ലൈവ് വീഡിയോ സ്ട്രീമിംഗിനിടെ സ്ത്രീകളോട് അശ്ലീലം പറഞ്ഞ പ്രമുഖ തമിഴ് യൂ ട്യൂബർ പബ്ജി മദൻ (മദൻ കുമാർ) അറസ്റ്റിൽ. ധർമപുരിയിൽനിന്നുമാണ് ഇയാളെ സൈബർ പോലീസ് അറസ്റ്റ് ചെയ്തത്. ധർമപുരിയിൽ ഒരുസുഹൃത്തിന്റെ വീട്ടിലാണ് ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച മുതൽ മദൻ ഒളിവിലാണ്. കഴിഞ്ഞ ദിവസം മദന്റെ ഭാര്യ കൃതികയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മദന്റെ യൂ ട്യൂബ് ചാനൽ അഡ്മിനിസ്ട്രേറ്റർ ഭാര്യ കൃതികയാണ്. ഇവർക്കെതിരെയും കേസെടുത്തിരുന്നു.
മദന്റെ വീട്ടിൽനിന്ന് മൊബൈൽ ഫോണുകളും ലാപ്ടോപ്പും പോലീസ് നേരത്തെ പിടിച്ചെടുത്തിരുന്നു. മദനെതിരെ 157 സ്ത്രീകളാണ് പോലീസിൽ പരാതി നൽകിയത്. ‘മദൻ’, ‘ടോക്സിക് മദൻ 18+’ എന്നിവ ഉൾപ്പെടെ മദന്‍ നിരവധി യൂ ട്യൂബ് ചാനലുകളുണ്ട്
2015 തൃണമൂൽ കോൺഗ്രസ് എംപി അഭിഷേക് ബാനർജിയുടെ മുഖത്തടിച്ചയാൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. ബിജെപി പ്രവർത്തകനായ ദേബാശിഷ് ആചാര്യ ആണ് മരിച്ചത്. മമത ബാനർജിയുടെ മരുമകനാണ് അഭിഷേക് ബാനർജി.
വ്യാഴാഴ്ച ഉച്ചയോടെയാണ് ആചാര്യ മരിക്കുന്നത്. വ്യാഴാഴ്ച പുലർച്ചെ നാലോടെ ഒരു സംഘം അജ്ഞാതർ ദേബാശിഷിനെ ആശുപത്രിയിൽ എത്തിച്ചശേഷം കടന്നുകളയുകയായിരുന്നു. ദേബാശിഷിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും രാഷ്ട്രീയ കൊലപാതകണോ എന്ന് സംശയിക്കുന്നതായും കുടുംബാംഗങ്ങൾ ആരോപിച്ചു.
2015ൽ സ്റ്റേജിൽ കയറി അഭിഷേകിന്റെ പരസ്യമായി മുഖത്തടിക്കുകയായിരുന്നു. തൊട്ടുപിന്നാലെ ടിഎംസി അനുയായികള്‍ ക്രൂരമായി ആക്രമിക്കുകയും ഗുരുതരമായ അവസ്ഥയില്‍ ഉപേക്ഷിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം ആചാര്യ ബിജെപി അംഗത്വം സ്വീകരിച്ചിരുന്നു. ദേവാശിഷ് ആചാര്യയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് അന്വേഷണം വേണമെന്ന് ബിജെപി നേതാക്കളും ആവശ്യപ്പെട്ടു.
സൗബിൻ ഷാഹിർ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘പറവ’. ഈ ചിത്രത്തിലേക്ക് താൻ കയറിപറ്റുകയായിരുന്നു എന്ന് നടൻ ഷൈൻ ടോം ചാക്കോ. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് ഷൈൻ പ്രതികരിച്ചത്.
തിരുവനന്തപുരത്ത് തൻറെ ഒരു ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുമ്പോഴാണ് സൗബിന്‍ പടം അനൗണ്‍സ് ചെയ്തത്. ഉടൻ തന്നെ സൗബിനെ വിളിച്ച് പടത്തിന്റെ കാര്യങ്ങളും എവിടെയാണ് സ്റ്റേ എന്നൊക്കെ ചോദിച്ചു. ഫോര്‍ട്ട് കൊച്ചിയിൽ ആണെന്ന് സൗബിന്‍ പറഞ്ഞു.
തൻറെ സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് നേരെ സൗബിന്റെ അടുത്തേക്ക് പോയി. സൗബിനെ കണ്ടപ്പോള്‍ “എനിക്ക് ഡെയ്റ്റ് ഉണ്ട്, പടം തുടങ്ങുവല്ലേ” എന്ന് ചോദിച്ചു. “അതിന് നിന്നെ ആര് വിളിച്ചു?” എന്നാണ് സൗബിന്‍ പറഞ്ഞതെന്ന് ഷൈന്‍ പറയുന്നു.
സിനിമാ മേഖലയില്‍ തനിക്ക് നേരത്തേ അറിയാവുന്ന സുഹൃത്താണ് സൗബിൻ എന്ന് ഷൈൻ പറയുന്നു. സൗബിനൊക്കെ പടം ചെയ്യുമ്പോള്‍ വിളിച്ചില്ലെങ്കിലും നമ്മള്‍ കേറി പറ്റുകയാണ് വേണ്ടതെന്നും ഷൈൻ പറയുന്നു. സൗബിനോടല്ലാതെ മറ്റാരോടും താന്‍ അങ്ങനെ ചെയ്തിട്ടില്ലെന്നും താരം വ്യക്തമാക്കി.
ഹമാസിന്റെ ബലൂൺ ബോംബിനു മറുപടിയായി ഗാസയിൽ ഇസ്രയേലിന്റെ വ്യോമാക്രമണം. കിഴക്കൻ ജറൂസലെമിലെ പലസ്തീൻ മേഖലകളിൽ ഇസ്രയേലിൽനിന്നുള്ള തീവ്രദേശീയവാദികൾ മാർച്ച് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഹമാസ് ബലൂൺ ബോംബുകൾ പ്രയോഗിച്ചത്. ഗാസയിൽ നിന്ന് തെക്കൻ ഇസ്രയേൽ ലക്ഷ്യമാക്കിയുള്ള ബലൂണ്‍ ബോംബുകൾക്കു മറുപടിയായി ഇസ്രയേൽ വ്യോമാക്രമണം നടത്തുകയായിരുന്നു.
തെക്കൻ ഗാസയിലെ ഖാൻ യൂനസ് മേഖലയിൽ ബുധനാഴ്‍ച പുലർച്ചെയാണ് അക്രമണമുണ്ടായത്. ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യംവച്ചായിരുന്നു വ്യോമാക്രമണമെന്ന് ഇസ്രയേൽ സേന അറിയിച്ചു. ഏതു പ്രതിസന്ധിയും നേരിടാൻ സൈന്യം സജ്ജമാണെന്നും ഇസ്രയേൽ വ്യക്തമാക്കി.
ഗാസയിൽ നിന്നുവന്ന ബലൂണുകൾ തെക്കൻ ഇസ്രയേലിലെ ഇരുപതോളം ഇടത്ത് തീപിടിത്തത്തിന് കാരണമായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇതിനു പിന്നാലെയാണ് ഇസ്രയേലിന്റെ തിരിച്ചടി. പതിനൊന്നു ദിവസം നീണ്ട ആക്രമണം അവസാനിപ്പിച്ച് കഴിഞ്ഞ 21 നാണ് മേഖലയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്. ഇതിനു ശേഷമാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങൾ.
ഇസ്രയേലിൽ 12 വർഷത്തെ നെതന്യാഹു ഭരണത്തിന് ശേഷം പുതിയ സഖ്യ സർക്കാർ അധികാരം ഏറ്റെടുത്തതിനു പിന്നാലെ ഗാസയ്ക്കുനേരെയുള്ള ആദ്യ ആക്രമണമാണിത്. ബലൂൺ ബോംബിംഗിലും ഇസ്രയേലിന്റെ വ്യോമാക്രമണത്തിലും ഇരുപക്ഷത്തും ആളപായമില്ല. ബുധനാഴ്‍ച പുലർച്ചയോടെ മേഖലയിൽ സംഘർഷത്തിന് അയവുണ്ടാവുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ.
പ്രണയം നിരസിച്ചതിന്റെ പേരില്‍ കഴിഞ്ഞ ദിവസമാണ് യുവാവ് വീട്ടില്‍അതിക്രമിച്ചുകയറി യുവതിയെ കുത്തിക്കൊലപ്പെടുത്തിയത്. വിനീഷ് എന്ന 21കാരനാണ് 21കാരിയായ ദൃശ്യയെ വീട്ടില്‍ കയറി ദാരുണമായി കൊലപ്പെടുത്തിയത്. തടയാന്‍ ശ്രമിച്ച അനുജത്തി ദേവശ്രീക്കും കുത്തേറ്റിരുന്നു. ജീവിതമാര്‍ഗമായ കട കത്തിയമര്‍ന്നതിന്റെ നടുക്കംമാറാതെ നില്‍ക്കവെയാണ് മൂത്തമകളുടെ അതിദാരുണ വിയോഗവും. ഇതോടെ കുടുംബത്തെ സാരമായി തളര്‍ത്തി.
കൊല്ലപ്പെട്ട ദൃശ്യയുടെ വീടിനു സമീപത്തുതന്നെയാണ് അച്ഛന്‍ ബാലചന്ദ്രന്റെ തറവാടും സഹോദരങ്ങളുടെ വീടുകളും. പെരിന്തല്‍മണ്ണയിലെ കത്തിയ കടയിലേക്കു രാവിലെ നേരത്തെ ബാലചന്ദ്രനും അനുജനും പോയി. അമ്മ ദീപയും ദൃശ്യയും അനുജത്തി ദേവശ്രീയുമാണ് വീട്ടിലുണ്ടായിരുന്നത്. എട്ടുമണിയോടെ ദൃശ്യയുടെ കരച്ചില്‍ കേട്ടു മുകളിലെ നിലയിലുണ്ടായിരുന്ന ദേവശ്രീ ഓടിയെത്തുകയായിരുന്നു. ചേച്ചിയെ കുത്തുന്നതുകണ്ടു ദേവശ്രീ നിലവിളിച്ചു. ഇതുകേട്ട് അമ്മയും ഓടിയെത്തി തടയാന്‍ ശ്രമിച്ചു. ഇതോടെ പ്രതി വിനീഷ് ഓടിരക്ഷപ്പെടുകയായിരുന്നു. ഇതിനിടെ ദേവശ്രീക്ക് നെഞ്ചില്‍ കുത്തേറ്റിരുന്നു.
അടുത്ത വീട്ടില്‍നിന്നു ബാലചന്ദ്രന്റെ ജ്യേഷ്ഠന്‍ മധുസൂദനന്‍ എത്തിയപ്പോഴേക്കും വിനീഷ് രക്ഷപ്പെട്ടു. തന്റെ നെഞ്ചത്തുകുത്തിയെന്നും ചേച്ചി കുത്തേറ്റു ഹാളില്‍ കിടക്കുന്നതായും ദേവശ്രീ പറഞ്ഞു. കുത്തേറ്റു ചോരയില്‍ കുളിച്ച ദൃശ്യ അമ്മ ദീപയുടെ മടിയില്‍ക്കിടക്കുന്നതാണ് അകത്തേക്കുചെന്നപ്പോള്‍ കണ്ടത്. ഉടന്‍ കാറില്‍ ഇരുവരെയും പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലെത്തിച്ചു. യാത്രമധ്യേയാണു വിനീഷാണു കുത്തിയതെന്നു ദേവശ്രീ വെളിപ്പെടുത്തിയത്. ഇതോടെ വിനീഷ് പ്രദേശത്തുണ്ടാകുമെന്ന കണക്കുകൂട്ടലില്‍ നാട്ടുകാര്‍ തിരച്ചില്‍ ആരംഭിച്ചു. പാലത്തോളിലെ ഓട്ടോയില്‍ രക്ഷപ്പെട്ട വിവരം അറിഞ്ഞതും ഡ്രൈവര്‍ക്കു വിവരം നല്‍കി പ്രതിയെ പോലീസ് സ്റ്റേഷനിലെത്തിക്കാനും സാധിച്ചു.
തെളിവെടുപ്പിനായി പ്രതിയെ കൊണ്ടുവരുമെന്ന് അറിഞ്ഞി ദൃശ്യയുടെ വീടിന് സമീപം നാട്ടുകാർ തടിച്ചുകൂടിയിരുന്നു. പ്രതിഷേധമുണ്ടാകുമെന്ന ആശങ്കയിൽ നാട്ടുകാരെ മാറ്റിയതിന് ശേഷമാണ് വിനീഷിനെ എത്തിച്ചത്. കൊലപാതകത്തിന് ശേഷം രക്ഷപ്പെടുമ്പോൾ ഒരു ചെരുപ്പ് വീട്ടിൽ ഉപേക്ഷിച്ചിരുന്നതായി വിനീഷ് ഇന്നലെ പോലീസിനോട് പറഞ്ഞിരുന്നു. ഇത് പോലീസ് കണ്ടെത്തി. കൊലപാതകം നടത്തിയ രീതിയും വീട്ടിലേക്ക് കയറിയതുമെല്ലാം വിനീഷ് പോലീസിനോട് വിശദീകരിച്ചു.
ദൃശ്യയുടെ വീടിന് സമീപത്തെ ആൾതാമസമില്ലാത്ത വീട്ടിൽ ഒരു മണിക്കൂറോളം ഒളിച്ചിരുന്നതിന് ശേഷമാണ് വിനീഷ് അടുക്കള ഭാഗത്തുകൂടെ ദൃശ്യയുടെ വീട്ടിലേക്ക് കയറിയതെന്ന് പോലീസിനോട് പറഞ്ഞു. അടുക്കളയിൽ നിന്ന് കത്തിയും കൈക്കലാക്കി. പിന്നീട് വീടിന്റെ മുകൾ നിലയിലേക്ക് പോയി. അവിടേക്ക് ദൃശ്യ വരുന്നത് കാത്തിരുന്നു. എന്നാൽ താഴെയായിരുന്നു ദൃശ്യ ഉണ്ടായിരുന്നത്. ഇതറിഞ്ഞ് ആളില്ലാത്ത സമയം നോക്കി താഴേക്കിറങ്ങി. കുറേനേരം ദൃശ്യയെ നോക്കിനിന്നതിന് ശേഷം ആക്രമിക്കാനായി തയ്യാറെടുക്കുമ്പോഴായിരുന്നു ദൃശ്യയുടെ സഹോദരി ദേവശ്രീ മുറിയിലേക്ക് കടന്നുവന്നത്. ഇതോടെ ദേവശ്രീയെ ആക്രമിച്ചു. പിന്നീടാണ് ദൃശ്യയെ കുത്തിക്കൊലപ്പെടുത്തിയത്.
വീട്ടിൽ നിന്ന് പുറത്തിറങ്ങി വീടിന് പിന്നിലെ പൈപ്പിൽ നിന്ന് കയ്യിലേയും വസ്ത്രത്തിലേയും രക്തക്കറ കഴുകിക്കളഞ്ഞു. പിന്നീട് പുറകുവശത്തുള്ള വയലിലൂടെ രക്ഷപ്പെടുകയായിരുന്നു. പ്രതി ധരിച്ച മാസ്‌കും ദൃശ്യയുടെ പിതാവിന്റെ കടയായ സികെ സ്റ്റോർസ് തീയിടാനായി ഉപയോഗിച്ച ലൈറ്ററും വീടിനു സമീപം ഉപേക്ഷിച്ചതായി വിനീഷ് മൊഴി നൽകിയിട്ടുണ്ട്. ഇത് കണ്ടെത്താനുള്ള തിരച്ചിലിലാണ് ഇപ്പോൾ പോലീസ്. ദൃശ്യയെ കുത്തി കൊലപ്പെടുത്താനുപയോഗിച്ച കത്തി പോലീസ് ഇന്നലെ തന്നെ കണ്ടെടുത്തിരുന്നു. വീട്ടിലെ തെളിവെടുപ്പിന് ശേഷം ദൃശ്യയുടെ പിതാവിന്റെ കടയിലേക്കും തെളിവെടുപ്പിനായി വിനീഷിനെ കൊണ്ടുപോയി.
കൊലപാതകം, കൊലപാതക ശ്രമം, ഭവനഭേദന ശ്രമം, തീവെപ്പ് എന്നീ കുറ്റങ്ങളാണ് പ്രതിക്ക് എതിരെ ചുമത്തിയിട്ടുള്ളത്. തെളിവെടുപ്പിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. ആവശ്യമെങ്കിൽ വീണ്ടും ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വാങ്ങുമെന്നും പോലീസ് പറഞ്ഞു.
ദൃശ്യയുടെ സമീപവാസികളിൽ നിന്നും ദൃക്‌സാക്ഷികളിൽ നിന്നും പോലീസ് മൊഴിയെടുത്തിട്ടുണ്ട്. ഇന്നലെ പുലർച്ചെ രാവിലെ ഏഴ് മണിയോടെയാണ് ദൃശ്യ കൊല്ലപ്പെട്ടത്. വീട്ടിലെ മുറിയിൽ ഉറങ്ങുകയായിരുന്ന ദൃശ്യയെ വിനീഷ് കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
ബിനോയ് എം. ജെ.
താരതമ്യേന ലളിതവും, സങ്കീർണതകൾ കുറഞ്ഞതും ,ഫലപ്രദവുമായ ഒരു യോഗ പദ്ധതിയാണ് കർമ്മയോഗം. ഇത് കർമ്മത്തിൽ അധിഷ്ഠിതമാണ്. കർമ്മം ചെയ്യാത്തവരായി ആരും തന്നെ ഈ ലോകത്തിൽ ഇല്ല. അതിനാൽ തന്നെ ആർക്കും ഈ കർമ്മയോഗം പരിശീലിക്കാവുന്നതാണ്. മാത്രവുമല്ല മറ്റു യോഗകൾ ചെയ്യുവാൻ കർമ്മ മണ്ഡലത്തിൽ നിന്നും കുറെയൊക്കെ വിരമിക്കേണ്ടിയിരിക്കുന്നു . എന്നാൽ കർമ്മയോഗം ചെയ്യുമ്പോൾ നിങ്ങൾ ഇതുവരെ ചെയ്ത് പോരുന്ന കർമ്മങ്ങളും ഇപ്പോൾ ചെയ്യുന്ന കർമ്മങ്ങളും തുടരാമെന്ന് മാത്രമല്ല കൂടുതൽ അർത്ഥവ്യത്തായ കർമ്മങ്ങൾ ഭാവിയിലേക്ക് പദ്ധതിയിടുവാനും കഴിയുന്നു.
നാം ഇപ്പോൾ ചെയ്യുന്ന കർമ്മങ്ങൾ പരിശോധിച്ചാൽ അവയെല്ലാം തന്നെ ലക്ഷ്യം വയ്ക്കുന്നത് സ്വാർത്ഥപരമായ നേട്ടങ്ങളിലേക്ക് ആണെന്ന് കാണാം. ഇതിനെ “സ്വാർത്ഥ കർമ്മം” എന്നാണ് ഭാരതീയ തത്വചിന്തയിൽ വിളിക്കുന്നത്. എന്നാൽ മറ്റൊരു രീതിയിൽ, സ്വാർത്ഥത കൂടാതെയും നമുക്ക് കർമ്മം ചെയ്യുവാൻ കഴിയും. മറ്റുള്ളവർക്ക് വേണ്ടിയും ലോകത്തിനുവേണ്ടിയും കർമ്മം ചെയ്യുക. അതിനു പ്രതിഫലമായി, മാനസികമായ പ്രതിഫലങ്ങൾ ഒന്നുംതന്നെ സ്വീകരിക്കാതിരിക്കുക. അപ്പോൾ നിങ്ങൾ കർമ്മയോഗി ആകുന്നു.
കർമ്മ യോഗത്തിൽ ഇപ്രകാരം പറയുന്നു “കർമ്മം ചെയ്യുവാനുള്ള അവകാശമേ നമുക്ക് ഉള്ളൂ ,പ്രതിഫലത്തെ കുറിച്ച് ചിന്തിക്കുവാനുള്ള അവകാശമില്ല.” ഇവിടെ പ്രതിഫലം കൊണ്ട് ഉദ്ദേശിക്കുന്നത് സാമ്പത്തികമായ പ്രതിഫലം അല്ല. മറിച്ച് മാനസികമായ പ്രതിഫലമാണ്. പേര്, പ്രശസ്തി, സ്നേഹം, ബഹുമാനം ഇവയെ ലക്ഷ്യമാക്കി കർമ്മം ചെയ്യുമ്പോൾ നാം സ്വാർത്ഥതയെ പാലൂട്ടി വളർത്തുന്നു. സ്വാർത്ഥ കർമ്മം ദാസ്യ കർമ്മം. അവയെ ത്യജിച്ചു കൊണ്ട് കർമ്മം ചെയ്യുമ്പോൾ നിങ്ങൾ യജമാനനെ പോലെ കർമ്മം ചെയ്യുന്നു.നിങ്ങൾ നിഷ്കാമകർമ്മം ചെയ്യുന്നു.
ശ്രീ കൃഷ്ണനും, ശ്രീ ബുദ്ധനും, ശ്രീ യേശുവും ഏറെ കുറെയൊക്കെ കർമ്മയോഗം ഉപദേശിക്കുന്നു .ലോകത്ത് ഉണ്ടായിട്ടുള്ള എല്ലാ മതങ്ങളും കർമ്മയോഗം ഉപദേശിക്കുന്നു. സ്വാർത്ഥതാ പരിത്യാഗം ആണ് ഇവയുടെയെല്ലാം മുഖമുദ്ര. സ്വാർത്ഥതയാണ് ദുഃഖം. ഈ ലോകത്തിലേക്കും ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം സ്വന്തം കാര്യം നോക്കുകയാണ്. എന്നാൽ മറ്റുള്ളവർക്ക് വേണ്ടി കർമ്മം ചെയ്യുന്നത് ആനന്ദമാണ് . തനിക്ക് വേണ്ടി ചെയ്യപ്പെടുന്ന കർമ്മം അല്ലെങ്കിൽ പ്രതിഫലത്തെ ലക്ഷ്യംവെച്ച് കൊണ്ട് ചെയ്യുന്ന കർമ്മം ദുഃഖമാണ്. കർമ്മം ചെയ്യുക; പ്രതിഫലത്തെ കുറിച്ച് ചിന്തിക്കാതിരിക്കുക.
ത്യജിച്ചുകൊണ്ട് ഭുജിക്കുക എന്ന് ഉപനിഷത്തിൽ പറയുന്നു. (ഈശോപനിഷത്ത്) കർമ്മം ചെയ്യുക ഒരുതരം ഭുജിക്കലാണ്. അതിൽ ആനന്ദം ഉണ്ട്. പ്രതിഫലം ത്യജിക്കുക -അതിലും ആനന്ദമുണ്ട്. അതിനാൽ ലോകത്ത് നിന്നോ കർമ്മത്തിൽ നിന്നോ ഓടിയകലുവാൻ കർമ്മയോഗം നിങ്ങളോട് ആവശ്യപ്പെടുന്നില്ല. മറിച്ച് ,ഈ ലോകത്ത് നിന്നുകൊണ്ടുതന്നെ, കർമ്മങ്ങളിൽ എല്ലാം മുഴുകി കൊണ്ട് തന്നെ നിങ്ങൾക്ക് ഈശ്വരഭജനം ചെയ്യാനാകും. അതാകുന്നു ഏറ്റവും മഹത്തായ കാര്യം. ഈ ലോകത്തിനു വേണ്ടി മാത്രം ജീവിക്കുക. ഈ ലോകത്തിൻറെ യജമാനൻ ആകുക. പരോപകാരം ജീവിത വ്രതമാക്കുക. ബുദ്ധിശക്തിയെ പരിത്യജിച്ചും പരോപകാരം ചെയ്യുക. അപ്പോൾ നിങ്ങൾ ഈ ചെറിയ ശരീരമോ വ്യക്തിത്വമോ അല്ല, അതിലും വലിയ മറ്റെന്തോ ആണെന്ന ബോധ്യം നിങ്ങളിൽ ഉറയ്ക്കും .നിങ്ങൾ ഈശ്വരൻ ആയി മാറും.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്തമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
നടി സാന്ദ്ര തോമസ് ഐസിയൂവില്‍. ഡെങ്കിപ്പനിയെ തുടര്‍ന്നാണ് താരത്തെ ഐസിയൂവില്‍ പ്രവേശിപ്പിച്ചത്. പനി കൂടി രക്തസമ്മര്‍ദ്ദം കുറഞ്ഞതിനെ തുടര്‍ന്നാണ് സ്ഥിതി ഗുരുതരമായത്. താരത്തിന്റെ സഹോദരി സ്‌നേഹയാണ് വിവരം അറിയിച്ചത്.
ഹൃദയമിടിപ്പും രക്തസമ്മര്‍ദവും കൂടിയതിനെ തുടര്‍ന്ന് ചേച്ചിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡോക്ടര്‍മാരുടെ വിശദപരിശോധനയില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഐസിയുവില്‍ ആയിട്ട് ഇപ്പോള്‍ രണ്ട് ദിവസം പിന്നിടുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്നുണ്ട്. നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ഥന ഒപ്പം വേണം’.
രാജ്യാന്തര തലത്തിൽ വ്യോമയാന മേഖല നേരിടുന്ന വെല്ലുവിളികൾ മറികടന്ന് എമിറേറ്റ്സ് എയർലൈൻ കൂടുതൽ കരുത്തോടെ സജ്ജമാകുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. കോവിഡ് നിയന്ത്രണ വിധേയമാകുന്നതോടെ രാജ്യാന്തര സർവീസുകൾ പഴയ നിലയിലാകം.
വിനോദസഞ്ചാര മേഖലകളടക്കം കൂടുതൽ സജീവമാകുകയും യാത്രക്കാരുടെ എണ്ണം വർധിക്കുകയും ചെയ്യുമെന്നു ചൂണ്ടിക്കാട്ടി. അതേസമയം, എമിറേറ്റ്സ് എയർലൈന് മാർച്ച് 31 വരെയുള്ള സമ്പത്തിക വർഷം 2,000 കോടിയിലേറെ ദിർഹത്തിന്റെ നഷ്ടമുണ്ടായെന്നാണ് റിപ്പോർട്ട്. സർവീസുകൾ കുറച്ചതോടെ ജീവനക്കാരുടെ എണ്ണം കുറച്ചിരുന്നു.
കൊവിഡ് ആരംഭിച്ച കഴിഞ്ഞ വർഷം 456 മില്യൺ ഡോളറായിരുന്നു(1.7 ബില്യൺ ദിർഹം) എമിറേറ്റ്‌സിലെ ലാഭം. കമ്പനിയുടെ വരുമാനം കഴിഞ്ഞ വർഷം 9.7 ബില്യൺ ഡോളറായി ചുരുങ്ങി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 66 ശതമാനം കുറവാണിത്. പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട ബിസിനസ്, യാത്രാ നിയന്ത്രണങ്ങളും മൂലം എമിറേറ്റ്‌സിന്റെ പ്രധാന ബിസിനസ് വിഭാഗങ്ങളിലും വിപണികളിലും ഡിമാൻഡ് തകർച്ച ഉണ്ടായതാണ് ലാഭം ഇടിയാനുള്ള പ്രധാന കാരണം.
മനുഷ്യ ജീവിതങ്ങളിലും സമൂഹത്തിലും സമ്പദ് വ്യവസ്ഥകളിലും വ്യോമയാന, യാത്ര വിപണികളിലും കൊവിഡ്-19 പകർച്ചവ്യാധി സംഹാര താണ്ഡവം തുടരുകയാണെന്ന് എമിറേറ്റ്‌സ് എയർലൈൻ, ഗ്രൂപ്പ് ചെയർമാനും ചീഫ് എക്‌സിക്യുട്ടീവുമായ ഷേഖ് അഹമ്മദ് ബിൻ സായിദ് അൽ മക്തൂം പറഞ്ഞു. ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് അടുത്തമാസം ജൂലൈ 6 വരെ സാധാരണ സർവീസ് നടത്തില്ലെന്ന് എമിറേറ്റ്സ് എയർലൈൻസ് കഴിഞ്ഞ ആഴ്ച വ്യക്തമാക്കിരുന്നു.
ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസ് മുടങ്ങിയത് ബജറ്റ് എയർലൈൻസുകളെയാണ് കാര്യമായി ബാധിച്ചത്. യാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യൻ സർവീസുകൾ മികച്ച നേട്ടം ഉറപ്പു വരുത്തിയിരുന്നതായി എയർ അറേബ്യ സി.ഇ.ഒ ആദിൽ അലി പറഞ്ഞു. ഇന്ത്യ ഉൾപ്പെടെ ഏഷ്യൻ രാജ്യങ്ങളിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറയുന്നത് പ്രതീക്ഷ നൽകുന്ന ഘടകമാണെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് വ്യാപനം അമർച്ച ചെയ്യുകയും വ്യോമയാന മേഖല സാധാരണ നില വീണ്ടെടുക്കുകയും ചെയ്യുമെന്ന പ്രത്യാശയിലാണ് എയർ അറേബ്യ ഉൾപ്പെടെ യു.എ.ഇ ബജറ്റ് എയർലൈൻസുകൾ.
സൗദിയിലെ അല്‍ഹസയില്‍ മലയാളി കുത്തേറ്റു മരിച്ചു. കൊല്ലം ഇത്തിക്കര സ്വദേശി സനല്‍ (35) ആണ് മരിച്ചത്. പാല്‍ വിതരണ കമ്പനിയില്‍ വാന്‍ സെയില്‍സ് മാനായി ജോലി ചെയ്യുകയായിരുന്നു. കൂടെ ജോലിചെയ്തിരുന്ന ഘാന സ്വദേശിയും സനലുമായി വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്. പോലീസ് നടപടി ക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം അല്‍ ഹസ മോര്‍ച്ചറിയിലേക്ക് മാറ്റി.
അതിനിടെ സംഭവത്തിൽ പ്രതിയെന്നു കരുതപ്പെടുന്ന ഘാന സ്വദേശിയും മരിച്ചു. കഴുത്തിനേറ്റ സാരമായ മുറിവോടെ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. കിഴക്കൻ പ്രവിശ്യയിലെ അൽ ഹസയിൽ ബുധനാഴ്‍ച ഉച്ചയോടെയായിരുന്നു സംഭവം. വിവാഹത്തിനായി നാട്ടിലേക്കു മടങ്ങാനിരിക്കെയാണ് സനൽ കത്തിക്ക് ഇരയായത്.
ഒരു വർഷം മുൻപു മാത്രം അൽ ഹസയിലെ ബ്രാഞ്ചിൽ ജോലിക്കെത്തിയ ഘാന സ്വദേശി പൊതുവെ പരുക്കൻ പ്രകൃതക്കാരനായിരുന്നെന്ന് സനലിന്റെ സുഹൃത്തുക്കൾ പറയുന്നു. ശഅബയിലെ ഒരു കടയിൽ പാൽ വിതരണത്തിന് എത്തിയപ്പോഴും ഇവർ തമ്മിൽ തർക്കം നടന്നിരുന്നതായി ദൃസാക്ഷികൾ പറയുന്നു. നിരവധി സാമൂഹിക സഹായ പ്രവർത്തനങ്ങളിലും പങ്കാളിയായിരുന്നു സനൽ. പത്തു വർഷമായി അൽ ഹസയിലുണ്ട്.
പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയെ കുത്തി കൊലപ്പെടുത്തിയ പ്രതിക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി നാട്ടുകാര്‍. കൊല്ലപ്പെട്ട ദൃശ്യയുടെ പിതാവ് ഏലംകുളം എളാട് ചെമ്മാട്ട് വീട്ടില്‍ സി.കെ.ബാലചന്ദ്രന്റെ ഉടമസ്ഥയിലുള്ള പെരിന്തല്‍മണ്ണയിലെ കളിപ്പാട്ട കടയില്‍ ഇന്നലെ രാത്രി തീപിടിത്തമുണ്ടായിരുന്നു. ഇതിന് പിന്നിലും പ്രതിയായ വിനീഷ് വിനോദാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. കടകത്തിച്ച് ശ്രദ്ധതിരിച്ചുവിട്ട് നടത്തിയ കൊലയാണെന്ന് സംശയിക്കുന്നതായി നാട്ടുകാര്‍ പറയുന്നു.
ഏലംകുളം എളാട് ചെമ്മാട്ട് വീട്ടില്‍ സി.കെ.ബാലചന്ദ്രന്റെ മകള്‍ ദൃശ്യ (21)യെ പെരിന്തല്‍മണ്ണ മുട്ടുങ്ങല്‍ സ്വദേശി വിനീഷ് വിനോദ് (21) ഇന്ന് രാവിലെയാണ് കുത്തികൊലപ്പെടുത്തിയത്. ദൃശ്യയെ കുത്തുന്നത് കണ്ട് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സഹോദരി ദേവശ്രീ (13)യ്ക്കും പരുക്കേല്‍ക്കുകയായിരുന്നു. ദൃശ്യയുടെ വീടിന്റെ രണ്ടാം നിലയിലുള്ള മുറിയില്‍ കയറിയാണ് വിനീഷ് ആക്രമണം നടത്തിയത്. രാവിലെ എട്ടരയോടെയാണ് പെണ്‍കുട്ടിയെ വിനീഷ് വീട്ടില്‍ കയറി കുത്തിയത്.
അതേസമയം കൊലപാതകം നടത്തിയത് പ്രതി വിനീഷ് തനിച്ചാണെന്നും പെണ്‍കുട്ടിയെ ശല്യം ചെയ്തിന് മൂന്ന് മാസം മുന്‍പ് പ്രതിയെ താക്കീത് ചെയ്തിരുന്നുവെന്നും മലപ്പുറം എസ്പി സുജിത് ദാസ് പറഞ്ഞു.കസ്റ്റഡിയിലെടുത്ത വിനീഷിനെ ചോദ്യം ചെയ്യുകയാണ്.
പ്ലസ്ടുവില്‍ ദൃശ്യയുടെ സഹപാഠിയായിരുന്നു വിനീഷ്. എല്‍എല്‍ബി വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ട ദൃശ്യ. പരുക്കേറ്റ ദൃശ്യയുടെ സഹോദരി ദേവശ്രീയുടെ നില ഗുരുതരമാണെന്നും നെഞ്ചിലും കയ്യിലും കുത്തേറ്റി ട്ടുണ്ടെന്നും പോലീസ് പറഞ്ഞു.