സംഗീത ആരാധകരുടെ ഇടയിൽ മികച്ച പ്രതികരണം ഉണ്ടാക്കി കൊണ്ട് സംഗീത ആൽബമായ രമേശൻെറ തോൾസഞ്ചി റിലീസായി. ട്യൂട്ടേഴ്സ് വാലി മ്യൂസിക് അക്കാഡമിയും യുകെ ഇവന്റ് ലൈഫും കൂടി അണിയിച്ചൊരുക്കിയ രമേശൻെറ തോൾസഞ്ചി പ്രശസ്ത പിന്നണി ഗായിക സുജാതയാണ് തൻറെ ഫേസ്ബുക്ക് പേജിലൂടെ ആസ്വാദകർക്കായി സമർപ്പിച്ചത്. ആൽബത്തിനായി പാടിയിരിക്കുന്നത് ട്യൂട്ടേഴ്സ് വാലി മ്യൂസിക് അക്കാഡമിയുടെ ശിക്ഷ ടെസ്സാ ജോസും, പിന്നണി ഗായകൻ കെ. കെ നിഷാദുമാണ്. ബനീഷ് വലപ്പാടിൻെറ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് സച്ചിദാനന്ദൻ വലപ്പാട് ആണ്. അരവിന്ദ് കൃഷ്ണൻ, ശ്രീലക്ഷ്മി ഗിരീഷ് തുടങ്ങിയവരാണ് ആൽബത്തിൽ അഭിനയിച്ചിരിക്കുന്നത്. മിക്സിംഗ് നടത്തിയിരിക്കുന്നത് മിഥുൻ ആനന്ദാണ് . ആൽബത്തിൻെറ സംഘാടകൻ സുമേഷ് പരമേശ്വരനാണ്
ട്യൂട്ടേഴ്സ് വാലി മ്യൂസിക് അക്കാഡമിയുടെ കഴിഞ്ഞവർഷത്തെ ആൽബങ്ങളായ ലോകം മുഴുവൻ സുഖം പകരാൻ, ഓണപ്പാട്ട്, ക്രിസ്തുമസ് ഗാനം തുടങ്ങിയവ മികച്ച രീതിയിൽ പ്രേക്ഷക ശ്രദ്ധനേടിയിരുന്നു. രമേശൻെറ തോൾസഞ്ചിയും സംഗീതാരാധകരെ ആരാധകരെ നിരാശപ്പെടുത്തില്ല എന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.
സ്വന്തം ലേഖകൻ
തിരുവല്ല പെരുന്തുരുത്തിയില്‍ കെ.എസ്.ആര്‍.ടി.സി ബസ് കടയിലേക്ക് ഇടിച്ചുകയറി രണ്ട് പേര്‍ മരിച്ചു. 18 പേര്‍ക്ക് പരിക്കേറ്റു. യാത്രക്കാരായ ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചത്.
വെള്ളിയാഴ്ച വൈകീട്ട് 4.15ഓടെയാണ് അപകടം. നിയന്ത്രണംവിട്ട ബസ് തൊട്ടുമുന്നിലുള്ള ഇരുചക്ര വാഹനത്തെ ഇടിച്ചശേഷം കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ചങ്ങനാശ്ശേരിയില്‍ നിന്ന് തിരുവല്ല ഭാഗത്തേക്ക് വരുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.
പരിക്കേറ്റ 14 പേരെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലും നാല് പേരെ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
അപകടത്തെ തുടര്‍ന്ന് കോട്ടയം-തിരുവല്ല പാതയില്‍ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
ശ്വാസ തടസത്തെ തുടർന്ന് ബെംഗളൂരുവിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻ എഐഎഡിഎംകെ നേതാവ് വി കെ ശശികലയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. നിലവിൽ ഐസിയുവിലാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡോക്ടർമാർ അറിയിച്ചു. അടുത്ത ബുധനാഴ്ച ജയിൽ മോചിതയാകാനിരിക്കെയാണ് ശശികലയ്ക്ക് രോഗം സ്ഥിരീകരിച്ചത്. ബെംഗളൂരുവിലെ ആശുപത്രിയിൽ തുടരും.
പനി, ചുമ, കടുത്ത ശ്വാസതടസം, തളര്‍ച്ച എന്നിവ അനുഭവപ്പെട്ടതോടെ ബുധനാഴ്ച ഉച്ചയോടെയാണ് ശശികലയെ പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയത്. തിങ്കളാഴ്ച മുതല്‍ ജയിലില്‍ ശശികലയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായിരുന്നു. ജയിലിലെത്തി ഡോക്ടര്‍മാര്‍ തിങ്കളാഴ്ച പ്രാഥമിക ചികിത്സ നല്‍കിയിരുന്നു. പിന്നീട് ശ്വാസതടസം കൂടിയതോടെയാണ് ബെംഗളൂരുവിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയത്. വീല്‍ ചെയറിലിരുത്തിയാണ് ശശികലയെ ആശുപത്രിയിലെത്തിച്ചത്.
അതേസമയം, ശശികലയെ ആശുപത്രിയിലേക്ക് മാറ്റാന്‍ വൈകിയെന്ന് ബന്ധുക്കള്‍ ആരോപിച്ചു. വിദഗ്ധ ചികിത്സ ഉറപ്പുവരുത്താന്‍ കര്‍ണാടക സര്‍ക്കാര്‍ തയാറാകണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ടിടിവി ദിനകരനും കുടുംബ സുഹൃത്തായ ശിവകുമാറും ബെംഗളൂരുവിലെത്തി ഡോക്ടര്‍മാരെ കണ്ടു. ചികിത്സ ലഭിക്കാൻ വൈകിയെന്ന് കാണിച്ച് ശശികലയുടെ അഭിഭാഷകൻ മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകി. ശശികലയ്ക്ക് കർണാടകത്തിലും തമിഴ്നാട്ടിലും ജീവന് ഭീഷണിയുണ്ടെന്ന് പരാതി പറയുന്നു. കേരളത്തിലോ പുതുച്ചേരിയിലോ വിദഗ്ധ ചികിത്സ നൽകണമെന്നാണ് പരാതിയിലെ ആവശ്യം.
കോവിഡ് രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നെങ്കിലും ആദ്യം നടത്തിയ ആന്റിജൻ, ആർടി-പിസിആർ ടെസ്റ്റുകൾ നെഗറ്റീവായിരുന്നു സംശയത്തെ തുടർന്ന് ഇന്നലെ വീണ്ടും ടെസ്റ്റ് നടത്തിയപ്പോഴാണ് കോവിഡ് പോസിറ്റീവായത്. ബെംഗളൂരുവിലെ ബൗറിങ് ആശുപത്രിയിലാണ് ശശികല ചികിത്സയിലുള്ളത്. രക്തത്തിലെ ഓക്സിജൻ അളവ് 80 ആണ് (95ഉം അതിനു മുകളിലുമാണ് വേണ്ടത് ) എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
”കടുത്ത ശ്വാസതടസ്സമുണ്ട്. നേരത്തെ പനിയുമുണ്ടായിരുന്നു. ഇപ്പോൾ അവരുടെ രക്തത്തിലെ ഓക്സിജന്റ് അളവ് സാധാരണനിലയിലേക്ക് (ഇപ്പോൾ 96) എത്തി. ആരോഗ്യനില തൃപ്തികരമാണ്”- ഡോ. മനോജ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. ”അവരുടെ ആരോഗ്യനില തൃപ്തികരമാണ്. ഡോക്ടർമാർ വളരെ നന്നായി നോക്കുന്നുണ്ട്. നല്ല പരിചരണമാണ് ലഭിക്കുന്നത്. അവരെ ഡോക്ടർമാർ സസൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ” – ആശുപത്രിയിലെത്തി ഡോക്ടർമാരെ കണ്ടശേഷം അനന്തരവൻ ടിടിവി ദിനകരൻ പ്രതികരിച്ചു.
അനധികൃത സ്വത്ത് സമ്പാദന കേസിൽ 2017 ഫെബ്രുവരിയിലാണ് വി കെ ശശികലയെ നാലുവർഷത്തെ തടവിന് ശിക്ഷിച്ചത്. 66 കോടിരൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നാണ് ശശികലക്കെതിരെ ചുമത്തിയ കുറ്റം.
മംഗളൂരുവിൽ പെൺകുട്ടിയെ ബസിൽ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാസർഗോഡ് കുമ്പള സ്വദേശി ഹുസൈനാണ് പൊലീസ് പിടിയിലായത്. ഇതിനിടയിൽ അറസ്റ്റിലായ പ്രതിയെ മാധ്യമങ്ങൾക്ക് മുന്നിൽ ഹാജരാക്കിയപ്പോൾ രോഷാകുലയായ യുവതി, പൊലീസ് കമ്മീഷണറുടെ മുന്നിൽവെച്ച് പ്രതിയുടെ കരണത്തടിച്ചു.
ബസിൽ ചെയ്യുന്നതായി സഹയാത്രികരോടടക്കം പെൺകുട്ടി പരാതിപ്പെട്ടിട്ടും ആരും അനങ്ങിയില്ലെന്നാണ് പെൺകുട്ടി പറഞ്ഞത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് മംഗളൂരുവിൽ ബസിൽ യാത്ര ചെയ്യുന്നതിനിടെ യുവതിയെ ഹുസൈൻ അപമാനിച്ചത്. ബസിൽ നേരിട്ട ദുരനുഭവം യുവതി ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെക്കുകയായിരുന്നു. തുടർന്ന് മംഗളൂരു പൊലീസ് കമ്മീഷണർ ശശികുമാർ പ്രതിയെ കണ്ടെത്താൻ നിർദ്ദേശം നൽകുകയായിരുന്നു.
ബസ് ജീവനക്കാരോടും സഹയാത്രികരോടും പരാതി പറഞ്ഞിട്ടും ആരും ഇടപെട്ടില്ലെന്നാണ് പെൺകുട്ടി പറയുന്നത്. മംഗളൂരുവിനടുത്തുള്ള പെർളകട്ട മുതൽ പമ്പ്വെൽ വരെയാണ് പെൺകുട്ടി യാത്ര ചെയ്തത്. ശല്യപ്പെടുത്തൽ തുടർന്നതോടെ പെൺകുട്ടി ഹസന്റെ ഫോട്ടോയെടുത്തു. അപ്പോൾ ഹസൻ ധിക്കാരത്തോടെ ഫോട്ടോയ്ക്ക് പോസ് ചെയ്തു. തുടർന്ന് ബസ്സിൽ നിന്നിറങ്ങിയ പെൺകുട്ടി ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയാക്കി പുറം ലോകത്തെ അറിയിച്ചു.
യുവതി സമൂഹമാധ്യമംവഴി വെളിപ്പെടുത്തൽ നടത്തിയതോടെ പൊലീസ് ഇടപെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കാസർകോട് സ്വദേശി ഹസൻ പിടിയിലായി. ഇയാൾ സമാന കേസുകളിൽ നേരത്തെയും ഉൾപ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നു. ഇത്തരം ദുരവസ്ഥ അറിഞ്ഞിട്ടും പ്രതികരിക്കാത്ത സഹയാത്രികരുടെ മനോഭാവത്തിൽ മാറ്റം ഉണ്ടാകണമെന്നു യുവതിയുടെ അഭിഭാഷകൻ പറഞ്ഞു.
ഇതിനിടയിൽ അറസ്റ്റിലായ പ്രതിയെ മാധ്യമങ്ങൾക്ക് മുന്നിൽ ഹാജരാക്കിയപ്പോൾ രോഷാകുലയായ യുവതി പ്രതിയെ കയ്യേറ്റം ചെയ്തു. കുറ്റവാളിയെ പിടികൂടിയ പൊലീസ് സംഘത്തിന് മംഗളൂരു കമ്മിഷണർ പാരിതോഷികം പ്രഖ്യാപിച്ചു.
മറ്റൊരു സംഭവത്തിൽ വീട്ടിൽനിന്ന് പിണങ്ങി ഇറങ്ങി ഒറ്റയ്ക്ക് ചെന്നൈയിലേക്ക് പോകാനായി തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെത്തിയ പെൺകുട്ടിയെ വിളിച്ചുകൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. വലിയതുറ സ്റ്റിജോ ഹൗസിൽ പ്രശോഭ് ജേക്കബ് (34), വലിയത്തോപ്പ് സെന്റ് ആൻസ് ചർച്ചിനു സമീപം സ്റ്റെല്ല ഹൗസിൽ ജോണ്ടിയെന്ന് വിളിക്കുന്ന ജോൺ ബോസ്കോ (33) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
തമ്പാനൂർ റെയിൽവേ സ്റ്റേഷൻ ചെന്നൈയ്ക്ക് ടിക്കറ്റെടുക്കാനായി കാത്തിരുന്ന പെൺകുട്ടിയെ അടുത്ത് കൂടി സൗഹ്യദം നടിച്ചാണ് പ്രതികൾ കൂട്ടിക്കൊണ്ടു പോയത്. പടിഞ്ഞാറെക്കോട്ടയ്ക്ക് സമീപമുള്ള ലോഡ്ജ്, തമിഴ്നാട് കായ്പ്പാടി റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ലോഡ്ജ് എന്നിവിടങ്ങളിൽ വച്ച് പീഡിപ്പിച്ചതായി പേരൂർക്കട പൊലീസ് പറഞ്ഞു. ചെന്നൈയിൽ എത്തിക്കാൻ സഹായിക്കാമെന്ന് പറഞ്ഞാണ് പ്രശോഭും ജോൺ ബോസ്ക്കോയും പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചത്. പെൺകുട്ടിയെ പിന്നീട് ബംഗളുരുവിൽനിന്നാണ് പൊലീസ് കണ്ടെത്തുന്നത്.
കൗൺസിലിങ്ങിനിടെയാണ് താൻ പീഡനത്തിന് ഇരയായെന്ന വിവരം പെൺകട്ടി വെളിപ്പെടുത്തിയത്. പെൺകുട്ടിയുടെ മൊഴിയിൽ നിന്ന് പ്രതികളുടെ സുഹ്യത്തുക്കളായ 4 പേർ കൂടി ബെംഗളൂരുവിൽ വച്ച് പീഡിപ്പിച്ചതായി സൂചന ലഭിച്ചിട്ടുണ്ട്
ടെലിവിഷൻ അവതാരകയായും നടിയായും തിളങ്ങുന്ന താരമാണ് ശ്രീയ അയ്യർ. അവതാരക, നടി എന്നതിലുപരി ഒരു നല്ല ബോഡിബിൽഡർ കൂടിയാണ് താരം. 2018ലെ മിസ് കേരള ഫിസിക് ജേതാവ് കൂടിയാണ് താരം.ഒരു സമയത്ത് വിവാദങ്ങളിലും താരം നിറഞ്ഞുനിന്നിരുന്നു. സെലിബ്രിറ്റി മോഡലും കൂടിയായ ഒരാളോടൊപ്പം തരത്തിന്റെ പേര് ഒരു സമയത്ത് സോഷ്യൽ മീഡിയകളിൽ നിറഞ്ഞു നിന്നിരുന്നു. പക്ഷെ പിന്നീട് അത് ഒതുങ്ങുകയാണ് ഉണ്ടായത്.
സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഇഷ്ട ഫോട്ടോകൾ ആരാധകർക്ക് വേണ്ടി നിരന്തരം പങ്കുവയ്ക്കാറുണ്ട്. താരം കൂടുതലും അപ്‌ലോഡ് ചെയ്ത ഫോട്ടോകൾ ഫിറ്റ്നസ്മായി ബന്ധപ്പെട്ട ഫോട്ടോകൾ ആയിരിക്കും. താരത്തിന്റെ വർക്ക്ഔട്ട് ഫോട്ടോ നിമിഷനേരം കൊണ്ടാണ് വൈറൽ ആവാറുള്ളത്.ഒരു പാവപ്പെട്ട അയ്യർ കുടുംബത്തിലാണ് താരത്തിനന്റെ ജനനം. അച്ഛൻ ഒരു ഓട്ടോറിക്ഷ ഡ്രൈവറാണ്. ചെറുപ്പം മുതൽ വളരെ കഷ്ടപ്പാടാണ് താരം അനുഭവിച്ചിട്ടുള്ളത്. അത് താരം തുറന്ന് പറയുകയും ചെയ്തിട്ടുണ്ട്.
കോളേജിൽ പഠിക്കുന്ന സമയത്ത് ചെറിയ ചെറിയ ജോലികൾക്ക് താരം പോകുന്നുണ്ടായിരുന്നു. കഷ്ടപ്പടുകളാണ് ജോലി ചെയ്യാൻ പ്രേരിപ്പിച്ചത്. പിന്നീട് ആണ് ടെലിവിഷൻ ഷോകളിൽ അവതാരകയായി എത്താൻ അവസരം ലഭിച്ചത്.താരം ബോഡി ബിൽഡിംഗ് സെറ്റപ്പിലുള്ള ഫോട്ടോകൾ ഇൻസ്റ്റഗ്രാമിലൂടെ നിരന്തരം പങ്കുവയ്ക്കാറുണ്ട്. മികച്ച പ്രതികരണമാണ് ഫോട്ടോകൾക്ക് ലഭിക്കാറുള്ളത്. രണ്ടര ലക്ഷത്തിന് കൂടുതൽ ഫോളോവേഴ്സാണ് താരത്തിന് ഇൻസ്റ്റാഗ്രാമിൽ ഉള്ളത്.
നായകനായും വില്ലനായും സഹ നടനായും മലയാളി പ്രേക്ഷകരെ വിസ്മയിപ്പിച്ച നടനാണ് മനോജ് കെ ജയൻ. വേറിട്ട അഭിനയ പാടവം കൊണ്ട് പ്രേക്ഷകരുടെ മനസ് കീഴടക്കാൻ താരത്തിന് കഴിഞ്ഞു.അഭിനയിച്ചതെല്ലാം ഒന്നിനൊന്നു വ്യത്യസ്തമാക്കിയ താരം തന്റെ സിനിമ ജീവിതത്തിലെ ഏറ്റവും മഹത്തരമായ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ്
‘ദിഗംബരന്‍ എന്ന കഥാപാത്രത്തെക്കുറിച്ച് കേട്ടപ്പോള്‍ ശരിക്കും ഞാന്‍ പേടിച്ചു പോയി. എന്തൊരു കഥാപാത്രമാണത്. നമ്മുടെ സമൂഹത്തിനു പെട്ടെന്ന് റിലേറ്റു ചെയ്യാന്‍ പറ്റുന്ന കഥാപാത്രമല്ലത്. ഇങ്ങനെയൊരാള്‍ ഇവിടെ ഉണ്ടായിരുന്നു എന്ന രീതിയില്‍ പ്രേക്ഷകരെ അത് അടിച്ചു ഏല്‍പ്പിക്കണം എന്നാലേ അതിനു പൂര്‍ണ്ണത വരൂ.
ഞാന്‍ അത്ര റിസ്ക് എടുത്തു ചെയ്ത കഥാപാത്രമാണ്. ഈ സിനിമയെക്കുറിച്ചുള്ള മറ്റൊരു രഹസ്യം എന്തെന്നാല്‍ ഇതിന്റെ തിരക്കഥ ഞാന്‍ വായിച്ചു പോലും നോക്കിയിട്ടില്ല എന്നതാണ്. അഭിനയിക്കും മുന്‍പ് നേരത്തെ ഒരു സീന്‍ പോലും വായിച്ചു നോക്കാതെ ചെയ്ത ചിത്രമാണ് ‘അനന്തഭദ്രം’. അത് എന്റെ ജീവിതത്തിലെ അത്ഭുത സിനിമയായി മാറുകയും ചെയ്തു. തിരക്കഥ ഫുള്‍ വായിച്ചു വളരെ പ്രതീക്ഷയോടെ ചെയ്ത സിനിമകളുടെ റിസള്‍ട്ട് അത്ര മികച്ചതായിട്ടുമില്ല’. പക്ഷെ ബ്ളാക്ക് മാജിക് ഒക്കെ വശമുള്ള ‘ദിഗംബരന്‍’ എന്ന കഥാപാത്രം എനിക്ക് വലിയ പേരുണ്ടാക്കി തന്നു’. മനോജ് കെ ജയന്‍ പറയുന്നു.
മുത്തൂറ്റ് ഫിനാന്‍സില്‍ വന്‍ കവര്‍ച്ച. തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലുള്ള ഹൊസൂര്‍ ശാഖയിലാണ് കവര്‍ച്ച നടന്നത്. 25091 ഗ്രാം സ്വര്‍ണവും 96000 രൂപയുമാണ് കവര്‍ന്നത്.
ഏഴ് കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണക്കുകള്‍. ഇന്ന് രാവിലെയാണ് സംഭവം. ആറംഗസംഘമെത്തി തോക്ക് ചൂണ്ടിയാണ് കവര്‍ച്ച നടത്തിയത്. ജീവനക്കാരെല്ലാം സ്ഥാപനത്തില്‍ ജോലിക്കെത്തിയതിനു ശേഷമായിരുന്നു കവര്‍ച്ച.
രാവിലെ 9.30ഓടെയാണ് മുഖംമൂടി ധരിച്ചെത്തിയ അഞ്ചംഗ കൊള്ളസംഘം ശാഖയിലെത്തിയത്. തുടര്‍ന്ന് ബ്രാഞ്ച് മാനേജരെ ആക്രമിച്ച ശേഷം കൊള്ള സംഘം 25 കിലോ സ്വര്‍ണവും 96,000 രൂപയുമായി കടന്നുകളയുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു. കര്‍ണാടക-തമിഴ്‌നാട് അതിര്‍ത്തി നഗരമാണ് ഹൊസൂര്‍.
കോട്ടയം സ്വദേശി ഡോ. ലക്‌സൺ ഫ്രാൻസിസിന്റെ ഫോണിലേക്ക് വന്ന കോളാണ് എല്ലാ വഴിത്തിരിവിനും കാരണമായത്. പെൺകുട്ടിയുടെ കരച്ചിൽ മാത്രം കേട്ട ഫോൺകോളിനെ സംബന്ധിച്ച് ലക്‌സണ് സംശയങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ രക്ഷിക്കണേ എന്നുള്ള നിലവിളിയെ കേൾക്കാതിരിക്കാന് അദ്ദേഹത്തിനായില്ല. കുവൈറ്റഇലെ നമ്പറിൽ നിന്നും വന്ന കോൾ ആയതിനാൽ തന്നെ പരിചയക്കാരേയും സുഹൃത്തുക്കളേയും സമീപിച്ച് ഇവരുടെ സഹായത്തോടെ കൂടുതൽ അന്വേഷണങ്ങൾ നടത്തിയതോടെ ജോലിക്ക് എത്തി അവിടെ കുടുങ്ങി പോയ മലയാളി പെൺകുട്ടിയാണ് തന്നെ സമീപിച്ചിരിക്കുന്നത് ബോധ്യമായി. പിന്നെ അങ്ങോട്ട് സിനിമയെ വെല്ലുന്ന രക്ഷാപ്രവർത്തന നിമിഷങ്ങളായിരുന്നു.
കുവൈറ്റിലുള്ള സുഹൃത്താണ് ലക്‌സണ് വന്ന കോളിനെ കുറിച്ച് അന്വേഷിച്ച് ദീപ എന്ന നിസ്സഹായയായ പെൺകുട്ടിയെ കണ്ടെത്തിയതും, അവർ കുടുങ്ങിപ്പോയ സാഹചര്യം അന്വേഷിച്ച് സത്യമാണെന്ന് സ്ഥിരീകരിച്ചതും. പിന്നീട് നടന്ന രക്ഷാദൗത്യം സിനിമയെ ഓർമ്മിപ്പിക്കുന്നതായിരുന്നു.
വിദേശത്തുണ്ടായിരുന്നപ്പോൾ മുതലുള്ള എല്ലാ ബന്ധങ്ങളും സൗഹൃദങ്ങളും ഉപയോഗപ്പെടുത്തി ലക്‌സൺ ആ പെൺകുട്ടിയെ രക്ഷിക്കാൻ തീരുമാനിച്ചു. ഒടുവിൽ എല്ലാ പ്രയത്‌നങ്ങൾക്കും ശേഷം, കഴിഞ്ഞദിവസം രാത്രി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കോട്ടയം നീലംപേരൂർ സ്വദേശിനി ദീപ വന്നിറങ്ങി.
കുവൈറ്റിലെ ഗദ്ദാമയുടെ അടിമ ജീവിതത്തിൽ നിന്നാണ് ദീപ മോചിപ്പിക്കപ്പെട്ട് നാട്ടിലെത്തിയത്. ‘രക്ഷപ്പെടാൻ അവസരം വരും, അതുവരെയും കാത്തിരിക്കണം.. ലക്‌സൺ സാർ ഇടയ്ക്കു വിളിക്കുമ്പോൾ പറയുമായിരുന്നു. വാതിൽ തുറന്നു കിടക്കുകയാണോ എന്ന് ഇടയ്ക്കിടെ നോക്കും. അങ്ങനെ ആ അവസരം വന്നു. രാവിലെ ആറുമണിക്ക് വാതിൽ തുറന്നു കിടക്കുന്നു. സാറിനെ വിളിച്ചു.
ധൈര്യമായി ഇറങ്ങി പുറത്തേക്കോടാൻ ഉപദേശിച്ചു. ബാഗിൽ കരുതിവച്ചിരുന്ന അത്യാവശ്യം വസ്ത്രങ്ങൾ മാത്രമെടുത്ത് റോഡിലേക്കിറങ്ങി തിരിഞ്ഞു നോക്കാതെ ഓടി. അതുവഴി വന്ന ഒരു ടാക്‌സി കിട്ടിയതു രക്ഷയായി. അതിൽ കയറി, ലക്‌സൺ സാർ പറഞ്ഞതുപോലെ ഇന്ത്യൻ എംബസിയിലെത്തി. അദ്ദേഹം അവിടെ കാര്യങ്ങളെല്ലാം ഏർപ്പാടാക്കിയിരുന്നു. അവർ സ്‌നേഹപൂർവം സ്വീകരിച്ച് ഭക്ഷണവും താമസസൗകര്യവും ഏർപ്പാടാക്കി. നാട്ടിലേക്കു വരാനുള്ള ടിക്കറ്റും വാഹനവും തന്നു.’-ദീപ താൻ രക്ഷപ്പെട്ട് വന്ന വഴി ഓർത്തെടുക്കുന്നു.
ബിഎ ബിരുദധാരിയാണ് ദീപ. നാലുവർഷം മുമ്പ് ഭർത്താവ് വൃക്കരോഗം ബാധിച്ച് മരിച്ചു. പിന്നാലെ നിരാലംബയായ ദീപയെ കാണാൻ അകന്ന ബന്ധുവെത്തി. ഇയാളാണ് കുവൈറ്റിലെ വീട്ടുജോലിയെ കുറിച്ച് പറഞ്ഞത്. വീട്ടിലെ പ്രാരാബ്ദം ആലോചിച്ചപ്പോൾ ഇല്ലാത്ത പണം കടം വാങ്ങിയുണ്ടാക്കി നൽകിയാണ് 2018 ൽ കുവൈറ്റിലെത്തിയത്. അവിടെ കാത്തുനിന്ന അറബി ഏജന്റ് ഒരു വീട്ടിലാക്കി.
രാത്രിയിൽ ഉറങ്ങാൻ സമ്മതിക്കില്ല എന്നതും പറഞ്ഞ ശമ്പളം നൽകിയില്ല എന്നതും ഒഴിച്ചാൽ കാര്യമായ പ്രശ്‌നമില്ല. 120 കുവൈത്ത് ദിനാറായിരുന്നു വാഗ്ദാനം. നൽകിയത് 90 ദിനാർ മാത്രം. രാത്രി മൂന്നു മണി വരെ ജോലി ചെയ്യുന്നതാണ് അവിടുത്തെ നിബന്ധന. പിന്നീട് രാവിലെ ആറുമണിക്ക് എഴുന്നേറ്റ് വീണ്ടും ജോലി തുടങ്ങണം.
ചെറിയ കുറെ കുഞ്ഞുങ്ങളുണ്ട്, അവരെ നോക്കുന്നതായിരുന്നു പ്രധാന ജോലി. അവിടെ ഒരു വർഷം പൂർത്തിയായതോടെ വീട്ടുകാർ ശ്രീലങ്കൻ ഏജന്റിനു കൈമാറി. അദ്ദേഹം മറ്റൊരു വീട്ടിൽ കൊണ്ടാക്കിയെങ്കിലും നാലുനിലയുള്ള വീട്ടിലെ ജോലി ആരോഗ്യത്തെ കാര്യമായി ബാധിച്ചു. നടുവിനു വേദനയും മറ്റും രൂക്ഷമായതോടെ നാട്ടിലേക്കു വിടാൻ അഭ്യർത്ഥിച്ചു. അതുപറ്റില്ലെന്നു പറഞ്ഞ് ഏജന്റ് മറ്റൊരു വീട്ടിലാക്കി. അവിടെ കടുത്ത ജോലിയും മാനസിക പീഡനവും. ഭക്ഷണംപോലും തരാത്ത സാഹചര്യവുമുണ്ടായി.
ഇതിനിടെ കഴുത്തിൽ മുഴ വന്നതോടെയാണ് എല്ലാം തകിടം മറിഞ്ഞത്. പിന്നെ ഒരു തവണ ആശുപത്രിയിൽ കാണിച്ചു. തുടർ ചികിത്സയില്ലാതെ വന്നതോടെ പനിയും വേദനയുമായി കിടപ്പിലായി. ഈ സമയം ഭക്ഷണം പോലും വീട്ടുടമ നൽകാൻ തയ്യാറായില്ല. സ്വന്തമായി ഭക്ഷണം ഉണ്ടാക്കിക്കഴിക്കാനും അനുവദിക്കാതെ വന്നതോടെ വെള്ളം മാത്രം കുടിച്ചു ജീവൻ നിലനിർത്തി. ഇടയ്ക്ക് ജ്യൂസ് ഉണ്ടാക്കി കഴിച്ചു. തിരികെ നാട്ടിൽ വിടണമെന്നു ആവശ്യപ്പെട്ടപ്പോൾ വലിയ തുക പകരം ചോദിച്ചു. അവിടെ കിടന്നു മരിച്ചുപോകുമോ എന്ന ഭയത്തിലാണ് ഏജന്റിനെ വീണ്ടും സമീപിച്ചത്.
കൂട്ടുകാരിൽ പലരോടും കാര്യങ്ങൾ പറഞ്ഞപ്പോൾ ഒരു കൂട്ടുകാരിയാണ് ഡോ. ലക്‌സന്റെ നമ്പർ തരുന്നത്. അദ്ദേഹത്തെ വിളിച്ച് കാര്യങ്ങൾ പറഞ്ഞപ്പോൾ മുതൽ നാട്ടിലെത്തുന്നതുവരെ അദ്ദേഹം വേണ്ടതെല്ലാം ചെയ്തു കൂടെനിന്നു. എംബസിയിൽ വിളിച്ച് കാര്യങ്ങൾ ഏർപ്പാടാക്കിയതും ആ വീട്ടിൽനിന്നു രക്ഷപ്പെടാൻ അവസരം ഒരുക്കിയതും അദ്ദേഹമാണ്. ഇറങ്ങിയോടി ടാക്‌സിയിൽ എംബസിയിലെത്തിയപ്പോൾ വളരെ സഹാനുഭൂതിയോടെ അവർ പെരുമാറി. താമസിക്കാൻ സ്ഥലവും ഭക്ഷണവും തന്നു. എന്നെപ്പോലെ നിരവധിപ്പേർ അവിടെ നാട്ടിലെത്താനാകാതെ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് മനസ്സിലായത്.
എന്നെ ഗൾഫിലെത്തിച്ച ബന്ധു കയറ്റിവിട്ട ഒരു പെൺകുട്ടി വളരെ ദുരിതം അനുഭവിക്കുന്നതിനെപ്പറ്റി പറഞ്ഞിരുന്നു. പലരും ലൈംഗിക അതിക്രമങ്ങൾക്കും ഇരയാകുന്നുണ്ട്. എനിക്ക് അത്തരം പീഡനം ഉണ്ടായിട്ടില്ല. ചൂടുവെള്ളം ദേഹത്ത് ഒഴിച്ച് പൊള്ളലേറ്റ സ്ത്രീ രക്ഷപ്പെട്ട് എംബസിയിൽ എത്തിയിരുന്നു. വിശദീകരിക്കാനാവാത്തത്ര ദുരിതമാണ് അവർ അനുഭവിച്ചത്.-ക്വാറന്റീൻ കാലാവധി കഴിയുമ്പോൾ നാട്ടിൽത്തന്നെ എന്തെങ്കിലും ജോലി കണ്ടെത്തണമെന്ന ആഗ്രഹവും ദീപ പങ്കുവയ്ക്കുന്നു.
കൊച്ചിയിൽ ഐടി, എക്‌സ്‌പോർട്ടിങ്, കൺസൽറ്റിങ് സ്ഥാപനങ്ങൾ നടത്തുന്ന ഡോ. ലക്‌സൺ ഫ്രാൻസിസ് കെപിസിസി ന്യൂനപക്ഷ വിഭാഗം സംസ്ഥാന കോ ഓർഡിനേറ്ററണ്. പുതിയ ചുമതല ഏറ്റെടുത്തതിനു പിന്നാലെ, ദുരിതത്തിലായ ഒരു പെൺകുട്ടിയെ രക്ഷിച്ചു നാട്ടിലെത്തിക്കാനായതിന്റെ ചാരിതാർത്ഥ്യത്തിലാണ് ഇദ്ദേഹം.
തിരുവനന്തപുരം: കന്യാസ്ത്രീക്കെതിരായി മോശം പരാമർശം നടത്തിയ പി.സി. ജോർജ് എംഎൽഎയെ ശാസിച്ച് സ്പീക്കർ. 14-ാം നിയമസഭയുടെ അവസാന സമ്മേളനത്തിലാണ് പി.സി. ജോർജിനെ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ശാസിച്ചത്. പീഡനക്കേസിലെ പരാതിക്കാരിയായ കന്യാസ്ത്രീക്കെതിരെയാണ് പി.സി. ജോർജ് മോശം പരാമർശം നടത്തിയത്.
എന്നാൽ സഭയിൽ നിന്നും പുറത്താക്കപ്പെട്ട ആൾ എങ്ങനെ കന്യാസ്ത്രീയാകുമെന്നും ആ പ്രയോഗം സഭാ നടപടികളിൽ നിന്നും നീക്കം ചെയ്യണമെന്നും പി.സി. ജോർജ് പറഞ്ഞു. പി.സി. ജോര്‍ജിന്റെ പെരുമാറ്റം നിയമസഭാംഗങ്ങളുടെ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് സ്പീക്കര്‍ ചൂണ്ടിക്കാട്ടി. ശാസന സ്വീകരിക്കുന്നതായി പി.സി. ജോര്‍ജ് പറഞ്ഞു.
ഓസ്ട്രേലിയക്കെതിരായ ചരിത്ര വിജയത്തിനുശേഷം ഇംഗ്ലണ്ടിനെ സ്വന്തം മണ്ണിൽ നേരിടാനൊരുങ്ങുകയാണ് ടീം ഇന്ത്യ. പെറ്റേണിറ്റി ലീവിന് ശേഷം മടങ്ങിയെത്തുന്ന വിരാട് കോഹ്‌ലി നയിക്കുന്ന ഇന്ത്യൻ ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങൾക്കുള്ള ഇംഗ്ലണ്ട് ടീമിനെ ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡും പ്രഖ്യാപിച്ചിരിക്കുകയാണ്. 16 അംഗ ടീമിൽ ബെൻ സ്റ്റോക്സും ജോഫ്ര ആർച്ചറും മടങ്ങിയെത്തിയിട്ടുണ്ട്.
ശ്രീലങ്കയ്ക്കെതിരെ മിന്നും പ്രകടനവുമായി തിളങ്ങിയ ജോ റൂട്ട് നയിക്കുന്ന ടീമിൽ കോവിഡ് ബാധിച്ച മൊയിൻ അലിയും ഇടംപിടിച്ചിട്ടുണ്ട്. ശ്രീലങ്കൻ പര്യടനത്തിനിടെയാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് മുക്തനായ മൊയിൻ അലി ഇപ്പോൾ വിശ്രമത്തിലാണ്.
ആൻഡേഴ്സണും ബ്രോഡും നയിക്കുന്ന ലോകോത്തര ബോളിങ് നിരയ്ക്ക് കരുത്ത് കൂട്ടാൻ സാധിക്കുന്ന ആർച്ചറും സ്റ്റോക്സും ഇംഗ്ലണ്ടിന്റെ പ്രതീക്ഷകൾ സജീവമാക്കുന്നു. റൂട്ട് തന്നെയാണ് ടീമിലെ പ്രധാന ബാറ്റിങ് കരുത്ത്.
ഇംഗ്ലണ്ട് ടീം: ജോ റൂട്ട്, ജോഫ്ര ആർച്ചർ. മൊയ്ൻ അലി, ജെയിംസ് ആൻഡേഴ്സൺ, ഡോം ബെസ്, സ്റ്റുവർട്ട് ബ്രോഡ്, റോറി ബൺഡ്, ജോസ് ബട്‌ലർ, ജാക് ചൗളി, ബെൻ ഫോക്സ്, ഡാൻ ലോറൻസ്, ജാക്ക് ലീച്ച്, ഡോം സിബ്ലി, ബെൻ സ്റ്റോക്സ്, ഒല്ലി സ്റ്റോൻ, ക്രിസ് വോക്സ്
മൂന്ന് ഫോർമാറ്റിലും ഇംഗ്ലണ്ട് ഇന്ത്യയെ നേരിടുന്ന പരമ്പര ഫെബ്രുവരി അഞ്ചിനാണ് ആരംഭിക്കുന്നത്. നവീകരിച്ച അഹമ്മദാബാദിലെ സർദാർ പട്ടേൽ സ്റ്റേഡിയത്തിലായിരിക്കും രണ്ട് ടെസ്റ്റ് മത്സരങ്ങളും അഞ്ച് ടി20 മത്സരങ്ങളും നടക്കുക. പൂനെ ഏകദിന മത്സരങ്ങൾക്ക് വേദിയാകുമ്പോൾ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങൾ ചെന്നൈയിലാണ് സംഘടിപ്പിക്കപ്പെടുന്നത്. മൂന്ന് ഏകദിന മത്സരവും നാല് ടെസ്റ്റും അഞ്ച് ടി20 പോരാട്ടങ്ങളും ഉൾപ്പെടുന്നതാണ് ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനം.