നെടുമ്പാശേരിയില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനം റദ്ദാക്കിയതെന്നാണ് വിശദീകരണം. വിമാനം ഇന്ന് രാവിലെ പുറപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു.
ഇന്നലെ ഉച്ചയ്ക്ക് 1.20ന് പുറപ്പടേണ്ട വിമാനം മണിക്കൂറുകളോളം വൈകിയതിനെ തുടര്‍ന്ന് യാത്രക്കാരുടെ വലിയ പ്രതിഷേധമുണ്ടായിരുന്നു. പിന്നാലെയാണ് വിമാനം റദ്ദാക്കിയത്. വിമാനം വൈകിയതിനെ തുടര്‍ന്ന് 120 ഓളം യാത്രക്കാരാണ് വിമാനത്താവളത്തില്‍ കുടുങ്ങിയത്.
കുട്ടികളും രോഗികളും പ്രായമായവരും അടക്കം 150-ലധികം യാത്രക്കാരായിരുന്നു വിമാനത്തില്‍ യാത്ര ചെയ്യേണ്ടിയിരുന്നത്. വിമാനം വൈകുന്നതിനെ കുറിച്ച് ഔദ്യോഗികമായ അറിയിപ്പ് ഒന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി.
വിമാനം വൈകിയത് സംബന്ധിച്ച് എയര്‍ ഇന്ത്യയും ഔദ്യോഗികമായി വിശദീകരണം നല്‍കിയിരുന്നില്ല. മുംബൈയില്‍ നിന്നടക്കമുള്ള വിദഗ്ധ സംഘമെത്തി തകരാര്‍ പരിഹരിച്ച ശേഷം മാത്രമേ വിമാനം പുറപ്പെടുകയുള്ളു.
18-ാം തീയതിയാണ് നെടുമ്പാശ്ശേരിയില്‍ നിന്ന് ലണ്ടനിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിച്ചത്. ആഴ്ചയില്‍ മൂന്ന് തവണയാണ് പ്രത്യേക സര്‍വീസ്.
ബ്രാംപ്റ്റൺ/ആലപ്പുഴ:ഒരേ മനസ്സോടെ വിദേശികളും മലയാളികളും ഓളപരപ്പിൽ തുഴയെറിഞ്ഞു. തിരുവോണ ദിനത്തിൽ കാണികളെ ആവേശത്തിൻ്റെ കൊടുമുടിയിലെത്തിച്ച് 11-ാംമത് കനേഡിയൻ നെഹ്റു ട്രോഫി മത്സരം സമാപിച്ചു.
പുരുഷൻമാരുടെ വിഭാഗത്തിൽ ഗ്ലാഡിറ്റേഴ്സ് ചുണ്ടൻ ഒന്നാം സ്ഥാനവും അനന്തപുരി ചുണ്ടൻ രണ്ടാം സ്ഥാനത്തും എത്തി. വനിത വിഭാഗത്തിൽ ഗ്ലാഡിറ്റേഴ്സ് ജലറാണി ഒന്നാം സ്ഥാനത്തും കനേഡിയൻ ലയൺസ് രണ്ടാം സ്ഥാനത്തും എത്തിയതായി ബ്രാംപ്റ്റൺ മലയാളി സമാജം പ്രസിഡൻ്റും കനേഡിയൻ നെഹ്റു ട്രോഫി സമിതി ചെയർമാൻ കൂടിയായ കുര്യൻ പ്രക്കാനം പറഞ്ഞു. ജലരാജാക്കന്മാർ മാലിപ്പുരകളിൽ വിശ്രമിക്കുമ്പോഴും ആർപ്പുവിളികളും ആരവങ്ങളുമില്ലാതെ ഒരു ജലോത്സവ കാലം കേരളത്തിൽ കടന്നു പോകുമ്പോൾ കനേഡിയൻ നെഹ്റു ട്രോഫി മത്സരം കാണികൾക്ക് ആവേശം പകർന്നതായും ഇരുപതിലധികം ടീമുകൾ പങ്കെടുത്തതായും ഓവർസീസ് മീഡിയ ടീം ജനറൽ കൺവീനർ ഡോ.ജോൺസൺ വി. ഇടിക്കുള പറഞ്ഞു.

രാവിലെ 10ന് കനേഡിയൻ നെഹ്റു ട്രോഫി സമിതി ജലോത്സവ ചെയർമാൻ കുര്യൻ പ്രക്കാനം ഇന്ത്യയുടെ ദേശിയ പതാക ജലോത്സവ വേദിയിൽ ഉയർത്തിയതോടെ ഒന്റേരിയോയിലെ പ്രൊഫസേഴ്‌സ് ലെയിക്കിൽ മത്സരത്തിന് തുടക്കമായി, ഒരു ഉത്സവ പ്രതിച്ഛായ പകർന്നു. ബ്രാംപ്റ്റൺ മലയാളി സമാജത്തിന്റെ നേതൃത്വത്തിലാരംഭിച്ച ‘ദി ബ്രാംപ്റ്റൺ ബോട്ട് റേസ്‘ ഏതൊരു പ്രവാസി മലയാളിക്കും സ്വന്തം നാടിന്റെ സാംസ്കാരിക പാരമ്പര്യത്തെക്കുറിച്ചോർത്ത് അഭിമാനം തോന്നുമാറ് പ്രൗഢോജ്വലമായിരുന്നു. വിവിധ കമ്മ്യൂണിറ്റികൾ ഉൾപ്പെടുന്ന കനേഡിയൻ, അമേരിക്കൻ ടീമുകൾ വരെ മത്സരത്തിൽ അണിനിരന്നു.പ്രവാസി മലയാളി ലോകത്തു തന്നെ നടന്ന ഏറ്റവും വലിയ മത്സരമായി തീർന്നിരിക്കുന്നു. ലോക കേരള സഭാംഗമായ കുര്യൻ പ്രക്കാനമാണ് ബ്രാംപ്ടൻ ബോട്ട് റേസിൻ്റെ സ്ഥാപക പ്രസിഡന്റ്. കുര്യൻ പ്രക്കാനം, ഗോപകുമാര്‍ നായര്‍,സണ്ണി കുന്നംപള്ളി എന്നിവരുടെ നേതൃത്വത്തിൽ ഉള്ള വിപുലമായ കമ്മിറ്റി നേതൃത്വം നല്കി.
മന്ത്രി സർക്കാരിയ എംപിമാരായ റൂബി സഹോത്ത, സോണിയ സിന്ദു, കമൽ കേര, എംപിപി അമർ ജോത്ത് സന്ദു,മേയർ പാട്രിക്ക് ബ്രൗൺ എന്നിവർ ചേർന്ന് സമ്മാനദാനം നിർവഹിച്ചു.
ജലോത്സവത്തിന് മുന്നോടിയായി പത്മശ്രീ എം.എ യൂസഫലി വിർച്ച്വൽ ഫ്ലാഗ് ചെയ്ത പതാക ദുബൈയിൽ നിന്നും എത്തിച്ച് പതാക പ്രയാണവും നടന്നു.
റ്റിജി തോമസ്
ചിങ്ങത്തിന്റെ പ്രസരിപ്പും തെളിമയുമായിരുന്നു എവിടെയും, ഞങ്ങളുടെ മനസ്സ് പോലെ. നിലാവ് പോലെ വെയിൽ, പിന്നെ കുളിർകാറ്റിന്റെ അവാച്യത.
ഞങ്ങൾ മേഘങ്ങളെപ്പോലെ ഒഴുകി സഞ്ചരിച്ചു…..
മനോഹര സ്വപ്നങ്ങളുടെ ആനന്ദമാധുരി ആവോളം ആസ്വദിക്കുന്ന ഭാവത്തിൽ ഓരോ നിമിഷവും ഞങ്ങൾ സ്പർശിച്ചു. ഓരോ നിമിഷത്തെയും ഭാഗിക്കണമെന്നും ഓരോ ചെറിയ അംശത്തിലും ജീവിക്കണമെന്നും ഞങ്ങൾ ആഗ്രഹിച്ചു .
വീട്ടിലേക്ക് കടന്നു ചെന്നപ്പോൾ സ്വീകരണമുറിയിൽ അച്ഛനും അമ്മയ്ക്കും ഒപ്പം അവൾ സംസാരിക്കുന്നതു കണ്ട് ഞാൻ അത്ഭുതപ്പെട്ടുപോയി. ഞങ്ങളുടെ ഇടയിലെ അനേകം മൈലുകളുടെ ദൈർഘ്യം തരണം ചെയ്യാൻ ഒരിക്കലും സാധിക്കില്ലെന്ന് ഞങ്ങൾ കരുതിയിരുന്നു. ഒപ്പം ജീവിതത്തിലൊരിക്കലും കണ്ടുമുട്ടില്ലെന്നും എനിക്ക് ഒന്നും സംസാരിക്കാൻ സാധിച്ചില്ല. ഒരു അപരിചിതന്റെ ഭാവത്തിൽ , കുട്ടിയുടെ അറിവില്ലായ്മ പോലെ നിശബ്ദനായി നിൽക്കുന്ന എന്നെ നോക്കി അവൾ ചിരിച്ചു .ഒപ്പം അച്ഛനും അമ്മയും .എല്ലാം എല്ലാം തന്നെ എന്നെ അത്ഭുതപ്പെടുത്തി. എന്തൊക്കെയോ മനസ്സിലായെങ്കിലും അറിവില്ലായ്മകൾ കൂടികലർത്തപ്പെട്ട അവ്യക്തതയുടെ ഒരു പ്രത്യേക അവസ്ഥയിലേക്ക് എത്തിപ്പെടുന്നതായി എനിക്ക് തോന്നി.
അവൾ എൻറെ കയ്യിൽ പിടിച്ചു .അച്ഛൻറെയും അമ്മയുടെയും അനുഗ്രഹത്തിന്റെയും അനുവാദത്തിന്റെയും ധ്വനിയിലുള്ള മന്ദഹാസത്തിന്റെ മദ്ധ്യേ ഞങ്ങൾ പുറത്തേക്കു നടന്നു .
അങ്ങനെ ഞങ്ങൾ മേഘങ്ങളെപോലെ ഒഴുകി സഞ്ചരിച്ചു.
യാത്രയിലുടനീളം ഞാൻ സംസാരിച്ചത് എനിക്ക് അവളോടുള്ള സ്നേഹത്തെക്കുറിച്ചായിരുന്നു.
ഒരുകാലത്ത് അവളോട് എന്ത് സംസാരിക്കണമെന്ന് ഞാൻ ചിന്തിക്കാറുണ്ടായിരുന്നു. വേറെ ആരെങ്കിലുമായിരുന്നെങ്കിൽ എനിക്ക് കണക്കറ്റ വിഷയങ്ങളുണ്ടായിരുന്നു. പക്ഷേ ,അവളോട് സംസാരിക്കാൻ എനിക്ക് പരിമിതങ്ങളായ വിഷയങ്ങളെ ഉണ്ടായിരുന്നുള്ളൂ. എന്നെക്കുറിച്ച് അവളെക്കുറിച്ച് പിന്നെ ഞങ്ങൾക്ക് മാത്രമായി കിട്ടിയ നിമിഷങ്ങളെക്കുറിച്ച്. അത്രമാത്രം……
അവളുടെ ചുണ്ടുകൾ മന്ദഹാസം കൊണ്ട് നിറഞ്ഞിരുന്നു. കൈവിട്ടുപോകുന്ന പോകുന്ന ഒരു സ്വപ്നം പോലെ ഞാൻ അവളെ ചേർത്തുപിടിച്ചു .അവളുടെ മുടിയുടെ കോന്തലുകൾ എൻറെ ചുമലിൽ കാറ്റത്ത് പറന്നിരുന്നു…..
യാത്ര എന്തോ പ്രത്യേകതകളുടെ സങ്കലനയായിരുന്നു. അനുഭൂതികളുടെ സങ്കലനം .…..
മഞ്ഞ് ഞങ്ങളുടെ പാതയിലേക്ക് അരിച്ചരിച്ചെത്തി .തണുപ്പ് തീവ്രമായ അനുരാഗം പോലെ ശരീരത്തെ പൊതിഞ്ഞു.
” ഇതു രാത്രിയാണോ പകലാണോ ?”
ഞാൻ ചോദിച്ചു.
“ആവോ ”
“ചന്ദ്രൻ?” ഞാൻ പറഞ്ഞു.
“എന്തിനാ ഇങ്ങനെ ചിന്തക്കണെ. കൊച്ചുകുട്ടികളെപ്പോലെ ചന്ദ്രനെ നോക്ക്യേ….. കടലാസ് പറ്റിച്ചതുപോലെ….. നമ്മൾക്ക് രണ്ടു കുഞ്ഞുഞ്ഞികളാകാം …..”
എനിക്ക് അത് സമ്മതമായിരുന്നു. ഏതോ ഒരു അറിവിൻറെ കണിക എന്റെ ഉള്ളിൽ മിന്നിമറഞ്ഞു.
” എന്റെ കുഞ്ഞൂഞ്ഞി …..”
ഞാൻ വിളിച്ചു .
അവൾ ചിരിച്ചുകൊണ്ട് വിളികേട്ടു. അവൾ കൈചൂണ്ടിയിടത്തേക്ക് ഞാൻ നോക്കി . കുന്നിൻറെ മുകളിൽ നിലാവിൽ ( അതോ വെയിലിലോ) തിളങ്ങി നിൽക്കുന്ന മനോഹരമായ ഒരു ദേവാലയം . ആ നിമിഷത്തിൽ അവിടെ പൊന്തി വന്നതുപോലെ.
പെട്ടെന്ന് അവളോടുള്ള സ്നേഹത്താൽ ഞാൻ വീർപ്പുമുട്ടി.
അവളുടെ കൈപിടിച്ച് ഞാൻ ദേവാലയത്തിലേക്ക് ഓടി….. നിലാവിൽ പലതരം പൂക്കളുടെ മദ്ധ്യേ ഒരു കൊച്ചു ദേവാലയം. ചുവരുകളിൽ നിലാവു തട്ടി ശോഭിക്കുന്നു.
അങ്ങനെ ഒരു ദേവാലയം ഇതിന് മുമ്പ് ഒരിക്കലും കണ്ടിരുന്നില്ല. ദേവാലയത്തിന്റെ പ്രധാന കവാടം വഴി അകത്തു കടന്നു .
ദേവാലയത്തിൽ സ്ഥാപിച്ചിരുന്ന പഴയ ക്ലോക്ക് മണി അടിച്ചു….. ഏതോ സമയം.
വിജനത. ദേവാലയത്തിൽ രണ്ട് വ്യക്തികൾ മാത്രം. പരസ്പരം സ്നേഹിക്കുന്നവർ…. പുറത്തുള്ള ലോകം ഏതോ വിദൂരതയിൽ അങ്ങകലെ.
ദേവാലയത്തിന്റെ പ്രകാശമാനമായ, വിജനമായ അവസ്ഥയിൽ ഇനി ഒട്ടുനേരം ജീവിക്കണമെന്നും, ഒളിച്ചേ പാത്തേ, അക്ക്, കല്ലു കൊത്തിക്കളി, ഞൊട്ടിപ്പിടുത്തം മുതലായ അനേകം കുഞ്ഞൂഞ്ഞിക്കളികൾ കളിക്കണമെന്നും ഞങ്ങൾ ആഗ്രഹിച്ചു. പക്ഷേ , അവ്യക്തമായ ലക്ഷ്യപ്രാപ്തി ഞങ്ങളെ മുന്നോട്ട് നയിച്ചു.
ദേവാലയത്തിൽ നിന്ന് പുറത്തേക്ക്… പിന്നെ സ്വപ്ന സാദൃശ്യമായ താഴ്വാരം…. ഞങ്ങൾ മുന്നോട്ട് നീങ്ങി.
” നമ്മൾക്ക് ജീവിക്കണം….”
അപ്പോൾ ഒരു ചെറു മന്ദഹാസത്തിനിടയിൽ അവൾ ചുണ്ടനക്കി.
” എന്നുവരെ….?”
പെട്ടെന്ന് ഒരു ഉത്തരം എനിക്ക് അപ്രാവ്യമായിരുന്നു. സമയത്തെക്കുറിച്ച് കാലത്തെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ലായിരുന്നു….
“അങ്ങുവരെ…”
അത്രമാത്രം പറഞ്ഞ് ഞാൻ അവളുടെ കവിളിൽ ചുംബിച്ചു. ആ നിമിഷം അവളുടെ സാമീപ്യം എൻറെ മനസ്സിൽ സുഖമുള്ള ലേപനമായി പടർന്നു.
കടന്നുപോയ നിമിഷങ്ങളുടെ നഷ്ടബോധം വരാനിരിക്കുന്നവയുടെ ലാഭത്തിൽ കിഴിച്ച് കണക്കുകൂട്ടുമ്പോൾ അവൾ മൊഴിഞ്ഞു.
മുന്നോട്ട് …
സാധാരണത്വത്തിൻെറ ചരടിൽ യുക്തി തരം തിരിക്കുമ്പോൾ അവൾ വിലക്കി.
“ചിന്തകൾ പുറകിലേക്ക് നയിക്കാൻ പാടില്ല.. അവയുടെ ബാഹുല്യത്തിൽ എന്തിന് ഇന്നിനെ നമ്മളെ ….മറക്കണം ….”
അവളുടെ അറിവിൻറെ പ്രകാശത്തിൽ എൻറെ വേദനകൾ ആകുന്നു …ദീപ്തമായ അനുഭൂതിയായി പ്രകാശമായി അവൾ എൻറെ മനസ്സിൽ നിറഞ്ഞു .
പാത ഒരു ഗുഹയിലേക്ക് പ്രവേശിച്ചപ്പോൾ ഞാൻ അമ്പരന്നില്ല. കാരണം ഗുഹയുടെ അങ്ങേ കവാടത്തിൽ വിരിഞ്ഞ പൂക്കളുടെ മനോഹാരിതയും ഇളംകാറ്റിൻെറ നിർവൃതിയും അത്ര ശക്തമായി ഉണ്ടായിരുന്നു.
മുന്നേറവേ ഇരുട്ടിൻെറയും വായുവിൻെറയും കട്ടി ഏറിവന്നു .ഗുഹയുടെ ഉള്ള് പരന്ന് ഇടുങ്ങി. കൈകൾ കൊരുത്ത് നീങ്ങവേ ഞങ്ങളുടെ കാലുകളെ തഴുകി ഒഴുകുന്ന ജലം പകർന്ന കുളിർമയുടെ നൈമിഷിക അനുഭൂതിയും അടുത്ത നിമിഷം പ്രയാണത്തിൻെറ ദുഷ്‌കരതയും മിന്നായം പോലെ മനസ്സിൽ കടന്നു കൂടി. ഗുഹയിൽ വരമ്പുകൾ ഉള്ളതായും, അവ ഓരോന്നും പിന്തിരിപ്പിക്കണതും ഞങ്ങൾ അറിഞ്ഞു.
വരമ്പുകൾക്കിടയിലൂടെ ഇഴഞ്ഞ് മുന്നോട്ട് നീങ്ങവേ അവളുടെ കണ്ണുകളിലെ പ്രകാശവും, നിശ്വാസത്തിൻറെ ഊഷ്മളതയും എനിക്ക് ആശ്വാസമായി.
ഇരുട്ടിൻെറയും ഒഴുകി എത്തുന്ന ജലത്തിൻെറയും വരമ്പുകളുടെയും മധ്യേ പ്രയാണത്തിൻെറ അവ്യക്തത ഞങ്ങളെ പിൻതുടർന്നു .
ഏതോ ഇച്‌ഛാഭംഗത്തിൻെറ മുറിവുകളുമായി ഞങ്ങൾക്ക് എതിരെ മന്ദമാരുതൻ വീഴ്ത്തി വീശിയെത്തി. അടുത്ത വരമ്പുകൾക്കിടയിലൂടെ നൂർന്ന് കയറാൻ ലക്ഷ്യം വയ്ക്കവേ ബോധത്തിൻെറ വിലക്കിൽ ഞാൻ പിൻവാങ്ങാൻ തീരുമാനിച്ചു.
എൻറെ ബോധം അവളെ തേടിച്ചെന്നു. ഞാൻ പിൻതിരിഞ്ഞ നിമിഷം തന്നെ അവളും പിൻതിരിഞ്ഞു. ഇടുങ്ങിയ വരമ്പുകൾക്കിടയിൽ ഞെരിഞ്ഞമർന്ന് മുന്നോട്ടും പിന്നോട്ടും ഇല്ലാത്ത സന്ദിഗ്ദ്ധാവസ്ഥയിൽ ശ്വാസത്തിനായി ബദ്ധപ്പെട്ട് ഞാൻ അവളെ തിരഞ്ഞു. ബോധത്തിൻെറ അന്യതയിൽ വരമ്പുകൾക്ക് അപ്പുറത്ത് അവൾ എത്തിച്ചേർന്നിരുന്നു….
അവസാന ശ്വാസത്തിൻെറ ഊർജ്ജവും പേറി ഞാൻ വിളിച്ചു…
” എൻറെ പെണ്ണെ…..”
വരമ്പുകളിൽ തട്ടി ഒഴുകുന്ന ജലത്തിൻറെ ആരവത്തിൽ എൻറെ വിളി അലിഞ്ഞ് ഇല്ലാതായി.
റ്റിജി തോമസ്
റ്റിജി തോമസിന്റെ ചെറുകഥകള്‍ ദീപിക ദിനപത്രം ഉള്‍പ്പെടെയുള്ള ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക്ഫാസ്റ്റിലും സ്വന്തം രചനകള്‍ അവതരിപ്പിച്ചിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചിതാവാണ്. ഇപ്പോൾ തിരുവല്ല മാക്ഫാസ്റ്റ് കോളേജിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിൽ വകുപ്പ് മേധാവി. [email protected]


ശോശാമ്മ ജേക്കബ്
അഞ്ചു കൊല്ലത്തെ വിദേശജീവിതത്തിൽ നിന്നും ഒരു ഇടവേള വേണമെന്ന് തോന്നിതുടങ്ങിയപ്പോഴാണ് ഞാൻ നാട്ടിലേക്ക് വരാൻ തീരുമാനിച്ചത്. എന്തോ ഒരുതരം മരുവിപ്പ് അനുഭവപ്പെട്ട് തുടങ്ങിയപ്പോഴേ നാട്ടിലുള്ള വീടും സുഹൃത്തുക്കളും മനസ്സിൽ ഓടിയെത്തി…
എന്ത് ചെയ്താലും ഒന്നും പൂർണമാവാത്തതുപോലെ ഒരു തോന്നൽ. പിന്നെ രണ്ടാമത് ഒന്ന് ആലോചിക്കാൻ നിന്നില്ല എത്രെയും വേഗം നാട്ടിൽ വരണം എന്നായി… മൂന്ന് മാസത്തെ അവധിക്ക് എത്തിയതാണ്. പറയാൻ തക്ക ബന്ധുക്കളും, ബന്ധങ്ങളും ഇല്ല എങ്കിലും നാട്ടിൽ എനിക്കുവേണ്ടി ഒരു വീട് ഉണ്ട്…
അങ്ങോട്ടേക്ക് ചെന്നാൽ ആകാംഷയോടെ കാത്തിരിക്കുന്ന കണ്ണുകൾ ഇല്ല, നിറഞ്ഞ സ്നേഹത്തോടെ കെട്ടിപിടിക്കാനും ആരുമില്ല പക്ഷെ ആ വീട്ടിലേക്ക് ചെന്ന് കയറിയാൽ ആരൊക്കെയോ ഇപ്പോഴും അവിടെയുള്ള ഒരു പ്രതീതി ആണ്. ഒറ്റയ്ക്കാണ് എന്നൊരു തോന്നൽ ഉണ്ടാവുന്നില്ല. അമ്മാവൻ ആവുന്നത്ര വന്ന് വിളിക്കും നാട്ടിൽ വരുമ്പോ അമ്മാവന്റെയും കുടുംബത്തിന്റെയും ഒപ്പം ചെന്ന് നില്ക്കാൻ വേണ്ടി… ആ വീട് നിറയെ ആളും ബഹളവുമാണ്. എപ്പോഴും ഉണർന്നിരിക്കുന്ന വീട്…
അത്തരമൊരു പരിസരം എന്നെ സംബന്ധിച്ചിടത്തോളം വല്ലാതെ വീർപ്പുമുട്ടിക്കുന്നതാണ്. ആളും ബഹളവും സ്നേഹാന്വേഷണങ്ങളും ഒരു സമയം കഴിഞ്ഞാൽ എന്നെ മടുപ്പിക്കും. എല്ലാവരെയും ഒന്നിച്ചു കാണുന്നത് ഇഷ്ടമാണ് പക്ഷെ അധികം നേരം അവിടെ നിൽക്കാൻ എനിക്ക് കഴിയില്ല. ഇവിടെ വീട്ടിൽ ആവുമ്പോ കൂടെ ആരെങ്കിലുമൊക്കെ ഉള്ള ഒരു പ്രതീതി കിട്ടും, സമാധാനം ഉണ്ട്…എന്റെ മനസ്സിലെ തോന്നൽ ആവുകകൊണ്ട് ആരും ചോദ്യങ്ങൾ ചോദിച്ചു എന്നെ മടുപ്പിക്കില്ല. ആരുടെയൊക്കെയോ ഒപ്പം താമസിക്കുന്ന ഒരു അനുഭവം കിട്ടിയാൽ മതി അതിനപ്പുറം ഒന്നും വേണ്ട എന്നാണ് എനിക്ക്.
പഴയ സുഹൃത്തുക്കളെ ഇത്തവണ കാണണം എന്നുണ്ടായി.ലക്ഷ്മിയും, ഭദ്രയും, ബാലുവും ഞങ്ങൾ ഡിഗ്രി കാലയളവിൽ ഒരുമിച്ചു ആയിരുന്നു. ലക്ഷ്മിയും കുടുംബവും,ബാലുവും അമ്മയും ഞാൻ നാട്ടിലെത്തി എന്ന് അറിയിച്ചപ്പോഴേ വീട്ടിലേക്ക് വന്നു. ഭദ്ര വിവാഹശേഷം ഡൽഹിക്ക് പോയി ഓണം, ക്രിസ്മസ് ഒക്കെ ആയാൽ ഭർത്താവിനൊപ്പം നാട്ടിലേക്ക് വരും. ബാലുവിന്റെ വിവാഹം ഏകദേശം എല്ലാം ഉറപ്പിച്ചു വെച്ചിരിക്കുകയാണ്. ബാലുവിന്റെ അമ്മ ഫോൺ വിളിക്കുമ്പോൾ സ്ഥിരം ചോദിക്കുന്ന ചോദ്യം ഇത്തവണ നേരിട്ട് ചോദിച്ചു “എത്ര കാലം ഇങ്ങനെ ഒറ്റയ്ക്കു അവിടെയും ഇവിടെയുമായി മാറി മാറി നിൽക്കും? ഒരു ജീവിതം വേണ്ടേ കുഞ്ഞേ നിനക്കും?”
എന്തായിപ്പോ ഒരു തുണ ഇല്ലെങ്കിൽ ജീവിതം ഇല്ലേ? ഞാൻ അമ്മയോട് മറുപടി പറഞ്ഞു “ഒറ്റയ്ക്കാണ് എന്നെനിക്ക് തോന്നിയിട്ടില്ല അമ്മേ… ഇടയ്ക്ക് ഒരു വിരസത തോന്നുമ്പോ ഞാൻ ഇവിടേക്ക് വരണുണ്ടല്ലോ അതൊക്കെ മതി.. ഇതാണ് എനിക്ക് സന്തോഷം ”
പിന്നീടൊന്നും അമ്മ ചോദിച്ചില്ല ബാലുവും എന്നോട് അതേപറ്റി ഒന്നും ചോദിക്കാറില്ല… എന്റെ മറുപടി ബാലുവിനും, ലക്ഷ്മിക്കും, ഭദ്രക്കും ഒക്കെ അറിയാം എനിക്ക് താല്പര്യമില്ലാത്ത കാര്യങ്ങൾ ചോദിച്ചു എന്നെ അവർ ബുദ്ധിമുട്ടിക്കാറില്ല. കൂടെ ഒരാൾ വേണം എന്നൊരു തോന്നലും ഇഷ്ടവുമൊക്കെ ഒരു കാലത്ത് എനിക്കുണ്ടായിരുന്നു. സേതു…
സേതുവിനൊപ്പം ഒരു ജീവിതം ഞാൻ ആഗ്രഹിച്ചിരുന്നു. വിവാഹം അമ്മാവനും ബന്ധുക്കളും ഉറപ്പിച്ചിരുന്നതുമാണ്… പരസ്പരമുള്ള ഇഷ്ടങ്ങൾക്കുമപ്പുറം വിവാഹത്തിന് മുൻപ് എനിക്കൊരു വില നിശ്ചയിക്കാൻ സേതുവിന്റെ കുടുംബം ഒരുങ്ങിയപ്പോഴാണ് ഞാൻ എതിർത്തത്. “കൊടുക്കൽ വാങ്ങലുകൾ ഒന്നുമില്ലാതെ എങ്ങനെ ഒരു പെങ്കൊച്ചിനെ പറഞ്ഞയക്കുക “ഈ ഒരു വാചകം എന്തുകൊണ്ടോ എനിക്ക് രസിച്ചില്ല.എന്റെ എതിർപ്പ് സേതു പിന്തുണച്ചില്ല. വീട്ടുകാരുടെ തീരുമാനമാണ് തനിക്കും എന്ന നിലപാടിലായിരുന്നു സേതു. പിന്നീടൊരു ചോദ്യത്തിന് ഞാനും നിന്ന് കൊടുത്തില്ല..പതിയെ നാട്ടിൽ നിൽക്കാൻ ഇഷ്ടം കുറഞ്ഞുവന്നു. ഉപരിപഠനത്തിനായി നാട്ടിൽ നിന്നും മാറി ഒരിടം വേണമെന്ന് ആഗ്രഹം വന്നപ്പോഴാണ് യു എസിലേക്ക് പോന്നത്. സ്വന്തമായി ഒരു നിലനിൽപ്പ് ആയതിൽ പിന്നെ കിട്ടാതെപോയതിനെ ഓർത്തു ഞാൻ വിഷമിച്ചിട്ടില്ല. നഷ്ടപ്പെട്ടതിനെ ഓർത്തു ഓരോ ദിവസവും തള്ളിനീക്കിയ കാലം എനിക്കുണ്ടായിരുന്നു. ഇന്നോർക്കുമ്പോ അതൊക്കെ എന്റെ ജീവിതത്തിലെ ഓരോ പാഠങ്ങൾ ആണ് .നിബന്ധനകൾ ഇല്ലാത്ത സ്നേഹം നമുക്ക് നമ്മളോട് തന്നെയാണ് വേണ്ടത്…. കൂടുതൽ മനോഹരമായി ജീവിക്കുവാൻ അത് തന്നെ ധാരാളം.
മൂന്ന് മാസം മൂന്ന് ദിവസം എന്നപോലെ കടന്നുപോയി…. ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കുവാനുണ്ട് പോകുന്ന വഴിയിൽ തളർച്ച തോന്നാതിരിക്കുവാൻ ഇടയ്ക്കൊക്കെ ഇത്തരമൊരു മടങ്ങിവരവ്വ് എന്തുകൊണ്ടും നല്ലതാണ്… എന്നിലേക്ക് തന്നെയുള്ള ഇത്തരം യാത്രകളാണ് എന്റെ ജീവിതോർജ്ജവും.
ശോശാമ്മ ജേക്കബ്
പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ നിന്നും മലയാളം സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം,
തിരുവല്ല മാർത്തോമ കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി.കണ്ടന്റ് റൈറ്റിംഗ് മേഖലയിൽ കഴിവ് തെളിയിച്ചു വരുന്നു


ആദില ഹുസൈൻ
ഞാൻ ചെ, ഫാഷനിൽ വിളിക്കാൻ വേണ്ടി അനുമോൾ തന്ന പേരാണ്,
പേര് കേട്ടിട്ട് മറ്റേതോ രാജ്യക്കാരിയാണെന്നൊന്നും കരുതല്ലേ, കേരളത്തിൽ പിറന്ന നല്ലൊന്നാന്തരം മലയാളിയാണ് കേട്ടോ,
മുഴോൻ പേര് ചേക്കുട്ടി
ചേക്കുട്ടിപ്പാവ ഫ്രം ചേന്ദമംഗലം,
ചെറിനെ അതിജീവിച്ച കുട്ടി തന്നെ.
ചരിത്രവും ഭൂമിശാസ്ത്രവും സംസ്കൃതിയുമൊക്കെ ഇഴുക്കിച്ചേർത്തു പറഞ്ഞാൽ അതിജീവനത്തിന്റെ അടയാളം. പ്രളയ ബാക്കിയായ കൈത്തറി സാരികളിൽ നിന്നും അങ്ങേയറ്റം കരുതലോടെ മുറിച്ചെടുത്തു തുന്നിയതാണെന്നെ. നവ കേരളം പടുത്തുയർത്താൻ ജാതിമതഭേദമന്യേ കേരളീയർ കൈകോർത്തപ്പോൾ പിറന്നവളാണ് ഞാൻ.
ഈ കഥയൊക്കെ പറയുമ്പോൾ ഇന്ദ്രപ്രസ്ഥത്തിലാട്ടോ ഞാനിപ്പോ. ന്നുവെച്ചാൽ പുരാനി ദില്ലിയിൽ അനുക്കുട്ടിയോടൊപ്പം പ്രവേശന പരീക്ഷ എഴുതാൻ വന്നതാ ഞാൻ.
അനുക്കുട്ടിയുടെ അടുത്ത് ഞാൻ എത്തിയതെങ്ങനെ എന്നൊന്നും എനിക്കറിയില്ല ട്ടോ. ഒരീസം കണ്ണുതുറന്നപ്പോൾ പല വർണ്ണ നൂലുകൾ തുന്നിയ ഒരു തുണി ബാഗിൽ തൂക്കിയിട്ടിരിക്കുകയായിരുന്നു എന്നെ. പ്രളയം പോയിട്ട് ഒന്നൂടെ വന്നു, കൊറോണ വന്നു പിന്നേം വന്നു ഒന്നൂടെ വ ന്നു അപ്പോഴെല്ലാം ഞാൻ അനൂന്റെ മുറീൽ തന്നെ.
ഏകാന്തവാസമൊന്നും അല്ലാട്ടോ അനുകുട്ടി മിടുമിടുക്കിയാ പാട്ടും കവിതയും ചിത്രംവരയും വായനയുമൊക്കെയായി രണ്ടു കൊല്ലത്തിനടുത്ത് അവളെ കണ്ടിരിക്കാൻ തന്നെയായിരുന്നു എനിക്കേറ്റവും ഇഷ്ടം. ആളിന് കുന്നോളം സ്വപ്നങ്ങൾ ആന്നേ,പുറത്തു പോയി പഠിക്കണം കുറെ എഴുതണം പ്രസംഗിക്കണം പ്രതികരിക്കണം ന്നൊക്കെ. എനിക്കും ആളുടെ കൂടെ കൂടി ഏതാണ്ട് അങ്ങനെ ഒക്കെ തന്നെ ആയി. ലോകം കാണണമെന്നാണ് എന്റെ ഏറ്റോം വല്യ സ്വപ്നം.
അങ്ങനെ വീണു കിട്ടിയതാണ് ദില്ലി യാത്ര. ആളുടെ ബാഗിൽ തൂങ്ങിക്കിടന്ന് ട്രെയിനിലെ എന്തോരം മനുഷ്യരെയാ ഞാൻ കണ്ടതെന്നോ.
അനുക്കുട്ടി തനി കിലുക്കാം പെട്ടി എത്ര പേരോടാ വർത്താനം പറയുന്നത്. എനിക്കണേൽ എല്ലാ ഭാഷയും മനസ്സിലാവുന്നുമുണ്ട്. അത് എനിക്ക് തന്നെ പുതിയ ഒരു അറിവായിരുന്നു കേട്ടോ.
രണ്ടു ദിവസത്തെ യാത്രയ്ക്കൊടുവിൽ നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷൻ എത്തി. പുറത്തു കടന്നപ്പോൾ അല്ലേ തമാശ. ഓട്ടോറിക്ഷക്കാരും ടാക്സി മാമൻ മാരും എല്ലാരൂടെ ഓടിവന്നൊരു പൊതിയലാ. 100 റുപ്യെന്റെ ഓട്ടത്തിന് 400ഉം 500ഉം ചോദിക്കുന്നത് മാത്രമല്ല എന്തൊക്കെ നട്ടാൽ കുരുക്കാത്ത നൊണകളാ പറഞ്ഞതെന്ന് അറിയോ. ഡൽഹിയിൽ വെള്ളപ്പൊക്കം ആണത്രേ!ന്നിട്ട് മുട്ടുവരെ പാന്റ് തെറുത്തുവെച്ച് കാണിച്ചുതരുന്നു. അതും ആരോടാ? ഈ ചേക്കുട്ടിപ്പാവ യോട് (യ്യോ അല്ല അനുക്കുട്ടിയോട് )
പിന്നെ പറയണ ഞായറാഴ്ച മെട്രോ ഓടൂല്ലെന്ന് അതും നട്ടുച്ച നട്രാനും വെയിലത്ത്. എന്റെ മാമൻമാരെ ഡൽഹി മെട്രോ ആഴ്ചയിൽ ഏഴു ദിവസവും രാവിലെ 6 മണി മുതൽ 11 വരെ ണ്ട്ന്ന് ആർക്കാണ് അറിയാൻ മേലാത്തത്.
ദേ ഒരു കാര്യം പറഞ്ഞരാം, ഞാൻ അധികം പുറത്തൊന്നും പോയിട്ടല്ല എന്നാലും എല്ലാ സാധാരണക്കാരായ യാത്രക്കാരും അറിയേണ്ടതാ. മുൻപരിചയമില്ലാത്ത റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ പാടെ കാണുന്ന ഓട്ടോ-ടാക്സി മാമന്മാരെ ഒറ്റയടിക്ക് വിശ്വസിക്കല്ലേ. കുറച്ച് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ കിട്ടണ വണ്ടി പിടിക്കാൻ നോക്കിക്കോ ഇല്ലേൽ നല്ലോം പറ്റിക്കപ്പെടുവേ.
എന്തായാലും അനുവും കൂട്ടുകാരും കുറച്ചു മാറി ഓട്ടോ പിടിച്ചു അതുകൊണ്ട് അധികം പൈസ ചെലവായതുമില്ല.
അങ്ങനെ അനുവിന് പരീക്ഷയ്ക്ക് കൂട്ടു പോയും,ഹുമയൂൺ ടോമ്പും, ജമാ മസ്ജിദും,ലോട്ടസ് ടെമ്പിളും, ലോധി ഗാർഡനുമൊക്കെ കണ്ടും,മെട്രോ, ഫട് ഫട്,സൈക്കിൾ റിക്ഷാ,സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന ബസുകളിലും ഇ റിക്ഷയിലുമൊക്കെ കയറിയിറങ്ങി നടക്കുമ്പോഴാണ് , രാജ്യതലസ്ഥാനത്തിന്റെ മറ്റൊരു മുഖം ശ്രദ്ധയിൽപ്പെട്ടത്. തലചായ്ക്കാൻ വീടില്ലാതെ ഉടുത്തു മാറാൻ മറുതുണിയില്ലാതെ കരിപുരണ്ട ദേഹവും ഒടുങ്ങാത്ത വിശപ്പുമുള്ള, പുഴുക്കൾ നുരക്കുന്ന ഗട്ടറിലെ വെള്ളം പോലും ഇരുമ്പ് പാട്ടയിൽ കോരിയെടുത്ത് കുടിക്കുന്ന കുഞ്ഞുങ്ങൾ, മെട്രോ പാതയുടെ ചുവട്ടിൽ കിടന്നുറങ്ങുന്ന വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട് ആധാറില്ലാത്ത റേഷൻകാർഡിൽ ഇല്ലാത്ത മനുഷ്യർ. അവർ അനാഥരാണ്.
ഞാനോ ?
ഇനി ഞാൻ എങ്ങനെയാണ് അനുവിന് ഒപ്പം തിരിച്ചു പോവുക, സമാധാനമായി ഉറങ്ങുന്നത് .
എന്റെ അജ്ഞതയുടെ പുതപ്പ് കീറി, അത് നൽകുന്ന സുരക്ഷ ഇനി എനിക്കില്ല.
മടങ്ങി പോകേണ്ടെന്ന് തീരുമാനിച്ചു. അവളോട് യാത്ര ചോദിക്കുന്നില്ല. ബാഗിൽ നിന്ന് പിടിവിട്ട് നേരെ താഴെ അഴുക്കുചാലുകൾ നിറഞ്ഞ ഗല്ലിയിലേക്ക്.
അതിജീവനത്തിന്റെ മറ്റൊരു ചേക്കുട്ടി യുടെ കഥ ഇവിടെ തുടങ്ങുന്നു.
ആദില ഹുസൈൻ
കായംകുളം സ്വദേശിയാണ്, തിരുവല്ല മാർത്തോമാ കോളേജിൽ നിന്ന് ആംഗലേയ സാഹിത്യത്തിൽ ബി എ , ഡൽഹി ജാമിയ മിലിയ ഇസ്ലാമിയയിൽ എം എ.
ആദില ഹുസൈന്റെ കവിതകൾ എന്ന കവിത സമാഹാരം പുറത്തിറക്കിയിട്ടുണ്ട്.
വിവർത്തനം, കഥ, കവിത, ആസ്വാദനം, വിമർശനം, അധ്യാപനം എന്നീ മേഖലകളിൽ പ്രവർത്തിച്ചു വരുന്നു. സമകാലികങ്ങളിൽ എഴുതാറുണ്ട്.


ശബ്ന രവി
മരുഭൂവായി മാറിയ മനസ്സിലിന്നൊരു
പുതുമഴ പെയ്യുന്ന സുഖമറിയുന്നു
ഒരു നേർത്ത തൂവലാൽ ആത്മാവിനാഴത്തിൽ
ആരോ തഴുകുന്ന സുഖമറിയുന്നു.
സ്നേഹമാം വിരലുകൾ കൊണ്ടെന്റെ മൺവീണ
ആർദ്രമായി മീട്ടുന്ന സുഖമറിയുന്നു
അകലെയൊരിടയന്റെ മധുരമാം കുഴൽവിളി
കാറ്റലയായ് പുണരുന്ന സുഖമറിയുന്നു.
എന്നോ വാടിക്കൊഴിഞ്ഞ കിനാവുകൾ
വീണ്ടും തളിർക്കുന്ന സുഖമറിയുന്നു
വറ്റിവരണ്ട മോഹമാം നദിയിൽ
തെളിനീർ കിനിയുന്ന സുഖമറിയുന്നു.
ഇരുൾനീങ്ങി മെല്ലെ പ്രഭാതകിരണങ്ങൾ
മിഴികളെ പുൽകുന്ന സുഖമറിയുന്നു
പുതിയപ്രതീക്ഷകൾ നിറമുള്ള സ്വപ്നങ്ങൾ-
ക്കർത്ഥങ്ങൾ നൽകുന്ന സുഖമറിയുന്നു.
ശബ്ന രവി
എറണാകുളത്ത് റവന്യൂ വകുപ്പിൽ ഉദ്യോഗസ്ഥയാണ്. കേരള സർവകലാശാലയിൽ ഡെപ്യൂട്ടി രജിസ്ട്രാറായിരുന്ന ശ്രീ.ടി.ആർ. രാമദാസിന്റെ മകളും സൗദി അറേബ്യയിൽ എസ് ജി എസ് ഗ്ലോബൽ കമ്പനി മാനേജർ ഡോ. രവിയുടെ ഭാര്യയുമാണ്. പതിനൊന്നാം ക്ലാസ് വിദ്യാർഥിയായ ഋഷികേശ് മകനാണ് .
വായന ,സംഗീതം, സിനിമ എന്നിവ ഇഷ്ടപ്പെടുന്നു. കവിതകളും ലേഖനങ്ങളും എഴുതാറുണ്ട് .ഓൺലൈൻ പോർട്ടലുകളിൽ പല കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇമെയിൽ വിലാസം : Shabna [email protected]


മുംബൈ വിമാനത്താവളത്തിൽ വരി തെറ്റിച്ചെത്തിയ ബോളിവുഡ് നടൻ സൽമാൻ ഖാനോട് ലൈനിൽ നിൽക്കാൻ ആവശ്യപ്പെട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥൻ. റഷ്യയിലേക്ക് പോകാനായി വിമാനത്താവളത്തില്‍ എത്തിയതായിരുന്നു നടൻ. വരി നിൽക്കാതെ അകത്തേക്ക് കടക്കാൻ ശ്രമിക്കുന്ന വേളയിൽ ലൈനിന് പിന്നിൽ നിൽക്കാൻ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു. നടൻ ആവശ്യത്തോട് സഹകരിക്കുകയും ചെയ്തു.
സൽമാൻ ഭായിയാണ് എന്ന് കൂടെയുള്ളവർ പറയുന്നതും നിങ്ങൾ കൂടി പിന്നോട്ട് നിൽക്കൂ എന്ന് ഉദ്യോഗസ്ഥൻ അവരോട് തിരിച്ചു പറയുന്നതും കേൾക്കാം. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. കറുത്ത ടീഷർട്ടും ജീൻസുമണിഞ്ഞാണ് താരമെത്തിയത്.
ടൈഗർ 3യുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് സൽമാൻ റഷ്യയിലേക്ക് തിരിച്ചത്. കത്രീന കൈഫും ഇംറാൻ ഹാഷ്മിയും സിനിമയിൽ അഭിനയിക്കുന്നുണ്ട്. റഷ്യയ്ക്ക് പുറമേ, ഓസ്ട്രിയയിലും തുർക്കിയിലും സിനിമയുടെ ഷൂട്ടിങ്ങുണ്ട്. മനീഷ് ശർമ്മയാണ് സംവിധായകൻ.
Viral Video: Salman Khan Stopped at Mumbai Airport enroute Russia by a Young CISF Officer; Asked to Stand in line and Complete Security Check like a Common Man pic.twitter.com/uEeuRjp5yA
— Megh Updates 🚨™ (@MeghUpdates) August 20, 2021
തൊണ്ണൂറുകളിൽ തെന്നിന്ത്യൻ സിനിമകളിൽ നിറസാന്നിധ്യമായിരുന്ന നടി ചിത്രയുടെ വേർപാടിന്റെ വേദനയിലാണ് ചലച്ചിത്ര മേഖല. ഹൃദയാഘാതത്തെ തുടർന്നായിരുന്നു നടിയുടെ അന്ത്യം. നടിയ്ക്ക് ആദരാഞ്ജലികളുമായി പ്രമുഖരടക്കം നിരവധി പേരാണ് എത്തി കൊണ്ടിരിക്കുന്നത്. സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി ഒരുകാലത്ത് മലയാളത്തില്‍ തിളങ്ങിയ താരം കൂടിയായിരുന്നു ചിത്ര. ആട്ടക്കലാശം എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച താരം തുടര്‍ന്ന് നൂറിലധികം സിനിമകളിൽ അഭിനയിച്ചു.
സിനിമയിൽ നല്ല വേഷങ്ങൾ ലഭിച്ചുകൊണ്ട് ഇരിക്കുന്ന സമയത്താണ് ചിത്ര സിനിമ മേഖലയിൽ നിന്നും പിൻവാങ്ങുന്നത്. ബിസിനസ്സുകാരനായ വിജയരാഘവൻ ആണ് ചിത്രയുടെ ഭർത്താവ്.വിവാഹത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ആരാധകരുടെ ഇടയിൽ വൈറലാവുന്നത്. വിവാഹ ശേഷമുള്ള ആദ്യത്തെ 6 മാസം അപരിചിതരെപ്പോലെയാണ് താനും ഭർത്താവും കഴിഞ്ഞതെന്ന് മുൻപ് ചിത്ര പറഞ്ഞിരുന്നു.
അമ്മ സെലിബ്രിറ്റിയാണെന്ന കാര്യമൊന്നും ചിത്രയുടെ മകളായ മഹാലക്ഷ്മിക്ക് അറിയില്ലായിരുന്നു. ഹൈസ്‌കൂളിലെത്തിയപ്പോഴാണ് അവൾക്ക് അമ്മയുടെ സിനിമകളെക്കുറിച്ചൊക്കെ മനസ്സിലായത്. അമ്മ അഭിനയം നിർത്തേണ്ടിയിരുന്നില്ലെന്നും വീണ്ടും അഭിനയിച്ച് തുടങ്ങണമെന്നുമായിരുന്നു മകൾ അമ്മയോട് പറഞ്ഞതെന്നും ചിത്ര അന്ന് പറഞ്ഞിരുന്നു.
ജെ. ശശികുമാർ സംവിധാനം ചെയ്ത ആട്ടക്കലാശത്തിൽ മോഹൻലാലിന്റെ നായിക ആയിട്ടായിരുന്നു ചിത്ര എത്തിയത്. ഇരുവരും തകർത്തഭിനയിച്ച ‘നാണമാവുന്നു മേനി നോവുന്നു’ എന്ന് തുടങ്ങുന്ന ഗാനം ഇന്നും ഹിറ്റ് ചാർട്ടിൽ തന്നെയാണ്. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ് ഉള്‍പ്പെടെയുളള താരങ്ങളുടെയെല്ലാം സിനിമകളില്‍ നടി പ്രധാന വേഷങ്ങളില്‍ എത്തി.
അമരം, ഒരു വടക്കൻ വീരഗാഥ, പഞ്ചാഗ്നി, അദ്വൈതം, ദേവാസുരം, ആട്ടക്കലാശം, ഏകലവ്യൻ, ആറാം തമ്പുരാൻ തുടങ്ങിയ ചിത്രങ്ങളിലെ നടിയുടെ കഥാപാത്രങ്ങൾ ഇന്നും മലയാളികൾ ഓർക്കുന്നവയാണ്.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലെല്ലാം ചിത്ര അഭിനയിച്ചിരുന്നു. പൊന്നുചാമി സിനിമയിലെ നായിക കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടി. 2001ല്‍ പുറത്തിറങ്ങിയ ദിലീപ് ചിത്രം സൂത്രധാരനാണ് നടിയുടെതായി ഒടുവില്‍ തിയറ്ററുകളില്‍ എത്തിയ ചിത്രം. പിന്നീട് സിനിമകളില്‍ അത്ര സജീവമല്ലായിരുന്നു താരം. സിനിമകള്‍ക്ക് പുറമെ ടെലിവിഷന്‍ സീരിയലുകളിലും ചിത്ര അഭിനയിച്ചിരുന്നു.
മലയാളത്തിലും തമിഴിലുമായി ആറ് ടിവി സീരിയലുകളിലാണ് പ്രധാന വേഷത്തില്‍ നടി എത്തിയത്. സൗഹൃദത്തിന്റെ പേരില്‍ ചെയ്ത ചിത്രങ്ങള്‍ കരിയറില്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നതിന് കാരണമായെന്ന് നടി പറഞ്ഞത് നേരത്തെ വാർത്താപ്രാധാന്യം നേടിയിരുന്നു.
ഒരുപിടി മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ച് ചിത്ര, കാലയവനികയ്ക്കുള്ളിൽ മറയുമ്പോൾ, വിങ്ങലടക്കാൻ സാധിക്കാതെ നിൽക്കുകയാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും. അതിനൊപ്പം തന്റെ ജീവിതത്തെ കുറിച്ച് ചിത്ര പറഞ്ഞിട്ടുള്ള വാക്കുകളും മലയാളത്തിലേക്ക് തിരിച്ച് വരാനുള്ള ആഗ്രഹത്തെ കുറിച്ചുള്ള കാര്യങ്ങളും സോഷ്യല്‍ മീഡിയ പേജുകളിലും നിറയുകയാണ്. രാജഗോപാലിന്റെയും ദേവിയുടെയും മകളായി 1965ൽ കൊച്ചിയിലാണ് ചിത്രയുടെ ജനനം. ഭര്‍ത്താവ് വിജയരാഘവന്‍. മകള്‍: ശ്രുതി.
എടത്വ:ജനിച്ച ഉടൻ അച്ഛൻ ഉപേക്ഷിക്കുകയും കോവിഡ് അമ്മയുടെ ജീവൻ അപഹരിക്കുകയും ചെയ്ത് അനാഥയായിത്തീർന്ന ഒൻമ്പത് മാസം പ്രായമുള്ള പിഞ്ചു കുഞ്ഞിന് ഓണക്കോടിയുമായി സൗഹൃദവേദി എത്തി.
അമ്മൂമ്മ വത്സലയുടെ ആശ്രയത്തിൽ കഴിയുന്ന എടത്വ സ്വദേശി ജയന്തൻ്റെയും വത്സലയുടെയും ഏകമകൾ ജയന്തിയുടെ പെൺകുഞ്ഞിനാണ് ഓണക്കോടിയുമായി സൗഹൃദവേദി എത്തിയത്.
വത്സലയുടെ ഭർത്താവിൻ്റെയും മകൾ വാസന്തിയുടെയും ജീവൻ ചില ദിവസങ്ങളുടെ വ്യത്യാസത്തിൽ കോവിഡ് കവർന്നതോടെ പിഞ്ചു കുഞ്ഞിൻ്റെ സംരക്ഷണത്തിന് വത്സല മാത്രമാണുള്ളത്. എടത്വ പാണ്ടങ്കരിയിലെ മൂന്നു സെൻറ് സ്ഥലം വിറ്റിട്ടാണ് വത്സല മകളെ വിവാഹം കഴിപ്പിച്ചത്. തലവടി പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ വാടകയ്ക്ക് താമസിച്ചിരുന്ന ഇവർ ഇപ്പോൾ പുറക്കാട്ട് ഉള്ള സഹോദരൻ്റെ വീട്ടിലാണ്.വീടും സ്ഥലവും ഇല്ലാതെ ഒൻമ്പത് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞുമായി വാസന്തി ജീവിത ദുരിതത്തിന് മുൻപിൽ പകച്ചു നിൽക്കുകയാണ്. വാസന്തിയുടെ മകൻ ബികോം വിദ്യാർഥിയാണ്.അവസാന മൂന്ന് സെമസ്റ്ററിൻ്റെ ഫീസ് അടയ്ക്കുവാൻ സാധിക്കാഞ്ഞതിനാൽ പരീക്ഷ എഴുതുവാൻ സാധിച്ചിട്ടില്ല.ഭർത്താവ് മരപ്പണിക്കാരൻ ആയിരുന്നു .മകൻ്റ പഠനത്തിനും കുഞ്ഞിൻ്റെ സംരക്ഷണത്തിനും നിത്യവൃത്തിക്കും വഴികാണാതെ ചിറകറ്റ സ്വപ്നങ്ങളുമായി വാസന്തി വിഷമിക്കുമ്പോഴാണ് ജീവിത പ്രതീക്ഷകൾക്ക് ചിറകു നൽകാൻ ‘അകലെയാണെങ്കിലും അരികിലുണ്ട് ‘ എന്ന സന്ദേശവുമായി എടത്വ സൗഹൃദ വേദി എത്തിയത്.
സൗഹൃദവേദി പ്രസിഡണ്ട് ഡോ.ജോൺസൺ വി. ഇടിക്കുളയുടെ നേതൃത്വത്തിലാണ് ഭാരവാഹികളായ രജീഷ് കുമാർ പി വി, പി ഡി സുരേഷ്, എൻ ജെ സജീവ് എന്നിവർ കഴിഞ്ഞ മാസം വത്സല താമസിക്കുന്ന പുറക്കാട്ട് എത്തിയത്.ദുരിതങ്ങളിൽ കൂടെയുണ്ടെന്ന് ആശ്വസിപ്പിച്ച് അവർ സഹായം വാഗ്ദാനം ചെയ്യുകയുമുണ്ടായി.കുഞ്ഞിനുള്ള കളിപ്പാട്ടങ്ങളും കൂടാതെ കുഞ്ഞിനുള്ള ഭക്ഷ്യവസ്തുക്കളും വത്സലയ്ക്കും മകനും ഉള്ള ഭക്ഷ്യകിറ്റും,മാസ്ക്കും സാനിറ്റൈസറും നൽകിയാണ് കഴിഞ്ഞ മാസം അവർ മടങ്ങിയത്.
കുഞ്ഞിന് ആവശ്യമായ ബേബിഫുഡും മറ്റ് കാര്യങ്ങളും സുമനസ്സുകളുടെ സഹായത്തോടെ മുടങ്ങാതെ എത്തിക്കുമെന്ന് നല്കിയ വാഗ്ദാനമാണ് സൗഹൃദ വേദി ഭാരവാഹികൾ നിറവേറ്റിയത്.സുമനസ്സുകളുടെ സഹായത്തോടെ ഇവർക്ക് ഒരു വീട് നൽകാൻ പദ്ധതിയുണ്ടെന്നും ഡോ. ജോൺസൺ വി. ഇടിക്കുള പറഞ്ഞു. എടത്വ പുത്തൻപുരയിൽ തോമസ് വർഗ്ഗീസി (മനു) ൻ്റെ സഹായത്തോടെ സർക്കാർ ഏറ്റെടുക്കുന്നത് വരെ പിഞ്ചുകുഞ്ഞിൻ്റെ പ്രതിമാസ ചെലവ് സൗഹൃദ വേദി വഹിക്കും. കൂടാതെ വത്സലയുടെ മകന് കോളജിൽ അടയ്ക്കാൻ ള്ള 36000 രൂപയും നല്കും.
കുട്ടികള്‍ക്കുള്ള ആദ്യ കോവിഡ് വാക്സിന് അനുമതി. പ്രമുഖ മരുന്ന് കമ്പനിയായ സൈഡസ് കാഡിലയുടെ കോവിഡ് വാക്‌സിനാണ് അനുമതി ലഭിച്ചത്.
സൂചി രഹിത വാക്‌സിന്‍ മൂന്ന് ഡോസ് എടുക്കണം. ജെറ്റ് ഇന്‍ജെക്ടര്‍ ഉപയോഗിച്ചാണ് കുത്തിവയ്പ്. 66.66 ശതമാനമാണ് ഇതിന്റെ ഫലപ്രാപ്തി. മൂന്ന് ഡോസുള്ള വാക്‌സിന് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കാന്‍ ഡ്രഗ്‌സ് കണ്‍ട്രോളറുടെ കീഴിലുള്ള വിദഗ്ധ സമിതിയാണ് ശുപാര്‍ശ നല്‍കിയിരുന്നു.
സൈക്കോവ് ഡിയുടെ രണ്ടാം ഡോസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ കൈമാറാന്‍ സൈഡസ് കാഡിലയ്ക്ക് വിദഗ്ധ സമിതി നിര്‍ദേശം നല്‍കി. അവസാനഘട്ട പരീക്ഷണത്തില്‍ 66.6 ശതമാനം ഫലപ്രാപ്തിയാണ് സൈക്കോവ് ഡി കാണിച്ചത്. 28,000 പേരിലാണ് പരീക്ഷണം നടത്തിയത്. ഡ്രഗ്‌സ് കണ്‍ട്രോളറുടെ അംഗീകാരം ലഭിച്ചാല്‍ രാജ്യത്ത് വാക്‌സിന്‍ വിതരണത്തിന് അനുമതി ലഭിക്കുന്ന ആറാമത്തെ വാക്‌സിനാവും സൈക്കോവ് ഡി.
നിലവില്‍ കോവാക്‌സിന്‍, കോവിഷീല്‍ഡ്, മോഡേണ, സ്പുട്‌നിക് , ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്നി വാക്‌സിനുകള്‍ക്കാണ് അംഗീകാരം ലഭിച്ചത്.