Latest News

ദക്ഷിണാഫ്രിക്കയിൽ നടന്ന കോടികളുടെ പി.പി.ഇ കിറ്റ് അഴിമതി പുറത്തുകൊണ്ടുവന്ന ഇന്ത്യന്‍ വംശജ ബബിത ദേവ്‌കരൺ വെടിയേറ്റു മരിച്ചു. കാറിൽ വീട്ടിലേക്കു മടങ്ങുമ്പോഴാണു ബബിതയ്ക്ക് വെടിയേറ്റത്.

ഗൗതംഗ് പ്രവിശ്യ ആരോഗ്യ വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥയായിരുന്നു ബബിത. ചൊവ്വാഴ്ച രാവിലെ കുട്ടിയെ സ്കൂളിൽ കൊണ്ടുവിട്ടു ജൊഹന്നാസ്ബര്‍ഗിലുള്ള വീട്ടിലേക്കു കാറിൽ മടങ്ങുമ്പോഴാണ് ബബിതക്ക് വെടിയേറ്റത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ഉന്നത തല അന്വേഷണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു.

ബബിത നൽകിയ റിപ്പോർട്ട് പി.പി.ഇ കിറ്റ് വിതരണക്കരാറുമായി ബന്ധപ്പെട്ട വൻ അഴിമതി പുറത്ത് കൊണ്ട് വന്നിരുന്നു. 2 കോടി ഡോളറിന്‍റെ അഴിമതി ആണ് ബബിത പുറത്ത് കൊണ്ട് വന്നത്. എന്നാല്‍ തന്‍റെ ജീവന് ഭീഷണിയുണ്ടെന്ന കാര്യം ബബിത സൂചിപ്പിച്ചിട്ടില്ലെന്നു സീരിയസ് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് വക്താവ് കൈസര്‍ കന്യാഗോ പറഞ്ഞു.

നാദിര്‍ഷയുടെ ഈശോ എന്ന സിനിമ വലിയ വിവാദങ്ങള്‍ക്കാണ് ഇടയാക്കിയത്. യേശുക്രിസ്തുവിനെ ചിത്രത്തിന്റെ പേരിലൂടെ അപമാനിക്കുകയാണ് എന്നായിരുന്നു ഒരു വിഭാഗം വിമര്‍ശിച്ചത്.ചിത്രത്തെ അനുകൂലിച്ചും എതിര്‍ത്തും ക്രൈസ്തവസഭയ്ക്കുള്ളില്‍ നിന്ന് തന്നെ നിരവധി പ്രതികരണങ്ങള്‍ പുറത്തുവന്നു.

ഇതിനിടെ ക്രിസ്ത്യന്‍ മതമൗലികവാദത്തെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് അങ്കമാലി രൂപതയുടെ മുഖപത്രമായ സത്യദീപത്തിന്റെ ഇംഗ്ലിഷ് എഡിഷന്റെ അസോസിയേറ്റ് എഡിറ്റര്‍ ഫാ. ജയിംസ് പനവേലിയുടെ പ്രസംഗം വലിയ ചര്‍ച്ചയായിരുന്നു.

ഇപ്പോഴിതാ ഈ പ്രസംഗം തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച സംവിധായകന്‍ ജിത്തു ജോസഫിന്റെ പോസ്റ്റിന് താഴെയും വലിയ വിദ്വേഷപ്രചരണമാണ് ഇപ്പോള്‍ നടക്കുന്നത്. ചിലര്‍ സംവിധായകനെ വ്യക്തിപരമായും അധിക്ഷേപിക്കുന്നുണ്ട്.

സിനിമയ്‌ക്കെതിരായ വിമര്‍ശനങ്ങളെ പൂര്‍ണമായും തള്ളിക്കളഞ്ഞാണ് വൈദികന്റെ പ്രസംഗം. നേരത്തേ ആമേന്‍, ഈ.മ.യൗ, ഹല്ലേലൂയ എന്നീ സിനിമകള്‍ ഇറങ്ങിയപ്പോഴൊക്കെ സംയമനം പാലിച്ച ക്രിസ്ത്യാനി ഇപ്പോള്‍ വാളെടുത്തിറങ്ങിയിരിക്കുകയാണ് എന്നായിരുന്നു വൈദികന്റെ വിമര്‍ശനം.

സിനിമ നിര്‍മാതാവും പാചക വിദഗ്ധനുമായ നൗഷാദ് അതി ഗുരുതരാവസ്ഥയില്‍. തിരുവല്ലയിലെ സ്വകാര്യആശുപത്രിയില്‍ വെന്റിലേറ്ററിലാണ് നൗഷാദെന്നും ഏവരും അദ്ദേഹത്തിനു വേണ്ടി പ്രാര്‍ഥിക്കണമെന്നും നിര്‍മാതാവ് നൗഷാദ് ആലത്തൂര്‍ അറിയിച്ചു.

‘എന്റെ പ്രിയ സുഹൃത്ത് നൗഷാദിന്റെ ആരോഗ്യനില ഗുരുതരമാണ്. ഇപ്പോള്‍ തിരുവല്ല ഹോസ്പിറ്റലില്‍ വെന്റിലേറ്ററിലാണ്. അദ്ദേഹത്തിനു വേണ്ടി നമുക്കെല്ലാവര്‍ക്കും പ്രാര്‍ത്ഥിക്കാം.രണ്ടാഴ്ച മുമ്പാണ് അദ്ദേഹത്തിന്റെ ഭാര്യ നമ്മളെല്ലാം വിട്ടുപിരിഞ്ഞു പോയത്. ഒരു മകള്‍ മാത്രമാണ് ഇവര്‍ക്കുള്ളത്.’-നൗഷാദ് ആലത്തൂര്‍ പറഞ്ഞു.

കാഴ്ച, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടര്‍, ലയണ്‍, പയ്യന്‍സ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവാണ് നൗഷാദ്. പാചകരംഗത്ത് വൈദഗ്ധ്യം തെളിയിച്ച നൗഷാദിന് തിരുവല്ലയില്‍ ഹോട്ടലും കാറ്ററിങ് സര്‍വീസും ഉണ്ട്

താലിബാന്റെ ബദ്ധശത്രുക്കളായ ഇസ്ലാമിക് സ്‌റ്റേറ്റ് (ഐ.എസ്) തീവ്രവാദികള്‍ കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് ബോംബാക്രമണങ്ങള്‍ നടത്തിയേക്കുമെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചതിനെ തുടര്‍ന്ന് കാബൂള്‍ വിമാനത്താവളത്തിലേക്ക് പോകരുതെന്ന് പൗരന്മാര്‍ക്ക് അമേരിക്ക മുന്നറിയിപ്പ് നല്‍കി.

വിമാനത്താവളത്തിലെ മൂന്ന് കവാടങ്ങളിലുള്ളവര്‍ ഉടന്‍ തിരികെ പോകണമെന്ന് അമേരിക്കന്‍ എംബസി അറിയിച്ചു. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് അടിയന്തര നിര്‍ദേശം. കാബൂള്‍ വിമാനത്താവളത്തിലേക്ക് പോകരുതെന്ന് തങ്ങളുടെ പൗരന്മാര്‍ക്ക് ബ്രിട്ടനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തീവ്രവാദ ഭീഷണിയുണ്ടെന്ന് ബ്രിട്ടീഷ് എംബസി അറിയിച്ചു. പതിനായിരത്തോളം പേരെ ഇനിയും ഒഴിപ്പിക്കാനിരിക്കെയാണ് സുരക്ഷാ മുന്നറിയിപ്പ്.

ഐ.എസിന്റെ ഖൊറാസന്‍ യൂണിറ്റാണ് ആക്രമണത്തിന് പദ്ധതിയിടുന്നതെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവിരം. ഇതോടെ കാബൂളിലെ ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്ത് അഫ്ഗാനില്‍ നിന്നും രക്ഷപ്പെടാന്‍ തിക്കിത്തിരക്കുന്ന ജനക്കൂട്ടത്തിന്റെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടെന്ന് യു.എസ് പ്രതിരോധ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഓഗസ്റ്റ് 31ന് മുന്‍പ് മുഴുവന്‍ പേരെയും അഫ്ഗാനിസ്ഥാനില്‍ നിന്നും ഒഴിപ്പിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇത്തരം ബോംബാക്രമണ ഭീഷണി വെല്ലുവിളിയാകുമെന്ന് അമേരിക്കയുടെ രഹസ്യസേനാ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അഫ്ഗാനിലെ ബഗ്രാം, പുള്‍-ഇ-ചര്‍കി എന്നീ ജയിലുകളില്‍ നിന്നും രക്ഷപെട്ട നൂറുകണക്കിന് ഐ.എസ് തീവ്രവാദികളാണ് ഇപ്പോള്‍ ഭീഷണി ആയിരിക്കുന്നത്.

ചിലര്‍ വിമാനത്താവളത്തിന് മുന്നില്‍ ആക്രമണം നടത്താന്‍ ശ്രമിക്കുന്നതായി വിവരങ്ങളുണ്ടെന്ന് താലിബാന്‍ വൃത്തങ്ങളും പറയുന്നു. അഫ്ഗാനിലുള്ള ഐ.എസ് ഖൊറാസന്‍ യൂണിറ്റില്‍ സിറിയയില്‍ നിന്നും മറ്റ് വിദേശ രാജ്യങ്ങളില്‍ നിന്നും ഉള്ള ഐ.എസിന്റെ പരിചയ സമ്പന്നരായ ജിഹാദികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പറയുന്നു. അഫ്ഗാനിസ്ഥാനിലെയും പാകിസ്ഥാനിലെയും പ്രദേശങ്ങളെ ഉള്‍പ്പെടുത്തിയ വിശാല പ്രദേശം എന്ന നിലയിലാണ് ഖൊറാസന്‍ എന്ന പേരിട്ടിരിക്കുന്നത്.

ഏപ്രില്‍, ജൂണ്‍ മാസങ്ങളില്‍ അഫ്ഗാനിസ്ഥാനില്‍ നടന്ന പല സ്ഫോടനങ്ങള്‍ക്ക് പിന്നിലും ഐ.എസ് ഖൊറാസന്‍ അംഗങ്ങളാണ്. 2016 മുതല്‍ കാബൂളിലും പുറത്തും ഇവര്‍ നിരവധി സ്ഫോടനങ്ങള്‍ നടത്തിയിരുന്നു.

ശൈത്യകാലത്ത് മറ്റൊരു തരംഗം മുന്നിൽ കണ്ട് പ്രായമായവർക്കും മറ്റുരോഗങ്ങൾ അലട്ടുന്നവർക്കുമെല്ലാം ബൂസ്റ്റർ ഡോസ് നൽകി കൂടുതൽ സുരക്ഷിതരാക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി കൂടുതൽ വാക്സീൻ ശേഖരിച്ച് കരുതലെടുക്കാൻ സർക്കാർ നടപടി തുടങ്ങി.

ഫൈസർ, ആസ്ട്രാസെനെക്ക വാക്സിനുകളുടെ രണ്ട് ഡോസു എടുത്തവരുക്കുള്ള സംരക്ഷണം ആറ് മാസത്തിനകം കു റയുന്നതായി ബ്രിട്ടനിൽ പഠനം. ശൈത്യകാലത്ത് “ഏറ്റവും മോശമായ സാഹചര്യത്തിൽ” പ്രായമായവർക്കും ആരോഗ്യ പ്രവർത്തകർക്കും വാക്സിൻ നൽകുന്ന സംരക്ഷണം 50% ൽ താഴെയാകുമെന്നും പഠനത്തിൽ കണ്ടെത്തി.

ഫൈസർ-ബയോഎൻടെക് വാക്സിൻ രണ്ടാമത്തെ ഡോസ് എടുത്ത് ഒരു മാസത്തിനുശേഷം കൊറോണ വൈറസ് അണുബാധ തടയുന്നതിൽ 88% ഫലപ്രദമാണ്. എന്നാൽ അഞ്ച് മുതൽ ആറ് മാസം വരെ കഴിയുന്നതോടെ സംരക്ഷണം 74% ആയി കുറഞ്ഞതായാണ് കണ്ടെത്തൽ. വാക്സിൻ സ്വീകരിച്ച് നാല് മാസത്തിനുള്ളിൽ 14 ശതമാനത്തിൻ്റെ കുറവാണ് രേഖപ്പെടുത്തിയത്.

അതേസമയം ഓക്സ്ഫോർഡ്-ആസ്ട്രാസെനെക്ക വാക്സിൻ്റെ രണ്ടാമത്തെ ഡോസ് എടുത്ത് ഒരു മാസത്തിനുശേഷം സംരക്ഷണം 77% ആയി കുറഞ്ഞു. നാലോ അഞ്ചോ മാസങ്ങൾക്ക് ശേഷം ഇത് 67% ആയി കുറഞ്ഞപ്പോൾ മൂന്ന് മാസത്തിനുള്ളിൽ സംരക്ഷണത്തിൽ 10 ശതമാനത്തിൻ്റെ കുറവും രേഖപ്പെടുത്തി.

35 മില്യൺ ഡോസ് ഫൈസർ വാക്സീൻ അധികമായി വാങ്ങാൻ ബ്രിട്ടൻ ഓർഡർ നൽകിയതായി ആരോഗ്യ സെക്രട്ടറി സാജിദ് ജാവേദ് വ്യക്തമാക്കി. ഇതുവരെ എട്ട് വ്യത്യസ്ത ബ്രാൻഡുകളിലുള്ള 540 മില്യൺ കോവിഡ് ഡോസുകളാണ് വിവിധ കമ്പനികളിൽനിന്നും ബ്രിട്ടൻ വാങ്ങിയത്.

50 വയസിനു മുകളിലുള്ളവർക്ക് സെപ്റ്റംബർ മുതൽ ആവശ്യമെങ്കിൽ മൂന്നാം ഡോസ് ബുസ്റ്റർ ഡോസ് വാക്സീൻ നൽകാമെന്ന് ജോയിന്റെ കമ്മിറ്റി ഓൺ വാക്സിനേഷൻ ആൻഡ് ഇമ്മ്യുണൈസേഷൻ കഴിഞ്ഞമാസം യോഗം ചേർന്ന് സർക്കാരിനോട് നിർദേശിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ വാക്സീൻ കമ്മിറ്റി അന്തിമ തീരുമാനം എടുത്തിട്ടില്ല. എപ്പോൾ അനുകൂല തീരുമാനം ഉണ്ടായാലും വാക്സിന് ക്ഷാമം ഉണ്ടാകാതിരിക്കാനാണ് 35 മില്യൺ ഫൈസർ വാസ്കീൻ കൂടി അധികമായി വാങ്ങുന്നത്.

ആദ്യ രണ്ടുഡോസ് നൽകുന്ന സുരക്ഷിതത്വം എത്രനാൾ നീളുമെന്ന പഠനറിപ്പോർട്ടുകൾ പരിശോധിച്ചാകും ബൂസ്റ്ററിന്റെ കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുക. സ്വന്തമായി വാക്സീൻ നിർമിച്ചും വാക്സിനേഷൻ ആദ്യം ആരംഭിച്ചും കോവിഡിനെ ഒരു പരിധിവരെ തുരത്തിയ ബ്രിട്ടൻ തന്നെ ബൂസ്റ്റർ ഡോസിന്റെ കാര്യത്തിലും ആദ്യം……

എടത്വ: കോവിഡ് ബാധിച്ച് മരണമടഞ്ഞ യുവതിയെ തലവടി സൗത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.വൈ.എഫ്.ഐ മാണത്താറ യൂണിറ്റ് പ്രവർത്തകർ സംസ്കരിച്ചു. തലവടി ഇല്ലത്തുപറമ്പില്‍ ഓമനക്കുട്ടന്‍, ബീന ദമ്പതികളുടെ മകള്‍ പ്രിയങ്ക (26) ആണ് നവജാത ശിശുവിനെ ഒരുനോക്ക് കണ്ടശേഷം കഴിഞ്ഞ ദിവസം കോവിഡ് രോഗത്തിന് കീഴടങ്ങിയത്. തിരുവല്ല ബിലീവേഴ്‌സ് ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഏറ്റു വാങ്ങി.സംസ്കാരം ആഗസ്റ്റ് 25 ന് ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തലവടിയിലെ കുടുംബ വീട്ടിൽ നടത്തി.ഡി.വൈ.എഫ് .ഐ മാണത്താറ യൂണിറ്റ് സെക്രട്ടറി ധനരാജ്, അംഗങ്ങളായ സ്വാതി ഗുരുദാസ്,ബിബീഷ് പ്രിയദർശിനി, ശ്യാംലാൽ, രഞ്ജിത്ത് ലാൽ, കെ.പി.എം.എസ് സംസ്ഥാന കമ്മിറ്റി അംഗം എ.പി.ലാൽകുമാർ എന്നിവർ സംസ്ക്കാര ചടങ്ങിന് നേതൃത്വം നല്കി.

സംസ്ക്കാര ചടങ്ങിന് നേതൃത്വം നല്കിയ യുവാക്കളെ സൗഹൃദ വേദി പ്രസിഡൻ്റ് ഡോ.ജോൺസൺ വി.ഇടിക്കുള, ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഗായത്രി ബി നായർ, വൈസ് പ്രസിഡൻറ് ജോജി ഏബ്രഹാം, എൽ.സി.സെക്രട്ടറി സജി, അച്ചമോൻ, ഡിവൈഎഫ്ഐ തലവടി സൗത്ത് മേഖല കമ്മിറ്റി പ്രസിഡൻറ് രതീഷ് സി.ആർ, സെക്രട്ടറി രജീഷ് കുമാർ പി.വി എന്നിവർ അഭിനന്ദിച്ചു.

ചൊവ്വാഴ്ച രാവിലെ 6.30-നാണ് പ്രിയങ്ക മരിച്ചത്.ഏഴ് മാസം ഗര്‍ഭിണിയായ പ്രിയങ്ക പനിബാധയെ തുടര്‍ന്ന് പച്ച സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇവിടെ വച്ച് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിതീകരിച്ചു. ഗർഭിണിയായ പ്രിയങ്കയുടെ തുടര്‍ ചികിത്സക്കായി തിരുവല്ല ബിലീവേഴ്‌സ് ഹോസ്പിറ്റലിലേക്ക് മാറ്റി.രോഗം മൂര്‍ശ്ശിച്ചതോടെ ഓപ്പറേഷനിലൂടെ കുട്ടിയെ പുറത്തെടുക്കാന്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. ബന്ധുക്കളുടെ സമ്മതപ്രകാരം കഴിഞ്ഞ വ്യാഴാഴ്ച ഓപ്പറേഷനിലൂടെ കുട്ടിയെ പുറത്തെടുത്തിരുന്നു. നവജാത ശിശു ഇപ്പോൾ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പരിചരണത്തിലാണ് .പ്രിയങ്കയുടെ അമ്മ ഹരിപ്പാട് കോവിഡ് ആശുപത്രിയിലാണ്.

എടത്വാ: കവിയും കഥാകൃത്തും, ഗാനരചയിതാവുമായ കവി ജേക്കബ് മനയില്‍ (87) അന്തരിച്ചു. തലവടി കളങ്ങര മനയില്‍ ഇരുപത്താറില്‍ കുടുംബ വീട്ടില്‍ (ആഗസ്റ്റ് 25) ബുധനാഴ്ച ഉച്ചയ്ക്കാണ് അന്ത്യം സംഭവിച്ചത്. പ്രവാസിയായിരുന്ന ജേക്കബ് മനയില്‍ തുള്ളല്‍ പാട്ടുകളിലൂടാണ് എഴുത്തിലേക്ക് തിരിഞ്ഞത്. കവിത, ശ്ലോകം, നാടന്‍പാട്ട്, വള്ളപ്പാട്ട്, കഥ, സ്മരണാഞ്ജലി, നര്‍മ്മകഥ, നിരൂപണം തുടങ്ങി നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ഇംഗ്ലീഷ് ഗ്രന്ഥങ്ങള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്. പ്രവാസി ഗ്രന്ഥകര്‍ത്താവെന്ന നിലയില്‍ നിരവധി പുരസ്‌കാരങ്ങളും ലഭിച്ചു. ജില്ല, താലൂക്ക് ലൈബ്രറി ഭാരവാഹിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കവിയും, പൊതുപ്രവര്‍ത്തകനുമായ ജേക്കബ് മനയില്‍ അക്ഷരശ്ലോക സാഗരം, സുഭില സുമങ്ങള്‍, സ്വര്‍ഗ്ഗത്തിലെ പാപി, മലയാളി മാഹാത്മ്യം തുള്ളല്‍പാട്ട്, വിലാപകാവ്യം-സ്മരണാഞ്ജലി, മീനുക്കുട്ടി, ദാവീദ് വിജയം-തുള്ളല്‍പാട്ട്, ലാസര്‍-ഖണ്ഡകാവ്യം, ഞാന്‍ മരിച്ചാല്‍-നര്‍മ്മകഥകള്‍, മേടയിലെ കുഞ്ഞ്-കവിത, മധുമാംസം, പെനിയന്‍-തുള്ളല്‍പാട്ട്, മനയില്‍കുടുംബം എന്നിങ്ങളെ നിരവധി കൃതികള്‍ രചിച്ചു. പരേതയായ കോട്ടയം മറ്റത്തില്‍ ആലീസാണ് ഭാര്യ. മക്കള്‍: മേരി (അമേരിക്ക), സാറ (അമേരിക്ക), പരേതനായ ബാബു.

നിര്യാണത്തിൽ സൗഹൃദ വേദി പ്രസിഡൻ്റ് ഡോ.ജോൺസൺ വി. ഇടിക്കുള അനുശോചിച്ചു.

പൊതുവാച്ചേരിയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയത് ചക്കരക്കല്‍ സ്വദേശി പ്രജീഷ് എന്നയാളുടെ മൃതദേഹമെന്ന് സ്ഥിരീകരണം. മരം മോഷണക്കേസില്‍ പോലീസിന് വിവരങ്ങള്‍ നല്‍കിയ ആളാണ് കൊല്ലപ്പെട്ട പ്രജീഷ്. പ്രതികളെ തിരിച്ചറിഞ്ഞതായും മോഷണകേസില്‍ പ്രതികളെ കുറിച്ച് വിവരം നല്‍കിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കരുതുന്നതായും കണ്ണൂര്‍ അസി.കമ്മീഷണര്‍ പി.പി. സദാനന്ദന്‍ പറഞ്ഞു.മരം മോഷണവുമായി ബന്ധപ്പെട്ട് പ്രതികളെക്കുറിച്ച് പൊലീസിന് വിവരം നല്‍കിയ ആളാണ് പ്രജീഷ്. ഇതിലുള്ള പ്രതികാരമാണ് കൊലപാതകത്തിലേക്ക് എത്തിയത്. നാല് ലക്ഷം രൂപയുടെ തേക്കുമരം മോഷ്ടിച്ചതിന് പ്രതികള്‍ ഓഗസ്റ്റ് ഒമ്പതാം തീയതി പിടിയിലായിരുന്നു.

പൊതുവാച്ചേരി കരുണന്‍ പീടികക്ക് സമീപത്തെ കനാലില്‍ നിന്നാണ് ചാക്കില്‍കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ചാക്കില്‍ മടക്കിക്കെട്ടിയ നിലയില്‍ കാട് നിറഞ്ഞ കനാലിന്റെ അടിഭാഗത്ത് നിന്നാണ് മൃതദേഹം കിട്ടിയത്. ഓഗസ്റ്റ് 19-ന് കാണാതായ പ്രശാന്തിനിവാസില്‍ ഇ.പ്രജീഷിന്റെ (33) മൃതദേഹമാണിതെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അഴുകിയ മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

പ്രജീഷിനെ കാണാതായതിനെ തുടര്‍ന്ന് അന്വേഷണം നടന്നുവരികയായിരുന്നു. ഇതിനിടെ പോലീസിന് ലഭിച്ച രഹസ്യവിവരമാണ് മൃതദേഹം കണ്ടെത്താനിടയാക്കിയത്. തിങ്കളാഴ്ച രാവിലെയാണ് ചക്കരക്കല്ല് പോലീസിന്റെ നേതൃത്വത്തില്‍ മണിക്കിയില്‍ അമ്പലത്തിനു സമീപം കരുണന്‍ പീടികയോട് ചേര്‍ന്നുള്ള കനാലില്‍ പരിശോധന നടത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ കസ്റ്റഡിയിലായതായും രണ്ട് പേര്‍ നിരീക്ഷണത്തിലാണെന്നും സൂചനയുണ്ട്.

പോലീസ് ഉദ്യോഗസ്ഥര്‍, വിരലടയാള വിദഗ്ദര്‍, ഫോറന്‍സിക് വിഭാഗം എന്നിവരുടെ സാന്നിധ്യത്തില്‍ അഗ്‌നിരക്ഷാസേന വിഭാഗമാണ് തിങ്കളാഴ്ച ഉച്ചയോടെ മൃതദേഹം പുറത്തെടുത്തത്. ചക്കരക്കല്ല് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റ്മോര്‍ട്ടത്തിനായി കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ചക്കരക്കല്ല് പ്രശാന്തി നിവാസില്‍ ശങ്കരവാര്യര്‍, സുശീല ദമ്പതികളുടെ മകനാണ് പ്രജീഷ്. സഹോദരങ്ങള്‍: പ്രവീണ്‍, പ്രസാദ്.

വഴിയരികിൽ മരിച്ച നിലയിൽ യുവാവിന്റെ മൃതദേഹം.ഒപ്പം 3 വയസ്സു മാത്രമുള്ള മക്കളായ ഇരട്ടകൾ രാത്രി 3 മണിക്കൂറോളം മൃതദേഹത്തിന്റെ അരികിലിരുന്നു ‌കരഞ്ഞു. പുലർച്ചെ ഇവിടെ എത്തിയ പത്രവിതരണക്കാരനാണു ദാരുണ സംഭവം ആദ്യം കണ്ടത്.

കലൂർ പള്ളിപ്പറമ്പിൽ ജോർജിന്റെയും ഇടപ്പള്ളി നോർത്ത് വില്ലേജ് ഓഫിസർ ലിസിമോളുടെയും ഏകമകൻ ജിതിൻ (29) ആണു മരിച്ചത്. പിതാവ് ജോർജ് വിദേശത്താണ്. ജിതിൻ മക്കളായ ഏയ്ഡനും ആമ്പർലിക്കുമൊപ്പം 6 ദിവസം മുൻപാണ് വലിയ പഴമ്പിള്ളിത്തുരുത്തിലെ മാൻഗ്രൂവ് റിസോർട്ടിൽ താമസിക്കാൻ എത്തിയത്. റഷ്യ സ്വദേശിയായ ക്രിസ്റ്റീനയാണു ഭാര്യ.

ഗോവയിൽ ബിസിനസ് ചെയ്തിരുന്ന ജിതിൻ കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെയാണു നാട്ടിലെത്തിയത്. കലൂരിൽ സ്വന്തമായി വീട് ഉണ്ടെങ്കിലും കുറച്ചുകാലമായി കാക്കനാടുള്ള വാടകവീട്ടിലാണു താമസം. ക്രിസ്റ്റീന ജോലി സംബന്ധമായ ആവശ്യത്തിനു ബെംഗളൂരുവിലായിരുന്നു. കാക്കനാട്ടെ വീട്ടിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണു ജിതിൻ റിസോർട്ടിൽ താമസിക്കാൻ എത്തിയത്.

ഇന്നലെ പുലർച്ചെ രണ്ടരയോടെ ജിതിൻ മക്കൾക്കൊപ്പം വാതിൽ തുറന്നു പുറത്തേക്ക് ഇറങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. വീടു പോലെയുള്ള താമസസ്ഥലം ആയതിനാൽ ജീവനക്കാരൊന്നും രാത്രി ഉണ്ടായിരുന്നില്ല. ജിതിന്റെ പോസ്റ്റ്മോർട്ടം ഇന്നു നടത്തും. ഹൃദയാഘാതമാണ് മരണകാരണം എന്നാണു പ്രാഥമിക നിഗമനമെന്നു പൊലീസ് പറഞ്ഞു.

മൂന്നു ദിവസങ്ങൾക്ക് ശേഷം താനും ഉയർത്തെഴുന്നേൽക്കും, വിശ്വസികളെ ബോധിപ്പിക്കാൻ സാഹസത്തിന് മുതിർന്ന പാസ്റ്റർ മരണപ്പെട്ടു. ആഫ്രിക്കയിലെ സാംബിയൻ ക്രിസ്ത്യൻ ചർച്ചിലെ പാസ്റ്ററായ 22 വയസുള്ള ജെയിംസ് സക്കാറയാണ് മരിച്ചത്.

വിശ്വാസികളെ സാക്ഷിയാക്കിയാണ് ഇയാൾ കൈകാലുകൾ ബന്ധിച്ച് കുഴിയിൽ ഇറങ്ങി കിടന്നത്. തന്നെ മണ്ണിട്ട് മൂടണമെന്നും ക്രിസ്തുവിനെ പോലെ മൂന്നു ദിവസത്തിന് ശേഷം താൻ ജീവനോടെ ഇവിടെ തന്നെ ഉണ്ടാകുമെന്നും ഇയാൾ വിശ്വാസികളോട് അവകാശപ്പെട്ടിരുന്നു.

മൂന്നു ദിവങ്ങൾക്ക് ശേഷം ജീവനോടെ തിരിച്ചുവരുമെന്നായിരുന്നു ഇയാളുടെ അവകാശവാദം. ഇത് അനുയായികൾ വിശ്വസിക്കുകയും ഇയാളെ മണ്ണിട്ട് മൂടുകയും ചെയ്തു. എന്നാൽ മൂന്ന് ദിവസത്തിന് ശേഷം കുഴിമാന്തിയപ്പോൾ മരിച്ചുകിടക്കുന്ന പാസ്റ്ററെയാണ് കണ്ടതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഈ അന്ധവിശ്വാസ സാഹസത്തിന് പാസ്റ്ററെ പിന്തുണച്ച മൂന്നുപേർക്കെതിരെ അധികൃതർ കേസെടുത്തു. മരിച്ച നിലയിൽ കണ്ടെത്തിയപ്പോഴാണ് ഇവർ സംഭവം െപാലീസിനെ അറിയിക്കുന്നത്. സഹായികളിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് പേർ ഒളിവിലാണ്.

RECENT POSTS
Copyright © . All rights reserved