രേഷ്മയുടെ കൊലപാതകത്തിൽ പ്രതി അരുൺ എന്നു പൊലീസ് സംശയിക്കുന്നു. എന്നാൽ പ്രതിയെ കണ്ടെത്താനോ കൊലപാതകത്തിന്റെ തുമ്പു കണ്ടെത്താനോ കഴിയാതെ പൊലീസ്. രേഷ്മയും അരുണും ഒന്നിച്ചു നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യവും നാട്ടുകാരുടെ മൊഴിയുമാണ് ആശ്രയം.
ഇരുവരെയും അവസാനമായി ഒന്നിച്ചുകണ്ടു 15 മിനിറ്റു കഴിഞ്ഞു രേഷ്മയ്ക്കു കുത്തേറ്റു എന്നാണു പ്രാഥമിക നിഗമനം. ഇതാണു പ്രതി അരുൺ എന്നു പൊലീസ് സംശയിക്കാനുള്ള കാരണം. ഉളി പോലുള്ള മൂർച്ചയേറിയ ആയുധം കൊണ്ടാണു മുറിവേറ്റത് എന്നു പരിശോധനയിൽ സ്ഥിരീകരിച്ചു. അരുൺ മരപ്പണിക്കാരനാണ് എന്നതും സംശയം ബലപ്പെടുത്തുന്നു. എന്നാൽ രേഷ്മയെ മുറിവേൽപിച്ച ആയുധം കണ്ടെത്താനായില്ല.
രേഷ്മയ്ക്കു കുത്തേറ്റ സ്ഥലത്തിനു സമീപത്തു നിന്നു കിട്ടിയത് അരുണിന്റെ മൊബൈൽ ഫോൺ ആണെന്നു പൊലീസ് കരുതുന്നു. ബാറ്ററിയും കവറും ഊരി മാറിയ നിലയിലായിരുന്നു ഫോൺ. അതിനാൽ ഫോൺ പിന്തുടർന്നുള്ള അന്വേഷണത്തിനു സാധ്യതയില്ല. വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെ ഇൗ ഫോൺ സ്വിച്ച് ഓഫ് ചെയ്തതായാണു കാണുന്നത്.
അരുൺ ഇടുക്കി ജില്ല വിട്ടു പോകാതിരിക്കാൻ വെള്ളിയാഴ്ച രാത്രി തന്നെ നടപടിയെടുത്തെന്നു പൊലീസ് പറയുന്നു. ബന്ധുവീടുകളിലും സുഹൃത്തുക്കളുടെ വീടുകളിലും പൊലീസ് എത്തി. അരുണിനെ കണ്ടെത്താതെ സംഭവത്തിനു കൂടുതൽ വ്യക്തത കിട്ടില്ല എന്ന അവസ്ഥയിലാണു പൊലീസ്.
സ്കൂളിൽ നിന്നു രേഷ്മ സാധാരണ ദിവസങ്ങളിൽ വീട്ടിലേക്കു മടങ്ങുന്നത് അമ്മയോടൊപ്പമായിരുന്നു. വാടക വീടുള്ള പവർഹൗസിൽ നിന്നു കുഞ്ചിത്തണ്ണി വരെ നടന്നും തുടർന്നു ബസിലുമാണു രേഷ്മ ബൈസൺവാലിയിലെ സ്കൂളിൽ പോയിരുന്നത്. പവർഹൗസിനടുത്തുള്ള സ്വകാര്യ റിസോർട്ടിലാണു രേഷ്മയുടെ അമ്മ ജെസി ജോലി ചെയ്യുന്നത്.
സ്കൂളിൽ നിന്നു വരുന്ന വഴി ജെസിയോടൊപ്പമാണു വീട്ടിലേക്കു നടന്നു പോകാറുള്ളത്. വെള്ളിയാഴ്ച വൈകിട്ട് 5 വരെ ജെസി രേഷ്മ വരുന്നതും കാത്തു നിന്നു. തുടർന്നു തനിയെയാണു വീട്ടിലേക്കു പോയത്. ഉടനെ തന്നെ വെള്ളത്തൂവൽ പൊലീസിൽ വിവരമറിയിച്ചു. സ്കൂളിൽ നിന്നു വൈകിട്ട് പതിവുപോലെ മടങ്ങിയെന്നാണു ക്ലാസിലെ സഹപാഠികളുടെ മൊഴി.
രേഷ്മയുടെ വീട്ടിൽ വരാറുള്ള ബന്ധുവാണ് അരുൺ എന്നു രേഷ്മയുടെ പിതാവ് രാജേഷ് പറയുന്നു. കുടുംബത്തിൽ എല്ലാവരോടും ഏറെ സ്നേഹത്തോടെയാണ് അരുൺ പെരുമാറിയിരുന്നതെന്നും സംശയകരമായി ഒന്നും തോന്നിയിട്ടില്ലെന്നും രാജേഷ് പറഞ്ഞു. 18 വർഷം മുൻപു കോതമംഗലം വടാട്ടുപാറയിൽ നിന്നു പള്ളിവാസൽ പവർഹൗസിലെത്തിയ രാജേഷ് കൂലിപ്പണി ചെയ്യുന്നയാളാണ്.
സംശയത്തെ തുടർന്ന് ഭർത്താവ് ലോഡ്ജിലെത്തിച്ച് കഴുത്തറുത്ത് ഗുരുതരമായി പരിക്കേൽപ്പിച്ച ഭാര്യ ചികിത്സയിലിരിക്കെ മരിച്ചു. മലപ്പുറം എടക്കര പാർളി സ്വദേശി കുണ്ടൂപറമ്പിൽ സലീന (42)യാണ് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ഫെബ്രുവരി 13ന് രാത്രിയാണ് സലീനയെ ഭർത്താവ് മേപ്പയൂർ സ്വദേശി പത്താംകാവുങ്ങൽ കെവി അഷ്‌റഫ്(38) വിളിച്ചുവരുത്തി കൊലപ്പെടുത്താൻ നോക്കിയത് . അഷ്‌റഫിനെ സംഭവദിവസം തന്നെ കസബ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
കോഴിക്കോട് മാവൂർ റോഡിലെ ലോഡ്ജിലെ മുറിയിൽ രാത്രി 10.45 ഓടെ അഷ്‌റഫ് കത്തിയുപയോഗിച്ച് സലീനയുടെ കഴുത്തറുക്കാൻ ശ്രമിക്കുകയായിരുന്നു. സലീന നിലവിളിച്ചതോടെ ആളുകൾ കൂടി. ഇതോടെ സലീന സ്വയം കഴുത്തിൽ കുത്തി പരിക്കേൽപിക്കുകയായിരുന്നുവെന്നാണ് അഷ്‌റഫ് പറഞ്ഞത്. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ സലീന ഒറ്റക്കാണ് ഓട്ടോയിൽ ആശുപത്രിയിലെത്തിയത്. ബോധരഹിതയാവുന്നതിനുമുമ്പ് ഭർത്താവാണ് തന്റെ കഴുത്തിൽ കത്തിയുപയോഗിച്ച് പരിക്കേൽപ്പിച്ചതെന്ന് ഇവർ ആശുപത്രിയിൽ എഴുതി നൽകുകയും ചെയ്തിരുന്നു.
സലീനയ്ക്ക് നേരെ ആക്രമണം ഉണ്ടായപ്പോൾ ഇവരുടെ കൂടെ ഒന്നരവയസ്സുളള മകൾ അഫ്രിനും കൂടെയുണ്ടായിരുന്നു. മെഡിക്കൽ കോളജ് വെന്റിലേറ്ററിലായിരുന്ന സലീന ശനിയാഴ്ച രാവിലെ 11.45 ഓടെയാണ് മരിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
മുൻ പ്രവാസികൂടിയായ ഭർത്താവ് അഷ്‌റഫ്, എരഞ്ഞിപ്പാലത്ത് ലേഡീസ് ഹോസ്റ്റൽ നടത്തുന്ന സലീനയെ സംശയത്തെ തുടർന്നാണ് ലാഡ്ജിൽവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതെന്നും കൊലപാതക ശ്രമത്തിൽ അറസ്റ്റിലായ ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തിയതായും കസബ പോലീസ് പറഞ്ഞു.
തമിഴ് നടനും മലയാളിമായ ആര്യയ്ക്ക് എതിരെ തട്ടിപ്പ് ആരോപണങ്ങളുമായി ജർമൻ പൗരയായ യുവതി രംഗത്ത്. ആര്യ വിവാഹ വാഗ്ദാനം നൽകി 80 ലക്ഷം രൂപ പണം തട്ടി എന്നാണ് വിദ്ജ നവരത്‌നരാജ എന്ന യുവതി പരാതി നൽകിയിരിക്കുന്നത്. പരാതിയുമായി പ്രധാനമന്ത്രിയുടെ ഓഫീസും രാഷ്ട്രപതിയേയും യുവതി സമീപിച്ചിട്ടുണ്ട്.
ആര്യയുമായുള്ള സാമ്പത്തിക ഇടപാടുകളുടെ തെളിവുകൾ തന്റെ കൈവശമുണ്ട്. ആര്യക്കെതിരെ ഇതിനു മുൻപും പരാതി നൽകിയിരുന്നെങ്കിലും നടപടികൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല. ഇത് തന്റെ അവസാന പ്രതീക്ഷയാണെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.
ചെന്നൈയിൽ ജോലി ചെയ്യുന്ന സമയത്ത് ആര്യയുമായി സൗഹൃദത്തിലായി എന്നാണ് യുവതി പറയുന്നത്. ചെന്നൈയിലെ ചില സുഹൃത്തുക്കൾ മുഖേനയാണ് ആര്യയെ പരിചയപ്പെടുന്നത്. തുടർന്ന് കോവിഡ് സമയത്ത് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് പറഞ്ഞ് സഹായം ആവശ്യപ്പെട്ടു. ആര്യയുടെ അമ്മയുടെ സാന്നിധ്യത്തിലാണ് പണം നൽകിയത്. വിവാഹം കഴിക്കാമെന്നും ആര്യ പറഞ്ഞിരുന്നതായി യുവതി പറയുന്നു.
പിന്നീട് പണം തിരികെ ആവശ്യപ്പെട്ടപ്പോൾ ആര്യയും അമ്മയും തന്നെ ഭീഷണിപ്പെടുത്തി. തുടർന്നാണ് ആര്യ താനെന്ന ചതിക്കുകയാണെന്ന് മനസിലായത്. ഇത്തരത്തിൽ മറ്റുപലരെയും ആര്യ വഞ്ചിച്ചിട്ടുള്ളതായും യുവതി കൂട്ടിച്ചേർത്തു. അതേസമയം, വിഷയത്തിൽ ആര്യയിൽ നിന്നോ അടുത്ത വൃത്തങ്ങളിൽ നിന്നോ പ്രതികരണം ഒന്നും തന്നെ ലഭിച്ചിട്ടില്ല.
തിരുവനന്തപുരം ∙ കരമന കൂടത്തിൽ കുടുംബത്തിലെ ഏഴു പേര്‍ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസ് വഴിത്തിരിവിലേക്ക്. ഏറ്റവും അവസാനം കൊല്ലപ്പെട്ട ജയമാധവന്റെ മരണം കൊലപാതകമാണെന്ന് ഫൊറൻസിക് റിപ്പോർട്ട്. 2017 ഏപ്രില്‍ 2നാണ് ജയമാധവനെ മരിച്ചനിലയിൽ കണ്ടെത്തിയത്. കേസില്‍ ജില്ലാ ക്രൈംബ്രാഞ്ച് കൊലക്കുറ്റം ചുമത്തി.
‘കൂടത്തില്‍’ തറവാട്ടിലെ ഗോപിനാഥന്‍ നായര്‍, ഭാര്യ സുമുഖിയമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണന്‍, ജയപ്രകാശ്, ഗോപിനാഥന്‍ നായരുടെ ജ്യേഷ്ഠന്‍മാരായ നാരായണപിള്ളയുടെയും വേലുപിള്ളയുടെയും മക്കളായ ജയമാധവന്‍, ഉണ്ണികൃഷ്ണന്‍ നായര്‍ എന്നിവരാണ് നിശ്ചിത ഇടവേളകളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്.
നഗരത്തില്‍ കോടിക്കണക്കിനു രൂപ വിലമതിക്കുന്ന കെട്ടിടങ്ങളും വസ്തുക്കളുമാണ് കുടുംബത്തിനുള്ളത്. വേലുപ്പിള്ളയുടെ മകന്റെ ഭാര്യ പ്രസന്നകുമാരിയുടെയും നാട്ടുകാരനായ അനില്‍കുമാറിന്റെയും പരാതിയിലാണ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. കാര്യസ്ഥനടക്കമുള്ളവർക്ക് കൊലപാതകത്തിൽ പങ്കുണ്ടോയെന്നാണ് അന്വേഷിച്ചത്.
തലയ്ക്കേറ്റ പരുക്കാണ് ജയമാധവൻ നായരുടെ മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലും ആന്തരാവയവങ്ങളുടെ പരിശോധനാ റിപ്പോർട്ടിലുമുണ്ടായിരുന്നത്. മുഖത്ത് രക്തം കട്ടപിടിച്ച നിലയിലായിരുന്നു. മുറിവുകൾ എങ്ങനെ സംഭവിച്ചു എന്നറിയാനാണ് ഫൊറൻസിക് പരിശോധന നടത്തിയത്. സ്ഥലത്തുനിന്ന് രക്തക്കറ പുരണ്ട തടിക്കഷ്ണം അടക്കം ശേഖരിച്ചിരുന്നു. സഹോദരൻ ജയപ്രകാശ് രക്തം ഛര്‍ദ്ദിച്ചാണ് മരിച്ചതെങ്കിലും പോസ്റ്റുമോർട്ടം നടത്തിയിരുന്നില്ല.
2017 ഏപ്രിൽ മാസം രണ്ടാം തീയതി കൂടത്തിൽ തറവാട്ടിലെത്തിയപ്പോൾ കട്ടിലിൽനിന്ന് വീണുകിടക്കുന്ന ജയമാധവൻ നായരെ കാണുകയും ഓട്ടോറിക്ഷയിൽ മെഡിക്കൽ കോളജിലെത്തിച്ചെന്നുമായിരുന്നു കാര്യസ്ഥനായിരുന്ന രവീന്ദ്രൻ നായരുടെ മൊഴി. വീട്ടുജോലിക്കാരിയായ ലീലയും കൂടെയുണ്ടായിരുന്നു. ജയമാധവൻ നായർ മരിച്ചതായി ഡോക്ടർമാർ അറിയിച്ചതിനെത്തുടർന്ന് ഓട്ടോറിക്ഷയിൽ ലീലയും രവീന്ദ്രൻനായരും കരമന സ്റ്റേഷനിലെത്തി.
മൊഴി നൽകാൻ താൻ ഇറങ്ങിയെന്നും ലീല ഓട്ടോയിൽ കൂടത്തിൽ തറവാട്ടിലേക്കു പോയെന്നുമാണ് രവീന്ദ്രൻ നായരുടെ മൊഴി. എന്നാൽ, കരമന സ്റ്റേഷനിൽ പോയില്ലെന്നും, മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാനുള്ളതിനാൽ തന്നോട് ഓട്ടോ വിളിച്ച് വീട്ടിൽ പോകാൻ രവീന്ദ്രൻ നായർ ആവശ്യപ്പെട്ടെന്നുമാണ് ലീലയുടെ മൊഴി. ഈ മൊഴികളിലെ വൈരുധ്യം രണ്ടാമത് അന്വേഷിച്ച സംഘം വിശദമായി പരിശോധിച്ചു.
ജയമാധവൻ നായരെ ആശുപത്രിയിലേക്കു കൊണ്ടുപോയതായി ആദ്യം പറഞ്ഞ ഓട്ടോഡ്രൈവർ പിന്നീട് മൊഴി മാറ്റിയിരുന്നു. ആശുപത്രിയിൽ പോയിട്ടില്ലെന്നും, 5 ലക്ഷം രൂപ രവീന്ദ്രൻ നായർ വാഗ്ദാനം ചെയ്തതു കൊണ്ടാണ് കള്ളം പറഞ്ഞതെന്നുമായിരുന്നു രണ്ടാമത്തെ മൊഴി. വീഡിയോയിൽ റെക്കോർഡ് ചെയ്ത ഈ മൊഴി ആദ്യ അന്വേഷണസംഘം പരിശോധിച്ചില്ല. അടുത്ത വീട്ടിലെ ഓട്ടോ ഡ്രൈവർ തന്റെ വണ്ടി രാത്രി പാർക്കു ചെയ്തിരുന്നത് കൂടത്തിൽ തറവാട്ടിലായിരുന്നു.
ഈ ഓട്ടോ വിളിക്കാതെ മറ്റൊരു കാര്യസ്ഥനായ സഹദേവന്റെ സഹായത്തോടെ ഓട്ടോ വിളിച്ച് ജയമാധവൻ നായരെ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയതിൽ ദുരൂഹതയുണ്ടെന്ന് കേസിലെ പരാതിക്കാരിയായ പ്രസന്നകുമാരിയമ്മയും മൊഴി നൽകിയിരുന്നു. ഇക്കാര്യങ്ങളും പുതിയ സംഘം വിശദമായി പരിശോധിച്ചു.
ബിജെപിയില്‍ അംഗത്വമെടുത്ത തീരുമാനം തെറ്റായിപ്പോയെന്ന് നടന്‍ കൊല്ലം തുളസി. ശബരിമലയുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമര്‍ശത്തില്‍ ബിജെപി തന്നെ പിന്തുണച്ചില്ല.
പാര്‍ട്ടിയുമായി ഇപ്പോള്‍ സഹകരിക്കുന്നില്ലെന്നും കൊല്ലം തുളസി പറഞ്ഞു. ശബരിമല വിഷയത്തില്‍ നടത്തിയ പരാമര്‍ശവുമായി ബന്ധപ്പെട്ടുള്ള കേസില്‍ നിന്നും രക്ഷപ്പെടുകയാണ് ഇനി വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പൊതുരംഗത്ത് സജീവമാകാന്‍ അതിയായ താത്പര്യമുണ്ട്. വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ സിപിഐ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ആഗ്രഹമുണ്ടെന്നും കൊല്ലം തുളസി പറഞ്ഞു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് കൊല്ലം തുളസി ബിജെപിയില്‍ ചേര്‍ന്നത്.
കേരളത്തിലെ ബിജെപി നേതാക്കള്‍ക്ക് പാര്‍ട്ടിയോട് കൂറില്ലെന്ന് വ്യക്തമായി. ‘തന്നെ ആര്‍ക്കും വേണ്ട, താന്‍ കുടുങ്ങി കിടക്കുന്ന കേസില്‍ നിന്ന് രക്ഷപ്പെടുകയാണ് ഇപ്പോള്‍ വേണ്ടത്’- കൊല്ലം തുളസി പറയുന്നു. ശബരിമലയില്‍ ഒരു പ്രശ്നം വന്നപ്പോള്‍ എനിക്കെന്ത് സഹായം വേണമെന്ന് ചോദിച്ചില്ല. ഒരു പ്രാദേശിക നേതാവ് പോലും വിഷയത്തില്‍ ഇടപെട്ടില്ല. അതില്‍ വലിയ വിഷമമുണ്ട്. ഇത്തരമൊരു സമീപനമല്ല ബിജെപിയില്‍ നിന്നും പ്രതീക്ഷിച്ചിരുന്നതെന്നും അദ്ദേഹം പറയുന്നു
ശബരിമല പ്രക്ഷോഭ സമയത്ത് നടത്തിയ വിവാദ പരാമര്‍ശങ്ങളുടെ പേരിലാണ് താരത്തിനെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. അന്നത്തെ ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന പിഎസ് ശ്രീധരന്‍ പിള്ള നടത്തിയ ശബരിമല ആചാര സംരക്ഷണ യാത്രയ്ക്ക് കൊല്ലം ചവറയില്‍ നല്‍കിയ സ്വീകരണ വേളയിലായിരുന്നു കൊല്ലം തുളസിയുടെ വിവാദ പരാമര്‍ശങ്ങള്‍.
ശബരിമലയില്‍ വരാനിരിക്കുന്ന സ്ത്രീകളെ രണ്ടായി വലിച്ച് കീറണമെന്നും ഒരു ഭാഗം ഡല്‍ഹിയിലേക്കും ഒരു ഭാഗം മുഖ്യമന്ത്രിയുടെ മുറിയിലേക്കും ഇട്ട് കൊടുക്കണമെന്നുമായിരുന്നു കൊല്ലം തുളസിയുടെ പ്രസ്താവന. ശുംഭന്മാരാണ് ശബരിമല വിധി പുറപ്പെടുവിച്ചതെന്നും കൊല്ലം തുളസി പറഞ്ഞിരുന്നു.
ഇടുക്കി ജില്ലയിലെ അടിമാലി പള്ളിവാസലില്‍ പ്ലസ്ടു വിദ്യാര്‍ഥിനി കുത്തേറ്റു മരിച്ച സംഭവത്തില്‍ ദുരൂഹത. ബൈസണ്‍വാലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി രേഷ്മ (17) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞദിവസമായിരുന്നു സംഭവം. പവര്‍ ഹൗസിനു സമീപത്ത് നെഞ്ചില്‍ കത്തികൊണ്ട് കുത്തേറ്റ നിലയിലാണ് രേഷ്മയെ കണ്ടെത്തിയത്.
രേഷ്മ അവസാനമായി ബന്ധുവായ നീണ്ടപ്പാറ സ്വദേശി അരുണിനൊപ്പം (അനു-23) പോകുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇന്നലെ വൈകിട്ട് 4.45 ഓടെ രേഷ്മ സ്‌കൂള്‍ യൂണിഫോമില്‍ അനുവിനൊപ്പം നടന്നുപോകുന്നതാണ് ദൃശ്യങ്ങളില്‍.
അടുത്ത ബന്ധുക്കളായ രേഷ്മയും അരുണും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഇരുവരുടെയും പ്രണയത്തെ വീട്ടുകാര്‍ എതിര്‍ത്തിരുന്നുവെന്നാണ് വിവരം. രേഷ്മയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്ന് അരുണിന്റെ മൊബൈല്‍ ഫോണും ചെരുപ്പും കണ്ടെത്തിയിട്ടുണ്ട്.
രേഷ്മയെ കൊലപ്പെടുത്തിയ ശേഷം പിടിക്കപ്പെടാതിരിക്കാന്‍ അരുണ്‍ തമിഴ്‌നാട്ടിലേക്ക് നാടുവിട്ടതാണെന്നും അല്ലെങ്കില്‍ ആത്മഹത്യ ചെയ്തിരിക്കാമെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഈ രീതിക്കാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്.
സ്‌കൂള്‍ സമയം കഴിഞ്ഞിട്ടും കുട്ടി വീട്ടിലെത്താത്തതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ വെള്ളത്തൂവല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു രാത്രി ഒന്‍പതു മണിയോടെ പവര്‍ ഹൗസിനു സമീപത്ത് നെഞ്ചില്‍ കത്തികൊണ്ട് കുത്തേറ്റ നിലയില്‍ കണ്ടെത്തിയത്. രേഷ്മയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ഇന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും.
വീട്ടിലെത്തിയ പരിചയക്കാരനെ തടഞ്ഞുവെച്ച് അയൽക്കാരായ യുവാക്കൾ സദാചാര ഗുണ്ടായിസം കാണിച്ചതിൽ മനംനൊന്ത് യുവതി തീകൊളുത്തി ആത്മഹത്യ ചെയ്തു. കൈത്തണ്ട മുറിച്ച ശേഷം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയാണ് കുന്നത്തുകാൽ ചാവടി നരിയൂർ കരുണാലയത്തിൽ സുരേഷ്‌കുമാറിന്റെ ഭാര്യ അക്ഷര (36) ആത്മഹത്യ ചെയ്തത്. തീപ്പൊള്ളലേറ്റ് ഗുരുതരമായി പരിക്കേറ്റ അക്ഷരയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ചികിത്സയ്ക്കിടെയാണ് മരണം സംഭവിച്ചത്.
വ്യാഴാഴ്ച രാത്രി 7.30ന് അക്ഷരയുടെ വീട്ടിലാണ് സംഭവം. അക്ഷര ജോലി ചെയ്യുന്ന സ്ഥാപനത്തിന് സമീപത്തെ സ്ഥാപനത്തിലെ ഉടമ പണമിടപാടുമായി സംബന്ധിച്ച കാര്യങ്ങൾ സംസാരിക്കാൻ വീട്ടിലെത്തിയതിനിടെയാണ് നാട്ടുകാരായ നാല് യുവാക്കൾ തടഞ്ഞ് ചോദ്യം ചെയ്തത്. ഇത് കണ്ട് മാനഹാനി ഭയന്നാണ് അക്ഷര ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ പരാതിപ്പെടുന്നു.
സംഭവത്തിൽ ചാവടി സ്വദേശികൾ തന്നെയായ വിഷ്ണു, സുധിഷ്, മണികണ്ഠൻ, രഞ്ജിത്ത് എന്നിവർക്ക് എതിരെ വെള്ളറട പോലീസ് കേസെടുത്തു. നാറാണിയിൽ വസ്ത്രശാലയിലെ ജീവനക്കാരിയായിരുന്നു അക്ഷര. വ്യാഴാഴ്ച വൈകിട്ട് അക്ഷര ജോലി ചെയ്യുന്ന കടയുടെ സമീപത്തെ പണം ഇടപാട് സ്ഥാപന ഉടമ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനായി വീട്ടിൽ എത്തുകയായിരുന്നു. തുടർന്ന് യുവാക്കൾ സംഘടിച്ചെത്തി ഇയാളെ തടയുകയും ബന്ധുവിനെ വീട്ടിലേക്ക് വിളിച്ച് വരുത്തി അപമാനിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതോടെ വീടിനുള്ളിൽ കയറി യുവതി തീ കൊളുത്തുക ആയിരുന്നു.
എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും കേരളത്തില്‍ അധികാരത്തിലെത്തിയാല്‍ ദുരന്തമാകുമെന്ന് ഇ. ശ്രീധരന്‍. പിണറായി വിജയന്‍റെ ഭരണത്തില്‍ ഏകാധിപത്യമാണ് നടക്കുക. ഉദ്യോഗസ്ഥ സംവിധാനത്തിന്റെ തെറ്റായ ഉപദേശങ്ങളാണ് പിണാറായി സ്വീകരിക്കാറുളളതെന്നും ഇ. ശ്രീധരന്‍ ആരോപിച്ചു.
ഉമ്മന്‍ചാണ്ടിയും യു.ഡി.എഫ് നേതാക്കളും മാന്യന്‍മാരാണെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ചാണ്ടി, ചെന്നിത്തല, കുഞ്ഞാലിക്കുട്ടി, ആര്യാടന്‍ എന്നിവരെല്ലാം നന്മ ആഗ്രഹിക്കുന്നവരാണ്. ഉമ്മന്‍ചാണ്ടിക്ക് എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ കഴിയാറില്ല. നല്ല സെക്രട്ടറി ഇല്ലാത്തതാണ് കാരണമെന്നും ഇ. ശ്രീധരന്‍ കേരളത്തിലെ പ്രമുഖ പത്ര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒന്നില്‍ സ്ഥാനാര്‍ഥിയാവുമെന്ന് മെട്രോമാന്‍ ഇ.ശ്രീധരന്‍. സര്‍ക്കാരിന്റെ ഭാഗമാവണം എന്ന ലക്ഷ്യത്തോടെയാണ് മല്‍സരിക്കാന്‍ തീരുമാനിച്ചത്. തിരഞ്ഞെടുപ്പില്‍ വിജയവും പരാജയവുമുണ്ടായേക്കാം. നിലവില്‍ വര്‍ഗീയ പാര്‍ട്ടിയെന്ന ആരോപണം ബി.ജെ.പിക്കെതിരെയുണ്ട്. ഈ പ്രതിശ്ചായ മാറ്റിയെടുക്കാനാണ് താന്‍ പ്രവര്‍ത്തിക്കുകയെന്നും ഇ. ശ്രീധരന്‍ പറഞ്ഞു.
രാജ്യസഭാംഗമാവാന്‍ താല്‍പര്യമില്ലെന്ന് ഇ. ശ്രീധരന്‍. രാജ്യസഭാംഗത്തിന് രാജ്യത്തിനു വേണ്ടി കാര്യമായൊന്നും ചെയ്യാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നില്ല. 2019ല്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കേന്ദ്രമന്ത്രിസ്ഥാനം വാഗ്ദാനം നല്‍കിയിരുന്നു. തനിക്ക് 75 വയസില്‍ കൂടുതല്‍ പ്രായമുളളതുകൊണ്ടാണ് മാറി നില്‍ക്കേണ്ടി വന്നതെന്നും ഇ.ശ്രീധരന്‍ പറഞ്ഞു.
സ്‌കൂളിലേക്ക് പോയ പതിനേഴുകാരി തിരിച്ചെത്താത്തിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത് കുത്തേറ്റ് മരിച്ചനിലയിൽ. ഇടുക്കി പള്ളിവാസൽ പവർഹൗസ് ഭാഗത്താണ് പ്ലസ്ടു വിദ്യാർത്ഥിനിയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബൈസൺവാലി ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥിനി രേഷ്മ (17) ആണ് കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച വൈകുന്നേരം ഏറെ നേരം കഴിഞ്ഞിട്ടും വിദ്യാർത്ഥിനി സ്‌കൂളിൽ നിന്നെത്താത്തതിനെ തുടർന്ന് തുടർന്ന് മാതാപിതാക്കൾ വെള്ളത്തൂവൽ പോലീസിൽ പരാതി നൽകിയിരുന്നു. വിശദമായ അന്വേഷണത്തിൽ പള്ളിവാസൽ പവർഹൗസ് ഭാഗത്ത് പെൺകുട്ടിയെ കണ്ടതായി പോലീസിന് വിവരം ലഭിച്ചു.
പെൺകുട്ടിക്കൊപ്പം ഒരു ബന്ധു ഉണ്ടായിരുന്നുവെന്നും സമീപത്തെ ഓട്ടോറിക്ഷ തൊഴിലാളികൾ പോലീസിനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് പവർഹൗസിന് സമീപത്തെ കാടുപിടിച്ച് കിടക്കുന്ന ഭാഗത്തുനിന്ന് പെൺകുട്ടിയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.
പോലീസ് പെൺകുട്ടിയോടൊപ്പം ഉണ്ടായിരുന്ന ബന്ധുവിനായി അന്വേഷണം ആരംഭിച്ചു. ഇയാളുമായുള്ള സൗഹൃദം നേരത്തെ ചില പ്രശ്‌നങ്ങൾ ഉണ്ടാക്കിയിരുന്നുവെന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
അഞ്ചൽ സ്വദേശിനി ഉത്രയെ രണ്ടുതവണ പാമ്പുകടിച്ചപ്പോഴും ഭർത്താവ് സൂരജിന്റെ പെരുമാറ്റം അസ്വഭാവികമായിരുന്നു എന്ന് വിവരിച്ച് ചികിത്സിച്ച ഡോക്ടർമാരുടെ മൊഴി. ഉത്ര മരിച്ച സാഹചര്യങ്ങളിൽ സ്വാഭാവികതയില്ലെന്ന് കോട്ടയം ഫോറസ്റ്റ് വെറ്ററിനറി അസി. ഓഫീസർ ഡോ. ജെ കിഷോർകുമാറും വിചാരണ കോടതിയിൽ മൊഴിനൽകി.
ഉത്രയുടെ മരണത്തിന് കാരണമായ രണ്ടാമത്തെ മൂർഖൻ പാമ്പ് കടിച്ച സംഭവം വിശ്വസനീയമല്ലെന്നു ഡോക്ടർ വിശദീകരിച്ചു. മൂർഖൻ വിഷം ഉപയോഗിക്കുന്നതിൽ പിശുക്കുകാണിക്കുന്ന പാമ്പാണ്. ഒരാളെ രണ്ടുപ്രാവശ്യം കടിച്ചെന്നത് വിശ്വസിക്കാനാകില്ല. ഉത്ര വധക്കേസ് വിചാരണയ്ക്കിടെയാണ് സാക്ഷിയായ അദ്ദേഹം മൊഴി നൽകിയത്. പാമ്പ് കടിച്ചത് രണ്ടും ഒരേസ്ഥലത്താണെന്നത് കൈകൾ ചലിച്ചിരുന്നില്ല എന്നതാണ് സൂചിപ്പിക്കുന്നത്. മൂർഖൻ പാമ്പ് ജനൽവഴി കയറണമെങ്കിൽ അതിന്റെ മൂന്നിലൊന്ന് മാത്രം ഉയരമുള്ളതായിരിക്കണം. ഉത്രയെ ആദ്യം കടിച്ച അണലി മുകളിലേക്കുകയറി രണ്ടാംനിലയിലെത്തി എന്നത് ഒരു കാരണവശാലും വിശ്വസിക്കാനാകില്ലെന്നും അദ്ദേഹം വിശദീകരിച്ചു. ഉത്രയെ പാമ്പ് കടക്കാനിടയായ സാഹചര്യം പരിശോധിച്ച കമ്മിറ്റിയിൽ അംഗമായിരുന്നെന്നും സ്വാഭാവികമായി പാമ്പ് കടിക്കാൻ സാധ്യതയില്ലെന്ന് കണ്ടെത്തിയിരുന്നെന്നും അദ്ദേഹം മൊഴിനൽകിയിട്ടുണ്ട്.
അതേസമയം, ആദ്യത്തെ തവണ പാമ്പുകടിച്ച സമയത്തും ഉത്രയുടെ ഭർത്താവ് അസ്വഭാവികമായാണ് പെരുമാറിയതെന്നു ചികിത്സിച്ച ഡോക്ടർ മൊഴി നൽകി. അണലികടിച്ചശേഷം കൊണ്ടുവരാൻ താമസിച്ചതിനു കാരണംചോദിച്ചപ്പോൾ ഭർത്താവ് എന്ന് പരിചയപ്പെടുത്തിയയാൾ തൃപ്തികരമായ മറുപടി തന്നില്ലെന്ന് അടൂർ ജനറൽ ആശുപത്രിയിൽ പ്രാഥമികചികിത്സ നടത്തിയ ഡോ. ജഹരിയ ഹനീഫ് മൊഴിനൽകി. ഈ സമയമത്രയും ഉത്ര വേദനകൊണ്ടു കാലിലടിച്ചു കരയുകയായിരുന്നു. പ്രാഥമികമായി മരുന്നുകൾ നൽകിയശേഷം മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്‌തെന്നും മൊഴിനൽകി.
അതേസമയം, ഉത്രയെ രാത്രിയിൽ പാമ്പിനെ കൊണ്ട് കടിപ്പിച്ച ശേഷം മരണം ഉറപ്പാക്കിയാണ് സൂരജ് ആശുപത്രിയിൽ എത്തിച്ചതെന്നു തെളിയിക്കുന്ന മൊഴികളും കോടതിക്ക് മുന്നിൽ സാക്ഷികൾ വിവരിച്ചു. അഞ്ചൽ സെന്റ് ജോൺസ് ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ജീന ബദറിന്റെ മൊഴിയും സൂരജിനെ കുരുക്കുന്നതാണ്. അത്യാസന്നനിലയിൽ ഒരു സ്ത്രീയെ കൊണ്ടുവന്നെന്നറിഞ്ഞ് മുറിയിൽ ചെന്നപ്പോൾ എന്തോ കൈയിൽ കടിച്ചതാണെന്നുപറഞ്ഞ് ഭർത്താവ് ഇറങ്ങിപ്പോയെന്നാണ് ഡോക്ടർ ജീനയുടെ മൊഴി. പരിശോധനയിൽ ജീവന്റെ ലക്ഷണമൊന്നും കണ്ടില്ല. കൈകൾ ആൾക്കഹോൾ സ്വാബ് കൊണ്ടുതുടച്ചപ്പോൾ രക്തം കട്ടപിടിച്ചഭാഗത്ത് രണ്ട് കടിയുടെ പാടുകൾ കണ്ടെത്തി.
പിന്നീട് അമ്മ അകത്തുവന്നപ്പോഴാണ് ഉത്രയെ മുൻപ് അണലികടിച്ചവിവരം മനസ്സിലാക്കിയതെന്നും മൊഴിനൽകി. ഉത്രയുടെ അച്ഛനോട് മരണവിവരം പറഞ്ഞപ്പോൾ വീട്ടിൽ പാമ്പിനെ കണ്ടെന്ന് പോയിനോക്കിയവർ പറഞ്ഞെന്നും അത് മൂർഖനായിരുന്നെന്നു പറഞ്ഞതായും മൊഴിനൽകി. ചൊവ്വാഴ്ച സാക്ഷിവിസ്താരം തുടരും.