Latest News

കഥ – വിഷ്ണു പകൽക്കുറി

ഇരട്ടമുഖം
°°°°°°°°°°°°°
തിരയിളക്കമില്ലാത്തകടലിനെ സാക്ഷി നിർത്തി അജയഘോഷ് അവസാന കവിത ചൊല്ലി

അന്നുവരെ ആരും കേൾക്കാത്തൊരുശബ്ദം ഉച്ചത്തിൽ മുഴങ്ങിയൊടുവിൽ അതൊരു പൊട്ടിക്കരച്ചിലായ്

അകത്തും പുറത്തും രണ്ടു വ്യക്തിത്വമുള്ളവൻ പെണ്ണിന്റെ മനസ്സും ആണിൻ്റെരൂപവും. ഒൺപതിൻ്റെ ഒൻപത് കവിതകൾ…. പ്രമുഖൻ്റെവാക്കുകൾ കാതിൽ മുഴങ്ങി

നാട്ടുകാരും വീട്ടുകാരും കാറിത്തുപ്പിയത് തൻ്റെ മുഖത്തേക്ക് ആയിരുന്നു.. അവഹേളനങ്ങളും പൊട്ടിച്ചിരികളും ഓർത്തെടുത്ത് അവസാനവരികളെഴുതി മണൽത്തിട്ടയിലേക്കെടുത്തുവച്ച് നിറഞ്ഞുവന്ന കണ്ണുകൾ തുടച്ച് പാറിപ്പറന്നമുടിയിഴകളൊതുക്കി കക്കൾ ചവിട്ടിമെതിച്ച് ചുറ്റും നോക്കികടലിലേക്കിറങ്ങി അവസാനത്തെക്കുളിയ്ക്ക് ഒരു തിര അയാൾക്ക്‌മേലേക്കുമറിഞ്ഞു

അയാളുടെ ജീവിതം തന്നെ ആരോഎഴുതിയഒരുകവിതയായിരുന്നു

ജീവിതത്തിൽ തോറ്റു തുന്നം പാടി നട്ടെല്ലു വളഞ്ഞുപോയവനെന്നുള്ള ഭാര്യയുടെ ആക്ഷേപം

മനസ്സിലേക്ക് ഒരു നിമിഷം കഴിഞ്ഞകാല ദുരന്തങ്ങളത്രയും മിന്നിമറഞ്ഞുപോയി

കാലുകൾ ചവിട്ടി നിൽക്കാൻ ഇടം തേടി കൊണ്ടിരുന്നു

വെള്ളത്തിൽ മുങ്ങിത്താഴ്ന്നത് കരയിലിരുന്ന രണ്ടു പേർ കണ്ടു.. ദേ നോക്കൂ അയാൾ മുങ്ങുന്നത്.. വേഗം വാ..

കടലിലേക്ക് ഓടുന്നതിനിടയിൽ അയാളുടെ അവസാന കവിതയിൽ ഒരുവൻ്റെ കാൽ പതിച്ചു വികൃതമായി

ആൾക്കൂട്ടത്തിൽ ഒളിപ്പിച്ചു വയ്ക്കാൻ കഴിയാത്ത മുഖമായി അജയഘോഷ് മാറി

വെള്ളത്തോടെവലിച്ചുകരയ്ക്കിടുമ്പോൾ അവസാന ശ്വാസവുമെടുത്ത് അയാൾ പുതിയരാകാശം തേടിപ്പോയിരുന്നു

ആൾക്കൂട്ടത്തിൽ നിന്നൊരുവൻ മണൽത്തിട്ടയിലിരുന്ന കടലാസ് കഷണം എടുത്തുനിവർത്തി വായിച്ചു

ആരോടും പരാതിയും പരിഭവവും ഇല്ല, അക്ഷരങ്ങളോട് ഞാൻ പൊരുതി തോറ്റിരിക്കുന്നു! വേട്ടക്കാരനൊപ്പവും
ഇരകൾക്കൊപ്പവും നിൽക്കുന്നനീതി പീഠത്തിൽ എനിക്ക് വിശ്വാസമില്ല! ഒന്നിൻ്റെയും മറുപുറം സുതാര്യമല്ല..

ഞാൻ പോകുന്നു..
എന്ന് സ്വന്തം

അജയ്…….

ആത്മഹത്യക്കുറിപ്പ് വായിച്ചവൻ നെടുവീർപ്പിട്ടു.. എന്തൊക്കെയോ എഴുതിപ്പിടിപ്പിച്ചിരിക്കുന്നു…

അവനാപേപ്പറിലെ ചിലവാചകങ്ങൾ എഴുതി ഫേസ്‌ബുക്കിലിട്ടു…മറ്റൊരു അജയഘോഷ്.. അവിടെ പിറക്കുന്നത്..
കൂട്ടം കൂടിയവർ അറിഞ്ഞില്ല..

പ്രമുഖ മാധ്യമങ്ങൾ മരണം റിപ്പോർട്ട് ചെയ്തു.. പ്രമുഖ കവി ആത്മഹത്യ ചെയ്തു
ജീവിച്ചിരുന്നപ്പോൾ കിട്ടാതെ പോയ ബഹുമതികൾ..അജയഘോഷിൻ്റെകവിതകളെതേടിയെത്തി..
വീട്ടുകാരും നാട്ടുകാരും ഒടുവിൽ കരഞ്ഞു..
എന്തിനോവേണ്ടി..

വിഷ്ണു പകൽക്കുറി

കൊല്ലം ജില്ലയിൽ ചടയമംഗലത്ത് 1991-ൽ ജനനം.ഇപ്പോൾ തിരുവനന്തപുരം പകൽക്കുറിയിൽ താമസം. വിദ്യാഭ്യാസം : BA. കേരളത്തിലെ പ്രമുഖ ഫൈവ്സ്റ്റാർ റിസോർട്ടുകളിൽ ജോലി ചെയ്തു.  ഇപ്പോൾ പ്രവാസിയാണ് (ദുബായ്)

ആദ്യമായി അച്ചടി മഷിപുരണ്ടത് തനിമ കത്തുമാസികയിലായിരുന്നു.
വരികളുടെ ഭൂപടം,കാവ്യഞ്ജലി2020,പരോളിലിറങ്ങിയ കവിതകൾ, ചിന്താരാമത്തിലെ കാവ്യമന്ദാരങ്ങൾ,മലയാളകവിത2021
എന്നീപുസ്തകങ്ങളിൽ കവിതകൾഉൾപ്പെട്ടിട്ടുണ്ട്.

ബുക്ക് കഫേ സാഹിത്യ പുരസ്‌കാരം 2021, മലയാളം സാഹിത്യ ചർച്ചാവേദി പുരസ്കാരം 2021 നേടിയിട്ടുണ്ട് 
“മുറിവുത്തുന്നിയ ആകാശം” ആദ്യകവിതാ സമാഹാരമാണ്. രണ്ടാമത്തെ കവിതാസമാഹാരം.. ഭാഷാ ബുക്ക്സിൻ്റെ പണിപ്പുരയിലാണ്.
[email protected]
What’sup : 9895974961

പ്രേക്ഷകരുടെ പ്രീയ താരദമ്പതികളായ അമ്പിളി ദേവിയും ആദിത്യൻ ജയനും തമ്മിലുള്ള പ്രശ്‌നങ്ങൾ വലിയ വാർത്തയായിരുന്നു. മനസാക്ഷിയെ നടുക്കുന്ന തരത്തിലുള്ള തുറന്നുപറച്ചിലുകളും ആരോപണങ്ങളുമായി ഇരുവരും രം​ഗത്തെത്തിയിരുന്നു.

കഴിഞ്ഞ ദിവസം സ്വകാര്യ വിഷയങ്ങളിൽ സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരണം നടത്തുന്നതിന് അമ്പിളി ദേവിയെ വിലക്കിയിരിക്കുകയാണ് കുടുംബകോടതി.

ആദിത്യൻ സമർപ്പിച്ച ഹർജിയിലാണ് തൃശ്ശൂർ കുടുംബകോടതി നടപടിയെടുത്തത്.സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തിയെന്നും ക്രൂരമായി പെരുമാറിയെന്നും കാണിച്ചായിരുന്നു ആദിത്യന്റെ പരാതി. കേരള ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകയായ അഡ്വ വിമല ബിനുവായിരുന്നു ആദിത്യന് വേണ്ടി ഹാജരായത്. പ്രതിസന്ധി ഘട്ടത്തിൽ സഹോദരിയായി തനിക്കൊപ്പം നിന്ന അഡ്വക്കറ്റിനെക്കുറിച്ചുള്ള കുറിപ്പും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.

അഭിഭാഷകരെന്നാൽ നീതിക്കും സത്യത്തിന് വേണ്ടിയും നില കൊള്ളേണ്ടവരാണ്, എന്റെ ജീവിതത്തിൽ എന്നെ എല്ലാവരും തള്ളിപ്പറഞ്ഞപ്പോൾ സഹോദരിയെ പോലെ താങ്ങായ എന്റെ അഭിഭാഷക അഡ്വക്കറ്റ് വിമല ബിനുവിനോടൊപ്പം എന്നായിരുന്നു കുറിപ്പ്.

ആദിത്യൻ ജയൻ നടി അമ്പിളി ദേവിയെ സ്ത്രീധനവും സ്വർണവും ചോദിച്ചു പീഡിപ്പിച്ചു എന്നും അമ്പിളീ ദേവിയുടെ 10ലക്ഷം രൂപയും 100പവൻ സ്വർണമാഭരണങ്ങളും ദുരുപയോഗം ചെയ്തുവെന്നും ആരോപിച്ചാണ് നടി അമ്പിളീ ദേവി ആദിത്യൻ ജയനെതിരെ കേസ്‌ നൽകിയിരുന്നത്. എന്നാൽ അമ്പിളി ദേവി സ്വർണ്ണം മുഴുവൻ ബാങ്കിൽ പണയം വയ്ച്ചിരിക്കുകയാണ്‌ എന്ന് കണ്ടെത്തിയിരിന്നു. പണയം വയ്ച്ച ശേഷം സ്വർണ്ണം ആദിത്യൻ ജയൻ എടുത്തു എന്ന് കള്ളം പറയുകയും മാധ്യമങ്ങളിൽ വാർത്തയും കള്ള കേസും നല്കുകയായിരുന്നു.

സ്വർണം ബാങ്കിൽ അമ്പിളി ദേവി തന്നെ പണയം വച്ചതിന്റെ രേഖകൾ ഹാജരാക്കി, ഈ സ്വർണ്ണം ഇനി അമ്പിളി ദേവിക്ക് നല്കരുത് എന്നും അവിടെ തന്നെ സൂക്ഷിക്കാനും ബാങ്ക് മാനേജർക്ക് കോടതി നിർദ്ദേശം നല്കി. ഇത് അമ്പിളി ദേവിക്ക് തിരിച്ചടിയായി.

കേസ് നൽകുന്നതോടൊപ്പം മുഖ്യധാരമാധ്യമങ്ങൾ വഴിയും സോഷ്യൽ മീഡിയ വഴിയും ആദിത്യനെതിരെ നിരന്തരം വാർത്തകൾ നൽകുകയും അദ്ദേഹത്തിനെതിരെ സീരിയൽ നടീ നടന്മാരുടെ സംഘടനയായ ആത്മയിൽ പരാതി നൽകി ആ സംഘടനയിൽ നിന്നു ആദിത്യനെ പുറത്താക്കുകയും ചെയ്തിരുന്നു

അദിത്യനെതിരെ നിരന്തരം വാർത്തകളും അഭിമുഖങ്ങളും നടത്തിയ അമ്പിളി ദേവി സ്വയം ഒരു ഇരയായി ചിത്രീകരിച്ച് തന്റെ നായിക പരിവേഷം ഉയർത്താനും ശ്രമിച്ചു.

അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാൻ പിടിച്ചതിന് പിന്നാലെ രാജ്യം വിട്ട പ്രസിഡന്റ് അഷ്‌റഫ് ഗനിയെയും കൂട്ടരെയും അറസ്റ്റ് ചെയ്യണമെന്ന് താജിക്കിസ്ഥാനിലെ അഫ്ഗാനിസ്ഥാൻ എംബസി ഇന്റർപോളിനോട് ആവശ്യപ്പെട്ടു.

അഫ്ഗാൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഹംദുള്ള മൊഹിബ്, ഗനിയുടെ മുൻ മുഖ്യ ഉപദേഷ്ടാവ് ഫാസൽ മഹ്മൂദ് എന്നിവരെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇവർക്കെതിരെ ട്രഷറി മോഷണക്കുറ്റത്തിന് കേസ് എടുത്തിട്ടുണ്ടെന്നും ജനങ്ങളുടെ സമ്പത്ത് വീണ്ടെടുക്കാൻ ഇവരെ അറസ്റ്റ് ചെയ്യണമെന്നും അഫ്​ഗാൻ എംബസി ആവശ്യപ്പെട്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അഷ്‌റഫ് ഗനി രാജ്യം വിട്ടത് ഹെലികോപ്ടറിലും കാറുകളിലും നിറയെ പണവുമായാണെന്ന് റഷ്യൻ എംബസിയെ ഉദ്ധരിച്ച് ആർഎൻഎ ന്യൂസ് ഏജൻസി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

നാല് കാറുകൾ നിറച്ച് പണം കൊണ്ടു പോയെന്നും ഹെലികോപ്ടറിൽ കൊള്ളാത്തത് ഉപേക്ഷിക്കുകയായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം രാജ്യം വിട്ട അഷ്റഫ് ​ഗനി അമേരിക്കയിൽ അഭയം പ്രാപിക്കുമെന്നാണ് റിപ്പോർട്ട്. താജിക്കിസ്ഥാനിൽ അഭയം തേടിയെങ്കിലും അനുമതി കിട്ടാതായതോടെ ഒമാനിലാണ് ​ഗനിയും കൂട്ടരും ഇറങ്ങിയതെന്നും റിപ്പോർട്ട് ഉണ്ട്.

മമ്മൂട്ടിയുടെ കരിയറില്‍ തുടര്‍ച്ചയായി സിനിമകള്‍ പരാജയപ്പെട്ടതിനെ കുറിച്ച് തുറന്നു പറഞ്ഞ് ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഷിബു ചക്രവര്‍ത്തി. ശ്യാമ, നിറക്കൂട്ട് എന്നീ ചിത്രങ്ങള്‍ മമ്മൂട്ടിയുടെ കരിയറിലെ തന്നെ പ്രധാനപ്പെട്ട രണ്ട് സിനിമകളായിരുന്നു. വിജയിച്ച ആ സിനിമകള്‍ക്ക് ശേഷം എത്തിയ ചിത്രങ്ങള്‍ പരാജയപ്പെടുകയായിരുന്നു.

ന്യായ വിധി, വീണ്ടും, പ്രണാമം, കഥയ്ക്ക് പിന്നില്‍ എന്നീ സിനിമകളെല്ലാം വന്‍ പരാജയമായിരുന്നു. ഒരു കാരണവുമില്ലാതെ മമ്മൂട്ടിയെ കൂവുന്നത് കാണുമ്പോള്‍ വിഷമം തോന്നിയിരുന്നു. എന്തിനാണ് അങ്ങനെ ചെയ്യുന്നതെന്ന് ചിന്തിച്ചിട്ടുണ്ട്. ഒരു സിനിമയിലും മമ്മൂട്ടിയെ കൂവല്‍ കേള്‍ക്കാതെ കാണാന്‍ പറ്റാതിരുന്ന കാലമായിരുന്നു അത്.

വീണ്ടും എന്ന സിനിമയില്‍ തുടക്കം മുതല്‍ ഇടവേള വരെ കൂവി ആളുകള്‍ മടുത്ത അവസ്ഥ വരെ ഉണ്ടായിരുന്നു. ജോഷിയുടെ സംവിധാനത്തില്‍ 1986ല്‍ പുറത്തിറങ്ങിയ ചിത്രമാണ് വീണ്ടും. പ്രണാമം എന്ന സിനിമയില്‍ മമ്മൂട്ടി വരുന്ന ജീപ്പ് പോലും കാരണങ്ങളില്ലാത്ത ഈ കളിയാക്കലുകള്‍ക്ക് വിധേയമായിട്ടുണ്ടെന്നും ഷിബു ചക്രവര്‍ത്തി പറയുന്നു.

നന്നായി അഭിനയിക്കാത്തതോ കഥ നന്നാവാത്തതോ ആണെങ്കില്‍ കൂവുന്നതില്‍ തെറ്റില്ല. എന്നാല്‍ ഇത്തരം കാരണങ്ങളൊന്നും മമ്മൂട്ടിക്കെതിരെ ഉണ്ടായിരുന്നില്ല എന്നതാണ് ഇതിലെ വിരോധാഭാസമെന്നും ഷിബു ചക്രവര്‍ത്തി സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ പറഞ്ഞു.

അഫ്ഗാൻ അഭയാർഥികളുമായി ആദ്യ വിമാനം ബ്രിട്ടനിലെത്തി. കാബൂളിൽ നിന്നുള്ള ആർ എ എഫിന്റെ രക്ഷാ ദൗത്യ വിമാനം ഓക്സ്ഫോർഡിലെ ബ്രൈസ് നോർട്ടണിലാണ് ഇറങ്ങിയത്.താലിബാൻ അഫ്ഗാനിസ്ഥാൻ പൂർണമായും പിടിച്ചടക്കിയതോടെ ബ്രിട്ടീഷ് പൗരന്മാരുൾപ്പെടെ കുറഞ്ഞത് 6,000ത്തോളം സഹായികളെയും വിവർത്തകരെയും യുകെയിൽ എത്തിക്കുന്നതിനായുള്ള ബ്രിട്ടീഷ് സൈന്യത്തിന്റെ നടപടിയുടെ ആദ്യ ഘട്ടമായാണ് നടപടി. ചൊവ്വാഴ്ച കാബൂളിൽ നിന്ന് മൂന്ന് യുകെ വിമാനങ്ങൾ ഉൾപ്പെടെ, കുറഞ്ഞത് 12 സൈനിക വിമാനങ്ങൾ വിവിധ രാജ്യങ്ങളിലേക്ക് പുറപ്പെട്ടിരുന്നു.

വിമാനത്തിൽ ബ്രിട്ടീഷ് പൗരന്മാരും അഫ്ഗാൻ കുടിയേറ്റക്കാരും ഉണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ. ഇനിയും ബ്രിട്ടീഷ് പൗരന്മാർ ഉൾപ്പെടുന്ന നിരവധി പേരാണ് കാബൂളിൽ കുടുങ്ങിക്കിടക്കുന്നത്.

അതിനിടെ താലിബാൻ വിജയത്തോടെ രാജ്യം വിട്ടോടുന്ന അഫ്ഗാനികൾക്ക് ബ്രിട്ടനിൽ അഭയം നൽകാനുള്ള പുനരധിവാസ പദ്ധതിയെ ന്യായീകരിച്ച് ബ്രിട്ടീഷ് ഹോം സെക്രട്ടറി പ്രീതി പട്ടേൽ രംഗത്തെത്തി. വരും വർഷങ്ങളിൽ “അർഹരായ“ 20,000 അഫ്ഗാനികൾക്കാണ് പദ്ധതി പ്രകാരം ബ്രിട്ടൻ അഭയം നൽകുക.

എന്നാൽ പദ്ധതി തുടങ്ങി ഒരു വർഷത്തിനുള്ള 5,000 പേരെ സ്വീകരിക്കുമെന്ന് പറഞ്ഞ സർക്കാർ വേണ്ടത്ര വേഗത്തിൽ നീങ്ങുന്നില്ലെന്ന് ടോറികൾ തന്നെ വിമർശനം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് പ്രീതി പട്ടേലിൻ്റെ പ്രതികരണം. പദ്ധതി മെല്ലെപ്പോക്കാണെങ്കിലും ഫലം ചെയ്യുന്നതാണെന്നും 20,000 അഫ്ഗാനികളെ ഒറ്റയടിക്ക് ബ്രിട്ടനിൽ പുനരധിവസിപ്പിക്കാൻ കഴിയില്ലെന്നും പ്രീതി പട്ടേൽ വ്യക്തമാക്കി.

താലിബാൻ്റെ കീഴിൽ ഭീതിയോടെ കഴിയുന്ന അഫ്ഗാൻ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമാണ് ബ്രിട്ടീഷ് സർക്കാർ പദ്ധതിയിൽ മുൻഗണന ലഭിക്കുക.

മലയാളത്തിലെ സൂപ്പർതാരങ്ങളായ മമ്മൂട്ടിക്കും മോഹൻലാലിനും യുഎഇ ഗോൾഡൻ വിസ നൽകി.

10 വർഷ കാലാവധിയുള്ളതാണ് യുഎഇ ഗോൾഡൻ വിസ. ഇതാദ്യമായാണ് മലയാള സിനിമാ താരങ്ങൾക്ക് ഗോൾഡൻ വിസ കിട്ടുന്നത്.

അടുത്ത ദിവസങ്ങളിൽ ഇരുവരും ഗോൾഡൻ വിസ സ്വീകരിക്കുമെന്നാണ് വിവരം. നേരത്തെ പ്രവാസി വ്യവസായികൾക്കും മലയാളി ഡോക്ടർക്കും യുഎഇ ഗോൾഡൻ വിസ നൽകിയിരുന്നു.

യൂട്യൂബർമാരായ ഇ ബുൾജെറ്റ് സഹോദരങ്ങളും ഇരിട്ടി സ്വദേശികളുമായ എബിൻ, ലിബിൻ എന്നിവർക്ക് എതിരേ വീണ്ടും കേസെടുത്ത് പോലീസ്. കലാപത്തിന് ആഹ്വാനം ചെയ്യൽ, പ്രകോപനം സൃഷ്ടിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുത്തിരിക്കുന്നത്. സൈബർ സെൽ ഓഫീസിലെ സ്റ്റേഷൻ ഹൗസ് ഓഫീസറുടെ പരാതിയിലാണ് ഇവർക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.

ഇ ബുൾജെറ്റ് വ്‌ളോഗർമാരുടെ മുൻകാല വീഡിയോകൾ അന്വേഷണത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തി ഉള്ളടക്കം പരിശോധിച്ച് ആവശ്യമെങ്കിൽ കൂടുതൽ നടപടികളെടുക്കുമെന്ന് കണ്ണൂർ പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ആർടി ഓഫീസിൽ അതിക്രമിച്ചു കടന്ന് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി, കൃത്യനിർവഹണം തടസപ്പെടുത്തി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഇവർക്കെതിരെ മുമ്പ് പോലീസ് കേസെടുത്തിരുന്നത്. ഇപ്പോൾ കലാപത്തിന് ആഹ്വാനം ചെയ്യൽ, പ്രകോപനം സൃഷ്ടിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

ഇവരുടെ പേജിലും മറ്റുമുണ്ടായിരുന്ന വീഡിയോയാണ് പുതിയ കേസിന് തെളിവായി ഉപയോഗിച്ചിരിക്കുന്നത്. തോക്ക് ചൂണ്ടിയും മറ്റും പ്രകോപനം സൃഷ്ടിക്കുന്ന വീഡിയോകളുണ്ട്. ഈ വീഡിയോകളുടെ പേരിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ആർടി ഓഫീസിൽ പ്രശ്‌നങ്ങളുണ്ടാക്കിയ കേസിൽ അറസ്റ്റിലായ ഇ ബുൾ ജെറ്റ് സഹോദരങ്ങൾക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ഇതിനിടയിൽ ഇവർക്ക് ലഭിച്ച ജാമ്യം റദ്ദാക്കാൻ പോലീസ് ശ്രമിച്ചിരുന്നു. ഈ നടപടി പുരോഗമിക്കുന്നതിനിടെയാണ് വീണ്ടും കേസ് രജിസ്റ്റർ ചെയ്യുന്നതിന് പോലീസ് ശ്രമിക്കുന്നത്.

ഐശ്വര്യ ലക്ഷ്മി.എസ്സ്.

അടച്ചിടലിന്റെ രണ്ടാംപാതിയിൽ
വീണ്ടുമൊരു ഓണംകൂടി
അതിജീവനത്തിന്റെ പാഠങ്ങളിൽ ചേർത്തിടാനായ്

മുന്നെ ഓലക്കുടയും മെതിയടിയും കുംഭവയറുമായെത്തിയൊരു മാവേലിയിന്നിതാ
സാനിട്ടൈസറും മുഖാവരണവുമായി മുന്നിൽ

അത്തപ്പൂക്കളമത്സരമിന്നു
ഓൺലൈൻ മത്സരമായി
മാറിയനേരമതുമൊരു മാറ്റമായ് നമുക്കിന്ന്

ഓണക്കോടി വാങ്ങാൻ
കടകൾതോറും കയറിയിറങ്ങും പതിവിന്നു
ഓണലൈൻ
വ്യാപാരത്തിലായതുമൊരു പുതുമ

ആർത്തു രസിച്ചൊരു ഓണാഘോഷ പരിപാടികളിന്നു ഓൺലൈൻ പ്ലാറ്റ് ഫോമിൽ
അകന്നിരുന്നാടി തിമർക്കയായ്

ഒത്തുചേരുവാനാവില്ലെന്നാലും
ഒരുമിക്കും ഒരുനേരമെങ്കിലും വീഡിയോ കോളിൽ
പങ്കുവയ്ക്കലും കരുതലുമായ്

ഉള്ളതുകൊണ്ടൊരോണം പോലെ
ഒരുക്കീടുമൊരു സദ്യയും
തൂശനിലയിലായ്
ചേർത്തു വിളമ്പും കരുതലുമതിൽ

തോറ്റു പോവില്ലൊരുനാളിലും
അകന്നിരിക്കുമീ നാളും അകലുവാൻ അധികമില്ലിനി
ഈ ഓണവും പിന്നെയൊരു മുത്തശ്ശിക്കഥയായിടും

ഐശ്വര്യ ലക്ഷ്മി.എസ്സ്.

സ്വദേശം പത്തനംതിട്ട ജില്ലയിലെ കുന്നന്താനം. ടി സി എസ്സിൽ അസിസ്റ്റന്റ് സിസ്റ്റം എഞ്ചിനീയർ ട്രയിനി. മലയാളം യു കെ ഉൾപ്പെടെയുള്ള ആനുകാലികങ്ങളിൽ കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അച്ഛൻ ശശിധര കൈമൾ. അമ്മ ഇന്ദു കുമാരി. ഇമെയിൽ വിലാസം [email protected]

മെട്രിസ് ഫിലിപ്പ്

“മാവേലി നാടുവാണീടും കാലം മാനുഷ്യരെല്ലാരുമൊന്നുപോലെ…”, “പൂ വിളി, പൂ വിളി പൊന്നോണമായി…”എന്ന് ഒക്കെ, ഉച്ചത്തിൽ ഏറ്റുപാടുന്ന നാളുകൾ വരവായ്. അതെ, മലയാളികളുടെ സ്വന്തം ഓണക്കാലം. ജാതിമത വ്യത്യാസമില്ലാതെ ലോകം, മുഴുവൻ ഉള്ള മലയാളികൾ ആടിപാടി നൃത്തം ചെയ്ത്, പുലികളിയും, കോൽ കളിയും, വടം വലിയും നടത്തി, ആഘോഷത്തിമർപ്പിൽ ആറാടുന്ന ദിനങ്ങൾ എത്തി കഴിഞ്ഞിരിക്കുന്നു. എന്നാൽ കോവിഡ് എന്ന മഹാമാരികൊണ്ട്, അടിച്ചു പൊളിച്ച് ഓണം ആഘോഷിക്കുവാൻ മലയാളിക്ക് പറ്റാതായിരിക്കുന്നു.

ഓണം എന്നാൽ മലയാളികളുടെ ഒരു വികാരമാണ്. കാണം, വിറ്റും ഓണം ഉണ്ണണം എന്നാണ് പറയാറ്‌. കഴിഞ്ഞ 4 വർഷങ്ങൾ ആയി മലയാളികൾക്ക് ഓണം അന്യമായിരിക്കുന്നു. രണ്ട് പ്രളയവും, നിപ്പയും, കൊറോണയും, കൊണ്ട് ഓണമെല്ലാം ആർഭാടരഹിതമായി തീർന്നു. ഇപ്പോൾ ജീവൻ നിലനിർത്താൻ പാടുപെടുമ്പോൾ എങ്ങനെ ഓണം ആഘോഷിക്കും, അല്ലേ മലയാളികളെ. സർക്കാർ, തരുന്ന
കിറ്റ് കൊണ്ട് ഓണം ഉണ്ണാം അല്ലെ.

തൃപ്പുണിത്തറയിലെ അത്തചമയ ഘോഷയാത്രകൊണ്ട് ആരംഭിക്കുന്ന ഓണം ആഘോഷങ്ങൾ, സമാപിക്കുന്നത്, കേരളസർക്കാരിന്റെ ഓണം വാരാഘോഷസമാപനയാത്രകൊണ്ടാടിയിരുന്നത്, എല്ലാം ഈ കൊറോണകാലംകൊണ്ട്, ഉപേക്ഷിക്കേണ്ടിവന്നിരിക്കുന്നു. ജീവന്റെ വിലയാണ് പ്രദാനം എന്നത് കൊണ്ട് ഓരോരുത്തരും സ്വയം ആഘോഷങ്ങളിൽ നിന്നും പിന്മാറിക്കൊണ്ട്, കരുതലിന്റെ ഓണം ആക്കി മാറ്റിക്കൊണ്ട് ഈ വർഷത്തെ ഓണത്തെ വരവേൽക്കാം.

ഓണകാലത്തിന് തുടക്കമേകുന്നത് അത്തം ദിനം തൊട്ടാണ്. പൂവും, പൂവിളികളുമായി 2021 ഓണക്കാലത്തെ നമുക്ക് വരവേൽക്കാം. പാതാളത്തുനിന്നും എഴുന്നൊള്ളി വരുന്ന മാവേലിതമ്പുരാൻ, തന്റെ പ്രജകൾ, മുഖാവരണവും വച്ച്, കൈയിൽ സാനിറ്റൈസറും പിടിച്ചു നിൽക്കുന്നതാണു കാണുവാൻ പോകുന്നത്. വൃത്താകൃതിയിൽ ഉള്ള പൂക്കളത്തിനുപകരം, മാസ്കിന്റെ രൂപത്തിൽ ഉള്ള ബഹുവർണ്ണ പൂക്കളം കണ്ടു തമ്പുരാൻ മൂക്കത്ത് വിരൽ വെച്ച് അത്ഭുതത്തോടെ നിൽക്കുന്ന കാഴ്ച്ചയാണ് കാണുവാൻ പോകുന്നത്.

നിറപറയിൽ, തെങ്ങിൻ പൂക്കുലയും, പൂക്കളത്തിൻ അരികിൽ, സ്വർണ്ണ വിളക്കിൽ നിറദീപം പ്രശോഭിച്ചു കൊണ്ടും, കോടിമുണ്ടും, കസവുസാരിയും, അണിഞ്ഞുകൊണ്ട് നിൽക്കുന്ന മലയാളികൾ. “എന്ത് ഭംഗി, നിന്നെ കാണാൻ” എന്ന് കൂട്ടുകാർ പറയുന്നത്, കൂടുതലായി, ഓണവസ്‌ത്രാധാരണം, കണ്ടല്ലേ കൂട്ടരേ.

ഇന്ന് എല്ലാം ഓൺലൈൻ ആയി തീർന്നിരിക്കുന്നു. ഓണസദ്യ ഓർഡർ ചെയ്താൽ വീട്ടിൽ എത്തിച്ചു കൊടുക്കും. മലയാളികളുടെ കൂട്ടായുള്ള, കുടുംബ ഒത്തുചേരലും, ഒന്നിച്ചുള്ള ഓണസദ്യ ഒരുക്കലും എല്ലാം പൊയ് മറഞ്ഞിരിക്കുന്നു. സോഷ്യൽ മീഡിയായുടെ അതിപ്രസരംകൊണ്ട്, എല്ലാവരും ഫോണിൽ തലകുമ്പിട്ടിരിക്കുന്നു. പഴയകാല, സ്നേഹം എല്ലാം മാറ്റപ്പെട്ട്, മുഖത്തുവിരിയുന്ന, പുഞ്ചിരിക്കുവരെ ആത്മാർഥതയില്ലാത്തതായി തീർന്നിരിക്കുന്നു.

ഈ ഓണക്കാലം കരുതലിന്റെയും, സ്‌നേഹത്തിന്റെയും, പങ്കുവെക്കലിന്റെയും, അപരനെയും ചേർത്തുപിടിക്കാൻ കഴിയുന്ന നല്ല മനസ്സിന്റെ ഉടമകൾ ആയി തീരാം. പൊന്നിൻചിങ്ങമാസത്തിന്റെ ഭംഗിയിൽ സന്തോഷിക്കാം. ഒരു നുള്ള് പൂക്കൾ എല്ലാവർക്കും പങ്കുവയ്ക്കാം. നല്ലമനസ്സോടെ, പുഞ്ചിരിച്ചുകൊണ്ട്, നന്മകൾ ഉണ്ടാകുവാൻ ആശംസിക്കാം. എല്ലാ മലയാളം യുകെ വായനക്കാർക്കും, സമ്പൽസമൃദ്ധിയും, സന്തോഷവും, സ്നേഹവും നിറഞ്ഞ ഓണം ആശംസിക്കുന്നു.

മെട്രിസ് ഫിലിപ്പ്

കോട്ടയം ജില്ലയിലെ ഉഴവൂർ സ്വദേശിയായ മെട്രീസ് ഫിലിപ്പിൻെറ നിരവധി ലേഖനങ്ങൾ, വിവിധ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. “നാടും മറുനാടും: ഓർമ്മകൾ കുറിപ്പുകൾ”, “ലൈഫ് ഈസ് ബ്യൂട്ടിഫുൾ” എന്നി ലേഖന സമാഹാരങ്ങൾ, സിംഗപ്പൂർ പ്രവാസി പബ്ലിക്കേഷൻ പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളാ പ്രവാസി കോൺഗ്രസ് അവാർഡ്, സിംഗപ്പൂർ പ്രവാസി എക്സ്പ്രസ്സ് അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഈ കോവിഡ് കാലത്ത് അടുത്ത പുസ്‌തകം എഴുതി കൊണ്ടിരിക്കുന്നു. കലാ, വായന, എഴുത്ത്, സാമൂഹ്യപ്രവർത്തനം, എന്നിവ ചെയ്യുന്നു.
ഭാര്യ മജു മെട്രീസ്, മക്കൾ: മിഖായേൽ, നഥാനിയേൽ, ഗബ്രിയേൽ.
[email protected]
+6597526403
Singapore

ഡോ.ഉഷാറാണി .പി.

നീയെൻ്റെ പ്രണയിനി
അറിയാത്ത പ്രണയിനി
അതിരുള്ള പ്രണയിനി.

അരുതിൻ്റെ ലോകത്തിൽ
ആത്മാനുരാഗമൊരപരാധമത്രേ.
അറിയാതെ പ്രണയിച്ചതുമപരാധം
പറയാതെ പറഞ്ഞു,പരിഭവിച്ചു
നീയുരുകുമ്പോൾ ഞാനലിഞ്ഞു.

ഇന്നു ഞാൻ നിൻ്റെ അരികിലാണ്.
നിൻ്റെ വാക്കുകൾ കേൾക്കുന്നു,
നൊമ്പരമറിയുന്നു,
നിന്നിൽ ഞാൻ പ്രീതനാവുന്നു.

ഒടുവിൽ എന്നെ നീ അറിഞ്ഞതും
എന്നെത്തിരഞ്ഞു മിഴികളനന്തതയിൽ തൊടുത്തതും
പിന്നെയവ ഒഴുകിപ്പരന്നതും
അമർത്തിയ ഗദ്ഗദവും ഞാൻ കണ്ടറിഞ്ഞു
എൻ്റെ വിരലുകളിൽ നിൻ്റെ കണ്ണുനീർ
ഞാൻ പകർന്നു.

സുകൃതക്ഷയം,
എനിക്കു വിരലുകളില്ല…
പ്രിയേ ഞാനാത്മാവു മാത്രം.

എനിക്കു ദേഹമില്ല,
നിന്നെത്തൊടാൻ വിരലുകളില്ല,
തലോടാൻ കരങ്ങളില്ല,
അണയാനില്ല കാലുകളും
പാരതന്ത്ര്യമോ പ്രണയമെന്നും?

പ്രാണൻ പറിച്ചു ഞാൻ പ്രണയിച്ചതേയുള്ളൂ
പ്രാണൻ വെടിഞ്ഞകന്നതിനു ശേഷവും
തേടിയതു നിന്നെ മാത്രം
നേടിയതന്നു ഞാൻ
കനവുറങ്ങാത്ത മിഴി നോട്ടം
നേടിയതിന്നു ഞാൻ
കണ്ണീരുണങ്ങാത്ത മിഴി നോട്ടം

കരയാതെ സഖീ…
കരയുവാൻ പോലുമാകാത്തവൻ ഞാൻ
അല്ലെങ്കിലൊരു കരച്ചിലല്ല ജീവിതം
കാത്തിരിപ്പാണ് ജീവിതം.
ഇന്നില്ലാത്തവ നാളെയെന്നും
നാളെയില്ലെങ്കിലടുത്ത ജന്മമെന്നും,
ജന്മമില്ലാത്ത ഞാനെന്തു ചെയ്യാൻ.

എങ്കിലും ജനിക്കാം,
നിന്നെ പ്രണയ പുഷ്പങ്ങൾ ചൂടിക്കാം,
എനിക്കും നിനക്കുമിടയിൽ
പറയാതെ പോയവ പറയാം
പകൽ സ്വപ്നങ്ങളിൽ രമിക്കാം
ഇതെൻ്റെ ആത്മ നിവേദനം.

ഡോ.ഉഷാറാണി .പി

തിരുവനന്തപുരം ജില്ലയിൽ മണക്കാടിനടുത്ത് 1975 ൽ ജനനം. കെ.ജി.പ്രഭാകരനാചാരിയും കെ.പത്മവുമാണ് മാതാപിതാക്കൾ. ഗവ.സ്കൂൾ മണക്കാട്, ആൾ സെയിൻ്റ്സ് കോളേജ് തിരുവനന്തപുരം, ഗവ.യൂണിവേഴ്സ് റ്റി കോളേജ് തിരുവനന്തപുരം, ശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റി തിരുവനന്തപുരം കേന്ദ്രം എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം കഴിഞ്ഞ് കേരള യൂണിവേഴ്‌സിറ്റിയിൽ നിന്നും മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റു നേടി. സ്വകാര്യ മേഖലയിലെ വിദ്യാലയങ്ങളിലെ അദ്ധ്യാപികയായിരുന്നു. ഇപ്പോൾ ആറ്റുകാൽ ചിന്മയ വിദ്യാലയത്തിൽ. ആനുകാലികങ്ങളിൽ സാഹിത്യരചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘ആത്മ നിവേദനം’ എന്ന കവിതാ സമാഹാരവും പ്രസിദ്ധീകരിച്ചു.

വിലാസം: പ്രഭാതം, ടി.ആർ.ഏ-39, താവലോട് നഗർ, മുട്ടത്തറ, തിരുവനന്തപുരം – 8.
ഫോൺ – 9746201959

Copyright © . All rights reserved