Latest News

കൊല്ലം കടപുഴ പാലത്തിൽ നിന്നും ചാടി യുവതി ആത്മഹത്യ ചെയ്തു. കിഴക്കേ കല്ലട നിലമേൽ സ്വദേശി സൈജുവിന്റെ ഭാര്യ രേവതി കൃഷ്ണൻ (22) ആണ് മരിച്ചത്. ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ല.

ഇന്ന് രാവിലെ 11 ഓടെയാണ് പാലത്തിൽ നിന്ന് ആറ്റിലേക്ക് ചാടിയത്. പ്രദേശവാസികൾ രക്ഷിച്ച് കരക്ക് എത്തിച്ചെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി രേവതി മരിക്കുകയായിരുന്നു.

കഴിഞ്ഞ ആഗസ്റ്റ് 30ന് ആയിരുന്നു രേവതിയുടെയും സൈജുവിന്റെയും വിവാഹം. സൈജു വിദേശത്താണ് ജോലി ചെയ്യുന്നത്. ഭർത്താവുമായുണ്ടായ നിസാര വാക്കുതർക്കമാണ് ആത്മഹത്യക്ക് വഴിവെച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

എന്നാൽ ഭർത്താവിന്റെ അച്ഛനും അമ്മയുമായി ചില കാര്യങ്ങളിൽ അഭിപ്രായവ്യത്യാസുമുണ്ടായിരുന്നതായി പ്രദേശവാസികളിൽ ചിലർ പോലീസിന് സൂചന നൽകിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

പഞ്ചാബിൽ 24 വയസുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കാനഡയിലുള്ള ഭാര്യയെ പ്രതിചേർത്ത് പൊലീസ് കേസെടുത്തു. വഞ്ചനാ കുറ്റം അടക്കമുള്ളവ ചുമത്തിയിട്ടുണ്ട്. 25 ലക്ഷത്തോളം രൂപ മുടക്കി ഭർത്താവ് ഭാര്യയെ കാനഡയിൽ അയച്ചിരുന്നു. എന്നാൽ അവിടെ എത്തിയശേഷം ഭർത്താവിനെ ഒപ്പം െകാണ്ടുപോകാൻ ഭാര്യ തയാറായില്ല. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുടുംബം ആരോപിക്കുന്നു. കഴിഞ്ഞ മാസമാണ് ലവ്പ്രീത് സിങിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 21 വയസുള്ള ഭാര്യ ബീന്ത് കൗറിനെ 2018ൽ ലക്ഷങ്ങൾ ചെലവഴിച്ചാണ് ലവ്പ്രീത് കാനഡയിൽ പഠിക്കാൻ വിട്ടത്.

Lovepreet Singh Sidhu’s parents and sister seeking justice after his death on June 23 and (right) the youngster with bride Beant Kaur at their wedding in August 2019. (HT file photos)

കൃഷിയിടത്തിൽ കീടനാശിനി കഴിച്ച് മരിച്ച നിലയിലാണ് യുവാവിനെ കണ്ടെത്തിയത്. കാനഡയിൽ സ്ഥിരതാമസമാക്കാനായിരുന്നു യുവാവിന്റെ മോഹം. മരുമകളുടെ പഠനത്തിന് 25 ലക്ഷത്തോളം രൂപ നൽകി സഹായിച്ചത് യുവാവിന്റെ അച്ഛനാണ്.യുവാവിന്റെ അച്ഛൻ ബല്‍വീന്ദര്‍ സിങ് മരുമകൾക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. കാനഡയിൽ എത്തിയ േശഷം തന്റെ മകനെ ഭാര്യ വഞ്ചിച്ചുവെന്നും അവന് നൽകിയ വാക്ക് അവൾ പാലിച്ചില്ല എന്നും പിതാവ് ആരോപിക്കുന്നു.

മകനുമായി സംസാരിക്കാൻ പോലും താൽപര്യം കാണിച്ചില്ലെന്ന് പിതാവ് പറയുന്നു. ഈ വിഷമത്തിലാണ് ആത്മഹത്യ ചെയ്തത് എന്നാണ് കുടുംബം പരാതിപ്പെടുന്നത്. ഇതോടെയാണ് കാനഡയിലുള്ള യുവതിക്കെതിരെ പൊലീസ് വഞ്ചനാകുറ്റം ചുമത്തി കേസെടുത്തത്.എന്നാൽ‌ കോവിഡ് പ്രതിസന്ധിയാണ് ഭർത്താവിനെ െകാണ്ടുപോകാൻ വൈകിയതിന് കാരണമെന്ന് യുവതി പറയുന്നു.

ബ്രിട്ടനിലെ വാണിജ്യ വ്യാപാര മേഖലകളിൽ നൽകിയ മികച്ച സംഭാവനകൾക്കുള്ള ഉന്നത ബ്രിട്ടീഷ് ബഹുമതി ലുലു ഗ്രൂപ്പിൻ്റെ ബ്രിട്ടനിലെ ഉപസ്ഥാപനമായ വൈ ഇൻ്റർനാഷണൽ കരസ്ഥമാക്കി. ഗ്രേറ്റർ ബർമിംഗ്ഹാം ചേംബർ ഓഫ് കോമേഴ്സിൻ്റെ 2021 വർഷത്തെ എക്സലൻസ് ഇൻ ഇൻ്റർനാഷണൽ അവാർഡാണ് വൈ ഇൻ്റർനാഷണൽ യു.കെ. യ്ക്ക് ലഭിച്ചത്.

ഇരുനൂറ് വർഷത്തിലേറെക്കാലമായി ബർമിംഗ് ഹാമിലെ വാണിജ്യ വ്യവസായ മേഖലകളെ ഏകോപിപ്പിക്കുന്ന കേന്ദ്രീകൃത സ്ഥാപനമായ ബർമിംഗ് ഹാം ചേംബർ ഓഫ് കോമേഴ്സ് യൂറോപ്പിലെ തന്നെ ഏറ്റവും പഴക്കമുള്ള
ചേംബർ ഓഫ് കോമേഴ്സാണ്

ബ്രിട്ടനിലെ ഭക്ഷ്യ സംസ്കരണ രംഗത്ത് 2013 മുതൽ സാന്നിധ്യമുള്ള വൈ ഇൻ്റർനാഷണൽ ബർമിംഗ് ഹാം സിറ്റി കൗൺസിൽ അഡ്വാൻസ്ഡ് മാനുഫാക്ചരിംഗ് സോണിലെ അത്യാധുനിക ഭക്ഷ്യസംസ്കരണ കേന്ദ്രത്തിലാണ് പ്രവർത്തിക്കുന്നത്. ബ്രിട്ടനിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന ഭക്ഷ്യ-ഭക്ഷ്യേതര ഉൽപ്പന്നങ്ങൾ സംഭരിച്ച് ഗൾഫ് രാജ്യങ്ങളിലും, ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ, ഇന്ത്യ എന്നിവിടങ്ങളിലുള്ള ലുലു ഹൈപ്പർമാർക്കറ്റുകളിലേക്ക് കയറ്റി അയക്കുന്നു.

ബർമിംഗ് ഹാം ചേംബർ ഓഫ് കോമേഴ്സിൻ്റെ എക്സലൻസ് പുരസ്കാരം ബ്രിട്ടനിലെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലപ്പെടുത്താൻ പ്രേരകമാക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി പറഞ്ഞു.

വാണിജ്യ വ്യാപാര രംഗത്തെ മികവിന് ബ്രിട്ടനിലെ ഉന്നതമായ പുരസ്കാരമായ ക്വീൻസ് അവാർഡ് എലിസബത്ത് രാജ്ഞി 2017 ൽ യൂസഫലിക്ക് നൽകി ആദരിച്ചിരുന്നു. തദ്ദേശിയൾ ഉൾപ്പെടെ 350 ൽ പരം ആളുകളാണ് വൈ ഇൻ്റർനാഷണൽ യുകെയിൽ ജോലി ചെയ്യുന്നത്.

ബ്രിട്ടനിലെ ഹോസ്പിറ്റാലിറ്റി രംഗത്തെ ഏറ്റവും പ്രമുഖമായതും ചരിത്ര പ്രസിദ്ധവുമായ സ്കോട്ട് ലാൻഡ് യാർഡ് പൈതൃക മന്ദിരം, എഡിൻബർഗിലെ കാലെഡോണിയൻ മന്ദിരം എന്നിവ ലുലു ഗ്രൂപ്പിൻ്റെതാണ്

നടന്‍ ജനാര്‍ദനന്‍ മരിച്ചെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം. ജനാര്‍ദ്ദനന്റെ ചിത്രം വെച്ചുളള ആദരാജ്ഞലി കാര്‍ഡുകളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത്തരം പ്രചാരണങ്ങളോട് പ്രതികരിച്ച് ജനാര്‍ദ്ദനന്‍ തന്നെ നേരിട്ട് രംഗത്തെത്തി.

താന്‍ പൂര്‍ണ ആരോഗ്യവാനാണ്. സൈബര്‍ ഭ്രാന്തന്മാരുടെ ഇത്തരം വൈകൃതങ്ങളോട് പ്രതികരിക്കാനില്ലെന്ന് ജനാര്‍ദനന്‍ പറഞ്ഞു. ഇത്തരം വാര്‍ത്തകള്‍ കാരണം നിജസ്ഥിതി അറിയാനായി സിനിമാ രംഗത്ത് നിന്ന് നിരവധി പേര്‍ തന്നെ വിളിക്കുന്നുണ്ടെന്നും ജനാര്‍ദനന്‍ പറഞ്ഞു.

വസ്തുതാവിരുദ്ധമായ വാര്‍ത്തകളാണ് പ്രചരിക്കുന്നതെന്നും ജനാര്‍ദനന്‍ ആരോഗ്യത്തോടെയിരിക്കുന്നുവെന്നും അദ്ദേഹത്തിന്റെ പേരിലുള്ള ഫേസ്ബുക്ക് ഫാന്‍ ഗ്രൂപ്പ് പ്രതികരിച്ചു.

നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ എന്‍എം ബാദുഷയും ഇത്തരം വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ ഫേസ്ബുക്കില്‍ കുറിപ്പിട്ടു- ”ഇന്നലെ മുതല്‍ നടന്‍ ജനാര്‍ദനന്‍ മരിച്ചു എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടക്കുകയാണ്. ഇതറിഞ്ഞ് അദ്ദേഹവുമായി ഇന്നലെയും സംസാരിച്ചു. ജനാര്‍ദനന്‍ ചേട്ടന്‍ പൂര്‍ണ ആരോഗ്യവാനായി, സന്തോഷവാനായി അദ്ദേഹത്തിന്റെ വീട്ടിലുണ്ട്. ഇത്തരത്തിലുള്ള തെറ്റായ വാര്‍ത്തകള്‍ യാതൊരു സ്ഥിരീകരണവുമില്ലാതെ ഷെയര്‍ ചെയ്യുന്നത് അത്യന്തം അപലപനീയമാണ്. ഈ പ്രവണത ഇനിയെങ്കിലും നിര്‍ത്തണം. ഇതൊരു അപേക്ഷയാണ്”- ബാദുഷ കുറിച്ചു.

പ്രമുഖരുടെ വ്യാജ മരണ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പറന്നു നടക്കുന്നത് പുതിയ കാര്യമല്ല. മലയാളത്തിന്റെ അഭിമാന താരം ജഗതി ശ്രീകുമാര്‍ മുതല്‍ ബിഗ് ബി അമിതാഭ് ബച്ചന്‍ വരെ സോഷ്യല്‍ മീഡിയയുടെ ഇത്തരം വ്യാജ പ്രചാരണങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. ഏറ്റവും ഒടുവില്‍ സോഷ്യല്‍ മീഡിയ വ്യാജ വാര്‍ത്തകളുടെ ഇരയായിരിക്കുന്നത് മലയാളത്തിലെ മുതിര്‍ന്ന നടന്‍ ജനാര്‍ദനന്‍ ആണ്. അദ്ദേഹം മരണപ്പെട്ടതായി വ്യാപക പ്രചാരണമാണ് വാട്‌സാപ്പ് ഗ്രൂപ്പുകളിലും മറ്റും നടക്കുന്നത്.

ലോകത്തെ ഏറ്റവും എരിവുള്ള മുളക് ഇനി ലണ്ടനിലേയ്ക്ക്. ഭൂത് ജൊലോക്കിയ(ഗോസ്റ്റ് പെപ്പര്‍) എന്നറിയപ്പെടുന്ന മുളകാണ് വിദേശികള്‍ക്കിടയിലും പ്രിയമേറുന്നത്. നാഗാലാന്‍ഡില്‍ നിന്നും വിളവെടുത്ത മുളകുകള്‍ ഗുവാഹത്തിയില്‍ നിന്ന് വിമാനമാര്‍ഗം യുകെയിലേക്ക് ഇതാദ്യമായി കയറ്റി അയച്ചതായി കേന്ദ്ര മന്ത്രി ഹര്‍ദീപ് സിംഗ് പുരി ട്വിറ്ററിലൂടെ അറിയിച്ചു.

ഒപ്പം 2019 ല്‍ ഭാര്യയോടൊപ്പം മേഘാലയയിലെ പച്ചക്കറിച്ചന്ത സന്ദര്‍ശിച്ചപ്പോള്‍ ‘ഭൂത് ജൊലോക്കിയ’ വാങ്ങാനിടയായതിനെക്കുറിച്ചുള്ള ഓര്‍മയും അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. അരുണാചല്‍പ്രദേശ്, അസം, നാഗാലാന്‍ഡ്, മണിപ്പൂര്‍, നേപ്പാള്‍ എന്നിവിടങ്ങളില്‍ കൃഷി ചെയ്യുന്ന ‘ഭൂത് ജൊലോക്കിയ’ മുളകുകളുടെ രാജാവ് എന്നാണ് നാഗാലാന്‍ഡില്‍ അറിയപ്പെടുന്നത്.

ലോകത്തിലെ ഏറ്റവും എരിവുള്ള മുളക് എന്ന പേരില്‍ 2009 ല്‍ ഗിന്നസ് ബുക്കില്‍ ഇടംനേടിയ മുളകാണിത്. ഇന്ത്യയിലെ വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ കൃഷി ചെയ്തെടുക്കുന്ന തനതുവിളകളുടെ കയറ്റുമതിയില്‍ വന്‍ ഇനി കുതിച്ചുചാട്ടമുണ്ടാവുമെന്ന പ്രതീക്ഷയിലാണ്.

 

മണിരത്‌നം ചിത്രം പൊന്നിയിന്‍ സെല്‍വന്റെ ലൊക്കേഷനിലെ വിശേഷങ്ങള്‍ പങ്കുവച്ച് നടന്‍ ബാബു ആന്റണി. ഒരിടവേളയ്ക്ക് ശേഷം മണിരത്‌നത്തെയും വിക്രം, കാര്‍ത്തി എന്നിവരെയും കണ്ടതിനെ കുറിച്ചാണ് ബാബു ആന്റണി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പൊന്നിയിന്‍ സെല്‍വനില്‍ ഒരു പ്രധാന വേഷത്തിലാണ് ബാബു ആന്റണി എത്തുന്നത്.

ബാബു ആന്റണിയുടെ കുറിപ്പ്:

ഇന്നലെ പൊന്നിയിന്‍ സെല്‍വന്റെ സെറ്റില്‍ വെച്ച് മണി സാറിനെയും, വിക്രം, കാര്‍ത്തി എന്നിവരെയും കാണാന്‍ കഴിഞ്ഞത് വലിയ കാര്യമാണ്. കാര്‍ത്തി ഓടി വന്ന് എന്നെ പരിചയപ്പെട്ടു. എന്നിട്ട് ചെറുപ്പം മുതലെ എന്റെ വലിയ ആരാധകനായിരുന്നു എന്ന് പറഞ്ഞു. അത് എനിക്ക് കിട്ടിയ വലിയൊരു അഭിനന്ദനമാണ്.

വിക്രമുമായും ഒരുപാട് സംസാരിച്ചു. ഞങ്ങള്‍ ഒരുപാട് കാലങ്ങള്‍ക്ക് ശേഷമാണ് കണ്ട് മുട്ടുന്നത്. സ്ട്രീറ്റിന് വേണ്ടിയാണ് ഞങ്ങള്‍ അവസാനമായി കണ്ടതെന്ന് വിക്രമം ഓര്‍ക്കുന്നു. അഞ്ജലി എന്ന ചിത്രത്തിന് ശേഷം വീണ്ടും മണി സാറിനെ കാണാന്‍ കഴിഞ്ഞത് വലിയ ഭാഗ്യം തന്നെയാണ്.

ഇവരെല്ലാം തന്നെ വിനയവും പരസ്പര ബഹുമാനവും കാത്തു സൂക്ഷിക്കുന്നവരാണ്. ടീമില്‍ പലരില്‍ നിന്നും എന്റെ സിനിമകള്‍ കണ്ടാണ് അവര്‍ വളര്‍ന്നതെന്ന് അറിയാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്.

വാടകയ്‌ക്കെടുത്ത കാറുമായി മോഷണത്തിനിറങ്ങിയവര്‍ക്ക് ടെക്‌നോളജി കൊടുത്തത് എട്ടിന്റെ പണി. ഹൊസങ്കടി രാജധാനി ജൂവലറിയില്‍ നിന്ന് വാച്ച്മാനെ കെട്ടിയിട്ട് 15 കിലോഗ്രാം വെള്ളി ആഭരണങ്ങളും 4.5 ലക്ഷം രൂപയുമടക്കം 16 ലക്ഷം രൂപയുടെ മോഷണം നടത്തിയ പ്രതികളെയാണ് കാറിലെ അതിനൂതന സാങ്കേതിക വിദ്യ കുടുക്കിയത്.

കര്‍ണാടകയിലെ കുപ്രസിദ്ധ മോഷ്ടാവ് ബണ്ട്വാള്‍ സ്വദേശി മുഹമ്മദ് ഗൗസും സംഘവുമാണ് രാജധാനി ജൂവലറിയില്‍ കവര്‍ച്ച നടത്തിയത്. കവര്‍ച്ച കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇവരുടെ കാര്‍ ഉള്ളാള്‍ പോലീസ് തൊക്കോട് വച്ച് തടഞ്ഞു നിര്‍ത്തിയപ്പോള്‍ ഏഴംഗ കവര്‍ച്ചാസംഘം പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന നാലു പോലീസുകാരെ ആക്രമിച്ച് കാറുപേക്ഷിച്ച് കൈയില്‍ കിട്ടിയ ബാഗുമെടുത്ത് കടന്നു കളയുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയില്‍ കാറില്‍ നിന്ന് ഒന്നരലക്ഷം രൂപയും ഏഴര കിലോഗ്രാം വെള്ളിയാഭരണങ്ങളും കണ്ടെടുത്തു.

ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് മുഹമ്മദ് ഗൗസും സുഹൃത്ത് ഇബ്രാഹിമും കര്‍ണാടക സൂറത്കലിലെ റൂബി കാര്‍ റെന്റല്‍ എന്ന സ്ഥാപനത്തില്‍ കാര്‍ വാടകയ്ക്ക് എടുക്കാനെത്തുന്നത്. ചിക്കമംഗളൂരുവിന് സമീപത്തെ മുസ്ലിം തീര്‍ത്ഥാടന കേന്ദ്രമായ ബാബ ബുഡഗിരിയില്‍ പോകാനാണ് വാഹനമെന്നാണ് ഇവര്‍ പറഞ്ഞത്. ചെറിയ കാറുകള്‍ മാത്രമാണ് ഇവിടെയുണ്ടായത്. എന്നാല്‍ കുടുംബാംഗങ്ങളും ഒപ്പമുണ്ടെന്നും വലിയ വാഹനം തന്നെ വേണമെന്നും ഗൗസ് പറഞ്ഞു. ഇതോടെ സ്ഥാപന ഉടമയും വ്യവസായിയുമായ മുഹമ്മദ് മുസ്തഫ തന്റെ സ്വന്തം ഇന്നോവ കാര്‍ ഇവര്‍ക്കായി വിട്ടുനല്‍കുകയായിരുന്നു.

ഗൗസിനെ മുഹമ്മദിന് മുന്‍പരിചയമുണ്ടായിരുന്നില്ല. മുഹമ്മദിന്റെ സുഹൃത്ത് സുലൈമാനുമായുള്ള പരിചയം മൂലമാണ് കാര്‍ വിട്ടുകൊടുത്തത്. 9.30 ഓടെ ഇവര്‍ കാറുമായി പുറപ്പെടുകയും ചെയ്തു. എന്നാല്‍ മുഹമ്മദ് കാറില്‍ ഘടിപ്പിച്ചിരുന്ന സാങ്കേതിക ഉപകരണങ്ങളെക്കുറിച്ച് കവര്‍ച്ചാസംഘത്തിന് യാതൊരു അറിവുമുണ്ടായിരുന്നില്ല.

ജിപിഎസ് ട്രാക്കര്‍, കാറിലുള്ളവര്‍ സംസാരിക്കുന്നത് കേള്‍ക്കാനുള്ള സ്പീക്കര്‍, വേഗത നൂറു കിലോമീറ്ററില്‍ കൂടിയാല്‍ അറിയിക്കുന്ന അലാറം എന്നിവയെല്ലാം ഇതിലുണ്ടായിരുന്നു. പിറ്റേന്ന് പുലര്‍ച്ചെ അഞ്ചോടെ ബാബ ബുഡഗിരിയിലേക്ക് പോകുമെന്നാണ് ഗൗസ് മുഹമ്മദിനോടു പറഞ്ഞത്.

എന്നാല്‍ രാത്രി 10.30 ആയിട്ടും തന്റെ കാര്‍ കങ്കനാടിയിലെ ഒരു ഹോട്ടലിന് മുന്നില്‍ കിടക്കുന്നത് ശ്രദ്ധിച്ച മുഹമ്മദിന് സംശയമേറി. കിടക്കാനൊരുങ്ങവെ കാറിന്റെ വേഗത നൂറു കിലോമീറ്ററില്‍ കൂടി എന്ന അലാറം മൊബൈല്‍ ഫോണില്‍ വന്നു. തുടര്‍ന്ന് മുഹമ്മദ് തന്റെ ലാപ്‌ടോപ്പ് തുറന്ന് ജിപിഎസ് ട്രാക്കര്‍ ഓണ്‍ ചെയ്തപ്പോള്‍ കാര്‍ കേരളത്തിലേക്ക് പോകുന്നതായി മനസിലായി. കാറിനുള്ളിലെ സ്പീക്കര്‍ ഓണ്‍ ചെയ്തപ്പോള്‍ പൂട്ട് തകര്‍ക്കുന്നതിനെക്കുറിച്ചും കാറിന്റെ നമ്പര്‍ പ്ലേറ്റ് മാറ്റുന്നതിനെ കുറിച്ചുമൊക്കെ കന്നഡയും തുളുവും കലര്‍ന്ന ഭാഷയില്‍ സംസാരം.

ഇതിനിടെ കനത്ത മഴ കാരണം ജിപിഎസ് ബന്ധം വിച്ഛേദിക്കപ്പെട്ടു. അപകടം മണത്ത മുഹമ്മദ് കര്‍ണാടക പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പുലര്‍ച്ചെ 1.30 മുതല്‍ മൂന്നു വരെ കവര്‍ച്ചാസംഘം രാജധാനി ജൂവലറിയിലുണ്ടായിരുന്നു. കേരള അതിര്‍ത്തി കടന്ന് അധികം കഴിയുന്നതിനുമുമ്പ് പുലര്‍ച്ചെ നാലോടെതന്നെ ഉള്ളാള്‍ പോലീസ് കാര്‍ പിടികൂടുകയും ചെയ്തു. ഗൗസിനും സംഘത്തിനുമെതിരേ പൊലീസ് 353, 380, 457 വകുപ്പുകള്‍ പ്രകാരം കേസെടുത്തു.

കോവിഡ് നേരിടാന്‍ ഇന്ത്യയ്ക്ക് രണ്ടരക്കോടി ഡോളര്‍ സഹായം വാഗ്ദാനം ചെയ്ത് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. ഡല്‍ഹിയില്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ചയ്ക്കുശേഷമാണ് പ്രതികരണം.

അഫ്ഗാനിലെ പ്രശ്‌നങ്ങള്‍ക്ക് സൈനിക ഇടപെടല്‍ അല്ല പരിഹാരമെന്നും ബ്ലിങ്കന്‍ വ്യക്തമാക്കി. ജനാധിപത്യം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ആന്റണി ബ്ലിങ്കണ്‍ ഓര്‍മ്മിപ്പിച്ചു. സ്വതന്ത്രമായി ചിന്തിക്കുന്ന പൗരന്മാരാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കരുത്തെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു.

ബ്ലിങ്കന്റെ സന്ദര്‍ശനം ഇരുരാജ്യങ്ങളുടേയും മുന്നേറ്റത്തിന് കരുത്ത് പകരുന്നതാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവലിനെയും ബ്ലിങ്കന്‍ കണ്ടു.

പൂജാരി ചമഞ്ഞ് പതിനേഴുകാരിയെ പൂജയുടെ പേരില്‍ പീഡിപ്പിച്ച കേസില്‍ ക്ഷേത്രം മഠാധിപതി അറസ്റ്റില്‍. മാള കുണ്ടൂര്‍ സ്വദേശി മഠത്തിലാന്‍ രാജീവ് ആണ് പോക്‌സോ നിയമപ്രകാരം അറസ്റ്റിലായത്. ഇയാള്‍ നിരവധി സ്ത്രീകളെ പീഡിപ്പിച്ചതായി പൊലീസിന് സൂചന കിട്ടി.

വീട്ടില്‍ തന്നെ ക്ഷേത്രം കെട്ടി മന്ത്രവാദവും ക്രിയകളും നടത്തിവന്നിരുന്ന ആളാണ് രാജീവ്. ഇയാള്‍ പെണ്‍കുട്ടിയെ ശാരീരികമായി ഉപയോഗിച്ച് മന്ത്രവാദ ക്രിയകള്‍ നടത്തിവരുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത ദിവസം തന്നെ പ്രതിയെ കുടുക്കാന്‍ പോലീസിനു കഴിഞ്ഞു.

ഇദ്ദേഹം നിരവധി സ്ത്രീകളെ പീഡിപ്പിച്ചതായി പൊലീസിന് സൂചന കിട്ടി. അറസ്റ്റുണ്ടായതോടെ കൂടുതല്‍ പേര്‍ പരാതികളുമായി എത്തുമെന്നാണ് കരുതുന്നത്. വിശ്വാസികള്‍ അച്ഛന്‍ സ്വാമി എന്നാണ് ഇയാളെ വിളിച്ചിരുന്നത്. സ്ത്രീകളാണ് ഇയാളെ കാണാന്‍ കൂടുതല്‍ എത്തിയിരുന്നത്.

ഇയാളെ തേടി പല സ്ഥലത്തു നിന്നും ആളുകള്‍ എത്തിയിരുന്നതായാണ് വിവരം. പോലീസ് സംഘം കുറച്ചു ദിവസങ്ങളായി രാജീവിനെ നിരീക്ഷിച്ചു വരുകയായിരുന്നു. ഇയാള്‍ക്കെതിരെ പരാതി ലഭിച്ചതോടെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കൊച്ചി സ്വദേശി വിനോദ് സക്കറിയ നൊമ്പരമാകുന്നു. സാമൂഹിക പ്രവര്‍ത്തകന്‍ അഷറഫ് താമരശ്ശേരിയാണ് ഉള്ളുംപൊള്ളിക്കുന്ന മരണവാര്‍ത്ത പങ്കുവെച്ചത്.

വിനോദ് സക്കറിയയുടെ മൃതദേഹം എംബാമിംഗ് കഴിഞ്ഞ് പെട്ടിയിലെടുത്ത് വെക്കുമ്പോള്‍, അയാളുടെ ഒരു കൂട്ടുകാരന്‍ പറഞ്ഞത് ഓര്‍ത്ത് പോയി, ഒരു ജോലി അവന് വളരെ അത്യാവശ്യമായിരുന്നു. അത് അന്വേഷിക്കുവാന്‍ വേണ്ടിയാണ് അയാള്‍ ഈ രാജ്യത്ത് വന്നത്. മരിച്ച് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് വിനോദിന്റെ മൃതദേഹം മാറ്റുമ്പോള്‍, ജോലിക്കുളള ഓഫര്‍ ലെറ്റര്‍ വന്നു. ഇനി ഒരു അനുമതിക്കും കാത്ത് നില്‍ക്കാതെ വിനോദ് മടങ്ങി. ഒരിക്കലും തിരിച്ച് വരാന്‍ കഴിയാത്ത ലോകത്തേയ്‌ക്കെന്ന് അദ്ദേഹം വേദനയോടെ കുറിച്ചു.

കൊച്ചി സ്വദേശിയായ വിനോദ് ഒരു ജോലി സ്വപ്ന കണ്ടാണ് അറബ് നാട്ടിലെത്തിയത്. സന്ദര്‍ശക വിസയിലായിരുന്നു എത്തിയത്. വിസായുടെ കാലാവധി തീരാറായപ്പോള്‍ നാട്ടിലേക്ക് പോകുവാനുളള തയ്യാറെടുപ്പിലിരിക്കുമ്പോഴാണ് മരണം അതിഥിയായി വന്ന് വിനോദിനെ കൊണ്ട്‌പോയത്. ബാത്ത് റൂമിലേക്ക് കുളിക്കാന്‍ പോയ സമയം, തലചുറ്റി താഴെ വീണു, ആ വീഴ്ച മരണത്തിലേയ്ക്കായിരുന്നുവെന്ന് അഷ്‌റഫ് ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ഇന്ന് രണ്ട് മയ്യത്തുകളാണ് നാട്ടിലേക്ക് അയച്ചത്. അതില്‍ ഒരു മയ്യത്ത് കൊച്ചി സ്വദേശിയായ വിനോദ് സക്കറിയുടെതായിരുന്നു.രണ്ട് മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് സന്ദര്‍ശക വിസയില്‍ വന്ന് ജോലി അന്വേഷിച്ച് വിസായുടെ കാലാവധി തീരാറായപ്പോള്‍ നാട്ടിലേക്ക് പോകുവാനുളള തയ്യാറെടുപ്പിലിരിക്കുമ്പോഴാണ് മരണം അതിഥിയായി വന്ന് വിനോദിനെ കൊണ്ട്‌പോയത്.ബാത്ത് റൂമിലേക്ക് കുളിക്കാന്‍ പോയതാണ്,തലചുറ്റി താഴെ വീണു,പിന്നെ എഴുന്നേറ്റിട്ടില്ല.മരണം അങ്ങനെയാണ്.എപ്പോള്‍ എവിടെ വെച്ച് ആര്‍ക്കും പ്രവചിക്കുവാന്‍ കഴിയില്ല.
24 തീയതി( അതായത് ഇന്നലെ)നാട്ടിലേക്ക് പോകുവാന്‍ Air India (IX 434) Ticket എടുത്തിരുന്നു. വിധി മറിച്ചായിരുന്നു.മനുഷ്യന്‍ ഒന്ന് ചിന്തിക്കുന്നു.ദൈവം മറ്റൊന്ന് ചിന്തിക്കുന്നു. ആരോടും ഒന്നും പറയാതെ ടിക്കറ്റ് ഒന്നും വേണ്ടാത്ത മറ്റൊരു ലോകത്തേക്ക് വിനോദ് സക്കറിയ യാത്രയായി.
ഈ അടുത്ത കാലത്തായി ഒട്ടനവധി പ്രവാസികളാണ് ഈ ഗള്‍ഫ് രാജ്യത്ത് മരിച്ച് വീഴുന്നത്.വിസയുളളവരും,അല്ലാത്ത വരുമായി ഒട്ടനവധി പേര്‍, ഈ അടുത്ത കാലത്തായി ഫോണ്‍ ശബ്ദിക്കുമ്പോള്‍ വല്ലാത്ത ഒരു ഭയം,മരണ വാര്‍ത്ത കേള്‍ക്കുമ്പോള്‍ നെഞ്ച് പിടഞ്ഞു പോകും ആ മരിച്ചവരില്‍ ഇന്നലെ തമാശ പറഞ്ഞ് ചിരിച്ച പരിചയക്കാര്‍ ഉണ്ടാകും,അല്ലെങ്കില്‍ ആരോരും സഹായിക്കുവാന്‍ ഇല്ലാത്ത അപരിചിതരുടെ മരണ വാര്‍ത്തയാകും കേള്‍ക്കുവാന്‍ കഴിയുക.
മരണത്തെ കുറിച്ച് നമ്മള്‍ എപ്പോഴും ചിന്തിക്കുക. ഇന്ന് നമ്മള്‍ അനുഭവിക്കുന്ന സാഹചര്യങ്ങള്‍ വെച്ച് നോക്കുമ്പോള്‍,കണ്ണെത്താദൂരത്ത് നമ്മളുടെ റൂഹിനെ പിടിക്കുവാനുളള അനുമതിക്കായി അവന്‍ കാത്ത് നില്‍പ്പുണ്ട്,ഇന്നലെങ്കില്‍ നാളെ അത് സംഭവിച്ചെ മതിയാകു.ആയതിനാല്‍ മനുഷ്യന്‍ വിദ്വേഷവും, വെറുപ്പും ഒക്കെ വെടിഞ്ഞ് സന്തോഷത്തോടെയും സ്‌നേഹത്തോടെയും കഴിയുക.അടുത്ത ഊഴം നമ്മുക്കുളളതാണെന്ന് കരുതിയാല്‍ തീരാവുന്നതെയുളളു,മനുഷ്യന്റെ മനസ്സിന്റെയുളളില്‍ കുമിഞ്ഞ് കിടക്കുന്ന വിദ്വേഷം.
ഞാന്‍ ഇങ്ങനെയൊക്കെ എഴുതുവാന്‍ കാരണം, ഈ കാലഘട്ടത്തില്‍ നമ്മുക്ക് അറിയാവുന്ന, അല്ലെങ്കില്‍ ഒട്ടനവധി പേരാണ് നമ്മെ വിട്ട് പടച്ചവന്റെ സന്നിതിലേക്ക് പോയത്.ഒരിക്കലും നമ്മള്‍ ചിന്തിച്ചിട്ട് പോലും ഉണ്ടാകില്ല,എത്രകാലം ഈ ലോകത്ത് ജീവിക്കേണ്ടവര്‍,അവരുടെയൊക്കെ സ്വപ്നങ്ങള്‍ ആഗ്രഹങ്ങള്‍ ഒന്നും പൂര്‍ത്തിയാക്കുവാന്‍ പോലും ആര്‍ക്കും കഴിഞ്ഞിട്ടില്ല.ഈ സത്യം മനസ്സിലാക്കി കൊണ്ട് നമ്മള്‍ ജീവിക്കുക.
വിനോദ് സക്കറിയയുടെ മൃതദേഹം എംബാമിംഗ് കഴിഞ്ഞ് പെട്ടിയിലെടുത്ത് വെക്കുമ്പോള്‍, അയാളുടെ ഒരു കൂട്ടുകാരന്‍ പറഞ്ഞത് ഓര്‍ത്ത് പോയി,ഒരു ജോലി അവന് വളരെ അത്യാവശ്യമായിരുന്നു.അത് അന്വേഷിക്കുവാന്‍ വേണ്ടിയാണ് അയാള്‍ ഈ രാജ്യത്ത് വന്നത്.മരിച്ച് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് വിനോദിന്റെ മൃതദേഹം മാറ്റുമ്പോള്‍,ജോലിക്കുളള ഓഫര്‍ ലെറ്റര്‍ വന്നു.ഇനി ഒരു അനുമതിക്കും കാത്ത് നില്‍ക്കാതെ വിനോദ് മടങ്ങി.ഒരിക്കലും തിരിച്ച് വരാന്‍ കഴിയാത്ത മറ്റൊരു ലോകത്തേക്ക്
വിനോദ് സക്കറിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.
അഷ്‌റഫ് താമരശ്ശേരി
Copyright © . All rights reserved