സംസ്ഥാനത്ത് നാല് ജില്ലകളിൽ നാളെ അര്‍ധരാത്രി മുതല്‍ ട്രിപ്പിൾ ലോക്ഡൗൺ. തിരുവനന്തപുരം, തൃശൂർ, എറണാകുളം, മലപ്പുറം ജില്ലകളിൽ ഞായറാഴ്ച അർധരാത്രി ട്രിപ്പിൾ ലോക്ഡൗൺ നിലവിൽവരും. കോവിഡ് വ്യാപനം രൂക്ഷമായ നാല് ജില്ലകളില്‍ നാളെ അര്‍ധരാത്രി മുതല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട പ്രത്യേക ഉത്തരവ് അതത് ജില്ലകളിലെ ജില്ലാ ഭരണകൂടം പുറപ്പെടുവിക്കും. രോഗ നിയന്ത്രണത്തിനുള്ള ഏറ്റവും കര്‍ശന മാര്‍ഗമാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍. ഇത്തരം പ്രദേശങ്ങളിലേക്ക് പ്രവേശിക്കാന്‍ ഒരു വഴി മാത്രമേ ഉണ്ടാവു. അനാവശ്യമായി പുറത്തിറങ്ങുന്നത് ഉള്‍പ്പെടെ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന് കര്‍ശന ശിക്ഷയുണ്ടാവുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച പ്രദേശങ്ങള്‍ വിവിധ സോണുകളായി തിരിച്ച് ഉന്നത ഉദ്യോഗസ്ഥരുടെ മേല്‍നോട്ടം ഉറപ്പാക്കും. ജിയോഫെന്‍സിംഗ്, ഡ്രോണ്‍ നിരീക്ഷണം എന്നിവയുണ്ടാകും. ക്വാറന്റൈന്‍ ലംഘിച്ചാലും അതിനെ സഹായിച്ചാലും കര്‍ശന നടപടി നേരിടേണ്ടിവരും. ഭക്ഷണം ഉണ്ടാക്കുന്നത് ഉള്‍പ്പെടെ നടപടികള്‍ക്ക് വാര്‍ഡ് തല സമിതികള്‍ മേല്‍നോട്ടം വഹിക്കും. കമ്മ്യൂണിറ്റി കിച്ചനും ജനകീയ ഹോട്ടലുകളും ഇതിനായി ഉപയോഗപ്പെടുത്തും. മറ്റു ഭക്ഷണവിതരണ സംവിധാനങ്ങളൊന്നും ഉണ്ടാവില്ല. മരുന്നുകടകളും പെട്രോള്‍ പമ്പുകളും പ്രവര്‍ത്തിക്കും.
ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ കര്‍ശനമായി നടപ്പാക്കാന്‍ 10,000 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. പത്രവും പാലും രാവിലെ ആറ് മണിക്ക് മുന്‍പ് വീട്ടിലെത്തണം. വീട്ടുജോലിക്കാര്‍, ഹോം നഴ്‌സുമാര്‍, പ്ലംബര്‍മാര്‍, ഇലക്ട്രീഷ്യന്‍മാര്‍ എന്നിവര്‍ക്ക് പാസ് വാങ്ങി ജോലിക്കു പോകാം. വിമാനയാത്രക്കാര്‍ക്കും ട്രെയിന്‍ യാത്രക്കാര്‍ക്കും യാത്രാനുമതിയുണ്ട്. ബേക്കറി, പലവ്യജ്ഞന കടകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കും.
നാല് ജില്ലകളിലും ബാങ്കുകള്‍ ചൊവ്വ, വെള്ളി ദിവസങ്ങളിലും സഹകരണ ബാങ്കുകള്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളിലും തുറക്കും. രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ മിനിമം ജീവനക്കാരുമായിട്ടായിരിക്കും പ്രവര്‍ത്തിക്കുക. ജില്ലാ അതിര്‍ത്തികള്‍ അടച്ചിടും. തിരിച്ചറിയല്‍ കാര്‍ഡുമായി വരുന്ന അവശ്യസര്‍വീസുകള്‍ മാത്രമേ അനുവദിക്കൂ. അകത്തേയക്കും പുറത്തേയ്ക്കുമായി ഒരു റോഡ് നിലനിര്‍ത്തി ബാക്കിയെല്ലാ റോഡുകളും അടയ്ക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്. പലപ്പോഴും സാമൂഹിക വിഷയങ്ങളില്‍ പ്രതികരണം അറിയിച്ച് താരം എത്തിയിരുന്നു. തന്റെതായ നിലപാടില്‍ ഉറച്ച് നില്‍ക്കുന്ന ആളും കൂടിയാണ് അശ്വതി. ഇപ്പോള്‍ അന്താരാഷ്ട്ര നേഴ്സസ് ദിനത്തിന്റെ ആശംസകള്‍ അറിയിച്ചാണ് താരം എത്തിയത്. ഈ ഒരു ദിനത്തില്‍ നേഴ്സും കൂടി ആയിരുന്ന തന്റെ അമ്മയെയും കുറിച്ച് പറഞ്ഞാണ് താരം എത്തിയത്.
അമ്മ നഴ്‌സ് ആയി ജോലി ചെയ്തിരുന്ന ആശുപത്രിയില്‍ ആണ് അച്ഛന്‍ അമ്മയെ പെണ്ണുകാണാന്‍ ചെന്നത്. തിരുവനന്തപുരത്തു നിന്നുള്ള ഗള്‍ഫുകാരന്റെ വിവാഹ പരസ്യം പത്രത്തില്‍ കണ്ട് അമ്മയുടെ സുഹൃത്താണ് അച്ഛന്റെ വിലാസത്തില്‍ കത്തെഴുതിയത്. ഗള്‍ഫുകാരനെ കല്യാണം കഴിച്ച് കൂടെ പോകാമെന്നും അവിടെ ജോലി നോക്കാമെന്നും അമ്മ കരുതിയിട്ടുണ്ടാവും. പക്ഷേ എന്തുകൊണ്ടോ വിവാഹം അല്ലാതെ മറ്റൊന്നും സംഭവിച്ചില്ല. വിവാഹത്തോടെ അമ്മയ്ക്ക് ആശുപത്രിയിലെ ജോലി ഉപേക്ഷിക്കേണ്ടിയും വന്നു.
അമ്മ പക്ഷേ പഠിച്ചത് ഒരിക്കലും മറന്നില്ല. വാടക വീടിന്റെ അരിക് മുറിയിലെ ക്ലിനിക്കില്‍ പനിയ്ക്ക് മരുന്ന് വാങ്ങാനും മുറിവ് വച്ച് കെട്ടാനും ഇഞ്ചക്ഷന്‍ എടുക്കാനും വന്നിരുന്ന ആളുകളെ കണ്ടാണ് എന്റെ ബാല്യം കണ്ണു തുറന്നിരുന്നത്. അമ്മയോട് അക്കാലത്ത് ഒരു പാരാസെറ്റമോള്‍ എങ്കിലും വാങ്ങിയിട്ടില്ലാത്ത തട്ടക്കുഴക്കാര്‍ കുറവായിരിക്കും… ബെറ്റാഡിന്റെയും ഡെറ്റോളിന്റെയും മണമായിരുന്നു വീടിന്. നഴ്സിങ് പഠിക്കുന്ന കാലത്ത് ഡെഡ്ബോഡി ഒക്കെ തൊട്ടിട്ടുണ്ടെന്ന് അമ്മ ഒരിക്കല്‍ പറഞ്ഞതില്‍ പിന്നെ ദിവസങ്ങളോളം അമ്മയുടെ കൈയില്‍ പോലും തൊടാതെ നടന്നിട്ടുണ്ട് ധൈര്യശാലിയായ ഞാന്‍.
ഇപ്പോള്‍ അച്ഛന് രണ്ടു നേരം ഇന്‍സുലിന്‍ എടുക്കുന്നതിലേയ്ക്ക് അമ്മയുടെ നഴ്സിംഗ് ചുരുങ്ങിയെങ്കിലും ഇപ്പോഴും ഞങ്ങളുടെ ആദ്യത്തെ ഡോക്ടറും നഴ്സും അമ്മയാണ്. ഒന്നാം വയസ്സില്‍ പനി കൂടി ഫിറ്റ്സ് വന്ന എന്നെയും എടുത്ത് ആശുപത്രിയിലേയ്ക്ക് ഓടിയ അതേ ധൈര്യത്തിലാണ്, ചരിത്രം ആവര്‍ത്തിച്ച കൊച്ചുമകളെ സ്വന്തം കൈയില്‍ കോരിയെടുത്ത് അറുപതാം വയസ്സില്‍ അമ്മ ആശുപത്രിയില്‍ എത്തിച്ചത്.
ആറു മാസം മുന്‍പ് ക്ഷണിക്കാത്തൊരു അതിഥി ശരീരത്തില്‍ കയറി കൂടി, അമ്മയൊരു മേജര്‍ സര്‍ജറിയ്ക്ക് ഒരുങ്ങി ഇരിക്കുമ്പോള്‍ ആശുപത്രിയില്‍ വച്ച് എടുത്ത പടമാണിത്. അത്ര തന്നെ കൂള്‍ ആയാണ് തീയേറ്ററിലേയ്ക്ക് പോയതും. ഐ സി യു യില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന നഴ്സുമാരോട് കമ്പനി കൂടി അവരുടെ ഫോണ്‍ നമ്പര്‍ വരെ വാങ്ങിയാണ് അമ്മ എട്ടാം ദിവസം ആശുപത്രി വിട്ടത്. അതാണ് അമ്മ…ഞങ്ങടെ സ്വന്തം നഴ്സമ്മ! നിങ്ങളൊന്ന് തൊടാതെ ആരും ഇങ്ങോട്ട് വരികയും കടന്നു പോവുകയും ഇല്ലാത്തതിനാല്‍ ഭൂമിയിലെ എല്ലാ മാലാഖമാര്‍ക്കും നന്ദി, ഒപ്പം നഴ്സസ് ഡേ വിഷസ്സ്…എന്നാണ് അശ്വതി കുറിച്ചത്.
കായംകുളം : ബീഹാർ നവാഡ ഫിലിം ഫെസ്റ്റിവെലിൽ അനി മങ്കിന്റെ ‘നെയ്തെടുത്ത ജീവിതങ്ങൾ’ക്ക് സ്പെഷ്യൽ ജൂറി പുരസ്കാരം. കേരളത്തിലെ പൈതൃക തൊഴിലായ തഴപ്പായ നിർമ്മാണവും ഇന്ന് തഴപ്പായ നേരിടുന്ന പ്രതിസന്ധിയും ചർച്ച ചെയ്യുന്ന “നെയ്തെടുത്ത ജീവിതങ്ങൾ ” പ്രദർശനത്തിനൊരുങ്ങുന്നു. പ്രവാസി ചാരിറ്റി ദമ്മാമിന്റെ ബാനറിൽ എബി ഷാഹുൽ ഹമീദ് നിർമ്മിക്കുന്ന ചിത്രം അനിമങ്ക് ആണ് സംവിധാനം ചെയ്യുന്നന്നത്. ഒരു നാടിന്റ പേരിൽ തന്നെ തഴയും തഴപ്പായും അറിയപ്പെടുന്നതും ആ ജീവിതങ്ങളുടെ അതിജീവനവും ബാക്കി വന്ന തലമുറയും ഈ ഡോക്യുമെന്ററി ചർച്ച ചെയ്യുന്നത്. പ്ലാസ്റ്റിക്കിന്റെ കടന്ന് കയറ്റം പരിസ്ഥിതിക്കേറ്റ ദുരന്തം പോലെ ഈ പൈതൃക തൊഴിലിലും അന്ത്യം കുറിച്ചതും ഇപ്പോഴും വ്യദ്ധരായവരിലേക്ക് മാത്രം ചുരുങ്ങിയ ഈ പൈതൃക തൊഴിൽ ജാതിയുടേയോ മതത്തിന്റെയോ ലേബലില്ലാതെ നൂറ്റാണ്ടുകളോളം നിലനിൽക്കുന്നതിന്റെ മഹത്വം കൂടിയാണ് ഈ ചിത്രം പങ്കുവയ്ക്കുന്നത്. ഒണാട്ടുകരയുടെ പായ ചന്തകളും തഴപ്പായ നെയ്ത് ജീവിതം നെയ്തെടുത്തവരും അവശേഷിക്കുന്ന വൃദ്ധകളും ഈ ചിത്രത്തിലൂടെ നിങ്ങളുടെ മുന്നിലെത്തുന്ന ഗൃഹാതുരത്വമുണർത്തുന്ന കാഴ്ചകൾ ഈ ഡോക്യുമെന്ററി സംസാരിക്കുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ പൈതൃക തൊഴിലിന് വരികളെഴുതിയ അനി മങ്കും ആലപിച്ച എൺപതുകാരി സാവിത്രിയമ്മയും ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ചർച്ചയാണ്.
പ്രത്യേക ജൂറി പുരസ്ക്കാരത്തിന് അർഹനായ അനി മങ്കിനെ അമേരിക്കൻ ഇൻറ്റർനാഷണൽ എഡ്യൂക്കേഷണൽ ഫെഡറേഷന്റെ ഇന്ത്യൻ ഡയറക്ടർ ഷഫീഖ് ഷാഹുൽ ഹമീദ് ,യു.ആർ.എഫ് ബുക്ക് വേൾഡ് റിക്കോർഡ് ഏഷ്യ ജൂറി ഡോ.ജോൺസൺ വി. ഇടിക്കുള , കേരള കൾച്ചറൽ & റൈറ്റേഴ്സ് ഫോറം പ്രസിഡൻ്റ് നിരണം രാജൻ, സെക്രട്ടറി അജയൻ തകഴി എന്നിവർ അഭിനന്ദിച്ചു
മലയാള സിനിമയുടെ യുവ ക്യാമാറാമാൻ ജി .കൃഷ്ണയാണ് തഴവയുടെ ഗ്രാമക്കാഴ്ചകൾ പകർത്തിയത്.ഒമ്പതാം ക്ലാസുകാരൻ സിനാൻ ആണ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്.
സംഗീതം മനു തിരുവല്ലയും ഡിസൈൻ അനിവര വിളയും ഇംഗ്ലീഷ് മൊഴിമാറ്റം നിർവഹിച്ചത് ഡോ.ഷെബീർ മുഹമ്മദുമാണ്. മൺസൂൺ മീഡിയയാണ് ഈ ചിത്രം റിലീസ് ചെയ്യുന്നത്.
രാജ്യാന്തര ഫിലിം ഫെസ്റ്റിവെലിൽ നിരവധി പുരസ്കാരങ്ങൾ നേടിയ ടൂറിസം കലാമിറ്റിയിലൂടെ ചലച്ചിത്ര ലോകം അനി മങ്കിനെ ശ്രദ്ധിച്ചു തുടങ്ങുന്നത്. കുട്ടനാടിന്റെ പരിസ്ഥിതി വിഷയമടക്കം നിരവധി ഗൗരവമുള്ള വിഷയങ്ങളാണ് ലോകത്തിന് മുന്നിൽ എത്തിച്ചത്. കാഴ്ചകളല്ല തന്റെ കാഴ്ചപ്പാടുകളും തന്റെ ഡോകുമെന്ററിയുടെ രാഷ്ട്രീയവുമാണ് ചർച്ച ചെയ്യേണ്ടത് എന്ന് ‘നെയ്തെടുത്ത ജീവിതങ്ങൾ’ എന്ന ഡോക്യുമെന്ററി സിനിമ പറഞ്ഞു വെയ്ക്കുന്നത്. ഇതിനോടകം തന്നെ ഏറെ ചർച്ച ചെയ്യപ്പെട്ട നിരവധി ഷോട്ട് ഫിലുമുകളും ഹിസ്റ്റോറിക്കൽ മ്യൂസിക് ആൽബങ്ങളും ചെയ്തിട്ടുണ്ട്. നെയ്തെടുത്ത ജീവിതങ്ങൾക്ക് കിട്ടുന്ന മൂന്നാമത്തെ അവാർഡാണ് ഇത്. 2021 മുംബൈ റീൽ ഇന്റർനാഷ്ണൽ ഫിലിം ഫെസ്റ്റിവെൽ പുരസ്ക്കാരവും ലഭിച്ചിട്ടുണ്ട്. കായംകുളം സ്വദേശിയായ അനിമങ്കിന് ഭാര്യ ജസിയ,മക്കൾ ആദിൽ , അജ്വദ് എന്നിവർ പിന്തുണയുമായി കൂടെയുണ്ട്.
മുഖ്യമന്ത്രിക്ക് കത്തെഴുതി കോണ്‍ഗ്രസ് വക്താവും അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് ദേശീയ കോര്‍ഡിനേറ്ററുമായ അഡ്വ. അനിൽ ബോസ്. സമസ്ത മേഖലയും സ്തംഭിച്ച ഈ കൊറോണ കാലഘട്ടത്തിൽ, സർക്കാർ സഹായം പല മേഖലയിലും വീതം വച്ച് നൽകിയപ്പോൾ സർക്കാരും മുഖ്യമന്ത്രിയും ശ്രദ്ധ വയ്ക്കാതെ പോയ വഞ്ചി വീട് തൊഴിലാളികളുടെ അവസ്ഥ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരിക്കുവാണ് അനിൽ ബോസ്.
കത്തിന്റെ പൂർണ്ണ രൂപം…
അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന കൊവിഡ് മഹാമാരി സമസ്ത മേഖലയേയും തകർത്തിരിക്കുകയാണ്. കനത്ത മഴയും ചുഴലിക്കാറ്റും വന്നതോടെ ജനങ്ങളുടെ ജീവിതം പൂർണ്ണമായി തകരുന്ന സ്ഥിതിയിലാണ്. ക്ഷേമനിധിയിൽ അംഗങ്ങളായ ആളുകൾക്ക് 1000 രൂപ ധനസഹായം പ്രഖ്യാപിക്കുകയും സ്വയംപര്യാപ്തമല്ലാത്ത ക്ഷേമനിധികളെ സഹായിക്കാനും സർക്കാർ നടപടികൾ സ്വീകരിക്കുന്നു എന്ന അങ്ങയുടെ പ്രസ്താവന പൂർണമായി അല്ലെങ്കിലും പൊതുസമൂഹത്തിന് വളരെ ആശ്വാസം പകരുന്ന ഒന്നാണ്. സ്വയം പര്യാപ്തം അല്ലാത്ത ക്ഷേമനിധി ബോർഡുകൾക്ക് സർക്കാർ സഹായം നൽകും എന്ന് പറയുന്നതും നല്ലതുതന്നെ . എന്നാൽ മറ്റൊരു മേഖല ശ്രദ്ധയിൽ പെടുത്തട്ടെ ആലപ്പുഴയിൽ പ്രധാനമായും കൊല്ലം-എറണാകുളം തുടങ്ങിയ മറ്റു ജില്ലകളിലും ഏറ്റവും ദുരിതമനുഭവിക്കുന്ന ഒരു സഹായവും ഒരു പരിഗണനയും ഇതുവരെ കിട്ടിയിട്ടില്ലാത്ത ഒരു വിഭാഗത്തെ ചൂണ്ടിക്കാണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. കേരളത്തിൻ്റെ ഏറ്റവും വലിയ സാധ്യതയായ ടൂറിസം രംഗത്ത് ഹൗസ് ബോട്ടുകളുടെ (വഞ്ചിവീട് ) പ്രാധാന്യം അങ്ങയെ പ്രത്യേകം ഓർമ്മിപ്പിക്കേണ്ടത് ഇല്ല. പതിനായിരത്തോളം തൊഴിലാളികൾ ആണ് ഈ മേഖലയിൽ പണിയെടുക്കുന്നത് അവരെ ആശ്രയിച്ച് ജീവിക്കുന്ന കുടുംബാംഗങ്ങളുടെ എണ്ണം കൂടുമ്പോൾ അത് അരലക്ഷത്തിലേറെയാകും . ഒന്നേകാൽ വർഷക്കാലമായി ഈ മേഖല പൂർണമായും സ്തംഭിച്ചിരിക്കുകയാണ്. തൊഴിലാളികൾ, അവരുടെ കുടുംബങ്ങൾ വലിയ പ്രതിസന്ധികളിൽ ആണ്. ഈ പ്രതിസന്ധിഘട്ടത്തിൽ അല്ലെങ്കിലും ഈ മേഖലയ്ക്ക് കൂടി ഒരു ക്ഷേമനിധിബോർഡ് എന്ന ആശയം അങ്ങയുടെ മുൻപാകെ സമർപ്പിക്കുന്നു . ഇപ്പോഴത്തെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് ആശ്വാസം എന്നുള്ള നിലയിൽ ഈ മേഖലയിലെ തൊഴിലാളികളെയും കുടുംബാംങ്ങളെയും സഹായിക്കാൻ സർക്കാരിൻറെ സത്വര ശ്രദ്ധയും ഉണ്ടാകണം. അടിയന്തര സാമ്പത്തികസഹായം അനുവദിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു . വിശ്വസ്തതയോടെ, അഡ്വ. അനിൽ ബോസ് , ദേശീയ ജനറൽ സെക്രട്ടറി , എഐസിസി അസംഘടിത തൊഴിലാളി കോൺഗ്രസ് & ചെയർമാൻ കുട്ടനാട് പൈതൃക കേന്ദ്രം
ശ്രീ പിണറായി വിജയൻ ബഹു.മുഖ്യമന്ത്രി ,കേരളം തിരുവനന്തപുരം
നിറത്തിലും ആകൃതിയിലുമൊക്കെ വ്യത്യസ്തതകളുള്ള വിവിധയിനം തവളകളെ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ തെക്കന്‍ പസിഫികിലെ സോളമന്‍ ദ്വീപില്‍ നിന്നും അടുത്തിടെ കണ്ടെത്തിയത് വലിപ്പത്തിന്റെ കാര്യത്തിലും വ്യത്യസ്തയുള്ള ഒരു ഭീമന്‍ തവളെയേയാണ്. ഏകദേശം ഒരു മനുഷ്യക്കുഞ്ഞിനോളം വലുപ്പമുണ്ട് ഈ താവളയ്ക്ക്. തവളയുടെ ചിത്രം ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.
ഹോനിയാര എന്ന പ്രദേശത്തിന് സമീപം കാട്ടുപന്നികളെ വേട്ടയാടുന്നതിനിടെ ജിമ്മി ഹ്യൂഗോ എന്ന വ്യക്തിയാണ് തവളയെ കണ്ടെത്തിയത്. ഗ്രാമവാസികളെ വിളിച്ച് തവളയെ കാണിച്ചു കൊടുത്തപ്പോള്‍ അതിന്റെ വലുപ്പംകണ്ട് എല്ലാവരും അമ്ബരന്നു.
ഏതാനും നായകള്‍ പിടികൂടിയ നിലയില്‍ ഒരു കുറ്റിക്കാട്ടില്‍ നിന്നുമാണ് തവളയെ കണ്ടെത്തിയത്. നായകളുടെ ആക്രമണം മൂലം കണ്ടെത്തി അല്‍പസമയത്തിനകം തന്നെ തവള ചത്തിരുന്നു. ഈ വിഭാഗത്തില്‍പെട്ട തവളകള്‍ ബുഷ് ചികെന്‍ എന്നാണ് ഗ്രാമവാസികള്‍ക്കിടയില്‍ അറിയപ്പെടുന്നത്. മാംസത്തിനുവേണ്ടി പ്രദേവാസികള്‍ ഇവയെ വേട്ടയാടാറുണ്ട്.
കോര്‍ണുഫര്‍ ഗപ്പി എന്ന വിഭാഗത്തില്‍പ്പെട്ട തവളയാണിത്. തവളയുടെയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലെത്തിയതോടെ വന്യജീവി വിദഗ്ധര്‍ പോലും അദ്ഭുതപ്പെട്ടു. ഈ ഇനത്തില്‍ ഇത്രയും വലുപ്പമുള്ള ഒന്നിനെ താന്‍ ആദ്യം കാണുകയാണ് എന്ന് ഓസ്ട്രേലിയന്‍ മ്യൂസിയത്തിലെ ക്യുറേറ്ററായ ജോഡി റൗളെ വ്യക്തമാക്കി.
തവളകള്‍ ഇത്രയും വലുപ്പത്തില്‍ വളരുന്നത് അസാധാരണമാണെന്നും കോര്‍ണുഫര്‍ ഗപ്പി ഇനത്തിലെ തന്നെ ഏറെ പ്രായം ചെന്ന ഒന്നാവാം ഇതെന്നും അദ്ദേഹം പറഞ്ഞു.
തവള വര്‍ഗത്തില്‍ ഏറ്റവും വലുപ്പമുള്ളവയായി കണക്കാക്കപ്പെടുന്നത് ഗോലിയാത്ത് തവളകളാണ്. കാമറൂണ്‍, ഇക്വറ്റോറിയല്‍ ഗിനിയ എന്നീ പ്രദേശങ്ങളിലാണ് ഇവയെ സാധാരണയായി കണ്ടുവരുന്നത്. 36 സെന്‍റീമീറ്റര്‍ വരെ നീളം വയ്ക്കുന്ന ഇവയ്ക്ക് മൂന്ന് കിലോയോളം വരെ ഭാരവുമുണ്ടാകും. എന്നാല്‍ സ്വാഭാവിക ആവാസ വ്യവസ്ഥ നഷ്ടപ്പെടുന്നതിനാല്‍ ഗോലിയാത്ത് തവളകളെയും സാധാരണയായി കാണാന്‍ സാധിക്കാറില്ല.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ഇളയ സഹോദരൻ കോവിഡ് ബാധിച്ചു മരിച്ചു. ആഷിം ബാനർജിയാണ് മരിച്ചത്.
കോവിഡ് പോസിറ്റീവായതിനെ തുടർന്ന് കൊൽക്കത്തയിലെ മെഡിക്ക ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ആശുപത്രി ചെയർമാൻ ഡോ. അലോക് റോയ് ആണ് മരണവാർത്ത സ്ഥിരീകരിച്ചത്. അതെ സമയം വെള്ളിയാഴ്ച മാത്രം 20,846 പേർക്കാണ് ബംഗാളിൽ പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.
സെൽഫി ഭ്രമം യുവാക്കളെ അപകടത്തിൽ എത്തിക്കുന്നതിന്‍റെ ഏറ്റവും പുതിയ വാർത്തയാണ് തമിഴ് നാടിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നത്. ട്രാക്ടറിൽ ഇരുന്ന് സെൽവിയെടുത്ത 20കാരൻ വാഹനത്തോടൊപ്പം കിണറ്റിൽ വീണു മരിച്ചു. ചെന്നൈയിൽ കാറ്ററിങ് കമ്പനിയിൽ ജോലി ചെയ്തിരുന്ന കെ. സജീവിനാണ് ദാരുണാന്ത്യം സംഭവിച്ചത്. വെള്ളിയാഴ്ച വാണിയമ്പാടിയിലെ ചിന്നമോട്ടൂർ ഗ്രാമത്തിലായിരുന്നു അപകടം.
ട്രാക്ടറിലിരുന്നു മൊബൈൽ ഫോണിൽ സെൽഫി എടുത്ത സജീവിനോട് കൂടുതൽ ചിത്രങ്ങൾ പകർത്താൻ സുഹൃത്തുക്കൾ പ്രോത്സാഹിപ്പിക്കുകയായിരുന്നു. തുടർന്ന് ട്രാക്ടർ സ്റ്റാർട്ട് ചെയ്ത് പിറകിലേക്ക് എടുത്ത് യുവാവ് സെൽഫി പകർത്തി. ഇതിനിടെ പിന്നിലേക്ക് തെന്നിമാറിയ ട്രാക്ടർ, 120 അടി ആഴമുള്ള ജലസേചനത്തിന് വെള്ളമെടുക്കുന്ന വലിയ കിണറ്റിൽ വീഴുകയായിരുന്നു.
35 അടി താഴ്ചയിലുള്ള വെള്ളത്തിൽ മുങ്ങിയാണ് യുവാവ് മരിച്ചത്. സംഭവം അറിഞ്ഞ കർഷകർ വിവരം പൊലീസിനെയും അഗ്നിശമനസേനയെയും അറിയിക്കുകയായിരുന്നു. നാലു മണിക്കൂർ നീണ്ട പരിശ്രമത്തിൽ വെള്ളം വറ്റിച്ച ശേഷമാണ് കിണറ്റിൽ നിന്ന് യുവാവിന്‍റെ മൃതദേഹവും ട്രാക്ടറും പുറത്തെടുത്തത്.
മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരിയെ പശ്ചിമ ബംഗാളിന്റെ കായിക മന്ത്രിയാക്കി തൃണമൂല്‍ കോണ്‍ഗ്രസ്. കായിക വകുപ്പ് കൂടാതെ യുവജനകാര്യത്തിന് കൂടിയുളള മന്ത്രിയാണ് തിവാരി.
ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഹൗറ ജില്ലയിലെ ശിവ്പൂര്‍ മണ്ഡലത്തില്‍ മത്സരിച്ച മനോജ് തിവാരി വലിയ വിജയം സ്വന്തമാക്കിയിരുന്നു. 32,000ലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഇന്ത്യന്‍താരം വിജയിച്ചത്.
ഒടുവില്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത 43 തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിമാരില്‍ 35കാരനായ ഈ ക്രിക്കറ്റ് താരമുണ്ട്. 24 കാബിനറ്റ് മന്ത്രിമാരും 19 സഹമന്ത്രിമാരുമാണ സത്യപ്രതിജ്ഞ ചെയ്തത്.
2008 മുതല്‍ 2015 വരെയായി 12 ഏകദിനങ്ങളില്‍ ഇന്ത്യന്‍ കുപ്പായമിട്ട മനോജ് തിവാരി മൂന്ന് ട്വന്റി20 മത്സരങ്ങളിലും ദേശീയ ജഴ്‌സിയണിഞ്ഞു. ഏകദിനങ്ങളില്‍ ഒരു സെഞ്ച്വറിയടക്കം 287 റണ്‍സടിച്ച തിവാരി അഞ്ചു വിക്കറ്റും നേടിയിട്ടുണ്ട്. ഒരു കാലത്ത് സൗരവ് ഗാംഗുലിയുടെ പിന്‍ഗാമിയെന്ന് അറിയപ്പെട്ടിരുന്ന താരമാണ് മനോജ് തിവാരി.
119 ഫസ്റ്റ്ക്ലാസ് മത്സരങ്ങളില്‍ 27 സെഞ്ച്വറിയടക്കം 8,752 റണ്‍സാണ് സമ്പദ്യം. ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, റൈസിങ് പുണെ സൂപ്പര്‍ജയന്റ്‌സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ് എന്നിവയുടെ താരമായിരുന്നു. 2012 ഐ.പി.എല്‍ ഫൈനലില്‍ ഡ്വെയ്ന്‍ ബ്രാവോക്കെതിരെ കൊല്‍ക്കത്തയെ കിരീടത്തിലെത്തിച്ച വിജയറണ്‍ തിവാരിയുടെ ബാറ്റില്‍നിന്നായിരുന്നു.
തിവാരിക്ക് പുറമെ മുന്‍ ഐ.പി.എസ് ഓഫിസര്‍ ഹുമയൂണ്‍ കബീര്‍, വനിതാ നേതാവ് സിയൂലി സാഹ എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. കാബിനറ്റ് മന്ത്രിമാരായി പാര്‍ഥ ചാറ്റര്‍ജി, അരൂപ് റോയി, ബങ്കിം ചന്ദ്ര ഹസ്‌റ, സുപ്രത മുഖര്‍ജി, മാനസ് രഞ്ജന്‍, ഭൂനിയ, സൗമെന്‍ കുമാര്‍ മഹാപത്ര, മോളോയ് ഘട്ടക്, അരൂപ് ബിശ്വാസ്, അമിത് മിത്ര, സാധന്‍ പാണ്ഡെ, ജ്യോതി പ്രിയ മല്ലിക് തുടങ്ങിയവരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തു.
സംസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ കടലാക്രമണം ശക്തമായി തുടരുന്നു. കാസര്‍കോട് മുസോടി കടപ്പുറത്ത് നിന്നനില്‍പ്പില്‍ വീട് നിലംപൊത്തി. തീരത്തോടു ചേര്‍ന്നുള്ള വീടാണ് പൂര്‍ണമായി ഇടിഞ്ഞു വീണത്. മുസോടി സ്വദേശി മൂസ എന്നയാളുടെ വീടാണ് തിരയിൽ തകര്‍ന്ന് അടിഞ്ഞത്. ഒട്ടേറെ വീടുകളില്‍ വെള്ളം കയറി.
പ്രദേശത്ത് കടലാക്രമണ ഭീഷണി പതിവാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. പുലിമുട്ട് അടക്കം സ്ഥിരം സുരക്ഷാ സംവിധാനങ്ങൾ വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. അഞ്ച് വീടെങ്കിലും മുസോടിയിൽ മാത്രം അപകടാവസ്ഥയിൽ നിൽക്കുന്നുണ്ട്. ഇവിടങ്ങളിൽ നിന്നെല്ലാം ആളുകളെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്
അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ‘ടൗട്ടെ’ ചുഴലിക്കാറ്റായി മാറിയതിനെത്തുടര്‍ന്ന് എറണാകുളം, കോട്ടയം, ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ കനത്ത മഴയാണ്. കണ്ണൂരില്‍നിന്ന് 290 കിലോമീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റിന്റെ സഞ്ചാരപാത. അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയ കണ്ണൂരും കാസര്‍കോടും ശക്തമായ മഴ തുടരുകയാണ്.
ആലപ്പുഴയിൽ കടലക്രമണത്തിൽ പതിനൊന്നു വീടുകൾ തകർന്നു. കടൽക്ഷോഭം രൂക്ഷമായതോടെ മുപ്പതിലേറെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കുട്ടനാട്ടിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ തോട്ടപ്പള്ളി സ്പിൽവേ ഉച്ചയ്ക്കുശേഷം തുറന്നേക്കും. വേലിയേറ്റ സാധ്യതകൾ കൂടി പരിശോധിച്ച ശേഷമായിരിക്കും നടപടി .
തുടർച്ചയായ നാലാം നാളും ആലപ്പുഴയുടെ തീരങ്ങൾ പ്രക്ഷുബ്ധമാണ്. ഒറ്റമശ്ശേരി, ചേന്നവേലി ചെത്തി, ചെട്ടിക്കാട്, വാടയ്ക്കൽ, വിയാനി തുടങ്ങി പലയിടങ്ങളിൽ നിന്നും തീരവാസികളെ മാറ്റിത്തുടങ്ങി. രക്ഷാപ്രവർത്തനത്തിന് ദേശീയ ദുരന്തനിവാരണ സേനയുടെ സഹായവുമുണ്ട്. മഴയ്ക്കും കോവിഡിനും ശമനമില്ലാത്തതാണ് പ്രതിസന്ധി.
കുട്ടനാട്ടിൽ ജലനിരപ്പ് ഉയർന്ന പശ്ചാത്തലത്തിൽ തണ്ണീർമുക്കം ബണ്ടിന് 68 ഷട്ടറുകൾ ഉയർത്തിയിട്ടുണ്ട്. അപ്പർ കുട്ടനാട്ടിലെ വെള്ളപ്പൊക്കം ഒഴിവാക്കാൻ തോട്ടപ്പള്ളി സ്പിൽവേ യും തുറക്കണമെന്ന ആവശ്യം ശക്തമാണ്. വേലിയേറ്റ സാധ്യത പരിശോധിച്ചാവും നടപടിയെന്ന് കലക്ടർ പറഞ്ഞു.
ആലപ്പുഴ, ഇടുക്കി, വയനാട് ജില്ലകളിലും ശക്തമായ കാറ്റില്‍ വ്യാപക നാശനഷ്ടമുണ്ടായി. ഒട്ടേറെ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടു പറ്റി. വട്ടവടയില്‍ മരം വീണ് വഴികള്‍ തടസപ്പെട്ടു, ഹൃദ്രോഗി ആശ്രുപത്രിയിലെത്താനാവാതെ മരിച്ചു.
കോഴിക്കോട്: അര്‍ബുദത്തിനെതിരായ പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും കരുത്തും പ്രതീകവുമായിരുന്ന നന്ദു മഹാദേവ (27) മരണത്തിന് കീഴടങ്ങി. കോഴിക്കോട് എം.വി.ആര്‍ കാന്‍സര്‍ സെന്ററില്‍ ശനിയാഴ്ച പുലര്‍ച്ചെ 3.30 ഓടെയായിരുന്നു മരണം. തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശിയായ നന്ദു വര്‍ഷങ്ങളായി അര്‍ബുദമായി മല്ലിട്ടാണ് മുന്നോട്ടുപോയിരുന്നത്.
പതിനായിരക്കണക്കിന് അര്‍ബുദ രോഗികള്‍ക്ക് പ്രചോദനമായിരുന്നു നന്ദുവിന്റെ ജീവിതം. അര്‍ബുദം ബാധിച്ചവര്‍ക്ക് വേണ്ടിയുള്ള ‘അതിജീവനം’ എന്ന കൂട്ടായ്മയുടെ മുഖ്യ സംഘാടകനായിരുന്നു. ശരീരത്തിലെ ഓരോ അവയവങ്ങളെയും കാര്‍ന്നുതിന്ന അര്‍ബുദം അവസാനം നന്ദുവിന്റെ ശ്വാസകോശത്തേയും കീഴടക്കിയതോടെയാണ് തന്റെ ജീവിതം മരണത്തിന് വിട്ടുകൊടുക്കാന്‍ നന്ദു തയ്യാറായത്.
ഓരോ തവണയും അര്‍ബുദം കടന്നാക്രമിക്കുമ്പോള്‍ ആശുപത്രിയില്‍ അഭയം തേടുന്ന നന്ദു ചിരിച്ച മുഖവുമായാണ് തിരിച്ചിറങ്ങി വന്ന് ജിവിതത്തില്‍ ഒരു ഘട്ടത്തിലും തോറ്റുകൊടുക്കരുതെന്ന് മറ്റുള്ളവരോട് പറഞ്ഞിരുന്നത്. സമൂഹ മാധ്യമങ്ങളിലൂടെയും നന്ദു മറ്റുള്ളവര്‍ക്ക് പ്രചോദനവും കരുത്തുമായിരുന്നു.
കീമോ തെറാപ്പിയും സര്‍ജറിയും ഇനി നടക്കില്ലെന്നും ഇനി ഒരു പ്രതീക്ഷയുമില്ലെന്നും പാലിയേറ്റീവ് കെയര്‍ മാത്രമാണ് ആശ്രയമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചതോടെ മൂന്ന് ദിവസം സുഹൃത്തുക്കള്‍ക്കൊപ്പം ഗോവയില്‍ വിനോദയാത്രയും നടത്തിയ ശേഷമാണ് നന്ദു വീണ്ടും ആശുപത്രിയില്‍ എത്തിയത്.