Latest News

കരിപ്പൂര്‍ വിമാനാപകടത്തിന് ഒരാണ്ട്. രാതി 7.41 നാണ് രാജ്യത്തെ നടുക്കിയ ദുരന്തം. ദുബായില്‍ നിന്ന് കരിപ്പൂരില്‍ പറന്നിറങ്ങിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയാണ് അപകടം ഉണ്ടായത്.അഞ്ചു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാവശ്യപ്പെട്ട് രൂപവത്കരിച്ച അന്വേഷണ കമ്മിഷൻ ഒരുവർഷമായിട്ടും റിപ്പോർട്ട് പുറത്തുവിട്ടില്ല. നീട്ടി നൽകിയ സമയപരിധിയിലും കമ്മിഷന് പ്രാഥമിക റിപ്പോർട്ടുപോലും സമർപ്പിക്കാൻ കഴിയുന്നില്ല.

2020 ഓഗസ്റ്റ് ഏഴിന് വൈകീട്ട് 7.20-നാണ് ദുബായിൽനിന്ന് കരിപ്പൂരെത്തിയ എയർ ഇന്ത്യ എക്‌‌സ്‌പ്രസ് വിമാനം അപകടത്തിൽപ്പെട്ടത്. അപകടത്തെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ 2020 ഡിസംബർ 15 വരെയാണ് സമയമനുവദിച്ചിരുന്നത്. എന്നാൽ സമയപരിധിക്കകത്ത് റിപ്പോർട്ട് നൽകാൻ കമ്മിഷനായില്ല. തുടർന്ന് കാലാവധി രണ്ടുമാസം കൂടി നീട്ടിനൽകി.

അപകടംനടന്ന് അഞ്ചുമാസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് ഡി.ജി.സി.എ. (ഡയറക്ടർ ജനറൽ ഒാഫ് സിവിൽ ഏവിയേഷൻ) ആക്‌സിഡൻറ്്‌ ഇൻവെസ്റ്റിഗേഷൻ ബ്യൂറോയോട് ആവശ്യപ്പെട്ടിരുന്നത്.

അപകടം കഴിഞ്ഞ് ആറാംദിവസമാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം അന്വേഷണ കമ്മിഷനെ പ്രഖ്യാപിച്ചത്. ജെറ്റ് എയർവെയ്സിന്റെ ബോയിങ് പൈലറ്റുമാരുടെ എക്സാമിനർ ആയിരുന്ന ക്യാപ്റ്റൻ എസ്.എസ്. ചഹാറിന്റെ നേതൃത്വത്തിൽ അഞ്ചംഗസംഘമാണ് അന്വേഷണ കമ്മിഷൻ.

വിമാനാപകടമുണ്ടായാൽ മൂന്നോ നാലോ ആഴ്ചയ്ക്കുള്ളിൽ ഇടക്കാല അന്വേഷണ റിപ്പോർട്ട് പ്രസിദ്ധീകരിക്കുക എന്ന പതിവും കരിപ്പൂർ അപകടത്തിൽ തെറ്റിച്ചിരിക്കുകയാണ്.

കോക് പിറ്റ് വോയ്സ് റിക്കോർഡറിലുള്ള, പൈലറ്റുമാരുടെ അവസാന മിനിറ്റുകളിലെ സംസാരത്തിന്റെ ട്രാൻസ്‌ക്രിപ്റ്റ്, അത് കേട്ടു കഴിഞ്ഞാലുടൻ പ്രസിദ്ധീകരണത്തിനു നൽകുക എന്ന കീഴ്‌വഴക്കവും അന്വേഷണസംഘം പാലിച്ചിരുന്നില്ല.

അപകടമുണ്ടായതിൽ എയർലൈനിന് ഉത്തരവാദിത്വമുണ്ടോ ഇല്ലയോ എന്ന കാര്യം മോൺട്രിയാൾ കൺവെൻഷൻ അനുസരിച്ചുനൽകേണ്ട നഷ്ടപരിഹാരത്തുകയെ ബാധിക്കുന്ന കാര്യമാണ്. അതിനാൽതന്നെ അപകടറിപ്പോർട്ട് എത്രയുംവേഗം പ്രസിദ്ധീകരിക്കേണ്ടത് അപകടത്തിൽപ്പെട്ടവരുടെ ബന്ധുക്കളുടെ അടിയന്തരാവശ്യമാണ്.

അതേസമയം കോവിഡ് സാഹചര്യം നിലനിൽക്കുന്നതിനാലാണ് റിപ്പോട്ട് വൈകുന്നതെന്നാണ് വ്യോമയാന മന്ത്രാലയം കഴിഞ്ഞദിവസം കേരളത്തിൽനിന്നള്ള എം.പി.മാരെ അറിയിച്ചിരിക്കുന്നത്.

വിമാനം മുന്നോട്ടു നീങ്ങി 40 അടി താഴ്ചയുളള ഗര്‍ത്തത്തിലേക്ക് പതിക്കുകയായിരുന്നു. നാട്ടുകാരുടെ അവസരോചിതമായ ഇടപെടലാണ് അപകടത്തിന്റെ ആഘാതം കുറച്ചത്. ഒരു നിമിഷം പോലും കളയാതെ നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ 21 പേരെ മാത്രം മരണത്തിനു വിട്ടുകൊടുത്ത് 169 പേരേയും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വന്നു.

വിമാന അപകടത്തിന്റെ കാരണം കണ്ടെത്താന്‍ ചുമതലപ്പെടുത്തിയ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും സമര്‍പ്പിക്കാത്തത് വലിയ വിമാനങ്ങളുടെ വരവു മുതല്‍ അപകടത്തില്‍പ്പെട്ടവരുടെ നഷ്ടപരിഹാരത്തെ വരെ ബാധിച്ചിരിക്കുകയാണ്. അപകടത്തിനു ശേഷം വലിയ വിമാനങ്ങളുടെ വരവു കുറഞ്ഞത് കരിപ്പൂരിനെ ക്ഷീണിപ്പിച്ചതിനൊപ്പം കാര്‍ഗോ കയറ്റുമതിയേയും ദോഷകരമായി ബാധിച്ചു.

 

ആ മാസ്‌ക് ഒന്നു മാറ്റൂ, ഈ മുഖം കാണാന്‍ വര്‍ഷങ്ങളായി കാത്തിരിക്കുന്നുവെന്ന യുവതിയുടെ അപേക്ഷയില്‍ ചെറുപുഞ്ചിരിയോടെ മാസ്‌ക് മാറ്റി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. വീഡിയോ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ തരംഗം സൃഷ്ടിച്ചു കഴിഞ്ഞു.

അകമ്പടി വാഹനങ്ങളോടെ എത്തിയ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ഇരുവശത്തും കൂടി നിന്ന ജനങ്ങളെ വാഹനത്തിനുള്ളില്‍ ഇരുന്ന് കൈവീശി കാണിച്ച് കടന്നു പോവുകയായിരുന്നു. ഇതിനിടെയിലാണ് വേറിട്ട ഒരു അഭ്യര്‍ഥനയുമായി യുവതി എത്തിയത്. കൃഷ്ണഗിരിയില്‍ നിന്നും ചെന്നൈയ്ക്ക് പോകും വഴിയാണ് മുഖ്യമന്ത്രിയെ യുവതി തടഞ്ഞുനിര്‍ത്തിയത്.

‘സാര്‍ മാസ്‌ക് മാറ്റൂ, ഒന്ന് കണ്ടോട്ടെ..’ ഈ വാക്ക് കേട്ടതോടെ സ്റ്റാലിന്‍ കാര്‍ നിര്‍ത്തി. അപ്പോഴും മാസ്‌ക് മാറ്റാന്‍ അദ്ദേഹം തയാറായില്ല. ‘സര്‍, ഒരു സെക്കന്‍ഡ് എങ്കിലും മാസ്‌ക് മാറ്റൂ സര്‍, എത്ര വര്‍ഷങ്ങളായി ഈ മുഖം നേരില്‍ കാണാന്‍ കാത്തിരിക്കുന്നു..’ സ്‌നേഹത്തോടെയുള്ള അപേക്ഷ കേട്ടതോടെ മാസ്‌ക് മാറ്റി ചിരിക്കുകയായിരുന്നു സ്റ്റാലിന്‍.

സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ വിസ്മയയുടെ ഭര്‍ത്താവും കേസിലെ പ്രതിയുമായ കിരണ്‍ കുമാറിനെ സര്‍ക്കാര്‍ സര്‍വീസ് നിന്നു പിരിച്ചുവിട്ടതില്‍ അനുകൂലിച്ചുള്ള പ്രതികരണങ്ങളുടെ പ്രവാഹമാണ്. മന്ത്രി ആന്റണി രാജുവാണ് കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടതായി അറിയിച്ചത്. വിസ്മയ ആത്മഹത്യ ചെയ്ത സമയം മന്ത്രി വീടു സന്ദര്‍ശിച്ചിരുന്നില്ലെന്ന് വിസ്മയയുടെ പിതാവ് ത്രിവിക്രമന്‍ പറഞ്ഞു. എന്നാല്‍ ഒരിക്കല്‍ വരുമെന്നും പറഞ്ഞതായി അദ്ദേഹം പ്രതികരിച്ചു. മന്ത്രി നാളെ വിസ്മയയുടെ വീട് സന്ദര്‍ശിക്കും.

മന്ത്രിമാരെല്ലാം വീട്ടില്‍ വന്നെങ്കിലും മന്ത്രി ആന്റണി രാജു വീട് സന്ദര്‍ശിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ വകുപ്പിലെ ഉദ്യോഗസ്ഥന്‍ പ്രതിയായിരുന്നതിനാലാണ് വരാതിരുന്നത്. കിരണിനെതിരെ നടപടി സ്വീകരിച്ച ശേഷമേ വിസ്മയയുടെ വീട്ടിലേക്ക് വരൂ എന്ന് മന്ത്രി പറഞ്ഞിരുന്നുവെന്ന് ത്രിവിക്രമന്‍ പറഞ്ഞു. ആ വാക്കാണ് ഇന്ന് പാലിക്കപ്പെട്ടത്. മന്ത്രി നാളെ തന്നെ വിസ്മയയുടെ വീടു സന്ദര്‍ശിക്കും. മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ഗതാഗതവകുപ്പില്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായി സേവനമനുഷ്ഠിക്കുകയായിരുന്നു കിരണ്‍ കുമാര്‍. വിസ്മയയുടെ മരണത്തിനു പിന്നാലെ കിരണിനെ സസ്പെന്റ് ചെയ്തിരുന്നു. എന്നാല്‍ പിരിച്ചുവിടണമെന്ന ആവശ്യവും ശക്തമായി നിലനിന്നിരുന്നു. അന്വേഷണം പൂര്‍ത്തിയാകും മുന്‍പേയായിരുന്നു നടപടി. ജൂണ്‍ 21നാണ് വിസ്മയയെ പോരുവഴിയിലെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കിരണിനെതിരെ സ്ത്രീധനപീഡനത്തിനും ഗാര്‍ഹികപീഡനത്തിനും കേസ് നില്‍ക്കുന്നുണ്ട്.

പിരിച്ചുവിടല്‍ നടപടി കേരള സിവില്‍ സര്‍വീസ് ചട്ടം എട്ടാം വകുപ്പനുസരിച്ചാണ്. ഇനി ഒരിക്കലും സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ലഭിക്കില്ല. പെന്‍ഷന്‍ പോലും ലഭിക്കില്ലെന്നാണ് വിവരം. ജൂണ്‍ 21-നാണ് വിസ്മയയെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നൂറ് പവന്‍ സ്വര്‍ണ്ണവും ഒരു ഏക്കര്‍ 25 സെന്റ് സ്ഥലവും ഇതിന് പുറമേ പത്ത് ലക്ഷം വിലവരുന്ന കാറും വിസ്മയയുടെ വീട്ടുകാരില്‍ നിന്ന് സ്ത്രീധനം എന്ന പേരില്‍ കിരണ്‍ കുമാര്‍ വാങ്ങിയിരുന്നു. എന്നാല്‍ കാറ് ഇഷ്ടപ്പെടാഞ്ഞതോടെയാണ് വിസ്മയയെ ഭര്‍ത്താവ് ക്രൂരമായി പീഡിപ്പിച്ചു തുടങ്ങിയത്. മര്‍ദ്ദനമേറ്റതിന്റെ ചിത്രങ്ങള്‍ വിസ്മയ സഹോദരന് വാട്സ്ആപ്പ് സന്ദേശമായി അയിച്ചിരുന്നു.

മന്ത്രിയുടെ വാക്കുകളിലേയ്ക്ക്;

സ്ത്രീ വിരുദ്ധ പ്രവര്‍ത്തിയും, സാമൂഹ്യ വിരുദ്ധവും ലിംഗ നീതിയ്ക്ക് നിരക്കാത്ത നടപടിയും ഗുരുതരമായ നിയമലംഘനവും പെരുമാറ്റ ദൂഷ്യവും വഴി പൊതുജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും അന്തസ്സിനും സല്‍പ്പേരിനും കളങ്കം വരുത്തിയിട്ടുള്ളതിനാല്‍ 1960-ലെ കേരളാ സിവില്‍ സര്‍വ്വീസ് ചട്ടം പ്രകാരമാണ് നടപടി.

കൊല്ലം ശൂരനാട് പോലീസ് ജൂണ്‍ 21ന് രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസില്‍ ഭര്‍ത്താവായ എസ്. കിരണ്‍ കുമാറിന്റെ സ്ത്രീധനത്തെച്ചൊല്ലിയുള്ള നിരന്തരമായ കലഹത്താലും ശാരീരികവും മാനസികവുമായ ഉപദ്രവത്താലുമാണ് വിസ്മയ മര?ണപ്പെടാനിടയായതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ സ്ത്രീധനം കൊടുക്കുവാനും വാങ്ങുവാനും പാടില്ല എന്ന 1960ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളിലെ 93(C)യുടെ ലംഘനമാണിത്. ഇതേത്തുടര്‍ന്ന് എസ്. കിരണ്‍ കുമാറിനെ ജൂണ്‍ 22ന് അന്വേഷണ വിധേയമായി സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുകയും 45 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.

1960-ലെ കേരളാ സിവില്‍ സര്‍വ്വീസ് ചട്ടം 15 പ്രകാരം എസ്. കിരണ്‍ കുമാറിന് നിയമാനുസൃതമായ കുറ്റാരോപണ മെമ്മോ നല്‍കിയിരുന്നു. തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനെ വകുപ്പുതല അന്വേഷണത്തിന് നിയോഗിച്ചു. നിയമാനുസൃതമായി നടത്തിയ അന്വേഷണത്തിന്റെയും എസ്. കിരണ്‍ കുമാറിനെ നേരിട്ട് കേട്ടതിന്റെയും, സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തില്‍ കുറ്റാരോപിതന്റെ മേല്‍ ചുമത്തപ്പെട്ടിട്ടുള്ള കുറ്റങ്ങള്‍ സംശയാതീതമായി തെളിയിക്കപ്പെട്ടതിനാല്‍ 1960ലെ കേരള സിവില്‍ സര്‍വ്വീസ് ചട്ടം 11(1)(viii) പ്രകാരമാണ് എ എം വി ഐ എസ്. കിരണ്‍ കുമാറിനെ സര്‍വ്വീസില്‍ നിന്നും പിരിച്ചു വിടുവാന്‍ തീരുമാനിച്ചത്.

കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് സ്ത്രീധനത്തെച്ചൊല്ലിയുള്ള പീഡനത്തെത്തുടര്‍ന്ന് ഭാര്യ മരണപ്പെട്ട കാരണത്താല്‍ ഭര്‍ത്താവിനെ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും പിരിച്ചു വിടുന്നത്.

സ്ത്രീധനത്തെച്ചൊല്ലിയുള്ള പീഡനത്തിനെതിരെ ശക്തമായ നടപടി എടുക്കുമെന്നും സ്ത്രീ സുരക്ഷയും ലിംഗ നീതിയും ഉയര്‍ത്തിപ്പിടിക്കുമെന്നും ബഹു. മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയിലും പൊതുസമൂഹത്തിനും നല്‍കിയ ഉറപ്പ് പാലിക്കുന്ന നടപടിയാണ് കൈക്കൊണ്ടിട്ടുള്ളത്.

കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച കേരളത്തിന്റെ സാമൂഹിക മനസ്സാക്ഷിയെ പിടിച്ചുലച്ച വിസ്മയയുടേതു പോലുള്ള മരണങ്ങള്‍ കേരളത്തില്‍ ആവര്‍ത്തിക്കരുതെന്ന സന്ദേശമാണ് എ എം വി ?ഐ എസ്. കിരണ്‍ കുമാറിനെ സര്‍വ്വീസില്‍ നിന്നും പിരിച്ചു വിടാനുള്ള തീരുമാനം.

ആഗസ്റ്റ് 7 രാവിലെ 11 മണിയ്ക്ക് കൊല്ലത്തെ നിലമേലുള്ള വിസ്മയയുടെ വീട്ടിലെത്തി കുടുംബാഗങ്ങളെ സന്ദര്‍ശിക്കുന്നതാണ്

 

ഓസ്‌ട്രേലിയയില്‍ ലോക്ഡൗണിനെതിരേ വീണ്ടും തെരുവിലിറങ്ങി പ്രതിഷേധ പ്രകടനം. കോവിഡ് ഡെല്‍റ്റ വൈറസ് വ്യാപനം രൂക്ഷമായതിനെതുടര്‍ന്ന് ഇന്നലെ വിക്ടോറിയന്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് തലസ്ഥാന നഗരിയായ മെല്‍ബണില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നത്. വിക്ടോറിയന്‍ പ്രീമിയര്‍ ഡാനിയല്‍ ആന്‍ഡ്രൂസാണ് രാത്രി എട്ടിന് ഏഴു ദിവസത്തെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഇത് ആറാം തവണയാണ് മെല്‍ബണ്‍ ലോക്ഡൗണിലൂടെ കടന്നുപോകുന്നത്.

ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ രാത്രിയോടെ ഫ്‌ളിന്‍ഡേഴ്‌സ് സ്ട്രീറ്റ് സ്റ്റേഷനു സമീപമാണ് ആദ്യം ഒത്തുകൂടിയത്. പോലീസ് പിരിച്ചുവിടാന്‍ ശ്രമിച്ചതിനെതുടര്‍ന്ന് പ്രതിഷേധക്കാര്‍ സ്വാന്‍സ്റ്റണ്‍ സ്ട്രീറ്റിലേക്കു മാറി. പ്രതിഷേധക്കാര്‍ റോഡില്‍ തീ കത്തിക്കുകയും സ്വാതന്ത്ര്യം വേണം ലോക്ക്ഡൗണ്‍ വേണ്ട തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉറക്കെ വിളിക്കുകയും ചെയ്തു.

ഏറെ ബുദ്ധിമുട്ടേറിയ തീരുമാനം എന്നു വിശേഷിപ്പിച്ചാണ് ഡാനിയല്‍ ആന്‍ഡ്രൂസ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. വളരെ കുറച്ചുപേര്‍ മാത്രമാണ് വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളത്. ആരോഗ്യ രംഗത്തെ വിദഗ്ധരുടെ ഉപദേശം സ്വീകരിക്കുകയല്ലാതെ ഞങ്ങള്‍ക്കു മറ്റ് മാര്‍ഗമില്ല. ജനങ്ങളെ സുരക്ഷിതമായി സൂക്ഷിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ സുപ്രധാന തീരുമാനം ഞങ്ങള്‍ കൂട്ടായി എടുത്തതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓസ്ട്രേലിയയില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണിനെതിരേ കഴിഞ്ഞ 24-ന് വിവിധ സംസ്ഥാനങ്ങളില്‍ വന്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു. സിഡ്നി, മെല്‍ബണ്‍, ബ്രിസ്ബന്‍ തുടങ്ങി പ്രധാന നഗരങ്ങളിലാണ് അന്ന് മൂവായിരത്തിലേറെ പേര്‍ അണിനിരന്ന പ്രതിഷേധ പ്രകടനങ്ങള്‍ നടന്നത്. കോവിഡ് നിയന്ത്രണങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് ജനം തെരുവിലിറങ്ങിയത്. പലയിടത്തും പ്രതിഷേധക്കാര്‍ പോലീസുമായി ഏറ്റുമുട്ടി. ഇത്തരം തുടര്‍ച്ചയായ പ്രതിഷേധ പ്രകടനങ്ങള്‍ രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാക്കുമെന്ന ഭീതിയിലാണ് സര്‍ക്കാരും ആരോഗ്യ പ്രവര്‍ത്തകരും.

പ്രസവിച്ച ഉടൻ നവജാതശിശുവിനെ വീടിന്റെ രണ്ടാം നിലയിൽ നിന്ന് വലിച്ചെറിഞ്ഞു കൊലപ്പെടുത്തിയ 16 കാരിയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. 22 കാരനായ കാമുകനെതിരെ ബലാത്സംഗക്കുറ്റത്തിന് കേസെടുത്തു .

മുംബൈ വിരാർ വെസ്റ്റ് പ്രദേശത്താണ് സംഭവം . അയഞ്ഞ വസ്ത്രങ്ങൾ ധരിച്ച് വീട്ടുകാരിൽ നിന്ന് ഗർഭം മറച്ച് വച്ച പെൺകുട്ടി ശുചിമുറിയിൽ വച്ചാണ് പ്രവസിച്ചത് . തുടർന്ന് വീടിന്റെ രണ്ടാം നിലയിൽ നിന്ന് കുഞ്ഞിനെ താഴേക്ക് വലിച്ചെറിയുകയായിരുന്നു .

കെട്ടിടത്തിന്റെ ഓരത്തായി കുഞ്ഞിനെ കണ്ട പ്രദേശവാസികളാണ് വിവരം പോലീസിൽ അറിയിച്ചത് . തുടർന്ന് പോലീസെത്തി കുഞ്ഞിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയ്‌ക്ക് 12.30 ഓടെ മരണപ്പെടുകയായിരുന്നു.

സംശയത്തെ തുടർന്ന് സമീപത്തെ പല വീടുകളുടെയും ടോയ്‌ലറ്റുകളും പോലീസ് പരിശോധിച്ചതായി വിരാർ പോലീസ് ഡിറ്റക്ഷൻ ടീം പറഞ്ഞു . സംഭവം നടന്ന റെസിഡൻഷ്യൽ സൊസൈറ്റിയിൽ മൂന്ന് ഗർഭിണികളാണ് ഉണ്ടായിരുന്നത്.

എന്നാൽ പരിസരത്ത് സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളിൽ പുറത്ത് നിന്ന് ആരും സംശയിക്കത്തക്ക രീതിയിൽ കോളനിയിൽ എത്തിയതായി കണ്ടെത്താനായില്ല . തുടർന്ന് കോളനിയിൽ നിന്നുള്ള ആരോ ആണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥർ സംശയിച്ചു.

അന്വേഷണത്തിൽ പതിനാറുകാരിയുടെ വീടിലെ ശുചിമുറിയിലും , ജനൽ ഗ്രില്ലിലും രക്തക്കറകൾ കണ്ടെത്തി . ചോദ്യം ചെയ്തപ്പോൾ സംഭവം നിഷേധിച്ച പെൺകുട്ടിയെ പരിശോധനയ്‌ക്ക് വിധേയമാക്കിയതോടെയാണ് നിജസ്ഥിതി പുറത്ത് വന്നത്.

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം മെഗാസ്റ്റാർ മമ്മൂട്ടി അഭിനയത്തിൽ അഞ്ച് പതിറ്റാണ്ട് പിന്നിടുകയാണ് ഇന്ന്. സിനിമയിൽ 50 വർഷം പൂർത്തിയാക്കുന്ന മമ്മൂട്ടിയ്ക്ക് ആശംസകൾ നേരുന്ന തിരക്കിലാണ് സിനിമാലോകം. ഇപ്പോഴിതാ, എംഎൽഎയും നടനുമായ മുകേഷ് പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

“മലയാളസിനിമയിൽ മമ്മൂക്കയുടെ അരനൂറ്റാണ്ട്.
1971 ആഗസ്റ്റ് ആറിനാണ് ‘അനുഭവങ്ങൾ പാളിച്ചകൾ’ റിലീസ് ചെയ്തത്.
ഗുണ്ടകൾ തല്ലിപ്പൊളിച്ച കടയുടെ സമീപത്തു ബഹദൂർ ഇക്കായുടെ പുറകിൽ നിന്ന പൊടിമീശക്കാരനായി സെക്കൻഡുകൾ മാത്രമുള്ള അഭിനയത്തിലൂടെ തുടക്കം.
രണ്ടാമത്തെ ചിത്രം കാലചക്രത്തിൽ (1973) കടത്തുകാരനായി. അതിൽ കടത്തുകാരനായ മമ്മൂക്കയോട് നസീർ സാർ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്
“എനിക്ക് പകരം വന്ന ആളാണ് അല്ലേ? “
അതെ, നസീർ സാർ കഴിഞ്ഞാൽ മലയാളത്തിൽ ഏറ്റവും കൂടുതൽ നായക വേഷം ചെയ്ത നടൻ മമ്മൂക്കയാണ്. മലയാളത്തിന്റെ നിത്യഹരിത യുവത്വത്തിന്
ആശംസകൾ,” ഫെയ്സ്ബുക്ക് കുറിപ്പിൽ മുകേഷ് കുറിക്കുന്നു.

‘അനുഭവങ്ങള്‍ പാളിച്ചകളില്‍’ ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കാനായെങ്കിലും സംഭാഷണമുള്ള വേഷം ലഭിച്ചത്, 1973ല്‍ പുറത്തിറങ്ങിയ ‘കാലചക്രം’ എന്ന സിനിമയിലാണ്. 1980ല്‍ ‘വില്‍‌ക്കാനുണ്ട് സ്വപ്നങ്ങള്‍’ എന്ന ചിത്രത്തിലാണ് ഒരു പ്രധാന വേഷം ചെയ്യുന്നത്. എം.ടി.വാസുദേവന്‍ നായര്‍ തിരക്കഥയെഴുതി ആസാദ് സംവിധാനം ചെയ്ത ഈ സിനിമയില്‍ അഭിനയിക്കുമ്പോഴാണ്, തിക്കുറിശ്ശി സുകുമാരന്‍ നായര്‍, മുഹമ്മദ് കുട്ടിയ്ക്ക് മമ്മൂട്ടിയെന്ന പേര് നിര്‍ദ്ദേശിച്ചത്. ഈ സിനിമയില്‍ മമ്മൂട്ടിയ്ക്ക് ശബ്ദം നല്‍കിയത് ശ്രീനിവാസനാണ്. 1980ല്‍ ഇറങ്ങിയ കെ.ജി.ജോര്‍ജ്ജിന്‍റെ ‘മേള ‘എന്ന സിനിമയിലാണ് ഒരു മുഴുനീള വേഷം ലഭിക്കുന്നത്. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

പിന്നീടിങ്ങോട്ട് മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ഇംഗ്ലിഷ് ഭാഷകളിലായി 400ലേറെ സിനിമകൾ. പത്മശ്രീ, മികച്ച നടനുള്ള ദേശീയ- സംസ്ഥാന പുരസ്കാരങ്ങൾ (മൂന്ന് ദേശീയ അവാർഡുകളും ഏഴ് സംസ്ഥാന പുരസ്കാരവും), ഫിലിം ഫെയർ പുരസ്കാരങ്ങൾ, കേരള- കാലിക്കറ്റ് സർവകലാശാലകളിൽ നിന്നും ഡോക്ടറേറ്റ് എന്നിങ്ങനെ നിരവധിയേറെ പുരസ്കാരങ്ങൾ.

സിനിമാസ്വാദകർക്ക് ഒരിക്കലും മറക്കാനാവാത്ത നിരവധി വേഷപ്പകർച്ചകൾ. കുടുംബനാഥനായും രാഷ്ട്രീയക്കാരനായും പൊലീസുകാരനായും കള്ളക്കടത്തുകാരനായും ജേര്‍ണലിസ്റ്റായും മാഷായും സാഹിത്യകാരനായും അടിയാനായും ഭൂതമായും ചരിത്രപുരുഷനായും അങ്ങനെ വൈവിധ്യമാർന്ന കഥാപാത്രങ്ങൾ. ഒരേ സിനിമയിൽ മൂന്നു കഥാപാത്രങ്ങളായി വരെ വേഷപ്പകർച്ച നടത്തി അത്ഭുതപ്പെടുത്തിയിട്ടുണ്ട് മമ്മൂട്ടി. മകന്‍ ദുൽഖർ സൽമാൻ ഉള്‍പ്പെടെയുള്ള യുവതലമുറയുടെ കാലത്തും മമ്മൂട്ടിക്കായുള്ള കഥകള്‍ അണിയറയില്‍ ഒരുങ്ങുകയാണ്.

പ്രശസ്ത കാർട്ടൂണിസ്റ്റും നാടൻപാട്ട് കലാകാരനുമായ മനക്കര മനയിൽ പി എസ് ബാനർജി (41) അന്തരിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊറോണാനന്തര ചികിൽസയിലായിരുന്നു. ഇന്ന് പുലർച്ചെയാണ് അന്ത്യം. കൊല്ലം ശാസ്താംകോട്ട സ്വദേശിയാണ് പി എസ് ബാനർജി. ദേശീയ തലത്തിൽതന്നെ ശ്രദ്ധിക്കപ്പെട്ട വരകളായിരുന്നു ബാനർജിയുടേത്.

താരക പെണ്ണാളേ, കൊച്ചിക്കാരത്തി കൊച്ചു പെണ്ണേ തുടങ്ങി സമീപകാലത്ത് ജനപ്രീതി നേടിയ ഒട്ടേറെ നാടൻപാട്ടുകൾ പാടിയത് ബാനർജി ആയിരുന്നു. ലളിതകലാ അക്കാദമി ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്.  ചിത്രകാരൻ, ഗ്രാഫിറ് ഡിസൈനർ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു ബാനർജി. ടെക്നോപാർക്കിലെ ഐ ടി സംരംഭത്തിൽ ഗ്രാഫിക് ഡിസൈനറായിരുന്നു.

‘ഈശോ’ എന്ന പേരിന് നേരെയുണ്ടായ വിവാദങ്ങളെ തുടര്‍ന്ന് ചിത്രത്തിന്റെ പേര് മാറ്റാന്‍ ഒരുങ്ങുകയാണ് നാദിര്‍ഷ. ക്രിസ്ത്യന്‍ മതവികാരത്തെ വ്രണപ്പെടുത്തുന്ന എന്ന വിമര്‍ശനമാണ് പേരിന് നേരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍. ഇതിനെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടന്‍ ബിനീഷ് ബാസ്റ്റിന്‍. ഈശോയെ ഒരു മതത്തിന്റെ ആളാക്കി കാണിക്കാനാണ് ചില അച്ഛന്മാരും, ക്രൈസ്തവ സ്‌നേഹികള്‍ എന്ന് സ്വയം നടിക്കുന്നവരും ശ്രമിക്കുന്നത് എന്ന് നടന്‍ പറയുന്നത്.

ഈശോ ഒരു മതത്തിന്റെയും ആളല്ല എന്ന സത്യം മനസിലാക്കണം എന്ന് നടന്‍ പറയുന്നു. ഈ നാട്ടില്‍ ഈശോ ജോര്‍ജേട്ടനുണ്ട്, ഈശോ ഗണേഷുണ്ട്, ഈശോ റംസാനുണ്ട്. ഇവരൊക്കെ കള്ളു കുടിച്ചാല്‍ യേശു ക്രിസ്തു ക്രൂശില്‍ കിടന്ന പോലെ മൂന്നാം നാളെ എഴുന്നേല്‍ക്കൂ എന്നാണ് ബിനീഷ് ബാസ്റ്റിന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ബിനീഷ് ബാസ്റ്റിന്റെ കുറിപ്പ്:

ടീമേ… നാദിര്‍ഷയ്‌ക്കൊപ്പം… കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈശോ എന്ന പേരില്‍ വലിയ വിവാദം നടന്നു കൊണ്ടിരിക്കുകയാണ് നാദിര്‍ഷയുടെ ജയസൂര്യ നായകനായ ചിത്രം ആണ് ഇതിന് അടിസ്ഥാനവും ആധാരവും.. ഈശോയെ ഒരു മതത്തിന്റെ ആളാക്കി കാണിക്കാന്‍ ആണ് ചില അച്ഛന്മാരും, ക്രൈസ്തവ സ്‌നേഹികള്‍ എന്ന് സ്വയം നടിക്കുന്നവരും ശ്രമിക്കുന്നത്.

എന്നാല്‍ ഈ മഹാന്മാര്‍ ഒരു സത്യം മനസ്സിലാക്കണം ഈശോ ഒരു മതത്തെയും ആളല്ല…. കാരണം.. ഞങ്ങളുടെ നാട് തന്നെയാണ് അതിന് ഉദാഹരണം. സാധാരണ ഞങ്ങളുടെ നാട്ടില്‍ ഈശോ ജോര്‍ജേട്ടന്‍ ഉണ്ട് ഈശോ ഗണേഷ് ഉണ്ട്. ഈശോ റംസാന്‍ ഉണ്ട്. ഈശോ എന്നുള്ള പേര് ഇവരുടെ മുന്നില്‍ എല്ലാം ഉള്‍പ്പെടുത്തിയിരിക്കുന്നത് മറ്റൊന്നും കൊണ്ടല്ല.. ഇവരൊക്കെ കള്ള് കുടിച്ചാല്‍ യേശു ക്രിസ്തു ക്രൂശില്‍ ഏറുന്നത് പോലെയാണ്…

മനസിലായില്ല അല്ലേ.. എന്നാല്‍ മനസിലാകുന്ന രീതിയില്‍ പറയാം മൂന്നാം നാളെ എഴുന്നേല്‍ക്കൂ… അതുകൊണ്ടാണ് ഇവര്‍ക്ക് ഈശോ എന്നുള്ള പേര് വന്നത്. എന്തായാലും എന്റെ കുറിപ്പ് വിവാദമാക്കാന്‍ ഒന്നും ആരും ഇങ്ങോട്ട് വരണ്ട.. കാരണം ഇതും പൊക്കിപ്പിടിച്ച് ഇങ്ങോട്ടേക്ക് വന്നു കഴിഞ്ഞാല്‍ ഈശോ റംസാനും ഈശോ ഗണേശും ഈശോ ജോര്‍ജേട്ടന്‍ എല്ലാം വിശദീകണവുമായി വരും. കാരണം ഈ ഈശോമാര് മൂന്നുപേരും കള്ളുഷാപ്പില്‍ ഇരുന്ന് ഒരുമിച്ച് കള്ളു കുടിക്കുന്ന ആളുകളാണ്.

അപ്പോള്‍ ഈശോ എന്നുള്ള പദത്തിന് വലിയ മതേതരത്വവും, ജനാധിപത്യവും കള്ള് ഷാപ്പിലൂടെയാണ് നടപ്പിലാകുന്നത് അല്ലെങ്കില്‍ ബെസ്റ്റ് ആക്ടര്‍ സിനിമയില്‍ മമ്മൂക്ക പറയുന്നതുപോലെ അധികം മോഡിഫിക്കേഷനും ഡെക്കറേഷനും ഒന്നും വേണ്ട ഈശോ എല്ലാവരുടെയും ആളാണ്.. കാരണം.. കള്ളുകുടിച്ച് മൂന്നാംനാള്‍ എണീക്കുന്ന ആളെയും ഈശോ എന്നാണ് ഞങ്ങള്‍ വിളിക്കുന്നത്.

ഒളിമ്പിക്‌സ് വനിതാ ഹോക്കിയില്‍ ബ്രിട്ടനോട് പൊരുതി തോറ്റ് ഇന്ത്യ. ബ്രിട്ടണ് വെങ്കലം സമ്മാനിച്ച വിജയ ഗോള്‍ പിറന്നത് അവസാന ക്വാര്‍ട്ടറിലായിരുന്നു.കളിയില്‍ ഉടനീളം ആധിപത്യം പുലര്‍ത്തിയത് ഇന്ത്യയായിരുന്നു.

ബ്രിട്ടന്റെ ജയം 4 -3 ന്. പകുതി സമയത്ത് ഇന്ത്യ 3-2ന് മുന്നിലായിരുന്നുവെങ്കിലും മൂന്നാം ക്വാര്‍ട്ടറില്‍ ഇന്ത്യക്കെതിരെ ഗോള്‍ നേടി ബ്രിട്ടന്‍ ഒപ്പമെത്തി. എന്നാല്‍ മത്സരത്തിന്റെ 48ാം മിനിറ്റില്‍ പെനാല്‍റ്റി കോര്‍ണറിലൂടെ ബ്രിട്ടന്‍ മുന്നിലെത്തി.

ബ്രിട്ടന് വേണ്ടി സിയാന്‍ റായെര്‍, പിയേനി വെബ്, ഗ്രേസ് ബാല്‍സ്ഡണ്‍, സാറ റോബേര്‍ട്സണ്‍ എന്നിവര്‍ സ്‌കോര്‍ ചെയ്തു. ഇന്ത്യക്കായി ഗുര്‍ജിത് കൗര്‍ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ വന്ദന കടാരിയ മൂന്നാം ഗോള്‍ നേടി. ഇന്ത്യന്‍ പുരുഷ ടീമിന് പിന്നാലെ വെങ്കലമെഡല്‍ സ്വപ്നം കണ്ടിറങ്ങിയ അവിശ്വസനീമായി മത്സരത്തിലേക്ക് തിരിച്ചുവന്ന് ലീഡെടുത്തെങ്കിലും അവസാന നിമിഷം മത്സരം കൈവിടുകയായിരുന്നു

കൈവരികൾ തകർന്നും തൂണുകൾ ദ്രവിച്ചും അപകടാവസ്ഥയിൽ ആയ തോട്ടടി പാലത്തിൻ്റെ കൈവരികൾ ഒരു മാസത്തിനകം പുനസ്ഥാപിക്കപെടണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. പൊതുപ്രവർത്തകൻ തലവടി വാലയിൽ ബെറാഖാ ഭവനിൽ ഡോ.ജോൺസൺ വി. ഇടിക്കുള നല്കിയ ഹർജിയെ തുടർന്നാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം വി.കെ ബീനാകുമാരി ഉത്തരവിട്ടത്. തകർന്ന കൈവരികളോട് കൂടിയ പാലത്തിൻ്റെ ചിത്രങ്ങൾ, മാധ്യമങ്ങളിൽ വന്ന വാർത്തകളും ഉൾപ്പെടെയാണ് ഹർജി സമർപ്പിച്ചത്. കൂടാതെ പാലം അപകടാവസ്ഥയിലാണെങ്കിൽ ആയത് പുതുക്കി പണിയുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുവാനും ബന്ധപ്പെട്ട അധികാരികൾ കാലത്താമസം വരുത്തുന്നത് നിർഭാഗ്യകരവും മനുഷ്യാവകാശ ലംഘനവുമെന്ന് ചൂണ്ടികാട്ടി പൊതുമരാമത്ത് വിഭാഗം ചീഫ് എക്സിക്യൂട്ടീവ് എഞ്ചിനിയർ, തലവടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് നോട്ടീസ് അയക്കുവാൻ ആഗസ്റ്റ് 4 ന് ഉത്തരവിട്ടു.

ആലപ്പുഴ ജില്ലയിലെ തലവടി പഞ്ചായത്തിനെയും പത്തനംതിട്ട ജില്ലയിലെ നിരണം പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന തോട്ടടി കടവിൽ മൂന്നു കരയെയും ബന്ധിപ്പിച്ച് കടത്തു വള്ളം ഉണ്ടായിരുന്നു. നടപ്പാത മാത്രം ഉണ്ടായിരുന്ന അവസരത്തിൽ ഇരുപത് വർഷങ്ങൾക്ക് മുമ്പാണ് നിലവിലുള്ള വീതി കുറഞ്ഞ പാലം നിർമ്മിച്ചത്.പ്രധാനമന്ത്രി സഡക്ക് യോജന ഗ്രാമീണ പദ്ധതി പ്രകാരം വീതി ഉള്ള റോഡിൻ്റെ നിർമ്മാണം പൂർത്തിയായിട്ട് വർഷങ്ങൾ കഴിയുന്നു.തോട്ടടി കടവിൽ നിലവിലുള്ള വീതി കുറഞ്ഞ പാലത്തിന്റെ കൈവരികൾ നിലവിൽ പൂർണ്ണമായും തകർന്നും തൂണുകൾ ദ്രവിച്ചും അപകടാവസ്ഥയിൽ ആണ്.പാലം ബലക്ഷയമെന്നും മിനിലോറി,ടെമ്പോവാൻ എന്നിവ പാലത്തിൽ കയറ്റുന്നത് നിരോധിച്ചു കൊണ്ട് പൊതുമരാമത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനിയർ ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.

തലവടി തെക്കെ കരയിലുള്ളവർക്ക് തിരുവല്ല ,നിരണം,മാവേലിക്കര ,ഹരിപ്പാട് എന്നീ ഭാഗങ്ങളിലേക്കും നിരണത്ത് നിന്ന് അമ്പലപ്പുഴ- തിരുവല്ല സംസ്ഥാന പാതയുമായും ആലപ്പുഴ,എടത്വ എന്നിവിടങ്ങളിലേയ്ക്കും ബന്ധപെടുന്നതിന് എളുപ്പമാർഗം കൂടിയാണ്. പഴയപാലം പൊളിച്ച് കളഞ്ഞ് പുതിയ പാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം 2019 -ൽ നല്കിയിരുന്നു.നിവേദനത്തെ തുടർന്ന് സ്ഥലം സന്ദർശിച്ച് പരിശോധിച്ചതായും പ്രസ്തുത പാലം പൊതുമരാമത്ത് വകുപ്പിൻ്റെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെടാത്ത പാലമാണെന്നും ചീഫ് എഞ്ചിനിയർ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് റിപ്പോർട്ട് നല്കിയിരുന്നു.

എന്നാൽ പുതിയ പാലം നിർമ്മിക്കുന്നതുവരെ തകർന്ന് കിടക്കുന്ന കൈവരികൾ നന്നാക്കുന്നതിന് നടപടികൾ ഉണ്ടാകണമെന്ന് ആവശ്യപെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ഡോ.ജോൺസൺ വി. ഇടിക്കുള നല്കിയ ഹർജിയിൽ തലവടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി 2020 ഒക്ടോബർ 20ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് നല്കിയ റിപ്പോർട്ടിൽ ‘പാലത്തിൻ്റെ കാലപഴക്കത്തെ സംബന്ധിച്ച് യാതൊരു രേഖകളും ഈ ഓഫിസിൽ ഇല്ലെന്നും പാലത്തിൽ ഭാരമുള്ള വാഹനങ്ങളും ലോറികളും കയറ്റരുതെന്ന് പൊതുമരാമത്ത് വകുപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെന്നും പാലം പുതുക്കി പണിയുന്നതിന് പൊതുമരാമത്ത് വകുപ്പ് ചീഫ് എക്സിക്യൂട്ടീവ് എഞ്ചിനിയറോട് അഭ്യർത്ഥിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും ‘ ആണ്. എന്നാൽ 2020 ഡിസംബർ 30 നും , 2021 മെയ് 7നും പരാതിക്കാരനായ ഡോ.ജോൺസൺ വി. ഇടിക്കുളയോട് പ്രസ്തുത പാലം തദ്ദേശ സ്വയം ഭരണ വകുപ്പിൻ്റെ ആസ്തിയിലാവും ഉൾപ്പെട്ടിട്ടുണ്ടാവുക എന്ന് പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനിയറും അറിയിച്ചു. പുതിയ പാലത്തിന് 8 കോടി രൂപ ആവശ്യമുണ്ടെന്നും ‪2020-2021‬ ബഡ്ജറ്റിൽ ഉൾപ്പെട്ടിട്ടില്ലയെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തിൽ ആണ് വീണ്ടും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനും കുട്ടനാട് എംഎൽഎ തോമസ് കെ.തോമസിനും ജൂലൈ 27ന് നിവേദനം നല്കിയത്.

RECENT POSTS
Copyright © . All rights reserved