Latest News

ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ മൃതദേഹം റെയില്‍വേ പാളത്തില്‍. സൈദാബാദ് സ്വദേശി പല്ലക്കൊണ്ട രാജു(30)വിനെയാണ് ഖാന്‍പുര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ റെയില്‍വേ പാളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പ്രതി തീവണ്ടിക്ക് മുന്നില്‍ ചാടിയെന്നാണ് പോലീസിന്റെ വിശദീകരണം. മൃതദേഹം രാജുവിന്റെതാണെന്ന് തെലങ്കാന ഡി.ജി.പി.യും സ്ഥിരീകരിച്ചു.

സെപ്റ്റംബര്‍ ഒമ്പതിനാണ് സൈദാബാദിലെ ആറ് വയസ്സുകാരിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായത്. മണിക്കൂറുകള്‍ക്ക് ശേഷം കുട്ടിയുടെ അര്‍ധനഗ്‌നമായ മൃതദേഹം ബെഡ്ഷീറ്റില്‍ പൊതിഞ്ഞനിലയില്‍ അയല്‍ക്കാരനായ രാജുവിന്റെ വീട്ടില്‍നിന്ന് കണ്ടെത്തി. എന്നാല്‍ പല്ലക്കൊണ്ട രാജു ഇതിനോടകം വീട്ടില്‍നിന്ന് രക്ഷപ്പെട്ടിരുന്നു.

കുട്ടിയുടെ മൃതദേഹത്തില്‍ നിരവധി മുറിവുകളുണ്ടെന്നാണ് പോലീസിന്റെ റിപ്പോര്‍ട്ട്. ആറ് വയസ്സുകാരിയെ അതിക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയ ശേഷം രാജു ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാന്‍ കഴിയാത്തതിന് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. തുടര്‍ന്ന് പോലീസ് വ്യാപകമായ തിരച്ചില്‍ ആരംഭിക്കുകയും 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് പ്രതിയുടെ മൃതദേഹം റെയില്‍വേ പാളത്തില്‍ കണ്ടെത്തിയത്.

പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പോലീസ് ഏറ്റുമുട്ടലില്‍ വധിക്കുമെന്ന് തെലങ്കാന തൊഴില്‍ വകുപ്പ് മന്ത്രി മല്ല റെഡ്ഡി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. പ്രതി മരണത്തിന് അര്‍ഹനാണെന്നും ഉടന്‍ പിടികൂടുമെന്നും ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുമെന്നുമായിരുന്നു മന്ത്രിയുടെ വാക്കുകള്‍. ഇതിനെതിരേ മനുഷ്യാവകാശ സംഘടനകള്‍ ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു.

കനയ്യകുമാറിനെ പാർട്ടിയിൽ പ്രവേശിപ്പിക്കുന്ന വിഷയത്തിൽ ബിഹാറിലെ സഖ്യകക്ഷിയായ ആർജെഡിയുടെ നിലപാട് അറിയാൻ കോൺഗ്രസ്. ആർജെഡിയുമായി ഇക്കാര്യത്തിൽ ഉടൻ ചർച്ച നടത്തുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കി. ആർജെഡിയെ വിശ്വാസത്തിലെടുത്തേ മുന്നോട്ട് പോകൂവെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു.

സിപിഐ വിട്ട് കോൺഗ്രസിൽ ചേരുന്നതുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയുമായി കനയ്യകുമാർ ചൊവ്വാഴ്ച ചർച്ച നടത്തിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ കനയ്യകുമാർ ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. ഗുജറാത്തിൽ ജിഗ്നേഷ് മേവാനിയും കോൺഗ്രസിൽ ചേരുമെന്നാണ് വിവരം.

കനയ്യകുമാറിനെ പാര്‍ട്ടിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം കോണ്‍ഗ്രസ് ഗൗരവമായി ആലോചിക്കുകയാണ്. കനയ്യ എത്തിയാല്‍ യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. ജനങ്ങളെ സ്വാധീനിക്കുന്ന നേതാവ് എന്ന നിലയില്‍ കനയ്യ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. 2019 തെരഞ്ഞെടുപ്പില്‍ സിപിഐ ടിക്കറ്റില്‍ കനയ്യ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ശക്തമായ മത്സരം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിച്ച കനയ്യ, ഗിരിരാജ് സിങ്ങിനോട് നാല് ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് തോറ്റത്.

വാടാനപ്പള്ളിയിൽ അടഞ്ഞുകിടന്ന വീട്ടിൽ അമൽ കൃഷ്ണയുടെ മൃതദേഹം കിടന്നതിനു സമീപം കണ്ടെത്തിയ ബ്ലൂടൂത്ത് ഹെഡ്ഫോൺ ദുരൂഹത സൃഷ്ടിക്കുന്നു. അമലിനു ബ്ലൂടൂത്ത് ഹെഡ്ഫോൺ ഉണ്ടായിരുന്നില്ലെന്നു ബന്ധുക്കൾ തറപ്പിച്ചു പറയുന്നു. വീട്ടിൽ നിന്നു പോയശേഷം ഹെഡ്ഫോൺ വാങ്ങിയിരിക്കാം എന്ന സാധ്യതയും ബന്ധുക്കൾ തള്ളി.

കാണാതായ ദിവസം അമലിന്റെ കൈവശം ഒരു രൂപ പോലും ഉണ്ടായിരുന്നില്ല എന്നും വീട്ടുകാർ പറയുന്നു. അതേസമയം, അമലിന്റെ മരണത്തിൽ വീട്ടുകാർക്കു സംശയമോ പരാതിയോ ഉണ്ടെങ്കിൽ ഊർജിതമായി അന്വേഷിക്കുമെന്നു റൂറൽ പൊലീസ് മേധാവി ജി. പൂങ്കുഴലി അറിയിച്ചു. 6 മാസം മുൻപ് അമ്മയ്ക്കൊപ്പം വാടാനപ്പള്ളിയിലെ ബാങ്കിലേക്കു പോയപ്പോൾ കാണാതായ പതിനേഴുകാരൻ അമൽ കൃഷ്ണയുടെ മൃതദേഹം കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്.

തളിക്കുളം ഹൈസ്കൂൾ ഗ്രൗണ്ടിനു സമീപം പ്രവാസിയുടെ 15 വർഷമായി അടഞ്ഞുകിടക്കുന്ന വീട്ടിലായിരുന്നു മൃതദേഹം. കഴുത്തിൽ കയർ കുരുങ്ങിയ നിലയിലായിരുന്നു. അമലിനെ കാണാതാകുമ്പോൾ ധരിച്ചിരുന്ന വസ്ത്രങ്ങൾ, കൈവശമുണ്ടായിരുന്ന ഫോൺ, സിം കാർഡ്, പാസ്പോർട്ട് സൈസ് ഫോട്ടോകൾ എന്നിവ മൃതദേഹത്തിൽ നിന്നു കണ്ടെടുത്തു.

എന്നാൽ, അമലിന്റേതല്ലാത്ത ഏക വസ്തുവായി മൃതദേഹത്തിന് സമീപത്തു കണ്ടെത്തിയത് ഒരു ബ്ലൂടൂത്ത് ഹെഡ്ഫോൺ ആണ്. മൃതദേഹത്തിൽ നിന്ന് അൽപം ദൂരെയായാണ് ഇതു കിടന്നിരുന്നത്. ഇത് എവിടെ നിന്നു വന്നു, അമലിന്റെ ഫോണുമായി ബന്ധിപ്പിച്ചിട്ടുണ്ടോ, മറ്റാരുടെയെങ്കിലും കയ്യിൽ നിന്നു വീണുപോയതാണോ എന്നീ വിവരങ്ങളിൽ പൊലീസ് തുടരന്വേഷണം നടത്തും.

അമൽ കൃഷ്ണയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി. മൃതദേഹം കുന്നംകുളം റോയൽ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട്. പ്രവാസിയായ അച്ഛൻ സനോജ് മസ്കത്തിൽ നിന്നു തിരിച്ചെത്തിയ ശേഷം ഇന്നു സംസ്കാരം നടത്തിയേക്കും. അമലിന്റേത് ആത്മഹത്യ തന്നെ എന്നതാണു പൊലീസിന്റെ പ്രാഥമിക നിഗമനമെങ്കിലും തുടരന്വേഷണത്തിനു തടസ്സമുണ്ടാകില്ല.

‘എന്റെ മകനെ കൊലയ്ക്കു കൊടുത്തവർ ആരാണെന്ന് എനിക്കറിയണം, അവരെ എനിക്കു കിട്ടണം..’ നെഞ്ചുനീറി കരഞ്ഞുകൊണ്ട് അമൽ കൃഷ്ണയുടെ അമ്മ ശിൽപ പറയുന്നു. മകന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ശിൽപയുടെയും കുടുംബാംഗങ്ങളുടെയും നിലപാട്. ‘എന്റെ മകന്റെ ശരീരം തിരിച്ചറിയാൻ ഞാൻ പോയിരുന്നു. അവിടെയൊരു ബ്ലൂടൂത്ത് ഹെഡ്ഫോൺ കിടപ്പുണ്ടായിരുന്നു.

അതെവിടെ നിന്നു വന്നുവെന്ന് എനിക്കറിയണം. ആരാ എന്റെ മോനെ അവിടെ കൊണ്ടിട്ടതെന്ന് എനിക്കറിയണം. അവൻ അങ്ങനെ ചെയ്യുമെന്നു ഞാൻ വിശ്വസിക്കുന്നില്ല. അവനെ ആരോ അവിടെ കൊണ്ടാക്കിയതാണ്. സത്യം അറിയാൻ വേണ്ടി ഏതറ്റം വരെ പോകാനും തയാറാണ്…’ ശിൽപ പറഞ്ഞു.

തളിക്കുളത്ത് 15 വർഷമായി അടഞ്ഞുകിടക്കുന്ന വീട്ടിൽ അമൽ എങ്ങനെ എത്തിയെന്നത് അന്വേഷിക്കുമെന്നു റൂറൽ പൊലീസ് മേധാവി ജി. പൂങ്കുഴലി. മുൻപ് എപ്പോഴെങ്കിലും അമൽ ആ വീട്ടിൽ വന്നിട്ടുണ്ടോ എന്നതു പരിശോധിക്കും. മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള പരിശോധനകൾ തുടരുന്നുണ്ട്.

അമലിനെക്കൂടാതെ മറ്റാരെങ്കിലും ആ വീട്ടിലെത്തിയിരുന്നോ എന്ന കാര്യത്തിലും അന്വേഷണമുണ്ടാകും. അമലിന്റെ മൃതദേഹം കിടന്നിരുന്ന മുറിയിൽ നിന്ന‍ു ബ്ലൂടൂത്ത് ഹെഡ്ഫോൺ ലഭിച്ചതായി റൂറൽ പൊലീസ് മേധാവി സ്ഥിരീകരിച്ചു. ഇത് ആരുടേതെന്നു കണ്ടെത്താനുള്ള പരിശോധനകൾ നടത്തുമെന്നും പൊലീസ് മേധാവി പറഞ്ഞു.

അമൽ കൃഷ്ണയുടെ ബാങ്ക് അക്കൗണ്ട് വഴി നടന്ന ഇടപാടുകളിൽ അന്വേഷണം നടക്കുന്നതായി എസ്ഐ വിവേക് നാരായണൻ അറിയിച്ചു. അക്കൗണ്ടിൽ നിന്നു പണം നഷ്ടപ്പെട്ടതിൽ അമലിന് മനോവിഷമം ഉണ്ടായിരുന്നതായി വീട്ടുകാർ തന്നെ പൊലീസിനെ അറിയിച്ച‍ിരുന്നു. അമലിന്റെ മൃതദേഹം കണ്ടെടുത്ത മുറിയിൽ ‘മോം സോറി, ഐ മിസ് യൂ’ തുടങ്ങിയ വാചകങ്ങളും അമലിന്റെ പേരും വിലാസവും ഫോൺ നമ്പറുമെല്ലാം രേഖപ്പെടുത്തിയിരുന്നു.

അമൽ കൃഷ്ണയുടെ മരണം ആത്മഹത്യയെന്ന നിഗമനത്തിലേക്കാണു പോസ്റ്റ്മോർട്ടം റിപ്പോർട്ട് എന്നു സൂചന. കഴുത്തിൽ കയർ കുരുങ്ങിയതിന്റേതല്ലാതെ മറ്റു മുറിവുകളൊന്നും ശരീരത്തിൽ കണ്ടെത്തിയിട്ടില്ല. മൃതദേഹത്തിന്റെ കാലപ്പഴക്കം മൂലം പ്രാണികളുടെ ആക്രമണമേറ്റതിന്റെ പാടുകൾ മാത്രമേ ശരീരത്തിലുള്ളൂ എന്നും പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായിട്ടുണ്ട്.

തളിക്കുളത്ത് അമൽ കൃഷ്ണയുടെ മൃതദേഹം കണ്ടെടുത്ത വീടിന്റെ മുൻവാതിൽ മാത്രമാണ് അടഞ്ഞുകിടന്നിരുന്നതെന്നു കണ്ടെത്തി. പിൻവാതിൽ തുറന്നു കിടക്കുന്ന നിലയിലായിരുന്നു. ഇതുവഴി മറ്റാരെങ്കിലും ഉള്ളിൽ കയറിയിട്ടുണ്ടോ എന്നതു തുടരന്വേഷണത്തിലേ വ്യക്തമാകൂ. അമൽ മരിച്ചതിനു ശേഷം പിൻവാതിൽ വഴി ആരെങ്കിലും ഉള്ളിൽ കടന്നിട്ടുണ്ടെങ്കിൽ കണ്ടുപിടിക്കാൻ ശാസ്ത്രീയ പരിശോധനകൾ വേണ്ടിവരും.

പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യയുടെ സ്വകാര്യവത്കരണം ഈ വർഷം തന്നെ പൂർത്തിയാക്കാൻ നടപടി ആരംഭിച്ച് കേന്ദ്ര സർക്കാർ. എയർ ഇന്ത്യയെ ഏറ്റെടുക്കുന്നതിന് സാമ്പത്തികലേലപത്രിക സമർപ്പിച്ച് ടാറ്റ സൺസും സ്‌പൈസ് ജെറ്റ് പ്രമോട്ടറായ അജയ് സിങ്ങും രംഗത്തെത്തിയിട്ടുമുണ്ട്.

ഒന്നിലധികം ലേലപത്രിക ലഭിച്ചതായും ഇതോടെ എയർ ഇന്ത്യ സ്വകാര്യവത്കരണ നടപടികൾ അവസാനഘട്ടത്തിലേക്ക് കടക്കുകയാണെന്നും കേന്ദ്ര നിക്ഷേപ പൊതു ആസ്തികൈകാര്യവകുപ്പ് (ദീപം) സെക്രട്ടറി തുഹിൻ കാന്ത പാണ്ഡേ അറിയിച്ചു. എയർ ഇന്ത്യയും ഉപകമ്പനിയായ എയർ ഇന്ത്യ എക്‌സ്പ്രസും പൂർണമായി കൈമാറും. ഗ്രൗണ്ട് ഹാൻഡ്‌ലിങ് കമ്പനിയായ എയർ ഇന്ത്യ സാറ്റ്‌സിന്റെ 50 ശതമാനം ഓഹരികളും വിറ്റഴിക്കും.

അതേസമയം, എയർ ഇന്ത്യക്കായി ലേലപത്രിക സമർപ്പിച്ചതായി ടാറ്റ സൺസ് വക്താവും സ്ഥിരീകരിച്ചു. സ്‌പൈസ് ജെറ്റ് ചെയർമാനും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. സ്‌പൈസ് ജെറ്റ് സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും വ്യക്തിഗതശേഷി മുൻനിർത്തിയാണ് അജയ്‌സിങ് ലേലപത്രിക സമർപ്പിച്ചിട്ടുള്ളത്. അതേസമയം, ലേലനടപടികളിൽ ടാറ്റ ഗ്രൂപ്പിനാണ് മുൻതൂക്കമെന്ന് ഈ രംഗത്തുള്ളവർ സൂചിപ്പിക്കുന്നത്. സെപ്റ്റംബർ 15ന് വൈകീട്ട് ആറുവരെയാണ് പത്രിക സമർപ്പിക്കാൻ സമയം അനുവദിച്ചിരുന്നത്.

2020 ജനുവരിയിൽ എയർ ഇന്ത്യയുടെ വിൽപ്പനനടപടികൾക്ക് തുടക്കമിട്ടെങ്കിലും കോവിഡ് മഹാമാരിയെത്തുടർന്ന് നടപടികൾ വൈകുകയായിരുന്നു. 1932ൽ ജെആർടി ടാറ്റയാണ് എയർ ഇന്ത്യക്ക് തുടക്കമിട്ടത്. 1953ൽ കമ്പനിയെ ദേശസാത്കരിച്ചു.

മുംബൈ: രാജവെമ്പാലയുടെ പിടിയില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് ആറ് വയസ്സുകാരി പെണ്‍കുട്ടി. മഹാരാഷ്ട്രയിലെ വാര്‍ധയിലാണ് രണ്ടു മണിക്കൂറോളം കഴുത്തില്‍ ചുറ്റിയ രാജവെമ്പാലയില്‍ നിന്ന് കടിയേറ്റിട്ടും ധൈര്യം കൈവിടാതെ പെണ്‍കുട്ടി ജീവിതത്തിലേക്ക് തിരിച്ചുവന്നത്. പുര്‍വ ഗഡ്കരി എന്ന പെണ്‍കുട്ടിയാണ് അത്ഭുതകരമായി മരണത്തെ അതിജീവിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വീട്ടില്‍ വെച്ചാണ് നിലത്ത് കിടക്കുകയായിരുന്ന പുര്‍വയുടെ കഴുത്തില്‍ പാമ്പ് വരിഞ്ഞുചുറ്റിയത്. ഭയന്ന പെണ്‍കുട്ടി കണ്ണുകള്‍ അടച്ചുപൂട്ടി അനങ്ങാതെ കിടന്നു. പാമ്പ് പിടുത്തക്കാര്‍ വരുന്നതുവരെ അനങ്ങാതിരിക്കണമെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.

രണ്ട് മണിക്കൂറോളം പാമ്പ് പുര്‍വയുടെ കഴുത്തില്‍ ചുറ്റിയതായാണ് റിപ്പോര്‍ട്ടുകള്‍. പിന്നീട് പാമ്പ് സ്വമേധയ കുട്ടിയുടെ ശരീരത്തില്‍ നിന്ന് ഇറങ്ങിപ്പോയി. പാമ്പ് ശരീരത്തില്‍ നിന്ന് വിട്ടുപോവാന്‍ തുടങ്ങിയപ്പോള്‍ കുട്ടി ശരീരം അനക്കി. അതോടെ കാലില്‍ പാമ്പ് കടിക്കുകയായിരുന്നു. ഉടന്‍ തന്നെ പുര്‍വയെ ആശുപത്രിയിലേക്ക് മാറ്റി. പെണ്‍കുട്ടി ഇപ്പോള്‍ അപകടനില തരണം ചെയ്തതയാണ് റിപ്പോര്‍ട്ടുകള്‍.

കൊച്ചിയിൽ യുവാവ് ഫയൽ ചെയ്ത വിവാഹമോചന കേസിൽ കുട്ടിയുടെ ഡിഎൻഎ പരിശോധനയ്ക്ക് ഹൈക്കോടതിയുടെ അനുമതി. ഭാര്യ വഞ്ചിച്ചു കുട്ടിയുടെ പിതാവ് താൻ അല്ലെന്നും അത് തെളിയിക്കാനായി ഡിഎൻഎ പരിശോധനയ്ക്ക് അനുമതി നൽകണമെന്നുമുള്ള ഭർത്താവിന്റെ ആവശ്യമാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് കൗസർ എടപ്പഗത്തും അടങ്ങിയ ഡിവിഷൻ ബെഞ്ച് അനുവദിച്ചത്.

ഭാര്യ വിശ്വാസവഞ്ചന കാണിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഭർത്താവ് വിവാഹ മോചനം തേടിയത്. ഭാര്യയുടെ സഹോദരിയുടെ ഭർത്താവാണ് കുട്ടിയുടെ അച്ഛനെന്നാണ് ഹർജിയിൽ ആരോപിച്ചിരിക്കുന്നത്. കുട്ടി കേസിൽ കക്ഷിയായിരുന്നില്ല. പക്ഷേ, കുട്ടിയുടെ അച്ഛൻ താനല്ലെന്ന ഹർജിക്കാരന്റെ ആരോപണം പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്ന് വിലയിരുത്തിയാണ് ഡിഎൻഎ പരിശോധനയ്ക്ക് അനുമതി നൽകിയത്.

കുടുംബ കോടതി ഡിഎൻഎ പരിശോധനയ്ക്ക് അനുമതി നൽകാത്തതിനെ തുടർന്നാണ് ഇയാൾ ഹൈക്കോടതിയെ സമീപിച്ചത്. ഹർജിക്കാരന്റെ വിവാഹം 2006 മേയ് ഏഴിനായിരുന്നു. 2007 മാർച്ച് ഒൻപതിനാണ് യുവതി കുട്ടിക്ക് ജന്മം നൽകുന്നത്. വിവാഹ സമയത്ത് ഹർജിക്കാരൻ പട്ടാളത്തിലായിരുന്നു.

വിവാഹം കഴിഞ്ഞ് 22ാം ദിവസം ജോലിസ്ഥലത്തേക്ക് പോയി. ഇതിനിടയിൽ ഭാര്യ സഹകരിക്കാത്തതിനാൽ ഒരു തവണ പോലും ശാരീരിക ബന്ധം ഉണ്ടായില്ലെന്നും ഹർജിക്കാരൻ കോടതിയെ ബോധിപ്പിച്ചിരുന്നു. വന്ധ്യതയുള്ളതിനാൽ തനിക്ക് കുട്ടിയുണ്ടാകില്ലെന്ന ഡോക്ടറുടെ റിപ്പോർട്ടും ഹർജിക്കാരൻ കോടതിയിൽ ഹാജരാക്കി. കുട്ടിക്ക് ഹർജിക്കാരൻ ജീവനാംശം നൽകണമെന്നാവശ്യപ്പെട്ട് യുവതി നൽകിയ ഹർജിയിൽ ഡിഎൻഎ പരിശോധനയ്ക്കായി ഹാജരാകണമെന്ന് കുടുംബക്കോടതി നേരത്തെ നിർദേശിച്ചിരുന്നു. എന്നാൽ ഹാജരായിരുന്നില്ലെന്നതും കോടതി കണക്കിലെടുത്തു.

തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്‌നോളജിയിൽ ഡിഎൻഎ പരിശോധന നടത്താനാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്.

കൊല്ലത്തെ വിസ്മയയുടെ മരണം കേരളക്കരയെ ഒന്നടങ്കം വേദനയിലാഴ്ത്തിയിരുന്നു. ഭര്‍തൃവീട്ടില്‍ ദുരൂഹ സാഹചര്യത്തിലാണ് വിസ്മയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ വിസ്മമയുടെ ഭര്‍ത്താവ് കിരണ്‍കുമാറിനെതിരെ പോലീസ് കേസെടുത്തിരുന്നു.

വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നിന്ന് പിന്‍മാറിയില്ലെങ്കില്‍ സഹോദരനെ വധിക്കുമെന്ന് വിസ്മയയുടെ വീട്ടിലേക്ക് ഭീഷണിക്കത്ത് എത്തിയിരിക്കുകയാണ് ഇപ്പോള്‍. ഭീഷണിക്കത്ത് വിസ്മയയുടെ കുടുംബം പൊലീസിന് കൈമാറി. പത്തനംതിട്ടയില്‍ നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്.

കേസില്‍ നിന്ന് പിന്മാറിയാല്‍ ആവശ്യപ്പെടുന്ന പണം നല്‍കാമെന്ന് കത്തില്‍ പറയുന്നു. കേസില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ വിസ്മയയുടെ വിധി തന്നെ സഹോദരന്‍ വിജിത്തിന് ഉണ്ടാകുമെന്നാണ് കത്തിലെ ഭീഷണി. ചടയമംഗലം പൊലീസ് തുടര്‍ നടപടികള്‍ക്കായി കത്ത് കോടതിയില്‍ സമര്‍പ്പിച്ചു.

ത്രിവിക്രമന്‍ നായരുടെ മൊഴിയും രേഖപ്പെടുത്തി. കേസിന്റെ ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമണോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചതിനു തൊട്ടു പിന്നാലെയാണ് ഭീഷണി കത്ത് എത്തിയിരിക്കുന്നത്. വെള്ളിയാഴ്ചയാണ് 507 പേജുള്ള കുറ്റപത്രം പൊലീസ് ശാസ്താംകോട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. വിസ്മയയുടേത് സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള ആത്മഹത്യ എന്നാണ് പൊലീസ് കുറ്റപത്രം.

ചെന്നൈ: മാതാപിതാക്കള്‍ നോക്കിനില്‍ക്കെ കോളേജ് ഹോസ്റ്റലിന്റെ അഞ്ചാംനിലയില്‍നിന്ന് ചാടി വിദ്യാര്‍ഥിനി ജീവനൊടുക്കി. ശ്രീപെരുമ്പുത്തൂരിനടുത്ത തണ്ടലത്തുള്ള സ്വകാര്യ എന്‍ജിനിയറിങ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദവിദ്യാര്‍ഥിനി അഭിനയ(19)യാണ് മരിച്ചത്.അരിയല്ലൂരില്‍ സിമന്റ് ഫാക്ടറിയില്‍ മാനേജരായ കര്‍ണാടകസ്വദേശി തങ്കകുമാറിന്റെ മകളാണ്. അടുത്തിടെ കോളേജ് തുറന്നപ്പോള്‍ നാട്ടില്‍നിന്ന് ചെന്നൈയിലെത്തിയ അഭിനയ കാമ്പസിനടുത്തുള്ള ഹോസ്റ്റലിലായിരുന്നു താമസം. ചെന്നൈയിലേക്ക് പോകുന്നില്ലെന്ന് അഭിനയ വാശിപിടിച്ചിരുന്നെങ്കിലും മകളുടെ പഠനം മുടക്കേണ്ടെന്നുകരുതി നിര്‍ബന്ധിച്ച് അയക്കുകയായിരുന്നു. പഠനത്തില്‍ താത്പര്യം കാട്ടാത്തതിനാല്‍ അഭിനയയെ നാട്ടിലേക്ക് കൊണ്ടുപോകണമെന്ന് കോളേജ് അധികൃതര്‍ ആവശ്യപ്പെട്ടതുപ്രകാരമാണ് തങ്കകുമാറും ഭാര്യയും തിങ്കളാഴ്ച ചെന്നൈയിലെത്തിയത്.

നാട്ടിലേക്ക് പുറപ്പെടുംമുമ്പ് ഹോസ്റ്റല്‍ മുറിയില്‍നിന്ന് സാധനമെടുക്കാനെന്നുപറഞ്ഞുപോയ അഭിനയ അഞ്ചാംനിലയിലെ ബാല്‍ക്കണിയില്‍നിന്ന് ചാടുകയായിരുന്നു. രക്ഷിതാക്കള്‍ കെട്ടിടത്തിനുതാഴെ നില്‍പ്പുണ്ടായിരുന്നു. ഗുരുതരമായി പരിക്കേറ്റ അഭിനയയെ ഉടന്‍ അടുത്തുള്ള സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ശ്രീപെരുമ്പുത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. കോളേജില്‍നിന്നോ വീട്ടില്‍നിന്നോ സുഹൃത്തുക്കളില്‍നിന്നോ അഭിനയയ്ക്ക് എന്തെങ്കിലും പ്രശ്‌നങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ടോ എന്ന കാര്യത്തിലും അന്വേഷണം നടത്തുന്നതായി ശ്രീപെരുമ്പുത്തൂര്‍ പോലീസ് അറിയിച്ചു.

ബിനോയ് എം. ജെ.

പുതിയ തലമുറയെ വാർത്തെടുക്കുന്ന പ്രക്രിയയാണല്ലോ വിദ്യാഭ്യാസം. അതുകൊണ്ടുതന്നെ പുതിയ തലമുറയ്ക്ക് എന്ത് പറ്റി എന്ന ചോദ്യം ആദ്യം തന്നെ അധ്യാപകരോടും വിദ്യാഭ്യാസ വിചക്ഷണന്മാരോടും ചോദിക്കാം. നിങ്ങൾ ഒരു സാധാരണ വിദ്യാർത്ഥിയോട് സംസാരിച്ചു നോക്കൂ- അവന് യാതൊന്നും അറിഞ്ഞുകൂടാ.. അദ്ധ്യാപകരും മാതാപിതാക്കളും എന്തെങ്കിലും പറഞ്ഞു കൊടുത്തിട്ടുണ്ടെങ്കിൽ അവന് അതറിയാം അതിനപ്പുറം അവന് യാതൊന്നും അറിഞ്ഞുകൂടാ.. ഇത് ലജ്ജാ കരമല്ലേ ?അവന് ഒരു കമ്പ്യൂട്ടർ പോലെ പ്രവർത്തിക്കുവാൻ അറിയാം. അപ്പോൾ തന്നെ അവൻ ഒരു വ്യക്തിയല്ല ;അവൻ ഒരു മനുഷ്യൻ അല്ല;അവൻ ഒരു യന്ത്രം മാത്രം!

ഈ സമൂഹം പുരോഗതിയിലേക്ക് ആണ് നീങ്ങുന്നത് എന്ന് കരുതേണ്ട. മറിച്ച് ഗുരുതരമായ പ്രശ്നങ്ങളിലേക്ക് ആണ് അത് നീങ്ങുന്നത്. കാരണം നമ്മുടെ പൗരൻമാർക്ക് ആത്മ ബഹുമാനം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ആത്മ ബഹുമാനം നഷ്ടപ്പെട്ടവന്റെ അധോഗതിയും ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. ആത്മ ബഹുമാനം നഷ്ടപ്പെട്ട ഒരു സമൂഹമാണ് നമ്മുടേത്. അത് പണ്ടും അങ്ങിനെ തന്നെ ആയിരുന്നു. ഭാവിയിലെങ്കിലും ഇതിന് ഒരു മാറ്റം വരട്ടെ! ചെറുപ്രായത്തിൽ തൊട്ടുതന്നെ നാം കുട്ടികളെ ഉപദ്രവിച്ചു തുടങ്ങുന്നു. കുട്ടികളെ തല്ലിവളർത്തണം എന്ന് വാദിക്കുന്നവർ ആധുനിക സമൂഹത്തിലും ഉണ്ട് എന്നുള്ളതാണ് സത്യം. കുട്ടികളെ തല്ലി വളർത്തിയാൽ എന്ത് ദോഷമാണ് സംഭവിക്കുന്നത്? താൻ തല്ല് കൊള്ളേണ്ടവനാണെന്നുള്ള അപകർഷത ചെറുപ്രായത്തിൽതന്നെ അവനിൽ രൂഢമൂലമാകുന്നു. ഈ അപകർഷത മരിക്കുന്നതുവരെ അവനെ വിട്ടു മാറുകയുമില്ല.

കുട്ടികളെ പന്ത്രണ്ട് വയസ്സുവരെ യാതൊന്നും പഠിപ്പിക്കരുതെന്ന് ആർഷ ഭാരത സംസ്കൃതിയിൽ പറയുന്നു . അത് അവന്റെ മൃദുലമായ ശൈശവമാണ്. ആ പ്രായം വരെ അവനവന്റെ ജീവിതം ആസ്വദിച്ചും അവന്റേതായ രീതിയിൽ പഠിച്ചും കൊണ്ട് മുന്നോട്ടു പോകട്ടെ. ആരിൽ നിന്നും കടം എടുക്കാത്ത ഒരു വ്യക്തിത്വം അവൻ സ്വന്തമായിട്ട് സമ്പാദിക്കട്ടെ. അവൻ സ്വയം എന്തെങ്കിലും ഒക്കെ പഠിക്കട്ടെ. അത് അവന്റെ ഇഷ്ടത്തിന് വിട്ടു കൊടുത്തേക്കുക. അവൻ എന്തു പഠിക്കുന്നു എന്ന് അവൻ മാത്രം അറിഞ്ഞിരുന്നാൽ മതി. നമുക്ക് അതിൽ തലയിടാതിരിക്കാം. അവൻ എന്തെങ്കിലും സ്വന്തമായിട്ട് പഠിച്ചിട്ടുണ്ടെങ്കിൽ അതിന്റെ മുകളിൽ കൂടുതൽ അറിവിനെ പ്രതിഷ്ഠിക്കുവാൻ കഴിയും. മറിച്ച് യാതൊന്നും പഠിക്കുന്നതിനു മുമ്പേ നാം അവനെ പഠിപ്പിക്കുവാൻ ഇറങ്ങിത്തിരിച്ചാൽ അത് വളരെയധികം ഗുരുതരമായ പ്രശ്നങ്ങളിലേക്ക് നയിക്കും. സ്വന്തമായ വ്യക്തിത്വം കെട്ടിപ്പടുക്കുന്നതിൽ ഇന്ന് കുട്ടികൾ പരാജയപ്പെടുന്നു. സ്വന്തമായി എന്തെങ്കിലും പഠിക്കുവാനുള്ള കഴിവ് അവന് നഷ്ടപ്പെട്ടു പോകുന്നു.

ആരും ആരെയും ഒന്നും പഠിപ്പിക്കേണ്ട ആവശ്യമില്ല . ആറിവ് സമ്പാദിക്കുന്നത് മനുഷ്യസഹജമായ ഒരു വാസനയാണ്. കുട്ടികൾ താനെ പഠിച്ചു കൊള്ളും.. സ്പൂൺ ഫീഡിംങ്ങ് കൊണ്ട് ദോഷം അല്ലാതെ ഗുണമൊന്നും ഉണ്ടാകുവാൻ പോകുന്നില്ല. ‘ഗുരു’ എന്നാൽ അന്ധകാരം നീക്കുന്നവൻ എന്നാണർത്ഥം. (‘ഗു’ ശബ്ദം അന്ധകാരം, ‘രു’ ശബ്ദം തൻ തിരോധനം.) എന്നാൽ നമ്മുടെ അധ്യാപകർ കുട്ടികളിൽ നൈസർഗ്ഗികമായുള്ള അറിവിന്റെ വെളിച്ചത്തെ ആദ്യമേതന്നെ ചവിട്ടി പുറത്താക്കുന്നു. ആ അന്ധകാരത്തിലേക്ക് പുറത്തുനിന്നുള്ള വ്യാജമായ അറിവിനെ കുത്തിനിറയ്ക്കുന്നു.

കുട്ടികളെ ചവിട്ടി തൂക്കുന്നതിന് പകരം അവരെ ബഹുമാനിക്കാൻ പഠിക്കുക. അവരെ പഠിപ്പിക്കുന്നതിന് പകരം അവരിൽ നിന്നും പഠിക്കുവാൻ ശ്രമിക്കുക. അപ്പോൾ കുട്ടികളുടെ മനസ്സിൽ തങ്ങൾ വിലയുള്ളവരും മൂല്യമുള്ളവരും ആണെന്ന ബോധം നിറയുന്നു. ബാക്കി കാര്യങ്ങൾ അവൻ സ്വയം നോക്കിക്കൊള്ളും. നമുക്ക് വിരമിക്കാം.. തലോടേണ്ട പ്രായത്തിൽ ചവിട്ടിത്തൂക്കാതിരിക്കാം. അപ്പോൾ അവർക്ക് നമ്മോടും സമൂഹത്തോടും സ്നേഹബഹുമാനങ്ങൾ തോന്നും. അതല്ലേ വിദ്യാഭ്യാസം കൊണ്ടു നേടിയെടുക്കേണ്ട ഏറ്റവും വലിയ കാര്യം?

 

 

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

 

ഇംഗ്ലണ്ട് പര്യടനത്തിലെ ഓവല്‍ ടെസ്റ്റിന് മുന്‍പായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് രവി ശാസ്ത്രിയും താരങ്ങളും പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുത്തതിലെ വിവാദം ഇതുവരെ കെട്ടടങ്ങിയിട്ടില്ല. ശാസ്ത്രിക്കും അസിസ്റ്റന്റ് ഫിസിയോക്കും കോവിഡ് ബാധിച്ചതോടെ മാഞ്ചസ്റ്ററിലെ അവസാന ടെസ്റ്റ് ഉപേക്ഷിക്കേണ്ടിവന്നു. ശാസ്ത്രിയുടെ പുസ്തക പ്രകാശനം ചെയ്ത ചടങ്ങിലെ സുരക്ഷാ മാനദണ്ഡ ലംഘനങ്ങളെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങളാണിപ്പോള്‍ പുറത്തുവരുന്നത്.

ലണ്ടന്‍ ഹോട്ടലിലെ ബുക്ക് ലോഞ്ചിംഗ് ചടങ്ങില്‍ പങ്കെടുത്ത ഇന്ത്യന്‍ കളിക്കാര്‍ മാസ്‌ക് ധരിച്ചില്ലെന്നാണ് മുന്‍ താരം ദിലീപ് ദോഷി വെളിപ്പെടുത്തിയത്. ചടങ്ങിനെത്തിയവരുമായി ശാസ്ത്രിയും കളിക്കാരും ഫോട്ടോയ്ക്കും പോസ് ചെയ്തിരുന്നു. എന്നാല്‍ കൂടുതല്‍ പേര്‍ എത്തിയതോടെ താരങ്ങള്‍ ഹോട്ടല്‍ വിട്ടെന്നും പത്തു മിനിറ്റിലധികം അവരുടെ സന്ദര്‍ശനം നീണ്ടില്ലെന്നും ദോഷി പറഞ്ഞു. ദോഷിയും പുസ്തക പ്രകാശന ചടങ്ങില്‍ സംബന്ധിച്ചിരുന്നു.

അതേസമയം, പുസ്തക പ്രകാശനത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ ടീം അനുമതി തേടിയിട്ടില്ലെന്ന് ബിസിസിഐ വ്യക്തമാക്കി. കോവിഡ് വാക്‌സിനേഷന്‍ യജ്ഞത്തില്‍ വളരെയേറെ മുന്നേറിയ ബ്രിട്ടനില്‍ നിയന്ത്രണങ്ങളില്‍ കാര്യമായ ഇളവുണ്ട്. ഇതാവാം മാസ്‌കും മറ്റും ഉപേക്ഷിക്കാന്‍ ഇന്ത്യന്‍ കളിക്കാരെ പ്രേരിപ്പിച്ചതെന്ന് കരുതപ്പെടുന്നു.

RECENT POSTS
Copyright © . All rights reserved