Latest News

മുകേഷ് അംബാനിയുടെ വസതിക്കു സമീപം സ്‌ഫോടക വസ്തു കണ്ടെത്തിയ കാറിന്റെ ഉടമസ്ഥനെന്ന് കരുതുന്ന മൻസൂഖ് ഹിരൺ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട സംഭവങ്ങൾ പുനരാവിഷ്കരിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). കേസിൽ അറസ്റ്റിലായ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ സച്ചിൻ വാസെ, ട്രെയിൻ യാത്രയിൽ ഹിരണിനെ ഒപ്പം കൂട്ടിയതിനു ശേഷം കൊലയാളികൾക്കു കൈമാറിയെന്നാണു നിഗമനം.

വാസെ ട്രെയിനിൽ യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ഇതിന്റെ പിറ്റേന്നാണു ഹിരണിന്റെ മൃതദേഹം കടലിടുക്കിൽ കണ്ടെത്തിയത്. വാസെയെ ഇതേ ട്രെയിനിൽ കയറ്റിയാണു സംഭവങ്ങൾ പുനരാവിഷ്കരിച്ചത്. കേസിൽ മീന ജോർജ് എന്ന യുവതിയെ ചോദ്യം ചെയ്യുന്നതു തുടരുന്ന എൻഐഎ, ഇവരുടെ പേരിലുള്ള ആഡംബര ബൈക്ക് പിടിച്ചെടുത്തു. ഇവർ മലയാളിയാണെന്ന് അഭ്യൂഹമുണ്ടെങ്കിലും സ്ഥിരീകരണമില്ല.

കേസിൽ അറസ്റ്റിലായ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ സച്ചിൻ വാസെയുമായി മീനയ്ക്ക് അടുത്ത ബന്ധമുണ്ടെന്നും ഇരുവരും ചേർന്നു കള്ളപ്പണ ഇടപാടുകൾ നടത്തിയിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. വാസെയുടെ കാറിലുണ്ടായിരുന്ന നോട്ടെണ്ണൽ യന്ത്രം യുവതിയുടേതാണെന്നാണു വിവരം. അംബാനിയുടെ വസതിക്കു മുന്നിൽ സ്ഫോടക വസ്തുക്കളടങ്ങിയ കാർ ഉപേക്ഷിക്കുന്നതിനു മുൻപു വാസെ താമസിച്ചിരുന്ന പഞ്ചനക്ഷത്ര ഹോട്ടലിൽ മീന എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചു.

ബംഗ്ലദേശിൽ നിന്നും അമേരിക്കയിലെ ടെക്സസ് സംസ്ഥാനത്തെ അലൻ പട്ടണത്തിൽ കുടിയേറിയ മുസ്‍‌ലിം കുടുംബത്തിലെ ആറുപേർ മരിച്ച നിലയിൽ. ഇരട്ട സഹോദരങ്ങളായ ഫർബീൻ തൗഹീറു, ഫർഹാൻ തൗഹീറു (19), ഇവരുടെ ജേഷ്ഠ സഹോദരൻ തൻവിർ തൗഹിറു (21) മാതാപിതാക്കളായ തൗഹിദുൾ ഇസ്‌ലാം (54) , ഐറിൻ ഇസ്‌ലാം (56) മുത്തശ്ശി അൽറ്റഷൻ നിസ്സ( 77) എന്നിവരാണു താമസിക്കുന്ന വീട്ടിൽ വെടിയേറ്റു മരിച്ചത്.

ഫർബീനും ജേഷ്ഠൻ തൻവീറും മറ്റുള്ളവരെ വെടിവച്ചു കൊലപ്പെടുത്തിയതിനു ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണു കണ്ടെത്തൽ. ഇരുവരും വിഷാദ രോഗത്തിന് അടിമകളാണെന്നു പറയുന്നു. രോഗം ഒരു വർഷത്തിനകം മാറിയില്ലെങ്കിൽ വീട്ടിലുള്ള എല്ലാവരെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുമെന്നു ഫർഹാൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. കൊലപാതകം എങ്ങനെ നടത്തുമെന്നും ഫർഹാൻ വിശദീകരിച്ചിരുന്നു.

‘‘ ഞങ്ങൾ രണ്ടു തോക്കു വാങ്ങും. ഞാൻ ഇരട്ടസഹോദരിയെയും മുത്തശിയേയും വെടിവയ്ക്കും ജേഷ്ഠ സഹോദരൻ തൻവീർ മാതാപിതാക്കളെ വെടിവയ്ക്കും. പിന്നീട് ഞങ്ങൾ സ്വയം വെടിവച്ചു മരിക്കും.’’ ഫർഹാന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് ഇങ്ങനെയായിരുന്നു. ഇവരുടെ മരണത്തിൽ ടെക്സസ് ബംഗ്ലദേശ് അസോസിയേഷൻ നടുക്കം പ്രകടിപ്പിച്ചു.

ടൈംസ് നൗ നടത്തിയ സ്റ്റിംഗ് ഓപറേഷനെതിരെ രൂക്ഷ വിമർശനവുമായി രാജ് മോഹൻ ഉണ്ണിത്താൻ രം​ഗത്ത്.

ഞങ്ങടെ കൊല്ലത്തൊക്കെ ഒരു ചൊല്ലുണ്ട്, തന്തക്ക് പിറക്കാത്ത പണിയുണ്ടേൽ തലേന്നേ പറയണമെന്ന്. അതാണ് പ്രധാനപ്പെട്ട കാര്യമെന്ന് അദ്ദേഹം പറഞ്ഞു.

മീഡിയ വൺ ചാനലിനോടായിരുന്നു കാസർഗോഡ് എംപിയുടെ പ്രതികരണം. കേരളത്തിൽ കോൺഗ്രസ് വളരെ ദുർബലമാണ്. സംസ്ഥാനത്ത് കോൺഗ്രസിന് ഭാവിയില്ല. രണ്ടു ഗ്രൂപ്പുകളാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത് എന്നിങ്ങനെയുള്ള രാജ്മോഹൻ ഉണ്ണിത്തന്റെ ഒളിക്യാമറ വീഡിയോ ആണ് വിവാദമായത്.

ടൈംസ് നൗവിലെ പെൺകുട്ടി അറിയപ്പെടുന്ന ഒരു ഫ്രോഡാണെന്നും ഉണ്ണിത്താൻ തുറന്നടിച്ചു. അപ്പോൾ എന്നോട് ചില കാര്യങ്ങൾ ചോദിച്ച് വന്നു, ഓഫ് ദ റെക്കോർഡ്. അതാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

ജീവിതത്തിൽ ഒരിക്കലും മാധ്യമധർമ്മത്തിന് ചേരാത്ത ചെറ്റത്തരമാണ് ആ പെൺകുട്ടി കാണിച്ചത്. അവൾ ബോധപൂർവ്വം തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ അപമാനിക്കാൻ, അവഹേളിക്കുവാൻ കച്ചക്കെട്ടിയിറങ്ങിയിരിക്കുകയാണ്. അവരുടെ വാക്കുകൾ കേരളത്തിലെ ജനങ്ങൾ വിശ്വസിക്കുവാൻ പോകുന്നില്ലെന്നും ഉണ്ണിത്താൻ കൂട്ടിചേർത്തു.

കൂത്തുപറമ്പില്‍ മുസ്ലീംലീഗ് പ്രവര്‍ത്തകൻ വെട്ടേറ്റു മരിച്ചു. പുല്ലൂക്കര പാറാല്‍ സ്വദേശി മന്‍സൂര്‍(22) ആണ് മരിച്ചത്. വോട്ടെടുപ്പിന് പിന്നാലെയാണ് കൊലപാതകം. ആക്രമണത്തിൽ മന്‍സൂറിന്റെ സഹോദരന്‍ മുഹ്‌സിനും പരുക്കേറ്റിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്ന് മുസ്ലീം ലീഗ് ആരോപിച്ചു.

വോട്ടെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ ഉച്ചയോടെ സിപിഎം-ലീഗ് സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നലെ രാത്രിയോടെ ആക്രമണമുണ്ടായത്. കണ്ണൂര്‍ പാനൂരിന് അടുത്ത് കടവത്തൂര്‍ മുക്കില്‍പീടികയിലാണ് ആക്രമണം നടന്നത്. ബോംബ് എറിഞ്ഞ് ഭീതിപടര്‍ത്തിയശേഷം സഹോദരന്മാരായ മുഹ്‌സിനെയും മന്‍സൂറിനെയും വെട്ടിപരുക്കേല്‍പ്പിക്കുകയായിരുന്നു.

ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് പുലര്‍ച്ചയോടെ മന്‍സൂര്‍ മരിക്കുകയായിരുന്നു. മന്‍സൂറിനെ ഇന്നലെ രാത്രിതന്നെ കോഴിക്കോട്ടെ ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഓപ്പണ്‍ വോട്ടുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് പിന്നാലെയാണ് മേഖലയില്‍ സംഘര്‍ഷമുണ്ടായത്. 149-150 എന്നീ രണ്ടുബൂത്തുകള്‍ക്കിടയിലായിരുന്നു പ്രശ്‌നം. വീട്ടിലേക്ക് മടങ്ങവേ ഒരു സംഘം ആളുകൾ ബോംബെറിഞ്ഞ് ഭീതി പരത്തിയതിന് ശേഷം ആക്രമിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരു സിപിഎം പ്രവര്‍ത്തകന്‍ പിടിയിലായിട്ടുണ്ട്.

വോട്ടെടുപ്പിന് ശേഷമുണ്ടായ സംഘര്‍ഷത്തില്‍ കായംകുളത്തും രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടറ്റിട്ടുണ്ട്. സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷമുണ്ടായ കായംകുളത്ത് അഫ്‌സല്‍ എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനും വെട്ടേറ്റിട്ടുണ്ട്. ഇവരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു.

പരാജയ ഭീതിയിൽ ഇടതു മുന്നണി സംസ്ഥാനത്ത് പലേ ഭാഗത്തും യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം അഴിച്ചു വിടുകയാണെന്ന് ചെന്നിത്തല പ്രതികരിച്ചു. ഇടതു മുന്നണി എന്തു പ്രകോപനമുണ്ടാക്കിയാലും യുഡിഎഫ് പ്രവര്‍ത്തകര്‍ സംയമനം കൈവിടരുതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

500 ദശലക്ഷം ഫേസ്ബുക്ക് അക്കൗണ്ടുകളുടെ വിവരം ചോര്‍ന്നതില്‍ ഇരയായി ഫേസ്ബുക്ക് സ്ഥാപകനും സിഇഒയുമായ മാര്‍ക്ക് സുക്കര്‍ബര്‍ഗും. ഫോണ്‍ നമ്പര്‍ ഉള്‍പ്പടെയുള്ള വിവരമാണ് ചോര്‍ന്നത്. ഈയടുത്ത കാലത്ത് നടന്ന വലിയ ഡാറ്റ ലീക്കിലാണ് സുക്കര്‍ബര്‍ഗും ഇരയായി മാറിയത്.

സൈബര്‍ സുരക്ഷാ വിദഗ്ദനായ ഡേവ് വാല്‍ക്കര്‍ വിശദമാക്കുന്നതിന്റെ അടിസ്ഥാനത്തില്‍ സുക്കര്‍ബര്‍ഗിന്റെ ഫോണ്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഫേസ്ബുക്ക് സഹസ്ഥാപകരായ ക്രിസ് ഹ്യൂസ്, ഡസ്റ്റിന്‍ മോസ്‌കോവിറ്റ്‌സ് എന്നിവരും ഈ 500 ദശലക്ഷം ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ ഉള്‍പ്പെടുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം, ഈ വാദം ഫേസ്ബുക്ക് തള്ളി. ലീക്കായ വിവരങ്ങള്‍ വളരെ പഴയതാണെന്നും ഇത് ആര്‍ക്കും ഒരു പകടവും വരുത്തുന്നതല്ലെന്നും ഫേസ്ബുക്ക് വാദിക്കുന്നു. 2019ല്‍ ലീക്കായ അതേ ഡാറ്റയേക്കുറിച്ച് തന്നെയാണ് പുതിയ ഈ അവകാശവാദമെന്നാണ് ഫേസ്ബുക്ക് പ്രതികരിക്കുന്നത്. ഈ ഡാറ്റാ ചോര്‍ച്ചയ്ക്ക് കാരണമായ തകരാറുകള്‍ 2019 ഓഗസ്റ്റില്‍ തന്നെ പരിഹരിച്ചതാണെന്നും ഫേസ്ബുക്ക് വ്യക്തമാക്കുന്നു. 106 രാജ്യങ്ങളില്‍ നിന്നുള്ള ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ വിവരങ്ങളാണ് ചോര്‍ന്നത്.

സൈബര്‍ ക്രൈം ഇന്റലിജന്‍സ് സ്ഥാപനമായ ഹഡ്‌സണ്‍ റോക്കിലെ ചീഫ് ടെക്‌നോളജി ഓഫീസര്‍ അലോണ്‍ ഗാലാണ് ഡാറ്റാ ചോര്‍ച്ചയേക്കുറിച്ചുള്ള വിവരം ആദ്യം പുറത്ത് വിടുന്നത്. ഇന്ത്യയില്‍ നിന്നുള്ള 6 ദശലക്ഷം അക്കൗണ്ടുകളുടെ വിവരവും ഇത്തരത്തില്‍ പുറത്തായതായി അലോണ്‍ ഗാല്‍ വിശദമാക്കുന്നത്. ഫേക്ക് അക്കൗണ്ടുകള്‍ സൃഷ്ടിക്കാനായി ഫോണ്‍ നമ്പറുകള്‍ ഉപയോഗിക്കുന്നവര്‍ ആണ് ഇത്തരത്തില്‍ പണി കിട്ടിയവരില്‍ വലിയൊരു ഭാഗവും എന്നാണ് അലോണ്‍ ഗാല്‍ വ്യക്തമാക്കുന്നത്.

പത്തനംതിട്ട കുമ്പഴയില്‍ രണ്ടാനച്ഛന്‍ കൊലപ്പെടുത്തിയ അഞ്ചു വയസ്സുകാരി ലൈംഗിക പീഡനത്തിനും ഇരയായതായി റിപ്പോര്‍ട്ട്. കൂടാതെ കുട്ടിയുടെ ശരീരത്തില്‍ ചെറുതും വലുതുമായി 60ഓളം മുറിവുകളുമുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമാക്കുന്നു. കുട്ടിയുടെ ശരീരത്തില്‍ കത്തികൊണ്ടും സ്പൂണ്‍ വെച്ചുമാണ് മുറിവുകള്‍ ഉണ്ടാക്കിയിരിക്കുന്നത്.

മുറിവുകളില്‍ ചിലത് ആഴത്തിലുള്ളതാണ്. അതേസമയം, മരണ കാരണം നെഞ്ചിനേറ്റ ക്ഷതമാണെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കോട്ടയം മെഡിക്കല്‍ കോളേജിലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. കുഞ്ഞിന്റെ പുറത്തും തലയിലും കഴുത്തിലും കൈകാലുകളിലുമെല്ലാം മുറിവുകളുണ്ട്. മരണ ദിവസവും തലേ ദിവസങ്ങളിലുമായി ക്രൂരപീഡനം നടന്നതായി ചില മുറിവുകള്‍ സൂചിപ്പിക്കുന്നുണ്ട്.

കുഞ്ഞിന്റെ മൃതദേഹം ആശുപത്രിയില്‍ എത്തിച്ചപ്പോള്‍തന്നെ ഡോക്ടര്‍മാര്‍ ലൈഗിക പീഢനം സംശയിച്ചിരുന്നു. സ്വകാര്യ ഭാഗങ്ങളില്‍ കാണപ്പെട്ട നീര്‍വീക്കമായിരുന്നു സംശത്തിന് വഴിവെച്ചത്. തമിഴ്നാട് സ്വദേശികളുടെ കുടുംബത്തിലെ കുഞ്ഞ് തിങ്കളാഴ്ചയാണ് കൊല്ലപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് രണ്ടാനച്ഛന്‍ അലക്സ് പിടിയിലായിരുന്നു. മുറിയില്‍ കിടന്നുറങ്ങിയ ഇയാള്‍ക്കടുത്ത് മരിച്ചു കിടക്കുന്ന നിലയിലാണ് കുഞ്ഞിനെ കാണപ്പെട്ടത്.

മറ്റൊരു വീട്ടില്‍ ജോലിയ്ക്ക് പോയി മടങ്ങിയെത്തിയ കുഞ്ഞിന്റെ അമ്മയാണ് മൃതദേഹം കണ്ടത്. നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിട്ട് ഏറെ നേരം കഴിഞ്ഞിരുന്നു. കഴിഞ്ഞ കുറെ നാളുകളായി, കുഞ്ഞിനെ പീഡിപ്പിച്ചിരുന്നതായി അല്കസ് പോലീസിനോട് സമ്മതിച്ചു. ലൈംഗിക പീഡനം എത്രനാളായി നടക്കുന്നു എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ട് കിട്ടിയ ശേഷമേ വ്യക്തമാകൂ എന്ന് പോലീസ് പറഞ്ഞു.

ബർമിംഗ്ഹാമിനടുത്തു വെഡ്നെസ്ഫീൽഡിൽ (വോൾവർഹാംപ്ടൻ) ഇക്കഴിഞ്ഞ മാർച്ചു മാസം പതിനാറാം തീയതി നിര്യാതയായ അന്നമ്മ തോമസിന്റെ പൊതു ദർശനം ഇന്ന് (ഏപ്രിൽ ഏഴാം തീയതി ബുധനാഴ്ച )രാവിലെ 11 .30 മുതൽ 3.30 വരെ വെഡ്നെസ്ഫീൽഡ് സെന്റ് പാട്രിക് പള്ളിയിൽ വച്ച് നടക്കും . വെഡ്നെസ്ഫീൽഡ് മലയാളി അസോസിയേഷൻ അംഗമായ ഗ്ളാക്സിൻ തോമസിന്റെ മാതാവാണ് പരേത.

അന്ത്യ കർമങ്ങൾ നാളെ (ഏപ്രിൽ എട്ടാം തീയതി വ്യാഴാഴ്ച )രാവിലെ 11 മണിക്ക് വെഡ്നെസ്ഫീൽഡ് സെന്റ് പാട്രിക് പള്ളിയിൽ വിശുദ്ധ കുർബാനയോടെ ആരംഭിച്ച് ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് ടെട്ടൻഹാൾ ഡെയിൻ കോർട്ട് സെമിത്തേരിയിൽ മൃത സംസ്ക്കാരം നടക്കും.

കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തപ്പെടുന്ന വ്യാഴാഴ്ചത്തെ സംസ്കാര ചടങ്ങുകൾ അടുത്ത ബന്ധുക്കൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

രണ്ടു ദിവസത്തെയും ചടങ്ങുകളുടെ ലൈവ് കാസ്റ്റിങ് ഉണ്ടായിരിക്കും. ലിങ്ക് ചുവടെ കൊടുക്കുന്നു

വാർധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിൽ ആയിരുന്ന അന്നമ്മ തദ്ദേശത്തെ മലയാളി സമൂഹത്തിന്റെ ഏവരുടെയും മാതൃസ്ഥാനീയയായിരുന്നു. നാട്ടിൽ ഏറ്റുമാനൂർ സ്വദേശിനിയായ അന്നമ്മ ഏറെക്കാലം ബോംബൈക്കടുത്ത് അക്കോളയിൽ ആരോഗ്യ രംഗത്തു ജോലി ചെയ്‌തു. ഹെഡ് നഴ്സ് ആയി റിട്ടയർ ചെയ്തതിന് ശേഷം കഴിഞ്ഞ 18 വർഷമായി യുകെയിൽ മകനൊപ്പം കഴിഞ്ഞു വരുകയായിരുന്നു. ഗ്ളാക്സിൻ ഏക മകനാണ്. മരുമകൾ ഷൈനി. കൊച്ചു മക്കൾ സിമ്രാൻ,ഗ്ലാഡിസ് ,ഇമ്മാനുവൽ .

വാം എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന വെഡ്നെസ്ഫീൽഡ് മലയാളി അസോസിയേഷനിലെ നിറസാന്നിധ്യമായിരുന്നു ഏവരും മമ്മി എന്ന് സ്നേഹത്തോടെ വിളിച്ചിരുന്ന അന്നമ്മ തോമസ് . മമ്മിയുടെ വിയോഗത്തിൽ ഏറെ ദുഃഖിതരായ വാം അംഗങ്ങൾ അസോയിയേഷൻ ഭാരവാഹികളായ സിറിൽ ,ജിജിമോൻ എന്നിവരുടെ നേതൃത്വത്തിൽ ഏക മനസോടെയാണ് കുടുംബത്തോടൊപ്പം ചേർന്ന് മമ്മിയുടെ അവസാന യാത്രയ്ക്കുള്ള ഒരുക്കങ്ങൾ നടത്തുന്നത്‌.

ചടങ്ങുകൾ നടക്കുന്ന പള്ളിയുടെ വിലാസം

St Patrick R C Church
299 Wolverhampton Rd,
Wednesfiled
Wolverhampton
WV10 0QQ

ആലപ്പുഴയിലെ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയപ്പോൾ മാധ്യമപ്രവർത്തകരോട് കയർത്ത് ഫഹദ് ഫാസിൽ. മൈക്കുമായി അടുത്ത മാധ്യമപ്രവര്‍ത്തകരോട് മാറി നിൽക്കാൻ ആവശ്യപ്പെടുകയായിരുന്നു നടൻ . ഇതെന്താണിത് ഇത് റൈറ്റ് അല്ല മാറിനില്‍ക്കൂ എന്നാണ് ഫഹദ് പറഞ്ഞത്.

ഇതെന്താണിത്? ഇതൊന്നും ശരിയല്ല. എല്ലാ പൗരന്റെയും അവകാശമാണല്ലോ വോട്ട് ചെയ്യുക എന്നത്. അതുകൊണ്ടാണ് വന്നത്.’ – മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ഫഹദ് മറുപടി നൽകി.

തുടര്‍ഭരണം ഉണ്ടാവുമോ എന്ന ചോദ്യത്തിന് അതൊന്നും ഇപ്പോൾ പറയാൻ പറ്റില്ലെന്നായിരുന്നു സംവിധായകൻ ഫാസിൽ നൽകിയ മറുപടി.

നടന്‍മാരായ പൃഥ്വിരാജും ആസിഫ് അലിയുമെല്ലാം രാവിലേ തന്നെ വോട്ട് രേഖപ്പെടുത്തി.

തിരഞ്ഞെടുപ്പിൽ ഭരണമാറ്റം വരാനാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ പ്രസ്താവനയിൽ വൈകിയ വേളയിലുള്ളതെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഭരണം മാറണമെന്ന സുകുമാരന്‍ നായരുടെ പ്രതികരണം വൈകിപ്പോയെന്ന് വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. ഭരണമാറ്റം വേണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച സുകുമാരന്‍ നായരുടെ വിശ്വാസം അദ്ദേഹത്തെ രക്ഷിക്കട്ടെയെന്നും വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ വെള്ളാപ്പള്ളിപറഞ്ഞു.

“സുകുമാരന്‍ നായരുടേത് അസമയത്തെ പ്രതികരണമായിപ്പോയി. ഇപ്പോൾ പറയുന്നതിന് പകരം വോട്ടെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പേ പറയാമായിരുന്നു. അപ്പോള്‍ അതിന് വേണ്ട ഫലം ലഭിക്കുമായിരുന്നു,” വെള്ളാപ്പള്ളി പറഞ്ഞു.

കേരളത്തില്‍ ശക്തമായ ത്രികോണ മത്സരമെന്ന് നടക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. തുടര്‍ഭരണത്തിന് സാധ്യതയുണ്ടോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പറഞ്ഞ എസ്എൻഡിപി ജനറൽ സെക്രട്ടറി ഇത്തവണ ബിജെപി ശക്തമായ പ്രകടനം കാഴ്ചവെച്ചെന്നും അവർ സീറ്റ് നേടുമോ എന്ന കാര്യം പറയാനാവില്ലെന്നും പറഞ്ഞു.

കേരളത്തിലെ ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നതായാണ് തനിക്ക് തോന്നുന്നതെന്നായിരുന്നു ജി സുകുമാരൻ നായർ പറഞ്ഞത്. “സാമൂഹിക നീതിയും മതേതരത്വവും സംരക്ഷിക്കുന്ന സർക്കാർ ഉണ്ടാകണം. വിശ്വാസികളുടെ പ്രതിഷേധം കുറച്ചു കാലമായുണ്ട്. അതിപ്പോഴും ഉണ്ട്,” സുകുമാരൻ നായർ പറഞ്ഞു.

എൻഎസ്എസ് തിരഞ്ഞെടുപ്പുകളിൽ സ്വീകരിക്കുന്ന സമദൂര നിലപാടിൽ നിന്ന് വ്യത്യസ്‌തമായിരുന്നു സുകുമാരൻ നായരുടെ പ്രതികരണം.

കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചുവെന്ന കാരണത്താൽ 300 തവണ ഏത്തമിടാൻ ശിക്ഷ ലഭിച്ച യുവാവ് മരിച്ചു. ഡാറൻ ‍മനവോഗ് പെനാരെന്‍ഡോൻഡോ എന്ന 28–കാരനാണ് ഫിലിപ്പൈൻസിൽ മരിച്ചത്. മനിലയ്ക്കടുത്തുള്ള സ്ഥലത്താണ് സംഭവം. സ്ഥലത്ത് 6 മണി മുതൽ കർഫ്യൂ ഏർപ്പെടുത്തിയിരിക്കുകയാണ്. എന്നാൽ ഈ സമയം കഴിഞ്ഞ് വെള്ളം വാങ്ങാനായി അടുത്തുള്ള കടയിലെത്തിയതാണ് ഡാറൻ.

ഡാറനെയും കർഫ്യൂ ലംഘിച്ച് മറ്റ് കുറച്ചു പേരേയുമാണ് 100 തവണ ഏത്തമിടാൻ പൊലീസ് ശിക്ഷിച്ചത്. ഒരേപോലെ ഏത്തമിട്ടില്ലെങ്കിൽ അത് ആവർത്തിക്കാൻ പൊലീസ് ആവശ്യപ്പെട്ടു. ഇതോടെ ഡാറൻ 300 തവണ ഏത്തമിടേണ്ടി വന്നു. നടക്കാൻ പോലും കഴിയാതെയാണ് ഇയാൾ വീട്ടിൽ തിരിച്ചെത്തിയതെന്നാണ് പങ്കാളിയായ റെയ്ച്ച്ലിൻ പറയുന്നതെന്ന് ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.

കാലിനും മുട്ടുകള്‍ക്കും ഗുരുതരമായ ചതവുകള്‍ സംഭവിച്ചതിനാല്‍, നില്‍ക്കാന്‍ പോലും പറ്റുന്നില്ലായിരുന്നു. ഗോവണിയില്‍ കയറാനാവാതെ നിലത്തുവീണ ഇയാള്‍ അബോധാവസ്ഥയിലായി. തുടര്‍ന്ന് ശ്വാസം മുട്ടലുണ്ടായി. പിന്നീട്, കൃത്രിമശ്വാസം നല്‍കിയതിനെ തുടര്‍ന്ന് അബോധാവസ്ഥ നീങ്ങിയെങ്കിലും മണിക്കൂറുകള്‍ കഴിഞ്ഞതോടെ കുഴഞ്ഞു വീണു. ആശുപ്രതിയില്‍ എത്തിക്കുന്നതിനു മുമ്പു തന്നെ മരണം സംഭവിച്ചിരുന്നതായി റെയ്ച്ച്‍ലിൻ പറയുന്നു.

കര്‍ഫ്യൂ ലംഘിച്ചതിന് ഡാറന്‍ പിടിയിലായെങ്കിലും ഉടന്‍ തന്നെ പൊലീസിന് കൈമാറിയതായി നഗരസഭാ മേയര്‍ അറിയിച്ചു. നിയമം ലംഘിച്ചതിന് ശിക്ഷയായി ഏത്തമിടാന്‍ പറയുന്നില്ലെന്ന് പൊലീസ് അറിയിച്ചു. നിയമലംഘകരെ ഉപദേശിച്ചു നന്നാക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും ലഫ്. കേണല്‍ മാര്‍ലോ സെലേറോ പറഞ്ഞു. നിയമം ലംഘിച്ച് ഏതെങ്കിലും പൊലീസുകാര്‍ ഏത്തമിടീച്ചിട്ടുണ്ടെങ്കില്‍, കര്‍ശന നടപടി ഉണ്ടാവുമെന്നും അദ്ദേഹം അറിയിച്ചു.

RECENT POSTS
Copyright © . All rights reserved