ചെന്നൈ : വിദേശത്ത് താമസിക്കുന്ന ഭാര്യയുടെ വിവാഹപരസ്യം വൈവാഹിക സൈറ്റിലൂടെ പുറത്തുവിട്ട സോഫ്റ്റ്‌വേർ എൻജിനിയർ അറസ്റ്റിൽ. തിരുവള്ളൂർ ജില്ലയിലെ വെള്ളിയൂർ സ്വദേശി എസ്. ഓം കുമാറി (33)നെയാണ് പോലീസ് അറസ്റ്റുചെയ്തത്.
ഏതാനും വർഷംമുമ്പാണ് തന്റെ ഗ്രാമത്തിൽത്തന്നെയുളള 26-കാരിയെ ഓംകുമാർ വിവാഹം കഴിച്ചത്.
ഇരുവരും പിന്നീട് ജോലിക്കായി വിദേശത്തേക്കുപോയി. എന്നാൽ, ഒരു വർഷത്തിനുള്ളിൽ ദമ്പതിമാർക്കിടയിൽ ഭിന്നത വളർന്നു.
ഇതേത്തുടർന്ന് ഓം കുമാർ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി. സെപ്റ്റംബർ 17 -ന് വൈവാഹികസൈറ്റിലെ മകളുടെ വ്യക്തിഗതവിവരങ്ങൾകണ്ട് താത്‌പര്യമറിയിച്ച് പലരും ഓംകുമാറിന്റെ ഭാര്യാപിതാവ് പത്മനാഭനെ വിളിക്കാൻ തുടങ്ങി. പരസ്യം നൽകിയ വകയിൽ ഫീസ് നൽകണമെന്നാവശ്യപ്പെട്ട് വൈവാഹിക സൈറ്റിലെ ജീവനക്കാരും പദ്മനാഭനെ വിളിക്കാൻ തുടങ്ങി.
മകളുടെ വിവാഹപരസ്യം താൻ അറിയാതെ പുറത്തുവന്നതിൽ സംശയംതോന്നിയ പദ്മനാഭൻ അന്വേഷിച്ചപ്പോൾ മകളുടെ പേരിൽ മറ്റാരോ വ്യക്തിഗതവിവരങ്ങൾ ഉണ്ടാക്കിയതായി അറിഞ്ഞു.
തുടർന്ന് തിരുവള്ളൂർ സൈബർസെല്ലിൽ പരാതി നൽകി. അന്വേഷണത്തിൽ ഓംകുമാറാണ് ഇതിനുപിന്നിലെന്നു കണ്ടെത്തിയതോടെയാണ് അറസ്റ്റ്.
ചേർപ്പ് : രക്തദാതാക്കളുടെ കൂട്ടായ്‌മയായ ബ്ലഡ് ഡോണേഴ്സ് കേരള നടത്തിയ ബിരിയാണി ചലഞ്ചിൽ പാകംചെയ്ത് വിതരണം ചെയ്തത് പതിനാറായിരത്തിലധികം ബിരിയാണി. മൂന്നുപേരുടെ ചികിത്സയ്ക്ക് പണം കണ്ടെത്താൻ നടത്തിയ ബിരിയാണി ചലഞ്ച് വലിയൊരു കാരുണ്യപ്രവർത്തനമായി. കേരളത്തിന്റെ പലഭാഗങ്ങളിൽനിന്നെത്തിയ മുന്നൂറ്റമ്പതോളംപേർ നേരിട്ട് പങ്കാളികളായി. ദിവസങ്ങൾ നീണ്ട പ്രയത്നമായിരുന്നു ഈ ചലഞ്ച്.
രക്താർബുദം ബാധിച്ച് രക്തമൂലകോശം മാറ്റിവെക്കുന്ന ശസ്ത്രക്രിയ ആവശ്യമുള്ള തിരൂരിലെ അജോ (37), മണലൂരിലെ അർബുദരോഗിയായ അമ്പിളിയെന്ന വീട്ടമ്മയുടെ മകൻ ഓട്ടോ ഇമ്യൂൺ രോഗം ബാധിച്ച അതുൽ (20) എന്ന ബിരുദവിദ്യാർഥി, നട്ടെല്ലിൽ ക്ഷയരോഗം ബാധിച്ച്, വൃക്കകൾ തകരാറിലായി വാടകവീട്ടിൽ കഴിയുന്ന നെടുപുഴ പനമുക്കിലെ ബാബു എന്നിവരുടെ ജീവൻ രക്ഷിക്കാനാണ് ബിരിയാണി ചലഞ്ച് നടത്തിയത്. ചെറുവത്തേരിയിലെ കമ്യൂണിറ്റി ഹാളിലായിരുന്നു ബിരിയാണി പാകം ചെയ്തത്.
2,200 കിലോ അരി, 4,000 കിലോ കോഴി, 2,200 കിലോ സവാള എന്നിവ വേണ്ടിവന്നു. 40 ചെമ്പുകളിലായാണ് ബിരിയാണി വെച്ചത്. ലോകത്തിന്റെ പലഭാഗങ്ങളിലായി ആയിരങ്ങൾ അംഗങ്ങളായ സംഘടനയുടെ തൃശ്ശൂർ ജില്ലാഘടകമായിരുന്നു ചലഞ്ച് നടത്തിയത്. സംഘടനയുടെ സ്ഥാപകനടക്കം തിരുവനന്തപുരം, കോട്ടയം, എറണാകുളം എന്നിവിടങ്ങളിൽനിന്നായി പ്രവർത്തകരെത്തി.
സവാള നന്നാക്കുന്നതുമുതൽ പാത്രം കഴുകുന്നതുവരെ പ്രവർത്തകർ ചെയ്തു. കൊമ്പിടിയിലെ തമാം കാറ്ററിങ്ങിന്റെ ഫെബിൻ സൗജന്യസേവനമായാണ് ബിരിയാണി പാകംചെയ്തത്.
ബി.ഡി.കെ. മുമ്പ് 3000, 6500 എന്നിങ്ങനെ നടത്തിയ ചലഞ്ചിലും ഫെബിൻ സൗജന്യമായാണ് ബിരിയാണി വെച്ചത്. എട്ട് സഹായികളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. പണം സംഭാവനയായി നൽകിയവരുടെ ആവശ്യപ്രകാരം അനാഥാലയം, വൃദ്ധസദനം, രോഗികൾ, തെരുവിൽ കഴിയുന്നവർ എന്നിവർക്കും ബിരിയാണി എത്തിച്ചുകൊടുത്തു. 150 പേരടങ്ങിയ ടീമാണ് വിവിധ വാഹനങ്ങളിലായി ബിരിയാണി വിതരണം ചെയ്തത്. ചലഞ്ച് വഴി ലഭിച്ച പണം രോഗികൾക്ക് കൈമാറും.
ബിനോയ് എം. ജെ.
‘രണ്ടാം ഭാവി’ എന്നതുകൊണ്ട് ഞാൻ എന്താണ് ഉദ്ദേശിക്കുന്നതെന്ന് വായനക്കാർ അത്ഭുതപ്പെട്ടേക്കാം. മനുഷ്യന് രണ്ട് ഭാവി ഉണ്ടോ? സാധാരണഗതിയിൽ ഭാവി എന്നത് കൊണ്ട് നാം, ഇപ്പോൾ മുതൽ മരണം വരെയുള്ള കാര്യങ്ങളാണ് ഉദ്ദേശിക്കുന്നത്. വാസ്തവത്തിൽ ഭാവി മരണം കൊണ്ട് അവസാനിക്കുന്നില്ല. ഭാവി എപ്പോഴും അനന്തതയിലേക്കു നീളുന്നു. ശരീരമേ മരിക്കുന്നുള്ളൂ, ആത്മാവിന് മരണമില്ല. അതുകൊണ്ടുതന്നെ മരണത്തിനുശേഷമുള്ള ഭാവിയാണ്, രണ്ടാം ഭാവി, എന്നതുകൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത്. മരണം വരെയുള്ള ഭാവി ഒന്നാം ഭാവിയും. അപ്പോൾ മാത്രമേ നാം മനുഷ്യജീവിതത്തെ അതിന്റെ പൂർണ്ണതയിൽ ഉൾക്കൊള്ളുന്നുള്ളൂ.
മനുഷ്യ ജീവിതത്തെ അതിന്റെ പൂർണ്ണതയിൽ ഉൾക്കൊള്ളാത്തതുകൊണ്ടാണ് അവന്റെ ജീവിതത്തിൽ ഇത്രമാത്രം ദുഃഖങ്ങളും ക്ലേശങ്ങളും ഉണ്ടാകുന്നത്. അനന്തതയിലേക്ക് നീളുന്ന ജീവിതത്തെ അപ്രകാരം മനസ്സിലാക്കുന്നതിനു പകരം, അത് മരണത്തോടെ അവസാനിക്കുമെന്നും, അതിനുശേഷം എന്ത് സംഭവിക്കും എന്ന് തനിക്ക് അറിഞ്ഞുകൂടാ എന്ന് പറയുകയും ചെയ്യുമ്പോൾ, നാം,നമ്മോടുതന്നെ സത്യസന്ധത കാണിക്കാതിരിക്കുകയാണ് ചെയ്യുന്നത്. ഉള്ളിന്റെയുള്ളിലെ സത്ത ‘എനിക്ക് മരണമില്ല’ എന്ന് പറയുമ്പോഴും ഞാൻ തീർച്ചയായും മരിക്കുമെന്ന് പറഞ്ഞു കൊണ്ട് ജീവിതത്തിന് അവിടെയൊരു തിരശ്ശീല ഇടുമ്പോൾ നാം ആശയ കുഴപ്പത്തിലേയ്ക്കും, ദുഃഖത്തിലേക്കും വഴുതി വീഴുകയാണ് ചെയ്യുന്നത്. ഞാൻ തീർച്ചയായും മരിക്കും, അത് ശരി തന്നെ. അതിനുശേഷമുള്ള ജീവിതത്തെക്കുറിച്ച് എനിക്ക് അധികമൊന്നും അറിഞ്ഞുകൂടാ. അതും ശരി തന്നെ. പക്ഷേ മരണത്തിനുശേഷം ഒരു പുനർജ്ജന്മം തീർച്ചയായും ഉണ്ട്. അതിനെക്കുറിച്ച് നമുക്ക് അധികം ഒന്നും അറിഞ്ഞുകൂടായിരിക്കാം .എന്തിനെക്കുറിച്ചാണ് നമുക്ക് അറിയാവുന്നത്? നാളെ എന്താണെന്ന് ആർക്കാണ് അറിയാവുന്നത്? എന്നിരുന്നാലും നാം ഭാവിയെക്കുറിച്ച് സ്വപ്നം കാണുകയും വിചിന്തനം നടത്തുകയും ആസൂത്രണം ചെയ്യുകയും ഒക്കെ ചെയ്യുന്നില്ലേ? അതുപോലെ നമുക്ക് മരണത്തിനു ശേഷമുള്ള ജീവിതത്തെ കുറിച്ചും സ്വപ്നം കാണുവാനും ആസൂത്രണം നടത്തുവാനും കഴിയും. നാം അങ്ങനെ ചെയ്തേ തീരൂ..അപ്പോൾ നാം നിത്യതയിൽ ജീവിക്കുന്നവരായി മാറും. നിത്യതയിൽ ജീവിക്കുന്നവർ വർത്തമാനത്തിൽ ജീവിക്കുന്നു.
പലകാരണങ്ങളാലും ഒന്നാം ഭാവിയെക്കാൾ പ്രധാനപ്പെട്ടതാണ് രണ്ടാം ഭാവി എന്ന് സമ്മതിച്ചേ തീരൂ. ഒന്നാം ഭാവി പരിമിതമാണ് .അത് മരണത്തിൽ അവസാനിക്കുന്നു. രണ്ടാം ഭാവി ആകട്ടെ മരണത്തിനുശേഷം സംഭവിക്കുന്ന അനന്ത ജന്മങ്ങളെ പ്രതിനിധാനം ചെയ്യുന്നു .അത് നിത്യതയെ പ്രതിനിധാനം ചെയ്യുന്നു. അതുകൊണ്ടുതന്നെ ഒന്നാം ഭാവിയെക്കുറിച്ച് ധ്യാനിക്കുന്നതിനേക്കാൾ പ്രധാനപ്പെട്ടതാകുന്നു രണ്ടാം ഭാവിയെക്കുറിച്ച് ധ്യാനിക്കുന്നത്. എന്നിരുന്നാലും രണ്ടാം ഭാവിയെക്കുറിച്ചുള്ള ധ്യാനത്തെ നാളിതുവരെ ഭാരതീയ തത്ത്വചിന്തകൻമാർപോലും അവഗണിക്കുന്നതായാണ് കാണുന്നത് . പുനർജ്ജന്മത്തെ കുറിച്ച് അടിവരയിട്ട് ഭാരതീയ തത്വചിന്തയിൽ അങ്ങോളമിങ്ങോളം പരാമർശങ്ങളുണ്ടെങ്കിലും അതിനെക്കുറിച്ച് ധ്യാനിക്കുന്നതിന്റെ പ്രായോഗിക മൂല്യത്തെക്കുറിച്ച് ഭാരതീയതത്വചിന്തകൻമാർപോലും ബോധവാന്മാരായിരുന്നുവോ എന്ന് സംശയം തോന്നുന്നു. കാരണം അവർക്ക് ജീവിതത്തെക്കുറിച്ച് തന്നെ നിഷേധാത്മകമായ ഒരു കാഴ്ചപ്പാടാണ് ഉണ്ടായിരുന്നത്.
ജീവിതത്തെ ത്യജിച്ചുകൊണ്ട് നിർവ്വാണത്തിലേക്ക് വരുവാനുള്ള മാർഗ്ഗങ്ങളാണ് നാളിതുവരെ ചർച്ച ചെയ്തു പോന്നിരുന്നത് .എന്നാൽ അനന്ത ജീവിതത്തെ സ്വീകരിച്ചുകൊണ്ടും നിർവ്വാണത്തിലേക്ക് വരാൻ ആവും എന്ന് ലളിതമായ യുക്തികൊണ്ട് മനസ്സിലാക്കുവാൻ കഴിയും. അത് നിർവ്വാണത്തെ കുറിച്ചുള്ള ഭാവാത്മകമായ ഒരു സമീപനമാണ്. അവിടെ നാം മരണത്തെ ജയിക്കുന്നു. മരണം എന്നുള്ളത് ശരീരം മാറ്റിയെടുക്കുന്ന ഒരു പ്രക്രിയ മാത്രമാണെന്നും അത് ജീവിതത്തിന്റെ വിരാമം അല്ല എന്നും മനസ്സിലാക്കുന്നവന് യാതൊന്നിനെ കുറിച്ചും ദുഖിക്കേണ്ട ആവശ്യമില്ല. അയാൾ മരണത്തെ സർവ്വാത്മനാ സ്വാഗതം ചെയ്യുന്നു .അയാൾ നിത്യജീവിതത്തിലേക്ക് പ്രവേശിക്കുന്നു.
ബോളിവുഡ് സൂപ്പര്‍താരം ഷാറൂഖ് ഖാന്റെ മുംബൈയിലെ വസതിയായ മന്നത്തില്‍ നടന്നത് റെയ്ഡ് അല്ലെന്ന് വ്യക്തമാക്കി എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡേ.
മയക്കുമരുന്ന് കേസില്‍ കസ്റ്റഡിയിലുള്ള ആര്യന്‍ ഖാന്റെ കൈവശമുണ്ടായിരുന്ന കൂടുതല്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൈമാറണമെന്ന് നോട്ടീസ് നല്‍കാനും ചില രേഖകള്‍ നല്‍കാനുമാണ് മന്നത്തില്‍ പോയതെന്ന് സമീര്‍ വാങ്കഡെ അറിയിച്ചു.
എന്നാല്‍ അതേ സമയം നടി അനന്യ പാണ്ഡേയുടെ വീട്ടില്‍ പോയത് ചോദ്യം ചെയ്യലിന് എത്താന്‍ നോട്ടീസ് നല്‍കാനാണെന്നും അദ്ദേഹം വിശദീകരിച്ചു. ഇന്ന് രാവിലെയാണ് എന്‍സിബി സംഘം ഷാരുഖിന്റെ മുബൈയിലെ വസതിയിലെത്തിയത്. പരിശോധനയ്ക്ക് വേണ്ടിയാണ് സംഘമെത്തിയതെന്നാണ് ആദ്യം ലഭിച്ച വിവരം.
എന്നാല്‍ പരിശോധനയല്ല നോട്ടീസ് നല്‍കാനെത്തിയതെന്നാണ് എന്‍സിബി നല്‍കുന്ന വിശദീകരണം. ഇന്ന് രാവിലെ ഷാറൂഖ് മുംബൈ ആര്‍തര്‍ റോഡിലെ ജയിലിലെത്തി ആര്യന്‍ ഖാനെ സന്ദര്‍ശിച്ചിരുന്നു. ജയിലില്‍ നിന്നും ഷാറൂഖ് വീട്ടിലെത്തിയതിന് തൊട്ടുപിന്നാലെയാണ് ഉദ്യോഗസ്ഥര്‍ മന്നത്തിലേക്ക് എത്തിയത്.
മുംബൈയിലെ പ്രത്യേക എന്‍ഡിപിഎസ് കോടതിയും ജാമ്യം നിഷേധിച്ചതോടെ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ആര്യന്‍ ഖാന്റെ അഭിഭാഷകര്‍. ആര്യനില്‍ നിന്ന് ലഹരി മരുന്ന് പിടിച്ചെടുത്തിട്ടില്ലെന്നും തെളിവുപോലുമില്ലാതെയാണ് ജയിലിലിട്ടിരിക്കുന്നതെന്നും അഭിഭാഷകന്‍ സതീഷ് മാനേഷിന്‍ഡേ കോടതിയെ അറിയിച്ചത്.
കഞ്ചാവ് എണ്ണ ഉപയോഗിച്ചതോടെ ശ്വാസകോശ കാന്‍സറിന് ആശ്വാസമുണ്ടെന്ന അവകാശവാദവുമായി 80കാരി രംഗത്ത്. പരിശോധനയില്‍ ഇവരുടെ ശ്വാസകോശത്തിലെ ട്യൂമര്‍ ചുരുങ്ങിയതായി കണ്ടെത്തിയെന്നും ബിഎംജെ കേസ് റിപ്പോര്‍ട്ട്സ് എന്ന ജേര്‍ണലില്‍ പറയുന്നു. കഞ്ചാവുചെടിയില്‍ നിന്ന് നിര്‍മിക്കുന്ന എണ്ണ (സിബിഡി) ഉപയോഗിച്ചാണ് ഇവര്‍ സ്വയം ചികിത്സ നടത്തിയതെന്നാണ് അവകാശവാദം.
യുകെയിലെ വാറ്റ്ഫോഡ് ജനറല്‍ ആശുപത്രിയിലെ റെസ്പിരേറ്ററി വിഭാഗത്തിലെ ഡോക്ടര്‍മാരാണ് 80കാരിയുടെ അനുഭവം ഗവേഷണ പ്രബദ്ധത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
2018ല്‍ കാന്‍സര്‍ കണ്ടെത്തുമ്പോള്‍ ശ്വാസകോശത്തില്‍ 41 മില്ലീമീറ്റര്‍ വലിപ്പമുള്ള മുഴയായിരുന്നു. എന്നാല്‍ 2021 ഫെബ്രുവരി ആയപ്പോഴേക്കും 10 മില്ലീമീറ്റര്‍ ആയി കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
അവര്‍ സ്ഥിരമായി പുകവലിച്ചിരുന്ന വ്യക്തി കൂടിയായിരുന്നു. നേരിയ തോതില്‍ ക്രോണിക്ക് ഒബ്സ്ട്രക്ടീവ് പള്‍മോണറി ഡിസീസ് അഥവാ സിപിഓഡിയും, മുട്ടിന് തേയ്മാനവും, ഉയര്‍ന്ന രക്ത സമ്മര്‍ദ്ദവും അവര്‍ക്ക് ഉണ്ടായിരുന്നു. പോരാത്തതിന് ഇവര്‍ പലതരത്തിലുള്ള മരുന്നുകളും കഴിക്കുന്നുണ്ടായിരുന്നു.
അവരില്‍ കണ്ടെത്തിയ അര്‍ബുദ മുഴ മറ്റ് സ്ഥലങ്ങളിലേക്ക് ഒട്ടും വ്യാപിച്ചിരുന്നില്ല. അതിനാല്‍ തന്നെ ശസ്ത്രക്രിയയോ കീമോതെറാപ്പി, റേഡിയോതെറാപ്പി തുടങ്ങിയ ചികിത്സകളോ ചെയ്യുന്നതിന് തടസമുണ്ടായിരുന്നില്ല. എന്നാല്‍, തന്റെ യഥാര്‍ത്ഥ രോഗാവസ്ഥ തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് മുത്തശ്ശി ഈ ചികിത്സകളെല്ലാം നിരാകരിച്ചു.
തുടര്‍ന്ന് സിബിഡി എണ്ണ ഉപയോഗിച്ച് സ്വയം ചികിത്സ ആരംഭിച്ചു ആദ്യമൊക്കെ ദിവസം മൂന്നു നേരം 0.5 മില്ലി ആയിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാല്‍ 2018 ഓഗസ്റ്റില്‍ ഒരു ബന്ധുവിന്റെ ഉപദേശത്തെ തുടര്‍ന്ന് ചില ദിവസങ്ങളില്‍ രണ്ട് നേരം വീതവും ഉപയോഗിച്ച് തുടങ്ങി.
സിബിഡി എണ്ണ കഴിക്കുമ്പോള്‍ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനായി ചൂടുള്ള ഭക്ഷണവും പാനീയങ്ങളും കഴിക്കരുതെന്ന് എണ്ണയുടെ വിതരണക്കാരന്‍ നിര്‍ദ്ദേശിച്ചിരുന്നു എന്ന് ഇവര്‍ ഡോക്ടര്‍മാരോട് പറഞ്ഞു. എണ്ണ കഴിച്ച് തുടങ്ങിയപ്പോള്‍ തനിക്ക് വിശപ്പ് കുറഞ്ഞതായി ചൂണ്ടിക്കാട്ടിയ ഇവര്‍ മറ്റ് ‘പാര്‍ശ്വഫലങ്ങള്‍’ ഒന്നും ഉണ്ടായിരുന്നില്ല എന്നും വ്യക്തമാക്കി. അവര്‍ക്കായി ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്ന മരുന്നുകളിലും, ഭക്ഷണശൈലിയിലും, ജീവിതശൈലിയിലും മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ അവര്‍ വരുത്തിയിരുന്നില്ല. അവര്‍ തന്റെ പുകവലി തുടരുകയും ചെയ്തു.
ഇതുവരെ ഇതിന് സമാനമായ ഒരു കേസ് മാത്രമേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളു എന്ന് റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു. കൂടാതെ സിബിഡി എണ്ണയിലെ ഏത് ചേരുവയാണ് അര്‍ബുദം കുറയ്ക്കാന്‍ സഹായകമായതെന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. ‘സിബിഡി എണ്ണ മൂലമാണ് അര്‍ബുദത്തിന് കുറവ് വന്നതെന്ന് തോന്നാന്‍ കാരണങ്ങളുണ്ടെങ്കിലും അതു തന്നെയാണ് യഥാര്‍ത്ഥ കാരണമെന്ന് ഇപ്പോള്‍ ഉറപ്പിച്ച് പറയാന്‍ സാധിക്കില്ല’ എന്നും അവര്‍ ചൂണ്ടിക്കാട്ടി.അതേസമയം ഇതേ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തണമെന്നും റിപ്പോര്‍ട്ടില്‍ ഡോക്ടര്‍മാര്‍ പറയുന്നു.
കെപിസിസി ഭാരവാഹികളെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം പ്രഖ്യാപിച്ചു. എന്‍ ശക്തന്‍, വിടി ബല്‍റാം, വിജെ പൗലോസ്, വിപി സജീന്ദ്രന്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാരാകും. ട്രഷററായി അഡ്വ.: പ്രതാപചന്ദ്രനെ തെരഞ്ഞെടുത്തു.
23 ജനറല്‍ സെക്രട്ടറിമാര്‍, 28 നിര്‍വാഹക സമിതിയംഗങ്ങള്‍ എന്നിവരെയും പ്രഖ്യാപിച്ചു. മൂന്ന് വനിത ജനറല്‍ സെക്രട്ടറിമാര്‍. ദീപ്തി മേരി വര്‍ഗീസ്, കെ.എ തുളസി, അലിപ്പറ്റ ജമീല എന്നിവര്‍ ജനറല്‍ സെക്രട്ടറിമാര്‍.
അതേസമയം, പാര്‍ട്ടിയില്‍ അസംതൃപ്തിയുള്ളവര്‍ ഉണ്ടാകാമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. എല്ലാ വിഭാഗത്തിനും മതിയായ പ്രാതിനിധ്യം കൊടുത്തിട്ടുണ്ട്. സമര്‍ത്ഥരായ നേതാക്കളാണ് എല്ലാവരും. ഭാരവാഹിത്വം കുറച്ചതില്‍ ആരും തെരുവില്‍ ഇറങ്ങില്ല. അവരെ പാര്‍ട്ടിയില്‍ മറ്റ് ഉത്തരവാദിത്വങ്ങള്‍ നല്‍കി സക്രിയമാക്കും. ഗ്രൂപ്പിലുള്ളവര്‍ തന്നെയാണ് പട്ടികയിലുള്ളതെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
മാതാപിതാക്കള്‍ തന്റെ കുഞ്ഞിനെ തട്ടിയെടുത്ത് കടത്തിക്കൊണ്ടുപോയെന്ന എസ്എഫ്‌ഐ മുന്‍ നേതാവ് അനുപമയുടെ പരാതിയിൽ വനിതാ കമ്മീഷന്‍ കേസെടുത്തു. വിഷയത്തില്‍ സംസ്ഥാന പോലീസ് മേധാവിയോട് വനിതാ കമ്മിഷന്‍ അധ്യക്ഷ പി സതീദേവി അടിയന്തര റിപ്പോര്‍ട്ട് തേടി.
കുഞ്ഞിനെ അമ്മയുടെ അച്ഛനും അമ്മയും സുഹൃത്തുക്കളും ചേര്‍ന്ന് എടുത്തുകൊണ്ടുപോയെന്നായിരുന്നു തിരുവനന്തപുരം പേരൂർക്കട സ്വദേശിനിയായ അനുപമ പരാതി ഉന്നയിച്ചിരുന്നത്. വനിതാ കമ്മീഷന്‍റെ അടുത്ത മാസം നടക്കുന്ന സിറ്റിങ്ങില്‍ പരാതിക്കാരിയായ അനുപമയേയും ഭര്‍ത്താവ് അജിത്തിനേയും വിളിച്ചുവരുത്തുമെന്ന് വനിതാ കമ്മീഷന്‍ അറിയിച്ചു.
ഈ വർഷം ഏപ്രിലിൽ പൊലീസിൽ പരാതി നൽകിയിരുന്നതായി അനുപമ അറിയിച്ചിരുന്നു. എന്നാൽ ആറ് മാസത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് പൊലീസ് കേസെടുത്തത്. പരാതിയിൽ അനുപമയുടെ പിതാവ് ജയചന്ദ്രനടക്കം ആറുപേർക്കെതിരെയാണ് പേരൂർക്കട പൊലീസ് കേസെടുത്തത്.
സിപിഎം നേതാവായ പിതാവിന്റെ രാഷ്ട്രീയ സ്വാധീനത്താല്‍ കേസ് അന്വേഷണം തടസപ്പെടുത്തുന്നതായി അനുപമ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 19ന് പ്രസവിച്ച തന്റെ കുഞ്ഞിനെ മൂന്ന് ദിവസത്തിനു ശേഷം പിതാവ് എടുത്തുകൊണ്ടുപോയെന്നാണ് അനുപമ പരാതിപ്പെട്ടത്. ശിശുക്ഷേമ സമിതി വഴി ഈ കുട്ടിയെ ആന്ധ്രാ സ്വദേശികളായ ദമ്പതിമാർക്ക് ദത്തെടുക്കാൻ നൽകിയെന്ന് സംശയിക്കുന്നതായും അനുപമ പറഞ്ഞിരുന്നു.
അജിത്തുമായുള്ള ബന്ധം ഇഷ്ടമല്ലാത്തതിനാലാണ് മാതാപിതാക്കൾ തന്റെ കുഞ്ഞിനെ തന്നിൽ നിന്ന് മാറ്റിയതെന്നും അനുപമ പറയുന്നു.
പാട്ടിലൂടെ എല്ലാവരെയും കൈയിലെടുത്ത പാട്ടുക്കാരിയാണ് സിതാര. മനോഹരമായ ഒരുപാട് ഗാനങ്ങളാണ് സിതാര ഇതുവരെ ആസ്വാദകർക്ക് സമ്മാനിച്ചിട്ടുള്ളത്. ഇപ്പോൾ ഇതാ കിടിലൻ ഗാനത്തിന്റെ പശ്ചാത്തലത്തിൽ ഗംഭീരം നൃത്തം ചെയ്യുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഹിറ്റായി കൊണ്ടിരിക്കുന്നത്. ക്ലാസ്സിക്കൽ നൃത്തത്തിലാണ് ഇത്തവണ പ്രെത്യക്ഷപെട്ടിരിക്കുന്നത്. ഗാനത്തിനു തരുണിയെന്നാണ് പേര് നൽകിയിരിക്കുന്നത്.
സിതാര തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. തന്റെ ജീവിതത്തിലെ സ്വപ്നങ്ങളിൽ ഒന്നായിരുന്നു ഗാനം പാടി നൃത്തം ചെയുന്നത്. അത് നടപ്പിലാക്കാൻ സഹായിച്ച എല്ലാവർക്കും നന്ദി പറഞ്ഞു കൊണ്ടാണ് സിതാര ഡാൻസ് വീഡിയോ സോഷ്യൽ മീഡിയയായ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. തരുണി എനിക്കിത് തികച്ചും വൈകാരികമായ ഒരു അനുഭവമായിരുന്നു!! അവനവനുവേണ്ടി സ്വപ്നം കാണുന്നത് നമുക്ക് പരിചയമുള്ള തോന്നലാണ്!! എന്നാൽ എന്റെ വീട്ടുകാർക്കും പഴയ കൂട്ടുകാർക്കും പ്രിയ ഗുരുക്കന്മാർക്കും എല്ലാം വേണ്ടി, എന്റെ ഉള്ളിൽ മിഥുൻ ജയരാജ് നിർബന്ധപൂർവം കൊണ്ടുവന്നു നട്ട സ്വപ്നമാണ് “തരുണി” !!
കാരണം അവനോളം എന്നെ അറിയുന്നവർ കുറവാണ്!! വയ്യെന്നു തോന്നുന്ന നേരം ഇല്ലാത്ത ശക്തി തന്ന് നിവർന്നു നിൽക്കാൻ എന്നെ പ്രേരിപ്പിക്കുന്ന ശക്തിയാണ് അവൻ!! ഇതൊരു സമർപ്പണമാണ്, കരുതലും, തിരുത്തലുകളും, കൊണ്ട് കാവലായി ഇന്നോളം കൈവിടാതെ കൂടെ നിന്ന ഗുരുക്കന്മാർക്കും , സ്വന്തം സ്വപ്നങ്ങളിലും ആഗ്രഹങ്ങളിലും പലതും മകൾക്കായി മാറ്റിവച്ച എന്റെ പൊന്നച്ഛനും പൊന്നമ്മയ്ക്കും!!! നമ്മുടെ ഏത് കുഞ്ഞു തോന്നലിനെയും കവിതയായി മാറ്റുന്ന ശ്രീ.ഹരിനാരായണൻ ഞാനേറെ ഇഷ്ടപ്പെടുന്ന കലാകാരൻ ബിജു ധ്വനിതരംഗ് ഏത് സ്വപ്നത്തിനും ചിറകു തുന്നിപ്പിടിപ്പിക്കാൻ കൂടെ നിൽക്കുന്ന സുമേഷ് സർ ,വണ്ടർവാൾ ഫാമിലി പിന്നെ ആവശ്യത്തിലേറെ ഊർജവുമായി കൂടെ നിന്ന എന്റെ സ്വന്തം ആളുകൾ ഏട്ടൻ, ലച്ചു, ഇന്ദുമണി, സുജിത്തേട്ട, ശ്രീജേഷേട്ടൻ” അങ്ങനെ ആയിരുന്നു സിതാരയുടെ വാക്കുകൾ. വീഡിയോ കാണാം
ന്യൂസിലൻഡുമായുള്ള സ്വതന്ത്ര വ്യാപാര കരാറിന് അംഗീകാരം നൽകി യുകെ. രാജ്യത്തെ ഉപഭോക്താക്കൾക്കും ബിസിനസുകൾക്കും പ്രയോജനം ചെയ്യുന്നതാണ് സ്വതന്ത്ര വ്യാപാര കരാറെന്നും അതിനാൽ കയറ്റുമതി ചെലവ് കുറയുമെന്നും കരാറിന് അംഗീകാരം നൽകി പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. കരാർ ന്യൂസിലൻഡിലെ തൊഴിൽ വിപണി യുകെ പ്രൊഫഷണലുകൾക്ക് തുറന്നുകൊടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാനഡയും ജപ്പാനും ന്യൂസിലൻഡും ഉൾപ്പെടുന്ന ത്രിരാഷ്ട്ര വ്യാപാര കരാറിലേക്കുള്ള ചുവടുവെപ്പായാണ് ഈ കരാറിനെ സർക്കാർ വിശേഷിപ്പിക്കുന്നത്. എന്നാൽ സർക്കാരിന്റെ തന്നെ കണക്കനുസരിച്ച് ന്യൂസിലൻഡുമായുള്ള വ്യാപാര കരാർ ബ്രിട്ടീഷ് വ്യാപാര രംഗത്ത് വൻ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധ്യത കുറവാണ്. യുകെയുടെ ആകെ വ്യാപാരത്തിന്റെ ഒരു ചെറിയ അനുപാതം മാത്രമാണ് ന്യൂസിലൻഡുമായി നടക്കുന്നത്, 0.2%ൽ താഴെ.
16 മാസത്തെ ചർച്ചകൾക്ക് ശേഷമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും ജോൺസണും ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡറും ബുധനാഴ്ച വീഡിയോ കോളിലൂടെ കരാറിന് അംഗീകാരം നൽകിയത്. വസ്ത്രങ്ങൾ, കപ്പലുകൾ, ബുൾഡോസറുകൾ എന്നിവ ഉൾപ്പെടെയുള്ള ബ്രിട്ടീഷ് ഉത്പന്നങ്ങൾക്കും ന്യൂസിലൻഡിന്റെ വൈൻ, ഹണി, കിവി ഫ്രൂട്ട് ഉൾപ്പെടെയുള്ള ഉത്പന്നങ്ങൾക്കും ഇതോടെ നികുതി ഇല്ലാതാകും.
അതേസമയം കരാർ യുകെ കർഷകരെ ദോഷകരമായി ബാധിക്കുകയും ഭക്ഷ്യ നിലവാരം കുറയ്ക്കുകയും ചെയ്യുമെന്ന് ലേബറും നാഷണൽ ഫാർമേഴ്സ് യൂണിയനും (എൻഎഫ് യു) ആരോപിച്ചു. എന്നാൽ, ഉൽപന്നങ്ങൾ മികച്ച രീതിയിൽ പങ്കിടുന്നതിലൂരെ രണ്ട് രാജ്യങ്ങൾക്കും പുതിയ അവസരങ്ങൾ കരാർ നൽകുമെന്നും ബ്രിട്ടീഷ് കർഷകർ ആശങ്കപ്പെടേണ്ടതില്ലെന്നും അന്താരാഷ്ട്ര വ്യാപാര സെക്രട്ടറി ആനി-മേരി ട്രെവലിയൻ പറഞ്ഞു.
അഭിഭാഷകർ, ആർക്കിടെക്റ്റുകൾ തുടങ്ങിയ യുകെ പ്രൊഫഷണലുകൾക്ക് ന്യൂസിലാൻഡിൽ കൂടുതൽ എളുപ്പത്തിൽ ജോലി നേടാനാകുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ഹോട്ടൽ ഉടമ സരിൻ മോഹൻ ആത്മഹത്യ ചെയ്തത് സ്വകാര്യ പണമിടപാടുകാരുടെ ഭീഷണി മൂലമാണെന്ന് ഭാര്യ രാധു. കോവിഡ് മൂലമുണ്ടായ കടക്കെണിയെ തുടർന്ന് ആത്മഹത്യ ചെയ്യുന്നതായും തന്റെ മരണത്തിന് സർക്കാരാണ് ഉത്തരവാദിയെന്നും സമൂഹമാധ്യമത്തിൽ കുറിപ്പിട്ട ശേഷമാണ് കോട്ടയം കുറിച്ചി ഔട്ട്പോസ്റ്റിലെ വിനായക ഹോട്ടലിന്റെ ഉടമ സരിൻ മോഹൻ (42) ജീവനൊടുക്കിയത്.
ചൊവ്വാഴ്ച രാവിലെ റെയിൽപാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ‘മരിക്കുന്നതിന്റെ തലേദിവസവും പലിശക്കാർ വന്നു ഭീഷണിപ്പെടുത്തി. മൂന്നു മാസമായി പണം അടയ്ക്കാൻ കഴിഞ്ഞില്ല. തലേന്ന് പലിശക്കാർ വീട്ടിലെത്തി 50,000 രൂപ ആവശ്യപ്പെട്ടു. അതു കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. സരിന്റെ സുഹൃത്ത് സ്വർണം പണയംവച്ച് ഉച്ചയോടെ പണം നൽകാമെന്ന് പറഞ്ഞിരുന്നു. കുറച്ച് സമയം നീട്ടി ചോദിച്ചെങ്കിലും പലിശക്കാർ സമ്മതിച്ചില്ല’– രാധു പറഞ്ഞു.