എറണാകുളം കോലഞ്ചേരി പൂതൃക്കയ്ക്കടുത്ത് പുളിഞ്ചോട് കുരിശില്‍ ഇതരസംസ്ഥാന തൊഴിലാളിയെ കൊന്ന് കുഴിച്ചുമൂടി. മൃതദേഹം ചാക്കിലാക്കി മണല്‍കൂനയില്‍ താഴ്ത്തിയ നിലയിലായിരുന്നു. അസം സ്വദേശി രാജാദാസ് ആണ് കൊല്ലപ്പെട്ടത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു തൊഴിലാളി സംഭവസ്ഥലത്ത് നിന്ന് കടന്ന് കളഞ്ഞു.
പുതൃക്കയിലെ അള്‍ട്ടിമ പവര്‍സ് ഇന്റര്‍ലോക്ക് നിര്‍മാണ യൂണിറ്റിലാണ് അതിദാരുണമായ കൊലപാതകം നടന്നത്. രാവിലെ ജോലിക്കെത്തിയ സ്ത്രീകള്‍ പരിശോധന നടത്തിയപ്പോഴാണ് ഷെഡ് മുതല്‍ തൊട്ടടുത്തുള്ള മണല്‍ കൂന വരെ രക്തം ശ്രദ്ധയില്‍ പെട്ടത്. മണല്‍ കൂന ഇളക്കിമാറ്റിയത് പോലെയും കണ്ടു. ഇതോടെ മണല്‍ മാറ്റി നോക്കുകയിരുന്നു
അസം സ്വദേശിയായ രാജാദാസിന് ഒപ്പം താമസിച്ചിരുന്ന ബംഗാളില്‍ നിന്നുള്ള ദീപന്‍ കുമാര്‍ ദാസ് നാടുവിട്ടതായി ആലുവ റൂറല്‍ എസ്പി കെ കാര്‍ത്തിക്ക് അറിയിച്ചു. ഇയാള്‍ പിടിയിലായാല്‍ മാത്രമേ കൊലപാതക കാരണം വ്യക്തമാകൂ. ഇയാളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
കോതമംഗലം ഇന്ദിരാഗാന്ധി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ മുന്‍സുഹൃത്ത് വെടിവച്ചു കൊന്നു. കണ്ണൂര്‍ സ്വദേശിയായ മാനസയാണ് കൊല്ലപ്പെട്ടത്. ഇരുപത്തിനാലു വയസ്സുണ്ട്. വെടിവച്ച കണ്ണൂര്‍ സ്വദേശിയായ രാഗിന്‍ എന്ന യുവാവ് ആത്മഹത്യ ചെയ്ത നിലയിലും കണ്ടെത്തി. കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റല്‍ കോളേജിന് സമീപത്താണ് സംഭവം നടന്നത്. കൊല്ലപ്പെട്ട മാനസ ഹൗസ് സര്‍ജസി പഠിക്കുകയായിരുന്നു. കോളേജിനു സമീപത്തെ ഇവരുടെ താമസ സ്ഥലത്തു വച്ചാണ് കൊലപാതകം നടന്നത്. തോക്കുമായി എത്തിയ പ്രതി മാനസയെ വിളിച്ചു മാറ്റി നിര്‍ത്തിയ ശേഷം പോയിന്റ് ബ്‌ളാങ്കില്‍ വെടിയുതിര്‍ക്കുകയായിരുന്നു.
മൃതദേഹങ്ങള്‍ കോതമംഗലം ബസേലിയോസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ശേഷമാണ് സംഭവമുണ്ടായത്. ഇവര്‍ തമ്മില്‍ നേരത്തേ പരിചയമുണ്ടായിരുന്നു വെന്നും പിന്നീട് അകന്നതാണെന്നും പറയപ്പെടുന്നു. ഇതിനെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിന്റെ കാരണമെന്നാണ് കരുതുന്നത്. പൊലീസ് അന്വേഷണം തുടങ്ങി,
രാഗിന്‍ സ്ഥിരമായി മാനസയെ ശല്യപ്പെടുത്താറുണ്ടായിരുന്നു എന്ന വിവരവും ഇതോടൊപ്പം ലഭിക്കുന്നുണ്ട്. പിണങ്ങി പിരിഞ്ഞ മാനസയെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണ് ഇയാള്‍ കോതമംഗലത്ത് എത്തിയതെന്നാണ് കരുതുന്നത് . തോക്ക് കണ്ണൂരില്‍ നിന്നും ഇയാള്‍ കൊണ്ടുവന്നതാണെന്നും സൂചനയുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായി എറണാകുളം റൂറല്‍ പൊലീസ് അറിയിച്ചു. സുഹൃത്തുക്കളുടെ മൊഴികള്‍ ഉടന്‍ രേഖപ്പെടുത്തും.
മലയാളികളുടെ പ്രിയപ്പെട്ട നടനും എംപിയുമാണ് സുരേഷ് ഗോപി. ഇപ്പോള്‍ തനിക്ക് സിദ്ധിഖും ലാലും ചേര്‍ന്ന് ബിയര്‍ വാങ്ങി തന്ന കഥ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. മനസിന്റെ ദുഖം മാറ്റാന്‍ ആലപ്പുഴയിലെ ഒരു ബാറില്‍ കൊണ്ടുപോയി സിദ്ധിഖും ലാലും ചേര്‍ന്ന് ബിയര്‍ വാങ്ങി തന്ന കാര്യമാണ് സുരേഷ് ഗോപി തുറന്ന് പറഞ്ഞത്.
അന്ന് മനസിന് എന്തോ വിഷമം ഉണ്ടായിരുന്നു. ഞാന്‍ പെട്ടെന്ന് വിഷാദത്തിലാകുന്ന ആളാണ്. അപ്പോള്‍, ഇങ്ങനെ ആയാല്‍ പറ്റില്ല എന്ന് പറഞ്ഞു സിദ്ധിക്കും ലാലും എന്നെ ഒരു ബാറില്‍ കൊണ്ടുപോയി ഒരു ഗ്ലാസ് ബിയര്‍ വാങ്ങി തന്നു. ഞാന്‍ ഇതൊന്നും കഴിക്കില്ല എന്ന് ഞാന്‍ പറഞ്ഞിരുന്നു പക്ഷെ എല്ലാം ശരിയാക്കി തരാം എന്ന് പറഞ്ഞു ലാല്‍ നിര്‍ബന്ധിച്ചു. ഒരു മഗ് ബിയര്‍ കഴിച്ചു എന്നെ ധീരനാക്കി കൊണ്ടുവരാം എന്ന് വിചാരിച്ച ഇവര്‍ തന്നെ എന്നെ എടുത്തുകൊണ്ട് പോകേണ്ടി വന്നു.
സിനിമ വലിയൊരു ലഹരിയാണ്. ഒരു സ്സീനിന്റെ പ്രകടനം ഒരു വര്‍ഷത്തേക്ക്. ഇപ്പോഴും കമ്മീഷണറിലെ ഭാരത്ചന്ദ്രന്‍ എന്നെ ലഹരിപിടിപ്പിക്കുന്ന ഏറ്റവും ഉന്നതമായ മദ്യമാണ്. അത് പോലെ കളിയാട്ടത്തിലെ പെരുമലയനെ ഓര്‍ത്താല്‍ ലഹരിയാണ്, സുരേഷ് ഗോപി പറയുന്നു.
ഇപ്പോള്‍ ഒരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയില്‍ സജീവമാവുകയാണ് സുരേഷ് ഗോപി. തിരക്കഥാകൃത്തും അഭിനേതാവുമായ രഞ്ജി പണിക്കരുടെ മകന്‍ നിതിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന കാവല്‍, ജോഷി ഒരുക്കുന്ന പാപ്പന്‍, ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന മാത്യൂ തോമസ് ചിത്രം ഒറ്റക്കൊമ്പന്‍ എന്നിവയാണ് സുരേഷ് ഗോപിയുടേതായി ഒരുങ്ങുന്ന ചിത്രങ്ങള്‍.
നടി എമി ജാക്‌സണും ഭാവിവരനും പങ്കാളിയുമായ ജോര്‍ജും വേര്‍ പിരിയുന്നു. ജോര്‍ജിന് ഒപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും എമി നീക്കം ചെയ്തതോടെയാണ് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. വര്‍ഷങ്ങളോളം പ്രണയത്തിലായിരുന്ന എമിയും ജോര്‍ജും 2019ല്‍ വിവാഹനിശ്ചയം ചെയ്തിരുന്നു.
ആ വര്‍ഷം തന്നെ ഇവര്‍ക്കൊരു ആണ്‍കുഞ്ഞും ജനിച്ചു. അന്ന് കുഞ്ഞ് ജനിച്ചപ്പോള്‍ ജോര്‍ജിനൊപ്പമുള്ള ചിത്രമാണ് ആരാധകര്‍ക്കായി നടി പങ്കുവച്ചത്. എന്നാല്‍ ആ ഫോട്ടോയും എമി ഇപ്പോള്‍ നീക്കം ചെയ്തിട്ടുണ്ട്. ബ്രിട്ടീഷ് അക്കാദമി ഫിലിം അവാര്‍ഡ്‌സിന് ഒരുമിച്ചെത്തിയ ഒരു ചിത്രം മാത്രമാണ് ഇപ്പോള്‍ താരത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ഉള്ളൂ.
2010ല്‍ മദ്രാസപട്ടണം എന്ന ചിത്രത്തിലൂടെയാണ് എമി തമിഴ് സിനിമാ രംഗത്തേക്ക് എത്തിയത്. 2012ല്‍ ഏക് ദിവാന ത എന്ന ചിത്രത്തിലൂടെ ബോളിവുഡ് രംഗത്തും എത്തി. യേവദു, ഐ, സിംഗ് ഈ ബ്ലിംഗ്, തെരി തുടങ്ങിയ ചിത്രങ്ങളിലും താരം ശ്രദ്ധേയമായ വേഷങ്ങളില്‍ എത്തി.
ശങ്കര്‍ സംവിധാനം ചെയ്ത രജനികാന്ത് ചിത്രം 2.0ല്‍ ആണ് എമി അവസാനമായി അഭിനയിച്ചത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുന്ന താരം മോഡലിംഗിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
യുവതി ചാടുന്നത് കണ്ട് വഴിയരികില്‍ കച്ചവടം നടത്തിക്കൊണ്ടിരുന്ന സ്ത്രീകള്‍ നിലവിളിച്ചു.നാട്ടുകാരും പൊലീസും ഉണര്‍ന്ന് പ്രവര്‍ത്തിച്ചിട്ടും കല്ലടയാറ്റില്‍ ചാടിയ യുവതിയുടെ ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസം കടപുഴ പാലത്തില്‍ നിന്നും കിഴക്കേകല്ലട നിലമേല്‍ സൈജു ഭവനില്‍ സൈജുവിന്റെ ഭാര്യ രേവതി കൃഷ്ണന്‍ കല്ലടയാറ്റിലേക്ക് ചാടുമ്പോൾ പാലത്തിന്റെ കിഴക്കേ കരയില്‍ കിഴക്കേ കല്ലട പൊലീസ് വാഹന പരിശോധന നടത്തുകയായിരുന്നു.ഇതോടെ പൊലീസ് ഓടിയെത്തി കടപുഴ ടൂറിസത്തിന്റെ ശിക്കാര ബോട്ടില്‍ യുവതിയെ കരക്കെത്തിച്ചു. കരക്കെത്തിക്കുമ്പോളും രേവതിക്ക് ജീവനുണ്ടായിരുന്നു.
എന്നാല്‍, ആശുപത്രിയിലേക്ക് കൊണ്ടുപോകവെയാണ് യുവതി മരിച്ചത്. കടപുഴ പാലത്തിന് കിഴക്കുവശം കിഴക്കേകല്ലട എസ്‌ഐ ബി അനീഷ് വാഹന പരിശോധന നടത്തുമ്ബോഴാണ് റോഡരികില്‍ മുട്ടവില്‍പ്പന നടത്തുന്ന സ്ത്രീകള്‍ ഒരു പെണ്‍കുട്ടി പാലത്തില്‍ നിന്നും ആറ്റില്‍ ചാടിയതായി വിളിച്ചുകൂവിയത്. ഉടനെ താഴെ എത്തിയ എസ്‌ഐ അനീഷും സംഘവും വള്ളം ഇറക്കി താഴെ എത്തി നല്ല ഒഴുക്കും ആഴവുമുള്ള ഭാഗത്ത് ആയിട്ടും യുവതിയെ കണ്ടെത്തി. രക്ഷിക്കാനാവുമെന്ന പ്രതീക്ഷയിലായിരുന്നു എസ്‌ഐയും സഘവും എന്നാല്‍ മരണം സംഭവിച്ചു. താലിയിലെ സൈജു എന്ന പേരുവച്ച് സമൂഹമാധ്യമത്തില്‍ പടം നല്‍കി അന്വേഷിച്ചതോടെയാണ് രേവതിയാണ് മരിച്ചതെന്ന് മനസിലായത്.
രേവതി കൃഷ്ണന്‍ ആത്മഹത്യ ചെയ്തത് വിവാഹ വേളയില്‍ സ്വര്‍ണം കുറഞ്ഞുപോയെന്ന ഭര്‍തൃ വീട്ടുകാരുടെ കുറ്റപ്പെടുത്തലിനെ തുടര്‍ന്നെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. മരണത്തെക്കുറിച്ച് രേവതിയുടെ ബന്ധുക്കള്‍ പറയുന്നതിങ്ങനെ.നിര്‍ധനകുടുംബമാണ് രേവതിയുടേത്. കോവിഡ് കാലമായതിനാല്‍ വിവാഹത്തിന് ആഭരണങ്ങള്‍ വാങ്ങുന്നതിനൊന്നും സാധിച്ചിരുന്നില്ല. വിവാഹത്തിന് ശേഷം ഭര്തൃവീട്ടിലെത്തിയപ്പോള്‍ ഇതിനെച്ചൊല്ലി കളിയാക്കലും മറ്റും തുടര്‍ന്നെന്നാണ് പരാതി.
കാലില്‍ കിടക്കുന്ന വെള്ളിക്കൊലുസ് എത്രപവനാണെന്ന് ഭര്‍തൃപിതാവ് നിരന്തരം കളിയാക്കി ചോദിച്ചു. പിന്നീട് രേവതിയുടെ വീട്ടുകാര്‍ ബ്ലോക്ക് പഞ്ചായത്തില്‍നിന്ന് ലഭിച്ച വിവാഹധനസഹായമായ 70,000 രൂപകൊണ്ട് സ്വര്‍ണകൊലുസ് വാങ്ങിനല്‍കി. പിന്നീട് സ്വര്‍ണമാലയെച്ചൊല്ലിയായി മാനസികപീഡനം. ഇങ്ങനെ ഭര്‍ത്തൃവീട്ടില്‍ രേവതിക്കുണ്ടായ മാനസീക ബുദ്ധിമുട്ട് പൊലീസിനോട് വിശദമായി നല്‍കിയിട്ടുണ്ട്.
‘നിങ്ങളുടെ അച്ഛന് കൂടുതല്‍ പണമുള്ള പെണ്ണിനെയാണ് ആവശ്യം, അതുകൊണ്ട് ഞാന്‍ പോകുന്നു’ വിദേശത്തുള്ള ഭര്‍ത്താവിനു ഇങ്ങനെ വാട്‌സ് ആപ്പ് സന്ദേശം അയച്ച ശേഷമാണ് വീടുവിട്ടിറങ്ങിയ യുവതി ആറ്റിലേക്കു ചാടിയത്. സന്ദേശം കിട്ടിയതിന് പിന്നാലെ സൈജു ഭാര്യയെ ഫോണില്‍ വിളിച്ചെങ്കിലും രേവതി ഫോണ്‍ എടുത്തില്ല.
ഉടന്‍ തന്നെ കൈതക്കോട്ടുള്ള രേവതിയുടെ മാതാവിനെവിളിച്ചുവിവരം പറഞ്ഞു. മാതാവ് ഫോണ്‍ വിളിച്ചിട്ട് ബെല്‍ അടിച്ചതേയുള്ളു. അവര്‍ ഓട്ടോറിക്ഷ വിളിച്ച് കിഴക്കേ കല്ലട സൈജുവിന്റെ വീട്ടിലെത്തി എന്നാല്‍ ഫോണ്‍ വീട്ടിൽ വച്ചിരിക്കുന്നത് കണ്ടത്. പരിസരത്ത് കാണാതെ പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് പെണ്‍കുട്ടി ആറ്റില്‍ ചാടിയ വിവരമറിയുന്നത്.
കൈതക്കോട് ചെറുപൊയ്ക കുഴിവിള വീട്ടില്‍ കൃഷ്ണകുമാറിന്റെയും ശശികലയുടെയും മകള്‍ രേവതിയും സൈജുവും കഴിഞ്ഞ വര്‍ഷം ആഗസ്ത് 30നാണ് വിവാഹിതരായത്. വിവാഹം കഴിഞ്ഞ് ഒരുമാസത്തിനുശേഷം സൈജു ജോലിസ്ഥലത്തേക്ക് തിരികെപ്പോയിരുന്നു.
തുടര്‍ന്ന് സ്ത്രീധനം ആവശ്യപ്പെട്ട് സൈജുവിന്റെ അച്ഛന്‍ ബാലന്‍ രേവതിയെ നിരന്തരം കുറ്റപ്പെടുത്തിയിരുന്നതായി രേവതിയുടെ ബന്ധുക്കള്‍ പറഞ്ഞു. രേവതിയുടെ മൊബൈല്‍ ഫോണും ഡയറിയും സൈജുവിന്റെ വീട്ടില്‍നിന്ന് കിഴക്കേകല്ലട പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
കിഴക്കേ കല്ലട പൊലീസ് അന്വേഷണം തുടങ്ങി. ഭര്‍തൃപിതാവ് അര്‍ബുദരോഗത്തിന് ചികില്‍സയിലാണ്. സമൂഹമാധ്യമത്തില്‍ അടക്കം പൊലീസ് പരിശോധന നടത്തുന്നുണ്ട്. പോരുവഴിയില്‍ വിസ്മയ, കുന്നത്തൂരില്‍ ധന്യദാസ്, ഇപ്പോള്‍ രേവതീകൃഷ്ണന്‍ അടുത്തടുത്ത സമയങ്ങളില്‍ നടന്ന മരണങ്ങള്‍ ജനത്തെ നടുക്കിയിരിക്കയാണ്. 23കാരിയുടെ മൃതദേഹം ഇന്ന് വെള്ളിയാഴ്ച തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തും. ശനിയാഴ്ച സൈജു നാട്ടിലെത്തിയശേഷം മൃതദേഹം സംസ്കരിക്കും.
ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യ വീണ്ടും മെഡല്‍പ്പട്ടികയില്‍. വനിതകളുടെ ബോക്‌സിങ്ങില്‍ തകര്‍പ്പന്‍ പ്രകടനവുമായി ലോവ്‌ലിന ബോര്‍ഗോഹെയ്‌നാണ് ഇന്ത്യക്കായി മെഡല്‍ ഉറപ്പിച്ചത്. ഇന്നു രാവിലെ നടന്ന വനിതകളുടെ വെല്‍റ്റര്‍വെയ്റ്റ് ബോക്‌സിങ് ക്വാര്‍ട്ടര്‍ ഫൈനലില തായ്‌പെയ് താരം ചെന്‍ നിയന്‍ ചെന്നിനെയാണ് ലോവ്‌ലിന ഇടിച്ചിട്ടത്.
ജയത്തോടെ സെമിയില്‍ കടന്ന ഇന്ത്യന്‍ താരം വെങ്കലമെഡല്‍ ഉറപ്പാക്കി. മൂന്നു റൗണ്ടിലും എതിരാളിയെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് ലോവ്‌ലിന കാഴ്ചവച്ചത്.
ആദ്യ റൗണ്ടില്‍ മൂന്നു ജഡ്ജുമാര്‍ ലോവ്‌ലിനയെ പിന്തുണച്ചപ്പോള്‍ രണ്ടുപേരാണ് തായ്‌പേയ് താരത്തിനൊപ്പം നിന്നത്. രണ്ടാം റൗണ്ടില്‍ തകര്‍പ്പന്‍ പ്രകടനം ഇന്ത്യന്‍ താരം പുറത്തെടുത്തപ്പോള്‍ അഞ്ച് ജഡ്ജുമാരും ലവ്‌ലിനയ്‌ക്കൊപ്പം നിന്നു. മൂന്നാം റൗണ്ടിലും ഇന്ത്യന്‍ താരത്തിനെതിരേ പിടിച്ചു നില്‍ക്കാന്‍ ചെന്നിനായില്ല. മൂന്നാം റൗണ്ടില്‍ നാലു ജഡ്ജിമാരും ലവ്‌ലിനയ്‌ക്കൊപ്പം നിന്നു.
അസമില്‍ നിന്ന് ഒളിമ്പിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ആദ്യ വനിതാ താരമാണ് ലോവ്‌ലിന. 2018ലും 2019ലും തുടര്‍ച്ചയായി രണ്ടു തവണ ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടി രാജ്യാന്തര തലത്തില്‍ ശ്രദ്ധനേടിയ താരമണ്. ഇരുതവണയും വെങ്കലമാണ് ലോവ്‌ലിന സ്വന്തമാക്കിയത്.
കര്‍ണാടകയില്‍ കുരങ്ങുകളെ വിഷം നല്‍കിയതിനു ശേഷം മര്‍ദിച്ച് അവശരാക്കി ചാക്കില്‍കെട്ടി ഉപേക്ഷിച്ച നിലയില്‍. ഹസന് ജില്ലയിലെ സക് ലേഷ്പുര് ബേഗര്‍ ക്രോസ് റോഡിലാണ് സംഭവം.
ചാക്കില്‍ കെട്ടി വഴിയരികിലാണ് കുരങ്ങുകളെ ഉപേക്ഷിച്ചത്. കുരങ്ങുകള്‍ അവശനിലയിലായിരുന്നു. പ്രദേശവാസികള്‍ അറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്ത് എത്തി.
60 കുരങ്ങുകളെയാണ് വിഷം നല്‍കി മര്‍ദിച്ച് ഉപേക്ഷിച്ചത്. ഇതില്‍ 38 എണ്ണം ചത്തു. ബാക്കിയുള്ള കുരങ്ങുകളെ സമീപത്തെ മൃഗാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ വച്ചു നടത്തിയ പരിശോധനയിലാണ് കുരങ്ങുകള്‍ക്ക് വിഷം നല്‍കിയതായി മനസിലായത്.സംഭവത്തില്‍ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു.
പോപ് ഇതിഹാസം മൈക്കല്‍ ജാക്‌സനെ നേരില്‍ കണ്ട അനുഭവം പങ്കുവച്ച് എ.ആര്‍ റഹ്‌മാന്‍. ഓസ്‌കര്‍ പുരസ്‌കാരം നേടുന്നതിന് മുമ്പ് മൈക്കല്‍ ജാക്‌സനുമായി കൂടിക്കാഴ്ച നടത്താനുള്ള ആഗ്രഹം ഒരു സുഹൃത്ത് മുഖേന റഹ്‌മാന്‍ അറിയിച്ചിരുന്നു. മെയില്‍ വഴി അപേക്ഷ അയച്ചതിന് ശേഷം ആഴ്ചകള്‍ കാത്തിരുന്നിട്ടും മറുപടിയൊന്നും വന്നില്ല.
ഒരിക്കലും മൈക്കല്‍ ജാക്‌സനെ കാണാന്‍ സാധിക്കില്ലെന്ന് മനസില്‍ ഉറപ്പിച്ചു. എന്നാല്‍ ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാനത്തിന് നാലു ദിവസങ്ങള്‍ മാത്രം ശേഷിക്കവെ റഹ്‌മാനുമായുള്ള കൂടിക്കാഴ്ചയ്ക്ക് സമ്മതമറിയിച്ച് മൈക്കല്‍ ജാക്‌സന്റെ മറുപടി വന്നു. പക്ഷേ പുരസ്‌കാര പ്രഖ്യാപന നിശയിലേയ്ക്കുള്ള പ്രകടനത്തിന്റെ പരിശീലനത്തില്‍ ആയതിനാല്‍ കൂടിക്കാഴ്ചയ്ക്ക് റഹ്‌മാന്‍ വിസമ്മതിച്ചു.
ഓസ്‌കര്‍ നേടിയാല്‍ താന്‍ ജാക്‌സനെ കാണാന്‍ എത്താമെന്നും അല്ലാത്തപക്ഷം തനിക്ക് അദ്ദേഹത്തെ കാണേണ്ട എന്നും റഹ്‌മാന്‍ പറഞ്ഞു. ഓസ്‌കര്‍ നേടിയതിന്റെ തൊട്ടടുത്ത ദിവസം തന്നെ മൈക്കല്‍ ജാക്‌സനെ കാണാനെത്തി. രണ്ടു മണിക്കൂറോളം നീണ്ട സംഭാഷണത്തിന് ഒടുവില്‍ റഹ്‌മാന്റെ സംഗീതം ഏറെ ഇഷ്ടമാണന്ന് ജാക്‌സന്‍ പറഞ്ഞു.
മൈക്കല്‍ ജാക്‌സന്‍ അദ്ദേഹത്തിന്റെ മാന്ത്രികച്ചുവടുകള്‍ അവതരിപ്പിക്കുകയും ചെയ്തു. ആ നിമിഷം താന്‍ തരിച്ചു നിന്നു പോയി എന്നാണ് റഹ്‌മാന്‍ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്.
വിദേശത്ത് ജോലി ചെയ്യുന്ന ഭർത്താവിന് വാട്സ്ആപ്പിൽ ആത്മഹത്യാസന്ദേശം അയച്ച് വീട് വിട്ടിറങ്ങിയ യുവതി ആറ്റിൽച്ചാടി ജീവനൊടുക്കി. കിഴക്കേകല്ലട നിലമേല്‍ സൈജു ഭവനില്‍ സൈജുവിന്റെ ഭാര്യ രേവതി കൃഷ്ണനാ (23)ണ് മരിച്ചത്. ‘നിങ്ങളുടെ അച്ഛന് കൂടുതല്‍ പണമുള്ള പെണ്ണിനെയാണ് ആവശ്യം, അതുകൊണ്ട് ഞാന്‍ പോകുന്നു’വെന്നായിരുന്നു സന്ദേശം.
വ്യാഴാഴ്ച പകല്‍ 11നാണ് യുവതി കടപുഴ പാലത്തില്‍ നിന്ന് ആറ്റിലേക്കു ചാടിയത്. പ്രദേശവാസികള്‍ രക്ഷിച്ചു കരയ്ക്കെത്തിച്ചെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. കൈതക്കോട് ചെറുപൊയ്ക കുഴിവിള വീട്ടില്‍ കൃഷ്ണകുമാറിന്റെയും ശശികലയുടെയും മകള്‍ രേവതിയും സൈജുവും കഴിഞ്ഞ വര്‍ഷം ആഗസ്ത് 30നാണ് വിവാഹിതരായത്.
വിവാഹം കഴിഞ്ഞ് ഒരു മാസത്തിന് ശേഷം സൈജു ജോലിസ്ഥലത്തേക്ക് തിരികെപ്പോയിരുന്നു. തുടര്‍ന്ന് സ്ത്രീധനം ആവശ്യപ്പെട്ട് സൈജുവിന്റെ അച്ഛന്‍ ബാലന്‍ രേവതിയെ നിരന്തരം കുറ്റപ്പെടുത്തിയിരുന്നതായി രേവതിയുടെ ബന്ധുക്കള്‍ പറഞ്ഞു. വ്യാഴാഴ്ച രാവിലെ 10നാണ് രേവതി വീടുവിട്ടിറങ്ങിയത്.
രേവതിയെ കാണാതായവിവരം ഭര്‍തൃവീട്ടുകാര്‍ അച്ഛനമ്മമാരെ അറിയിച്ചിരുന്നു. തുടര്‍ന്ന് രേവതിയുടെ അമ്മയും സഹോദരി രമ്യയും പരാതി നല്‍കാന്‍ കിഴക്കേകല്ലട പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് കല്ലടയാറ്റില്‍ യുവതി ആത്മഹത്യചെയ്തത് അറിഞ്ഞത്. രേവതിയുടെ മൊബൈല്‍ ഫോണും ഡയറിയും സൈജുവിന്റെ വീട്ടില്‍നിന്ന് കിഴക്കേകല്ലട പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
മരണത്തെക്കുറിച്ച് രേവതിയുടെ ബന്ധുക്കള്‍ പറയുന്നതിങ്ങനെ. നിര്‍ധനകുടുംബമാണ് രേവതിയുടേത്. കോവിഡ് കാലമായതിനാല്‍ വിവാഹത്തിന് ആഭരണങ്ങള്‍ വാങ്ങുന്നതിനൊന്നും സാധിച്ചിരുന്നില്ല. വിവാഹത്തിന് ശേഷം ഭര്തൃവീട്ടിലെത്തിയപ്പോള്‍ ഇതിനെച്ചൊല്ലി കളിയാക്കലും മറ്റും തുടര്‍ന്നെന്നാണ് പരാതി.
കാലില്‍ കിടക്കുന്ന വെള്ളിക്കൊലുസ് എത്രപവനാണെന്ന് ഭര്‍തൃപിതാവ് നിരന്തരം കളിയാക്കി ചോദിച്ചു. പിന്നീട് രേവതിയുടെ വീട്ടുകാര്‍ ബ്ലോക്ക് പഞ്ചായത്തില്‍നിന്ന് ലഭിച്ച വിവാഹധനസഹായമായ 70,000 രൂപകൊണ്ട് സ്വര്‍ണകൊലുസ് വാങ്ങിനല്‍കി. പിന്നീട് സ്വര്‍ണമാലയെച്ചൊല്ലിയായി മാനസികപീഡനം.
ഇങ്ങനെ ഭര്‍ത്തൃവീട്ടില്‍ രേവതിക്കുണ്ടായ മാനസീക ബുദ്ധിമുട്ട് പൊലീസിനോട് വിശദമായി നല്‍കിയിട്ടുണ്ട്. കിഴക്കേ കല്ലട പൊലീസ് അന്വേഷണം തുടങ്ങി. മൃതദേഹം വെള്ളിയാഴ്ച തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തും. ശനിയാഴ്ച സൈജു നാട്ടിലെത്തിയശേഷം മൃതദേഹം സംസ്കരിക്കും.
ചങ്ങനാശേരി ബൈപാസിൽ രക്തക്കറ പുരണ്ടതിന്റെ ഞെട്ടലിലും സങ്കടത്തിലുമാണ് നാട്ടുകാർ. ലോക്ഡൗൺ ഇളവുകൾക്കു പിന്നാലെ കഴിഞ്ഞ ഒരു മാസമായി ബൈപാസിൽ അമിതവേഗത്തിൽ യുവാക്കൾ ബൈക്കുകളിൽ ചീറിപ്പായുന്നതായി പലരും പരാതിപ്പെട്ടിരുന്നു. ഇതിനിടയിലാണ് നാടിനെ ഞെട്ടിച്ച അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ മൂന്നു പേരും റോഡിലേക്കു തെറിച്ചുവീണു. ശരത്തും സേതുനാഥും സംഭവസ്ഥലത്തു തന്നെ മരിച്ചു. ശരീരഭാഗങ്ങൾ ചിതറിത്തെറിച്ച നിലയിലായിരുന്നു. മുരുകനെ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വൈകുന്നേരം മുതൽ 2 ബൈക്കുകളിലായി യുവാക്കൾ ബൈക്കുകളിൽ ബൈപാസിലൂടെ അമിതവേഗത്തിലെത്തി അഭ്യാസപ്രകടനം നടത്തിയിരുന്നതായും ശരത്ത് അപകടത്തിൽപെട്ടപ്പോൾ ഒപ്പമുണ്ടായിരുന്ന ബൈക്ക് നിർത്താതെ കടന്നുകളഞ്ഞതായും നാട്ടുകാർ ആരോപിച്ചു. സംഭവത്തെത്തുടർന്ന് റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ ഉൾപ്പെടെയുള്ളവർ സംഭവസ്ഥലത്ത് എത്തിയിരുന്നു.
ചിതറിത്തെറിച്ചു കിടക്കുന്ന ശരീരഭാഗങ്ങളും വാഹനങ്ങളുടെ അവശിഷ്ടങ്ങളും ഉൾപ്പെടെ അതിദാരുണമായ ദൃശ്യമാണ് അപകടവിവരം അറിഞ്ഞ് എത്തിയവർ കണ്ടത്. ദേഹമാസകലം രക്തവുമായി റോഡിൽ കിടന്നവരെ അവിടെ നിന്ന് എടുക്കാൻ പോലും അധികമാർക്കും ധൈര്യമുണ്ടായിരുന്നില്ല. പൊലീസിന്റെ സഹായത്തോടെ ഇവരെ മാറ്റിയതിനു ശേഷം അഗ്നിരക്ഷാസേനയുടെ സഹായത്തോടെ റോഡ് കഴുകി വൃത്തിയാക്കി. ഇതിനു ശേഷമാണ് ഗതാഗതം പൂർവസ്ഥിതിയിലായത്. സ്വർണപ്പണികളുമായി ബന്ധപ്പെട്ട് മുരുകനും സേതുനാഥും യാത്രകൾ പോകുന്നത് പതിവായിരുന്നു. അന്ത്യയാത്രയിലും ഇവർ ഒരുമിച്ചായത് നാട്ടുകാർക്കും ബന്ധുക്കൾക്കും വേദനയായി. സേതുനാഥിന്റെയും മുരുകൻ ആചാരിയുടെയും പക്കൽ നിന്ന് 5 ലക്ഷം രൂപ ലഭിച്ചതായി പൊലീസ് പറഞ്ഞു.മുരുകന്റെ ഭാര്യ ആശാലത, മക്കൾ : രാഹുൽ, ഗോകുൽ.സേതുനാഥിന്റെ ഭാര്യ രഞ്ജിനി, മക്കൾ : ലക്ഷ്യ, അക്ഷയ്, വേദ.
നിരീക്ഷണ ക്യാമറകൾ ഇല്ലാത്തതും കാര്യമായ പരിശോധനകൾ ഇല്ലാത്തതും പുതുതലമുറ ബൈക്കുകളുമായി ചീറിപ്പായാനുള്ള ഇടമാക്കി ബൈപാസ് തിരഞ്ഞെടുക്കാൻ കാരണമാകുന്നതായി ആക്ഷേപമുണ്ട്. ഇരുവശത്തേക്കുമുള്ള അപകടകരമായ ബൈക്ക് റേസിങ് പേടിച്ച് റോഡിൽ ഇറങ്ങാൻ കഴിയാത്ത സാഹചര്യം ഉണ്ടാവാറുണ്ടെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. മോഡിഫിക്കേഷൻ വരുത്തിയതും നമ്പർ പ്ലേറ്റ് മറച്ചതുമായ ബൈക്കുകൾ കൂടുതലായി അഭ്യാസപ്രകടനങ്ങൾക്കായി ഇവിടേക്ക് എത്തിക്കുന്നതായും പരാതികളുണ്ട്. ബൈപാസിൽ പരിശോധനകൾ ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു.