Latest News

ബംഗൂരുവില്‍ പതിനേഴ്കാരിയെ കാണാതായ സംഭവത്തില്‍ ദുരൂഹതകളേറുന്നു. ബംഗളൂരു സ്വദേശിയായ അഭിഷേകിന്റെ മകള്‍ അനുഷ്‌കയെ ഒക്ടോബര്‍ 31നാണ് വീട്ടില്‍ നിന്ന് കാണാതാകുന്നത്. രണ്ട് മാസത്തോളം നടത്തിയ തിരച്ചിലില്‍ ഇതുവരെ അനുഷ്‌കയെക്കുറിച്ച് ഒരു സൂചനയും ലഭിച്ചിട്ടില്ല.

വീട്ടില്‍ നിന്ന് പോകുമ്പോള്‍ രണ്ട് ജോഡി വസ്ത്രങ്ങളും 2500 രൂപയും അനുഷ്‌കയുടെ കൈവശമുണ്ടായിരുന്നു. മകള്‍ വീട് വിട്ടിറങ്ങിയതിന് പിന്നില്‍ മറ്റ് ചിലരുടെ സ്വാധീനമുണ്ടെന്നാണ് പിതാവിന്റെ ആരോപണം. പന്ത്രണ്ടാം ക്ലാസ് പാസ്സായതില്‍ പിന്നെ അനുഷ്‌ക ഷാമനിസത്തില്‍ ആകൃഷ്ടയായിരുന്നുവെന്ന് പിതാവ് വെളിപ്പെടുത്തിയിട്ടുണ്ട്.

പ്രേതങ്ങളും ആത്മാക്കളുമായെല്ലാം സംവദിക്കുന്നതായി പറയപ്പെടുന്ന ഷാമനിസത്തെക്കുറിച്ച് അനുഷ്‌ക ഓണ്‍ലൈനില്‍ വായിക്കുമായിരുന്നു. ഇത്തരം രീതികള്‍ പിന്തുടരുന്നവര്‍ മകളെ സ്വാധീനിച്ചിട്ടുണ്ടെന്നും സ്വന്തമായി തീരുമാനങ്ങളെടുക്കാന്‍ തക്കവണ്ണം പക്വത കുട്ടിക്കായിട്ടില്ലെന്നും പിതാവ് ആരോപിച്ചു. ഈ രീതി പിന്തുടരണമെന്ന രീതിയില്‍ അനുഷ്‌ക സംസാരിച്ചിരുന്നുവെന്നും അഭിഷേക് ഓര്‍മിച്ചു.

അനുഷ്‌കയില്‍ സെപ്റ്റംബര്‍ മുതലാണ് മാതാപിതാക്കള്‍ മാറ്റങ്ങള്‍ ശ്രദ്ധിച്ചു തുടങ്ങിയത്. സാധാരണ കൗമാരക്കാരുടെ ചുറുചുറുക്കോടെ നടന്നിരുന്ന അനുഷ്‌ക പതിയെപ്പതിയെ ആളുകളില്‍ നിന്ന് ഉള്‍വലിയാന്‍ തുടങ്ങി. ഏകാന്തതയെ ഇഷ്ടപ്പെട്ടു, ബാക്കിയുള്ളവരെയെല്ലാം ഒഴിവാക്കാന്‍ ശ്രമിച്ചു. ഇതോടെ മാതാപിതാക്കള്‍ കുട്ടിയെ കൗണ്‍സിലിങ്ങിന് കൊണ്ടുപോയെങ്കിലും തുടര്‍ന്ന് ഇവരോട് സംസാരിക്കുന്നത് പോലും അനുഷ്‌ക നിര്‍ത്തി. സ്വന്തമായി കൂടുതല്‍ ഒതുങ്ങി വീട്ടിലെ എല്ലാ കാര്യങ്ങളില്‍ നിന്നും അനുഷ്‌ക വിട്ടുനിന്നിരുന്നതായി അഭിഷേക് അറിയിച്ചിട്ടുണ്ട്.

പോലീസ് അന്വേഷണം കൂടാതെ സ്വന്തമായി സാമൂഹികമാധ്യമങ്ങള്‍ വഴിയുള്ള അന്വേഷണവും നടത്തുന്നുണ്ട് മാതാപിതാക്കള്‍. അനുഷ്‌കയുടെ ഫോട്ടോ പതിപ്പിച്ചുള്ള പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളിലൂടെ ഇവര്‍ പ്രചരിപ്പിക്കുന്നുണ്ട്.

അടുത്തിടെ പെണ്‍കുട്ടി താല്പര്യം കാണിച്ചിരുന്ന വിഷയങ്ങളില്‍ പോലീസ് ഓണ്‍ലൈന്‍ പരിശോധനകള്‍ നടത്തിയിരുന്നു. എന്നാല്‍ ഇക്കാലയളവില്‍ പെണ്‍കുട്ടി ആരെയും ബന്ധപ്പെട്ടിട്ടില്ലെന്നും കൂടുതല്‍ സിസിടിവി ക്യാമറകള്‍ പരിശോധിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും ബംഗളൂരു നോര്‍ത്ത് ഡെപ്യൂട്ടി കമ്മീഷണര്‍ വിനായക് പാട്ടീല്‍ അറിയിച്ചു. നിരവധി സ്ഥലങ്ങളിലെ സിസിടിവി ക്യാമറകള്‍ പോലീസ് ഇതിനോടകം പരിശോധിച്ചിട്ടുണ്ട്. അനുഷ്‌കയുടെ വീടിന് സമീപമുള്ള വഴികളില്‍ സിസിടിവി ക്യാമറകള്‍ ഇല്ലാതിരുന്നത് അന്വേഷണത്തില്‍ വലിയ തിരിച്ചടിയായി.

 

ദിലീപിനെ പോലെ തന്നെ മകള്‍ മഹാലക്ഷ്മിക്കും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ കുറവല്ല. താരത്തിന്റെ മകളുടെ വീഡിയോകള്‍ ഞൊടിയിടയില്‍ സൈബറടിത്ത് തരംഗം സൃഷ്ടിക്കാറുണ്ട്. മഹാലക്ഷ്മി ആദ്യക്ഷരം കുറിക്കുന്നതിന്റെയും, മിഠായി കഴിച്ചാല്‍ പുഴുപ്പല്ല് വരുമെന്ന് പറയുന്നതിന്റെയുമൊക്കെ വീഡിയോകള്‍ നേരത്തെ വൈറലായിരുന്നു. ഇപ്പോള്‍ മകളുടെ കുസൃതിയെ കുറിച്ച് പറയുകയാണ് നടന്‍ ദിലീപ്.

മൂന്ന് വയസ് ആവുന്നേതേയുള്ളൂവെങ്കിലും ആള് ഭയങ്കര കുസൃതിക്കാരിയാണെന്നാണ് താരം പറയുന്നു. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ദിലീപ് മകളെ കുറിച്ച് മനസ് തുറന്നത്.

ദിലീപിന്റെ വാക്കുകള്‍;

‘ഭയങ്കര കുസൃതിക്കാരിയാണ്. യാത്ര ചെയ്യാന്‍ ഒത്തിരി ഇഷ്ടമാണ്. അവസരവാദി എന്ന് പറയൂലേ, ആര് ട്രാവല്‍ ചെയ്യാന്‍ പോകുമ്പോഴും ചാടി വണ്ടിയില്‍ കയറും. ഞാനിപ്പോഴും പൊട്ടിച്ചിരിച്ചുപോണ ഒരു സംഭവമുണ്ട്. അവളുടെ സംസാരം നന്നായി തുടങ്ങണ സമയം. ഒരു ബാഗ് ഉണ്ട് അവള്‍ക്ക്. പുറത്തേക്ക് പോകാന്‍ നോക്കുമ്പോള്‍, ആ ബാഗുമെടുത്ത് ഉടുപ്പുപോലുമിടാതെ ഓടിവന്നു.

അച്ഛാ പോകല്ലേ, അച്ഛാ പോകല്ലേ എന്ന് പറഞ്ഞു. ഞാന്‍ മൈന്‍ഡ് ചെയ്യാതായപ്പോള്‍ എടാ കള്ളാ പോകല്ലേ, കള്ളാ പോകല്ലേ എന്ന്. ഞാന്‍ ചിരിച്ചുപോയി. പിന്നെ ഞാന്‍ ഓടിവന്ന് അവളെ എടുത്തു. ഈ യൂട്യൂബിലെ വീഡിയോകളൊക്കെ അവള്‍ കാണും, അതില്‍ നിന്ന് കിട്ടുന്ന വാക്കുകളാണ് ഇതൊക്കെ.

ഞാന്‍ ഏത് വേഷത്തില്‍ ചെന്നാലും അവള്‍ക്ക് മനസിലാകും. കേശു ഈ വീടിന്റെ നാഥനിലെ നാരങ്ങ മിഠായി എന്ന പാട്ട് അവള്‍ക്ക് ഇഷ്ടമാണ്. ‘ഇടയ്ക്കിടക്ക് നാരങ്ങ മിഠായി കാണിച്ചു തരാന്‍ പറയും. ഞാനത് ഐപാഡില്‍ സേവ് ചെയ്ത് വച്ചിട്ടുണ്ട്. അതൊക്കെ കാണിച്ചു കൊടുക്കും.

യുകെയില്‍ പ്രതിദിന കോവിഡ് 183,037 പോസിറ്റീവ് ടെസ്റ്റുകളാണ് 24 മണിക്കൂറില്‍ യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി സ്ഥിരീകരിച്ചത്. തൊട്ടുമുന്‍പുള്ള ദിവസത്തേക്കാള്‍ 45,000 കേസുകള്‍ അധികമാണിത്. എന്നാല്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ക്രിസ്മസ് അവധി മൂലം റിപ്പോര്‍ട്ട് ചെയ്യാതിരുന്ന അഞ്ച് ദിവസത്തെ കേസുകളും ഇതോടൊപ്പമുണ്ട്.

ഇംഗ്ലണ്ടിലെ രോഗികളുടെ കണക്കുകളും റെക്കോര്‍ഡ് ഉയരത്തിലാണ്. ഒരാഴ്ചയ്ക്കിടെ 45 ശതമാനമാണ് കുതിച്ചുചാട്ടം. പക്ഷെ കേസുകളുടെ മഹാവിസ്‌ഫോടനമൊന്നും പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കാര്യമാക്കുന്നില്ല. എല്ലാ ജനങ്ങളോടും ന്യൂ ഇയര്‍ ആഘോഷിക്കാനാണ് ബോറിസ് ജോണ്‍സണ്‍ ആവശ്യപ്പെടുന്നത്.

ഒമിക്രോണ്‍ വേരിയന്റ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് തുടരുന്നതായി പ്രധാനമന്ത്രി സമ്മതിച്ചു. ആശുപത്രി പ്രവേശനങ്ങളെ ഇത് വര്‍ദ്ധിപ്പിക്കുന്നുണ്ട്. എന്നിരുന്നാലും ഡെല്‍റ്റയേക്കാള്‍ കാഠിന്യം കുറവാണ് പുതിയ വേരിയന്റെന്ന് ഡാറ്റ വ്യക്തമാക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലണ്ടനിലെ ഹോസ്പിറ്റല്‍ അഡ്മിഷനുകള്‍ ലോക്ക്ഡൗണിലേക്ക് വഴിയൊരുക്കുന്ന തരത്തില്‍ പരിധികള്‍ ലംഘിച്ച് മുന്നേറുകയാണ്. ലണ്ടനിലെ ആശുപത്രി പ്രവേശനങ്ങള്‍ പ്രതിദിനം 400 എന്ന പരിധി മറികടന്നു. ഇംഗ്ലണ്ടില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണത്തില്‍ 65 ശതമാനമാണ് വര്‍ദ്ധനവ് ഉണ്ടായി. 10,000 ബെഡുകളെങ്കിലും വൈറസ് ബാധിച്ച രോഗികള്‍ കൈയടക്കി, മാര്‍ച്ചിന് ശേഷം ആദ്യമായാണ് ഈ കുതിപ്പ്.

എന്നാല്‍ ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് വളരെ കുറച്ച് സമയം മാത്രമാണ് വാര്‍ഡുകളില്‍ കഴിയേണ്ടി വരുന്നതെന്ന് എന്‍എച്ച്എസ് മേധാവികള്‍ വ്യക്തമാക്കുന്നു. സമൂഹത്തില്‍ വന്‍തോതില്‍ കോവിഡ് വ്യാപിച്ചതിന്റെ ഫലമാണ് അഡ്മിഷനുകളിലും പ്രതിഫലിക്കുന്നതെന്നാണ് ഇവര്‍ പറയുന്നത്.

ഇംഗ്ലണ്ടിലെ ന്യൂ ഇയര്‍ ആഘോഷങ്ങള്‍ പുതിയ കോവിഡ് വിലക്കുകള്‍ പ്രഖ്യാപിക്കാതെയാണ് നടക്കുന്നത്. എന്നാല്‍ ഓണ്‍ലൈനില്‍ റാപ്പിഡ് സ്വാബ് ടെസ്റ്റ് കിറ്റുകള്‍ ലഭിക്കാത്ത അവസ്ഥയാണ്. ഫാര്‍മസികളിലും കിറ്റ് കാലിയായി. ബുധനാഴ്ച ഡ്രൈവ്-ത്രൂ, വാക്ക്-ഇന്‍ കോവിഡ് ടെസ്റ്റുകള്‍ക്ക് അപ്പോയിന്റ്‌മെന്റ് ലഭിക്കാത്ത സാഹചര്യമായിരുന്നു. നഴ്‌സുമാര്‍ക്കും, ഡോക്ടര്‍മാര്‍ക്കും, കെയറര്‍മാര്‍ക്കും പോലും ഇതിന് സാധിക്കാത്ത അവസ്ഥ വന്നു. നെഗറ്റീവ് കോവിഡ് ടെസ്റ്റ് ഫലം ലഭിക്കാത്ത പക്ഷം ജാഗ്രത പാലിക്കാന്‍ മാത്രമാണ് ഉപദേശം.

വൈകാതെ ബ്രിട്ടനില്‍ പിസിആര്‍ ടെസ്റ്റ് നടത്താനും ബുദ്ധിമുട്ട് നേരിടുമെന്നാണ് മുന്നറിയിപ്പ്. ടെസ്റ്റിനായി 48 മണിക്കൂറിനകം ഒരിടത്ത് പോലും ബുക്കിംഗ് കിട്ടാത്ത അവസ്ഥ വരുമെന്നാണ് മുന്നറിയിപ്പ്.

അതേസമയം തുടർച്ചയായ രണ്ടാം ദിവസവും ലോകത്ത് റിപ്പോർട്ട് ചെയ്തത് പത്ത് ലക്ഷത്തിലേറെ കോവിഡ് കേസുകൾ. തിങ്കളാഴ്ച 1.44 ദശലക്ഷം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാം ദിവസവും ലോകത്ത് കോവിഡ് കേസുകൾ ദശലക്ഷം കടന്നത്. അമേരിക്കയിലും ഫ്രാൻസിലുമാണ് ദിനംപ്രതിയുള്ള കോവിഡ് കേസുകള്‍ ഏറ്റവും കൂടുതൽ. ഒമിക്രോൺ വകഭേദവും പല രാജ്യങ്ങളിലും ഭീതി പടർത്തുന്നുണ്ട്.

തിങ്കളാഴ്ച മാത്രം 4,40,000 പുതിയ കോവിഡ് കേസുകളാണ് അമേരിക്കയിൽ റിപ്പോർട്ട് ചെയ്തത്. ക്രിസ്മസ് കാരണം റിപ്പോർട്ടുകൾ ലഭിക്കാൻ വൈകിയത് കൊണ്ടായിരിക്കാം രോഗബാധയിൽ വൻ തോതിലുള്ള ഉയർച്ച ഉണ്ടായിരിക്കുന്നത് എന്ന് ഉദ്യോഗസ്ഥർ പറയുന്നു.

യൂറോപ്പിലെ പ്രതിദിന കോവിഡ് ബാധയിൽ ഏറ്റവും കൂടുതലാണ് ഫ്രാൻസിൽ സ്ഥിരീകരിച്ചിരിക്കുന്നത്. 1,79,807 പുതിയ കേസുകളാണ് ഫ്രാൻസിൽ ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തത്. ജനുവരിയോട് കൂടി ഫ്രാൻസിലെ പ്രതിദിന കോവിഡ് കേസുകൾ 2,50,000 കടക്കുമെന്ന് ആരോഗ്യ മന്ത്രി ഒലിവർ വെറാൻ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.

ഓസ്ട്രേലിയയിൽ ഒമിക്രോൺ വ്യാപനം തുടരുകയാണ്. നിരവധി പേരെയാണ് രോഗബാധിതരായി ആശുപത്രികളിൽ ദിനംപ്രതി പ്രവേശിപ്പിക്കുന്നത്. സിഡ്നിയിലും ന്യൂ സൗത്ത് വെയിൽസിലുമായി 11,000ത്തിലേറെ രോഗബാധയാണ് സ്ഥിരീകരിച്ചിരിക്കുന്നത്. നേരത്തെ 6000 രോഗബാധയുള്ളിടത്ത് നിന്നാണ് 11,000ലേക്ക് എത്തിയത്. ചൊവ്വാഴ്ച മാത്രം 1,000 പേരിലാണ് രോഗ ബാധ കണ്ടെത്തിയത്.

പുലർച്ചെ രഹസ്യമായി അയൽവീട്ടിലെത്തിയ കോളജ് വിദ്യാർഥി അനീഷ് ജോർജ് (19) കുത്തേറ്റു മരിച്ച സംഭവത്തിൽ പ്രതി സൈമണ്‍ ലാലന്റെ മൊഴി കളവെന്ന് പൊലീസ്. അനീഷിനെ തിരിച്ചറിഞ്ഞ ശേഷമാണ് കുത്തിയത്. ഭാര്യയും മക്കളും തടയാന്‍ ശ്രമിച്ചെങ്കിലും വഴങ്ങിയില്ലെന്നും പൊലീസ് പറഞ്ഞു. കള്ളനെന്ന് തെറ്റിദ്ധരിച്ചാണ് കുത്തിയതെന്നായിരുന്നു സൈമണിന്റെ മൊഴി.

അനീഷിനെ വെറുതെ വിടണമെന്നു മകളും സൈമൺ ലാലന്റെ ഭാര്യയും നിരന്തരം അഭ്യർഥിച്ചുവെങ്കിലും വകവരുത്തണമെന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് ഇടനെഞ്ചിൽ കുത്തിയതെന്നു പൊലീസ് പറയുന്നു. സൈമൺ ലാലിന്റെ മകളുടെയും ഭാര്യയുടെയും മൊഴി രേഖപ്പെടുത്തിയതിന്റെ വെളിച്ചത്തിലാണ് പൊലീസിന്റെ വിശദീകരണം. സൈമൺ നിരന്തരം ഭാര്യയെയും മക്കളെയും മർദിക്കാറുണ്ടെന്നും ഇത്തരം തർക്കങ്ങളിൽ അനീഷ് നേരത്തേ ഇടപെട്ടിരുന്നതായും, സൈമണിന്റെ ഭാര്യയെയും മക്കളെയും ആശ്വ‌സിപ്പിച്ചിരുന്നതായും പൊലീസ് പറയുന്നു.

കൊലയ്ക്കു പിന്നിൽ മുൻവൈരാഗ്യവും കാരണമായിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. അനീഷ് കുത്തേറ്റു മരിച്ച ഏദൻ എന്ന വീടിനു സമീപം ഒട്ടേറെ വീടുകളുണ്ടെങ്കിലും പ്രതിസ്ഥാനത്തുള്ള സൈമൺ ലാലൻ അറിയിച്ചതനുസരിച്ചു പൊലീസ് അവിടെ എത്തുമ്പോൾ മാത്രമാണു സമീപവാസികൾ വിവരം അറിയുന്നത്. നിലവിളിയോ മറ്റോ പുറത്തു കേട്ടില്ലെന്ന് അയൽക്കാർ പറഞ്ഞു.

പൊലീസ് എത്തുമ്പോൾ വീടിന്റെ രണ്ടാം നിലയിലെ ഹാളിൽ ചലനമറ്റു രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്നു അനീഷ് ജോർജ്. നെഞ്ചിലാണ് ആഴത്തിലുള്ള കുത്തേറ്റത്. സൈമണിന്റെ കുടുംബാംഗങ്ങളും ഇവിടെ ഉണ്ടായിരുന്നു. ആംബുലൻസ് വരുത്തിയാണ് നാലു മണിയോടെ പൊലീസ് അനീഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്.

പേട്ട ചായക്കുടി ലെയ്നിലുള്ള ഏദൻ എന്ന വീടിന്റെ അതേ വളപ്പിൽ മൂന്നു വീടുകൾ കൂടിയുണ്ട്. ബന്ധുക്കളാണ് ഇവിടെ താമസിക്കുന്നത്. അവരും ഒന്നും അറിഞ്ഞിരുന്നില്ല. പള്ളിയിലെ ഗായക സംഘത്തിൽ സൈമണിന്റെ മകളും അനീഷും അംഗങ്ങളാണ്. എന്നാൽ ഇരുവരും തമ്മിൽ അടുപ്പമുണ്ടായിരുന്നതായി വീട്ടുകാർക്ക് അറിയില്ലായിരുന്നുവെന്നാണു വിവരം. സൈമണിന്റെ കുടുംബ പ്രശ്നങ്ങളിൽ ഇടപെട്ടതാണ് അനീഷിനെ കൊലപ്പെടുത്താൻ കാരണമെന്ന് അനീഷിന്റെ മാതാപിതാക്കൾ ആരോപിച്ചിരുന്നു.

പറവൂരിലെ വിസ്മയുടേത് കൊലപാതകമെന്ന് പൊലീസ്. കേസിൽ പ്രതിയായ കൊല്ലപ്പെട്ട് വിസ്യമയുടെ സഹോദരി ജിത്തു പൊലീസ് പിടിയിലായി. ജിത്തു കൊലക്കുറ്റം സമ്മതിച്ചെന്ന് പൊലീസ് വ്യക്തമാക്കി. കാക്കനാട് ഒളിവിൽ കഴിയുന്നതിനിടെയാണ് ജിത്തു പൊലീസ് പിടിയിലാവുന്നത്. ഇവർക്ക് ചില മാനസിക വെല്ലുവിളികൾ നേരിടുന്നുണ്ടെന്നാണ് വിവരം.

ചൊവ്വാഴ്ച ഉച്ചക്ക് മൂന്ന് മണിക്കാണ് വിസ്മയയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തുന്നത്. സഹോദരിയെ കാണാതായതോടെ ആരാണ് മരിച്ചതെന്ന് വ്യക്തമായിരുന്നില്ല. തുടർന്ന നടത്തിയ പരിശോധനയിൽ സഹോദരി ജിത്തു വീടിന് സമീപത്തെ സി മാധവൻ റോഡിലൂടെ നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.

സംഭവത്തിൽ ജിത്തുവിനെ കാണ്ടെത്താനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. എന്നാൽ പൊലീസ് പിടികൂടുമ്പോൾ മൊട്ടടിച്ചാണ് ജിത്തുവിനെ കണ്ടത്. അതേസമയം ജിത്തു മാനസിക വെല്ലുവിളി നേരിടുന്ന ആളായതിനാൽ എറെ ആശങ്കയിരുന്നു കുടുംബം. മുമ്പ് രണ്ട് തവണ ജിത്തു വീട് വിട്ട് പോയിരുന്നു. ആദ്യം തൃശൂരിലും രണ്ടാം തവണ എളമക്കരയിലും വെച്ചാണ് പെൺകുട്ടിയെ കണ്ടെത്തിയത്.

മാത്യു ചെമ്പുകണ്ടത്തില്‍
കേരള സര്‍ക്കാര്‍ നടപ്പാക്കാന്‍ പോകുന്ന ‘കേരള ക്രിസ്ത്യന്‍ മാര്യേജ് രജിസ്‌ട്രേഷന്‍
ബില്‍ 2020’ ക്രൈസ്തവ വിരുദ്ധവും ക്രൈസ്തവ സഭകളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തിന് തടസം സൃഷ്ടിക്കുന്നതുമാണെന്ന് കേരള ഹൈക്കോടതിയിലെ അഭിഭാഷകന്‍ അഡ്വ മാത്യൂ എം. വി. മൂത്തേടന്‍. മധുരത്തില്‍ പൊതിഞ്ഞ വിഷമാണ് പ്രസ്തുത ബില്‍ എന്നാണ് ഈ ബില്ലിനെക്കുറിച്ച് അദ്ദേഹം അഭിപ്രായപ്പെട്ടത്.

ബില്ലിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളില്‍ പറയുന്നത് രണ്ട് കാരണങ്ങളാണ്. 1)കേരളത്തിലെ ക്രൈസ്തവര്‍ക്ക് Unified Marriage Law ഇല്ല. 2) ക്രൈസ്തവ വിവാഹങ്ങള്‍ക്ക് നിയമസാധുതയുള്ള ഒരു സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. അതിനാല്‍ ഈ ആവശ്യങ്ങളെല്ലാം പരിഹരിക്കുക എന്ന ലക്ഷ്യമാണത്രെ പുതിയ ബില്‍ മുന്നോട്ടു വയ്ക്കുന്നത്. ഇത് രണ്ടു നിരീക്ഷണങ്ങളും വാസ്തവ വിരുദ്ധമാണ്.

നമ്മുടെ ഭരണഘടനയില്‍ ആര്‍ട്ടിക്കിള്‍ 246, കേന്ദ്രസര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും നിയമനിര്‍മ്മാണത്തിന് അധികാരം നല്‍കുന്നു. കേന്ദ്രത്തിന്റെയും സംസ്ഥാന സര്‍ക്കാരുകളുടെയും നിയമനിര്‍മ്മാണ അധികാരം 7th ഷെഡ്യൂളില്‍ വിവരിക്കുന്നുണ്ട്. ഈ ഷെഡ്യൂളിലെ കണ്‍കറന്റ് ലിസ്റ്റില്‍ (concurrent Iist) വിവരിക്കുന്ന വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനും നിയമ നിര്‍മ്മാണം നടത്താവുന്നതാണ്. കണ്‍കറന്റ് ലിസ്റ്റില്‍ എന്‍ട്രി നമ്പര്‍ 5ല്‍ ആണ് വിവാഹവും വിവാഹമോചനവും (marriage and divorce) ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേരള സര്‍ക്കാര്‍
ഇപ്പോള്‍ സംസ്ഥാനത്തെ ക്രൈസ്തവര്‍ക്ക് മാത്രമായി പുതിയ ബില്‍ കൊണ്ടുവരുന്നത്.

ഹൈന്ദവര്‍ക്കായി ഹിന്ദു മാര്യേജ് ആക്ട് (Hindu Marriage Act 1955) എന്ന സെന്‍ട്രല്‍ ലോ (cetnral law) ഉണ്ട്. എന്നാല്‍ ഈ നിയമപ്രകാരമുള്ള compulsory regitsration rules കേരള ഗവണ്മെന്റ് പൂര്‍ണമായും പ്രായോഗികമാക്കിയിട്ടില്ല. (ഇപ്പോള്‍ പൊതുവായ regitsration rules ഉണ്ട്)

വിവാഹം ഒരു ഉടമ്പടി മാത്രമായി കാണുന്ന മുസ്‌ളിം മതവിശ്വാസികള്‍ വിവാഹം എന്ന സംവിധാനത്തെ ദുരുപയോഗം ചെയ്യുന്നു.
ഇതൊന്നും കേരള Government ന്റെ ശ്രദ്ധയില്‍ ഇല്ല അഡ്വ മൂത്തേടന്‍ പറഞ്ഞു.

നിയമ പരമായി വളരെ നല്ല ചട്ടക്കൂടില്‍ നിന്നുകൊണ്ട് വിവാഹത്തെ ഒരു കൂദാശയായി കാണുകയും അതിന്റെ പവിത്രത കാത്തു സൂക്ഷിക്കുകയും ചെയ്യുന്ന ക്രൈസ്തവ സഭയിലെ വിവാഹ വ്യവസ്ഥകളിലാണ് സര്‍ക്കാര്‍ ഇപ്പോള്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്.

ഓരോ വിവാഹത്തിനും notice of Intention and publication എന്ന statutory compliance ഉള്ളതിനാല്‍ Special Marriage Act ല്‍ ഉള്ളതുപോലെ വിവാഹം പരസ്യപ്പെടുത്തേണ്ടതുണ്ട്. വിവാഹത്തെക്കുറിച്ച് വധൂ വരന്മാര്‍ പരസ്പര ആഗ്രഹം പ്രഖ്യാപിക്കുകയും ആര്‍ക്കെങ്കിലും ഈ വിവാഹത്തിന് എതിര്‍പ്പ് ഉണ്ട് എങ്കില്‍ അത് പ്രകടിപ്പിക്കാനും ആണ് നോട്ടീസ് പ്രസിദ്ധീകരിക്കേണ്ടത്.
സ്‌പെഷല്‍ മാര്യേജ് ആക്ടില്‍ മാര്യേജ് ഓഫീസര്‍ ഉള്ളതുപോലെ ക്രിസ്ത്യന്‍ മാര്യേജ് ബില്ലിലും മാര്യേജ് ഓഫീസര്‍ വേണ്ടി വരും. അദ്ദേഹമായിരിക്കും എല്ലാ റെക്കോര്‍ഡുകളും സൂക്ഷിക്കേണ്ടി വരിക.

പുതിയ ബില്‍ പ്രകാരം മാര്യേജ് ഓഫീസര്‍ പുരോഹിതനായിരിക്കും. . മാര്യേജ് രജിസ്ട്രാര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനും. സ്റ്റാറ്റിയൂട്ടറി നോട്ടീസ് സ്വീകരിക്കേണ്ടതും പ്രസിദ്ധീകരിക്കേണ്ടതും പുരോഹിതനായ മാര്യേജ് ഓഫീസര്‍ ആയിരിക്കും. കൂടാതെ ദേവാലയത്തില്‍ സൂക്ഷിക്കുന്ന ‘മാര്യേജ് രജിസ്റ്റര്‍’ ഒരു പൊതുവായ രേഖ (public document)യായിരിക്കും. അതിനാല്‍ പൊതുജനത്തില്‍ ‘ആര്‍ക്കും’ ഇത് പരിശോധിക്കാമെന്ന് ബില്‍ വ്യവസ്ഥ ചെയ്യുന്നു. എന്നാല്‍ ‘ആര്‍ക്കും’ എന്ന വാക്ക് Special Marriage Act Sec. 47 ല്‍ കാണുന്നില്ല. (സാധൂകരിക്കുന്ന rulings ഉം കണ്ടില്ല).

ദേവാലയത്തില്‍ സൂക്ഷിച്ചിരിക്കുന്ന വിവാഹരേഖകള്‍ ആര്‍ക്കും പരിശോധിക്കാമെന്നതിനര്‍ത്ഥം ഒരു സര്‍ക്കാര്‍ സ്ഥാപനം പോലെ ആര്‍ക്കും ദേവാലയത്തില്‍ കയറിയിറങ്ങാം എന്ന അവസ്ഥയുണ്ടാക്കും. ദേവാലയ പുരോഹിതര്‍ക്ക് മാര്യേജ് ഓഫീസര്‍ എന്ന സ്റ്റാറ്റിയൂട്ടറി പദവി നല്‍കിയിരിക്കുന്നതിനാല്‍ അദ്ദേഹം സൂക്ഷിക്കുന്ന രജിസ്റ്റര്‍ പൊതുജനത്തിനു പരിശോധിക്കാനും പുരോഹിതനോട് ആവശ്യപ്പെടുന്ന രേഖകളുടെ സര്‍ട്ടിഫൈഡ് കോപ്പി നല്‍കാനും ബില്‍ വ്യവസ്ഥ ചെയ്യുന്നു.

മാര്യേജ് ബില്ലിലെ നിയമങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥനായ പുരോഹിതന്‍ തന്റെ ഉത്തരവാദിത്തം ചെയ്യാതിരിക്കുന്നത് കുറ്റകരവും ജയില്‍ ശിക്ഷക്ക് അര്‍ഹവുമാണ് എന്ന് വിവരിക്കുന്ന Sec 14 വളരെ പ്രതിഷേധാര്‍ഹമാണ്. പുരോഹിതരെ ക്രിമിനല്‍ കേസുകളില്‍ മന:പൂര്‍വ്വം ഉള്‍പ്പെടുത്തുക എന്ന ദുരുദ്ദേശം ഇതിലുണ്ട്. പുരോഹിതരെ പ്രതിയാക്കാന്‍ പറ്റിയ അവസരങ്ങള്‍ സഭാ ശത്രുക്കള്‍ വ്യാപകമായി ദുരുപയോഗം ചെയ്യും. ഇതര മതത്തിലുള്ള ഒരു വ്യക്തിയെ ദേവാലയത്തില്‍ വച്ച് വിവാഹം കഴിക്കണമെന്നു ശഠിക്കുന്ന ഒരു വിശ്വാസിയുടെ താല്‍പര്യം നടപ്പാക്കിയില്ലെങ്കില്‍ പുരോഹിതനെ പ്രോസിക്യൂട്ടു ചെയ്യാനുള്ള സാധ്യതയും ഈ ബില്ലിലുണ്ട്.

തികഞ്ഞ ക്രൈസ്തവ വിരുദ്ധതയാണ് ഈ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത് എന്നാണ് മനസ്സിലാകുന്നത്. കൂടാതെ, ഈ വിഷയത്തില്‍ കൂടുതല്‍ നിയമനിര്‍മാണത്തിന് Sec 19 സര്‍ക്കാരിന് അധികാരവും നല്‍കുന്നു; അതിനാല്‍ സഭയുടെ അടിത്തറ ഇളക്കുവാന്‍ അവസരം നല്‍കുന്ന ഈ ബില്‍ നിയമം ആകാന്‍ പാടില്ല അഡ്വ മാത്യൂ മൂത്തേടന്‍ പറഞ്ഞു.

‘കേരള ക്രിസ്ത്യന്‍ മാര്യേജ് രജിസ്‌ട്രേഷന്‍
ബില്‍ 2020 ‘ ക്രൈസ്തവര്‍ക്ക് അത്യാവശ്യം ആണെന്ന് സര്‍ക്കാരിന് ബോധ്യമായതിനാലാണോ അതോ മറ്റാരുടെയെങ്കിലും നിഗൂഡലക്ഷ്യങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണോ എന്നതാണ് പരിശോധിക്കേണ്ടത്. ഇതുപോലൊരു ബില്‍ മുസ്ലീകള്‍ക്ക് വേണ്ടി കൊണ്ട് വരുവാന്‍ സര്‍ക്കാരിന് ധൈര്യം ഉണ്ടോ?
മുസ്ലീം മോസ്‌കുകളിലെ രേഖകള്‍ അന്യമതസ്ഥര്‍ക്ക് പരിശോധിക്കാന്‍ അവസരം നല്‍കുന്ന ഒരു നിയമം നിര്‍മ്മിക്കാന്‍ സര്‍ക്കാരിന് ധൈര്യം ഉണ്ടോ? അഡ്വ മാത്യൂ മൂത്തേടന്‍ ചോദിക്കുന്നു.

ഈ മേഖലയില്‍ പുതിയ ചട്ടങ്ങള്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാരിന് കൂടുതല്‍ അധികാരം നല്‍കുന്നത് ഭാവിയില്‍ കേരളത്തിലെ ക്രൈസ്തവ വിവാഹ നിയമങ്ങള്‍ സഭാവിരുദ്ധ ലക്ഷ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അവസരം നല്‍കും എന്നതില്‍ തര്‍ക്കമില്ല. Sec 19(f) അനുസരിച്ച് ദേവാലയങ്ങളില്‍ സൂക്ഷിച്ചിരുന്ന വിവാഹ രേഖകളുടെ സര്‍ട്ടിഫൈഡ് കോപ്പി നല്‍കാന്‍ സര്‍ക്കാരിന് ഫീസ് നിശ്ചയിക്കാം എന്നതും സഭകള്‍ക്ക് വലിയ ബാധ്യതകള്‍ വരുത്തി വയ്ക്കും. ഈ പണം ദേവാലയങ്ങള്‍ക്കോ സര്‍ക്കാരിനോ ഉള്ളതായിരിക്കാം, അതിനാല്‍ ഈ മേഖലയില്‍ ദേവാലയങ്ങളില്‍ സര്‍ക്കാര്‍ ഓഡിറ്റുകള്‍ നിര്‍ബന്ധമാകും.

എല്ലാ നിലയിലും ക്രൈസ്തവ വിരുദ്ധമാണ് ഈ ബില്‍. ഇതൊരു അത്യാവശ്യമാണെന്നു സര്‍ക്കാരിനു തോന്നുന്നുവെങ്കില്‍ ക്രൈസ്തവ സഭകളുടെ അഭിപ്രായവും ആരാഞ്ഞ ശേഷമേ നിയമനിര്‍മാണത്തിലേക്ക് സര്‍ക്കാര്‍ നീങ്ങാവൂ. കേരളത്തിലെ എല്ലാ ക്രൈസ്തവ സഭകളെയും ബാധിക്കുന്ന വിഷയമാകയാല്‍ ഒറ്റക്കെട്ടായി എല്ലാ ക്രൈസ്തവ സഭകളും ഇതിനെതിരേ രംഗത്തുവരണം അഡ്വ മാത്യൂ മൂത്തേടന്‍ ആവശ്യപ്പെട്ടു.

 

തന്റെ ജീവന് ഭീഷണിയുണ്ടെന്ന വെളിപ്പെടുത്തി സമൂഹമാധ്യമങ്ങളില്‍ ‘വൈറലായ’ ആള്‍ദൈവം അന്നപൂര്‍ണി അരസു. സംഭവത്തില്‍ തന്റെ അഭിഭാഷകരുമൊത്ത് കമ്മിഷണറുടെ ഓഫിസിലെത്തി പരാതി നല്‍കി. തനിക്കെതിരെ വധഭീഷണിയും അപവാദ പ്രചാരണങ്ങളും നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും, തനിക്ക് സുരക്ഷ നല്‍കണമെന്നും അന്നപൂര്‍ണി പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.

അന്നപൂര്‍ണിയുടെ കാല്‍ക്കല്‍ വീണു അനുയായികള്‍ പൊട്ടിക്കരയുന്നതും അവര്‍ അനുഗ്രഹം നല്‍കുന്നതുമായ ദൃശ്യങ്ങള്‍ സൈബറിടത്ത് തരംഗമായിരുന്നു. താന്‍ ആത്മീയ പരിശീലനം നല്‍കുകയാണെന്നായിരുന്നു അന്നപൂര്‍ണിയുടെ വാദം. എന്നാല്‍ അന്നപൂര്‍ണി ഹിന്ദു ദൈവങ്ങളെ അപമാനിക്കുകയാണെന്നും വിശ്വാസങ്ങളെ വ്രണപ്പെടുത്തിയെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഹിന്ദു സംഘടനകള്‍ പോലീസിന് പരാതി നല്‍കിയിരുന്നു. പിന്നാലെയാണ് അന്നപൂര്‍ണിയും പരാതിയുമായി രംഗത്തെത്തിയത്.

അന്നപൂര്‍ണിയുടെ വാക്കുകള്‍;

പലരും വിളിച്ച് ആത്മീയ സേവനത്തില്‍ ഏര്‍പ്പെടരുതെന്നും എന്നെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തുണ്ട്. എന്റെയും അനുയായികളുടെയും ജീവന് ഭിഷണിയുണ്ട്. വേണ്ട നടപടിയെടുക്കണം. കഴിഞ്ഞ 6 വര്‍ഷമായി ‘നാച്ചുറല്‍ സൗണ്ട്’ എന്ന പേരില്‍ ആധ്യാത്മിക പരിശീലനവും ക്ലാസുകളും നടത്തി വരികയാണ്.

ചില യൂട്യൂബ് ചാനലുകള്‍ എന്റെ ഭര്‍ത്താവിന്റെ മരണത്തില്‍ സംശയമുണ്ടെന്ന് പ്രചരിപ്പിക്കുന്നു. അനുയായികളെയും തന്നെയും കുറിച്ച് അപകീര്‍ത്തികരമായ പ്രചാരണങ്ങള്‍ നടത്തുന്നു. ആത്മീയതയും ദൈവവും എന്താണെന്നും, നിങ്ങള്‍ ആരാണെന്നും എന്തിനാണ് ഇവിടെയുള്ളതെന്നും ബോധവാന്മാരാക്കാനാണ് താനിവിടെ വന്നത്. ഇനിയും തന്റെ ആത്മീയ ജോലി തുടരും.

ബുധനാഴ്ച കേരളം ഉണര്‍ന്നത് ഞെട്ടിപ്പിക്കുന്ന ദുരന്തവാര്‍ത്ത കേട്ടാണ്. തിരുവനന്തപുരം പേട്ടയില്‍ 19 കാരനായ യുവാവിനെ അയല്‍വാസിയായ ലാലു കുത്തിക്കൊലപ്പെടുത്തിയത് ദാരുണ സംഭവമായിരുന്നു.

അതേസമയം ലാലിന്റെ കുടുംബവുമായും മകളുമായും ഏറെ നാളെത്തെ ബന്ധമുണ്ടെന്ന് അനീഷിന്റെ കുടുംബം വ്യക്തമാക്കുന്നു. മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അനീഷിന്റെ അച്ഛനും അമ്മയും മാധ്യമങ്ങളോട് വ്യക്തമാക്കി.

ലാലിന്റെ വീട്ടിലെ കുടുംബ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അനീഷ് ആ വീട്ടില്‍ പോകാറുണ്ടായിരുന്നു. ഇതിലെ മുന്‍ വൈരാഗ്യമാണ് മകന്റെ ജീവനെടുക്കുന്നതില്‍ കലാശിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ പോലീസ് വീട്ടില്‍ വന്നപ്പോളാണ് കൊലപാതക വിവരം അറിയുന്നമത്. പിന്നീട് അനീഷിന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ പെണ്‍കുട്ടിയുടെ അമ്മയുടെ ഫോണില്‍നിന്ന് കോള്‍ വന്നതായി കണ്ടു. ഈ ഫോണ്‍കോള്‍ വന്നതിനാലാകും മകന്‍ അവിടേക്ക് പോയതെന്നും അമ്മ ഡോളി പറഞ്ഞു.

മാത്രമല്ല, സൈമണ്‍ വീട്ടില്‍ വഴക്കുണ്ടാക്കുകയാണെന്നും, മക്കളെ ഓര്‍ത്താണ് സഹിക്കുന്നതെന്ന് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞതായും ഡോളി സൂചിപ്പിച്ചു. അച്ഛന്‍ ലാലു പ്രശ്നക്കാരനാണെന്ന് പെണ്‍കുട്ടി പറഞ്ഞിരുന്നു. അമ്മയോ പെണ്‍കുട്ടിയോ വിളിക്കാതെ അനീഷ് ആ വീട്ടില്‍ പോകില്ലെന്നും ഡോളി കൂട്ടിച്ചേര്‍ത്തു.

ചൊവ്വാഴ്ച പെണ്‍കുട്ടിയും സഹോദരങ്ങളും അമ്മയും അനീഷിനൊപ്പം ലുലു മാളില്‍ പോയിരുന്നു. ‘ചൊവ്വാഴ്ച ഉച്ചയ്ക്ക് ഞാന്‍ ജോലി കഴിഞ്ഞ് വന്നപ്പോള്‍ മകനെ കണ്ടില്ല. അപ്പോള്‍ മകന്റെ ഫോണിലേക്കല്ല, സുഹൃത്തായ പെണ്‍കുട്ടിയുടെ ഫോണിലേക്കാണ് വിളിച്ചുചോദിച്ചത്. മമ്മീ, ഞങ്ങളെല്ലാവരും ലുലുമാളിലുണ്ടെന്നും ബിരിയാണി കഴിക്കുകയാണെന്നും അവള്‍ മറുപടി നല്‍കി. മകനും കൂടെയുണ്ടെന്ന് പറഞ്ഞു. മകനെ പെട്ടെന്ന് പറഞ്ഞയക്കണേ എന്ന് ഞാന്‍ അവളോടും പറഞ്ഞു.

ഒരു മണിക്കൂറിന് ശേഷം പെണ്‍കുട്ടിയും സഹോദരങ്ങളും അമ്മയും മകനൊപ്പം ഓട്ടോയില്‍ വന്നു. വൈകിട്ട് ഞാന്‍ ഓഫീസിലെ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോയി, രാത്രി ഒമ്പത് മണിയോടെയാണ് തിരിച്ചെത്തിയത്. പേട്ടയില്‍ നിന്ന് അനീഷാണ് എന്നെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുവന്നത്. രാത്രി മകന് കുടിക്കാന്‍ പാലും നല്‍കി.

നാളെ പള്ളിയില്‍ പോകേണ്ടതല്ലേ, അമ്മ ഉറങ്ങൂ എന്ന് പറഞ്ഞാണ് അവന്‍ മുറിയിലേക്ക് പോയത്. പിന്നീട് വീട്ടില്‍ നിന്ന് പോയതെന്നും അറിഞ്ഞിട്ടില്ല. പുലര്‍ച്ചെ പോലീസ് എത്തി അറിയിച്ചപ്പോഴാണ് മകന്‍ വീട്ടില്‍ ഇല്ല എന്ന കാര്യം അനീഷിന്റെ വീട്ടുകാര്‍ അറിയുന്നത്. നാലാഞ്ചിറ ബഥനി കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ട അനീഷ്.

ലാലിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മകളുടെ മുറിയില്‍ നിന്ന് ഒരാള്‍ ഇറങ്ങിപോകുന്നത് കണ്ടപ്പോള്‍ കള്ളനാണെന്ന് കരുതി തടയാന്‍ ശ്രമിക്കുകയും അതിനിടെ ഉന്തും തള്ളുമുണ്ടാകുകയും വെട്ടുകത്തികൊണ്ട് കുത്തുകയുമായിരുന്നു എന്നാണ് കേസില്‍ ലാലിന്റെ മൊഴി.

അതിനിടെ, കള്ളനാണെന്ന് കരുതിയാണ് അനീഷിനെ കുത്തിയതെന്ന ലാലിന്റെ മൊഴി പോലീസും തള്ളിയിട്ടുണ്ട്. അനീഷാണെന്ന് തിരിച്ചറിഞ്ഞ് തന്നെയാണ് പ്രതി കുത്തിപ്പരിക്കേല്‍പ്പിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ചൊവ്വാഴ്ച പെണ്‍കുട്ടിയുടെ കുടുംബത്തിനൊപ്പം അനീഷ് ലുലുമാളില്‍ പോയതും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ലാലു തന്നെ പുലര്‍ച്ചെ സ്റ്റേഷനിലെത്തി നടന്ന സംഭവം വിവരിക്കുകയും തുടര്‍ന്ന് പോലീസ് എത്തിയാണ് വീട്ടില്‍ കുത്തേറ്റ് കിടക്കുന്ന അനീഷിനെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് തന്നെ ഇയാള്‍ മരിച്ചിരുന്നു.

ഹോട്ടല്‍ സൂപ്പര്‍വൈസറാണ് അനീഷിന്റെ പിതാവ് ജോര്‍ജ്. അമ്മ ഡോളി വീടിന് സമീപത്ത് ചെറിയൊരു കട നടത്തുന്നുണ്ട്. നാലാഞ്ചിറ ബഥനി കോളജില്‍ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിയാണ് അനീഷ്.

ഗള്‍ഫില്‍ ബിസിനസ് നടത്തിയിരുന്ന സൈമണ്‍ ഒന്നര വര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്. തിരിച്ചുപോകാനുള്ള തയ്യാറെടുപ്പിലായിരുന്നു അയാള്‍. പേട്ട ചായക്കുടി ലെയ്നിലെ ഇരുനില വീടിന്റെ മുകള്‍ നിലയിലാണ് സൈമണും ഭാര്യയും രണ്ടുമക്കളും അടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്.

നടിയെ ആക്രമിച്ച കേസിൽ പ്രതി ദിലീപിനെതിരായ സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകൾ സത്യമെന്ന് സംവിധായകൻ ബൈജു കൊട്ടാരക്കര. ഈ തെളിവുകൾ ജുഡീഷ്യറിക്ക് നിരാകരിക്കാൻ സാധിക്കില്ലെന്നും കേസിൽ പുനരന്വേഷണം ഉണ്ടാകുമെന്നും അദ്ദേഹം പ്രതികരിച്ചു.

ആ കുടുംബവും ദിലീപുമായി അത്രയും അടുത്ത ബന്ധം ബാലചന്ദ്രകുമാറിനുണ്ട്. അഭയ കേസിൽ അടയ്ക്കാ രാജു എന്നൊരാൾ വന്നത് പോലെയാണ് ഈ കേസിൽ ഇപ്പോൾ ബാലചന്ദ്ര കുമാർ വന്നത്. ഇത്രയും വൃത്തികെട്ട ഒരു കാര്യം ചെയ്തിട്ടുണ്ടെങ്കിൽ 200 ശതമാനം ശിക്ഷ ലഭിക്കും.

ജയിൽ ഇടിഞ്ഞാൽ പോലും ദിലീപ് പുറത്ത് വരാത്ത അത്ര ശക്തമായ തെളിവുകളാണ് ഇതിലുള്ളത്. ആ തെളിവുകൾ ഇപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിലാണ് ഇരിക്കുന്നത്. ബാലചന്ദ്ര കുമാറിനെ പ്രോസിക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥർ പോലും അറിയുന്നത് ഇപ്പോഴാണ്. ഈ ഓഡിയോകൾ വ്യാജമാണോയെന്ന് പരിശോധിക്കട്ടെ. അത് വ്യാജമാണെങ്കിൽ താങ്കളുടെ ടീവിയിലൂടെ സാഷ്ടാഗം മാപ്പ് ചോദിക്കാൻ ഞാൻ തയ്യാറാണെന്നും ബൈജുകൊട്ടാരക്കര റിപ്പോർട്ടർ ടീവിയോടെ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസിലും ഇപ്പോൾ ആ തെളിവുകളുണ്ട്. അതിനാൽ തന്നെ മുഖ്യമന്ത്രിക്കും ഉത്തരവാദിത്തമുണ്ട്. ഇവിടുത്തെ നീതിന്യായ വ്യവസ്ഥയ്ക്കും ഉത്തരവാദിത്തമുണ്ട്. വിചാരണ ചെയ്ത ആന്റോ ജോസഫ് ഉൾപ്പടേയുള്ള ഏഴ് ആളുകളെ വീണ്ടും വിചാരണ ചെയ്യണം. അതുപോലെ പ്രതികൾ ആരെയെല്ലാം വിളിച്ചുവെന്ന് വ്യക്തമാക്കുന്ന തെളിവുകൾ കോടതിയിൽ ഹാജരാക്കിയപ്പോൾ അത് പറ്റില്ല എന്നാണ് പറഞ്ഞത്. എന്തുകൊണ്ട് പറ്റില്ല.

കോടതി തെളിവുകൾ സ്വീകരിക്കണ്ടേ, സാക്ഷികളെ വിസ്തരിക്കണ്ടേ. സമയമില്ലെങ്കിൽ കോടതിയിൽ പോയി വീണ്ടും സമയം വാങ്ങിക്കണം. അഭയ കേസ് എത്ര വർഷങ്ങൾ നീണ്ടു പോയി. അവസാനം അടയ്ക്കാ രാജു വന്നപ്പോഴല്ലെ വിധി വന്നത്. അതുപോലെ ഒരു വിധി ഈ കേസിലും ഉണ്ടാവും. ബാലചന്ദ്രൻ പോയാൽ മൂന്നോ നാലോ ബാചചന്ദ്രൻമാർ വേറെ വരുമെന്നും റിപ്പോർട്ടർ ചാനലിൽ സംവിധായകൻ ബൈജുകൊട്ടാരക്കര പറയുന്നു.

സാഗർ എന്ന് പറയുന്ന ലക്ഷ്യയിൽ ജോലി ചെയ്യുന്നയാൾ അഞ്ച് ലക്ഷം രൂപയോളം വാങ്ങി കൂറുമാറിയെന്ന വ്യക്തമായ ഒഡിയോ സന്ദേശമുള്ളപ്പോഴും, അയാൾ ഫിലിപ്പ് എന്ന വക്കീലിനെ കാണാൻ പോയെന്ന് ദിലീപിന്റെ വായിൽ നിന്ന് തന്നെയും വരുമ്പോൾ, അനിയനുമായി ചെറിയ വാക്ക് തർക്കം ഉണ്ടായപ്പോൾ എനിക്ക് വേണ്ടിയല്ല വേറെ ഒരു പെണ്ണിന് വേണ്ടിയാണെന്നൊക്കെ പറയുന്ന ദിലീപിനെ കണ്ടു എന്ന് ബാലചന്ദ്രകുമാർ വെളിപ്പെടുത്തുന്നത് സത്യം തന്നെയാണെന്നാണ് എന്റെ വിശ്വാസം.- ബൈജു കൊട്ടാരക്കര പറയുന്നു.

ഈ കേസിൽ പുതുതായി കക്ഷിചേരാൻ നൂറ് കണക്കിന് ആളുകളുണ്ടെന്ന കാര്യ ഉറപ്പാണെന്നും ബൈജു കൊട്ടാരക്കര പറയുന്നു. ബാലചന്ദ്രകുമാർ മാത്രമല്ല, ഇക്കാര്യത്തിൽ വ്യക്തമായ കാര്യങ്ങൾ അറിയാവുന്ന ചിലർ കൂടി പുറത്ത് വരാനുണ്ട്. കുറേ ആളുകളെ പേടിപ്പിച്ചും പണം കൊടുത്തുമൊക്കെ ഒതുക്കി നിർത്തിയിരിക്കുകയായിരുന്നു. കുറേ ആളുകളെ പ്രലോഭനങ്ങളിലും നിർത്തി. ഈ കേസിൽ സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമം നടക്കും, പണം കൊടാക്കാനുള്ള ശ്രമം ഉണ്ടാവും എന്നൊക്കെ തുടക്കം മുതൽ എന്നേപ്പോലുള്ളവർ പറയുന്നുണ്ട്.- ബൈജു കൊട്ടാരക്കരയുടെ പ്രതികരണമിങ്ങനെ.

വിദേശത്ത് ജോലി ചെയ്ത ശേഷം മടങ്ങിയെത്തി നാട്ടിൽ സ്ഥിരതാമസമാക്കിയ വ്യക്തിയാണോ നിങ്ങൾ? ഒരു സംരംഭം തുടങ്ങാൻ താൽപ്പര്യമുണ്ടോ? എങ്കില്‍ നിങ്ങൾക്ക് കിട്ടും 30 ലക്ഷം രൂപ വരെ വായ്പ; അതും 15 ശതമാനം മൂലധന സബ്സിഡി (പരമാവധി 3 ലക്ഷം) യോടെ. പിന്നെ 3% പലിശ ഇളവ് വേറെയും ലഭിക്കും. ഇത്രയേറെ ആനുകൂല്യങ്ങളുള്ള ഈ പ്രവാസി സംരംഭകത്വ പദ്ധതി നോർക്കയാണ് നടപ്പാക്കുന്നത്.

∙രണ്ടു വർഷത്തിലധികം വിദേശത്തു ജോലി ചെയ്ത് നാട്ടിൽ തിരിച്ചെത്തിയവർക്ക് അപേക്ഷിക്കാം.

∙വായ്പയ്ക്കൊപ്പം സംരംഭകത്വ പിന്തുണയും നോർക്ക നൽകുന്നുണ്ട്.

∙സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉൾപ്പെടെ കേരളത്തിലെ 16 ധനകാര്യ സ്ഥാപനങ്ങളുടെ ആറായിരത്തോളം ശാഖകളിൽ നിന്ന് വായ്പ ലഭിക്കും.

∙നോർക്ക പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റസ് (എൻ.ഡി.പി.ആർ.എം) എന്ന ഈ പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

www.norkaroots.org എന്ന വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കണം. തിരിച്ചെത്തിയ പ്രവാസികളുടെ സൊസൈറ്റികൾ, ട്രസ്റ്റുകൾ, കമ്പനികൾ എന്നിവയ്ക്കും വായ്പ ലഭിക്കും. ചെറുകിട സംരംഭങ്ങൾ, കൃഷി, വ്യവസായം, കച്ചവട സംരംഭങ്ങൾ തുടങ്ങിയ പദ്ധതികൾക്കാണ് വായ്പ അനുവദിക്കുന്നത്. പ്രോജക്ട് റിപ്പോർട്ട്, പാസ്പോർട്ട് / വിസ എന്നിവയുടെ പകർപ്പ്, ഫോട്ടോ തുടങ്ങിയവ അപേക്ഷയോടൊപ്പം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്:1800 425 3939.

Copyright © . All rights reserved