Latest News

ബാംഗ്ലൂർ എം എസ് രാമയ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിംഗ് എഡ്യുക്കേഷൻ ആൻഡ് റിസേർച്ചിലെ എട്ടാമത്തെ ബാച്ചായ , നാളിതുവരെയുള്ള നേഴ്സിംഗ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ മെയിൽ നേഴ്സുമാരുടെ ബാച്ചുമായിരുന്ന 94-97 നേഴ്സിംഗ് ബാച്ചിലെ മെയിൽ നേഴ്സുമാരുടെ കൂട്ടായ്മ ഗ്ലോസ്റ്റർ ഷയറിലുള്ള ഓക്രേവൻ ഫീൽഡ് സെന്ററിൽ വച്ച് സെപ്തംബർ 24, 25,26 തീയതികളിലായി നടത്തപ്പെട്ടു. 24 ന് വൈകുന്നേരം യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 24 പേർ നേരിട്ടും കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 30 പേർ ഓൺലൈനായും പങ്കെടുത്തു.

24 വർഷങ്ങൾക്ക് ശേഷമുള്ള ഈ കൂടിച്ചേരൽ, ഗതകാല സ്മരണകളുണർത്തുന്ന 94-97 കാലഘട്ടത്തിന്റെ പ്രതിഫലനമായി മാറി. രൂപഭാവങ്ങളിലെ വ്യത്യസ്തത മാത്രമേ ജീവിതത്തിൽ പ്രായം കൊണ്ടു സംഭവിക്കൂ അടിസ്ഥാനപരമായ സ്വഭാവ സവിശേഷതകളിൽ ചലനങ്ങൾ സൃഷ്ടിക്കാൻ കാലത്തിന്റെ കുത്തൊഴുക്കിന് സാദ്ധ്യമല്ല എന്നും രാമയ്യായിലെ ചുണക്കുട്ടികളുടെ ഒരുമയും വീര്യവും ശൗര്യവും ഊർജ്ജവും രണ്ടര പതിറ്റാണ്ടിനിപ്പറവും ഒട്ടും കൈമോശം വന്നിട്ടില്ല എന്നതിന്റെ ഉത്തമ ദൃഷ്ടാന്തവുമായി മാറി ഈ കൂടിച്ചേരൽ .

24 വർഷത്തെ അപരിചിതത്വത്തിന് നിമിഷങ്ങളുടെ ആയുസേ ഉണ്ടായിരുന്നുള്ളൂ. “ഹിയാ ഹുവ്വാ രാമയ്യ ” യുടെ അലയൊലികളാൽ ശബ്ദമുഖരിതമായ 3 ദിനരാത്രങ്ങൾ ; 1980-90 കാലഘട്ടത്തിലെ ഹിറ്റുഗാനങ്ങൾ കൊണ്ടും, പതിവു തമാശകൾ കൊണ്ടും, പാരവയ്പുകൾ കൊണ്ടും, കൗണ്ടറുകൾ കൊണ്ടും, രാവിരുളുകളില്ലാത്ത രാമയ്യ ഹോസ്റ്റലിനെ അക്ഷരം പ്രതി പുനപ്രതിഷ്ഠിച്ചു . ക്യാംപ് ഫയറും, ബാർബിക്യൂവും, പഠന – പാഠ്യേതര വിഷയങ്ങളിലെ ‘വീര- സാഹസികതകളുടെ ഓർമ്മപ്പെടുത്തലുകളും ഓർമ്മിച്ചെടുക്കലുകളും ആട്ടവും പാട്ടുമായി ദിവസങ്ങളെ നിമിഷങ്ങളാക്കി മാറ്റിയ അനിർവ്വചനീതയുടെ ഉൾപുളകങ്ങൾ സൃഷ്ടിച്ച ഗ്രഹാതുരത്വമുണർത്തുന്ന രാമയ്യാ ജീവിതത്തിലെ സുന്ദര നിമിഷങ്ങളുടെ പുനരാവിഷ്കാരങ്ങളുടെ തുടർച്ചയെന്നോണം 2022 സെപ്റ്റംബർ അവസാനത്തോടു കൂടി 94 – 97 നേഴ്സിംഗ് ബാച്ചിന്റെ 25ാം വാർഷികം അതിവിപുലമായി നടത്തുന്നതിനായി തീരുമാനിച്ചു. ഒരിക്കലും തിരിച്ചു കിട്ടാത്ത ; പോയ കാല സ്മൃതികളെ തിരിച്ചു പിടിച്ച ചാരിതാർത്ഥ്യവുമായി ഓർമ്മകളുടെ ഓർമ്മ ചെപ്പിലെ കുളിർ മഴയായി മാറ്റിയ ദിനരാത്രങ്ങൾ സമ്മാനിച്ച ഏവർക്കും നന്ദിയുടെ നറുമലരുകൾ .

ജർമനിയിൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മധ്യ–ഇടതു നിലപാടുകാരായ സോഷ്യൽ ഡെമോക്രാറ്റ്സ് (എസ്പിഡി) ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ഒരു കക്ഷിക്കും ഭൂരിപക്ഷം ലഭിക്കാത്ത തിരഞ്ഞെടുപ്പിൽ ചാൻസലർ അംഗല മെർക്കലിന്റെ ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയൻ (സിഡിയു)– ക്രിസ്ത്യൻ സോഷ്യൽ യൂണിയൻ (സിഎസ്‌യു) കൺസർവേറ്റീവ് സഖ്യം രണ്ടാമതെത്തി.

മൂന്നും നാലും സ്ഥാനത്തുള്ള ഗ്രീൻസ്, ലിബറൽ ഫ്രീ ഡമോക്രാറ്റ്സ് (എഫ്ഡിപി) എന്നിവരുമായി ചേർന്നു ത്രികക്ഷി സർക്കാരുണ്ടാക്കുമെന്ന് എസ്ഡിപി നേതാവ് ഒലാഫ് ഷോൽസ് (63) പറഞ്ഞു. ജർമനിയിലെ ഏറ്റവും പഴയ കക്ഷിയായ എസ്പിഡി 25.7 % വോട്ടുകളാണു നേടിയത്. 2017 ലെ തിരഞ്ഞെടുപ്പിലെക്കാൾ 5 % കൂടുതലാണിത്. കൺസർവേറ്റീവ് സഖ്യം 24.1% നേടി. കഴിഞ്ഞ തിരഞ്ഞെടുപ്പിലെക്കാൾ 9% കുറവ്. ഗ്രീൻസ് 14.8%, എഫ്ഡിപി 11.5 % വീതം നേടി.

തിരിച്ചടി നേരിട്ടെങ്കിലും കൺസർവേറ്റീവ് നേതാവ് അർമിൻ ലാഷറ്റും (60) സഖ്യസർക്കാരുണ്ടാക്കാനാവുമെന്നു പറഞ്ഞു. ആർക്കു പിന്തുണ നൽകണമെന്ന് കൂടിയാലോചനകൾക്കുശേഷം പ്രഖ്യാപിക്കുമെന്ന് ഗ്രീൻസ്–എഫ്ഡിപി കക്ഷികൾ പറഞ്ഞു.

മെർക്കലിന്റെ കൂട്ടുകക്ഷി സർക്കാരിൽ ഷോൽസ് ധനമന്ത്രിയായിരുന്നു. നാലു വട്ടം ചാൻസലറായി ചരിത്രം സൃഷ്ടിച്ച മെർക്കൽ ഇത്തവണ മത്സരിച്ചില്ല. പുതിയ സർക്കാർ സ്ഥാനമേൽക്കും വരെ അവർ കാവൽ സർക്കാരിനെ നയിക്കും.

പരിസ്ഥിതി വാദികളായ ഗ്രീൻസും ബിസിനസ് അനുകൂലികളായ എഫ്ഡിപിയും ഊർജം, നികുതി അടക്കം വിവിധ വിഷയങ്ങളിൽ ഭിന്നധ്രുവത്തിലാണെങ്കിലും ഇവരുടെ പിന്തുണയോടെ ക്രിസ്മസിനകം പുതിയ സർക്കാർ രൂപീകരിക്കുമെന്നാണു ഷോൽസ് പറഞ്ഞത്.

2005നു ശേഷം ആദ്യമായാണു എസ്പിഡി ഭരണം നയിക്കാൻ പോകുന്നത്. യുഎസിലെ ഡെമോക്രാറ്റ് വിജയത്തിനു പിന്നാലെ ഈ വർഷമാദ്യം നടന്ന തിരഞ്ഞെടുപ്പിൽ നോർവെയിലും മധ്യ– ഇടതു പ്രതിപക്ഷമാണു വിജയിച്ചത്. സഖ്യസർക്കാർ രൂപീകരണം ആഴ്ചകളോ മാസങ്ങളോ നീണ്ടേക്കാമെന്നാണു സൂചന.

ട്രക്ക് ഡ്രൈവർമാരുടെ കുറവുമൂലം ഇന്ധനം വിതരണം ചെയ്യുന്നത് പ്രതിസന്ധിയിലായതോടെ എണ്ണ വിലയിലും വർധനവ്. ബാരലിന് 80 ഡോളറാണ് നിലവിൽ വിവിധ മേഖലകളിലെ വില നിലവാരം. തുടർച്ചയായ ആറാം ദിവസവും ബ്രെന്റ് ക്രൂഡ് വില ഉയർന്നതും ബ്രിട്ടന് തിരിച്ചടിയായി. കൂടുതൽ രാജ്യങ്ങൾ കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനാൽ ആഗോള വ്യാപകമായി ആവശ്യം വർദ്ധിച്ചതാണ് എണ്ണ വില ഉയരാൻ കാരണം.

അതേസമയം ഏതാനും ദിവസമായി തുടരുന്ന പ്രതിസന്ധി ഇന്നലെ കൂടുതൽ രൂക്ഷമായി. പല പെട്രോൾ സ്റ്റേഷനുകളിലും സ്റ്റോക്കില്ലെന്ന ബോർഡ് ഉയർന്നു. ചില നഗരങ്ങളിൽ 90% പെട്രോൾ സ്റ്റേഷനുകളും കാലിയായതായാണു വിവരം. പരിഭ്രാന്തരാകേണ്ടെന്ന് സർക്കാരും വിതരണക്കാരും ആവർത്തിക്കുമ്പോഴും പെട്രോൾ സ്റ്റേഷനുകൾക്കു മുന്നിൽ വാഹനനിര നീളുകയാണ്.

ബ്രെക്സിറ്റ്, തൊഴിൽ, താമസ നിയമങ്ങൾക്കു പിന്നാലെ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നുള്ള ട്രക്ക് ഡ്രൈവർമാർ കൂട്ടത്തോടെ മടങ്ങിയതാണ് പുതിയ പ്രതിസന്ധിക്കു കാരണം. ട്രക്ക് ഡ്രൈവർമാർക്കായി 5000 താൽക്കാലിക വീസ അനുവദിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഭാരവാഹനങ്ങളോടിക്കാൻ സൈന്യത്തിന്റെ സേവനം പ്രയോജനപ്പെടുത്തണമെന്നും ആവശ്യമുയർന്നു.

വിരലിൽ എണ്ണാവുന്ന പെട്രോൾ പമ്പുകൾ മാത്രമാണ് ഇപ്പോൾ പല നഗരങ്ങളിലും പ്രവർത്തിക്കുന്നത്. ഇവയ്ക്കു മുന്നിൽ മണിക്കൂറുകൾ നീളുന്ന ക്യൂവും. ഇതുമൂലമുണ്ടാകുന്ന ഗതാഗത കുരുക്കും അതിരൂക്ഷമാണ്. ഹൈവേകളിലും സ്ഥിതി വ്യത്യസ്തമല്ല.

ലണ്ടൻ ഉൾപ്പെടെയുള്ള വൻനഗരങ്ങളിലാണ് ഇന്ധനക്ഷാമം അതിരൂക്ഷം. പമ്പുകൾ ഓരോന്നായി അടഞ്ഞതോടെ തുറന്നിരിക്കുന്ന പമ്പുകളിൽ പാനിക് ബൈയിങ്ങിനായി ആളുകൾ ഇരച്ചെത്തി. ഇത് പ്രശ്നം കൂടുതൽ സങ്കീർണമാക്കുന്നു. വലിയ ട്രക്കുകൾക്കൊഴികെ മറ്റെല്ലാ വാഹനങ്ങൾക്കും പരമാവധി നൽകുന്ന ഇന്ധനത്തിന്റെ അളവ് പമ്പുകളിൽ 30 ലീറ്ററാക്കി കുറച്ചു. പെട്രോളിനും ഡീസലിനും 10 മുതൽ 20 പെൻസിന്റെ വരെ വർധനയും രണ്ടു ദിവസങ്ങൾക്കുള്ളിൽ ഉണ്ടായി.

ഇന്ധനക്ഷാമം ചരക്കുനീക്കത്തെ ബാധിച്ചു തുടങ്ങിയതോടെ സൂപ്പർ മാർക്കറ്റുകളിൽ പലേടത്തും സാധനങ്ങളുടെ കുറവും അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഇതു തുടർന്നാൽ ദിവസങ്ങൾക്കുള്ളിൽ ഇന്ധനക്ഷാമം മൂലം വാഹനങ്ങൾ നിരത്തിലിറങ്ങാത്ത സ്ഥിതിയുണ്ടാകും. എന്നാൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും രാജ്യത്ത് ഇന്ധല ക്ഷാമമല്ല, ഇത് പമ്പുകളിൽ എത്തിക്കാനുള്ള പ്രതിസന്ധി മാത്രമേയുള്ളൂ എന്നുമാണ് സർക്കാർ ആവർത്തിക്കുന്നത്.

സൈന്യത്തിന്റെ സഹായത്തോടെ ഇതു പരിഹരിക്കുമെന്ന് പറഞ്ഞുതുടങ്ങിയിട്ട് രണ്ടു ദിവസമായെങ്കിലും പമ്പുകളിൽ ഇന്ധനം എത്തുന്നില്ല. ഓരോ മണിക്കൂറിലും അടയ്ക്കുന്ന പമ്പുകളുടെ എണ്ണം ഏറിവരികയാണ്. ബ്രെക്സിറ്റ് നടപ്പായതു മുതൽ ആരംഭിച്ച, ഹെവി ഗുഡ്സ് വെഹിക്കിൾ ഡ്രൈവർമാരുടെ ലഭ്യത കുറവാണ് കോവിഡ് സാഹചര്യത്തിൽ വർധിച്ചുവന്ന് ചരക്കുനീക്കത്തിൽ വലിയ പ്രതിസന്ധിയായി പരിണമിച്ചിരിക്കുന്നത്.

അതുകൊണ്ടുതന്നെ പ്രശ്നം അടിയന്തിരമായി പരിഹരിക്കാൻ പ്രധാനമന്ത്രി ബോ റിസ് ജോൺസണ് മേലുള്ള സമ്മർദ്ദവും വർധിക്കുകയാണ്. നിലവിൽ ഒരു ലക്ഷത്തോളം ഹെവി ഗുഡ്സ് വെഹിക്കിൾ ഡ്രൈവർമാരുടെ കുറവാണ് ബ്രിട്ടനിലുള്ളത്. അത്ര എളുപ്പത്തിൽ പരിഹരിക്കാവുന്ന പ്രതിസന്ധിയല്ല ഇത്. ബ്രക്സിറ്റ് നടപ്പിലായ ജനുവരി മുതൽതന്നെ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നും ബ്രിട്ടനിൽ ജോലി ചെയ്തിരുന്ന ഹെവി ഗുഡ്സ് ഡ്രൈവർമാർ പലരും സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിത്തുടങ്ങി.

ഇരുപതിനായിരത്തിലധികം ഡ്രൈവർമാർ ഇത്തരത്തിൽ മടങ്ങിയെന്നാണ് റോഡ് ഹോവിലേജ് അസോസിയേഷന്റെ കണക്ക്. ബ്രിട്ടനിൽ ഇനിയൊരു സെറ്റിൽമെന്റ് എളുപ്പവും സുഗമവും ആകില്ല എന്ന പ്രതീതിയായിരുന്നു ഇതിനു കാരണം. നിലവിൽ മൂന്ന് മാസത്തെ താൽക്കാലിക വിസ നൽകി ഇവരെ തിരികെ കൊണ്ടുവരാൻ യുകെ സർക്കാർ ശ്രമിക്കുമെങ്കിലും എത്ര പേർ ഇതിന് തയ്യാറാകുമെന്ന് കണ്ട റിയണം.

യുകെ സ്വയം കുഴിച്ച കുഴിയാണ് ഇന്ധന പ്രതിസന്ധിയെന്ന നിലപാടിലാണ് യൂറോപ്യൻ യൂണിയൻ. അതിനാൽ ജർമ്മനി ഉൾപ്പെടെയുള്ള ഇയു രാജ്യങ്ങളും യുകെ സർക്കാരിനെ കൈയ്യൊഴിയുകയാണ്.

ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ മുന്‍ പ്രസിഡന്റും സിപിഐ നേതാവുമായ കനയ്യകുമാറും ഗുജറാത്തിലെ ദളിത് നേതാവും എംഎല്‍എയുമായ ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തെത്തിയാണ് ഇരു നേതാക്കളും അംഗത്വം സ്വീകരിച്ചത്.

രാഹുല്‍ ഗാന്ധിക്കും ഗുജറാത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഹര്‍ദിക് പട്ടേലിനുമൊപ്പം കൈകോര്‍ത്തു നിന്ന ശേഷം പാര്‍ട്ടി ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിക്കുകയായിരുന്നു. ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് പാര്‍ട്ടിയില്‍ ചേരാനായിരുന്നു ഇരുവരും തീരുമാനിച്ചിരുന്നത്. പിന്നീട് ഭഗത് സിങ്ങിന്റെ ജന്മദിനമായ ഇന്നത്തെ ദിവസം തെരഞ്ഞെടുക്കുകയായിരുന്നു.

ദളിത് നേതാവും ഗുജറാത്തിലെ വഡ്ഗാം മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയുമായ ജിഗ്‌നേഷ് മേവാനിയെ കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ശക്തരായ യുവ നേതാക്കളില്ലാത്ത പാര്‍ട്ടിയില്‍ കനയ്യകുമാറിന്റെ വരവ് ബീഹാറില്‍ ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍

മോണ്‍സണ്‍ മാവുങ്കലിനെതിരായ കേസ് പിന്‍വലിക്കണമെന്ന ആവശ്യവുമായി നടന്‍ ബാല. പരാതി നല്‍കിയ മോണ്‍സന്റെ മുന്‍ ഡ്രൈവര്‍ അജിതിനോടായിരുന്നു ബാലയുടെ ആവശ്യം. അജിതും ബാലയും തമ്മിലുള്ള സംഭാഷണമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

അജിതിനെതിരേ മോണ്‍സണ്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് മോണ്‍സന്റെ രഹസ്യങ്ങളെല്ലാം അറിയുന്ന അജിത്തും പോലീസിനെ സമീപിക്കുകയായിരുന്നു. തന്നെ മോശക്കാരനായി ചിത്രീകരിച്ചതിനെ തുടര്‍ന്നാണ് മോണ്‍സണെതിരേ പരാതി നല്‍കിയതെന്ന് അജിത് വെളിപ്പെടുത്തി.

പത്ത് വര്‍ഷം പട്ടിയെപ്പോലെ പണിയെടുത്തതിനുള്ള പ്രതിഫലമായി തനിക്ക് നല്‍കിയ ബോണസ് കള്ളക്കേസുകളാണെന്ന് അജിത് ബാലയോട് പറയുന്നുണ്ട്. എന്നാല്‍, കേസ് പിന്‍വലിക്കണമെന്ന് ബാല ആവശ്യപ്പെടുമ്പോള്‍ അജിത് വിസമ്മതിക്കുകയും ചെയ്യുന്നുണ്ട്.

ബാലയുടെ യൂട്യൂബ് ചാനലില്‍ മോണ്‍സണെ അഭിമുഖം ചെയ്തിട്ടുണ്ട്. ബാലയുടെ അടുത്ത സുഹൃത്ത് കൂടിയാണ് മോണ്‍സണ്‍. താരത്തിന്റെ വിവാഹത്തിനടക്കം മോണ്‍സണ്‍ പങ്കെടുത്തിരുന്നു. ബാലയ്ക്കു വിലകൂടിയ സമ്മാനവും നൽകിയതായാണ് റിപ്പോർട്ട്.

ന്യൂഡൽഹി: ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡറും യു.ആർ.എഫ് വേൾഡ് റിക്കോർഡ് സ് ജൂറിയുമായ ഡോ.ജോൺസൺ വി.ഇടിക്കുളയെ നാഷണൽ ഫോറം ഫോർ സോഷ്യൽ ജസ്റ്റിസ് ദേശിയ ന്യൂനപക്ഷ സമിതി അധ്യക്ഷനായി നോമിനേറ്റ് ചെയ്തു. നാഷണൽ ഹെഡ് ഓഫിസിൽ നടന്ന ചടങ്ങിൽ ദേശിയ അധ്യക്ഷൻ ഗുരുദേവ് ജി നെല്ലി പൂച്ചെണ്ട് നല്കിയും ഹാരമണിയിച്ചും സ്വീകരിച്ചു.മൂന്ന് വർഷത്തേക്കാണ് കാലാവധി.

മദർ തെരേസ ഇൻ്റർനാഷണൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മദർ തെരേസ ഗ്ലോബൽ പീസ് അവാർഡ് ലോകസമാധാന ദിനത്തിൽ ഡോ.ജോൺസൺ വി.ഇടിക്കുളയ്ക്ക് ലഭിച്ചിരുന്നു.കഴിഞ്ഞ രണ്ടര ദശാംബ്ദമായി ജീവകാരുണ്യ – സാമൂഹിക മനുഷ്യാവകാശ – സമാധാന പ്രവർത്തനങ്ങൾക്ക് നല്കുന്ന സമഗ്ര സംഭാവനകളെ പരിഗണിച്ച് തലവടി വാലയിൽ ബെറാഖാ ഭവനിൽ ഡോ.ജോൺസൺ വി.ഇടിക്കുളയെ പലസ്തീൻ ആസ്ഥാനമായുള്ള ഇരാദാ ഇൻ്റർനാഷണൽ അക്കാഡമി ഹ്യൂമാനിറ്റേറിയൻ ലീഡർഷിപ്പ് ഫെലോഷിപ്പ് എന്ന ബഹുമതി നല്കി ആദരിച്ചിരുന്നു.. .

വിവിധ സന്നദ്ധസംഘടനകളിലൂടെ ദേശിയ – അന്തർദേശിയ രംഗത്ത് സമാനതകളില്ലാത്ത പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്ന ഇദ്ദേഹം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ യൂത്ത് അവാർഡുകൾ ഉൾപ്പെടെ ഗ്ലോബൽ ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ രാഷ്ടീയ സമാജ് സേവാ രത്ന പുരസ്ക്കാരത്തിനും അർഹനായിട്ടുണ്ട്. സൗദ്യ അറേബ്യ മിനിസ്ട്രി ഓഫ് ഹെൽത്ത് അൽഖുർമ ഹോസ്പിറ്റൽ നേഴ്സിംങ്ങ് ഡയറക്ടർ ജിജിമോൾ ജോൺസൺ ഭാര്യയും ബെൻ,ദാനിയേൽ എന്നിവർ മക്കളുമാണ്.

ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയത്തിൽ രണ്ട് മക്കളേയും കൊന്ന് ഭർത്താവ് ജീവനൊടുക്കി. തമിഴ്നാട്ടിൽ സേലം ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

മക്കൾ മരക്കൊമ്പിൽ തൂങ്ങി നിൽക്കുന്നതിന്റെ വീഡിയോ റെക്കോർഡ് ചെയ്ത ശേഷമാണ് മുപ്പത്തിമൂന്നുകാരനായ യുവാവ് ആത്മഹത്യ ചെയ്തത്. സേലത്തെ മംഗലപ്പട്ടിയിലെ റസ്റ്ററന്റിൽ പതിമൂന്ന് വർഷമായി ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം. പത്ത് ദിവസം മുമ്പ് ജോലി സ്ഥലത്ത് നിന്ന് അപകടം പറ്റി വീട്ടിൽ വിശ്രമത്തിലായിരുന്നു.

ഈ സമയത്താണ് ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയം ഉടലെടുത്തത്. ഭാര്യ ഫോണിൽ മറ്റൊരാളുമായി സംസാരിക്കുന്നുണ്ടെന്നായിരുന്നു സംശയിച്ചിരുന്നത്. ഇതേ തുടർന്ന് ഭാര്യയുമായി നിരന്തരം വഴക്കും ഉണ്ടായി. ഭാര്യയോട് ഫോണിൽ സംസാരിക്കരുതെന്നും ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.

ഞായറാഴ്ച്ച വൈകുന്നേരം അടുത്തുള്ള കടയിലേക്ക് പോകുകയാണെന്ന് ഭാര്യയോട് പറഞ്ഞ് യുവാവ് പുറത്തേക്ക് പോയി. ഒമ്പത് വയസ്സുള്ള മകനും അഞ്ച് വയസ്സുള്ള മകളുമാണ് ദമ്പതികൾക്കുള്ളത്. കുട്ടികളേയും ഒപ്പം കൂട്ടിയായിരുന്നു പുറത്തേക്ക് പോയത്. ഭാര്യയുടെ ഫോണും ഇയാൾ എടുത്തിരുന്നു.

മക്കളുമായി അടുത്തുള്ള പറമ്പിൽ എത്തിയ പിതാവ് മക്കളെ മരത്തിൽ കെട്ടിത്തൂക്കി കൊല്ലുകയായിരുന്നു. ഭാര്യയുടെ ഫോണിൽ ഇതിന്റെ വീഡിയോയും എടുത്തു. “ഇതാണല്ലോ നീ ആഗ്രഹിച്ചത്, ഞങ്ങളെ കൊല്ലണമെന്നായിരുന്നില്ലേ ആഗ്രഹം, ഇതാ ഞങ്ങൾ മരിച്ചു” എന്നായിരുന്നു വീഡിയോയിൽ പറഞ്ഞിരുന്നത്. ശേഷം മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത് ആത്മഹത്യ ചെയ്യുകയായിരുന്നു.

ഭർത്താവും മക്കളും തിരിച്ചു വരാത്തതിനെ തുടർന്ന് ഭാര്യയും ബന്ധുക്കളും പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് അന്വേഷണം നടത്തിയ പൊലീസാണ് മാവ് അടുത്തുള്ള മാന്തോപ്പിൽ മൂന്ന് പേരും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530

ചലച്ചിത്ര-സീരിയൽ താരം സചിവോത്തമപുരം തകിടിയേൽ രാജമ്മയുടെ മകൾ ശ്രീലക്ഷ്മി (രജനി38) അന്തരിച്ചു. ചെല്ലപ്പൻ ഭവാനീദേവിയുടെ ഭാരതീയ നൃത്തകലാക്ഷേത്രത്തിൽ നൃത്തം അഭ്യസിച്ച് അരങ്ങേറ്റം കുറിച്ച ശ്രീലക്ഷ്മി സ്‌റ്റേജിലും ക്യാമറയ്ക്ക് മുന്നിലും നിരവധി കഥാപാത്രങ്ങളെ മികവോടെ അവതരിപ്പിച്ചു.

തൃപ്പൂണിത്തുറ അരവിന്ദാക്ഷമേനോന്റെ ജയകേരള നൃത്തകലാലയത്തിൽ വിവിധ ബാലേകളിൽ ശ്രദ്ധേയമാർന്ന കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. പത്തനംതിട്ട മുദ്ര നൃത്തവേദിയുടെ അർധാംഗന എന്ന ബാലേയിലെ അഭിനയത്തിന് അഖിലകേരള നൃത്തകലാലയത്തിന്റെ 2020ലെ സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്.

നിരവധി സിനിമകളിലും സീരിയലുകളിലും ഷോർട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. സചിവോത്തമപുരം യുവരശ്മി ലൈബ്രറി മികച്ച കലാകാരിക്കുള്ള പുരസ്‌കാരം നൽകി ആദരിച്ചിരുന്നു.

ഭർത്താവ്: വിനോദ്, തലശ്ശേരി മാഹി സ്വദേശിയാണ്. മക്കൾ: വൈഷ്ണവ്, അഭിനവ് (ഇരുവരും വിദ്യാർഥികൾ (എവിഎച്ച്എസ്എസ് കുറിച്ചി).

ആശുപത്രി സ്‌ട്രെച്ചറില്‍ കിടന്ന് പ്രിയതമനെ അവസാനമായി ഒരു നോക്കു കണ്ട് ജിനി. കൂടി നിന്നവരുടെയും കണ്ണുകളെ ഈറനണിയിക്കുന്ന നിമിഷം കൂടിയായിരുന്നു അത്. പെരിങ്കരിയില്‍ കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച ജസ്റ്റിന്റെ മൃതദേഹം തിങ്കളാഴ്ചയാണ് ചികിത്സയില്‍ കഴിയുന്ന ഭാര്യ ജിനിയെ കാണിക്കാന്‍ കണ്ണൂരിലെ മിംസില്‍ എത്തിച്ചത്.

ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു വൈകാരികമായ നിമിഷങ്ങള്‍. അതുവരെ ജസ്റ്റിന്‍ മറ്റൊരു ആശുപത്രിയിലാണെന്നും പരിക്ക് ഗുരുതരമാണെന്നും അറിയിച്ച് ആശ്വസിപ്പിച്ച് നിര്‍ത്തിയിരിക്കുകയായിരുന്നു. ജസ്റ്റിനെ അവസാനമായി ഒരു നോക്ക് കാണാന്‍ എത്തിച്ചതോടെ തകര്‍ന്നുപോയി ജിനി. അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാന്‍ വീട്ടിലേക്ക് വരണമെന്ന് ജിനി നിര്‍ബന്ധം പിടിച്ചെങ്കിലും ഡോക്ടര്‍മാരുടെയും ബന്ധുക്കളുടെയും സമ്മര്‍ദത്തിന് വഴങ്ങി ആശുപത്രിയില്‍ തന്നെ കഴിയുകയായിരുന്നു.

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പരിശോധന കഴിഞ്ഞ് ധനലക്ഷ്മി ആസ്പത്രിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു മൃതദേഹം. വൈകുന്നേരത്തോടെ മൂത്ത സഹോദരന്‍ ജോജുവും മാതാപിതാക്കളും താമസിക്കുന്ന പെരിങ്കരിയിലെ വീട്ടിലെത്തിച്ചു. ചൊവ്വാഴ്ച 11-ന് പെരിങ്കരി സെയ്ന്റ് അല്‍ഫോന്‍സാ പള്ളി സെമിത്തേരിയില്‍ തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ സംസ്‌കരിക്കും.

ഞായറാഴ്ച ഇതേ പള്ളിയിലേക്ക് ജിനിക്കൊപ്പം ബൈക്കില്‍ പുറപ്പെട്ടപ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം. വീട്ടിലെത്തിച്ച മൃതദേഹത്തിനരികെ ജസ്റ്റിന്റെ പിഞ്ചുമക്കള്‍ ഇരുന്നത് എല്ലാവരുടെയും കണ്ണുകളെ ഈറനണിയിച്ചു.

അർദ്ധനഗ്നയായ ഒരു സ്ത്രീ ബാൽക്കണിയിൽ നിന്നും കാറിന്റെ മേൽക്കൂരയിലേക്ക് വീഴുന്ന നാടകീയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ. കാമുകനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടവേ അവർ ഫ്ളാറ്റിലെ ബാൽക്കണിയിൽ നിന്നും താഴേക്കു പതിക്കുകയായിരുന്നു

ഭാഗ്യവശാൽ അവർ വലിയ പരിക്കുകളിൽ നിന്ന് രക്ഷപ്പെട്ടു. സിസിടിവി ദൃശ്യങ്ങളിൽ ഒരു അപ്പാർട്ട്മെന്റ് കെട്ടിടത്തിന് മുന്നിൽ പാർക്ക് ചെയ്തിരിക്കുന്ന കറുത്ത സെഡാന്റെ മുകളിലേക്ക് യുവതി വീഴുകയും കാറിന്റെ മേൽക്കൂര തകരുകയും ചെയ്ത ദൃശ്യങ്ങളാണ് ഉണ്ടായിരുന്നത്

അജ്ഞാതയായ ചുവന്ന നിറമുള്ള മുടിയുള്ള സ്ത്രീ സെപ്റ്റംബർ അഞ്ചിന് തായ്‌വാനിലെ തായ്‌പേയിൽ കാമുകനുമായി സ്വകാര്യ നിമിഷം ആസ്വദിക്കുകയായിരുന്നു. ഒരു ഷർട്ടും അടിവസ്ത്രവും ധരിച്ച നിലയിലാണ് താഴേക്കു വീണത്. ഷോർട്ട്സ് കാലിൽ കുടുങ്ങിയ അവസ്ഥയിലായിരുന്നു

വീഡിയോ ദൃശ്യങ്ങളിൽ നിന്നും സ്ത്രീ വീഴ്ചയിൽ കടുത്ത വേദന അനുഭവിക്കുന്നതായി തോന്നുന്നു. അവർ മുതുകിൽ തടവുന്നത് കാണാം. അതിനു ശേഷം ഒരു യുവാവ് ഓടിയെത്തി സഹായം നൽകി എന്ന് ‘ഡെയിലി സ്റ്റാർ’ റിപ്പോർട്ടിൽ പറയുന്നു

ഞെട്ടിപ്പോയ ഒരു കാഴ്ചക്കാരൻ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞതിങ്ങനെ: “ഞാൻ വീട്ടിലേക്ക് പോവുകയായിരുന്നു. അവർ വീഴുന്നത് ഞാൻ കണ്ടില്ല, പക്ഷേ ഒരു വലിയ അപകടം നടന്നതായി മനസ്സിലായി. അവർ ഇതിനകം കാറിനു മുകളിലായിരുന്നു. ഒരു പുരുഷൻ അടുത്ത് വന്ന് അവരെ സഹായിച്ചു,” വ്യക്തി കൂട്ടിച്ചേർത്തു

തകർന്ന കാറിന്റെ മേൽക്കൂരയിൽ നിന്ന് യുവതിയെ കാമുകൻ സഹായിക്കുകയും അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. അവർക്ക് നട്ടെല്ലിന് ചെറിയ പരിക്കേറ്റിട്ടുണ്ടെന്നും സുഖം പ്രാപിക്കാൻ ഏതാനും ആഴ്ചകൾ ആശുപത്രിയിൽ കഴിയേണ്ടിവന്നുവെന്നും ആരോഗ്യനില തൃപ്തികരമാണെന്നും റിപ്പോർട്ടുണ്ട്

RECENT POSTS
Copyright © . All rights reserved