Latest News

കെഎസ്ആർടിസിയിലെ യാത്രക്കാരനോട് ലഗേജിന് ടിക്കറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടതിന് വനിതാകണ്ടക്ടർക്ക് നേരെ ആക്രമണം. കല്ലമ്പലം പിപി കോട്ടേജിൽ വി റോഷ്‌നി(45)ക്കാണ് ആക്രമണ്തതിൽ പരിക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സ നൽകി. തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന ഫാസ്റ്റ്പാസഞ്ചർ ബസിൽ ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.

കെഎസ്ആർടിസി ബസിലെ യാത്രക്കാരനായ രാജസ്ഥാൻ സ്വദേശി ഓംപ്രകാശ്(30) ആണ് റോഷ്‌നിയെ ആക്രമിച്ചത്. ഇയാളെ ബസിലെ മറ്റ് യാത്രക്കാർ തടഞ്ഞുവെച്ച് ബസ് സ്റ്റാൻഡിലെത്തിച്ച് പോലീസിന് കൈമാറുകയായിരുന്നു.

ആറ്റിങ്ങലിൽ നിന്നാണ് റോഷ്‌നി കണ്ടക്ടറായി ജോലി ചെയ്യുന്ന ബസിൽ ഓംപ്രകാശ് കയറിയത്. ഇയാൾ ബസിന്റെ പിൻഭാഗത്തായി ലഗേജ് വെച്ച് മുന്നിൽ ഇരിക്കുകയായിരുന്നു. ബസ് കൊട്ടിയത്ത് എത്തിയതോടെ ലഗേജ് ശ്രദ്ധയിൽപ്പെട്ട കണ്ടക്ടർ ഉടമസ്ഥനെ തിരക്കിയെങ്കിലും മറുപടി കിട്ടിയില്ല.

പിന്നീട് ചിന്നക്കടയിലെത്തി ഇയാൾ ലഗേജുമായി ഇറങ്ങാൻ നോക്കുമ്പോൾ ടിക്കറ്റെടുക്കണമെന്ന് കണ്ടക്ടർ ആവശ്യപ്പെടുകയായിരുന്നു. ഇതാണ് പ്രശ്‌നങ്ങളിലേക്ക് വഴിതെളിച്ചത്. ബഹളംവെച്ച ഓംപ്രകാശ് കണ്ടക്ടറെ ആക്രമിക്കുകയായിരുന്നു. കണ്ടക്ടർ തൊഴിയേറ്റ് നിലത്തുവീണു. എങ്കിലും അക്രമി ഇവരെ വിടാതെ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. ബസിൽ വീണുപോയ തന്നെ യാത്രക്കാരാണ് രക്ഷപ്പെടുത്തിയതെന്ന് കണ്ടക്ടർ പറയുന്നു. യാത്രക്കാരിടപെട്ട് ഇയാളെ പിടിച്ചുവെച്ച് ബസ് സ്റ്റാൻഡിലേക്ക് വിടുകയായിരുന്നു. സംഭവത്തിൽ കൊല്ലം ഈസ്റ്റ് പോലീസ് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

പ്രളയകാലത്ത് സ്വന്തം ശരീരം ചവിട്ടുപടിയാക്കി സ്ത്രീകളേയും പ്രായമായവരേയും വള്ളത്തിൽ കയറ്റി ഹീറോ പരിവേഷം ലഭിച്ച സന്നദ്ധപ്രവർത്തകൻ ജെയ്‌സലിന് എതിരെ സദാചാര ഗുണ്ടായിസം കാണിച്ചതിന് പോലീസ് കേസെടുത്തു. യുവാവിനും യുവതിക്കുമെതിരെ സദാചാര ഗുണ്ടായിസം നടത്തി ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ ജെയ്‌സലും മറ്റൊരാളും പ്രതികളാണെന്നും ഇവർ ഒളിവിൽ പോയിരിക്കുകയാണെന്നും താനൂർ സിഐ ജീവൻ ജോർജ് പറഞ്ഞതായി  റിപ്പോർട്ട് ചെയ്യുന്നു.

ഏപ്രിൽ 15നായിരുന്നു കേസിനാസ്പദമായ സംഭവം. താനൂർ ഒട്ടുംപുറം തൂവൽതീരം ബീച്ചിൽ കാറിലെത്തിയ യുവാവിനെയും യുവതിയെയും ജെയ്‌സലും സുഹൃത്തും ഭീഷണിപ്പെടുത്തിയത്. ഇവരുടെ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ ജെയ്‌സൽ ഒരു ലക്ഷം രൂപ തന്നില്ലെങ്കിൽ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. തുടർന്ന് യുവാവ് സുഹൃത്തിന്റെ ഗൂഗിൾ പേ വഴി ജെയ്‌സലിന് 5000 രൂപ നൽകി. ബാക്കി പണം പിന്നീട് നൽകാമെന്ന് പറഞ്ഞ് രക്ഷപ്പെട്ടു.

ഇതിനുശേഷം ഇരുവരും പോലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. 2018ലെ പ്രളയകാലത്തെ രക്ഷാപ്രവർത്തനത്തിനിടെയാണ് ജെയ്‌സൽ വലിയ വാർത്താപ്രാധാന്യം നേടിയത്. പ്രളയത്തിൽ കുടുങ്ങിയവരെ വള്ളത്തിൽ കയറ്റി രക്ഷപ്പെടുത്താനായി സ്വന്തം ശരീരം ചവിട്ടുപടിയായി നൽകിയ ജെയ്‌സലിന് വലിയതോതിൽ അഭിനന്ദനങ്ങൾ ലഭിച്ചിരുന്നു. മത്സയ്‌ത്തൊഴിലാളിയായിരുന്ന ഇദ്ദേഹത്തിന്റെ വീട് പുനഃനിർമ്മിക്കാനും മറ്റുമായി ധാരാളം സഹായങ്ങളും ഈ ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ ലഭിച്ചിരുന്നു.

കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതയുടെ വിവരങ്ങളാണ് വൈഗയുടെ മരണത്തിൽ പുറത്തുവരുന്നത്. മകൾ വൈഗയെ പുഴയിലെറിഞ്ഞ് കൊന്നത് അച്ഛൻ സനുമോഹനാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മകൾ മരിച്ചുവെന്ന് കരുതിയാണ് പുഴയിലെറിഞ്ഞതെന്ന് സനുമോഹൻ കുറ്റസമ്മതം നടത്തിയതായാണ് വിവരങ്ങൾ. കടബാധ്യത കാരണം മകളെ കൊന്ന് ആത്മഹത്യ ചെയ്യാനായിരുന്നു നീക്കമെന്ന് സനു മോഹൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ പേടികാരണം തനിക്ക് ആത്മഹത്യ ചെയ്യാനായില്ലെന്നും ഇയാൾ പൊലീസിനോട് പറഞ്ഞിട്ടുണ്ട്.

ചോദ്യം ചെയ്യലിന്റെ തുടക്കത്തിൽ തന്നെ സനു മോഹൻ കുറ്റസമ്മതം നടത്തിയതായാണ് വിവരം. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ വഴിയില്ലാതെ വന്നപ്പോഴാണ് ജീവനൊടുക്കാന് തീരുമാനിച്ചത്. ഇതേ തുടർന്ന് ഭാര്യയെ ആലപ്പുഴയിലെ ബന്ധുവീട്ടിലാക്കി. ആത്മഹത്യചെയ്യാൻ പോവുകയാണെന്ന് മകളോട് പറഞ്ഞപ്പോൾ കുട്ടികരഞ്ഞു. ഈ സമയം കുട്ടിയുടെ മുഖം പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കുട്ടിയുടെ മൂക്കിൽ നിന്ന് രക്തം വന്നതോടെ മരിച്ചുവെന്ന് കരുതിയാണ് മകളെ പുഴയിൽ ഉപേക്ഷിച്ചത്. എന്നാൽ കുട്ടിമരിച്ചതോടെ തനിക്ക് ആത്മഹത്യ ചെയ്യാന് ധൈര്യം തോന്നിയില്ല. ഇതോടെയാണ് ബാംഗ്ലൂരിലേക്ക് പോയത്. ബാംഗ്ലൂരിൽ എത്തിയശേഷമാണ് മകൾ ആദ്യം മരിച്ചിരുന്നില്ലെന്നും വെള്ളത്തിൽ വീണതിനെ തുടർന്ന് ശ്വാസം മുട്ടിയാണ് മരിച്ചതെന്നുമുള്ള കാര്യം അറിഞ്ഞതെന്നും പൊലീസിന് മൊഴി നൽകിയിട്ടുണ്ടെന്നാണ് വിവരം.

കഴിഞ്ഞ മാസം ഇരുപത്തിരണ്ടിനാണ് വൈഗ മുങ്ങിമരിച്ചത്. അതേ ദിവസം പുലർച്ചെ നാടുവിട്ട സനു മോഹനെ ഗോവ ഭാഗത്തേക്ക് നീങ്ങുന്നതിനിടെയാണ് കാർവാറിലെ ബീച്ചിൽ വച്ച് പൊലീസ് പിടികൂടിയത്.

കൊച്ചി: എറണാകുളം മുട്ടാർ പുഴയിൽ 13 വയസ്സുകാരി വൈഗ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പിടിയിലായ സനുമോഹന്‍ തീരുമാനിച്ചിരുന്നത് മകളെയും കൊന്ന് ആത്മഹത്യ ചെയ്യാന്‍. എന്നാൽ മകളെ മുട്ടാർ പുഴയിൽ തള്ളിയെങ്കിലും തനിക്ക് ആത്മഹത്യ ചെയ്യാനായില്ലെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. സംഭവത്തിൽ .

കഴുത്തറ്റം കടബാദ്ധ്യത ഏറിയതോടെ മകളുമൊത്ത് മരിക്കാന്‍ തീരുമാനിച്ചു. ആത്മഹത്യ ചെയ്താല്‍ മകള്‍ തനിച്ചാകുമല്ലോ എന്ന് ഭയന്നു. കൊച്ചിയിലെ ഫ്ളാറ്റിലെത്തി മകളോട് അമ്മയെ അമ്മയുടെ വീട്ടുകാര്‍ നോക്കിക്കൊള്ളുമെന്നും നമുക്ക് ഒരുമിച്ച് മരിക്കാമെന്നും പറഞ്ഞു. പൊട്ടിക്കരഞ്ഞ് ഫ്ലാറ്റിൽ നിന്ന് പുറത്തേക്ക് കടക്കാൻ ശ്രമിച്ച വൈഗയെ കെട്ടിപ്പിടിച്ച് മുഖം സ്വന്തം ശരീരത്തോട് ചേര്‍ത്തമര്‍ത്തി ശ്വാസം മുട്ടിച്ചു.

ചലനം നില്‍ക്കും വരെ അങ്ങിനെ ചെയ്തു. വൈഗയുടെ മൂക്കിൽ നിന്ന് രക്തം ഒഴുകി. ഇത് ബെഡ് ഷീറ്റ് ഉപയോഗിച്ച് തുടച്ച ശേഷം മകളെ ബെഡ് ഷീറ്റിൽ പൊതിഞ്ഞ് കാറിലിട്ട് മകളുമായി മുട്ടാർ പുഴയുടെ കൽക്കെട്ടിലെത്തി. വൈഗയെ കൈയിലെടുത്ത് പുഴയിലേക്ക് താഴ്ത്തി.

അതേസമയം ഭയം കാരണം സനുമോഹന് ആത്മഹത്യ ചെയ്യാനായില്ല. തുടർന്ന് ബാംഗ്ലൂരും ഗോവയിലും മൂകാംബികയിലും പോയി. മകളെ കൊലപ്പെടുത്തിയ ​ശേഷം ഒളിവിൽ പോയതല്ല മരിക്കാൻ പോയതാണ്. യാത്രക്കിടെ പലതവണ ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും നടന്നില്ലെന്നും കയ്യില്‍ ഉണ്ടായിരുന്ന പണം പനാജിയിൽ ചൂതുകളിച്ച് കളഞ്ഞെന്നും പറഞ്ഞു.

അതേസമയം മകള്‍ വൈഗയുടേത് മുങ്ങി മരണമാണെന്നാണ് പോലീസ് കണ്ടെത്തല്‍. ആന്തരീകാവയവങ്ങളില്‍ വെള്ളം കയറിയിരുന്നു. സനുമോഹന്‍ ശ്വാസം മുട്ടിച്ചപ്പോള്‍ വൈഗ ബോധരഹിതയായിരിക്കാം എന്നും പിന്നീട് മുട്ടാര്‍ പുഴയില്‍ കൊണ്ടിട്ട ശേഷമായിരിക്കാം മരണം സംഭവിച്ചതെന്നുമാണ് പോലീസ് കരുതുന്നത്. പോലീസായിരുന്നു സനുമോഹനെ പിടികൂടിയതും. മൂകാംബികയിൽ നിന്ന് ഗോവ ലക്ഷ്യമാക്കിയാണ് സനുമോഹൻ സഞ്ചരിച്ചത്. കാർവാറിലെ ബീച്ച് പരിസരത്ത് നിന്ന് മൂന്നംഗ പോലീസ് സംഘം പിടികൂടുകയായിരുന്നു.

ബന്ധുവിന്റെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിനിടെയാണ് 13 വയസ്സുള്ള വൈഗയുടെ മൃതദേഹം മുട്ടാർ പുഴയില്‍ നിന്നും കണ്ടെത്തിയത്. അതേസമയം സനുമോഹന്റെ മൊഴികളിൽ പൊരുത്തക്കേടുകളുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു.

ഡോക്ടർ എ. സി. രാജീവ്‌ കുമാർ

പാലും പാലുൽപ്പന്നങ്ങളും മനുഷ്യൻ ഉപയോഗിക്കാൻ തുടങ്ങിയിട്ട് നൂറ്റാണ്ടുകളായി. ഇക്കാലത്ത് പാലും പാലുൽപ്പന്നങ്ങളും ധാരാളം ആളുകളിൽ അലർജി രോഗങ്ങൾ ഉണ്ടാക്കുന്നു.

പാൽ കഫത്തെ വഴുഴുപ്പിനെ ഉണ്ടാക്കുന്നു, ഘൃതം അഥവാ നെയ്യ് ദഹനം മെച്ചമാകും വിധം അഗ്നി വർധിപ്പിക്കും എങ്കിലും അമിത ഉപയോഗം ദാഹന തകരാറിനിടയാക്കും, നവനീതം മലത്തെ മുറുക്കുന്നു എന്നൊക്കെ ആണ് ഗുണങ്ങൾ പറയുന്നത്.

വൈകിട്ട് ഉറയൊഴിച്ച പാലിൽ നിന്ന് കിട്ടുന്ന തൈര് കടഞ്ഞു കിട്ടുന്ന മോര് ഒട്ടേറെ ആരോഗ്യ രക്ഷാ ഘടകങ്ങൾ കലർന്നതാണ്. ഗുണകരമായ ബാക്റ്റീരിയ ധാരാളം ലഭ്യമാക്കുന്നതും അന്നപതത്തിലെ ക്ഷാര അമ്ല അനുപാതം ആരോഗ്യകരമായി നിലനിർത്താൻ സഹായകമാകുന്നതുമാണ്. കടുക് പൊട്ടിച്ചു മരുന്നുകളും വെള്ളവും തിളപ്പിച്ചതിൽ മോര് ചേർത്ത് കിട്ടുന്ന മോര് കറി, മോര് കാച്ചിയത്, പുളിശേരി, എന്നൊക്കെ പറയുന്നത് ഒരു ആയുർവേദ ഔഷധ കൂട്ടാണ് എന്ന് നാം അറിയുന്നില്ല.

പാട മാറ്റാതെ പാല് ഉറയൊഴിച്ചു കിട്ടുന്ന തൈരിൽ നിന്നുള്ള മോരിന് സ്നിഗ്ദ്ധത ഉണ്ടാകും, പാട മാറ്റിയതെങ്കിലും രൂക്ഷത കൂടാനിടയാകും.

തൈരിന്റെ നാലിലൊരു ഭാഗം വെള്ളം ചേർത്ത് കടഞ്ഞു നെയ്യ് മാറ്റി കിട്ടുന്നത് തക്രം. ധാരാളം വെള്ളം ചേർത്ത് കടഞ്ഞു കിട്ടുന്ന മോര് ദാഹ ശമനത്തിന് നന്ന്. മുഴുവൻ വെണ്ണയും മാറ്റിയ മോര് ലഘുവും പഥ്യവും ആകുന്നു.

മോരിലെ കഷായ രസം കഫത്തെയും അമ്ല രസം വാതത്തെയും ശമിപ്പിക്കും. അഗ്നി ദീപ്തി ഉണ്ടാക്കുന്നതും ദഹനത്തെ സഹായിക്കുന്നതും ആകുന്നു. ശോഫം ഉദരം ഗ്രഹണി അർശസ് മൂത്രകൃച്രം അരോചകം ഗുന്മം പ്ലീഹരോഗം പാണ്ടു രോഗം എന്നിവ ശമിപ്പിക്കും. മോര് മാത്രം കുടിച്ചു കഴിയുക എന്ന തക്രാപാനം ഒരു ചികിത്സ ആണ്. മോരിനൊപ്പം ഇന്തുപ്പ്, പഞ്ചസാര ത്രികടു എന്നിവ രോഗനുസൃതമായി ചേർത്തുപയോഗിക്കാം. തക്രാരിഷ്ടം അർശസ് ചികിത്സയിൽ ഉപയോഗിക്കുന്നു. നാം ഇന്ന് ഉപയോഗിക്കുന്ന മോര് കറി ഔഷധങ്ങൾ ചേർത്ത് തയ്യാറാക്കുന്നതാണ്.

മരുന്നുകൾ അരച്ചോ ചതച്ചോ കലക്കി തിളപ്പിച്ചു നാലിലൊന്നാക്കി വറ്റിച്ചു മോര് കാച്ചുക ആണ് മുക്കുടി. കറി വേപ്പിലയും, മഞ്ഞളും,പുലിയറിലയും, മാതള തോടും ചുക്കും ഒക്കെ ഇട്ടുള്ള മോര് കറി അജീർണ അതീസാരങ്ങൾക്ക് ശമനം ആകും.

മോരിൽ മരുന്നുകൾ ചതച്ചിട്ട് രാത്രി വെച്ചിരുന്നു രാവിലെ കുടിക്കുന്നതും, പകൽ ഇട്ടുവെച്ചു രാത്രി കുടിക്കുന്നതും ആയി രണ്ടു വിധം ഉണ്ട്. കടുക്കാത്തോട് ത്രിഫല എന്നിവ മോരിലിട്ട് വെച്ചിരുന്ന് അരിച്ചു കുടിക്കുന്നത് മലബന്ധം ഒഴിവാക്കാൻ സഹായിക്കും.

ഇഞ്ചി പച്ചമുളക് കറിവേപ്പില എന്നിവ ചതച്ചിട്ട് തയ്യാറാക്കുന്ന സംഭാരം ഒരു ഉഷ്ണശമനമായ വേനൽ പാനീയമാകും.

കറിവേപ്പില, തേങ്ങാ, പച്ചമുളക് എന്നിവ അരച്ച് മോരിൽ കലക്കി ഉപ്പു ചേർത്ത് തിളപ്പിച്ചുള്ള കറി ചോറിനൊപ്പം കൂട്ടുന്നത് ഉദര രോഗങ്ങൾ, രുചിയില്ലായ്ക, ഭക്ഷ്യവിഷം എന്നിവ അകറ്റാനും കരൾ രക്ഷയ്ക്കും നന്ന്.

ഡോക്ടർ എ. സി. രാജീവ്‌ കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ്‌ കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്.   മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് .   ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.

രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154

2021 ഏപ്രിൽ 18 മുതൽ 22 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ശക്തമായ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.

ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാൻ പാടുള്ളതല്ല. മരച്ചുവട്ടിൽ വാഹനങ്ങളും പാർക്ക് ചെയ്യരുത്. വീടിൻറെ ടെറസിലും നിൽക്കുന്നത് ഒഴിവാക്കുക.

ഉറപ്പില്ലാത്ത പരസ്യ ബോർഡുകൾ, ഇലെക്ട്രിക്ക് പോസ്റ്റുകൾ, കൊടിമരങ്ങൾ തുടങ്ങിയവയും കടപുഴകി വീഴാൻ സാധ്യതയുള്ളതിനാൽ കാറ്റും മഴയും ഇല്ലാത്ത സമയത്ത് അവ ശരിയായ രീതിയിൽ ബലപ്പെടുത്തുകയോ അഴിച്ചു വെക്കുകയോ ചെയ്യുക. മഴയും കാറ്റുമുള്ളപ്പോൾ ഇതിൻറെ ചുവട്ടിലും സമീപത്തും നിൽക്കുകയോ വാഹനങ്ങൾ പാർക്ക് ചെയ്യാനോ പാടില്ല.

ഓല മേഞ്ഞതോ, ഷീറ്റ് പാകിയതോ, അടച്ചുറപ്പില്ലാത്തതോ ആയ വീടുകളിൽ താമസിക്കുന്നവർ അധികൃതരുമായി (1077 എന്ന നംബറില്‍) മുൻകൂട്ടി തന്നെ ബന്ധപ്പെടുകയും മുന്നറിയിപ്പ് വരുന്ന ഘട്ടങ്ങളിൽ അവർ ആവശ്യപ്പെടുന്ന മുറക്ക് സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറിത്താമസിക്കേണ്ടതുമാണ്. തദ്ദേശ സ്ഥാപന തല ദുരന്ത ലഘൂകരണ പദ്ധതി പ്രകാരം കണ്ടെത്തിയിട്ടുള്ള ഇത്തരം ആളുകളെ കോവിഡ് 19 പ്രോട്ടോക്കോൾ അനുസരിച്ച് കൊണ്ട് റിലീഫ് ക്യാമ്പുകളിലേക്ക് ആവശ്യമുള്ള ഘട്ടങ്ങളിൽ മാറ്റാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും റവന്യൂ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മുൻകൈ എടുക്കേണ്ടതാണ്.

കാറ്റ് വീശി തുടങ്ങുമ്പോൾ തന്നെ വീടുകളിലെ ജനലുകളും വാതിലുകളും അടച്ചിടേണ്ടതാണ്. ജനലുകളുടെയും വാതിലുകളുടെയും സമീപത്ത് നിൽക്കാതിരിക്കുക.

ചുമരിലോ മറ്റോ ചാരി വെച്ചിട്ടുള്ള കോണി പോലെയുള്ള കാറ്റിൽ വീണുപോകാൻ സാധ്യതയുള്ള ഉപകരണങ്ങളും മറ്റ് വസ്തുക്കളും കയറുപയോഗിച്ച് കെട്ടി വെക്കേണ്ടതാണ്.

കാറ്റും മഴയും ശക്തമാകുമ്പോൾ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിൽ ഏതെങ്കിലും അപകടം ശ്രദ്ധയിൽ പെട്ടാൽ ഉടനെ തന്നെ കെഎസ്ഇബിയുടെ 1912 എന്ന കൺട്രോൾ റൂമിലോ 1077 എന്ന നമ്പറിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂമിലോ വിവരം അറിയിക്കുക. തകരാര്‍ പരിഹരിക്കുന്ന പ്രവർത്തികൾ കാറ്റ് തുടരുന്ന ഘട്ടത്തിൽ ഒഴിവാക്കുകയും കാറ്റും മഴയും അവസാനിച്ച ശേഷം മാത്രം നടത്തുകയും ചെയ്യുക. കെ എസ് ഇ ബി ജീവനക്കാരുമായി പൊതുജനങ്ങൾ ക്ഷമയോടെ സഹകരിക്കുക. പൊതുജനങ്ങൾ നേരിട്ടിറങ്ങി ഇത്തരം റിപ്പയർ വർക്കുകൾ ചെയ്യാതിരിക്കുക.

പത്രം-പാൽ വിതരണക്കാർ പോലെയുള്ള അതിരാവിലെ ജോലിക്ക് ഇറങ്ങുന്നവർ പ്രത്യേക ജാഗ്രത പാലിക്കണം. വഴികളിലെ വെള്ളക്കെട്ടുകളിലും മറ്റും വൈദ്യുതി ലൈൻ പൊട്ടിവീണിട്ടില്ലെന്ന് ഉറപ്പാക്കാൻ ശ്രമിക്കണം. എന്തെങ്കിലും അപകടം സംശയിക്കുന്നപക്ഷം കൺട്രോൾ റൂമിൽ അറിയിച്ച് അപകടം ഇല്ലെന്ന് ഉറപ്പ് വരുത്തി മാത്രം മുന്നോട്ട് പോകണം.

കൃഷിയിടങ്ങളിൽ കൂടി കടന്ന് പോകുന്ന വൈദ്യുത ലൈനുകളും സുരക്ഷിതമാണെന്ന് പാടത്ത് ഇറങ്ങുന്നതിന് മുന്നേ ഉറപ്പ് വരുത്തുക.

നിർമ്മാണ ജോലികളിൽ ഏർപ്പെടുന്നവർ കാറ്റും മഴയും ശക്തമാകുമ്പോൾ ജോലി നിർത്തി വെച്ച് സുരക്ഷിതമായ ഇടത്തേക്ക് മാറി നിൽക്കണം.

വീട്ട് വളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം. അപകടകരമായ അവസ്ഥയിലുള്ള മരങ്ങൾ പൊതു ഇടങ്ങിൽ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറിയെ അറിയിക്കുക.

ശക്തമായ ഇടിമിന്നൽ വളരെ അപകടകാരിയാണ്. ഇടിമിന്നലുള്ള സമയത്ത് സുരക്ഷിതമായി കെട്ടിടത്തിനകത്ത് തന്നെ ഇരിക്കാൻ ശ്രദ്ധിക്കണം. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള ഇടിമിന്നൽ സുരക്ഷാ മുൻകരുതൽ നിർദേശങ്ങൾ കർശനമായി പാലിക്കണം.
https://sdma.kerala.gov.in/lightning-warning എന്ന ലിങ്കിൽ ഇവ ലഭ്യമാണ്.

ഇടിമിന്നൽ സാധ്യത മനസ്സിലാക്കാൻ കേന്ദ്ര കാലാവസ്ഥ വകുപ്പ് തയ്യാറാക്കിയിട്ടുള്ള ‘ദാമിനി’ മൊബൈൽ ആപ്പ്ലിക്കേഷൻ ഉപയോഗിക്കാവുന്നതാണ്. https://play.google.com/store/apps/details?id=com.lightening.live.damini&hl=en_IN എന്ന ലിങ്കിൽ നിന്ന് Damini app ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.

പ്രവചനാതീത സ്വഭാവമുള്ള വേനൽമഴ കാറ്റിന്റെയും ഇടിമിന്നലിന്റെയും അകമ്പടിയോടെ ഉച്ച കഴിഞ്ഞ സമയത്തായിരിക്കും ആരംഭിക്കുക. പകൽ സമയത്തെ തെളിഞ്ഞ ആകാശം കണ്ട് ജാഗ്രത കുറയ്ക്കാൻ പാടുള്ളതല്ല. അടുത്ത 3 മണിക്കൂറിൽ മഴയും ഇടിമിന്നലും ഉണ്ടാകാനിടയുള്ള ജില്ലകളുടെ പ്രവചനം (NOWCAST) കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ https://www.imdtvm.gov.in/ എന്ന വെബ്‌സൈറ്റിൽ കൃത്യമായ ഇടവേളകളിൽ അപ്‌ഡേറ്റ് ചെയ്യുന്നത് ശ്രദ്ധിക്കുക. ദുരന്ത നിവാരണ അതോറിറ്റിയുടെ മാർഗ്ഗ നിർദേശങ്ങൾ കർശനമായി പിന്തുടരുക.

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍വ്വകലാശാലാ പരീക്ഷകള്‍ മാറ്റിവച്ചു. ആരോഗ്യ സര്‍വ്വകലാശാല നാളെ മുതല്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. 19 മുതല്‍ കാലിക്കറ്റ് സര്‍വ്വകലാശാല നടത്താനിരുന്ന പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍സ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

കേരള സര്‍വ്വകലാശാല, മഹാത്മാഗാന്ധി സര്‍വ്വകലാശാല, കാലിക്കറ്റ് സര്‍വ്വകലാശാല, മലയാള സര്‍വ്വകലാശാല, ആരോഗ്യ സര്‍വകലാശാല, സംസ്‌കൃത സര്‍വകലാശാല, കെ ടി യു സാങ്കേതിക സര്‍വകലാശാല എന്നീ സര്‍വ്വകലാശാലകള്‍ നാളെ മുതല്‍ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചതായി അറിയിച്ചു.

കോവിഡ് വ്യാപനം ശക്തമായതിന്റെ പശ്ചാത്തലത്തില്‍ കേരള സര്‍വകലാശാല നാളെ (19-04-21) മുതല്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. മാറ്റിവച്ച പരീക്ഷകള്‍ മേയ് 10മുതല്‍ പുനഃക്രമീകരിക്കും.

മഹാത്മാഗാന്ധി സര്‍വ്വകലാശാല നാളെ മുതല്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും ഇനിയൊരറിയിപ്പുണ്ടാവുന്നതു വരെ മാറ്റിവച്ചതായി പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു

സംസ്‌കൃത സര്‍വകലാശാല നാളെ മുതല്‍ നടത്താന്‍ തീരുമാനിച്ചിരുന്ന എല്ലാ പരീക്ഷകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മാറ്റിവച്ചതായി സര്‍വലകശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ. കെ എസ് രവികുമാര്‍ അറിയിച്ചു.

മലയാള സര്‍വ്വകലാശാല തിങ്കളാഴ്ച മുതല്‍ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചതായി അറിയിച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.

കെ ടി യു സാങ്കേതിക സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

ബംഗളൂരു: മുട്ടാർ പുഴയിൽ ദുരൂഹസാഹചര്യത്തിൽ മുങ്ങിമരിച്ച വൈഗയുടെ പിതാവ് കാക്കനാട് കങ്ങരപ്പടി ശ്രീഗോകുലം ഹാർമണി ഫ്ളാറ്റിൽ സനു മോഹൻ പിടിയിൽ. കർണാടകയിൽ നിന്നാണ് ഇയാൾ പിടിയിലായതെന്നാണ് സൂചന. സനു മോഹൻ കൊല്ലൂർ വനമേഖലയിലേക്ക് കടന്നു എന്ന സംശയം ബലമാകുന്നതിനിടെയാണ് നിർണായക വഴിത്തിരിവ്. കർണാടക പൊലീസാണ് ഇയാളെ പിടികൂടിയതെന്നാണ് ലഭിക്കുന്ന വിവരം. കൊല്ലൂർ മൂകാംബിക ക്ഷേത്ര പരിസരത്ത് സനുമോഹൻ താമസിച്ചിരുന്നെന്ന വിവരം കിട്ടിയതോടെ കർണാടക പൊലീസിനോട് കേരള പൊലീസ് സഹായം അഭ്യർത്ഥിച്ചിരുന്നു. ഇന്ന് രാത്രിയിലോ നാളെ രാവിലെയോ ഇയാളെ കേരളത്തിലെത്തിക്കും.

സാനു മോഹൻ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിനടുത്തുളള ഹോട്ടലിൽ ഏപ്രിൽ 10 മുതൽ 16 വരെ താമസിച്ചിരുന്നതായി മാനേജർ അജയ് പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. രാവിലെയും വൈകിട്ടുമാണ് പുറത്തുപോയിരുന്നത്. ഹോട്ടലിലിരുന്ന് പത്രം വായിക്കുന്നത് ഉൾപ്പെടെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. ഹോട്ടലിൽ രണ്ടായിരം രൂപയാണ് കൊടുത്തിരുന്നത്. 15 ന് വൈകിട്ട് ഹോട്ടൽ ജീവനക്കാർ ബാക്കി പണം ആവശ്യപ്പെട്ടു. ഈ സമയം സാനു തനിക്ക് 16 ന് രാവിലെ മംഗലാപുരം വിമാനത്താവളത്തിലെത്താൻ കാർ ബുക്ക് ചെയ്യാൻ ഹോട്ടൽ ജീവനക്കാരോട് ആവശ്യപ്പെട്ടു. 16ന് രാവിലെ കാർ എത്തിയപ്പോഴേക്കും സാനു മുങ്ങിയിരുന്നു. ആധാർ കാർഡിലെ വിലാസം പരിശോധിച്ച ഹോട്ടൽ മാനേജർ സാനുവിനെക്കുറിച്ച് എറണാകുളത്തുളള സുഹൃത്തിനോട് പറഞ്ഞപ്പോഴാണ് കേസിന്റെ വിവരം അറിയുന്നത്. തുടർന്ന് മാനേജർ ലുക്ക് ഔട്ട് നോട്ടീസിലെ നമ്പറിൽ വിളിച്ച് അറിയിക്കുകയായിരുന്നു. പതിവായി മൂകാംബിക ക്ഷേത്രദർശനം നടത്താറുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തി.

സാനു ഉപയോഗിച്ചിരുന്ന കെ.എൽ. 7 സി.ക്യു 8571 ഫോക്സ് വാഗൺ അമിയോ കാർ കോയമ്പത്തൂരിൽ ഉപേക്ഷിച്ചതായി വിവരം ലഭിച്ചു. കൊല്ലൂരിൽ സാനു എത്തിയത് ടാക്സിയിലാണ്.

വൈഗയുടെ ശരീരത്തിൽ മദ്യത്തിന്റെ സാന്നിദ്ധ്യം രാസപരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ലൈംഗികപീഡനത്തിന് ഇരയായതായി സൂചനയില്ല. ആന്തരിക അവയവങ്ങളുടെ പരിശോധനാ റിപ്പോർട്ടിലാണ് വിവരം. മദ്യം നൽകി മയക്കി പുഴയിൽ തള്ളിയതാണെന്ന സംശയം ബലപ്പെട്ടു.

കാക്കനാട്ടെ കെമിക്കൽ എക്സാമിനേഴ്സ് ലാബിന്റെ റിപ്പോർട്ട് ഇന്നലെ വൈകിട്ട് പൊലീസിന് കൈമാറി. ആമാശയത്തിലെ ഭക്ഷണം, കരൾ, വൃക്ക, രക്തം, കുടൽ, മൂത്രം എന്നിവയുടെ സാമ്പിളുകളാണ് പരിശോധിച്ചത്.

മാർച്ച് 21ന് വൈകിട്ട് ഏഴോടെ പിതാവ് കങ്ങരപ്പടി ശ്രീഗോകുലം ഹാർമണി ഫ്ളാറ്റിലേക്ക് സാനുമോഹനൊപ്പം ആലപ്പുഴ തൃക്കുന്നപ്പുഴയിലെ ബന്ധുവീട്ടിൽ നിന്നാണ് വൈഗ പുറപ്പെട്ടത്. പിറ്റേന്ന് മുട്ടാർ പുഴയിൽ മൃതദേഹം കണ്ടെത്തി. യാത്രാമദ്ധ്യേയോ രാത്രി ഫ്ളാറ്റിലെത്തിയ ശേഷമോ ഭക്ഷണത്തിൽ കലർത്തി മദ്യം കഴിപ്പിച്ചതാകാമെന്ന് കരുതുന്നു. ഫ്ളാറ്റിൽ നിന്ന് രാത്രി പത്തോടെ വൈഗയെ തോളിൽ കിടത്തിയാണ് സാനു കാറിൽ കയറ്റിയതെന്ന് സാക്ഷിമൊഴിയുണ്ട്.

മലയാളത്തിൽ ഒട്ടേറെ നല്ല വേഷങ്ങൾ ചെയ്തിട്ടുള്ള തരാം ആണ് ശ്രീനാഥു. മലയാളത്തിൽ ടെലിവിഷൻ താരമായും അതിനൊപ്പം സിനിമ നടനും ആയി തിളങ്ങി. ശാലിനി എന്റെ കൂട്ടുകാരി ഇതു ഞങ്ങളുടെ കഥ സന്ധ്യ മയങ്ങുംനേരം കിരീടം ഒരു സിബിഐ ഡയറിക്കുറിപ്പ് തുടങ്ങി ഒട്ടേറെ മലയാളചലച്ചിത്രങ്ങളിൽ അഭിനയിച്ചു.

ചലച്ചിത്ര ജീവിതത്തിൽ തുടക്കത്തിൽ ശ്രീനാഥു ശാന്തി കൃഷ്ണയും ആയി പ്രണയത്തിൽ ആകുന്നതും വിവാഹം കഴിക്കുന്നതും. എന്നാൽ വിവാഹ ജീവിതത്തിനു 12 വർഷത്തെ ആയുസ്സെ ഉണ്ടായിരുന്നുള്ളൂ. 1984 ൽ ആയിരുന്നു ഇവരും പ്രണയിച്ചു വിവാഹം കഴിക്കുന്നത്. 1995 ൽ ഇരുവരും വേര്പിരിയുകയും പുനർവിവാഹം കഴിക്കുകയും ചെയ്തു.

എന്നാൽ സിനിമ രംഗത്ത് ഉള്ള മറ്റൊരു നടനും ആയുള്ള ഗോസ്സിപ്പും ശ്രീനാഥിന്റെ ഈഗോയും ആണ് തങ്ങൾ വിവാഹം മോചനം നേടാൻ ഉള്ളത് കാരണം എന്ന് ശാന്തി കൃഷ്ണ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തൽ നടത്തിയത്. ശാന്തി കൃഷ്ണയുടെ വാക്കുകൾ ഇങ്ങനെ..

സീരിയസ് വേഷങ്ങളും കോമഡി വേഷങ്ങളും ഒരുപോലെ കൈകാര്യം ചെയ്യുന്ന മികച്ച നടൻ ആയിരുന്നു ശ്രീനാഥു. സിനിമ അല്ലെ.. ഇപ്പോഴും താരങ്ങൾക്ക് അവസരങ്ങൾ ഒരുപോലെ ആയിരിക്കില്ലല്ലോ.. ചില പ്രത്യേക കാരണങ്ങളാൽ അദ്ദേഹത്തിന് സിനിമയിൽ അവസരങ്ങൾ കുറഞ്ഞു. തുടർന്ന് ചില ഈഗോ പ്രശ്നങ്ങൾ ഞങ്ങൾക്ക് ഇടയിൽ ഉണ്ടായി.

അന്നത്തെ സാഹചര്യത്തിൽ മുന്നോട്ട് പോകാൻ കഴിയുമായിരുന്നില്ല. അതിനിടെ ഒരു നടനുമായി ചേർന്ന് എന്റെ പേരുകൾ ഗോസ്സിപ് കോളങ്ങളിൽ വന്നു. സെറ്റുകളിൽ പോയാൽ ഞാൻ അധികം ആരുമായും സംസാരിച്ചു അടുത്ത് ഇടപെഴകാറില്ല. എന്നാൽ സംഗീതത്തിൽ പ്രിയമുള്ള ആ താരവുമായി ഞാൻ കൂടുതൽ സംസാരിച്ചു. ഞങ്ങൾ ഒരുമിച്ചു പാട്ടുകൾ പാടാനും സംഗീതത്തെ കുറിച്ച് സംസാരിക്കാനും തുടങ്ങി.

ഇതോടെ ഞങ്ങളുടെ ബന്ധത്തെ പലരും തെറ്റിദ്ധരിച്ചു. ആ നടന്റെ ഭാര്യയും ആയി ഞാൻ നല്ല അടുപ്പത്തിൽ ആയിരുന്നു. അദ്ദേഹം ഭാര്യക്കൊപ്പം ആണ് ലൊക്കേഷനിൽ വന്നിരുന്നത്. അങ്ങനെ ഉള്ളപ്പോൾ ഗോസിപ്പുകൾക്ക് ഞാൻ എന്തിനു മറുപടി പറയണം എന്നായിരുന്നു ചിന്ത –
ശാന്തി കൃഷ്ണ അഭിമുഖത്തിൽ വ്യക്തമാക്കി.

കൊല്ലം ∙ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആൾക്കൂട്ടവും ആഘോഷവും ഒഴിവാക്കാൻ വോട്ടെണ്ണൽ ദിവസം ലോക്ഡൗൺ നടപ്പാക്കണമെന്ന തന്റെ ഹർജി സാധാരണക്കാർക്കു വേണ്ടിയുള്ളതെന്ന് അഡ്വ.വിനോദ് മാത്യു വിൽസൻ. മേയ് 2നു ലോക്ഡൗൺ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച അഭിഭാഷകനാണു കൊല്ലം സ്വദേശിയായ വിനോദ്.

കോവിഡ് പ്രോട്ടോക്കോൾ ലംഘനമെന്ന പേരിൽ സാധാരണക്കാരനു മേൽ കുതിരകയറുന്ന അധികാരികൾ കഴിഞ്ഞ ഒന്നൊന്നര മാസത്തോളം തിരഞ്ഞെടുപ്പു പ്രചാരണമെന്ന പേരിൽ രാഷ്ട്രീയ പാർട്ടികളും അണികളും ചേർന്നുണ്ടാക്കിയ ആൾക്കൂട്ടങ്ങൾ കണ്ടില്ലെന്ന് അഡ്വ.വിനോദ് പറയുന്നു. തിരഞ്ഞെടുപ്പു നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിനം മുതൽ വോട്ടെടുപ്പു ദിനം വരെയുള്ള കോവിഡ് കണക്കുകളും ഏപ്രിൽ 6നു ശേഷം ഇതുവരെയുള്ള കോവിഡ് വ്യാപനത്തിന്റെ കണക്കും സഹിതമാണു കോടതിയിൽ ഹർജി സമർപ്പിച്ചത്. ഏറ്റവും അനുഭാവപൂർവമാണ് കോടതി ഹർജി സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പു കമ്മിഷൻ അഭിഭാഷകനും സർക്കാർ അഭിഭാഷകനും 23നു നിലപാട് അറിയിക്കണമെന്നാണു ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്.

തിരഞ്ഞെടുപ്പു പ്രചാരണമെന്ന പേരിൽ നാട്ടിൽ മുഴുവൻ നടത്തിയ കോലാഹലങ്ങളുടെ അനന്തര ഫലം സാധാരണക്കാരൻ അനുഭവിക്കേണ്ടി വരുന്നതിന്റെ രോഷം കൊണ്ടാണ് താൻ ഇത്തരത്തിലൊരു ഹർജിയുമായി കോടതിയെ സമീപിച്ചതെന്നു വിനോദ് പറഞ്ഞു. ഇതുവരെയില്ലാത്ത വിധം ആൾക്കൂട്ടമുണ്ടായി. അകലം പാലിച്ചില്ല. രോഗം നാടുമുഴുവൻ പരത്തി. കലാശക്കൊട്ട് നിരോധിച്ചപ്പോൾ റോഡ് ഷോ എന്ന പേരിൽ ആൾക്കൂട്ടമുണ്ടാക്കി. എന്നിട്ടു കുറ്റം മുഴുവൻ പ്രവാസികളുടെ മേൽ ചാരി രക്ഷപെടാനാണു ശ്രമം. രാഷ്ട്രീയ പാർട്ടികളോടെ തിരഞ്ഞെടുപ്പു പ്രചാരണത്തോടെയുണ്ടായ എതിർപ്പു കൊണ്ടല്ല മറിച്ചു സാധാരണക്കാരന് നമ്മുടെ നിയമ വ്യവസ്ഥിതിയോടു പുച്ഛം തോന്നാതിരിക്കാനാണ് ഇത്തരത്തിലൊരു പരാതിയെന്നും വിനോദ് പറയുന്നു.

23നു സർക്കാരും തിരഞ്ഞെടുപ്പു കമ്മിഷനും കോടതിയിൽ നിലപാട് അറിയിച്ചേ മതിയാകൂ. ചിലപ്പോൾ ഇരു വിഭാഗവും ലോക്ഡൗൺ നടത്താമെന്നു സമ്മതിക്കും. അല്ലെങ്കിൽ ആൾക്കൂട്ടമുണ്ടാകാതെയും ആഘോഷപരിപാടികൾ നടത്താതെയും നോക്കുമെന്നുള്ള ഉറപ്പ് കോടതിയിൽ കൊടുക്കും. ഇവയിൽ ഏതെങ്കിലും ലംഘിക്കപ്പെട്ടാൽ കോടതിയലക്ഷ്യത്തിനുള്ള കേസുമായി വീണ്ടും കോടതിയിലെത്തുമെന്നും അഡ്വ.വിനോദ് മാത്യു വിൽസൻ പറഞ്ഞു. ഇതു സംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ സമൂഹമാധ്യമ പോസ്റ്റ് ഇങ്ങനെ:

ആരൊക്കെ എന്തൊക്കെ ന്യായം നിരത്തിയാലും കേരളത്തിൽ ഇന്ന് കോവിഡ് രോഗികളുടെ എണ്ണം വർധിച്ചതിന്റെ മുഴുവൻ ക്രെഡിറ്റും രാഷ്ട്രീയ നേതാക്കന്മാർക്കും അണികൾക്കുമാണ്. പൊതുജനത്തിനെയും നിയമ വ്യവസ്ഥയെയും വെല്ലുവിളിച്ചായിരുന്നു ഇലക്‌ഷൻ സമയത്ത് അവരുടെ അഭ്യാസം. ഏതൊരു സാധാരണ പൗരനും തോന്നുന്ന ദേഷ്യം എനിക്കും തോന്നി. മേയ് 2ന് വോട്ടെണ്ണൽ ദിനത്തിൽ വീണ്ടുമുണ്ടാകും ഇവരുടെ അണപൊട്ടുന്ന തിമിർപ്പ്. അത് ആകുലപ്പെടുത്തുന്നതുകൊണ്ടാണ് നിയമ വ്യവസ്ഥയിൽ വിശ്വസിക്കുന്ന ഒരു പൗരൻ എന്ന നിലയിൽ കേരള ഹൈക്കോടതിയെ സമീപിച്ചത്.

RECENT POSTS
Copyright © . All rights reserved