Latest News

മുംബൈയിലെ ബഹുനില കെട്ടിടത്തിൽ വൻ തീപിടുത്തം. ഉച്ചയ്‌ക്ക് 12 മണിയോടെയാണ് തീപിടുത്തമുണ്ടായത്. നിരവധി പേർ കെട്ടിടത്തിൽ കുടുങ്ങി കിടക്കുന്നതായാണ് വിവരം. മുംബൈയിലെ ലോവർ പരേലിലുള്ള ബഹുനില കെട്ടിടത്തിലെ 19-ാം നിലയിലാണ് തീപിടുത്തമുണ്ടായത്.

തീപിടുത്തത്തെ തുടർന്ന് കെട്ടിടത്തിന് മുകളിൽ നിന്നും ചാടിയ യുവാവ് മരിച്ചു. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. 19-ാം നിലയിൽ നിന്നും രക്ഷപെടാൻ ശ്രമിച്ച 30കാരനായ അരുൺ തിവാരിയാണ് മരിച്ചത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

60 നിലയുള്ള ആഡംബര ഹോട്ടലാണിത്. ഒരുപാട് പേർ കെട്ടിടത്തിൽ താമസിക്കുന്നതായാണ് വിവരം. നിരവധി പേർക്ക് പൊള്ളലേറ്റതായാണ് വിവരം. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പുറത്തുവരുന്ന വിവരം.

കൊട്ടാരക്കയില്‍ ആംബുലന്‍സ് ഡ്രൈവര്‍മാരുടെ കൂട്ടത്തല്ലില്‍ കത്തി കുത്തേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ മരിച്ചു. കൊല്ലം നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രാഹുലാണ് മരിച്ചത്. പരുക്കേറ്റ മറ്റ് രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

ബുധനാഴ്ച രാത്രി കൊട്ടാരക്കര വിജയ ആശുപത്രിയില്‍വെച്ചാണ് ഇരുസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ രാഹുലിന് കുത്തേറ്റത്. കേസുമായി ബന്ധപ്പെട്ട് ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആംബുലന്‍സ് ഡ്രൈവര്‍മാരുടെ യൂണിയന്‍ പ്രസിഡന്റായ സിദ്ദീഖ് അടക്കമുളള പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണ്.

ആശുപത്രിക്ക് സമീപവും ആശുപത്രിക്ക് അകത്തും വെച്ച് ഇരുപതോളം ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മില്‍ കൂട്ടത്തല്ല് ഉണ്ടായത്. ആശുപത്രിക്ക് സമീപം പാര്‍ക്ക് ചെയ്ത് സര്‍വീസ് നടത്തുന്ന ആംബുലന്‍സിന്റെ ഡ്രൈവര്‍മാര്‍ തമ്മിലുള്ള തൊഴില്‍പരമായ തര്‍ക്കങ്ങളാണ് ഏറ്റുമുട്ടലിന് കാരണമായത്. ആക്രമണത്തില്‍ കുന്നിക്കോട് സ്വദേശികളായ വിനീത് ശിവന്‍, വിഷ്ണുശിവന്‍, രാഹുല്‍ എന്നിവര്‍ക്ക് പരുക്കേറ്റിരുന്നു.

കുത്തേറ്റ രാഹുല്‍ പ്രാണരക്ഷാര്‍ത്ഥം ആശുപത്രിക്കുള്ളിലേക്ക് ഓടിക്കയറി. ഇവിടെ വെച്ചും പിന്നാലെ എത്തിയ സംഘം ആക്രമിച്ചു. കത്തിയും ഇരുമ്പ് ദണ്ഡും കല്ലുകളുമായി സംഘം ഓപറേഷന്‍ തിയേറ്ററിനുള്ളില്‍ ഓടിക്കയറിയ രാഹുലിനെ ആക്രമിക്കാനെത്തി. വിവവരമറിഞ്ഞെത്തിയ പോലീസാണ് കുത്തേറ്റവരെ ആശുപത്രിയിലെത്തിച്ചത്.

കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്റെ മരണത്തിന് പിന്നാലെ കുടുംബത്തിന് പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ നല്‍കിയില്ലെന്ന് ഭാര്യ മായ പനച്ചൂരാന്‍.

അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മായ ഇക്കാര്യം അറിയിച്ചത്. കായംകുളം എംഎല്‍എ പ്രതിഭ ഉള്‍പ്പടെയുള്ളവര്‍ തനിക്ക് ജോലിയും കുടുംബത്തിന് മറ്റ് ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അതെല്ലാം വാഗ്ദാനങ്ങളായി ഒടുങ്ങുക മാത്രമാണ് ചെയ്തത് എന്ന് മായ പറയുന്നു. പ്രതിഭ എംഎല്‍എ അനുശോചന യോഗങ്ങളില്‍ പൊട്ടിക്കരഞ്ഞതും തന്റെ ശ്രദ്ധയില്‍പ്പെട്ടു.

‘ദുരന്തമുഖങ്ങളില്‍ തലകാണിക്കാന്‍ രാഷ്ട്രീയക്കാര്‍ എത്തുന്ന വാര്‍ത്തകള്‍ നമ്മള്‍ നിരന്തരം കാണാറുണ്ട്, വാഗ്ദാനങ്ങള്‍ നല്‍കുന്നത് പത്രമാധ്യമങ്ങളില്‍ കൂടി അറിയാറുണ്ട്. ഇതെല്ലാം വെറും വാഗ്ദാനങ്ങളായി ഒടുങ്ങുകയേ ഉള്ളു. അതുകൊണ്ട് ദയവു ചെയ്ത് ഇത്തരം വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും’ മായ കുറിച്ചു.

സാംസ്‌കാരിക വകുപ്പിന് കീഴില്‍ ജോലിയൊന്നും ഇല്ല എന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അറിയിപ്പും മായ പങ്കുവെച്ചിട്ടുണ്ട്.

പൂർണ്ണരൂപം എങ്ങനെ…

‘നമസ്തേ🙏🏼
അനിചേട്ടനെയും എന്നേയും സ്നേഹിക്കുന്ന, ഇപ്പോഴും അനിൽ പനച്ചൂരാനെ ഓർമിക്കുന്ന ധാരാളം പേർ പലപ്പോഴും വിളിച്ചു തിരക്കാറുണ്ട്, ‘ജോലി വലതുമായോ ‘ എന്ന്.അത്തരം കോളുകൾ ഒന്നും തന്നെ ഞാൻ ഇപ്പോൾ attend ചെയ്യാറില്ല. കാരണം നല്ല വാർത്തകൾ ഒന്നും തന്നെ എനിക്കവരോടു പറയാനില്ല!

ആ ഒരു സമയത്ത് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കന്മാർ ഈ വീട്ടിൽ കയറിയിറങ്ങിയതും പലതരത്തിലുള്ള വാഗ്ദാനങ്ങൾ നൽകിയതും പല മാധ്യമങ്ങളിലൂടെ എല്ലാവരും അറിഞ്ഞതാണ്. അത്തരം വാർത്തകൾ ഒന്നും തന്നെ ഞാനായിട്ട് പൊതുവേദികളിൽ പരസ്യപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും കായംകുളം MLA ശ്രീമതി. പ്രതിഭ ഉൾപ്പടെയുള്ള പ്രമുഖർ കവിയുടെ കുടുംബത്തിന് ആനുകൂല്യങ്ങൾ ലഭ്യമാക്കുമെന്ന് പല വേദികളിലും പ്രസംഗിച്ചത് (ശ്രീമതി പ്രതിഭ അനുശോചന യോഗങ്ങളിൽ പൊട്ടികരഞ്ഞതും) എന്റെ ശ്രദ്ധയിലും പെട്ടിരുന്നു.

അനിൽ പനച്ചൂരാനെ സ്നേഹിക്കുന്ന, ഞങ്ങളുടെ ദൗർഭാഗ്യങ്ങളിൽ വേദനിക്കുന്ന ആയിരക്കണക്കിനാളുകൾ ഉണ്ടെന്നറിയാം. അവരോട് എന്തു പറയണം എന്നറിയില്ലായിരുന്നു…( എന്റെ ജോലിയുമായി ബന്ധപ്പെട്ട വാർത്തകളുടെ സത്യാവസ്ഥ പറഞ്ഞുപറഞ്ഞു ഞാൻ തന്നെ മടുത്തിരുന്നു ) ഇപ്പോൾ ഒരു മറുപടിയായി. അത് ഇവിടെ സമർപ്പിക്കുന്നു. എല്ലാവരുടെയും പ്രാർത്ഥനയിൽ ഞങ്ങളെ ഓർക്കണമെന്ന് അപേക്ഷിക്കുന്നു. ഒപ്പം ഒരു വാക്ക് കൂടി… ദുരന്തമുഖങ്ങളിൽ തലകാണിക്കാൻ രാഷ്ട്രീയക്കാർ എത്തുന്ന വാർത്തകൾ നമ്മൾ നിരന്തരം കാണാറുണ്ട്;വാഗ്ദാനങ്ങൾ നൽകുന്നത് പത്രമാധ്യമങ്ങളിൽ കൂടി അറിയാറുണ്ട്. ഇതെല്ലാം വെറും വാഗ്ദാനങ്ങളായി ഒടുങ്ങുകയേ ഉള്ളു. അതുകൊണ്ട് ദയവു ചെയ്ത് ഇത്തരം വാർത്തകൾ വിശ്വസിക്കരുത്.
മായ പനച്ചൂരാൻ’

മെക്‌സിക്കോയിൽ സിനിമാ ചിത്രീകരണത്തിനിടെ നായകനടന്റെ വെടിയേറ്റ് ഛായാഗ്രാഹക കൊല്ലപ്പെട്ടു. നടൻ അലക് ബോൾഡ്വിന്നിന്റെ വെടിയേറ്റ് ഛായാഗ്രാഹക ഹാല്യാന ഹച്ചിൻസ് (42) ആണ് മരിച്ചത്. അടുത്തുനിൽക്കുകയായിരുന്ന സംവിധായകൻ ജോയൽ സോസയ്ക്ക് ഗുരുതരമായി പരിക്കേറ്റു.

വെടിയേറ്റ ഉടനെ ഹല്യാനയെ വ്യോമമാർഗം ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സോസ എമർജൻസി വിഭാഗത്തിൽ ചികിത്സയിലാണ്.ന്യൂമെക്‌സിക്കോയിൽ ‘റസ്റ്റ്’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയായിരുന്നു ദാരുണ സംഭവം. സംഭവത്തെ തുടർന്ന് സിനിമാചിത്രീകരണം നിർത്തിവെച്ചു.

ചിത്രത്തിൽ അബദ്ധത്തിൽ ഒരാളെ വെടിവെച്ച് കൊല്ലുന്ന പതിമൂന്നുകാരന്റെ അച്ഛൻ റസ്റ്റായാണ് ബോൾഡ്വിൻ അഭിനയിച്ചിരുന്നത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് സാന്റാഫേ പോലീസ് പറഞ്ഞു.

ഷൂട്ടിങ്ങിന് ഏത് തരം തോക്കാണ് ഉപയോഗിച്ചിരുന്നതെന്നും സംഭവമുണ്ടായത് എങ്ങനെയാണെന്നും പരിശോധിച്ചു വരികയാണെന്നും പോലീസ് വ്യക്തമാക്കി.

നടന്‍ വിവേകിന്റെ മരണത്തിലെ ദുരൂഹത ഒഴിയുന്നു. മരണ കാരണം കോവിഡ് വാക്‌സിന്‍ മൂലമല്ലെന്നും ഹൃദയാഘാതമാണെന്നും വ്യക്തമാക്കി കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിലെ ഇമ്മ്യൂണൈസേഷന്‍ വകുപ്പിന്റെ റിപ്പോര്‍ട്ട്.

കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിലെ ഇമ്മ്യൂണൈസേഷന്‍ വകുപ്പ് വിവേകിന്റെ മരണകാരണം ഹൃദയാഘാതമാണെന്നും വാക്സിനുമായി ബന്ധമില്ലെന്നും റിപ്പോര്‍ട്ട് നല്‍കി. വാക്സിന്‍ സുരക്ഷിതമാണെന്നും ആശങ്ക വേണ്ടെന്നും അറിയിച്ചുകൊണ്ട് റിപ്പോര്‍ട്ട് നല്‍കി.

കോവിഡ് വാക്സിന്‍ സ്വീകരിച്ച് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു വിവേകിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ മരണത്തിന് കാരണം വാക്സിനെടുത്തതാണെന്ന തരത്തില്‍ വ്യാപക പ്രചാരണങ്ങളുണ്ടായിരുന്നു.

വിഴുപുരം സ്വദേശിയായ ഒരു സാമൂഹ്യപ്രവര്‍ത്തകന്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന് ഹര്‍ജി സമര്‍പ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. കോവിഡ് വാക്‌സിനെടുത്തതിന് ശേഷമാണ് മരണം സംഭവിച്ചതെന്ന് ചിലര്‍ പ്രചാരണം നടത്തുമ്പോള്‍ പൊതുജനങ്ങളുടെ ആശങ്ക ദുരീകരിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. 2021 ഏപ്രില്‍ 20ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയായിരുന്നു വിവേകിന്റെ മരണം.

തൃക്കൊടിത്താനം കിളിമല ഭാഗത്ത് അയിത്തമുണ്ടകം പാടശേഖരത്തിനു സമീപം അയൽക്കാരും സുഹൃത്തുക്കളുമായ 2 പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തൽ ദുരൂഹത. കോട്ടമുറി അടവിച്ചിറ സ്വദേശികളായ ചിറയിൽ സത്യൻ (47), കുന്നത്ത് സുനിൽ കുമാർ (42) എന്നിവരെയാണു മരിച്ച നിലയിൽ കണ്ടെത്തിയത്.

സത്യന്റെ മൃതദേഹം പാടത്തിനു സമീപമുള്ള തോട്ടിലാണു കണ്ടെത്തിയത്. സുനിൽ അടുത്തുള്ള പറമ്പിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. ഇന്നലെ ഉച്ചയ്ക്കു ശേഷം ഇരുവരും ഒരുമിച്ചു മദ്യപിച്ചിരുന്നതായി സൂചനയുണ്ട്.

അപ്‌ഹോൾസ്റ്ററി ജോലികൾ ചെയ്തിരുന്ന ആളാണ് സത്യൻ. മരം വെട്ട് തൊഴിലാളിയാണ് സുനിൽ കുമാർ. പോസ്റ്റ്‌മോർട്ടത്തിനു ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയുകയുള്ളൂ എന്നും സംഭവത്തിൽ ദുരൂഹത ഉണ്ടോ എന്നു പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു.

വിവരമറിഞ്ഞെത്തിയ പോലീസ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. ഡിവൈഎസ്പി ആർ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പരിശോധന നടത്തിയത്. ഫോറൻസിക്, വിരലടയാള വിദഗ്ധരും സ്ഥലത്ത് എത്തി പരിശോധന നടത്തി.

കോവിഡ് പശ്ചാത്തലത്തില്‍ അടഞ്ഞുകിടന്ന സംസ്ഥാനത്തെ തീയേറ്ററുകളെല്ലാം തിങ്കളാഴ്ച മുതല്‍ തുറക്കും. തീയേറ്റര്‍ തുറക്കുന്നതിന് മുന്നോടിയായി ഉടമകളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. സെക്കന്റ് ഷോകള്‍ക്ക് അടക്കം അനുമതി ലഭിച്ചിട്ടുണ്ട്.

നികുതി ഇളവ് ആവശ്യം ബന്ധപ്പെട്ട വകുപ്പുകളുമായും മുഖ്യമന്ത്രിയുമായും ചര്‍ച്ച ചെയ്യാം എന്ന് മന്ത്രി സജി ചെറിയാന്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. വിനോദ നികുതിയില്‍ ഇളവ്, അടച്ചിട്ടിരുന്ന സമയത്തെ കെഎസ്ഇബിയിലെ ഫിക്‌സഡ് ഡെപ്പോസിറ്റിലെ ഇളവ് എന്നീ ആവശ്യങ്ങളാണ് തീയേറ്റര്‍ ഉമകള്‍ മുന്നോട്ട് വച്ചത്.

തിയേറ്റര്‍ തുറക്കുന്ന പശ്ചാത്തലത്തില്‍ ആദ്യ പ്രധാന റിലീസായി എത്തുന്നത് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ കുറുപ്പാണ്. നവംബര്‍ 12നാകും സിനിമ റിലീസ് ചെയ്യുക. ഒടിടി റിലീസ് ചെയ്യാനിരുന്ന ചിത്രമാണ് തീയേറ്റര്‍ റിലീസിലേക്ക് മാറിയത്.

അതേസമയം, മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടിക്കെട്ടിലുള്ള ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന ബിഗ് ബജറ്റ് ചിത്രം ഉള്‍പ്പടെ നിരവധി സിനിമകളാണ് മലയാളത്തില്‍ റിലീസിനായി കാത്തിരിക്കുന്നത്. വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന മിഷന്‍ സി, ജോജു ജോര്‍ജ് നായകനാകുന്ന സ്റ്റാര്‍ എന്നീ ചിത്രങ്ങള്‍ ഒക്ടോബര്‍ 29ന് റിലീസ് പ്രഖ്യാപിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു എസ്‌ : ബിറ്റ് കോയിൻ ഓഫ് അമേരിക്കയുടെ ക്രിപ്റ്റോകറൻസി എ ടി എമ്മുകളിൽ എതീറിയം കൂടി ഉൾപ്പെടുത്താൻ  തീരുമാനം. എതീറിയത്തിന്റെ വർദ്ധിച്ചു വരുന്ന ജനപ്രീതി കണക്കിലെടുത്താണ് പുതിയ തീരുമാനം. നിലവിൽ ബിറ്റ് കോയിൻ ഓഫ് അമേരിക്കയ്ക്ക് 31 സ്റ്റേറ്റുകളിലായി ഏകദേശം 1300 ഓളം ക്രിപ്റ്റോകറൻസി എ ടി എമ്മുകളാണ് ഉള്ളത്. എ ടിഎം മെഷീനുകളോടൊപ്പം തന്നെ ഓൺലൈനായും ബിറ്റ് കോയിൻ ഓഫ് അമേരിക്ക തങ്ങളുടെ സേവനങ്ങൾ ഉപഭോക്താക്കളിൽ എത്തിക്കുന്നുണ്ട്. ഇത്തരം എ ടിഎമ്മുകളിൽ നിന്നും ഉപഭോക്താക്കൾക്ക് പണം ഉപയോഗിച്ചോ ഡെബിറ്റ് കാർഡ് ഉപയോഗിച്ചോ ബിറ്റ് കോയിൻ സ്വന്തമാക്കാവുന്നതാണ്. ഈ വർഷം തുടക്കത്തിൽ തങ്ങളുടെ കിയോസ്ക് മെഷീനുകളിൽ കൂടുതൽ പുതുമ ബിറ്റ് കോയിൻ ഓഫ് അമേരിക്ക വരുത്തിയിരുന്നു. ഇതിൽ പ്രകാരം മൂന്നു തരത്തിലുള്ള ഉപയോഗമാണ് ഒരു ബിറ്റ് കോയിൻ മെഷീൻ കൊണ്ട് ഉപഭോക്താക്കൾക്ക് ഉണ്ടാകുന്നത്. ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കുന്ന സാധാരണ രീതിയിലുള്ള എ ടിഎം സേവനങ്ങൾക്കു പുറമേ, പണം ഉപയോഗിച്ച് ക്രിപ്റ്റോ കറൻസി വാങ്ങുവാനും , ക്രിപ്റ്റോ കറൻസി വിൽക്കുന്നതിലൂടെ ലഭിക്കുന്ന പണം കൈപ്പറ്റാൻ ഇത്തരം മെഷീനുകളിലൂടെ സാധിക്കും.


വളരെ പ്രശംസനീയമായ സേവനങ്ങളാണ് നിലവിൽ ബിറ്റ് കോയിൻ ഓഫ് അമേരിക്ക ജനങ്ങളിൽ എത്തിക്കുന്നത്. ഇത്തരത്തിൽ എതീറിയം കൂടി ക്രിപ്റ്റോ കറൻസികളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയത് കൂടുതൽ ഉപകാരപ്രദമാകുമെന്ന വിലയിരുത്തലാണ് സാമ്പത്തിക വിദഗ്ധർ നടത്തുന്നത്. കൂടുതൽ പുതിയ മാറ്റങ്ങളാണ് ക്രിപ്റ്റോ കറൻസിയുടെ മേഖലയിൽ നടന്നുവരുന്നത് . ഇത് കൂടുതൽ ആളുകളെ ഇവയിലേക്ക് ആകർഷിക്കുന്നതിന് കാരണമാകുന്നുണ്ട്.

സംസ്ഥാനത്ത് ഇന്നും ഉച്ച കഴിഞ്ഞ് ശക്തമായ മഴയ്ക്ക് സാധ്യത. 10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്.

കഴിഞ്ഞ ദിവസങ്ങളിലെ പോലെ ഉച്ചയ്ക്ക് ശേഷമാകും മഴ കിട്ടുക. വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത ഉണ്ട്. മലയോര മേഖലകളിൽ കൂടുതൽ മഴ കിട്ടും. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത ഉണ്ട്. അതീവ ജാഗ്രത തുടരണം എന്നാണ് സർക്കാർ നിർദേശം.

തുലാവർഷം ചൊവ്വാഴ്ച എത്തുന്നതിന് മുന്നോടിയായി കിഴക്കൻ കാറ്റ് സജീവമായതും തമിഴ്നാട് തീരത്ത് ചക്രവാതച്ചുഴി രൂപപ്പെട്ടതുമാണ് ഈ ദിവസങ്ങളിൽ മഴ ശക്തമാകാൻ കാരണം. നിലവിൽ കന്യാകുമാരി തീരത്ത് ഉള്ള ചക്രവാതച്ചുഴി രണ്ടു ദിവസത്തിനുള്ളിൽ തീർത്തും ദുര്‍ബലമാകും. ചൊവ്വാഴ്ചയോടെ തുലാവർഷം എത്തുമെന്നും കാലവർഷം പൂർണമായും പിൻവാങ്ങുകയും ചെയ്യും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.

സംസ്ഥാനത്ത് ഇന്നും ഉച്ച കഴിഞ്ഞ് ശക്തമായ മഴയ്ക്ക് സാധ്യത.  10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. കഴിഞ്ഞ ദിവസങ്ങളിലെ പോലെ ഉച്ചയ്ക്ക് ശേഷമാകും മഴ കിട്ടുക.  വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത ഉണ്ട്.

മലയോര മേഖലകളിൽ കൂടുതൽ മഴ കിട്ടും. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത ഉണ്ട്.   അതീവ ജാഗ്രത തുടരണം എന്നാണ് സർക്കാർ നിർദേശം. തുലാവർഷം ചൊവ്വാഴ്ച എത്തുന്നതിന് മുന്നോടിയായി കിഴക്കൻ കാറ്റ് സജീവമായതും തമിഴ്നാട് തീരത്ത് ചക്രവാതച്ചുഴി രൂപപ്പെട്ടതുമാണ് ഈ ദിവസങ്ങളിൽ മഴ ശക്തമാകാൻ കാരണം. നിലവിൽ കന്യാകുമാരി തീരത്ത് ഉള്ള ചക്രവാതച്ചുഴി രണ്ടു ദിവസത്തിനുള്ളിൽ തീർത്തും ദുര്‍ബലമാകും. ചൊവ്വാഴ്ചയോടെ തുലാവർഷം എത്തുമെന്നും കാലവർഷം പൂർണമായും പിൻവാങ്ങുകയും ചെയ്യും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.

Copyright © . All rights reserved