ആറുമാസം മുമ്പ് നാട്ടിൽ നിന്നും യുകെയിലെത്തിയ റിട്ടയേർഡ് റവന്യൂ ഉദ്യോഗസ്ഥൻ ഹൃദയാഘാതം മൂലം മരണമടഞ്ഞു. കോട്ടയം ഉഴവൂർ കൊരട്ടികുന്നേൽ ലക്ഷ്മണൻ നായരാണ്(75) മറ്റന്നാൾ കുടുംബസമേതം നാട്ടിലേക്ക് തിരികെ പോകാനിരിക്കെ ആകസ്മികമായി വിടവാങ്ങിയത്. ഭാര്യയോടും മകൻ അനൂപിനുമൊപ്പം ആറു മാസത്തിലേറെയായി ചെംസ്ഫോർഡിലായിരുന്നു താമസം.
ലക്ഷ്മണൻ നായരുടെ വിയോഗത്തില്‍ മലയാളം യുകെ ന്യൂസ് ടീമിന്‍റെ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.
യെമന്‍ സ്വദേശിയായ സ്വർണ വ്യാപാരിയെ കൊലപ്പെടുത്തിയ കേസിൽ നാലുമലയാളികൾക്ക് വധശിക്ഷ. ഖത്തർ ക്രിമനൽ കോടതിയുടേതാണ് വിധി. കേസിൽ 27 മലയാളികളെയാണ് പ്രതിചേർത്തിരുന്നത്. കണ്ണൂർ സ്വദേശികളാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാലുപേരും. മറ്റുപ്രതികൾക്ക് 5 വർഷം, 2 വർഷം, 6 മാസം വീതം ജയിൽശിക്ഷയും കോടതി വിധിച്ചു. ചിലരെ വെറുതേവിട്ടു.
കണ്ണൂർ സ്വദേശികളായ കെ.അഷ്ഫീർ, അനീസ്, റാഷിദ് കുനിയിൽ, ടി. ഷമ്മാസ് എന്നിവരാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. 2019 ജൂണിലാണു സംഭവം. ഉറങ്ങിക്കിടന്ന വ്യാപാരിയെ അഷ്ഫീറും കൂട്ടാളികളും ചേർന്നു കൊലപ്പെടുത്തിയെന്നും സ്വർണവും പണവും കവർന്നു നാട്ടിലേക്ക് അയച്ചെന്നുമാണു കേസ്.
ബിജെപിയുടെ പ്രമുഖ വനിതാ നേതാവ് വ്യവസായിക്കൊപ്പം ഒളിച്ചോടെയെന്ന വ്യാജ വാര്‍ത്ത നല്‍കിയ ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെ നിയമനടപടിക്കൊരുങ്ങി ശോഭാ സുരേന്ദ്രന്‍. ഫേസ്ബുക്കിലൂടെ ശോഭാ ഇക്കാര്യം പങ്കുവെച്ചത്. തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് ശോഭാ സുരേന്ദ്രന്‍ പരാതി നല്‍കിയിരിക്കുന്നത്.
ബിജെപിയുടെ പ്രമുഖ വനിതാ നേതാവ് വ്യവസായിക്കൊപ്പം ഒളിച്ചോടിയതായി അഭ്യൂഹം എന്നായിരുന്നു ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ കഴിഞ്ഞ ദിവസം വന്നുകൊണ്ടിരുന്ന വാര്‍ത്ത. പേര് പറഞ്ഞില്ലെങ്കിലും പ്രമുഖ ബിജെപി വനിതാ നേതാവെന്ന് ഉദ്ദേശിച്ചത് തന്നെക്കുറിച്ചാണെന്ന് വ്യക്തമായി മനസിലാക്കുന്ന തരത്തിലാണ് വാര്‍ത്ത നല്‍കിയിരിക്കുന്നതെന്നും ശോഭാ സുരേന്ദ്രന്‍ പറയുന്നു.
അതില്‍ പേരെടുത്തു പറയുന്നില്ലല്ലോ എന്നു ചോദിക്കുന്നവരുണ്ട്. പക്ഷേ, വ്യക്തമായി മനസ്സിലാകുന്ന വിവരങ്ങളെല്ലാം ഉള്‍പ്പെടുത്തി അതിനൊപ്പം ഒരു വ്യാജവിവരം കൂടി ചേര്‍ത്തിട്ടു പേരു പറഞ്ഞില്ലല്ലോ എന്ന് പറയുന്നതില്‍ അര്‍ത്ഥമൊന്നുമില്ലെന്നും ശോഭാ സുരേന്ദ്രന്‍ മറുപടി നല്‍കുന്നു. സൈബര്‍ നിയമത്തിലെ പുതിയ ഭേദഗതി ഫലപ്രദമായി വിനിയോഗിക്കേണ്ടത് ഇത്തരം കുപ്രചരണങ്ങള്‍ക്ക് എതിരെയാണെന്നും ശോഭാ സുരേന്ദ്രന്‍ പ്രതികരിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
വ്യക്തിഹത്യ ചെയ്ത് ഇല്ലാതാക്കിക്കളയാം എന്നു വിചാരിക്കുന്നവരുടെ കൈയില്‍ ആയുധമായി മാറിയ പിതൃശൂന്യ ഓണ്‍ലൈന്‍ മാധ്യമത്തിനെതിരേ നിയമനടപടി ആവശ്യപ്പെട്ട് തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്കു പരാതി നല്‍കി. വിലാസമോ ഫോണ്‍ നമ്പറോ സ്വന്തം വിവരങ്ങള്‍ വെളിപ്പെടുത്തുന്ന ഒരു വരി പോലുമോ ഇല്ലാത്ത ഓണ്‍ലൈന്‍ മാധ്യമമാണ് ഇന്നു രാവിലെ മുതല്‍ എനിക്കെതിരേ യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത വാര്‍ത്ത പ്രചരിപ്പിക്കുന്നത്. അതുകൊണ്ടാണ് അവരേക്കുറിച്ച് ഇത്തരമൊരു വിശേഷണം നല്‍കുന്നത്. അവരുടെ നുണ സമൂഹമാധ്യമങ്ങളില്‍ ചില നീചമനസ്സുകള്‍ ഏറ്റെടുത്തിട്ടുമുണ്ട്.
വാര്‍ത്ത പ്രസിദ്ധീകരിച്ചവര്‍ക്കും അത് പ്രചരിപ്പിക്കുന്നവര്‍ക്കും എതിരായി ശക്തമായ നിയമനടപടി ആവശ്യപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത്. സൈബര്‍ നിയമത്തിലെ പുതിയ ഭേദഗതിയും വ്യക്തിഹത്യക്കെതിരേ അത് പൊലീസിനു നല്‍കുന്ന അധികാരങ്ങളും ഫലപ്രദമായി വിനിയോഗിക്കേണ്ടത് ഇത്തരം കുപ്രചരണങ്ങള്‍ക്കതിരേയാണ്. സ്ത്രീത്വത്തെ അവഹേളിക്കുകയും ദീര്‍ഘകാലത്തെ പൊതുപ്രവര്‍ത്തനത്തിലൂടെ സമൂഹത്തില്‍ നേടിയെടുത്ത ഇടം കളങ്കപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന കള്ളവാര്‍ത്തയാണ് ഇത്. അതില്‍ പേരെടുത്തു പറയുന്നില്ലല്ലോ എന്നു ചോദിക്കുന്നവരുണ്ട്.
പക്ഷേ, വ്യക്തമായി മനസ്സിലാകുന്ന വിവരങ്ങളെല്ലാം ഉള്‍പ്പെടുത്തി അതിനൊപ്പം ഒരു വ്യാജവിവരം കൂടി ചേര്‍ത്തിട്ടു പേരു പറഞ്ഞില്ലല്ലോ എന്ന് പറയുന്നതില്‍ അര്‍ത്ഥമൊന്നുമില്ല.ഇത് ഇവിടംകൊണ്ട് അവസാനിക്കുമെന്ന് വാര്‍ത്തയ്ക്കു പിന്നിലുള്ളവരാരും കരുതേണ്ടതില്ല. ഞാന്‍ ഇവിടെത്തന്നെയുണ്ട്.
ഇറ്റലിയിലെ ഒരു ചെറുപട്ടണമായ സലേമിയില്‍നിന്ന് വീട് വാങ്ങണമെങ്കില്‍ ലക്ഷങ്ങളോ കോടികളോ വേണ്ട. വെറും 86 രൂപ മതി. തുച്ഛമായ ഈ തുക ഈടാക്കുന്നതിന് പിന്നിലും ശക്തമായ ഒരു കാരണമുണ്ട്. വര്‍ഷങ്ങളായി ജനസംഖ്യ ക്രമാതീതമായി കുറയുന്നതിന്റെ പേരില്‍ ഭീഷണി നേരിടുന്ന പട്ടണമാണ് സലേമി. ഇവിടേയ്ക്ക് ജനങ്ങളെ ആകര്‍ഷിക്കുക എന്നതാണ് അധികൃതര്‍ ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നത്.
ഉപേക്ഷിക്കപ്പെട്ട വീടുകള്‍ നേരത്തേയും സമീപവാസികള്‍ വില്‍ക്കാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും ആരും സഹകരിച്ചിരുന്നില്ല. കൊവിഡ് കാലം പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുകയും ചെയ്തു. ഇതോടെയാണ് ടൗണ്‍ മാനേജ്‌മെന്റ് തുച്ഛവിലയ്ക്ക് വീടുകള്‍ വിറ്റ് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം നടത്തുന്നത്. വീടുകളിലേക്കുള്ള വഴി, വൈദ്യുതി, മലിനജലം ഒഴുക്കിവിടാനുള്ള സംവിധാനം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളെല്ലാം പരിഹരിച്ചതിനു ശേഷമാണ് പദ്ധതിക്ക് തുടക്കം കുറിച്ചതെന്ന് സലേമി മേയര്‍ ഡൊമിനികോ വെനുറ്റി പറയുന്നു. വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ സലേമി സിറ്റി കൗണ്‍സിലിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍നിന്നും അപേക്ഷാ ഫോം ലഭിക്കുന്നതാണ്.
ഓരോ വീടിന്റെയും ചിത്രങ്ങളും വിശദാംശങ്ങളും വെബ്‌സൈറ്റില്‍ ലഭ്യമാണ്. താല്‍പര്യമുള്ളവര്‍ നവീകരണ പദ്ധതി എങ്ങനെയാണെന്ന് അയക്കുന്നതിനൊപ്പം തന്നെ 2,89,088 രൂപ (3000 പൗണ്ട്) നിക്ഷേപമായി അടയ്ക്കുകയും വേണം. അതേസമയം, മൂന്നു വര്‍ഷത്തിനുള്ളില്‍ പദ്ധതി പ്രകാരം നവീകരണം പൂര്‍ത്തിയാക്കിയാല്‍ നിക്ഷേപിച്ച തുക തിരികെ ലഭിക്കും. ഓരോ പ്രൊജക്റ്റിന്റെയും സാമ്പത്തികനേട്ടവും നഗരത്തിലുണ്ടാക്കിയേക്കാവുന്ന മാറ്റവും കൗണ്‍സില്‍ വിലയിരുത്തിയതിനു ശേഷമാണ് അനുമതി ലഭിക്കുക. സിസിലി ദ്വീപിന്റെ തെക്കു പടിഞ്ഞാറ് വശത്തായാണ് ചരിത്രപ്രസിദ്ധമായ സലേമി പട്ടണം സ്ഥിതി ചെയ്യുന്നത്.
Italy had announced Ite 3rd emergency decree in 2 weeks as covid cases keep surging. It’s resulting in extreme headlines where homes in Salemi, Sicily are being auctioned off for eur1 hoping to attract new residents. Reminds me of the dark days of the euro crisis. pic.twitter.com/9HLcSm5EqE
— Anneka Treon (@AnnekaTreon) October 27, 2020
തൊണ്ടി മുതലും ദൃക്‌സാക്ഷികളും എന്ന ചിത്രത്തിലൂടെ വന്ന് പ്രേക്ഷകരുടെ മനസില്‍ ഇടം പിടിച്ച താരമാണ് നിമിഷ സജയന്‍. നാട്ടുമ്പുറത്തുകാരിയുടെ ശാലീനതയുള്ള കഥാപാത്രങ്ങളെ അനായാസം കൈകാര്യം ചെയ്താണ് നിമിഷ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയത്.
ഇപ്പോഴിതാ ഒരു ഇംഗ്ലിഷ്-ഇന്ത്യന്‍ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് താരം. ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബോളിവുഡ് താരം ആദില്‍ ഹുസൈനാണ്.
‘ഫുട്പ്രിന്റ്‌സ് ഓണ്‍ വാട്ടര്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നഥാലിയ ശ്യാം ആണ്. നഥാലിയയുടെ സഹോദരി നീത ശ്യാം ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ലെന കുമാര്‍, ബ്രിട്ടീഷ് താരം അന്റോണിയോ അകീല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഛായാഗ്രഹണം അഴകപ്പന്‍. നിര്‍മ്മാണം മോഹന്‍ നാടാര്‍.
40 ഇന്ത്യൻ സൈനികർ വീരമൃത്യുവരിച്ച പുൽവാമയിലെ ആക്രമണം പാകിസ്താൻ ഭരണകൂടത്തിന്റേ അറിവോടെയെന്ന് ദേശീയ അസംബ്ലിയിൽ പ്രസ്താവന നടത്തി പാകിസ്താൻ മന്ത്രി. പുൽവാമ ഭീകരാക്രമണം പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ നേട്ടമെന്ന് വിശേഷിപ്പിച്ച് പാകിസ്താൻ ശാസ്ത്ര സാങ്കേതിക മന്ത്രി ഫവാദ് ചൗധരിയാണ് പരസ്യമായി രംഗത്തെത്തിയത്. ഇമ്രാൻ ഖാന്റെ ഏറ്റവും വലിയ നേട്ടമെന്നാണ് പുൽവാമയിൽ ഇന്ത്യൻ സൈനികർക്ക് നേരെ നടന്ന ഭീകരാക്രമണത്തെ പാക് മന്ത്രി വിശേഷിപ്പിച്ചത്.
‘ഇമ്രാന്റെ നേതൃത്വത്തിന് കീഴിലെ ഏറ്റവും വലിയ നേട്ടമാണിത്. നമ്മൾ ഇന്ത്യയിലേക്ക് കടന്ന് കയറി അവരെ പ്രഹരിച്ചു. അവരുടെ മണ്ണിൽവെച്ച് തന്നെ ആക്രമിച്ചു. ഇമ്രാൻ ഖാന്റെ നേതൃത്വത്തിൽ സ്വന്തമാക്കിയ ഏറ്റവും വലിയ നേട്ടമാണ് പുൽവാമ. ഈ വിജയത്തിൽ പ്രതിപക്ഷ പാർട്ടികൾക്കും പങ്കുണ്ട്’- ഫവാദ് ചൗധരി രാജ്യത്തെ പാർലമെന്റിൽ അവകാശപ്പെട്ടു.
നേരത്തെ, പാകിസ്താൻ പിടികൂടി തടവിലാക്കിയ ഇന്ത്യൻ വ്യോമസേന പൈലറ്റ് അഭിനന്ദൻ വർദ്ധമാനെ തിരിച്ചു നൽകിയത് ഇന്ത്യ ആക്രമിക്കുമെന്ന ഭയത്താലാണെന്ന് പാക് പ്രതിപക്ഷ പാർട്ടിയായ പാകിസ്താൻ മുസ്ലിം ലീഗ് നേതാവ് ആയാസ് സാദിഖ് വെളിപ്പെടുത്തിയിരുന്നു. ഇതിനോട് പ്രതികരിക്കവെയാണ് മന്ത്രിയായ ഫവാദ് ചൗധരി പുൽവാമയിലെ ഭീകരാക്രമണത്തെ ഇമ്രാൻ ഖാന്റെ ഭരണ നേട്ടമായി ഉയർത്തിക്കാട്ടിയത്.
2019 ഫെബ്രുവരി 14ന് കാശ്മീരിലെ പുൽവാമയിൽ സിആർപിഎഫ് ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെയാണ് ചാവേർ ആക്രമണമുണ്ടായത്. രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തിൽ 40 ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ജെയ്‌ഷെ മുഹമ്മദ് ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്ന് പിന്നീട് സ്ഥിരീകരിച്ചിരുന്നു.
സംസ്ഥാനത്തെ ഉന്നത അധികാര കേന്ദ്രങ്ങൾ മുസ്ലിം സമുദായം തട്ടിയെടുക്കുന്നുവെന്ന വിദ്വേഷ പ്രസംഗം നടത്തി പൂഞ്ഞാർ എംഎൽഎ പിസി ജോർജ്ജ്. കേരളത്തിലെ ഏഴ് ജില്ലകളിലെ കളക്ടർമാർ ഒരു സമുദായത്തിൽപ്പെട്ടവരാണെന്നും ഇത് എങ്ങനെ സംഭവിച്ചുവെന്ന് ആലോചിക്കണമെന്നും പിസി ജോർജ്ജ് പറഞ്ഞു. പിഎസ്‌സിയിലെ നിയമന പ്രശ്‌നങ്ങളിലും ഫാ. സ്റ്റാൻ സ്വാമിയുടെ അറസ്റ്റിലും പ്രതിഷേധിച്ച് ഈരാറ്റുപേട്ടയിലെ അരുവിത്തുറയിൽ സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തുകൊണ്ടായിരുന്നു പിസി ജോർജ്ജിന്റെ ജനങ്ങളെ വിഘടിപ്പിക്കുന്ന പ്രസംഗം.
ഒരു മന്ത്രി ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഒരു പ്രത്യേക സമുദായത്തെ കുത്തിനിറക്കുകയാണ്. ഇപ്പോഴത്തെ മന്ത്രിസഭയിലെ കത്തോലിക്കാ മന്ത്രിമാർ തങ്ങളുടെ വകുപ്പുകളിൽ കുറേയേറെ തസ്തികകൾ കത്തോലിക്കാ സഭക്കാരെ വയ്ക്കണമെന്നും പിസി ജോർജ് ആവശ്യപ്പെട്ടു.
മഹാത്മാഗാന്ധി സർവകലാശാലയിൽ വൈസ് ചാൻസിലർ പദവി തീരുമാനിക്കുന്ന സമയത്ത് ബി ഇക്ബാലിന്റെ പേരാണ് ഇടതുപക്ഷ പാർട്ടികൾ ഉന്നയിച്ചതെന്നും ഒടുവിൽ താൻ വാശിപിടിച്ചാണ് സിറിയക് തോമസിനെ വൈസ് ചാൻസിലറാക്കിയതെന്നും പിസി ജോർജ്ജ് അവകാശപ്പെട്ടു.
‘ഏറ്റവുമധികം വിദ്യാഭ്യാസ സ്ഥാപനങ്ങൾ, എന്ന് പറഞ്ഞാൽ ഒരു 70 ശതമാനം വിദ്യാഭ്യാസ സ്ഥാപനങ്ങളും നമ്മുടെ കത്തോലിക്കാ സഭയും വൈദികരും ചേർന്ന് തുടങ്ങിയതാണ്.’പക്ഷേ ഇന്നത്തെ നിലയെന്താണ്. വിദ്യാഭ്യാസത്തിൽ ക്രൈസ്തവ സമൂഹത്തിന്റെ നിലയെന്താണ്. ഐഎഎസ്, ഐഇഎസ്, ഐഎഫ്എസ് കോഴ്‌സുകൾ എടുത്തുനോക്കണം. അഖിലേന്ത്യാ സർവീസുകൾ എടുത്തു പരിശോധിക്കുമ്പോൾ നമ്മുടെ കുഞ്ഞുങ്ങൾ വളരെ താഴെയാണ്. എന്താണതിന് കാരണമെന്ന് ഈ സഭ ചർച്ച ചെയ്യേണ്ട കാര്യമാണ് ജോർജ്ജ് ആവശ്യപ്പെട്ടു.
സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ക്രിസ്ത്യാനികളൊഴിച്ച് എല്ലാ ന്യൂനപക്ഷവും വളർന്നെന്നും അതേ കുറിച്ചും ആലോചിക്കണം. പാകിസ്താനിൽ ഭരണകൂടം എല്ലാ കിസ്ത്യൻ പള്ളികളും ക്ഷേത്രങ്ങളും മോസ്‌ക്കുകളാക്കി മാറ്റി. എല്ലാവരെയും മുസ്‌ലീങ്ങളാക്കിയെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ ഇന്ത്യയിൽ ഒരു മുസ്‌ലിം ദേവാലയവും തകർക്കപ്പെട്ടില്ലെന്നും പിസി ജോർജ്ജ് പറഞ്ഞു.
പാകിസ്താനിൽ ക്രൈസ്തവ ദേവാലയങ്ങൾ മുഴുവൻ ചുട്ടുകരിച്ചെന്ന് മാത്രമല്ല, സ്വത്തുക്കൾ മുഴുവൻ ഇസ്ലാമിന്റേതാക്കി മാറ്റി, മുസ്‌ലിം പള്ളികളാക്കി മാറ്റി. ഹൈന്ദവ ക്ഷേത്രങ്ങൾ ഒരെണ്ണം ഒഴിച്ച് മറ്റെല്ലാം തകർത്തു. പക്ഷേ ആ ക്ഷേത്രത്തിൽ പോകാൻ ഹിന്ദുക്കളില്ലെന്നും അവരെയെല്ലാം മുസ്ലീംകളാക്കിയെന്നും- പിസി ജോർജ് പ്രസംഗത്തിൽ പറഞ്ഞു.
പോക്‌സോ കേസിൽ പോലീസ് പിടികൂടിയ മുൻ ഇമാം ഷഫീഖ് അൽ ഖാസിമി നബിദിനാഘോഷത്തിന്റെ നേതൃത്വം ഏറ്റെടുത്ത സംഭവം വിവാദമാകുന്നു. ചൂനാട് മർകസുൽ ഖാദരിയ്യയുടെ പ്രിൻസിപ്പാൾ കൂടിയായി ഖാസിമി നിലവിൽ ജാമ്യത്തിലാണ് പുറത്തിറങ്ങിയിരിക്കുന്നത്. തൊളിക്കോട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ഖാസിമിയെ കഴിഞ്ഞ ഫെബ്രുവരിയിലാണ് അറസ്റ്റ് ചെയ്തത്.അതേസമയം, പരിശുദ്ധമായ ചടങ്ങിൽ ഒരു പീഡനക്കേസ് പ്രതിയായ ആളെ പങ്കെടുപ്പിക്കുന്നതിൽ ഒരു വിഭാഗത്തിന് ശക്തമായ എതിർപ്പുണ്ട്.
പേപ്പാറ വനത്തോട് ചേർന്ന ആളൊഴിഞ്ഞ റബർ തോട്ടത്തിൽ വെച്ച് 14 വയസുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇമാമിനെ തൊഴിലുറപ്പ് സ്ത്രീകൾ പിടികൂടിയതും പിന്നീട് തൊളിക്കോട് ജമാഅത്ത് പ്രസിഡന്റിന്റെ പരാതിയിൽ അറസ്റ്റ് ചെയ്തതും. തമിഴ്‌നാട്ടിലെ മധുരയിലുള്ള ലോഡ്ജിൽ നിന്നാണ് പിന്നീട് ഇമാം ഖാസിമിയെ പിടികൂടിയത്.
കേസിൽ പെൺകുട്ടിയോ ബന്ധുക്കളെ പരാതി നൽകാത്തതിനാൽ സംഭവം നടന്ന ദിവസങ്ങൾ കഴിഞ്ഞിട്ടും പോലീസ് നടപടിയെടുത്തിരുന്നില്ല. അഞ്ച് ദിവസത്തെ കൗൺസലിങ്ങിനൊടുവിലാണു പീഡനവിവരം പെൺകുട്ടി സമ്മതിച്ചത്.
ഡോക്ടറെ പറ്റിച്ച് രണ്ടരക്കോടി രൂപ തട്ടിയ രണ്ടംഗ സംഘം അറസ്റ്റിൽ. അലാവുദ്ദീൻ്റെ അത്ഭുത വിളക്കാണ് തെറ്റിദ്ധരിപ്പിച്ച് സാദാ വിളക്ക് നൽകി കോടികൾ തട്ടിയ രണ്ട് പേരാണ് അറസ്റ്റിലായത്. പറ്റിക്കപ്പെട്ടു എന്ന് മനസ്സിലായ ഡോക്ടർ പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പുകാർ പിടിയിലായത്.
ഉത്തർ പ്രദേശിലെ ഖൈർ നഗറിലാണ് സംഭവം. ഡോ ലയീക് ഖാൻ ആണ് തട്ടിപ്പിനിരയായത്. മുൻപൊരിക്കൽ ചികിത്സിച്ചിട്ടുള്ള ഒരു യുവതിയിൽ നിന്നാണ് ഡോക്ടർ ഇസ്ലാമുദ്ദീൻ എന്ന് പേരുള്ള ഒരു മന്ത്രവാദിയെ പരിചയപ്പെടുന്നത്. തുടർന്ന് ഇസ്ലാമുദ്ദീനാണ് വിളക്കിനെപ്പറ്റി ഡോക്ടറോട് പറഞ്ഞത്. തനിക്ക് അത്ഭുത സിദ്ധികൾ ഉണ്ടെന്നും കയ്യിൽ അലാവുദ്ദീൻ്റെ അത്ഭുത വിളക്കുണ്ടെന്നും ഇയാൾ ഡോക്ടറെ പറഞ്ഞ് വിശ്വസിപ്പിച്ചു.
ഇയാൾക്കൊപ്പം മറ്റൊരാൾ കൂടി തട്ടിപ്പിനു കൂട്ടുനിന്നു. അത്ഭുതവിളക്കിന്റെ മുകളിൽ മൂന്നുവട്ടം ഉഴിയുമ്പോൾ അതിനുള്ളിൽ നിന്ന് പുറത്തുവരുന്ന ജിന്നിനോട് എന്ത് ആഗ്രഹം പറഞ്ഞാലും അത് തന്നെ സാധിച്ചു തരും എന്നും അവർ ഡോക്ടറോട് പറഞ്ഞിരുന്നു. രണ്ടരക്കോടി രൂപയ്ക്ക് കച്ചവടം ഉറപ്പിച്ചിട്ട് വിളക്ക് നൽകി കാശുമായി അവർ പോയി.
ദിവസങ്ങൾക്കുള്ളിൽ പരാതിയുമായി ഡോക്ടർ മീററ്റ് പൊലീസിനെ സമീപിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇസ്ലാമുദ്ദീനും സഹായിയും കുടുങ്ങുകയായിരുന്നു. ഇസ്ലാമുദ്ദീനെ ഡോക്ടർക്ക് പരിചയപ്പെടുത്തിയ യുവതിയെയും പൊലീസ് തിരയുന്നുണ്ട്.
ഫ്രാൻസിലെ നൈസ് നഗരത്തിൽ പളളിയിലുണ്ടായ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ ഒരു വനിതയുമുണ്ടെന്നും നടന്നത് ഭീകരാക്രമണമാണെന്നും നൈസ് നഗര മേയർ ക്രിസ്‌റ്റ്യൻ എസ്ട്രോസി അറിയിച്ചു. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. പ്രസിദ്ധമായ നോത്രെ ദാം പളളിയുടെ സമീപത്താണ് ഒരാൾ കത്തി കൊണ്ട് ആക്രമം നടത്തിയത്. മരണപ്പെട്ട സ്‌ത്രീയുടെ കഴുത്തറുത്തെടുത്തെന്ന് പൊലീസ് അറിയിച്ചു. അക്രമിയെ പിടികൂടിയെന്നും ആക്രമണത്തിന് കാരണമെന്തെന്ന് അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
ഫ്രഞ്ച് തീവ്രവാദ വിരുദ്ധ വിഭാഗം സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. പാരീസിലെ ആക്രമണം പോലെ നൈസിലെ ആക്രമണത്തിനും മതപരമായ പശ്ചാത്തലമുണ്ടോ എന്ന് അന്വേഷിക്കുകയാണ്.
ദിവസങ്ങൾക്ക് മുൻപാണ് പാരീസിൽ പ്രവാചകന്റെ കാർട്ടൂൺ പ്രദർശിപ്പിച്ചതിന് സ്‌കൂൾ അദ്ധ്യാപകനായ സാമുവൽ പാറ്റിയെ ഒരു ചെച്‌നിയൻ പൗരൻ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. സംഭവത്തെ തുടർന്ന് അദ്ധ്യാപകന് പിന്തുണയുമായി രാജ്യമാകെ നിരവധി ജനങ്ങൾ രംഗത്തെത്തിയിരുന്നു. അദ്ധ്യാപകന്റെ മരണവുമായി ബന്ധപ്പെട്ട ഞെട്ടൽ മാറുംമുൻപാണ് ഫ്രാൻസിൽ അടുത്ത സംഭവമുണ്ടായിരിക്കുന്നത്.