ലക്ഷദ്വീപിൽ ജനതാൽപര്യത്തിന് എതിരായ നിയമങ്ങൾ നടപ്പാക്കില്ലെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഉറപ്പ്.
ലക്ഷദീപിലെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ കൊണ്ടുവന്ന നിയമങ്ങൾ ദീപ് വാസികളുടെ ജീവിതത്തിനും സംസ്‌കാരത്തിനും ഭീഷണി ഉയർത്തുന്നതാണെന്നും കേന്ദ്രസർക്കാർ ഇടപെടണമെന്നും ആവശ്യപ്പെട്ട് കാന്തപുരം അമിത്ഷാക്ക് കത്ത് നൽകിയിരുന്നു.
ഇതിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കാന്തപുരം എ പി അബൂബക്കർ മുസ്‌ല്യാരുമായി ഫോണിൽ ബന്ധപ്പെട്ടതെന്ന് സിറാജ് ഓൺലൈൻ എഡിഷൻ റിപ്പോർട്ട് ചെയ്തു.
കത്തിൽ ഉന്നയിച്ച കാര്യങ്ങളെ ഗൗരവപൂർവ്വം കാണുന്നുവെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. ലക്ഷദീപിലെ ജനങ്ങളുടെ കൂടെത്തന്നെയാണ് കേന്ദ്രസർക്കാർ. ദീപിലെ ജനങ്ങളുടെ സംസ്‌കാരവും ജീവിതരീതിയും പരിരക്ഷിക്കുന്ന നടപടികൾക്കൊപ്പമായിരിക്കും കേന്ദ്രസർക്കാർ നിൽക്കുക.
ആശങ്കകൾ വേണ്ടെന്നും ജനന്മക്ക് വിരുദ്ധമായ പ്രവർത്തനങ്ങൾ ഉണ്ടാകില്ലെന്നും അമിത്ഷാ പറഞ്ഞുവെന്നും സിറാജ് റിപ്പോർട്ട് ചെയ്യുന്നു.
രാജ്യത്തെ കോവിഡ് സാഹചര്യം വഷളാകുന്ന പശ്ചാത്തലത്തില്‍ ടി20 ലോക കപ്പ് വേദി ഇന്ത്യയില്‍ നിന്ന് മാറ്റുന്ന കാര്യത്തില്‍ ബി.സി.സി.ഐയുടെ പച്ചക്കൊടി. ടി20 ലോക കപ്പിന് മറ്റൊരു വേദി നിശ്ചയിക്കാനുള്ള ഐ.സി.സിയുടെ നീക്കങ്ങള്‍ക്കു ബി.സി.സി.ഐ സമ്മതം മൂളിയെന്നാണ് റിപ്പോര്‍ട്ട്.
യു.എ.ഇ, ഒമാന്‍ എന്നീ രാജ്യങ്ങളിലായിരിക്കും ലോക കപ്പ് മല്‍സരങ്ങള്‍ നടക്കുകയെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. നേരത്തെയും ഇതു സംബന്ധിച്ച സൂചനകള്‍ ബി.സി.സി.ഐ അധികൃതര്‍ തന്നെ പങ്കുവെച്ചിരുന്നു. ലോക കപ്പ് ഇന്ത്യയില്‍ തന്നെ നടത്താന്‍ ബി.സി.സി.ഐ പരമാവധി ശ്രമിച്ചെങ്കിലും രാജ്യത്തെ കോവിഡ് സാഹചര്യങ്ങള്‍ മോശമായി തന്നെ തുടരുന്നതാണ് തിരിച്ചടിയാവുന്നത്.
യു.എ.ഇ വേദിയാകുമെങ്കിലും ആതിഥേയത്വ പദവി ഇന്ത്യയ്ക്ക് തന്നെയാവും. ഒക്ടോബര്‍ അവസാന വാരമാണ് ടി20 ലോക കപ്പിനു തുടക്കമാവം. യു.എ.ഇയിലെ അബുദാബി, ദുബായ്, ഷാര്‍ജ എന്നിവയ്ക്കൊപ്പം ഒമാനിലെ മസ്‌കറ്റിനെ നാലാമത്തെ വേദിയാവും.
16 ടീമുകള്‍ മാറ്റുരയ്ക്കുന്ന ടി20 ലോക കപ്പിലെ പ്രാഥമിക റൗണ്ട് മല്‍സരങ്ങള്‍ക്കായിരിക്കും മസ്‌കറ്റ് വേദിയാവുക. ഒക്ടോബര്‍ 10ഓടെ ഐ.പി.എല്ലിലെ രണ്ടാം ഘട്ട മല്‍സരങ്ങള്‍ യു.എ.ഇയില്‍ അവസാനിക്കും. ഐ.പി.എല്ലിനു ശേഷം ടി20 ലോക കപ്പിനായി പിച്ചുകള്‍ തയ്യാറാക്കാന്‍ മൂന്നാഴ്ച സമയം ലഭിക്കുകയും ചെയ്യും.
പ്രമുഖ സീരിയല്‍ നടന്‍ പേള്‍ വി പുരി അറസ്റ്റില്‍. പീഡന കേസിലാണ് താരം അറസ്റ്റിലായത്. തന്റെ അഞ്ചുവയസുകാരി മകളെ പീഡിപ്പിച്ചുവെന്ന് പിതാവ് രണ്ട് വര്‍ഷം മുന്‍പ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നത്.
നടന്‍ ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുകയാണ്. നാഗിന്‍ എന്ന ഹിന്ദി സീരിയലിലൂടെ പ്രശസ്തനായ താരമാണ് പേള്‍. 2019ലാണ് താരം അഞ്ചുവയസുള്ള കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതി ഉയര്‍ന്നത്. കുട്ടിയുടെ അച്ഛനാണ് ഇതു സംബന്ധിച്ച് വാലിവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
അന്വേഷണത്തിന് ഒടുവില്‍ ഇന്നലെയാണ് താരത്തെ പോലീസ് അറസ്റ്റ് ചെയ്തത്. പോക്‌സോ അടക്കമുള്ള വകുപ്പുകളും ചേര്‍ത്താണ് താരത്തിന്റെ അറസ്റ്റ്. സംഭവത്തില്‍ വ്യാപക പ്രതിഷേധവും ഇതിനോടകം ഉയര്‍ന്നുകഴിഞ്ഞു.
മെട്രോമാന്‍ ഇ ശ്രീധരന്റെ പേര് കേന്ദ്രമന്ത്രിസഭയിലേയ്ക്ക് പരിഗണിക്കുന്നു. സുശീല്‍കുമാര്‍ മോദി, സര്‍ബാനന്ദ സോനോവാള്‍, രാംമാധവ് തുടങ്ങിയവര്‍ക്കൊപ്പമാണ് ഇ ശ്രീധരന്റെയും പേര് പരിഗണിക്കുന്നത്. രണ്ട് ദിവസത്തെ ബിജെപി ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോഡി ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസര്‍ക്കാരിന് നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാനുള്ള ശ്രമമാണ് നിലവില്‍ ബിജെപി നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് ബിജെപി ജനറല്‍ സെക്രട്ടറിമാരുടെ യോഗം ഡല്‍ഹിയില്‍ നടക്കുന്നത്. കേന്ദ്രമന്ത്രിസഭയുടെ പുനഃസംഘടനയാണ് യോഗത്തില്‍ പ്രധാനമായും ചര്‍ച്ചയായത്. കൂടുതല്‍ യോഗ്യരായവരെ മന്ത്രിസഭയിലേയ്ക്ക് എത്തിക്കണമെന്നാണ് യോഗത്തില്‍ ഉയര്‍ന്ന ആവശ്യം.
ഇതിലേക്കാണ് സുശീല്‍ കുമാര്‍ മോദിയുടേയും ഇ. ശ്രീധരന്റേയും ഉള്‍പ്പെടെ പേരുകള്‍ പരിഗണിക്കുന്നത്. ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തിന് ശേഷം അന്തിമ പട്ടിക പ്രധാനമന്ത്രിക്ക് കൈമാറും. പുതിയതായി ആരൊക്കെ മന്ത്രിസഭയിലേക്ക് എന്ന കാര്യത്തില്‍ പ്രധാനമന്ത്രി തീരുമാനമെടുക്കും. നിയസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു ഇ ശ്രീധരന്‍. തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തിയ ശ്രീധരനെ പിന്തള്ളി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ വിജയം കൈവരിക്കുകയായിരുന്നു.
കൊടകരയിലെ കുഴൽപ്പണക്കേസ് അന്വേഷണം ബിജെപി നേതാക്കളുടെ കുടുംബളിലേക്കും നീളുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ മകനിലേക്ക് അന്വേഷണംഎത്തിയിരിക്കുകയാണ്. അന്വേഷണ സംഘം സുരേന്ദ്രന്റെ മകന്റെ മൊഴിയെടുക്കുമെന്ന് മാതൃഭൂമി ന്യൂസ് റിപ്പോർട് ചെയ്തു.
കുഴൽപ്പണ കവർച്ചാ കേസിലെ പരാതിക്കാരൻ ധർമരാജനും സുരേന്ദ്രന്റെ മകനുമായി ഫോണിൽ പലവട്ടം ബന്ധപ്പെട്ടിരുന്നു എന്ന വിവരം അന്വേഷണസംഘത്തിന് ലഭിച്ചതോടെയാണ് നടപടി.. അധികം താമസിയാതെ സുരേന്ദ്രന്റെ മകന്റെ മൊഴിയെടുക്കുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം സുരേന്ദ്രന്റെ സെക്രട്ടറിയെയും ഡ്രൈവറെയും ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം.
ധർമരാജൻ വലിയതോതിലുള്ള കുഴൽപ്പണ ഇടപാടിലെ കണ്ണിയാണ് എന്ന വിവരം നേരത്തെ തന്നെ അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ധർമരാജനുമായി ആരൊക്കെ ബന്ധപ്പെട്ടു, പണ ഇടപാടുമായി ബന്ധപ്പെട്ട് ധർമരാജനെ ആരൊക്കെ വിളിച്ചു എന്നുള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ചപ്പോഴാണ് കെ സുരേന്ദ്രന്റെ മകൻ നിരന്തരം ധർമരാജനെ വിളിച്ചത് പോലീസിന്റെ ശ്രദ്ധയിൽപെട്ടത്.
കെ സുരേന്ദ്രന്റെ മകൻ ധർമരാജനുമായി നടത്തിയ ഫോൺ സംഭാഷണം ഉൾപ്പെടെയുള്ള തെളിവുകൾ പോലീസിന്റെ പക്കലുണ്ടെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
നാലരമാസം നീണ്ട ദാമ്പത്യത്തിൽ അവർ ഒന്നിച്ചുകഴിഞ്ഞത് 15 ദിവസം മാത്രം. വിവാഹിതരായി 15 ദിവസം കഴിഞ്ഞ് അവരവരുടെ ജോലി സ്ഥലങ്ങളിലേക്ക് മടങ്ങിയ ഇരുവരും ഒരു സ്ഥലത്ത് ജോലിചെയ്യാനുള്ള ശ്രമത്തിനിടയിലാണ് വാഹനപകടത്തിൽ ഷിൻസി ഫിലിപ്പിന്റെ ജീവൻ നഷ്ടമായത്.
സൗദി അറേബ്യയിലെ മരുഭൂമി സന്ദർശിക്കാനുള്ള യാത്രയ്ക്കിടയിലുണ്ടായ അപകടത്തിലാണ് രണ്ട് മലയാളി നഴ്‌സുമാർ മരണമടഞ്ഞത്. ഇവരിൽ വയലാ സ്വദേശിയായ ഇടശേരിതടത്തിൽ ഷിൻസി ഫിലിപ്പിന്റെ (28) വിവാഹം ജനുവരി 24-ന് ആയിരുന്നു.
ഭർത്താവ് ചിങ്ങവനം കുഴിമറ്റം പച്ചിറതോപ്പിൽ ബിജോ ബഹ്‌റൈനിൽ നഴ്‌സാണ്. പ്രണയവിവാഹമായിരുന്നു. വിവാഹം കഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ടതോടെ അടുത്തടുത്ത ദിവസങ്ങളിലായി ഇരുവരും ജോലിസ്ഥലത്തേക്ക് മടങ്ങി. സൗദിയിൽ നിന്ന് ബഹ്‌റൈനിലേക്ക് ജോലിതേടി ഒന്നിക്കാനുള്ള ശ്രമമായിരുന്നു പിന്നീട്. ഇതിന് വിസ ലഭിക്കുകയും ചെയ്തിരുന്നു. മേയ് 25, 29 എന്നീ തീയതികളിൽ സൗദിയിൽ എത്താൻ വിസ ലഭിച്ചു. എന്നാൽ ഈ രണ്ട് ദിവസങ്ങളിലും ഷിൻസി ജോലി രാജിവെച്ച് പോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായിരുന്നില്ല. വരുന്ന 10-ാം തീയതിക്ക് വീണ്ടും വിസ ലഭിക്കുമെന്നും അപ്പോൾ ബിജോയ്ക്ക് അടുത്തേക്ക് എത്താനാവുമെന്നുള്ള പ്രതീക്ഷയിലായിരുന്നു. ഒരുക്കങ്ങൾ പൂർത്തിയാക്കി ഷിൻസിയെ സ്വീകരിക്കാനുള്ള സന്തോഷത്തിലായിരുന്നു ബിജോ. എന്നും വയലായിലെ വീട്ടിലേക്ക് ഷിൻസി വിളിച്ചിരുന്നു. വെള്ളിയാഴ്ച മരുഭൂമി സന്ദർശിക്കാൻ പോകും മുമ്പും വിളിച്ചിരുന്നു.
നഴ്‌സിങ് പഠനം കഴിഞ്ഞ് മുംബൈയിൽ നഴ്‌സായി ജോലിനോക്കിയിരുന്നു ഷിൻസി. രണ്ട് വർഷം മുമ്പാണ് സൗദിയിലെത്തിയത്. ബിജോ ബഹ്‌റൈൻ ഗവ. സർവീസിൽ നഴ്‌സാണ്. ഷിൻസിക്കും ബഹ്‌റൈനിൽ ഗവ. സർവീസിലാണ് നഴ്‌സിങ് വിസ ലഭിച്ചത്.
ഷിൻസിയുടെ അച്ഛൻ: ഫിലിപ്പ് (സണ്ണി), അമ്മ: ലീലാമ്മ, സഹോദരങ്ങൾ: ഷൈമ, ടോണി (പ്ലസ്‌വൺ). കോട്ടയത്തിന് വേദനയായി അപകടവിവരമെത്തി
ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് മരണവിവരം അറിയിച്ചുള്ള ഫോൺ സന്ദേശം വയലായിലെ വീട്ടിലെത്തിയത്.
യാത്രചെയ്ത വാഹനത്തിൽ ഡ്രൈവർ അടക്കം അഞ്ച് പേരുണ്ടായിരുന്നു. വാഹനം ഓടിച്ചിരുന്നത് സഹപ്രവർത്തകയുടെ ഭർത്താവായ മലയാളിയാണ്. ഡ്രൈവർക്ക് ബോധംവന്നതോടെ കൂടെയുള്ളവർ അൽ ഖാലിദിയാ കിങ്ങ് ഖാലിദ് ആശുപത്രിയിലെ നഴ്‌സുമാരാണെന്ന വിവരം നൽകി. ഇതോടെ സഹപ്രവർത്തകർ എത്തിയാണ് മരിച്ചവരെയും പരിക്കേറ്റവരെയും തിരിച്ചറിഞ്ഞത്.
ഇവർ യാത്രചെയ്ത കാറിൽ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു. മരിച്ച മറ്റൊരു നഴ്‌സ് തിരുവനന്തപുരം സ്വദേശി അശ്വതിയാണ്. കാറിലുണ്ടായിരുന്ന മറ്റ് മൂന്നുപേർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഒരാൾ തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിലാണ്. നർജാനിലാണ് അപകടമുണ്ടായത്.
മോൻസ് ജോസഫ് എം.എൽ.എ., വയലായിലെ വീട്ടിലെത്തി. ഷിൻസി ഫിലിപ്പിന്റെയും, തിരുവനന്തപുരം സ്വദേശിനിയായ അശ്വതി വിജയന്റെയും മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ സഹായ നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരനോട് എം.എൽ.എ. ഫോണിൽ വിളിച്ച് അഭ്യർഥിച്ചു. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ കേന്ദ്രമന്ത്രിയുടെ ഓഫീസിലേക്ക് മെയിൽ ചെയ്ത് നൽകി. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിന് ആവശ്യമായ ഇടപെടൽ നടത്തണമെന്ന് അഭ്യർഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലും, നോർക്കാ സെല്ലിലും എം.എൽ.എ. നിവേദനം നൽകി. കടപ്ലാമറ്റം ഗ്രാമപ്പഞ്ചായത്ത് മെമ്പർ പ്രവീൺ പ്രഭാകരൻ, യു.ഡി.എഫ്. നേതാക്കളായ സി.സി. മൈക്കിൾ, ഷിബു പോതമാക്കിൽ, അഭിലാഷ് ജോസഫ്, തോമസ് അൽബർട്ട്, ജോസഫ് പുന്നന്തടം എന്നിവരും എം.എൽ.എയോടൊപ്പം എത്തി.
സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്‌സുമാര്‍ മരിച്ച വാര്‍ത്ത ഏറെ വേദനയോടെയാണ് കേരളക്കര കേട്ടത്. കോട്ടയം സ്വദേശി ഷിന്‍സി ഫിലിപ്പ് (28), തിരുവന്തപുരം സ്വദേശി അശ്വതി വിജയന്‍ (31) എന്നിവരാണ് മരിച്ചത്. നജ്‌റാനില്‍ വെച്ചാണ് അപകടമുണ്ടായത്.
മരിക്കുന്നതിന് അരമണിക്കൂര്‍ മുമ്പ് വരെ അവണാകുഴി താന്നിമൂട് ‘ഹരേ രാമ’ ഹൗസില്‍ അശ്വതി വിജയന്‍ വീട്ടില്‍ വിളിച്ച് സംസാരിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ഭര്‍ത്താവ് ജിജോഷ് മിത്രയുടെ ഫോണിലേക്കായിരുന്നു അവസാനത്തെ വിളി. ഡ്യൂട്ടി കഴിഞ്ഞുവെന്നും സാധനങ്ങള്‍ വാങ്ങാന്‍ പോവുകയാണെന്നും അറിയിച്ചു.
സൗദി അറേബ്യ കിങ് ഖാലിദ് ആശുപത്രിയില്‍ നഴ്‌സ് ആയി ജോലി ചെയ്യുന്ന അശ്വതി വിജയന്‍ മരിച്ചത് മിനിയാന്നു രാത്രി ഏഴരയോടെയായിരുന്നു. എന്നാല്‍ അമ്മ്ക്ക് അപകടം പറ്റിയെന്നു മാത്രമാണ് മക്കളായ ആറു വയസ്സുകാരി ദിക്ഷയോടും നാലുവയസ്സുകാരന്‍ ദയാലിനോടും പറഞ്ഞിരിക്കുന്നത്.
മൂന്നു വര്‍ഷമായി, അശ്വതി സൗദിയില്‍ നഴ്‌സ് ആയി ജോലി ചെയ്യുകയാണ്. ഏറ്റവും ഒടുവില്‍ അവധിക്കു നാട്ടില്‍ വന്നു മടങ്ങിയിട്ട് ഇന്നലെ 3 മാസമായി. നെട്ടയം സ്വദേശിയായ വിജയന്റെയും ജലജയുടെയും മകളാണ് അശ്വതി വിജയന്‍. അരുണ്‍ വിജയന്‍ സഹോദരനാണ്. അശ്വതിയുടെ ഭര്‍ത്താവ് ജിജോഷ് മിത്ര താന്നിമൂടില്‍ ബേക്കറി നടത്തുകയാണ്.
ഡോ. ഐഷ വി
ഒരു പരിസ്ഥിതിദിനം കൂടി കടന്നു പോകുമ്പോൾ ചില ഓർമ്മകൾ ഓടിയെത്തുന്നു. ഞങ്ങൾ ഇപ്പോൾ താമസിക്കുന്ന വീട് നല്ല ഉയരമുള്ള പ്രദേശത്താണ്. ആയതിനാൽ തന്നെ. വടക്ക് പടിഞ്ഞാറൻ കാറ്റ് ഓടിട്ട കെട്ടിടങ്ങൾക്ക് ദോഷം ചെയ്തിരുന്നു. ശക്തിയായ കാറ്റിൽ ഓട് പറന്നു പോകുമെന്നതിനാൽ അര നൂറ്റാണ്ട് മുമ്പ് ഓടിട്ട കടകൾ പലതും കാറ്റിനെ ഭയന്ന് ഉയരം കുറച്ചായിരുന്നു പണിഞ്ഞിരുന്നത്. അന്ന് ഞങ്ങളുടെ പറമ്പിൽ വല്യച്ഛൻ പണിത കടയും അതുപോലെ തന്നെ. പിൽക്കാലത്ത് ആ പുരയിടം അമ്മയ്ക്ക് ലഭിച്ചപ്പോൾ അമ്മ ആദ്യം ചെയ്തത് വടക്ക് പടിഞ്ഞാറൻ കാറ്റ് വരുന്ന ദിശയിൽ കാറ്റിനെ ചെറുക്കാനായി ധാരാളം പ്ലാവ് നട്ട് പിടിപ്പിയ്ക്കുക എന്നതായിരുന്നു. അത് ഫലം കണ്ടു. പിന്നീട് ഞങ്ങളുടെ കാലത്ത് ഇത്തരം പ്രശ്നങ്ങൾ ഉണ്ടായിട്ടേയില്ല.
പിൽക്കാലത്ത് കണ്ടൽ പൊക്കുടൻ എന്ന പരിസ്ഥിതി പ്രവർത്തകൻ കാറ്റിനെ ചെറുക്കാൻ കടൽത്തീരത്ത് നട്ടുപിടിപ്പിച്ച കണ്ടൽ ചെടികൾ തീരം സംരക്ഷിക്കുന്ന പദ്ധതിയായി കാസർഗോഡ് കണ്ണൂർ ജില്ലകളിൽ വ്യാപിച്ചപ്പോൾ കണ്ടൽ പൊക്കുടൻ “ഒരു പ്രാന്തൻ ” കണ്ടലായി മാറുകയായിരുന്നു. നിത്യവും വിവിധയിനം കണ്ടലുകൾ നടാനുള്ള ദിനചര്യ അദ്ദേഹം ആജീവനാന്ത കാലം ഉത്സാഹത്തോടെ തുടർന്നു പോന്നു.
ഇത്തവണത്തെ ലോക പരിസ്ഥിതി ദിന മുദ്രാവാക്യം” ആവാസ വ്യവസ്ഥയെ പുന:സ്ഥാപിക്കുക”യെന്നതാണ്. പറമ്പിലും റോഡരികിലും സമീപപ്രദേശത്തെ സ്ഥാപനങ്ങളിലും ഒരു ഫലവൃക്ഷത്തൈ എങ്കിലും നടാൻ എല്ലാവരും ശ്രദ്ധിക്കുക. ശ്രീനാരായണ ഗുരു പറഞ്ഞതു പോലെ “ഫലവുമാകും തണലുമാകും.”. ഇന്നത്തെ സാഹചര്യത്തിൽ പറഞ്ഞാൽ ഓക്സിജനുമാകും.
പരിസ്ഥിതി പുന:സ്ഥാപിക്കൽ യജ്ഞമായി ചെറു കാടുകളായ ഫലവൃക്ഷങ്ങളുടെ ” മിയാവാക്കി’ വനം നമ്മുടെ വീട്ടു പറമ്പുകളിലും പൊതുയിടങ്ങളിലും വച്ചു പിടിപ്പിക്കുക. അഞ്ചു വർഷം നമ്മൾ സംരക്ഷിച്ചാൽ 20- 30 അടി ഉയരം വയ്ക്കും. 20 വർഷം കൊണ്ട് ഒരു ചെറുകാട് രൂപപ്പെടുത്തിയെടുക്കാം. ഇത്രയും വനം സ്വാഭാവികമായി ഉണ്ടാകണമെങ്കിൽ 100-150 വർഷം പിടിക്കും. “അകിര മിയവാക്കി ” എന്ന ജാപ്പനീസ് ബോട്ടാണിസ്റ്റിന്റെ തിയറിയനുസരിച്ച് ഇത്തരം ചെറു കാടുകൾ 9000 വർഷം വരെ നിലനിൽക്കാനുള്ള സാധ്യതയുണ്ട്.
ഇനി എങ്ങിനെയാണ് ഒരു മിയാ വാക്കി വനം രൂപപ്പെടുത്തേത് എന്നു നോക്കാം.
ആദ്യമായി തരിശായി കിടക്കുന്ന സ്ഥലം ജെസിബി വച്ച് നന്നായി ഇളക്കി കൃത്യമായി ഒരു മീറ്റർ നീളം ഒരു മീറ്റർ വീതി എന്ന തരത്തിൽ ചെറു പ്ലോട്ടുകൾ ആക്കുക. ഈ ഓരോ ചതുരശ്ര മീറ്ററിലും ഒരു മീറ്റർ മുതൽ 5 അടി താഴ്ച വരെയുള്ള കുഴികൾ എടുക്കുക. അതിൽ ചകിരിചോർ, ചാണകപ്പൊടി, കമ്പോസ്റ്റ് കരിയില വൈക്കോൽ ഉമി, എന്നിവയിലേതെങ്കിലും എല്ലുപൊടിയും വേപ്പിൻ പിണ്ണാക്കും ഇട്ട് കുഴി മൂടുക. ശ്രദ്ധിക്കേണ്ട കാര്യം ഏറ്റവും മുകളിലുള്ള ഒരടി ഘനത്തിൽ മേൽമണ്ണായിരിയ്ക്കണം. ഇങ്ങനെ തയ്യാറാക്കുന്ന കുഴി ഒന്നിന് 300 രൂപ ചിലവ് പ്രതീക്ഷിക്കാം. ഇനി ഓരോ ചതുരശ്രമീറ്ററിലും 3 മുതൽ 5 തൈകൾ വരെ നടാം. ഈ തൈകൾ വൻ വൃക്ഷം, കുറ്റിച്ചെടി , വള്ളിച്ചെടി എന്നിവയാകാം. ഉദാഹരണത്തിന് മാവ്, പ്ലാവ്, പേര, നെല്ലി, റംബുട്ടാൻ, ജാമ്പ, പാഷൻ ഫ്രൂട്ട്, കോവൽ ഒക്കെയാകാം. പ്രാദേശികമായി നന്നായി വളരുന്നവ നടണം. ഇങ്ങനെ നടുന്ന തൈകൾ അടിവളമുള്ളതുകൊണ്ടും മണ്ണിളക്കമുള്ളതു കൊണ്ടും നല്ല സൂര്യപ്രകാശം ലഭിക്കുന്നതു കൊണ്ടും മത്സരിച്ച് ഉയരത്തിൽ വളരും. 7-8 മാസം കൊണ്ട് 3 മീറ്റർ ഉയരം വയ്ക്കാൻ സാധ്യതയുണ്ട്. 5 വർഷം നന്നായി സംരക്ഷിച്ചാൽ പിന്നെ വളം വെള്ളം ഒന്നും കൊടുക്കേണ്ട. സ്വാഭാവിക വനം പോലെ ഈ ചെറുകാട് നില നിന്നു കൊള്ളും. നമുക്കും പറവകൾക്കും അണ്ണാറക്കണ്ണനും ശലഭങ്ങൾക്കും ചെറു ജീവികൾക്കും ധാരാളം ഭക്ഷണം. പോരാത്തതിന് എല്ലാവർക്കും നല്ലൊരു ആവാസ വ്യവസ്ഥയും . ഒന്നു ശ്രമിച്ചു നോക്കുക.
തീരം സംരക്ഷിക്കാനും നമുക്ക് മിയാ വാക്കി വനം പ്രയോജനപ്പെടുത്താം. തീരത്തോടടുത്ത് 10 മീറ്റർ വീതിയിൽ കണ്ടൽ ചെടികളുടെ ഒരു ബെൽറ്റ് തീർക്കുക. അതിനിപ്പുറം മിയാവാക്കി വനത്തിന്റെ ഒരു ബെൽറ്റ്. ഫലവൃക്ഷങ്ങളായാൽ വളരെ നന്ന്.
എല്ലാവർക്കും ലോക പരിസ്ഥിതി ദിനാശംസകൾ നേരുന്നു.
(തുടരും.)

ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ജോൺ കുറിഞ്ഞിരപ്പള്ളി
ജോലികഴിഞ്ഞു തിരിച്ചുവരുമ്പോൾ വഴിക്കുവച്ച് ജോർജ്‌കുട്ടി പറഞ്ഞു,”നമ്മളുടെ ഹുസൈൻ്റെ നിക്കാഹ് ഉറപ്പിച്ചു,താനറിഞ്ഞില്ലേ?”
“പിന്നെ ,എൻ്റെ അനുവാദം വാങ്ങിയിട്ടല്ലേ ഉറപ്പിച്ചത്. പക്ഷെ,തിരക്കുകാരണം ഞാൻ തീയതി മറന്നുപോയി. എന്നാണ് നിക്കാഹ് എന്ന് പറ,”
” ഓ,കോമഡി,പ്രായത്തിൽ നമ്മളെല്ലാവരേക്കാൾ പ്രായം കുറഞ്ഞവൻ ,പിന്നെ നമ്മുടെ കാഥികനെ കാണുമ്പോഴാണ് ഒരാശ്വാസം. ഹുസൈൻറെ നിക്കാഹിന് എന്താ സമ്മാനം കൊടുക്കുന്നത്?”
“ഞാൻ എൻ്റെ പേരിലുള്ള എസ്റ്റേറ്റിൽ നിന്നും ഒരു രണ്ടേക്കർ സ്ഥലം എഴുതിക്കൊടുക്കും.പാവം ജീവിച്ചുപോകട്ടെ.”
“അങ്ങനെയാണെങ്കിൽ ഞാൻ മജെസ്റ്റിക് തീയേറ്റർ അവരുടെ പേരിൽ എഴുതിക്കൊടുക്കും.”ജോർജ് കുട്ടിയും തീരുമാനിച്ചു.”ഇന്ന് വൈകുന്നേരം ബാംഗ്ലൂർ നോർത്ത് ഈസ്റ്റ് അസ്സോസിയേഷൻ്റെ ഒരു അവൈലബിൾ എക്സിക്യൂട്ടീവ് കമ്മറ്റി വിളിച്ചാലോ?എന്താ തൻറെ അഭിപ്രായം?”
“എന്തിനാ?കല്യാണം നടത്താനും അസോസിയേഷൻ്റെ സഹായം വേണോ?”
“അറിഞ്ഞ വിവരങ്ങൾ മറ്റുള്ളവരെകൂടി അറിയിക്കേണ്ട ധാർമ്മികമായ ഒരു കടപ്പാടില്ലേ?”
ഞങ്ങൾ ഇങ്ങനെ പരസ്പരം പാരവെച്ചുകൊണ്ടിരിക്കുമ്പോൾ ഹൗസ് ഓണറുടെ മകൾ ബൊമ്മി ഞങ്ങളുടെ അടുത്ത് വന്നു, ഒരു കടലാസു കഷണം ജോർജ് കുട്ടിയുടെ കയ്യിൽ കൊടുത്തു. ജോർജ് കുട്ടി അത് തുറന്നുനോക്കി. അത് ഹുസൈൻ എഴുതിയ ഒരു കത്തായിരുന്നു. അത്യാവശ്യം ആയി ഒന്ന് കാണാമോ എന്നുചോദിച്ചിരിക്കുന്നു.
ഞങ്ങൾ രണ്ടുപേരുംകൂടി ഹുസൈനെ അന്വേഷിച്ചു ചെന്നപ്പോൾ പ്രശ്നം അകെ കുഴഞ്ഞു മറിഞ്ഞിരുന്നു. ഹുസൈൻ മുതലാളിയുടെ കൂടെ കൂട്ടുപോയതാണ് , പെണ്ണുകാണാൻ. കാഴ്ചയ്ക്ക് തരക്കേടില്ലാത്ത ഹുസൈനെ കണ്ടപ്പോൾ പെണ്ണുപറഞ്ഞു, അവൾക്ക് ഹുസൈനെ മതി എന്ന്. മുതലാളി സമ്മതിക്കുമോ. അയാൾ യാതൊരുകാരണവും ഇല്ലാതെ ഹുസൈനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു, ഇനി നിക്കാഹ് നടക്കുന്നത് കാണട്ടെ അയാൾ പറഞ്ഞു.
സംഗതി നിസ്സാരമല്ല. ഹുസൈന് ജോലിയില്ല, ഒരു ജോലി സംഘടിപ്പിച്ചുകൊടുക്കണം. ഹുസൈൻ്റെ മുതലാളിയെ പോയി കണ്ടിട്ടുകാര്യം ഇല്ല. അയാൾ നല്ല കലിപ്പിലാണ്. ജോർജ്‌കുട്ടി നേതൃത്വം ഏറ്റെടുത്തിട്ടു പറഞ്ഞു,”എന്തുവന്നാലും നമ്മൾ ഇത് നേരിടും. ഒരാഴ്‌ച്ചയ്ക്കകം ഹുസൈന് ഒരു ജോലി നമ്മൾ കണ്ടുപിടിക്കും.”
ഹുസൈൻ ജോലിചെയ്യുന്നത് ഒരു ചെറിയ പലചരക്ക് കടയിലാണ്. അവനും മുതലാളിയും മാത്രം . മുതലാളി എന്നുപറയുമെങ്കിലും ഒരു പാവം ചെറുപ്പക്കാരനാണ്.
അവൈലബിൾ എക്സിക്യൂട്ടീവ് കമ്മറ്റി കൂടിയെങ്കിലും എന്തുചെയ്യണം എന്ന് ആർക്കും ഒരു ഊഹവും ഇല്ലായിരുന്നു. എന്തുചെയ്യണം എന്ന് ഞങ്ങൾ പരസ്പരം ചോദിച്ചുകൊണ്ടിരുന്നു. ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അതുവഴി വന്ന കോൺസ്റ്റബിൾ അപ്പണ്ണ ജോർജ് കുട്ടിയെക്കണ്ട് ഞങ്ങളുടെ അടുത്തേക്ക് വന്നു.
“ജോർജ്‌കുട്ടി ഒന്ന് കൂടിയാലോ? “അപ്പണ്ണ പറഞ്ഞു. കേട്ടപാതി ജോർജ്‌കുട്ടി പറഞ്ഞു,” ശരി പോകാം.”
.”ഞാനില്ല.”ഞാൻ പറഞ്ഞു.
കോൺസ്റ്റബിൾ അപ്പണ്ണ പറഞ്ഞു, കാശ് ഞാൻ കൊടുക്കും. പറ്റിക്കുന്ന പണി അപ്പണ്ണക്കില്ല.”
മനസ്സില്ല മനസോടെ ഞാൻ കൂടെ പോയി. രാധാകൃഷ്ണനോടും അച്ചായനോടും അപ്പണ്ണ പറഞ്ഞു,”വാ എല്ലാവരും നമ്മുക്ക് ഒത്തു കൂടാം.”.
എല്ലാവരും കൂടി വിനായക ബാറിലേക്ക് നീങ്ങി. ഓരോ പെഗ്ഗ് കഴിച്ചതേയുള്ളൂ അപ്പോൾ അപ്പണ്ണക്ക് ഒരു ഫോൺ കോൾ,”.ഉടനെ സ്റ്റേഷനിൽ എത്തണം.”.അപ്പണ്ണ പറഞ്ഞു,”എന്തോ സീരിയസ് വിഷയമാണ് എനിക്ക് പോകണം”.
അയാൾ ഇറങ്ങി സ്ഥാലം വിട്ടു.ജോർജ് കുട്ടിയും ഒപ്പം പോയി.
ഇനി ഒരു അടവ് ബാക്കിയുണ്ട്. ഞാൻ പറഞ്ഞു,”ജോർജ് കുട്ടി നിൽക്ക് ,വീടിന്റെ താക്കോൽ തന്നിട്ട് പോകൂ”.ഞാൻ ജോർജ് കുട്ടിയുടെ അടുത്തേക്ക് താക്കോൽ വാങ്ങാൻ എന്ന ഭാവത്തിൽ ഓടി. എന്നെ കണ്ട് അപ്പണ്ണ പറഞ്ഞു,”താനും രക്ഷപെട്ടു,അല്ലേ?ഞാൻ രാധാകൃഷ്ണന് ഒരു പണി കൊടുത്തതാണ്. അവൻ ഭയങ്കര പിശുക്കനാണ് അവൻറെ പിശുക്ക് മാറ്റി എടുക്കാൻ വേണ്ടി ഞാൻ വെറുതേ പറഞ്ഞതായിരുന്നു, സ്റ്റേഷനിലേക്ക് ചെല്ലണം എന്ന്.”
“ഞാനൊരു സിഗരറ്റ് വാങ്ങി വരട്ടെ എന്നു പറഞ്ഞു ഹുസൈൻ ജോലിക്ക് നിൽക്കുന്ന കടയിലേക്ക് അപ്പണ്ണ കയറി. മറ്റൊന്നും ചെയ്യാൻ ഇല്ലാത്തതുകൊണ്ട് ഞാനും ജോർജുകുട്ടിയും കടയിലേക്ക് ചെന്നു.
ഞങ്ങൾ മൂന്നു പേരെയും കണ്ട ഉടനെ , കടക്കാരൻ പറഞ്ഞു,” സാറെ പറ്റിപ്പോയതാണ്, ക്ഷമിക്കണം. എനിക്ക് യാതൊരു വിരോധവുമില്ല ഹുസൈൻ ആ പെണ്ണിനെ നിക്കാഹ് കഴിച്ചോട്ടെ .” ഒന്നും മനസ്സിലാകാതെ അപ്പണ്ണ ,” ഇയാളെന്താ ജോർജൂട്ടി പറയുന്നത് എനിക്കൊന്നും മനസ്സിലാകുന്നില്ല.”
ജോർജ്കുട്ടിയെ നോക്കി കൈകൂപ്പിക്കൊണ്ട് കടക്കാരൻ പറഞ്ഞു, “തുപ്പാക്കി അണ്ണാ എന്നെ ഉപദ്രവിക്കരുത്.”ജോർജ് കുട്ടി എയർ ഗണ്ണും തോളിൽ വച്ച് നടക്കുന്നത് കണ്ടിട്ടുണ്ടാകും അയാൾ,ഞാൻ വിചാരിച്ചു.
ജോർജ് കുട്ടി നടന്ന സംഭവങ്ങൾ എല്ലാം വിശദമായി അപ്പണ്ണയ്ക്ക് പറഞ്ഞുകൊടുത്തു. മുതലാളിക്ക് പെണ്ണുകാണാൻ ഒന്നിച്ചു പോയതാണ്. പെണ്ണിന് ഹുസൈനെ ഇഷ്ടപ്പെട്ടു. അതുകൊണ്ട് മുതലാളി ഹുസൈനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു.
” അതെങ്ങനെ ശരിയാവും?”
“സാർ ഞാൻ അയാളെ തിരിച്ചെടുക്കാം.ഹുസൈൻ ആ പെൺകുട്ടിയെ നിക്കാഹ് കഴിച്ചോട്ടെ. ഞാൻ അവനെ ജോലിയിൽ തിരിച്ചെടുക്കാം.”
ഇതെല്ലാം കേട്ടുനിന്ന ഹുസൈന് സഹിക്കാൻ കഴിഞ്ഞില്ല അവൻ പൊട്ടിക്കരഞ്ഞു,” ഇക്കാ വേണ്ട ഞാൻ ആ പെൺകുട്ടിയെ വിവാഹം കഴിക്കുന്നില്ല. ഇക്കയ്ക്ക് ആലോചിച്ച പെണ്ണിനെ ഇക്ക തന്നെ നിക്കാഹ് കഴിക്കണം. അതാണ് ശരിയായ രീതി.”
ഹുസൈൻ്റെ മുതലാളി പറഞ്ഞു ,”ഹുസൈൻ, വേണ്ട നീ എൻറെ അനുജനെ പോലെയാണ് നീ അവളെ നിക്കാഹ് ചെയ്ത് സുഖമായി ജീവിക്കൂ.”
“എനിക്ക് വേണ്ട, എനിക്ക് സാധിക്കില്ല”ഹുസൈൻ തറപ്പിച്ചുപറഞ്ഞു.
പെട്ടെന്ന് അപ്പണ്ണ ചോദിച്ചു നീ അവളെ വിവാഹം കഴിക്കുന്നില്ലേ?”
” ഇല്ല”. അവൻ പറഞ്ഞു
അപ്പണ്ണ ഹുസൈൻ്റെ മുതലാളിയുടെ നേരെ തിരിഞ്ഞു ,”താൻ അവളെ വിവാഹം കഴിക്കാൻ തയ്യാറാണോ.?”
” അല്ല.”
“നിങ്ങൾ രണ്ടുപേരും തയ്യാറല്ലെങ്കിൽ ജോർജ് കുട്ടി തയ്യാറാണോ?” ജോർജ്ജുകുട്ടി തലയിൽ ചൊറിഞ്ഞുകൊണ്ടു നില് ക്കുകയാണ്. അപ്പണ്ണ എൻറെ നേരെ തിരിഞ്ഞു ഞാൻ അടുത്ത കടയുടെ ഭിത്തിയിൽ ഒട്ടിച്ചിരിക്കുന്ന സിനിമ പോസ്റ്റർ നോക്കി അവിടെ സംഭവിക്കുന്നത് എന്താണെന്ന് അറിയാതെ നിൽക്കുകയാണ്.
“നിങ്ങൾ ആർക്കും വേണ്ടെങ്കിൽ ആപാവം കുട്ടിയെ വഴിയാധാരം ആക്കാൻ ഞാൻ സമ്മതിക്കില്ല..ഞാൻ…………”
(തുടരും)

ജോൺ കുറിഞ്ഞിരപ്പള്ളി
നോബി ജെയിംസ്
1 കിലോ മത്തി (ചാള )
വെട്ടി കഴുകി ചെറുതാക്കിയത്
1 1/2 പുളിയുള്ള പച്ച മാങ്ങ
6 ചെറിയ ഉള്ളി
6 പച്ച മുളക്
50 ഗ്രാം ഇഞ്ചി
2 സവോള അറിഞ്ഞത്
കറിവേപ്പില ആവശ്യത്തിന്
ഇവ ഒന്നിച്ച് ഒരു കുഴി ഉള്ള ചട്ടിയിൽ ഇടുക. അതിലേക്ക്
2 ടീസ്പൂൺ മല്ലിപൊടി
3 ടീസ്പൂൺ മുളകുപൊടി
2 ടീസ്പൂൺ മഞ്ഞൾപൊടി
2 ചെറുഉള്ളി
2 വെളുത്തുള്ളി
1/2 തേങ്ങാ
ഇവ അല്പം വെള്ളം ചേർത്ത് അരച്ചെടുത്തു ചേർക്കാം. ആവശ്യത്തിന് ഉപ്പും ചേർത്തിളക്കി മൂടി വച്ച് വേവിച്ചെടുക്കാം. വെന്ത് അല്പം കുറുകി വരുമ്പോൾ അതിലേക്ക് കടുകുപൊട്ടിച്ചു ചേർക്കാം. അതിനായി
വെളിച്ചെണ്ണ ചൂടാക്കി അതിൽ കടുക് ഇട്ടു പൊട്ടി വരുമ്പോൾ 3 വറ്റൽ മുളകും അത് വാടിവരുമ്പോൾ കറിവേപ്പിലയും അരിഞ്ഞുവെച്ച ചെറുഉള്ളിയും ചേർത്ത് മൂത്തു വരുമ്പോൾ അതിലേക്ക് അല്പം മുളകുപൊടിയും ചേർത്ത് ഇളക്കി കറിയുടെ മുകളിൽ ഒഴിച്ചാൽ നമ്മുടെ തേങ്ങാ അരച്ച മത്തി കറി റെഡി. ചോറിനു വേറൊന്നും വേണ്ടല്ലോ.
മറ്റുപല നാടൻ വിഭവങ്ങളുടെയും വീഡിയോ ഉള്ള നോബിസ് കിച്ചൻ എന്ന എൻറെ യൂട്യൂബ് ചാനലിൽ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും ഷെയറുചെയ്യാനും മറക്കരുതേ……
ഈസി കുക്കിങ്ങിൽ പുതിയ ഒരു വിഭവുമായി അടുത്ത ആഴ്ച വീണ്ടും കാണാം .
നോബി ജെയിംസ്
യുകെ മലയാളികൾക്ക് സുപരിചിതനായ പ്രമുഖ ഷെഫായ നോബി ജെയിംസാണ് മലയാളം യുകെയിൽ എല്ലാ ശനിയാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈസി കുക്കിംഗ് എന്ന പാചക പംക്തിയുടെ റെസിപ്പി തയ്യാറാക്കുന്നത്. ഇന്ത്യയിലും, ഗൾഫ് രാജ്യങ്ങളിലും, പല മുൻനിര സ്ഥാപനങ്ങളിലും ചീഫ് ഷെഫായി പ്രവർത്തിച്ചിട്ടുള്ള നോബി ഇപ്പോൾ യുകെയിൽ സ്വകാര്യമേഖലയിലുള്ള പ്രമുഖ റസിഡൻഷ്യൽ സ്കൂളായ നോർത്ത് യോർക്ക്ഷെയറിലെ ഐസഗാർത്തിൽ കേറ്ററിംഗ് മാനേജരായിസേവനമനുഷ്ഠിക്കുന്നു.