പ്രശസ്ത മലയാള തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫ് അന്തരിച്ചു. കോട്ടയത്തെ വീട്ടിലെ കുളിമുറിയില്‍ കുഴഞ്ഞുവീണായിരുന്നു മരണം.
ഒടുവിലായി, ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പവര്‍ സ്റ്റാറിന്റെ തിരക്കുകളിലായിരുന്നു അദ്ദേഹം.
ഒളിയമ്പുകള്‍, ഇന്ദ്രജാലം, കോട്ടയം കുഞ്ഞച്ചന്, നമ്പര്‍ 20 മദ്രാസ് മെയില്‍, നായര്‍ സാബ്, മനു അങ്കിള്‍, സംഘം, വഴിയോരക്കാഴ്ചകള്‍, ന്യൂഡല്‍ഹി, സായം സന്ധ്യ, ഭൂമിയിലെ രാജാക്കന്മാര്, രാജാവിന്റെ മകന്, ശ്യാമ, നിറക്കൂട്ട്, ഈറന്‍ സന്ധ്യ, തസ്കരവീരന്, വജ്രം, ഫാന്റം, എഫ്ഐആര്‍, ഗാന്ധര്‍വം, ആകാശദൂത്, കിഴക്കന്‍ പത്രോസ് തുടങ്ങി നിരവധി മെഗാഹിറ്റുകള്‍ക്ക് തൂലിക ചലിപ്പിച്ച തിരക്കഥാകൃത്താണ് ഡെന്നീസ് ജോസഫ്.
1985ല്‍ ജേസി സംവിധാനം ചെയ്ത ‘ഈറന്‍ സന്ധ്യയ്ക്ക്’ എന്ന ചിത്രത്തിനു തിരക്കഥ എഴുതിയാണ് ഡെന്നീസ് ജോസഫ് ചലച്ചിത്രരംഗത്ത് പ്രവേശിച്ചത്. മനു അങ്കിള്‍ എന്ന ചലച്ചിത്രത്തിലൂടെ ആദ്യമായി സംവിധായകനായി. അഗ്രജന്, തുടര്‍ക്കഥ, അപ്പു, അഥര്‍വ്വം, മനു അങ്കിള്‍ തുടങ്ങി അഞ്ചു സിനിമകളാണ് അദ്ദേഹത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയത്.
കോട്ടയം ജില്ലയിലെ ഏറ്റുമാനൂരില്‍ 1957 ഒക്ടോബര്‍ 20ന് എം എന്‍ ജോസഫിന്റെയും ഏലിയാമ്മ ജോസഫിന്റെയും മകനായാണ് ജനനം. ഏറ്റുമാനൂര്‍ ഗവണ്മെന്റ് ഹൈസ്കൂളില്‍നിന്ന് സ്കൂള്‍ വിദ്യാഭ്യാസവും കുറവിലങ്ങാട് ദേവമാതാ കോളെജില്‍ നിന്നും ബിരുദവും നേടി. പിന്നീട് ഫാര്‍മസിയില്‍ ഡിപ്ലോമയും കരസ്ഥമാക്കി.
കണ്ടെയ്ന്മെന്റ് സോണുകളില്‍ താമസിക്കുന്ന ഉപഭോക്താവിന് സ്വയം മീറ്റര്‍ റീഡിങ് രേഖപ്പെടുത്താനുള്ള സംവിധാനവുമായി കെഎസ്ഇബി. എസ്എംഎസ് വഴി കെഎസ്ഇബി അയയ്ക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഉപയോക്താവിന്റെ വിവരങ്ങളടങ്ങിയ പേജില്‍ എത്തും. ഇവിടെ റീഡിങ് രേഖപ്പെടുത്തേണ്ട കോളങ്ങളും മറ്റ് വിവരങ്ങള്‍ക്കായുള്ള സ്ഥലവും കാണാം. ഇന്നു മുതലാണ് ഈ സംവിധാനം പ്രയോജനപ്പെടുത്താന്‍ കഴിയുക. ഇതിനായി പ്രത്യേക ആപ് ഡൗണ്‍ ലോഡ് ചെയ്യേണ്ടതില്ല. ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജിലെത്തിയാല്‍ തൊട്ടു മുമ്പത്തെ റീഡിങ് സ്ക്രീനില്‍ കാണാനാകും. ഇതിനടുത്തുള്ള കോളത്തിലാണ് മീറ്ററിലെ നിലവിലെ റീഡിങ് രേഖപ്പെടുത്തേണ്ടത്. മീറ്റര്‍ ഫോട്ടോ എന്ന ഓപ്ഷന് തെരഞ്ഞെടുത്താല്‍ മീറ്ററിലെ റീഡിങ് നേരിട്ട് ഫോട്ടോ എടുക്കാം. മീറ്റര്‍ റീഡിങ് പൂര്‍ത്തിയായെന്നു കണ്‍ഫേം മീറ്റര്‍ റീഡിങ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുന്നതോടെ സെല്‍ഫ് മീറ്റര്‍ റീഡിങ് പൂര്‍ത്തിയാകും. അതതു പ്രദേശത്തെ കെഎസ്ഇബി മീറ്റര്‍ റീഡറുടെ ഫോണ്‍ നമ്പറും ആ പേജില്‍ ലഭ്യമായിരിക്കും.
ഉപഭോക്താവു രേഖപ്പെടുത്തിയ റീഡിങ്ങും ഫോട്ടോയിലെ റീഡിങ്ങും പരിശോധിച്ച ശേഷം മീറ്റര്‍ റീഡര്‍മാര്‍ അടയ്ക്കേണ്ട തുക ഉപഭോക്താവിനെ എസ്എംഎസിലൂടെ അറിയിക്കും. കെഎസ്ഇബിയില്‍ മൊബൈല്‍ നമ്പർ രജിസ്റ്റര്‍ ചെയ്യാത്തവർക്കും ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തവര്‍ക്കും മീറ്റര്‍ റീഡിങ് സ്വയം ചെയ്യാന്‍ കഴിയില്ല. ഇത്തരം സാഹചര്യങ്ങളില്‍ റീഡര്‍മാര്‍ നേരിട്ടു വന്നു വിവരങ്ങള്‍ രേഖപ്പെടുത്തേണ്ടി വരും.
അയല്‍ സംസ്ഥാനങ്ങള്‍ക്ക് ഇനി ഓക്സിജന്‍ നല്‍കാനാവില്ലെന്ന് കേരളം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. സംസ്ഥാനത്ത് ഓക്സിജന്‍ ശേഖരത്തില്‍ കുറവുണ്ടായതും രോഗികളുടെ എണ്ണം ഇനിയും വര്‍ധിക്കാന്‍ സാധ്യതയുള്ളതും കണക്കിലെടുത്താണ് സര്‍ക്കാര്‍ തീരുമാനം.
കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന 219 ടണ്‍ ഓക്സിജന്‍ സംസ്ഥാനത്ത് ഉപയോഗിക്കാന്‍ അനുവദിക്കണമെന്നും കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി ഇത് സംബന്ധിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചു.
കരുതല്‍ ശേഖരമായ 450 ടണില്‍ ഇനി ശേഷിക്കുന്നത് 86 ടണ്‍ മാത്രമാണ്. മെയ് 15ഒടെ കേരളത്തില്‍ കൊവിഡ് രോഗികള്‍ ആറു ലക്ഷത്തിലെത്തിയേക്കുമെന്ന വിദഗ്ധരുടെ പഠനങ്ങള്‍ കണക്കിലെടുത്താണ് തീരുമാനം. സംസ്ഥാനത്തിന് ചില ഇളവുകള്‍ നല്‍കണമെന്നും കേരളം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് നാല്പത്തഞ്ചിനു താഴെ പ്രായമുളളവരുടെ വാക്സിനേഷന് ഉടന്‍ ആരംഭിക്കും.
വാക്സീന് പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന സംസ്ഥാനത്തിനായി സര്‍ക്കാര്‍ വാങ്ങിയ മൂന്നരലക്ഷം ഡോസ് വാക്സീന് ഇന്ന് എറണാകുളത്തെത്തും.
ആദ്യഘട്ടത്തില്‍ രോഗികള്‍ക്കും സമൂഹവുമായി അടുത്ത് ഇടപഴകുന്നവര്‍ക്കും വാക്സിന് വിതരണം ചെയ്യും.
സീറം ഇന്‍സ്ററിറ്റ്യൂട്ടില്‍ നിന്ന് വാങ്ങിയ കോവിഷീല്‍ഡ് വാക്സീന്റെ മൂന്നര ലക്ഷം ഡോസാണ് ഇന്നുച്ചയ്ക്ക് 12 മണിയോടെ കൊച്ചി വിമാനത്താവളത്തിലെത്തുന്നത്.
തുടര്‍ന്ന് മററ് ജില്ലകളിലേയ്ക്ക് വിതരണം ചെയ്യും. 18 നും നാല്പത്തിനാലിനും ഇടയില്‍ പ്രായമുളളവരുടെ കുത്തിവയ്പിന് ഈ വാക്സീന് ഉപയോഗിക്കും.
രാജസ്ഥാൻ റോയൽസ് പേസർ ചേതൻ സകരിയയുടെ പിതാവ് കൊവിഡ് ബാധിച്ച് മരിച്ചു. ഗുജറാത്തിലെ ഭാവ്നഗറിൽ ഞായറാഴ്ചയായിരുന്നു അന്ത്യം.രാജസ്ഥാൻ റോയലിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് കാൻജിഭായ് സകരിയയുടെ മരണ വിവരം അറിയിച്ചത്.
ടെമ്പോ ഡ്രൈവറായിരുന്ന കാൻജിഭായ്യുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലാക്കിയിരുന്നു. ചേതനുമായി ബന്ധപ്പെട്ടിരുന്നുവെന്നും ഈ വിഷമകരമായ അവസ്ഥയിൽ കുടുംബത്തിന് എല്ലാവിധ പിന്തുണയും ഐ.പി.എൽ ടീം വാഗ്ദാനം ചെയ്തു.
ചേതന്‍ സ്വന്തം സഹോദരൻ രാഹുലിനെയും ഈ ജനുവരിയിൽ നഷ്ടമായിരുന്നു.സയിദ് മുഷ്താഖ് അലി ട്രോഫി കളിക്കുകയായിരുന്ന ചേതനെ രാഹുലിന്റെ മരണ വിവരം അറിയിച്ചിരുന്നില്ല.
അരങ്ങേറ്റ സീസണിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ച ചേതൻ ഏവരുടെയും ശ്രദ്ധ കവർന്നിരുന്നു. ഈ സീസണിൽ രാജസ്ഥാനായി ഏഴ് മത്സരങ്ങൾ കളിച്ച ചേതൻ 8.22 ഇക്കോണമിയിൽ ഏഴു വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. കളിക്കാർക്കും സപോർട്ടിങ് സ്റ്റാഫുകൾക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ടൂർണമെന്റ് അനിശ്ചിത കാലത്തേക്ക് നീട്ടിവെച്ചിരിക്കുകയാണ്.
കോവിഡ് ബാധിച്ച് ഞായറഴ്ച ഡൽഹിയിലെ ആശുപത്രിയിൽ മരിച്ച രാഹുൽ വോഹ്ര മരിക്കും മുൻപ് ഫെയ്സ്ബുക്കിൽ കുറിച്ചത് ഇപ്രകാരമായിരുന്നു, “എനിക്ക് നല്ല ചികിത്സ ലഭിച്ചിരുന്നെങ്കിൽ ഞാൻ ജീവിച്ചേനെ”. പോസ്റ്റിൽ പ്രധാനമന്ത്രിയെയും ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും 35 വയസ്സുകാരൻ ടാഗ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ അപേക്ഷ ഫലം കാണാതെ രാഹുൽ മരിച്ചു.
രാഹുൽ വോഹ്ര യൂട്യൂബറും നാടക കലാകാരനുമായിരുന്നു. ഡൽഹിയിലെ പ്രമുഖ നാടക സംഘമായ അസ്മിതയിലാണ് രാഹുൽ പ്രവർത്തിച്ചിരുന്നത്. 2006ലാണ് രാഹുൽ അസ്മിതയിൽ അംഗമാകുന്നത്. അസ്മിതയിൽ അംഗമായി അടുത്ത ആറ് വർഷത്തിനുള്ളിൽ തന്നെ മികച്ച കലാകാരനായി പേരെടുത്ത ആളായിരുന്നു രാഹുൽ. രാഹുൽ വളരെയധികം ഉന്മേഷവാനായ എന്ത് ജോലിയും ചെയ്യുന്ന കലാകാരനായിരുന്നുവെന്ന് അസ്മിതയുടെ ഡയറക്ടർ അരവിന്ദ് ഗൗർ ഫെയ്സ്ബുക്കിൽ കുറിച്ചു.
” രാഹുൽ വോഹ്ര മരിച്ചു. എന്റെ പ്രഗൽഭനായ കലാകാരൻ ഇനിയില്ല. ഇന്നലെയാണ് തനിക്ക് നല്ല ചികിത്സ കിട്ടിയാൽ താൻ രക്ഷപ്പെടുമെന്ന് രാഹുൽ എന്നോട് പറഞ്ഞത്. ദ്വാരകയിലേക്ക് ഇന്നലെ വൈകുന്നേരം മാറ്റിയെങ്കിലും രക്ഷപ്പെടുത്താൻ ആയില്ല. ഞങ്ങളോട് ക്ഷമിക്കൂ, ഞങ്ങൾ എല്ലാം കുറ്റക്കാരാണ്” ഗൗർ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
രാഹുലിന് ഫെയ്സ്ബുക്കിൽ രണ്ടു മില്യൻ ഫോളോവേഴ്സാണുള്ളത്. യൂട്യൂബിൽ ആയിരത്തിലേറെ ആരാധകരും രാഹുലിനുണ്ട്. ആദ്യത്തെ ലോക്ക്ഡൗൺ സമയത്ത് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നത് സംബന്ധിച്ച് രാഹുൽ ചെയ്ത വീഡിയോ ശ്രദ്ധിക്കപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഓക്സിജൻ ലെവൽ വല്ലാതെ താഴ്ന്നപ്പോൾ പ്രതീക്ഷ നഷ്ടപെട്ട രാഹുൽ “ഞാൻ ഒന്നുകൂടെ ജനിച്ച് നന്നായി പ്രവർത്തിക്കും, ഇപ്പോൾ എനിക്ക് എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടു” എന്ന് കുറിച്ചിരുന്നു.
സ്ഥാനാർഥിനിർണയത്തിലെ തർക്കത്തെത്തുടർന്ന് പാർട്ടിയെ പിളർത്തി മാണി സി.കാപ്പൻ പാലായിൽ യുഡിഎഫ് ടിക്കറ്റിൽ മത്സരിച്ചു വിജയിച്ചശേഷവും എൻസിപിയിലെ പ്രതിസന്ധി അവസാനിക്കുന്നില്ല. ചില മുതിർന്ന നേതാക്കൾക്ക് ഇപ്പോഴും മാണി സി. കാപ്പനോടാണ് അടുപ്പം എന്നതാണ് അലോസരത്തിന് ഇടയാക്കുന്നത്. ഇതേത്തുടർന്നാണ് എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തിലുള്ള വിഭാഗവും സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരന്റെ നേതൃത്വത്തിലുള്ള വിഭാഗവും തുറന്ന പോരിലേക്കെത്തിയത്.
പാലായിൽ മാണി സി. കാപ്പൻ നേടിയ വിജയത്തെക്കുറിച്ച് ഇടതുമുന്നണി ആത്മപരിശോധന നടത്തണമെന്ന നിലയിൽ ടി.പി. പീതാംബരൻ നടത്തിയ പ്രതികരണമാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. പാർട്ടിയിൽനിന്ന് വിട്ടുപോയ മാണി സി.കാപ്പനുവേണ്ടി ടി.പി. പീതാംബരൻ നടത്തിയ നീക്കം പാർട്ടിവിരുദ്ധമാണെന്ന് പരസ്യപ്രസ്താവനയിറക്കിയാണ് എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി റസാക്ക് മൗലവി ഇതിനെ പ്രതിരോധിച്ചത്. ഇതോടെ പ്രസിഡന്റിനെതിരേ പരസ്യപ്രസ്താവന നടത്തിയ ജനറൽ സെക്രട്ടറിക്കെതിരേ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുകയാണ് സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരൻ. വൈസ് പ്രസിഡന്റ് പി.കെ. രാജൻ, മറ്റൊരു ജനറൽസെക്രട്ടറി ജയൻ പുത്തൻ പുരയ്ക്കൽ തുടങ്ങിയവരും ടി.പി. പീതാംബരനെതിരേ അണിനിരന്നിട്ടുണ്ട്.
എൻസിപിയുടെ ഏക മന്ത്രി എ.കെ.ശശീന്ദ്രൻ പരസ്യമായി പ്രശ്നത്തിൽ ഇടപെട്ടിട്ടില്ലെങ്കിലും ജില്ലാ കമ്മിറ്റികളെ വരുതിയിലാക്കാനുള്ള ശ്രമത്തിലാണ്. അതേസമയം പുതിയ മന്ത്രിസഭയിൽ ആരാകും എൻസിപി മന്ത്രിയെന്നതു സംബന്ധിച്ചും തീരുമാനമായിട്ടില്ല. എലത്തൂരിൽനിന്നു വിജയിച്ച എ.കെ. ശശീന്ദ്രനും കുട്ടനാടിൽനിന്നു വിജയിച്ച തോമസ് കെ. തോമസുമാണ് പാർട്ടിയുടെ രണ്ട് എംഎൽഎമാർ. മന്ത്രിപദവിക്കുള്ള അവകാശവാദം തോമസ് കെ.തോമസ് ഇതിനകം ഉന്നയിച്ചു കഴിഞ്ഞു. അന്തരിച്ച തോമസ് ചാണ്ടിയുടെ സഹോദരനാണ് തോമസ് കെ.തോമസ്.
പാർട്ടിയിലെ സീനിയോറിറ്റിയും മന്ത്രിയെന്ന നിലയിലുള്ള അനുഭവപരിചയവുമാണ് ശശീന്ദ്രന്റെ തുരുപ്പുചീട്ട്. പാർട്ടിയെ ഇടതുമുന്നണിയിൽ ഉറപ്പിച്ചുനിർത്തുന്നതിൽ നേതൃപരമായ പങ്ക് വഹിച്ചനിലയിൽ ഇടതുമുന്നണിയിൽനിന്നുള്ള പിന്തുണയും ശശീന്ദ്രൻ പ്രതീക്ഷിക്കുന്നു.
പാർട്ടിവിട്ട് പുറത്തുപോയെങ്കിലും തെരഞ്ഞെടുപ്പുഫലം പുറത്തുവന്നതിനു തൊട്ടടുത്ത ദിവസം മാണി സി. കാപ്പൻ മുംബൈയിലെത്തി എൻസിപി ദേശീയ അധ്യക്ഷൻ ശരദ്പവാറിനെ സന്ദർശിച്ചതാണ് മറ്റൊരു കൗതുകകരമായ നീക്കം.
പവാറിന്റെ മകളും എൻസിപി പാർലമെന്ററി പാർട്ടി നേതാവുമായ സുപ്രിയ സുലേയോടൊപ്പമുള്ള ചിത്രം പുറത്തുവിടുകയും ചെയ്തു. സംസ്ഥാന അധ്യക്ഷൻ ടി.പി. പീതാംബരന്റെ ആശീർവാദത്തോടെയാണ് കൂടിക്കാഴ്ച നടന്നതെന്നാണ് എതിർചേരിയിലുള്ളവരുടെ വാദം. മാണി സി. കാപ്പൻ എൻസിപിയിലേക്ക് തിരിച്ചെത്തുമെന്നും ദേശീയ നേതൃത്വത്തിന്റെ പിന്തുണയോടെ മന്ത്രിസ്ഥാനം നേടിയെടുക്കുമെന്നും ഇവർ ഭയപ്പെടുന്നു.
ഒന്നേകാൽ വയസുള്ള കുഞ്ഞ് കോവിഡ് ബാധിച്ച് മരിച്ചു. ആല കോണത്തേത്ത് രാജേഷ് – ശില്പ ദമ്പതികളുടെ ഇരട്ട പെൺമക്കളിൽ ഒരാളായ അരുണിമ (ഒന്നേകാൽ വയസ്) ആണ് പനിയെത്തുടർന്നു ശനിയാഴ്ച രാവിലെ മരിച്ചത്. പിന്നീട് നടത്തിയ സ്രവ പരിശോധനയിലാണു കോവിഡ് സ്ഥിരീകരിച്ചത്.
അമ്മ ശില്പയുടെ ചെറിയനാട്ടെ വീട്ടിൽവച്ചാണ് അരുണിമ ചികിത്സയിലായത്. ഇരട്ട സഹോദരി അനഘ മതാപിതാക്കളോടൊപ്പം വീട്ടിലുണ്ട്. കുടുംബാംഗങ്ങളുടെ സ്രവ പരിശോധന ഇന്ന് നടത്തും.കുട്ടിയുടെ സംസ്കാരം ചെറിയനാട് പൊതുശ്മശാനത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തി.
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ വിമർശകൻ അലക്സി നവൽനിയെ ചികിത്സിച്ച ഡോക്ടറെ കാണാനില്ലെന്ന് റിപ്പോർട്ട്. സെർബിയൻ ഡോക്ടർ അലക്സാണ്ടർ മുറഖോവ്സ്കിയെയാണ് കാണാതായിരിക്കുന്നത്. മോസ്കോയിൽനിന്ന് 2,200 കിഴക്ക് മാറി ഓംസ്ക് മേഖലയിൽ വനത്തിനുള്ളിൽ കാണാതായെന്നാണ് പോലീസ് പറയുന്നത്.
വെള്ളിയാഴ്ച മുതലാണ് കാണാതായത്. ഹെലിക്പോറ്ററിന്റെ സഹായത്തോടെ പോലീസ് അന്വേഷണം തുടരുകയാണ്. നവൽനിയെ ചികിത്സിച്ച സെർബിയയിലെ ഓംസ്കിലെ മുതിർന്ന ഡോക്ടറാണ് മുറഖോവ്സ്കി. ഇവിടെനിന്നാണ് നവൽനിയെ കൂടുതൽ ചികിത്സയ്ക്കായി ജർമനിയിലേക്ക് മാറ്റിയത്.
കഴിഞ്ഞ ഓഗസ്റ്റിലാണ് മാരക വിഷവസ്തുവായ നൊവിചോക്ക് പ്രയോഗിച്ച് നവൽനിയെ വധിക്കാൻ ശ്രമം നടന്നത്. പുടിനാണ് തനിക്കെതിരായ ആക്രമണത്തിനു പിന്നിലെന്നാണ് നവൽനിയും സഹപ്രവർത്തകരും വിശ്വസിക്കുന്നത്.
ഡൽഹിയിൽ ആരോഗ്യപ്രവർത്തകർക്കിടയിൽ കോവിഡ് വ്യാപനം ശക്തമാകുന്നു. ഡൽഹി സരോജ ആശുപത്രിയിൽ 80 ഡോക്ടർമാർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇവിടുത്തെ സീനിയർ സർജൻ എം.കെ. റാവത്ത് കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.
12 ഡോക്ടർമാർ രോഗംമൂർച്ഛിച്ച് ആശുപത്രിയിൽ ചികിത്സയിലാണ്. ബാക്കിയുള്ളവർ വീടുകളിൽ നിരീക്ഷണത്തിലാണെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം, ആരോഗ്യപ്രവർത്തകർക്കിടയിൽ രോഗവ്യാപനം കൂടുന്നത് ഡൽഹിയിലെ സ്ഥിതി ആശങ്കയുളവാക്കുന്നതാണ്.