Latest News

നിലവിലെ മണ്ഡലമായ പത്തനാപുരത്ത് തന്നെ മത്സരിക്കുമെന്ന് വ്യക്തമാക്കി കെ ബി ഗണേഷ് കുമാർ എം എൽ എ. മണ്ഡലം മാറുന്ന കാര്യം ആലോചിച്ചിട്ടില്ല. കൊട്ടാരക്കരയിലേക്ക് മാറും എന്നത് വാർത്തകൾ മാത്രമാണ്. സി പി എം നേതാവ് കെ എൻ ബാലഗോപാൽ പത്തനാപുരത്ത് മത്സരിക്കാനെത്തുന്നു എന്ന തരത്തിലെ പ്രചരണം ഗണേഷ് കുമാർ നിഷേധിച്ചു.

പത്തനാപുരവും കൊട്ടാരക്കരയും കോൺഗ്രസ് ബി ഇടതു മുന്നണിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ തന്നെ പാർട്ടിക്ക് രണ്ടു സീറ്റുകൾ ഉണ്ടായിരുന്നതാണെന്നും ഗണേഷ് കുമാർ പറഞ്ഞു. എൽ ഡി എഫിൽ തന്നെ തുടരും. പിണറായി സർക്കാരിന്റെ തുടർച്ച കേരളത്തിൽ ഉണ്ടാകും. മികച്ച സർക്കാരാണ് കേരളം ഭരിക്കുന്നത്. തനിക്കെതിരെ എന്തു വാർത്ത എഴുതിയാലും റേറ്റിംഗ് കിട്ടുമെന്ന അവസ്ഥയാണ്. തന്നെ ഇഷ്ടപ്പെടുന്നവർ വാർത്ത ശ്രദ്ധിക്കുന്നത് കൊണ്ടാണ് ഇങ്ങനെ റേറ്റിംഗ് കിട്ടുന്നത്. താൻ നശിക്കണം എന്നു ആരും ചിന്തിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരേസമയം, രാഷ്ട്രീയവും കച്ചവടവും കൊണ്ടു നടക്കുന്നവരാണ് തനിക്കെതിരെ തെറ്റായ പ്രചരണം നടത്തുന്നത്. കേരള കോൺഗ്രസ് ബി പിളർന്നിട്ടില്ല. പുറത്താക്കാൻ തീരുമാനിച്ചിരുന്ന ചിലർ പാർട്ടി വിട്ടു പോകുകയാണ് ചെയ്തത്. പത്തനാപുരത്ത് തനിക്ക് വോട്ട് അഭ്യർത്ഥിച്ചു പോസ്റ്ററുകൾ പതിച്ചത് തന്നോട് ഇഷ്ടം ഉള്ള പാർട്ടി പ്രവർത്തകരാണ്.

നടിയെ ആക്രമിച്ച കേസിൽ നേരത്തെ അറസ്റ്റിലായ ഗണേഷ് കുമാറിന്റെ പേഴ്സണൽ സ്റ്റാഫ് അംഗം പ്രദീപ് കോട്ടാത്തലയെ കുറിച്ചും ചോദ്യങ്ങൾ ഉയർന്നു. പ്രദീപ് പേഴ്സണൽ സ്റ്റാഫിൽ ഇല്ലെന്ന് ഗണേഷ് കുമാർ വ്യക്തമാക്കി. പക്ഷേ, പ്രദീപിനോട് രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കണം എന്ന് പറയാൻ കഴിയില്ല. രാഷ്ട്രീയ പ്രവർത്തനം അദ്ദേഹത്തിന്റെ അവകാശമാണ്. കോടതി വിധി വരും വരെ പ്രദീപിന്റെ കാര്യത്തിൽ മറ്റൊരു അഭിപ്രായത്തിന് തയ്യാറല്ലെന്നും ഗണേഷ് കുമാർ വ്യക്തമാക്കി.

കൊല്ലം ജില്ലയിൽ ഏറ്റവുമധികം വികസനങ്ങൾ നടന്ന മണ്ഡലങ്ങളിൽ ഒന്നാണ് പത്തനാപുരം. മൂന്ന് ബൃഹത് കുടിവെള്ള പദ്ധതികൾ നടപ്പാക്കി. കെ എസ് ആർ ടി സിയിൽ സ്വിഫ്റ്റ് കമ്പനി രൂപീകരിച്ചത് ഗുണം ചെയ്യുമെന്ന് കരുതുന്നു. അഴിമതി പൂർണമായും തുടച്ചു നീക്കപ്പെടണം. താൻ കൂടി അഭിനയിച്ച ദൃശ്യം 2 മികച്ച വിജയം നേടിയതിലെ സന്തോഷവും ഗണേഷ് കുമാർ പങ്കുവച്ചു.

കോഴിക്കോട് – പാലക്കാട് ദേശീയപാതയ്ക്ക് അരികിൽ കൈകള്‍ മുറിച്ചുമാറ്റി നഗ്നമായ നിലയില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തി. തച്ചമ്പാറ പെട്രോള്‍ പമ്പിന് സമീപത്തായാണ് 45 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ടെന്നാണ് പൊലീസ് നിഗമനം. ഞായറാഴ്ച രാവിലെ പത്ത് മണിയോടെയാണ് മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

നഗ്നമായ നിലയില്‍ കമിഴ്ന്ന് കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം. കൈകള്‍ മുറിച്ചുമാറ്റിയ നിലയിലായിരുന്നു. കാലുകള്‍ മുറിച്ചെടുക്കാന്‍ ശ്രമിച്ചതായും പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയി. ഇപ്പോൾ പാലക്കാട് മെഡിക്കൽ കോളേജ് മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.

സംഭവത്തെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. ഒരാഴ്ചയ്ക്കിടെ മണ്ണാര്‍ക്കാട്, തച്ചമ്ബാറ ഭാഗങ്ങളില്‍നിന്ന് ആരെയും കാണാതായതായി പരാതിയൊന്നുമില്ലെന്നാണ് പൊലീസ് പറയുന്നത്. ദേശീയപാത കടന്നുപോകുന്ന പ്രദേശമായതിനാല്‍ മറ്റെവിടെയെങ്കിലും വെച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം തച്ചമ്പാറയില്‍ ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസ് അനുമാനിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ പാലക്കാട് ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടിട്ടുണ്ട്. നിഷ്ഠൂരമായ രീതിയിലാണ് കൊലപാതകം നടത്തിയിട്ടുള്ളതെന്നും പൊലീസ് സംശയിക്കുന്നുണ്ട്.

 

വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് രണ്ടാംജയം. ഉത്തര്‍പ്രദേശിനെ മൂന്ന് വിക്കറ്റിന് തോല്‍പിച്ചു. 284 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളം ഏഴ് പന്ത് ശേഷിക്കെ ലക്ഷ്യത്തിലെത്തി. 81 റണ്‍സെടുത്ത റോബിനും 76 റണ്‍സെടുത്ത ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുമാണ് കേരളത്തിന്റെ വിജയശില്‍പികള്‍. സഞ്ജു സാംസന്‍ 29 റണ്‍സെടുത്തു. ആദ്യംബാറ്റുചെയ്ത ഉത്തര്‍പ്രദേശ് 283 റണ്‍സിന് പുറത്തായി. അഞ്ചുവിക്കറ്റെടുത്ത എസ്.ശ്രീശാന്തിന്റെ പ്രകടനമാണ് ഉത്തര്‍പ്രദേശിന്റെ സ്കോര്‍ 300ന് താഴെ പിടിച്ചുകെട്ടിയത്. 9.4 ഓവറില്‍ 65റണ്‍സ് വിട്ടുകൊടുത്താണ് അഞ്ചുവിക്കറ്റെടുത്തത്.

ടോസ് നേടിയ കേരളം ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. അവസാന ഓവറുകളിൽ ശ്രീശാന്തിന്റെ തകർപ്പൻ ബോളിങ്ങിലൂടെയാണ് കേരളം, ഉത്തർപ്രദേശിനെ പിടിച്ചുകെട്ടിയത്. അവസാന മൂന്ന് ഓവറിൽ നാല് വിക്കറ്റ് ഉൾപ്പെടെ അഞ്ച് വിക്കറ്റാണ് ശ്രീശാന്ത് വീഴ്ത്തിയത്.

അഭിഷേക് ഗോസ്വാമി (68 പന്തിൽ 54), പ്രിയം ഗർഗ് (59 പന്തിൽ 57), അക്‌ഷദീപ് നാഥ് (60 പന്തിൽ 68) എന്നിവരുടെ അർധസെഞ്ചുറിയുടെ ബലത്തിലാണ് യുപി ഭേദപ്പെട്ട നിലയിലെത്തിയത്. നാലാം വിക്കറ്റിൽ ഗർഗും അക്‌ഷദീപും ചേർന്ന് 79 റൺസാണ് യുപി ഇന്നിങ്സിലേക്ക് കൂട്ടിച്ചേർത്തത്. ഇരുവരും അനായാസം യുപിയെ 300 കടത്തുമെന്നാണ് ആദ്യം കരുതിയത്.

എന്നാൽ 43 ഓവറിൽ ഗർഗിനെ റണ്ണൗട്ടാക്കി ക്യാപ്റ്റൻ സച്ചിൻ ബേബി ആ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ എത്തിയ ഉപേന്ദ്ര യാദവിനെയും സച്ചിൻ സഞ്ജുവിന്റെ കൈകളിൽ എത്തിച്ചു. എങ്കിലും ഒരറ്റത്ത് അക്‌ഷദീപ് ഉറച്ചുനിന്നു. 47ാം ഓവറിൽ സമീർ ചൗധരിയെ നിധീഷ് പുറത്താക്കി. ഇതിനു പിന്നാലെയാണ് ശ്രീശാന്തിന്റെ തകർപ്പൻ സ്പെൽ. 48–ാം ഓവറിൽ ക്യാപ്റ്റൻ ഭുവനേശ്വർ കുമാറിനെ റോജിത്തിന്റെ കൈകളിൽ എത്തിച്ച ശ്രീ, അതേ ഓവറിൽ തന്നെ മൊഹ്‌സിൻ ഖാനെ ക്ലീൻ ബൗൾഡാക്കി.

50 ഓവറിൽ അക്‌ഷദീപിനെയും ശിവം ശർമയെയും പുറത്താക്കി ശ്രീശാന്ത് യുപിയുടെ പതനം പൂർത്തിയാക്കി. 21ാം ഓവറിൽ അഭിഷേക് ഗോസ്വാമിയെ പുറത്താക്കിയായിരുന്നു ശ്രീശാന്തിന്റെ ആദ്യ വിക്കറ്റ്. അവസാന നാല് വിക്കറ്റുകൾ വീഴ്ത്തിയത് മൂന്ന് ഓവറിനിടെ.

കരൺ ശർമ (58 പന്തിൽ 34), റിങ്കു സിങ് (26), ഉപേന്ദ്ര യാദവ് (7 പന്തിൽ 12), സമീർ ചൗധരി (7 പന്തിൽ 10), ഭുവനേശ്വർ കുമാർ (3 പന്തിൽ 1), മൊഹ്‌സിൻ ഖാൻ ( 2 പന്തിൽ 6), ശിവം ശർമ (5 പന്തിൽ 7) എന്നിങ്ങനെയാണ് മറ്റു യുപി ബാറ്റ്സ്മാന്മാരുടെ സ്കോറുകൾ. കാർത്തിക് ത്യാഗി (പൂജ്യം*) പുറത്താകാതെ നിന്നു.

കേരളത്തിനായി ക്യാപ്റ്റൻ സച്ചിൻ ബേബി രണ്ടു വിക്കറ്റും നിധീഷ്, ജലജ് സക്സേന എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ടൂർണമെന്റിൽ, ഒഡീഷയ്ക്കെതിരായ ആദ്യ മത്സരത്തിൽ കേരളം 34 റൺസിന് വിജയിച്ചിരുന്നു. റോബിൻ ഉത്തപ്പയുടെ സെഞ്ചുറിയുടെ ബലത്തിലായിരുന്നു കേരളത്തിന്റെ തകർപ്പൻ ജയം.

കേരളത്തിൽ‌ ദൃശ്യം 2 ചർച്ചയാകുമ്പോൾ മധ്യപ്രദേശിൽ ദൃശ്യം മോഡൽ കൊലപാതകമാണ് റിപ്പോർട്ട് ചെയ്യുന്നത്. കാമുകിയെ കൊന്ന് കുഴിച്ചുമൂടാൻ യുവ ഡോക്ടർ മാതൃകയാക്കിയത് ദൃശ്യം ഒന്നാം ഭാഗത്തെയാണ്. പക്ഷേ പൊലീസിന്റെ ചോദ്യം ചെയ്യലിൽ പിടിച്ചുനിൽക്കാൻ ഡോക്ടർക്ക് കഴിഞ്ഞില്ല. മധ്യപ്രദേശിലെ സാത്ന ജില്ലയില്‍ ദന്തഡോക്ടറായ അഷുതോഷ് ത്രിപാഠിയാണ് കാമുകിയെ കൊന്ന് കുഴിച്ചിട്ടത്.

അഷുതോഷിന്റെ ക്ലിനിക്കിൽ ജീവനക്കാരിയായിരുന്ന വിബ എന്ന യുവതിയുമായി ഇയാൾ പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കണം എന്ന് നിർബന്ധം പിടിച്ചതോടെ യുവതിയെ ഒഴിവാക്കാൻ ഇയാൾ തീരുമാനിച്ചു. അങ്ങനെ രണ്ടു മാസങ്ങൾക്ക് മുൻപ് ഇയാൾ യുവതിയെ കൊലപ്പെടുത്തി. പിന്നാലെ മൃതദേഹം മറവ് ചെയ്യാൻ ഇയാൾ ദൃശ്യം സിനിമയിലേത് പോലെ പദ്ധതി ഒരുക്കി.

ഡിസംബർ 14നാണ് അഷുതോഷ് വിബയെ കഴുത്തുഞെരിച്ച് െകാല്ലുന്നത്. പിന്നാലെ ഒരു നായയുടെ ജഡവും സംഘടിപ്പിച്ചു. ചത്ത നായയെ കുഴിച്ചിടാൻ എന്നും പറഞ്ഞ് തൊഴിലാളികളെ വച്ച് പറമ്പിൽ കുഴിയെടുത്തു. പിന്നാലെ തൊഴിലാളികളെ ഒഴിവാക്കിയ ശേഷം യുവതിയുടെ മൃതദേഹം ചെളിയിൽ പൊതിഞ്ഞ് കുഴിയിട്ടു. പിന്നാലെ നായയുടെ ജഡവും ഇട്ട് കുഴി മൂടി. സിനിമയിൽ ചത്ത പശുക്കുട്ടിയെ കുഴിച്ചിടുന്ന സീനാണ് ഇത്തരമൊരു നീക്കത്തിലേക്ക് ഇയാളെ നയിച്ചത്.

എന്നാൽ യുവതിയെ കാണാനില്ലെന്ന പരാതി യുവ ഡോക്ടറെ കുടുക്കി. ചോദ്യം ചെയ്യാനെത്തിയ പൊലീസിനെ ആദ്യമൊക്കെ ഇയാൾ കമ്പളിപ്പിച്ചു. എന്നാൽ മൊബൈൽ ടവർ ലൊക്കേഷൻ എടുത്തപ്പോൾ അവസാനം ഇരുവരും ഒരുമിച്ചുണ്ടായിരുന്നു എന്ന തെളിവ് കിട്ടി. പിന്നാലെ അഷുതോഷിനെ വിശദമായി ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിച്ചു. കേസിൽ കൂടുതൽ പേർക്ക് ബന്ധമുണ്ടോ എന്ന കാര്യവും അന്വേഷിച്ച് വരികയാണ്.

ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം ലഘൂകരിക്കാൻ രണ്ടുവർഷം മുൻപു ഹാനോയിയിൽ നടന്ന ഉച്ചകോടിക്കുശേഷം ഡോണൾഡ് ട്രംപ് ഉത്തരകൊറിയൻ പരമാധികാരി കിം ജോങ് ഉന്നിനെ യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയർഫോഴ്‌സ് വണ്ണിൽ കയറാൻ ക്ഷണിച്ചെന്നു ബിബിസി ഡോക്യുമെന്ററി. കിമ്മും ട്രംപും പരസ്പരം ഭീഷണികൾ മുഴക്കി ലോകത്തെ ആശങ്കയിലാക്കിയ ശേഷം നടന്ന ഉച്ചകോടിയിലാണു മുൻ യുഎസ് പ്രസിഡന്റിന്റെ സ്നേഹപ്രകടനം.

2019ൽ വിയറ്റ്നാമിൽ നടന്ന ഉച്ചകോടിക്കുശേഷം എയർഫോഴ്സ് വണ്ണിൽ കിമ്മിന് ‘ലിഫ്റ്റ്’ വാഗ്ദാനം ചെയ്ത ട്രംപ്, ഏറ്റവും പരിചയസമ്പന്നരായ നയതന്ത്രജ്ഞരെ പോലും അമ്പരപ്പിച്ചെന്നു ഡോക്യുമെന്ററി പറയുന്നു. ട്രംപിന്റെ വാഗ്ദാനം സ്വീകരിച്ചിരുന്നെങ്കിൽ, കിമ്മും അദ്ദേഹത്തിന്റെ ചില പരിചാരകരും അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനത്തിൽ കയറുകയും, വിമാനം ഉത്തരകൊറിയൻ വ്യോമാതിർത്തിയിൽ പ്രവേശിക്കുകയും ചെയ്യും. ഇതു പല സുരക്ഷാ പ്രശ്‌നങ്ങൾക്കു കാരണമാകുമായിരുന്നു.

‘പ്രസിഡന്റ് ട്രംപ് കിമ്മിന് എയർഫോഴ്സ് വണ്ണിൽ ഒരു ലിഫ്റ്റ് വാഗ്ദാനം ചെയ്തു’– ട്രംപിന്റെ ദേശീയ സുരക്ഷാ കൗൺസിലിനെപ്പറ്റി നന്നായി അറിയുന്ന മാത്യു പോട്ടിങ്ങർ ബിബിസിയോട് പറഞ്ഞു. ഒന്നിലേറെ ദിവസം ട്രെയിൻ മാർഗം ചൈനയിലൂടെ സഞ്ചരിച്ചാണു ഹാനോയിയിലേക്കു കിം എത്തിയതെന്നു ട്രംപിന് അറിയാമായിരുന്നു. ‘വേണമെങ്കിൽ രണ്ടു മണിക്കൂറിനുള്ളിൽ നിങ്ങളെ വീട്ടിലെത്തിക്കാം’ എന്നായിരുന്നു കിമ്മിനോടു ട്രംപ് പറഞ്ഞത്.

എന്തായാലും ഓഫർ കിം നിരസിച്ചു. ഹാനോയിയിൽ നടന്ന കൂടിക്കാഴ്ചയിൽ കാര്യമായ പുരോഗതിയുമുണ്ടായില്ല. ഉപരോധങ്ങൾ നീക്കുന്നതിനുള്ള ഉപാധികൾ പൂർണമായി അംഗീകരിക്കാൻ ഉത്തര കൊറിയ തയാറാകാതിരുന്നതായിരുന്നു കാരണം. കഴിഞ്ഞ മാസം അമേരിക്ക ഏറ്റവും വലിയ ശത്രുവാണെന്ന് പറഞ്ഞ കിം, വാഷിങ്ടനിൽ ആര് അധികാരത്തിൽ വന്നാലും ഉത്തരകൊറിയയ്‌ക്കെതിരായ നയം മാറില്ലെന്നും വ്യക്തമാക്കി.

കൊച്ചി∙ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പീഡിപ്പിച്ചെന്ന് പരാതിപ്പെട്ട ക്വാറന്‍റീനിലായിരുന്ന യുവതിക്കെതിരെ കേസെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്. തിരുവനന്തപുരം വെള്ളറട സ്വദേശിയുടെ പരാതി വ്യാജമെന്ന ഡിജിപിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. യുവതിയും ഹെല്‍ത്ത് ഇന്‍സ്പെക്ടറും ലൈംഗികമായി ബന്ധപ്പെട്ടത് ഉഭയസമ്മത പ്രകാരമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. യുവതിയുടെ പരാതി ആരോഗ്യപ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ത്തെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

ക്വാറന്റീനിലായിരുന്ന യുവതിയെ കോവിഡ് ഇല്ലെന്ന സർട്ടിഫിക്കറ്റ് നൽകാനെന്ന പേരിൽ വീട്ടിൽ വിളിച്ചു വരുത്തി കെട്ടിയിട്ടു പീഡിപ്പിച്ചെന്നായിരുന്നു പരാതി. ഇതേതുടർന്ന് കൊല്ലം കുളത്തൂപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് കുമാറിനെ ആരോഗ്യ വകുപ്പ് പിരിച്ചുവിട്ടിരുന്നു.

പീഡനമല്ലെന്നും പരസ്പര സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമായിരുന്നെന്നുമുള്ള പരാതിക്കാരിയുടെ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. 77 ദിവസം കസ്റ്റഡിയില്‍ കഴിഞ്ഞാണ് ജാമ്യം അനുവദിച്ചത്.

യുവതിയുടെ സത്യവാങ്‌മൂലം സംബന്ധിച്ചു പൊലീസ് അന്വേഷണം വേണമെന്നു കോടതി ഡിജിപിയോടു നിർദേശിച്ചിരുന്നു. ബന്ധുക്കളുടെ പ്രേരണ മൂലമാണു പീഡനക്കേസ് കൊടുത്തതെന്നാണു യുവതിയുടെ സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നത്. ഇതു വായിച്ച് അത്ഭുതപ്പെട്ടു പോയെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഇതേപ്പറ്റി അന്വേഷിക്കാൻ സീനിയർ പൊലീസ് ഓഫിസറെ ഡിജിപി ചുമതലപ്പെടുത്തണമെന്നും അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കണമെന്നും കോടതി നിർദേശിച്ചിരുന്നു.

തിരുവനന്തപുരം ∙ സിപിഎമ്മിന്റെ പ്രമുഖരായ അഞ്ചു മന്ത്രിമാർ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്നു ധാരണ. എ.കെ.ബാലൻ, ഇ.പി.ജയരാജൻ, തോമസ് ഐസക്, ജി.സുധാകരൻ, ടി.പി.രാമകൃഷ്ണൻ എന്നിവരാണ് മത്സരത്തിൽ നിന്നു മാറുന്നത്. ഇവരിൽ ഐസക് ഉൾപ്പെടെയുള്ളവർ മത്സരത്തിൽ നിന്നു മാറിനിന്നാൽ മണ്ഡലം സംരക്ഷിക്കാനാകുമോയെന്നു വിലയിരുത്തും. മുൻ സിപിഎം എംപി കെ.എസ്.മനോജിനെ കോൺഗ്രസ് ആലപ്പുഴയിൽ മത്സരിപ്പിച്ചാലുള്ള സാഹചര്യവും സിപിഎം നേതൃത്വം പരിശോധിക്കുന്നുണ്ട്.

എം.എ.ബേബി വീണ്ടും മത്സരിച്ചേക്കും. മുൻ മണ്ഡലമായ കുണ്ടറയിൽ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ തുടരാൻ സാധ്യതയുള്ളതിനാൽ ബേബിക്കുവേണ്ടി പുതിയ മണ്ഡലം കണ്ടെത്തേണ്ടിവരും. ബേബിക്ക് രാജ്യസഭ സീറ്റ് നൽകാത്തതും പാർട്ടിയിൽ ചർച്ചയായിരുന്നു. കെ.സോമപ്രസാദും എളമരം കരീമും രാജ്യസഭയിലേക്കു പോയപ്പോൾ ബേബിയുടെ അവസരമാണു നഷ്ടമായതെന്ന വാദമുണ്ട്. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി അടുപ്പമുള്ള ബേബിയെ മത്സരിപ്പിക്കുന്നതിലൂടെ ദേശീയ നേതൃത്വവുമായി കൂടുതൽ ഐക്യപ്പെടാനാണു പിണറായി വിജയൻ ആഗ്രഹിക്കുന്നത്.

വി.എസ്.അച്യുതാനന്ദൻ ഒഴിയുന്ന സാഹചര്യത്തിൽ മലമ്പുഴയിൽ മത്സരിക്കാൻ സംസ്ഥാന ആക്ടിങ് സെക്രട്ടറി എ.വിജയരാഘവനു താൽപര്യം ഉണ്ടായിരുന്നു. എന്നാൽ എൽഡിഎഫ് കൺവീനർ കൂടിയായ വിജയരാഘവനും പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും പ്രചാരണത്തിൽ കേന്ദ്രീകരിക്കും. യുഡിഎഫിനെതിരായ വിജയരാഘവന്റെ ആക്രമണങ്ങൾ തിരിഞ്ഞു കുത്തിയതു സിപിഎമ്മിന്റെ അണികൾക്കിടയിൽ അസ്വാരസ്യം സൃഷ്ടിച്ചിട്ടുണ്ട്. അതിനാലാണു കഴിഞ്ഞദിവസം ഇ.ശ്രീധരൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പുകഴ്ത്തിയപ്പോൾ കോടിയേരിക്കൊണ്ട് അതിനു മറുപടി പറയിച്ചത്.

മലമ്പുഴയിൽ സ്ഥാനാർഥിയാകാനുള്ള മുൻ എംപി പി.കെ.കൃഷ്ണദാസിന്റെ ആഗ്രഹം സഫലമാകാനാണു സാധ്യത. കണ്ണൂരിൽ അണികൾക്കിടയിൽ സ്വാധീനമുള്ള പി.ജയരാജനെ മാറ്റിനിർത്തുന്നുവെന്ന വികാരം പൊതുവേ ശക്തമാണ്. അതിനാൽ അദ്ദേഹത്തെ മത്സരരംഗത്തിറക്കും. ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റും മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ ഭർത്താവുമായ മുഹമ്മദ് റിയാസും സംസ്ഥാന പ്രസിഡന്റ് എ.എ.റഹീമും മത്സരത്തിനുണ്ടാകും.

കോവിഡ് വാക്സീൻ എടുത്തതിനു ശേഷം ബിഡിഎസ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ കുടുംബം പൊലീസിൽ പരാതി നൽകി. പരിയാരം മെഡിക്കൽ കോളജ് അധികൃതരുടെ അനാസ്ഥയാണ് മരണകാരണമെന്നാരോപിച്ചാണു പരാതി.

കോഴിക്കോട് മാത്തോട്ടം അരക്കിണർ കൃഷ്ണമോഹനത്തിൽ മോഹനന്റെ മകൾ മിത മോഹൻ‍ (24) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. വാക്സീൻ പ്രത്യാഘാതങ്ങളെ മെഡിക്കൽ കോളജ് അധികൃതർ പൂർണമായും അവഗണിക്കുകയായിരുന്നെന്നും ഇതാണു മരണത്തിലേക്കു നയിച്ചതെന്നും കുടുംബം പറയുന്നു.

‘പരിയാരം മെഡിക്കൽ കോളജിലെ അവസാന വർഷ ബിഡിഎസ് വിദ്യാർഥിനിയായിരുന്നു. വാക്സീൻ എടുത്തതിനു ശേഷം തലവേദനയും ഛർദിയും തുടങ്ങി. കൂടെ വാക്സീൻ എടുത്ത പലർക്കും സമാന ലക്ഷണങ്ങളുണ്ടായിരുന്നു. രോഗം മാറാത്തതിനെ തുടർന്ന് പരിശോധിച്ചപ്പോൾ കോവിഡ് സ്ഥിരീകരിച്ചു.

ഇതോടെ മിതയെ ഐസലേഷനിലേക്കു മാറ്റി. വാക്സീൻ എടുത്ത ശേഷമുള്ള പ്രശ്നങ്ങൾ കൃത്യസമയത്ത് കൈകാര്യം ചെയ്യാൻ പരിയാരം മെഡിക്കൽ കോളജ് അധികൃതർ ശ്രമിച്ചിരുന്നെങ്കിൽ ഇങ്ങനെ ജീവൻ നഷ്ടപ്പെടില്ലായിരുന്നു’’– കുടുംബം പറഞ്ഞു.

ആശുപത്രിയുടെ ഭാഗത്തു നിന്നു വീഴ്ചയുണ്ടായിട്ടില്ലെന്നു പരിയാരം മെഡിക്കൽ കോളജ് അധികൃതർ. കോളജിലെ വിദ്യാർഥിനിയായതിനാൽ പ്രത്യേക പരിചരണം നൽകിയിരുന്നതായും അറിയിച്ചു

മോഹൻലാൽ നായകനായ മലയാള ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാഗം കണ്ട് ആരാധകരായി മാറിയവരുടെ ഗണത്തിലേക്ക് ഒരു ക്രിക്കറ്റ് താരം കൂടി. ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ വിജയശിൽപിയായ തമിഴ്നാട്ടുകാരൻ സ്പിന്നർ രവിചന്ദ്രൻ അശ്വിനാണ് ദൃശ്യം 2 കണ്ട് ആകൃഷ്ടനായത്. ചിത്രം തകർപ്പനാണെന്നും ഇതുവരെ കാണാത്തവർ ദൃശ്യത്തിന്റെ ആദ്യഭാഗം മുതൽ കാണണമെന്നും അശ്വിൻ ട്വീറ്റ് ചെയ്തു.

‘ദൃശ്യം 2ൽ മോഹൻലാൽ അവതരിപ്പിച്ച ജോർജ്കുട്ടി കോടതിക്കുള്ളിൽ സൃഷ്ടിച്ച ട്വിസ്റ്റ് കണ്ട് ഉച്ചത്തിൽ ചിരിച്ചുപോയി. ഇതുവരെ കാണാത്തവർ ദൃശ്യം ഒന്നു മുതൽ കാണുക. മികച്ച ചിത്രമാണ്. വളരെ മികച്ച ചിത്രം’ – അശ്വിൻ ട്വിറ്ററിൽ കുറിച്ചു.

നേരത്തെ, ബ്രിട്ടനിലെ വിഖ്യാതമായ ടോട്ടനം ഹോട്‍സ്‌പർ ഫുട്ബോൾ ക്ലബ്ബ് ഈ ചിത്രത്തിലെ ഡയലോഗ് കടമെടുത്ത് സമൂഹമാധ്യമത്തിൽ കുറിച്ച വാക്കുകളും പോസ്റ്റും സൂപ്പർഹിറ്റായിരുന്നു. ഇംഗ്ലിഷ് പ്രീമിയർ ലീഗിലെ പ്രമുഖ ക്ലബ്ബായ ടോട്ടനം മലയാളത്തിലാണ് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടത്. വെള്ളിയാഴ്ച പോസ്റ്റ് ചെയ്ത കുറിപ്പിന് ആയിരക്കണക്കിന് ലൈക്കുകളാണ് ലഭിച്ചത്. ദൃശ്യത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്ന ജോർജ് കുട്ടി എന്ന കഥാപാത്രത്തെക്കുറിച്ചുള്ള ഡയലോഗ് കടമെടുത്താണ് ടോട്ടനം ഹോട്സ്‌പർ മലയാളത്തിൽ പോസ്റ്റിട്ടത്. ടോട്ടനത്തിന്റെ ദക്ഷിണകൊറിയൻ സൂപ്പർതാരം സൺ ഹ്യൂങ് മിന്നിനു വേണ്ടിയാണ് ഈ ഡയലോഗ് കടമെടുത്തത്. സണ്ണിന്റെ ചിത്രം സഹിതം ടോട്ടനത്തിന്റെ പോസ്റ്റ് ഇങ്ങനെ:

‘അയാൾ അയാളുടെ ടീമിനെ സഹായിക്കാൻ ഏതറ്റം വരെയും പോകും’ – He is a classic footballer എന്ന ഇംഗ്ലിഷ് വാചകത്തിനൊപ്പം ടോട്ടനം കുറിച്ചു. #Drishyam2 #HeungMinSon എന്നീ ഹാഷ്ടാഗുകളുമുണ്ട്.

പള്ളിവാസൽ പവർഹൗസിനു സമീപം പ്ലസ് ടു വിദ്യാർഥിനി കുത്തേറ്റു മരിച്ച സംഭവത്തിൽ പ്രതിയെന്നു സംശയിക്കുന്ന ബന്ധുവായ യുവാവിന്റെ കുറ്റസമ്മതക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. വണ്ടിപ്പാറയിൽ രാജേഷ്–ജെസി ദമ്പതികളുടെ മകൾ രേഷ്മ(17)യെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് അന്വേഷിക്കുന്ന നീണ്ടപാറ വണ്ടിപ്പാറയിൽ അരുൺ(അനു–28) താമസിച്ചിരുന്ന രാജകുമാരിയിലെ വാടകമുറിയിൽ നിന്നാണ് 10 പേജുള്ള കത്ത് പൊലീസിനു ലഭിച്ചത്. അരുൺ സുഹൃത്തുക്കൾക്ക് എഴുതിയ കത്താണിതെന്ന് പൊലീസ് പറഞ്ഞു.

വർഷങ്ങളായി രേഷ്മയുമായി അടുപ്പത്തിലായിരുന്നുവെന്നും രേഷ്മയ്ക്ക് മറ്റൊരു പ്രണയം തുടങ്ങിയപ്പോൾ ഏതാനും ആഴ്ചകളായി തന്നെ ഒഴിവാക്കാൻ ശ്രമിച്ചതായും കത്തിലുണ്ട്. പ്രതികാരമായി രേഷ്മയെ ഇല്ലായ്മ ചെയ്യുമെന്നും അതിനു ശേഷം തന്നെയും ആരും കാണില്ലെന്നും കത്തിൽ പറയുന്നു.

കൊലപാതകത്തിനു ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു അരുണിന്റെ നീക്കമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. മൊബൈൽ ഫോണിലെ സിം ഉൾപ്പെടുന്ന ഭാഗം കൊലപാതകം നടന്ന സ്ഥലത്തു നിന്ന് ഇന്നലെ പൊലീസിനു ലഭിച്ചു. ഫോൺ ഒടിച്ചുകളഞ്ഞതാണെന്ന് പൊലീസ് പറയുന്നു. ഫോണിന്റെ ബാറ്ററിയും പിൻഭാഗവും ശനിയാഴ്ച ഇവിടെ നിന്നു കണ്ടെത്തിയിരുന്നു.

കൂടുതൽ തെളിവുകൾക്കായി അന്വേഷണ ഉദ്യോഗസ്ഥരും ഡോഗ് സ്ക്വാഡും വീണ്ടും പരിശോധന നടത്തി. ഇന്നലെ പരിശോധന നടത്തിയ പൊലീസ് നായ ഇവിടെ നിന്നു പോയത് പ്രധാന റോഡിലേക്കാണ്. പ്രതി സംഭവത്തിനു ശേഷം റോഡിലേക്ക് കയറി രക്ഷപ്പെട്ടതാകാമെന്നാണ് പൊലീസിന്റെ നിഗമനം.

രേഷ്മയുടെ ഹൃദയത്തിനേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ അറിയിച്ചതായി പൊലീസ് പറഞ്ഞു. ഇടതു കൈക്കും കഴുത്തിനും മുറിവുണ്ട്. ഉളി പോലുള്ള ആയുധമാണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്നാണ് സംശയം. മരപ്പണിക്കാരനായ അരുൺ ചെറിയ ഉളി എപ്പോഴും കയ്യിൽ കരുതിയിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. രാജകുമാരിയിൽ എത്തിയിട്ടു മാസങ്ങളായെങ്കിലും ഇയാൾക്ക് ഇവിടെ ആരുമായും അടുത്ത ബന്ധമില്ല.

പോസ്റ്റ്മോർട്ടത്തിനു ശേഷം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രേഷ്മയുടെ സംസ്കാര ചടങ്ങുകൾ കോതമംഗലം വടാട്ടുപാറയിലെ കുടുംബവീട്ടിൽ നടത്തി. രേഷ്മ പഠിച്ചിരുന്ന ബൈസൺവാലി ഗവ.ഹയർ സെക്കൻഡറി സ്കൂൾ 4 ദിവസത്തേക്ക് അടച്ചിടാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി. സ്കൂളും പരിസരവും അണുവിമുക്തമാക്കി. രേഷ്മയോടൊപ്പം 2 ബാച്ചുകളിലായി 80 വിദ്യാർഥികളാണ് പ്ലസ് ടു വിഭാഗത്തിൽ ഉണ്ടായിരുന്നത്. രോഗലക്ഷണങ്ങൾ ഉള്ള വിദ്യാർഥികളെയും അധ്യാപകരെയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കാൻ ആരോഗ്യ വകുപ്പ് നടപടി സ്വീകരിച്ചു.

RECENT POSTS
Copyright © . All rights reserved