ഷിബു മാത്യൂ
ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനത്തില്‍ എന്‍എച്ച്എസിനായി ഫണ്ട് ശേഖരണം നടത്തി ജനങ്ങളുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റിയിരിക്കുകയാണ് ലിങ്കണ്‍ഷയറിലെ സ്‌കന്‍തോര്‍പ്പിലുള്ള നവാഗതരായ മലയാളി നഴ്‌സുമാര്‍. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ രണ്ടു ബാച്ചുകളായി എത്തിയ ഇവര്‍ നോര്‍ത്തേണ്‍ ലിങ്കണ്‍ഷയര്‍ ആന്‍ഡ് ഗൂള്‍ എന്‍എച്ച്എസ് ട്രസ്റ്റിലാണ് ജോലി ചെയ്യുന്നത്. ബ്രിട്ടണില്‍ കൊറോണ വൈറസ് വ്യാപനം ഏറ്റവും രൂക്ഷമായിരുന്ന സമയത്താണ് എന്‍എച്ച്എസില്‍ സേവനത്തിനായി ഇവര്‍ എത്തിച്ചേര്‍ന്നത്. യുകെയില്‍ എത്തി ക്വാരന്റീനിനു ശേഷം OSCE എക്‌സാം എന്ന കടമ്പയും കടന്ന് രജിസ്റ്റേര്‍ഡ് നഴ്‌സുമാരായി സ്‌കന്‍തോര്‍പ്പ് ജനറല്‍ ഹോസ്പിറ്റലിന്റെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ സ്തുത്യര്‍ഹമായ സേവനമാണ് മലയാളി നഴ്‌സുമാര്‍ കാഴ്ചവയ്ക്കുന്നത്.
തികച്ചും പ്രതികൂലമായ സാഹചര്യങ്ങളിലൂടെ കടന്നുപോയ വിന്ററിനു ശേഷം എത്തിയ ആദ്യ സമ്മറില്‍ത്തന്നെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് നാന്ദി കുറിക്കുകയാണ് കേരളക്കരയുടെ അഭിമാനമായ നഴ്‌സുമാര്‍. സ്‌കന്‍തോര്‍പ്പ് ജനറല്‍ ഹോസ്പിറ്റലിനായി നിര്‍മ്മിക്കുന്ന പുതിയ ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി യൂണിറ്റില്‍ രോഗികള്‍ക്കാവശ്യമായ പൊതുസൗകര്യങ്ങള്‍ ഒരുക്കുവാന്‍ ഫണ്ട് ശേഖരണം നടത്തുന്നതിനായി ട്രസ്റ്റിന്റെ ഔദ്യോഗിക ചാരിറ്റിയായ ദി ഹെല്‍ത്ത് ട്രീ ഫൗണ്ടേഷന്‍ ആഹ്വാനം ചെയ്തിരുന്നു.
നവാഗതരായ നഴ്‌സുമാര്‍ ഫണ്ട് റെയിസിംഗിനായി ചാരിറ്റി ക്രിക്കറ്റ് ഡേ സംഘടിപ്പിക്കുന്നുവെന്ന വാര്‍ത്തയോട് ഏറെ സന്തോഷത്തോടെയാണ് ചാരിറ്റി ഫൗണ്ടേഷന്‍ പ്രതികരിച്ചത്. ജീവിക്കുന്ന നാടിന്റെ സംസ്‌കാരത്തോട് ചേര്‍ന്ന് നിന്ന് കൊണ്ട് നടത്തുന്ന ഈ പ്രവര്‍ത്തനം തികച്ചും മാതൃകാപരമാണെന്ന് ഫൗണ്ടേഷന്‍ പറഞ്ഞു. സ്‌പോണ്‍സര്‍ഷിപ്പിലൂടെയും എന്‍ട്രി ഫീയിലൂടെയും സമാഹരിച്ച 750 പൗണ്ട് നഴ്‌സുമാരുടെ പ്രതിനിധികള്‍ ചാരിറ്റി ഫൗണ്ടേഷന് കൈമാറി.
കൊല്ലം :ഐക്യ രാഷ്ട്ര സഭയിൽ അംഗത്വമുള്ള 193 രാജ്യങ്ങളുടെ പേരുകൾ 1 മിനിറ്റും 7 സെക്കന്റും കൊണ്ട് അക്ഷരമാല ക്രമത്തിൽ പറഞ്ഞ് ശ്രദ്ധേയനായ കൊല്ലം മങ്ങാട് തിരുവോണത്തിൽ രാജേഷ് മഹേശ്വറിനെ യു. ആർ.എഫ് ബുക്ക് ഓഫ് വേൾഡ് റിക്കാർഡ്.ഏഷ്യൻ ജൂറി ഡോ :ജോൺസൺ. വി.ഇടിക്കുളയാണ് ശുപാർശ ചെയ്തത്.
4000വേദികൾ പിന്നിട്ട ‘ഓർമയുടെ രസതന്ത്രം ‘സ്കൂൾ കോളേജ് തലങ്ങളിൽ ശ്രദ്ധേയമാണ്. “ഓർമയുടെ രസതന്ത്രം” എന്ന പേരിൽ ഒരുപുസ്തകം രചിച്ചിട്ടുണ്ട്.കൊല്ലം ഭൂജല വകുപ്പിലെ ഉദ്യോഗസ്ഥനാണ്.അഡ്വ.എസ് സജിതയാണ് ഭാര്യ. വിദ്യാർത്ഥികളായ നിരഞ്ജൻ.എസ്. രാജ്,നിഖിൽ.എസ്. രാജ് എന്നിവരാണ് മക്കൾ.
ഐക്യരാഷ്ട്ര സഭയിൽ അംഗത്വമുള്ള രാജ്യങ്ങളുടെ പേരുകൾ കൂടാതെ അതാത് രാജ്യങ്ങളുടെ തലസ്ഥാനവും കറൻസിയും ചോദിക്കുന്ന മുറയ്ക്ക് കൃത്യമായി പറഞ്ഞത് ജൂറിക്ക് ബോധ്യപ്പെട്ടതിനെ തുടർന്നാണ് ശുപാർശ ചെയ്തത്. യു. ആർ.എഫ് ബുക്ക് ഓഫ് വേൾഡ് റിക്കാർഡ് സിഇഒ ഡോ.സൗദീപ് ചാറ്റർജി അന്തർ ദേശീയ ജൂറി ഡോ.ഗിന്നസ് സുനിൽ ജോസഫ്, അംബാസിഡർ ഡോ. ബെർനാൾഡ് ഹോളെ (ജർമനി) എന്നിവർ ചേർന്ന് പ്രഖ്യാപനം നടത്തി കോവിഡ് പ്രോട്ടോക്കോൾ പ്രകാരം നടക്കുന്ന ചടങ്ങിൽ സർട്ടിഫിക്കറ്റും അംഗികാര മുദ്രയും സമ്മാനിക്കും.
4000 വേദികൾ പിന്നിട്ട ‘ഓർമയുടെ രസതന്ത്രം’ എന്ന മെമ്മറി ട്രെയിനിങ് പ്രോഗ്രാം സ്കൂൾ കോളേജ് തലങ്ങളിൽ ശ്രദ്ധയമാണ്.
മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഒഴിവാക്കി വിട്ടിരുന്നതിനെ കുറിച്ച് പറഞ്ഞ് നടന്‍ ഇന്ദ്രന്‍സ്. പണ്ട് സിനിമയില്‍ വസ്ത്രാലങ്കാരം ചെയ്തിരുന്ന സമയത്ത് മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റെയും കൂടെ സിനിമ ചെയ്യാന്‍ പേടിയായിരുന്നു എന്നാണ് ഇന്ദ്രന്‍സ് ഒരു അഭിമുഖത്തില്‍ പറയുന്നത്.
സിനിമയില്‍ കോസ്റ്റ്യൂം ചെയ്തിരുന്ന സമയത്ത് കുഞ്ഞു പടങ്ങളായിരുന്നല്ലോ. അന്നേ മമ്മൂക്കയും ലാല്‍ സാറുമൊക്കെ ഭയങ്കര സെറ്റപ്പിലല്ലേ. അവരുടെ പടങ്ങളൊക്കെ വലിയ പ്രൊഡക്ഷനാണ്. തന്റെ അറിവ് അത്ര വളര്‍ന്നിരുന്നില്ല. താന്‍ തിരുവനന്തപുരം വിട്ട് പോയിട്ടുമില്ല. അതുകൊണ്ട് അത്തരം സിനിമകളില്‍ നിന്ന് വന്ന അവസരങ്ങളൊക്കെ ഒഴിവാക്കി.
പിന്നീട് സംവിധായകന്‍ പത്മരാജന്റെ സിനിമകളില്‍ വസ്ത്രാലങ്കാരം ചെയ്ത് സിനിമയില്‍ പേരെടുത്തപ്പോഴും പേടി കാരണം വലിയ താരങ്ങളുടെ സിനിമകള്‍ ഒഴിവാക്കിയെന്നും താരം പറയുന്നു. താന്‍ തയ്യല്‍ ചെയ്തിരുന്ന സമയത്ത് ‘ഒരു ചാന്‍സ്, ഒരു നല്ല ക്യാരക്ടര്‍’ എന്ന് പറഞ്ഞിരുന്ന പോലെ ഇപ്പോഴും അങ്ങനെ തന്നെ നിക്കുവാ എന്നും ഇന്ദ്രന്‍സ് പറയുന്നു.
അതേസമയം, ഇന്ദ്രന്‍സിന്റെ ഹോം സിനിമ വന്‍ വിജയം നേടുകയാണ്. ചിത്രത്തില്‍ ഇന്ദ്രന്‍സ് അവതരിപ്പിച്ച ഒലിവര്‍ ട്വിസ്റ്റ് എന്ന കേന്ദ്ര കഥാപാത്രത്തിന് പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും ഒരു പോലെ ലഭിക്കുന്നുണ്ട്. ഓഗസ്റ്റ് 19ന് ആണ് ഹോം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. റോജിന്‍ തോമസ് സംവിധാനം ചെയ്ത ചിത്രം വിജയ് ബാബു ആണ് നിര്‍മ്മിച്ചത്.
ദീർഘ കാലത്തെ അടച്ചിടലിന് ശേഷം ഏകദേശം 500,000 ആളുകൾ യുകെയിൽ വാരാന്ത്യ ആഘോഷങ്ങൾക്കായി വിവിധ സംഗീതോത്സവങ്ങളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലുമായി ഇടപഴകുമെന്നാണ് റിപ്പോർട്ടുകൾ. കോവിഡ് വ്യാപനം പൂർണമായും നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിൽ ആളുകളുടെ ഈ ഒഴുക്ക് പ്രതിദിന കേസുകളിൽ കുതിച്ച് ചാട്ടമുണ്ടാക്കുമെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.
ഈ മാസം ബോർഡ്‌മാസ്റ്റേഴ്സ് ഫെസ്റ്റിവലിന് ശേഷം കൗമാരക്കാർക്കിടയിൽ അണുബാധ നിരക്ക് അഞ്ച് മടങ്ങ് വർധിച്ചിരുന്നു. കോൺവാളിലെയും ഡെവോണിലെയും കേസുകൾ റെക്കോർഡ് നിലയിലേക്കെത്തിയതും ഈ ആഴ്ച തന്നെ. ഇതിന് പിന്നാലെയാണ് ബാങ്ക് ഹോളിഡേ ആഘോഷങ്ങൾക്കായി ജനക്കൂട്ടം ഒഴുകിയെത്തുന്നത്.
ഉയർന്ന മരണ നിരക്കും ഗുരുതരാവസ്ഥയിലാകുന്ന കോവിഡ് രോഗികളുടെ എണ്ണവും പിടിച്ചു നിർത്താൻ വാക്സിനേഷൻ പ്രോഗ്രാം സഹായിക്കുന്നുണ്ടെങ്കിലും, എൻഎച്ച്എസിന്റെ വിവിധ ഡിപ്പാർട്ടുമെന്റുകൾ ഇപ്പോൾ തന്നെ താങ്ങാനാവാത്ത ജോലി സമ്മർദ്ദത്തിലാണ്. മാത്രമല്ല അടുത്തയാഴ്ച കേസുകൾ ഉയർന്നാൽ അത് സ്കൂളുകൾ തുറക്കുന്നത് ഉൾപ്പെടെയുള്ള വിവിധ അൺലോക്ക് പരിപാടികൾ താളം തെറ്റിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ഈ വേനൽക്കാലത്ത് കൊറോണ വൈറസ് നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞതിന് ശേഷമുള്ള ആദ്യ ബാങ്ക് അവധി വാരാന്ത്യമായതിനാൽ തന്നെ ദശലക്ഷക്കണക്കിന് ജനങ്ങളാണ് വിവിധയിടങ്ങളിൽ അവധി ആഘോഷിക്കാൻ എത്തുന്നത്. റെയിൽ ഡെലിവറി ഗ്രൂപ്പിൽ നിന്നുള്ള കണക്കുകളും ബീച്ചുകളിലേക്കുള്ള ട്രെയിൻ ടിക്കറ്റ് വിൽപ്പനയും മഹാമാരിയ്ക്ക് മുമ്പുള്ള നിലയിലെത്തിയതായാണ് കണക്കുകൾ.
ലീഡ്സ് ആൻഡ് റീഡിംഗ്, ചെഷയറിലെ ക്രീംഫീൽഡ്സ്, പോർട്ട്സ്മൗത്തിലെ വിക്ടോറിയസ് എന്നിവയുൾപ്പെടെ ഇംഗ്ലണ്ടിലുടനീളം ഏകദേശം എട്ട് ഫെസ്റിവലുകളിലായി ഏകദേശം 500,000 ആളുകളെങ്കിലും പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. കോവിഡ് കാരണം ഈ വാരാന്ത്യത്തിൽ ചില പരിപാടികൾ മാറ്റിവച്ചിട്ടുമുണ്ട്. മാഞ്ചസ്റ്ററിലെ തെരുവുകളിൽ മാത്രം പതിനായിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന ആഘോഷങ്ങളാണ് നടക്കുന്നത്. അതേസമയം യുകെയിൽ പ്രതിദിന കോവിഡ് കേസുകളിലും മരണങ്ങളിലുമുള്ള വർദ്ധനവ് തുടരുകയാണ്.
സൂപ്പർമാർക്കറ്റുകളിൽ ഭക്ഷ്യവസ്തുക്കളിൽ സിറിഞ്ച് ഉപയോഗിച്ച് വിഷം കുത്തിവച്ചുവെന്ന് സംശയിക്കുന്ന ഒരാൾ പിടിയിൽ. പടിഞ്ഞാറൻ ലണ്ടനിലെ ഫുൾഹാം പാലസ് റോഡിലുള്ള ടെസ്കോ, വെയിറ്ററോസ്, സെയ്ൻസ്ബറി എന്നീ മൂന്ന് സൂപ്പർ മാർക്കറ്റുകൾ സന്ദർശിച്ച പ്രതിയെന്ന് സംശയിക്കുന്നയാൾ നിരവധി സിറിഞ്ചുകൾ ഉപയോഗിച്ച് ഭക്ഷ്യവസ്തുക്കളിൽ വിഷം കുത്തിവയ്ക്കുകയായിരുന്നു.
ഇയാൾ ഇതിനുശേഷം തെരുവിൽ ആളുകൾക്ക് നേരെ അധിക്ഷേപവും ആക്രോശങ്ങളും നടത്തിയതിനെ തുടർന്ന് പരിസരവാസികൾ പോലീസിൽ അറിയിച്ചു. തുടർന്ന് പോലീസെത്തി ഇയ്യാളെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ഹാമർസ്മിത്ത് & ഫുൾഹാം കൗൺസിൽ അധികൃതർ പറഞ്ഞു. പൊതുസ്ഥലത്ത് ബഹളമുണ്ടാക്കുകയും പൊതുജനങ്ങളുടെ ജീവൻ അപകടപ്പെടുത്തുന്ന പ്രവർത്തി ചെയ്തുവെന്ന് ആരോപിച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
സംഭവത്തെത്തുടർന്ന് മൂന്ന് സൂപ്പർ മാർക്കറ്റുകളും അടച്ചു, ബുധനാഴ്ച വൈകുന്നേരം കൗൺസിൽ സോഷ്യൽ മീഡിയയിലൂടെ “എമർജൻസി അലർട്ട്” പുറപ്പെടുവിച്ചു. സംഭവം നടന്ന സൂപ്പർ മാർക്കറ്റുകളിൽ നിന്ന് വാങ്ങിയ ഭക്ഷ്യവസ്തുക്കൾ ഉപയോഗിക്കരുതെന്ന മുന്നറിയിപ്പാണ് കൗൺസിൽ അധികൃതർ നൽകിയിരിക്കുന്നത്. എച്ച് & എഫ് കൗൺസിലിന്റെ പരിസ്ഥിതി ആരോഗ്യ സംഘം സൂപ്പർമാർക്കറ്റ് ശാഖകളിൽ കൂടുതൽ പരിശോധനകൾ നടത്തുന്നുണ്ട്.
സംസ്കരിച്ച മാംസവും മൈക്രോവേവ് ചെയ്യാവുന്ന ഉൽപ്പന്നങ്ങളുമാണ് വിഷ ബാധയേറ്റതായി സംശയിക്കുന്നതെന്നും കൗൺസിൽ വൃത്തങ്ങൾ വ്യക്തമാക്കി. എന്നാൽ ഏതെല്ലാം ഉൽപ്പന്നങ്ങളിലാണ് വിഷാംശം കണ്ടെത്തിയതെന്ന് കൗൺസിൽ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അറസ്റ്റിലായ ആളെ കൂടുതൽ ചോദ്യം ചെയ്തതിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്തുവിടൂ എന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കൗൺസിൽ അധികൃതർ അഭ്യർത്ഥിച്ചു.
പൂഞ്ഞാറിൽ 16 വയസ്സുകാരിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പൂഞ്ഞാർ മണിയംകുന്നിൽ നെടുമറ്റത്തിൽ രവീന്ദ്രന്റെ മകൾ വീണ(16) യെ ആണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
വീണയുടെ ഫോൺ ഉപയോഗിച്ചതുമായി ബന്ധപ്പെട്ടു വീണയും മാതാവുമായി വഴക്കുണ്ടായിരുന്നതായി പറയപ്പെടുന്നു. അമ്മയും മകളും തമ്മിൽ വഴക്ക് പതിവാണെന്ന് അയൽവാസികൾ സാക്ഷ്യപ്പെടുത്തുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സ്വന്തമായി കാറില്ലാത്ത കരുനാഗപ്പള്ളി എംഎല്‍എ സിആര്‍ മഹേഷിന് സ്വന്തമായി ഉള്ളത് എംഎല്‍എ എന്നെഴുതിയ ബോര്‍ഡ് മാത്രമാണ്. സ്വന്തമായി കാറും ഡ്രൈവറും ഇല്ലാത്തതിനാല്‍ സുഹൃത്തുക്കളുടെ കാറിലാണ് ഇപ്പോള്‍ മഹേഷിന്റെ യാത്ര. നേരത്തേ നിശ്ചയിച്ചുറപ്പിച്ച സുഹൃത്തുക്കള്‍ കാറുമായി വീട്ടിലെത്തുമ്പോള്‍, കൈവശം വെയ്ക്കുന്ന ബോര്‍ഡുകള്‍ കാറിന്റെ മുന്നിലും പിന്നിലും വെച്ചാണ് യാത്ര.
ചിലപ്പോഴക്കെ രാവിലെ എത്തിയ സുഹൃത്തിന് ഉച്ചയ്ക്കുശേഷം തിരികെപ്പോകേണ്ടിവന്നിട്ടുണ്ട്. അപ്പോള്‍ കാറുമാറും. കാര്‍ സമയത്ത് എത്തിയില്ലെങ്കില്‍ പിന്നീടുള്ള യാത്ര ഓട്ടോറിക്ഷയിലാണ്. ചിലപ്പോള്‍ സുഹൃത്തുക്കളുടെ ബൈക്കിന്റെ പിന്നിലിരുന്നാണ് യാത്ര. നിയമസഭാ സാമാജികര്‍ക്ക് കാറുവാങ്ങാന്‍ വായ്പ ലഭിക്കും. വായ്പയെടുത്ത് ചെറു കാറുവാങ്ങാന്‍ തീരുമാനിച്ച വേളയിലാണ് ഭാര്യാപിതാവിന്റെയും സ്വന്തം സഹോദരന്റെയും വിയോഗം. ഇതോടെ കുടുംബത്തിന്റെ ഉത്തരവാദിത്വംകൂടി ഏറ്റെടുക്കേണ്ടി വന്നു.
വായ്പയെടുത്ത് കാറ് വാങ്ങിയാല്‍ എല്ലാമാസവും നല്ലൊരു തുക തിരിച്ചടവ് വരും. കടബാധ്യതയും മറ്റും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അത് ബുദ്ധിമുട്ടാകുമെന്ന് വന്നതോടെയാണ് യാത്ര സുഹൃത്തുക്കളുടെ കാറിലാക്കിയത്. അനുകൂലസാഹചര്യം വരുമ്പോള്‍ കാര്‍ വാങ്ങാമെന്ന് മഹേഷ് പറയുന്നു.
സിനിമാ നിർമ്മാതാവായി പേരെടുത്തെങ്കിലും നൗഷാദിന്റെ കഴിവും നൈപുണ്യവും പാചകത്തിലായിരുന്നു. ‘ബിഗ് നൗഷാദ്’ എന്ന പേര് കേരളത്തിന് പുറമെ ലോകത്തിന്റെ തന്നെ പലഭാഗത്തും പ്രശസ്തവുമായിരുന്നു. ടെലിവിഷൻ ചാനലുകളിലൂടെ സൗമ്യമായ പുഞ്ചിരിയും ലാളിത്യമാർന്ന അവതരണ ശൈലിയുമായി എത്തിയിരുന്ന നൗഷാദിനെ ആരാധകർക്ക് മറക്കാനുമാകില്ല.
അദ്ദേഹത്തിന്റെ അകാലത്തിലുള്ള വിയോഗം ഏറെ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. കുറച്ച് കാലമായി തിരുവല്ലയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു നൗഷാദ്. ഇതിനിടെയാണ് ഭാര്യ ഷീബ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.
രോഗങ്ങളോട് പൊരുതികൊണ്ടിരിക്കുന്ന നൗഷാദിനെ തേടിയെത്തിയ പ്രിയതമയുടെ വിയോഗം വലിയ ഷോക്കായി മാറുകയായിരുന്നു. ഷീബയുടെ മരണം അദ്ദേഹത്തെ വല്ലാതെ തളർത്തി. മൃതദേഹം നൗഷാദിനെ കാണിച്ചത് ഐസിയുവിൽ എത്തിച്ചായിരുന്നു. ഭാര്യയുടെ വിയോഗത്തിന് പിന്നാലെ രണ്ടാഴ്ചകൾക്കു ശേഷം അദ്ദേഹവും മരണത്തിന് കീഴടങ്ങിയതോടെ ഏക മകൾ നഷ്‌വ തനിച്ചായിരിക്കുകയാണ്.
പതിമൂന്ന് വയസ്സുകാരിയാണ് നഷ്‌വ. മാതാവിന്റെ മരണം നൽകിയ മാനസികാഘാതത്തിൽ നിന്നും മോചിതയാകും മുന്നെയാണ് പിതാവ് തിരികെ വരുമെന്ന പ്രതീക്ഷകളും അസ്തമിച്ചിരിക്കുന്നത്. നഷ്വയെ തനിച്ചാക്കി നൗഷാദും യാത്രയായി.
തിരുവല്ലയിൽ കേറ്ററിങ് സർവീസ് നടത്തിയിരുന്ന പിതാവാണ് നൗഷാദിന്റെ ആദ്യഗുരു. പിന്നീട് പാചകത്തിൽ അതീവ തൽപരനായ നൗഷാദ് ഹോട്ടൽ മാനേജ്‌മെന്റ് പഠനം പൂർത്തിയാക്കിയ ശേഷം കാറ്ററിങ് മേഖലയിൽ ഒരുപാട് വ്യത്യസ്തതകൾ തുറന്നുവെച്ചു. ‘നൗഷാദ് ദ ബിഗ് ഷെഫ്’ എന്ന റസ്റ്റോറന്റ് ശൃംഘല തുടങ്ങിയതോടെയാണ് അദ്ദേഹം അതിപ്രശസ്തനായത്. ഒട്ടനവധി പാചക പരിപാടികളിൽ അവതാരകനായെത്തുകയും ചെയ്തു.
പാചകത്തോടൊപ്പം സിനിമയോടും വലിയ താൽപര്യമുണ്ടായിരുന്ന നൗഷാദിന് സിനിമാലോകത്തേക്കുള്ള വഴി തുറന്നത് ബ്ലെസിയാണ്. സംവിധായകനോടുള്ള സൗഹൃദമാണ് അദ്ദേഹത്തെ നിർമ്മാതാവാക്കിയത്. മമ്മൂട്ടിയെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത കാഴ്ചയുടെ സഹനിർമാതാവായാണ് നൗഷാദ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടർ, ലയൺ, പയ്യൻസ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങൾ നിർമിച്ചു.
വിവാദങ്ങളിലേക്ക് തന്റെ പേര് വലിച്ചിഴയ്ക്കരുതെന്ന് ഒളിംപിക്‌സ് സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്ര. പാക്ക് താരം അര്‍ഷാദ് നദീമിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് വാസ്തവം വെളിപ്പെടുത്തി താരം രംഗത്തെത്തിയത്.
ടോക്കിയോ ഒളിംപിക്‌സ് ഫൈനലിനിടെ പാക്ക് താരം അര്‍ഷാദ് നദീം തന്റെ ജാവലിന്‍ എടുത്തിരുന്നെന്നും അത് തിരികെ വാങ്ങാന്‍ സമയമെടുത്തതോടെ ആദ്യ ഊഴം വേഗത്തില്‍ പൂര്‍ത്തിയാക്കേണ്ടി വന്നുവെന്നും നീരജ് അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതോടെ ജാവലിനില്‍ കൃത്രിമം കാട്ടി എന്നാരോപിച്ച് പാക്ക് താരത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രതിഷേധമുയര്‍ന്നു. മത്സരത്തില്‍ അഞ്ചാം സ്ഥാനത്തായിരുന്നു താരം.
ഇതോടെയാണ് സംഭവത്തിന്റെ സത്യാവസ്ഥ വിശദീകരിച്ച് നീരജ് രംഗത്തെത്തിയത്. നദീം കൃത്രിമം കാട്ടിയിട്ടില്ലെന്നും അനാവശ്യമായി വിവാദങ്ങള്‍ സൃഷ്ടിക്കുകയാണെന്നും നീരജ് വ്യക്തമാക്കി.”മത്സരങ്ങള്‍ക്ക് മുമ്പ് ഓരോ മത്സരാര്‍ഥിയും അവരുടെ ജാവലിനുകള്‍ ഒഫിഷ്യല്‍സിനെ ഏല്‍പ്പിക്കണം. ഇങ്ങനെയെത്തുന്ന ജാവലിനുകളില്‍ ഏത് മത്സരാര്‍ഥിക്കും പരിശീലിക്കാം. നദീം തയ്യാറെടുപ്പ് നടത്തിയത് അങ്ങനെയാണ്. അതത്ര വിഷയമാക്കേണ്ട കാര്യമില്ല. പോള്‍ വാള്‍ട്ടിനൊഴികെ മറ്റെല്ലാ മത്സരയിനങ്ങള്‍ക്കും ബാധകമായ നിയമമാണത്.” താരം പറഞ്ഞു.
മത്സരാര്‍ഥികള്‍ തമ്മില്‍ ഊഷ്മളമായ ബന്ധമാണ് നിലനില്‍ക്കുന്നതെന്നും ഒരുമയുടെയും ഐക്യത്തിന്റെയും സന്ദേശമാണ് കായിക മത്സരങ്ങള്‍ പകര്‍ന്നു നല്‍കുന്നതെന്നും നീരജ് കൂട്ടിച്ചേര്‍ത്തു.
സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത് കടല്‍ത്തീരത്ത് യോഗ ചെയ്യുന്ന ഒരു യുവതിയുടെ വീഡിയോയാണ്.
അങ്ങനെ ആസ്വദിച്ച് യോഗ ചെയ്യുന്നതിനിടയില്‍ കിട്ടിയൊരു പണിയാണ് വീഡിയോ വൈറലാകാന്‍ കാരണം.ഓഗസ്റ്റ് 21 നാണ് സംഭവം.
ബഹാമഹൂപ്പ് എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നുമാണ് വീഡോയോ പങ്കുവച്ചിരിക്കുന്നത്. ശരീരം വില്ലുപോലെയാക്കി യോഗ ചെയ്യുകയാണു യുവതി.
ഇതൊക്കെ കണ്ട് ഒരു ഉടുമ്പും കടല്‍ത്തീരത്തുണ്ടായിരുന്നു. എന്താണ് സംഭവമെന്ന് കുറെ ശ്രദ്ധിച്ചിട്ടും മനസിലാകാത്തതുകൊണ്ടാണെന്നു തോന്നുന്നു ഉടുമ്പ് ഓടിവന്ന് യുവതിയുടെ കയ്യിലൊന്നു കടിച്ചു.
കാര്യമെന്തെന്നു മനസിലായില്ലെങ്കിലും കടിയേറ്റതും വേദനകൊണ്ടു പുളഞ്ഞ യുവതി നിലവിളിച്ചു.
യോഗയവസാനിപ്പിച്ച് ചുറ്റും നോക്കിയപ്പോള്‍ കുറച്ചു ദൂരെ മാറി ഞാന്‍ ഒന്നും ചെയ്തില്ലെന്ന ഭാവത്തില്‍ ഒരു ഉടുമ്പ് തന്നെ നോക്കിയിരിക്കുന്നു.
ഇവനാണ് തന്നെ കടിച്ചതെന്നു മനസിലാക്കിയ യുവതി മണല്‍ വാരി അവനെ എറിയാന്‍ തുടങ്ങി.
എന്തായാലും ഉടുമ്പു വന്നു കടിച്ചിട്ട് ഓടുന്നതും തീരത്ത് യുവതി നിലവിളിച്ചുകൊണ്ടിരിക്കുന്നതും ഉടുമ്പിനെ മണ്ണുവാരിയെറിയുന്നതുമൊക്കെ വീഡിയോയില്‍ വ്യക്തമാണ്.
ആരും കണ്ടാല്‍ ഒന്നു ചിരിച്ചു പോകുന്ന വീഡിയോയ്ക്ക് ഇതുവരെ നാല്പത് ലക്ഷത്തിനടുത്ത് കാഴ്ചക്കാരുണ്ട്. എന്തായാലും ദിനം പ്രതി വീഡിയോയ്ക്കു കാഴ്ചക്കാരും കമന്റു ചെയ്യുന്നവരും കൂടിക്കൂടി വരികയാണ്.