വിജിലന്‍സ് റെയ്ഡില്‍ കെഎം ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍ നിന്ന് 50 ലക്ഷം രൂപ പിടിച്ചെടുത്തു. രേഖകളില്ലാത്ത പണമാണ് പിടികൂടിയത്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരിലെയുംവീട്ടിലാണ് വിജിലന്‍സ് റെയ്ഡ് നടന്നത്. വിജിലന്‍സ് എസ്പി ശശിധരന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്.
പുലര്‍ച്ചെ ഏഴ് മണിക്കാണ് പരിശോധന ആരംഭിച്ചത്. കോഴിക്കോട്ടെ വെള്ളിമാടുകുന്നിലെ വീട്ടിലും കണ്ണൂര്‍ അഴീക്കോട്ടെ വീട്ടിലും സമാന്തരമായാണ് പരിശോധന നടത്തിയത്. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് പരിശോധന. പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തുന്നത്. ചില രേഖകളും കണ്ടെടുത്തിട്ടുണ്ടെന്നാണ് വിവരം. വീടിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ടും പരിശോധന നടക്കുന്നുണ്ട്.
ഷാജിയുടെ സമ്പത്തില്‍ വലിയ വര്‍ധന ഉണ്ടായെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കണ്ടുകിട്ടിയ പണത്തിന് മതിയായ തെളിവുകളില്ലെങ്കില്‍ ഷാജിയ്ക്ക് കുരുക്ക് മുറുകും.
പൊതുപ്രവര്‍ത്തകനായ അഡ്വ. എംആര്‍ ഹരീഷ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കെഎം ഷാജിക്കെതിരെ വിജിലന്‍സിന്റെ സ്പെഷ്യല്‍ യൂണിറ്റ് അന്വേഷണം നടത്തിയത്. 2011 മുതല്‍ 2020 വരെയുള്ള കാലയളവില്‍ കെ.എം ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നാണ് വിജിലന്‍സിന്റെ പ്രാഥമിക റിപ്പോര്‍ട്ട്.
രാജ്യസഭാ തെരഞ്ഞെടുപ്പ് മേയ് രണ്ടിനകം നടത്തണമെന്ന് ഹൈക്കോടതി. ഇപ്പോഴത്തെ നിയമസഭാംഗങ്ങൾക്കാണ് വോട്ടവകാശമെന്നും ഹൈക്കോടതി വ്യക്തമാക്കി. സിപിഐ എമ്മും നിയമസഭാ സെക്രട്ടറിയും നൽകിയ ഹർജികൾ ഹൈക്കോടതി അംഗീകരിച്ചു.
കേരളത്തിലെ തെരഞ്ഞെടുപ്പ് നീട്ടിവക്കാൻ കേന്ദ്ര നിയമ മന്ത്രാലയം ശുപാർശ ചെയ്തെന്നും പുതിയ നിയമസഭ രൂപീകരിച്ചശേഷം തെരഞ്ഞെടുപ്പ് മതിയെന്ന് നിയമോപദേശം ലഭിച്ചെന്നും കമ്മിഷൻ കോടതിയില്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഏപ്രിൽ 21നാണ് നിലവിലെ മൂന്ന് അംഗങ്ങളുടെ കാലാവധി തീരുന്നത്.
മാസ് വാക്സിനേഷന് തുടങ്ങിയതോടെ ലഭ്യതക്കുറവ് രൂക്ഷമാകുന്നു. പല മേഖലകളിലും രണ്ട് ദിവസത്തേക്ക് മാത്രമെ സ്റ്റോക്കുള്ളുവെന്നും ആരോഗ്യമന്ത്രി പറഞ്ഞു. വാക്സിൻ തീരെ ലഭിക്കുന്നില്ലെന്ന ആക്ഷേപം ഇല്ലെന്നും കെ.കെ.ശൈലജ പറഞ്ഞു. നമുക്ക് ലഭ്യത ഉറപ്പാക്കിയിട്ട് വേണം വിദേശത്തേക്ക് അയക്കാൻ.കൂടുതൽ വാക്സിൻ ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് കത്തയച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിൽ തൃശൂർ പൂരത്തിന് വലിയ ആൾക്കൂട്ടമുണ്ടാകുന്നത് അപകടകരമാണെന്നും മന്ത്രി പറഞ്ഞു. പൊങ്കാല നടത്തിയതുപോലെ പ്രതീകാത്മകമായി നടത്താനാകുമോയെന്ന് ആലോചിക്കണം. ഇക്കാര്യത്തിൽ ദേവസ്വം ബോർഡ് ചർച്ചയിലൂടെ തീരുമാനമെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഷെറിൻ പി യോഹന്നാൻ
മലയാളത്തിലെ ആദ്യ ടെക്‌നോ ഹൊറർ ചിത്രമെന്ന നിലയിലാണ് ‘ചതുർ മുഖം’ ഇന്ന് റിലീസ് ചെയ്തത്. പ്രേതം 2 വിൽ ഈ ഒരു എലമെന്റ് കടന്നുവരുന്നുണ്ടെങ്കിലും കൈകാര്യം ചെയ്ത വിധം ഒട്ടും നന്നായിരുന്നില്ല. അതുകൊണ്ട് തന്നെ വേറിട്ടൊരു അനുഭവം സമ്മാനിക്കാൻ ഈ ചിത്രത്തിന് സാധിക്കും എന്നൊരു പ്രതീക്ഷ ഉണ്ടായിരുന്നു.
കോഹിനൂറിന്റെ തിരക്കഥാകൃത്തുകളായ രഞ്ജിത്ത് കമല ശങ്കർ, സലിൽ.വി എന്നിവരുടെ ആദ്യ സംവിധാന സംരംഭം ആണ് ഈ ചിത്രം. രാവിലെ എഴുന്നേൽക്കുന്നത് മുതൽ സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഒരാളാണ് തേജസ്വിനി. നാട്ടിലെത്തുന്ന ഒരു ദിവസം കൈവശം ഉണ്ടായിരുന്ന ഫോൺ നഷ്ടപ്പെട്ടുപോകുകയും പിന്നീട് ഓൺലൈനിലൂടെ 4500 രൂപയുടെ ഒരു ഫോൺ വാങ്ങുകയും ചെയ്തു. ആ ഫോൺ കയ്യിലെത്തിയതുമുതൽ തേജസ്വിനിയുടെ ജീവിതത്തിൽ പല അനിഷ്ട സംഭവങ്ങളും അരങ്ങേറാൻ തുടങ്ങി.

Positives – മലയാള സിനിമ പിന്തുടർന്നു പോകുന്ന ക്‌ളീഷേ പ്രേതസങ്കല്പങ്ങളെ തിരുത്തിയെഴുതാൻ ചിത്രത്തിന് സാധിച്ചിട്ടുണ്ട്. ഈ കാലഘട്ടത്തിന് അനിവാര്യമായ രീതിയിലാണ് ചിത്രം ഒരുക്കിയെടുത്തിരിക്കുന്നത്. മന്ത്രവാദിയെയും പള്ളീലച്ചനെയും ഒന്നും ക്ലൈമാക്സിൽ കൊണ്ടുവരാതിരുന്നത് തന്നെയാണ് ചിത്രത്തിന്റെ പ്ലസ് പോയിന്റ്. ഡോൺ വിൻസെന്റിന്റെ ഗംഭീര പശ്ചാത്തലസംഗീതം ചിത്രത്തിന്റെ അവസാനം വരെ നിറഞ്ഞുനിൽക്കുന്നുണ്ട്. മഞ്ജു വാര്യരുടെയും അലൻസിയരുടെയും പ്രകടനം മികച്ചു നിൽക്കുന്നു. ഇനി കഥ എങ്ങനെയാവുമെന്ന ആകാംഷ ഉണർത്തികൊണ്ടാണ് ആദ്യ പകുതി അവസാനിക്കുന്നത്. പ്രശ്നങ്ങളെ പരിഹരിക്കാൻ കണ്ടെത്തുന്ന വഴിയും ഇൻട്രസ്റ്റിംഗ് ആയി തോന്നി.
Negatives – ടെക്‌നോ ഹൊറർ എന്ന ലേബലിൽ ആണ് പടം എത്തിയതെങ്കിലും അധികം ഭയപ്പെടുത്തുന്ന രംഗങ്ങൾ ഒന്നും ചിത്രത്തിലില്ല. പലവിധ ലോജിക്കൽ പ്രശ്നങ്ങൾ ഉണ്ടെങ്കിലും ഈയൊരു ജോണർ ആയതിനാൽ അതൊക്കെ മറന്നുകളയുന്നതാവും നല്ലത്. ക്ലൈമാക്സ് ഒക്കെ മോശമായാണ് അനുഭവപ്പെട്ടത്. സണ്ണി വെയ്ന്റെ പ്രകടനം ഒട്ടും നന്നായിരുന്നില്ല. ആ ഒരു കുറവ് പലയിടത്തും മഞ്ജു വാര്യരാണ് പരിഹരിച്ചത്. ചില ക്ലോസപ്പ് ഷോട്ടുകളും അനാവശ്യമായി തോന്നി.
Last Word – സീറ്റ് എഡ്ജ് ത്രില്ലർ എന്ന അവകാശവാദം ഉന്നയിക്കാനില്ല. രണ്ടേകാൽ മണിക്കൂർ ദൈർഘ്യമുണ്ടെങ്കിലും സിനിമ ഒരിടത്തും ബോറടിപ്പിക്കുന്നില്ല. അധികം ലോജിക് ഒന്നും അന്വേഷിക്കാതിരുന്നാൽ ഒരു തവണ കണ്ടിരിക്കാം. കാണാൻ ആഗ്രഹമുണ്ടെങ്കിൽ തിയേറ്ററിൽ തന്നെ കാണുക.
ഒരു മതത്തിലും ചേരാതെ ജീവിക്കുന്നവരാണ് തങ്ങളെന്ന് ജോമോള്‍ ജോസഫ്. തന്റെ മതം തേടുന്നവര്‍ക്കും തന്റെ കഴുത്തിലെ കുരിശുമാല തപ്പുന്നവര്‍ക്കുമുള്ള മറുപടിയാണ് ജോമോള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ നല്‍കിയിരിക്കുന്നത്. ഫേസ്ബുക്കില്‍ എന്റെ നൂറുകണക്കിന് ചിത്രങ്ങള്‍ ഞാന്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. അതില്‍ തുണിയുടുത്തതും, തുണിയുടുക്കാത്തതുമായി നിരവധി ഫോട്ടോകളുണ്ട്. അതിലൊരു ഫോട്ടോയിലെങ്കിലും ഞാന്‍ മതത്തിന്റെ അടയാളങ്ങള്‍ പേറുന്ന ഒരു ചിത്രമെങ്കിലും കാണിച്ചുതരിക. അതിപ്പോ കുരിശിട്ട മാലയോ, അരഞ്ഞാണമോ എന്തായാലും കുഴപ്പമില്ല.- ജോമോള്‍ കുറിച്ചു.
ജോമോളുടെ കുറിപ്പിന്റെ പൂര്‍ണരൂപം,
എന്റെ കഴുത്തിലെ കുരിശുമാല തപ്പുന്നവരോട്. പലപ്പോഴും ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഞാന്‍ പറയുകയും എഴുതുകയും ചെയ്തതാണ് ഞങ്ങള്‍ മതമില്ലാതെ ജീവിക്കുന്നവരാണ് എന്നതും, ഞങ്ങളുടെ മക്കളായ ആദിയെയും ആമിയെയും ഇതുവരെ ഒരു മതത്തിലേക്കും ചേര്‍ത്തിട്ടില്ല എന്നതും. അവര്‍ക്ക് പ്രായപൂര്‍ത്തിയായിക്കഴിയുമ്പോള്‍ അവരുടെ താല്‍പര്യപ്രകാരം മതമില്ലാതെ തന്നെ ജീവിക്കുകയോ, ലോകത്തിലേതു മതം വേണമെങ്കിലും തിരഞ്ഞെടുക്കുകയോ ചെയ്യാം, അത് അവരുടെ രണ്ടുപേരുടേയും മാത്രം വ്യക്തിസ്വാതന്ത്ര്യമാണ്. ഞങ്ങളതില്‍ ഇടപെടില്ല.
എന്നാല്‍ എന്റെ പേര് വെച്ച് എന്നെ ക്രിസ്ത്യന്‍ മതത്തില്‍ പെട്ടവളാക്കാനും, ഫ്രാങ്കോയുടെ വെപ്പാട്ടിയെന്ന് വരെ വിളിക്കാനും ഹിന്ദു മുസ്ലീം മത തീവ്രവാദം തലക്ക് പിടിച്ചവര്‍ നാളുകളായി ശ്രമിച്ചു വരുന്നു. ക്രിസ്ത്യന്‍ മതത്തിലെ ജീര്‍ണതകള്‍ ചൂണ്ടിക്കാട്ടി അതിന് എന്നെ കൊണ്ട് മറുപടി പറയിക്കാനും ശ്രമിക്കുന്നു ഇത്തരം മതഭ്രാന്തന്‍മാര്‍. പ്രായപൂര്‍ത്തിയായവര്‍ക്ക് സ്വന്തം താല്‍പര്യപ്രകാരം ഇഷ്ടമുള്ള മതം സ്വീകരിക്കാം എന്ന സുപ്രീം കോടതി വിധിയെ കുറിച്ച് ഞാന്‍ ഇന്നിട്ട പോസ്റ്റില്‍, ഒരുത്തന്‍ എന്നാട് പറയുന്നു,ആദ്യം കഴുത്തിലെ കുരിശുമാല ഊരിവെച്ചേച്ച് ഇതൊക്കെ പറയാന്‍ എന്ന്. അവന്‍ മേലില്‍ കുരിശുമാലയുമായി എന്റടുത്തേക്ക് വരില്ല.
ഫേസ്ബുക്കില്‍ എന്റെ നൂറുകണക്കിന് ചിത്രങ്ങള്‍ ഞാന്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. അതില്‍ തുണിയുടുത്തതും, തുണിയുടുക്കാത്തതുമായി നിരവധി ഫോട്ടോകളുണ്ട്. അതിലൊരു ഫോട്ടോയിലെങ്കിലും ഞാന്‍ മതത്തിന്റെ അടയാളങ്ങള്‍ പേറുന്ന ഒരു ചിത്രമെങ്കിലും കാണിച്ചുതരിക. അതിപ്പോ കുരിശിട്ട മാലയോ, അരഞ്ഞാണമോ എന്തായാലും കുഴപ്പമില്ല. മതഭ്രാന്ത് നിങ്ങളുടെ തലക്ക് കയറിട്ടുണ്ട് എങ്കില്‍, വല്ല മുള്ളുമുരിക്കിലും വലിഞ്ഞു കേറി ആ കഴപ്പിനൊരു പരിഹാരം കാണുക. അല്ലാതെ കുരിശും കൊന്തയും മറ്റ് മതചിഹ്നങ്ങളും എന്റെ മേത്ത് കൊണ്ടുവന്ന് ഒട്ടിക്കാന്‍ നിന്നാല്‍, അത്തരം ആളുകളോടുള്ള എന്റെ പ്രതികരണവും കടുത്തതാകും. പിന്നെ കിടന്ന് മോങ്ങീട്ട് കാര്യമില്ല.
നബി മതം വിട്ട ഞങ്ങള്‍ പള്ളികളിലെയും അമ്പലങ്ങളിലെയും അടക്കം ഏത് മതത്തിന്റെ ആഘോഷങ്ങളിലും പങ്കെടുക്കുകയും ചെയ്യാറുണ്ട്. മതപരമായ യാതൊരു ചടങ്ങുകളിലും പങ്കെടുക്കാറുമില്ല. നാളെയിപ്പോള്‍ ഏതേലും അമ്പലത്തിലെ ഉല്‍സവത്തിന് ക്ഷണിച്ചാലും ഞങ്ങള് വന്നിരിക്കും..
ഭക്തിയുടെ ഇരുമുടിക്കെട്ടുമായി മല ചവിട്ടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്നിധാനത്തിൽ എത്തി അയ്യപ്പ ദർശനം നടത്തി. ഇളയ മകൻ കബീർ മുഹമ്മദ് ഖാനും ഒപ്പം ഉണ്ടായിരുന്നു. വൈകിട്ട് 5.10ന് പമ്പയിൽ എത്തി. പമ്പാ ഗണപതി കോവിൽ എത്തി കെട്ടുമുറുക്കി. സ്വാമി അയ്യപ്പൻ റോഡിലൂടെ നടന്നാണ് മല കയറിയത്. പൊലീസ്, ഡോക്ടർമാരുടെ സംഘം എന്നിവരും അനുഗമിച്ചു. നടന്നു മല കയറുന്നതിനു ബുദ്ധിമുട്ട് ഉണ്ടായാൽ ഉപയോഗിക്കുന്നതിനു 2 ഡോളിയും ക്രമീകരിച്ചിരുന്നു.
ക്ഷീണം തോന്നുമ്പോൾ ഇടയ്ക്ക് നിന്നു വിശ്രമിച്ചു. പക്ഷേ ഒരു ബുദ്ധിമുട്ടും ഇല്ലാതെ ഗവർണർ പൂർണമായും നടന്നാണ് മല കയറിയത്. സന്നിധാനത്തിൽ എത്താൻ ഒന്നര മണിക്കൂർ എടുത്തു. സന്നിധാനത്തിൽ എത്തിയപ്പോൾ പടിപൂജ നടക്കുകയായിരുന്നു. അതിനാൽ ഗസ്റ്റ് ഹൗസിൽ വിശ്രമിച്ച ശേഷം രാത്രി 8 മണിയോടെ പതിനെട്ടാംപടി കയറി അയ്യപ്പ ദർശനം നടത്തി. തന്ത്രി കണ്ഠര് രാജീവര് ശ്രീകോവിൽനിന്നു പ്രസാദം നൽകി. മാളികപ്പുറം ക്ഷേത്രത്തിലും വാവരു സ്വാമിയുടെ നടയിലും ദർശനം നടത്തിയ ശേഷം രാത്രി സന്നിധാനത്തിൽ തങ്ങും.
തിങ്കളാഴ്ച പുലർച്ചെ 5ന് നിർമാല്യ ദർശനം. ഗവർണറുടെ സന്ദർശനത്തിന്റെ ഓർമയ്ക്കായി മാളികപ്പുറം ക്ഷേത്ര പരിസരത്ത് ചന്ദന തൈ നടും. പുണ്യം പൂങ്കാവനം ശുചീകരണ യജ്ഞത്തിലും പങ്കെടുത്ത ശേഷം മടങ്ങും. സന്നിധാനത്തിൽ എത്തിയ ഗവർണറെ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു, അംഗം കെ.എസ്.രവി, ദേവസ്വം കമ്മിഷണർ ബി. എസ്. തിരുമേനി എന്നിവർ ചേർന്ന് വലിയ നടപ്പന്തലിൽ സ്വീകരിച്ചു.
രാഹുല്‍ ദ്രാവിഡ് ദേഷ്യപ്പെടുന്ന ഒരു പരസ്യമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. പരസ്യത്തില്‍ കാണുന്നപോലെ ഒരിക്കല്‍ ദ്രാവിഡ്ദേഷ്യപ്പെട്ട്കണ്ടിട്ടുണ്ടെന്നാണ് സഹതാരമായിരുന്ന വിരേന്ദര്‍ സേവഗിന്റെ വെളിപ്പെടുത്തല്‍.
സമ്മര്‍ദഘട്ടത്തില്‍ പോലും കൂളായിരിക്കുന്ന ദ്രാവിഡ് ട്രാഫിക് ബ്ലോക്കില്‍ പെട്ടുകിടക്കുമ്പോള്‍ എല്ലാവരോടും കയര്‍ക്കുന്നതായാണ് പരസ്യത്തില്‍ കാണിച്ചിരിക്കുന്നത്. ഐപിഎല്‍ ആദ്യമല്‍സരത്തിനിടെ ഇറങ്ങിയ പരസ്യം അതിവേഗം ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടംപിടിച്ചു. മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വിരേന്ദര്‍ സേവാഗ് ഒടുക്കം ഒരു വെളിപ്പെടുത്തല്‍ നടത്തി. ഇതുപോലെ രാഹുല്‍ ഒരിക്കല്‍ ദേഷ്യപ്പെട്ടിട്ടുണ്ട്. അതും എം.എസ്.ധോണിയോട്. പാക്കിസ്ഥാന്‍
പര്യടനത്തിനിടെയായിരുന്നു സംഭവമെന്ന സേവാഗ് പറയുന്നു. പരിശീലനത്തിനടെ മോശം ഷോട്ടിലൂടെ ധോണി പുറത്തായതോടെയാണ് ദ്രാവിഡിന് കലികയറിയത്. ഇങ്ങനെയാണോ നിങ്ങള്‍ കളിക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് ചോദിച്ച് ദ്രാവിഡ് കയര്‍ത്തു. തുടര്‍ന്ന് ദ്രാവിഡ് ഉപയോഗിച്ച് ഇംഗ്ലീഷ് വാക്കുകളില്‍ പകുതിയും തനിക്ക് മനസിലായില്ലെന്നും സേവാഗ് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി.
ടീസറിന് പിന്നാലെ പുറത്തുവന്ന പാട്ടിലും ആക്ഷേപഹാസ്യം നിറച്ച് ഒരു താത്വിക അവലോകനം. ജോജു ജോർജ്, നിരഞ്ജ് രാജു,അജു വർഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഖിൽ മാരാര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സിനിമയിലെ ഒരു ഗാനമാണ് ഇപ്പോൾ പുറത്തുവന്നത്. കേരളത്തിലെ മൂന്നു മുന്നണികളെയും ആക്ഷേപഹാസ്യത്തിലൂടെ സിനിമ സമീപിക്കുന്നു.
ഷമ്മി തിലകന്‍,മേജര്‍ രവി,പ്രേംകുമാർ,ബാലാജി ശര്‍മ്മ,വിയാൻ, ജയകൃഷ്ണൻ,നന്ദൻ ഉണ്ണി,മാമുക്കോയ, പ്രശാന്ത് അലക്സ്, മന്‍ രാജ്,ഉണ്ണി രാജ്, സജി വെഞ്ഞാറമൂട്, പുതുമുഖം അഭിരാമി, ശെെലജ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ഛായാഗ്രഹണം വിഷ്ണു നാരായണന്‍ നിര്‍വഹിക്കുന്നു.കെെതപ്രം,മുരുകന്‍ കാട്ടാകട എന്നിവരുടെ വരികള്‍ക്ക് ഒ കെ രവിശങ്കര്‍ സംഗീതം പകരുന്നു.ശങ്കർ മഹാദേവൻ,മധു ബാലകൃഷ്ണൻ, രാജലക്ഷ്മി , ജോസ് സാഗർ , ഖാലിദ് എന്നിവരാണ് ഗായകർ. എഡിറ്റിങ്-ലിജോ പോള്‍. പൂര്‍ണമായും രാഷ്ട്രീയ ആക്ഷേപ ഹാസ്യത്തിനു പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രം യോഹന്‍ പ്രൊഡക്‌ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ ഗീ വര്‍ഗ്ഗീസ് യോഹന്നാന്‍ നിർമിക്കുന്നു.
വിഡിയോ കാണാം……
തൃശൂര്‍ ചേറ്റുവ സ്വദേശികളായ സനോജ്, ശില്‍പ ദമ്പതികളുടെ മൂത്ത മകന്‍ അമല്‍ കൃഷ്ണയെ കാണാതായിട്ട് ഇരുപത്തിനാലു ദിവസമായി. പത്താം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസായിരുന്നു. പഠിക്കാന്‍ മിടുക്കന്‍. വീട്ടിലും നല്ല പെരുമാറ്റം. അമ്മയുടെ കൂടെ ബാങ്കിലേക്ക് പോയതായിരുന്നു. അമ്മ, ബാങ്കില്‍ പോയി പുറത്തുവന്നപ്പോള്‍ മകനെ കാണാനില്ല. പരിസരത്താകെ തിരഞ്ഞു. കാണാതായപ്പോള്‍ പൊലീസിനെ വിവരമറിയിച്ചു. അവസാനം, സിസിടിവിയില്‍ പതിഞ്ഞത് തൃപ്രയാറിലായിരുന്നു. പിന്നെ, ഫോണ്‍ ഓണ്‍ ചെയ്തിട്ടില്ല. ഒരു മാസത്തെ കോള്‍ ഡിറ്റെയില്‍സ് എടുത്തെങ്കിലും അന്വേഷണത്തില്‍ പുരോഗതിയില്ല.
ഓണ്‍ലൈന്‍ ഗെയിം കളിച്ചു
അമല്‍ കൃഷ്ണയ്ക്കു സ്വന്തമായി ബാങ്ക് അക്കൗണ്ട് ഉണ്ടായിരുന്നു. സ്കോളര്‍ഷിപ്പ് തുക ഈ അക്കൗണ്ടിലേക്കാണ് വന്നിരുന്നത്. എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടിയപ്പോള്‍ പലയിടത്തു നിന്നായി കിട്ടിയ കാഷ് അവാര്‍ഡുകളും ഈ അക്കൗണ്ടിലായിരുന്നു. പതിനായിരം രൂപയോളം പേ.ടി.എം വഴി രണ്ട് അക്കൗണ്ടുകളിലേക്ക് പോയിട്ടുണ്ട്. ഓണ്‍ലൈന്‍ ഗെയിം കളിക്കാനായിരുന്നു ഈ തുക ഉപയോഗിച്ചതെന്ന് സൂചനയുണ്ട്. ഈ തുക നഷ്ടപ്പെട്ട വിവരം അറിഞ്ഞാല്‍ രക്ഷിതാക്കള്‍ വഴക്ക് പറയുമോയെന്ന പേടി ഉണ്ടായിരുന്നതായും സംശയിക്കുന്നു.
വീട്ടുമുറ്റത്ത് ഊഞ്ഞാലാടുമ്പോഴായിരുന്നു അമ്മ മകനെ ബാങ്കില്‍ പോകാന്‍ കൂടെവിളിച്ചത്. ഇട്ട വേഷത്താലെ അമ്മയോടൊപ്പം പോയി. വീട്ടിലിടുന്ന ചെരിപ്പായിരുന്നു കാലില്‍. ബാങ്കിന് പുറത്ത് കാത്തുനില്‍ക്കാന്‍ അമ്മ പറഞ്ഞു. പാസ് ബുക്ക് പതിച്ച ശേഷം അമ്മ മടങ്ങി വന്നപ്പോഴാണ് മകനെ കാണാതായത്.
ഇന്‍സ്റ്റഗ്രാമിലും ടെലഗ്രാമിലുമായിരുന്നു സുഹൃത്തുക്കളുമായി അമല്‍ കൂടുതല്‍ സംസാരിച്ചിരുന്നത്. അതുക്കൊണ്ടുതന്നെ ഫോണ്‍ കോളുകള്‍ നിരീക്ഷിച്ച് സുഹൃത്തുക്കളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അമലിന്റെ ലാപ്ടോപ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നവമാധ്യമ അക്കൗണ്ടുകള്‍ പരിശോധിച്ച് വരികയാണ്. വാടാനപ്പിള്ളി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കുടുംബം നല്‍കിയ പരാതിയില്‍ റൂറല്‍ എസ്.പി. ജി.പൂങ്കുഴലിയും നേരിട്ട് അന്വേഷിക്കുന്നുണ്ട്.