പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് നാളെ തുടക്കമാകും. നാളെ എംഎൽഎമാരുടെ സത്യപ്രതിജ്ഞയാണ്. ചരിത്രവിജയവുമായി തുടർ ഭരണത്തിലെത്തിയ സർക്കാറിനെ പിണറായി വിജയൻ നയിക്കുമ്പോൾ പ്രതിപക്ഷത്ത് പുതിയ നായകനായി ഇനി വി. ഡി. സതീശൻ എത്തും.
ഒട്ടേറെ പുതുമകളുമായാണ് പതിനഞ്ചാം സഭാ സമ്മേളനം തുടങ്ങുന്നത്. തുടർച്ചയായി അധികാരമേൽക്കുന്ന ആദ്യ മുഖ്യമന്ത്രിയെന്ന ചരിത്രനേട്ടവുമായി പിണറായി. മിന്നും ജയത്തിന്‍റെ ആത്മവിശ്വാസത്തിൽ ഭരണപക്ഷം. തെരഞ്ഞെടുപ്പിൽ തോറ്റ യുഡിഎഫിനെ നയിക്കാനും പിണറായിയോട് എതിരിടാനും പുതിയ പ്രതിപക്ഷനേതാവായി വി. ഡി. സതീശൻ എത്തുന്നു.
സ്പ്രിംഗ്ലർ, സ്വർണ്ണക്കടത്ത് മുതൽ ഇഎംസിസി വരെ സഭയിൽ അഞ്ച് വർഷം മുഴങ്ങിയ ആരോപണ പരമ്പരകളെല്ലാം ജനം തള്ളി എന്ന് പറഞ്ഞാകും പ്രതിപക്ഷത്തെ ഭരണപക്ഷം നേരിടുക. മറുവശത്ത് പ്രതിപക്ഷ നേതാവെന്ന നിലയിൽ ആദ്യ വിലയിരുത്തലിന് വേദിയാകുന്നത്, എന്നും മിന്നും പ്രകടനം കാഴ്ച വെച്ച സഭാതലമെന്നത് സതീശന്റെ അനുകൂല ഘടകം.
പക്ഷെ, വമ്പൻ തെരഞ്ഞെടുപ്പ് തോൽവിക്കും പ്രതിപക്ഷനേതാവിന്റെ തെരഞ്ഞെടുപ്പ് നീണ്ടതിനും ചെന്നിത്തലയെ മറികടന്നതിനുമൊക്കെ ഭരണപക്ഷനിരയിൽ നിന്നുയരുന്ന വിമർശനങ്ങളെ നേരിടൽ വെല്ലുവിളിയാകും. സതീശനെന്ന പുതിയനേതാവിന് പിന്നിലേക്ക് ഉമ്മൻചാണ്ടിയും ചെന്നിത്തലയും മാറുന്ന കോൺഗ്രസ്സിലെ തലമുറമാറ്റത്തിനും സഭ സാക്ഷിയാകും.
പിണറായി മുഖ്യമന്ത്രിയായ നിയമസഭയിൽ പ്രതിപക്ഷനിരയിലേക്ക് കെ. കെ. രമയെത്തുന്നതും മറ്റൊരു കൗതുകം. സംപൂജ്യരായ ബിജെപിക്ക് ഇത്തവണ പുറത്തു നിന്നും കളി കാണേണ്ട സ്ഥിതിയാണ്. നാളെ തന്നെ സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കും. 28ന് നയപ്രഖ്യാപനപ്രസംഗവും ജൂൺ 4 ന് ബജറ്റവതരണവും നടക്കും. 14 വരെ സഭാ സമ്മേളനം തുടരും.
ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുളളിൽ ഇന്ത്യയിൽ 2,40,842 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതിൽ 58.83% കേസുകളും തമിഴ്നാട്, കർണാടക, കേരള, മഹാരാഷ്ട്ര ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുളളതാണ്. 14.89% കേസുകൾ തമിഴ്നാട്ടിൽ നിന്നും മാത്രമുളളതാണ്.
ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട തമിഴ്നാട്ടിൽ 35,873 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കർണാടക-31,183, കേരള-28,514, മഹാരാഷ്ട്ര-26,133, ആന്ധ്രപ്രദേശ്-19,981 എന്നിങ്ങനെയാണ് മറ്റു നാലു സംസ്ഥാനങ്ങളിലെ കണക്കുകൾ.
കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രാജ്യത്ത് 3741 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. ഇവിടെ 682 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. അതേസമയം കർണാടകയിൽ 451 മരണങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ചിന്റെ (ഐ.സി.എം.ആർ) കണക്കുകൾ പ്രകാരം മേയ് 22 ന് 21,23,782 കൊവിഡ് ടെസ്റ്റുകളാണ് രാജ്യത്ത് നടന്നിരിക്കുന്നത്. ഇതുവരെ ഇന്ത്യയിൽ 32,86,07,937 സാമ്പിളുകളാണ് കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുളളത്.
പലസ്തീന്റെ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി കെയര്‍ഗിവര്‍ സൗമ്യ സന്തോഷിന് ആദരസൂചക പൗരത്വവും (ഓണററി സിറ്റിസണ്‍ഷിപ്പ്) നഷ്ടപരിഹാരവും നല്‍കാന്‍ ഇസ്രായേല്‍. ന്യൂഡല്‍ഹിയിലെ എംബസിയിലെ ഉപമേധാവി റോണി യദീദിയ ക്ലിന്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഇസ്രായേല്‍ ജനത തങ്ങളില്‍ ഒരാളായാണ് സൗമ്യയെ കാണുന്നത്. സൗമ്യ ഓണററി പൗരത്വത്തിന് അര്‍ഹയാണെന്നാണ് അവര്‍ വിശ്വസിക്കുന്നത്. ദേശീയ ഇന്‍ഷുറന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് കുടുംബത്തിന് നഷ്ടപരിഹാരം ലഭ്യമാക്കും. സൗമ്യയുടെ കുഞ്ഞിനെ ഇസ്രായേല്‍ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സൗമ്യക്ക് ലഭിച്ച മഹത്തായ അംഗീകാരമായാണ് ഇസ്രായേലിന്റെ തീരുമാനത്തെ കാണുന്നതെന്ന് ഭര്‍ത്താവ് സന്തോഷ് പ്രതികരിച്ചു. മകന്‍ അഡോണിന്റെ സംരക്ഷണം സംബന്ധിച്ച കാര്യങ്ങളെ കുറിച്ചും എംബസി ഉദ്യോഗസ്ഥര്‍ അറിയിച്ചതായും സന്തോഷ് കൂട്ടിച്ചേര്‍ത്തു. ഇസ്രായേലിന്റെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്ന് സൗമ്യയുടെ ഭര്‍തൃ സഹോദരി ഇസ്രായേലിലുള്ള ഷെര്‍ലി പ്രതികരിച്ചു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് നേരിട്ടത് ചരിത്രത്തിലെ വമ്പൻ തോൽവി. കേരളത്തിൽ ആദ്യമായി തുടർ ഭരണം നേടിയെന്നത് മാത്രമല്ല, രണ്ടാം പിണറായി വിജയൻ സർക്കാരിന് വാതിൽ തുറന്നു കൊടുത്തതിൽ എതിർ ചേരിയിൽ ശക്തമായ ഒരു പ്രതിപക്ഷം പോലും ഇല്ല എന്ന രീതിയിൽ ഒരു പൊതു സംസാരം കൂടി ഉണ്ട്. പല യുവ എംഎൽഎമാരുടെയും അപ്രതീക്ഷ തോൽവിയുടെ ഞെട്ടലിൽ നിന്നും ഇതുവരെ കോൺഗസ് നേത്രത്വം മുക്തി നേടിയിട്ടില്ല.
അതിൽ പ്രമുഖർ ആണ് വി ടിയും ശബരിനാഥും എല്ലാം. അതോടൊപ്പം മാറി മാറി അങ്ങോട്ടും എങ്ങോട്ടും നേതൃസ്ഥാനത്തിരിക്കുന്നവരുടെ കുറ്റപ്പെടുത്തലുകൾ. എന്നാൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് എംഎൽഎമാരുടെ പലരുടെയും പ്രത്യകിച്ചും യുവ എംഎൽഎമാരുടെ പരാജയത്തിന് കാരണം എന്തെന്ന് ലളിതമായി പറഞ്ഞു ഉപദേശവുമായി വന്നിരിക്കുകയാണ് എഐസിസി കോര്‍ഡിനേറ്റർ അഡ്വ. അനില്‍ ബോസ്. പാളിയത് എവിടെയെന്നു സ്വയം തിരിച്ചറിഞ്ഞ് തിരുത്തുക എന്ന് തന്റെ കുറിപ്പിലൂടെ വെക്തമായി പറഞ്ഞിരിക്കുന്നു അനിൽ ബോസ്. പോസ്റ്റ് ഇങ്ങനെ
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം……
റോൾ മോഡലുകൾ
……………………………….
എനിക്ക് വ്യക്തിപരമായി ആയി ഇഷ്ടവും അടുപ്പമുള്ള രണ്ട് യുവ നേതാക്കളെ ഇവിടെ ചൂണ്ടിക്കാട്ടാൻ ആഗ്രഹിക്കുന്നു.
1 . ഇന്നത്തെ മോഡൽ
വലിയ ഭൂരിപക്ഷത്തിന് കരുനാഗപ്പള്ളി തിരിച്ചുപിടിച്ച സി ആർ മഹേഷ് ആണ് , മാധ്യമങ്ങൾ, പാർട്ടി പ്രവർത്തകർ, സൈബർ ഇടങ്ങളിലെ നമ്മുടെ പോരാളികൾ ഒരുപോലെ പറയുന്നു കരുനാഗപ്പള്ളി വരെ പോകു മഹേഷിനെ മാതൃകയാക്കുകയെന്ന്
പക്ഷേ എനിക്ക് എൻറെ പ്രിയപ്പെട്ട സഹോദരൻ മഹേഷിനോട് പറയാനുള്ളത്…
പ്രശംസകളും കയ്യടികളും അറിയാതെയെങ്കിലും അഭിരമിക്കരുത് ,അഹങ്കരിക്കരുത്
പാർട്ടിയാണ് വലുത്, മുന്നണിയാണ് വലുത്, പാർട്ടി പ്രവർത്തകരാണ് വലുത് , സർവ്വോപരി ജനങ്ങളാണ് വലുത് എന്ന ചിന്തയിൽ മനസ്സിലെ നന്മ കൈവിടാതെ നോക്കുക അതിന് കഴിയണം കഴിയും
2 . ഇന്നലെകളിലെ മോഡൽ വി.ടി.ബൽറാം
നല്ല വിദ്യാഭ്യാസം, പെരുമാറ്റം, രാഷ്ട്രീയരംഗത്ത് എത്രയോ കാലം പയറ്റിത്തെളിഞ്ഞ വർക്ക് മുൻപേ കിട്ടിയ സ്ഥാനാർത്ഥിത്വം തൃത്താല പോലൊരു മണ്ഡലം തിരിച്ചു പിടിക്കാൻ കഴിയുക അഭിമാനകരമാണ്.
സമയോചിതമായ അവസരം ,കഴിവ്, ഭാഗ്യം ,പാർട്ടി പ്രവർത്തകരുടെ കഠിനാധ്വാനം ,വിജയ തേരിലേറ്റി…
സോഷ്യൽ മീഡിയയിൽ ലൈക്കുകളും കമൻറുകൾ, കണ്ടു ആരാധകർ നിരനിരയായി വന്നു നിറഞ്ഞപ്പോൾ
ചില സന്ദർഭങ്ങളിൽ പാർട്ടിയേക്കാൾ മുന്നണിയെക്കാൾ എല്ലാ നേതാക്കളെയുംകാൾ വലുതാണ് താൻ എന്ന ഒരു തോന്നൽ… സ്വയം തോന്നിയോ എന്നറിയില്ല എന്നാൽ മറ്റുള്ളവർക്ക് അങ്ങനെ തോന്നിയിട്ടുണ്ട്
അറിയാതെയെങ്കിലും ആവാം ചില പ്രതികരണങ്ങൾ അങ്ങനെ ആയി മാറുകയും ചെയ്തു കയ്യടി കിട്ടി , ലൈക്ക് കളുടെയും കമൻറ് കളുടെയും എണ്ണം കൂടി …
പക്ഷേ ലൈക്കുകൾ, കമൻറുകൾ ചെയ്തവരെ നോക്കുമ്പോൾ തിരിച്ചറിയുമ്പോൾ അതിൽ എണ്ണത്തിൽ വളരെ കുറവാണ് തൃത്താലയിലെ വോട്ടർമാർ എന്ന് മനസ്സിലാക്കാൻ കഴിയും
വാഴുന്ന കൈകൾക്ക് വള ഇടാനാണ് ഇവിടെ കിടമത്സരം നടക്കുക
അതുകൊണ്ട് പ്രിയപ്പെട്ട വി ടി ബൽറാം താങ്കൾ വീണ്ടും മോഡലായി വരണം കേരളത്തിലെ പുതിയ തലമുറയ്ക്ക് വേണ്ടി ചെയ്യേണ്ടത് അഞ്ചുവർഷത്തെ കഠിനാധ്വാനം കൊണ്ട് , സഹപ്രവർത്തകരെ വിശ്വാസത്തിലെടുത്ത് തൃത്താല തിരിച്ചു പിടിക്കുക…. പാളിയത് എവിടെയെന്നു സ്വയം തിരിച്ചറിഞ്ഞ് തിരുത്തുക
പ്രസ്ഥാനത്തോടും പ്രവർത്തകരോടും ജനങ്ങളോടും ഓരം ചേർന്ന് നിൽക്കുക എന്നുള്ളതാണ് ചെയ്യേണ്ടത് . നിലവിലെ 21 എംഎൽഎ മാരോടും ഓർമിപ്പിക്കാൻ ആഗ്രഹിക്കുന്നു
വീണ്ടും എംഎൽഎ ആയി തുടരാൻ കഴിയണമെങ്കിൽ ഇരട്ടി അധ്വാനം വേണമെന്നും
” ലൈക്കുകളും കമൻറുകൾ എണ്ണുമ്പോൾ അവർ സ്വന്തം മണ്ഡലത്തിലെ വോട്ടർമാർ ആണോ എന്നുകൂടി പരിശോധിക്കുന്നത് നന്നായിരിക്കുമെന്നും ” ഓർമ്മിപ്പിക്കട്ടെ
എങ്കിൽ മറ്റു പലർക്കും മോഡലുകൾ ആയി മാറാൻ കഴിയും
മത്സരിച്ചു പരാജയപ്പെട്ടെങ്കിലും അഞ്ചുവർഷം കൊണ്ട് ജയിക്കാൻ കഴിയണമെന്ന വിശ്വാസത്തോടെ പോരിനിറങ്ങുകയാണ് പുതുമുഖങ്ങളായി പരാജയപ്പെട്ടവർ ചെയ്യേണ്ടത്
നിങ്ങൾക്കാണ് നിങ്ങൾക്കു മാത്രമാണ് ഈ പ്രസ്ഥാനത്തെ തിരിച്ചുകൊണ്ടുവരാൻ കഴിയുക
സ്നേഹപൂർവ്വം
നിങ്ങളുടെ, സഹോദരൻ സഹപ്രവർത്തകൻ അഡ്വ. അനിൽ ബോസ്
ഐ.പി.എല്ലിന്റെ 14ാം സീസണിലെ ശേഷിക്കുന്ന മല്‍സരങ്ങള്‍ യു.എ.ഇയില്‍ നടത്താന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ 15 മുതല്‍ ഒക്ടോബര്‍ 15 വരെയായിരിക്കും ടൂര്‍ണമെന്‍റിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ നടക്കുകയെന്നാണ് വിവരം.
ഇക്കാര്യം ബി.സി.സി.ഐ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഈ മാസം 29ന് ചേരുന്ന ബി.സി.സി.ഐ യോഗത്തിനൊടുവില്‍ പ്രഖ്യാപനമുണ്ടാവുമെന്നാണ് വിവരം.
ഒരു മാസം നീളുന്ന വിന്‍ഡോയില്‍ ഐ.പി.എല്ലിലെ ബാക്കിയുള്ള 31 മല്‍സരങ്ങള്‍ തീര്‍ക്കാനാണ് ബി.സി.സി.ഐ ലക്ഷ്യമിടുന്നത്. നേരത്തെ രാജ്യത്തെ കോവിഡ് സാഹചര്യം വഷളായ സാഹചര്യത്തില്‍ ടൂര്‍ണമെന്റ് അനിശ്ചിതകാലത്തേക്ക് നിര്‍ത്തുകയായിരുന്നു.
മോഹൻലാലും സംവിധായകൻ വിനയനും ഒന്നിക്കുന്ന ചിത്രത്തിനായുളള കാത്തിരിപ്പിലാണ് ആരാധകർ. ഇപ്പോഴിതാ ആ ചിത്രം എപ്പോൾ യാഥാർത്ഥ്യമാകുമെന്ന സൂചന നൽകിയിരിക്കുകയാണ് സംവിധായകൻ. ഒരു മാധ്യമവുമായുളള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
മകുഞ്ഞാലി മരക്കാർ ഷൂട്ടിങ്ങ് നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് മോഹൻലാൽ ചിത്രത്തിന്റെ ചർച്ച വരുന്നതെന്നും. വീണ്ടും ഒരു ചരിത്ര സിനിമ മോഹൻലാൽ ഉടനെ ചെയ്യേണ്ടല്ലോ എന്ന് കരുതിയാണ് പത്തൊമ്പതാം നൂറ്റാണ്ടിന്റെ തിരക്കുകളിലേക്ക് താൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ത്രില്ലടിപ്പിക്കുന്ന ഒരു സബ്ജക്ട് വിനയന് ഉണ്ടാക്കാൻ സാധിക്കും അത് നമുക്ക് ചെയ്യാം എന്നാണ് മോഹൻലാൽ എന്നോട് പറഞ്ഞത്. അദ്ദേഹത്തിന്റെ താരമൂല്യം ഉയർത്തിക്കാണിക്കുന്ന ഒരു മാസ് ചിത്രമാവണം ലാൽ ചെയ്യേണ്ടത് എന്നാണ് എന്റെയും അഭിപ്രായം. അതിന്റെ പണിപ്പുരയിലാണ് ഞാനും. പത്തൊമ്പതാം നൂറ്റാണ്ട് തീർന്നാൽ ഉടൻ തന്നെ ആ ചിത്രത്തിന്റെ എഴുത്തുകളിലേക്ക് കടക്കും.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ തൊണ്ണൂറ് ദിവസത്തോളം ഷൂട്ട് കഴിഞ്ഞു. ഇനി ഒരു മാസത്തെ ചിത്രീകരണം ബാക്കിയുണ്ട്. കൂടാതെ വലിയ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ വേണ്ട ചിത്രം കൂടിയാണിത്. സമയമെടുക്കും. എങ്കിലും അടുത്ത വർഷം ആദ്യത്തോടെ ചിത്രം പുറത്തിറങ്ങും എന്ന് തന്നെയാണ് പ്രതീക്ഷ. അതിന് ശേഷം വലിയ ചിത്രവുമായി ഞാൻ വരും അതാകും ഒരുപക്ഷേ ലാലിന്റെ ചിത്രം. വിനയൻ കൂട്ടിച്ചേർത്തു.
ട്രിപ്പിൾ ലോക്ഡൗണിനിടെ കുതിരയുടെ മാനസികോല്ലാസത്തിന് ചുറ്റാനിറങ്ങിയ സവാരിക്കാരനെയും കുതിരയെയും തിരിച്ചുപായിച്ച് പൊലീസ്. ഇന്നലെ ഉച്ചയ്ക്ക് മൂച്ചിക്കലിലാണ് സംഭവം.താനൂർ പൊലീസിന്റെ നേതൃത്വത്തിൽ മൂച്ചിക്കലിൽ വാഹനപരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ് കുതിരപ്പുറത്തേറി പെരുവഴിയമ്പലം സ്വദേശിയായ ഒരാൾ പാഞ്ഞു വന്നത്.
അമ്പരന്ന പൊലീസ് തടഞ്ഞു നിർത്തി കാര്യം അന്വേഷിച്ചു. കുതിര വീട്ടിൽ നിൽക്കാൻ സമ്മതിക്കാത്തതിനാൽ അതിനെ പുറത്തിറക്കിയതാണ് എന്നായിരുന്നു മറുപടി. കുതിരയുടെ മാനസികോല്ലാസത്തിനു വേണ്ടിയാണ് സവാരി നടത്തിയതെന്നും ഇയാൾ പറഞ്ഞു.വിവരമറിഞ്ഞ പൊലീസ് മാനസികോല്ലാസമൊക്കെ സ്വന്തം പറമ്പിൽ നടത്തിയാൽ മതിയെന്നും റോഡിൽ നടക്കില്ലെന്നുമുള്ള മറുപടിയോടെ സവാരിക്കാരനെയും കുതിരയെയും വീട്ടിലേക്ക് തിരിച്ചുപായിച്ചു.
ഏഴു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ലാ ലിഗ കിരീടം സ്വന്തമാക്കി അത്ലറ്റികോ മാഡ്രിഡ്. സ്പാനിഷ് വമ്പൻമാരും നഗരവൈരികളുമായ റയലിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് അത്ലറ്റികോ കിരീടം സ്വന്തമാക്കിയത്. അത്ലറ്റികോയുടെ 11ാം ലാ ലിഗ കിരീടമാണിത്.
അവസാന മത്സരത്തിൽ റയൽ വയ്യഡോലിഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഡിയേഗോ സിമയോണിയുടെ കുട്ടികൾ ചാമ്പ്യൻപട്ടം ഉറപ്പിച്ചത്. ആദ്യ പകുതിയിൽ ഒരു ഗോളിനു പിന്നിൽനിന്ന ശേഷമായിരുന്നു അത്ലറ്റികോ തിരിച്ചടിച്ചത്. ഓസ്കാർ പ്ലാനയിലൂടെ മുന്നിൽ കയറിയ വയ്യഡോലിഡിനെ ഏയ്ഞ്ചൽ കൊറിയ, സൂപ്പർതാരം ലൂയി സുവാരസ് എന്നിവരുടെ ഗോളിൽ അത്ലറ്റികോ മറികടന്നു.
കപ്പടിക്കാനുറച്ചിറങ്ങിയ അത്ലറ്റികോയെ ഞെട്ടിച്ച് വയ്യഡോലിഡ് 18 ാം മിനിറ്റിൽ മുന്നിലെത്തി. മൈതാനമധ്യത്തിൽനിന്നും ഒറ്റയ്ക്ക് ഓടിക്കയറിയ പ്ലാന അത്ലറ്റികോ ഗോളിയെ അനായാസം പരാജയപ്പെടുത്തി. ആദ്യപകുതിയിൽ ഒരു ഗോളിനു മുന്നിലായിരുന്ന വയ്യഡോലിഡിന് രണ്ടാം പകുതിയിൽ അടിതെറ്റി. 57 ാം മിനിറ്റിൽ ബോക്സിനു വെളിയിൽനിന്നും മനോഹരമായൊരു ഷോട്ടിൽ ഏയ്ഞ്ചൽ കൊറിയ അത്ലറ്റികോയെ ഒപ്പമെത്തിച്ചു.
പത്തുമിനിറ്റിനു ശേഷം അത്ലറ്റികോ കാത്തുകാത്തിരുന്ന നിമിഷമെത്തി. പ്ലാന ഗോളിന്റെ ഫോട്ടോപതിപ്പ്. മൈതാന മധ്യത്തിൽ സുവാരസിന് പന്ത് ലഭിക്കുന്പോൾ വയ്യഡോലിഡ് പ്രതിരോധം എതിർപകുതിയിലായിരുന്നു. പന്തുമായ ബോക്സിലേക്ക് പാഞ്ഞുകയറിയ സുവാരസ് പിഴവ് വരുത്താതെ ലക്ഷ്യം കണ്ടു. ചാമ്പ്യൻപട്ടം ഉറപ്പിച്ച ഗോൾ.
മറ്റൊരു മത്സരത്തിൽ റയൽ മാഡ്രിഡ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വയ്യാറയലിനെ പരാജയപ്പെടുത്തി. ബെൻസേമയും ലുക മോഡ്രിച്ചുമാണ് റയലിനായി ലക്ഷ്യം കണ്ടത്. യരമി പിനോയാണ് വയ്യാറയലിനായി ഗോൾ നേടിയത്. കളിയുടെ അവസാ നിമിഷംവരെ ഒരു ഗോളിനു പിന്നിലായിരുന്നു റയൽ.
ബാഴ്സലോണയും അവസാന മത്സരത്തിൽ ജയിച്ചു. മെസി ഇല്ലാതിറങ്ങിയ ബാഴ്സ ഏകപക്ഷീയമായ ഒരു ഗോളിനു ഇയ്ബറിനെ പരാജയപ്പെടുത്തി.
മുംബൈ തീരത്തുണ്ടായ ബാർജ് ദുരന്തത്തിൽ ഒരു മലയാളി കൂടി മരിച്ചു. പാലക്കാട് തോലനൂര്‍ കീഴ്പാല പൂതമണ്ണില്സുരേഷ് കൃഷ്ണന്(43) ആണ് മരിച്ചത്. മാത്യൂസ് അസോസിയേറ്റ് കോണ്‍ട്രാക്ട് കമ്പനിയിലെ പ്രോജക്ട് മാനേജറായിരുന്നു. സംസ്ക്കാരം ഞായറാഴ്ച ബോംബെയില്‍ നടക്കും. ഇതോടെ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം ആറായി ആയി ഉയർന്നു.
കൊല്ലം സ്വദേശി എഡ്വിൻ, തൃശൂർ സ്വദേശി അർജുൻ വയനാട് സ്വദേശികളായ സുമേഷ്, ജോമിഷ്, ചിറക്കടവ് സ്വദേശി സഫിൻ ഇസ്മായീൽ എന്നിവരാണ് അപകടത്തിൽ മരിച്ച മറ്റു മലയാളികൾ. ഇവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു.
മുൻ കോൺഗ്രസ് നേതാവും മഹിള കോൺഗ്രസ് അധ്യക്ഷയുമായിരുന്ന ലതിക സുഭാഷ് എൻസിപിയിലേക്ക്. എൻസിപി സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോയുമായി ലതിക സുഭാഷ് ചർച്ച നടത്തി. കോൺഗ്രസ് പാരമ്പര്യമുള്ള പാർട്ടിയാണ് എൻസിപിയെന്ന് ലതിക സുഭാഷ് പറഞ്ഞു. പാർട്ടിയിൽ ചേരുന്നത് സംബന്ധിച്ച ഔദ്യോഗീക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്നാണ് സൂചന.
നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് ലതിക സുഭാഷ് കോൺഗ്രസ് വിട്ടത്. പാർട്ടി ഓഫീസിന് മുന്നിൽ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ച ലതിക സുഭാഷ്, ഏറ്റുമാനൂർ നിയോജകമണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുകയും ചെയ്തിരുന്നു. എന്നാൽ പരാജയപ്പെട്ടു.