ശ്രീലങ്കന്‍ ഇതിഹാസ താരം ലസിത് മലിംഗ വിരമിച്ചു.ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുകയാണെന്ന് താരം അറിയിച്ചു.തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് താരം വിരമിക്കല്‍ അറിയിച്ചിത്.എല്ലാവരോടും നന്ദി അറിയിച്ച താരം യുവ താരങ്ങള്‍ക്ക് തന്റെ അനുഭവ സമ്പത്ത് പകര്‍ന്നുനല്‍കുമെന്നും വ്യക്തമാക്കി.
ശ്രീലങ്കൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളാണ് മലിംഗ. അസാധാരണമായ ബൗളിംഗ് ആക്ഷനും കൃത്യതയാർന്ന യോർക്കറുകളും കൊണ്ട് ശ്രദ്ധേയനായ താരം പരിമിത ഓവർ മത്സരങ്ങളിലാണ് കൂടുതൽ തിളങ്ങിയത്. അതുകൊണ്ട് തന്നെ ലോകത്തിലെ ഏറ്റവും മികച്ച പരിമിത ഓവർ ബൗളർമാരിൽ ഒരാളായും താരത്തെ കണക്കാക്കുന്നു. 2014 ടി-20 ലോകകപ്പിൽ ശ്രീലങ്കയെ ജേതാക്കളാക്കാനും താരത്തിനു സാധിച്ചു.
രാജ്യാന്തര ക്രിക്കറ്റിൽ രണ്ട് തവണ തുടർച്ചയായ നാല് പന്തുകളിൽ വിക്കറ്റിട്ട് ഡബിൾ ഹാട്രിക്ക് തികച്ച ഒരേയൊരു ബൗളറാണ് മലിംഗ. രണ്ട് ലോകകപ്പ് ഹാട്രിക്കുകൾ നേടിയ ഒരേയൊരു താരം, ഏകദിനത്തിൽ മൂന്ന് ഹാട്രിക്കുകളുള്ള ഒരേയൊരു താരം, രാജ്യാന്തര ക്രിക്കറ്റിൽ അഞ്ച് ഹാട്രിക്കുകൾ തികച്ച ആദ്യ താരം, രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവുമധികം ഹാട്രിക്കുകൾ ഉള്ള താരം എന്നിങ്ങനെയാണ് അദ്ദേഹത്തിൻ്റെ റെക്കോർഡുകൾ.
2011 ഏപ്രിൽ 22ന് മലിംഗ ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് വിരമിച്ചു. 2019 ജൂലൈ 26ന് അദ്ദേഹം ഏകദിനങ്ങളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. 2021 ജനുവരിയിൽ ടി-20 ഫ്രാഞ്ചൈസി ക്രിക്കറ്റിൽ നിന്നും മലിംഗ പാഡഴിച്ചു.
30 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 101 വിക്കറ്റുകളാണ് മലിംഗയ്ക്ക് ഉള്ളത്. 226 തവണ അദ്ദേഹം ഏകദിനത്തിൽ ശ്രീലങ്കക്കായി ബൂട്ടണിഞ്ഞു. 338 ഏകദിന വിക്കറ്റുകളും അദ്ദേഹത്തിനുണ്ട്. 84 രാജ്യാന്തര ടി-20 മത്സരങ്ങളിൽ നിന്ന് 107 വിക്കറ്റുകളും അദ്ദേഹം നേടി. ഐപിഎലിൽ മുംബൈ ഇന്ത്യൻസ് താരമായിരുന്ന മലിംഗ 122 മത്സരങ്ങളിൽ നിന്ന് 170 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്. ഇവിടെയും മലിംഗ തന്നെയാണ് ഒന്നാമൻ.
ആറു മാസം മുമ്പ് കാണാതായതാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിയായ അമലിനെ ആള്‍താമസമില്ലാത്ത വീടിനകത്താണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഓണ്‍ലൈന്‍ ഗെയിമില്‍ പണം നഷ്ടപ്പെട്ടതിന്റെ വിഷമത്തില്‍ നാടുവിട്ടെന്നായിരുന്നു രക്ഷിതാക്കളുടെ സംശയം. ഇതിനിടെയാണ്, മരണവാര്‍ത്ത എത്തിയത്.
തൃശൂര്‍ പാവറട്ടിയിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായിരുന്നു അമല്‍ കൃഷ്ണ. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് ലഭിച്ച മിടുക്കന്‍. ചേറ്റുവ എം.ഇ.എസ് സെന്ററിന് സമീപം ചാണാശ്ശേരി സനോജ്-ശിൽപ്പ ദമ്പതികളുടെ മകൻ. മാർച്ച് പതിനെട്ടിന് രാവിലെ പതിനൊന്നരയോടെ വാടാനപ്പള്ളിയിലെ സ്വകാര്യ ബാങ്കിൽ മകന്റെ എ.റ്റി.എം.കാർഡുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാൻ ‘അമ്മ പോയിരുന്നു. മകനെ പുറത്തുനിർത്തി ബാങ്കിൽ കയറിയ ‘അമ്മ തിരികെയെത്തിയപ്പോഴാണ് കാണാതായ വിവരം അറിയുന്നത്. സ്‌കോളർഷിപ്പ് തുകയായ പന്ത്രണ്ടായിരത്തി അഞ്ഞൂറു രൂപ അമലിന്റെ അക്കൗണ്ടിൽ ഉണ്ടായിരുന്നു. ഇതിൽ പതിനായിരം രൂപയോളം പേടിഎം മുഖേന മറ്റ് അക്കൗണ്ടുകളിലേക്ക് പോയതായും കണ്ടെത്തിയിരുന്നു.
ഓൺലൈൻ ഗെയിം കളിക്കാൻ ഈ തുക ഉപയോഗിച്ചതായാണ് സംശയം. അമല്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ പ്രാര്‍ഥനയോടെ കഴിയുകയായിരുന്നു കുടുംബം. തളിക്കുളത്തെ ദേശീയപാതയോരത്ത് ആള്‍താമസമില്ലാത്ത വീടിനകത്തായിരുന്നു മൃതദേഹം. ഈ വീട് വൃത്തിയാക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. അമലിന്റെ പേരിലുള്ള എ.ടി.എം. കാര്‍ഡ് കണ്ടെത്തി. കാശ് പിൻവലിച്ചതിന്റെ രേഖകളും ഉണ്ടായിരുന്നു. മുകളിലേക്കുള്ള ഗോവണി പടിയിൽ അമലിന്റെ പേരും ഫോൺ നമ്പറും എഴുതി വച്ചിരുന്നു. മൃതദേഹം അമലിന്റേതാണെന്ന് ഉറപ്പിക്കാന്‍ സാംപിളുകള്‍ ഡി.എന്‍.എ. പരിശോധനയ്ക്കായി അയച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
തമിഴ് നടന്‍ വിജയ്‌യുടെ മതത്തെയും ജാതിയെയും സംബന്ധിച്ച വിവാദങ്ങളിൽ വിശദീകരണവുമായി പിതാവും സംവിധായകനുമായ എസ് എ ചന്ദ്രശേഖർ. വിജയ്ക്ക് ജാതിയും മതവുമില്ല. വിജയ്‌യെ സ്കൂളിൽ ചേർത്ത സമയത്ത് അപേക്ഷാ ഫോമിൽ മതത്തിന്റെയും ജാതിയുടെയും സ്ഥാനത്ത് ‘തമിഴൻ’ എന്നാണു ചേർത്തത്. ഇതുകണ്ട് ആദ്യം അപേക്ഷ സ്വീകരിക്കാൻ സ്കൂൾ അധികൃതർ വിസമ്മതിച്ചെന്നും പിന്നീട് സ്വീകരിച്ചെന്നും ചന്ദ്രശേഖര്‍ പറഞ്ഞു. സായം എന്ന സിനിമയുടെ മ്യൂസിക് ലോഞ്ചിനിടെയാണ് ചന്ദ്രശേഖര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
സമൂഹത്തിലെ ജാതീയത ചര്‍ച്ച ചെയ്യുന്ന സിനിമയാണ് സായം. വിജയ് വിശ്വയാണ് ചിത്രത്തിലെ നായകന്‍. ഈ ചിത്രത്തെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ചന്ദ്രശേഖര്‍ വിജയ്ക്ക് ജാതിയും മതവുമില്ലെന്ന് വെളിപ്പെടുത്തിയത്.
“സ്കൂൾ വിദ്യാർഥികൾക്കിടയിൽ ജാതി എങ്ങനെ പ്രചരിപ്പിക്കപ്പെടുന്നു എന്നതിനെക്കുറിച്ച് ഈ സിനിമ സംസാരിക്കുന്നു. സമൂഹത്തിന് ഉപകാരപ്രദമായ സിനിമകൾ ചെയ്യുന്ന സിനിമാപ്രവര്‍ത്തകരെ ഞാൻ ഇഷ്ടപ്പെടുന്നു. ജാതി ഒഴിവാക്കാൻ നമ്മള്‍ പ്രായോഗികമായി എന്താണ് ചെയ്തത്? എന്റെ മകൻ വിജയിയെ സ്കൂളിൽ ചേർത്തപ്പോള്‍ ജാതി, മതം കോളങ്ങളില്‍ തമിഴന്‍ എന്നാണ് രേഖപ്പെടുത്തിയത്. സ്കൂള്‍ അധികൃതര്‍ ആദ്യം അപേക്ഷാ ഫോം സ്വീകരിക്കാൻ വിസമ്മതിച്ചു. സ്കൂളിന് മുന്നില്‍ സമരം ചെയ്യുമെന്ന് ഞാന്‍ ഭീഷണി മുഴക്കി. അതിനുശേഷം മാത്രമേ അവർ അപേക്ഷ സ്വീകരിച്ചുള്ളൂ. അന്നുമുതൽ വിജയുടെ എല്ലാ സർട്ടിഫിക്കറ്റുകളിലും ജാതിയെന്ന കോളത്തില്‍ തമിഴന്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജാതിക്ക് പ്രാധാന്യം നൽകുന്നത് നമ്മളാണ്. മനസ്സുവെച്ചാല്‍ എന്നെപ്പോലെ, നമ്മുടെ കുട്ടികളെ സ്കൂളില്‍ ചേര്‍ക്കുമ്പോള്‍ ജാതി പരാമര്‍ശിക്കുന്നത് ഒഴിവാക്കാം. അങ്ങനെ അടുത്ത 20 വർഷത്തിനുള്ളിൽ നമുക്ക് ജാതി ഇല്ലാതാക്കാം”- ചന്ദ്രശേഖര്‍ പറഞ്ഞു.
തന്‍റെ സിനിമയിൽ അഭിനയിച്ച അബി ശരവണൻ ഇപ്പോൾ തന്റെ പേര് വിജയ് വിശ്വാ എന്ന് മാറ്റിയിരിക്കുന്നു. നിങ്ങൾ വിജയ് എന്ന വാക്ക് ഉച്ചരിക്കുമ്പോൾ ഒരു ചലനം ഉണ്ടാകുന്നു. ബോളിവുഡ് തിരക്കഥാകൃത്തുക്കളായ സലിമും ജാവേദും അവരുടെ നായകന്മാരുടെ പേര് വിജയ് എന്ന് ഉപയോഗിച്ചിട്ടുണ്ട്, പ്രത്യേകിച്ച് അമിതാഭ് ബച്ചൻ അഭിനയിച്ച സിനിമകളിൽ. അതുപോലെ തന്‍റെ സിനിമകളിലും വിജയ് എന്ന പേരുള്ള നായകനുണ്ട്. അതുകൊണ്ടാണ് മകന് വിജയ് എന്ന് പേരിട്ടത്. വിജയ് വിശ്വയുടെ പേരിനൊപ്പം തന്നെ വിജയമുണ്ടെന്നും ചന്ദ്രശേഖര്‍ പറഞ്ഞു.
മെര്‍സല്‍ സിനിമയുടെ റിലീസിന്‍റെ സമയത്ത് സംഘപരിവാര്‍ അനുകൂലികള്‍ വിജയ്ക്കെതിരെ വര്‍ഗീയ പ്രചാരണം അഴിച്ചുവിട്ടിരുന്നു. നോട്ട് നിരോധനത്തെ വിമര്‍ശിച്ചുള്ള പരാമര്‍ശങ്ങള്‍ക്ക് പിന്നാലെയായിരുന്നു ആക്രമണം. വിജയുടെ മതം ചൂണ്ടിക്കാട്ടിയാണ് പ്രമുഖ ബിജെപി നേതാക്കള്‍ ഉള്‍പ്പെടെ വിദ്വേഷ പ്രചാരണം നടത്തിയത്.
കഴിഞ്ഞ ദിവസമാണ് വീട്ടില്‍നിന്ന് കാണാതായ യുവതിയെ പാറക്കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പോത്തന്‍കോട് പാറവിളാകം സൂര്യഭവനില്‍ സൂരജ് സുനിലിന്റെ ഭാര്യ മിഥുന(22)യെയാണ് ചിറ്റിക്കര പാളക്കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വെയിലൂര്‍ കന്നുകാലിവനം സ്വദേശിനിയാണ്. മിഥുനയുടെ ഭര്‍ത്താവ് സൂരജ് ഒരാഴ്ച മുമ്പ് വാഹനാപകടത്തില്‍ മരിച്ചിരുന്നു.
ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണി മുതലാണ് മിഥുനയാണ് കാണാതായത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പാറക്കുളത്തില്‍ മൃതദേഹം കണ്ടത്. ഭര്‍ത്താവിന്റെ മരണത്തില്‍ മനംനൊന്ത് യുവതി ജീവനൊടുക്കിയെന്നാണ് പോലീസിന്റെ നിഗമനം.
സെപ്റ്റംബര്‍ അഞ്ചാം തീയതി മുട്ടത്തറ ദേശീയപാതയില്‍വെച്ചാണ് മിഥുനയുടെ ഭര്‍ത്താവ് സൂരജ് കാറിടിച്ച് മരിച്ചത്. നഴ്‌സിങ് വിദ്യാര്‍ഥിനിയായ മിഥുനയെ തിരുവല്ലത്തെ കോളേജില്‍ കൊണ്ടുവിട്ട് മടങ്ങുന്നതിനിടെയായിരുന്നു അപകടം. ഏഴ് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം.
സൂരജിന്റെ മരണത്തിന് പിന്നാലെ മിഥുനയുടെ മരണവും നാടിനെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. സംഭവത്തില്‍ പോത്തന്‍കോട് പോലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
ആലപ്പുഴ പൂച്ചാക്കലിൽ ഏഴംഗ സംഘം യുവാവിനെ കൊലപ്പെടുത്തി. തൈക്കാട്ടുശേരി സ്വദേശി വിപിൻ ലാൽ ആണ് മരിച്ചത്. പ്രതികളിൽ ഒരാളായ സുജിതിനെ പൊലീസ് അറസ്റ്റ്ചെയ്തു. പെൺകുട്ടിക്ക് മോശം സന്ദേശം അയച്ചതുമായി ബന്ധപ്പെട്ട് ഇരു വിഭാഗങ്ങള്‍ തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് എത്തിയത്.
സന്ദേശം അയച്ചതിനെച്ചൊല്ലി നേരത്തെയും പ്രശ്‌നങ്ങളുണ്ടായിരുന്നു. കഴിഞ്ഞദിവസവും ഇതിന്റെ പേരില്‍ തര്‍ക്കങ്ങളുണ്ടായി. തുടര്‍ന്ന് ഏഴംഗസംഘം വിപിന്‍ലാലിനെ തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയും വെട്ടിക്കൊല്ലുകയുമായിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റുപ്രതികളെ പിടികൂടാന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
യുകെയിൽ അധികാരത്തിൽ എത്തിയാൽ തൊഴിലാളികൾക്ക് കൂടുതൽ അവകാശങ്ങൾ നൽകുമെന്ന പ്രഖ്യാപനവുമായി പ്രതിപക്ഷ നേതാവ് കീർ സ്റ്റാമർ. ലേബർ പാർട്ടിയുടെ പ്രഖ്യാപിത നയങ്ങളിലൊന്നായ 10 പൗണ്ട് മിനിമം വേതനം ഉറപ്പു നൽകിയ ലേബർ നേതാവ് അധികാരത്തിലെത്തി ആദ്യ ദിവസം തന്നെ എല്ലാ തൊഴിലാളികൾക്കും അന്യായമായ പിരിച്ചുവിടലിനെതിരെ സംരക്ഷണം നൽകാൻ നടപടിയെടുക്കുമെന്നും വാഗ്ദാനം നൽകി.
ടിയുസി കോൺഫറൻസിൽ നടത്തിയ പ്രസംഗത്തിൽ, ലേബർ നേതാവ് ദേശീയ ഇൻഷുറൻസ് വർദ്ധിപ്പിക്കാനുള്ള കൺസർവേറ്റീവിന്റെ പദ്ധതിയെ നിശിതമായി വിമർശിച്ചു. നിലവിലെ സർക്കാരിന്റെ കീഴിൽ രാജ്യത്തുടനീളമുള്ള തൊഴിലാളി കുടുംബങ്ങൾക്ക് ശമ്പള വർദ്ധനവ് ലഭിക്കില്ല, പക്ഷേ നികുതി വർദ്ധനവ് ലഭിക്കുമെന്ന് സർക്കാരിനെ വിമർശിച്ചുകൊണ്ട് അദ്ദേഹം തുറന്നടിച്ചു.
ഈ വേനൽക്കാലത്തിന്റെ തുടക്കത്തിൽ സ്റ്റാർമർ തന്റെ ഡെപ്യൂട്ടി ആഞ്ചല റെയ്‌നർ ആസൂത്രണം ചെയ്ത പദ്ധതികളാണ് കോൺഫറൻസിൽ അനാവരണം ചെയ്തത്, ഉയർന്ന മിനിമം വേതനവും പൂജ്യം മണിക്കൂർ കരാറുകളുടെ നിരോധനവും ഉൾപ്പെടെ ജെറമി കോർബിൻ കാലഘട്ടത്തിലെ പ്രധാന വാഗ്ദാനങ്ങൾ ഉൾപ്പെടെയാണ് തൊഴിലാളികൾക്ക് മുന്നിൽ സ്റ്റാമർ അവതരിപ്പിച്ചത്.
മിനിമം വേതന പ്രശ്നത്തിൽ ലേബർ വാഗ്ദാനം ചെയ്ത വർദ്ധനവ് പ്രകാരം ഒരു തൊഴിലാളിക്ക് പ്രതിവർഷം 2500 പൗണ്ട് ശമ്പള വർദ്ധനവ് ലഭിക്കും. എന്നാൽ അടുത്ത മാസം മുതൽ യൂണിവേഴ്‌സൽ ക്രെഡിറ്റിൽ വരുന്ന കുറവ് ദശലക്ഷക്കണക്കിന് ജനങ്ങൾക്ക് പ്രതിവർഷ വരുമാനത്തിൽ 1,040 പൗണ്ട് കുറവുണ്ടാക്കുമെന്നും സ്റ്റാമർ സൂചിപ്പിച്ചു. സർക്കാരിന്റെ ജനദ്രോഹപ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്നും പ്രതിപക്ഷ നേതാവ് പ്രസംഗത്തിൽ ആവശ്യപ്പട്ടു.
പല തവണ വിളിച്ചാലും തനിക്ക് അടുപ്പമുള്ള ഒരു മന്ത്രി ഫോൺ എടുക്കുന്നില്ലെന്ന പരാതിയുമായി സി പി എം എം എൽ എ. മന്ത്രിയുടെ പേരെടുത്ത് പറയാതെയാണ് മന്ത്രിയുടെ വിമര്‍ശനം. കായംകുളത്ത് പൊതു പരിപാടിയിലായിരുന്നു പ്രതിഭയുടെ പ്രസംഗം.
തിരക്കായിരിക്കുമോ എന്ന് നൂറു തവണ ആലോചിച്ച ശേഷമാണ് മന്ത്രിയെ വിളിക്കാറുള്ളതെന്നും എം എൽ എ പറയുന്നു. മന്ത്രി വി ശിവൻകുട്ടിയും എ എം ആരിഫ് എം പിയും പങ്കെടുത്ത ഒരു പരിപാടിയിലായിരുന്നു വിമര്‍ശനം. പ്രസംഗത്തിൽ മന്ത്രി ശിവൻകുട്ടിയെ പ്രകീർത്തിക്കാനും പ്രതിഭ മറന്നില്ല.
എം എൽ എയുടെ വാക്കുകൾ
‘എപ്പോള്‍ വിളിച്ചാലും തിരിച്ചുവിളിക്കുന്ന മന്ത്രിയാണ് വി ശിവന്‍കുട്ടി. അതിന് നന്ദിയുണ്ട്. എന്നാല്‍ മറ്റൊരു മന്ത്രിയുണ്ട്. പലതവണ വിളിച്ചിട്ടും ഫോണ്‍ എടുക്കുന്നില്ല. വ്യക്തിപരമായ കാര്യങ്ങള്‍ക്കായല്ല വിളിക്കുന്നതെന്ന് ആ മന്ത്രി മനസിലാക്കണം”
”തിരക്ക് ഉണ്ടാവുമെന്ന് കരുതി നൂറ് വട്ടം ആലോചിച്ചിട്ടാണ് മന്ത്രിയെ വിളിക്കുന്നത്. നമ്മളാരും നമ്മളുടെ വ്യക്തിപരമായ കാര്യം പറയാനല്ല വിളിക്കുന്നത്. എന്നാല്‍, ഞങ്ങളെയൊക്കെ വ്യക്തിപരമായ കാര്യം പറയാന്‍ നിരവധി പേര്‍ വിളിക്കാറുണ്ട്. എന്നോടെക്കെ സങ്കടം പറയാനായി നിരവധി കുട്ടികളും സ്ത്രീകളും വിളിക്കാറുണ്ട്. ചിലപ്പോള്‍ ചിലത് എടുക്കാന്‍ കഴിയാറില്ല. എടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആരെയെങ്കിലും കൊണ്ട് തിരിച്ചുവിളിപ്പിക്കാന്‍ ശ്രമിക്കാറുണ്ട്. അപൂർവമായാണ് മന്ത്രിമാരെ വിളിക്കുന്നത്”- യു പ്രതിഭ പറഞ്ഞു.
കണ്ണൂർ തൂവ്വക്കുന്ന് സ്വദേശി കുനിയിൽ അബ്ദുൽ റഹ്‌മാൻ (40) ദോഹയിൽ നിര്യതനായി. കഴിഞ്ഞ വെള്ളിയാഴ്ച താമസസ്ഥലത്തെ കുളിമുറിയിൽ കുഴഞ്ഞു വീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അബ്ദുൽ റഹ്‌മാൻ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. ഹമദ് ആശുപത്രിയിൽ വെൻറിലേറ്ററിൽ ചികിത്സയിലിരിക്കെയാണ് തിങ്കളാഴ്ച മരിച്ചത്.
ദോഹയിൽ അബുഹമൂർ ഖബർസ്ഥാൻപള്ളിയിൽ മയ്യത്ത് നമസ്കാരം കഴിഞ്ഞ ശേഷം, നടപടികൾ പൂർത്തിയാക്കി രാത്രിയോടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ചൊവ്വാഴ്ച രാവിലെ തൂവക്കുന്ന് കല്ലുമ്മൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
അസ്മീർ ട്രേഡിങ് കമ്പനിയുടെ പാർട്ണറായ അബ്ദുൽ റഹ്‌മാൻ ഖത്തറിൽ ബിസിനസ് നടത്തിവരികയായിരുന്നു. പരേതരായ കുനിയിൽ അമ്മദ്ഹാജി – ആയിശ ദമ്പതികളുടെ മകനാണ്. പിതാവ് അമ്മദ് ഹാജി ആറ് മാസം മുമ്പ് കോവിഡ് ബാധിച്ച് മരിച്ചിരുന്നു.
ഭാര്യ: സഫ്രജ. മൂന്നു മക്കളുണ്ട്. സഹോദരങ്ങൾ: സൈനബ, അഷറഫ്, ആസ്യ, അസ്മ.
ഇന്ത്യന്‍ ഷൂട്ടര്‍ നമന്‍വീര്‍ സിംഗ് ബ്രാര്‍ മരിച്ച നിലയില്‍. മോഹാലിയിലെ വീട്ടിലാണ് നമന്‍വീറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വെടിയേറ്റ് മരിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. തലയിലാണ് വെടിയേറ്റിട്ടുള്ളത്. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന കാര്യം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ പറയാന്‍ സാധിക്കു എന്ന് പൊലീസ് അറിയിച്ചു.
‘ഇപ്പോള്‍ നമന്‍വീറിന്റെ മരണം ആത്മഹത്യയോണോ എന്ന കാര്യം ഉറപ്പിച്ച് പറയാന്‍ സാധിക്കില്ല. ഒരു പക്ഷേ തോക്കില്‍ നിന്നും അബദ്ധവശാല്‍ വെടിയേറ്റതാവാനും സാധ്യതയുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ സാധിക്കൂ,’ മൊഹാലി ഡി.സി.പി ഗുര്‍ഷര്‍ സിംഗ് സന്ധു പറഞ്ഞു.
2015ല്‍ ദക്ഷിണ കൊറിയയില്‍ നടന്ന ലോക യൂണിവേഴ്‌സിറ്റി ഗെയിംസില്‍ ഡബിള്‍ ട്രാപ് ഷൂട്ടിങ്ങില്‍ വെങ്കല മെഡല്‍ നേടിയ താരമാണ് നമന്‍വീര്‍. പഞ്ചാബ് സര്‍വകലാശാലയില്‍ പഠിക്കുമ്പോഴാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്.
അതേവര്‍ഷം നടന്ന ഓള്‍ ഇന്ത്യ യൂണിവേഴ്‌സിറ്റി ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പിലും താരം വെങ്കലം നേടിയിരുന്നു. 2016-ല്‍ പോളണ്ടില്‍ വെച്ച് നടന്ന എഫ്.ഐ.എസ്.യു ലോക യൂണിവേഴ്‌സിറ്റി ചാമ്പ്യന്‍ഷിപ്പിലും നമന്‍വീര്‍ വെങ്കലം നേടിയിരുന്നു.
മാവേലിക്കര: തെക്കേക്കര പഞ്ചായത്തിലെ ചെറുകുന്നത്തെ വയോധികയുടെ മരണം കൊലപാതകമാണെന്നു കുറത്തികാട് പോലീസ്. ചെറുകുന്നം ലക്ഷംവീട് കോളനിയില്‍ കന്നേറ്റിപ്പറമ്പില്‍ പരേതനായ കൃഷ്ണന്‍കുട്ടിയുടെ ഭാര്യ ചിന്നമ്മ(80)യാണു കഴിഞ്ഞവ്യാഴാഴ്ച വൈകീട്ടു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ചിന്നമ്മയുടെ മകന്‍ സന്തോഷിനെ(41) അറസ്റ്റ്ചെയ്തു.
രാത്രി ഒന്‍പതുമണിയോടെ സംസ്‌കാരത്തിനുള്ള ക്രമീകരണങ്ങള്‍ നടത്തുന്നതിനിടെ, കുറത്തികാട് പോലീസ് സ്ഥലത്തെത്തി സംസ്‌കാരം നടത്തുന്നതു തടഞ്ഞിരുന്നു. മരണത്തില്‍ സംശയം പ്രകടിപ്പിച്ച നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പോലീസിന്റെ ഇടപെടല്‍. പോസ്റ്റ്മോര്‍ട്ടം നടത്തിയശേഷം മാത്രംമതി സംസ്‌കാരമെന്നു പോലീസ് നിര്‍ദേശിച്ചതിനെത്തുടര്‍ന്ന് മൃതദേഹം കായംകുളം ഗവ. ആശുപത്രിയിലെത്തിച്ചു. കോവിഡ് പരിശോധനയ്ക്കുശേഷം പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോഴാണ് മരണംകൊലപാതകമെന്ന് ഉറപ്പിച്ചത്.
ഞായറാഴ്ച ചോദ്യംചെയ്യാനായി കസ്റ്റഡിയിലെടുത്ത മകന്‍ സന്തോഷിന്റെ അറസ്റ്റ് തിങ്കളാഴ്ചയാണു രേഖപ്പെടുത്തിയത്. എന്നാല്‍, ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റംസമ്മതിച്ചിട്ടില്ല.സന്തോഷ് മദ്യപിച്ചെത്തി ചിന്നമ്മയെ മര്‍ദിക്കുന്നതു പതിവായിരുന്നെന്നു നാട്ടുകാര്‍ പോലീസിനോട് സൂചിപ്പിച്ചു. ചിന്നമ്മയുടെ തൈറോയ്ഡ്ഗ്രന്ഥിക്കും കഴുത്തിലെ എല്ലിനും പൊട്ടലുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. കഴുത്തുഞെരിച്ചു ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നു പോലീസ് പറഞ്ഞു. സംഭവസമയം സന്തോഷിന്റെ മകന്‍ അമ്പാടിയും സന്തോഷിന്റെ അനുജനും ഭിന്നശേഷിക്കാരനുമായ സുനിലും വീട്ടിലുണ്ടായിരുന്നില്ല. അയല്‍വാസികളുടെയും ബന്ധുക്കളുടെയും അമ്പാടിയുടെയും മൊഴിയെടുത്ത പോലീസ് സന്തോഷിനെ ചൊവ്വാഴ്ച സംഭവസ്ഥലത്തെത്തിച്ചു തെളിവെടുപ്പുനടത്തും.