ചെന്നൈ രാജീവ്ഗാന്ധി ഗവ. ജനറൽ ആശുപത്രിയിൽ നിന്ന് കാണാതായ കോവിഡ് രോഗിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. ആശുപത്രിയിലെ കരാർ ജീവനക്കാരിയായ തിരുവൊട്ടിയൂർ സ്വദേശി രതിദേവി(40) ആണ് അറസ്റ്റിലായത്. വെസ്റ്റ് താംബരം സ്വദേശി സുനിത(41) ആണ് കൊല്ലപ്പെട്ടത്.
മേയ് 24നാണ് സുനിതയെ വാർഡിൽ നിന്ന് കാണാതായത്. ജൂൺ എട്ടിന് എട്ടാം നിലയിലെ എമർജൻസി ബോക്സ് റൂമിൽ നിന്ന് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി. തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടത്തിൽ സംഭവം കൊലപാതകമാണെന്നും തെളിഞ്ഞു. സുനിതയെ രതിദേവി വീൽചെയറിൽ കൊണ്ടുപോയിരുന്നുവെന്ന് നേരത്തെ പോലീസിന് വിവരം ലഭിച്ചിരുന്നു.
സംഭവം കൊലപാതകമെന്ന് തെളിഞ്ഞതോടെ പോലീസ് വീണ്ടും ചോദ്യം ചെയ്യൽ നടത്തുകയും രതിദേവി കുറ്റം സമ്മതിക്കുകയുമായിരുന്നു. സുനിതയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം രതിദേവി ഇവരുടെ പണവും മൊബൈൽ ഫോണും മോഷ്ടിക്കുകയും ആശുപത്രിയിലെ എട്ടാം നിലയിൽ മൃതദേഹം ഉപേക്ഷിക്കുകയുമായിരുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ നടിയാണ് സാധിക വേണുഗോപാല്‍. തന്റെ പോസ്റ്റുകൾക്കു താഴെ മോശം കമന്റ് ഇടുന്നവര്‍ക്കെതിരേ പലപ്പോഴും ശക്തമായ മറുപടിയുമായി സാധിക രംഗത്തു വരാറുണ്ട്. ഇപ്പോഴിതാ മാസങ്ങളായി തന്നെ ശല്യം ചെയ്തയാള്‍ക്കെതിരേ പരാതി നല്‍കി നടി സാധിക വേണുഗോപാല്‍.
മനസമാധാനം വേണമെങ്കില്‍ സമൂഹത്തിലെ ഇത്തരം കീടങ്ങളെ ഉന്മൂലനം ചെയ്തേ മതിയാകൂ എന്ന് സാധിക ഫേസ്ബുക്കില്‍ കുറിച്ചു. പരാതിയും സ്ക്രീന്‍ ഷോട്ടും ഇതോടൊപ്പം അവര്‍ ചേര്‍ത്തിട്ടുണ്ട്. എറണാകുളം സൈബര്‍ സെല്‍ ഇന്‍സ്പെക്ടര്‍ക്കാണ് സാധിക പരാതി നല്‍കിയത്.
സാധികയുടെ പോസ്റ്റ് ഇങ്ങനെ…
പെണ്‍കുട്ടികളോട് ഒന്നേ പറയാനുള്ളു സമൂഹം എന്ത് വിചാരിക്കും എന്ന് നോക്കി ജീവിക്കാന്‍ സാധിക്കില്ല. നമുക്ക് മനസമാധാനം വേണമെങ്കില്‍ സമൂഹത്തിലെ ഇത്തരം കീടങ്ങളെ ഉന്മൂലനം ചെയ്തേ മതിയാകൂ… പ്രതികരിക്കുക, നീ ഉപയോഗിക്കുന്ന വസ്ത്രം ആണ് പ്രശ്നം എന്ന് പറയുന്നവന്റെ ചിന്തയാണ് പ്രശ്നം. അവരൊക്കെ ആണ് ഇത്തരം കീടങ്ങളുടെ പ്രചോദനം. ശാരീരിക പീഡനം മാത്രം അല്ല മാനസിക പീഡനവും വ്യക്തിഹത്യയും കുറ്റകരം തന്നെ ആണ്..
പൊരുതുക, സ്ത്രീ സ്വാതന്ത്രത്തിനായല്ല, സ്ത്രീ ശാക്തീകരണത്തിനായി, കമ്പനിയുടെ മുന്നില്‍ അഭിമാനം പണയം വെക്കാത്ത ധീര വനിതകള്‍ വണിരുന്ന ഭാരതത്തിന്റെ മണ്ണില്‍ അഭിമാനം അടിയറവു വക്കാതെ മുന്നോട്ടു പോകണമെങ്കില്‍ ആദ്യം ഇല്ലാതാക്കേണ്ടത് ഇത്തരം സാമൂഹ്യ ദ്രോഹികളെയും അവര്‍ക്കു ചുക്കാന്‍ പിടിച്ചു സ്തുതിഗീതം പാടുന്ന സദാചാരത്തിന്റെ മുഖമറ ഉള്ള നട്ടെല്ലില്ലാത്ത ഒരുകൂട്ടം കപട പുണ്യാളന്മാരെയും (ആണും പെണ്ണും പെടും )ആണ്.
ഇനി വരുന്ന തലമുറക്കായി ഇത്തരം സാമൂഹ്യ ദ്രോഹികളെ ഉന്മൂലനം ചെയ്യേണ്ടതുണ്ട്. നമുക്കൊരുമിച്ചു മുന്നേറാം, പ്രതികരിക്കാം, നമുക്കായ് ഒരു നല്ല നാളെക്കായ്…
വിമര്‍ശനം നല്ലതാണ് പക്ഷെ മാന്യത ഉണ്ടാവണം. അഭിപ്രായം നല്ലതാണ് പക്ഷെ ബഹുമാനം ഉണ്ടാകണം.സമൂഹമാധ്യമം അല്ല കുഴപ്പം അതിന്റെ ഉപയോഗം അറിയാത്ത അതിനെ ചൂഷണം ചെയ്യുന്ന വൈറസുകള്‍ ആണ്. അവര്‍ക്കുള്ള മരുന്ന് നമ്മുടെ ശബ്ദം ആകണം. ലൈംഗിക ചൂഷണം, മാനസിക പീഡനം, ജീവിതകാലം മുഴുവന്‍ ലോക്ഡൗണ്‍ ആസ്വദിക്കാം.
പേടിച്ചിരിക്കേണ്ടതും ഒളിച്ചിരിക്കേണ്ടതും ഇരകള്‍ അല്ല. സമൂഹം അല്ല നമ്മുക്ക് ചിലവിനു തരുന്നത് തല കുനിക്കേണ്ടത് നമ്മളല്ല. അതിനു കാരണക്കാര്‍ ആരാണോ അവരാണ്… ഇനിയെങ്കിലും മൗനം വെടിഞ്ഞു ശബ്ദം ഉയര്‍ത്തുക… (ഇത് പെണ്ണിന്റെ മാത്രം പ്രശ്നം അല്ല. പീഡനം അനുഭവിക്കുന്ന ആണുങ്ങളും ഇതിനെതിരേ പ്രതികരിക്കുന്നത് സമൂഹത്തിലെ മാന്യതയുടെ മുഖമൂടി ധരിച്ചവരെ വെളിച്ചത്തു കൊണ്ടുവരാനും സത്യാവസ്ഥകള്‍ പലരും തിരിച്ചറിയുന്നതിനും മാനസിക സങ്കര്ഷം കുറക്കുന്നതിനും പരിഹാരം ആകും…)
സാധികയുടെ പോസ്റ്റിനു താഴെ നടിയെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകള്‍ നിറയുകയാണ്.
തിരുവനന്തപുരം: സംസ്ഥാനത്ത് 17 മുതൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ച സാഹചര്യത്തിൽ യാത്രക്കാരുടെ ആവശ്യാനുസരണം സംസ്ഥാനത്ത് ഉടനീളം കെഎസ്ആർടിസി പരിമിതമായ സർവ്വീസുകളും ജല ഗതാഗത വകുപ്പിന്റെ ബോട്ടുകൾ 50% സർവീസ് നടത്തുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.
കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാകും കെ എസ് ആർ ടി സി സർവ്വീസ് നടത്തുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സി, ഡി കാറ്റഗറിയിൽ ഉൾപ്പെടുത്തിയ (ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20% കൂടിയ ) പ്രദേശങ്ങളിൽ സ്റ്റോപ്പ് അനുവദിക്കില്ല. യാത്രക്കാർ കൂടുതൽ ഉള്ള സ്ഥലങ്ങളിലേക്കാണ് സർവ്വീസുകൾ നടത്തുന്നത്. ഓർഡിനറി ബസുകളിൽ 12 മണിയ്ക്കൂർ എന്ന നിലയിൽ യാത്രാക്കാരുടെ ആവശ്യാനുസരണമാകും സർവ്വീസ് നടത്തുക. യാത്രാക്കാർ കൂടുതലുള്ള തിങ്കൽ, വെള്ളി ദിവസങ്ങളിൽ കൂടുതൽ സർവ്വീസുകൾ നടത്തും.
സമ്പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന ശനി , ഞായർ ദിവസങ്ങളിൽ അവശ്യ സർവ്വീസുകൾ ഒഴികെ സർവ്വീസ് നടത്തുകയില്ല. ഞാറാഴ്ച ഉച്ചയ്ക്ക് ശേഷം ദീർഘദൂര സർവ്വീസുകൾ പുനരാരംഭിക്കും.
ഇതോടൊപ്പം സംസ്ഥാനജല ഗതാഗതവകുപ്പിന്റെ ബോട്ടുകൾ ഓരോ സ്റ്റേഷനുകളിലും അൻപതുശതമാനം ഷെഡ്യൂളുകൾ വീതം രാവിലെ 7 മണി മുതൽ വൈകുന്നേരം 7 മണി വരെ സർവീസ് നടത്തുമെന്നും മന്ത്രി അറിയിച്ചു.
യൂറോ കപ്പിലെ വാര്‍ത്താ സമ്മേളനത്തിനിടെ പോര്‍ച്ചുഗീസ് ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തനിക്ക് മുന്നിലിരുന്ന കൊക്കോ കോള കുപ്പികള്‍ എടുത്തുമാറ്റിയത് സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ ചര്‍ച്ചയായിരുന്നു. റൊണാള്‍ഡോയുടെ ഈ പ്രവര്‍ത്തി കൊക്കോ കോള കമ്പനിക്കും വലിയ നഷ്ടമുണ്ടാക്കി. സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം കമ്പനിയുടെ വിപണി മൂല്യത്തില്‍ 520 കോടി ഡോളറിന്റെ ഇടിവുണ്ടായി.
ചൊവ്വാഴ്ച നടന്ന പോര്‍ച്ചുഗല്‍-ഹംഗറി മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താ സമ്മേളനം ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് തനിക്ക് മുമ്പിലിരുന്ന രണ്ട് കൊക്കോ കോള ശീതളപാനീയ കുപ്പികള്‍ റൊണാള്‍ഡോ എടുത്തുമാറ്റിയത്. സമീപമുള്ള വെള്ളക്കുപ്പി ഉയര്‍ത്തിക്കാട്ടി വെള്ളമാണ് കുടിക്കേണ്ടതെന്നും റൊണാള്‍ഡോ ക്യാമറയ്ക്ക് മുന്നില്‍ പറഞ്ഞിരുന്നു. ഇതിന്റെ വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായത്.
യുറോ കപ്പിലെ ഔദ്യോഗിക സ്‌പോണ്‍സര്‍ കൂടിയാണ് കൊക്കോ കോള. റൊണാള്‍ഡോയുടെ വൈറലായ വാര്‍ത്താ സമ്മേളനം നടക്കുന്നതിന് മുമ്പ് കമ്പനിയുടെ ഓഹരി വില 73.02 ഡോളറായിരുന്നു. എന്നാല്‍ വാര്‍ത്താ സമ്മേളനം കഴിഞ്ഞതിന് പിന്നാലെ ഇത് 71.85 ഡോളറായി കുറഞ്ഞു. 1.6 ശതമാനത്തിന്റെ ഇടിവ് മൂലം കൊക്കോ കോളക്കുണ്ടായ നഷ്ടം 520 കോടി ഡോളറും.
ജങ്ക് ഫുഡുകളോടുള്ള താത്പര്യമില്ലായ്മ ക്രിസ്റ്റ്യാനോ നേരത്തേയും പ്രകടമാക്കിയിട്ടുണ്ട്. തന്റെ മകന്‍ ഫാന്റയും കൊക്കോ കോളയും കുടിക്കുമെന്നും ക്രിസ്പി ഭക്ഷണം കഴിക്കുമെന്നും എന്നാല്‍ തനിക്ക് അത് ഇഷ്ടമല്ലെന്നും ഒരു അഭിമുഖത്തില്‍ താരം പറഞ്ഞിരുന്നു.
ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിനെത്തുടര്‍ന്ന് വ്യാഴാഴ്ച മുതല്‍ യാത്ര ചെയ്യുന്നവര്‍ കരുതേണ്ട രേഖകള്‍ സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.
നിയന്ത്രണങ്ങളില്‍ ഇളവ് വന്ന സ്ഥലങ്ങളില്‍ നിന്ന് (ടി.പി.ആര്‍ നിരക്ക് എട്ട് ശതമാനത്തില്‍ കുറവുളള സ്ഥലം) ഭാഗിക ലോക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളിലേയ്ക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് പാസ് ആവശ്യമില്ല. എന്നാല്‍ യാത്രക്കാര്‍ പൂരിപ്പിച്ച സത്യവാങ്മൂലം കരുതണം. ഈ രണ്ട് വിഭാഗത്തില്‍പെട്ട സ്ഥലങ്ങളില്‍ നിന്നും സമ്പൂര്‍ണ ലോക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളിലേയ്ക്ക് മെഡിക്കല്‍ ആവശ്യങ്ങള്‍, വിവാഹച്ചടങ്ങുകള്‍, മരണാനന്തരച്ചടങ്ങുകള്‍, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, വ്യാവസായിക ആവശ്യങ്ങള്‍ മുതലായവയുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുന്നവര്‍ക്ക് പോലീസ് പാസ് ആവശ്യമാണ്.
സമ്പൂര്‍ണ ലോക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളില്‍ നിന്ന് ഭാഗിക ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ സ്ഥലത്തേയ്ക്കും നിയന്ത്രണങ്ങള്‍ ഒഴിവാക്കിയ സ്ഥലത്തേയ്ക്കും മേല്‍ പറഞ്ഞ ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യുന്നതിനും പാസ് ആവശ്യമാണ്.
പാസ് ലഭിക്കാന്‍ ബുദ്ധിമുട്ടുളളവര്‍ക്ക് ആവശ്യമായ രേഖകള്‍ സഹിതം വെളള പേപ്പറില്‍ അപേക്ഷ തയ്യാറാക്കി നല്‍കിയാല്‍ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ നിന്ന് പാസ് ലഭിക്കുന്നതാണ്. എത്തിച്ചേരേണ്ട സ്ഥലത്തെ തദ്ദേശഭരണ സ്ഥാപനത്തിന്‍റെ പേരും വാര്‍ഡ് നമ്പരും ഉള്‍പ്പെടെയുളള മുഴുവന്‍ വിലാസം, യാത്രയുടെ ആവശ്യം, യാത്ര ചെയ്യുന്ന ആള്‍ക്കാരുടെ പേരും വിലാസവും മൊബൈല്‍ നമ്പരും, വാഹനത്തിന്‍റെ നമ്പര്‍ എന്നിവ ഉള്‍പ്പെടുത്തി വേണം അപേക്ഷ തയ്യാറാക്കേണ്ടത്.
ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളില്‍ നിന്ന് അകത്തേയ്ക്കും പുറത്തേയ്ക്കും പരീക്ഷകള്‍ക്കും മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്കും മാത്രമേ യാത്ര അനുവദിക്കൂ. യാത്രചെയ്യുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ്, ഹാള്‍ടിക്കറ്റ്, മെഡിക്കല്‍ രേഖകള്‍ എന്നിവയില്‍ അനുയോജ്യമായവ കരുതണം.
സംസ്ഥാനത്ത് വ്യാഴാഴ്ച മദ്യവില്‍പന പുനരാരംഭിക്കുന്ന സാഹചര്യത്തില്‍ വില്‍പ്പന കേന്ദ്രങ്ങളിലും ബാറുകളിലും എത്തുന്നവര്‍ മാസ്ക്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. ഇക്കാര്യം ഉറപ്പാക്കുന്നതിന് പോലീസിനെ വിന്യസിക്കും. ഇത്തരം സ്ഥാപനങ്ങള്‍ക്ക് സമീപം പട്രോളിംഗ് കര്‍ശനമാക്കാനും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കി.
എലിസബത്ത് രാജ്ഞിയുമായുള്ള കൂടിക്കാഴ്ച അമ്മയുടെ ഓര്‍മകള്‍ ഉണര്‍ത്തിയെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ബ്രിട്ടനില്‍ നടക്കുന്ന ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ ബൈഡന്‍ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഭാര്യ ജില്‍ ബൈഡനോടൊപ്പം രാജ്ഞിയെ സന്ദര്‍ശിക്കാനെത്തിയത്.
കോണ്‍വാളില്‍ നിന്ന് ഹെലികോപ്ടറിലാണ് ബൈഡന്‍ വിന്‍സര്‍ കൊട്ടാരത്തിലെത്തിയത്. ദി ക്വീന്‍സ് കമ്പനി ഫസ്റ്റ് ബറ്റാലിയന്‍ ഗ്രനേഡിയര്‍ ഗാര്‍ഡ്‌സ്, ഗാര്‍ഡ് ഓഫ് ഓണര് നല്‍കി അമേരിക്കന്‍ പ്രസിഡന്റിന് സ്വാഗതമരുളി. ഒരു മണിക്കൂറോളം രാജ്ഞിക്കൊപ്പം ചെലവഴിച്ച ശേഷമാണ് ബൈഡന്‍ മടങ്ങിയത്.
“രാജ്ഞിയുടെ രൂപവും സൗമ്യഭാവവും മഹാമനസ്‌കതയും അമ്മയുടേത് പോലെ തോന്നിപ്പിച്ചു. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനെ കുറിച്ചും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുതിനെ കുറിച്ചും രാജ്ഞി തിരക്കി,“ ബൈഡന്‍ പറഞ്ഞു. വൈറ്റ് ഹൗസ് സന്ദര്‍ശനത്തിനായി എലിസബത്ത് രാജ്ഞിയെ ക്ഷണിച്ചതായും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തുന്ന 13-മത്തെ യുഎസ് പ്രസിഡന്റാണ് ബൈഡന്‍. 1982 ലാണ് ബൈഡന്‍ ആദ്യമായി രാജ്ഞിയെ കാണാനെത്തിയത്. അന്ന് സെനറ്ററായിരുന്ന ബൈഡന്‍ അമേരിക്കന്‍ പാര്‍ലമെന്ററി സംഘത്തിനൊപ്പമാണ് രാജ്ഞിയെ കാണാനെത്തിയത്.
ബൈഡന്റെ അമ്മയായ കാതറിന്‍ യൂജിന്‍ ഫിന്നഗന്‍ ബൈഡന്റെ ജീവിതത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തിയാണ്. ബൈഡന്റെ വ്യക്തിപരമായ ജീവിതത്തിലും രാഷ്ട്രീയജീവിതത്തിലും ജീന്‍ എന്ന വിളിപ്പേരുണ്ടായിരുന്ന കാതറിന്റെ കാഴ്ചപ്പാടുകള്‍ക്ക് ഏറെ സ്വാധീനിച്ചിട്ടുണ്ട്. തന്റെ പ്രസംഗങ്ങളില്‍ പലപ്പോഴും ബൈഡന്‍ അമ്മയുടെ വാക്കുകള്‍ എടുത്തു പറയാറുണ്ട്. 2010 ല്‍ അന്തരിച്ചെങ്കിലും കാതറിന് ഇപ്പോഴും ബൈഡനില്‍ ഏറെ സ്വാധീനമുണ്ടെന്ന് അദ്ദേഹത്തോടടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
കോവിഡ് വ്യാപനം കാരണം കേരളത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ മദ്യശാലകളെല്ലാം അടച്ചു. ഇതോടെ മദ്യം കിട്ടാതെ മദ്യപാനികളെല്ലാം പ്രതിസന്ധിയിലായി. അതിനിടെ തന്റെ സുഹൃത്തിന് തപാല്‍ വഴി മദ്യം അയച്ചു കൊടുത്തിരിക്കുകയാണ് യുവാവ്. എന്നാല്‍ മദ്യം വന്ന് വീണത് എക്‌സൈസിന്റെ കൈയ്യിലും.
സുഹൃത്തിന് ബംഗളൂരുവില്‍ നിന്നാണ് തപാല്‍ മാര്‍ഗം മദ്യക്കുപ്പികള്‍ അയച്ചു കൊടുത്തത്. മദ്യത്തോടൊപ്പം വെച്ചിരുന്ന ടച്ചിങ്‌സ് ആണ് ഇരുവരേയും ഇവിടെ കുടുക്കിയത്. ടച്ചിങ്‌സായി മദ്യക്കുപ്പിക്കൊപ്പം മിക്‌സ്ചര്‍ ഉണ്ടായിരുന്നതിനാല്‍ പാഴ്‌സല്‍ എലി കരണ്ടു.
ഇതോടെ പെട്ടിക്കുള്ളില്‍ മദ്യമാണെന്ന് പോസ്റ്റ് ഓഫീസ് ജീവനക്കാര്‍ക്ക് മനസിലായി. എറണാകുളം ഹെഡ് പോസ്റ്റ് ഓഫിസിലാണ് പാഴ്‌സല്‍ എത്തിയത്. മദ്യമാണെന്ന് കണ്ടെത്തിയതോടെ അധികൃതര്‍ വിവരം എറണാകുളം ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ ടിഎ അശോക് കുമാറിനെ അറിയിച്ചു.
എറണാകുളം അസി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെആര്‍ രാംപ്രസാദിന്റെ നേതൃത്വത്തില്‍ എക്‌സൈസ് സംഘം പാഴ്‌സല്‍ കസ്റ്റഡിയിലെടുത്തു. പാഴ്‌സലില്‍ അയച്ചയാളുടേയും വാങ്ങേണ്ട ആളുടേയും വിലാസവും ഫോണ്‍ നമ്പറും എല്ലാം വ്യക്തമായിരുന്നു. അതിനാല്‍ ഇരുകൂട്ടരേയും കണ്ടെത്താന്‍ എക്‌സൈസിന് അധികം പ്രയാസപ്പെടേണ്ടി വന്നിട്ടില്ല.
മോഹൻലാൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ആറാട്ട്’. ബി. ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്നചിത്രം ഒക്ടോബർ 14ന് തിയറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.
പുലിമുരുകന് ശേഷം മോഹൻലാലിന് വേണ്ടി ഉദയകൃഷ്ണ രചന നിർവഹിക്കുന്ന ‘ആറാട്ടി’ൽ നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായാണ് അദ്ദേഹം എത്തുന്നത്.ചിത്രത്തിൽ മോഹൻലാൽ ഉപയോഗിക്കുന്ന കറുത്ത ബെൻസ് കാറും ശ്രദ്ധ നേടിയിട്ടുണ്ട്. ”മൈ ഫോൺ നമ്പർ ഈസ് 2255”എന്ന ‘രാജാവിന്റെ മകനി’ലെ ഡയലോഗ് ഓർമിപ്പിക്കും വിധം കാറിനും 2255 എന്ന നമ്പറാണു നൽകിയിരിക്കുന്നത്.
ആറാട്ടിൽ ശ്രദ്ധ ശ്രീനാഥ് ആണ് നായികയായെത്തുന്നത്. നെടുമുടി വേണു, സായ്കുമാർ, സിദ്ദിഖ്, വിജയരാഘവൻ, ജോണി ആന്റണി, ഇന്ദ്രൻസ്, രാഘവൻ, നന്ദു, ബിജു പപ്പൻ, ഷീല, സ്വാസിക, മാളവിക, രചന നാരായണൻകുട്ടി തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
തന്റെ ജീവിതത്തിൽ തന്നെ പലതരത്തിൽ പീഡനത്തിരയാക്കിയവരുടെ പേരുകൾ പുറത്തു വിട്ട് നടി രേവതി സമ്പത്ത് . ലൈംഗികമായും മാനസീകമായും വാക്കുകളിലൂടെയും വികാരപരമായും ചൂഷണം ചെയ്തവരുടെ പേരുകളാണ് രേവതി തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ഷെയർ ചെയ്തിരിക്കുന്നത്. 14 പേരുകൾ ആണ് ഇതിൽ ഉള്ളത്. പല മേഖലയിലെ പ്രമുഖരായ വ്യക്തികളുടെ പേരുകളും ആ കൂട്ടത്തിൽ ഉണ്ട്. ഇനിയും കൂടുതൽ പേരുകൾ പുറത്തുവിടുമെന്നും രേവതി സമ്പത്ത് പറയുന്നു.
രേവതി സമ്പത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
എന്റെ ജീവിതത്തിൽ എന്നെ ഇതുവരെ സെക്ഷ്വലി, മെന്റലി, വെർബലി, ഇമോഷണലി പീഡിപ്പിച്ച പ്രൊഫഷണൽ/പേർസണൽ/സ്ട്രെയിഞ്ച്/സൈബർ ഇടങ്ങളിലുള്ള അബ്യൂസേഴ്‌സിന്റെ അഥവാ ക്രിമിനലുകളുടെ പേരുകൾ ഞാൻ ഇവിടെ മെൻഷൻ ചെയ്യുന്നു..!
1. രാജേഷ് ടച്ച്‌റിവർ(സംവിധായകൻ)
2. സിദ്ദിഖ്(നടൻ)
3. ആഷിഖ് മാഹി(ഫോട്ടോഗ്രാഫർ)
4. ഷിജു എ.ആർ(നടൻ)
5. അഭിൽ ദേവ്(കേരള ഫാഷൻ ലീഗ്, ഫൗണ്ടർ)
6. അജയ് പ്രഭാകർ(ഡോക്ടർ)
7. എം.എസ്സ്.പാദുഷ്(അബ്യൂസർ)
8.സൗരഭ് കൃഷ്ണൻ(സൈബർ ബുള്ളി)
9.നന്തു അശോകൻ(അബ്യൂസർ,DYFI യൂണിറ്റ് കമ്മിറ്റി അംഗം, നെടുംങ്കാട്)
10.മാക്ക്‌സ് വെൽ ജോസ്(ഷോർട്ട് ഫിലിം ഡയറക്ടർ)
11.ഷനൂബ് കരുവാത്ത് & ചാക്കോസ് കേക്‌സ് (ആഡ് ഡയറക്ടർ)
12. രാകേന്ത് പൈ, കാസ്റ്റ് മീ പെർഫെക്ട് (കാസ്റ്റിംഗ് ഡയറക്ടർ)
13.സരുൺ ലിയോ(ESAF ബാങ്ക് ഏജന്റ്, വലിയതുറ)
14.സബ്ബ് ഇൻസ്പെക്ടർ ബിനു (പൂന്തുറ പോലീസ് സ്റ്റേഷൻ, തിരുവനന്തപുരം )
ഇനിയും ഇനിയും പറഞ്ഞ് കൊണ്ടേ ഇരിക്കും…
മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്തതിന്റെ പേരില്‍ പ്രതി പോലീസ് ഓഫീസര്‍ അജീഷ് പോളിന്റെ തല കല്ല് കൊണ്ട് അടിച്ചു പൊട്ടിച്ചത് കേരളത്തെ നടുക്കിയ ഒന്നായിരുന്നു. കല്ലു കൊണ്ടുള്ള ആക്രമണത്തില്‍ അജീഷ് പോളിന്റെ തലയോട്ടി തകര്‍ന്നിരുന്നു. ഇപ്പോള്‍ അജീഷിന്റെ നിലവിലുള്ള ആരോഗ്യസ്ഥിതി ഉള്ളുപൊള്ളിക്കുന്നതാണ്. ആരെയും തിരിച്ചറിയാന്‍ സാധിക്കാതെ ഓര്‍മ കുറയുന്ന അവസ്ഥയിലാണ് പോലീസ് ഉദ്യോഗസ്ഥന്‍.
ആലുവ രാജഗിരി ആശുപത്രിയിലാണ് അജീഷ് ചികിത്സയിലുള്ളത്. സദാസമയവും ഒരു ചിരി മാത്രമാണ് അജീഷിന്. ഓര്‍മ്മ പൂര്‍ണ്ണമായും തിരിച്ചുകിട്ടിയിട്ടില്ല. ഉറക്കവും തീരെ ഇല്ല. ഒരു മണിക്കൂര്‍ നേരം മാത്രമാണ് ഉറക്കം. അജീഷിന്റെ സഹോദരനാണ് കണ്ണീര്‍ അവസ്ഥ പങ്കുവെച്ചത്. ‘എന്തോ ഉണ്ട്, കഴിച്ചോ…..’ കാണാനെത്തുന്നവരോട് അവ്യക്തമായി ഇത്രയൊക്കെ ചോദിക്കുന്നു. തുടര്‍ച്ചകിട്ടാതെ വാക്കുകള്‍ കുഴയുന്നു…
ഐ.സി.യു.വില്‍നിന്ന് റൂമിലെത്തിയപ്പോള്‍ മൂത്തസഹോദരന്റെ സഹായത്തില്‍ വീഡിയോകോളില്‍ മറയൂര്‍ പോലീസ്സ്റ്റേഷനിലെ സഹപ്രവര്‍ത്തകരോട് അജീഷ് സംസാരിക്കാന്‍ ശ്രമിക്കുന്ന വീഡിയോ ദൃശ്യങ്ങളും സൈബര്‍ ഇടത്ത് നിറയുന്നുണ്ട്. ആരെയും വ്യക്തമായി മനസ്സിലാക്കാനോ മിണ്ടാനോ അന്ന് കഴിഞ്ഞിരുന്നില്ല. എന്താണെന്നോ എവിടെയാണെന്നോ മനസ്സിലാകാത്ത ആ അവസ്ഥയില്‍നിന്ന് ഇപ്പോള്‍ കുറച്ചൊക്കെ മാറ്റമുണ്ടെന്ന് സഹോദരന്‍ പറയുന്നു.
‘കുറച്ചൊക്കെ മനസ്സിലാകുന്നതുപോലെ തോന്നും. ഫിസിയോതെറാപ്പിസമയത്ത്, ഡോക്ടര്‍മാര്‍ 30 മീറററോളം നടത്തുന്നു. വലതുകൈ ഉയര്‍ത്താന്‍ സാധിക്കുന്നുണ്ട്. എന്നാലും തനിയെ നടക്കാനാകുന്നില്ല. സഹായം വേണം. എപ്പോഴും ചിരിച്ചുകൊണ്ടിരിക്കും. രാത്രിയില്‍ ഉറക്കം ഒരുമണിക്കൂര്‍മാത്രം…’-ഒപ്പമുള്ള മൂത്തസഹോദരന്‍ സജീവ് പറഞ്ഞു. അജീഷ് പോളിന്റെ ഇടതുചെവിയുടെ മേല്‍ഭാഗമാണ് കല്ലുകൊണ്ട് ഇടിച്ചുപൊട്ടിച്ചത്. സംസാരിക്കാനുള്ള കഴിവും ചലനശേഷിയും നിയന്ത്രിക്കുന്നയിടമാണിത്.
ഇനിയും ശസ്ത്രക്രിയകള്‍ ചെയ്താല്‍ മാത്രമെ, അജീഷിനെ തിരികെ സാധാരണ ജീവിതത്തിലേയ്ക്ക് എത്തിക്കുവാന്‍ സാധിക്കുക. അച്ഛന്‍ പോള്‍ വര്‍ഗീസും അമ്മ അച്ചാമ്മയും പ്രാര്‍ഥനയിലാണ്, തന്റെ മകന്റെ ശരീരത്തിന് തളര്‍ച്ച വരാതിരിക്കാനും, ചലനശേഷി പൂര്‍ണമായി വീണ്ടുകിട്ടുവാനും. പ്രാര്‍ത്ഥനയോടെ ്ജീഷിന്റെ സഹപ്രവര്‍ത്തകരും ഉണ്ട്. പൂര്‍ണ്ണമായ പിന്തുണയും പോലീസ് സേന നല്‍കുന്നുണ്ട്.