തൊടുപുഴ: വിജയദശമി ദിവസം കുരുന്നുകൾക്ക് അക്ഷര വെളിച്ചം പകർന്നു നൽകി മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി ജെ ജോസഫ്. പുറപ്പുഴ പഞ്ചായത്തിലും തൊടുപുഴയുമുള്ള നിരവധിപേരാണ് തങ്ങളുടെ കുഞ്ഞുങ്ങളെയുമായി പി ജെ ജോസഫിന്റെ ഭവനത്തിലെത്തിയത്.
നിറ ചിരിയോടെയാണ് കുഞ്ഞുങ്ങളെയും മാതാപിതാക്കളെയും മുൻ വിദ്യഭ്യാസ മന്ത്രി പി.ജെ.ജോസഫ് സ്വീകരിച്ചത്.തുടർന്ന് കുഞ്ഞുങ്ങളെ മൂർദ്ദാവിൽ കൈ വച്ച് അനുഗ്രഹിച്ചപ്പോൾ മാതാപിതാക്കൾക്കും എന്തെന്നില്ലാത്ത സന്തോഷമായി. കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം.മോനിച്ചൻ്റെ മകൻ മാത്യുവിന് ആദ്യാക്ഷരം കുറിച്ചപ്പോൾ പി ജെ ജോസഫിന്റെ മുഖത്തും സന്തോഷം അലയടിച്ചു.
കൊച്ചി:ബി ജെ പി മണ്ഡലം വൈസ് പ്രസിഡൻ്റും നഗരസഭ ഡിവിഷൻ 62 (എറണാകുളം സൗത്ത്) കൗൺസിലർ തത്തംപള്ളി കുടുബാംഗം മിനി ആർ.മേനോൻ (43) നിര്യാതയായി. ഇന്ന് വെള്ളിയാഴ്ച രാവിലെ10.30 മുതൽ വാര്യം റോഡിലെ കൗൺസിലർ ഓഫീസിൽ പൊതു ദർശനത്തിന് വെച്ച ശേഷം സംസ്ക്കാരം ഉച്ചതിരിഞ്ഞ് 3 മണിയ്ക്ക് രവിപുരം ശ്മശാനത്തിൽ നടന്നു.
പ്രവാസിയായ കൃഷ്ണ കുമാർ വർമ്മയാണ് ഭർത്താവ്.ഇന്ദുലേഖ, ആദിത്യവർമ്മ എന്നിവരാണ് മക്കൾ.
സത്യസന്ധതയും ആത്മാർത്ഥതയുമുള്ള ഒരു ജനപ്രതിനിധിയായിരുന്നു മിനി ആർ മേനോൻ എന്നും പരേതയുടെ വേർപാട് കൊച്ചി നഗരത്തിന് തീരാനഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് എൻ ഡി ഏ സംസ്ഥാന നിർവാഹ സമിതി അംഗം കൂടിയായ നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് അനുശോചന സന്ദേശത്തിൽ പറഞ്ഞു
നാഷണലിസ്റ്റ് കേരള കോൺഗ്രസ് എറണാകുളം ജില്ലാ കമ്മറ്റിയുടെ ഒരു അടിയന്തിര യോഗം പ്രസിഡൻ്റ് ജോയി ഇളമക്കരയുടെ അദ്ധ്യക്ഷതയിൽ ചേർന്ന് നഗരസഭാ കൗൺസിലർ മിനി ആർ മേനോൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം എൻ ഗിരി ,എൻ എൻ ഷാജി ,അയൂബ് മേലേടത്ത് ട്രഷറാർ ആൻ്റണി ജോസഫ് മണവാളൻ ,ഭാരവാഹികളായ സുധീഷ് നായർ , ഉഷാ ജയകുമാർ ,പി എസ് സി നായർ ,ജാൻസി ജോർജ്ജ് പി ഏ റഹിം ,ഷാജി ഏബ്രഹാം ,പി എൻ ഗോപിനാഥൻ നായർ ,ഷക്കീല മറ്റപ്പള്ളി ,നെൽസൺ ഫ്രാൻസിസ് , ഐസക്ക് നൈനാൻ,ജോണി ജോസഫ് ,സി എസ് ആശ , അജിത് മാത്യു ജേക്കബ്ബ് ,പി കെ പ്രകാശൻ , അനിൽ കുറുമശ്ശേരി ,എൽദോ പൗലോസ് പാണാട്ട്, ജേക്കബ്ബ് ഫിലിപ്പ് വലിയ കാലായിൽ ,അനൂബ് കോശി ,എം കെ തോമസ് എന്നിവർ പ്രസംഗിച്ചു.
ജനപ്രതിനിധി മിനി ആർ മേനോൻ്റെ നിര്യാണത്തിൽ ഐക്യരാഷ്ട്രസഭ സുസ്ഥിര വികസനലക്ഷ്യങ്ങളുടെ അംബാസിഡർ ഡോ.ജോൺസൺ വി. ഇടിക്കുള അനുശോചിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : അടുത്ത വർഷം അവസാനത്തോടെ, കുറഞ്ഞത് അഞ്ച് രാജ്യങ്ങളെങ്കിലും ബിറ്റ് കോയിനെ നിയമപരമായി അംഗീകരിക്കുമെന്ന് ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ച് ബിറ്റ് മെക്സ് സിഇഒ അലക്സ് ഹോപ്റ്റ്നർ. ബിറ്റ് കോയിൻ സ്വീകരിക്കുന്നതിൽ വികസ്വര രാജ്യങ്ങൾ മുന്നോട്ട് വരുമെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ രാജ്യങ്ങൾ ക്രിപ്റ്റോ അംഗീകരിക്കുന്നതിലൂടെ അതിന്റെ സ്വീകാര്യത വർദ്ധിക്കുമെന്നാണ് പ്രതീക്ഷ. തന്റെ ഈ പ്രവചനത്തിന് മൂന്ന് പ്രധാന കാരണങ്ങൾ ഉണ്ടെന്നും ഹോപ്റ്റ്നർ കൂട്ടിച്ചേർത്തു. പണമയക്കൽ, നാണയപെരുപ്പം, രാഷ്ട്രീയം എന്നിവയാണ് അത്.

എൽ സാൽവഡോറിന്റെ ജിഡിപിയുടെ 23 ശതമാനവും 2020 ൽ പണമയക്കലിലൂടെ ആയിരുന്നു. രണ്ടാമത്തെ ഘടകം പണപ്പെരുപ്പമാണ്. വികസിത രാജ്യങ്ങളുടെ പണപ്പെരുപ്പം ഈ വർഷം 2.4 ശതമാനവും വികസ്വര രാജ്യങ്ങളുടേത് 5.4 ശതമാനവും ആയിരിക്കുമെന്ന് ഇന്റർനാഷണൽ മോണറ്ററി ഫണ്ട് (ഐഎംഎഫ്) പ്രവചിച്ചു. തുർക്കിയിൽ ഈ വർഷം പണപ്പെരുപ്പം 15% ത്തിൽ കൂടുതൽ ഉയർന്നപ്പോൾ, ക്രിപ്റ്റോ ഏറ്റെടുക്കൽ വർദ്ധിച്ചിരുന്നു. സാധനങ്ങൾക്കും സേവനങ്ങൾക്കുമായി ക്രിപ്റ്റോ ഉപയോഗിക്കുന്നത് പെട്ടെന്ന് നിരോധിച്ചുകൊണ്ട് തുർക്കി പ്രതികരിച്ചു. പണപ്പെരുപ്പം ഇപ്പോൾ 19.25% ആണ്.

മൂന്നാമത്തെ ഘടകം രാഷ്ട്രീയമാണ്. പല ഭരണാധികാരികളും വിവേകവുമുള്ളവരും പുരോഗമനവാദികളും ആണെന്ന് ഹോപ്റ്റ്നർ അഭിപ്രായപ്പെട്ടു. എൽ സാൽവഡോറിന് സമാനമായ പാതയിലൂടെ അടുത്ത വർഷം പല നേതാക്കളും സഞ്ചരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ നേതാക്കളിൽ നിന്നുണ്ടാവുന്ന വീഴ്ചകൾ ക്രിപ്റ്റോയുടെ വികസനത്തെ ബാധിക്കുമെന്ന ആശങ്കയും ഹോപ്റ്റ്നർ പങ്കുവച്ചു.
ചൊവ്വയിലെ ജലാശം തേടിയുള്ള യാത്രയില്‍ കൂടുതൽ തെളിവുകൾ ശേഖരിച്ചിരിക്കുകയാണ് നാസയുടെ പെര്‍സവറന്‍സ് റോവര്‍. കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചൊവ്വയുടെ ഭൂപ്രകൃതിയെ രൂപപ്പെടുത്താന്‍ വെള്ളം സഹായിച്ചുവെന്നതിന്റെ തെളിവുകള്‍ നിരത്തുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ ശാസ്ത്രലോകത്തിനു ലഭിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം ജൂലൈ 30 ന് വിക്ഷേപിച്ച പെർവറൻസ് റോവർ 202 ദിവസത്തെ യാത്രയ്ക്ക് ശേഷം 472 ദശലക്ഷം കിലോമീറ്ററുകൾ പിന്നിട്ട് ഫെബ്രുവരി 18 നാണ് ചുവന്ന ഗ്രഹത്തിലെത്തിയത്. പര്യവേക്ഷണത്തിന്റെ ഭാഗമായി ഫെബ്രുവരിയില്‍, നാസയുടെ പെര്‍സവറന്‍സ് റോവര്‍ ജെസെറോ ഗര്‍ത്തത്തില്‍ ഇറങ്ങിയിരുന്നു.
ചൊവ്വയിൽ നിന്നും റോവർ അയച്ച വിശദമായ ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ പഠനസംഘം ജെസെറോ ഗർത്തത്തെക്കുറിച്ചുള്ള ശാസ്ത്രീയമായ കണ്ടെത്തലുകൾ സയൻസ് എന്ന ജേർണലിൽ പ്രസിദ്ധീകരിച്ചിരിക്കുകയാണ്. ഈ ഗര്‍ത്തത്തിലെ പാറക്കെട്ടുകള്‍ക്കുള്ളിലെ പാളികളിൽ ജലത്തിന്റെ രൂപീകരണം എങ്ങനെ സംഭവിച്ചുവെന്ന് ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തുന്നു.
“1.5 മീറ്റർ വരെ ഉയരത്തിൽ പാറകൾ അടങ്ങിയ കിടങ്ങുകളിൽ സവിശേഷമായ പാളികൾ ഞങ്ങൾ കണ്ടു.” ഫ്രാൻസിലെ നാൻറ്റസിലെ ലബോറടോയർ ഡി പ്ലാനറ്റോളജി എറ്റ് ജിയോഡൈനാമിക്കിൽ നിന്നുള്ള ശാസ്ത്രജ്ഞനും സയൻസ് ജേർണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പ്രധാന രചയിതാവുമായ നിക്കോളാസ് മംഗോൾഡ് പറഞ്ഞു.
പാളികളുടെ ആകൃതി ജലത്തിന്റെ സാന്നിധ്യത്തെക്കുറിച്ചും സ്ഥിരമായ ഒഴുക്കിനെക്കുറിച്ചും സൂചന നൽകി. പാറക്കഷണങ്ങളെ മൈലുകളോളം വഹിച്ചുകൊണ്ടുപോകണമെങ്കിൽ മണിക്കൂറിൽ 6 മുതൽ 30 കിലോമീറ്റർ വരെ വേഗതയിൽ ഒഴുകുമായിരുന്ന ജലപ്രവാഹം ഇവിടെ ഉണ്ടായിരുന്നിരിക്കണം എന്നും മാംഗോൾഡും സംഘവും കണക്കാക്കുന്നു.
ഏകദേശം 3.7 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ചൊവ്വയുടെ ഭൂപ്രകൃതി ജലപ്രവാഹം താങ്ങാന്‍ പര്യാപ്തമായത്ര ഊഷ്മളവും ഈര്‍പ്പമുള്ളതുമായിരുന്നു എന്ന് പഠനം സൂചിപ്പിക്കുന്നു. മുകളിലെയും ഏറ്റവും താഴ്‌ഭാഗത്തെയും പാളികളിൽ ഒരുമീറ്റർ വ്യാസത്തിൽ പാറക്കല്ലുകൾ ചിതറിക്കിടക്കുന്നത് ശക്തമായ വെള്ളപ്പൊക്കങ്ങൾ ഗ്രഹത്തിലുണ്ടായതിന്റെ സാധ്യതകളിലേക്കും വിരൽ ചൂണ്ടുന്നുണ്ട്.
കൂടുതൽ പഠനങ്ങൾക്കായി മള്‍ട്ടി ടാസ്‌കിംഗ് റോവര്‍ സീല്‍ ചെയ്ത ട്യൂബുകളില്‍ പാറകളുടെയും മണ്ണിന്റെയും നിരവധി സാമ്പിളുകള്‍ ശേഖരിക്കും. ജെസറോ ഗർത്തത്തിൽ ഒരു തടാകത്തിന്റെയും നദിയുടെയും ഡെൽറ്റയുടെ സാന്നിധ്യം ഒരിക്കൽക്കൂടി സ്ഥിരീകരിക്കാൻ ഞങ്ങളെ പ്രാപ്തരാക്കുന്ന പ്രധാന നിരീക്ഷണമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത് എന്നും മംഗോൾഡ് പറയുന്നു.
ചൊവ്വയിൽ ജീവൻ നിലനിന്നിരുന്ന പ്രദേശങ്ങൾ ഏതൊക്കെയാണെന്ന് കണ്ടെത്താൻ പുതിയ തെളിവുകൾ സഹായിക്കും. ചൊവ്വയെ വലം വെയ്‌ക്കുന്ന കൃത്രിമ ഉപഗ്രഹങ്ങൾ എടുത്ത ചിത്രങ്ങളും ചെവ്വയിലെ ഗർത്തങ്ങളിൽ നിന്നും ശേഖരിച്ച അവശിഷ്ടങ്ങളുമാണ് സംഘം പഠനവിധേയമാക്കിയത്. ചുവന്ന ഗ്രഹത്തിലുടനീളമുള്ള തകർന്ന 262 തടാകങ്ങൾ ഗ്രഹത്തിന്റെ ഉപരിതലത്തെ എങ്ങനെ രൂപപ്പെടുത്തി എന്ന് അന്വേഷിക്കുന്ന ആദ്യ പഠനമാണിത്.
കോവിഡ് ബോധവത്കരണത്തിന് ഹൃസ്വചിത്രം ഒരുക്കിയ നടനും ചിത്രകാരനും മിമിക്രി കലാകാരനുമായ തെരാജ് കുമാര്‍ കോവിഡ് ബാധിച്ചു മരിച്ചു. തൃശൂര്‍ അരിമ്പൂര്‍ കൈപ്പിള്ളി സ്വദേശിയാണ് തെരാജ് കുമാര്‍.
കോവിഡ് ബോധവത്കരണത്തിനായി സ്വന്തം വീട്ടില്‍ ആശുപത്രി കിടക്ക സെറ്റിട്ട്, ഹ്രസ്വചിത്രമെടുത്തതിന് പിന്നാലെയാണ് തെരാജിന് കോവിഡ് ബാധിച്ചത്. കോവിഡ് നെഗറ്റീവായെങ്കിലും ന്യൂമോണിയ ബാധിതനായതിനെ തുടര്‍ന്ന് വെന്റിലേറ്റര്‍ സഹായത്തോടെയായിരുന്നു ചികിത്സ. എന്നാല്‍ വൃക്കകള്‍ കൂടി തകരാറിലായതോടെ ചൊവ്വാഴ്ച തെരാജ് കുമാര്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.
കുമ്പസാരം എന്ന പേരിലാണ് കോവിഡ് ബോധവത്കരണത്തിനായി തെരാജ് ഹ്രസ്വചിത്രം സംവിധാനം ചെയ്തത്. വീട്ടില്‍ തന്നെ ആശുപത്രി കിടക്ക സെറ്റിട്ടായിരുന്നു തെരാജ് സിനിമ ഒരുക്കിയത്.
കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ രോഗിയെ ആണ് തെരാജ് കുമാര്‍ ഹ്രസ്വചിത്രത്തില്‍ അവതരിപ്പിച്ചത്. ക്വാറന്റീന്‍ പാലിക്കണമെന്ന ആരോഗ്യ പ്രവര്‍ത്തകരുടെ മുന്നറിയിപ്പ് അനുസരിക്കാനായിരുന്നു ചിത്രം പറഞ്ഞത്. കഥപാത്രം അവസാനം ശ്വാസംകിട്ടാതെ മരിക്കുന്നതാണ് ചിത്രത്തിന്റെ ക്ലൈമാക്‌സ്.
ചിത്രത്തിന്റെ രചനയും, സംഭാഷണവും നിര്‍മ്മാണവും തെരാജ് തന്നെയായിരുന്നു. പശ്ചാത്തല സംഗീതവും അദ്ദേഹം തന്നെ നിര്‍വ്വഹിച്ചു. തെരാജിന്റെ ഭാര്യ ധന്യയാണ് ചിത്രം മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചത്.
ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് തെരാജിന് കോവിഡ് സ്ഥിരീകരിച്ചത്. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ അദ്ദേഹത്തിന് കോവിഡ് നെഗറ്റീവായെങ്കിലും ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും പനിയും ശ്വാസതടസവും അനുഭവപ്പെടുകയായിരുന്നു.
അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ മാസ്മരിക സൗന്ദര്യം എല്ലാവരുടെയും മനംകവരുന്നതാണ്. അതോടൊപ്പം തന്നെ പതഞ്ഞൊഴുകുന്ന വെള്ളത്തിന് സമീപമുള്ള ആ കുടിലും ഏറെ ശ്രദ്ധേയമാണ്.
കഴിഞ്ഞദിവസം കനത്ത മഴയ്ക്ക് പിന്നാലെ അതിരപ്പിള്ളി വെള്ളച്ചാട്ടം ഒന്നുകൂടെ രൗദ്രഭാവം പൂണ്ടിരുന്നു. സമൂഹമാധ്യമങ്ങളില്‍ കുതിച്ചുചാടുന്ന വെള്ളച്ചാട്ടത്തിന്റെ വീഡിയോയും പ്രചരിച്ചിരുന്നു. വെള്ളച്ചാട്ടത്തിന് സമീപത്തെ ഓലകുടിലിലേക്കായിരുന്നു വീഡിയോ ദൃശ്യങ്ങള്‍ കണ്ടവരുടെ ശ്രദ്ധ പതിഞ്ഞത്.
ശക്തമായ ഒഴുക്കിലും അതിരിപ്പിള്ളി വെള്ളച്ചാട്ടത്തിന് മുകളിലുള്ള ആ ചെറിയ കുടിലിന് ഇത്തവണയും കുലുക്കമൊന്നും സംഭവിച്ചിട്ടില്ല. 2018-ലെ മഹാപ്രളയകാലത്ത് കുടിലിന്റെ മുകളില്‍ വരെ വെള്ളമെത്തിയെന്നല്ലാതെ കുടിലിന് പോറല്‍പോലും ഏറ്റിട്ടില്ലായിരുന്നു.
2017ലാണ് ഈ കുടില്‍ സ്ഥാപിച്ചതെന്നാണ് ഇവിടുത്തെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. വിനോദസഞ്ചാരികളെ നിയന്ത്രിക്കാനായി വനസംരക്ഷണ സമിതി പ്രവര്‍ത്തകരും വനംവകുപ്പ് ഉദ്യോഗസ്ഥരും വെള്ളച്ചാട്ടത്തിന് മുകള്‍ഭാഗത്ത് ഉണ്ടാകാറുണ്ട്. ഇവര്‍ക്ക് വിശ്രമിക്കാനായി പ്രദേശവാസികളായ വനസംരക്ഷണ സമിതിയുടെ പ്രസിഡന്റായ പികെ സഹജന്റെ നേതൃത്വത്തിലുള്ള അഞ്ച് പേരാണ് ഈ കുടില്‍ നിര്‍മ്മിച്ചത്.
സിമന്റ്, കമ്പി, പൈപ്പുകള്‍ തുടങ്ങിയ നിര്‍മ്മാണ വസ്തുക്കളൊന്നും ഈ കുടിലില്‍ ഉപയോഗിച്ചിട്ടില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. പ്രകൃതി ദത്തമായ മുള, ഈറ്റ, തടിക്കഷ്ണങ്ങള്‍ എന്നിവ കൊണ്ടാണ് മേല്‍ക്കൂരയും ബേസ്‌മെന്റും ഉള്‍പ്പടെ നിര്‍മ്മിച്ചിരിക്കുന്നത്. പാറ തുരന്നാണ് തടി കൊണ്ടുള്ള തൂണുകള്‍ നാട്ടിയത്. അതുകൊണ്ടാകാം ശക്തമായ ഒഴുക്കിലും തകരാതിരിക്കാന്‍ കാരണമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
‘പാറപ്പുറത്തെ നിര്‍മ്മാണം മറ്റ് നിര്‍മ്മാണങ്ങളെ അപേക്ഷിച്ച് വളരെ ദുഷ്‌കരമാണ്. പാറകള്‍ പൊട്ടിക്കുവാനോ ഇളക്കുവാനോ സാധിക്കുകയില്ല. പകരം പാറകള്‍ക്കിടയിലെ വിടവുകള്‍ കണ്ടെത്തി വേണം അവിടേയ്ക്ക് തൂണുകള്‍ ഉറപ്പിക്കാന്‍. ഈ ബലത്തിലാണ് മുഴുവന്‍ കുടിലും നില്‍ക്കുന്നത്. ഇത്തരത്തില്‍ ലഭിച്ച രണ്ട് പ്രധാന വിടവുകളിലാണ് ഇവിടുത്തെ കുടിലും നില്‍ക്കുന്നത്’. സഹജന്‍ പറയുന്നു
കാട്ടുമുളകളാണ് തൂണുകളായി ഉപയോഗിച്ചിരിക്കുന്നത്. ഇതിന് നാട്ടിലെ മുളകളെക്കാള്‍ ബലവും ഭംഗിയും ഉണ്ടെന്നതാണ് കാരണമെന്നും സഹജന്‍ വിശദീകരിക്കുന്നു. അപകട സാധ്യതയുള്ള പ്രദേശങ്ങളിലൊക്കെ കാട്ടുമുളകള്‍ ഉപയോഗിക്കും.
എന്നാല്‍ പ്രത്യേക അനുമതി ഉണ്ടെങ്കിലേ വനത്തില്‍ നിന്നുള്ള മുളകള്‍ കൊണ്ടുപോകാനാകൂ. അതിനാല്‍ മറ്റുള്ളയിടങ്ങളില്‍ ഇത്തരം നിര്‍മ്മിതികള്‍ കുറവായിരിക്കും. ഈറ്റയും ഈറ്റയുടെ ഇലയും തടിയും ഉപയോഗിച്ചാണ് ബാക്കി ഭാഗങ്ങളെല്ലാം നിര്‍മ്മിച്ചിരിക്കുന്നത്.
ഇതില്‍ ഈറ്റ ഇല മാത്രം മൂന്നുവര്‍ഷം കൂടുമ്പോള്‍ മാറ്റി വിരിക്കണം. ഇത്തരത്തില്‍ പത്തോളം ഹട്ടുകള്‍ സഞ്ചാരികള്‍ക്ക് വിശ്രമിക്കാനായി ഇവര്‍ തന്നെ നിര്‍മ്മിച്ചിട്ടുണ്ട്. ഇനിയും സഞ്ചാരികളെ കാത്ത് ഉറപ്പിന്റെ പ്രതീകമായി ആ കുടില്‍ അവിടെ തന്നെയുണ്ടാകും.
സോഷ്യൽ മീഡിയയിൽ ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയുമെന്ന പേരില്‍ അറിയപ്പെടുന്ന ജിഎന്‍പിസി ഗ്രൂപ്പ് വീണ്ടും വിവാദത്തില്‍. ഗ്രൂപ്പില്‍ അംഗങ്ങളായ ഒരുസംഘം ഒരു മൃഗത്തെ പൊതുസ്ഥലത്ത് പരസ്യമായി ചുടുന്നതിന്റെയും കഴിക്കുന്നതിന്റെയും ഫോട്ടോകളാണ് ഇപ്പോള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിരിക്കുന്നത്.
എന്തിനെയാണ് സംഘം ചുട്ട് തിന്നതെന്ന് ഫോട്ടോയിലൂടെ വ്യക്തമല്ല. പൂച്ച, നായ, മാന്‍ എന്നിവയായിരിക്കാമെന്നാണ് ഫോട്ടോയ്ക്ക് കീഴിലെ കമന്റുകളില്‍ നിന്ന് വ്യക്തമാകുന്നത്.
ശരത് ടികെ പട്ടാനി എന്ന എഫ്ബി പ്രൊഫൈലാണ് നാല് ഫോട്ടോകള്‍ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ ഗ്രൂപ്പ് അഡ്മിനെതിരെയും സംഘത്തിനെതിരെയും രൂക്ഷവിമര്‍ശനങ്ങളാണ് സോഷ്യല്‍മീഡിയയില്‍ നിന്ന് ഉയരുന്നത്. കുറ്റകൃത്യങ്ങളുടെ പ്രോത്സാഹനമാണ് ഗ്രൂപ്പില്‍ സജീവമായി നടക്കുന്നതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.
വ്യാജമദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന ഫോട്ടോയും കഴിഞ്ഞ ആഴ്ചകളില്‍ ഈ ഗ്രൂപ്പില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മദ്യത്തിന്റെ പ്രോത്സാഹനം ഈ ഗ്രൂപ്പില്‍ പാടില്ല. ബ്രാന്‍ഡുകള്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ല എന്ന ഗ്രൂപ്പ് നിര്‍ദേശം മറന്നുകൊണ്ടാണ് അഡ്മിന്‍മാര്‍ ഗ്രൂപ്പില്‍ മദ്യപാനവും പ്രോത്സാഹിപ്പിക്കുന്നത്. വിദേശമദ്യത്തിന്റെ ചിത്രങ്ങളും വീഡിയോയും കൂടാതെ ചില അംഗങ്ങള്‍ വാറ്റ് ചാരായം കുടിക്കുന്ന ഫോട്ടോകളും ഗ്രൂപ്പിന്റെ ഗ്യാലറിയില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്.
2018ല്‍ ഈ ഗ്രൂപ്പിന്റെ അഡ്മിന്‍മാരായ അജിത്ത് കുമാര്‍, ഭാര്യ വിനീത എന്നിവര്‍ക്കെതിരെ തിരുവനന്തപുരം എക്‌സൈസ് ഓഫീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് കുറച്ച് നാള്‍ ഗ്രൂപ്പില്‍ മദ്യപാനവുമായി ബന്ധപ്പെട്ട ഫോട്ടോകളും വീഡിയോയകളും പോസ്റ്റ് ചെയ്യുന്നത് നിരോധിച്ചിരുന്നു.
എന്നാല്‍ വീണ്ടും കഴിഞ്ഞ കുറെ നാളുകളായി ഗ്രൂപ്പില്‍ ഇത്തരം ഫോട്ടോകളാണ് നിറയുന്നത്. കട്ടന്‍ ചായ എന്ന പേരിലാണ് ഭൂരിഭാഗം അംഗങ്ങളും മദ്യപാന ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുന്നത്. ഇവരില്‍ പലരും പൊതുസ്ഥലങ്ങളിലും മദ്യനിരോധിത മേഖലകളില്‍ നിന്നുമുള്ള ഫോട്ടോകളാണ് പോസ്റ്റ് ചെയ്യുന്നത്.
കൊല്ലം കടക്കലിൽ എസ്എഫ്‌ഐ പ്രവർത്തകരെ ആക്രമിച്ച് ബിജെപി പ്രവർത്തകർ. കടയ്ക്കൽ എസ്എച്ച്എം കോളേജിന് സമീപമാണ് സംഭവം. സംഘർഷത്തിൽ നാലുപേർക്ക് പരിക്കേറ്റു.
എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയംഗം സഫറിനാണ് കൈയ്ക്ക് വെട്ടേറ്റത്. പരിക്കേറ്റ മൂന്ന് ബിജെപി പ്രവർത്തകരെയും ആശുപത്രിയിലേക്ക് മാറ്റി. കോളേജിൽ ബിജെപി പ്രവർത്തകർ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ആയുധപൂജ നടത്തിയെന്നാണ് എസ്എഫ്‌ഐ ആരോപിക്കുന്നത്. ഇത് ചോദ്യം ചെയ്തതിന് ബിജെപി പ്രവർത്തകർ വിദ്യാർത്ഥികളെ ആക്രമിച്ചുവെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം.
എന്നാൽ സംഘടിച്ചെത്തിയ എസ്എഫ്‌ഐ പ്രവർത്തകർ പ്രകോപനമില്ലാതെ ആക്രമിക്കുകയായിരുന്നു എന്നാണ് ബിജെപിയുടെ ആരോപണം. സ്ഥലത്ത് വൻ പോലീസ് സന്നാഹം കാവൽ തുടരുകയാണ്.
‘ഹരിശ്രീ’ കുറിച്ച് അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ വിജയദശമി ദിനത്തിൽ ക്ഷേത്രങ്ങളിൽ വൻ തിരക്ക്. മുൻകൂട്ടി ബുക്ക് ചെയ്തത് പ്രകാരമാണ് മിക്ക ക്ഷേത്രങ്ങളിലും ഇത്തവണ വിജയദശമി ദിനത്തിലെ എഴുത്തിനിരുത്തൽ ആഘോഷമെങ്കിലും വലിയ തിരക്കാണ് ഇവിടങ്ങളിൽ അനുഭവപ്പെടുന്നത്.
ക്ഷേത്രങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും രാവിലെ മുതൽ തന്നെ വിദ്യാരംഭ ചടങ്ങുകൾ തുടങ്ങി. കോവിഡ് ഭീതി ഒഴിയാത്തതിനാൽ ഇത്തവണയും വീടുകളിലും വിദ്യാരംഭ ചടങ്ങുകൾ നടക്കും.
കൊല്ലൂർ മൂകാംബികാ ദേവീ ക്ഷേത്രത്തിൽ ആയിരങ്ങളാണ് വിദ്യാരംഭ ചടങ്ങുകൾക്കായി എത്തിയിട്ടുള്ളത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രാവിലെ മുതൽ വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചു. കുട്ടിക്കൊപ്പം രക്ഷിതാക്കളെ മാത്രമേ ചടങ്ങിൽ പങ്കെടുക്കാനനുവദിക്കൂ. കേരളത്തിൽനിന്ന് വരുന്നവർക്ക് 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് റിപ്പോർട്ടുണ്ടെങ്കിൽ മാത്രമാണ് ക്ഷേത്രത്തിനകത്ത് പ്രവേശനം അനുവദിക്കുന്നത്.
ദക്ഷിണ മൂകാംബി എന്ന് അറിയപ്പെടുന്ന കോട്ടയം പനച്ചിക്കാട് ക്ഷേത്രം, തിരുവനന്തപുരം പൂജപ്പുര സ്വരസ്വതി മണ്ഡപം, ആറ്റുകാൽ ക്ഷേത്രം, ഐരാണിമുട്ടം തുഞ്ചൻ സ്മാരകം, എറണാകുളം, ചോറ്റാനിക്കര ദേവീക്ഷേത്രം, പറവൂർ ദക്ഷിണമൂകാംബി എന്നിവിടങ്ങളിലും വിദ്യാരംഭത്തിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. എന്നാൽ തിരൂർ തുഞ്ചൻപറമ്പിൽ ഇത്തവണ ചടങ്ങില്ല. പകരം ഓൺലൈനിൽ രജിസ്റ്റർ ചെയ്തവർക്ക് എംടി വാസുദേവൻ നായരുടെ ഡിജിറ്റർ ഓപ്പോടുകൂടിയ സർട്ടിഫിക്കറ്റ് നൽകും. പാലക്കാട്, കിള്ളിക്കുറുശ്ശി മംഗലത്തെ കുഞ്ചൻ നമ്പ്യാർ സ്മാരകത്തിലും ഇത്തവണയും എഴുത്തിനിരുത്തൽ ഇല്ല.
സൂറിക്: പ്രവാസി മലയാളികൾ ലോകത്തിൻെറ വിവിധ മേഖലകളിൽ ഉന്നതസ്‌ഥാനം കൈവരിക്കുന്നത് അപൂർവ്വമല്ല. എന്നാൽ ഒരു സർക്കാരിൻെറ മുഖം മിനുക്കാനായി പ്രസ് സെക്രെട്ടറിയായി ഒരു മലയാളി നിയമിതനാവുന്നത് ആദ്യമായാണ്. ഓസ്ട്രിയൻ ചാൻസലറുടെ പ്രസ് സെക്രട്ടറിയായി ഷിൽട്ടൻ ജോസഫ് പാലത്തുങ്കൽ (29) നിയമിതനായി. ഓസ്ട്രിയൻ സർക്കാരിൻെറ വിവിധ വകുപ്പുകളിൽ പ്രമുഖ പദവികളിൽ പ്രവർത്തിച്ചുവരവെയാണ് ഓസ്ട്രിയൻ പ്രധാനമന്ത്രി അലക്‌സാണ്ടർ ഷാലൻ ബെർഗിന്റെ വക്താവായും, മീഡിയ വിഭാഗം തലവനുമായും ഷിൽട്ടന്റെ നിയമനം.
അഴിമതി ആരോപണങ്ങളെ തുടർന്ന് ഓസ്ട്രിയയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചാൻസലറായിരുന്ന സെബാസ്റ്റിയൻ കുർസ് സ്ഥാനം രാജിവച്ചതിനെത്തുടർന്നാണു വിദേശകാര്യ മന്ത്രിയായിരുന്ന ഷാലൻ ബെർഗ് പ്രധാനമന്ത്രി പദവിയിലെത്തിയത്. അഴിമതി ആരോപണങ്ങളിൽ മുഖം നഷ്‌ടമായ ചാൻസലർ ഓഫിസിന്റെ ഇമേജ് തിരിച്ചു പിടിക്കാൻ ഉദ്ദേശിച്ചാണ് നിലവിലുള്ള പ്രസ് സെക്രട്ടറിയെ മാറ്റി ഷിൽട്ടനെ കൊണ്ടുവരുന്നത്.
ചങ്ങനാശേരിയിലെ പാലത്തുങ്കൽ കുടുംബാംഗമായ ഷിൽട്ടൻ ജനിച്ചതും വളർന്നതും വിയന്നയിലാണ്. വിവാഹിതനും രണ്ട് മക്കളുടെ പിതാവുമാണ്. ഓക്സ്ഫഡ് യൂണിവേഴ്സിറ്റി ബിസിനസ് സ്‌കൂൾ, ജോൺസ് ഹോപ്‌കിൻസ് യൂണിവേഴ്സിറ്റി, ഹാർവാർഡ് യൂണിവേഴ്സിറ്റി തുടങ്ങിയ പ്രശസ്‌ത സ്ഥാപനങ്ങളിലായിരുന്നു വിദ്യാഭ്യാസം.