ബംഗളൂരുവിൽ നിയന്ത്രണം വിട്ട ഔഡി കാർ റോഡരികിലെ കെട്ടിടത്തിന്റെ മതിലിലിടിച്ച് ഉണ്ടായ അപകടത്തിൽ മരിച്ചവരിൽ മലയാളിയായ ഡോക്ടറും. ഡെന്റൽ ഡോക്ടറായ ധനുഷ പടിക്കലാണ്(26) മരണപ്പെട്ടത്. ഏഴുപേരാണ് അപകടത്തെ തുടർന്ന് മരണപ്പെട്ടത്.
തമിഴ്‌നാട് ഹൊസൂർ ഡിഎംകെ എംഎൽഎ വൈ പ്രകാശിന്റെ മകനും മരുമകളും മരിച്ചവരിൽ ഉൾപ്പെടും. കുറ്റിപ്പുറം തവനൂർ കടകശ്ശേരി പടിക്കൽ വീട്ടിൽ മുരളീദാസ് പടിക്കലിന്റെ മകളാണ് മരിച്ച ധനുഷ. വൈ പ്രകാശിന്റെ മകൻ കരുണ സാഗർ പ്രകാശ് (28), ഭാര്യ ഡോ. സി ബിന്ദു (28), സുഹൃത്തുക്കളായ അക്ഷയ് ഗോയൽ (24), ഹുബ്ബള്ളി സ്വദേശി രോഹിത് ലാഡ്വ (23), ഹരിയാണ സ്വദേശി ഉത്സവ് (25), മഹാരാഷ്ട്ര സ്വദേശി യഷിത ബിശ്വാസ് (21) എന്നിവരാണ് മരിച്ച മറ്റുള്ളവർ.
ബംഗളൂരുവിൽ ദന്തഡോക്ടറാണ് ഡോ. ധനുഷ പടിക്കൽ. മരിച്ച ഡോ. സി ബിന്ദുവും ഡോ. ധനുഷ പടിക്കലും ബംഗളൂരുവിലെ ഡെന്റൽ കോളേജിൽ സഹപാഠികളായിരുന്നു. ഇവരും മറ്റുസുഹൃത്തുക്കളും ചേർന്ന് കോറമംഗലയിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു അപകടം.
ഇവർ സഞ്ചരിച്ച ആഡംബരകാർ ബംഗളൂരു കോറമംഗലയിൽ ചൊവ്വാഴ്ച പുലർച്ചെ ഒന്നരയോടെയാണ് അപകടത്തിൽപ്പെട്ടത്. അതിവേഗത്തിലെത്തിയ കാർ റോഡരികിലെ നടപ്പാതയിലുണ്ടായിരുന്ന ഇരുമ്പുതൂണുകൾ തകർത്ത് പഞ്ചാബ് നാഷണൽ ബാങ്കിന്റെ കെട്ടിടത്തിന്റെ മതിലിലിടിക്കുകയായിരുന്നു. ഇടിയുടെ ശക്തിയിൽ ഒരാൾ കാറിൽനിന്ന് പുറത്തേക്ക് തെറിച്ചുവീണു. കാറിനകത്തെ സുരക്ഷാസംവിധാനങ്ങൾ അപകടസമയം പ്രവർത്തിച്ചില്ലെന്നാണ് സൂചന. കാർ പൂർണമായും തകർന്നു. കരുണാസാഗറാണ് കാർ ഓടിച്ചിരുന്നത്. കാറിലുണ്ടായിരുന്ന ആറുപേർ അപകടസ്ഥലത്തും ഒരാൾ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയും മരിച്ചു.
ബിറ്റ്‌കോയിന്‍ ഇടപാടുകളുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് വടക്കന്‍ പാലൂര്‍ സ്വദേശി മേലേപീടിയേക്കല്‍ അബ്ദുല്‍ ഷുക്കൂര്‍ (25) ഉത്തരാഖണ്ഡിലെ ദെഹ്റാദൂണില്‍ കൊല്ലപ്പെട്ടിട്ടു രണ്ടുവര്‍ഷം. ബിറ്റ്‌കോയിന്‍ ഇടപാടിലെ തര്‍ക്കങ്ങളാണു കൊലയ്ക്കുപിന്നിലെന്നു തെളിഞ്ഞിട്ടും പണമിടപാടുകളെക്കുറിച്ചുള്ള അന്വേഷണത്തില്‍ പുരോഗതിയില്ല.
2019 ഓഗസ്റ്റ് 28-നാണ് മരിച്ചനിലയില്‍ പ്രേംനഗറിലുള്ള ആശുപത്രിയില്‍ ഷുക്കൂറിനെയെത്തിച്ചു മലയാളിസംഘം രക്ഷപ്പെട്ടത്. രണ്ടു ദിവസത്തിനുള്ളില്‍ അഞ്ചു പ്രതികളെ പിടികൂടി. മുഖ്യ ആസൂത്രകനായ ആഷിഖ് ഉള്‍പ്പെടെ അഞ്ചുപേരെക്കൂടി പിന്നീട് അറസ്റ്റുചെയ്തു. പ്രതികളെല്ലാം മഞ്ചേരിയിലും പരിസരപ്രദേശങ്ങളിലുമുള്ളവരാണ്.
485 കോടി രൂപയുടെ ബിറ്റ്‌കോയിന്‍ ഇടപാടിലെ പ്രശ്നങ്ങളാണു കൊലയ്ക്കു കാരണമായത്. ഷുക്കൂറിനെ നാട്ടില്‍നിന്നു ദെഹ്റാദൂണിലെ സിദ്ധൗലയിലെത്തിച്ച് പ്രതികള്‍ മര്‍ദിച്ചു കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ദെഹ്റാദൂണ്‍ പോലീസ് സംഘം ഷുക്കൂറിന്റെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചു.
എന്നാല്‍ പ്രധാനമായും മലപ്പുറംജില്ല കേന്ദ്രീകരിച്ചുനടന്ന പണമിടപാടുകളില്‍ സംസ്ഥാനത്തെ പോലീസിന്റെ ഭാഗത്തുനിന്ന് കാര്യമായ അന്വേഷണമുണ്ടായില്ല. മലപ്പുറം ഡി.സി.ആര്‍.ബി. ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലായിരുന്നു തുടക്കത്തില്‍ അന്വേഷണം. ഇപ്പോള്‍ പെരിന്തല്‍മണ്ണ ഡിവൈ.എസ്.പിക്കാണ് ചുമതല.
കാസര്‍കോട്ടുള്ള കുടുംബാംഗവുമൊത്ത് ബിറ്റ്‌കോയിന്‍ ഇടപാടില്‍ പണം നിക്ഷേപിച്ചുതുടങ്ങിയ ഷുക്കൂര്‍ പിന്നീട് തായ്ലാന്‍ഡ് കേന്ദ്രീകരിച്ച് ബി.ടി.സി. ബിറ്റ്കോയിന്‍, ബിറ്റ്സെക്സ് കമ്പനികള്‍ തുടങ്ങി. ഓണ്‍ലൈനിലൂടെയായിരുന്നു ഇടപാടുകള്‍. ഷുക്കൂറിന്റേതെന്നു കരുതുന്ന കുറിപ്പുകളിലും സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമയച്ച ഫോണ്‍സന്ദേശങ്ങളിലും സാമ്പത്തിക ഇടപാടുകളുടെ സൂചനയുണ്ടായിരുന്നു.
ഷുക്കൂറിനെ തട്ടിക്കൊണ്ടുപോയതും കൊലപ്പെടുത്തിയതും കേരളത്തിലെ ഉന്നതരുടെ അറിവോടെയെന്നാരോപിച്ച് മാതാവ് സക്കീന അന്നത്തെ ഡി.ജി.പി. ലോക്നാഥ് ബെഹ്റയ്ക്കു പരാതി നല്‍കി. ബിറ്റ്കോയിന്‍ ഇടപാടുകളില്‍ പങ്കാളികളായിരുന്ന പലരും ഭീഷണിപ്പെടുത്തിയതായും ഇടപാടുകളുടെ രേഖകളടക്കം എടുത്തുകൊണ്ടുപോയതായും പരാതിയിലുണ്ടായിരുന്നു.
കൂടുതല്‍ വിവരങ്ങള്‍ അന്വേഷണോദ്യോഗസ്ഥരോടു വെളിപ്പെടുത്താമെന്നും അവര്‍ പറഞ്ഞു. അന്വേഷണത്തിനു വിദഗ്ധരുള്‍പ്പെട്ട പ്രത്യേകസംഘമുണ്ടാക്കുമെന്ന് ഡി.ജി.പി. പറഞ്ഞെങ്കിലും പ്രാഥമികാന്വേഷണം മാത്രമാണ് നടന്നത്.
മൂവാറ്റുപുഴ തൃക്കളത്തൂരിൽ ലോറിയും കാറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവും മരിച്ചു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി. പുറപ്പുഴ മൂക്കിലകാട്ടിൽ അമർനാഥ് ആർ പിള്ള (ഹരികുട്ടൻ -20)ആണ് ചികിത്സയിലിരിക്കെ ഇന്ന് രാവിലെ പത്തോടെ മരിച്ചത്. അപകടത്തിൽ തൊടുപുഴ പുറപ്പുഴ സ്വദേശികളായ മൂക്കിലകാട്ടിൽ രാജേന്ദ്രന്റെ മകൻ ആദിത്യൻ (23), കുന്നേൽ ബാബുവിന്റെ മകൻ വിഷ്ണു (24), സഹോദരൻ അരുൺ ബാബു(22)എന്നിവർ ഇന്നലെ മരിച്ചിരുന്നു.
തിങ്കളാഴ്ച പുലർച്ചെ നാലോടെ എംസി റോഡിൽ തൃക്കളത്തൂർ കാവുംപടിക്ക് സമീപത്തായിരുന്നു നാടിനെ നടുക്കിയ അപകടം ഉണ്ടായത്. മണ്ണുമാന്തി യന്ത്രം കയറ്റി തൃശൂരിലേക്ക് പോവുകയായിരുന്ന ലോറിയും, മൂവാറ്റുപുഴ ഭാഗത്തേക്ക് വരുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തെ തുടർന്ന് നാട്ടുകാരും, പോലീസും,അഗ്നിശമനസേനയും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും മൂന്ന് പേർ ഇന്നലെ മരണപ്പെട്ടിരുന്നു.
ബാംഗ്ലൂരിൽ നിന്നും ബന്ധുവിന് കാർ വാങ്ങിയ ശേഷം ഇരുകാറുകളിലായി മടങ്ങവെയായിരുന്നു അപകടം. പിന്നാലെ മറ്റൊരു കാറിൽ ബന്ധുവും ഉണ്ടായിരുന്നു. ആദിത്യന്റെയും, വിഷ്ണുവിന്റെയും, അരുണിന്റെയും സംസ്ക്കാരം ഇന്നലെ നടത്തി. അമർനാഥിന്റെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
കെഎസ്ഇബി സബ് എഞ്ചിനിയറായ സുരേഷ് ബാബുവും കുടുംബവും സഹോദരിമാരായ രജനിയുടെയും സജിനിയുടെയും മക്കളായ ആദിത്യൻ, അമർനാഥ്, വിഷ്ണു, ബാബു എന്നിവർക്കൊപ്പമാണ് മൂന്നു ദിവസം മുമ്പ് ബംഗളൂരുവിലേക്ക് തിരിച്ചത്. ഓൺലൈൻ വാഹനവിപണന സൈറ്റ് വഴി വാങ്ങിയ രണ്ടു കാറുകൾ വില പറഞ്ഞുറപ്പിച്ച് വാങ്ങാൻ കൂടിയായിരുന്നു ഈ യാത്ര. ബംഗളുരുവിൽനിന്ന് വാങ്ങിയ രണ്ടു കാറുകളിലായി ഇവർ നാട്ടിലേക്ക് തിരിച്ചു. ഒരു കാറിൽ സുരേഷ് ബാബുവും കുടുംബവും മറ്റൊന്നിൽ സഹോദരിയുടെ മക്കളുമാണ് ഉണ്ടായിരുന്നത്. പെരുമ്പാവൂരിൽ ഇന്ധനം നിറയ്ക്കാനും ചായ കുടിക്കാനുമായി ഇരു കാറുകളും നിർത്തിയിരുന്നു. അവിടെ നിന്ന് സുരേഷ് ബാബുവിന്‍റെ കാറാണ് മുന്നിൽ വന്നത്. പിന്നാലെ യുവാക്കളുടെ കാറും.
പിന്നാലെയുള്ള കാർ കാണാതായതോടെ സുരേഷ് ബാബു തിരികെ വന്നപ്പോഴാണ് ലോറിയുമായി ഇടിച്ച് സഹോദരിയുടെ മക്കൾ അപകടത്തിൽപ്പെട്ടത് കണ്ടത്. അപകട ദൃശ്യം കണ്ട് ദേഹാസ്യാസ്ഥ്യം അനുഭവപ്പെട്ട സുരേഷ് ബാബുവിനെ സമീപത്തുള്ള സുഗതൻ എന്നയാളുടെ വീട്ടിലേക്ക് മാറ്റി. അതിനിടെ ആശുപത്രിയിൽനിന്ന് മൂന്നു പേരുടെ മരണ വാർത്ത അറിഞ്ഞതോടെ സുരേഷ് ബാബു അവിടെനിന്ന് കാർ ഓടിച്ചു പോയി. ‘എന്നെ അന്വേഷിക്കേണ്ട ഞാൻ പോകുകയാണ്…’ എന്ന് മൊബൈലിൽ സന്ദേശം അയച്ച ശേഷമാണ് ഇദ്ദേഹം പോയത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ ചേർത്തലയിലെ ബന്ധുവിന്‍റെ വീട്ടിൽനിന്ന് സുരേഷ് ബാബുവിനെ കണ്ടെത്തുകയായിരുന്നു.
കോൺഗ്രസിൽ പൊട്ടിത്തെറി നടക്കുന്നതിനിടെ യുഡിഎഫിലേക്ക് പോകാനാണ് താൽപര്യമെന്ന് അറിയിച്ച് ജനപക്ഷം നേതാവും മുൻഎംഎൽഎയുമായ പിസി ജോർജ്. യുഡിഎഫിലേക്ക് പോകുന്നതാണ് നല്ലതെന്നാണ് കേരള ജനപക്ഷത്തിന്റെ എല്ലാ കമ്മിറ്റികളുടെയും താൽപര്യമെന്നും പിസി ജോർജ് പറഞ്ഞു. കോൺഗ്രസിലെ നിലവിലെ പ്രശനങ്ങൾ തീർന്നാൽ ഉടൻ ചർച്ചകൾക്ക് തുടക്കം കുറിക്കുമെന്നും പിസി ജോർജ് പറഞ്ഞു.
കോൺഗ്രസിലെ പുതിയ മാറ്റങ്ങൾ ജനാധിപത്യത്തിന് ഗുണകരമാണ്. പാർട്ടിക്ക് ഉള്ളിലെ ജനാധിപത്യ ചർച്ചകൾക്ക് ശേഷമാണ് ഡിസിസി പ്രസിഡന്റുമാരുടെ ലിസ്റ്റ് പുറത്ത് വന്നത്. പുതിയ ഭാരവാഹികൾ കോൺഗ്രസ് പാരമ്പര്യം ഉള്ളവർ തന്നെയാണ്. ഇപ്പോഴത്തെ പൊട്ടിത്തെറി ഉടൻ അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉമ്മൻ ചാണ്ടിക്കെതിരെ ഒന്നും പറഞ്ഞില്ല, എന്നാൽ ചില സത്യങ്ങൾ പറയുകയും ചെയ്തു. ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് വിട്ടവർ തിരിച്ച് വന്നേക്കുമെന്നും പിസി ജോർജ് പറഞ്ഞു. കെസി വേണുഗോപാലിനെതിരെയുള്ള വിമർശനം കുശുമ്പു കൊണ്ടാണ്. അദ്ദേഹം എഐസിസിയുടെ ഉയർന്ന തലത്തിൽ എത്തിയതിൽ അഭിമാനിക്കുകയാണ് വേണ്ടതെന്നും പിസി ജോർജ് പറഞ്ഞു.
കൂടാതെ, താൻ ഒരുവട്ടം കൂടി തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്നും പിസി ജോർജ് കൂട്ടിച്ചേർത്തു. ഒരു തവണ കൂടി തെരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ ഭാഗമായേക്കും, അല്ലെങ്കിൽ താൻ പേടിച്ച് ഓടിയെന്ന് പറയും. അതിന് ശേഷം മത്സര രംഗത്ത് നിന്ന് വിട്ട് നിൽക്കുമെന്നും പിസി ജോർജ് പറഞ്ഞു.
വ്യാപന ശേഷിയും പ്രതിരോധ ശേഷിയും കൂടിയ പുതിയ കോവിഡ് വകഭേദം ദക്ഷിണാഫ്രിക്ക അടക്കം ഏഴ് രാജ്യങ്ങളില്‍ കണ്ടെത്തിയ പശ്ചാത്തലത്തില്‍ വിമാനത്താവളങ്ങളില്‍ കൂടുതല്‍ പരിശോധന നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ദക്ഷിണാഫ്രിക്ക ഉള്‍പ്പടെ എട്ട് രാജ്യങ്ങളില്‍ നിന്ന് വരുന്നവരെ പ്രത്യേകം നിരീക്ഷിക്കും.
പുതിയ സി.1.2 വകഭേദം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. 60 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷന്‍ ഉടനെ പൂര്‍ത്തിയാക്കാനും നിര്‍ദേശം നല്‍കി.
അതിവേഗം പടരാന്‍ ശേഷിയുള്ള സി.1.2 വൈറസിനെ മേയ് മാസത്തില്‍ ദക്ഷിണാഫ്രിക്കയിലാണ് ആദ്യം കണ്ടെത്തിയത്. പിന്നീട് ന്യുസിലാന്‍ഡ്, പോര്‍ച്ചുഗല്‍ അടക്കം ഏഴു രാജ്യങ്ങളില്‍ കൂടി കണ്ടെത്തി. ഇതുവരെ തിരിച്ചറിഞ്ഞവയില്‍ ഏറ്റവുമധികം ജനിതക വ്യതിയാനം വന്ന വകഭേദം ആണിത്. 2019 ല്‍ വുഹാനില്‍ കണ്ടെത്തിയ ആദ്യ വൈറസില്‍നിന്ന് ഏറെ വ്യത്യസ്തമാണെന്നും ഗവേഷകര്‍ പറയുന്നു.
വരും ആഴ്ചകളില്‍ ഈ വൈറസിന് കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടാകാം. അങ്ങനെ വന്നാല്‍ വാക്‌സിന്‍കൊണ്ട് ഒരാള്‍ ആര്‍ജിക്കുന്ന പ്രതിരോധ ശേഷിയെ പൂര്‍ണമായി മറികടക്കാന്‍ കഴിയുന്ന ശക്തി ഈ വൈറസ് കൈവരിച്ചേക്കും. അതിനാല്‍ ഈ വകഭേദത്തെപ്പറ്റി കൂടുതല്‍ ഗവേഷണങ്ങള്‍ ആവശ്യമാണെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. ഇതുവരെ ഇന്ത്യയില്‍ സി.1.2 റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അതിനിടെ കേരളത്തില്‍ ജനസംഖ്യാ അടിസ്ഥാനത്തിലുള്ള പ്രതിവാര രോഗ നിരക്ക് (ഐപിആര്‍) ഏഴില്‍ കൂടുതലുള്ള തദ്ദേശ സ്ഥാപനങ്ങളുടെ പട്ടിക ദുരന്ത നിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ചു. ഇവിടങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി.
296 തദ്ദേശ സ്ഥാപനങ്ങളിലെ 4155 വാര്‍ഡുകളിലാണ് ഐപിആര്‍ നിരക്ക് ഏഴില്‍ കൂടുതലുള്ളത്. എറണാകുളത്താണ് കൂടുതല്‍ തദ്ദേശ സ്ഥാപനങ്ങള്‍. ഇവിടെ 52 തദ്ദേസ സ്ഥാപനങ്ങളില്‍ 742 വാര്‍ഡുകളിലാണ് നിയന്ത്രണം.
കൊൽക്കത്ത (ഇന്ത്യ) :പാവപ്പെട്ടവരുടെയും അനാഥരുടെയും രോഗികളുടെയും ഇടയിൽ പ്രവർത്തിച്ച് ലോകത്തിന് മാതൃകയായ മദർ തെരേസയുടെ ദർശനം ഉൾകൊണ്ട് സന്നദ്ധ പ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുന്ന സിസ്റ്റർ വൈൽഡാനി കപ്പിഡണിന് (41) യൂണിവേഴ്സൽ റിക്കോർഡ് ബുക്ക് ഗ്ലോബൽ ഹ്യൂമാനിറ്റേറിയൻ എക്സലൻസ് പുരസ്ക്കാരത്തിന് അർഹയായി. യു.ആർ.എഫ് ഇൻറർനാഷണൽ ജൂറി ഡോ. ഗിന്നസ് സുനിൽ ജോസഫ്, സി.ഇ.ഒ:ഡോ.സൗദീപ് ചാറ്റർജി, അംബാസിഡർ ഡോ.ബെർനാൾഡ് ഹോളെ (ജർമനി) ,യുആർഎഫ് ജൂറി ഡോ.ജോൺസൺ വി.ഇടിക്കുള എന്നിവരടങ്ങിയ അവാർഡ് നിർണ്ണയ കമ്മിറ്റിയാണ് പുരസ്ക്കാരത്തിന് തെരെഞ്ഞെടുത്തത്.
വൈൽഡാനി കപ്പിഡൺ 1980 സെപ്റ്റംബർ 1ന് ഹെയ്തിയിലെ കെയ്സ് ജാക്മെലിൽ ജനിച്ചു.കുട്ടിക്കാലത്ത് തന്നെ തന്റെ ജീവിതം ദൈവത്തിനായി സമർപ്പിച്ച് 14-ാം വയസ്സിൽ കോൺവെൻ്റിലെത്തി. സന്യാസിനിയായി വൈൽഡാനി സഭാ വസ്ത്രം സ്വീകരിച്ചതിന് ശേഷം നിരാലംബർക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവെയ്ക്കുകയായിരുന്നു. ലോകത്തിലെ വിവിധയിടങ്ങളിലെ അശരണരരുടേയും, രോഗികളുടേയും, അനാഥരുടേയും ഉന്നമനം ലക്ഷ്യമാക്കി 2009ൽ ഫൗണ്ടേഷൻ ഫോർ വൈൽഡാനി കപ്പിഡൺ എന്ന സംഘടന രൂപികരിച്ചിട്ടുണ്ട്. ഇന്ന് ലോകമെങ്ങും അറിയപ്പെടുന്ന സാമൂഹികപ്രവർത്തകയായി അവർ മാറി. ‘ഹെയ്തിയിലെ മദർ തെരേസ ‘ എന്നറിയപ്പെടുന്ന വൈൽഡാനി കപ്പിഡൺ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ധാരാളം ബഹുമതികൾക്ക് അർഹയായിട്ടുണ്ട്. അവരുടെ സേവനത്തിനുള്ള ബഹുമതിയായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സംഘടനകളുടെ വിവിധ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.സമൂഹത്തിലും ലോകമെമ്പാടും സ്നേഹം, സമാധാനം, മാനവികത,ഐക്യം എന്നിവ പ്രചരിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾക്കുള അംഗികാരമായാണ് പുരസ്ക്കാരത്തിന് തെരെഞ്ഞെടുത്തതെന്ന് ചീഫ് എഡിറ്റർ ഡോ. ഗിന്നസ് സുനിൽ ജോസഫ് പത്രക്കുറിപ്പിൽ പറഞ്ഞു.
2008 ലെ മിലേവ വനിതാ ഓർഗനൈസേഷൻ അവാർഡ്,ഗ്ലോബൽ ദവാ ടെലിവിഷൻ ” ലൗ ആൻ്റ് പീസ് ” അവാർഡ്, ഡൊമിനിക്കൻ റിപ്പബ്ലിക്കൻ അവാർഡ്,ചേംബർ ഓഫ് ഡെപ്യൂട്ടി, ഡ്രഗ് ഹീറോ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.കൂടാതെ ജനറൽ ഇന്റർനാഷണൽ ചാപ്ലെയിൻ എന്ന നിലയിലും ഹെയ്തിയിലെ പ്രധാന വനിതയാണ്.
ഐക്യരാഷ്ട്രസഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡർ കൂടിയായ സിസ്റ്റർ വൈൽഡാനി കപ്പിഡൺ ഐകൃ രാഷ്ട്ര സഭ ആസ്ഥാനത്ത് നടത്തിയിട്ടുള്ള അഭിസംബോധനകളെ വിവിധ രാഷ്ട്രത്തലവൻമാർ പോലും അഭിനന്ദിച്ചിട്ടുണ്ട്.
എല്ലാ അതുല്യ പ്രതിഭകളെയും പ്രോത്സാഹിപ്പിക്കാനും അവരുടെ കഴിവുകൾ, സഹിഷ്ണുത, നേട്ടങ്ങൾ എന്നിവ ലോകമെമ്പാടും പ്രദർശിപ്പിക്കാൻ അർഹമായ പ്ലാറ്റ്ഫോം നൽകാനും നിലകൊള്ളുന്ന പ്രസ്ഥാനമാണ് യുആർഎഫ് വേൾഡ് റെക്കോർഡ്സ് പ്രൈവറ്റ് ലിമിറ്റഡ് & യൂണിവേഴ്സൽ റെക്കോർഡ്സ് ഫോറം.
മദര്‍ തെരേസയുടെ 111-ാം ജന്മദിനമായ ഓഗസ്റ്റ് 26ന് ആദരണാർത്ഥം ഐക്യരാഷ്ട്ര സഭ തപാൽ സ്റ്റാമ്പ് പ്രസിദ്ധികരിച്ചു.ജന്മദിനം അന്താരാഷ്‌ട്ര കാരുണ്യ ദിനമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഐക്യരാഷ്ട്ര സഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡർ ഡോ.ജോൺസൺ വാലയിൽ ഇടിക്കുള അന്തർദേശിയ പ്രസിഡൻ്റ് പ്രൊഫ. എഫ്രീം സ്റ്റീഫൻ എസൈൻ, ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അറ്റോർണിയ ഗുട്ടറസ് എന്നിവർക്ക് കത്തയച്ചിട്ടുണ്ട്.
അനുകമ്പയുടേയും, പ്രതീക്ഷയുടേയും പ്രതീകമായ മദര്‍ തെരേസയുടെ ജന്മദിനത്തേക്കാള്‍ അന്താരാഷ്‌ട്ര കാരുണ്യ ദിനമായി ആചരിക്കുവാന്‍ യോഗ്യമായ മറ്റൊരു ദിനമില്ലെന്ന് കത്തിലൂടെ സൂചിപ്പിച്ചു
പാവപ്പെട്ടവര്‍, വിശന്നു വലയുന്നവര്‍, ഭവനരഹിതര്‍, അംഗവൈകല്യമുള്ളവര്‍, കുഷ്ഠരോഗികള്‍ തുടങ്ങി സമൂഹത്തില്‍ നിന്നും പിന്തള്ളപ്പെട്ടവരുടെയിടയില്‍ മദര്‍ തെരേസ നടത്തിയ കാരുണ്യപ്രവര്‍ത്തികളുടെ ആദരണാര്‍ത്ഥം മദറിന്റെ ജന്മദിനം അന്താരാഷ്‌ട്ര കാരുണ്യ ദിനമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും കത്തിൽ ഉൾപെടുത്തി.
ഭാര്യയും സ്പോർട്സ് അവതാരകയുമായ മായന്ദി ലാംഗർ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ചിത്രത്തിലൂടെ ഒരിക്കൽക്കൂടി ക്രിക്കറ്റ് വൃത്തങ്ങളിൽ ചർച്ചയായ ഇന്ത്യൻ താരം സ്റ്റുവാർട്ട് ബിന്നി വിരമിക്കൽ പ്രഖ്യാപിച്ചു. രാജ്യാന്തര, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽനിന്ന് വിരമിക്കുന്നുവെന്നാണ് പ്രഖ്യാപനം. രാജ്യാന്തര ഏകദിനത്തിൽ ഇന്ത്യൻ താരത്തിന്റെ ഏറ്റവും മികച്ച ബോളിങ് പ്രകടനം ഇപ്പോഴും മുപ്പത്തേഴുകാരനായ ബിന്നിയുടെ പേരിലാണ്. കർണാകയിൽനിന്നുള്ള പേസ് ബോളിങ് ഓൾറൗണ്ടറായ സ്റ്റുവാർട്ട് ബിന്നി, ഇന്ത്യയ്ക്കായി ആറു ടെസ്റ്റുകളും 14 ഏകദിനങ്ങളും രണ്ട് ട്വന്റി20 മത്സരങ്ങളും കളിച്ചു.
1983ൽ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്ന ഓൾറൗണ്ടർ റോജർ ബിന്നിയുടെ മകനാണ്. 2014ലായിരുന്നു ദേശീയ ടീമിലെ അരങ്ങേറ്റം. 2016ൽ വെസ്റ്റിൻഡിസിനെതിരെയാണ് ഏറ്റവും ഒടുവിൽ ഇന്ത്യൻ ജഴ്സിയിൽ കളിച്ചത്. രണ്ടു വർഷത്തോളം നീണ്ട രാജ്യാന്തര കരിയറിൽ 400ലധികം റൺസും 24 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്.
‘രാജ്യാന്തര, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽനിന്ന് വിരമിക്കാൻ തീരുമാനിച്ച വിവരം എല്ലാവരേയും അറിയിക്കുന്നു. ഏറ്റവും ഉയർന്ന തലത്തിൽ രാജ്യത്തെ പ്രതിനിധീകരിക്കാൻ ലഭിച്ച അവസരം വലിയ അഭിമാനമായി കാണുന്നു’ – വിരമിക്കൽ പ്രസ്താവനയിൽ ബിന്നി പറഞ്ഞു.
‘എന്റെ ക്രിക്കറ്റ് കരിയറിൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) വഹിച്ച വലിയ പങ്ക് എടുത്തു പറയുന്നു. വർഷങ്ങളായി എന്നിവർ അവർ അർപ്പിച്ച വിശ്വാസവും നൽകിയ പിന്തുണയും എന്നെ കരുത്തനാക്കി. കർണാടക ക്രിക്കറ്റ് അസോസിയേഷന്റെ പിന്തുണയില്ലായിരുന്നുവെങ്കിൽ ഞാനിവിടെ എത്തുമായിരുന്നില്ല. കർണാടകയെ നയിക്കാനും ട്രോഫികൾ നേടാനും സാധിച്ചത് വലിയ അംഗീകാരമായി കാണുന്നു’ – ബിന്നി പറഞ്ഞു.
രാജ്യാന്തര ഏകദിനത്തിൽ ഏറ്റവും മികച്ച ബോളിങ് പ്രകടനം നടത്തിയ ഇന്ത്യൻ താരമെന്ന റെക്കോർഡ് ഇപ്പോഴും ബിന്നിയുടെ പേരിലാണ്. 2014 ജൂൺ 17ന് ധാക്കയിൽ ബംഗ്ലദേശിനെതിരെ 4.4 ഓവറിൽ നാലു റൺസ് മാത്രം വിട്ടുകൊടുത്ത് ആറു വിക്കറ്റ് പിഴുത പ്രകടനമാണ് ബിന്നിക്ക് റെക്കോർഡ് സമ്മാനിച്ചത്.
ടെസ്റ്റിൽ 10 ഇന്നിങ്സുകളിൽനിന്ന് 21.55 ശരാശരിയിൽ 194 റൺസാണ് സമ്പാദ്യം. ഉയർന്ന സ്കോർ ടെസ്റ്റ് അരങ്ങേറ്റത്തിൽ ഇംഗ്ലണ്ടിനെതിരെ നോട്ടിങ്ങാമിൽ നേടിയ 78 റൺസ് തന്നെ. അന്ന് 114 പന്തിൽ എട്ടു ഫോറും ഒരു സിക്സും സഹിതമാണ് ബിന്നി 78 റൺസെടുത്തത്. ടെസ്റ്റിൽ മൂന്നു വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. ഏകദിനത്തിൽ 11 ഇന്നിങ്സുകളിൽനിന്ന് 28.75 ശരാശരിയിൽ 230 റൺസും നേടി. ഇതിൽ ഒരു അർധസെഞ്ചുറിയുമുണ്ട്. ഉയർന്ന സ്കോർ 77 റൺസ്. 20 വിക്കറ്റുകളും വീഴ്ത്തി. ട്വന്റി20യിൽ മൂന്നു കളികളിൽനിന്ന് 35 റൺസ് നേടി. ഉയർന്ന സ്കോർ 24 റൺസ്. ഒരു വിക്കറ്റും നേടി.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 4796 റൺസും 148 വിക്കറ്റുകളും നേടി. രഞ്ജി ട്രോഫി നേടിയ കർണാടക ടീമിൽ അംഗമായിരുന്നു. ട്വന്റി20യിൽ 1641 റൺസും 73 വിക്കറ്റുകളും നേടി. ലിസ്റ്റ് എ ക്രിക്കറ്റിൽ 1788 റൺസും 99 വിക്കറ്റുകളുമാണ് സമ്പാദ്യം. ഇന്ത്യൻ പ്രിമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ്, റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകൾക്കായി കളിച്ചിട്ടുണ്ട്. ആകെ 65 ഐപിഎൽ മത്സരങ്ങളിൽനിന്നായി 880 റൺസും 22 വിക്കറ്റുകളും സ്വന്തമാക്കി.
കൂടത്തായി കൊലക്കേസിലെ മുഖ്യപ്രതി ജോളി ജോസഫിന്റെ ഭർത്താവ് ഷാജു സക്കറിയ കോഴിക്കോട് കുടുംബക്കോടതിയിൽ വിവാഹമോചന ഹർജി നൽകി. ജോളി റിമാൻഡിൽ കഴിയുന്ന കോഴിക്കോട് ജില്ലാ ജയിൽ സൂപ്രണ്ട് വഴി കോടതി നോട്ടിസ് അയയ്ക്കും. വിവാഹമോചന ഹർജി കോടതി ഒക്ടോബർ 26ന് പരിഗണിക്കും.
ആറു കൊലപാതകക്കേസുകളിൽ പ്രതിയായ ഭാര്യയുടെ ക്രൂരത ചൂണ്ടിക്കാട്ടിയാണ് ഷാജു വിവാഹമോചനം ആവശ്യപ്പെട്ടത്. തന്റെ ആദ്യഭാര്യയെയും മകളെയും കൊലപ്പെടുത്തിയത് ജോളിയാണെന്നും തന്നെയും കേസിൽപെടുത്താനായി വ്യാജമൊഴി നൽകിയെന്നും ഷാജുവിന്റെ ഹർജിയിൽ പറയുന്നുണ്ട്. ഷാജുവിന്റെ ആദ്യഭാര്യ സിലിയുടെയും ജോളിയുടെ ആദ്യഭർത്താവ് റോയിയുടെയും മരണത്തിനു ശേഷമാണ് 2017ൽ റോയിയുടെ പിതൃസഹോദര പുത്രനായ ഷാജുവും ജോളിയും പുനർവിവാഹിതരായത്.
എന്നാൽ ഈ രണ്ടു മരണങ്ങളും ഇവരുടെ കുടുംബത്തിൽ നടന്ന മറ്റ് നാല് മരണങ്ങളും കൊലപാതകമാണെന്നു 2019 ഒക്ടോബറിൽ പോലീസ് കണ്ടെത്തി. ജോളിയുടെ ഭർത്താവ് കൂടത്തായി പൊന്നാമറ്റം റോയ് തോമസ്, റോയിയുടെ മാതാപിതാക്കളായ ടോം തോമസ്, അന്നമ്മ തോമസ്, അന്നമ്മയുടെ സഹോദരൻ എംഎം മാത്യു മഞ്ചാടിയിൽ, ഷാജുവിന്റെ ഭാര്യ സിലി, മകൾ ആൽഫൈൻ എന്നിവരാണ് 2002 നും 2016 നും ഇടയിൽ കൊല്ലപ്പെട്ടത്.ഭക്ഷണത്തിൽ വിഷവും സയനൈഡും കലർത്തി നൽകി ജോളി ആറു പേരെയും കൊലപ്പെടുത്തിയെന്നാണ് കേസ്.
പാരാലിമ്പിക്സില്‍ ജാവലിന്‍ ത്രോയില്‍ ഇന്ത്യയ്ക്ക് ലോക റെക്കോര്‍ഡോടെ വീണ്ടും സ്വര്‍ണ നേട്ടം. പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയില്‍ എ 64 വിഭാഗത്തില്‍ സുമിത് ആന്റിലാണ് ലോക റെക്കോര്‍ഡോടെ സ്വര്‍ണം നേടിയത്.
ഫൈനലില്‍ മൂന്ന് തവണ ലോക റെക്കോര്‍ഡ് ഭേദിച്ച സുമിത് 68.55 മീറ്റര്‍ എറിഞ്ഞാണ് മെഡല്‍ കരസ്ഥമാക്കിയത്. ഫൈനലില്‍ ആദ്യ ശ്രമത്തില്‍ തന്നെ 66.95 മീറ്റര്‍ എറിഞ്ഞ് സുമിത് ലോക റെക്കോര്‍ഡ് ഭേദിക്കുകയായിരുന്നു.
തുടര്‍ന്ന് രണ്ടാം ശ്രമത്തില്‍ 68.08 മീറ്റര്‍ ദൂരം കടത്തി വീണ്ടും റെക്കോര്‍ഡ് തിരുത്തി. ശേഷം 5ാം ശ്രമത്തിലാണ് വീണ്ടും താന്‍ സൃഷ്ടിച്ച റെക്കോര്‍ഡുകള്‍ തിരുത്തി സുമിത് 68.55 മീറ്റര്‍ എറിഞ്ഞ് സ്വര്‍ണനേട്ടം കൈവരിച്ചത്. സുമിത്തിനൊപ്പം മല്‍സരിച്ച മറ്റൊരു ഇന്ത്യന്‍ താരം സന്ദീപ് ചൗധരി നാലാം സ്ഥാനവും സ്വന്തമാക്കി. 62.20 മീറ്ററാണ് സന്ദീപ് ചൗധരിയുടെ നേട്ടം.
ഓസ്ട്രേലിയയുടെ മൈക്കല്‍ ബുരിയാന്‍ 66.29 മീറ്റര്‍ എറിഞ്ഞ് ജാവലിന്‍ ത്രോയില്‍ വെള്ളിയും, ശ്രീലങ്കയുടെ ദുലന്‍ കൊടിതുവാക്കു 65.61 മീറ്റര്‍ എറിഞ്ഞ് വെങ്കലവും നേടി.
അതേസമയം തന്നെ പാരാലിമ്പിക്സില്‍ ലോക റെക്കോര്‍ഡോടെ ഇന്ത്യന്‍ വനിതാ ഷൂട്ടര്‍ അവനി ലേഖര നേരത്തെ സ്വര്‍ണം സ്വന്തമാക്കിയിരുന്നു. പാരാലിമ്പിക്സില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന നേട്ടം കൂടിയാണ് അവനി സ്വന്തമാക്കിയത്. ഇന്ത്യ ഇതുവരെ 7 മെഡലുകളാണ് നേടിയത്.