Latest News

ലോക്ക് ഡൗണില്‍ കേരളത്തില്‍ കുടുങ്ങിയ 53 ഒമാന്‍ സ്വദേശികള്‍ ഉച്ചയ്ക്ക് രണ്ടുമണിയോടെ നെടുമ്പാശേരിയിൽ നിന്നും മസ്‌കറ്റിലേക്ക് പറക്കും. മസ്‌കറ്റില്‍ നിന്നുള്ള പ്രത്യേക വിമാനം, 2.30ഓടെ കൊച്ചിയില്‍ എത്തും. പ്രത്യേക പരിശോധനകള്‍ നടത്തി 53 പേരുമായി മടങ്ങുന്ന വിമാനം, പിന്നീട് ബംഗളൂരു, ചെന്നൈ എന്നിവടങ്ങളില്‍ ഇറങ്ങും.

ഇവിടെ കുടുങ്ങിയവരെ കയറ്റിയ ശേഷം വൈകിട്ടോടെ മസ്‌കറ്റിലേക്ക് പുറപ്പെടും.ആയുർവേദ ചികിത്സ അടക്കം വിവിധ ചികിത്സയ്ക്കായി മാർച്ച് ആദ്യ ആഴ്ചയിൽ കൊച്ചിയിലെത്തിയ വരാണ് ഇവർ. നീരീക്ഷണ കാലാവധി കഴിഞ്ഞ ശേഷം ഒമാൻ എംബസി ഇടപെട്ടാണ് ഇവരെ തിരിച്ചയക്കുന്നത്.

അതേസമയം, രാജ്യത്ത് കുടുങ്ങിയ ഫ്രഞ്ച് പൗരന്മാരെ നാട്ടിലെത്തിക്കാന്‍ എയര്‍ ഇന്ത്യയും പ്രത്യേക സര്‍വീസ് നടത്തുന്നുണ്ട്. നാളെ രാവിലെ ബംഗളൂരുവില്‍ നിന്നും വിമാനം നെടുമ്പാശേരിയിലെത്തും.

കൊറോണ ഭീഷണിയുടെ ഇരുട്ട് മാറ്റാന്‍ ജനങ്ങള്‍ വെളിച്ചം തെളിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ പരോക്ഷമായി ട്രോളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. ‘പുര കത്തുമ്പോ ടോര്‍ച്ചടിക്കുന്ന ഒരു പുതിയ പരിപാടിയിറങ്ങീട്ടുണ്ട് അടിക്കുമ്പോ കറക്റ്റ് കൊറോണയുടെ കണ്ണില് നോക്കി അടിക്കണം’ എന്നാണ് ലിജോയുടെ പരിഹാസം. രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലായിരുന്നു മോദിയുടെ പുതിയ ആഹ്വാനം. ഏപ്രില്‍ അഞ്ച് ഞായറാഴ്ച്ച രാത്രി ഒമ്പത് മണിക്ക് എല്ലാ വീടുകളിലും വിളക്കുകള്‍ അണച്ചുകൊണ്ട് ഒമ്പത് മിനിട്ട് പ്രത്യേക വെളിച്ചം തെളിക്കണമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. ഇതിനെയാണ് ലിജോ പരിഹസിക്കുന്നത്. മൊബൈല്‍,ടോര്‍ച്ച് എന്നിവ ഉപയോഗിച്ചു വേണം വെളിച്ചം തെളിക്കാനെന്നു പ്രധാനമന്ത്രി പ്രത്യേകം പറയുന്നുണ്ട്. അതിനെയാണ്, ‘മെഴുതിരി , ബള്‍ബ് , മണ്ണെണ്ണ വിളക്ക് , പെട്രോമാസ് , അരിക്കലാമ്പ് , എമര്‍ജന്‍സി ലൈറ്റ് മുതലായവയുമായ് വരുന്നവരെ വേദിയില്‍ പ്രവേശിപ്പിക്കുന്നതല്ലെന്ന് എന്‍ ബി ഇട്ട് ഇതേ പോസ്റ്റില്‍ ലിജോ ട്രോളുന്നത്.

ലിജോയുടെ പോസ്റ്റിന്റെ പൂര്‍ണ രൂപം

പുര കത്തുമ്പോ ടോര്‍ച്ചടിക്കുന്ന ഒരു പുതിയ പരിപാടിയിറങ്ങീട്ടുണ്ട് അടിക്കുമ്പോ കറക്റ്റ് കൊറോണയുടെ കണ്ണില് നോക്കി അടിക്കണം ??

NB: മെഴുതിരി , ബള്‍ബ് , മണ്ണെണ്ണ വിളക്ക് , പെട്രോമാസ് , അരിക്കലാമ്പ് , എമര്‍ജന്‍സി ലൈറ്റ് മുതലായവയുമായ് വരുന്നവരെ വേദിയില്‍ പ്രവേശിപ്പിക്കുന്നതല്ല

എന്ന്

കമ്മിറ്റി

വീടിന്റെ വാതില്‍പ്പടിയിലോ മട്ടുപ്പാവില്‍ നിന്നോ വേണം വെളിച്ചം തെളിയിക്കേണ്ടതെന്നും രാജ്യത്തിന്റെ ഐക്യം ഇതിലൂടെ കാണിക്കാനാകുമെന്നുമാണ് പ്രധാനമന്ത്രി പറയുന്നത്. മാര്‍ച്ച് 22 ന് ജനത കര്‍ഫ്യു പ്രഖ്യാപിച്ചപ്പോഴും ഇതുപോലൊരു ആഹ്വാനം പ്രധാനമന്ത്രിയില്‍ നിന്നുണ്ടായിരുന്നു. അന്നേ ദിവസം വൈകിട്ട് അഞ്ചിന് വീടിന്റെ വാതില്‍പ്പടിയിലോ മട്ടുപ്പാവില്‍ നിന്നോ കൈയടിച്ചോ പാത്രങ്ങള്‍ കൂട്ടിമുട്ടിച്ചോ ശബ്ദം ഉണ്ടാക്കണമെന്നായിരുന്നു അന്നത്തെ ആഹ്വാനം. വൈറസിന്റെ സമൂഹ വ്യാപനം തടയാന്‍ വേണ്ടിയാണ് ജനത കര്‍ഫ്യു പ്രഖ്യാപിച്ചതെങ്കിലും പ്രധാനമന്ത്രിയുടെ ആഗ്രഹം സഫലമക്കാന്‍ ഉത്തരേന്ത്യയില്‍ കൂട്ടത്തോടെ കൈകൊട്ടിയും പാത്രം മുട്ടിച്ചുമാണ് ജനങ്ങള്‍ തെരുവിലിറങ്ങിയത്. ഇത്തവണയും അതേമാതിരി തെരുവകളിലൂടെ മൊബൈലും ടോര്‍ച്ചും തെളിച്ചു ആള്‍ക്കൂട്ടം ആഘോഷമായി കറങ്ങുമോ എന്നോര്‍ത്താണ് ആശങ്ക. രാജ്യം സമ്പൂര്‍ണ അടച്ചു പൂട്ടലിലും കൊറോണ ഭീതി അതിന്റെ മൂര്‍ദ്ധന്യതയിലും നില്‍ക്കുന്ന സമയമാണിതെന്നു കൂടിയോര്‍ക്കണം.

രാജ്യതലസ്ഥാനത്തിനടുത്തുനിന്നു കേരളത്തിലെ ഹരിപ്പാട്ടേക്ക് ആംബുലൻസിന്റെ 52 മണിക്കൂർ പാച്ചിൽ. മൂവായിരത്തിലധികം കിലോമീറ്റർ താണ്ടിയ വണ്ടിക്കുള്ളിൽ വൃന്ദയും ഭർത്താവ് വിഷ്ണുവും. ഗർഭിണിയായ വൃന്ദയ്ക്കു ഡോക്ടർ പൂർണവിശ്രമം നിർദേശിച്ചപ്പോഴാണു ഡൽഹിക്കു സമീപം യുപി അതിർത്തി പ്രദേശമായ ഗാസിയാബാദിൽനിന്ന് ഇവരെ നാട്ടിലെത്തിച്ചത്. ത‍ിങ്കളാഴ്ച രാവിലെ 11നു പുറപ്പെട്ട് ഇന്നലെ ഉച്ചയ്ക്കു രണ്ടരയോടെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെത്തി. ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരമുള്ള നിരീക്ഷണത്തിലാണിനി ഇരുവരും.

പല്ലന പുത്തൻവീട്ടിൽ പടീറ്റതിൽ യു.വിഷ്ണുവും വൃന്ദയും ഡൽഹിയിൽ കോൾ സെന്റർ ജീവനക്കാരാണ്. ഒരു മാസം മുൻപാണ് വൃന്ദ ഗർഭിണിയാണെന്നു മനസ്സിലായത്. ലോക്‌ഡൗണിനിടെ ഭക്ഷണവും മരുന്നും വാങ്ങാൻ പുറത്തേക്കിറങ്ങിയ വിഷ്ണുവിന് പൊലീസിന്റെ മർദനവുമേൽക്കേണ്ടി വന്നു. നാട്ടിലെത്താനുള്ള വഴി തേടിയപ്പോൾ യാത്രയ്ക്കുള്ള ആംബുലൻസും വൈദ്യസഹായവും നൽകാമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

അതിനാവശ്യമായ 1.20 ലക്ഷം രൂപയ്ക്കു നെട്ടോട്ടമായി. മത്സ്യത്തൊഴിലാളിയായ അച്ഛൻ ഉണ്ണിയും തൊഴിലുറപ്പ് തൊഴിലാളിയായ അമ്മ ശോഭയും ബന്ധുക്കളും ചേർന്നു കുറച്ചു തുക കണ്ടെത്തി. കാർത്തികപ്പള്ളി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എസ്.വിനോദ് കുമാർ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി ബന്ധപ്പെട്ടു ബാക്കി തുക ലഭ്യമാക്കി. വാളയാറിൽ വണ്ടി തടഞ്ഞ് പൊലീസ് തിരികെ പോകാൻ നിർദേശിച്ചപ്പോഴും പ്രതിപക്ഷ നേതാവാണ് ഇടപെട്ടത്.

കോവിഡ് മഹാമാരിയുടെ തുടക്കം മുതൽ തന്നെ യുഎസും ചൈനയും പരസ്പരം കുറ്റപ്പെടുത്തുകയാണ്. കൊറോണ വൈറസിനെ ‘ചൈനീസ് വൈറസ്’ എന്നു വിശേഷിപ്പിച്ചിരുന്ന യുഎസ് പ്രസിഡണ്ട് ട്രംപ്, ചൈനയ്ക്കെതിരെ മറ്റൊരാരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ്. കോവിഡ് രോഗം ബാധിച്ചവരുടെയും മരിച്ചവരുടെയും ശരിയായ കണക്കല്ല ചൈന പുറത്തുവിട്ടത് എന്നാണു ട്രംപിന്റെ ആരോപണം.‘നമുക്കെങ്ങനെ അറിയാൻ പറ്റും? അവർ പുറത്തുവിട്ട കണക്കുകൾ നല്ല വശത്തെക്കുറിച്ചു മാത്രമാണ്’
ഇന്റലിജൻസ് റിപ്പോർട്ടിനെ പരാമർശിച്ച്, ബെയ്ജിങ് ചിലതെല്ലാം മറച്ചുവയ്ക്കുന്നെന്നു യുഎസിലെ ജനപ്രതിനിധികൾ നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനോടനുബന്ധിച്ചാണു ട്രംപിന്റെ പരാമർശം. ചൈനയെ ഇരുട്ടിൽ നിർത്തിയെങ്കിലും ആ രാജ്യവുമായി യുഎസിനു നല്ല ബന്ധമാണെന്നു പറയാനും ട്രംപ് ശ്രദ്ധിച്ചു.

ചൈന സൃഷ്ടിച്ച വൈറസാണു കോവിഡ് മഹാമാരിയായി മാറിയതെന്ന് ആദ്യം തൊട്ടേ യുഎസും ട്രംപ് ഭരണകൂടവും വിശ്വസിക്കുകയും ആരോപിക്കുകയും ചെയ്യുന്നുണ്ട്. എന്തൊക്കെയോ ചൈന മറച്ചുപിടിക്കുന്നതായി യുഎസ് ഉൾപ്പെടെ ഏതാനും രാജ്യങ്ങൾ സംശയിക്കുന്നുമുണ്ട്. എന്നാൽ, വ്യാപാരയുദ്ധത്തിന്റെ ഭാഗമായി യുഎസ് സൈന്യമാണു വൈറസിനെ പുറത്തുവിട്ടതെന്ന ഗൂഢസിദ്ധാന്തമാണു ചൈനയിൽ പ്രചരിക്കുന്നത്.

യുഎസ് ഇന്റലിജൻസിനെ ഉദ്ധരിച്ചു ബ്ലൂംബർഗ് പ്രസിദ്ധീകരിച്ച വാർത്തയുടെ അടിസ്ഥാനത്തിൽ കോൺഗ്രസിലെ റിപ്പബ്ലിക്കൻ അംഗങ്ങളാണു ചൈനയ്ക്കെതിരെ നിലപാട് കടുപ്പിച്ചത്. പകർച്ചവ്യാധി ബാധിച്ചവരുടെയും മരിച്ചവരുടെയും എണ്ണത്തെക്കുറിച്ചു രാജ്യാന്തര സമൂഹത്തെ ചൈന തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ഇവർ പറയുന്നു. 2019 അവസാനം ഹുബെ പ്രവിശ്യയിലെ വുഹാനിലാണ് കൊറോണ പൊട്ടിപ്പുറപ്പെട്ടത്. യഥാർഥ കണക്കുകൾ ചൈന പുറത്തുപറയാത്തത് മനഃപൂർവമാണെന്നാണ് ഇന്റലിജൻസ് ഉദ്യോഗസ്ഥരുടെ വാദം. വൈറ്റ് ഹൗസിലേക്ക് കഴിഞ്ഞയാഴ്ച അയച്ച ക്ലാസിഫൈഡ് ഇന്റലിജൻസ് രേഖകൾ പ്രകാരം ചൈനയുടേത് വ്യാജക്കണക്കാണെന്ന് ഉറപ്പിക്കുന്നു.

ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ കണക്കനുസരിച്ച് 82,361 കോവിഡ് ബാധിതരാണു ചൈനയിലുള്ളത്; മരിച്ചവർ 3361 പേർ. ലോകത്ത് ഏറ്റവും കൂടുതൽ രോഗബാധിതരുള്ള രാജ്യമായി യുഎസ് മാറിയതു വളരെ പെട്ടെന്നാണ്. 2,06,207 രോഗികളാണ് അമേരിക്കയിലുള്ളത്. മരണസംഖ്യ 4542. ‘മനുഷ്യരിൽനിന്ന് മനുഷ്യരിലേക്കു വൈറസ് പടരുന്നതിനെപ്പറ്റി അവർ നുണ പറഞ്ഞു, സത്യം തുറന്നുപറഞ്ഞ ഡോക്ടർമാരെയും മാധ്യമപ്രവർത്തകരെയും നിശബ്ദരാക്കി, ഇപ്പോഴിതാ എത്രപേർക്ക് അസുഖം ബാധിച്ചെന്നോ മരിച്ചെന്നോ ഉള്ള കണക്കുകളും ഒളിച്ചുവയ്ക്കുന്നു. കോവിഡിനെതിരായ യുദ്ധത്തിൽ വിശ്വസിക്കാവുന്ന പങ്കാളിയല്ല ചൈന’യെന്നും ഹൗസ് ഫോറിൻ അഫയേഴ്സ് കമ്മിറ്റി അംഗമായ മുതിർന്ന റിപ്പബ്ലിക്കൻ നേതാവ് മൈക്കിൾ മിക്കോൾ അഭിപ്രായപ്പെട്ടു.

ബ്ലസിയുടെ പളുങ്ക് എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയുടെ നായികയായി അരങ്ങേറ്റം കുറിച്ചതാരമാണ് ലക്ഷ്മി ശര്‍മ. മെഗാ സ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം അഭിനയ ജീവിതം തുടങ്ങിയെങ്കിലും പിന്നീട് അത്രകണ്ട് ശോഭിക്കാന്‍ അവര്‍ക്കായില്ല. പിന്നീട് അവസരങ്ങള്‍ കുറഞ്ഞാതോടെ സീരിയലിലും ഒരു കൈ നോക്കി ലക്ഷ്മി. ഇതിനിടെയില്‍ ഒരു സീരിയല്‍ സംവിധായകന്‍ ഇക്കിളി മെസേജുകള്‍ അയച്ച് തന്നെ ശല്യപ്പെടുത്തുന്നുവെന്ന് പരസ്യമായി പറഞ്ഞു ലക്ഷ്മി. സിനിമ നടിയായതിനാല്‍ വിവാഹാലോചനകള്‍ മുടങ്ങിപ്പോകുന്നു എന്നാണ് ലക്ഷ്മി ശര്‍മ വെളിപ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല അഭിനയം വിവാഹത്തിന് തടസ്സമാകുന്നുവെന്നും നടി കൂട്ടിച്ചേര്‍ക്കുന്നു. ഒരു അഭിമുഖത്തിലാണ് ലക്ഷ്മി ശര്‍മ്മയുടെ തുറന്നുപറച്ചില്‍.

2009ല്‍ നിശ്ചയത്തിനു കുറച്ചു ദിവസം മുന്‍പ് വരന്‍ പിന്മാറി ലക്ഷ്മിയുടെ വിവാഹം മുടങ്ങിയിരുന്നു. അതിനു ശേഷം നല്ല വിവാഹാലോചനകള്‍ ഒന്നും വന്നിട്ടില്ല. സിനിമാ നടിയെന്ന തന്റെ പ്രൊഫഷനാണ് അതിനു കാരണം എന്നാണ് താരം പറയുന്നത്. സിനിമാ നടിമാരെ വിവാഹം കഴിക്കാന്‍ വന്‍കിടക്കാര്‍ ക്യൂനില്‍ക്കുന്ന അവസ്ഥയുള്ളപ്പോഴാണ് മറിച്ചൊരു അഭിപ്രായം ലക്ഷ്മി ശര്‍മ്മയുടെ ഭാഗത്തു നിന്നും ഉണ്ടായിരക്കുന്നത്.പ്രണയ വിവാഹത്തില്‍ ലക്ഷ്മിക്ക് താത്പര്യമില്ല. തനിക്ക് പ്രായം കടന്നു പോവുകയാണെന്നും ഏതൊരു പെണ്ണിനേയും പോലെ ഒരു നല്ല കുടുംബ ജീവിതം താനും ആഗ്രഹിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

ആന്ധ്രാപ്രദേശിലെ വിജയവാഡ സ്വദേശിനിയായ ലക്ഷ്മി ‘അമ്മോ ഒക്കടോ തരികു’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചത്. തമിഴിലും കന്നടയിലും അവര്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട്. പളുങ്ക് കൂടാതെ പാസഞ്ചര്‍, കരയിലേക്ക് ഒരു കടല്‍ ദൂരം, ചിത്രശലഭങ്ങളുടെ വീട്, ആയുര്‍രേഖ തുടങ്ങി നിരവധി മലയാള ചിത്രങ്ങളിലും ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്.

രാജു കാഞ്ഞിരങ്ങാട്

മനസ്സുകൊണ്ടൊരു വിനോദയാത്ര
നടത്തുക
മനസ്സുകൊണ്ടാകുമ്പോൾ അത്
തീർത്ഥയാത്രയാകും
മനസ്സുകൊണ്ടൊരു പൂക്കാലം
തീർക്കുക
മനസ്സുകൊണ്ടാകുമ്പോൾ അത്
പ്രണയകാലമാകും
തിരക്കുകൾക്കും അന്തർദാഹങ്ങൾക്കും
അവധി കൊടുക്കുക
തിരിഞ്ഞുനോക്കാനും അന്യനെ അറിയാനും
അതുവഴി കഴിയും
സന്തോഷത്തോടെ ജീവിക്കുക
ജീവിതമെന്തെന്ന് ഇപ്പോഴാണറിയുക
സുന്ദരമായതിനെയൊക്ക സ്വന്തമാക്കി
നശിപ്പിച്ചു കൊണ്ടിരിക്കുന്നവരാണ് മനുഷ്യർ

 

രാജു കാഞ്ഞിരങ്ങാട്

സ്ഥലം :- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട്
അച്ഛൻ :- കല്ല്യാടൻ വീട്ടിൽ കണ്ണൻ നായർ
അമ്മ :- കെല്ലറേത്ത് കാർത്ത്യായനിയമ്മ
ഭാര്യ :- അഴീക്കോടൻ ശോഭന
മക്കൾ:- രസ്ന ,രസിക, രജിഷ
ജോലി: – തളിപ്പറമ്പ ആർട്സ് & സയൻസ് കോളേജ് കാഞ്ഞിരങ്ങാട്
ആനുകാലികങ്ങളിൽ എഴുതാറുണ്ട്
ആകാശവാണിയിൽ കഥ, കവിത അവതരിപ്പിക്കാറുണ്ട്
തുളുനാട് മാസിക പുരസ്കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം,കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം, യുവ ആർട്സ് ജില്ലാതല പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, KCEU കണ്ണൂർ ജില്ലാതല കവിതാ പുരസ്കാരം, വിരൽ മാസിക പുരസ്കാരങ്ങൾ ( 2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019, സ്പെഷ്യൽ അവാർഡ് )എന്നിവ ലഭിച്ചിട്ടുണ്ട്
പ്രസിദ്ധീകരിച്ച പുസ്തകൾ:-
1, ആസുരകാലത്തോടു വിലാപം
2 ,കാൾ മാർക്സിന്
3, കണിക്കൊന്ന (ബാലസാഹിത്യം )
4. ഒരു സ്ത്രീയും പറയാത്തത്
എന്നീ കവിതാ സമാഹാരങ്ങൾ ‘ബാനത്തെ വിശേഷങ്ങൾ’എന്ന നോവൽ മലയാള രശ്മി  മാസികയിൽ  ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു.

ഫോൺ :- 9495458138

സിനിമ ലോകത്ത് ദാമ്പത്യത്തിന് വലിയ പ്രാധാന്യമൊന്നുമില്ലെന്നാണ് പൊതുവേയുള്ള പറച്ചില്‍. പല താരവിവാഹങ്ങളും അവസാനിക്കുന്നത് ഡൈവോഴ്സിലാണ്. എന്നാല്‍, ഇവരില്‍ നിന്നെല്ലാം വ്യത്യസ്തരാണ് സംയുക്താവര്‍മ്മ- ബിജുമേനോന്‍ ദാമ്പത്യം. പ്രണയത്തില്‍ നിന്നും വിവാഹത്തിലേക്കെത്തിയ ഈ താരജോഡികള്‍ സിനിമലോകത്തെ മാതൃകദമ്പതികളാണ്.

അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ തങ്ങളുടെ ആദ്യരാത്രി കഴിഞ്ഞുളള ഒരു രസകരമായ സംഭവത്തെക്കുറിച്ച് ബിജു മേനോന്‍ വെളിപ്പെടുത്തിയിരുന്നു. ആദ്യരാത്രിയേക്കാള്‍ മറക്കാന്‍ പറ്റാത്ത സംഭവം പിറ്റേദിവസം രാവിലെയാണ് ഉണ്ടായതെന്ന് ബിജു മേനോന്‍ പറയുന്നു. ഉറങ്ങുകയായിരുന്ന തനിക്ക് ചായ നല്‍കാന്‍ സംയുക്ത റൂമിലേക്ക് വന്നു. സിനിമയിലൊക്കെ കാണുന്നതു പോലെയായിരുന്നു അത്. റൂമിലേക്ക് വന്ന് ബിജു ദാ ചായ എന്ന് പറഞ്ഞ് സംയുക്ത ചായ തന്നു.എന്നാല്‍ ചായ കുടിക്കാന്‍ പോകുന്ന നേരത്ത് മുഴുവന്‍ കുടിക്കേണ്ട എന്ന് സംയുക്ത പറഞ്ഞു. അതെന്താണെന്ന് ചോദിച്ചപ്പോള്‍ ചായയില്‍ ഒരു സേഫ്റ്റി പിന്‍ വീണിട്ടുണ്ടെന്നായിരുന്നു സംയുക്തയുടെ മറുപടി. ഈ സംഭവത്തോടെ തന്നെ എത്രത്തോളം ഉത്തരവാദിത്വം സംയുക്തയുണ്ടെന്ന് മനസിലായെന്നും ബിജു മേനോന്‍ ചിരിച്ചുകൊണ്ട് മറുപടി നല്‍കി.

മഴ, മധുരനൊമ്പരക്കാറ്റ്, മേഘമല്‍ഹാര്‍ എന്നീ ചിത്രങ്ങളിലൂടെ തന്നെ ഇരുവരും പ്രണയത്തിലായി. 2002 നവംബറില്‍ ആ പ്രണയം വിവാഹത്തിലേക്ക് വഴിമാറി. വിവാഹത്തോടെ സംയുക്ത സിനിമയോടി വിട പറയുകയും ചെയ്തു.ഇതിനിടെ 2006ല്‍ ഇവര്‍ക്കൊരു കുഞ്ഞു പിറന്നു. മകന്‍ ധക്ഷ് ധാര്‍മികിന്റെ വരവോടെ സംയുക്ത നന്നായി തടി വച്ചു. സ്വാഭാവികമായും പ്രസവശേഷം സ്ത്രീകളിലുണ്ടാവുന്ന ഡിപ്രഷനിലൂടെയായിരുന്നുവത്രെ അപ്പോള്‍ സംയുക്തയും കടന്ന് പോയത്. എന്നാല്‍ യോഗയിലൂടെയും നിരന്തര പരിശീലനത്തിലൂടെയും സംയുക്ത പഴയ അവസ്ഥ തിരികെപ്പിടിച്ചു.

വിവാഹ ശേഷം അഭിനയിക്കുന്നല്ല എന്ന തീരുമാനം തീര്‍ത്തും സംയുക്തയുടേതാണ്. മകനെ വളര്‍ത്തുന്നതിലായിരുന്നു പൂര്‍ണ ശ്രദ്ധ. തന്റെ ചിത്രത്തില്‍ നായികയായി ബിജു മേനോന്‍ വിളിച്ചിട്ടും സംയുക്ത വന്നില്ല എന്ന് നടന്‍ പറഞ്ഞിരുന്നു. അഭിനയിക്കാന്‍ സംയുക്ത താത്പര്യം പ്രകടിപ്പിച്ചാല്‍ അതിന് താന്‍ പൂര്‍ണ പിന്തുണ നല്‍കും എന്നും ബിജു പറയുന്നു.അഭിനയത്തില്‍ നിന്നും പിന്‍വാങ്ങിയിട്ട് വര്‍ഷം നിരവധി കഴിഞ്ഞെങ്കിലും മലയാളികളുടെ പ്രിയ താരമാണ് സംയുക്ത ഇപ്പോഴും. ചന്ദ്രനുദിക്കുന്ന ദിക്കില്‍, അങ്ങനെ ഒരു അവധിക്കാലത്ത്, സ്വയംവരപന്തല്‍, നാടന്‍ പെണ്ണും നാട്ടുപ്രമാണിയും, മഴ, മധുരനൊമ്പരക്കാറ്റ്, ലൈഫ് ഈസ് ബ്യൂട്ടിഫുള്‍, തെങ്കാശിപ്പട്ടണം, മേഘസന്ദേശം, സായ് വര്‍ തിരുമേനി, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക, നരിമാന്‍, വണ്‍മാന്‍ ഷോ, മേഘമല്‍ഹാര്‍, കുബേരന്‍ തുടങ്ങി ഒരുപിടി നല്ല ചിത്രങ്ങള്‍ സംയുക്തയുടേതായി ഉണ്ട്.

ഒരു മാസം നീളുന്ന ലോക്ഡൗണ്‍ ലംഘിച്ചാല്‍ വെടിവെച്ച് കൊല്ലുമെന്ന് ഫിലിപ്പൈന്‍ പ്രസിഡന്റ് റൊഡ്രിഗോ ഡ്യൂട്ടേര്‍ടിന്റെ മുന്നറിയിപ്പ്. കൊറോണ വ്യാപനം തടയുന്നതിനായാണ് രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. രാജ്യത്തെ പോലീസിനും സൈന്യത്തിനും ഇതു സംബന്ധിച്ച ഉത്തരവ് നല്‍കിയിട്ടുണ്ടെന്ന് ഫിലിപ്പൈന്‍ പ്രസിഡന്റ് പറഞ്ഞു. ഫിലിപ്പൈന്‍സില്‍ ഇതുവരെയായി 2311 പേര്‍ക്കാണ് കൊറോണവൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. 100 ഓളം പേര്‍ ഇതിനോടകം മരിച്ചു.

‘ആരാണോ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്, ആരായാലും എല്ലാവര്‍ക്കും ഇതൊരു മുന്നറിയിപ്പാണ്. ഈ സമയം സര്‍ക്കാരിനെ അനുസരിക്കേണ്ടതുണ്ട്. കാരണം ഇതൊരു ഗുരുതരമായ സമയമാണ്.’ ബുധനാഴ്ച രാത്രി വൈകി രാജ്യത്തെ അഭിസംബോധന ചെയ്തുക്കൊണ്ട് റൊഡ്രിഗോ ഡ്യൂട്ടേര്‍ട് പറഞ്ഞു.

ആരോഗ്യ പ്രവര്‍ത്തകരേയും ഡോക്ടര്‍മാരേയും ഏതെങ്കിലും രീതിയില്‍ ഉപദ്രവിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. ആരെങ്കിലും പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചാല്‍ സൈന്യത്തിനും പോലീസിനും എന്റെ ഉത്തരവുണ്ട്. അത്തരക്കാരുടെ ജീവിതം അപകടത്തിലാകും. അവിടെ വെച്ച് തന്നെ വെടിവെച്ച് കൊല്ലുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരിനെ ഭീഷണിപ്പെടുത്താനോ വെല്ലുവിളിക്കാനോ നിന്നാല്‍ നിങ്ങള്‍ പരാജയപ്പെടുമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്നും പ്രസിഡന്റ് പറഞ്ഞു. രണ്ടാഴ്ചയിലേറെയായി ഫിലിപ്പൈന്‍സില്‍ ലോക്ഡൗണ്‍ ആരംഭിച്ചിട്ട്. ഇതിനിടെ കഴിഞ്ഞ ദിവസങ്ങളില്‍ ഭക്ഷണവും ദുരിതാശ്വാസ സാമഗ്രികളും ലഭിക്കുന്നില്ലെന്നാരോപിച്ച് മനിലയിലെ ക്യൂസോണ്‍ സിറ്റിയിലെ ചേരിനിവാസികള്‍ റോഡുകളിലിറങ്ങി പ്രതിഷേധം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് റൊഡ്രിഗോ ഡ്യൂട്ടേര്‍ട് രാജ്യത്തെ അഭിസംബോധന ചെയ്തുക്കൊണ്ട് മുന്നറിയിപ്പ് നല്‍കിയത്.

ലോകമെങ്ങുമുള്ളവര്‍ കൊറോണ വൈറസ് ഭീതിയില്‍ ഇതിനെ തടയാന്‍ പലരില്‍ നിന്നും സമൂഹിക അകലം പാലിക്കുകയാണ്. ഇത്തരത്തില്‍ അമിതമായ പേടി ചിലപ്പോള്‍ പലരെയും ക്രിമനലുകളുമാക്കുന്നു. അത്തരമൊരു വാര്‍ത്തയാണ് ഇറ്റലിയില്‍ നിന്നും കേള്‍ക്കുന്നത്.

ഇറ്റലിയിലെ സിസിലിയില്‍ നഴ്സായ കാമുകന്‍ ഡോക്ടറായ കാമുകിയെ കഴുഞ്ഞു ഞെരിച്ചു കൊലപ്പെടുത്തിയത് കോവിഡ് ഭീതിയിലാണ്. കാമുകി തനിക്ക് കോവിഡ് വൈറസ് നല്‍കിയ എന്നാരോപിച്ചാണ് കാമുകന്‍ ഗേള്‍ഫ്രണ്ടിനെ കഴുത്തു ഞെരിച്ചു കൊന്നത്. അതേസമയം ഇരുവരുടെയും കോവിഡ് പരിശോധനാ ഫലം പുറത്തുവന്നപ്പോള്‍ രണ്ട് പേരും നെഗറ്റീവായിരുന്നു.

സിസിലിയിലെ മെസ്സിനയില്‍ ജോലി ചെയ്യുന്ന വനിതാ ഡോക്ടറാണ് ദാരുണമായി കാമുകന്റെ കൈകളാല്‍ കൊല്ലപ്പെട്ടത്. ലൊറേന ക്വാറന്റെ എന്ന 27 വയസുകാരിയുടെ കൊലപാതകത്തില്‍ കാമുകന്‍ അന്റോണിയോ ഡീ പീസ് അറസ്റ്റിലായി. പൊലീസ് എത്തിയപ്പോഴാണ് കാമുകി തനിക്ക് കോറോണ വൈറസ് പരത്തിയെന്ന ഭീതിയിലാണ് താന്‍ കൃത്യം ചെയ്തതെന്ന് അന്റോണിയെ വെളിപ്പെടുത്തിയത്.

കോവിഡ് സംശയം കാമുകന്‍ രേഖപ്പെടുത്തിയതോടെ പൊലീസ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തിയാണ് തുടര്‍ന്നുള്ള കാര്യങ്ങള്‍ ചെയ്തത്. പൊലീസ് എത്തുമ്പോള്‍ അന്റോണിയ കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

അതേസമയം ലൊറേന കൊല്ലപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് 41 ഇറ്റാലിയന്‍ ഡോക്ടര്‍മാര്‍ കോവിഡ് ബാധിച്ച് മരിച്ചതില്‍ ദുഃഖം രേഖപ്പെടുത്തി ഫേസ്ബുക്കില്‍പോസ്റ്റിട്ടിരുന്നു. വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളുടെ അഭാവം മൂലമാണ് ഇവര്‍ മരണപ്പെട്ടതെന്ന കുറ്റപ്പെടുത്തലും മരിച്ച ഡോക്ടറുടെ പോസ്റ്റില്‍ ഉണ്ടായിരുന്നു. കുടുംബത്തെയും സമൂഹത്തെയു രാജ്യത്തെയും സ്നേഹിക്കുക എന്നു അവള്‍ ഇതില്‍ കുറിച്ചിരുന്നു.

ഇരിട്ടി ആറളം കീഴ്പള്ളിയില്‍ പനിബാധിച്ച് മരിച്ച ബാലികയ്ക്ക് കൊറോണയില്ലെന്ന് തെളിഞ്ഞു. ഇടവേലിയിലെ അഞ്ജനയുടെ സ്രവ പരിശോധന ഫലമാണ് നെഗറ്റീവായത്. മൃതദേഹ പരിശോധനക്ക് ശേഷം നാട്ടിലെത്തിച്ച ഭൗതിക ശരീരം സംസ്‌ക്കരിച്ചു. കീഴ്പ്പള്ളി ഇടവേലിയിലെ കുമ്പത്തി രഞ്ജിത്തിന്റേയും സുനിതയുടെയും മകള്‍ അഞ്ചുവയസ്സുകാരി അഞ്ജന കഴിഞ്ഞ ദിവസമാണ് പനി ബാധിച്ച് മരിച്ചത് .

പനിയെ തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ചയോടെ അഞ്ജനയെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വിദഗ്ധ പരിശോധനയ്ക്കായി പരിയാരം കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്നതിന് ഇടയിലാണ് മരണം സംഭവിച്ചത് .

ചൊവ്വാഴ്ച ഉച്ചവരെ വീട്ടുമുറ്റത്ത് കളിച്ചിരുന്ന കുട്ടി പെട്ടെന്നാണ് രോഗബാധിതയായത്. ഇതോടെ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംശയ ദൂരീകരണത്തിന്റെ ഭാഗമായി കുട്ടിയുടെ സ്രവം ഉള്‍പ്പെടെ പരിശോധിക്കുന്നതിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയായിരുന്നു.

സ്രവ പരിശോധനാ ഫലം നെഗറ്റീവ് ആയതോടെ മൃതദേഹ പരിശോധനകള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. തുടര്‍ന്ന് നാട്ടില്‍ എത്തിച്ച് സംസ്‌കരിക്കുകയായിരുന്നു.

RECENT POSTS
Copyright © . All rights reserved