ബലാത്സംഗക്കേസില്‍ ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ അംഗരക്ഷകനെതിരേ കേസ്. കുമാര്‍ ഹെഗ്ഡെ എന്ന ആള്‍ക്കെതിരേയാണ് മുംബൈ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബലാത്സംഗം, പ്രകൃതി വിരുദ്ധ പീഡനം തുടങ്ങി വിവിധ വകുപ്പുകള്‍ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.
കങ്കണയുടെ സ്വകാര്യ അംഗ രക്ഷകരിലൊരാളാണ് കുമാറെന്നാണ് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഇക്കാര്യം സംബന്ധിച്ച് സ്ഥിരീകരണം നടത്താന്‍ പൊലീസ് തയ്യാറായിട്ടില്ല. വിവാഹവാഗ്ദാനം നല്കി കുമാര്‍ പീഡിപ്പിച്ചെന്ന് ആരോപിച്ച് 30 വയസുകാരിയായ ബ്യൂട്ടീഷനാണ് ഡിഎന്‍ നഗര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
ഐപിസി സെക്ഷന്‍ 376, 377 എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പരാതിക്കാരിയും കുമാറും തമ്മില്‍ ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്നു, പിന്നീട് വേര്‍പിരിഞ്ഞു. എട്ട് വര്‍ഷമായി ഇരുവരും തമ്മില്‍ ബന്ധമുണ്ട്. തന്നെ ശാരീരിക ബന്ധത്തിന് ഹെഗ്ഡെ നിര്‍ബന്ധിച്ചിരുന്നതായും യുവതി വെളിപ്പെടുത്തി. 50000 രൂപ കടംവാങ്ങി മുങ്ങിയ ഹെഗ്ഡെയെ പിന്നീട് വിളിച്ചിട്ട് കിട്ടിയിട്ടില്ലെന്നും അവര്‍ പറഞ്ഞു
ഇക്കഴിഞ്ഞ ജൂണില്‍ ഇയാള്‍ വിവാഹ അഭ്യര്‍ഥന നടത്തുകയും യുവതി അത് അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ ഇതിന് പിന്നാലെ തന്നെ പല അവസരങ്ങളിലും ബലപ്രയോഗത്തിലൂടെ ശാരീരിക ബന്ധം സ്ഥാപിച്ചു എന്നും യുവതി പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. ഇക്കഴിഞ്ഞ ഏപ്രില്‍ 27ന് മാതാവിന് സുഖമില്ലെന്ന് പറഞ്ഞ് തന്റെ കൈയില്‍ നിന്ന് 50000 രൂപ വാങ്ങി ഹെഗ്ഡെ കടന്നു കളഞ്ഞുവെന്നും പരാതിയില്‍ ആരോപണമുണ്ട്. സംഭവത്തില്‍ കങ്കണയുടെ അടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചിട്ടില്ല.
കൊടുങ്ങല്ലൂരില്‍ കോവിഡ് ബാധിച്ച് മരിച്ച യുവാവിന്റെ അവസാന സന്ദേശങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നു. ‘കോവിഡ് പോസിറ്റീവ് ആണെന്നു സംശയം തോന്നിയാല്‍ ഉടന്‍ ആശുപത്രിയില്‍ ചികിത്സ തേടണം. പാരസെറ്റമോള്‍ കഴിച്ചു മാത്രം കോവിഡ് പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കരുത്.’ – എന്നാണ് അവസാനമായി യുവാവ് പറയുന്നത്.
യുവാവ് ആശുപത്രിയില്‍ നിന്നു സുഹൃത്തുക്കള്‍ക്കു അയച്ച സന്ദേശത്തിലെ വരികളാണിത്. സന്ദേശം അയച്ചു വൈകും മുന്‍പേ യുവാവ് മരണത്തിനു കീഴടങ്ങി. ചന്തപ്പുര പെട്രോള്‍ പമ്പിനു സമീപം ശ്രീരാഗം മൊബൈല്‍ ഷോപ്പ് ഉടമ ആല വെസ്റ്റ് പുത്തന്‍കാട്ടില്‍ ക്ഷേത്രത്തിനു സമീപം ഗോപിയുടെ മകന് കണ്ണന് (40) ആണ് മരിച്ചത്.
ഏപ്രില്‍ 22 നു നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ആദ്യ ദിവസങ്ങളില്‍ കാര്യമായ ചികിത്സ നടത്തിയില്ല. പിന്നീട് പനി കുറയാതെ ആയപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 2 ആഴ്ചയ്ക്കു ശേഷം നെഗറ്റീവ് ആയെങ്കിലും ന്യുമോണിയ ബാധിച്ചു.
ഇതിനിടയിലാണ് സുഹൃത്തുക്കള്‍ക്കു ശബ്ദ സന്ദേശം അയച്ചത്. ആശുപത്രി കിടക്കയില്‍ കിടന്നു രോഗാവസ്ഥ കണ്ണന് വിവരിക്കുകയായിരുന്നു. ജൂബിലി മിഷന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ വ്യാഴാഴ്ച രാത്രിയാണു മരിച്ചത്. സംസ്കാരം നടത്തി. ഭാര്യ: രാധിക.
നോബി ജെയിംസ്
പോത്തിറച്ചിയോ അല്ലെങ്കിൽ ബീഫോ
മഞ്ഞൾപൊടി
ആവശ്യത്തിന് ഉപ്പ്
വീഡിയോയിൽ കാണുന്നതുപോലെ ഇറച്ചി കട്ടി കുറച്ച് സ്ലൈസ് ചെയ്ത് എടുക്കുക അതിൽ മഞ്ഞൾ പൊടിയും ഉപ്പും ചേർത്ത് ഒരു രാത്രി വയ്ക്കുക (നല്ല വെയിലുള്ള 2ദിവസങ്ങൾ നോക്കി). ഒരു ടേബിളിൽ പേപ്പർ നിരത്തി അതിനു മുകളിൽ ഈ ഇറച്ചി നിരത്തി ഓരോ മണിക്കൂറു കഴിയുമ്പോഴും തിരിച്ചിട്ടു തിരിച്ചിട്ടു ഉണക്കി എടുക്കാം ഇതു ഞാൻ ചെയ്തത് രണ്ടു ദിവസം കൊണ്ടാണ്.
ഇനി അത് എളുപ്പത്തിൽ ഇടിക്കുന്ന രീതി
200 ഗ്രാം ഉണക്ക ഇറച്ചി
ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ഒന്ന് വറക്കുക
4 വറ്റൽ മുളക്
8 ചെറിയ ഉള്ളി
കറിവേപ്പില ആവശ്യത്തിന്
2 വെളുത്തുള്ളി
ഇവയും ഒന്ന് വഴറ്റുക. അതിനു ശേഷം ഇവ ഒന്നിച്ചു മിക്സിയിൽ ഞാൻ കാണിക്കുന്ന രീതിയിൽ ഒതുക്കി എടുത്താൽ ഇടി ഇറച്ചി റെഡി. അപ്പോൾ വിദേശത്തുള്ള എല്ലാവരും ഇനി നാട്ടിൽ ഉള്ളവരും ഉണ്ടാക്കി നോക്കണം.
മറ്റുപല നാടൻ വിഭവങ്ങളുടെയും വീഡിയോ ഉള്ള നോബിസ് കിച്ചൻ എന്ന എൻറെ യൂട്യൂബ് ചാനലിൽ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും ഷെയറുചെയ്യാനും മറക്കരുതേ……
ഈസി കുക്കിങ്ങിൽ പുതിയ ഒരു വിഭവുമായി അടുത്ത ആഴ്ച വീണ്ടും കാണാം .
നോബി ജെയിംസ്
യുകെ മലയാളികൾക്ക് സുപരിചിതനായ പ്രമുഖ ഷെഫായ നോബി ജെയിംസാണ് മലയാളം യുകെയിൽ എല്ലാ ശനിയാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈസി കുക്കിംഗ് എന്ന പാചക പംക്തിയുടെ റെസിപ്പി തയ്യാറാക്കുന്നത്. ഇന്ത്യയിലും, ഗൾഫ് രാജ്യങ്ങളിലും, പല മുൻനിര സ്ഥാപനങ്ങളിലും ചീഫ് ഷെഫായി പ്രവർത്തിച്ചിട്ടുള്ള നോബി ഇപ്പോൾ യുകെയിൽ സ്വകാര്യമേഖലയിലുള്ള പ്രമുഖ റസിഡൻഷ്യൽ സ്കൂളായ നോർത്ത് യോർക്ക്ഷെയറിലെ ഐസഗാർത്തിൽ കേറ്ററിംഗ് മാനേജരായിസേവനമനുഷ്ഠിക്കുന്നു.
അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ കോൺഗ്രസിൽ തലമുറമാറ്റം. വി.ഡി. സതീശനെ പ്രതിപക്ഷ നേതാവാക്കണമെന്ന നിർദേശം ഹൈക്കമാൻഡ് സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും.
രമേശ് ചെന്നിത്തലയെ മാറ്റരുതെന്ന ആവശ്യത്തിലുറച്ച് ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ അവസാനം വരെ നിലനിന്നു. എന്നാൽ രാഹുൽ ഗാന്ധിയുടെ നിലപാട് ഇക്കാര്യത്തിൽ നിർണായകമായി.
യുവ എംഎല്‍എമാരുടെ ശക്തമായ പിന്തുണയും സതീശനുവേണ്ടി ഉണ്ടായി. മുസ്ലിം ലീഗ് ഉൾപ്പെടെ ഘടകകക്ഷികളും നേതൃമാറ്റത്തെ പിന്തുണച്ചു. അതേസമയം, കെപിസിസി നേതൃമാറ്റം പിന്നീടായിരിക്കുമെന്നാണ് സൂചന.
എറണാകുളം ജില്ലയിൽനിന്നുള്ള ആദ്യ പ്രതിപക്ഷ നേതാവാണ് വി.ഡി. സതീശൻ. എഐസിസി സെക്രട്ടറിയായും കെപിസിസി ഉപാധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്.
ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകൾ മീനാക്ഷിയോട് മലയാള സിനിമാ പ്രേക്ഷകർക്ക് പ്രത്യേകമൊരു സ്നേഹമുണ്ട്. അച്ഛനും അമ്മയും സിനിമാ മേഖലയിൽ സജീവമായി നിൽക്കുമ്പോഴും അഭിനയത്തോട് മീനാക്ഷിക്ക് അത്ര പ്രിയമില്ല. പക്ഷേ, ഡാൻസിൽ അമ്മയുടെ കഴിവുകൾ താരപുത്രിക്ക് കിട്ടിയിട്ടുണ്ടെന്ന് പറയാതിരിക്കാനാവില്ല. മീനാക്ഷി അത് പതിയെ പതിയെ ശരിയാണെന്ന് തെളിയിച്ചു കൊണ്ടിരിക്കുന്നു.
നാദിർഷായുടെ മകൾ ആയിഷയുടെ വിവാഹ ആഘോഷങ്ങളിൽ മീനാക്ഷി കൂട്ടുകാർക്കൊപ്പം ഡാൻസ് ചെയ്തത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ തന്റെ നൃത്തത്താൽ വീണ്ടും സോഷ്യൽ ലോകത്തെ ഇളക്കി മറിക്കുകയാണ് മീനാക്ഷി. ഇൻസ്റ്റഗ്രാമിലാണ് മീനാക്ഷി തന്റെ ഡാൻസ് വീഡിയോ പങ്കുവച്ചത്. ഹിന്ദി പാട്ടിനാണ് മീനാക്ഷി നൃത്തച്ചുവടുകൾ വച്ചത്.
മെയ്വഴക്കത്തോടെയുളള മീനാക്ഷിയുടെ ഡാൻസ് കണ്ട് അതിശയത്തോടൊപ്പം സന്തോഷവും പങ്കിടുകയാണ് താരപുത്രിയുടെ ആരാധകർ. നിരവധി പേരാണ് മീനാക്ഷിയുടെ വീഡിയോയ്ക്ക് കമന്റിട്ടിരിക്കുന്നത്. മീനാക്ഷിയുടെ അടുത്ത സുഹൃത്തും നടിയുമായ നമിത പ്രൊമോദും കമന്റ് ഇട്ടിട്ടുണ്ട്.
വളരെ അപൂർവമായേ മീനാക്ഷി സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവയ്ക്കാറുള്ളൂ. അടുത്തിടെ വിഷുവിന് മീനാക്ഷി തന്റെ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. കസവ് സാരിയായിരുന്നു മീനാക്ഷിയുടെ വേഷം. വിഷു ആശംസകൾ നേർന്നാണ് മീനാക്ഷി ചിത്രം പങ്കുവച്ചത്.ചെന്നൈയിൽ എംബിബിഎസിന് പഠിക്കുന്ന മീനാക്ഷി ഡോക്ടർ ആകാനുളള ഒരുക്കത്തിലാണ്.
View this post on Instagram
രാജീവ് ഗാന്ധിയുടെ ഓര്‍മ്മദിനത്തില്‍ അദ്ദേഹത്തിന്റെ മരണദിനത്തിലെ ഓര്‍മ്മകള്‍ പങ്കുവെച്ച് നിര്‍മ്മാതാവ് ആന്റോ ജോസഫ്. അന്ന് രാഷ്ട്രീയത്തില്‍ സജീവമായിരുന്നു നിര്‍മ്മാതാവ് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ പ്രസിഡന്റിന്റെ വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ ഇരുന്നപ്പോഴാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ട വാര്‍ത്ത അറിയുന്നത് എന്നാണ് പറയുന്നത്. തിരുവഞ്ചൂര്‍ ആകെ തകര്‍ന്ന് മുന്നില്‍ ഇരിക്കുന്നത് കണ്ടെന്നും നിര്‍മ്മാതാവ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
ആന്റോ ജോസഫിന്റെ കുറിപ്പ്:
ഇന്ന് രാജീവ് ഗാന്ധിയുടെ രക്തസാക്ഷി പൂര്‍ണിമക്ക് മുപ്പത് വയസ്സ്. തൊണ്ണൂറ്റി ഒന്നിലെ ആ രാത്രിയുടെ ഓര്‍മ്മകള്‍ ഇനിയും എന്നില്‍ നിന്നും മാഞ്ഞിട്ടില്ല. അന്ന് ഞാന്‍ കെഎസ് യു കോട്ടയം ജില്ലാ സെക്രട്ടറിയും യൂത്ത് കോണ്‍ഗ്രസ് അതിരമ്പുഴ മണ്ഡലം സെക്രട്ടറിയുമാണ്.
ഞങ്ങളുടെ ആരാദ്ധ്യനായ നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ തുരഞ്ഞെടുപ്പ് പ്രവര്‍ത്തനതിനായി ഇന്നത്തെ ഏറ്റുമാനൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് ഹരിദാസിന്റെ നേതൃത്വത്തില്‍ ഞങ്ങള്‍ പതിമൂന്നു പേര് അടൂര്‍ മണ്ഡലത്തിലാണ്. എനിക്ക് ചുമതലയുള്ള വാര്‍ഡില്‍ നടന്ന കുടുംബസംഗമത്തിനു ശേഷം ഞാനും സ്ഥാനാര്‍ത്ഥി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും രാത്രി വൈകി അദ്ദേഹത്തിന്റെ അംബാസഡര്‍ കാറില്‍ അടൂര്‍ ടൗണിലേക് വരുന്ന വഴി നേരം വൈകിയതിനാല്‍ ഭക്ഷണം കഴിക്കാനായി ഒരു കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ പ്രസിഡന്റിന്റെ വീട്ടില്‍ കയറി.
അവിടെ കഞ്ഞി കുടിച്ചു കൊണ്ട് ഇരിക്കുമ്പോഴാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടു എന്ന് മനോരമയില്‍ സബ് എഡിറ്ററായ അദ്ദേഹത്തിന്റെ മകന് ഫോണില്‍ അറിയിക്കുന്നത്. ഞങ്ങളെല്ലാം അന്ന്സ്തപ്രജ്ഞരായിപ്പോയി. ശ്രീ തിരുവഞ്ചൂര്‍ ആകെ തകര്‍ന്ന് മുന്നില്‍ ഇരിക്കുന്നത് ഞാന്‍ കണ്ടു.
ഏറെ സമയം വേണ്ടി വന്നു ഞങ്ങള്‍ക്ക് സമചിത്തത വീണ്ടെടുക്കാന്‍. പിന്നീട് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രാജേട്ടനും എന്‍എസ്എസ് യൂണിയന് പ്രസിഡന്റും മണ്ഡലം പ്രസിഡന്റുമായ എംകെകെ നായരുമുള്‍പ്പെടെയുള്ള പ്രധാന പ്രവര്‍ത്തകരെയും വിവരമറിയിച്ച് ഞങ്ങള്‍ ടൗണില്‍ ഒത്തുചേര്‍ന്നു.
ആരും സ്വസ്ഥമായ മാനസികാവസ്ഥയിലായിരുന്നില്ലെങ്കിലും പിറ്റേദിവസം നടത്തേണ്ട ഉപവാസത്തെക്കുറിച്ചും മറ്റും ആലോചിച്ച് പുലര്‍ച്ചയോടെ പിരിഞ്ഞു . മുപ്പതു വര്‍ഷങ്ങള്‍ക്കു ശേഷവും ആ രാത്രിയില്‍ ആ വാര്‍ത്ത സൃഷ്ടിച്ച ആഘാതം ഇന്നും നിലനില്‍ക്കുന്നത് അന്നത്തെ യുവജനങ്ങള്‍ക്കിടയില്‍ രാജീവ് ഗാന്ധി ചെലുത്തിയിരുന്ന സ്വാധീനം കാരണമാണ്.
നൈജീരിയൻ സൈനിക മേധാവി ലഫ്. ജനറൽ ഇബ്രാഹിം അത്തഹിരു വിമാനാപകടത്തിൽ മരിച്ചു. വടക്കൻ സംസ്ഥാനമായ കഡുനയിൽ ഔദ്യോഗിക സന്ദർശനത്തിനായി പോകുന്നതിനിടെയാണ് അപകടമുണ്ടായത്. അദ്ദേഹം സുരക്ഷാ വെല്ലുവിളികൾ നേരിട്ടിരുന്നതായി പ്രസിഡന്റ് മുഹമ്മദ് ബുഹാരി പറഞ്ഞു.
കഡുന വിമാനത്താവളത്തിന് സമീപമാണ് സൈനിക മേധാവി അടക്കമുള്ളവർ സഞ്ചരിച്ച വിമാനം തകർന്നുവീണത്. വെള്ളിയാഴ്ചയുണ്ടായ അപകടത്തിൽ സൈനിക മേധാവിക്കൊപ്പം മറ്റു ചില സൈനിക ഉദ്യോഗസ്ഥരും മരിച്ചു. അപകടകാരണത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചതായും നൈജീരിയൻ വ്യോമസേന പ്രസ്താവനയിൽ പറഞ്ഞു.
നൈജീരിയൻ വ്യോമസേനയുടെ വിമാനം തകർന്ന് ഏഴു പേർ മരിച്ചിട്ട് മൂന്നു മാസം പിന്നിടുമ്പോഴാണ് അടുത്ത അപകടമുണ്ടായത്. രാജ്യം നേരിടുന്ന സുരക്ഷാ വെല്ലുവിളികൾ അവസാനിപ്പിക്കാൻ നമ്മുടെ സൈന്യം ഒരുങ്ങുന്നതിനിടെയേറ്റ മാരകമായ പ്രഹരം ആണിതെന്ന് ബുഹാരി അനുശോചന സന്ദേശത്തിൽ വിശേഷിപ്പിച്ചു.
കഴിഞ്ഞ ജനുവരിയിലാണ് ഇബ്രാഹിം അത്തഹിരു സൈനിക മേധാവിയായി നിയമിതനാകുന്നത്. ബോക്കോഹറാം അടക്കമുള്ള ഭീകരസംഘടനകളും കലാപകാരികളും നടത്തുന്ന അക്രമങ്ങളെ അടിച്ചമർത്താൻ കഴിയാത്ത നൈജീരിയൻ ഭരണകൂടത്തിനിടെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിനിടെയാണ് അത്തഹിരുവിനെ ബുഹാരി നിയമിക്കുന്നത്.
ബോക്കോഹാമും ഇസ്ലാമിക് സ്റ്റേറ്റും ഒരു ദശാബ്ദക്കാലം നൈജീരിയയിൽ കലാപം സൃഷ്ടിച്ചു. ആക്രമണങ്ങളെ ഭയന്ന് ഏകദേശം രണ്ട് ലക്ഷത്തോളം പേർ ആഭ്യന്തര പലായനം നടത്തി. 30,000ലേറെ ആളുകൾ കൊല്ലപ്പെടുകയും ചെയ്തു.
കോവിഡിന്റെ പശ്ചാത്തലത്തിൽ യുകെ, ജപ്പാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഏർപ്പെടുത്തിയ നിയന്ത്രണം സ്പെയിൻ എടുത്തുകളയുന്നു. ഈ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് പിസിആർ പരിശോധന കൂടാതെ രാജ്യത്ത് പ്രവേശിക്കാമെന്ന് സർക്കാർ അറിയിച്ചു. ഉത്തരവ് നിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും.
അതേസമയം, യുകെയിൽ നിന്ന് എത്തുന്നവർ രണ്ടാഴ്ച ക്വാറന്റൈനിൽ കഴിയണമെന്ന് ജർമനി പ്രഖ്യാപിച്ചു. ഇന്ത്യൻ കോവിഡ്-19 വൈറസിന്റെ വ്യാപനം മൂലമാണ് തീരുമാനമെന്ന് ജർമൻ പൊതുജനാരോഗ്യ ഇൻസ്റ്റിറ്റ്യൂട്ട് പറഞ്ഞു. ഇംഗ്ലണ്ടിന്റെ പലഭാഗങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകൾക്കും കാരണം ഇന്ത്യൻ വകഭേദം ആണ്. രോഗവ്യാപനം വേഗത്തിലാണെന്നും ജർമനി ഇൻസ്റ്റിറ്റ്യൂട്ട് ചൂണ്ടിക്കാട്ടി.
ജർമനി, സ്പെയിൻ എന്നിവയുൾപ്പെടെ മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്കുള്ള അനിവാര്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് യുകെ സർക്കാർ ഇപ്പോഴും നിർദേശിക്കുന്നുണ്ട്.
കൊവിഡ് രണ്ടാം തരംഗം കേരളത്തില്‍ പിടിമുറുക്കവെ, അടുത്ത മൂന്നാഴ്ച നിര്‍ണ്ണായകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കൊവിഡ് കേസുകള്‍ കുറഞ്ഞാലും മരണസംഖ്യ ഉയരുമെന്നാണ് വിദഗ്ദര്‍ നല്കുന്ന മുന്നറിയിപ്പെന്നും അദ്ദേഹം അറിയിച്ചു. 43,529 പുതിയ രോഗികളാണ് അന്നുണ്ടായത്.
ആ തരത്തില്‍ ആ ദിവസങ്ങളിലുണ്ടായ രോഗബാധ മൂര്‍ച്ഛിക്കുകയും തല്‍ഫലമായ മരണങ്ങള് സംഭവിക്കുകയും ചെയ്യുന്നത് ഇപ്പോഴാണ്. അതിനാലാണ് രോഗവ്യാപനം കുറഞ്ഞിട്ടും മരണസംഖ്യ ആദ്യത്തേക്കാളും ഉയര്‍ന്നിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോഴും രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംസ്ഥാനങ്ങളിലൊന്നാണ് നമ്മുടേതുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍;
രാജ്യത്തെ ഒരു ദിവസത്തെ കോവിഡ് കേസുകള്‍ എകദേശം രണ്ടര ലക്ഷമാണ്. മരണസംഖ്യ 3700-ന് അടുത്തായിരിക്കുന്നു. ആശ്വസിക്കാവുന്ന ഒരു സ്ഥിതിയില്‍ നമ്മളെത്തിയിട്ടില്ല. ഇപ്പോഴും രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംസ്ഥാനങ്ങളിലൊന്നാണ് നമ്മുടേതും.
കര്‍ണാടകയില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത് 28,869 കേസുകളും 548 മരണങ്ങളുമാണ്. മഹാരാഷ്ട്രയില്‍ 29,911 കേസുകളും 738 മരണങ്ങളും തമിഴ്നാനാട്ടില്‍ 35,579 കേസുകളും 397 മരണങ്ങളുമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ഇങ്ങനെയുള്ള സ്ഥിതി ഉണ്ടാവാതിരിക്കാനാണ് നമ്മള് തുടക്കം മുതല്‍ ശ്രമിക്കുന്നത്. രോഗവ്യാപനത്തിന്റെ വേഗത കുറച്ചുനിര്‍ത്താന്‍ സാധിക്കുന്നതിനാലാണ് മരണസംഖ്യ കുറയുന്നത്. അതുകൊണ്ട് മറ്റു സ്ഥലങ്ങളില്‍ രോഗം പെട്ടെന്നുതന്നെ കുത്തനെ കൂടുകയും തുടര്‍ന്നു കുറയുകയും ചെയ്യുമ്പോള്‍ കേരളത്തില്‍ ആ പ്രക്രിയ സാവകാശമാണ് സംഭവിക്കുന്നത്.
കേസുകളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും വരും ദിവസങ്ങളില്‍ കേരളത്തില്‍ മരണസംഖ്യ ഉയര്‍ന്നേക്കാമെന്നാണ് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. മെയ് 12ന് ആയിരുന്നു രണ്ടാമത്തെ തരംഗത്തില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 43,529 പുതിയ രോഗികളാണ് അന്നുണ്ടായത്. ആ തരത്തില്‍ ആ ദിവസങ്ങളിലുണ്ടായ രോഗബാധ മൂര്‍ച്ഛിക്കുകയും തല്‍ഫലമായ മരണങ്ങള് സംഭവിക്കുകയും ചെയ്യുന്നത് ഇപ്പോഴാണ്. അതിനാലാണ് രോഗവ്യാപനം കുറഞ്ഞിട്ടും മരണസംഖ്യ ആദ്യത്തേക്കാളും ഉയര്‍ന്നിരിക്കുന്നത്.
ഇന്ന് രേഖപ്പെടുത്തുന്ന മരണങ്ങളില്‍ ഭൂരിഭാഗത്തിനും കാരണമായ രോഗബാധയുണ്ടായിരിക്കുന്നത് രണ്ട് മുതല്‍ ആറ് ആഴ്ച വരെ മുന്‍പായിരിക്കാം. അത്രയും ദിവസങ്ങള്‍ മുന്‍പ് രോഗബാധിതരായവരില്‍ പലര്‍ക്കും രോഗം ശക്തമാവുകയും ഓക്സിജനും വെന്റിലേറ്ററുകളുമൊക്കെ കൂടുതലായി ആവശ്യം വരികയും ചെയ്യുക ഈ ദിവസങ്ങളിലായിരിക്കും. അതിനാല്‍ എല്ലാ ആശുപത്രികളിലും ആവശ്യത്തിന് വെന്റിലേറ്ററുകള്‍, ഓക്സിജന്‍ ലഭ്യത, ഐസിയു കിടക്കകള്‍ എന്നിവയെല്ലാം ഉണ്ടെന്ന് ഓരോ ജില്ലാ കലക്ടര്‍മാരുടേയും നേതൃത്വത്തില്‍ അടിയന്തരമായി ഉറപ്പിക്കേണ്ടതാണ് എന്ന് നിര്‍ദേശിച്ചിട്ടുണ്ട്. നിര്‍ണായകമായ മൂന്നാഴ്ചകളാണ് നമുക്ക് മുന്പിലുള്ളത് എന്നു എല്ലാവരും ഓര്‍മിക്കണം.
അടച്ചിട്ട മുറികളിലാണ് ഏറ്റവും എളുപ്പത്തില്‍ കോവിഡ് വ്യാപിക്കുക എന്നാണ് പല പഠനങ്ങളും വ്യക്തമാക്കുന്നത്. അതുകൊണ്ട് എല്ലാ തൊഴില്‍ സ്ഥാപനങ്ങളും വലിയ ശ്രദ്ധ ഇക്കാര്യത്തില്‍ പുലര്‍ത്തണം. എസി സ്ഥാപിക്കുന്നതിനു വേണ്ടി തയ്യാറാക്കപ്പെട്ട മുറികളില്‍ പലപ്പോഴും ആവശ്യത്തിന് വായു സഞ്ചാരമുണ്ടാകില്ല. അതുകൊണ്ട് എസി പ്രവര്‍ത്തിപ്പിക്കാതെ ഇരുന്നതുകൊണ്ട് മാത്രം കാര്യമുണ്ടാകില്ല. അതോടൊപ്പം ഫാനുകളും വായു പുറന്തള്ളാന്‍ സഹായിക്കുന്ന എക്സ്ഹോസ്റ്റ് ഫാനുകളും ഉപയോഗിക്കേണ്ടതുണ്ട്. ലോക്ക്ഡൗണ്‍ കാലത്തൊക്കെ പ്രവര്‍ത്തിക്കേണ്ടിവരുന്ന, വര്‍ക്ക് ഫ്രം ഹോം സംവിധാനങ്ങള്‍ പ്രായോഗികമല്ലാത്ത മാധ്യമസ്ഥാപനങ്ങള്‍ പോലുള്ളവ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി ശാസ്താംകോട്ട സുധീര്‍ അന്തരിച്ചു. 40വയസായിരുന്നു. തലച്ചോറിനുണ്ടായ രോഗങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികില്‍സയിലായിരുന്നു. 2006 ലെ വിഎസ് സര്‍ക്കാരിന്റെ കാലത്ത് നടത്തിയ പാഠപുസ്തക സമരത്തിനിടെ തലയ്ക്കേറ്റ മര്‍ദ്ദനത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികില്‍സയിലായിരുന്നു. സംസ്കാരം നാളെ നടത്തും.
കെഎസ് യു വിലൂടെ പ്രവര്‍ത്തനം തുടങ്ങിയ സുധീര്‍ കെഎസ് യു വിന്റെ സംസ്ഥാന സെക്രട്ടറിയും നിലവില്‍ കൊല്ലം ഡിസിസി ജനറല്‍ സെക്രട്ടറിയുമായിരുന്നു. ഏറ്റവും ശക്തനായ സംഘാടകനും രാഷ്ട്രീയ സമരങ്ങളുടെ മുന്നണി പോരളിയുമായിരുന്നു സുധീര്‍. വിയോഗത്തില്‍ യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന കമ്മിറ്റി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
അവകാശപ്പോരാട്ടങ്ങളുടെ മുന്‍നിരയിലായിരുന്നു എന്നും ശാസ്താംകോട്ട സുധീറിന്റെ സ്ഥാനം. പിന്തുടര്ന്ന് എത്തുന്ന മരണത്തിലേക്കാണ് ഏറ്റുവാങ്ങിയ പോലീസ് മര്‍ദ്ദനങ്ങള്‍ കൊണ്ടുചെന്നെത്തിച്ചതെന്ന് കോണ്‍ഗ്രസ് എംഎല്‍എ രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ ദിവസവും സുധീറിനെ സന്ദര്‍ശിച്ചിരുന്നു. ആശുപത്രിയില്‍ നിന്ന് മടങ്ങി വരുമെന്ന് പ്രതീക്ഷിച്ചിരുന്നപ്പോഴാണ് മരണമെന്നും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്ക് ചേരുന്നതായും രമേശ് ചെന്നിത്തല കുറിച്ചു.