ലോക കപ്പ് യോഗ്യതാ മത്സരത്തിനിടെ ഗോള്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഊരിയെറിഞ്ഞ നായകന്റെ ആം ബാന്‍ഡ് ലേലത്തിന്. സെര്‍ബിയയിലെ ഒരു ജീവകാരുണ്യ കൂട്ടായ്മയാണ് ആം ബാന്‍ഡ് ലേലത്തിനു വെച്ചത്. ഗുരുതരരോഗം ബാധിച്ച ആറു മാസം പ്രായമുള്ള ഗാവ്റിലോ ദര്‍ദെവിക്ക് എന്ന കുഞ്ഞിന്റെ ചികിത്സയ്ക്ക് പണം ശേഖരിക്കാനാണിത്.
ലോക കപ്പ് ക്വാളിഫയറില്‍ സെര്‍ബിയക്കെതിരെ നടന്ന മത്സരത്തിലാണ് റൊണാള്‍ഡോ ദേഷ്യപ്പെട്ട് ആം ബാന്‍ഡ് വലിച്ചെറിഞ്ഞ് മൈതാനം വിട്ടത്. 93ാം മിനിറ്റില്‍ 2-2ന് കളി സമനിലയില്‍ നില്‍ക്കുമ്പോഴായിരുന്നു ക്രിസ്റ്റ്യാനോയുടെ ഗോള്‍ ശ്രമം.
ഗോളെന്ന് കരുതി ക്രിസ്റ്റ്യാനോ ആഘോഷം തുടങ്ങിയെങ്കിലും സെര്‍ബിയന്‍ പ്രതിരോധ നിര താരം സ്റ്റെഫാന്റെ ശ്രമത്തില്‍ പന്ത് ഗോള്‍ ലൈന്‍ കടന്നില്ലെന്നായിരുന്നു റഫറിയുടെ വിധി. എന്നാല്‍ റിപ്ലേകളില്‍ പന്ത് ഗോള്‍ ലൈന്‍ കടന്നത് വ്യക്തമായിരുന്നു.
ഇത് ചോദ്യം ചെയ്തതോടെ ക്രിസ്റ്റ്യാനോയ്ക്ക് റഫറി മഞ്ഞക്കാര്‍ഡ് ഉയര്‍ത്തി. ഇതിന് പിന്നാലെയാണ് ക്രിസ്റ്റ്യാനോ ക്യാപ്റ്റന്റെ ആം ബാന്‍ഡ് ഊരി എറിഞ്ഞ് മൈതാനം വിട്ടത്. ഫൈനല്‍ വിസില്‍ മുഴങ്ങാന്‍ കാത്തു നില്‍ക്കാതെയായിരുന്നു പോര്‍ച്ചുഗല്‍ നായകന്റെ മടക്കം.
ആം ബാന്‍ഡ് സ്റ്റേഡിയം ജീവനക്കാരനിലൂടെ ശേഖരിച്ചാണ് ജീവകാരുണ്യ കൂട്ടായ്മ ലേലത്തിനു വെച്ചത്. മൂന്നുദിവസം ഓണ്‍ലൈന്‍ ലേലത്തിനുണ്ടാകും.
പാലായിലെ തല്ല് വലിയ ചർച്ചയ്ക്കാണ് വഴിവയ്ക്കുന്നത്. കോൺഗ്രസും ബിജെപിയും ഒരുപോലെ സൈബർ ഇടത്ത് വിഷയം ഏറ്റെടുത്തു. ട്രോൾ പേജുകളും ഇത് ആഘോഷിക്കുകയാണ്. ‘ഉറപ്പാണ് അടി’ എന്നാണ് ട്രോളുകളിൽ ചിലതിന്റെ തലക്കെട്ട്. ദിവസങ്ങൾക്കുള്ളിൽ പൊട്ടുമെന്ന് പിണറായി വിജയൻ പറഞ്ഞ ബോംബ് പാലായിൽ തന്നെ പൊട്ടിയോ എന്നാണ് പ്രതിപക്ഷ കമന്റുകൾ. ജോസ് കെ.മാണിയുടെ വരവ് ഗുണം ചെയ്തു എന്ന് കണ്ണീരോടെ ആവർത്തിക്കുന്ന സിപിഎം പ്രവർത്തകരെയും ഇതെല്ലാം കണ്ട് ചിരിക്കുന്ന യുഡിഎഫുകാരെയും ടോളുകളിൽ കാണാം.
‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ ബിഗ് സ്‌ക്രീനിലെത്തുന്നതും പ്രതീക്ഷിച്ചിരിക്കുകയാണ് ആരാധകര്‍. മെയ് 13ന് റിലീസ് പ്രഖ്യാപിച്ച ചിത്രം ഇനി പ്രേക്ഷകരിലേക്ക് എത്താന്‍ ആഴ്ചകള്‍ മാത്രമാണുള്ളത് . ഇപ്പോഴിതാ ‘മരക്കാരിനെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് സംവിധായകന്‍ പ്രിയദര്‍ശന്‍.
‘മരക്കാര്‍ എന്റെ ഉള്ളിലെത്തി ആദ്യ ദിവസത്തിനുശേഷം ഷൂട്ടിംഗ് ആരംഭിക്കാന്‍ മൂന്ന് വര്‍ഷമെടുത്തു. എനിക്കും മോഹന്‍ലാലിനും ഒരു സ്വപ്നസാക്ഷാത്കാരം പോലെയായിരുന്നു അത്. ഞാന്‍ ശരിക്കും സന്തോഷവാനാണ്, ഇത് എന്റെ സിനിമയായി കാണരുത്, ഇത് ഞങ്ങളുടെ സിനിമയാണ്. ഈ ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ നിരവധി ആളുകള്‍ വലിയ പങ്കുവഹിച്ചു’-പ്രിയദര്‍ശന്‍ പറഞ്ഞു.
സിനിമയ്ക്കപ്പുറം ഉറ്റ സുഹൃത്തുക്കള്‍ കൂടിയായ മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ടീമിന്റെ മരക്കാര്‍ ഇരുവരുടെയും കരിയറിലെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇരുവരും ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകള്‍ പിറന്നിട്ടുണ്ട്. മികച്ച ചിത്രത്തിനുള്ള ദേശിയ അവാര്‍ഡ് സ്വന്തമാക്കിയതിന് പുറമെ സ്പെഷ്യല്‍ ഇഫക്ട് വസ്ത്രാലങ്കാരം എന്നീ വിഭാഗങ്ങളിലും മരക്കാര്‍ അറബിക്കടലിന്റെ സിംഹം പുരസ്‌കാരങ്ങള്‍ നേടിയിരുന്നു.
നയന്‍താരയെ പൊതുവേദിയില്‍ വീണ്ടും അപമാനിച്ച് നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ രാധ രവി. രണ്ട് വര്‍ഷം മുമ്പ് നയന്‍താര സിനിമാ പ്രൊമോഷന്‍ ചടങ്ങില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് രാധ രവി താരത്തെ അപമാനിച്ചത് വാര്‍ത്തയായിരുന്നു. അന്ന് തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്നും നയന്‍താരയെ കുറിച്ച് മോശമായി സംസാരിച്ചിട്ടില്ല എന്നുമാണ് രാധ രവി പറഞ്ഞത്.
രാഷ്ട്രീയ പാര്‍ട്ടിയുടെ വേദിയില്‍ വെച്ചാണ് ഇത്തവണ രാധ രവി നയന്‍താരയെ അപമാനിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി പാര്‍ട്ടി സംഘടിപ്പിച്ച വേദിയില്‍ സംസാരിക്കവെയാണ് രാധ രവി നയന്‍താരയെ കുറിച്ച് മോശമായി സംസാരിച്ചത്. മറ്റൊരു പാര്‍ട്ടിയിലെ അംഗമായിരുന്ന താന്‍ എന്തുകൊണ്ട് ആ പാര്‍ട്ടി വിട്ടത് എന്നതിനെ കുറിച്ചാണ് രാധ രവി സംസാരിച്ചത്.
”നയന്‍താരയെ കുറിച്ച് ഞാന്‍ മോശമായി സംസാരിച്ചുവെന്നും, സ്ത്രീകളെ കുറിച്ച് മോശമായി സംസാരിച്ച ഞാന്‍ പാര്‍ട്ടിയില്‍ തുടരാന്‍ യോഗ്യനല്ല എന്നും അവര്‍ പറഞ്ഞു. നിങ്ങളാരാണ് എന്നെ പുറത്താക്കാന്‍, ഞാന്‍ തന്നെ പുറത്ത് പോകുകയാണ്. നയന്‍താര നിങ്ങളുടെ പാര്‍ട്ടിയില്‍ ആരാണ്. ഉദയനിധിയുമായി നയന്‍താരയ്ക്ക് സ്വകാര്യബന്ധമുണ്ടെങ്കിലും ഇല്ലെങ്കിലും എനിക്കെന്താണ്?” എന്നാണ് രാധ രവി പ്രസംഗത്തിനിടെ പറഞ്ഞത്.
2019ല്‍ തന്നെ കുറിച്ച് മോശമായി സംസാരിച്ചപ്പോള്‍ അവര്‍ക്കും ജന്മം നല്‍കിയത് ഒരു സ്ത്രീ ആണെന്ന് ഓര്‍മ്മപ്പെടുത്താന്‍ ആഗ്രഹിയ്ക്കുന്നു എന്നാണ് നയന്‍താര പറഞ്ഞത്. ഇന്‍ഡസ്ട്രിയില്‍ അപ്രസക്തമാകുമ്പോള്‍ തരംതാഴ്ന്ന രീതിയിലൂടെ വാര്‍ത്തകളില്‍ ഇടം പിടിയ്ക്കുന്നത് വിലകുറഞ്ഞ പരിപാടിയാണെന്നും അന്ന് നയന്‍താര പറഞ്ഞിരുന്നു.
പാലാ: നഗരസഭാ കൗണ്‍സിൽ യോഗത്തിനിടെ ഭരണകക്ഷി അംഗങ്ങൾ തമ്മിലടിച്ച സംഭവത്തിന് പിന്നാലെ വൈകിട്ട് സിപിഎം-കേരള കോണ്‍ഗ്രസ്-എം പ്രതിനിധികൾ സംയുക്തയോഗം വിളിച്ചു. സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിലാണ് യോഗം ചേരുന്നത്. യോഗത്തിന് ശേഷം നേതാക്കൾ സംയുക്തമായി മാധ്യമപ്രവർത്തകരെയും കാണും.
ഭരണകക്ഷിയിലെ കൗണ്‍സിലർമാരും പ്രാദേശിക നേതാക്കളും ചർച്ചയിൽ പങ്കെടുക്കും. കൗണ്‍സിൽ യോഗത്തിലെ തർക്കം നിയമസഭാ തെരഞ്ഞെടുപ്പിനെ ബാധിക്കാതിരിക്കാനാണ് അടിയന്തര യോഗം പാർട്ടികൾ സംയുക്തമായി വിളിച്ചുചേർക്കുന്നത്.
ഇന്ന് രാവിലെ ചേർന്ന നഗരസഭാ കൗൺസിൽ യോഗത്തിനിടെയാണ് സിപിഎം-കേരള കോണ്‍ഗ്രസ്-എം അംഗങ്ങൾ തമ്മിലടിച്ചത്. സ്റ്റാൻഡിംഗ് കമ്മിറ്റി യോഗം ചേരുന്നത് സംബന്ധിച്ച തർക്കമാണ് സംഭവത്തിന് കാരണം.
കേരള കോണ്‍ഗ്രസ്-എമ്മിലെ ബൈജു കൈല്ലംപറമ്പിലും സിപിഎമ്മിലെ ബിനു പിളിക്കക്കണ്ടവും തമ്മിലായിരുന്നു വാക്കേറ്റവും കൈയാങ്കളിയും. മറ്റ് കൗണ്‍സിലർമാർ ഇരുവരെയും പിടിച്ചുമാറ്റുകയായിരുന്നു. തർക്കത്തെ തുടർന്ന് കൗണ്‍സിൽ യോഗം മുടങ്ങി.
നിലമ്പൂരിലെ കോൺഗ്രസ് ഓഫീസിലെ ശുചീകരണ തൊഴിലാളിയായിരുന്ന രാധയെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ വെറുതെവിട്ടു. രാധ വധക്കേസിൽ ഒന്നാംപ്രതി നിലമ്പൂർ എൽഐസി റോഡിൽ ബിജിനയിൽ ബികെ ബിജു, രണ്ടാംപ്രതി ഗുഡ്‌സ് ഓട്ടോറിക്ഷാഡ്രൈവർ ചുള്ളിയോട് കുന്നശ്ശേരിയിൽ ഷംസുദ്ദീൻ എന്നിവരെയാണ് സംശയത്തിന്റെ ആനുകൂല്യത്തിൽ ഹൈക്കോടതി വെറുതെവിട്ടത്.
നേരത്തെ, ഇരുവരെയും സെഷൻസ് കോടതി ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചിരുന്നു. 2014 ഫെബ്രുവരി അഞ്ചിനാണ് നിലമ്പൂർ കോൺഗ്രസ് ഓഫീസിലെ തൂപ്പുകാരിയായിരുന്ന രാധ കോൺഗ്രസ് ഓഫീസിൽവെച്ച് കൊല്ലപ്പെട്ടത്. പിന്നീട് 2015ലാണ് ഇരുപ്രതികളേയും മഞ്ചേരി ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു.
ബിജുവിന്റെ പരസ്ത്രീബന്ധം പുറത്താകുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ഷംസുദ്ദീന്റെ സഹായത്തോടെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്. രാധയെ കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം കുളത്തിൽ കെട്ടിത്താഴ്ത്തുകയും ചെയ്തു.
കേസിലെ ഒന്നാംപ്രതിയും മന്ത്രി ആര്യാടൻ മുഹമ്മദിന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗവുമായിരുന്ന ബിജുവിനെയും രണ്ടാംപ്രതി ഷംസുദ്ദീനെയും ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പോലീസ് അറസ്റ്റ് ചെയ്തത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിൽ എത്തിയ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി നേമത്ത് പ്രചാരണത്തിന് എത്താതിരുന്നതിൽ അതൃപ്തിയറിയിച്ച് യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ. നേമം മണ്ഡലത്തിൽ എത്തിയില്ലെങ്കിൽ അത് മറ്റ് പല വ്യാഖ്യാനങ്ങളുമുണ്ടാക്കുമെന്നു പ്രിയങ്കയെ നേരിട്ട് കണ്ട് മുരളീധരൻ അറിയിച്ചു. തുടർന്ന് ഏപ്രിൽ മൂന്നിന് കേരളത്തിൽ വീണ്ടും എത്താമെന്ന് പ്രിയങ്ക ഉറപ്പ് നൽകി.
തലസ്ഥാനത്ത് ആദ്യം വെഞ്ഞാറമ്മൂട് മണ്ഡലം, ശേഷം കാട്ടാക്കട അതിന് ശേഷം പൂജപ്പുരയിൽ നേമത്തെ സ്ഥാനാർത്ഥി മുരളീധരനു വേണ്ടിയും പിന്നീട് വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർത്ഥി വീണ നായർക്കും ഒപ്പം റോഡ് ഷോ എന്നായിരുന്നു പ്രിയങ്കയുടെ പരിപാടികൾ നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ സമയക്കുറവ് മൂലം പൂജപ്പുര റോഡ് ഷോ ഒഴിവാക്കേണ്ടി വന്നു. ഇതോടെയാണ് പ്രിയങ്കയെ കണ്ട് മുരളീധരൻ മുന്നറിയിപ്പ് നൽകിയത്.
ബിജെപിയുമായി നേരിട്ട് മത്സരം നടക്കുന്ന ദേശീയ ശ്രദ്ധ നേടിയ നേമത്ത്, ഹൈക്കമാൻഡിന്റെ നിർദേശാനുസരം മത്സരിക്കുന്ന ഒരു സ്ഥാനാർത്ഥിക്കായി പ്രചാരണത്തിന് പ്രിയങ്ക ഇറങ്ങാത്തത് വലിയ തിരിച്ചടിയാകുമെന്നുമാണ് മുരളീധരൻ പ്രിയങ്കയെ അറിയിച്ചത്. ബിജെപിയും സിപിഎമ്മും അടക്കം ഇത് ആയുധമാക്കിയേക്കുമെന്നും മുരളീധരൻ അറിയിച്ചു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ അഭിനന്ദിച്ചും ഹീറോയെന്ന് അഭിസംബോധന ചെയ്തും നടനും സംവിധായകനുമായ ജോയ് മാത്യു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരത്തിന്റെ പ്രതികരണം. ഉന്നയിച്ച അഴിമതിയാരോപണങ്ങള്‍ ഒന്നൊന്നായി സത്യമാണെന്ന് തെളിയിച്ച യഥാര്‍ഥ ഹീറോയാണ് ചെന്നിത്തലയെന്ന് താരം കുറിപ്പില്‍ പറയുന്നുണ്ട്.
രമേശ് ചെന്നിത്തല ഉന്നയിച്ച വസ്തുതാപരമായ ആരോപണങ്ങള്‍ സര്‍ക്കാരിന്റെ ദുരൂഹത നിറഞ്ഞ ഓരോ ഇടപാടുകളും തുറന്നുകാട്ടുകയും അതില്‍ നിന്ന് സര്‍ക്കാരിന് പിന്തിയേണ്ടി വരികയും ചെയ്തു. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ഒരു റെക്കോര്‍ഡ് വിജയമായി വേണം കരുതാനെന്നും ജോയ് മാത്യു കുറിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
ആരാണ് ഹീറോ
—————-
അധികാരത്തിലിരിക്കുന്ന ഒരാളെ പുകഴ്ത്താനും ഭാവി ലാഭങ്ങൾ ലഭിക്കാനുമായി അയാളെ കമാണ്ടറോ ക്യപ്റ്റനോ അതുമല്ലെങ്കിൽ ജനറലോ ആക്കാം .എന്നാൽ തൊടുത്തുവിട്ട അഴിമതിയാരോപണങ്ങൾ ഒന്നൊന്നായി സത്യമാണെന്ന് തെളിയിച്ചയാളല്ലേ യഥാർത്ഥ ഹീറോ?
കേരളം കണ്ട മികച്ച പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ പ്രതിപക്ഷനേതാവായിരിക്കുമ്പോൾ കൊണ്ടുവന്ന പല ആരോപണങ്ങളും സ്വന്തം പാർട്ടിയുടെതന്നെ പിന്തുണയില്ലാതെ വെറും ആരോപണങ്ങളായി മാത്രം ഒടുങ്ങിയപ്പോൾ രമേശ് ചെന്നിത്തല ഉന്നയിച്ച വസ്തുതാപരമായ ആരോപണങ്ങൾ സർക്കാരിന്റെ ദുരൂഹത നിറഞ്ഞ ഓരോ ഇടപാടുകളും തുറന്നുകാട്ടപ്പെടുകയും അതിൽ നിന്നും ഗവർമ്മെന്റിനു പിന്തിയേണ്ടിവന്നതും പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ഒരു റെക്കോർഡ് വിജയമായി വേണം കരുതാൻ.ക്രിയാത്മക പ്രതിപക്ഷ നേതാവ് എന്ന നിലയിൽ അദ്ദേഹം കഴിഞ്ഞ അഞ്ചുവർഷമായി സർക്കാരിനെ തിരുത്തുകയും ജനങ്ങളെ ബോധ്യപ്പെടുത്തിയതുമായ ചില കാര്യങ്ങൾ
1. ബന്ധുനിയമനം :
മന്ത്രി ഇ.പി.ജയരാജന്റെ ഭാര്യാ സഹോദരി പി.കെ.ശ്രീമതിയുടെ മകൻ സുധീർ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് മാനേജിങ് ഡയറക്ടറായി നിയമിച്ചത്. പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് ശേഷം നിയമനം റദ്ദാക്കി.
2. സ്പ്രിൻക്ലർ:
കോവിഡ് വിവര വിശകലനത്തിന് യുഎസ് കമ്പനി സ്പ്രിൻക്ലറിനു കരാർ നൽകിയതിൽ ചട്ടലംഘനം. ആരോപണവുമായി പ്രതിപക്ഷനേതാവ് .സർക്കാർ കരാർ റദ്ദാക്കി .
3.പമ്പ മണൽക്കടത്ത് :
2018 ലെ പ്രളയത്തിൽ അടിഞ്ഞ കോടികളുടെ മണൽ മാലിന്യമെന്ന നിലയിൽ നീക്കാൻ കണ്ണൂരിലെ കേരള ക്ലേയ്സ് ആൻഡ് സിറാമിക്സ് പ്രോഡക്ട്സിനു കരാർ നൽകി. സർക്കാരിന് 10 കോടിയുടെ നഷ്ടമെന്ന രമേശ് ചെന്നിത്തലയുടെ ആരോപണം. പദ്ധതിയിൽ നിന്നു സർക്കാർ പിന്മാറി.
4. ബ്രൂവറി:
നടപടിക്രമങ്ങൾ പാലിക്കാതെ സംസ്ഥാനത്ത് 3 ബീയർ ഉൽപാദന കമ്പനികളും (ബ്രൂവറി) ഒരു മദ്യനിർമാണശാലയും (ഡിസ്റ്റിലറി) അനുവദിച്ചതിൽ കോടികളുടെ അഴിമതിയെന്ന് പ്രതിപക്ഷ നേതാവിന്റെ ആരോപണം. സർക്കാർ അനുമതി റദ്ദാക്കി.
5. മാർക്ക് ദാനം:
സാങ്കേതിക സർവകലാശാലയിൽ മന്ത്രി കെ.ടി.ജലീലിന്റെ നേതൃത്വത്തിൽ നടത്തിയ അദാലത്തും മാർക്ക് ദാനവും. മാർക്ക് ദാനം നിയമവിരുദ്ധമെന്നു ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉത്തരവിറക്കി.
6. ഇ–മൊബിലിറ്റി പദ്ധതി:
ഇ-മൊബിലിറ്റി കൺസൽറ്റൻസി കരാർ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിനു കൊടുത്തതിനെതിരെ പ്രതിപക്ഷനേതാവ് രംഗത്ത്. സർക്കാർ PWCയെ ഒഴിവാക്കി.
7. സഹകരണ ബാങ്കുകളിൽ കോർബാങ്കിങ്: സ്വന്തമായി സോഫ്റ്റ്‌വെയർ പോലുമില്ലാത്ത കമ്പനിക്കു സഹകരണ ബാങ്കുകളിലെ കോർബാങ്കിങ് സോഫ്റ്റ്‌വെയർ സ്ഥാപിക്കാൻ 160 കോടിയുടെ കരാറെന്ന് രമേശ് ചെന്നിത്തലയുടെ ആരോപണം. സർക്കാർ കരാർ റദ്ദാക്കി.
8. സിംസ് പദ്ധതി:
പൊലീസിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ സെൻട്രൽ ഇൻട്രൂഷൻ മോണിറ്ററിങ് സിസ്റ്റം (സിംസ്) എന്ന പദ്ധതിയുടെ പേരിൽ ഗാലക്സോൺ എന്ന കമ്പനിക്കു കരാർ നൽകിയ വിവരം പ്രതിപക്ഷ നേതാവ് വിവാദമാക്കിയതോടെ സർക്കാർ പദ്ധതി മരവിപ്പിച്ചു.
9. പൊലീസ് നിയമഭേദഗതി:
പൊലീസ് നിയമഭേദഗതിക്കെതിരെ രമേശ് ചെന്നിത്തല രംഗത്ത്. വ്യാപക പ്രതിഷേധത്തെ തുടർന്ന് നിയമം സർക്കാർ പിൻവലിച്ചു. സംസ്ഥാന ചരിത്രത്തിൽ ആദ്യമായി പിൻവലിക്കൽ ഓർഡിനൻസ് (റിപ്പീലിങ് ഓർഡിനൻസ്) പുറപ്പെടുവിക്കാൻ ഗവർണറോടു ശുപാർശ ചെയ്തു.
10. ആഴക്കടൽ മത്സ്യ ബന്ധം:
കേരള തീരത്തു ചട്ടങ്ങൾ അട്ടിമറിച്ചു മത്സ്യബന്ധനത്തിനുള്ള 5324.49 കോടി രൂപയുടെ പദ്ധതിക്ക് അമേരിക്കൻ കമ്പനിയുമായി സംസ്ഥാന സർക്കാർ ധാരണാപത്രം ഒപ്പിട്ടെന്ന് രമേശ് ചെന്നിത്തല. സർക്കാർ നിഷേധിച്ചെങ്കിലും അമേരിക്കൻ കമ്പനിയായ ഇഎംസിസിയുമായി ഒപ്പിട്ട ധാരണാപത്രം പ്രതിപക്ഷ നേതാവ് പുറത്തുവിട്ടു. ഒരാഴ്ചക്ക് ശേഷം EMCCയുമായി ഉണ്ടാക്കിയ എല്ലാ ധാരണ പത്രങ്ങളും സര്‍ക്കാര്‍ റദ്ദാക്കി.
11.പുസ്തകം വായിക്കുന്നതിന്റെ പേരിൽ അലൻ ,താഹ എന്നീ രണ്ടുവിദ്യാര്ഥികളെ UAPA ചുമത്തി അറസ്റ്റ് ചെയ്തതിനെതിരെ നിയമസഭയിൽ പ്രമേയം കൊണ്ടുവരികയും സർക്കാരിന്റെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടപ്പെടുകയുമുണ്ടായി
12.ഏറ്റവും ഒടുവിൽ സംസ്ഥാനത്ത് പതിമൂന്ന് ലക്ഷം ഇരട്ട കള്ളവോട്ടുകൾ ഉണ്ട് എന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം.
ഇലക്ഷൻ കമ്മീഷൻ ശരിവെച്ചു.
അന്വേക്ഷണത്തിന് ഇലക്ഷൻ കമ്മീഷൻ കലക്റ്റർമാർക്ക് നിർദേശം കൊടുത്തു..
ഇപ്പോൾ ഇരട്ടവോട്ടുകൾ ഉണ്ടെന്ന് തെളിഞ്ഞുകൊണ്ടിരിക്കുന്നു .
അപ്പോൾ ആരാണ് യഥാർത്ഥ ഹീറോ ?
വാൽകഷ്ണം :
ലോക വായനാദിനത്തിൽ താൻ ദിവസവും രണ്ടുപുസ്തകങ്ങൾ വായിക്കാറുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞതിനെ പുസ്തകം കൈകൊണ്ട് തൊടാത്തവർ പരിഹസിച്ചു ട്രോളിറക്കി .ഇപ്പോൾ എനിക്കും ബോധ്യമായി ഒന്നിൽകൂടുതൽ പുസ്തകങ്ങൾ വായിച്ചാലുള്ള ഗുണങ്ങൾ.
യഥാർത്ഥത്തിൽ അദ്ദേഹം അഭിനന്ദനം അർഹിക്കുന്നുണ്ട്
മൂന്നാർ ∙ ഇന്നു സർവീസിൽ നിന്ന് വിരമിക്കുന്ന കോളജ് അധ്യാപകന് ഒരു വർഷം കഠിനതടവും 5000 രൂപ പിഴയും വിധിച്ച് ദേവികുളം കോടതി. മൂന്നാർ ഗവ.ആർട്സ് കോളജ് അധ്യാപകനായിരുന്ന ആനന്ദ് വിശ്വനാഥിനെതിരെ 4 വിദ്യാർഥിനികൾ നൽകിയ പരാതിയിലെ 2 കേസുകളിലാണ് ഉത്തരവ്.
2014ലാണ് കേസിന് ആസ്പദമായ സംഭവം. 2014 ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 5 വരെ നടന്ന എംഎ ഇക്കണോമിക്സ് രണ്ടാം സെമസ്റ്റർ പരീക്ഷയ്ക്കിടെ തങ്ങളെ ക്ലാസ് മുറിയിൽ ഈ അധ്യാപകൻ പീഡിപ്പിക്കാൻ ശ്രമിച്ചതായി സെപ്റ്റംബർ 16നാണ് പെൺകുട്ടികൾ പരാതി നൽകിയത്. എന്നാൽ പരീക്ഷയുടെ അവസാന ദിനമായ സെപ്റ്റംബർ 5ന് ഈ 4 വിദ്യാർഥിനികൾ കോപ്പിയടിച്ചതായി ചൂണ്ടിക്കാട്ടി ആനന്ദ് വിശ്വനാഥ് യൂണിവേഴ്സിറ്റിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ട് സംബന്ധിച്ച് അന്വേഷിക്കാൻ സിൻഡിക്കറ്റ് നിയോഗിച്ച കമ്മിഷൻ ഇതിൽ 2 പെൺകുട്ടികൾക്കും പ്രിൻസിപ്പലിനും ഇൻവിജിലേറ്റർക്കും എതിരെ നടപടിക്ക് ശുപാർശ ചെയ്തു. മറ്റ് 2 പെൺകുട്ടികളെ കുറ്റവിമുക്തരാക്കുകയും ചെയ്തു.
തുടർന്ന് സെപ്റ്റംബർ 16 നാണ് പെൺകുട്ടികൾ ഈ അധ്യാപകനെതിരെ വിദ്യാഭ്യാസ വകുപ്പിനും വനിതാ കമ്മിഷനും പരാതി നൽകിയത്. വനിതാ കമ്മിഷന്റെ നിർദേശപ്രകാരം കേസെടുത്ത് അന്വേഷിച്ച പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിലെ 4 കേസുകളിൽ 2 എണ്ണം ആനന്ദ് കുറ്റക്കാരനല്ലെന്നു കണ്ടെത്തി കോടതി തള്ളിക്കളയുകയും മറ്റ് 2 കേസുകളിൽ കഴമ്പുള്ളതായി കണ്ടെത്തി ശിക്ഷിക്കുകയുമായിരുന്നു.
കാട്ടില്‍ മരിച്ചനിലയില്‍ കാണപ്പെട്ട കടുമേനി സർക്കാരിയ കോളനിയിലെ പാപ്പിനി വീട്ടിൽ രാമകൃഷ്ണന്റെ(49) മരണം കൊലപാതകമാണെന്ന് തെളിഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് ഭാര്യയും രണ്ടു പെണ്‍മക്കളുമുൾപ്പെടെ ആറുപേർ അറസ്റ്റിലായി. രാമകൃഷ്ണന്റെ ഭാര്യ പി.കെ.തമ്പായി(40 ), മകൾ രാധിക(19), പ്രായപൂര്‍ത്തിയാകാത്ത രണ്ടാമത്തെ മകള്‍, ഇവരുടെ ആണ്‍സുഹൃത്തുക്കളായ പി.എസ്. സനിൽ(19), പി.എം. മഹേഷ്(19), പ്രായപൂർത്തിയാകാത്ത മറ്റൊരു ആണ്‍സുഹൃത്ത് എന്നിവരെയാണ് ചിറ്റാരിക്കാൽ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് രാമകൃഷ്ണനെ വീടിനു സമീപത്തുള്ള കാട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
തൂങ്ങിമരണമെന്നായിരുന്നു ആദ്യനിഗമനമെങ്കിലും കൊലപാതകമാണെന്ന് ആരോപിച്ച് നാട്ടുകാരും ബന്ധുക്കളും രംഗത്തെത്തുകയായിരുന്നു.
രണ്ട് പെൺമക്കളും ആണ്‍സുഹൃത്തുക്കളുമായുള്ള ബന്ധത്തെ രാമകൃഷ്ണന് എതിര്‍ത്തതാണ് കൊലപാതകത്തിൽ കലാശിച്ചത്.
തിങ്കളാഴ്ച രാത്രി ഉറങ്ങാൻ കിടന്ന രാമകൃഷ്ണനെ ഭാര്യയും മക്കളും യുവാക്കളുടെ സഹായത്തോടെ സാരി ഉപയോഗിച്ച് വീടിനുള്ളിൽ കെട്ടിത്തൂക്കുകയായിരുന്നു.
മരണം ഉറപ്പാക്കിയതിനുശേഷം സാരി അഴിച്ചുമാറ്റി തോർത്തുമുണ്ട് കഴുത്തിൽ കെട്ടി കാട്ടിനുള്ളിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പ്രതികൾ പോലീസിനോട് സമ്മതിച്ചു.
രാമകൃഷ്ണന്റെ പ്രായപൂർത്തിയാകാത്ത രണ്ടാമത്തെ മകൾ ഗർഭിണിയാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട് സനിലിന്റെ പേരിൽ പോക്സോ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. സനിലിനെ കാസർഗോഡ് അഡീഷണൽ സെഷന്‍സ് കോടതിയിലും മറ്റ് അഞ്ചുപേരെ ഹൊസ്ദുർഗ് ഒന്നാം ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിലും ഹാജരാക്കി.
ചിറ്റാരിക്കാൽ ഇൻസ്പെക്ടർ പി.രാജേഷ്, എസ്ഐമാരായ കെ.വി. സത്യൻ, കെ.പി.രമേശൻ, യു. കുമാരൻ, സീനിയർ പോലീസ് ഓഫീസര്‍മാരായ ടി.ആർ. മധു, പി.രാജീവൻ, പി.കെ.ശ്രീജിത്ത്, കെ.വി. രമേശൻ, പ്രിയ കെ.നായർ, എം.വി.സൗമ്യ, ബി.ശ്രീജ എന്നിവരുൾപ്പെടുന്ന സംഘമാണ് അന്വേഷണം നടത്തിയത്.