എടത്വ:സഹജീവികളോടുള്ള കരുണയാണ് യഥാർത്ഥ ദൈവീകതയെന്നും സൗഹൃദ വേദിയുടെ സേവന പ്രവർത്തനങ്ങൾ സന്നദ്ധ സംഘടനകൾക്ക് മാതൃകയാണെന്നും എടത്വ എസ്.ഐ ശ്യാംനിവാസ്.സൗഹൃദ വേദിയുടെ ‘അകലെയാണെങ്കിലും നാം അരികെ ‘ എന്ന പദ്ധതിയിലൂടെ ജില്ലയിലെ വിഭിന്ന ലിംഗക്കാർക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് പ്രതിസന്ധി മൂലവും ലോക് ഡൗൺ സാഹചര്യത്തിലും സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുകയാണ് ഇക്കൂട്ടർ. ഇവരുടെ ഉപജീവനമാർഗം അമ്പലങ്ങളിലെ ഘോഷയാത്രകളിൽ ശിവ പാർവ്വതി നൃത്തം ചെയ്യലും വീടുകളിൽ സഹായത്തിന് പോകുകയുമായിരുന്നു.കോവിഡ് സാഹചര്യത്തിൽ നിലവിൽ ആരും തിരിഞ്ഞു നോക്കാൻ ഇല്ലാതെ ഒറ്റപ്പെട്ട് സ്ഥലങ്ങളിൽ കഴിയുകയാണ്.മതിയായ രേഖകൾ ഇല്ലാത്തതിനാൽ ഗവൺമെന്റിൽ നിന്നു പോലും സഹായം ലഭിക്കുകയില്ല.പ്രായമായതോടു കൂടി കടുത്ത പ്രതിസന്ധിയിലാണ്.
വാലയിൽ ബെറാഖാ ഭവനിൽ നടന്ന ചടങ്ങ് എടത്വ എസ്.ഐ ശ്യാംനിവാസ് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ഭിന്ന ലിംഗക്കാർക്ക് ഉള്ള ഭക്ഷ്യധാന്യ കിറ്റുകൾ തലവടി ഗ്രാമ പഞ്ചായത്ത് അംഗം ബിന്ദു ഏബ്രഹാം ജില്ലാ സാമൂഹ്യനീതി വകുപ്പ് ട്രാൻസ് ബോർഡ് മെമ്പർ ഹിമയ്ക്ക് കൈമാറി.സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി ഇടിക്കുള അധ്യക്ഷത വഹിച്ചു. സി.പി.ഒമാരായ ഇർഷാദ്, ശ്രീകുമാർ, ശ്യാമിലി എന്നിവർ കിറ്റുകൾ വിതരണം ചെയ്തു.വിൻസൻ പൊയ്യാലുമാലിൽ, സുരേഷ് പരുത്തിക്കൽ, എൻ.ജെ. സജീവ്, സുധീർ കൈതവന, സിജോയി ചാക്കോ, ഏബ്രഹാം വർഗ്ഗീസ് മംഗലത്ത് എന്നിവർ സംബന്ധിച്ചു.മാസ്ക്,സാനിറ്റൈസർ, സോപ്പ് , അരി,തേങ്ങ, ഭക്ഷ്യധാന്യങ്ങൾ, പച്ചക്കറി എന്നിവ അടങ്ങിയതാണ് കിറ്റ്.
‘അകലെയാണെങ്കിലും നാം അരികെ’ പദ്ധതിക്ക് സംമ്പാദ്യ കുടുക്ക സമ്മാനിച്ച ആര്യ കെ. സുധീറിനെ എസ്.ഐ: ശ്യാം നിവാസ് ഷാൾ അണിയിച്ച് അഭിനന്ദിച്ചു.’തലവടി നാട്ടുവഴിയോരം’ ഗ്രൂപ്പ് അഡ്മിൻ പാനൽ അംഗം പി. രൂപേഷ് ആണ് ഇവരുടെ ബുദ്ധിമുട്ടുകൾ സൗഹൃദവേദിയെ അറിയിച്ചത്.
ഡോ. ഐഷ വി
” ശിറു ദേവീ …. ശിറു ദേവി… ശിറു ദേവിയുണ്ടോ ?” ആരോ ശ്രീദേവി അപ്പച്ചിയെ വിളിക്കുന്നത് കേട്ടുകൊണ്ട് ഞാനാണാദ്യം മുറ്റത്തേയ്ക്കിറങ്ങി നോക്കിയത്. നല്ല വണ്ണവും ഒത്ത ഉയരവുമുള്ള ഒരു സ്ത്രീ മുടിയൊക്കെ നരച്ചിട്ടുണ്ട്. ഞാനവരെ കൗതുകത്തോടെ നോക്കി. അപ്പോഴേയ്ക്കും ശ്രീദേവി അപ്പച്ചി ഇറങ്ങി വന്നു. കുശലാന്വേഷണങ്ങൾക്കു ശേഷം അവർ തിരികെ നടന്നപ്പോൾ ഞാൻ ശ്രീദേവി അപ്പച്ചിയോട് ആരാണത് എന്ന് ചോദിച്ചു. ശ്രീദേവി അപ്പച്ചി പറഞ്ഞു . ” കാറ്റ് ഭവാനി” അങ്ങനെ ” കാറ്റ്” എന്ന വിശേഷണം ചേർത്ത പേര് ഞാനാദ്യമായി കേൾക്കുകയായിരുന്നു. ഞാൻ പുറകെ ചെന്ന് അവരെ നോക്കി. അവരുടെ നടത്തത്തിന് വല്യ വേഗതയൊന്നുമില്ലായിരുന്നു. എന്നാൽ അവർ നടക്കുമ്പോൾ അവരുടെ നിതംബ ബിംബങ്ങൾ ഇരുവശത്തും ” ഗ” എന്ന അക്ഷരത്തിന്റെ ആകൃതിയിൽ ചലിച്ച് താളമിട്ടിരുന്നു. ഏതൊക്കെയോ പറമ്പുകളിൽ നിന്ന് ശേഖരിച്ച ഓലകൾ ഞങ്ങളുടെ കയ്യാലയിൽ ചാരി വച്ചിരുന്നതുമെടുത്തു കൊണ്ടാണ് അവർ പോയത്. അന്ന് വൈകിട്ട് ഞാനും അമ്മയും കൂടി ശാരദ വല്യമ്മച്ചിയുടെ വീട്ടിൽ പോയപ്പോൾ ഞാൻ കാറ്റ് ഭവാനിയെ കണ്ട കാര്യം വല്യമ്മച്ചിയോട് പറഞ്ഞു. അപ്പോഴാണ് ശാരദവല്യമ്മച്ചി അമ്മയോടായി പറഞ്ഞത്: കാറ്റ് ഗോപാലൻ മരിച്ചു പോയി. ഒരു മകൻ പ്രൈവറ്റ് ബസ്സിൽ കിളി(ക്ലീനർ) യായി പോകുന്നു. 16008 ഭാര്യമാർ കാണണം. ഒരു മകളുണ്ട്. മകളും കുടുംബവും കാറ്റ് ഭാവാനിയോടൊപ്പമാണ് താമസം.
ഏതാനും ദിവസങ്ങൾ കഴിഞ്ഞ് അച്ഛനും അമ്മയും കൂടി കാറ്റ് ഭവാനിയെ വിളിപ്പിച്ച് ഞങ്ങളുടെ വീട് നിൽക്കുന്ന പറമ്പിലുണ്ടായിരുന്ന കടമുറികളുടെ അകവും പുറവും തുത്തുവാരി കഴുകി വൃത്തിയാക്കിച്ചു. കൈലിയുടെ ഒരു തുമ്പ് ഇടുപ്പിൽ തിരുകി വച്ച് അവർ കടയുടെ പുറം ഭിത്തിയൊക്കെ നന്നായി കഴുകി വൃത്തിയാക്കുന്നത് ഞാൻ കൗതുകത്തോടെ നോക്കി നിന്നു. പിന്നീട് മിക്കവാറും എല്ലാ ദിവസങ്ങളിലുമുള്ള നിരീക്ഷണങ്ങളിൽ നിന്ന് എനിക്ക് മനസ്സിലായത് മറ്റുള്ളവർ ഉണർന്ന് ആളില്ലാത്ത പറമ്പുകളിൽ വീഴുന്ന ഓലകൾ പെറുക്കുന്നതിന് മുമ്പ് എത്തി തെങ്ങോലകൾ പെറുക്കി വിറ്റ് ജീവിതം മുന്നോട്ട് കൊണ്ടു പോവുകയായിരുന്നു അവരെന്ന്.
ഒരിക്കൽ അവർ വീട്ടിലെത്തിയപ്പോൾ ഞാൻ അവരുടെ വീടെവിടെയാണെന്ന് ചോദിച്ചു. അവർ തെക്കേ പൊയ്കയ്ക്കടുത്ത് ഒരു കൊച്ചു വീട്ടിൽ മകളോടും കുടുംബത്തോടുമൊപ്പമാണ് താമസിക്കുന്നതെന്ന് പറഞ്ഞു. മകൻ വല്ലപ്പോഴുമെത്തി ഇവർ അധ്വാനിച്ചുണ്ടാക്കുന്ന കാശൊക്കെ അടിച്ചു മാറ്റി കൊണ്ടുപോവുകയാണ് പതിവ്. മകളും വ്യത്യസ്ഥയല്ല. കാറ്റ് ഭവാനിയെ വച്ച് താരതമ്യം ചെയ്താൽ വളരെ ശോഷിച്ച ശരീരമായിരുന്നു അവരുടെ രണ്ട് മക്കളുടേതും.
അങ്ങനെ ഒരു ദിവസം അവർ ഞങ്ങളുടെ നാട്ടിലെത്തിയ കഥ പറഞ്ഞു. അവരുടെ ജീവിതം ഒരു സിനിമാക്കഥയാക്കാനുള്ള വകയുണ്ട് എന്ന മുഖവുരയോടെയായിരുന്നു തുടക്കം. തിരുവനന്തപുരം ജില്ലയിലെ ” ഞെക്കാട്ടെ” ഒരു സമ്പന്ന തറവാട്ടിൽ ഒറ്റ പുത്രിയായി ജനനം. ആ പ്രദേശത്ത് ജോലിക്കെത്തിയ ചെറുപ്പക്കാരൻ ” കാറ്റ് ഗോപാലനുമായി” പ്രണയം. പ്രണയം തലയ്ക്ക് പിടിച്ചപ്പോൾ തറവാട്ടു മഹിമയോ സമ്പത്തോ ഒന്നും നോക്കിയില്ല. കാറ്റ് ഗോപാലന്റെ കൂടെ ഇറങ്ങിപ്പോന്നു. അന്തസ്സും ആഭിജാത്യമുള്ള തറവാട്ടുകാർ “പുകഞ്ഞ കൊള്ളി പുറത്ത്” എന്ന മട്ടിലായിരുന്നു. ഇതറിയാവുന്ന ഭവാനി ജീവിതത്തിൽ പല പ്രതിസന്ധികളുണ്ടായിട്ടും അച്ഛനമ്മമാരുടെ അടുത്തേയ്ക്ക് തിരിച്ചു പോയില്ല. കാറ്റ് ഗോപാലനൊപ്പം ഇറങ്ങിത്തിരിച്ചതു കൊണ്ട് ഭവാനിയുടെ പേരിന് മുന്നിൽ “കാറ്റ്” എന്ന വാക്കു കൂടി ചേർന്നു. പലയിടത്ത് താമസിച്ച് ചാത്തന്നൂരിലെത്തിലെത്തിയപ്പോൾ കാറ്റ് ഗോപാലൻ ഒരു കുത്തു കേസിലെ പ്രതിയായി ജയിലിലായി. ഒരാശ്രയവുമില്ലാതെ ഒറ്റപ്പെട്ടു പോയ ഭവാനി , ലക്ഷ്മി അച്ഛാമ്മയുടെ അർദ്ധസഹോദരന്റെ “കാരം കോട്ടെ ” വീട്ടിൽ അഭയം തേടിയെത്തി. അങ്ങനെ അവിടെ തങ്ങുമ്പോഴാണ് ലക്ഷ്മി അച്ഛാമ്മ അവിടെയെത്തിയത്. നെല്ല് കുത്താനും മറ്റും നിനക്കൊരു സഹായമാകുമെന്ന് പറഞ്ഞ് സഹോദരൻ ഭവാനിയെ സഹോദരിയുടെ കൈയ്യിലേൽപ്പിച്ചു.
തിരികെ വീട്ടിലേയ്ക്ക് നടക്കുമ്പോൾ ലക്ഷ്മി അച്ഛാമ്മയ്ക്ക് ഒരു സംശയം . ഈ പെണ്ണ് ഗർഭിണിയാണോ എന്നായിരുന്നു അത്. ലക്ഷ്മി അച്ഛാമ്മ തന്റെ ആശങ്ക മറച്ചുവച്ചില്ല. നേരിട്ടങ്ങ് ചോദിച്ചു. പെണ്ണേ നീ ഗർഭിണിയാണോ? ഭവാനി : ” ങ്ങൂഹും”. താൻ .ഗർഭിണിയാണെന്ന് ഭവാനിയ്ക്ക് നല്ല നിശ്ചയമുണ്ടായിരുന്നു. എന്നിരുന്നിട്ടും അല്ലയെന്ന യർത്ഥത്തിൽ അവർ മൂളി. ഈ ചോദ്യം വീട്ടിലെത്തുന്നതുവരെ ലക്ഷ്മി അച്ഛാമ്മ ആവർത്തിച്ചു. ഭവാനിയുടെ ഉത്തരവും .
ലക്ഷ്മി അച്ഛാമ്മയുടെ ഭർത്താവും ജേഷ്ഠനും കൂടി പങ്കു കച്ചവടം നടത്തി. ജ്യേഷ്ഠൻ അനുജനെ പാപ്പർ സ്യൂട്ടാക്കി പുറത്താക്കിയ അന്നു മുതൽ ലക്ഷ്മി അച്ഛാമ്മയ്ക്ക് കുടുംബത്തിന്റെ ചുമതലകൾ ഒറ്റയ്ക്ക് നോക്കേണ്ടിവന്നു. അതിനാൽ തന്നെ തന്റെ മക്കളുടെ കാര്യങ്ങൾ കൂടാതെ ഒരു ഗർഭിണിയെ കൂടി താങ്ങാനുള്ള കരുത്ത് ലക്ഷ്മി അച്ഛാമ്മയ്ക്കില്ലായിരുന്നു. പാറുവത്യാരുടെ പക്കൽ നിന്നും മൊത്തത്തിലെടുക്കുന്ന നെല്ല് ഉണക്കിയത് ചെറിയ ഈർപ്പത്തോടു കൂടി ഉരലിൽ കുത്തിയെടുക്കുന്ന പ്രക്രിയയ്ക്ക് “ഈച്ചാടി കുത്തുക” എന്നാണ് പറയുക. ഈച്ചാടി കുത്തുന്ന അരിക്ക് പൊലിവ് ഇത്തിരി കൂടും അങ്ങനെ കുത്തിയെടുത്ത അരി , ബസ്സില്ലാതിരുന്ന അക്കാലത്ത് തലച്ചുമടായി കൊണ്ട് നടന്ന് പരവൂർ കമ്പോളത്തിൽ വിറ്റ് കിട്ടുന്ന കാശായിരുന്നു ലക്ഷ്മി അച്ഛാമ്മയുടെ പ്രധാന വരുമാന മാർഗ്ഗം. വീട്ടിലെത്തിയ ഭവാനി ലക്ഷ്മി അച്ഛമ്മയെ ഈച്ചാടി കുത്താൻ സഹായിച്ചു. വെയിലത്ത് പനമ്പിൽ ഉണക്കാനിട്ടിരിയ്ക്കുന്ന നെല്ല് ഇരു കൈകൾ ചേർത്ത് പിടിച്ച് “റ’ ആകൃതിയിൽ ഇടത്തോട്ടും വലത്തോട്ടും ചിക്കുക, ഉരലിന്റെ അപ്പുറവും ഇപ്പുറവുമായി നിന്ന് രണ്ട് സ്ത്രീകൾ ഇടുന്ന രണ്ട് ഉലക്കകൾ കൂട്ടിമുട്ടാതെ താളത്തിൽ നെല്ല് കുത്താനും അതിവേഗം ഭവാനി പഠിച്ചു. ശ്രീദേവി അപ്പച്ചിയോ രോഹിണി അപ്പച്ചിയോ മാറി മാറി നിൽക്കുമ്പോൾ ഒരൂഴം ഭവാനിയ്ക്കായിരുന്നു. അങ്ങനെ വെയിലിന്റെ കാഠിന്യം ഒരല്പം കൂടിയ ദിവസം ഭവാനി ബോധം കെട്ടു വീണു. ഇങ്ങനെയാണ് അവർ ഗർഭിണിയാണെന്ന വിവരം ലക്ഷ്മി അച്ഛമ്മ അറിയുന്നത്. എന്നിരുന്നിട്ടും ലക്ഷ്മി അച്ഛാമ്മ ഭവാനിയെ കൈവിട്ടില്ല. വേണ്ട ശുശ്രൂഷകൾ നൽകി. പ്രസവ സമയമായപ്പോൾ കാട്ടിക്കട ഭാഗത്തു നിന്നും ഒരു പതിച്ചിയെ വിളിച്ചു. ഭവാനിയ്ക്ക് പ്രസവ ശുശ്രൂഷകളൊക്കെ നൽകി. ഭവാനിയുടെ കുട്ടി വളർന്നപ്പോഴേയ്ക്കും ലക്ഷ്മി അച്ഛാമ്മയുടെ 13 വയസ്സിൽ പുതിയ പറുദീസ തേടി സിങ്കപ്പൂരിലെത്തിയ മൂത്ത മകൻ ശ്രീ.ശ്രീധരൻ കുറേ നാളുകൾക്ക്‌ശേഷം ലക്ഷമി അച്ഛാമ്മയ്ക്ക് കാശയച്ചു കൊടുത്തതുമൂലം പ്രാരാബന്ധങ്ങൾ കുറഞ്ഞ് വന്ന സമയമായതിനാൽ ലക്ഷ്മി അച്ഛാമ്മ ഈച്ചാടി കുത്ത് നിർത്തി.
അപ്പോൾ കാറ്റ് ഭവാനിയക്കൊരാഗ്രഹം. അവർ അത് ലക്ഷ്മി അച്ഛാമ്മയോട് പ്രകടിപ്പിച്ചു . കീഴതിലമ്മയ്ക്ക് സ്വന്തക്കാരും പരിചയക്കാരുമായി ധാരാളം ആൾക്കാർ ഉണ്ടല്ലോ? ഏതെങ്കിലും വീട്ടിൽ ജോലിക്കാരിയായി നിർത്തിയാൽ എനിക്ക് കാശുമാകും. ഇത്തിരി സ്ഥലം വാങ്ങാനും ഒരു കൂര കെട്ടാനും അതുപകരിയ്ക്കും. ഇവിടെ എനിയ്ക്കും കുഞ്ഞിനും തല ചായ്ക്കാനിടവും ഭക്ഷണവും ഉണ്ടെങ്കിലും എന്നും അത് പറ്റില്ലല്ലോ?. അങ്ങനെ ലക്ഷ്മി അച്ഛാമ്മ കാറ്റ് ഭവാനിയെ ആവശ്യാനുസരണം പല വീടുകളിൽ മാറി മാറി ജോലിയ്ക്ക് നിർത്തി . കിട്ടിയ കാശ് സ്വരുകൂട്ടി ഇത്തിരി മണ്ണും ഒരു കൊച്ചു കൂരയും ഭവാനി സ്വന്തമാക്കി. ഇതിനിടയിൽ ജയിലിൽ നിന്നും തിരിച്ചെത്തിയ കാറ്റ് ഗോപാലൻ ഒരു കുട്ടിയെ കൂടി ഭവാനിയ്ക്ക് സമ്മാനിച്ച് വീണ്ടും ജയിലിലേയ്ക്ക് . പോലീസ് മർദ്ദനം പല പ്രാവശ്യമേറ്റ കാറ്റ് ഗോപാലന് ദീർഘായുസ്സുണ്ടായില്ല. ഒരു പ്രണയത്തിന്റെ പേരിൽ വീടുവിട്ടിറങ്ങിയ ഭവാനിയ്ക്ക് എന്നും പ്രാരാബ്ദത്തിന്റെ ഭാണ്ഡക്കെട്ടേറേണ്ടിവന്നു. യഥാസ്ഥിതിക കുടുംബവും കാലഘട്ടവുമായിരുന്നതിനാൽ തറവാട്ടിലേയ്ക്കുള്ള തിരിച്ചു പോക്ക് അവർ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. ഒരിക്കൽ പോലും ആരും അവരെ അന്വേഷിച്ച് വന്നതുമില്ല. അങ്ങനെ ലക്ഷ്മി അച്ഛാമ്മ കാറ്റ് ഭവാനിയെ കൊണ്ടു പോയി നിർത്തിയ ഒരു വീട്ടിൽ തുണി അലക്കിതേച്ച് വച്ചപ്പോൾ ഒരു അടിപ്പാവാടയുടെ റേന്തയിൽ ഇത്തിരി അഴുക്ക് പറ്റിപ്പിടിച്ചിരിയ്ക്കുന്നതു കണ്ട വീട്ടുടമ ഭവാനിയെ ” മൂളിച്ചീ” യെന്ന് വിളിച്ചുവത്രേ. കാറ്റ് ഭവാനി അന്നുമുതൽ വീടുകളിൽ സ്ഥിരമായി നിന്ന് ജോലി ചെയ്യുന്ന പരിപാടി മതിയാക്കി. സ്വന്തം കൂരയിൽ താമസിച്ച് നാട്ടിലെ പണികൾ ചെയ്ത് ജീവിക്കുക പതിവാക്കി. വീട്ടുജോലിക്കാരിക്കും ആത്മാഭിമാനം ഉണ്ടെന്ന് അന്നെനിക്ക് മനസ്സിലായി.
കാലം കടന്നുപോയി. ഭവാനിയെയും ജരാ നരകൾ നന്നായി ബാധിച്ചു. അമ്മയുടെ പണം മാത്രം മതിയെന്നായ മക്കൾക്ക് അമ്മ അധികപറ്റായി തോന്നി തുടങ്ങിയപ്പോൾ കുന്നു വിളയിലെ അപ്പച്ചിയും മാമനും മരിച്ചു കഴിഞ്ഞ് ആളൊഴിഞ്ഞ വീട്ടിലെയും പറമ്പിലേയും കാര്യങ്ങൾ നോക്കി നടത്താൻ അങ്ങോട്ട് താമസം മാറി. കൂട്ടിന് അവിടേയ്ക്ക് കയറി വന്ന നാടോടി നായ്ക്കളും. അവർ അവയ്ക്ക് ചോറു കൊടുത്തു വളർത്തി. തിരിച്ച് നായ്ക്കളുടെ സ്നേഹം അവർക്ക് ധാരാളമായി കിട്ടി. ഒരിക്കൽ ഞാനവരെ കാണുമ്പോൾ പുരികങ്ങളും കണ്ണിമകളും വരെ നരച്ച് തുടങ്ങിയിരുന്നു. കണ്ണിന് കാഴ്ച മങ്ങി തുടങ്ങിയപ്പോൾ അവർ മകളുടെ അടുത്തേയ്ക്ക് തിരികെപ്പോയി. അവർ വളർത്തിയ പട്ടികൾ അനാഥരായില്ല. അവ ഞങ്ങളുടെ അച്ഛനമ്മമാർ താമസിക്കുന്ന പറമ്പിലേയ്ക്ക് ചേക്കേറി . വീട്ടിൽ വളർത്തുന്ന പട്ടികൾക്ക് ചോറു കൊടുമ്പോൾ മറ്റൊരു പാത്രത്തിൽ കഴുത്തിൽ ബെൽറ്റും ചങ്ങലയുമില്ലാതെ സ്വതന്ത്രരായ കാറ്റ് ഭാവാനിയുടെ പട്ടികൾക്കും അച്ഛൻ ചോറു വിളമ്പി .
(തുടരും.)

ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി ഇന്ത്യ തുടരുന്നുവെങ്കിലും അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള നിയന്ത്രണങ്ങൾ ഉൾപ്പെടെ കേന്ദ്ര സർക്കാറിൻെറ ചില നടപടികൾ ജനാധിപത്യ മൂല്യങ്ങളുമായി യോജിക്കുന്നില്ലെന്ന് യു.എസ്.
വിദേശകാര്യ ഉപസമിതിയിൽ ഇന്തോ-പസഫിക്കിലെ ജനാധിപത്യത്തെക്കുറിച്ചുള്ള കോൺഗ്രസ് അംഗങ്ങളുടെ യോഗത്തിനിടെയാണ് ദക്ഷിണ, മധ്യേഷ്യ സ്റ്റേറ്റ് ആക്ടിംഗ് അസിസ്റ്റൻറ് സെക്രട്ടറി ഡീൻ തോംസൺ ഇക്കാര്യം അറിയിച്ചത്.
‘ശക്തമായ നിയമവാഴ്ചയും സ്വതന്ത്ര ജുഡീഷ്യറിയുമുള്ള ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി ഇന്ത്യ തുടരുകയാണ്. അമേരിക്കയുമായി ശക്തവും തന്ത്രപരവുമായ പങ്കാളിത്തമാണ് ഇന്ത്യക്കുള്ളത്. എന്നിരുന്നാലും, സർക്കാറിൻെറ ചില നടപടികൾ ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്ന ആശങ്കകൾ ഉയർത്തിയിട്ടുണ്ട്.
അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള വിലക്ക്, മനുഷ്യാവകാശ പ്രവർത്തകരെയും പത്രപ്രവർത്തകരെയും തടങ്കലിൽ വെക്കൽ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. സാധാരണ ജനങ്ങളുമായി ബന്ധപ്പെട്ട ഇത്തരം വിഷയങ്ങളിൽ യു.എസ് പതിവായി ഇടപെടുന്നുണ്ട്’ -തോംസൺ പറഞ്ഞു.
പാകിസ്താനിലും ബംഗ്ലാദേശിലും മാധ്യമപ്രവർത്തകർക്ക് ഏർപ്പെടുത്തിയ ചില നിയന്ത്രണങ്ങളെക്കുറിച്ച് അമേരിക്കക്ക് ആശങ്കയുണ്ടെന്ന് നിയമനിർമാതാക്കളുടെ ചോദ്യത്തിന് മറുപടിയായി തോംസൺ പറഞ്ഞു. ‘അതുപോലെ, ചില സമയങ്ങളിൽ ഇന്ത്യയിലും ഇത് സംഭവിക്കുന്നു. എന്നിരുന്നാലും ഇന്ത്യയിൽ മൊത്തത്തിൽ ഊർജ്ജസ്വലമായ മാധ്യമപ്രവർത്തനവും സർക്കാറിനെക്കുറിച്ച് വിമർശിക്കാനുള്ള സ്വാതന്ത്ര്യവും ലഭിക്കുന്നു’ -തോംസൺ കൂട്ടിച്ചേർത്തു.
പെൻസിൽവാനിയയിൽ നിന്നുള്ള കോൺഗ്രസ്വുമൺ ക്രിസി ഹൗലഹാൻ യോഗത്തിൽ കശ്മീർ വിഷയം ഉന്നയിച്ചു. ‘എൻെറ പ്രദേശത്ത് ഏറെ കശ്മീരികളുണ്ട്. ഇന്ത്യയിൽ കശ്മീരി ജനതയോടുള്ള സമീപനത്തിൽ ആശങ്കയുണ്ട്. ഈ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ അമേരിക്കൻ ഭരണകൂടവും ഇന്ത്യൻ സർക്കാറും തമ്മിൽ നടക്കുന്ന ചർച്ചകൾ എന്താണ്, അവ ഇവിടെ പങ്കുവെക്കാൻ കഴിയമോ’ -ക്രിസി ഹൗലഹാൻ ചോദിച്ചു.
ഇന്ത്യയിലെ ജനാധിപത്യ അവകാശങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ബൈഡൻ ഭരണകൂടം പതിവായി ഉന്നയിക്കുന്നുണ്ടെന്ന് തോംസൺ മറുപടി പറഞ്ഞു. ‘കശ്മീരിൽ കഴിയുന്നത്ര വേഗത്തിൽ ജനജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ ആവശ്യപ്പെട്ടിട്ടുണ്ട്. തടവുകാരുടെ മോചനം, 4ജി പുനഃസ്ഥാപിക്കൽ എന്നിവയെല്ലാം നടന്നു’ -തോംസൺ കൂട്ടിച്ചേർത്തു.
നിമിഷാ ഫാത്തിമയും മെറിന്‍ ജോസഫും സോണിയ സെബാസ്റ്റ്യനും റഫീലയും വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. അഫ്ഗാൻ ജയിലില്‍ കഴിയുന്ന ഇവരെ ഇന്ത്യയിലേക്ക് കൊണ്ടുപോകണമെന്ന അഫ്ഗാന്‍ സര്‍ക്കാരിന്റെ നിര്‍ദേശം ഇന്ത്യ തള്ളിക്കളഞ്ഞിരിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അഫ്ഗാനില്‍ വെച്ച് ഭര്‍ത്താക്കന്‍മാര്‍ കൊല്ലപ്പെട്ടതോടെ ഇവർ കീഴടങ്ങുകയായിരുന്നു.
ഐ.എസ്. ഭീകരനായിരുന്ന ബെക്സന്‍ വിന്‍സെന്റ് എന്ന ഈസയുടെ ഭാര്യയാണ് നിമിഷ. ബെക്സിന്‍ വിന്‍സെന്റിന്റെ സഹോദരന്‍ ബെസ്റ്റിന്‍ വിന്‍സന്റിന്റെ ഭാര്യയാണ് മറിയം എന്നു പേരുമാറ്റിയ മെര്‍ലിന്‍ ജേക്കബ് പാലത്ത്. ഭര്‍ത്താവ് ബെസ്റ്റിന്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടപ്പോള്‍ ഉടുമ്പുന്തല സ്വദേശിയായ ഐ.എസ്. ഭീകരന്‍ അബ്ദുള്‍ റഷീദിനെ വിവാഹം കഴിച്ചു. പിന്നീട് റഷീദും കൊല്ലപ്പെട്ടു. റഷീദിന്റെ മുന്‍ ഭാര്യമാരിലൊരാള്‍ മലയാളിയായ സോണിയാ സെബാസ്റ്റ്യനാണ്. കൊല്ലപ്പെട്ട ഐ.എസ്. പ്രവര്‍ത്തകൻ ഇജാസ് പുരയിലിന്റെ ഭാര്യയാണ് റഹീല പുരയില്‍.
കാസര്‍കോട് പൊയിനാച്ചി സെഞ്ചുറി ഡെന്റല്‍ കോളേജ് അവസാനവര്‍ഷ വിദ്യാര്‍ഥിനിയായിരിക്കെ, 2013 സപ്തംബറിലാണ് നിമിഷ മതപരിവര്‍ത്തനം നടത്തി ഫാത്തിമ എന്ന പേരു സ്വീകരിച്ചതെന്ന് പോലീസ് രേഖകള്‍ പറയുന്നു.
പെണ്‍കുട്ടിയെ കാസര്‍കോട്ട് പഠിച്ചുകൊണ്ടിരിക്കെ കാണാതായിരുന്നു. കാണാതായ സമയത്ത് ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തി. കാസര്‍കോട് വിദ്യാനഗര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ചെയ്ത പരാതിയുടെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തിന്റെ റിപ്പോര്‍ട്ടിലാണ് നിമിഷയുടെ മതപരിവര്‍ത്തനത്തെക്കുറിച്ചും മറ്റും വിവരിക്കുന്നത്.
കാസര്‍കോട് ജില്ലാ പോലീസ് സൂപ്രണ്ട് 2015 നവംബറില്‍ അന്നത്തെ സംസ്ഥാന പോലീസ് മേധാവി ടി.പി.സെന്‍കുമാറിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടിയുടെ ജീവിതരീതിയിലുണ്ടായ മാറ്റത്തെക്കുറിച്ചും പറയുന്നുണ്ട്.കാസര്‍കോട് പൊയിനാച്ചി സെഞ്ചുറി ഡെന്റല്‍ കോളേജിലെ ഒരു സഹപാഠിയുമായി നിമിഷ അടുപ്പത്തിലായി. ഇയാളുമായുള്ള അടുപ്പം നിമിഷയെ കടുത്ത മതവിശ്വാസിയാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
പിന്നീട് നിമിഷ ഫാത്തിമ യോഗങ്ങളിലും ക്ലാസുകളിലും സ്ഥിരമായി പങ്കെടുത്തിരുന്നു. പഠിച്ചിരുന്ന കോളേജിലെ സീനിയര്‍ വിദ്യാര്‍ഥികളും ആയിശ, മറിയ എന്നിവര്‍ വഴിയാണ് ബെക്സന്‍ വിന്‍സെന്റ് എന്ന ഈസയെ നിമിഷ ഫാത്തിമ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും.
ബന്ധുക്കള്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയെ തുടര്‍ന്ന് കോടതിയില്‍ ഹാജരായപ്പോള്‍ ഭര്‍ത്താവിനൊപ്പം പോകാന്‍ താത്പര്യം പറഞ്ഞപ്പോള്‍ കോടതി അന്ന് അതംഗീകരിക്കുകയായിരുന്നു. വെറും നാലു ദിവസത്തെ പരിചയം വെച്ചാണ് അവര്‍ വിവാഹിതരായതെന്നാണ് പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ വീട്ടുകാര്‍ക്കു നല്‍കിയ സൂചന. അസ്വാഭാവിക സാഹചര്യത്തില്‍ കാണാതായ നിമിഷയുമായി 2016ജൂണ്‍ 4-ന് ശേഷം വീട്ടുകാര്‍ക്കു ബന്ധപ്പെടാനായിട്ടില്ല.
ഇന്ത്യയിലേക്ക് തിരികെ വരാന്‍ ആഗ്രഹമുണ്ടെന്ന് നിമിഷ ഫാത്തിമയും സോണിയ സെബാസ്റ്റ്യനും നേരത്തെ വ്യക്തമാക്കിയിരുന്നു.
തിരികെയെത്തിയാല്‍ തങ്ങള്‍ ശിക്ഷിക്കപ്പെടുമോയെന്ന ഭയമുണ്ടെന്നും ജയിലിലടക്കില്ലെങ്കില്‍ അമ്മയെ കാണാന്‍ വരണമെന്നുണ്ടെന്നും നിമിഷ ഫാത്തിമ പറഞ്ഞിരുന്നു.. ഐഎസില്‍ ഉണ്ടായിരുന്ന പ്രതീക്ഷ ഇപ്പോഴില്ലെന്നും ഇനി തിരിച്ചുപോകില്ലെന്നും സോണിയ പറഞ്ഞിരുന്നു.ഇസ്ലാമായി ജീവിക്കുന്നതിനാണ് തങ്ങള്‍ ഐ.എസില്‍ ചേര്‍ന്ന് അഫ്ഗാനിസ്താനിലേക്ക് പോയത്. എന്നാല്‍ ആ പ്രതീക്ഷകള്‍ക്കനുസരിച്ച് ജീവിക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് മടങ്ങിവരാന്‍ ആഗ്രഹിക്കുന്നു. ഇനി ഐഎസിലേക്കൊരു മടക്കയാത്രയിയില്ലെന്നാണ് നേരത്തെ ഇരുവരും വ്യക്തമാക്കിയത്.
ആരോടും ശത്രുതയും പിണക്കങ്ങളും പരിഭവവും ഇല്ലാതെ വീട്ടിൽ ഒറ്റയ്ക്കു കഴിയുന്ന വയോധിക ദമ്പതിമാരെ മുഖംമൂടി സംഘം ആക്രമിച്ചു കൊലപ്പെടുത്തിയ വാർത്ത വിശ്വസിക്കാൻ കഴിയാതെ താഴെ നെല്ലിയമ്പം. അപ്രതീക്ഷിതമായ സംഭവം നാടിനെ നടുക്കിയിരിക്കുന്നു. ചെറിയ അടിപിടി സംഭവങ്ങൾ പ്രദേശത്ത് നടക്കാറുണ്ടെങ്കിലും ഇത്തരത്തിലൊരു ക്രൂരമായ കൊലപാതകം ആദ്യമാണ്.
ശത്രുക്കൾ പോലും നമിച്ചു പോകുന്ന പ്രകൃതമായിരുന്നു ഇവരുടെയൊന്നും എങ്ങനെയാണിത് സംഭവിച്ചു എന്നുമാണ് നാട്ടുകാർ ഒന്നടങ്കം ചോദിക്കുന്നത്. വ്യാഴം രാത്രിയാണ് താഴെ നെല്ലിയമ്പം കാവടം റോഡിൽ ഭജനമഠത്തിന് സമീപം ഒറ്റപ്പെട്ട കാപ്പിത്തോട്ടത്തിനു നടുവിലെ ഇരുനില വീട്ടിൽ തനിച്ചു താമസിക്കുന്ന റിട്ട. അധ്യാപകനായ പത്മാലയത്തിൽ കേശവനെയും പത്മാവതിയെയും മുഖംമൂടി സംഘം ആക്രമിച്ചത്. കഴുത്തിനും വയറിനും കുത്തേറ്റ കേശവൻ സംഭവസ്ഥലത്തു തന്നെ മരിച്ചെങ്കിലും പത്മാവതി മാനന്തവാടി മെഡിക്കൽ കോളജിൽ ശസ്ത്രക്രിയകൾക്ക് ഒരുങ്ങവേയാണു മരണത്തിന് കീഴടങ്ങിയത്.
തങ്ങളെ ആക്രമിച്ചത് മുഖംമൂടി ധരിച്ച സംഘമാണെന്ന് ആക്രമണത്തിനിരയായ പത്മാവതി ബന്ധുക്കളോടും നാട്ടുകാരോടും പറഞ്ഞു. വ്യാഴാഴ്ച രാത്രി എട്ടരയോടെ അലർച്ചകേട്ട് പത്മാലയത്തിൽ എത്തിയവർ കാണുന്നത് രക്തത്തിൽ കുളിച്ച ദമ്പതികളെയായിരുന്നു. ടിവി കണ്ടു കൊണ്ടിരിക്കുമ്പോൾ മുകൾനിലയിൽ നിന്ന് എന്തോ ശബ്ദം കേട്ടുവെന്നു പത്മാവതി പറഞ്ഞു.
എന്താണെന്ന് നോക്കുന്നതിനായി കേശവൻ പടികയറി മുകൾ നിലയിലേക്ക് കയറാനൊരുങ്ങുമ്പോൾ മുഖംമൂടി ധരിച്ചവർ ഇറങ്ങി വന്നു കഴുത്തിനും വയറിനും കുത്തി വീഴ്ത്തുകയായിരുന്നു. തടസ്സം പിടിക്കാനെത്തിയ തനിക്കു നെഞ്ചിനും കഴുത്തിനും ഇടയിലായി കുത്തു കിട്ടിയെന്നു പത്മാവതി പറഞ്ഞു. സംഭവത്തിനിടെ മുറിയുടെ വാതിലിന്റെ ഓടാമ്പൽ ഇട്ടെങ്കിലും പ്രതികൾ ഓടാമ്പൽ ഊരിയാണ് പുറത്ത് പോയതെന്നും ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ പത്മാവതി പറഞ്ഞിരുന്നു.
കൊല്ലണമെന്നുദ്ദേശിച്ചുതന്നെ കുത്തിയെന്ന നിഗമനത്തിലാണ് പൊലീസ്. ഇവരുടെ തോട്ടത്തിന് പിറകിൽ വയലും അതിന് പിന്നിൽ പുഴയുമാണുള്ളത്. തോട്ടത്തിന്റെ മുകൾഭാഗത്ത് താഴെ നെല്ലിയമ്പം കാവടം ടാറിങ് റോഡും. സംഭവശേഷം മുഖംമൂടി ധാരികൾ ഏതുവഴി പോയെന്ന് അറിവായിട്ടില്ല. ഡോഗ് സ്ക്വാഡിലെ പിങ്കി എത്തി ആദ്യം വീടിന് പിറകിലും പിന്നീട് റോഡ് വഴി ഇവർ വിറ്റ സ്ഥലത്തുകൂടെ സ്കൂൾ റോഡിനടുത്തു വരെ എത്തി. റോഡിൽ രക്തക്കറ എന്ന് സംശയിക്കുന്ന രണ്ടിടങ്ങളിൽ പിങ്കി മണം പിടിച്ചിരുന്നു.
കൊലപാതകത്തിനു പിന്നിൽ മോഷണമാകാൻ സാധ്യതയില്ലെന്ന് ബന്ധുവായ റിട്ട. തഹസിൽദാർ നാരായണൻ നമ്പ്യാർ പറഞ്ഞു. സംഭവം നടക്കുമ്പോൾ രാത്രി 8 മണിയേ ആയുള്ളൂ ഈ സമയം മോഷ്ടാക്കൾ കയറാൻ സാധ്യതയില്ല. കൂടാതെ പൊലീസിന്റെ പ്രാഥമിക പരിശോധനയിൽ ഒന്നും നഷ്ടപ്പെട്ടതായി കണ്ടില്ല.
വാതിലുകൾ പൊളിച്ചിട്ടുമില്ല. ഇവരോട് ശത്രുതയുള്ളവരും അറിവിൽ ഇല്ല. കേശവന് ലഭിക്കുന്ന പെൻഷനും തോട്ടത്തിൽ നിന്ന് ലഭിക്കുന്ന ആദായവുമേ വീട്ടിലുണ്ടാകൂ. മക്കൾക്ക് സ്ഥലം വീതം വച്ച് നൽകിയിട്ടുമുണ്ട്. പൊലീസ് സമഗ്രമായി അന്വേഷിച്ചാൽ പ്രതികൾ പിടിയിലാകും എന്ന് ഉറച്ച വിശ്വാസമുണ്ടെന്നും ഇദ്ദേഹം പറഞ്ഞു.
നമ്മളെയൊക്കെ ഒത്തിരി ചിരിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തിരിക്കുന്ന കലാകാരന്മാരിൽ പലരും കടുത്ത ദാരിദ്ര്യത്തിലും പട്ടിണിയിലും ജീവിതത്തിലെ ബുദ്ധിമുട്ടുകളിലും പ്രയാസങ്ങളിലും പെട്ട് ഒരു നേരത്തെ മരുന്നിനുപോലും വകയില്ലാതെ ബുദ്ധിമുട്ടുകയാണെന്ന് നമ്മളിൽ എത്രപേർക്കറിയാം. ഇത്തരത്തിലുള്ള കലാകാരന്മാരുടെ ഉന്നമനത്തിനായിട്ട് ആരംഭിച്ച മാക്സ് അവശ കലാകാരന്മാർക്കായിട്ട് മെഡി ഹെൽപ്പെന്ന പദ്ധതി നാളെ ആരംഭിക്കുകയാണ്.

ഗാനമേള, സ്റ്റേജ് കലാകാരന്മാർ, ലൈറ്റ് & സൗണ്ട്സ് കലാകാരന്മാർ എന്നിവരുടെ ക്ഷേമം ലക്ഷ്യമാക്കി 2018 ആഗസ്റ്റ് 25ാം തീയതി രൂപീകൃതമായി 12 അംഗ എക്സിക്യൂട്ടീവ് അംഗങ്ങളുടെ ഭരണ സാരഥ്യത്തിൽ 7 – 11-2018 -ൽ പാലാ രൂപതാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, ജോസ് കെ മാണി എം പി പ്രമുഖ കലാകാരന്മാർ എന്നിവരുടെ മഹനീയ സാന്നിദ്ധ്യത്തിൽ സിനി ആർട്ടിസ്റ്റ് മിയ ജോർജ് മാക്സ് ചാരിറ്റി സംഘടനയുടെ ഔദ്യോഗികമായ ഉദ്ഘാടനം നിർവഹിച്ചു. മുതിർന്ന കലാകാരന്മാരെ പ്രസ്തുത ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചിരുന്നു.

ഇരു വൃക്കകളും തകരാറിലായ ഗായകൻ കെ കെ പ്രകാശ്, ക്യാൻസർ ബാധിതനായ ഗായകൻ സാബു നമ്പ്യാകുളം എന്നിവർക്ക് ഇതിനോടകം റോഡ് ഷോയിലൂടെ സമാഹരിച്ച് നല്ലൊരു തുക(2.75 ലക്ഷം) ചികിത്സസഹായം നൽകുവാൻ കഴിഞ്ഞു. ഈ ധനസമാഹരണ പരിപാടിയിൽ പ്രമുഖ രാഷ്ട്രീയനേതാക്കന്മാർ പോലീസ് അധികാരികൾ പ്രമുഖ കലാകാരന്മാർ എന്നിവരുടെ സജീവ സഹകരണവും മേൽനോട്ടവും ഉറപ്പാക്കുവാൻ മാക്‌സിനു കഴിഞ്ഞു.

അംഗങ്ങക്കെല്ലാം ഇൻഷ്വറൻസ് ഏർപ്പെടുത്തിയതിൻപ്രകാരം അപകടത്തിൽ മരണപ്പെട്ട കലാകാരൻ രാഹുൽ രാജിന്റെ കുടുംബത്തിന് ഇൻഷ്വറൻസ് പരിരക്ഷ(1 ലക്ഷം ) ലഭ്യമാക്കുന്നതിനു കഴിഞ്ഞു. അപകടത്താലോ രോഗത്താലോ ആശുപത്രിയിൽ അഡ്മിറ്റാകുന്നവർക്ക് ചികിത്സാ സഹായവും ചെയ്തുപോരുന്നു.

2019 ഏപ്രിൽ 12-ാം തീയതി കേരള സംഗീത നാടക അക്കാദമിയുടെ രജിസ്ട്രേഷൻ ലഭിച്ചത് മാക്സിൻെറ പ്രവർത്തനമികവിന്റെ അംഗീകാരമായി. അഖില കേരളാ അടിസ്ഥാനത്തിൽ കലാ മത്സരങ്ങളും ജയിലുകൾ അനാഥാലയങ്ങൾ വൃദ്ധസദനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് ചാരിറ്റീപ്രവർത്തനങ്ങളും മെഡിക്കൽ ക്യാമ്പുകളും മാക്സ് നടത്തി പോരുന്നു.

നിപ്പ, ഓഖി, തുടരെയുണ്ടായ പ്രളയങ്ങൾ ഇപ്പോൾ കോവിഡ് 19 ദുരിതങ്ങൾക്കുമീതെ ദുരിതങ്ങളാലെ തകർന്ന് കണ്ണീരിലായ കലാകാരന്മാരെ, അവരുടെ കുടുംബങ്ങളെ കിറ്റുകളായും ചികിത്സാ സഹായമായും സുമനസുകളുടെ സഹായത്തോടെ ചേർത്തുപിടിക്കുവാൻ കഴിഞ്ഞു എന്നത് ചാരിതാത്ഥ്യം നൽകുന്നു.

സംഘടനയുടെ പ്രവർത്തനങ്ങൾക്ക് ഒരു ഫണ്ടുശേഖരണ പരിപാടി പ്ലാൻ ചെയ്തെങ്കിലും. ഞങ്ങളുടെ സ്വപ്നസാക്ഷാൽക്കാരത്തിന് കോവിഡ് മഹാമാരി തടസമായി. ഈ പശ്ചാത്തലത്തിൽ ഗുരുതരരോഗബാധിതരും സ്ഥിരമായി മരുന്നു കഴിക്കുന്നവരും പറഞ്ഞറിയിക്കാൻ കഴിയാത്തവിധം ദുരിതത്തിലാണ്. അവരെ സഹായിക്കുക എന്ന വലിയ ഒരു കർത്തവ്യമാണ് മാക്സിൻെറ മുമ്പിലുള്ളത്. ഓണത്തിന് കലാകാരന്മാർക്ക് കിറ്റ് വിതരണം നൽകാനും പദ്ധതിയുണ്ട്.

ഇതിലേയ്ക്കായി സുമനസുകളുടെ സഹായം തേടുകയാണ്. ഗവണ്മെന്റ് നിയമ നിബന്ധനകൾക്കും ഓഡിറ്റിoഗിനും വിധേയമായി സുതാര്യവും സത്യസന്ധവുമായ പ്രവർത്തനങ്ങൾക്ക് അംഗങ്ങളുടെയും, അഭ്യുദയകാംഷികളുടെയും ഉറച്ച പിന്തുണയാണുള്ളത്. അതാണ് ഞങ്ങളെ മുമ്പോട്ട് നയിക്കുന്നത്.
എല്ലാവരുടെയും അകമഴിഞ്ഞ സഹകരണം പ്രതീക്ഷിക്കുന്നു.
Music Artists’ Charitable Society,Account No:- 11150200002376 Federal Bank,Poovarany Branch,IFSC:- FDRL0001115





ടെലിവിഷൻ അവതാരക എന്ന് പറയുമ്പോൾ തന്നെ മലയാളികളുടെ മനസ്സിൽ തെളിയുന്ന മുഖം ആണ് രഞ്ജിനി ഹരിദാസിന്റേത്. ഐഡിയ സ്റ്റാർ സിങ്ങർ എന്ന പ്രോഗ്രാമിൽ കൂടി ഏഷ്യാനെറ്റിന്റെ അവതാരക ആയി എത്തിയ രഞ്ജിനിക്ക് ഒട്ടേറെ ആരാധകർ ഉണ്ടായിരുന്നു.
വ്യത്യസ്തമായ അവതരണ ശൈലി തന്നെ ആയിരുന്നു മറ്റുള്ളവരിൽ നിന്നും രഞ്ജിനി ഹരിദാസ് എന്ന താരത്തിനെ വ്യത്യസ്തമാക്കി ഇരുന്നത്. തുടർന്ന് റിയാലിറ്റി ഷോകളിലും അവാർഡ് നിശകളിലും എല്ലാം അവതാരകയായി മാറിയ രഞ്ജിനി മലയാളത്തിൽ നായിക താരം ആയി വരെ എത്തിയിരുന്നു. ഏത് വിഷയത്തിലും തന്റെ നിലപാടുകൾ തുറന്നു പറയാൻ മടിയില്ലാത്ത താരം ആയി രഞ്ജിനി മാറിയിരുന്നു.
അതുകൊണ്ടു തന്നെ ബിഗ് ബോസ് സീസൺ 1 ൽ മത്സരാർത്ഥി ആയും രഞ്ജിനി എത്തി. വിവാദങ്ങൾ നിറഞ്ഞ തന്റെ ജീവിതം തുറന്നു പറയാൻ ഉള്ള വേദിയാക്കി മാറ്റി താരം അവിടെ. രഞ്ജിനിയുടെ ദൃശ്യങ്ങൾ എന്ന പേരിൽ പ്രചരിച്ച വ്യാജ എം എം എസ് ക്ലിപ്പിനെ കുറിച്ച് അവതാരിക ചോദിച്ചപ്പോൾ അത് താനല്ലന്നും ഡയറക്ടറും രഞ്ജിനിയും എന്ന ടൈറ്റിലോട് കൂടി വന്ന വീഡിയോ ഒരുപാട് വർഷം പഴക്കമുള്ളതാണ് തന്നോട് ഇങ്ങനെ ഒരു കാര്യം പ്രചരിക്കുന്ന വിവരം ഫ്രണ്ടാണ് വിളിച്ച് പറഞ്ഞതെന്നും അപ്പോൾ ഞെട്ടി പോയെന്നും രഞ്ജിനി പറയുന്നു.
സ്ത്രീയെന്ന നിലയിൽ പലപ്പോഴും ആ ക്രമണ ങ്ങൾ നേരിട്ടിട്ടുള്ള രഞ്ജിനി അത്തരക്കാർക്ക് എതിരെ പ്രതികരിക്കാനും ധൈര്യം കാണിച്ചിട്ടുണ്ട്. ഒരിക്കൽ മറഡോണ കേരളത്തിൽ എത്തിയ പരിപാടിയിൽ ആങ്കറായി എത്തിയത് രഞ്ജിനിയായിരുന്നു. അന്ന് അനാവിശ്യനായി രഞ്ജിനിയെ സ്പർശിച്ചവർക്ക് എതിരെ രഞ്ജിനി പ്രതികരിക്കുകയും പിന്നീട് അത് വാർത്തയായി മാറുകയും ചെയ്തു.
അന്ന് നടന്ന കാര്യങ്ങൾ ഒരു അഭിമുഖത്തിൽ താരം വെളിപ്പെടുത്തിയിരുന്നു. മറഡോണ വന്ന ആവേശത്തിലായിരുന്നു എല്ലാവരും ഷോ കഴിഞ്ഞ് വണ്ടി എത്തുന്നതിന് മുൻപേ താൻ പുറത്തിറങ്ങിയെന്നും ചെന്ന് ഇറങ്ങിയത് യുവാക്കളുടെ ഇടയിലേക്കായിരുന്നു. തിരക്കിനിടയിൽ താഴെ നിന്നും മുകളിൽ നിന്നും കൈകൾ സ്പർശിച്ചുവെന്നും പോലീസ് ഉണ്ടായിട്ടും ഒന്നും ചെയ്യാൻ അവരെകൊണ്ട് സാധിച്ചില്ലെന്നും താരം പറയുന്നു.
താൻ കിട്ടിയവരെ എല്ലാം അടിച്ചുവെന്നും തന്റെ ശരീരത്തിൽ അപരിചിതർ തൊടാൻ പറ്റില്ലെന്നും തനിക്ക് ഇഷ്ടമുള്ള ആളെ കെട്ടിപ്പിടിക്കും എന്ന് കരുതി തന്റെ ദേഹത്ത് പിടിക്കാൻ ആർക്കും അവകാശമില്ലെന്നും രഞ്ജിനി ഹരിദാസ് പറയുന്നു.
ഫോണിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ടിക്‌ടോക് താരം അറസ്റ്റില്‍. വടക്കാഞ്ചേരി കുമ്ബളങ്ങാട്ട് പള്ളിയത്ത് പറമ്ബില്‍ വിഘ്നേഷ് കൃഷ്ണ (19) ആണ് പോലീസ് പിടിയിലായത്.
പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്നു യുവാവിനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്ത് നിന്ന് വിഘ്‌നേഷിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വിവാഹ വാഗ്ദാനം നല്‍കി പ്രതി പെണ്‍കുട്ടിയെ ബൈക്കില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
എസ്‌ഐ ഉദയകുമാര്‍, സിപിഒമാരായ അസില്‍, സജീവ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ടിക് ടോക്കില്‍ നിറഞ്ഞുനിന്നിരുന്ന പ്രതി ഇന്‍സ്റ്റാഗ്രാം റീലുകളിലും സജീവമായിരുന്നു. അറസ്റ്റ് ചെയ്‌ത പ്രതിയെ റിമാന്‍ഡ് ചെയ്തു.
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ബാബു ആന്റണി. തൊണ്ണൂറുകളിലെ ആക്ഷൻ കിംഗ് ആയിരുന്നു അദ്ദേഹം. വില്ലൻ വേഷങ്ങളിൽ നിന്നും നായക നടനിലേക്ക് നടന്നു കയറിയ താരം. ബാബു ആന്റണി ഉണ്ടെങ്കിൽ വില്ലന്മാർ ഒരിക്കലും ജയിക്കില്ല എന്ന് ആവേശത്തോടെ ആരാധകർ പറഞ്ഞിരുന്ന കാലം. ഇപ്പോഴും സിനമിയിൽ ഉണ്ടെങ്കിലും അർഹിച്ച വേഷങ്ങൾ താരത്തിനു ലഭിക്കുന്നുണ്ടോ എന്ന് സംശയമാണ്. 1986-ൽ ഭരതൻ സംവിധാനം ചെയ്ത ചിലമ്പ് എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തി. ആദ്യകാലങ്ങളിൽ വില്ലൻ വേഷങ്ങളിലൂടെ പ്രശസ്തനായി. സംഘട്ടന രംഗങ്ങളിലുള്ള പ്രകടനം അദ്ദേഹത്തെ പ്രേക്ഷകരുടെ പ്രിയ താരമാക്കി മാറ്റി.
മൂന്നാം മുറ, ദൗത്യം, വ്യൂഹം, കോട്ടയം കുഞ്ഞച്ചൻ, നാടോടി തുടങ്ങിയ സിനിമകളിലെ വില്ലൻ വേഷങ്ങളിലൂടെ മലയാള സിനിമയിലെ ശ്രദ്ധേയ നടനായി മാറിയ ബാബു ആൻ്റണി മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങിയ എല്ലാ സൂപ്പർ താരങ്ങളുടേയും സിനിമകളിലെ വില്ലനായി 1990-കളുടെ തുടക്കത്തിൽ മലയാള സിനിമയിൽ നിറഞ്ഞുനിന്നു. റഷ്യൻ-അമേരിക്കൻ പൗരത്വമുള്ള ഇവാൻജനിയാണ് ഭാര്യ. ആർതർ, അലക്സ് എന്നിവർ മക്കളാണ്. സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരം കഴിഞ്ഞദിവസം പങ്കിട്ട ഒരു പോസ്റ്റാണ് ഇപ്പോൾ വൈറലായി മാറുന്നത്. കുറിപ്പിങ്ങനെ,
എന്നെ സംബന്ധിച്ചിടട്ടോളം അഭിനയം എന്നത് മുഖഭാഷ മാത്രമല്ല, ശരീര ഭാഷയുമാണ്. നമ്മൾ ചെയ്യുന്ന കാര്യങ്ങൾ ഓടിഎൻസിനു നന്നായി മനസിലാക്കാൻ പറ്റുമെങ്കിൽ പിന്നെ ആവശ്യമില്ലാത്ത expressions എനിക്ക് താല്പര്യമില്ല. സ്റ്റോറി,സ്ക്രിപ്റ്റ്, ഷോട്ടുകൾ, ബിജിഎം, കോസ്റ്റാര്സ് എല്ലാം അഭനയത്തിൽ നമ്മെ സഹായിക്കുന്ന ഘടകങ്ങൾ ആണ്. ഞാൻ ച്യ്ത വൈശാലിയും, അപരാഹ്നംവും, കടലും, ചന്തയും, നാടോടിയും, ഉത്തമനും മറ്റു ഭാഷ ചിത്രങ്ങളും ഒക്കെ ജനങ്ങൾക്കു മനസ്സിലാവുകയും സൂപ്പർ ഹി ആവുകയും ചെയ്തു. പിന്നെ എനിക്ക് അഭിനയത്തിന് ഒരു പഞ്ചായത്തു അവാർഡ് പോലും കിട്ടിയിട്ടില്ല. അതുകൊണ്ടു ഇവനെന്തിനു ഈ അവാർഡ് കൊടുത്തു എന്ന് ചോദിക്കണ്ട അവസ്ഥയും ഇല്ല. ഇന്ത്യയിലെ വലിയ വലിയ ഡിറക്ടര്സിനു ഒരു കൊപ്ളിൻറ്സും ഇല്ലതാനും. എന്റെ വര്കിൽ അവർ ഹാപ്പിയും ആണ്. അതുകൊണ്ടു ചില സഹോദരന്മാർ സദയം ക്ഷമിക്കുക.
നോബി ജെയിംസ്
2 മുഴുവൻ കോഴി വരഞ്ഞതു
(വീഡിയോയിൽ ഉള്ളതുപോലെ )
100 ഗ്രാം മല്ലിഇല
100 ഗ്രാം പുതിന ഇല
3 പച്ചമുളക്
3 ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി അരച്ചത്
2 ടേബിൾസ്പൂൺ ചാട്ട് മസാല
2 ടീസ്പൂൺ ബ്ലാക്ക് സാൾട്ട്
3 ടേബിൾസ്പൂൺ ഉലുവയില ഉണങ്ങിയത് ( കസൂരി മേത്തി )
3 ടേബിൾസ്പൂൺ തന്തൂരി മസാല
4 ടേബിൾസ്പൂൺ നാരങ്ങാനീര്
5 ടേബിൾസ്പൂൺ എണ്ണ
ഇവ നന്നായി മിക്സിയിൽ അരച്ചെടുക്കുക അതിൽ
4 ടേബിൾസ്പൂൺ തൈരും
ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി കോഴിയിൽ തിരുമ്മി വയ്ക്കുക (എത്രനേരം വയ്ക്കാവോ അത്രയും നല്ലത് ) .അതിനുശേഷം കരി നന്നായി കത്തിച്ചു കനലാക്കി ചുട്ടെടുക്കാം. കൂടെ ഹോം മെയ്ഡ് ഗാർലിക് സോസോ പുതിന ചമ്മന്തിയോ കൂട്ടി കഴിക്കാം. (വീഡിയോ കണ്ട് നിങ്ങളുടെ അഭിപ്രായങ്ങൾ അയക്കുക )
മറ്റുപല നാടൻ വിഭവങ്ങളുടെയും വീഡിയോ ഉള്ള നോബിസ് കിച്ചൻ എന്ന എൻറെ യൂട്യൂബ് ചാനലിൽ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും ഷെയറുചെയ്യാനും മറക്കരുതേ……
ഈസി കുക്കിങ്ങിൽ പുതിയ ഒരു വിഭവുമായി അടുത്ത ആഴ്ച വീണ്ടും കാണാം .
നോബി ജെയിംസ്
യുകെ മലയാളികൾക്ക് സുപരിചിതനായ പ്രമുഖ ഷെഫായ നോബി ജെയിംസാണ് മലയാളം യുകെയിൽ എല്ലാ ശനിയാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈസി കുക്കിംഗ് എന്ന പാചക പംക്തിയുടെ റെസിപ്പി തയ്യാറാക്കുന്നത്. ഇന്ത്യയിലും, ഗൾഫ് രാജ്യങ്ങളിലും, പല മുൻനിര സ്ഥാപനങ്ങളിലും ചീഫ് ഷെഫായി പ്രവർത്തിച്ചിട്ടുള്ള നോബി ഇപ്പോൾ യുകെയിൽ സ്വകാര്യമേഖലയിലുള്ള പ്രമുഖ റസിഡൻഷ്യൽ സ്കൂളായ നോർത്ത് യോർക്ക്ഷെയറിലെ ഐസഗാർത്തിൽ കേറ്ററിംഗ് മാനേജരായിസേവനമനുഷ്ഠിക്കുന്നു.