കൊല്ലത്ത് കിണര്‍ വൃത്തിയാക്കുന്നതിനിടെ നാല് തൊഴിലാളികള്‍ മരിച്ചു. കുണ്ടറയ്ക്ക് സമീപമാണ് സംഭവം. ഏറെ ആഴമുള്ള കിണറിനുള്ളില്‍ വിഷവാതകം ശ്വസിച്ചാണ് ഇവര്‍ മരിച്ചതെന്നാണ് പ്രഥമീക വിവരം. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി നാല് പേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊറ്റങ്കര പോളശേരി സ്വദേശികളായ സോമരാജന്‍ , രാജന്‍ എന്നിവരും കൊറ്റങ്കര ചിറയടി സ്വദേശികളായ ശിവപ്രസാദ് മനോജ് എന്നിവരുമാണ് മരിച്ചത്.
ഏറെ ആഴമുള്ള ഈ കിണര്‍ ശചീകരിക്കാന്‍ ആദ്യം ഒരാളാണ് ഇറങ്ങിയത്. ഇയാള്‍ക്ക് ശ്വാസതടസ്സമുണ്ടായതോടെ മറ്റുള്ളവര്‍ രക്ഷിക്കാനിറങ്ങുകയായിരുന്നു. ഇവരില്‍ നിന്നു പ്രതികരണമൊന്നും ലഭിക്കാതെ വന്നതോടെ നാട്ടുകാര്‍ അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ അഗ്നിരക്ഷാ സേന സ്ഥലത്തെത്തി ഇവരെ പുറത്തെടുത്തു. ഈ സമയം മൂന്നുപേര്‍ക്ക് ജീവനുണ്ടായിരുന്നു. ഇവര്‍ക്ക് സിപിആര്‍ നല്‍കി ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
ഇതിനിടെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥാനായ വാത്മീകിനാഥ് കുഴഞ്ഞു വീണു. ഇയാളുടെ ആരോഗ്യ നില തൃപ്തികരമാണ് . നാലാമത്തെ ആളെയും പുറത്തെത്തിച്ച ശേഷമാണ് വാത്മീകി നാഥ് കുഴഞ്ഞു വീണത്. 80 അടിയോളമായിരുന്നു കിണറിന്റെ ആഴം. ജനവാസമേഖലയാണ് കിണര്‍ സ്ഥിതി ചെയ്യുന്നത്.
നാല് തൊഴിലാളികളുടെ മരണത്തിനിടയാക്കിയ ദുരന്തത്തില്‍ നാട് ഞെട്ടിയിരിക്കുകയാണ്. എംഎല്‍എ പി.സി. വിഷ്ണുനാഥ് അടക്കമുള്ളവര്‍ സ്ഥലത്തെത്തി.
കൊവിഡ് ഡെൽറ്റാ വൈറസ് ഇതിനോടകം തന്നെ ഭൂരിഭാഗം ലോകരാഷ്ട്രങ്ങളിലും നാശം വിതച്ചു കഴിഞ്ഞു. എന്നാൽ ഇത് ഒരു തുടക്കം മാത്രമാണെന്നും കൂടുതൽ ഗുരുതര പ്രശ്നങ്ങൾ വരാനിരിക്കുന്നതേയുള്ളുവെന്നും ലോകാരോഗ്യ സംഘടനയുടെ തലവൻ തെദ്രോസ് അദാനോം ഖെബ്രെയേസുസ് പറഞ്ഞു. ലോകം ഇപ്പോൾ കാണുന്നത് കൊവിഡ് മൂന്നാം തരംഗത്തിന്റെ തുടക്കം മാത്രമാണെന്നും ഇത് ഇനിയും കൂടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വാക്സിനുകളിലൂടെ കൊവിഡിനെ കീഴടക്കിയെന്ന് ധരിച്ചുവെങ്കിൽ അത് തെറ്റാണെന്നും വാക്സിനേഷൻ നല്ല രീതിയിൽ നടത്തിയിട്ടും യൂറോപ്പിലും വടക്കേ അമേരിക്കയിലും കൊവിഡ് കേസുകൾ വർദ്ധിക്കുന്നത് ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് വൈറസിന് നിരന്തരം വകഭേദം സംഭവിക്കുകയാണെന്നും ഓരോ ആഴ്ചയും പുതിയ വേരിയന്റുകൾ കണ്ടെത്തികൊണ്ടിരിക്കുന്നത് സ്ഥിതി വഷളാക്കുകയാണെന്നും തെദ്രോസ് പറഞ്ഞു. ഡെൽറ്റാ വൈറസ് ഇതിനോടകം തന്നെ 111 രാഷ്ട്രങ്ങളിൽ പടർന്നു പിടിച്ചുകഴിഞ്ഞു. ലോകത്ത് ഇനി ഏറ്റവും കൂടുതൽ നാശം വരുത്താൻ പോകുന്നത് ഒരു പക്ഷേ ഡെൽറ്റാ വൈറസായിരിക്കാമെന്ന് തെദ്രോസ് വിലയിരുത്തി.
കൊച്ചി ∙ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തിയ രാജ്യത്തെ ആദ്യ റെയിൽവേ സ്റ്റേഷനും അതിനു മുകളിലായി നിർമിച്ച പഞ്ചനക്ഷത്ര ഹോട്ടൽ കോംപ്ലക്സും പ്രധാനമന്ത്രി നരേന്ദ്ര മോദി 16ന് നാടിനു സമർപ്പിക്കും. ഗുജറാത്തിലെ ഗാന്ധിനഗർ റെയിൽവേ സ്റ്റേഷനാണു പൊതു പങ്കാളിത്തത്തോടെ മുഖം മിനുക്കിയത്. റെയിൽവേ സ്റ്റേഷനു മുകളിൽ 318 മുറികളുള്ള പഞ്ചനക്ഷ്രത ഹോട്ടലാണു സ്ഥാപിച്ചിരിക്കുന്നത്. 790 കോടി രൂപയാണു നിർമാണ ചെലവ്.
സ്റ്റേഷനു സമീപമുള്ള മഹാത്മ മന്ദിർ കൺവൻഷൻ സെന്ററിൽ സമ്മേളനങ്ങൾക്കും മറ്റും വരുന്നവരെ ലക്ഷ്യമിട്ടാണു ഹോട്ടൽ സ്ഥാപിച്ചത്. ഗുജറാത്ത് സർക്കാരിന്റെ ഗാന്ധിനഗർ റെയിൽവേ ആൻഡ് അർബൻ ഡവലപ്മെന്റ് കമ്പനിയുമായി (ഗരുഡ്) സഹകരിച്ചാണ് ഇന്ത്യൻ റെയിൽവേ സ്റ്റേഷൻസ് ഡവലപ്മെന്റ് കോർപറേഷൻ (ഐആർഎസ്ഡിസി) പദ്ധതി നടപ്പാക്കിയത്. 11 നിലകളുള്ള 2 ടവറുകളും 9 നിലകളുള്ള ഒരു ടവറുമാണു ഹോട്ടൽ കോംപ്ലക്സിന്റെ ഭാഗമായി നിർമിച്ചിരിക്കുന്നത്. ലീല ഗ്രൂപ്പിന്റെയാണു ഹോട്ടൽ.

കേരളത്തിലും പദ്ധതിയുണ്ട്, നടപ്പായില്ല. സ്റ്റേഷൻ നവീകരണത്തിനു കേരളത്തിൽനിന്നും വിവിധ സ്റ്റേഷനുകൾ തിരഞ്ഞെടുത്തിട്ടുണ്ടെങ്കിലും പദ്ധതികളൊന്നും മുന്നോട്ടു പോയിട്ടില്ല. കോഴിക്കോട് റെയിൽവേ സ്റ്റേഷനാണു കേരളത്തിൽനിന്ന് ആദ്യമായി ഇത്തരത്തിൽ വികസിപ്പിക്കാൻ നടപടി ആരംഭിച്ചത്. എന്നാൽ യൂണിയനുകളുടെ എതിർപ്പും സമരവും മൂലം പദ്ധതി മുന്നോട്ടു പോയിട്ടില്ല. റെയിൽവേ ഭൂമി സ്വകാര്യ കമ്പനികൾക്കു ലീസിനു കൊടുക്കുന്നതിനെതിരെയാണു പ്രതിഷേധം.
ഗ്രീൻഫീൽഡ് പ്രോജക്ടായി എറണാകുളം മാർഷലിങ് യാഡിനെ ആധുനിക ടെർമിനലായി വികസിപ്പിക്കാനുള്ള സാധ്യതാ പഠനം കെ–റെയിൽ പൂർത്തിയാക്കിയെങ്കിലും ഡിപിആർ ഘട്ടത്തിലേക്കു കടന്നിട്ടില്ല. ഇവിടെ വാണിജ്യ സമുച്ചയങ്ങളോടൊപ്പം പുതിയ റെയിൽവേ സ്റ്റേഷനും സ്ഥാപിക്കാനുള്ള പദ്ധതിയാണു തയാറാക്കിയിരുന്നത്. 110 ഏക്കർ ഭൂമിയാണു റെയിൽവേയ്ക്ക് ഇവിടെയുള്ളത്.
ഷെറിൻ പി യോഹന്നാൻ
എല്ലാം അവസാനിപ്പിച്ച് ഹജ്ജിന് പോകാൻ തയ്യാറെടുക്കുകയാണ് സുലൈമാൻ മാലിക്. വീട്ടിലെ വലിയ ആൾക്കൂട്ടത്തിൽ നിന്നു തന്നെ സമൂഹത്തിൽ അദേഹത്തിനുള്ള സ്ഥാനം മനസിലാക്കാം. എന്നാൽ സുലൈമാൻ മാലിക് ഹജ്ജിനല്ല പോയത്. നേരെ ജയിലിലേക്ക് കൊണ്ടുപോയ അലീക്കയെ അവിടെ വെച്ച് തന്നെ അവസാനിപ്പിക്കാനുള്ള പദ്ധതികൾ ഒരുങ്ങിക്കഴിഞ്ഞിരുന്നു. ഈ തീരുമാനത്തിന് പിന്നിലുള്ള കാരണം എന്താവാം? റമദാൻപള്ളിക്കാരുടെ പ്രിയപ്പെട്ടവനായ അലീക്കയുടെ മുൻകാല ചരിത്രം എന്തായിരിക്കാം?
2019ൽ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രമാണ് ‘മാലിക്’. മലയാള സിനിമയിലെ തന്നെ മികച്ച കാസ്റ്റ് & ക്രൂ ഒരുമിക്കുന്ന ചിത്രം അന്നുമുതൽ നൽകിയ പ്രതീക്ഷകൾ വലുതായിരുന്നു. നിരവധി അഭിമുഖങ്ങളിലൂടെ മാലിക് സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞു നിന്നു. നിലവിലെ പ്രതിസന്ധികൾ കാരണം തിയേറ്ററിൽ ‘അനുഭവിക്കാൻ’ ഒരുക്കിയ ചിത്രം ഒടിടി എന്ന ബദൽമാർഗം തിരഞ്ഞെടുക്കുകയായിരുന്നു.

മഹേഷ് നാരായണന്റെ മാലിക് ഒരു വലിയ സിനിമയാണ്. ചിത്രം ഒരുക്കിയ രീതിയും (സെറ്റ്, കലാസംവിധാനം, മേക്കപ്പ്) ചലച്ചിത്രഭാഷ കൈവരുമ്പോഴുള്ള സൗന്ദര്യവും പ്രത്യേകം എടുത്തുപറയേണ്ടതാണ്. സുലൈമാൻ മാലിക്കിന്റെ ജീവിതത്തിലൂടെ 1965-2018 കാലയളവിൽ കേരളത്തിലെ തീരപ്രദേശങ്ങളിൽ നടന്ന പല സംഭവങ്ങളെ എക്സ്പ്ലോർ ചെയ്യുകയാണ് സംവിധായകൻ. അതിൽ തീരപ്രദേശത്തിന്റെ വളർച്ചയുടെ കഥയുണ്ട്, ന്യൂനപക്ഷ സമുദായങ്ങളുടെ പോരാട്ടത്തിന്റെ കഥയുണ്ട്, മുതലെടുപ്പിന്റെ കഥയുണ്ട്. കഥാപരിസരത്തിൽ സുനാമി, ബീമാപള്ളി വെടിവയ്പ്പ് മുതൽ ഓഖി വരെയുണ്ട്.
കെട്ടുറപ്പുള്ള തിരക്കഥയാണ് മാലിക്കിന്റെ കരുത്ത്. മൂന്നു കഥാപാത്രങ്ങളിലൂടെയുള്ള സുലൈമാൻ മാലിക്കിന്റെ ജീവിതാഖ്യാനം ഗംഭീരമാണ്. അതാണ് തിരക്കഥയുടെ ശക്തിയും പ്രേക്ഷകരെ രണ്ടേമുക്കാൽ മണിക്കൂർ സ്‌ക്രീനിൽ പിടിച്ചിരുത്തുന്ന പ്രധാന ഘടകവും. അലീക്കയായുള്ള ഫഹദിന്റെ പകർന്നാട്ടം ഞെട്ടിക്കുന്നതാണ്. മൂന്നു വേഷങ്ങളിൽ, മൂന്നു കാലത്തിന്റെ ഭാവങ്ങളെ ഉൾക്കൊണ്ട് മാനറിസത്തിലും ഡബിങ്ങിലും ശ്രദ്ധ പുലർത്തി, അലീക്കയെ പെർഫെക്ട് ആക്കിയിട്ടുണ്ട് ഫഹദ്. വിനയ് ഫോർട്ട്, നിമിഷ, ജോജു ജോർജ്, ദിലീഷ് പോത്തൻ, സനൽ അമൻ തുടങ്ങിയവരുടെ പ്രകടനവും ശ്രദ്ധേയം.
സിനിമ ആരംഭിക്കുന്നത് 12 മിനിറ്റിന്റെ സിംഗിൾ ഷോട്ടോടുകൂടിയാണ്. സാങ്കേതിക വശങ്ങളിൽ മികവ് പുലർത്തുന്ന ചിത്രത്തിലെ സംഗീതവും കളർ ഗ്രേഡിങ്ങും ഗംഭീരമാണ്. സുഷിൻ ശ്യാം ഒരുക്കിയ ‘തീരമേ… തീരമേ’ എന്ന ഗാനം ഇപ്പോഴും മനസ്സിൽ അലയടിച്ചുയരുകയാണ്. മാലിക്കിനെ മണിരത്നത്തിന്റെ ‘നായക’നോട് ചേർത്ത് നിർത്തിയുള്ള വായന സാധ്യമാണ്.
ന്യൂനപക്ഷ സമുദായത്തിന് നേരെയുള്ള അനീതികൾക്കെതിരായ ജീവിത സമരം ഉൾപ്പെടുന്ന ഈ പൊളിറ്റിക്കൽ ഡ്രാമ, ധീരമായ കഥപറച്ചിൽ മാതൃക ആവുന്നുണ്ട്. മതവും രാഷ്ട്രീയവും തീരദേശജീവിതങ്ങളെ എപ്രകാരം സ്വാധീനിക്കുന്നുവെന്ന് സിനിമ തുറന്ന് പറയുന്നു. ഒരു നോവൽ കണക്കെ മാലിക് കഥ പറഞ്ഞവസാനിക്കുന്നു. പ്രണയവും പകയും പോരാട്ടവും നിസ്സഹായതയും അതിജീവനവുമെല്ലാം ഒന്നുചേരുന്ന ചലച്ചിത്രക്കാഴ്ച്ച.
മാലിക്, തീരദേശത്തെ മനുഷ്യരുടെ കഥയാണ്. നിശബ്ദരായ സഹജീവികളിൽ നിന്നും പ്രതികരിക്കാൻ പഠിച്ച ഒരു ജനതയുടെ കഥ (മാലിക് ടീസറിലെ സംഭാഷണം). രസമുള്ള കാഴ്ചകൾ തേടി മാലിക്കിലേക്ക് എത്തിയാൽ നിരാശയാവും ഫലം. സെൻസിറ്റീവായ വിഷയത്തെ ഭാവനയുമായി കൂട്ടിച്ചേർത്ത് അവതരിപ്പിച്ചിരിക്കുകയാണ്. അതിൽ കഥാപാത്രങ്ങൾ പ്രേക്ഷകനുമായി വികാരപരമായി ബന്ധപ്പെട്ടു നിൽക്കുന്നു. മാലിക് ആമസോൺ പ്രൈമിൽ അനുഭവിക്കുക. മലയാള സിനിമയുടെ നിലവാരം മനസിലാക്കുക.
കൊച്ചി: ഇന്ത്യയില്‍ നിന്ന് യു.എ.ഇലേക്കുള്ള വിമാനയാത്ര സംബന്ധിച്ച് ഇതുവരെ ഔദ്യോഗികമായ അറിയിപ്പുകള്‍ ലഭിച്ചിട്ടില്ല. എങ്കിലും ദുബായിലേക്കുള്ള ടിക്കറ്റ് വില്‍പ്പന കുതിക്കുകയാണ്. ജൂലൈ 16 മുതല്‍ പല വിമാനങ്ങളിലും എക്കണോമി ക്ലാസ് ടിക്കറ്റുകള്‍ ലഭ്യമല്ല. ഫസ്റ്റ്, ബിസിനസ് ക്ലാസുകളിലെ ടിക്കറ്റുകള്‍ നിരക്ക് കൂടുതലുമാണ്.
എമിറേറ്റ്സ് എയര്‍ലൈനില്‍ വണ്‍വേയ്ക്ക് ഏകദേശം 6664 ദിര്‍ഹം (1.32 ലക്ഷം രൂപ) മുതലാണ് ടിക്കറ്റ് വില ആരംഭിക്കുന്നത്. ബജറ്റ് എയര്‍ലൈനായ ഫ്ലൈ ദുബായിക്കും ടിക്കറ്റ് വിലയില്‍ വര്‍ധനവുണ്ട്. 1645 ദിര്‍ഹം (33,892) രൂപയാണ് വില. സ്പൈസ് ജെറ്റിനു കൊച്ചിയില്‍ നിന്ന് ദുബായിലേക്ക് 2,817 ദിര്‍ഹം (57,154 രൂപ), ഗോ എയര്‍ 1487 ദിര്‍ഹം (30,169 രൂപ), എയര്‍ ഇന്ത്യ എക്സ്പ്രസ് 1,044 ദിര്‍ഹം (21,181 രൂപ) എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.
ദുബായിലേക്ക് അടുത്ത ആഴ്ച മുതല്‍ വിമാന സര്‍വീസ് തുടങ്ങുമെന്ന അഭ്യൂഹത്തെ തുടര്‍ന്നാണ് ടിക്കറ്റ് വില്‍പന കൂടാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. ഇന്ത്യയില്‍ കോവിഡ് വ്യാപനം കുറയുന്ന പശ്ചാത്തലത്തില്‍ വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് യാത്ര ചെയ്യാന്‍ അവസരമൊരുക്കണമെന്ന് ഇന്ത്യ യു.എ.ഇയോട് ആവശ്യപ്പെട്ടിരുന്നു.
ജബ്ബാർക്കടവിൽ മത്സരപ്പാച്ചിലിനും തർക്കത്തിനുമിടെ നിയന്ത്രണം വിട്ട സ്വകാര്യ ബസ് താഴ്ചയിലേക്കു പതിച്ചു 15 പേർക്കു പരുക്ക്. പിറകുവശം മണ്ണിൽ അമർന്നു നിന്നു മലക്കംമറിച്ചിൽ ഒഴിവായതിനാലാണ് വൻ ദുരന്തം ഒഴിവായത്. അപകട സമയം റോഡിൽ ആളുകളും വാഹനങ്ങളും ഇല്ലാതിരുന്നതും രക്ഷയായി. ആരുടെയും പരുക്ക് ഗുരുതരമല്ല. ഇരിട്ടിയിൽ സ്വകാര്യ ആശുപത്രിയിലെ പരിശോധനയ്ക്കു ശേഷം മടങ്ങി.
ഇരിട്ടി – പായം റോഡിൽ ജബ്ബാർക്കടവ് പാലത്തിനു സമീപം ഇന്നലെ 12 ഓടെ അപ്പാച്ചി എന്ന സ്വകാര്യ ബസാണ് അപകടത്തിൽപെട്ടത്. അപ്പാച്ചി ബസും 10 മിനിറ്റിനു ശേഷം ഓടേണ്ട പായം എന്ന സ്വകാര്യ ബസും ഇരിട്ടിയിൽ നിന്നു യാത്ര ആരംഭിച്ചപ്പോൾ മുതൽ മത്സരപാച്ചിൽ ആയിരുന്നെന്നു യാത്രക്കാർ പറഞ്ഞു.
പായം ബസ് അപ്പാച്ചി ബസിനെ മറികടന്നു ജബ്ബാർക്കടവ് കയറ്റത്തിൽ കുറുകെ ഇട്ടു. തുടർന്നു വാക്കേറ്റമായി. പിന്നീട് മുന്നോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട അപ്പാച്ചി ബസ് പിറകോട്ടു ഉരുണ്ട് 20 അടി താഴ്ചയിലേക്കു പതിച്ചു.കുറുകെ ഇട്ട ബസുകാർ അപകടം കണ്ടിട്ടും നിർത്തുകയോ രക്ഷാപ്രവർത്തനം നടത്തുകയോ ചെയ്തില്ലെന്നും പരാതിയുണ്ട്.
ഇവർ പോകുന്ന വഴി സമീപത്തെ സിമന്റ് ഗോഡൗണിലെ ചുമട്ടു തൊഴിലാളികളോടു ഒരു ബസ് താഴോട്ടു വീഴുന്നത് കണ്ടതായി പറഞ്ഞു. ഇവിടുന്ന് ഓടിയെത്തിയ ചുമട്ടു തൊഴിലാളികളും നാട്ടുകാരുമാണ് ബസിനുള്ളിൽ കുടുങ്ങിയവരെ പുറത്തെത്തിച്ചത്. എസ്ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിൽ പൊലീസും എത്തി.
ജബ്ബാർക്കടവിൽ സമയം തെറ്റിച്ചു ഓടുകയും കുറുകെ ഇട്ട് സ്വകാര്യ ബസിന് അപകടം വരുത്തുകയും ചെയ്ത് പായം സ്വകാര്യ ബസ് ഇരിട്ടി പൊലീസ് കസ്റ്റഡിയിൽ എടുത്തു.സംഭവത്തിൽ അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ ജോയിന്റ് ആർടിഒ ഡാനിയേൽ സ്റ്റീഫൻ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർക്കു നിർദേശം നൽകി.
(അപകടത്തിൽപെട്ട ബസിലെ യാത്രക്കാരി)
“ബസുകൾ മത്സരിച്ചാണ് ഓടിയത്. യാത്രക്കാരെല്ലാം ഭയന്നാണു ബസിൽ ഇരുന്നത്. ജബ്ബാർക്കടവിൽ ഞങ്ങൾ സഞ്ചരിച്ച ബസിനു മുന്നിൽ കുറുകെ ഇട്ടു മറ്റേ ബസുകാർ തടഞ്ഞു. വാക്കേറ്റത്തിന് ശേഷം ബസ് മുന്നോട്ടു എടുക്കുമ്പോൾ വലിയ ശബ്ദത്തോടെ പിറകോട്ടു ഉരുണ്ടിറങ്ങിയത് ഓർമയുണ്ട്. മരങ്ങളും മറ്റും നിറഞ്ഞ സ്ഥലത്തു തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്ന ബസിൽ നിന്നാണു പുറത്തിറങ്ങിയത്.” – ലളിത ആറളം
ലഡോ സരായിയിലെ നാനൂറിലേറെ സീറോ മലബാർ കുടുംബങ്ങളുടെയും നഴ്സുമാരും ആരോഗ്യപ്രവർത്തകരും അടക്കമുള്ള വിശ്വാസികളുടെയും മേഖലയിലെ ഏക ആശ്രയമായിരുന്ന ലിറ്റിൽ ഫ്ളവർ കത്താലിക്കാ പള്ളിയെ മാത്രം ഒറ്റതിരിഞ്ഞ് അന്യായമായി ഇടിച്ചുനിരത്തിയതിനു പിന്നിലുള്ള ഗൂഢാലോചന അന്വേഷിക്കണമെന്നു വികാരി ഫാ. ജോസ് കണ്ണംകുഴി ആവശ്യപ്പെട്ടു.
ഒഴിപ്പിക്കൽ നോട്ടീസിലും സർക്കാർ ചില മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതുമായ ഹൈക്കോടതി വിധി മറ്റൊരു അന്പലത്തിന്റെ കാര്യത്തിലാണെന്നും ഇപ്പോൾ പൊളിച്ച പള്ളിയുമായി യാതൊരു ബന്ധവുമില്ലെന്നും ഇടവക കമ്മിറ്റിക്കാരും പറഞ്ഞു.
ഇടിച്ചുനിരത്തിയ സീറോ മലബാർ പള്ളിയുടെ സ്ഥലവുമായി ബന്ധപ്പെട്ട രേഖകളെല്ലാം കൈവശമുണ്ടെന്നും 40 വർഷമായി സ്ഥലത്തിന്റെ കരം, വൈദ്യുതി, വെള്ളം ചാർജുകൾ മുടക്കമില്ലാതെ അടച്ചുവരുന്നുണ്ടെന്നും ഭൂമിയുടെ ഉടമസ്ഥനായ ജോണ്‍ ഫിലിപ്പോസ് പറഞ്ഞു.1972ൽ കോഴി കർഷകർക്കായി സർക്കാർ തന്നെ നൽകിയ സ്ഥലമാണ് 1982ൽ താൻ വാങ്ങിയത്. ഈ സ്ഥലത്ത് കൃഷി ആരംഭിക്കാനായിരുന്നു ആഗ്രഹിച്ചത്.
പിന്നീട് തന്റെ ആർട്ട് ഗാലറി ഇവിടെ വർഷങ്ങളോളം പ്രവർത്തിച്ചിരുന്നു. ഒഴിപ്പിക്കൽ നീക്കം വന്നപ്പോൾ ഗാലറി നിർത്തി. പിന്നീട് അഞ്ചു വർഷം സ്ഥലം വെറുതെ കിടക്കുകയായിരുന്നു. 2005ലാണ് സീറോ മലബാർ സമൂഹത്തിനു പള്ളി പണിയാനായി 40 സെന്റ് ഭൂമി ഇഷ്ടദാനമായി നൽകിയതെന്നും അദ്ദേഹം വിശദീകരിച്ചു.
സ്ഥലം ഒഴിപ്പിക്കാൻ 2000ൽ സർക്കാർ ശ്രമിച്ചപ്പോൾ പ്രദേശവാസികൾ ഹൈക്കോടതിയെ സമീപിച്ചു സ്റ്റേ ഓർഡർ വാങ്ങി. അന്നു വീടു പൊളിച്ചവർ പോലും ഇപ്പോഴും അംബേദ്കർ കോളനിയെന്നു നാമകരണം ചെയ്ത ഈ മേഖലയിൽ താമസിക്കുന്നുണ്ട്.
നിരവധി ഹൈന്ദവ ക്ഷേത്രങ്ങൾ, ജൈന ക്ഷേത്രം, വൈഷ്ണവ ക്ഷേത്രം, ബുദ്ധമത ആശ്രമം, സിക്ക് ഗുരുദ്വാര, മസ്ജിദ് തുടങ്ങിയവയും ആയുർവേദ കേന്ദ്രവും നിരവധി വീടുകളും പൊളിച്ച പള്ളിക്ക് അടുത്തായുണ്ട്.
ഏതെങ്കിലും ആരാധനാലയത്തെയോ വ്യക്തികളെയോ തെരഞ്ഞുപിടിച്ചു ഒഴിപ്പിക്കാൻ പാടില്ലെന്നു ദേശീയ മനുഷ്യാവകാശ കമ്മീഷനും 2016ൽ ഉത്തരവ് നൽകിയതാണ്. ലിറ്റിൽ ഫളവർ സീറോ മലബാർ പള്ളിയിൽ പഴയതുപോലെ ആരാധകൾ തുടരാമെന്നും വിധിയിൽ വ്യക്തമായി പറയുന്നുണ്ട്.
പള്ളി പൊളിച്ചതു കേന്ദ്രസർക്കാരിനു കീഴിലുള്ള ഡൽഹി വികസന അഥോറിറ്റി (ഡിഡിഎ) ആണെന്നു മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. നിയമപരമായ വശങ്ങൾ അറിയില്ലെന്നും നീതി നടപ്പാക്കുമെന്നു മാത്രം ഉറപ്പു പറയുകയാണെന്നും ഗോവയിലുള്ള ഡൽഹി മുഖ്യമന്ത്രി വാർത്താ ഏജൻസിയോടു പറഞ്ഞു.അതേസമയം, ഡൽഹി സർക്കാരിന്റെ റവന്യു വകുപ്പിനു കീഴിലുള്ള ബ്ലോക് ഡെവലപ്മെന്റ് ഓഫീസറുടേതാണു പൊളിക്കലിനായി പതിച്ച നോട്ടീസെന്നും മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണയിൽ നിന്നാകാമെന്നും പള്ളി അധികൃതരും അഭിഭാഷകരും ചൂണ്ടിക്കാട്ടി.
കേന്ദ്രത്തെ പഴിചാരി രക്ഷപ്പെടാനുള്ള തന്ത്രമായി മാത്രമേ മുഖ്യമന്ത്രിയുടെ പ്രസ്താവനയെ കാണാനാകൂ എന്നും ഇവർ ചൂണ്ടിക്കാട്ടി. കേന്ദ്രസർക്കാരിന്റെ താത്പര്യത്തിൽ ലഫ്. ഗവർണറാണോ, അതോ ഭൂമി മാഫിയയുടെ താത്പര്യത്തിൽ ഉദ്യോഗസ്ഥരാണോ ഇത്തരമൊരു നടപടിക്കു പിന്നിലെന്ന് മുഖ്യമന്ത്രിതന്നെ വ്യക്തമാക്കട്ടെയെന്നും ഇടവകക്കാർ പറഞ്ഞു.
പൊളിക്കൽ നടപടി ഡൽഹി ഡവലപ്മെന്റ് അഥോറിറ്റിയാണു നടപ്പാക്കിയതെന്നാണു പ്രാഥമികമായി തനിക്കു കിട്ടിയ വിവരം. ഡിഡിഎ കേന്ദ്രസർക്കാരിന്റെ കീഴിലാണ്. ഡൽഹി സർക്കാരിന് ഒരു നിയന്ത്രണവുമില്ല- ഗോവയിൽ കേജരിവാൾ പറഞ്ഞു.
ആറായിരം അടി ഉയരമുള്ള മലയുടെ മുകളിൽ ഊഞ്ഞാലാടി. ഒടുവിൽ പിടിവിട്ട് യുവതികൾ താഴേക്ക് വീണു. സമൂഹമാധ്യമങ്ങളിൽ അമ്പരപ്പും വേദനയുമാകുകയാണ് ഈ നടുക്കുന്ന വിഡിയോ. സാഹസികത ആസ്വദിക്കാൻ പോയ സഞ്ചാരി സംഘത്തിലെ യുവതികളാണ് അപകടത്തിൽപ്പെട്ടത്. റഷ്യയിൽ നിന്നുള്ളതാണ് ഈ വിഡിയോ.
സുലാക് മലയിടുക്കിൽ നിന്നുള്ള ദൃശ്യങ്ങളാണിതെന്ന് റിപ്പോർട്ടിൽ പറയുന്നു. രണ്ട് യുവതികളെ ഊഞ്ഞാലിൽ ഇരുത്തി ശക്തമായി ആട്ടുകയാണ് യുവാവ്. ഇതിനിടയിൽ വശത്തുള്ള കമ്പിയിൽ ഊഞ്ഞാലിന്റെ ഒരുഭാഗം തട്ടുകയും ഗതി മാറി യുവതികൾ താഴേക്ക് പതിക്കുകയായിരുന്നു. ഇതോടെ ഒപ്പമുള്ളവർ നിലവിളിക്കുന്നതും കേൾക്കാം. മലയിടുക്കിന് താഴെ തടി െകാണ്ട് ഉണ്ടാക്കിയ ചെറിയ ഫ്ലാറ്റ്ഫോമിൽ പിടിച്ചുകിടന്ന യുവതികളെ ഒടുവിൽ രക്ഷപ്പെടുത്തുകയായിരുന്നു. നിസാര പരുക്കുകളോടെ യുവതികളെ ആശുപത്രിയിലെത്തിച്ചു.
Moment two women fell off a 6000-Ft cliff swing over the Sulak Canyon in Dagestan, Russia.
Both women landed on a narrow decking platform under the edge of the cliff & miraculously survived with minor scratches.
Police have launched an investigation. pic.twitter.com/oIO9Cfk0Bx— UncleRandom (@Random_Uncle_UK) July 14, 2021
റിലീസ് ചെയ്ത് മിനിറ്റുകള്‍ക്കകം ഫഹദ് ഫാസില്‍ ചിത്രം മാലികിന്റെ വ്യാജപതിപ്പ് ടെലഗ്രാമില്‍. ഓ.ടി.ടി റിലീസിന് തൊട്ട് പിന്നാലെയാണ് ചിത്രം ടെലഗ്രാമില്‍ പ്രചരിച്ച് തുടങ്ങിയത്. റിലീസായി മിനിറ്റുകള്‍ക്കകം തന്നെ ടെലഗ്രാമിലെ നിരവധി ഗ്രൂപ്പുകളില്‍ ചിത്രത്തിന്റെ പതിപ്പുകള്‍ പ്രത്യക്ഷപെട്ടു.
മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഫഹദിനോടൊപ്പം നിമിഷ സജയന്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, വിനയ് ഫോര്‍ട്ട് തുടങ്ങിയ താരങ്ങളും പ്രധാന വേഷത്തില്‍ എത്തുന്നു.
27 കോടിയോളം മുതല്‍മുടക്കില്‍ ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് മാലിക് നിര്‍മ്മിച്ചിരിക്കുന്നത്.
‘ദൃശ്യം 2’നും ‘ജോജി’ക്കും ശേഷം മലയാളത്തില്‍ നിന്ന് ഏറ്റവും കാത്തിരിപ്പുയര്‍ത്തിയ ഡയറക്റ്റ് ഒടിടി റിലീസ് ആണ് മാലിക്. ഫഹദിന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രമായ മാലിക് തിയറ്റര്‍ റിലീസ് ലക്ഷ്യമാക്കി ഡിസൈന്‍ ചെയ്യപ്പെട്ട സിനിമയായിരുന്നു. മെയ് 13 എന്ന റിലീസ് തീയതിയും ആദ്യം പ്ലാന്‍ ചെയ്തിരുന്നു. എന്നാല്‍ അത് നടക്കാതെപോയി. കോവിഡ് രണ്ടാംതരംഗം നീണ്ടുപോകുന്ന സാഹചര്യത്തില്‍ സാമ്പത്തികപ്രതിസന്ധിയില്‍ നിന്നു രക്ഷനേടാന്‍ നിര്‍മ്മാതാവ് ഒടിടി റിലീസിനെ ആശ്രയിക്കുകയായിരുന്നു.
പ്രായം വെറും നമ്പറെന്ന് തെളിയിച്ച് മലയാളിയുടെ പ്രിയ സിനിമയിലെ കിലുക്കത്തിലെ സമര്‍ഖാനും. പ്രായം 70 പിന്നിട്ടിട്ടും മസില്‍ പെരുപ്പിച്ച് തിളങ്ങിയിരിക്കുകയാണ് ബോളിവുഡ് താരം ശരത് സക്‌സേന. താരത്തിന്റെ പുതിയ ഇന്‍സ്റ്റഗ്രാം ചിത്രം ഇതിനോടകം ആരാധകര്‍ക്ക് ഇടയില്‍ വൈറലായിരിക്കുകയാണ്.
ഈ പ്രായത്തിലും കൃത്യമായ വര്‍ക്കൗട്ടിലൂടെ ശരീരം കാത്തുസൂക്ഷിക്കുകയാണ് ശരത് സക്‌സേന. അദ്ദേഹത്തിന്റെ ചിട്ടയായ പരിശീലനം മറ്റുള്ളവര്‍ക്കും പ്രചോദനമാണെന്ന് പ്രേക്ഷകര്‍ പറയുന്നു. ഇന്ത്യന്‍ ഹള്‍ക് എന്നും വര്‍ക്കൗട്ട് ചിത്രത്തിനു താഴെ കമന്റുകള്‍ വരുന്നുണ്ട്. കിലുക്കം സിനിമയിലൂടെ മലയാളികള്‍ക്കും പരിചിതനമാണ് ഇദ്ദേഹത്തെ.
സമര്‍ഖാന്‍ എന്ന കഥാപാത്രമായാണ് അദ്ദേഹം കിലുക്കത്തില്‍ എത്തിയത്. ആര്യന്‍, സിഐഡി മൂസ, നിര്‍ണയം, ശൃംഖാരവേലന്‍ തുടങ്ങിയ ചിത്രങ്ങളിലും താരം വേഷമിട്ടിട്ടുണ്ട്. വിദ്യ ബാലന്‍ ചിത്രം ഷേര്‍ണിയിലും പ്രധാനവേഷത്തില്‍ സക്‌സേന എത്തുന്നുണ്ട്. ആര്‍എക്‌സ് 100 എന്ന തെലുങ്ക് ചിത്രത്തിന്റെ റീമേക്ക് ആയ തടപ്പ് എന്ന ഹിന്ദി ചിത്രമാണ് അദ്ദേഹത്തിന്റെ അടുത്ത റിലീസ്.
View this post on Instagram