യുവനടനും അന്തരിച്ച നടന്‍ രാജന്‍ പി. ദേവിന്റെ മകനുമായ ഉണ്ണി രാജന്‍ പി. ദേവിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പലതവണ സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി പ്രതി പൊലീസിനോട് കുറ്റം സമ്മതിച്ചു. അങ്കമാലി കറുകുറ്റിയിലെ വീട്ടില്‍ നിന്ന് അറസ്റ്റിലായ ഉണ്ണിയെ നെടുമങ്ങാട്ടെത്തിച്ച പൊലീസ് വിശദമായ ചോദ്യം ചെയ്യല്‍ നടത്തുന്നതിനിടയിലാണ് പ്രതി പൊലീസിനോട് കുറ്റം സമ്മതിച്ചത്.
ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പുള്ള പ്രിയങ്കയുടെ ഫോണ്‍ രേഖകള്‍ സംബന്ധിച്ചും പൊലീസ് അന്വേഷണം തുടങ്ങി. ഉണ്ണിയുടെ ഭാര്യയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പ്രിയങ്കയുടെ കുടുംബം നേരത്തെ രംഗത്തെത്തിയിരുന്നു. കുറച്ച് ദിവസം മുമ്പാണ് തിരുവനന്തപുരം വെമ്പായം കരിക്കകം വിഷ്ണു ഭവനില്‍ ജെ പ്രിയങ്കയെ(25) വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
അങ്കമാലി വില്ലേജ് ഓഫ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ കായിക അധ്യാപികയായിരുന്നു. ജീവനൊടുക്കുന്നതിന് തലേദിവസം നടനും ഭര്‍ത്താവുമായ ഉണ്ണിക്കെതിരേ പ്രിയങ്ക വട്ടപ്പാറ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഗാര്‍ഹിക പീഡനത്തിനിരയായെന്നും ഉണ്ണി നിരന്തരം ഉപദ്രവിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് പ്രിയങ്ക പരാതി നല്‍കിയത്.
ഉത്തർപ്രദേശിൽ മാസ്ക് ധരിച്ചില്ലെന്ന കാരണത്താൽ യുവാവിന്റെ കാലിലും കയ്യിലും പൊലീസ് ആണി തറച്ചു കയറ്റിയെന്ന് ആരോപിച്ച് യുവാവിന്റെ അമ്മ പരാതി നൽകി. 3 പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് പരാതി നൽകിയത്. ബറേലിയിൽ നടന്ന സംഭവത്തിന്റെ ചിത്രങ്ങളും ഇവർ പുറത്തുവിട്ടു.
മാസ്ക് ധരിക്കാത്തിനെ തുടർന്ന് വീടിനു പുറത്തുള്ള റോഡ് വക്കിൽ ഇരിക്കുകയായിരുന്ന മകനെ പൊലീസുകാർ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. താൻ അവിടെ അന്വേഷിച്ചെത്തിയപ്പോൾ മകൻ സ്ഥലത്തില്ല. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ മറ്റൊരിടത്തു നിന്നും മകനെ കണ്ടെത്തി. കയ്യിലും കാലിലും ആണി തറച്ചു കയറ്റിയിരുന്നു.
പൊലീസുകാർക്കെതിരെ പരാതി നൽകിയാൽ മകനെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായി അമ്മ പറഞ്ഞുവെന്നും ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ, ആരോപണങ്ങളെല്ലാം നിഷേധിച്ച് ബറേലി പൊലീസ് രംഗത്തെത്തി. നിരവധി കേസുകളിൽ പ്രതിയായ യുവാവ് ആണ് ഇയാൾ. അതിൽ നിന്ന് തടിയൂരാൻ പൊലീസിനെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന് എസ്.എസ്.പി രോഹിത് സാജ്‍വാൻ വ്യക്തമാക്കി എന്നാണ് റിപ്പോർട്ട്.
വംശീയവിദ്വേഷത്തിന്റെ പേരിൽ അക്രമി റെയിൽവേ ട്രാക്കിലേക്കു തള്ളിയിട്ട ഏഷ്യക്കാരനെ സമയോചിതമായി ട്രെയിൻ നിർത്തി തലനാരിഴയ്ക്കു രക്ഷപ്പെടുത്തി മലയാളി ടോബിൻ മഠത്തിൽ. ന്യൂയോർക്ക് സബ്‍വേയിലെ 21 സ്ട്രീറ്റ്–ക്യൂൻസ്ബെർഗ് സ്റ്റേഷനിലാണു സംഭവം. ട്രാക്കിലേക്കു വീണയാളുടെ 9 മീറ്റർ അടുത്താണ് ട്രെയിൻ നിന്നത്.
‘‘പ്ലാറ്റ്ഫോമിൽ ആളുകൾ കൈവീശുന്നതു കണ്ടിരുന്നു. ഒരാൾ ട്രാക്കിൽ വീണു കിടക്കുന്നതും. ഉടൻ എൻജിൻ എമർജൻസി മോഡിലേക്കു മാറ്റി ബ്രേക്ക് ചെയ്തു. തൊട്ടുതൊട്ടില്ല എന്ന നിലയിലാണ് ട്രെയിൻ നിന്നത്. ഒരു ജീവൻ രക്ഷിക്കാനായി. ഭാഗ്യം’’– ന്യൂയോർക്കിൽനിന്ന് ടോബിൻ മാധ്യമങ്ങളോട് പറഞ്ഞു. ട്രെയിനിൽനിന്നിറങ്ങി, ചോരയൊലിപ്പിച്ചു കിടന്നയാളുടെ അടുത്തെത്തിയ ടോബിൻ സബ്‍വേ കൺട്രോളിൽ വിവരമറിയിച്ചു.
‘‘പ്ലാറ്റ്ഫോമിലുണ്ടായിരുന്നവരും സഹായിക്കുന്നുണ്ടായിരുന്നു’’ – ടോബിൻ പറഞ്ഞു. 2 വർഷമായി ന്യൂയോർക്ക് സബ്‍വേയിൽ ട്രെയിൻ ഓപ്പറേറ്ററായ ടോബിൻ(29) , തിരുവല്ല മാന്നാർ കടപ്ര സ്വദേശി ഫിലിപ് മഠത്തിൽ – അന്ന ദമ്പതികളുടെ മകനാണ്. 30 വർഷമായി യുഎസിലുള്ള ഫിലിപ് ന്യൂയോർക്ക് ക്വീൻസിലാണ് താമസം. അക്രമത്തിനിരയായയാൾ ചൈനീസ് വംശജനാണെന്ന് സംശയമുണ്ട്. ഇയാൾ ആശുപത്രിയിൽ സുഖം പ്രാപിക്കുന്നു. അക്രമിയെ തിരയുകയാണ്. ന്യൂയോർക്ക് സബ്‍വേയിൽ ഇത്തരം കുറ്റകൃത്യങ്ങൾ പതിവാണ്.
കോവിഡ് വന്നതിനു ശേഷം ഏഷ്യൻ വംശജർക്കു നേരെയുള്ള വിദ്വേഷാക്രമണങ്ങൾ യുഎസിൽ വർധിക്കുകയാണ്. ഇതു തടയാനുള്ള നിയമത്തിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞ ദിവസം ഒപ്പുവച്ചിരുന്നു.
പത്തുവയസുകാരൻ അലന് എന്താണ് ചുറ്റും നടക്കുന്നതെന്ന് പോലും മനസിലാകുന്നില്ല. പച്ചപിടിച്ചുവരികയായിരുന്ന ജീവിതം കൺമുന്നിൽ കൈവിട്ടുപോയത് മാത്രം ഈ കുഞ്ഞിനറിയാം. അച്ഛനും അമ്മയും ഇരട്ടസഹോദരനും നഷ്ടമായ അലൻ ഇന്ന് മണലൂർ അയ്യപ്പൻകാവ് ക്ഷേത്രത്തിനടുത്തുള്ള കൊച്ചുവീട്ടിൽ തനിച്ചായിരിക്കുകയാണ്.
പഞ്ചായത്തിന്റെ സഹായത്തോടെ നിർമിച്ചതാണ് അലന്റെ അച്ഛൻ ചുള്ളിപ്പറമ്പിൽ സുഭാഷും അമ്മ ജിജിയും ചേർന്ന് ഈ വീട് നിർമ്മിച്ചത്. രണ്ട് വർഷം മുമ്പായിരുന്നു വീട് നിർമ്മാണം. സുഭാഷിന് മണലൂർ സഹകരണ ബാങ്കിന്റെ മൂന്നാം ശാഖയിൽ സ്ഥിരനിയമനം കിട്ടിയതോടെയാണ് ആ ചെറിയ വീട് പഞ്ചായത്തിന്റെ സഹായത്തോടെ നിർമ്മിച്ചത്. ജീവിതം കരയ്ക്കടുത്തു തുടങ്ങുന്നതിനിടെയാണ് രണ്ടാഴ്ച മുമ്പ് അലന്റെ അമ്മ ജിജിയുടെ ജീവൻ കോവിഡ് കവർന്നത്. രണ്ടു ദിവസം മുമ്പ് അലന്റെ അച്ഛൻ സുഭാഷും കോവിഡ് ബാധിച്ച് മരിച്ചു. അലന്റെ ഇരട്ട സഹോദരൻ വർഷങ്ങൾക്ക് മുന്നേ അസുഖം മൂലം മരിച്ചിരുന്നു. അലന് കോവിഡ് ബാധിച്ചെങ്കിലും ഭേദമായി.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ജില്ലാ ആശുപത്രിയിൽ എത്തിച്ചയുടനെയാണ് അലന്റെ അമ്മ ജിജി മരിച്ചത്. മരണാനന്തര ചടങ്ങ് കഴിഞ്ഞയുടൻ സുഭാഷ് പരിശോധന നടത്തിയെങ്കിലും ഫലം നെഗറ്റീവായിരുന്നു. എന്നാൽ, പിന്നീട് ആരോഗ്യസ്ഥിതി വഷളായി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ സുഭാഷിന്റെ ജീവനും കോവിഡ് തട്ടിയെടുത്തു. സുഭാഷിന്റെ സഹോദരനും അടുത്ത കാലത്താണ് മരണപ്പെട്ടത്.
നാട്ടുകാർക്ക് ഏറെ പ്രിയങ്കരനും പൊതുപ്രവർത്തകനുമായിരുന്നു സുഭാഷ്. മണലൂർ പഞ്ചായത്തിലെ നാലാം വാർഡിലാണ് അലന്റെ വീട്. ഇപ്പോൾ വാർഡ് അംഗം രാഗേഷ് കണിയാംപറമ്പിലിന്റെയും നാട്ടുകാരുടെയും തണലിൽ കഴിയുകയാണ് ഈ പത്തുവയസുകാരൻ. മണലൂർ സെയ്ന്റ് ഇഗ്‌നേഷ്യസ് യുപി സ്‌കൂളിൽ അഞ്ചാം ക്ലാസിലാണ് അലൻ.
സ്വഭാവനടൻ ആയും,സഹതാരമായും, വില്ലനായും പ്രേക്ഷകരെ വിസ്മയിപ്പിച്ച സന്തോഷ് ജോഗിയെ നാം ആരും മറക്കാനിടയില്ല. 2010 ഏപ്രിൽ 13-നാണ് ആരോടും പറയാതെ സന്തോഷ് ഈ ലോകത്തോട് വിടപറഞ്ഞ് പോയത്. തൃശ്ശൂരിലെ ഒരു സുഹൃത്തിന്റെ ഫ്ലാറ്റിൽ ആത്മഹത്യ ചെയ്ത നിലയിൽ ആണ് ജോഗിയെ കണ്ടെത്തിയത്. മരണകാരണം ഇപ്പോഴും നിഗൂഢതയിൽ കുരുങ്ങിക്കിടക്കുകയാണ്. ജോജിയുടെ ഈ അകാലമരണം ഏറ്റവും കൂടുതൽ വേദനിപ്പിക്കുന്നതും, വേട്ടയാടുന്നതും ഭാര്യ ജിജിയെ ആണ്. ഒരു ശരാശരി നടനെന്ന മുദ്രയിൽ ഒതുങ്ങി നിന്ന സന്തോഷിന്റെ സിനിമക്കപ്പുറത്തെ ജീവിതം പിന്നീട് ചർച്ചയായത് അദ്ദേഹത്തിന്റെ പ്രിയതമ ജിജിയുടെ പുസ്തകത്തിലൂടെയാണ്.
ജോഗിയുടെ ആത്മഹത്യക്ക് ശേഷം തന്റെ പ്രിയപ്പെട്ട പപ്പുവിനെക്കുറിച്ച് ജിജി എഴുതിയ നിനക്കുള്ള കത്തുകൾ എന്ന പുസ്തകം ചർച്ചയായിരുന്നു.കൂടുതലായും വില്ലൻ വേഷങ്ങളാണ് ജോഗി കൈകാര്യം ചെയ്തിരുന്നത്. അലിഭായ്, ബിഗ് ബി, ഛോട്ടാ മുംബൈ,മായാവി, ജൂലൈ 4, മുല്ല, പോക്കിരിരാജ, ക്രിസ്ത്യൻ ബ്രദേഴ്സ് തുടങ്ങിയ സിനിമകളിലാണ് ജോഗി അഭിനയിച്ചത്. നല്ല കഴിവുകളുള്ള ഒരു ബഹുമുഖ പ്രതിഭ കൂടിയായിരുന്നു ജോഗി എന്ന് പല സംവിധായകരും പറഞ്ഞിട്ടുണ്ട്.ഹിന്ദുസ്ഥാനി ഗസൽ ഗായകൻ, നർത്തകൻ, ചിത്രകാരൻ, എഴുത്തുകാരൻ, നടൻ എന്നീ നിലകളിലെല്ലാം തന്റെ കഴിവുകൾ തെളിയിച്ചിട്ടുള്ള താരം കൂടിയാണ് സന്തോഷ് ജോഗി.
മുംബൈയിൽ ജോഗിസ് എന്ന മ്യൂസിക് ഗ്രൂപ്പിൽ ഗായകനും ആയിരുന്നു ഇദ്ദേഹം. ഇദ്ദേഹത്തിന് ചിത്രലേഖ,കപില എന്നീ രണ്ടു പെൺമക്കൾ ആണുള്ളത്. സന്തോഷ് ജോഗിയുടെയും, ജിജിയുടെയും പ്രണയവിവാഹമായിരുന്നു. ഒരു ട്രെയിൻ യാത്രയിൽ വച്ചാണ് ഇരുവരും പരിചയപ്പെട്ടതും, ഹൃദയങ്ങൾ തമ്മിൽ കൈമാറിയതും. 16 വയസ്സു മാത്രമായിരുന്നു ജിജിക്ക് അന്ന് പ്രായം. ഒരുപോലെയുള്ള ഇഷ്ടാനിഷ്ടങ്ങൾ ആണ് ഇരുവരെയും തമ്മിൽ ബന്ധിപ്പിച്ചത്. സംഗീതവും വായനയും എഴുത്തും ആയിരുന്നു ഇവരുടെ ജീവിതത്തിലെ വിവാഹമെന്ന പരിപാവന ബന്ധത്തിലെ നെടും തൂണുകൾ. 2001ലാണ് മൂകാംബിക ക്ഷേത്രത്തിൽ വച്ച് ഇരുവരുടെയും വിവാഹം.
വിവാഹത്തിന് ശേഷം സന്തോഷ് ജോഗി എന്ന കലാകാരനെ കാത്തിരുന്നത് ജീവിതത്തിലെ നിരവധി വെല്ലുവിളികളും കഷ്ടപ്പാടുകളും ആയിരുന്നു . എന്നാൽ അതിനൊക്കെ കൂടെ താങ്ങായി തണലായി നിന്നത് ജിജി ആണ്.അദ്ദേഹത്തിന്റെ കഷ്ടപ്പാടും ബുദ്ധിമുട്ടും ഭാര്യ ജിജിയെ തെല്ലലട്ടിയിട്ടില്ല. ജിജിക്ക് ഇതിലൊന്നും യാതൊരു പരാതിയോ പരിഭവമോ ഉണ്ടായിരുന്നില്ല. സന്തോഷിന്റെ ആഗ്രഹങ്ങൾ തന്റെയും ആഗ്രഹം ആക്കി മാറ്റുകയായിരുന്നു ജിജി എന്ന പെൺകുട്ടി. അദ്ദേഹത്തിന്റെ ഷോർട്ട് ഫിലിം എന്ന സ്വപ്നത്തിന് ചിറകു നൽകാൻ ജിജി സമ്മാനിച്ചത് ആവട്ടെ, തന്റെ വീടിന്റെ പ്രമാണം ആയിരുന്നു. എന്നാൽ സന്തോഷിന്റെ സ്വപ്നം ചിറകറ്റ് വീണപ്പോൾ അവിടെ നഷ്ടമായത് ജിജിയുടെ കൂരയായിരുന്നു.
ഷോർട്ട് ഫിലിം എടുക്കാൻ സാധിക്കാതെ വന്നപ്പോൾ ലോൺ പെരുകി വീട് എന്നന്നേക്കുമായി നഷ്ടമാവുകയായിരുന്നു. കടബാധ്യതകൾ പെരുകിയത് ജീവിതത്തിൽ മുന്നോട്ടു പോകാൻ കഴിയാത്ത അവസ്ഥയിൽ എത്തിച്ചു. ഇതായിരിക്കാം അദ്ദേഹത്തിന്റെ മരണകാരണമെന്ന് ബന്ധുക്കൾ സംശയിക്കുന്നു. സന്തോഷിന്റെ മരണശേഷം വീടു വിറ്റ് അദ്ദേഹത്തിന്റെ കടങ്ങളെല്ലാം തീർത്തശേഷം, സന്തോഷിന്റെ മാതാപിതാക്കളെയും, രണ്ടു പെൺകുട്ടികളോടും ഒപ്പം ആ വീട് വിട്ടു ഇറങ്ങുകയായിരുന്നു. സന്തോഷിന്റെ മരണം 25 വയസ്സുകാരിയായ ജിജിക്ക് സമ്മാനിച്ചത് വിധവാ എന്ന പദവി ആയിരുന്നു. എന്നാൽ തന്റെ പ്രിയതമന്റെ ഓർമ്മകൾ ഒന്നുംതന്നെ കൈവിടാതെ, അതൊക്കെ തന്റെ തൂലികത്തുമ്പിൽ പപ്പു എന്ന വസന്തം തീർത്തു.
പപ്പു എന്നായിരുന്നു ജിജി സന്തോഷിനെ വിളിച്ചിരുന്നത്.മരണശേഷം ഓരോ പടവുകൾ പയ്യെ പയ്യെ പടുത്തുയർത്തുകയായിരുന്നു ഈ 25 കാരി.എഴുത്തുകാരി, പ്രസാധക, ഡബ്ബിങ് ആർട്ടിസ്റ്റ്,ഗായിക, നടി, മോട്ടിവേഷൻ സ്പീക്കർ, കൗൺസിലർ, ട്രെയിനർ തുടങ്ങി നിരവധി പദവികൾ അലങ്കരിക്കുകയാണ് ജിജി ജോഗി എന്ന തളർച്ചകളിൽ പതറാത്ത ഉൾക്കരുത്തിന്റെ പെണ്മ. ഇപ്പോൾ സാപ്പിയൻ ലിറ്ററെച്ചർ എന്ന പുസ്തക പ്രസാധന സംരംഭത്തിന്റെയും,സ്വാസ്ഥ്യ എന്ന കൗൺസിലിംഗ് ആൻഡ് സൈക്കോതെറാപ്പി സെന്റരിന്റെയും ചുമതല വഹിക്കുന്ന സ്ത്രീ കൂടിയാണ് ജിജി.
തിരുവനന്തപുരം: സംസ്ഥാനത്തെ ബ്ലാക്ക് ഫംഗസ് മരുന്ന് ക്ഷാമത്തിന് താത്ക്കാലിക പരിഹാരം. സംസ്ഥാന സർക്കാരിന്‍റെ നിർദ്ദേശാനുസരണം കേന്ദ്രം അനുവദിച്ച ബ്ലാക് ഫംഗസ് രോഗത്തിനുള്ള മരുന്ന് കേരളത്തിൽ എത്തി. ലൈപോസോമൽ ആംഫോടെറിസിൻ മരുന്നാണ് എത്തിയത്.
240 വയൽ മരുന്നാണ് കേന്ദ്ര സർക്കാർ അനുവദിച്ചത്. ഇത് ആശുപത്രികളിലേക്ക് ഉടൻ വിതരണം ചെയ്യും.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ബ്ലാക് ഫംഗസ് രോഗികൾ ചികിത്സയിലുള്ള കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അടക്കം മരുന്ന് ക്ഷാമം നേരിട്ടത് വലിയ പ്രതിസന്ധിയായിരുന്നു.
കേരളത്തിന് പുറത്തു നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് രോഗികള്‍ എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ബംഗളൂരു, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നാണ് രോഗികള്‍ എത്തിയത്. എന്നാല്‍ മരുന്ന് തീര്‍ന്നതോടെ കൂടുതല്‍ രോഗികളെ പ്രവേശിപ്പിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു അധികൃതര്‍. കൂടുതൽ മരുന്ന് എത്തിയതോടെ പ്രതിസന്ധിക്ക് നിലവിൽ പരിഹാരമായിരിക്കുകയാണ്.
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അതിതീവ്ര ചുഴലിക്കാറ്റായ യാസ് കരതൊട്ടു. രാവിലെ പത്തിനും 11നും ഇടയിൽ ഒഡിഷയിലെ ഭദ്രക് ജില്ലയിലാണ് യാസ് പ്രവേശിച്ചു തുടങ്ങിയത്. ഉച്ചയോടെ യാസ് പൂർണമായും കരയിലേക്ക് കടക്കും.
പശ്ചിമബംഗാൾ. ഒഡീഷ തീരങ്ങളിൽ കനത്ത കാറ്റാണ് വീശുന്നത്. ഇവിടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കരയിലേക്ക് പ്രവേശിക്കുമ്പോൾ മണിക്കൂറിൽ പരമാവധി 130 മുതൽ 140 കിലോമീറ്റർ വരെയാകും യാസിന്റെ വേഗം. ബംഗാളിലെ ഹൂഗ്ലി ജില്ലയില്‍ വൈദ്യുതാഘാതമേറ്റ് രണ്ടു പേര് മരിച്ചതായി മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു.
മൂന്നു മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉയരുമെന്നും മുന്നറിയിപ്പുണ്ട്. പശ്ചിമ ബംഗാള്‍ 11.5 ലക്ഷം പേരെയും ഒഡിഷ ആറുലക്ഷം പേരെയുമാണ് സുരക്ഷിത സ്ഥാനങ്ങളിലേക്കുമാറ്റിയത്. കോൽക്കത്ത നഗരത്തിൽ ഗതാഗത കുരുക്ക് രൂക്ഷമാണ്. മുൻകരുതൽ നടപടിയുടെ ഭാഗമായി കോൽക്കത്ത വിമാനത്താവളം അടക്കുകയും ചെയ്തു.
തിരുവനന്തപുരം: മന്ത്രിമാരുടെ ശമ്പളത്തില്‍ നിന്ന് എല്ലാമാസവും പതിനായിരം രൂപ വീതം ഒരു വര്‍ഷത്തേക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്താ സമ്മേളനത്തിലൂടെ പറഞ്ഞു. ഒന്നാം പിണറായി മന്ത്രിസഭയിലെ അംഗങ്ങളും വാക്‌സിന്‍ ചലഞ്ചില്‍ പങ്കെടുത്തിരുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വിതരണത്തില്‍ കാലതാമസം ഉണ്ടാകാന്‍ പാടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ച ഉണ്ടാകരുത് എന്നും നിര്‍ദേശം നല്‍കി. പ്രകടന പത്രികയില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കുകയും പുരോഗതി എല്ലാ വര്‍ഷവും ജനങ്ങള്‍ക്കു മുന്നില്‍ വയ്ക്കുകയും ചെയ്യുന്ന രീതിയാണ് കഴിഞ്ഞ സര്‍ക്കാര്‍ അവലംബിച്ചത്. ഈ സര്‍ക്കാരും ഇതേ രീതി തുടരും. അദ്ദേഹം പറഞ്ഞു.
ഗുണനിലവാരമില്ലാത്ത, കമ്പനികളുടെ പേരോ വിലയോ രേഖപ്പെടുത്തിയിട്ടിലാത്ത പള്‍സ് ഓക്സിമീറ്ററുകള്‍ വിപണിയില്‍ നിന്നു വാങ്ങാതിരിക്കാന്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ശരീരത്തിന്‍റെ ഓക്സിജന്‍ നില കൃത്യമായി മനസ്സിലാക്കേണ്ടത് കോവിഡ് രോഗികളുടെ സുരക്ഷിതത്വത്തിനു അനിവാര്യമാണ്.
ഗുണനിലവാരമില്ലാത്ത പള്‍സ് ഓക്സിമീറ്ററുകള്‍ നല്‍കുന്ന തെറ്റായ വിവരങ്ങള്‍ രോഗിയെ അപകടപ്പെടുത്താന്‍ സാദ്ധ്യതയുണ്ട്. അതുകൊണ്ട് മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ ഗുണനിലവാരം പരിശോധിച്ച് ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ കമ്പനികളുടെ പള്‍സ് ഓക്സിമീറ്ററുകള്‍ മാത്രം വാങ്ങാന്‍ ശ്രദ്ധിക്കണം. ആ പട്ടിക പൊതുജനങ്ങളുടെ അറിവിലേക്കായി സര്‍ക്കാര്‍ ഉടന്‍ പരസ്യപ്പെടുത്തും. മുഖ്യമന്ത്രി അറിയിച്ചു.
കോവിഡ് ബാധിച്ച് മരിച്ച ഹിന്ദുമത വിശ്വാസിക്ക് സംസ്കാരത്തിനുള്ള സ്ഥലവും സൗകര്യങ്ങളും നല്‍കി എടത്വ സെന്റ് ജോര്‍ജ്ജ് ഫോറോനാ പള്ളി മാതൃകയായി. കോയില്‍മുക്ക് പുത്തന്‍പുരയില്‍ ശ്രീനിവാസന്റെ (86) മൃതദേഹമാണ് കനത്തമഴയെ തുടർന്നുണ്ടായ വെള്ളക്കെട്ട് കാരണം വീട്ടുവളപ്പിൽ സംസ്കരിക്കാന്‍ സാധിക്കാഞ്ഞത്.
ഗ്രാമപഞ്ചായത്ത് അംഗം ബാബു മണ്ണാത്തുരുത്തില്‍ എടത്വ സെന്റ് ജോര്‍ജ് ഫൊറോനാപള്ളി വികാരി ഫാ. മാത്യൂ ചൂരവടിയെ ഇവരുടെ ബുദ്ധിമുട്ടുകള്‍ അറിയിക്കുകയും ഉടനെ തന്നെ കൈക്കാരന്മാരും പാരിഷ് കമ്മിറ്റി അംഗങ്ങളുമായി ആലോചിച്ച് മൃതസംസ്ക്കാരം പള്ളിയില്‍ നടത്താന്‍ ആവശ്യമായ സഹായങ്ങള്‍ ചെയ്ത് നല്‍കുകയായിരുന്നു.
സാമൂഹ്യ പ്രവര്‍ത്തകരായ വിപിന്‍ ഉണ്ണികൃഷ്ണന്, ജെഫിന്, ബിബിന്‍ മാത്യു, ജിജോ ഫിലിപ്പ് എന്നിവരാണ് പിപിഇ കിറ്റ് അണിഞ്ഞ് മൃതദേഹം സംസ്കരിച്ചത്. വികാരി ഫാ. മാത്യൂ ചൂരവടി, കൈക്കാരന് കെ.എം. മാത്യൂ തകഴിയില്‍, ബില്‍ബി മാത്യൂ കണ്ടത്തില്‍, സാജു മാത്യൂ കൊച്ചുപുരക്കല്‍, സാബു ഏറാട്ട്, മണിയപ്പന്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീജിന്‍, ദിലീപ്, റ്റിന്റു എന്നിവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സംസ്കാരത്തിന് നേതൃത്വം നല്‍കി.
ദക്ഷിണേന്ത്യയിലെ പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രമായ എടത്വ സെന്റ് ജോര്‍ജ്ജ് ഫൊറോനാപള്ളി ഇത്തവണ തിരുനാള്‍ ഉപേക്ഷിച്ച് മാതൃക കാട്ടിയിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ 212 വര്‍ഷത്തിനിടയില്‍ ആദ്യമായിട്ടായിരുന്നു തിരുനാള്‍ ഉപേക്ഷിച്ചത്.
ആധുനിക വൈദ്യശാസ്ത്രത്തിനെതിരായ പരാമർശം നടത്തിയ യോഗ ഗുരു ബാബാ രാംദേവിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് ഐഎംഎ. ഉത്തരാഖണ്ഡിലെ ഐഎംഎ ഭാരവാഹികളാണ് അപകീര്‍ത്തിക്കേസില്‍ നോട്ടിസ് അയച്ചത്.
പതിനഞ്ച് ദിവസത്തിനുള്ളില്‍ പരാമര്‍ശം പിന്‍വലിച്ച് മാപ്പുപറഞ്ഞുകൊണ്ട് വീഡിയോ പുറത്തുവിട്ടില്ലെങ്കില്‍ ആയിരം കോടിയുടെ മാനനഷ്ടക്കേസ് ഫയല്ചെയ്യുമെന്നാണ് നോട്ടിസിലുളളത്. രാംദേവിനെതിരെ നടപടിയെടുക്കണമെന്ന് ഉത്തരാഖണ്ഡ് സര്‍ക്കാരിനോടും ഐഎംഎ ആവശ്യപ്പെട്ടു.