Latest News

മേപ്പാടി ∙ ആരോഗ്യ പ്രവർത്തക യു.കെ.അശ്വതിയുടെ അപ്രതീക്ഷിത വിയോഗത്തിൽ തേങ്ങുന്ന നാടിന്റെ വേദനയേറ്റി പഴയ യാത്രയയപ്പ് വിഡിയോ. പുതിയ ജോലി സ്ഥലത്ത് എന്താ അവസ്ഥയെന്ന് അറിയില്ലെന്നും പോയി നോക്കട്ടെയെന്നും പ്രാർഥിക്കണമെന്നുമാണു 2 മാസം മുൻപുള്ള വിഡിയോയിൽ നിറചിരിയോടെ അശ്വതി (24) പറയുന്നത്.

മാനന്തവാടി ആശുപത്രിയിലെ ടിബി സെന്ററിൽ നിന്നാണു ബത്തേരി താലൂക്ക് ആശുപത്രിയിലെ ജില്ലാ പബ്ലിക് ഹെൽത്ത് ലാബിൽ എൻടിഇപി ലാബ്‌ ടെക്‌നിഷ്യനായി മാറ്റം ലഭിച്ചത്. അന്നു സുഹൃത്തുക്കളോടു യാത്ര പറയുന്ന വിഡിയോ ഇന്നലെ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു.

15 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വിഡിയോ പങ്കു വച്ചും ഓർമക്കുറിപ്പുകളെഴുതിയും ഒട്ടേറെപ്പേർ അശ്വതിക്ക് ആദരാഞ്ജലികളർപ്പിച്ചു.

ന്യൂഡല്‍ഹി: 18 വയസ്സിന് മുകളിലുള്ളവര്‍ക്കുള്ള കോവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ബുധനാഴ്ച വൈകിട്ട് നാല് മുതല്‍ ആരംഭിക്കും. ആരോഗ്യസേതു ആപ്, www.cowin.gov.in, www.umang.gov.in എന്നീ പോര്‍ട്ടലുകള്‍ വഴി രജിസ്റ്റര്‍ ചെയ്യാം.

മുന്‍ഗണന വിഭാഗങ്ങള്‍ രജിസ്റ്റര്‍ ചെയ്ത അതേ പ്രക്രിയ ആണ് 18 വയസിന് മുകളിലുള്ളവര്‍ക്കും രജിസ്ട്രേഷനായി പാലിക്കേണ്ടത്. മെയ് ഒന്ന് മുതലാണ് 18 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ ലഭിച്ചു തുടങ്ങുക. സ്വകാര്യ ആശുപത്രികളില്‍ നിന്ന് പണം നല്‍കിയും ലഭ്യതയ്ക്കനുസരിച്ച് സര്‍ക്കാര്‍ തലങ്ങളില്‍ നിന്ന് സൗജന്യമായും വാക്‌സിന്‍ ലഭിക്കും.

രജിസ്‌ട്രേഷനായി ചില പ്രാഥമിക വിവരങ്ങള്‍ നല്‍കണം. മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഒരു മൊബൈല്‍ നമ്പറില്‍ നിന്ന് നാലു പേര്‍ക്ക് വരെ രജിസ്റ്റര്‍ ചെയ്യാം. എന്നാല്‍ ഓരോരുത്തരുടേയും തിരിച്ചറിയല്‍ കാര്‍ഡ് വിവരങ്ങള്‍ നല്‍കേണ്ടി വരും. രജിസ്‌ട്രേഷന്‍ ചെയ്താലും ഇഷ്ടമുള്ള കേന്ദ്രത്തില്‍ വാക്‌സിനേഷന്‍ അപ്പോയിന്‍മെന്റ് എടുക്കാന്‍ മെയ് ഒന്നു മുതലേ സാധ്യമാകൂ.

ആരോഗ്യസേതു ആപ്പ് വഴിയാണ് രജിസ്റ്റര്‍ ചെയ്യുന്നതെങ്കില്‍ ആപ്പ് തുറന്ന് ഹോം സ്‌ക്രീനില്‍ ലഭ്യമായ കോവിന്‍ ടാബില്‍ ക്ലിക്ക് ചെയ്യണം. അപ്പോള്‍ തുറന്ന് വരുന്ന വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ എന്ന ടാബ് തിരഞ്ഞെടുക്കുക. അതില്‍ ഫോണ്‍ നമ്പര്‍ കൊടുത്താല്‍ ഫോണില്‍ ഒടിപി ലഭ്യമാകും. ഒടിപി കൃത്യമായി നല്‍കിയാല്‍ രജിസ്‌ട്രേഷന്‍ ചെയ്യാനാകും.

ഇതേ പേജിലൂടെ തന്നെ ഇതേ രീതിയില്‍ അപ്പോയിന്‍മെന്റും ചെയ്യാനാകും. അപ്പോയിന്‍മെന്റ് എടുത്ത ദിവസം ഫോണില്‍ ലഭിച്ച സമയവും കേന്ദ്രത്തിന്റേ പേരും അടങ്ങിയ എസ്എംഎസോ സ്ലിപ്പോ വാക്‌സിനേഷന്‍ കേന്ദ്രത്തിലേക്ക് എത്തുമ്പോള്‍ കാണിക്കണം. കൂടെ രജിസ്‌ട്രേഷനായി ഉപയോഗിച്ച തിരിച്ചറിയല്‍ കാര്‍ഡും.

രജിസ്‌ട്രേഷനായി ഈ രേഖകള്‍ തിരിച്ചറിയല്‍ കാര്‍ഡായി ഉപയോഗിക്കാം…

ആധാര്‍ കാര്‍ഡ്
ഡ്രൈവിങ് ലൈസന്‍സ്
തൊഴില്‍ മന്ത്രാലയത്തിന്റെ പദ്ധതിക്ക് കീഴിലുള്ള ആരോഗ്യ സ്മാര്‍ട്ട് ഇന്‍ഷൂറന്‍സ് കാര്‍ഡ്
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ജോബ് കാര്‍ഡ്
എംപി,എംഎല്‍എ, എംഎല്‍സി എന്നിവരാണെങ്കില്‍ അവരുടെ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്
പാന്‍ കാര്‍ഡ്
ബാങ്കോ പോസ്റ്റ് ഓഫീസോ നല്‍കുന്ന പാസ് ബുക്ക്
പാസ്‌പോര്‍ട്ട്
പെന്‍ഷന്‍ രേഖ
കേന്ദ്ര-സംസ്ഥാന ജീവനക്കാരും പൊതുമേഖ കമ്പനികളിലെ ജീവനക്കാരും സര്‍വീസ് തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാലും മതി
വോട്ടര്‍ ഐഡി

മുംബൈ∙ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന ഇന്ത്യയിൽ ആളുകൾ ആശുപത്രികളിൽ ഇടം ലഭിക്കാതെ വലയുമ്പോൾ, ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) പേരിൽ വിവിധ കമ്പനികളും സർക്കാരും വൻതോതിൽ പണമൊഴുക്കുന്നതിനെ ചോദ്യം ചെയ്ത് രാജസ്ഥാൻ റോയൽസിന്റെ ഓസ്ട്രേലിയൻ താരം ആൻഡ്രൂ ടൈ. കോവിഡ് വ്യാപനത്തിനിടെ ‘വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി’ ആൻഡ്രൂ ടൈ നാട്ടിലേക്ക് മടങ്ങിയിരുന്നു. അതിനു പിന്നാലെയാണ് കോവിഡ് സൃഷ്ടിച്ച കനത്ത പ്രതിസന്ധിക്കിടെ ഐപിഎലിനായി പണമൊഴുക്കുന്നതിനെ ടൈ ചോദ്യം ചെയ്തത്. ഈ സീസണിൽ രാജസ്ഥാനു വേണ്ടി ഒരേയൊരു മത്സരത്തിൽ മാത്രമാണ് ടൈ കളത്തിലിറങ്ങിയത്.

‘ഈ പ്രതിസന്ധിയെ ഇന്ത്യൻ ഭാഗത്തുനിന്നൊന്നു നോക്കൂ. ആളുകൾക്ക് ആശുപത്രികളിൽ പോലും ഇടം ലഭിക്കാത്ത പ്രതിസന്ധി ഘട്ടത്തിൽ, ഐപിഎലിനായി കോടികളൊഴുക്കാൻ ഇക്കണ്ട കമ്പനികൾക്കും ടീമുകൾക്കും സർക്കാരിനും എങ്ങനെ കഴിയുന്നു?’ – ടൈ ചോദിച്ചു. അതേസമയം, മനസ്സു മടുത്തിരിക്കുന്ന ആളുകൾക്ക് പ്രതീക്ഷ നൽകാൻ സാധിക്കുമെങ്കിൽ ഐപിഎൽ തുടരുന്നതാണ് നല്ലതെന്നും ടൈ അഭിപ്രായപ്പെട്ടു.

‘സമ്മർദ്ദം നിറഞ്ഞ കാലത്ത് ആളുകൾക്ക് അൽപം ആശ്വാസം പകരാനും പ്രതീക്ഷ നൽകാനും സാധിക്കുമെങ്കിൽ, ഐപിഎൽ മുന്നോട്ടു പോകണമെന്നാണ് ഞാൻ കരുതുന്നത്. പക്ഷേ, അങ്ങനെ ചിന്തിക്കാൻ എല്ലാവർക്കും കഴിയണമെന്നില്ല. ഇക്കാര്യത്തിൽ ആളുകളുടെ വ്യത്യസ്തമായ കാഴ്ചപ്പാടുകളെ ഞാൻ മാനിക്കുന്നു’ – ടൈ പറഞ്ഞു.

‘ഐപിഎൽ അധികൃതരും ബിസിസിഐ പ്രതിനിധികളും ഞങ്ങളെ സുരക്ഷിതരായി കാക്കാൻ എല്ലാ സന്നാഹവും ഒരുക്കിയിരുന്നു എന്നത് സത്യമാണ്. പക്ഷേ, ഇത്രമാത്രം ആളുകൾ കോവിഡ് മൂലം പുറത്ത് ബുദ്ധിമുട്ടനുഭവിക്കുമ്പോൾ ക്രിക്കറ്റ് കളിക്കാൻ എനിക്ക് മടി തോന്നി’ – ടൈ വെളിപ്പെടുത്തി.

ഐപിഎൽ കരാർ ഉപേക്ഷിച്ച് ഇന്ത്യയിൽനിന്ന് നാട്ടിലേക്കു മടങ്ങാൻ ഇടയായ സാഹചര്യവും മറ്റൊരു അഭിമുഖത്തിൽ ടൈ വിവരിച്ചു. ‘നാട്ടിലേക്കുള്ള എന്റെ മടക്കത്തിനു പല കാരണങ്ങളുണ്ട്. പക്ഷേ, പ്രധാന കാരണം സ്വദേശമായ പെർത്തിലെ നിയന്ത്രണങ്ങളാണ്. ഇന്ത്യയിൽനിന്ന് വരുന്നവർക്ക് ഹോട്ടൽ ക്വാറന്റീൻ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളാണ് ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നതെന്ന് റിപ്പോർട്ടുണ്ടായിരുന്നു. പെർത്തിൽ കോവിഡ് വ്യാപനം നിയന്ത്രണത്തിലാക്കാൻ സർക്കാരുകൾ കഠിന ശ്രമത്തിലാണ്’ – ആൻഡ്രൂ ടൈ പറഞ്ഞു.

‘ഇതിനു പുറമെ ബയോ സെക്യുർ ബബ്ളിലെ ജീവിതം കാരണമുണ്ടായ മടുപ്പുമുണ്ട്. മറ്റൊരു രാജ്യത്ത് ലോക്ഡൗണിൽ പെട്ടുപോകുന്നതിനു മുൻപേ നാട്ടിലെത്താമെന്ന ചിന്തയും മടക്കത്തിനു കാരണമായി. നാട്ടിലേക്ക് തിരികെയെത്താൻ ദിവസങ്ങളെണ്ണി കഴിയുമ്പോഴാണ് നിയന്ത്രണങ്ങൾ കടുപ്പിച്ചത്. കഴിഞ്ഞ ഓഗസ്റ്റിനു ശേഷം ബബ്ളിനു പുറത്ത് ജീവിച്ചത് ഏതാണ്ട് 11 ദിവസം മാത്രമാണ്. അതുകൊണ്ട് എന്തായാലും നാട്ടിലേക്കു മടങ്ങാമെന്ന് കരുതി’ – ടൈ വിവരിച്ചു.

ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെ രൂക്ഷതയും മടക്കത്തിനു കാരണമായതായി ടൈ വെളിപ്പെടുത്തി. ‘ഇന്ത്യയിലെ കോവിഡ് വ്യാപനം ഓസ്ട്രേലിയൻ താരങ്ങൾക്കിടയിൽ ചർച്ചയായിരുന്നു. ഞാൻ നാട്ടിലേക്കു മടങ്ങുന്ന വിവരമറിഞ്ഞ് ഒട്ടേറെപ്പേർ വിളിച്ചു. ചിലർ ഞാൻ എങ്ങനെയാണ് നാട്ടിലേക്ക് എത്തിയതെന്ന് അറിയാൻ വിളിച്ചു. മറ്റു ചിലർ എനിക്ക് പ്രശ്നങ്ങളൊന്നുമില്ലല്ലോയെന്ന് അന്വേഷിക്കാനും വിളിച്ചു. ഇനിയും ആരൊക്കെ ഐപിഎൽ ഉപേക്ഷിച്ച് നാട്ടിലേക്കു മടങ്ങുമെന്ന് അറിയില്ല’ – ടൈ പറഞ്ഞു.

ഐപിഎൽ 14–ാം സീസണിൽ കളിച്ചിരുന്ന അഞ്ച് താരങ്ങളാണ് ഇതിനകം നാടുകളിലേക്ക് മടങ്ങിയത്. ആൻഡ്രൂ ടൈയ്ക്കു പുറമെ ഓസീസ് താരങ്ങളായ കെയ്ൻ റിച്ചാർഡ്സൻ, ആദം സാംപ, ഇംഗ്ലിഷ് താരം ലിയാം ലിവിങ്സ്റ്റൺ, ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ എന്നിവരാണ് ഇതിനകം ഐപിഎൽ ഉപേക്ഷിച്ചത്. ഐപിഎലിനിടെ നാട്ടിലേക്കു മടങ്ങിയ സാഹചര്യത്തെക്കുറിച്ചും ടൈ പ്രതികരിച്ചു.

കാഠ്മണ്ഡു: നേപ്പാള്‍ വഴി ഗള്‍ഫിലേക്ക് യാത്ര ചെയ്യാനിരുന്ന ഇന്ത്യക്കാര്‍ക്ക് യാത്രാനുമതി നിഷേധിച്ച് നേപ്പാള്‍ ഭരണകൂടം. നാളെ രാത്രി മുതൽ ഇത്തരത്തിലുള്ള യാത്രകള്‍ക്ക് പൂര്‍ണമായ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. വിദേശരാജ്യങ്ങളിലേക്ക് പോകാന്‍ നേപ്പാളില്‍ എത്തിയ മുഴുവന്‍ ഇന്ത്യാക്കാരും രാജ്യം വിടണമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും അറിയിച്ചു. അല്ലാത്തപക്ഷം അവർ അനിശ്ചിതകാലത്തേക്ക് നേപ്പാളില്‍ കുടുങ്ങിപ്പോകുമെന്നും മന്ത്രാലയം മുന്നറിയിപ്പു നൽകി.

ഇന്ത്യയിലെ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പല വിദേശ രാജ്യങ്ങളും ഇന്ത്യയിൽ നിന്നുള്ളവർക്ക്‌ വിലക്കേർപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രവാസികള്‍ കൂട്ടത്തോടെ നേപ്പാള്‍ വഴി ഗള്‍ഫിലേക്കുള്ള യാത്ര തിരഞ്ഞെടുത്തത്. എന്നാല്‍, മറ്റൊരു രാജ്യത്ത് പ്രവേശിക്കുക എന്ന ലക്ഷ്യത്തോടെ കൂട്ടത്തോടെ ഇന്ത്യാക്കാര്‍ എത്തുന്നത് കോവിഡ് വ്യാപനത്തിന് കാരണമാകുമെന്ന വിലയിരുത്തലിലാണ് നേപ്പാള്‍ നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്.

ഇതിനോടകം നിരവധി ഇന്ത്യക്കാർ നേപ്പാള്‍ വഴി ഒമാന്‍, സൗദി അറേബ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്തു. കോവിഡ് വ്യാപനസാധ്യത നിലനിൽക്കുന്നതിനാൽ ഇത്തരം യാത്രക്കാരെ അനുവദിക്കില്ലെന്ന നിലപാടിലാണ് നേപ്പാൾ ഭരണകൂടം.

കോഴിക്കോട് : സോളാര്‍ കേസില്‍ സരിത എസ് നായര്‍ക്ക് ആറു വര്‍ഷം കഠിന തടവും 40,000 രൂപ പിഴയും. കോഴിക്കോട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ശിഷ വിധിച്ചത്.

സോളാര്‍ കമ്പനിയുടെ പേരില്‍ കോഴിക്കോട് സ്വദേശി അബ്ദുള്‍ മജീദില്‍ നിന്നും 42.7 ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു കേസ്. കേസില്‍ നിരന്തരം വാറണ്ട് പുറപ്പെടുവിച്ചിട്ടും ഹാജരാകാന്‍ സരിത തയ്യാറായില്ല. തുടര്‍ന്ന സരിതയെ അറസ്റ്റ് ചെയ്തു. 2012 കോഴിക്കോട് കസബ പോലിസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആള്‍മാറാട്ടം, വഞ്ചന, ഗൂഢാലോചന എന്നീ നാല് കുറ്റങ്ങളാണ് സരിതാ എസ് നായര്‍ക്ക് മേല്‍ തെളിഞ്ഞിരിക്കുന്നത്.

അതേസമയം, താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് സരിത കോടതിയില്‍ വീണ്ടും ആവര്‍ത്തിച്ചു. കേസിലെ ഒന്നാംപ്രതിയായ ബിജു രാധാകൃഷ്ണന്‍ ക്വാറന്റൈനീല്‍ ആയതിനാല്‍ ശിക്ഷാവിധി പിന്നീട് പ്രഖ്യാപിക്കും. കേസിലെ മൂന്നാം പ്രതിയായിരുന്ന മണിമോനെ കോടതി വെറുതെ വിട്ടിരുന്നു.

കോവിഡ് ബാധിച്ച ഒരാൾ സമ്പർക്കം 50 ശതമാനം കുറയ്ക്കുകയാണെങ്കിൽ 406-ന് പകരം 15 പേർക്ക് വരെ ഒരു മാസത്തിനുള്ളിൽ രോഗം പടരുന്നത് കുറയ്ക്കാനാവും. 75 ശതമാനം സമ്പർക്കം ഒഴിവാക്കുകയാണെങ്കിൽ 2.5 പേർക്ക് മാത്രമേ രോഗം ബാധിക്കൂവെന്നും പഠനത്തിൽ വ്യക്തമായതായി ആരോഗ്യ മന്ത്രാലയ ജോയന്റ് സെക്രട്ടറി ലാവ് അഗർവാൾ പറഞ്ഞു. പല സർവകലാശാലകളുടെയും പഠനത്തിലൂടെ ഇത് കണ്ടെത്തിയിട്ടുണ്ട് എന്ന് അഗർവാൾ പറഞ്ഞു.

ഒരു ഭാഗത്ത് ചികിത്സാ മാനേജ്മെന്റിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അത്യാവശ്യമാണ്. അതേസമയം, മറുവശത്ത് കോവിഡ് നിയന്ത്രിക്കേണ്ടതിൽ ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മാസ്കുകൾ ഒരിക്കലും ഒഴിച്ചുകൂടാനാവാത്തതാണെന്നും അദ്ദേഹം ആവർത്തിച്ചു

സൗദി അറേബ്യയുടെ വിഷൻ 2030 ന്റെ അഞ്ചാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി സൗദി സെൻട്രൽ ബാങ്ക് (സാമ) പുതിയ 200 റിയാൽ നോട്ടുകൾ പുറത്തിറക്കി. ഇന്നലെ മുതൽ മറ്റുള്ള നോട്ടുകൾക്കൊപ്പം പുതിയ 200 റിയാൽ നോട്ടും പ്രാബല്യത്തിൽ വന്നു.

അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് സൗദി പുതിയ കറൻസി അടിച്ചിറക്കിയത്. പുതുപുത്തൻ ഡിസൈൻ, സുരക്ഷിതത്വം, ആകർഷകമായ നിറങ്ങൾ എന്നിവ പുതിയ കറൻസിയുടെ പ്രത്യേകതകളാണ്. ചാര നിറത്തിലാണ് നോട്ട്. ഇതിന്റെ മുൻവശത്ത് ആധുനിക സൗദി അറേബ്യയുടെ സംസ്ഥാപകൻ അബ്ദുൽ അസീസ് രാജാവിന്റെ ചിത്രം ഉല്ലേഖനം ചെയ്തിട്ടുണ്ട്.

വിഷൻ 2030 ലോഗോ, സെൻട്രൽ ബാങ്കിന്റെ പേര്, അറബിയിൽ അക്ഷരത്തിലും അക്കത്തിലും 200 റിയാൽ എന്ന എഴുത്ത് എന്നിവയെല്ലാം കറൻസിയുടെ പ്രത്യേകതകളാണ്. കറൻസിയുടെ പിറകുവശത്ത് സൗദി സെൻട്രൽ ബാങ്കിന്റെ പേരിനൊപ്പം റിയാദ് നഗരിയിലെ പ്രസിദ്ധമായ അൽഹുക്മം കൊട്ടാരം, 200 റിയാൽ എന്ന അക്ഷരത്തിലും അക്കത്തിലുമുള്ള എഴുത്ത് ഇംഗ്ലീഷിലും ഉണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 രണ്ടാം തരംഗത്തില്‍ പടര്‍ന്നുപിടിക്കുന്നത് പല വകഭേദങ്ങള്‍ വന്ന വൈറസുകള്‍. ഫെബ്രുവരിയില്‍ ബ്രിട്ടണ്‍ വകഭേദമാണ് വ്യാപിച്ചിരുന്നതെങ്കില്‍ മാര്‍ച്ചില്‍ ഇന്ത്യന്‍, ആഫ്രിക്കന്‍ വകഭേദങ്ങളാണ്. സംസ്ഥാനത്ത് പത്തനംതിട്ട ഒഴികെ 13 ജില്ലകളിലും വകഭേദം വന്ന വൈറസുകളുടെ സാന്നിധ്യമുണ്ട്.

ഒരു മാസത്തിനിടെയാണ് വകഭേദം വന്ന അതിതീവ്ര വൈറസുകള്‍ സജീവമായത് ഫെബ്രുവരിയില്‍ 3.8% ആയിരുന്നു വകഭേദം. മാര്‍ച്ചില്‍ അത് 40% ആയി ഉയര്‍ന്നു. ബ്രിട്ടീഷ് വകഭേദം 30.48% ആഫ്രിക്കന്‍ വകഭേദം, 4.38%. ഇന്ത്യന്‍ വകഭേദം 6.67% എന്നിങ്ങനെയാണ് മാര്‍ച്ചിലെ നിരക്ക്.

കണ്ണൂര്‍ ജില്ലയില്‍ ബ്രിട്ടീഷ് വകഭേദമാണ് ഏറ്റവും രൂക്ഷമായിരിക്കുന്നത്. 75%. കാസര്‍ഗോഡ് 66.7%. മലപ്പുറം 59.38% എന്നിങ്ങനെയാണ്.

ആഫ്രിക്കന്‍ വകഭേദം രൂക്ഷമായിരിക്കുന്നത് പാലക്കാടാണ്. 21.43%. കാസര്‍ഗോഡ് 9.25%, വയനാട് 8.31%. ഇന്ത്യന്‍ വകഭേദം കോട്ടയം ജില്ലയിലാണ് കൂടുതലും വ്യാപിക്കുന്നത്. 19.05%. ആലപ്പുഴ 19.05% മലപ്പുറം 15.63%

ഡല്‍ഹിയിലും മഹാരാഷ്ട്രയിലും ഏറ്റവും പ്രതിസന്ധി സൃഷ്ടിക്കുന്നത് ഇന്ത്യന്‍ വകഭേദമാണ്. സംസ്ഥാനം തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായിരുന്ന മാര്‍ച്ചിലാണ് ഏറ്റവും കൂടുതല്‍ വ്യാപനം നടന്നിരിക്കുന്നത്. ഏറ്റവും കൂടുതല്‍ പ്രതിദിന രോഗികള്‍ ഉണ്ടായിരിക്കുന്നത് ഏപ്രിലിലാണ്. വരും നാളുകള്‍ കൂടുതല്‍ സങ്കീര്‍ണമായിരുക്കുമെന്ന സൂചനയാണ് ഇതോടെ പുറത്തുവരുന്നത്.

21890 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 96,378 പരിശോധനകള്‍ നടന്നതിലാണിത്. ഇപ്പോള്‍ 2,32,812 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം 28. ഇന്ന് രോഗം ബാധിച്ചവരുടെ എണ്ണത്തിലുണ്ടായ കുറവ് എന്തെങ്കിലും ആശ്വാസത്തിന്‍റെ സൂചനയല്ല. ഇന്നലെ അവധിയായതിനാല്‍ ടെസ്റ്റിങ്ങില്‍ വന്ന കുറവാണ് അതില്‍ പ്രതിഫലിച്ചത്.

കോവിഡ് വ്യാപനം ആശങ്കാജനകമായി തുടരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങളും പ്രതിരോധ നടപടികളും കര്‍ശനമാക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ ഇന്ന് സര്‍വ്വകക്ഷിയോഗം ചേര്‍ന്നു. നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരണമെന്ന ഏകാഭിപ്രായമാണ് യോഗത്തിലുണ്ടായത്. രോഗവ്യാപനം നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും യോഗം പൂര്‍ണ പിന്തുണ അറിയിച്ചു എന്നത് സ്വാഗതാര്‍ഹമാണ്.

സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക് ഇപ്പോള്‍ പോകേണ്ടതില്ല എന്ന സര്‍ക്കാര്‍ നിലപാടുതന്നെയാണ് യോഗത്തില്‍ പങ്കെടുത്ത എല്ലാ രാഷ്ട്രീയ പ്രതിനിധികളും പങ്കുവച്ചത്. എന്നാല്‍ ഇന്നത്തെ ഗുരുതര സാഹചര്യം കണക്കിലെടുത്ത് കടുത്ത നിയന്ത്രണങ്ങള്‍ സ്വീകരിക്കേണ്ടിവരും. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാന്‍ പൊതുസമൂഹം ജാഗ്രത പുലര്‍ത്തണമെന്നതാണ് സര്‍വ്വകക്ഷിയോഗത്തിന്‍റെ പൊതു അഭ്യര്‍ത്ഥന.
വോട്ടെണ്ണല്‍ നടക്കുന്ന മെയ് 2നും അടുത്ത ദിവസങ്ങളിലും ഏര്‍പ്പെടുത്തേണ്ട നിയന്ത്രണങ്ങളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്യുകയുണ്ടായി. ആഹ്ളാദ പ്രകടനങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണം എന്ന നിലപാടാണ് യോഗം ഏകകണ്ഠമായി സ്വീകരിച്ചത്. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ അതുമായി ബന്ധപ്പെട്ട ചുമതലകള്‍ ഉള്ളവര്‍മാത്രം പോയാല്‍ മതി. പൊതുജനങ്ങള്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പോകരുതെന്നാണ് തീരുമാനം. വോട്ടെണ്ണുന്നതിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ കക്ഷികളുടെ കൗണ്ടിംഗ് ഏജന്‍റുമാര്‍ എന്നിവര്‍ക്കു മാത്രമെ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് പ്രവേശനമുണ്ടാവൂ. രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ക്കും 72 മണിക്കൂറിനകം നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയുടെ ഫലം നെഗറ്റീവ് ആയവര്‍ക്കും മാത്രമായി വോട്ടെണ്ണല്‍ കേന്ദ്രത്തിലുള്ള പ്രവേശനം പരിമിതപ്പെടുത്തും. ഉദ്യോഗസ്ഥരായാലും ഈ നിബന്ധന പാലിച്ചിരിക്കണം.

സിനിമ തിയേറ്റര്‍, ഷോപ്പിങ് മാള്‍, ജിംനേഷ്യം, ക്ലബ്ബ്, സ്പോര്‍ട്സ് കോംപ്ലക്, നീന്തല്‍ കുളം, വിനോദ പാര്‍ക്ക്, ബാറുകള്‍, വിദേശമദ്യ വില്‍പ്പനകേന്ദ്രങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം തല്‍ക്കാലം വേണ്ടെന്നു വയ്ക്കേണ്ടിവരും.

വിവാഹ ചടങ്ങുകള്‍ക്കും ഇപ്പോള്‍ 75 പേരെയാണ് പരമാവധി അനുവദിച്ചിട്ടുള്ളത്. ഗുരുതര സാഹചര്യം കണക്കിലെടുത്ത് അത് 50ലേക്ക് ചുരുക്കാനാണ് ധാരണ. വിവാഹം, ഗൃഹപ്രേവശം എന്നീ പരിപാടികള്‍ നടത്തുന്നതിന് മുന്‍കൂറായി കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നിശ്ചയിച്ചിട്ടുണ്ട്.
മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 പേര്‍ എന്ന് നിജപ്പെടുത്തണം. ഒരു കാരണവശാലും പരമാവധിയിലപ്പുറം പോകാന്‍ പാടില്ല.

ആരാധനാലയങ്ങളിലും കര്‍ശനമായ നിയന്ത്രണങ്ങള്‍ ആവശ്യമുണ്ട്. റമദാന്‍ കാലമായതുകൊണ്ട് പള്ളികളില്‍ പൊതുവെ ആളുകള്‍ കൂടാന്‍ സാധ്യതയുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ പരമാവധി 50 പേരെ മാത്രമേ പങ്കെടുപ്പിക്കാന്‍ പാടുള്ളു. ചെറിയ പള്ളികളാണെങ്കില്‍ എണ്ണം ഇതിലും ചുരുക്കേണ്ടിവരും.
ഇക്കാര്യം ജില്ലാകളക്ടര്‍മാര്‍ അതാതിടത്തെ മതനേതാക്കളുമായി ആലോചിച്ച് തീരുമാനമെടുക്കണം. നമസ്കരിക്കാന്‍ പോകുന്നവര്‍ പായ സ്വന്തമായി കൊണ്ടുപോകുന്നതാണ് നല്ലത്. ദേഹശുദ്ധിവരുത്തുന്നതിന് ടാങ്കിലെ വെള്ളത്തിനു പകരം പൈപ്പ് വെള്ളം ഉപയോഗിക്കണം. പല പള്ളികളും ഇത്തരം നിയന്ത്രണങ്ങള്‍ നേരത്തെ തന്നെ പാലിച്ചിട്ടുണ്ട്. ആരാധനാലയങ്ങളില്‍ ഭക്ഷണവും തീര്‍ത്ഥവും നല്‍കുന്ന സമ്പ്രദായം തല്‍ക്കാലത്തേക്ക് ഒഴിവാക്കണം.

എല്ലാ യോഗങ്ങളും ഓണ്‍ലൈന്‍വഴി മാത്രമേ നടത്താവൂ. സര്‍ക്കാരുമായി ബന്ധപ്പെട്ട യോഗങ്ങള്‍ ഇപ്പോള്‍ തന്നെ പൂര്‍ണമായും ഓണ്‍ലൈനിലാണ്. സര്‍ക്കാര്‍ ഓഫീസുകളില്‍ 50 ശതമാനം ജീവനക്കാര്‍ റോട്ടേഷന്‍ അടിസ്ഥാനത്തില്‍ ഹാജരായാല്‍ മതിയെന്ന് തീരുമാനിച്ചിട്ടുണ്ട്. ആരോഗ്യം, റവന്യൂ, പോലീസ് എന്നീ വകുപ്പുകളും ദുരന്തനിവാരണവുമായി ബന്ധപ്പെട്ട മറ്റ് ഓഫീസുകളും എല്ലാദിവസവും നിര്‍ബന്ധമായും പ്രവര്‍ത്തിക്കണം. സ്വകാര്യ സ്ഥാപനങ്ങളും അവരുടെ ജീവനക്കാരുടെ എണ്ണം കഴിയാവുന്നത്ര പരിമിതപ്പെടുത്തണം.

ജനിതകമാറ്റം വന്നതും തീവ്ര രോഗവ്യാപന ശേഷിയുള്ളതുമായ വൈറസ് സംസ്ഥാനത്തിന്‍റെ പലഭാഗത്തും കണ്ടെത്തിയിട്ടുണ്ട്. അത്തരം പ്രദേശങ്ങള്‍ പൂര്‍ണമായും അടച്ചിടേണ്ടിവരും. ആള്‍ക്കൂട്ടമുണ്ടാകുന്ന എല്ലാവിധ സാമൂഹ്യ- സാംസ്കാരിക-രാഷ്ട്രീയ പരിപാടികളും മതപരമായ ചടങ്ങുകളും ഒഴിവാക്കണം.
വാരാന്ത്യത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളോട് ജനങ്ങള്‍ നന്നായി സഹകരിച്ചിട്ടുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ വാരാന്ത്യത്തിലുള്ള പ്രത്യേക നിയന്ത്രണം തുടരും. അത്യാവശ്യ സര്‍വ്വീസുകള്‍ മാത്രമേ അന്നുണ്ടാകൂ. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി നല്‍കിയിട്ടുണ്ട്.

ഒന്നരവര്‍ഷത്തോളമായി നാം കോവിഡിനൊപ്പമാണ് ജീവിക്കുന്നത്. ഇനിയും ഏറെക്കാലം ഈ രീതിയില്‍ മുന്നോട്ടുപോകേണ്ടിവരും. ഈ പ്രതിസന്ധിയെ നാം യോജിച്ച് നേരിടണം. ആദ്യഘട്ടത്തില്‍ സര്‍ക്കാരും രാഷ്ട്രീയ പാര്‍ടികളും പൊതുജനങ്ങളും കൂട്ടായി ശ്രമിച്ചതിന്‍റെ ഫലമായി രോഗവ്യാപനവും മരണവും വലിയ അളവില്‍ നിയന്ത്രിക്കാന്‍ കേരളത്തിനു കഴിഞ്ഞു. 2020 ഒക്ടോബറായപ്പോള്‍ പ്രതിദിനം പതിനൊന്നായിരം കേസുകള്‍ വരെ ഉണ്ടായിരുന്നു. പിന്നീട് അത് രണ്ടായിരത്തിനു താഴെയായി. പ്രാദേശിക സ്ഥാപനങ്ങളിലേയ്ക്ക് തെരഞ്ഞെടുപ്പു നടന്ന ഘട്ടത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് പതിനൊന്ന് ശതമാനമായിരുന്നു. 2021 മാര്‍ച്ച് ആയപ്പോള്‍ ടിപിആര്‍ മൂന്ന് ശതമാനത്തിലേയ്ക്ക് കുറച്ചുകൊണ്ടുവരാന്‍ നമുക്ക് കഴിഞ്ഞു. എന്നാല്‍ പൊടുന്നനെയാണ് രണ്ടാം തരംഗമുണ്ടായത്. ടിപിആര്‍ ഇപ്പോള്‍ 20 ശതമാനവും അതിനു മുകളിലുമാണ്. പ്രതിദിനം കേസുകളുടെ എണ്ണം കല്‍ലക്ഷം കടന്നു.

അതിവേഗം പടരുന്ന വൈറസിന്‍റെ ബ്രിട്ടീഷ് വകഭേദവും കൂടുതല്‍ മാരകമായ സൗത്ത് ആഫ്രിക്കന്‍ വകഭേദവും കേരളത്തിന്‍റെ പല ഭാഗങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. യു.കെ വകഭേദം കൂടുതല്‍ കണ്ടിട്ടുള്ളത് വടക്കന്‍ ജില്ലകളിലാണ്. ഈ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കിയില്ലെങ്കില്‍ രോഗവ്യാപനം വര്‍ദ്ധിക്കാനാണ് സാധ്യത. അതുകൊണ്ട് നാം അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.

നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത് സര്‍ക്കാര്‍, സ്വകാര്യവിദ്യാലയങ്ങളിലെ ക്ലാസുകള്‍ പൂര്‍ണമായും ഓണ്‍ലൈനില്‍ മതിയെന്ന് തീരുമാനിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ഹോസ്റ്റലുകളിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത മാര്‍ക്കറ്റുകളും മാളുകളും രണ്ടു ദിവസം പൂര്‍ണമായും അടച്ചിടും. ലംഘനത്തിന്റെ തോതനുസരിച്ച് ഇത്തരം അടച്ചിടലുകള്‍ കൂടുതല്‍ ദിവസത്തേക്ക് വേണ്ടിവരും.

രാത്രി 9 മണിമുതല്‍ പുലര്‍ച്ച 5 മണിവരെയുള്ള രാത്രികാല നിയന്ത്രണം ഏപ്രില്‍ 20 മുതല്‍ സംസ്ഥാനത്ത് നിലവില്‍ വന്നിട്ടുണ്ട്. ഈ സമയങ്ങളില്‍ ഒരു തരത്തിലുള്ള ഒത്തുചേരലും പാടില്ല. എന്നാല്‍, അവശ്യസേവനങ്ങള്‍ക്കും ആശുപത്രികള്‍, മരുന്നു ഷോപ്പുകള്‍, പാല്‍വിതരണം, മാധ്യമങ്ങള്‍ എന്നിവയ്ക്കും ഈ നിയന്ത്രണത്തില്‍ നിന്നും ഒഴിവ് നല്‍കിയിട്ടുണ്ട്. രാത്രികാല നിയന്ത്രണവും നമുക്ക് തുടരേണ്ടിവരും.
കടകളും റസ്റ്റോറണ്ടുകളും രാത്രി 7.30 വരെയാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ആ നിയന്ത്രണം തുടരേണ്ടിവരും. എന്നാല്‍, രാത്രി 9 മണിവരെ റസ്റ്റോറണ്ടുകളില്‍ ഭക്ഷണം പാഴ്സലായി നല്‍കാവുന്നതാണ്. കടകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ ആളുകള്‍ തമ്മിലുള്ള സമ്പര്‍ക്കം പരമാവധി കുറയ്ക്കണം. കഴിയുന്നത്ര ഹോം ഡെലിവറി നടത്താന്‍ സ്ഥാപനങ്ങള്‍ തയ്യാറാകണം. റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം ചുരുക്കണമെന്ന ആവശ്യം പരിശോധിക്കും.

അതിഥി തൊഴിലാളികള്‍ക്കു വേണ്ടി എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂം തുറക്കും. അതിഥി തൊഴിലാളികള്‍ അവര്‍ ഇപ്പോഴുള്ള ജില്ലകളില്‍ തന്നെ തുടരട്ടെ എന്ന നിലപാടാണ് സര്‍ക്കാര്‍ എടുത്തിട്ടുള്ളത്.

വാക്സിനേഷന്‍റെ കാര്യത്തില്‍ മികച്ച ഇടപെടലാണ് സംസ്ഥാനം നടത്തുന്നത്. ഇതിനകം 57.58 ലക്ഷം പേര്‍ക്ക് ഒരു ഡോസും, 10.39ലക്ഷം പേര്‍ക്ക് രണ്ട് ഡോസും നല്‍കിയിട്ടുണ്ട്. വാക്സിന്‍റെ ദൗര്‍ലഭ്യമാണ് നാം നേരിടുന്ന പ്രശ്നം. 50 ലക്ഷം ഡോസ് വാക്സിന്‍ അധികമായി നല്‍കണമെന്ന് കേന്ദ്രത്തോട് നാം ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇതേ വരെ ലഭിച്ചിട്ടില്ല. വാക്സിന്‍ സംസ്ഥാനങ്ങള്‍ ഉല്‍പാദകരില്‍ നിന്ന് നേരിട്ട് സംഭരിച്ചുകൊള്ളണമെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ ആവശ്യമായ നടപടികള്‍ ഉദ്യോഗസ്ഥ തലത്തില്‍ സ്വീകരിക്കുന്നുണ്ട്. ഇന്ത്യയില്‍ വാക്സിന്‍ ഉല്‍പ്പാദിപ്പിക്കുന്ന രണ്ട് കമ്പനികളുമായും ബന്ധപ്പെട്ടിട്ടുണ്ട്.

ആദിവാസി കേന്ദ്രങ്ങളില്‍ കഴിയുന്നവര്‍ക്ക് വാക്സിന്‍ അവിടെ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 80 വയസ്സിനു മുകളിലുള്ളവര്‍ക്ക് അവരുടെ വീടുകളില്‍ ചെന്ന് വാക്സിന്‍ നല്‍കണമെന്ന നിര്‍ദ്ദേശത്തിന്‍റെ പ്രായോഗികത സര്‍ക്കാര്‍ പരിശോധിക്കും. വാക്സിന്‍ കേന്ദ്രങ്ങളില്‍ വയോധികര്‍ക്ക് ഇപ്പോള്‍ തന്നെ പ്രത്യേക കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. വാക്സിന്‍ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കുന്നതിനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

രക്ത ബാങ്കുകളില്‍ രക്തത്തിന് ക്ഷാമം നേരിടാനിടയുണ്ടെന്ന് പ്രതിപക്ഷനേതാവ് യോഗത്തില്‍ ചൂണ്ടിക്കാണിച്ചു. കോവിഡ് വ്യാപനത്തിന്‍റെ സാഹചര്യത്തില്‍ രക്തദാനത്തിന് ആളുകള്‍ പൊതുവെ തയ്യാറാകുന്നില്ല എന്നതാണ് പ്രശ്നം. അതുകൊണ്ട് 18-45 പ്രായ പരിധിയിലുള്ളവര്‍ വാക്സിന്‍ സ്വീകരിക്കുന്നതിനു മുമ്പ് രക്തദാനത്തിന് തയ്യാറാവണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ത്ഥിക്കുകയാണ്. വാക്സിന്‍ സ്വീകരിച്ചു കഴിഞ്ഞാല്‍ ഒരു മാസത്തേക്ക് രക്തം കൊടുക്കാന്‍ പാടില്ലെന്ന വിദഗ്ധ അഭിപ്രായം പരിഗണിച്ചാണ് വാക്സിനേഷന് മുമ്പേ രക്തം ദാനം ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നത്. രക്തദാനത്തിനുവേണ്ടി പ്രത്യേക ഇടപെടല്‍ നടത്താന്‍ യുവജന – സന്നദ്ധ സംഘടനകളും ഈ ഘട്ടത്തില്‍ തയ്യാറാകണം.

സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ നിരക്ക് നിയന്ത്രിക്കുന്നതിനും ഏകീകരിക്കുന്നതിനും അവരുടെ പ്രതിനിധികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയത് കഴിഞ്ഞ ദിവസം വിശദീകരിച്ചിരുന്നു. വളരെ അനുകൂലമായ പ്രതികരണമാണ് അവരില്‍ നിന്നുമുണ്ടായത്. എന്നാല്‍ വലിയ നിരക്ക് ഈടാക്കുന്നുവെന്ന പരാതി അതിനു ശേഷവും ഉയർന്നുവരുന്നുണ്ട്. ഇക്കാര്യം സര്‍ക്കാര്‍ പ്രത്യേകമായി പരിശോധിക്കും.

കോവിഡ് വ്യാപനത്തിന്‍റെ ഗൗരവം മുന്നില്‍ കണ്ട് ആശുപത്രികളില്‍ കിടക്കയും ഐസിയുവും വെന്‍റിലേറ്ററും ഓക്സിജനും മരുന്നും ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ എല്ലാ മുന്‍കരുതലും സ്വീകരിച്ചിട്ടുണ്ട്. വളരെ ശ്രദ്ധയോടെയാണ് സര്‍ക്കാര്‍ നീങ്ങുന്നത്. കൃത്യമായി അവലോകനവും നടത്തുന്നുണ്ട്. ഇപ്പോള്‍ ഒന്നിനും ഒരു കുറവും വന്നിട്ടില്ല.

ആര്‍ടിപിസിആര്‍ ടെസ്റ്റിന്‍റെ ഫലം വൈകുന്നത് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കും. കഴിഞ്ഞ ദിവസങ്ങളില്‍ ആളുകളെ കൂട്ടത്തോടെ പരിശോധനക്ക് വിധേയമാക്കിയതുകൊണ്ടാണ് ഫലം ലഭിക്കുന്നതില്‍ താമസം നേരിട്ടത്. ആ പ്രശ്നം പരിഹരിക്കും. ഇഎസ്ഐ ആശുപത്രികളെകൂടി കോവിഡ് ചികിത്സയുടെ ഭാഗമാക്കണമെന്ന നിര്‍ദ്ദേശം ആരോഗ്യവകുപ്പ് പരിശോധിക്കും.

നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കുന്നുണ്ടെങ്കിലും ഉല്‍പാദന മേഖലയും നിര്‍മ്മാണ മേഖലയും സ്തംഭിക്കരുതെന്നാണ് സര്‍ക്കാരിന്‍റെ നിലപാട്. ഉല്‍പ്പാദനാധിഷ്ഠിതമായ എല്ലാ പ്രവര്‍ത്തനങ്ങളും മുന്നോട്ട് പോകണം. അതുകൊണ്ടാണ് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഒഴിവാക്കുന്നത്. കൃഷി, വ്യവസായം, ചെറുകിട – ഇടത്തരം വ്യവസായങ്ങള്‍ മത്സ്യ ബന്ധനം, പാല്‍ ഉല്‍പ്പാദനം, തൊഴിലുറപ്പ് പദ്ധതി, കുടില്‍ വ്യവസായം, നിര്‍മാണ പ്രവര്‍ത്തനം എന്നിവയൊന്നും സ്തംഭിച്ചു പോകരുത്. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ചുകൊണ്ട് ഇവയെല്ലാം പ്രവര്‍ത്തിക്കണം.

2,32,812 കോവിഡ് രോഗികളാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇതുവരെയുള്ളതില്‍ ഏറ്റവും ശക്തമായ രോഗവ്യാപനം ഉള്ള ഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്നു പോകുന്നത്.  ഉത്തരേന്ത്യയിലും മറ്റും കാണുന്ന അവസ്ഥ ഇവിടേയും സംജാതമാകാനുള്ള സാധ്യത വളരെ കൂടുതലാണ്. പുതുതായി രോഗികളാകുന്നവരുടെ എണ്ണം കുറഞ്ഞെങ്കില്‍ മാത്രമേ ആശുപത്രിയില്‍ എത്തുന്നവരുടെ എണ്ണവും കുറയുകയുള്ളു. ആശുപത്രിയില്‍ എത്തുന്നവരുടെ എണ്ണം കുറഞ്ഞാല്‍ മാത്രമേ അതീതീവ്ര ചികിത്സ ആവശ്യമുള്ളവരുടെ എണ്ണം കുറച്ചുകൊണ്ടു വരാന്‍ സാധിക്കൂ. ആ വിധം ശ്രദ്ധിച്ചാല്‍ നമുക്ക് മരണങ്ങള്‍ ഫലപ്രദമായി തടഞ്ഞു നിര്‍ത്താനും കഴിയും. രോഗികളുടെ എണ്ണത്തിന്‍റെ വര്‍ദ്ധവിനു ആനുപാതികമായി മരണ സംഖ്യയും ഉയരും.

വീടുകള്‍ക്കുള്ളിലും, ഓഫീസുകളിലും, കടകളിലും, പൊതുനിരത്തിലും ഉള്‍പ്പെടെ ജീവിതത്തിന്‍റെ നാനാതുറകളിലും മുഴുവന്‍ സമയവും ജാഗ്രത പുലര്‍ത്തിയേ മതിയാകൂ. രോഗലക്ഷണമില്ല എന്നു കരുതിയുള്ള അശ്രദ്ധ പോലും നമുക്കിപ്പോള്‍ താങ്ങാനാവുന്നതല്ല. രോഗലക്ഷണങ്ങള്‍ പുറത്തുവരാത്ത പ്രീസിംപ്റ്റമാറ്റിക് ഫേസിലാണ് അതീതീവ്ര വ്യാപനങ്ങള്‍ നടക്കാറുള്ളത്. നമ്മളറിയാതെ മറ്റുള്ളവരിലേയ്ക്ക് രോഗം പകരുകയാണ് ചെയ്യുന്നത്, അതുകൊണ്ട്, രോഗബാധിതനായ വ്യക്തി എത്രമാത്രം ജാഗ്രത കാണിക്കുന്നുവോ അതുപോലെ എല്ലാവരും ജാഗ്രത കാണിക്കണം.

കടകള്‍ നേരത്തേ അടയ്ക്കുന്നതും, രാത്രികാലങ്ങളിലെ യാത്ര ഉള്‍പ്പെടെയുള്ളവയിലെ നിയന്ത്രണങ്ങളും, വാരാന്ത്യങ്ങളില്‍ സ്വീകരിക്കുന്ന ലോക് ഡൗൺ സമാന നിയന്ത്രണവും ആള്‍ക്കൂട്ടങ്ങള്‍ പാടില്ല എന്നു പറയുന്നതുമെല്ലാം ഏതെങ്കിലും വിധത്തില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കാനല്ല എന്നു മനസ്സിലാക്കണം. സാഹചര്യത്തിന്‍റെ ഗൗരവം ജനങ്ങള്‍ കൂടുതല്‍ മനസ്സിലാക്കാന്‍ കൂടി വേണ്ടിയാണത്.

ലോസാഞ്ചലസ്: തൊണ്ണൂറ്റിമൂന്നാമത് ഓസ്‌കാർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ആന്റണി ഹോപ്കിൻസ് ആണ് മികച്ച നടൻ. എൺപത്തിമൂന്നാമത്തെ വയസിലാണ് ‘ദ ഫാദറിലൂടെ’ അദ്ദേഹത്തെ തേടി പുരസ്‌കാരമെത്തിയിരിക്കുന്നത്. ക്ലോയി ഷാവോ സംവിധാനം ചെയ്ത നൊമാഡ്‌ലാൻഡിനെ മികച്ച ചിത്രമായി തിരഞ്ഞെടുത്തു. ക്ലോയി ഷാവോയ്ക്ക് തന്നെയാണ് മികച്ച സംവിധായികയ്ക്കുള്ള പുരസ്‌കാരവും. ഫ്രാൻസിസ് മക്‌ഡോർമണ്ടാണ് മികച്ച നടി. നോമാഡ്‌ലാൻഡിലെ അഭിനയത്തിനാണ് പുരസ്‌കാരം.

ചൈനീസ് വംശജയായ അമേരിക്കൻ സംവിധായികയാണ് ക്ലോയി ഷാവോ. സംവിധാനത്തിനുള്ള ഓസ്കാർ പുരസ്കാരം നേടുന്ന രണ്ടാമത്തെ വനിതയും,ആദ്യ ഏഷ്യന്‍ വംശജയുമാണ് ക്ലോയി. മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം എമറാൾഡ് ഫെനലിന്. പ്രോമിസിങ് യങ് വുമൺ എന്ന ചിത്രത്തിനാണ് പുരസ്‌കാരം. മികച്ച സഹനടനുള്ള പുരസ്കാരം ഡാനിയൽ കലൂയ(ജൂഡസ് ആൻഡ് ദി ബ്ലാക് മെസ്സായി) സ്വന്തമാക്കി. യൂൻ യോ ജൂങ്(ചിത്രം: മിനാരി) ആണ് മികച്ച സഹനടി

മികച്ച ആനിമേഷൻ ചിത്രം: സോൾ

മികച്ച അവലംബിത തിരക്കഥ: ക്രിസ്റ്റഫര്‍ ഹാംപ്റ്റന്‍, ഫ്ലോറിയന്‍ സെല്ലര്‍ ( ദി ഫാദർ)

മികച്ച വിദേശ ഭാഷാ ചിത്രം: അനദർ റൗണ്ട് (ഡെൻമാർക്ക്)

മികച്ച മേക്കപ്പ്, വസ്ത്രാലങ്കാരം: മ റെയ്നീസ് ബ്ലാക് ബോട്ടം

മികച്ച എഡിറ്റിംഗ്: സൗണ്ട് ഒഫ് മെറ്റൽ

ഛായാഗ്രഹണം:എറിക് മെസർഷ്മിറ്റ്(മാൻക്)

മികച്ച പ്രൊഡക്ഷൻ ഡിസൈൻ: മാൻക്

ഒറിജിനൽ സോംഗ്: ഫൈറ്റ് ഫോർ യു(ജൂദാസ് ആൻഡ് ദ ബ്ലാക്ക് മിസിയ)

മികച്ച ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം:റ്റു ഡിസ്റ്റന്റ് സ്‌ട്രെയിഞ്ചേഴ്‌സ്

മികച്ച ആനിമേഷൻ ചിത്രം(ഷോർട്ട്): ഈഫ് എനിതിംഗ് ഹാപ്പൻസ് ഐ ലൗ യൂ

മികച്ച ഡോക്യുമെന്ററി(ഷോർട്ട്): കൊളെറ്റ്

മികച്ച ഡോക്യുമെന്ററി ഫീച്ചർ: മൈ ഓക്ടോപസ് ടീച്ചർ

ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ അഞ്ചരയ്ക്ക് ഡോൾബി തിയേറ്ററിലാണ് ചടങ്ങ് ആരംഭിച്ചത്. അമേരിക്കയിലെ പുരസ്കാര വേദിയിലെത്താന്‍ കഴിയാത്തവര്‍ക്കായി യുകെയില്‍ പ്രത്യേക ഹബ് ഒരുക്കിയിരുന്നു.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്ന ചടങ്ങ്.170 അതിഥികള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്.

RECENT POSTS
Copyright © . All rights reserved