രാജ്യത്തെ വാഹനങ്ങളുടെ ഉപയോഗത്തിന് കാലാവധി പ്രഖ്യാപിച്ചു. സ്വകാര്യ വാഹനങ്ങള്ക്ക് 20 വര്ഷവും വാണിജ്യ വാഹനങ്ങള്ക്ക് 15 വര്ഷവും പരമാവധി കാലാവധിയാണ് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ അവതരിപ്പിച്ചത്.
ഗതാഗതയോഗ്യമല്ലാത്ത വാഹനങ്ങൾ പൊളിക്കാന് നിര്ദേശിക്കുന്ന വെഹിക്കിള് സ്ക്രാപ്പിംഗ് പോളിസിയും അവതരിപ്പിച്ചു. പഴയ വാഹനങ്ങള് നിരത്തൊഴിയുന്നതോടെ വാഹനം മൂലമുള്ള മലിനീകരണം കുറയുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സിനിമാതാരം ധർമജൻ ബോൾഗാട്ടി കോഴിക്കോട് ബാലുശേരിയിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുമെന്ന വാർത്ത പുറത്തുവന്നതിനു പിറകെയാണ് ഇടതുപക്ഷം നഗരത്തിൽ പ്രമുഖനെ മത്സരിപ്പിക്കുന്നുവെന്ന സൂചന പുറത്തുവന്നത്.
കോഴിക്കോട്ടെ ഇടതുപക്ഷം സംഘടിപ്പിക്കുന്ന പരിപാടികളിലെ നിത്യസാന്നിധ്യമായ രഞ്ജിത്ത് കോഴിക്കോട് നോർത്തിൽ മത്സരരംഗത്തിറങ്ങുമെന്ന കണക്കുക്കൂട്ടലിലാണ് ഒരു വിഭാഗം പാർട്ടി പ്രവർത്തകർ. തുടർച്ചയായി മൂന്ന് തവണ സിപിഎമ്മിലെ എ.പ്രദീപ് കുമാർ പ്രതിനിധീകരിച്ച കോഴിക്കോട് നോർത്ത് ഇടതുപക്ഷത്തിന്റെ കോട്ടയായാണ് അറിയപ്പെടുന്നത്.
മൂന്ന് തവണ മത്സരിച്ചവർ മത്സരത്തിൽനിന്ന് മാറിനിൽക്കണമെന്ന സിപിഎം നിർദേശം പ്രദീപ് കുമാറിന്റെ കാര്യത്തിലും നടപ്പിലാക്കുകയാണെങ്കിൽ ശക്തനായ പിൻഗാമിയെ രംഗത്തിറക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ഈ സാഹചര്യത്തിലാണ് മണ്ഡലത്തിലെ താമസക്കാരൻകൂടിയായ രഞ്ജിത്തിന്റെ പേര് സജീവമായി പരിഗണിക്കുന്നത്.
2011-ലെ നിയമസഭാതെരഞ്ഞെടുപ്പിൽ സിനിമാ നിർമാതാവ് പി.വി.ഗംഗാധരനായിരുന്നു യുഡിഎഫിന്റെ സ്ഥാനാർഥിയായി പ്രദീപ്കുമാറിനെ നേരിട്ടത്. സിനിമാരംഗത്തുനിന്നുള്ള പിന്തുണയ്ക്കായി പലരെയും മണ്ഡലത്തിലെത്തിക്കാൻ ഗംഗാധരൻ ശ്രമിച്ചപ്പോൾ പ്രദീപ്കുമാറിനായി രഞ്ജിത്ത് നേരിട്ട് രംഗത്തിറങ്ങിയിരുന്നു.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ കോഴിക്കോട് കോർപറേഷന്റെ പ്രകടനപത്രിക പുറത്തിറക്കിയത് രഞ്ജിത്തായിരുന്നു. കോവിഡ് കാലത്ത് ഇടതുപക്ഷം നടപ്പിലാക്കിയ ഭക്ഷ്യധാന്യകിറ്റ് വിതരണത്തെ പ്രകീർത്തിച്ച് രഞ്ജിത്ത് നടത്തിയ പ്രസംഗം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനുമായും രഞ്ജിത്തിന് അടുത്ത ബന്ധമാണുള്ളത്. കോഴിക്കോടുവച്ച് നടന്ന പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിൽ മുഖ്യാതിഥിയായിരുന്നു രഞ്ജിത്ത്.
മുൻ ദേവസ്വംബോർഡ് പ്രസിഡന്റും കോഴിക്കോട് മേയറുമായിരുന്ന തോട്ടത്തിൽ രവീന്ദ്രൻ, മുൻജില്ലാ പഞ്ചായത്ത് പ്രസിഡന്റും നാടക നടനുമായ ബാബു പറശേരി തുടങ്ങിയവരുടെ പേരുകളും കോഴിക്കോട് നോർത്തിൽ പരിഗണിക്കുന്നുണ്ട്.
തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ റോഡ്, റെയിൽ ഉൾപ്പടെയുള്ള അടിസ്ഥാനസൗകര്യവികസനമേഖലകളിൽ വൻ വികസനപാക്കേജുകൾ വാഗ്ദാനം ചെയ്ത് കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ. കേരളത്തിന്‍റെ ദേശീയപാതാ വികസനത്തിനും കൊച്ചി മെട്രോയുടെ രണ്ടാംഘട്ടത്തിന്‍റെ വികസനത്തിനും ഇത്തവണത്തെ ബജറ്റിൽ കേന്ദ്രസർക്കാർ തുക വകയിരുത്തി.
കേരളത്തിന് പുറമേ, തമിഴ്നാട്, അസം, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങൾക്കാണ് റോഡ് വികസനത്തിനും മെട്രോ, റെയിൽ വികസനത്തിനുമായി വലിയ പാക്കേജുകൾ അനുവദിച്ചിരിക്കുന്നത്. പശ്ചിമ ബംഗാളിന് വലിയ പാക്കേജുകൾ പ്രഖ്യാപിക്കുമ്പോൾ സഭയ്ക്ക് അകത്ത് തന്നെ കയ്യടികളുയർന്നു.
ദേശീയതലത്തിൽ 11,000 കിലോമീറ്ററിന്‍റെ ദേശീയപാതാ കോറിഡോറുകൾ വരുന്നു. അതിൽപ്പെടുത്തിയാണ് കേരളത്തിലും 1,100 കിലോമീറ്റർ റോഡ് വികസനം വരുന്നത്. ഇതിനായി വകയിരുത്തിയിരിക്കുന്നത് 65,000 കോടി രൂപയാണ്. കേരളത്തിലെ റോഡ് വികസനത്തിലെ 600 കിലോമീറ്റർ കേരളത്തിലൂടെ കടന്നുപോകുന്ന മുംബൈ – കന്യാകുമാരി ഹൈവേയാണ്. കൊച്ചി ഫിഷിങ് ഹാർബർ വാണിജ്യഹബ്ബാക്കും.
കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന്‍റെ വികസനത്തിന് 1957.05 കോടി രൂപയുടെ പാക്കേജാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 11.5 കിലോമീറ്റർ ദൈർഘ്യമുള്ള രണ്ടാംഘട്ടത്തിന്‍റെ നിർമാണത്തിനാണ് ഈ തുക വകയിരുത്തുക.
തമിഴ്നാടിനായി വൻ തുകയാണ് റോഡ് വികസനത്തിനായി നീക്കി വച്ചിരിക്കുന്നത്. 3500 കിലോമീറ്റർ റോഡിനായി 1.03 ലക്ഷം കോടി രൂപ. ഇതിൽ മധുര – കൊല്ലം കോറിഡോർ, ചിറ്റൂർ – തച്ചൂർ കോറിഡോർ എന്നിവയുടെ നിർമാണം അടുത്ത വർഷം തുടങ്ങുമെന്നും ധനമന്ത്രി പ്രഖ്യാപിക്കുന്നു. ചെന്നൈ മെട്രോയ്ക്കും വൻതുക വകയിരുത്തിയിട്ടുണ്ട്. 118.9 കിലോമീറ്റർ ദൈർഘ്യമുള്ള ചെന്നൈ മെട്രോയുടെ രണ്ടാംഘട്ടത്തിന് 63,246 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
പശ്ചിമബംഗാളിലെ 675 കിലോമീറ്റർ റോഡ് വികസനത്തിനായി വകയിരുത്തിയിരിക്കുന്നത് 25,000 കോടി രൂപയാണ്. ഇതിൽ കൊൽക്കത്ത – സിലിഗുരി ഹൈവേയുടെ വികസനവും ഉൾപ്പെടും.
അസമിൽ മൂന്ന് വർഷം കൊണ്ട് 1300 കിമീ റോഡുകൾ നിർമിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിക്കുന്നു. ഇതിനായി 34,000 കോടി രൂപയാണ് കേന്ദ്രസർക്കാർ വകയിരുത്തുന്നത്.
58.19 കിലോമീറ്റർ ദൈർഘ്യമുള്ള ബംഗളുരു മെട്രോയുടെ 2എ, 2ബി ഘട്ടങ്ങളുടെ വികസനത്തിനായി 14,788 കോടി രൂപയും കേന്ദ്രസർക്കാർ ഈ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. നാഗ്പൂർ, നാഷിക് മെട്രോകൾക്കും സർക്കാർ തുക മാറ്റി വയ്ക്കുന്നു.
കോവിഡിനൊപ്പം ജീവിതം മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് ഇപ്പോൾ ലോകം. കായിക മേഖലയും ഇതിനോടകം തന്നെ സജീവമായി കഴിഞ്ഞു. ടൂർണമെന്റുകളെല്ലാം ആരംഭിച്ചെങ്കിലും ഇന്ത്യയിൽ മത്സരങ്ങൾ നേരിട്ട് കാണാൻ ആരാധകർക്ക് ഇതുവരെ അവസരമുണ്ടായിരുന്നില്ല. ഇപ്പോൾ കായിക മേഖലയും പൂർണമായി അൺലോക്കിങ്ങിലേക്ക് കടക്കുകയാണെന്ന സീചന നൽകി ബിസിസിഐ. ഇതിന്റെ ഭാഗമായി കാണികളെയും സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കാനാണ് ബിസിസിഐ ഒരുങ്ങുന്നത്.
ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനത്തിലെ മൂന്നാം ടെസ്റ്റ് മത്സരം കാണാൻ ആരാധകർക്ക് അനുമതി നൽകും. ഫെബ്രുവരി 24 മുതൽ 28 വരെ അഹമ്മദാബാദിലെ നവീകരിച്ച മെട്ടേര സ്റ്റേഡിയത്തിലാണ് മത്സരം. ഇവിടേയ്ക്ക് കാണികളെ പ്രവേശിപ്പിച്ചേക്കുമെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
കോവിഡ് സ്ഥിരീകരിച്ച ശേഷം ഇന്ത്യയിൽ ആദ്യമായാണ് ബിസിസിഐ സ്റ്റേഡയങ്ങളിലേക്ക് കാണികളെ പ്രവേശിപ്പിക്കാനൊരുങ്ങുന്നത്. 2019 നവംബറിൽ നടന്ന ഇന്ത്യ – ബംഗ്ലാദേശ് പോരാട്ടമാണ് അവസാനമായി കാണികളെ ഉൾക്കൊള്ളിച്ച് ഇന്ത്യയിൽ നടന്ന മത്സരം.
ഫെബ്രുവരി അഞ്ചിനാണ് ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനം ആരംഭിക്കുന്നത്. ചെന്നൈയിൽ നടക്കുന്ന ആദ്യ മത്സരം അടച്ചിട്ട സ്റ്റേഡിയത്തിലായിരിക്കുമെന്ന് ബിസിസിഐ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ അഹമ്മദാബദിൽ തന്നെ നടക്കുന്ന രണ്ടാം മത്സരത്തിൽ കാണികളെ പ്രവേശിപ്പിക്കുമെന്ന കാര്യം വ്യക്തമല്ല.
നവീകരിച്ച അഹമ്മദാബാദിലെ സർദാർ പട്ടേൽ സ്റ്റേഡിയത്തിലായിരിക്കും രണ്ട് ടെസ്റ്റ് മത്സരങ്ങളും അഞ്ച് ടി20 മത്സരങ്ങളും നടക്കുക. പൂനെ ഏകദിന മത്സരങ്ങൾക്ക് വേദിയാകുമ്പോൾ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങൾ ചെന്നൈയിലാണ് സംഘടിപ്പിക്കപ്പെടുന്നത്. മൂന്ന് ഏകദിന മത്സരവും നാല് ടെസ്റ്റും അഞ്ച് ടി20 പോരാട്ടങ്ങളും ഉൾപ്പെടുന്നതാണ് ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനം.
തോമസുകുട്ടി ഫ്രാൻസീസ്
ലിവർപൂൾ: യു കെ യിലെ ഒന്നര പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതത്തിനിടയിൽ, തികച്ചും ഒരു ജനകീയ
നായി മാറ്റപ്പെട്ട വ്യക്തിത്വം.. അതിന് പ്രകാശം പകരുന്ന വിടർന്ന ചിരി..ഒന്നു വിളിച്ചാൽ വിളിപ്പുറത്ത് ..
നിസ്വാര്‍ത്ഥമായ സഹായത്തിനായി ജാതിമത വേർതിരുവുകളില്ലാതെ നീട്ടി തന്നിരുന്ന കൈകൾ.. ഇന്ന് ഇതെല്ലാം നല്ല ഓർമ്മകളായി തന്ന്, ഓരോ നെഞ്ചിലും ഒരു നെരിപ്പോട് എരിയിച്ചു കൊണ്ടാണ് ജോസ് കണ്ണങ്കര ഈ ലോകത്തോട് വിട ചൊല്ലിയിരിക്കുന്നത്…തികച്ചും ആകസ്മികമായിരുന്നു ആ സ്നേഹ സമ്പന്നന്റെ ഒരിക്കലും മടങ്ങിവരാത്ത ആ കടന്നു പോകൽ. ആഴ്ച ഒന്ന് പിന്നിടുമ്പോഴും ജോസിന്റെ മരണമെന്ന യാഥാർഥ്യത്തെ ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല ലിവർപൂളിലെ മലയാളി സമൂഹത്തിന്.
തങ്ങളുടെ പ്രിയപ്പെട്ട ആത്മസുഹൃത്തിനെ അവസാനമായി ഒരു നോക്ക് കാണുവാനായി ,അന്ത്യയാത്രാമൊഴി ചൊല്ലുവാനായി നൂറ് കണക്കിന്പേർ നാളെയും മറ്റെന്നാളുമായി ബിർകെൻഹെഡിലേയ്ക്ക് എത്തിച്ചേരും.
കോവിഡ് മൂലമുള്ള നിയന്ത്രണങ്ങൾ ഏറെ ആണെങ്കിലും,ഇതിനോടകം അഞ്ഞൂറിൽ പരം പേരാണ് തങ്ങളുടെ മുന്നിൽ എന്നും വിടർന്ന ചിരിയും സൗഹൃദവും സമ്മാനിച്ച ആ ആത്മമിത്രത്തെ അവസാനമായി ഒരുനോക്ക് കാണുവാനായി ഓൺലൈൻ ബുക്കിങ്ങിലൂടെ പേര് രജിസ്റ്റർ ചെയ്തു കഴിഞ്ഞിരിക്കുന്നത്.
പൊതുദർശനത്തിന് ഒരു ദിവസം തികച്ചും പര്യാപ്തമല്ലെന്ന് മുൻകൂട്ടി കണ്ടതുകൊണ്ടാണ് അടുത്ത രണ്ടു ദിവസങ്ങളിലായി അന്ത്യോപചാരം അർപ്പിക്കുന്നതിനായി അവസരം ഒരുക്കിയിട്ടുള്ളത്. ബിർകെൻഹെഡിലെ ലോറൻസ് ജോൺസ് ഫ്യൂണറൽ ഡയറക്ടേഴ്സ് നാളെയും,മറ്റൊന്നാളെയുമായി
(ചൊവ്വാ,ബുധൻ ) രാവിലെ 10 മണിമുതൽ വൈകുന്നേരം 4മണി വരെയാണ് ജോസ് കണ്ണങ്കരയുടെ ഭൗതീക ശരീരം പൊതു ദർശനത്തിനായി വയ്ക്കുക. കോവിഡ് -19 പ്രോട്ടോക്കോൾ അനുസരിച്ച്, ഒരേ സമയം 6 പേർ വീതം മാത്ര മായിരിക്കും അന്ത്യോപചാരം അർപ്പിക്കുന്നതിനായി പ്രത്യേകം ക്രമീകരിക്കപ്പെട്ടിട്ടുള്ള ഹാളിലേയ്ക്ക് പ്രവേശനം അനുവദിക്കുക. കോവിഡ് മാനദണ്ഡങ്ങൾ എല്ലാം തന്നെ പാലിച്ചുകൊണ്ടുള്ള ക്രമീകരണങ്ങൾ തയ്യാറാക്കി കഴിഞ്ഞു.
ജോസ് കണ്ണങ്കരയുടെ മൃതസംസ്കാര ശുശ്രൂഷകൾ ഫെബ്രുവരി 5ന് വെള്ളിയാഴ്ച ലിവർപൂളിലെ ലിതർലാന്റ് ഔവർ ലേഡി ക്വീൻ ഓഫ് പീസ് ദേവാലയത്തിൽ, ഉച്ചക്ക് ഒരുമണിക്ക് ആരംഭിക്കുന്നതും തുടർന്ന് വൈകുന്നേരം 3 മണിക്ക്, ലിവർപൂളിലെ ഏറ്റവും പ്രസിദ്ധമായ അലർട്ടൺ സെമിത്തേരിയിൽ പ്രത്യേകം
തയ്യാറാക്കിയിരിക്കുന്ന കല്ലറയിൽ ജോസിനെ സംസ്കരിക്കുന്നതുമായിരിക്കും . എന്നാൽ യുകെയിലെ നിലവിലുള്ള കോവിഡ് -19 പ്രോട്ടോക്കോൾ അനുസരിച്ച് ദേവാലയത്തിലും
സെമിത്തേരിയിലുമായി ജോസിന്റെ കുടുംബാംഗങ്ങൾ അടക്കം 30 പേർക്ക് മാത്രമേ മൃതസംസ്കാര ശുശ്രൂഷകളിൽ പങ്കെടുക്കുവാൻ കഴിയുകയുള്ളൂ. എന്നാൽ മൃതസംസ്കാര ശുശ്രൂഷകൾ തത്സമയം കാണുന്നതിനായി വീഡിയോ ലൈവ് സ്ട്രീം ചെയ്യുന്നതാണ്.
അടൂർ നെല്ലിമുകൾ കാഞ്ഞിരങ്ങാട്ട് കുടുംബാംഗമാണ് ജോസ്. പരേതരായ കെ.എം ഇടിക്കുളയുടെയും, ഏലിക്കുട്ടിയുടെയും ഒൻപത് മക്കളിൽ എട്ടാമത്തെ മകനാണ് ജോസ്. ജോർജ്കുട്ടി,(മസ്കറ്റ് )ലീലാമ്മ ,ബാബു,
രാജൻ, തോമസ്, കുഞ്ഞമ്മ, ലിസ്സി (അടൂർ)റെജി (കോലഞ്ചേരി) എന്നിവരാണ് സോദരങ്ങൾ. കൊറ്റനല്ലൂർ ,
മണക്കാല മർത്തശ് മൂനി ഇടവക അംഗമാണ് പരേതൻ. ഭാര്യ സൂസൻ കല്ലൂർക്കാട്, കളമ്പുകാട്ട് പരേതനായ
കുര്യൻ ജോസഫിന്റെയും, അന്നക്കുട്ടിയുടെയും മകളാണ്. സൂസന്റെ ഇളയ സഹോദരി സാലിയും കുടുംബവും ലിവർപൂളിൽ തന്നെയുണ്ട്. ഏക മകൾ രേഷ്മ മാഞ്ചസറ്ററിലെ ഒരു സ്വകാര്യ കമ്പനിയിൽ സീനിയർ എഡ്യുക്കേഷൻ മാനേജർ ആയിട്ട് വർക്ക് ചെയ്യുന്നു. ഭാര്യ സൂസനും ഏകമകൾ രേഷ്മയുമൊത്തുള്ള നീണ്ട 12 വർഷക്കാലത്തെ മസ്കറ്റിലെ പ്രവാസ ജീവിതത്തിന് ശേഷം, 2006ലാണ് ലിവർപൂൾ മണ്ണിലേക്ക് അദ്ദേഹം കടന്നുവരുന്നത്. ഇവിടെ വന്ന കാലം മുതൽ ഏതൊരു വ്യക്തിയെയും തന്റെ സ്വസിദ്ധമായ വിടർന്ന ചിരി സമ്മാനിച്ചുകൊണ്ട് അങ്ങോട്ടു കയറി പരിചയപ്പെടുകയും എറെ വാചാലനാവുകയും ചെയ്തിരുന്ന ജോസ് കണ്ണങ്കര എന്ന പച്ചയായ മനുഷ്യൻ ലിവർപൂളിലെ ഓരോ കുടുംബത്തെയും വ്യക്തിപരമായിഅറിഞ്ഞിരുന്നു. അതിലൂടെ ഒരു പരസഹായിയായി മാറുകയായിരുന്നു ഈ ജനകീയൻ.
എവിടെയൊക്കെ ജോസ് ജോലിചെയ്തിട്ടുണ്ടോ,അവിടെയെല്ലാം നല്ലൊരു സുഹൃത്ത് ബന്ധം സൃഷ്ടിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഇത് മലയാളികളുടെ ഇടയിൽ മാത്രമായിരുന്നില്ല. ലിവർപൂളിൽ അധിവസിക്കുന്ന അന്യസംസ്ഥാനക്കാരും, ശ്രീലങ്കൻസുമൊക്കെ തങ്ങളുടെ ജോസ് ബായിയുടെ മരണവാര്‍ത്ത ഏറെ ഞെട്ടലോടെയാണ് അറിഞ്ഞത്.ഇനി ജോസ് കണ്ണങ്കര ഇല്ലാത്ത ഒരു ലിവർപൂൾ മലയാളി സമൂഹം.. അതിലൊരു ശൂന്യത അലയടിക്കുന്നതുപോലെ ….
സാബു ജോസ്
സർക്കാർ – സ്വകാര്യ പൊതു സ്ഥാപനങ്ങളിൽ ഭക്ഷണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കൾ സംഭരിക്കുക, പാകം ചെയ്യുക, മിച്ചമുള്ളതു ശീതീകരിച്ചു സൂക്ഷിക്കുക, അവശിഷ്ടങ്ങൾ കൃത്യമായി ശേഖരിച്ചു നശിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ നിരീക്ഷിക്കുന്നതിനും കൃത്യത ഉറപ്പാക്കുന്നതിനും അതാതു സ്ഥാപനങ്ങളിലും സർക്കാർ ആരോഗ്യ വകുപ്പിന്റെ കീഴിലും പ്രത്യേകം സംവിധാനങ്ങളുണ്ട്.
വീടുകളുടെ കാര്യമെടുത്താൽ പുറമേ നിന്നാരും നിരീക്ഷണം നടത്താനോ മേൽനോട്ടം വഹിക്കാനോ സംവിധാനങ്ങളില്ലെങ്കിൽ കൂടി, അതാതു പ്രാദേശിക ഭരണ സംവിധാനങ്ങളുടെ കീഴിൽ കൃത്യമായി പ്രവർത്തിക്കുന്ന വേസ്റ്റ് മാനേജ്‍മെന്റ് സംവിധാനമുണ്ട്.
പരിഷ്കൃത രാജ്യങ്ങളിലെ ജീവിതം അതേപടി അനുകരിക്കാൻ ശ്രമിക്കുന്ന നമ്മൾ മലയാളികളോ, നമ്മുടെ സർക്കാരുകളോ അടുക്കള, പാചകം, വേസ്റ്റ് മാനേജ്‌മെന്റ്… ഇത്യാദി വിഷയങ്ങളിൽ പാശ്ചാത്യർക്ക് തുല്യമായി ശാസ്ത്രീയമായ നിലയിലേക്ക് ഇനിയും ഏറെ ഉയരേണ്ടിയിരിക്കുന്നു.
കൽക്കരിക്കു ശേഷം; ഇലക്ട്രിസിറ്റി, കുക്കിംഗ് ഗ്യാസ് മുതലായവയുടെ ആവിർഭാവത്തോടെ, പണക്കാരനും പാവപ്പെട്ടവനും പ്രാപ്യമായ വിധം അടുക്കളയിൽ ശാസ്ത്രീയമായ പരിഷ്കാരം പശ്ചാത്യർ സാധ്യമാക്കി. ഒരു മുറിയുള്ള വീടും ആറു മുറിയുള്ള വീടും അടുക്കളയുടെ കാര്യത്തിലും പാചകോപകരണങ്ങളുടെ കാര്യത്തിലും വേസ്റ്റ് മാനേജ്‌മെന്റിലും സമാനത നേടി.
മറ്റൊന്ന്, ഇവരുടെ ഭക്ഷണരീതിയും ക്രമവുമാണ്. ടിൻ ഫുഡ്, പാക്ക്ഡ് ഫുഡ്, റെഡി മെയ്ഡ് ഫുഡ്… എന്നിങ്ങനെ ചൂടു വെള്ളത്തെയോ മൈക്രോ വേവിനെയോ പരിമിതമായി ആശ്രയിച്ചാൽ രുചികരമായ ഭക്ഷണം ഞൊടിയിടയിൽ തയ്യാറാക്കാവുന്ന സ്ഥിതിയുണ്ടായി. സൂപ്പർ മാർക്കറ്റുകളിൽ മിതമായ നിരക്കിൽ ഇത്തരം ഭക്ഷണ വൈവിധ്യങ്ങളുടെ എണ്ണിയാലൊടുങ്ങാത്ത നിര സംജാതമായി…
എന്നാൽ നമ്മളോ? വിറകടുപ്പ് നമ്മുടെ ശീലമോ ആശ്രയമോ ആണിന്നും. ഗ്യാസിന്റെ വില താങ്ങാനാവാത്തതും വിറകിന്റെ അനായാസ ലഭ്യതയും ഒക്കെ കാരണങ്ങളാണ്. നൂറ്റാണ്ടുകളായി മാറ്റമില്ലാതെ തുടരുന്ന പാചക രീതികളും അശാസ്ത്രീയ മാർഗ്ഗങ്ങളും പാചകത്തിലേർപ്പെടുന്നവരിൽ അസ്വസ്ഥതയും മടുപ്പും ഉളവാക്കുന്നു.
ഈ വിഷയം പ്രമേയമാക്കി അടുത്തിടെ പുറത്തിറങ്ങിയ “ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ” എന്ന സിനിമയെക്കുറിച്ചായിരുന്നു കലുങ്കിൽ സംവാദം.
എന്താണ് പാശ്ചാത്യ ലോകവും നമ്മളും തമ്മിലുള്ള വ്യത്യാസം? കേവലം മൂന്നു പേരടങ്ങുന്ന ഒരു വീട്ടിൽ വീട്ടമ്മയായി വിവാഹം കഴിച്ചെത്തുന്ന യുവതി വൈറ്റ് കോളർ ജോലിയുള്ള ഭർത്താവിനും ന്യായാധിപനായി വിരമിച്ച അമ്മായി അച്ഛനും പ്രിയപ്പെട്ടവളായി ജീവിതം തുടരുന്നതിൽ പരാജയപ്പെടുന്നതാണ് ഈ സിനിമയുടെ ഇതിവൃത്തം.
സൂക്ഷിച്ചു വിശകലനം ചെയ്താൽ, കേവലം അടുക്കള മാത്രമല്ല; നൂറ്റാണ്ടുകളായി കുടുംബങ്ങൾ പിന്തുടർന്നു വരുന്ന യാഥാസ്ഥിതിക മനോഭാവം കൂടി പരിഗണിച്ചാൽ മാത്രമേ ഈ സിനിമ ഒരു സമൂഹത്തിന്റെ ചിന്താശേഷിയിൽ ഏൽപിച്ച ആഘാതത്തിന്റെ കാഠിന്യം മനസ്സിലാക്കാൻ കഴിയൂ.
പശ്ചാത്യർ, ശാസ്ത്രീയമായി നേടിയ പുരോഗതിയിലൂടെ കുടുംബാംഗങ്ങളുടെ സമത്വ സങ്കൽപ്പങ്ങൾക്ക് വെളിച്ചമേകുകയും ഭാര്യയും ഭർത്താവും ജീവിതത്തിന്റെ സമസ്ത മേഖലയിലും തുല്യത നുകരുകയും ചെയ്തു.
അതേസമയം, ഇവരുടെ ജീവിത നിലവാരവും ശാസ്ത്രീയ ഭൗതിക നേട്ടങ്ങളും അപ്പാടെ കോപ്പി അടിച്ച നമ്മൾ പരമ്പരാഗതമായി തുടർന്നു വന്ന സാമ്പ്രദായികത മുറുകെ പിടിച്ചു അടുക്കള, സ്ത്രീ ജന്മങ്ങളുടെ ബാധ്യത മാത്രമാക്കി ദയാദാക്ഷിണ്യമില്ലാതെ അവരുടെ തലയിൽ കെട്ടിവച്ചു.
മതങ്ങളും ആചാരാനുഷ്ഠനങ്ങളും നൽകിയ പഴഞ്ചനും പിന്തിരിപ്പനുമായ വിധികളെ അവർ ഇതിനായി കൂട്ടുപിടിച്ചു.
അനുകമ്പ, സ്നേഹം, ദയ തുടങ്ങിയ പദപ്രയോഗങ്ങൾ മതത്തിന്റെ ചട്ടക്കൂടിൽ നിന്നുയർന്നു വന്നതാണ്. നീതിയും സമത്വവും ലിംഗ വ്യത്യാസമില്ലാതെ അനുഭവവേദ്യമാകുന്ന നിലയിലേക്ക് സമൂഹത്തിൽ അതു പ്രവർത്തനക്ഷമമാകേണ്ടതുണ്ട് എന്നുകൂടി ഓർമിപ്പിക്കുന്നുണ്ട് ഈ സിനിമ.
കുടുംബ കലഹങ്ങളും ബന്ധങ്ങളിലെ അസ്വസ്ഥതകളും വലിയ ഒച്ചപ്പാടിനും ലഹളയ്ക്കും കാരണമാകുന്ന സ്ഥിരം കാഴ്ചകളിൽ നിന്നു ഭിന്നമായി കോലാഹലമില്ലാതെ, മാന്യമെന്ന വ്യാജേന സൃഷ്‌ടിക്കപ്പെടുന്ന അസ്വസ്ഥതകൾ അടക്കി വയ്ക്കപ്പെടുന്നതും ഒടുവിൽ പൊട്ടിത്തെറിക്കുന്നതും ഈ സിനിമയുടെ സുഖമുള്ള ട്രീറ്റ് മെന്റിൽ ഒന്നാണ്.
ഒരേ സമയം ലോകോത്തര ജീവിത നിലവാരം പിന്തുടരുകയും അതേ സമയം ഒരേ കൂരയ്ക്കുള്ളിൽ ശാന്തിയില്ലാതെ അവിശ്രമം ഓടിത്തളരുന്ന പാഴ് ജന്മങ്ങളായി, അടുക്കളയുടെ നാലു ചുവരുകളിൽ അകപ്പെട്ടു പോയവരെ കാണാതെ പോകുകയും ചെയ്യുന്ന കാപട്യങ്ങളുടെ നേർക്ക് ഒഴിക്കപ്പെടുന്ന എച്ചിൽ വെള്ളമാണ് ഈ സിനിമ…
ചർച്ചയിൽ ഡോ. പ്രിയ, ഇമ്ത്യാസ്, രാജി രാജൻ, സാന്ദ്ര സുഗതൻ, ധന്യ, അബിൻ, ജോസ്, പത്മരാജ്, നോബി,സുരേഷ് മണമ്പൂർ, സുഗതൻ, മുരളീ മുകുന്ദൻ, സാം, ജേക്കബ് കോയിപ്പള്ളി, കനേഷ്യസ് തുടങ്ങിയവർ പങ്കെടുത്തു.
മോഹൻലാലിനൊപ്പമുളള ഓർമ്മകൾ പങ്കു വെച്ച് നടൻ വിനീത്. ഈശ്വരാനുഗ്രഹമുള്ള കലാകാരനാണ് അദ്ദേഹമെന്നും ഒപ്പം വളരെ കുറച്ചു സിനിമകൾ മാത്രമേ താൻ ചെയ്തിട്ടുള്ളൂവെങ്കിലും താൻ വിസ്മയിച്ചു പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഫുൾ ടൈം നിന്നു ലാലേട്ടനുമായി ചെയ്തത് രണ്ടു സിനിമകളാണ്. ‘നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകളും’, ‘കമലദളവും’. ഞാൻ പ്രീഡിഗ്രി പഠിക്കുമ്പോൾ ചെയ്ത സിനിമയാണ് ‘നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ’, അതിൽ അദ്ദേഹത്തോടൊപ്പം ഒരുപാട് സീൻസ് ഉണ്ടായിരുന്നു. മൂന്നു നാല് പേജ് സംഭാഷണമൊക്കെ ലാലേട്ടനോടൊപ്പം ഇരുന്നു പഠിച്ചു. അത് പറയുകയെന്ന ജോലി ഏറെ ശ്രമകരമായിരുന്നു. കമലദളത്തിലെ അദ്ദേഹത്തിന്റെ പ്രകടനം കണ്ടിട്ട് വിസ്മയിച്ചു നിന്നിട്ടുണ്ട്. അത്രയ്ക്ക് ഈശ്വരാനുഗ്രഹമുള്ള കലാകാരനാണ് അദ്ദേഹം. ‘വിനീത് വ്യക്തമാക്കി.
ജീവിതത്തിൽ താൻ ചെയ്ത തെറ്റുകൾ എല്ലാം തിരുത്തി മോശമായ ശീലങ്ങൾ പരിഷ്‌ക്കരിച്ചുകൊണ്ട് തന്നെ പരിഷ്കൃതനാക്കിയ വ്യക്തിയാണ് മോഹൻലാൽ എന്ന് വിനീത് പറഞ്ഞു. മോഹൻലാൽ എന്ന കുലീനനായ ഈ മനുഷ്യൻ തന്നെ മികച്ച വ്യക്തിയായും മികച്ച കലാകാരനായും മാറ്റിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
തന്റെ ജീവിതത്തിന്റെ മാർഗ്ഗനിർദ്ദേശവും ജീവിതത്തിന്റെ പാതയിലെ പ്രകാശ സ്രോതസ്സും അദ്ദേഹം മോഹൻലാലിനെ വിളിച്ചു. പത്മ രാജൻ മോഹൻലാൽ സംവിധാനം ചെയ്ത നമ്മുടെമു പാർക്ക്കൻ മുന്തിരി തോപ്പുകൽ എന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം പ്രവർത്തിക്കുമ്പോൾ തനിക്ക് ചില ഉപദേശങ്ങൾ നൽകിയെന്നും അത് തന്റെ കരിയറിനെയും മനോഭാവത്തെയും ശരിക്കും മാറ്റുന്നുവെന്നും അദ്ദേഹം പറഞ്ഞു. മോഹൻലാൽ അദ്ദേഹത്തോട് പറഞ്ഞു, ഞങ്ങളുടെ ജോലിയോട് 100% പ്രതിജ്ഞാബദ്ധരായിരിക്കണം, ഞങ്ങൾക്ക് ജോലി എല്ലാറ്റിനുമുപരിയായി വരണം. മോഹൻലാൽ പറഞ്ഞു, നമ്മുടെ ആത്മാവിലും എല്ലാ ജോലികളിലും നാം പരിശ്രമിക്കേണ്ടതുണ്ട്, അത് ഞങ്ങൾക്ക് ആവശ്യമുള്ളതും ആഗ്രഹിക്കുന്നതുമായ എല്ലാ കാര്യങ്ങളും എത്തിക്കും. തന്റെ കരിയറിലും പിന്നീട് സംഭവിച്ചത് അതാണ് എന്ന് വിനീത് പറഞ്ഞു.
നമ്മുടെ പദവിയോ പദവിയോ എന്താണെന്ന് ചിന്തിക്കാതെ എല്ലാവരേയും പരിപാലിക്കാനുള്ള പാഠം മോഹൻലാലാണ് തന്നെ പഠിപ്പിച്ചതെന്ന് വിനീത് പറഞ്ഞു. മോഹൻലാലിൽ നിന്നാണ് അദ്ദേഹത്തിന് ഭക്ഷണമുള്ള പ്ലേറ്റുകൾ വൃത്തിയാക്കുന്ന ശീലം ലഭിച്ചത്. അഭിനയത്തിലും സങ്കീർണ്ണമായ രംഗങ്ങൾ വരുമ്പോഴെല്ലാം മോഹൻലാൽ തന്റെ റോൾ മോഡലാണെന്ന് വിനീത് പറയുന്നു. മോഹൻലാൽ അത് എങ്ങനെ എടുത്ത് അവതരിപ്പിക്കാൻ പോകുന്നുവെന്ന് ഭാവനയിൽ കാണുന്നു. സമാനതകളില്ലാത്ത നടനെന്ന നിലയിൽ വിനീത് മോഹൻലാലിനെ സംബന്ധിച്ചിടത്തോളം.
എല്ലാ യുവ അഭിനേതാക്കൾക്കും പിന്തുടരാൻ കഴിയുന്ന മികച്ച റോൾ മോഡലാണ് മോഹൻലാൽ എന്ന് വിനീത് പറഞ്ഞു. അടുത്തിടെ ഒരു സിനിമാ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്.
ലൂസിഫറിൽ ശബ്ദസാന്നിദ്ധ്യമാകാൻ കഴിഞ്ഞത് അപ്രതീക്ഷിത ഭാഗ്യങ്ങളിൽ ഒന്നാണെന്നും വിനീത് കൂട്ടിച്ചേർത്തു.
കോവിഡ് വ്യാപനത്തിനിടയിൽ രാജ്യത്തെ സാമ്പത്തികരംഗം പ്രതീക്ഷയോടെ കാത്തിരിക്കുന്ന കേന്ദ്ര ബജറ്റ് തിങ്കളാഴ്ച ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിക്കും. ‘മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത തരത്തിലെ’ ബജറ്റെന്ന വിശേഷണമാണ് ധനമന്ത്രി നിർമല സീതാരാമൻ തന്നെ നൽകുന്നത്. കോവിഡ്-19 പകർച്ചവ്യാധിയുടെ പശ്ചാത്തലം ചൂണ്ടികാട്ടിയാണ് ധനമന്ത്രി അത്തരമൊരു വിശേഷണം ബജറ്റിന് നൽകിയത്. കോവിഡ് പ്രതിസന്ധിക്കും സാമ്പത്തിക മാന്ദ്യത്തിനും കർഷക പ്രക്ഷോഭങ്ങൾക്കുമിടെ ഏറെ പ്രതീക്ഷയോടെയാണ് രാജ്യം പൊതുബജറ്റ് ഉറ്റുനോക്കുന്നത്.
അസ്വസ്ഥമായ കാർഷികമേഖലയ്ക്ക് കൂടുതൽ പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നു. ‘ആത്മനിർഭർ ഭാരതി’ന്റെ ഭാഗമായുള്ള നടപടികൾക്ക് ഊന്നൽ ലഭിക്കും. രാവിലെ പതിനൊന്നിനാണ് ബജറ്റ് അവതരണം.
സമ്പദ്‍വ്യവസ്ഥയുടെ വീണ്ടെടുക്കലും വാക്സിനേഷനും ബജറ്റിന്റെ പ്രധാന അജണ്ടകളായേക്കുമെന്നാണ് കണക്കാക്കുന്നത്. അടുത്ത സാമ്പത്തിക വർഷത്തിൽ ആരോഗ്യ സംരക്ഷണ ചെലവ് ഇരട്ടിയാക്കാൻ സാദ്ധ്യതയുണ്ട്. വ്യവസായമേഖലയുടെ തിരിച്ചുവരവിനും ഓഹരിവിറ്റഴിക്കൽ മുൻനിർത്തിയുള്ള ധനസമാഹരണത്തിനും നിർമല സീതാരാമൻ കാര്യമായ പരിഗണന നൽകും.
സാമ്പത്തികമാന്ദ്യം ഗ്രസിച്ചു തുടങ്ങിയ ഘട്ടത്തിലാണ് രാജ്യത്തെ കോവിഡ് ബാധിച്ചത്. 2019-20-ൽ മൊത്ത ആഭ്യന്തര ഉത്പാദനം നാലു ശതമാനമായി കുറഞ്ഞു. നിക്ഷേപരംഗത്തും കനത്ത ഇടിവ് ഉണ്ടായി. കോവിഡ് കാരണമുണ്ടായ സാമ്പത്തികപ്രതിസന്ധി നിയന്ത്രിക്കാൻ രണ്ട് സാമ്പത്തിക പാക്കേജുകൾ കേന്ദ്രം പ്രഖ്യാപിച്ചിരുന്നു.
‘അമ്മ’യ്ക്ക് പുതിയ ആസ്ഥാന മന്ദിരം.ഫെബ്രുവരി ആറ് ശനിയാഴ്ച മലയാളത്തിലെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ചേർന്ന് പുതിയ മന്ദിരത്തിന്‍റെ ഉദ്ഘാടനം നിർവ്വഹിക്കും. നിലവിൽ അമ്മയുടെ ഓഫീസ് തിരുവവന്തപുരത്താണ് പ്രവർത്തിക്കുന്നത്.
സംഘടനയുടെ സുപ്രധാന മീറ്റിംഗുകളെല്ലാം കൊച്ചിയിലാണ് നടക്കാറുള്ളത്. കലൂരിലെ ദേശാഭിമാനി റോഡിൽ സ്ഥിതി ചെയ്യുന്ന ആസ്ഥാന ഓഫീസ് മന്ദിരത്തിന് 5 നിലകളാണുള്ളത്.
2019 നവംബർ 20നാണ് മന്ദിരത്തിന്‍റെ നിര്‍മ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നത്. 2020 ഒക്ടോബരിൽ ഉദ്ഘാടനം നിര്‍വ്വഹിക്കാനിരിക്കുകയായിരുന്നു. കൊവിഡ് ഭീതിയിലാണ് ചടങ്ങ് ഫെബ്രുവരിയിലേക്ക് മാറ്റിവെച്ചത്.
ലണ്ടൻ: ഹോങ്കോംഗിനെ പൂർണനിയന്ത്രണത്തിലാക്കാനുള്ള ചൈനയുടെ ശ്രമങ്ങൾക്കു മറുപടിയായി ഹോങ്കോംഗ് പൗരന്മാർക്കു പൗരത്വം നല്കാനുള്ള നടപടികൾ ബ്രിട്ടൻ ആരംഭിച്ചു. ഹോങ്കോംഗുകാർക്കു പ്രത്യേക ബ്രിട്ടീഷ് വീസ നല്കാനുള്ള പദ്ധതി ഇന്നലെ ആരംഭിച്ചു. മൂന്നു ലക്ഷം പേർ അപേക്ഷ നല്കുമെന്നാണു പ്രതീക്ഷിക്കുന്നത്.
ഹോങ്കോംഗുകാർക്കു പ്രത്യേകം അനുവദിച്ചിട്ടുള്ള ബ്രിട്ടീഷ് നാഷണൽ (ഓവർസീസ്) പാസ്പോർട്ട് ഉള്ളവർക്കും അവരുടെ അടുത്ത ബന്ധുക്കൾക്കുമാണു വീസയ്ക്ക് അപേക്ഷിക്കാനാവുക. വീസ ലഭിക്കുന്നവർക്ക് അഞ്ചു വർഷത്തേക്ക് ബ്രിട്ടനിൽ പഠനത്തിനും തൊഴിലെടുക്കാനും അനുമതി ലഭിക്കും. തുടർന്ന് സ്ഥിരം പൗരത്വത്തിനും അപേക്ഷിക്കാം.
മുൻ ബ്രിട്ടീഷ് കോളനിയായ ഹോങ്കോംഗിനോടുള്ള സൗഹൃദം മാനിച്ചാണ് ഈ നടപടിയെന്ന് പ്രധാനമന്ത്രി ബോറീസ് ജോൺസൻ പറഞ്ഞു. ബ്രിട്ടന്റെ നടപടി ചൈനീസ് പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നു ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് ഴാവോ ലിജിയാൻ പ്രതികരിച്ചു. ബ്രിട്ടീഷ് നാഷണൽ (ഓവർസീസ്) പാസ്പോർട്ടിനെ ഇനി ചൈന അംഗീകരിക്കില്ലെന്നും വ്യക്തമാക്കി.
1997ൽ ബ്രിട്ടൻ ഹോങ്കോംഗിനെ ചൈനയ്ക്കു കൈമാറും മുന്പാണ് ബ്രിട്ടീഷ് നാഷണൽ (ഓവർസീസ്) പദവി സൃഷ്ടിക്കപ്പെട്ടത്. കഴിഞ്ഞ ജൂണിൽ കൊണ്ടുവന്ന ദേശീയ സുരക്ഷാ നിമയത്തിലൂടെയാണു ചൈന ഹോങ്കോംഗിനു മേൽ പിടിമുറുക്കാൻ ശ്രമിക്കുന്നത്.