കൊച്ചി: മുട്ടാർ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയ വൈഗ (13)യുടെ മരണവുമായി ബന്ധപ്പെട്ട് ആരോപണങ്ങളുമായി അച്ഛൻ സനു മോഹന്റെ അമ്മ സരള. സനുവിന്റെ തിരോധാനത്തില്‍ മരുമകളുടെ കുടുംബം പറയുന്ന കാര്യങ്ങളില്‍ അസ്വാഭാവികതയുണ്ടെന്നു സരള പറയുന്നു.
സനുവിനെ ആരെങ്കിലും തട്ടിക്കൊണ്ടുപോയെന്നാണ് കരുതുന്നതെന്നും സരള പറഞ്ഞു. പൂനെയില്‍ സാമ്പത്തിക ബാധ്യതകളുണ്ടായതിനെത്തുടര്ന്നു കൊച്ചിയിലെത്തിയ മകനും കുടുംബവും ഒളിവില്‍ കഴിഞ്ഞിരുന്ന വിവരം സനുവിന്റെ ഭാര്യവീട്ടുകാര്‍ക്ക് അറിയാമായിരുന്നു. അഞ്ചു വര്‍ഷമായി ബന്ധുക്കള്‍ അവരെ തന്നില്‍നിന്ന് അകറ്റിനിര്ത്തിയിരിക്കുകയായിരുന്നുവെന്നും സരള കുറ്റപ്പെടുത്തി.
അതേസമയം സനു ഒളിവില്‍ പോയി 22 ദിവസം പിന്നിട്ടിട്ടും അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടാകാത്ത സാഹചര്യത്തില്‍ സനുവിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്നതിനായി ഒരുസംഘം പൂനെയിലെത്തി. അവിടെ സനുവിന്റെ അടുപ്പക്കാരില്‍നിന്നും സുഹൃത്തുക്കളില്‍നിന്നുമായി പോലീസ് വിവരങ്ങള്‍ ശേഖരിക്കും. നിലവില്‍ കോയമ്പത്തൂരിലും ചെന്നൈയിലും രണ്ടു സംഘം സനുവിനായി തെരച്ചില്‍ നടത്തുണ്ട്.
സാന്പത്തിക ആവശ്യങ്ങള്‍ക്കായി സനു സുഹൃത്തുക്കളെയോ അടുത്ത ബന്ധുക്കളെയോ ബന്ധപ്പെടുമെന്നായിരുന്നു പോലീസിന്റെ വിലയിരുത്തല്‍. ഇത്തരത്തിലുള്ള നീക്കങ്ങള്‍ ഉണ്ടാകാതിരുന്നത് അന്വേഷണം വൈകുന്നതിനിടയാക്കി. സനു മോഹനുമായി ബന്ധപ്പെട്ടുള്ള ഫോണ്‍ രേഖകളും ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ചു കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഏതാനും ചിലരെ ചോദ്യം ചെയ്തെങ്കിലും കാര്യമായ വിവരമൊന്നും പോലീസിനു ലഭിച്ചിട്ടില്ല.
ഇയാൾ കേരളത്തില്തന്നെയുണ്ടാകാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. കൊച്ചി ഡിസിപിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്.
കൊവിഡ് മാനദണ്ഡങ്ങള്‍ നടപ്പിലാക്കാനെന്ന പേരില്‍ അഴിഞ്ഞാടി കോയമ്പത്തൂര്‍ പോലീസ്. ഹോട്ടലില്‍ ഭക്ഷണം കഴിക്കുകയായിരുന്ന സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചാണ് പോലീസിന്റെ അതിക്രമം.
കോയമ്പത്തൂരിലെ ഗാന്ധിപുരത്താണ് സംഭവം. കൊവിഡ് മാനദണ്ഡപ്രകാരം തമിഴ്‌നാട്ടില്‍ രാത്രി 11 മണിവരെ ഹോട്ടലുകള്‍ തുറന്ന് പ്രവര്‍ത്തിക്കാം. എന്നാല്‍ ഗാന്ധിപുരത്തെ ശ്രീരാജ ഹോട്ടലില്‍ ഞായറാഴ്ച രാത്രി 10.20 ന് എത്തിയ എസ്‌ഐ മുത്തു കണ്ണില്‍ കണ്ടവരെയെല്ലാം ലാത്തികൊണ്ട് അടിച്ചോടിക്കുകയായിരുന്നു. കടയുടമ മോഹന്‍രാജ് ഉള്‍പ്പെടെ നാല് ഹോട്ടല്‍ ജീവനക്കാര്‍ക്കും ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന യുവതിക്കും പരിക്കുപറ്റി.
സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി. കോയമ്പത്തൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു.
വ്യവസായി എംഎ യൂസഫലിയും കുടുംബവും സഞ്ചരിച്ചിരുന്ന സ്വകാര്യ ഹെലികോപ്ടര്‍ എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ പോലീസുകാരിയെ ആദരിച്ച് കേരള പൊലീസ്.
കൊച്ചി പനങ്ങാട് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ എ.വി. ബിജിക്ക് 2000 രൂപ പാരിതോഷികവും സംസ്ഥാന പൊലീസ് മേധാവിയുടെ പ്രശംസാപത്രവും ലഭിക്കും.
യാത്രക്കാരുമായി ഹെലികോപ്റ്റര്‍ ഇടിച്ചിറങ്ങിയപ്പോള്‍ അവരെ രക്ഷിക്കാന്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ എവി ബിജി കാണിച്ച ധീരതയാര്‍ന്ന പ്രവര്‍ത്തനത്തിനാണ് സര്‍ട്ടിഫിക്കറ്റും പാരിതോഷികവും എന്ന് സംസ്ഥാന പൊലീസ് മേധാവി പറഞ്ഞു.
ഇന്ധനതകരാര്‍ മൂലമാണ് യൂസഫലിയും സംഘവും സഞ്ചരിച്ചിരുന്ന സ്വകാര്യ ഹെലികോപ്ടറാണ് പനങ്ങാട് ദേശീയപാതയ്ക്ക് സമീപമുള്ള ചതുപ്പില്‍ ഇടിച്ചിറക്കിയത്. ഇതിന് തൊട്ടടുത്ത് താമസിക്കുന്ന ബിജിയും ഭര്‍ത്താവ് രാജേഷുമാണ് ആദ്യം രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത്. യാത്രക്കാരെ പുറത്തിറങ്ങാന്‍ സഹായിച്ചതും വിശ്രമത്തിനുള്ള സൗകര്യമൊരുക്കിയതും ഇവരായിരുന്നു. അപകട വിവരം സ്റ്റേഷനില്‍ അറിയിച്ചത് ബിജിയാണ്.
യൂസഫലിയും ഭാര്യയും ഉള്‍പെടെ അഞ്ചു പേരാണ് അപകടസമയത്ത് ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്. സംഭവത്തില്‍ ആര്‍ക്കും സാരമായ പരിക്കില്ല. ഉടന്‍ തന്നെ എല്ലാവരേയും ആശുപത്രിയില്‍ എത്തിച്ചിരുന്നു.
നടനും സംവിധായകനുമായ കുമരജനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. 35 വയസായിരുന്നു. നാമക്കലിലെ വസതിയിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
ഏതാനും തമിഴ് സിനിമകളില്‍ കുമരജന്‍ അഭിനയിച്ചിട്ടുണ്ട്. സന്തിപ്പോം സിന്തിപ്പോം എന്ന തമിഴ്ചിത്രം നിര്‍മ്മിച്ചിരുന്നു. ലോക്ഡൗണില്‍ സിനിമകള്‍ പ്രതിസന്ധിയിലായതോടെ കുമരജന്‍ വിഷാദത്തിലായിരുന്നുവെന്ന് സുഹൃത്തുക്കളും പറയുന്നു. ഇതാണ് ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നാണ് ലഭിക്കുന്ന വിവരം.
മെട്രിസ് ഫിലിപ്പ്
മേടം ഒന്നിന് ലോകമലയാളികൾ വിഷു ആഘോഷിക്കുന്നു. വിഷുവെന്നു കേൾക്കുമ്പോൾത്തന്നെ വിഷുക്കണി, അതിന്റെ ഒരുക്കം, കൈനീട്ടം, വിഷു സദ്യ അങ്ങനെയെല്ലാം മനസിലേക്കോടിയെത്തുന്നു. കൃഷ്ണഭഗവാനേയും കണിക്കൊന്നപ്പൂവും കണിവെള്ളരിക്കയും മറ്റു ഫലങ്ങളും തലേ ദിവസം തന്നെ ഒരുക്കി വെയ്ക്കുന്നു.
രാവിലെ ഭഗവാനെകണ്ടു തൊഴുത്, കാരണവൻമാരുടെ കൈയിൽ നിന്നും വിഷുക്കൈനീട്ടം വാങ്ങുന്നു, പിന്നെ സദ്യയുണ്ട്, വിഷു അടയും കഴിച്ച് ആടിപ്പാടി വിഷു ആഘോഷിക്കുന്നു.
വിഷുവിനു കണിവെള്ളരിക്ക പ്രധാനം തന്നെയെന്ന് ഏവർക്കും അറിയാം. മൂന്നു കുട്ടുകാർ കുംഭം-മീനം മാസത്തിൽ ചെയ്ത വെള്ളരിക്ക കൃഷിയുടെ കഥയാണ് ഇവിടെ പറയുന്നത്. ഇരുപതു വർഷങ്ങൾക്കു മുൻപ് ഒരു ഗ്രാമത്തിൽ നടന്ന കഥ..!!
കഥ തുടങ്ങുന്നതിനു മുൻപ് നമ്മുടെ നാട്ടിൽ പാടത്തും പറമ്പിലും പണിയെടുക്കുന്ന എല്ലാ കർഷകർക്കും നന്മ ഉണ്ടാകട്ടെ എന്നാശംസിക്കുന്നു…
മുപ്പതു വർഷങ്ങൾക്കു മുൻപൊക്കെ ഉഴവൂരിൽ ഒരുപാടു വയലുകളും തോടുകളുമെല്ലാം ഉണ്ടായിരുന്നു. കരിമാക്കിതോട്, വലിയതോട്, പെരുന്താനം തോട്, കരുനെച്ചി തോട്, ടൗൺ തോട്, അങ്ങനെ നിരവധി തോടുകൾ.. മഴക്കാലമാകുമ്പോൾ ഇവയെല്ലാം കരകവിഞ്ഞൊഴുകും. ഒരുപാടു കർഷകരുള്ള നാടാണ് ഉഴവൂർ . ഉഴവുകളുടെ നാട് എന്നും പറയും.
നെല്ല്, പച്ചക്കറി കൃഷികൾ കൂടാതെ പശുവളർത്തൽ തുടങ്ങിയവയുമുണ്ട് ഈ ഗ്രാമത്തിൽ. വലിയ തോർത്തുമുണ്ടുടുത്തു തലയിൽ പാളതൊപ്പിയും വെച്ച് വയലിൽ കാളയെ പൂട്ടിയ വണ്ടി ഓടിക്കുന്ന ഒരുപാട് അപ്പാപ്പൻമാരെ ഓർമ്മ വരുന്നു. ഉഴവൂർ- പാലാ റോഡിൽ നെല്ല്, വൈക്കോൽക്കെട്ടുകൾ കൂട്ടിയിട്ടിരിക്കുന്ന കാഴ്ചകൾ എവിടെയും കാണാമായിരുന്നു.
ഇനി കഥയിലേക്കു വരാം. പെരുന്താനം പടിഞ്ഞാറുഭാഗം അതായതു കുറിച്ചിത്താനം അമ്പലത്തിന്റെ ഭാഗങ്ങൾ. അവിടെയെല്ലാം നിറയെ പാടശേഖരങ്ങൾ. കൊയ്ത്തു കഴിഞ്ഞാലുടൻ തന്നെ കൊണ്ട കൃഷി എന്ന പേരിൽ പയർ, പാവൽ, വെള്ളരി, കോവൽ എല്ലാം കൃഷി ചെയ്യും. ഈ പാടങ്ങളുടെ അരികിലൂടെ ഒരു തോട് പോകുന്നുണ്ട്. ആ തോട്ടിലെ വെള്ളം ചെല്ലുന്നത് പൂവത്തുങ്കലിൽ ഉള്ള വലിയ തോട്ടിലേക്കാണ്. പാടങ്ങളോടു ചേർന്ന് ഈ തോടുള്ളതിനാൽ വേനൽക്കാലത്തും എപ്പോഴും വെള്ളം ഉണ്ടാകും.
ഉഴവൂർ കോളേജിൽ പഠിക്കുവാൻ പെരുന്താനം പടിഞ്ഞാറു ഭാഗത്തുനിന്നും ഒരുപാടു കുട്ടികൾ വന്നിരുന്നു. കോളേജിലേക്കു നടന്നാണ് ഇവരൊക്കെ പോയിരുന്നത്. എന്റെ വീടിന്റെ മുൻപിലൂടെ. അങ്ങനെ കൂട്ടുകൂടിയ മൂന്നു കട്ട ഫ്രണ്ട്‌സ്, കുഞ്ഞനും, ജോബിയും പിന്നെ ഞാനും…!!
കോളേജ് പഠനം കഴിഞ്ഞെങ്കിലും അയൽവാസികളായ ഞങ്ങൾ കൂട്ടുകൂടി നടന്നു. പള്ളിപ്പെരുന്നാളുകൾ, ഉത്സവങ്ങൾ എന്നുവേണ്ട എല്ലാ പരിപാടികൾക്കും ഞങ്ങൾ മൂവരും ഒത്തുചേർന്നാണ് പോയിരുന്നത്.
അങ്ങനെ വർഷങ്ങൾ കടന്നുപോയി… ഞങ്ങൾക്കു കൃഷിയിൽ വളരെ താൽപ്പര്യമുണ്ടാകുന്നു. അങ്ങനെയൊരു ജനുവരി മാസത്തിൽ കൂട്ടുകൃഷി ചെയ്താലോയെന്നു തീരുമാനിക്കുന്നു. അതും വെള്ളരി കൃഷി ചെയ്താലോ എന്ന്…!
ജോബിയുടെ എളയമ്മയുടെസ്ഥലം മുൻപ് പറഞ്ഞ തോടിന്റെ സൈഡിലുള്ള വയലാണ്, പെരുന്താനം പടിഞ്ഞാറേഭാഗം… എന്റെ വീട്ടിൽ നിന്നും രണ്ടു കിലോമീറ്റർ ദൂരമുണ്ട്. അന്നു കൃഷിയോഫീസിൽ നിന്നും സഹായങ്ങൾ കിട്ടുമായിരുന്നു. അവിടെ ഒരു അപേക്ഷയും കൊടുത്തു. രഘുച്ചേട്ടൻ നൽകിയ വിത്തുകൾ, ഉഴുതു മറിച്ച വയലിൽ മൂന്നുപേരും ചേർന്നു തടമെടുത്തു പാകി. തോട്ടിൽ വെള്ളമുള്ള സമയമായിരുന്നതുകൊണ്ട് രാവിലെയും വൈകിട്ടും ഓരോ തടത്തിലും വെള്ളം ഒഴിച്ചു.
തടത്തിൽ വെള്ളമൊഴിച്ചു മടുത്തിരിക്കുമ്പോൾ കൂട്ടത്തിൽ ഉള്ള ഒരു സഹോദരൻ കൊണ്ടുവരുന്ന പങ്ക് നീരയും ചെണ്ടൻകപ്പയും മുളകും വാഴയിലിൽ എടുത്തു വെച്ചു കഴിക്കും. അങ്ങനെയിരുന്നു തങ്ങളുടെ കൃഷിയിടത്തിലേക്ക് നോക്കുമ്പോൾ ലഭിക്കുന്ന ആത്മസംതൃപ്‌തി…!!
വിത്തുപൊട്ടി പുതിയ നാമ്പുകൾ തലപൊക്കിത്തുടങ്ങിയപ്പോൾ എല്ലാവർക്കും വലിയ സന്തോഷം… ദിവസങ്ങൾ വേഗത്തിൽ കടന്നുപൊയ്ക്കൊണ്ടിരുന്നു. അതിനൊപ്പം വെള്ളരിത്തണ്ടുകൾ കണ്ടത്തിൽ പടർന്നു കൊണ്ടുമിരുന്നു. ഇടയ്ക്കു ചാണകവും ഇട്ടുകൊടുത്തു. പ്രാണി ശല്യത്തിന് മരുന്നു വാങ്ങി അടിച്ചു. അങ്ങനെ കൃഷിയുടെ ഓരോ അവസ്ഥകളും ഞങ്ങൾ ആസ്വദിച്ചു ചെയ്യുകയായിരുന്നു. എന്നാൽ പെട്ടെന്നാണതു സംഭവിച്ചത്. തോട്ടിലെ വെള്ളം വറ്റിയിരിക്കുന്നു…!!
വെള്ളത്തിനു വേണ്ടി ഞങ്ങൾ അലഞ്ഞു. തോട്ടിൽ ഒരു കുഴികുത്തിയാൽ വെള്ളം ലഭിക്കുമെന്ന് തൊട്ടപ്പുറത്തു കൃഷി ചെയ്യുന്ന ചേട്ടൻ പറഞ്ഞു. മൂന്നുപേരും കൂടി വലിയ കുഴികുത്തി. ആദ്യ സമയങ്ങളിൽ വെള്ളം ലഭിച്ചു. എന്നാൽ കാലക്രമേണ ആ വെള്ളവും വറ്റിപ്പോയി. ഇനി എന്ത് ചെയ്യുമെന്നാലോചിച്ച് തലയിൽ കൈ വെച്ച് ആ തോട്ടുവക്കിൽ മൂന്നു പേരുമിരുന്നു. അപ്പോൾ ദൈവദൂതനെപ്പോലെ അടുത്തുള്ള ചേട്ടൻ പറഞ്ഞു, അവരുടെ കണ്ടത്തിൽ ഒരു കിണറുണ്ട്, അതിൽ നിന്നും വെള്ളം എടുത്തോളാൻ. വെള്ളത്തിനു വേണ്ടിയുള്ള വെള്ളരിയുടെ നിലവിളിക്കു മുൻപിൽ ദൂരം, ദൂരമല്ലതായി. അങ്ങനെ മൂന്നുപേർ ചേർന്ന് രാവിലെയും വൈകിട്ടും മുടങ്ങാതെ വെള്ളവും ഒപ്പം വളവും നൽകി വന്നു.
വെള്ളരിവള്ളികൾ ആ കണ്ടത്തിൽ മുഴുവൻ പടർന്നു. വള്ളികളിൽ നിറയെ പൂവ് വിടർന്നു. മനസിൽ സന്തോഷത്തിന്റെ അലമാലകൾ നിറഞ്ഞു. ഇനിയാണ് കൂടുതൽ വെള്ളം വേണ്ട സമയവും. രണ്ടാഴ്ച്ചക്കുള്ളിൽ പൂവെല്ലാം വിടർന്നു, കായ്കൾ വന്നുകൊണ്ടേയിരുന്നു. ആരും കണ്ണു വയ്ക്കുന്ന രീതിയിലുള്ള വിളവ്… സന്തോഷത്തിന്റെ ദിവസങ്ങൾ. സ്വർണ്ണനിറമുള്ള കണിവെള്ളരികൾ കാണുവാൻ വയലിന്റെ അടുത്തുള്ളയാളുകൾ വന്നുകൊണ്ടിരുന്നു. എന്നാൽ മറ്റാരുമറിയാതെ അടുത്തുള്ള ഒരു വ്യക്തി ഈ വെള്ളരിയിൽ കണ്ണു വെച്ചിട്ടുണ്ടായിരുന്നു.
വിളവെടുപ്പിന്റെ സമയമായി. അപ്പോഴാണ് ഒരാഴ്‌ചത്തെ പഠനയാത്രയ്ക്കായി എനിക്കു ലക്ഷദ്വീപിലേക്കു പോകേണ്ടി വന്നത്. വെള്ളരിക്കകൾക്കു കാവൽ നിൽക്കണമെന്ന് എന്റെ പ്രിയ കൂട്ടുകാരോട് പ്രത്യേകം പറഞ്ഞിട്ടാണ് പോയത്. എന്നാൽ മറ്റു ചില അസൗകര്യങ്ങൾ കാരണം രാത്രിയിൽ കാവൽ നിൽക്കാൻ ഇവർക്കു സാധിച്ചില്ല. ആ തക്കം നോക്കി, ആ വ്യക്തി, വിളഞ്ഞു നിന്ന വെള്ളരികൾ ചാക്കിലാക്കി പോയി… പിറ്റേദിവസം ഇവർ വന്നു നോക്കിയപ്പോൾ ഒട്ടേറെ വെള്ളരികൾ കാണുവാനില്ല. തലയിൽ കൈവെച്ച് അവർ വാവിട്ടു കരഞ്ഞു… എന്തു ഫലം!
എല്ലാം പോയി. ഇനിയുള്ളതു കൂടി കൊണ്ടുപോകേണ്ട എന്നു കരുതി എല്ലാം പറിച്ചെടുത്തു. ചാക്കുകളിലാക്കി ഉഴവൂരിലുള്ള പച്ചക്കറി കടകളിൽ കൊണ്ടുപോയി വില്ക്കാൻ ശ്രമിച്ചു. എന്നാൽ അവർക്കെല്ലാം മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്നത് മതി. കൂട്ടുകാർക്ക് ഇതെല്ലാം എന്തു ചെയ്യണം എന്നറിയാതെ വിഷമിച്ചിരുന്നപ്പോൾ ആരോ പറഞ്ഞു, കുറുപ്പുന്തറ മാർക്കറ്റിൽ കൊണ്ടുപോയാൽ വിൽക്കാമെന്ന്..!
അവസാനം ഈ വെള്ളരികളെല്ലാം നിസ്സാരവിലയ്ക്കു കുറുപ്പുന്തറ മാർക്കറ്റിൽ കൊണ്ടുപോയി വിറ്റുകിട്ടിയ പണവും വാങ്ങി ഉഴവൂർക്കു തിരിച്ചുപോന്നു. രണ്ടു മാസം വെള്ളം കോരിയതു മിച്ചം. എന്നാലും അവർക്കു വിഷമമില്ല. കൃഷിക്കു വേണ്ടി കടം വാങ്ങിയ പണം എല്ലാവർക്കും തിരികെകൊടുത്തു, ബാക്കിയുള്ള തുച്ഛമായ തുക അടിച്ചുപൊളിച്ചു സന്തോഷമാക്കി തീർത്തു.
എന്നാൽ അവർക്കു ഏറ്റവും സന്തോഷമായത്, തങ്ങളുടെ വിളവ് കട്ടെടുത്തു കള്ളും കുടിച്ചു , ‘മാനസ മൈനേ വരൂ…. ‘ എന്ന് ആടിപ്പാടി വരുന്നയാളെക്കണ്ടപ്പോഴാണ്… കളവു ചെയ്തയാളോടു വഴക്കുണ്ടാക്കിയിട്ട് എന്തു പ്രയോജനം…?
വർഷങ്ങളും വേനലും ഒരുപാടു കടന്നു പോയിട്ടും ഇവരിന്നും അടുത്ത കൂട്ടുകാരായിത്തന്നെ ജീവിക്കുന്നു. ഇനിയുമൊരു വെള്ളരികൃഷി സ്വപ്നം കണ്ടങ്ങനെ….
ഒടിടി ചിത്രങ്ങളില്‍ ഇനി അഭിനയിക്കരുതെന്ന് നടന്‍ ഫഹദ് ഫാസിലിനെ വിലക്കി ഫിയോക്ക്. ഫഹദ് നായകനായ ചിത്രങ്ങള്‍ തുടര്‍ച്ചയായി ഒടിടി പ്ലാറ്റ് ഫോമിലൂടെ റിലീസ് ചെയ്യുന്ന സാഹചര്യത്തിലാണ് വിലക്കി ഫിയോക്ക് രംഗത്തെത്തിയിരിക്കുന്നത്. ലോക്ഡൗണ്‍ കാലത്തും പിന്നീടുമായി മൂന്ന് ചിത്രങ്ങളാണ് ഈ സമയത്തിനുള്ളില്‍ ഒടിടി പ്ലാറ്റ് ഫോമിലെത്തിയത്.
മഹേഷ് നാരായണ്‍ സംവിധാനം ചെയ്ത സീ യൂ സൂണ്‍, നസീഫ് യൂസഫ് ഇയ്യുദീന്റെ ഇരുള്‍, ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ജോജി എന്നിവയായിരുന്നു ചിത്രങ്ങള്‍. ഇനിയും ഒടിടി റിലീസുകളോട് സഹകരിച്ചാല്‍ ഫഹദ് ചിത്രങ്ങള്‍ തീയ്യേറ്റര്‍ കാണുകയില്ലെന്നാണ് ഫിയോക്ക് അറിയിച്ചിരിക്കുന്നത്.
മഹേഷ് നാരായണന്റെ ബിഗ് ബജറ്റ് ചിത്രം മാലിക്ക് ഉള്‍പ്പടെയുള്ള സിനിമകളുടെ പ്രദര്‍ശനത്തിന് വലിയ രീതിയിലുള്ള തടസങ്ങള്‍ നേരിടുമെന്ന് ഫിയോക്ക് താരത്തിന് മുന്നറിയിപ്പ് നല്‍കുന്നു. ഫഹദ് ഫാസിലുമായി നടന്‍ ദിലീപും സംവിധായകന്‍ ബി. ഉണ്ണികൃഷ്ണനും ഫോണിലൂടെ സംസാരിച്ചിരുന്നു. സംഘടനയുടെ തീരുമാനം അറിയിക്കുകയും ഒരു തീരുമാനത്തില്‍ എത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അതേസമയം, സംഭവത്തില്‍ താരം പ്രതികരിച്ചിട്ടില്ല.
ഞാൻ യുകെയിൽ വര്ഷങ്ങളോളം എന്റെ കണ്ണിൽ ഉണ്ണിയായി ഉപയോഗിച്ച മെർസിഡസ് ബെൻസ് കാർ യുകെയിൽ താമസിക്കുന്ന ഏതെങ്കിലും മലയാളികൾക്ക് വേണമെങ്കിൽ എന്നെ രണ്ടു ദിവസത്തിനകം അറിയിക്കുക . ഒരു രൂപ പോലും എനിക്ക് വേണ്ട . നിങ്ങൾക്ക് ഫ്രീ ആയിട്ടു കാർ സ്വന്തമാക്കാം അല്ലങ്കിൽ എടുക്കാം .ഞാൻ യുകെയിൽ ഉടൻ എങ്ങും മടങ്ങാൻ താല്പര്യമില്ല എന്നതിനാൽ കാർ അവിടെ ഉപയോഗിക്കാതെ കിടന്നു നശിക്കുന്നു .. ആർക്കെങ്കിലും എന്റെ കാർ ഉപയോഗപ്പെടട്ടെ ..
എന്തുകൊണ്ട് യുകെയിൽ ഉള്ള കാർ ഞാൻ ഫ്രീ ആയി കൊടുക്കുന്നു .
2002 ലാണ് ഞാൻ യുകെയിൽ ഉപരിപഠനത്തിനു എത്തുന്നത് . ഇന്ത്യയിൽ B.Tech Electronics& Telecommunications ENGG കഴിഞ്ഞു Msc Business Information Technology പഠിക്കാൻ ലണ്ടൻ middlesex യൂണിവേഴ്സിറ്റിയിൽ എത്തി . 2002 ൽ ആ കോഴ്സിന് പഠിക്കാൻ / താമസം എല്ലാം കൂടി എനിക്ക് ചെലവായത് 30 ലക്ഷം രൂപ മുകളിൽ ആണ് .
അന്ന് ഒരു car വാങ്ങാൻ എനിക്ക് സാധിച്ചില്ല . ലണ്ടനിൽ വന്നു ഒരു മാസത്തിനകം എനിക്ക് ബ്രിട്ടീഷ് ടെലികോമിൽ 1.5 ലക്ഷം രൂപ സാലറി ഉള്ള ജോലി ഉണ്ടായിട്ടും ലണ്ടനിലേ ജീവിത ചെലവ് കാരണം കാർ വാങ്ങാൻ സാധിച്ചില്ല . പഠിത്തം കഴിഞു ഒരു വര്ഷം കഴിഞ്ഞാണ് എനിക്ക് ഒരു കാർ വാങ്ങാൻ സാധിച്ചത് .. അപ്പോൾ എനിക്കുണ്ടായ കഷ്ടപ്പാട് ഞാൻ മനസിലാക്കിയിട്ടുണ്ട് . ഇതുകൊണ്ടു മാത്രമാണ് ഞാൻ എന്റെ വെറുതെ ഓടിക്കാതെ കിടക്കുന്ന കാർ അർഹതപ്പെട്ടവർക്ക് ഫ്രീ ആയി കൊടുക്കാൻ തീരുമാനിച്ചത് .
ഇന്നുവരെ 120 പേർ അവരുടെ പേരുകൾ നല്കിയിട്ടിരുണ്ട് . നറുക്കെടുപ്പ് ഞാൻ നടത്തും അതിൽ കിട്ടുന്ന ഭാഗ്യശാലിക്ക് എന്റെ കാർ നൽകും .അതുപോലെ എനിക്ക് കിട്ടിയിരിക്കുന്ന എല്ലാ ആളുകൾക്കും ഒരു കാർ എങ്ങനെ എങ്കിലും ഞാൻ റെഡി ആക്കി കൊടുക്കാൻ ശ്രെമിക്കും . കാരണം എന്റെ യുകെയിലെ ബന്ധം വെച്ച് കാർ വാങ്ങാൻ കഷ്ടപ്പെടുന്ന എല്ലാ മലയാളികൾക്കും അത് വാങ്ങി കൊടുക്കാൻ ഞാൻ ശ്രെമിക്കും .അതിനുള്ള വഴി ഞാൻ കണ്ടു പിടിച്ചിട്ടുണ്ട് . മനസ്സ് ഉണ്ടേൽ മാർഗം ഉണ്ട് .. എല്ലാവരും സന്തോഷം അനുഭവിക്കട്ടെ .. എന്റെ ഒരു ചെറിയ പ്രവർത്തി കൊണ്ട് നൂറു ആളുകൾ സന്തോഷിച്ചാൽ അതിൽ ഞാൻ എന്നും അഭിമാനിക്കും ..
പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എംഎ യൂസഫലിയും കുടുംബവും അബുദാബിയിലേയ്ക്ക് മടങ്ങി. യുഎഇ രാജകുടുംബം അയച്ച പ്രത്യേക വിമാനത്തിലാണ് കുടുംബം തിരികെ മടങ്ങിയത്. അതസമയം, കൊച്ചി പനക്കാട്ടെ ചതുപ്പ് നിലത്തേയ്ക്ക് അടിയന്തര ലാന്റിങ് നടത്തിയ ഹെലികോപ്റ്റര്‍ സംഭവ സ്ഥലത്തുനിന്ന് നീക്കം ചെയ്യുകയും ചെയ്തു.
പനക്കാട്ട് നിന്നും ഇടപ്പള്ളിയിലെ കേന്ദ്രത്തിലേക്കാണ് ഹെലികോപ്റ്റര്‍ മാറ്റിയിരിക്കുന്നത്. അര്‍ധ രാത്രി 12 മണിയോടെ ആരംഭിച്ച ദൗത്യം പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് പൂര്‍ത്തീകരിക്കാന്‍ സാധിച്ചത്.
യൂസഫലിയുടെ കൊച്ചിയിലെ വസതിയില്‍ നിന്നും ലേക്ഷോര്‍ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെയാണ് ഹെലികോപ്റ്റര്‍ അടിയന്തരമായി ചതുപ്പ് നിലത്തേക്ക് ഇറക്കിയത്. സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഇത്.
വിവാഹത്തില്‍ നിന്നു പ്രതിശ്രുത വരന്‍ പിന്മാറിയതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കൊട്ടിയം സ്വദേശിനി റംസി(24)യുടെ സഹോദരി അന്‍സി വീണ്ടും കാമുകനൊപ്പം ഒളിച്ചോടി.
പിഞ്ചു കുഞ്ഞിനെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ചാണ് ഇരവിപുരം വാളത്തുംഗല്‍ വാഴക്കൂട്ടത്തില്‍ പടിഞ്ഞാറ്റതില്‍ റഹീമിന്റെ മകള്‍ അന്‍സി കാമുകന്‍ നെടുമങ്ങാട് അരുവിക്കര മുണ്ടേല സ്വദേശി സഞ്ചുവിനൊപ്പം പോയത്.
ജനുവരി 17ന് ഇയാള്‍ക്കൊപ്പം പോയ അന്‍സിയെ ഭര്‍ത്താവും പിതാവും നല്‍കിയ പരാതിയെ തുടര്‍ന്ന് എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നു കളഞ്ഞതിന് പൊലീസ് ജുവനൈല്‍ ജസ്റ്റിസ് നിയമ പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു.
പിന്നീട് ഭര്‍ത്താവ് മുനീര്‍ ഒരു ലക്ഷത്തോളം രൂപ മുടക്കി ജാമ്യം എടുത്ത് ഒപ്പം താമസിച്ചു വരുന്നതിനിടെയാണ് അന്‍സി വീണ്ടും കാമുകനൊപ്പം പോയത്.
അക്ഷയ കേന്ദ്രത്തില്‍ പോകുകയാണ് എന്ന് വീട്ടില്‍ പറഞ്ഞ് ഇറങ്ങിയ അന്‍സി സഞ്ചുവിനൊപ്പം പോകുകയായിരുന്നു. മുനീറിനും അന്‍സിയ്ക്കും ഒരു വയസ് പ്രായമുള്ള മകളുണ്ട്. ഈ കുഞ്ഞിനെ ഉപേക്ഷിച്ചാണ് അന്‍സി രണ്ടാമതും പോയത്.
കഴിഞ്ഞ ഡിസംബര്‍ മാസത്തിലാണ് അന്‍സിയും സഞ്ചുവും പ്രണയത്തിലാകുന്നത്. അന്‍സിയുടെ സഹോദരിയുടെ മരണവുമായി ബന്ധപ്പെട്ട് രൂപീകരിച്ച വാട്ട്‌സാപ്പ് കൂട്ടായ്മയിലെ പരിചയമാണ് പ്രണയത്തിലേക്കു മാറിയത്. റംസിയുടെ മരണവുമായി ബന്ധപ്പെട്ട പല പ്രതിഷേധ പരിപാടികളിലും സഞ്ചു പങ്കെടുത്തിട്ടുണ്ട്. കൂടാതെ അന്‍സിയുടെ വീട്ടിലെ നിത്യസന്ദര്‍ശകനുമായിരുന്നു.
താന്‍ അപമാനിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതിനാലാണ് ഭാര്യ ഇറങ്ങിപ്പോയതെന്ന് യുവതിയുടെ ഭര്‍ത്താവ് മുനീര്‍ അന്ന് പറഞ്ഞിരുന്നു. എല്ലാം തന്റെ തെറ്റാണെന്നും ഭാര്യ മടങ്ങിയെത്തിയാല്‍ സ്വീകരിക്കാന്‍ തയ്യാറാണെന്നും മുനീര്‍ പറഞ്ഞിരുന്നു. ഭാര്യ ഇറങ്ങിപ്പോയ ദിവസം വൈകിട്ട് താനുമായി വഴക്ക് ഉണ്ടായിരുന്നു. വീട്ടിലെ ചില കാര്യങ്ങളെ ചൊല്ലിയാണ് വഴക്കുണ്ടായത്. വാക്കുതര്‍ക്കത്തിനൊടുവില്‍ ഭാര്യയെ മര്‍ദ്ദിക്കുകയും ചെയ്തതായി മുനീര്‍ പറയുന്നു. ആ ദിവസം രാത്രിയാണ് ഭാര്യ ഒളിച്ചോടിയതെന്നും ഇദ്ദേഹം വ്യക്തമാക്കി.
തന്റെ കുഞ്ഞ് ദിവസങ്ങളായി മുലപ്പാല്‍ പോലും കുടിക്കാതെയിരിക്കുകയാണ്. അതുകൊണ്ടുതന്നെ മടങ്ങിയെത്തിയാല്‍ ഭാര്യയെ ഇരുകൈയുംനീട്ടി സ്വീകരിക്കാന്‍ തയ്യാറാണെന്നും മുനീര്‍ പറഞ്ഞു. വഴക്കുണ്ടായപ്പോള്‍, അപ്പോഴുണ്ടായ ദേഷ്യത്തിന് വിവാഹ മോചനം വേണമെന്നും അഭിഭാഷകനെ കാണണമെന്നും താന്‍ പറഞ്ഞിരുന്നു. ഇതിലുള്ള ദേഷ്യത്തിലാണ് അന്‍സി, വാട്‌സാപ്പ് കൂട്ടായ്മയിലെ അംഗത്തിനൊപ്പം പോയത് എന്നായിരുന്നു മുനീര്‍ പറഞ്ഞിരുന്നത്.
ഒളിച്ചോടിയ യുവതി പിന്നീട് പൊലീസ് സ്റ്റേഷനില്‍ എത്തിയെങ്കിലും ഭര്‍ത്താവിനൊപ്പം പോകാന്‍ തയ്യാറല്ലെന്ന് അറിയിച്ചിരുന്നു. മറ്റൊരു വിവാഹം കഴിക്കാനാണ് യുവതി മുനീറിനോട് ആവശ്യപ്പെട്ടത്. പിന്നീട് റിമാന്‍ഡ് ചെയ്തശേഷം യുവതിയെ ജയിലിലേക്കു വിളിച്ചപ്പോഴും ഇക്കാര്യം തന്നെ തുടര്‍ന്നു.
എന്നാല്‍ അതൊക്കെ അപ്പോഴത്തെ ദേഷ്യം കൊണ്ടാണെന്നും, അന്‍സിക്ക് തന്നോട് സ്‌നേഹക്കുറവില്ലെന്നുമാണ് മുനീര്‍ പറയുന്നത്. ‘ആരൊക്കെ അവളെ തള്ളി പറഞ്ഞാലും എനിക്കറിയാം അവള്‍ ചെയ്തത് തെറ്റല്ല എന്ന്. ഒരിക്കലും സഞ്ചുവുമായി അരുതാത്ത ബന്ധങ്ങളൊന്നും അവള്‍ക്ക് ഉണ്ടാകില്ല. എല്ലാം എന്നോടുള്ള ദേഷ്യംകൊണ്ട് പറയുന്നതാണ്- മുനീര്‍ പറഞ്ഞു.
സഹോദരിയുടെ ആത്മഹത്യയില്‍ നീതി ഉറപ്പാക്കുന്നതിനുവേണ്ടിയാണ് അന്‍സി ഉള്‍പ്പടെ മുന്‍കൈയെടുത്ത് ജസ്റ്റിസ് ഫോര്‍ റംസി എന്ന പേരില്‍ വാട്‌സാപ്പ് കൂട്ടായ്മ രൂപീകരിച്ചത്. ഇതില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ അംഗങ്ങളായിട്ടുണ്ട്. ഗ്രൂപ്പിന്റെ തുടക്കം മുതല്‍ ഉണ്ടായിരുന്ന സഞ്ജു വളരെ സജീവമായ അംഗമായിരുന്നു. അന്‍സിയുമായി വ്യക്തിപരമായി സഞ്ജു ചാറ്റ് ചെയ്തിരുന്നു.
അഞ്ചു മാസം മുന്‍പാണ് അന്‍സിയും സഞ്ജുവും പ്രണയത്തിലാകുന്നതെന്ന് ഇരുവരും പൊലീസിനോട് പറഞ്ഞു. നെടുമങ്ങാട് പിഎസ്‌സി കോച്ചിങ് സെന്ററില്‍ വിദ്യാര്‍ഥിയാണ് സഞ്ജു. പൊലീസ് സ്റ്റേഷനില്‍ വിളിപ്പിച്ചപ്പോള്‍ ഒരുമിച്ചു ജീവിക്കാനാണ് താല്‍പര്യമെന്ന് ഇരുവരും പൊലീസിനോട് പറഞ്ഞു.
വലിച്ചെറിഞ്ഞ മാസ്‌കുകള്‍ ഉപയോഗിച്ച് മെത്ത നിര്‍മ്മാണം നടത്തി വന്ന മെത്തനിര്‍മ്മാണ ഫാക്ടറി അടച്ചു പൂട്ടിച്ചു. മഹാരാഷ്ട്രയിലാണ് സംഭവം. ജല്‍ഗാവിലെ ഒരു ഫാക്ടറിയില്‍ നടത്തിയ റെയ്ഡിന് ശേഷമാണ് ഫാക്ടറിയില്‍ ക്രമക്കേട് കണ്ടെത്തുകയും തുടര്‍ന്ന് ഫാക്ടറി അടച്ചു പൂട്ടിച്ചത്.
പഞ്ഞിയോ അത്തരത്തിലുള്ള മറ്റ് അസംസ്‌കൃതവസ്തുക്കളോ ഉപയോഗിക്കുന്നതിന് പകരം ഉപേക്ഷിച്ച മാസ്‌കുകള്‍ ഉപയോഗിച്ചായിരുന്നു ഇവിടെ കിടക്ക നിര്‍മാണം നടത്തുന്നതായി അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുകയായിരുന്നു. വിവിധയിടങ്ങളില്‍ നിന്ന് മാസ്‌കുകള്‍ ശേഖരിച്ച് ഫാക്ടറിയിലെത്തിക്കുന്ന റാക്കറ്റിനെ കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് തെരച്ചില്‍ നടത്തിയത്.
ഫാക്ടറിക്കുള്ളില്‍ നിന്നും പരിസരത്ത് നിന്നും മാസ്‌കുകളുടെ വന്‍ശേഖരവും പോലീസ് കണ്ടെത്തി. സംഭവത്തില്‍, ഫാക്ടറി ഉടമയായ അംജദ് അഹമ്മദ് മന്‍സൂരിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു. ഫാക്ടറിയില്‍ കണ്ടെത്തിയ മാസ്‌ക് ശേഖരം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പോലീസ് നശിപ്പിച്ചു.