കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ നിന്ന് കോവിഡ് രോഗികളുടെ മൃതദേഹം മാറിനൽകി. കുന്ദമംഗലം സ്വദേശി സുന്ദരൻ്റ ബന്ധുക്കൾക്ക് നൽകിയത് കക്കോടി സ്വദേശി കൗസല്യയുടെ മൃതദേഹമാണ്. സംസ്ക്കാരത്തിന് ശേഷമാണ് വിവരം പുറത്തുവന്നത്.
സ്ത്രീയുടെ ബന്ധുക്കൾ മൃതദേഹം കൊണ്ടുപോകാൻ എത്തിയപ്പോളാണ് വിവരം പുറത്തുവന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് സുന്ദരന്റെ ബന്ധുക്കൾ ഇന്ന് രാവിലെ കക്കോടി സ്വദേശിയായ സ്ത്രീയുടെ മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു.
എന്നാൽ പിന്നീട് കൗസല്യയുടെ ബന്ധുക്കൾ മൃതദേഹം പരിശോധിച്ചപ്പോഴാണ് മൃതദേഹം മാറിയതായി കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സുന്ദരന്‍റേതെന്ന് പറഞ്ഞ് സുന്ദരന്‍റെ ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം കൗസല്യയുടേതാണെന്ന് കണ്ടെത്തുകയും ചെയ്തു.സുന്ദരന്‍റെ മൃതദേഹം ഇപ്പോഴും കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലാണ്.
ബന്ധുക്കൾക്ക് പരാതിയില്ലെന്ന് അറിയിച്ചതായി പൊലീസ് പറഞ്ഞു. സുന്ദരൻ്റെ മൃതദേഹം നാളെ ബന്ധുക്കള്‍ക്ക് വിട്ടുനൽകും. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നും മൃതദേഹങ്ങളോട് കാണിച്ചത് അനാദരവാണെന്നും ജില്ലാ പഞ്ചായത്തംഗം ധനീഷ് ലാൽ പറഞ്ഞു.
ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനം തിരിച്ചറിഞ്ഞിട്ടുകൂടി വാണിജ്യതാത്പര്യങ്ങൾ കൊണ്ട് നിസ്സംഗത കാട്ടുകയായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ എന്ന ആരോപണം ശക്തമായി. ഇന്ത്യയിൽ നിന്നും പകർന്നതെന്നു കരുതുന്ന രണ്ടാം തരംഗം ബ്രിട്ടനേയും വിഷമിപ്പിക്കുകയാണിപ്പോൾ.
ലോക്ക്ഡൗണിനുശേഷം നിയന്ത്രങ്ങളിൽ ഇളവുകൾ പ്രഖ്യാപിക്കാനൊരുങ്ങുമ്പോൾ ബ്രിട്ടനിൽ പടരുന്ന ഇരട്ട ജനിതകവ്യത്യാസം വന്ന വൈറസ് (B.1.617) ഇന്ത്യയിൽ നിന്നും ലഭിച്ചതാണെന്ന് പബ്ലിക്ക് ഹെൽത്ത് ഇംഗ്ലണ്ട് പറയുന്നു. മഹാരാഷ്ട്രയിലാണ് ആദ്യമായി ഇത് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ഈയവസരത്തിലാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പദ്ധതിയിട്ടിരുന്ന ഇൻഡ്യാ സന്ദർശന പദ്ധതി വിവാദമായത്. ഏപ്രിൽ 25 ന് ബോറിസ് ഇന്ത്യയിലെത്താനായിരുന്നു ഷെഡ്യൂൾ ചെയ്തിരുന്നത്. പോസിറ്റീവ് കേസുകളിൽ 771 എണ്ണം ഈയിനത്തിൽ പെട്ടതാണെന്ന് ഇന്ത്യയിലെ ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കുകയും ചെയ്തതിന് ശേഷമാണിത്. പ്രതിദിനം ഒന്നരലക്ഷത്തിലധികം
റിപ്പോർട്ട്എ ചെയ്തുകൊണ്ടിരുന്ന സമയത്തും ഉയർന്ന ശാസ്ത്രീയ മാനദണ്ഡങ്ങൾ പിന്തുടരുന്ന ബ്രിട്ടൻ സന്ദർശനം പുനഃപരിശോധിച്ചില്ല. പുതിയ ഇനത്തിൽപ്പെട്ട 103 കേസുകൾ ഇംഗ്ലണ്ടിൽ റിപ്പോർട്ട് ചെയ്തതിനുശേഷം സമ്മർദ്ദത്തിനു വഴങ്ങിയാണ് പ്രധാനമന്ത്രി സന്ദർശനം റദ്ദാക്കിയത്.
പകർച്ചവ്യാധി നിയന്ത്രണകാലത്ത് റെഡ് ലിസ്റ്റിൽപ്പെട്ട രാജ്യങ്ങളുടെ കൂട്ടത്തിൽ സമയം അതിക്രമിച്ചിട്ടുപോലും ഇന്ത്യയെ പെടുത്താതിരുന്നതും സമ്മർദ്ദത്തിനു ശേഷം മാത്രം സന്ദർശനം റദ്ദാക്കിയതും നിരുത്തരവാദപരമാണെന്നും ജനങ്ങളുടെ സുരക്ഷയ്ക്കുപരി വാണിജ്യതാത്പര്യങ്ങൾ മാത്രം പരിഗണിച്ചതുകൊണ്ടാണെന്നും വിവിധ നേതാക്കൾ ആരോപിച്ചു.
ഊര്‍മിള ഉണ്ണിയുടെ മകളായ ഉത്തര ഉണ്ണി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റ് ഏറെ ചര്‍ച്ചയായിരുന്നു. തന്റെ ഡാന്‍സ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ ഗര്‍ഭം ധരിക്കാന്‍ ഡാന്‍സ് എങ്ങനെ സഹായകമായെന്നാണ് ഉത്തര കുറിപ്പില്‍ പറയുന്നത്.
‘ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ടോ എന്നറിയില്ല, പക്ഷെ നൃത്തത്തിന് പല ഇന്‍ഫെര്‍ട്ടിലിറ്റി പ്രശ്നങ്ങളേയും പരിഹരിക്കാനാകും. പിസിഒഡി, പഎംഎസ് തുടങ്ങി സ്ത്രീകള്‍ നേരിടുന്ന പലതും. എനിക്കറിയുന്ന പല നര്‍ത്തകരുടേതും നോര്‍മല്‍ ഡെലിവറിയായിരുന്നു. അതിന്റെ ക്ലാസിക് ഉദാഹരണമാണ് എന്റെ അമ്മ.
ഇന്നത്തെ അത്ര ഉന്നതമായ മെഡിക്കല്‍ സംവിധാനമൊന്നുമില്ലാതിരുന്ന, മൂന്ന് പതിറ്റാണ്ട് മുമ്പ് യാതൊരു വേദനയുമില്ലാത്തൊരു നോര്‍മല്‍ പ്രസവം ആയിരുന്നു അമ്മയുടേത്. എന്ന് ഉത്തര പറയുന്നു. ഡെലിവറി സമയത്ത് യാതൊരു വേദനയും അനുഭവിച്ചിട്ടില്ലെന്ന് അമ്മ ഇന്നും പറയും. നമ്മളില്‍ പലര്‍ക്കും അത് വിശ്വസിക്കാനാകില്ല.
കുറച്ച് മാസങ്ങള്‍ തന്നെ നൃത്തം പരിശീലിക്കാന്‍ തുടങ്ങിയതോടെ ആര്‍ത്തവ പ്രശ്നങ്ങള്‍ മാറിയെന്ന് എന്റെ പല വിദ്യാര്‍ത്ഥിനികളും പറഞ്ഞിട്ടുണ്ട്. ആര്‍ത്തവ സമയത്തെ വേദന കുറഞ്ഞുവെന്നും മെഡിക്കേഷന്‍ നിര്‍ത്തിയെന്നും ചിലര്‍ പറഞ്ഞു. കഴിഞ്ഞ കുറച്ച് വര്‍ഷത്തിനിടെ ഗര്‍ഭിണിയാവുകയും പരിശീലനം നിര്‍ത്തുകയും ചെയ്ത ഒരുപാട് വിദ്യാര്‍ത്ഥിനികളുണ്ട്.
നീ ഡാന്‍സ് ക്ലാസാണോ ഫെര്‍ട്ടിലിറ്റി ക്ലിനിക് ആണോ നടത്തുന്നതെന്ന് ചില സുഹൃത്തുക്കള്‍ പരിഹസിക്കാറുണ്ട്. ഇപ്പോള്‍ ഞാന്‍ ഒരുപാട് സന്തോഷത്തിലാണ്. എട്ട് വര്‍ഷമായി കുട്ടികളുണ്ടാകാതിരുന്ന, നാല് വര്‍ഷം ചികിത്സ നടത്തിയതിന് ശേഷം ഗര്‍ഭിണിയാകില്ലെന്ന് ഡോക്ടര്‍ പറഞ്ഞ, എന്റെ ഒരു വിദ്യാര്‍ത്ഥിനി ഗര്‍ഭം ധരിച്ചിരിക്കുന്നു.
എന്റെ ക്ലാസില്‍ ചേര്‍ന്ന് ഒരു വര്‍ഷം കഴിയുമ്പോള്‍. ഇത് ശരിക്കും മാജിക് ആണ്. നിങ്ങള്‍ക്ക് വേണ്ടതെല്ലാം നല്‍കി ഭരതനാട്യം സഹായിക്കും. ഇതില്‍പരം സന്തോഷമില്ല. ഡാന്‍സിന് വലിയ അര്‍ത്ഥങ്ങളുണ്ടെന്ന് തോന്നുന്നു. വിലമതിക്കാനാകാത്ത സമ്മാനം തന്നെയാണ്. എന്നു പറഞ്ഞാണ് ഉത്തര കുറിപ്പ് അവസാനിപ്പിക്കുന്നത്.
മലപ്പുറത്ത് കോവിഡ് രോഗി വെന്റിലേറ്റർ കിട്ടാതെ മരിച്ചതായി പരാതി. പുറത്തൂർ സ്വദേശി ഫാത്തിമ്മ (63) ആണ് മരിച്ചത്. വളാഞ്ചേരിയിൽ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണം.
മലപ്പുറം, കോഴിക്കോട്, തൃശൂർ ജില്ലകളിൽ മൂന്ന് ദിവസം അന്വേഷിച്ചിട്ടും വെന്റിലേറ്റർ കിട്ടിയില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. വെന്റിലേറ്ററിനായി സമൂഹമാധ്യമങ്ങളിലൂടെയും സഹായം തേടിയിരുന്നു. ഈ മാസം പത്താം തിയതിയാണ് ഫാത്തിമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
നാരദ കൈക്കൂലി കേസിൽ തൃണമൂൽ നേതാക്കളെയും മന്ത്രിമാരെയും സിബിഐ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധവുമായി മുഖ്യമന്ത്രി മമത ബാനർജി. കോൽക്കത്തയിലെ സിബിഐ ഓഫീസിൽ മമത നേരിട്ടെത്തി. രണ്ടു മന്ത്രിമാർ ഉൾപ്പെടെ നാലു നേതാക്കളെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. മന്ത്രിമാരായ ഫിർഹാദ് ഹക്കിം, സുബ്രത മുഖർജി, എംഎൽഎ മദൻ മിത്ര, മുൻ മേയർ സോവ്ഹൻ ചാറ്റർജി എന്നിവരാണ് അറസ്റ്റിലായത്.
നാല് മന്ത്രിമാര്‍ക്കെതിരെ അഴിമതി വിരുദ്ധ നിയമത്തിലെ സെക്ഷന്‍ ആറ് പ്രകാരം കുറ്റപത്രം സമര്‍പ്പിക്കാന്‍ ഗവര്‍ണറുടെ അനുമതി തേടിയതായി സിബിഐ വൃത്തങ്ങള്‍ അറിയിച്ചു. നേരത്തെ അറിയിപ്പ് നൽകാതെയും അനുമതി വാങ്ങാതെയുമാണ് അറസ്റ്റെന്ന് തൃണമൂൽ നേതാക്കൾ കുറ്റപ്പെടുത്തി.
പത്തനംതിട്ട കനറാ ബാങ്ക് രണ്ടാം ശാഖയിൽ നിന്ന് 8 കോടി 13 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ ബാങ്ക് ജീവനക്കാരനായ പ്രതി വിജീഷ് വർഗീസിനെ പോലീസ് പിടികൂടി. ബംഗളുരുവിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. തട്ടിപ്പ് വെളിപ്പെട്ടതോടെ ഇയാൾ ഭാര്യയേയും രണ്ട് കുട്ടികളേയും കൂടെകൂട്ടി ബംഗളൂരുവിലേക്ക് കടക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകുന്നേരത്തോടെ പ്രതി ഒളിവിൽ കഴിഞ്ഞിരുന്ന ബംഗളുരുവിലെ വസതിയിലെത്തി പോലീസ് പിടികൂടിയെന്നാണ് സൂചന. തിങ്കളാഴ്ച ഉച്ചയോടെ വിജീഷുമായി പോലീസ് സംഘം പത്തനംതിട്ടയിൽ എത്തിച്ചേരും.
ബാങ്കിലെ ക്ലാർക്ക് കം കാഷ്യറായി കനറാ ബാങ്കിന്റെ പത്തനംതിട്ട രണ്ടാം ശാഖയിലാണ് ആവണീശ്വരം കോടിയാട്ട് ജ്യോതിസിൽ വിജീഷ് വർഗീസ് ജോലി ചെയ്തിരുന്നത്. ഈ ശാഖയിൽ 8.13 കോടിയുടെ തട്ടിപ്പാണ് ഇയാൾ നടത്തിയത്. ദീർഘകാലത്തേക്കുള്ള സ്ഥിരനിക്ഷേപങ്ങളിലെയും, കാലാവധി പിന്നിട്ടിട്ടും പിൻവലിക്കാത്ത അക്കൗണ്ടുകളിലെയും പണമാണ് തട്ടിയെടുത്തത്.
ഒടുവിൽ ക്രമക്കേട് കണ്ടെത്തിയതോടെ, ഫെബ്രുവരി പതിനൊന്നാം തീയതിയാണ് ഭാര്യയ്ക്കും മക്കൾക്കുമൊപ്പം പ്രതി ആവണീശ്വരത്ത് നിന്ന് മുങ്ങിയത്. കാറിൽ പുറപ്പെട്ട് എറണാകുളത്തെത്തിയ ഇയാൾ കാർ അവിടെ ഉപേക്ഷിച്ചു. തുടർന്ന് ഒരു വാടകവീടെടുത്ത് കൊച്ചിയിൽ താമസിക്കാൻ പദ്ധതിയിട്ടുവെങ്കിലും അവസാന നിമിഷം ബംഗളുരുവിലേക്ക് കടക്കുകയായിരുന്നു.
മൂന്നുദിവസം മുമ്പാണ് പത്തനംതിട്ടയിൽ നിന്ന് പോലീസ് സംഘം ബംഗളുരുവിലേക്ക് പുറപ്പെട്ടത്. കഴിഞ്ഞദിവസം രാവിലെ പ്രതി താമസിക്കുന്ന സ്ഥലം കണ്ടെത്തിയ പോലീസ് വൈകുന്നേരത്തോടെ വിജീഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. തട്ടിപ്പിൽ വിജീഷിന് മാത്രമേ പങ്കുള്ളൂവെന്നാണ് പ്രാഥമിക നിഗമനം.
ഫെബ്രുവരിയിലാണ് തട്ടിപ്പിനെക്കുറിച്ച് ബാങ്ക് അധികൃതർക്ക് ആദ്യം വിവരം ലഭിക്കുന്നത്. നാടകീയമായി ആയിരുന്നു ഇക്കാര്യം വെളിപ്പെട്ടതും. കനറാ ബാങ്ക് തുമ്പമൺ ബ്രാഞ്ചിലെ ഒരു ജീവനക്കാരന്റെ ഭാര്യയുടെ സ്ഥിരനിക്ഷേപ അക്കൗണ്ടിലെ 9.70 ലക്ഷം പിൻവലിച്ചതായി കണ്ടെത്തിയതാണ് വഴിത്തിരിവായത്. ഇക്കാര്യം ജീവനക്കാരൻ പത്തനംതിട്ട രണ്ടാം ശാഖയിലെ മാനേജരെ അറിയിച്ചു. ഇടപാടുകൾ കൈകാര്യം ചെയ്തിരുന്ന വിജീഷ്, തനിക്ക് പിഴവ് പറ്റിയതാണെന്ന് പറഞ്ഞ് ഒഴിഞ്ഞു. ബാങ്കിന്റെ പാർക്കിങ് അക്കൗണ്ടിൽനിന്നുള്ള പണം തിരികെനൽകി ഈ പരാതി പരിഹരിച്ചു.
തുടർന്ന് ഫെബ്രുവരി 11ന് ബാങ്ക് അധികൃതർ പരിശോധന തുടങ്ങിയതോടെയാണ് തട്ടിപ്പുകൾ ഓരോന്നായി വെളിപ്പെട്ടത്. ഒരുമാസത്തെ പരിശോധന പൂർത്തിയായപ്പോൾ, കോടികൾ നഷ്ടമായെന്ന് വ്യക്തമായി. ബാങ്കിലെ മറ്റ് ജീവനക്കാർക്കും തട്ടിപ്പ് കണ്ടെത്തുന്നതിൽ വീഴ്ച സംഭവിച്ചെന്ന് വിലയിരുത്തിയ അധികൃതർ ബാങ്ക് മാനേജർ അടക്കം അഞ്ച് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്.
ഒറ്റമുറി വീട്ടില്‍ ക്വാറന്റീനിലിരിക്കാന്‍ ഇടമില്ല, കോവിഡ് പോസിറ്റീവായ 18 കാരന്‍ ക്വാറന്റീനീലിരുന്നത് മരത്തിന് മുകളില്‍.
തെലങ്കാനയിലെ നലഗൊണ്ട ജില്ലയില്‍ നിന്നാണ് കോവിഡിന്റെ ദുരന്തചിത്രം വരുന്നത്. ഗോത്രവര്‍ഗ്ഗ ഗ്രാമമായ കോത്തനന്തി കൊണ്ടയിലെ 18 കാരനായ ശിവനാണ് ഈ ദുരവസ്ഥ.
ഹൈദരാബാദില്‍ ബിരുദ കോഴ്സ് പഠിക്കുന്ന വിദ്യാര്‍ത്ഥിയാണ് ശിവന്‍. ഒരു മാസം മുമ്പ് നഗരത്തില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് ശിവന്‍ വീട്ടിലേക്ക് മടങ്ങിയത്. പിന്നാലെ മെയ് 4 ന് ശിവന്‍ കോവിഡ് പോസിറ്റീവുമായി. മറ്റ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ സംവിധാനങ്ങളില്ലെന്ന് പറഞ്ഞ ആരോഗ്യവകുപ്പ് ശിവനോട് വീട്ടില്‍ തന്നെ ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശിച്ചു.
ഒറ്റമുറി ഉള്ള വീട്ടില്‍ ക്വാറന്റീനില്‍ പോകാന്‍ ഇടമില്ല. അഞ്ച് പേര്‍ക്ക് തന്നെ ഒരുമിച്ചുറങ്ങാനുള്ള സൗകര്യം വീട്ടിലില്ല. പകലുറങ്ങിയാണ് രാത്രിയിലെ ഉറക്കത്തിന്റെ കടം വീട്ടുന്നത്. ഈ ആലോചനകളാണ് ശിവനെ വീടിന് സമീപം ഉള്ള മരം ‘കോവിഡ് വാര്‍ഡ്’ ആക്കാന്‍ പ്രേരിപ്പിച്ചത്.
മുളകള്‍ കൊണ്ടാണ് മരമുകളില്‍ ശിവന്‍ കോവിഡ് വാര്‍ഡൊരുക്കിയത്. മഴയും ചൂടും തണുപ്പുമൊക്കെ സഹിച്ച് കഴിഞ്ഞ 11 ദിവസവും ശിവന്‍ അവിടെയാണ് താമസിച്ചത്. തനിക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതോടെ രോഗത്തെ ഭയക്കുന്ന ഗ്രാമവാസികള്‍ ആരും മിണ്ടാന്‍ പോലും തയാറായില്ല. ആരും വീടുകളില്‍ നിന്ന് പുറത്തു പോലും വന്നില്ല ശിവന്‍ പറഞ്ഞു.
മരമുകളിലേക്ക് ഭക്ഷണവും മറ്റും എത്തിക്കാന്‍ ഒരു കയറും ബക്കറ്റും കെട്ടിയിട്ടുണ്ട്. അത് വഴി അമ്മയും സഹോദരങ്ങളും ഭക്ഷണവും മറ്റും മുകളിലെത്തിക്കും. വീട്ടില്‍ ഒരു ശുചിമുറി മാത്രമാണുള്ളത്. അതുപയോഗിച്ചാല്‍ രോഗം മറ്റുള്ളവര്‍ക്ക് പകരാന്‍ സാധ്യത ഉള്ളതിനാല്‍ സൂര്യാസ്തമയത്തിനുശേഷം ശിവന്‍ ഒഴിഞ്ഞ പറമ്പുകളിലേക്കും വയലുകളിലേക്കും പോകും. പകല്‍ ഏറുമാടത്തില്‍ കിടന്ന് ഉറങ്ങുകയോ മൊബൈല്‍ സമയം ചെലവഴിച്ചും ദിവസം തളളി നീക്കും.
ക്യാമറമാനയായ സി കെ മുരളീധരന്റെ മകളാണ് കാർത്തിക മുരളീധരൻ. ദുൽഖർ സൽമാൻ പ്രധാന കഥാപാത്രമായി എത്തിയ സി ഐ എ എന്ന സിനിമയിലൂടെ മലയാളി പ്രേഷകരുടെ മനം കവർന്ന നടിയാണ് കാർത്തിക മുരളീധരൻ. തന്റെ ആദ്യ സിനിമ തന്നെ ഏറെ ജനശ്രെദ്ധ നേടിയിരുന്നു.
മികച്ച പ്രകടനം കാഴ്ചവെച്ച താരം പിന്നീട് മമ്മൂക്ക നായകനായ അങ്കിൾ എന്ന സിനിമയിലും വേഷമിട്ടിരുന്നു. എന്നാൽ ഇപ്പോൾ താരത്തിനുണ്ടായ ശരീരഭാര പ്രയാസങ്ങളും പരിഹാസങ്ങളെയും കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് കാർത്തിക. ഇൻസ്റ്റാഗ്രാമിലൂടെയാണ് ഈ കാര്യം താരം പങ്കുവെച്ചത്.
തന്റെ സ്കൂൾ പഠനകാലത്ത് ശരീരഭാരം മൂലം താൻ ഒരുപാട് പരിഹാസങ്ങൾ നേരിടേണ്ടി വന്നു. പിന്നീട് സിനിമയിൽ കടന്നപ്പോൾ വലിയ തോതിലുള്ള പരിഹാസങ്ങളായിരുന്നു ഉണ്ടായിരുന്നത്. കൂറെ കാലമായി ഞാൻ എന്റെ ശരീരവുമായി യുദ്ധത്തിലാണ്. എനിക്ക് എന്നെ തന്നെ അംഗീകരിക്കാൻ സാധിച്ചില്ല.
ഇത് തുടർന്നപ്പോൾ ഭക്ഷണം ക്രമിക്കരിക്കാനും മറ്റ് വ്യായാമങ്ങൾ ചെയുവാൻ ആരംഭിച്ചു. എന്നാൽ ഇതിൽ നിന്നും താക്കമായ ഫലം ലഭിച്ചില്ല.അതുകൊണ്ട് ഞാൻ എന്റെ ശരീരം വെറുക്കുകയും ഇത്തരം കാര്യങ്ങൾ ചെയുവാൻ മടി കാണിക്കുകയും ചെയ്തു. വളരെയധികം വിഷമം ആ സമയത്ത് ഞാൻ അനുഭവിച്ചിരുന്നു.
പിന്നീട് ശരീരം ഭാരം കുറയ്ക്കുക എന്ന ഉദ്ദേശത്തോടെ ഞാൻ യോഗ ക്ലാസ്സിൽ ചേർന്നു. ഭക്ഷണം കഴിക്കുന്ന രീതി, വ്യായാമങ്ങൾ തുടങ്ങി എന്റെ ജീവിത രീതി മാറ്റി. ഇതിനു ശേഷം ഞാൻ ഉദ്ദേശിച്ചത് പോലെ ശരീരത്തിൽ മാറ്റങ്ങൾ കണ്ട് തുടങ്ങി എന്ന രീതിലായിരുന്നു താരം ഈ കാര്യം ഇൻസ്റ്റാഗ്രാം കുറിപ്പിലൂടെ വ്യക്തമാക്കിരിക്കുന്നത്.
പോലീസ് ബൈക്ക് കസ്റ്റഡിയിൽ എടുത്തതിനെ തുടർന്ന് കടയിൽ നിന്നും വീട്ടിലേക്ക് നടന്നുപോയ ഹൃദ്രോഗി വീട്ടിലെത്തി അൽപ്പസമയത്തിന് ശേഷം കുഴഞ്ഞുവീണു മരിച്ചു. കാൽനടയായി വീട്ടിൽ എത്തിയ നഗരൂർ കടവിള കൊടിവിള വീട്ടിൽ സുനിൽകുമാർ (57) ആണ് കുഴഞ്ഞു വീണു മരിച്ചത്.
കഴിഞ്ഞ ദിവസം രാവിലെ 8.30ന് നഗരൂർ ആൽത്തറമൂട്ടിൽ പഴക്കടയിൽ നിന്നും പഴം വാങ്ങുകയായിരുന്നു സുനുൽകുമാർ. ഇതിനിടെ പരിശോധനയ്ക്ക് എത്തിയ പോലീസ് ഇയാളുടെ പക്കൽ പുറത്തിറങ്ങുന്നതിനുള്ള സത്യവാങ്മൂലം ഇല്ലാത്തതിന്റെ പേരിൽ 500 രൂപ പിഴയിട്ടിരുന്നു.
ട്രേഡ് യൂണിയൻ സംഘടനകൾ തിങ്കളാഴ്ചത്തെ റേഷൻ കടയടപ്പു സമരത്തിൽ പങ്കെടുക്കില്ല. ആവശ്യങ്ങൾ സർക്കാർ ഉടൻ പരിഗണിക്കുമെന്ന ഉറപ്പ് മുഖ്യമന്ത്രിയിൽ നിന്നും ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് ട്രേഡ് യൂണിയൻ സംഘടനകളായ കേരള റേഷൻ എംപ്ലോയീസ് യൂണിയൻ, കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ എന്നീ സംഘടനകൾ സമരത്തിനില്ലെന്ന് അറിയിച്ചത്. ഇതോടെ സംസ്ഥാനത്തെ ഭൂരിഭാഗം റേഷൻ കടകളും തിങ്കളാഴ്ച തുറന്നു പ്രവർത്തിക്കുമെന്ന് നേതാക്കൾ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
കോവിഡ് മഹാമാരിയും, കാലാവസ്ഥ പ്രതികൂലമായതിനാലും ജനങ്ങൾക്ക് റേഷൻ വിതരണം തടസമുണ്ടാകും എന്നതിനാലും ജീവനക്കാരുടെ പ്രയാസം കണക്കിലെടുത്തു സർക്കാർ നൽകിയ ഉറപ്പിന് മേലും സമരത്തിൽ നിന്നും പിന്മാറിയതെന്ന് കേരള റേഷൻ എംപ്ലോയീസ് യൂണിയൻ, സംസ്ഥാന പ്രസിഡന്റ് കെ. ചന്ദ്രൻ പിള്ളയും കെആർഇഎഫ് സംസ്ഥാന പ്രസിഡന്റ് ജെ. ഉദയഭാനു എന്നിവർ സംയുക്ത പ്രതാവനയിൽ പറഞ്ഞു. റേഷൻ ജീവനക്കാരുടെ ന്യായമായ സമര പ്രഖ്യാപനത്തിന് എക്കാലവും ഒപ്പം ഉണ്ടാകുമെന്ന് നേതാക്കൾ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു..