അഖില്‍ അക്കിനേനി നായകനാകുന്ന തെലുങ്ക് ചിത്രത്തില്‍ വില്ലനായി മമ്മൂട്ടി എത്തുന്നുവെന്ന വാര്‍ത്ത വളരെ പെട്ടെന്നാണ് വൈറലായത്. ഏജന്റ് എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി വില്ലനാകുന്നത്. സ്പൈ ത്രില്ലറാണ് ഏജന്റ്. സീരീസായാണ് സിനിമ പുറത്തിറക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വക്കന്‍തം വംസിയാണ് ചിത്രത്തിന്റെ തിരക്കഥ. അതേസമയം എന്തുകൊണ്ട് മമ്മൂട്ടി വില്ലനായി അഭിനയിക്കാന്‍ തയ്യാറെന്ന സംശയവും ആരാധകര്‍ക്കിടയിലുണ്ട്.
ഇതിന് കാരണം കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മാതാവ് അല്ലു അരവിന്ദ് നടത്തിയൊരു വെളിപ്പെടുത്തലാണ്. പവന്‍ കല്യാണ്‍ നായകനായ ചിത്രത്തിലെ വില്ലന്‍ വേഷം മമ്മൂട്ടി അന്ന് നിരസിച്ചിരുന്നു.
സ്വാതി കിരണം എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനം കണ്ട് അല്ലു അരവിന്ദ് അമ്പരന്നു പോയിരുന്നു. തന്റെ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേല്‍ക്കാന്‍ പോലും സാധിച്ചിരുന്നില്ലെന്നാണ് അദ്ദേഹം പിന്നീട് പറഞ്ഞത്. പിന്നീട് താന്‍ മമ്മൂട്ടിയെ പരിചയപ്പെട്ടുവെന്നും അദ്ദേഹം പറയുന്നു. ഒരിക്കല്‍ പവന്‍ കല്യാണ്‍ നായകനാകുന്ന ചിത്രത്തിലെ വില്ലന്‍ വേഷം ചെയ്യുന്നതിനെ കുറിച്ച് സംസാരിക്കാനായി താന്‍ മമ്മൂട്ടിയെ വിളിക്കുകയായിരുന്നു. നല്ല വേഷമാണെന്നും ചിത്രത്തിലെ വില്ലനാണെന്നും അറിയിച്ചു. എന്നാല്‍ മമ്മൂട്ടി നല്‍കിയ മറുപടി ഒരു ചോദ്യമായിരുന്നു.
ഈ ചോദ്യം താങ്കള്‍ ചിരഞ്ജീവിയോട് ചോദിക്കുമോ എന്നായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. ഉടനെ തന്നെ താന്‍ ഫോണ്‍ വെയ്ക്കുകയായിരുന്നുവെന്നും അല്ലു അരവിന്ദ് പറഞ്ഞു. അന്ന് അങ്ങനെ വില്ലന്‍ വേഷം നിഷേധിച്ച മമ്മൂട്ടി അഖില്‍ അക്കിനേനിയുടെ വില്ലനാകുമോ എന്ന സംശയത്തിലാണ് ആരാധകര്‍.
ഒരു ദിവസം മുഴുവൻ നീണ്ടു നിന്ന പരിശോധനയിലാണ് കോട്ടയത്തെ ഗുണ്ടാ ക്രമത്തെ കുറിച്ച് പൊലീസിന് വ്യക്തത കൈവരുന്നത്. അക്രമം നടന്നത് അനാശാസ്യകേന്ദ്രത്തിൽ ആണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സ്ഥലത്തുണ്ടായിരുന്ന അമീർ ഖാൻ, സാൻ ജോസഫ്, തിരുവനന്തപുരം സ്വദേശി ഷിനു, പൊൻകുന്നം സ്വദേശിനി ജ്യോതി എന്നിവർ സംഘം നടത്തിപ്പുകാർ ആണ് എന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
തിരുവനന്തപുരത്ത് നിന്നുള്ള കൊട്ടേഷൻ സംഘം ആണ് അക്രമം നടത്തിയതെന്ന് പ്രാഥമിക വിലയിരുത്തലാണ് പോലീസിന് ഉള്ളത്. ജ്യോതിയുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിരവധി പെൺകുട്ടികളുടെ ചിത്രം ലഭിച്ചിട്ടുണ്ട്. ഇടപാടുകാരുമായി ഉള്ള ചാറ്റും പൊലീസ് കണ്ടെത്തി. “പെൺകുട്ടികളുടെ ചിത്രം അയച്ച ശേഷം ഇഷ്ടമുള്ളവരെ തീരുമാനിച്ചാൽ ശരിയാക്കാം എന്ന് പറയുന്ന മറുപടിയാണ് ജ്യോതി നൽകിയത്.” നിരവധി ആളുകളുമായുള്ള ചാറ്റ് ഡിലീറ്റ് ചെയ്തതായും പൊലീസ് കണ്ടെത്തി.
സാമ്പത്തിക ഇടപാടിന്റെ വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. കോട്ടയത്ത് വിവിധകേന്ദ്രങ്ങളിൽ ഇവർക്ക് താവളങ്ങൾ ഉണ്ടെന്നാണ് പൊലീസ് കണ്ടെത്തിയത്. അക്രമത്തിന് ഹണിട്രാപ്പ് മായി ബന്ധമുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തെക്കുറിച്ച് ഒന്നും അറിയില്ല എന്ന നിലപാടാണ് പരിക്കേറ്റ വരും രക്ഷപ്പെട്ട യുവതിയും പോലീസിനോട് പറഞ്ഞത്. അക്രമമുണ്ടായതിന് തൊട്ടുമുൻപ് സ്ഥലത്തെത്തിയ ഇന്നോവ കാർ ഉടമയെ കുറിച്ചും പോലീസ് അന്വേഷണം നടത്തി വരികയാണ്. എന്നാൽ മദ്യപിച്ച് ബോധരഹിതനായ അതുകൊണ്ടാണ് സംഭവ സ്ഥലത്തിന് സമീപം കാർ പാർക്ക് ചെയ്ത് വണ്ടിയിൽ തന്നെ ഇരുന്നത് എന്നാണ് പോലീസ് പറയുന്നത്. ഇയാൾ ഹണി ട്രാപ്പിൽ ഇരയായ ആൾ ആണോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്.
ചൊവ്വാഴ്ച രാത്രി 9 മണിക്ക് ആണ് കോട്ടയം ചന്ത കവല ടിബി റോഡിലുള്ള വാടക വീട്ടിൽ അക്രമം നടന്നത്.അക്രമത്തിൽ ഏറ്റുമാനൂർ സ്വദേശികളായ സാൻ ജോസഫിനും അമീർ ഖാനും കാര്യമായി പരിക്കേറ്റിട്ടുണ്ട്. കാലും കയ്യും അറ്റുപോകുന്ന നിലയിലായിരുന്നു ഇവരുടെ അവസ്ഥ. എന്നിട്ടും പരാതി ഒന്നുമില്ല എന്നാണ് തുടക്കത്തിൽ ഇവർ പോലീസിനോട് പറഞ്ഞത്.
അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ ശേഷവും പരാതിയില്ല എന്ന് പറഞ്ഞത് പോലീസ് ആദ്യം തന്നെ സംശയത്തോടെയാണ് കണ്ടത്. നഗരത്തിൽ പ്ലംബിംഗ് ഇലക്ട്രിക്കൽ വർക്കുകൾ ചെയ്യുന്നതിനാണ് വാടകയ്ക്ക് താമസിക്കുന്നത് എന്നാണ് യുവാക്കൾ പോലീസിന് നൽകിയ മൊഴി. ദിവസവേതനക്കാർ ആയിട്ടും ഭക്ഷണം വെക്കാനായി മാത്രം 25 കാരിയെ വീട്ടിൽ താമസിപ്പിച്ചു എന്ന മൊഴിയും പൊലീസ് വിശ്വസിച്ചിട്ടില്ല. പോലീസിന്റെ സംശയം ഇരട്ടിയാക്കുന്ന നടപടിയാണ് തുടക്കത്തിൽ തന്നെ പരാതിക്കാരിൽ നിന്നും ഉണ്ടായത്. സംഭവസ്ഥലത്തുനിന്ന് ഗർഭനിരോധന ഉറകൾ വൻതോതിൽ കണ്ടതോടെയാണ് അനാശാസ്യകേന്ദ്രം ആണെന്ന് സംശയം ഉയർന്നത്.
ക്യാമറയുടെ ട്രൈപ്പോഡ് മാത്രം സംഭവസ്ഥലത്തുനിന്ന് കിട്ടിയതോടെ ഹണിട്രാപ്പ് എന്ന സംശയവും ഉയർന്നു. ഇക്കാര്യത്തിൽ ഇനിയും വ്യക്തത വരേണ്ടതുണ്ട്. നഗരത്തിലെ ക്രിമിനലുകളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി ഇരിക്കുകയാണ്. വൈകാതെ സംഭവത്തിൽ അന്തിമമായ വ്യക്തത വരുത്താൻ ആകുമെന്ന് കോട്ടയം ഡിവൈഎസ്പി എം അനിൽകുമാർ പറഞ്ഞു.
ചുംബന വിവാദത്തിനും രാജിയ്ക്കും ശേഷമുള്ള ഹാനോക്കിൻ്റെ ജീവിതം കാമുകിയോടൊപ്പമെന്ന് റിപ്പോർട്ട്. ഹാനോക്കും കാമുകി ജിന കൊളൻഡാഞ്ജലോയും ലിവിങ് ടുഗതർ ആരംഭിച്ചതായി സൺ പത്രം റിപ്പോർട്ട് ചെയ്തു. ഇരുവരും തമ്മിലുള്ള ഓഫിസ് ഇടനാഴിയിലെ ചുംബന രംഗങ്ങൾ പുറത്തുവിട്ട് മന്ത്രിയുടെ കസേര തെറിപ്പിച്ചതും സൺ പത്രമായിരുന്നു.
വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഇരുവരുടെയും വർഷങ്ങൾ നീണ്ട വിവാഹജീവിതം തകർന്നു. തന്റെ മൂന്നു മക്കളുടെ അമ്മയായ മാർത്തയുമായുള്ള വിവാഹബന്ധം വേർപെടുത്താൽ ഹാനോക്കും കോടീശ്വരനായ ഭർത്താവ് ഓലിവർ ട്രസുമായുള്ള ബന്ധം ഉപേക്ഷിക്കാൻ ജീനയും നിയമ നടപടികൾ ആരംഭിച്ചു. ഇരുവർക്കും നിലവിലെ വിവാഹബന്ധത്തിൽ മൂന്നു മക്കൾ വീതമുണ്ട്.
ബ്രിട്ടനിലെ കോവിഡ് പോരാട്ടത്തിൽ പ്രധാനമന്ത്രിക്കൊപ്പം തിളങ്ങിനിന്ന ആരോഗ്യ സെക്രട്ടറി മാറ്റ് ഹാനോക് ആരോഗ്യമന്ത്രാലയത്തിലെ സഹപ്രവർത്തകയായ യുവതിയെ ചുംബിക്കുന്ന രംഗങ്ങൾ പാപ്പരാസികൾ രഹസ്യമായി പകർത്തി പത്രത്താളിലാക്കിയതോടെ ഒറ്റരാത്രികൊണ്ടാണു ഹാനോക് ഹീറോയിൽ നിന്നു സിറോയായി മാറിയത്. ഒരേസമയം ഭാര്യയെയും കുടംബത്തെയും വഞ്ചിക്കുകയും രാജ്യത്തെ സോഷ്യൽ ഡിസ്റ്റൻസിങ് നിയമങ്ങൾ ലംഘിക്കുകയും ചെയ്ത മന്ത്രി ഉടൻ തെറ്റു സമ്മതിച്ചു പരസ്യമായി മാപ്പു പറഞ്ഞെങ്കിലും വിവാദങ്ങൾ അവസാനിച്ചില്ല.
മന്ത്രിയുടെ രാജിക്കായി പ്രതിപക്ഷത്തോടൊപ്പം സ്വന്തം പാർട്ടിയിൽനിന്നും ആവശ്യമുയർന്നപ്പോൾ രാജിയല്ലാതെ ഹാനോക്കിനു വേറെ നിവർത്തിയില്ലെന്നായി. ആദ്യമൊക്കെ മന്ത്രിയെ ന്യായീകരിക്കാൻ പ്രധാനമന്ത്രി ശ്രമിച്ചെങ്കിലും പിന്നീട് ബോറിസും രാജിവയ്ക്കാൻ അദ്ദേഹത്തെ ഉപദേശിക്കുകയായിരുന്നു.
ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിലെ പഠനകാലത്ത് സ്റ്റുഡന്റ് റേഡിയോ സ്റ്റേഷനിൽ ഒരുമിച്ച് പ്രവർത്തിച്ച ജീന കോളെൻഡാഞ്ചലോ എന്ന പഴയ കൂട്ടുകാരിയെ കഴിഞ്ഞ സെപ്റ്റംബറിലാണ് ഹാനോക് ആരോഗ്യ മന്ത്രാലയത്തിൽ നോൺ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിച്ചത്. ഒരുമാസത്തിൽ താഴെമാത്രം ജോലി ചെയ്യേണ്ട ഈ തസ്തികയിലേക്ക് ശമ്പളമായി നിശ്ചയിച്ചത് 15,000 പൗണ്ടും. ഇതും ഹാനോക്കിനെതിരായ കൊലവിളിയ്ക്ക് ആക്കം കൂട്ടി.
തെന്നിന്ത്യയിലെ സൂപ്പർനായികയാണ് അമല പോൾ. സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമായ അമലയുടെ പോസ്റ്റുകൾക്ക് വൻ സ്വീകാര്യതയാണ് ലഭിക്കാറ്. വിവാഹവും വിവാഹമോചനവും രണ്ടാമത് വിവാഹം കഴിച്ചെന്നും കഴിച്ചില്ലെന്നുമുള്ള വാർത്തകൾ പ്രേക്ഷകർ ഏറ്റെടുത്തതാണ്.
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുകയാണ് അമല പോളിന്റെ കിടിലം ഡാൻസ്. അമലയുടെ ഡാൻസ് വീഡിയോ ആരാധകർതന്നെ ഏറ്റെടുത്തിരിക്കുന്ന മട്ടാണ്. ഡാൻസ് കണ്ട ആരാധകരുടെ കമന്റ് എന്തൊരു എനർജിയെന്നാണ്.അമല തെന്നിന്ത്യയിലെ ബോൾഡ് നായികമാരിൽ ഒരാളാണ്. താരത്തിന്റെ അരങ്ങേറ്റം മലയാള സിനിമയിലൂടെയായിരുന്നുവെങ്കിലും കൂടുതൽ തിളങ്ങിയത് തമിഴിലും തെലുങ്കിലുമാണ് എന്നത് ശ്രദ്ധേയമാണ്. 2009ൽ ലാൽ ജോസ് സംവിധാനം ചെയ്ത നീലത്താമരയിലൂടെയായിരുന്നു അമല വെള്ളിത്തിരയിലെത്തിയത്. അതിനുശേഷം തമിഴിൽ രണ്ടു സിനിമകൾ ചെയ്തുവെങ്കിലും വിജയിച്ചില്ല. ശേഷം 2010 ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘മൈന’യാണ് അമലയ്ക്ക് കരിയർ ബ്രേക്ക് നൽകിയത്.
2014 ജൂൺ 12നായിരുന്നു അമലാ പോളു0 സംവിധായകൻ എഎൽ വിജയ്‍യുടെ വിവാഹം.ഒരു വർഷത്തെ കുടുംബ ജീവിതത്തിന് ശേഷം 2016ൽ വേർപിരിഞ്ഞ ഇരുവരും 2017 ഫെബ്രുവരിയിൽ നിയമപരമായി വിവാഹ മോചിതരായി.എ.എൽ വിജയ് ജൂലൈ 12ന് വിവാഹിതനായി.ചെന്നൈ സ്വദേശിയായ ഡോക്ടർ ആർ ഐശ്വര്യയായിരുന്നു വധു. ഇവർക്ക് ആശംസ നേർന്ന് അമല പോൾ രംഗത്തെത്തിയിരുന്നു.
View this post on Instagram
തിരുവനന്തപുരം മൃഗശാലയില്‍ ജീവനക്കാരന്‍ രാജവെമ്പാലയുടെ കടിയേറ്റു മരിച്ചു. കൂടു വൃത്തിയാക്കുന്നതിനിടെ കാട്ടാക്കട കിള്ളി സ്വദേശി അര്‍ഷദാണ് പാമ്പുകടിയേറ്റു മരിച്ചത്. അര്‍ഷദിന്‍റെ കുടുംബത്തെ സംരക്ഷിക്കുമെന്നു മൃഗസംരക്ഷണ വകുപ്പു മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു
ഉച്ചയ്ക്ക് 12 നാണു കൂടു വൃത്തിയാക്കുന്നതിനായി അര്‍ഷദ് അകത്തേക്കു കയറിയത്. സാധാരണ രണ്ടാമത്തെ കൂട്ടിലേക്ക് പാമ്പുകളെ മാറ്റിയശേഷമാണ് സന്ദര്‍ശകര്‍ക്കു കാണാവുന്ന പാമ്പിന്‍ കൂട് വൃത്തിയാക്കുന്നത്. ഇതിനിടയില്‍ എപ്പോഴോ കടിയേറ്റെന്നാണ് അനുമാനം. കൂട്ടിനകത്ത് ഒറ്റയ്ക്കായിരുന്നതിനാല്‍ അര്‍ഷദിനു കടിയേറ്റത് മറ്റു ജീവനക്കാര്‍ അറിഞ്ഞില്ല.
1.45 ഓടു കൂടി അര്‍ഷദിനെ തിരക്കി ജീവനക്കാര്‍ ചെന്നപ്പോഴാണ് കടിയേറ്റു കൂടിനകത്ത് കിടക്കുന്നത് കണ്ടത്. ഉടന്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെങ്കിലും ആശുപത്രിയിലെത്തും മുന്‍പ് മരിച്ചിരുന്നു. പതിനഞ്ചു വര്‍ഷത്തോളം പ്രവര്‍ത്തിപരിചയമുള്ള അര്‍ഷദിനെ ഏറ്റവും കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥനായാണ് കണക്കാക്കുന്നത്.
തിരുവനന്തപുരം മൃഗശാലയില്‍ പാമ്പുകടിയേറ്റു ജീവനക്കാരന്‍ മരിക്കുന്നത് ആദ്യമായിട്ടാണ് .
ന്യൂഡല്‍ഹി∙ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങൾ കോവിഷീല്‍ഡിന് അംഗീകാരം നല്‍കി. ഓസ്ട്രിയ, ജര്‍മനി, സ്ലൊവേനിയ, ഗ്രീസ്, എസ്‌റ്റോണിയ, അയര്‍ലന്‍ഡ്, സ്‌പെയിന്‍ എന്നീ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളാണ് അംഗീകാരം നല്‍കിയത്. ഇന്ത്യന്‍ വാക്‌സീനുകള്‍ക്ക് അംഗീകാരം നല്‍കിയില്ലെങ്കില്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്ക് എത്തുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റീന്‍ നടപ്പാക്കുമെന്ന കേന്ദ്രസര്‍ക്കാരിൻെറ നിലപാടിനു പിന്നാലെയാണ് ഏഴ് രാജ്യങ്ങളും കോവിഷീല്‍ഡിന് അംഗീകാരം നല്‍കിയത്.
കോവിഷീല്‍ഡ് എടുത്ത പലര്‍ക്കും യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനാകാതെ ബുദ്ധിമുട്ട് നേരിട്ടത് ശ്രദ്ധയിൽപെട്ടിരുന്നുവെന്നും ഇത് ഉന്നതനേതൃത്വത്തെ അറിയിച്ച് പരിഹാരം കാണുമെന്നും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദാര്‍ പൂനവാല നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി (ഇഎംഎ) ഇതുവരെ ഫൈസര്‍, മൊഡേണ, അസസ്ട്രാസെനക്ക, ജോൺസൻ എന്നീ വാക്‌സീനുകള്‍ക്കു മാത്രമേ അംഗീകാരം നല്‍കിയിട്ടുണ്ടായിരുന്നുള്ളു. ഈ നാല് വാക്‌സീന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് കൈയിലുള്ളവര്‍ക്ക് മാത്രമായിരുന്നു വാക്‌സീനേഷന്‍ പാസ്‌പോര്‍ട്ട് അനുവദിച്ച് യൂറോപ്യന്‍ യൂണിയനുള്ളില്‍ യാത്രാനുമതി നല്‍കിയിരുന്നത്. ഇന്ത്യയുടെ കോവിഷീല്‍ഡും കോവാക്‌സിനും യൂറോപ്യന്‍ യൂണിയന്‍ പട്ടികയിലില്ലാത്ത സാഹചര്യത്തില്‍ ഈ വാക്‌സീനുകൾ സ്വീകരിച്ചവര്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്കു യാത്ര ചെയ്യാന്‍ കഴിയാത്ത അവസ്ഥയായിരുന്നു.
കുളനടയില്‍ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം. വാഹനം ഓടിച്ചിരുന്ന യുവാവിന് പരിക്കേറ്റു. തിരുവനന്തപുരം കുളത്തൂര്‍ പുളിമൂട് വിളയില്‍ വീട്ടില്‍ സുമിത്ര പ്രവീണ്‍ ആണ് മരിച്ചത്. നെടുമങ്ങാട് തൊളിക്കോട് പുളിമൂട് എന്‍.എം മന്‍സിലില്‍ അന്‍സിലി(24)നക്കാണ് പരിക്കേറ്റത്.
വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് കുളനട ടിബി ജംഗ്ഷനു സമീപമുള്ള പെട്രോള്‍ പമ്പിനു മുന്നില്‍ അപകടം നടന്നത്. ചെങ്ങന്നൂര്‍ ഭാഗത്തേക്കു പോയ ഇവരുടെ ബൈക്ക് പന്തളം ഭാഗത്തേക്കു വന്ന പിക്കപ്പ് വാനില്‍ ഇടിച്ചു കയറുകയായിരുന്നു.
വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമാണു മരിച്ച സുമിത്ര പ്രവീണ്‍. പരസ്പരം പ്രണയിക്കുന്ന ഇരുവരും ഒളിച്ചോടിയതാണെന്നാണു പ്രാഥമിക നിഗമനം. പരിക്കേറ്റ അന്‍സിലിനെ പന്തളം സി.എം. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പന്തളം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
അമിതമായി മൊബൈല്‍ ഉപയോഗിച്ചതിന് അച്ഛന്‍ വഴക്ക് പറഞ്ഞതില്‍ മനംനൊന്ത് ഒമ്പതാം ക്ലാസുകാരന്‍ ജീവനൊടുക്കി. കട്ടപ്പന സുവര്‍ണഗിരി കല്യാണത്തണ്ട് കറുകപ്പറമ്പില്‍ ബാബു (രവീന്ദ്രന്‍)- ശ്രീജ ദമ്പതികളുടെ മകന്‍ ഗര്‍ഷോം ആണ് മരിച്ചത്.
പതിനാല് വയസ്സായിരുന്നു. അമിതമായി മൊബൈല്‍ ഫോണില്‍ കളി തുടര്‍ന്ന ഗര്‍ഷോം മൊബൈല്‍ ഗെയിം കളിക്കാനായി കഴിഞ്ഞ ദിവസം 1500 രൂപയ്ക്ക് ഫോണ്‍ റീച്ചാര്‍ജ് ചെയ്തിരുന്നു. ഇത് അറിഞ്ഞതോടെ ചൊവ്വാഴ്ച്ച പിതാവ് ശകാരിച്ചിരുന്നു.
തുടര്‍ന്ന് ഇന്നലെ രാവിലെ ബാബുവും ശ്രീജയും ജോലിക്ക് പോയതിനു പിന്നാലെ ഗര്‍ഷോം മുറിയില്‍ കയറി കതകടച്ചിരുന്നു. അനിയത്തും വല്യമ്മയും ഈ സമയം വീട്ടിലുണ്ടായിരുന്നു. ഏലക്കാട്ടില്‍ ജോലിക്കാരിയായ അമ്മ വിളിച്ചിട്ട് കിട്ടാതായതോടെ സമീപ വീട്ടിലെ പാസ്റ്ററെ വിളിച്ച് വിവരം അന്വേഷിച്ചു.
പാസ്റ്റര്‍ വന്നു നോക്കിയപ്പോഴാണ് മുറിക്കുള്ളില്‍ ഗര്‍ഷോമിനെ ഷാളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. കോവിഡ് ടെസ്റ്റിനും മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ്. സഹോദരി: ജിസിയ.
പാലാ: കാരുണ്യം മലയാളിയുടെ മുഖമുദ്രയാണെന്ന് ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ പറഞ്ഞു. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ ഐറീഷ് മലയാളികളുടെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ ഡയാലിസിസ് കിറ്റുവിതരണോൽഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിരുകളില്ലാത്ത കാരുണ്യത്തിൻ്റെ ഉടമകളാണ് മലയാളികൾ. കരുണ വറ്റാത്ത മലയാളി സമൂഹം ലോകത്തിനു തന്നെ മാതൃകയാണ്. അർഹരെ കണ്ടെത്തി സഹായിക്കാനുള്ള കരുണയുള്ള മനസ് മലയാളികളുടെ പ്രത്യേകതയാണെന്നും മാർ മുരിക്കൻ പറഞ്ഞു. മാണി സി കാപ്പൻ എം എൽ എ യ്ക്കു ഡയാലിസിസ് കിറ്റുകൾ കൈമാറിയാണ് ബിഷപ്പ് വിതരണോൽഘാടനം നിർവ്വഹിച്ചത്.
ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ഡോ സിന്ധുമോൾ ജേക്കബ്, മുനിസിപ്പൽ കൗൺസിലർ ജിമ്മി ജോസഫ്, അനൂപ് ചെറിയാൻ എന്നിവർ പ്രസംഗിച്ചു. ഐറിഷ് മലയാളികളുടെ സഹകരണത്തോടെ നൂറ് ഡയാലിസിസ് കിറ്റുകളാണ് സൗജന്യമായി വിതരണം ചെയ്തത്.
ബിനോയ് എം. ജെ.
യുക്തി ചിന്തയിലൂടെ ഈശ്വരനെ കണ്ടെത്തുവാനുള്ള യോഗ പദ്ധതിയാണ് ജ്ഞാനയോഗം. ഇത് കേൾക്കുമ്പോൾ പലരും നെറ്റി ചുളിക്കുന്നു . മറ്റുപലരും അത്ഭുതപ്പെടുന്നു. കാരണം നമ്മുടെ സമൂഹം, ഈശ്വരനും യുക്തിക്കും ഇടയിൽ ഒരു മതിൽ തീർത്തിരിക്കുന്നു. യുക്തിയുക്തം ചിന്തിച്ചാൽ ഈശ്വരനെ നിഷേധിക്കേണ്ടി വരും എന്ന് പലരും വാദിക്കുന്നു. അതിനാൽ തന്നെ ഈശ്വരനെ അറിയുവാൻ ആഗ്രഹിക്കുന്നവരിൽ പലരും അന്ധവിശ്വാസങ്ങളുടെ പുറകെ പോകുന്നു. ഇത് കണ്ട് മനം മടുക്കുന്ന മറ്റു ചിലർ ഈശ്വരനെ നിഷേധിച്ചുകൊണ്ട് നിരീശ്വരവാദികൾ ആയിത്തീരുന്നു. ആധുനിക ശാസ്ത്രത്തിന്റെ ചുറ്റികയടി ഏറ്റു നമ്മുടെ മതപരമായ ജീവിതം വിറകൊള്ളുന്നു.
എന്താണ് ഇവിടുത്തെ പ്രശ്നം? നമ്മൾ ജ്ഞാന യോഗത്തെക്കുറിച്ച് കേട്ടിട്ടില്ല, പഠിച്ചിട്ടുമില്ല. അതിനെ നമുക്ക് ആരും പഠിപ്പിച്ച് തന്നിട്ടില്ല. വാസ്തവത്തിൽ നാം കാണുകയും കേൾക്കുകയും ചെയ്യുന്ന ഈ സത്ത അല്ല പരമമായ യാഥാർത്ഥ്യം. നാം പ്രഭാതത്തിൽ സൂര്യൻ കിഴക്കുദിക്കുന്നതായും അവിടെ നിന്ന് പടിഞ്ഞാറേക്ക് സഞ്ചരിച്ച് സായാഹ്നത്തിൽ അപ്രത്യക്ഷമാകുന്നതായും കാണുന്നു. ഇത് ശരിയാണെന്ന് നാം ഒരുകാലത്ത് വിശ്വസിച്ചു പോരുകയും ചെയ്തിരുന്നു. എന്നാൽ നമ്മുടെ യുക്തി ഉണരുകയും ചിന്താശക്തി ബലപ്പെടുകയും ചെയ്തപ്പോൾ ഈ കാണുന്നത് ഒരുമിഥ്യ ആണെന്നും സത്യം മറ്റൊന്നാണ് എന്നും നമുക്ക് മനസ്സിലായി. ഇതുപോലെ ശിശുവായിരുന്നപ്പോൾ നാം ശിശുക്കളെ പോലെ ചിന്തിച്ചു. പ്രായമാകുമ്പോൾ നാം ശിശുസഹജമായവയെ കൈവെടിയുന്നു. അങ്ങിനെ ചെയ്യാതിരുന്നാൽ നമ്മുടെ വളർച്ച മുരടിച്ചു പോവുകയും നാം അധംപതിക്കുകയും ചെയ്യുന്നു.
മായാ ബന്ധനത്തെ ഭേദിച്ച് കടക്കണമെങ്കിൽ നാം യുക്തിചിന്തയുടെ വാളും സത്യാന്വേഷണത്തിന്റെ പരിചയും ധരിക്കേണ്ടിയിരിക്കുന്നു. ആഴവും പരപ്പും കുറഞ്ഞ മതങ്ങളുടേയും തത്വശാസ്ത്രങ്ങളുടെ പിറകെ പോയി ബുദ്ധിശക്തിക്ക് വേണ്ടത്ര ജോലിയും വ്യായാമവും കൊടുക്കാതെ അന്ധവിശ്വാസ ജഡിലമായ ഒരു ജീവിതമാണ് നിങ്ങൾ നയിക്കുന്നതെങ്കിൽ ജീവിതയാത്രയിൽ പിറകോട്ടായിരിക്കും നിങ്ങൾ സഞ്ചരിക്കുക എന്ന് ഓർത്തുകൊള്ളുക. ‘ബുദ്ധു’ എന്നും ‘ബുദ്ധൻ’ എന്നും നിങ്ങൾ കേട്ടിരിക്കും. നാം ഇപ്പോൾ ജീവിക്കുന്നത് ഇവയുടെ മധ്യത്തിലാണ്. നാം ബുദ്ധിശക്തിയുടെ ലോകത്ത് ജീവിക്കുന്നു. ബുദ്ധു എന്നത് മൃഗ ജന്മങ്ങളെ സൂചിപ്പിക്കുന്നു. അവർ ബുദ്ധിക്കും ഇപ്പുറത്താണ് .ബുദ്ധനാവുക എന്നതാണ് നമ്മുടെ ജീവിത ലക്ഷ്യം. ബുദ്ധിക്കും അപ്പുറംപോവുക. ബുദ്ധു ആവുക അല്ല.
ഇന്ദ്രിയങ്ങളിലൂടെ നാം ഗ്രഹിക്കുന്ന യാഥാർത്ഥ്യമല്ല പരമമായ യാഥാർഥ്യം എന്ന് ജ്ഞാനയോഗം നമ്മെ പഠിപ്പിക്കുന്നു. യുക്തി യുക്തം ചിന്തിക്കുന്നയാൾ അതിനെ ഒരു മതി ഭ്രമമായി കണ്ട് തള്ളിക്കളയുന്നു. ഇവിടെയാണ് ആധുനിക ശാസ്ത്രജ്ഞന്മാരും പൗരാണിക ഭാരതീയരും തമ്മിൽ വിയോജിക്കുന്നത്. നാം സിനിമ കാണുമ്പോൾ ആളുകൾ നമ്മുടെ മുന്നിൽ നടക്കുകയും സംസാരിക്കുകയും ശണ്ഠകൂടുകയും ചെയ്യുന്നതായി കാണുന്നു. അത് തൽക്കാലത്തേക്ക് ആണെങ്കിലും ഒരു യാഥാർത്ഥ്യമായി നമുക്ക് അനുഭവപ്പെടുന്നു. എന്നാൽ അത് വെറും തോന്നൽ മാത്രമാണെന്ന് നമുക്കറിയാം. കാരണം നമുക്ക് ശാസ്ത്ര ജ്ഞാനം ഉണ്ട് എന്നതുതന്നെ. അതിനാൽ തന്നെ നാം ചുറ്റുപാടും കാണുന്ന ചലിക്കുന്ന ഈ യാഥാർത്ഥ്യം ഒരു തോന്നൽ മാത്രമാണെന്ന് ശാസ്ത്രം കണ്ടെത്തുന്ന ഒരു നാൾ വരും. അപ്പോൾ മാത്രമേ നാം ബുദ്ധിക്കും അപ്പുറംപോകൂ. അപ്പോൾ മാത്രമേ മനുഷ്യൻ ഈശ്വരനാവുകയുള്ളൂ. അതുവരെ നാം ബുദ്ധിവികാസം പ്രാപിച്ചിട്ടില്ല. നാം ശിശുക്കളെപ്പോലെയാണ്. ആയതിനാൽ ബുദ്ധിക്കും യുക്തിക്കും ആവശ്യത്തിന് ജോലി കൊടുക്കുവിൻ. അവിടെ മതവും ശാസ്ത്രവും ഒന്നിക്കുന്നതായി കാണാം.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്തമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.