കോവിഡ് പ്രതിരോധ വാക്‌സിനായ കൊവിഷീല്‍ഡ് വാക്‌സിന്‍ ഉത്പാദകരായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പൂനെയിലെ പ്ലാന്റില്‍ തീപിടുത്തം.
ഉച്ചയ്ക്ക് ശേഷമാണ് പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ടെര്‍മിനല്‍ ഒന്നിന് സമീപം തീപിടുത്തമുണ്ടായത്. ഫയര്‍ഫോഴ്‌സിന്റെ പത്തോളം യൂണിറ്റുകള്‍ അഗ്‌നിബാധ നിയന്ത്രണവിധേയമാക്കാന്‍ ശ്രമിക്കുന്നുണ്ട്.
ഇന്ത്യയിലെ മൂന്ന് കോടി ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് പോരാളികള്‍ക്കും വേണ്ട വാക്‌സിന്‍ ഉത്പാദിപ്പിക്കുന്നത് പൂനെയിലെ ഈ ഫാക്ടറിയില്‍ നിന്നാണ്.
കൊവിഷീല്‍ഡ് വാക്‌സിന്‍ ഉത്പാദനം നടക്കുന്ന പ്ലാന്റിന് തീപിടിച്ചിട്ടില്ലെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ വ്യക്തമാക്കി. നിര്‍മ്മാണത്തിലിരിക്കുന്ന ഒരു കെട്ടിട്ടത്തിലാണ് തീപിടുത്തമുണ്ടായതെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നു.
കോവിഡ് പ്രതിരോധ വാക്‌സിനായ ഓക്‌സ്‌ഫോര്‍ഡ് അസ്ട്രസെനെക്ക കോവിഷീല്‍ഡ് എന്ന പേരില്‍ ഇന്ത്യയിലെ നിര്‍മ്മിച്ചു വിതരണം ചെയ്യുന്നത് സെറംഇന്‍സ്റ്റിറ്റ്യൂട്ട് ആണ്.
യുകെ, ബ്രസീല്‍ എന്നിവിടങ്ങളില്‍ നടന്ന ട്രയല്‍ അനുസരിച്ച് കോവിഷീല്‍ഡ് വാക്‌സീന് 62% മുതല്‍ 90% വരെ ഫലപ്രാപ്തിയുണ്ടെന്നായിരുന്നു വിലയിരുത്തല്‍. ഇതേത്തുടര്‍ന്നാണ് കോവിഷീല്‍ഡ് വാക്‌സിന് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കിയത്.
ഓര്‍ഡര്‍ ഡെലിവറി ബോയ് തന്നെ റദ്ദാക്കിയ ശേഷം ബര്‍ഗര്‍ ഒളിച്ചിരുന്ന് കഴിച്ച് ഡെലിവറി ബോയി. സംഭവത്തിന്റെ വീഡിയോ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ വൈറലായി കഴിഞ്ഞു.
മക്ഡോണാള്‍ഡില്‍ നിന്നും ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കാത്തിരുന്ന ലണ്ടനിലെ കെന്റിഷ് ടൗൺ ഒരു ഉപഭോക്താവിനാണ് വിചിത്ര അനുഭവം ഉണ്ടായത്. ബര്‍ഗറാണ് അവര്‍ ഫുഡ് ഡെലിവറി ആപ്പിലൂടെ ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ വീട്ടുപടിക്കലെത്തിയ ഡെലിവറി ഏജന്റ് ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്യുക മാത്രമല്ല, അതുകഴിഞ്ഞ് അവിടെയിരുന്നു കൊണ്ടുവന്ന ഭക്ഷണം കഴിക്കുകയായിരുന്നു.
ഓഡര്‍ ചെയ്ത ആളും അയാളുടെ സഹോദരിയും മാത്രമാണ് അപ്പോള്‍ വീട്ടിലുണ്ടായിരുന്നത്. യുവതി തന്റെ ജനാലയിലൂടെ പകര്‍ത്തിയ ദൃശ്യമാണ് ട്വിറ്ററില്‍ പങ്കുവച്ചത്. സംഭവത്തില്‍ ഡെലിവറി കമ്പനിക്ക് ഇവര്‍ പരാതി നല്‍കുകയും ചെയ്തു.
തിരുവനന്തപുരത്ത് ആറും ഒന്‍പതും വയസുള്ള പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവത്തില്‍ 65 കാരന്‍ പിടിയില്‍. മുരുക്കുംപുഴയിലാണ് സംഭവം. മുരുക്കുംപുഴ സ്വദേശി വിക്രമന്‍ ആണ് പോലീസിന്റെ പിടിയിലായത്.
മുത്തശ്ശിയോടൊപ്പം വാടക വീട്ടില്‍ താമസിക്കുന്ന സഹോദരിമാരാണ് 65കാരന്റെ ഇരയായത്. വീട്ടില്‍ സഹായത്തിനായി വന്നിരുന്ന വിക്രമന്‍, മുത്തശ്ശി പുറത്തുപോകുന്ന സമയം നോക്കി പെണ്‍കുട്ടികളെ ഉപദ്രവിക്കുകയായിരുന്നു. നാല് മാസത്തോളമായി പീഡനം തുടര്‍ന്നുവരികയായിരുന്നു. ഭയം കാരണമാണ് കുട്ടികള്‍ ആരോടും പറയാതെ ഇരുന്നത്.
അടുത്തിടെ കുട്ടികളുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ അയല്‍ക്കാരാണ് വിവരം ചൈല്‍ഡ് ലൈനിനെ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ കൗണ്‍സിലിംഗിലാണ് പീഡന വിവരം പുറത്ത് പറയുന്നത്. ഇതനുസരിച്ച് ചൈല്‍ഡ് ലൈന്‍ മുരുക്കുംപുഴ പോലീസില്‍ പരാതി നല്‍കുകയും പോലീസ് പ്രതിയെ പിടികൂടുകയുമായിരുന്നു. കുട്ടികളുടെ സംരക്ഷണം ചൈല്‍ഡ് ലൈന്‍ ഏറ്റെടുത്തിട്ടുണ്ട്.
കൗണ്ടി വെക്സ്‌ഫോര്‍ഡിലെ ബെന്‍ക്ളോഡിയില്‍ നിര്യാതനായ മലപ്പുറം തൂവൂര്‍ സ്വദേശി സോള്‍സണ്‍ സേവ്യറിന്റെ സംസ്‌കാര ശുശ്രൂഷകള്‍ ബുധനാഴ്ച (ജനുവരി 20 ) രാവിലെ ഡബ്ലിന്‍ സീറോ മലബാര്‍ സഭാ ആസ്ഥാനമായ റിയോള്‍ട്ടയിലെ സെന്റ് തോമസ് പാസ്റ്ററല്‍ സെന്ററിനടുത്തുള്ള പാരീഷ് ഓഫ് ഔര്‍ ലേഡി ഓഫ് ദി ഹോളി റോസറി ഓഫ് ഫാത്തിമാ ചര്‍ച്ചില്‍ നടത്തപ്പെട്ടു .
ചൊവ്വാഴ്ച വെക്സ്ഫോര്‍ഡ് ജനറല്‍ ആശുപത്രിയില്‍ നിന്നും ഭൗതീകദേഹം ബെന്‍ക്ളോഡിയിലെ ലെനോണ്‍സ് ഫ്യുണറല്‍ ഹോമില്‍ എത്തിച്ചു.
ഇന്ന് രാവിലെ എട്ടു മണിയോടെ മൃതദേഹം ഡബ്ലിനിലേയ്ക്ക് കൊണ്ടുപോയി .പാരീഷ് ഓഫ് ഔര്‍ ലേഡി ഓഫ് ദി ഹോളി റോസറി ഓഫ് ഫാത്തിമാ ചര്‍ച്ചില്‍ എത്തിച്ചതോടെ ശുശ്രൂഷാകര്‍മ്മങ്ങള്‍ ആരംഭിച്ചു .
സര്‍ക്കാര്‍ ഗൈഡ് ലൈന്‍ അനുസരിച്ച് ശുശ്രൂഷകളില്‍ പരമാവധി പത്തു പേര്‍ക്കേ പങ്കെടുക്കാനായുള്ളു.തുടര്‍ന്ന് ഡബ്ലിന്‍ ന്യൂ ലാന്‍ഡ്‌സ് ക്രോസ്സ് ക്രിമേഷന്‍ സെന്ററില്‍ കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് ഭൗതികദേഹം സംസ്‌കരിച്ചു.
അയര്‍ലണ്ടിലെ എല്ലാ മാധ്യമങ്ങളും തന്നെ പ്രധാനപേജുകളിലാണ് ‘ ഫ്രണ്ട് ലൈന്‍ ഹീറോയുടെ’വിയോഗം വാര്‍ത്തയാക്കിയത്.സോഷ്യല്‍ മീഡിയയില്‍ ആയിരക്കണക്കിന് പേര്‍ അനുസ്മരിച്ചു.
ഐറിഷ് നഴ്സുമാരുടെ ദേശിയ സംഘടനയായ ഐ എന്‍ എം ഓ യും , സോള്‍സണ്‍ ജോലി ചെയ്ത ആശുപത്രികളുമൊക്കെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേര്‍ന്ന് അനുശോചനകുറിപ്പുകള്‍ ഇറക്കി.
സംസ്‌കാര ശുശ്രൂഷകള്‍ക്ക് അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭാ നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ റവ,ഡോ, ക്ലമന്റ് പാടത്തില്‍ പറമ്പില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഫാ.രാജേഷ് മേച്ചിറാകത്ത് ,ഫാ.റോയി വട്ടയ്ക്കാട്ട് എന്നിവര്‍ സഹകാര്‍മികരായിരുന്നു.
അയര്‍ലണ്ടിലെ വിവിധ കുര്‍ബ്ബാന സെന്ററുകളിലെ വികാരിമാരും, അല്‍മായ നേതൃത്വവും ,മറ്റു സഭാ വിഭാഗങ്ങളും ,പൊതു സമൂഹവും സോള്‍സന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
യൂറോപ്പിലെ സീറോ മലബാര്‍ സഭാ അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ ബിഷപ്പ് സ്റ്റീഫന്‍ ചിറപ്പണത്ത് ബിന്‍സിയുടെ കുടുബത്തെ അനുശോചനം അറിയിച്ചു.
തുവ്വൂര്‍ സ്വദേശി പരേതനായ സേവ്യര്‍ പയ്യപ്പിള്ളിലിന്റെ മകനായ സോള്‍സണ്‍ സേവ്യര്‍ പയ്യപ്പിള്ളി(34 ) വെക്‌സ്‌ഫോര്‍ഡ് ജനറല്‍ ഹോസ്പിറ്റലില്‍ വെച്ച് ഞായറാഴ്ച വൈകിട്ടാണ് നിര്യാതനായത്.
മാതാവ് മറിയം ഭാര്യ ബിന്‍സി ഇവർക്ക് ഒരു മകനാണ് ഉള്ളത്. സിമയോന്‍ സോള്‍സണ്‍ (3 വയസ്) ഏക സഹോദരന്‍ റെമില്‍ സേവ്യര്‍.
പിതാവിന്റെ മരണവര്‍ത്തയറിഞ്ഞാണ് രണ്ട് വര്‍ഷം മുമ്പ് അവസാനമായി നാട്ടിലെത്തിയത്. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ നാട്ടിലെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും കോവിഡ് നിയന്ത്രണങ്ങള്‍ യാത്ര മുടക്കി. ഫെബ്രുവരിയില്‍ നാട്ടില്‍ എത്താൻ ഇരിക്കെയാണ് സോള്‍സനെ മരണം കവർന്നത്.
കരുവാരക്കുണ്ട് തൂവൂരിലുള്ള സോള്‍സന്റെ തറവാട്ട് വീട്ടിലും പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ ഒരുക്കിയിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും അടക്കം ദുഖാര്‍ത്ഥരായ നിരവധി പേര്‍ സോള്‍സന്റ അനുസ്മരണശുശ്രൂഷകളില്‍ പങ്കെടുത്തു.കരുവാരക്കുണ്ട് ഹോളി ഫാമിലി ഫൊറോനാ വികാരി ഫാ. മാത്യൂ പെരുവേലില്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി.
ലോകത്തിലെ ഏറ്റവും നീളമുള്ള ബസ് റൂട്ട് ഏതായിരിക്കും? ഇപ്പോൾ സർവ്വീസ് നടത്തുന്നില്ലെങ്കിലും, ഇംഗ്ലണ്ടിലെ ലണ്ടനിൽ നിന്നും നമ്മുടെ ഇന്ത്യയിലെ കൽക്കട്ടയിലേക്ക് ഉണ്ടായിരുന്ന ബസ് സർവ്വീസ് ആണ് ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബസ് റൂട്ടായി കണക്കാക്കപ്പെടുന്നത്. ബസ് ലണ്ടനിൽ നിന്നും കൽക്കട്ടയിൽ എത്തിച്ചേർന്നത്. 32669 കിലോമീറ്റർ (20300 മൈൽ ) നീളമുണ്ടായിരുന്നു ഈ യാത്രക്ക്. 1976 വരെ ഇത് സർവ്വീസ് നടത്തിയിരുന്നു.
1957 ലാണ് ലണ്ടൻ – കൽക്കട്ട (ഇന്നത്തെ കൊൽക്കത്ത) റൂട്ടിൽ ബസ് സർവ്വീസ് ആരംഭിക്കുന്നത്. അന്നത്തെ വാർത്തകൾ പ്രകാരം ഏകദേശം 50 ദിവസത്തോളം എടുത്തായിരുന്നു ബസ് ലണ്ടനിൽ നിന്നും കൽക്കട്ടയിൽ എത്തിച്ചേർന്നത്.
ലണ്ടനിൽ നിന്നും ആരംഭിച്ച് ബെൽജിയം, പശ്ചിമ ജർമ്മനി, ഓസ്ട്രിയ, യുഗോസ്ലാവിയ, ബൾഗേറിയ, ടർക്കി, ഇറാൻ, അഫ്ഘാനിസ്ഥാൻ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിലൂടെ സഞ്ചരിച്ചാണ് ബസ് ഇന്ത്യയിലേക്ക് കിടന്നിരുന്നത്. ഇന്ത്യയിൽ പ്രവേശിച്ചതിന് ശേഷം ബസ് ന്യൂ ഡൽഹി, ആഗ്ര, അലഹബാദ്, ബനാറസ് വഴി കൽക്കട്ടയിൽ എത്തിച്ചേരും. ഹിപ്പി റൂട്ട് എന്നാണു ഈ റൂട്ട് അറിയപ്പെടുന്നത്.
85 പൗണ്ട് സ്റ്റെർലിങ് ആയിരുന്നു അക്കാലത്ത് ഒരു വശത്തെ യാത്രക്ക് ഉള്ള ബസ് ചാർജ്. ഇത് ഇന്നത്തെ 8000 രൂപയോളം വരും. ഈ ടിക്കറ്റ് ചാർജ്ജിൽ യാത്രയ്ക്കിടയിലെ ഭക്ഷണം, താമസം തുടങ്ങിയവയും ഉൾപ്പെട്ടിരുന്നു. വായിക്കാനുള്ള സംവിധാനങ്ങൾ, ഓരോരുത്തർക്കും പ്രത്യേകം സ്ലീപ്പിങ് ബങ്കുകൾ, പാട്ടുകൾ കേൾക്കാനുള്ള സംവിധാനം, ഫാനിൽ പ്രവർത്തിക്കുന്ന ഹീറ്ററുകൾ എന്നിങ്ങനെ അക്കാലത്ത് ആഡംബരം എന്ന് കണ്ടിരുന്ന പലതും ഈ യാത്രയിൽ യാത്രക്കാർക്കായി സജീകരിച്ചിരുന്നു.
സാധാരണ ബസ് സർവ്വീസ് എന്നതിലുപരി ഒരു ടൂർ എന്ന രീതിയിലായിരുന്നു ഇതിന്റെ യാത്ര ക്രമീകരിച്ചിരുന്നത്. യാത്രയ്ക്കിടയിൽ ബസ് യാത്രികർക്ക് സാൽസ്ബർഗ്, വിയന്ന, ഇസ്‌താംബൂൾ, ടെഹ്‌റാൻ, കാബൂൾ, ന്യൂ ഡൽഹി എന്നീ നഗരങ്ങളിൽ ഷോപ്പിംഗിനായും ഗംഗാ നദീതീരത്തെ ബനാറസ്, താജ്‌മഹൽ എന്നിവിടങ്ങളിൽ സന്ദർശനത്തിനായും സമയം അനുവദിച്ചിരുന്നു. ബസ്സിൽ മാത്രമല്ല അന്ന് കാറിലും വാനിലും ക്യാമ്പറുകളിലുമൊക്കെ യൂറോപ്യന്മാർ ഇന്ത്യയിലേക്ക് വന്നിരുന്നു.
വർഷങ്ങൾക്ക് ശേഷം ഈ ബസ് ഒരു അപകടത്തിൽപ്പെടുകയും പിന്നീട് സർവ്വീസിന് യോഗ്യമല്ലാതായിത്തീരുകയും ഉണ്ടായി. പിന്നീട് ഈ ബസ് ആൻഡി സ്റ്റുവർട്ട് എന്ന ബ്രിട്ടീഷ് സഞ്ചാരി വാങ്ങുകയും ചെയ്തു. വാങ്ങിയശേഷം അദ്ദേഹം ബസ് ഗാരേജിൽ കയറ്റി, ഒരു മൊബൈൽ ഹോം ആക്കി പണിതിറക്കുകയും ചെയ്തതോടെ ബസ്സിന്റെ അടുത്ത പ്രയാണത്തിന് തുടക്കമായി. ഡബിൾ ഡക്കർ ആക്കി പുതുക്കിപ്പണിത ഈ ബസ്സിന് ആൽബർട്ട് എന്നായിരുന്നു പേര് നൽകിയത്.
അങ്ങനെ 1968 ഒക്ടോബർ 8 നു സിഡ്‌നിയിൽ നിന്നും ഇന്ത്യ വഴി ലണ്ടനിലേക്ക് ഈ ബസ് യാത്ര നടത്തുകയും ചെയ്തു. 132 ഓളം ദിവസങ്ങളെടുത്തായിരുന്നു ഈ ബസ് ലണ്ടനിൽ എത്തിച്ചേർന്നത്. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവിടങ്ങൾ കേന്ദ്രമാക്കി ആൽബർട്ട് ടൂർസ് എന്ന പേരിൽ കമ്പനി തുടങ്ങുകയും, ലണ്ടൻ – കൊൽക്കത്ത – ലണ്ടൻ, ലണ്ടൻ – കൊൽക്കത്ത – സിഡ്‌നി തുടങ്ങിയ റൂട്ടുകളിൽ സർവ്വീസ് ആരംഭിക്കുകയും ചെയ്തു.
ലണ്ടനിൽ നിന്നും പാക്കിസ്ഥാൻ വഴി ഇന്ത്യയിലെത്തുന്ന ബസ് കൽക്കട്ടയിൽ നിന്ന് ബർമ, തായ്ലാൻഡ്, മലേഷ്യ, വഴി സിംഗപ്പൂരിലും, അവിടെ നിന്ന് ഓസ്‌ട്രേലിയയിലെ പെർത്തിലേക്ക് കപ്പൽ മാർഗ്ഗം എത്തിച്ചേരുകയും, അവിടെ നിന്നും റോഡ്‌മാർഗ്ഗം സിഡ്‌നിയിലേക്ക് പോകുകയുമാണ് ചെയ്തിരുന്നത്.
ഈ സർവ്വീസിൽ ലണ്ടൻ മുതൽ കൽക്കട്ട വരെ 145 പൗണ്ട് ആയിരുന്നു ചാർജ്ജ്. മുൻപത്തേതു പോലെത്തന്നെ ആധുനിക സൗകര്യങ്ങളൊക്കെയും ഈ സർവ്വീസിലും ഉണ്ടായിരുന്നു. ഇറാനിലെ പ്രശ്‍നങ്ങളും, പാക്കിസ്ഥാനും ഇന്ത്യയും തമ്മിൽ പ്രശ്നങ്ങൾ രൂക്ഷമായതും അതുവഴിയുള്ള യാത്രകൾക്ക് വളരെയേറെ അപകടസാധ്യതകൾ വർദ്ധിച്ചതുമൊക്കെ ഇതുവഴിയുള്ള യാത്രകൾക്ക് ഒരു തടസ്സമായി മാറിയതോടെ 1976 ൽ ഈ ബസ് സർവ്വീസ് അവസാനിപ്പിക്കുകയായിരുന്നു.
സർവ്വീസ് എന്നെന്നേക്കുമായി അവസാനിപ്പിക്കുന്നതിനു മുൻപ് ഏകദേശം 15 ഓളം ട്രിപ്പുകൾ ആൽബർട്ട് ടൂർസ് പൂർത്തിയാക്കിയതായും റിപ്പോർട്ടുകളുണ്ട്. ലോകം കണ്ട സഞ്ചാരി കൂടിയായ ആൽബർട്ട് എന്നു പേരുള്ള ഈ ബസ് ഇപ്പോൾ നന്നായി പരിപാലിച്ചു പോരുന്നു.
ഏതൊരു സഞ്ചാരിയെയും കൊതിപ്പിക്കുന്ന ഈ റൂട്ടിലെ ബസ് യാത്ര ഇനി സാധ്യമാക്കാൻ യാതൊരു സാധ്യതയുമില്ല. എങ്കിലും എന്നെങ്കിലും ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ മാറി ഈ റൂട്ടിൽ ബസ് സർവ്വീസ് ആരംഭിക്കുമെന്നും, നമുക്ക് അതിൽ യാത്ര ചെയ്യാമെന്നുമൊക്കെ പ്രതീക്ഷിക്കാം.
പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത പ്രണയാക്ഷരങ്ങളുടെ “ഉള്ളോരം” റിലീസിങ്ങിന് ഒരുങ്ങുന്നു.
പ്രണയ ഭാവങ്ങൾ നിറഞ്ഞ കാല്പനികതയുടെ തലങ്ങളിലൂടെ ആസ്വാദകരിലേക്ക് കുളിരായി നിറയുകയാണ് “ഉള്ളോരം”..
ഗാനാസ്വാദകരുടെ പ്രിയങ്കരനായ കണ്ണൂർ ഷെരീഫ് ആലപിക്കുന്ന “ഉള്ളോരം” എന്ന വീഡിയോ ആൽബത്തിലെ ഗാനത്തിന്റെ രചന നിർവഹിച്ചത്”പ്രണയിക്കുകയായിരുന്നൂ നാം ഓരോരോ ജന്മങ്ങളിൽ…” എന്ന സൂപ്പർ ഹിറ്റ് ഗാനത്തിന് രചന നിർവഹിച്ച സുരേഷ് രാമന്തളിയാണ്.
യു.കെ യിലെ കലാവേദികളിലെ നിറ സാന്നിധ്യമായ കീ ബോർഡ് ആർട്ടിസ്റ്റും സംഗീത സംവിധായകനുമായ സന്തോഷ് നമ്പ്യാർ ആണ് ഈ ആൽബം ഗാനത്തിന് സംഗീതം ഒരുക്കിയിട്ടുള്ളത്. എജി പ്രൊഡക്ഷന്റെ ബാനറിൽ അനീഷ് ജോർജ് മഴവിൽ സംഗീതമാണ് ആണ് ഈ വീഡിയോ ആൽബത്തിന്റെ നിർമ്മാതാവ്.കഴിഞ്ഞ എട്ടുവർഷമായി സംഗീത പ്രേമികളുടെ ഉള്ളിൽ കുളിർമഴ പെയ്യിച്ച മഴവിൽ സംഗീതത്തിന്റെ പ്രഥമ സംരഭത്തിന് യുകെയിലെ കല സാംസ്ക്കാരിക രംഗത്തുള്ളവർ ആശംസ അർപ്പിച്ചു കഴിഞ്ഞു .
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ശാലിൻ സോയ. മിനിസ്ക്രീനിലൂടെ ആണ് താരം മലയാളികൾക്ക് പ്രിയപ്പെട്ട താരമായി വളരുന്നത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഓട്ടോഗ്രാഫ് എന്ന സീരിയലിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ശാലിൻ ആയിരുന്നു. പിന്നീട് മലയാളസിനിമയിൽ ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടു.
ഇപ്പോൾ തടി കുറയ്ക്കുന്നതിന് വേണ്ടി താൻ നടത്തിയ ഒരു ശ്രമത്തെ കുറിച്ച് തുറന്നുപറയുകയാണ് താരം. കീറ്റോ ഡയറ്റ് പരീക്ഷിച്ച സംഭവത്തെക്കുറിച്ച് ആണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. തൻ്റെ സുഹൃത്തുക്കൾ മൂലമാണ് താൻ ഇതിനെക്കുറിച്ച് അറിയുന്നത്. കുറച്ചു റിസ്ക് ഉള്ളതാണ് എങ്കിലും പെട്ടെന്ന് റിസൾട്ട് കിട്ടും എന്നതാണ് കീറ്റോ ഡയറ്റിൻ്റെ പ്രത്യേകത. ലോക്ക്ഡൗൺ സമയത്താണ് താരം ഇത് ആദ്യമായി പരീക്ഷിക്കുന്നത്. തടി കുറയ്ക്കാൻ മുൻപും പല ശ്രമങ്ങളും നടത്തിയിരുന്നു എങ്കിലും സമയവും സന്ദർഭവും ഒത്തുവന്നില്ല. ലോക്ക്ഡൗൺ തുടങ്ങിയപ്പോൾ ധാരാളം സമയം ഉണ്ടല്ലോ എന്ന തോന്നലിലാണ് കീറ്റോ ഡയറ്റ് പരീക്ഷിക്കാൻ തീരുമാനിച്ചത്.
വീട്ടിൽ അറിയിക്കാതെ ആയിരുന്നു താരം ഈ പരിശ്രമത്തിന് മുതിർന്നത്. എന്നാൽ 20 ദിവസം കഴിഞ്ഞപ്പോൾ താരത്തിനെ വീട്ടിൽ പൊക്കി. കീറ്റോ ഡയറ്റിൻ്റെ അപകടങ്ങളെക്കുറിച്ച് താരത്തിന് അമ്മ മുന്നറിയിപ്പ് കൊടുത്തു. മുടികൊഴിച്ചിൽ, ക്ഷീണം എന്നിവയൊക്കെ ആയിരിക്കും സൈഡ് ഇഫക്റ്റുകൾ എന്നാണ് ഇൻറർനെറ്റിൽ പറയുന്നത്.
എന്നാൽ ഒരു ബംഗാളി നടിക്ക് കീറ്റോ ഡയറ്റ് പരീക്ഷിച്ച ശേഷം ദാരുണാന്ത്യം സംഭവിച്ച വാർത്ത മലയാള മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്തിരുന്നു. മിഷ്ടി മുഖർജി എന്ന താരമാണ് ഇത്തരത്തിൽ മൺമറഞ്ഞത്. ഇതിനുശേഷമാണ് കീറ്റോ ഡയറ്റ് എത്രത്തോളം അപകടകരമാണ് എന്ന് സാധാരണക്കാർ മനസ്സിലാക്കുന്നത്.
ഇറാനിൽ ഒരു മനുഷ്യൻ കുളിക്കാതെ ജീവിക്കാൻ തുടങ്ങിയിട്ട് 67 വർഷങ്ങളായി. 87–കാരനായ അമൗ ഹാജിയാണ് വിചിത്ര ജീവിതം നയിക്കുന്നത്. ചാരത്തിലും ചെളിയലും പുതഞ്ഞ ശരീരവുമായി ജീവിക്കുന്ന ഹാജിയെക്കണ്ടാൽ ചിലപ്പോൾ പ്രതിമയാണെന്ന് പോലും തെറ്റിദ്ധരിച്ചേക്കാം.
വെള്ളത്തിനോടുള്ള ഭയമാണ് ഹാജിയെ 7 പതിറ്റാണ്ടുകളോളം കുളിക്കാത്ത മനുഷ്യനാക്കിയത്. കുളിച്ചാൽ തനിക്ക് സുഖമില്ലാതെ ആകുമെന്നും വൃത്തി തന്നെ രോഗിയാക്കുമെന്നുമാണ് ഹാജി വിശ്വസിക്കുന്നത്.
ചത്ത് ചീഞ്ഞ മൃഗമാംസമാണ് ഹാജിയുടെ പ്രിയഭക്ഷണം. പുകവലിക്ക് അടിമയാണ് ഹാജി. പക്ഷേ വലിക്കുന്നത് ലഹരിയല്ല. മറിച്ച് മൃഗങ്ങളുടെ ഉച്ഛിഷ്ടം പൈപ്പിനുള്ളിൽ നിറച്ച് പുകച്ചാണ് വലിക്കുന്നത്. ഇറാനിലെ ഒറ്റപ്പെട്ട ദ്വീപിലാണ് ഹാജി വർഷങ്ങളായി ജീവിച്ചു പോരുന്നതെന്നാണ് ഇറാൻ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ശൈത്യകാലത്ത് തണുപ്പിൽ നിന്ന് രക്ഷനേടാൻ ഹെൽമറ്റ് ധരിക്കും.മണ്ണിൽ കുഴിയുണ്ടാക്കിയാണ് കഴിയുന്നത്. അതിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ കണ്ണാടിയിൽ നോക്കി തന്റെ സൗന്ദര്യവും അദ്ദേഹം ആസ്വദിക്കും. മുടി വളരുമ്പോൾ അവ തീയിട്ട് കരിക്കുകയാണ് ചെയ്യാറുള്ളത്.
ഏറെ ദുരൂഹതകൾ ബാക്കി നിർത്തിയ ജനപ്രിയ സീരിയൽ നടിയും അവതാരകയുമായ വി.ജെ.ചിത്രയുടെ ആത്മഹത്യയ്ക്കു പിന്നിൽ കൂടുതൽ കണ്ടെത്തലുകൾ പുറത്ത്. ചിത്രയുടെ മരണ കാരണം കടുത്ത മാനസിക സമ്മർദമെന്ന പൊലീസ് കണ്ടെത്തലിനെ സാധൂകരിക്കുന്ന തെളിവുകൾ പുറത്ത്. കേസിൽ അറസ്റ്റിലായ നടിയുടെ ഭർത്താവ് ഹേംനാഥ് രവി മരണത്തിനു തൊട്ടുപിന്നാലെ സുഹൃത്തിനോട് സംസാരിക്കുന്ന ടെലിഫോൺ സംഭാഷണം പ്രാദേശിക മാധ്യമങ്ങളാണ് പുറത്തു വിട്ടത്.
ഡിസംബർ 9 ന് നസ്രത്ത്പെട്ടിലെ ആഡംബര ഹോട്ടലിൽ ആത്മഹത്യ ചെയ്യുന്നതിനു തൊട്ടുമുൻപ് സഹതാരത്തോടൊപ്പം നൃത്തം ചെയ്തതിനെ താൻ ചോദ്യം ചെയ്തുവെന്നും കുപിതയായ നടി ശുചിമുറിയിൽ കയറി വാതിൽ അടച്ചുവെന്നും ചിത്ര കടുംകൈ ചെയ്യുമെന്നു ഒരിക്കിലും കരുതിയിരുന്നില്ലെന്നും ഫോൺ സംഭാഷണത്തിൽ ഹേംനാഥ് രവി പറയുന്ന ഭാഗമാണ് പുറത്തായത്.
ഹേംനാഥിനെതിരെ ഗുരുതര ആരോപണവുമായി ചിത്രയുടെ സുഹൃത്ത് സെയ്ദ് രോഹിത്തും രംഗത്തു വന്നു. ചിത്രയെ ഹേംനാഥ് രവി ശാരീരികമായി ഉപദ്രവിക്കുന്നതിനു താൻ സാക്ഷിയാണെന്നു സെയ്ദ് രോഹിത് വെളിപ്പെടുത്തി.
ഇതിനു മുൻപും സഹതാരങ്ങൾക്കൊപ്പമുള്ള അഭിനയത്തിന്റെ കാര്യത്തിൽ ഹേംനാഥ് ചിത്രയുമായി കലഹിച്ചിരുന്നു. സീരിയൽ ചിത്രീകരണ സ്ഥലത്തു വച്ചു പോലും ഹേംനാഥിൽ നിന്ന് ചിത്ര മാനസിക പീഡനം നേരിട്ടിരുന്നതായി സെയ്ദ് രോഹിത് മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തി. ചിത്ര വളരെ മാന്യമായി ഇടപെടുന്ന ഒരു സ്ത്രീയായിരുന്നു. എന്നാൽ ഹേംനാഥിനൊപ്പമുള്ള ജീവിതത്തിൽ അവർ സംതൃപ്തയായിരുന്നില്ലെന്നും നിരന്തരം പീഡനം ഏറ്റിരുന്നതായും സെയ്ദ് രോഹിത് പറഞ്ഞു.
സീരിയൽ ചിത്രീകരണ സ്ഥലത്തു മദ്യപിച്ചെത്തി ഹേംനാഥ് വഴക്കുണ്ടാക്കിയിരുന്നതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. ഇത് അറിയിച്ചപ്പോൾ ഹേംനാഥിനെ ഒഴിവാക്കി മറ്റാരെയെങ്കിലും വിവാഹം കഴിക്കാൻ ചിത്രയുടെ അമ്മ നടിയെ നിർബന്ധിച്ചിരുന്നു. എന്നാൽ വിവാഹ നിശ്ചയത്തിനു ശേഷം ഇരുവരും വീട്ടുകാരെ അറിയിക്കാതെ വിവാഹം റജിസ്റ്റർ ചെയ്തിരുന്നു. ഫെബ്രുവരിയിൽ വിവാഹം നടത്താനുള്ള ഒരുക്കങ്ങളും നടത്തിയിരുന്നു. ഇതിനിടെ ഹേംനാഥ് വഴക്കിട്ടതും വിവാഹം ഉപേക്ഷിക്കാൻ അമ്മ നിർബന്ധിച്ചതും ചിത്രയെ സമ്മർദത്തിലാക്കി.
വിജയ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന പാണ്ഡ്യൻ സ്റ്റോഴ്സ് എന്ന സീരിയലിന്റെ ചിത്രീകരണം കഴിഞ്ഞു ഡിസംബർ 9 ന് പുലർച്ചെ രണ്ടു മണിയോടെ ഹോട്ടലെത്തിയ ചിത്രയും ഹേംനാഥും തമ്മിൽ വഴക്കുണ്ടായതായി പൊലീസ് നേരത്തേ തന്നെ കണ്ടെത്തിയിരുന്നു. ചിത്രയുടെ മൊബൈൽ ഫോണിൽനിന്നു വീണ്ടെടുത്ത ഓഡിയോ ക്ലിപ്പിന്റെ കൂടി അടിസ്ഥാനത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ഡിസംബർ 15 നാണ് ഹേംനാഥിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
ചിത്രയും ഹേംനാഥിന്റെ അച്ഛനും തമ്മിലുള്ള ഫോൺ സംഭാഷണമാണ് നിർണായകമായത്. പാണ്ഡ്യൻ സ്റ്റോഴ്സിലെ നടന്മാരോടൊപ്പം ഇഴുകിച്ചേർന്ന് അഭിനയിക്കുന്നതിനെ ഹേംനാഥ് നിരന്തരം എതിർത്തിരുന്നതായി ചിത്ര ഹേംനാഥിന്റെ അച്ഛനോടു പറയുന്നത് ഓഡിയോ ക്ലിപ്പിൽ വ്യക്തമായിരുന്നുവെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ചിത്രയുടെ ഫോണിൽനിന്നു ഹേംനാഥ് ഡിലീറ്റ് ചെയ്തിരുന്ന ഓഡിയോ ക്ലിപ് സൈബർ പൊലീസ് വീണ്ടെടുത്തതിനു പിന്നാലെയായിരുന്നു അറസ്റ്റ്.
ഭാഷയുടെ വികാസ പരിണാമം, വ്യാകരണം, ഭാഷാശാസ്ത്രം, പ്രയോഗവിജ്ഞാനം, നിഘണ്ടു വിജ്ഞാനം എന്നീ മേഖലകളിലെ ആധികാരിക പഠനങ്ങളായ ഇരുപത്തിയൊന്ന് ലേഖനങ്ങളുടെ സമാഹാരമായ ഭാഷയുടെ വഴികൾ ചങ്ങനാശ്ശേരി സെന്റ് ബർക്കുമാൻസ് കോളേജിലെ കല്ലറയ്ക്കൽ ഹാളിലെ പ്രൗഢ ഗംഭീരമായ സദസ്സിനു മുൻപിൽ വച്ച് പ്രകാശനം ചെയ്യപ്പെട്ടു. ഗ്രന്ഥകർത്താവായ ഡോ. ജോസഫ് സ്കറിയ ചങ്ങനാശേരി എസ്ബി കോളേജിലെ മലയാളഭാഷ അധ്യാപകനും സാമൂഹിക സാംസ്കാരിക മേഖലകളിൽ സജീവ ഇടപെടലുകൾ നടത്തുന്ന ആളുമാണ്. മലയാള ഭാഷാ സ്നേഹികൾക്ക് നാളകളിൽ റഫറൻസിനായി ഉപയോഗിക്കാൻ ഉതകുന്ന വിധത്തിൽ ശാസ്ത്രീയപഠനങ്ങളാണ് ഭാഷയുടെ നാൾവഴികളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പുസ്തകപ്രകാശനവും പ്രഭാഷണവും നടത്തിയത് പ്രമുഖ ഭാഷ ചിന്തകനും നിരൂപകനുമായ ഡോ. സി. ജെ. ജോർജാണ്. ഒരു ഭാഷയ്ക്കുള്ളിൽ ജനിച്ചു വീഴുന്ന മനുഷ്യനെ രൂപപ്പെടുത്തുന്നത് ഭാഷയാണെന്നും, ചിലന്തിവലയ്ക്ക് സമാനമായ ഒരു വ്യവസ്ഥയിൽ മനുഷ്യൻ അകപ്പെടുകയാണെന്നും ഡോ. സി.ജെ ജോർജ് ചൂണ്ടിക്കാട്ടി. മനുഷ്യൻറെ സാമൂഹികവും സാംസ്കാരികവും മതപരവുമായ ജീവിതത്തിൽ ഭാഷയ്ക്കുള്ള സ്വാധീനം ഡോ. സി. ജെ ജോർജ് എടുത്തുപറഞ്ഞു. ഭാവി ഭാഷാ പഠനങ്ങൾക്കുള്ള ഉത്തമ റഫറൻസ് ഗ്രന്ഥമാണ് ഡോ. ജോസഫ് സ്കറിയയുടെ ഭാഷയുടെ വഴികൾ എന്ന് പുസ്തകപരിചയം നടത്തിയ കോഴിക്കോട് സർവകലാശാല അധ്യാപകനും, ഭാഷാ പണ്ഡിതനുമായ ഡോ. പി സോമനാഥൻ അഭിപ്രായപ്പെട്ടു. എസ് ബി കോളേജ് മലയാളവിഭാഗം സാഹിത്യപ്രവർത്തക സഹകരണ സംഘത്തിൻറെ സഹകരണത്തോടെ സംഘടിപ്പിച്ച ചടങ്ങിൽ എസ്. ബി കോളേജ് പ്രിൻസിപ്പാൾ ഡോ.ജേക്കബ് മാത്യു അദ്ധ്യക്ഷത വഹിച്ചു. പ്രൊ. സ്കറിയ സക്കറിയ ഉദ്ഘാടനം നിർവഹിക്കുകയും മലയാള വിഭാഗം തലവൻ ഡോ. പി. ആൻറണി സ്വാഗതം പറയുകയും ചെയ്തു.