പെരുങ്കടവിളയ്ക്കു സമീപം മാതാവിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം മകൻ തൂങ്ങി മരിച്ച നിലയിൽ. ആങ്കോട് തലമണ്ണൂർക്കോണം മോഹനവിലാസത്തിൽ പരേതനായ വാസുദേവൻ നായരുടെ ഭാര്യ മോഹനകുമാരി (63), മകൻ കണ്ണൻ എന്നു വിളിക്കുന്ന വിപിൻ (33) എന്നിവരാണു മരിച്ചത്.
വിപിൻ സ്വകാര്യ ഹാർഡ്‌വെയർ സ്ഥാപനത്തിൽ ഡ്രൈവറും സെയിൽസ്മാനുമാണ്. മോഹനകുമാരിയും മായയും തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വീട്ടിലെ പ്രശ്നങ്ങളെത്തുടർന്ന് വിപിൻ ജീവനൊടുക്കാൻ തീരുമാനിച്ചപ്പോൾ ഏറെ സ്നേഹിച്ചിരുന്ന അമ്മയെയും ഒപ്പം കൂട്ടുകയായിരുന്നുവെന്നു കരുതുന്നതായി ബന്ധുക്കൾ മൊഴി നൽകി.
ആത്മഹത്യക്കുറിപ്പ് കണ്ടെത്തി. ദുരൂഹതകളില്ലെന്നാണു പ്രാഥമിക നിഗമനം. മായയും ദൗത്യയും ഒരാഴ്ചയായി ചൂഴാറ്റുകോട്ടയിലെ അവരുടെ വസതിയിലായിരുന്നു. ഇന്നലെ രാവിലെ വിപിനിനെ ഫോണിൽ ലഭിക്കാത്തതിനെത്തുടർന്നു മായ അയൽവാസിയെ വിളിച്ചു. അന്വേഷിക്കാൻ പോയ അയൽവാസിയാണ് മരണവിവരം അറിയുന്നത്. ഡിവൈഎസ്പി: എ. അനിൽകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് പരിശോധന നടത്തി.സംസ്കാരം ഇന്നു മൂന്നിന് .വിപിനിന്റെ ഭാര്യ മായ. മൂന്നുവയസ്സുകാരി ദൗത്യയാണ് മകൾ
ഒട്ടേറെ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് തൂലിക ചലിപ്പിച്ച തിരക്കഥാകൃത്താണ് കലൂർ ഡെന്നിസ്. മമ്മൂട്ടിക്കുവേണ്ടി നിരവധി ചിത്രങ്ങൾ എഴുതിയ അദ്ദേഹം മോഹൻലാലിനു വേണ്ടി ചെയ്തത് അഞ്ചു ചിത്രങ്ങളാണ്. എന്തുകൊണ്ടാണ് മോഹൻലാലുമായി അധികം ചിത്രങ്ങൾ ചെയ്യാത്തതെന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് കലൂർ ഡെന്നിസ്.
എന്തുകൊണ്ടാണ് സൂപ്പര്‍താരം മോഹന്‍ലാലുമൊത്ത് ഒരുപാട് സിനിമകള്‍ ചെയ്യാത്തതെന്ന് പലരും തന്നോട് ചോദിക്കുമായിരുന്നുവെന്നും താനും മോഹന്‍ലാലും തമ്മില്‍ എന്തെങ്കിലും പ്രശ്നമുണ്ടോയെന്ന് പലര്‍ക്കും സംശയമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
“മോഹന്‍ലാലിന് വേണ്ടി ഞാന്‍ അഞ്ചു ചിത്രങ്ങളേ എഴുതിയിട്ടുള്ളൂ. ഞാന്‍ മോഹന്‍ലാലിനു വേണ്ടി ചെയ്ത എല്ലാ ചിത്രങ്ങളും വിജയമായിരുന്നു. അതില്‍ ഏറ്റവും കൂടുതല്‍ പ്രദര്‍ശന വിജയം നേടിയത് ജനുവരി ഒരു ഓര്മ എന്ന സിനിമയാണ്.
ആ ചിത്രത്തിലെ ഒരു സംഘട്ടന രംഗം ചിത്രീകരിക്കവേ നടന്ന കാര്യമാണ് അദ്ദേഹം പറയുന്നത്. തലേ ദിവസം തന്നെ ആര്‍ട്ട് ഡയറക്ടര്‍ ഫൈറ്റ് എടുക്കേണ്ട ലൊക്കേഷന്‍സ് കണ്ടു വെച്ചിട്ടുണ്ടായിരുന്നു എന്നും പക്ഷെ അടുത്ത ദിവസം ലൊക്കേഷനിൽ എത്തിയപ്പോഴാണ് മഞ്ഞും മഴയും കൊണ്ട് കൊഴുപ്പ് പരുവത്തില്‍ വല്ലാത്ത ദുര്‍ഗന്ധം വമിക്കുന്ന ചളിയില്‍ കിടന്നുവേണം മോഹൻലാൽ ഫൈറ്റ് ചെയ്യാൻ എന്ന് തനിക്കും ജോഷിക്കും മനസ്സിലായത് എന്ന് കലൂർ ഡെന്നിസ് ഓർത്തെടുക്കുന്നു. അപ്പോഴേക്കും മലയാളത്തിലെ സൂപ്പർ താരമായി മാറിയ മോഹൻലാൽ ഇവിടെയിറങ്ങി ഫൈറ്റ് ചെയ്യുമോ എന്ന സംശയമുണ്ടായിരുന്ന ജോഷി, അവിടെ എങ്ങനെ ഷൂട്ട് ചെയ്യുമെന്നും നമ്മുക്ക് വേറെ ലൊക്കേഷൻ നോക്കാമെന്നും കലാ സംവിധായകനോട് വിളിച്ചു പറഞ്ഞപ്പോൾ, അത് കേട്ട മോഹൻലാൽ പറഞ്ഞത് അതുവേണ്ട സർ, നമ്മുക്ക് ഇവിടെ തന്നെയെടുക്കാം എന്നാണ്.
മോഹൻലാൽ എന്ന നടന്റെ ആത്മാർപ്പണത്തെ തങ്ങൾ നമിച്ചു പോയ സന്ദർഭമായിരുന്നു അതെന്നും കലൂർ ഡെന്നിസ് പറയുന്നു. വല്ലാതെ ദുര്‍ഗന്ധം പൊഴിക്കുന്ന ചളിക്കുണ്ടില്‍ കിടന്നുള്ള ഫൈറ്റ് ഷൂട്ട് ചെയ്യുന്നതിനിടെ മഴ വന്നു ഷൂട്ടിംഗ് മുടങ്ങിയപ്പോഴും, ദേഹം മുഴുവൻ ചെളിയുമായി മോഹൻലാൽ മഴ മാറുന്നത് കാത്തിരുന്നു എന്നും പിന്നീട് അടുത്ത ദിവസം വീണ്ടും ഒരു പരാതിയും മടിയും കൂടാതെ മോഹൻലാൽ അവിടെ തന്നെ വന്നു ആ സംഘട്ടന രംഗം പൂർത്തിയാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഒരു താരമൂല്യവുമില്ലാത്ത മറ്റേതൊരു നടനാണെങ്കില്‍ പോലും ഇങ്ങനെ ചെയ്യാന്‍ തയ്യാറാകുമോ എന്നായിരുന്നു അപ്പോൾ ലൊക്കേഷനിലെ സംസാരമെന്നു പറഞ്ഞ കലൂർ ഡെന്നിസ്, മറ്റൊരു ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ച് ആര്‍ട്ടിഫിഷ്യല്‍ ചളിയുണ്ടാക്കി വന്നാലേ താന്‍ ചളിയില്‍ വീഴൂ എന്നു പറഞ്ഞ മറ്റൊരു നടനെക്കുറിച്ചും അന്നവിടെ ചര്‍ച്ചയായി എന്ന കാര്യവും ഓർത്തെടുക്കുന്നു.
മോഹന്‍ലാലുമായി പ്രശ്നങ്ങളൊന്നുമില്ലെന്ന് പറഞ്ഞിട്ടും വിശ്വസിക്കാത്ത നിര്‍മാതാക്കളുണ്ട്.
ഞാന്‍ ജോഷി-മമ്മൂട്ടി ടീമിന്റെ സ്ഥിരം എഴുത്തുകാരനായത് കൊണ്ടാണ് മോഹന്‍ലാലിന്റെ സിനിമകള്‍ കൂടുതല്‍ എഴുതാന്‍ കഴിയാതിരുന്നത്. മമ്മൂട്ടിക്ക് വേണ്ടി കൂടുതല്‍ എഴുതിയതും മോഹന്‍ലാലിനൊപ്പമുള്ള സിനിമകള്‍ കുറഞ്ഞതും യാദൃശ്ചികമായാണ്. മോഹന്‍ലാല്‍ മികച്ച ഒരു നടനാണ്.’ – കലൂര്‍ ഡെന്നീസ് പറയുന്നു..
ദൃശ്യം എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് അൻസിബ. ചിത്രത്തിന്റെ വിജയത്തിനു പിന്നാലെ തെന്നിന്ത്യയിൽ നിന്ന് നിരവധി അവസരങ്ങളും താരത്തിന് ലഭിച്ചു. ഇപ്പോഴിതാ താൻ ഗ്ലാമർ വേഷങ്ങൾ ചെയ്യില്ലെന്ന് പറഞ്ഞിരിക്കുകയാണ് അൻസിബ.
തമിഴില്‍ ഒരു പാട്ടു സീനില്‍ എല്ലാ നടിമാരെയും പോലെ ഡ്രസ് ധരിച്ച് ഡാന്‍സ് ചെയ്തപ്പോള്‍ അത് തന്നെ ഇഷ്ടപ്പെടുന്ന ആരാധകര്‍ക്ക് ഇഷ്ടപ്പെട്ടില്ലെന്നും ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്തെന്ന രീതിയില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ വന്നതോടെ അത്തരത്തിലുള്ള വേഷങ്ങള്‍ ഇനി ചെയ്യില്ലെന്ന് തീരുമാനിച്ചുവെന്നും നടി പറഞ്ഞു.
ഈ മാസം 18ന് ചെന്നൈയിൽ നടക്കുന്ന 2021 സീസണ് ഐപിഎൽ താരലേല പട്ടികയിൽ ആകെ രജിസ്റ്റർ ചെയ്തിരിക്കുന്നത് 1097 കളിക്കാർ. മലയാളി പേസർ എസ്. ശ്രീശാന്ത്, സച്ചിൻ തെണ്ടുൽക്കറിന്റെ മകൻ അർജുൻ എന്നിവർ പട്ടികയിലുണ്ടെന്നതാണ് ശ്രദ്ധേയം. അതേസമയം, ഓസീസ് പേസർ മിച്ചൽ സ്റ്റാർക്ക് ഈ സീസണിലും ഐപിഎലിനില്ല.
2013ൽ ഐപിഎൽ വാതുവയ്പ് വിവാദത്തിലകപ്പെട്ട് വിലക്കു നേരിട്ട ശ്രീശാന്ത് സയ്യീദ് മുഷ്താഖ് അലി ട്വന്റി-20യിലൂടെ സജീവ ക്രിക്കറ്റിലേക്കു കഴിഞ്ഞ മാസം തിരിച്ചുവരവ് നടത്തിയിരുന്നു. 75 ലക്ഷം രൂപയാണ് ശ്രീശാന്തിന്റെ അടിസ്ഥാന വില. സയ്യീദ് മുഷ്താഖ് അലിയിൽ മുംബൈ ടീമിൽ ഉണ്ടായിരുന്ന ഇടംകൈ പേസറായ അർജുൻ തെണ്ടുൽക്കറിന്റെ അടിസ്ഥാന വില 20 ലക്ഷം ആണ്.
ഏറ്റവും ഉയർന്ന അടിസ്ഥാനവിലയായ രണ്ടു കോടി രൂപ 11 താരങ്ങൾക്കുണ്ട്. ഹർഭജൻ സിംഗ്, ഗ്ലെൻ മാക്സ്വെൽ, കേദാർ ജാദവ്, സ്റ്റീവ് സ്മിത്ത്, ഷക്കീബ് അൽ ഹസൻ, മൊയീൻ അലി, സാം ബില്ലിംഗ്സ്, ലിയാം പ്ലങ്കെറ്റ്, ജേസണ്‍ റോയ്, മാർക്ക് വുഡ്, കോളിൻ ഇൻഗ്രം എന്നിവർക്കാണു രണ്ട് കോടി രൂപ അടിസ്ഥാന വിലയുള്ളത്.
വെസ്റ്റ് ഇൻഡീസിൽനിന്നാണ് ഏറ്റവുമധികം താരങ്ങൾ, 56. ഓസ്ട്രേലിയ (42), ദക്ഷിണാഫ്രിക്ക (38) എന്നിവയാണ് തൊട്ടുപിന്നിൽ. 863 അണ്‍ക്യാപ്ഡ് താരങ്ങളാണ് 1097 അംഗ പട്ടികയിലുള്ളത്. അതിൽ 743 ഇന്ത്യൻ കളിക്കാരാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്കെതിരെ വധഭീഷണി മുഴക്കിയയാളെ പിടികൂടി. സത്യാനന്ദം(43) ആണ് അറസ്റ്റിലായത്.
‘ആരെങ്കിലും അഞ്ച് കോടി രൂപ തന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഞാന്‍ കൊല്ലാന്‍ തയ്യാര്‍’-എന്നായിരുന്നു ഇയാളുടെ വിവാദ പോസ്റ്റ് ഫേസ്ബുക്ക് പോസ്റ്റ്. റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനാണ് സത്യാനന്ദം. ആര്യന്‍കുപ്പം സ്വദേശിയാണ് സത്യാനന്ദം. കോടതിയില്‍ ഹാജരാക്കിയ സത്യാനന്ദത്തെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
ഇയാളുടെ ഈ പോസ്റ്റിനെ കുറിച്ച് ഒരു കാര്‍ ഡ്രൈവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്ന് സത്യാനന്ദത്തിന്റെ ഫേസ്ബുക്ക് ഐഡി ട്രേസ് ചെയ്തുകൊണ്ടാണ് പൊലീസ് ഇയാളെ പിടികൂടിയത്.
ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം 505 (1), 505 (2) എന്നീ വകുപ്പുകള്‍ ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. പൊതുസമൂഹത്തില്‍ കുഴപ്പമുണ്ടാക്കുന്ന തരത്തില്‍ പ്രസ്താവന നടത്തുക, വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ ദുരുദ്ദേശപരമായി ശത്രുതയും വിദ്വേഷവും പരത്താന്‍ ശ്രമിക്കുക എന്നിവയുള്‍പ്പെടുന്നതാണ് ഇയാള്‍ക്കുമേല്‍ ചുമത്തപ്പെട്ട കുറ്റങ്ങള്‍.
സാഹസികമായ ഫോട്ടോഷൂട്ടുകളാണ് ഇന്നത്തെ കാലത്ത് ദമ്പതികൾക്ക് പ്രിയം. പ്രീ വെഡിങ്, പോസ്റ്റ് വെഡിങ് ഷൂട്ടുകൾക്ക് പല തരാം സാഹസികതകൾ പരീക്ഷിക്കാൻ യുവതലമുറ തയാറാണ്. അത്തരത്തിൽ പകർത്തിയ ഒരു ഫോട്ടോയാണ് ഇപ്പോൾ സൈബർ ലോകത്തെ സംസാര വിഷയം.
മലഞ്ചെരിവിലെ ദമ്പതികളുടെ കൈവിട്ട കളി ശ്വാസമടക്കിപ്പിടിച്ച് കാണുകയാണ് സോഷ്യൽ മീഡിയ. കുറച്ചു ദിവസമായി സോഷ്യൽ മീഡിയയിൽ എമ്പാടും പ്രചരിക്കുന്ന ചിത്രത്തിന്റെ ഞ സ്ഥിതി അന്വേഷിക്കുകയാണ് നെറ്റിസൺസ്. അപകടമാം നിലയിൽ മലയുടെ മുകളിൽ യുവതിയുടെ കയ്യിൽ പിടിച്ച് മാത്രം ബാലൻസ് ചെയ്യുന്ന യുവാവാണ് ഈ ചിത്രത്തിൽ.
അൽപ്പമൊന്നു പിടിവിട്ടാൽ ചിന്തിക്കാൻ പോലുമാവാത്ത ഗർത്തത്തിൽ പതിക്കാൻ തക്കവണ്ണം അപകടം നിറഞ്ഞ നിൽപ്പാണിത്. ചിത്രം ഫോട്ടോഷോപ് ആണെന്നും, യുവാവിന്റെ നിൽപ്പാണ് ക്യാമറ ട്രിക് ആണെന്നും മറ്റും ആക്ഷേപമുയരുന്നു.
ട്വിറ്ററിലാണ് ചിത്രം ആദ്യം പ്രത്യക്ഷപ്പെട്ടത്. ഈ ദമ്പതികൾ ആരെന്ന് യാതൊരു അറിവുമില്ല. ഇവർ ആരെന്നും സോഷ്യൽ മീഡിയ അന്വേഷണത്തിലാണ്. വളരെ മികച്ച രീതിയിൽ ലൈക്കുകളും റീയാക്ഷനുകളും ചിത്രത്തിന് ലഭിച്ചു കഴിഞ്ഞു.
മറ്റെവിടയെങ്കിലും വച്ച് ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്ത് ചിത്രത്തിൽ ഉൾക്കൊള്ളിച്ചതാവും എന്നും പലരും പറയുന്നുണ്ട്.
തുർക്കിയിലെ ഗുലേക് കാസിൽ എന്ന സ്ഥലമാണിത് എന്ന് പലരും ചൂണ്ടിക്കാട്ടുന്നു. മേഴ്‌സിൻ എന്നയീ സ്ഥലം കടലിൽ നിന്നും 5,020 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ടൂറിസ്റ്റുകൾക്ക് ചിത്രം പകർത്താൻ വളരെയധികം ഇഷ്‌ടമുള്ള ഇടം കൂടിയാണിത്.
ഇയാൾ ചവിട്ടി നിൽക്കുന്ന സ്ഥാനത്ത് കാൽ ഉറപ്പിക്കാൻ തക്കവണ്ണം ഇടം ഉണ്ടെന്നും ചിലർ നിരീക്ഷിക്കുന്നു.
Whats stopping you from doing this? pic.twitter.com/XwSBJScSrU
— Shreela Roy (@sredits) February 2, 2021
തോമസുകുട്ടി ഫ്രാൻസീസ്
ലിവർപൂൾ: ദേവാലയത്തിന് അന്ത്യ വന്ദനവും, പ്രിയ ജനത്തിന് അന്ത്യ യാത്രാ മൊഴിയുമേകി ജോസ് കണ്ണങ്കര എന്നന്നേക്കുമായ് വിടചൊല്ലി.. ഇനി നൂറ് കണക്കിന് ജനഹൃദയങ്ങളിൽ സ്നേഹ നൊമ്പരമായി അദ്ദേഹം കുടികൊള്ളും.അടൂരിലെ നെല്ലിമുകൾ ഗ്രാമത്തിൽ നിന്നു തുടങ്ങിയ ആ ജീവീത യാത്ര…. കേവലം അഞ്ചര പതിറ്റാണ്ടുകൾക്കിപ്പുറം ഈ വിദേശ മണ്ണിലും തന്റെ വിശാസം നന്നായി സംരക്ഷിച്ച്, ഓട്ടം പൂർത്തിയാക്കി ലിവർപൂളിലെ അലർട്ടൺ സിമിത്തേരിയിൽ ഇതാ അന്ത്യ വിശ്രമം കൊള്ളുകയായി..

വലിയ സൗഹൃദം സമ്മാനിച്ച ആ മിഴികൾ പൂട്ടി, ആ വലിയ സഹായ ഹസ്തങ്ങൾ കൂപ്പി,ഇനിയൊരു തിരിച്ചുവരവില്ലാതെ മൂകമായ ഭാഷയിൽ വിട പറഞ്ഞു പോകുക യായിരുന്നു ഏവരുടെയും പ്രിയപ്പെട്ട ജോസേട്ടൻ. കഴിഞ്ഞ ഒരാഴ്ചക്കാലമായിട്ട് ,ലിവർപൂൾ ശോക സാന്ദ്രമാണ്. അതെ, നിനച്ചിരിക്കാത്ത നേരത്തായിരുന്നു ലിവർപൂളിലും പരിസര പ്രദേശങ്ങളിലുമായി അധിവസിക്കുന്ന മലയാളി സമൂഹത്തിന് അവിശ്വാസനീയമാം വിധം ആ മരണവാര്‍ത്ത പരന്നത്. തങ്ങളുടെ പ്രിയ സ്നേഹിതനെ അവസാനമായി ഒരു നോക്കു കാണുവാനെങ്കിലും കഴിയാത്തതിൽ ഇരട്ടി ദു:ഖമാണ് ഇന്നലെയിവിടെ അലയടിച്ചത്. കോവിഡ് വരുത്തി തീർത്ത നൂലാമാലകളിൽ കുടുങ്ങി പോയത് നൂറു കണക്കിന് പേരുടെ അന്ത്യോപചാരമാണ്. കർക്കശമായ നിബന്ധനകളാൽ നടത്തപ്പെടേണ്ടി വന്ന സംസ്കാര ശുശ്രൂഷകൾ ഒതുക്കപ്പെടേണ്ടി വന്നില്ലായിരുന്നുവെങ്കിൽ ഒരു വൻ ജനാവലി ഈ സഹൃദയനെ അന്ത്യാഞ്ജലിയുമായിവലയം ചെയ്യുമായിരുന്നു. അത്ര മേൽ ഓരോ ഹൃദയത്തിലും ഇടം പിടിച്ചിരുന്നു, നെല്ലിമുകൾ ഗ്രാമത്തിൽ നിന്നും ഇവിടെ പറന്നെത്തിയ ഈ പച്ചയായ മനുഷ്യൻ. മതങ്ങൾക്കും അതുപോലെതന്നെ ഒരു സംഘടനകൾക്കും മുൻതൂക്കം കൊടുക്കാതെ, സ്നേഹ ബന്ധങ്ങളെ ഊട്ടിയുറപ്പിച്ച വ്യക്തിത്വമായിരുന്നു ജോസ് കണ്ണങ്കരയുടേത്. പെടുന്നനെയുള്ള അദ്ദേഹത്തിന്റെ വിയോഗം അടുത്തറിഞ്ഞ ആർക്കും
ഇതുവരെ ഉൾക്കൊള്ളാനായിട്ടില്ല.

ഇന്നലെ ഉച്ചക്ക്12 മണിയോടുകൂടി ജോസ് കണ്ണങ്കരയുടെ മൃതശരീരം ബിർകെൻഹെഡിലുള്ള ലോറൻസ് ജോൺസ് ഫ്യൂണറൽ ഡയറകട്ടേഴ്സിൽ നിന്നും കുടുംബാംഗങ്ങളുടെയും, ആത്മ സുഹൃ ത്തുക്കളുടെയും അകമ്പടിയോടെ ലിവർപൂളിലെത്തിച്ചേർന്നു.. ദീർഘകാലം തന്റെ പ്രിയപ്പെട്ട സൂസനോടും ,ഏക മകളായ രേഷ്മയോടുമൊപ്പം വസിച്ചിരുന്ന 35 കാപ്രിക്കോൺ ക്രസന്റിലെ ഭവനത്തിന് മുന്നിൽ ഏതാനും നിമിഷത്തെ പ്രാർത്ഥനകൾക്ക് ശേഷം ലിതർലാൻഡിലെ ഔവർ ലേഡി ക്വീൻ ഓഫ് പീസ് ദേവാലയത്തിലേക്ക് യാത്രയായി..അവിടെയെത്തിച്ചേർന്ന മൃതശരീരം ജോസിന്റെ ഭാര്യാ സഹോദരിയുടെ ഭർത്താവ് റ്റോമി നങ്ങച്ചിവീട്ടിലും ആത്മ സുഹൃത്തുക്കളും ചേർന്ന് ദേവാലയത്തിലേക്ക് ആനയിച്ചു. ഒരു മണിക്ക് ആരംഭിച്ച മൃത സംസ്കാര ശുശ്രൂഷകൾക്ക് , ലിവർപൂൾ ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് വികാരി ഫാദർ .എൽദോ വർഗ്ഗീസ് മുഖ്യ കാർമ്മികത്വം വഹിച്ചു. സീറോമലബാര്‍സഭ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ മോൺ. വെരി. റവ. ഫാദർ ജിനോ അരീക്കാട്ട്, ലിതർലാൻഡ് ഇടവക വികാരി റവ. ഫാ.ആന്ഡ്രൂസ് ചെതലൻ എന്നിവർ സഹകാർമ്മികരായിരുന്നു. ലിവർപൂൾ ഇൻഡ്യൻ ഓർത്തഡോക് പള്ളി സെക്രട്ടറി സുനിൽ മാത്യു, ലിൻസ് അയനാട്ട് എന്നിവർ സംസ്കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകുകയുണ്ടായി. ശുശ്രൂഷകളുടെ ആരംഭ വേളയിൽ ജോസിന്റെ ഏകമകൾ രേഷ്മ ജോസ് തന്റെ പ്രിയപ്പെട്ട ഡാഡിയെ കുറിച്ച് എഴുതി തയ്യാറാക്കിയ ഹൃദയസ്പർശിയായ സ്മരണകൾ എല്ലാ മിഴികളിലും നനവ് പടർത്തുകയായിരുന്നു.

സീറോ മലബാര്‍സഭ ഗ്രേറ്റ് ബ്രിട്ടൻ രൂപതാ മോൺ. റവ.ഫാദർ. ജിനോ അരീക്കാട്ട് ചരമ പ്രസംഗം
നടത്തി.. തുടർന്ന് ലിവർപൂൾ സമൂഹത്തിനു വേണ്ടി സീറോ മലബാര്‍സഭ ലിതർലാൻഡ് ഇടവക
ട്രസ്റ്റി മാനുവൽ ചെറുകരകുന്നേൽ, ഇന്ത്യൻ ഓർത്തഡോക്സ് കമ്മൃണിറ്റിക്ക് വേണ്ടി സെക്രട്ടറി സുനിൽ മാത്യു ,
ഇന്ത്യൻ ഓർത്തഡോക്സ് യുവജന പ്രസ്ഥാന സെക്രട്ടറി സിറിൽ ജോൺ എന്നിവർ അനുശോചനാ പ്രസംഗങ്ങൾ
നടത്തുകയുണ്ടായി. കൂടാതെ ലിവർപൂളിലെ വിവിധ കമ്മ്യൂണിറ്റികളെ പ്രതിനിധീകരിച്ച് ജോസിന്റെ
മൃതദേഹത്തിൽ പുഷ്പ ചക്രങ്ങൾ സമർപ്പിച്ചു .ലിതർലാൻഡ് ദേവാലയത്തിലെ ശുശ്രൂഷകൾക്ക് ശേഷം വാഹനങ്ങളുടെ അകമ്പടിയോടെ ഏവരുടെയും ആത്മ മിത്രമായ ജോസ് കണ്ണങ്കരയുടെ മൃതദേഹം ലിവർപൂളിലെ പ്രശസ്തമായ അലർട്ടൺ സെമിത്തേരിയിൽ എത്തിച്ചേർന്നു. ഫാ.എൽദോ വർഗ്ഗീസിന്റെ
മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെട്ട സമാപന പ്രാർത്ഥനകൾക്ക് ശേഷം മൃതദേഹം ഗ്രേറ്റ് ബ്രിട്ടന്റെ മണ്ണ് ആദരപൂർവം ഏറ്റുവാങ്ങി …ജോസ് കണ്ണങ്കരയുടെ മൃതസംസ്കാര ശുശ്രൂഷകൾ ലൈവ് സ്ട്രീമിലൂടെ മാത്രം കാണുവാൻ കഴിയേണ്ടി വന്ന ലിവർപൂളിലെ മലയാളി സമൂഹം ഇങ്ങനെ മന്ത്രിക്കുന്നുണ്ടാവും, “ജോസേട്ടാ… ഞങ്ങൾക്ക് സമർപ്പിക്കാൻ കണ്ണീർ വീണ് ആർദ്രമായ ഈ സ്നേഹദളങ്ങൾ മാത്രം.. അപാരതയുടെ തീരത്ത് അങ്ങയുടെ പുഞ്ചിരിക്കുന്ന മുഖം ഞങ്ങളെ ഉറ്റു നോക്കുന്നുണ്ടാവാം…..നിത്യ ശാന്തിയിൽ വസിച്ചാലും….”.

നോബി ജെയിംസ്
1 1/2 കിലോ വറ്റ വെട്ടി വരഞ്ഞു വിനാഗിരിയും ഉപ്പും ഇട്ടു കഴുകി വൃത്തിയാക്കിയത്
2 ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി അരച്ചത്
2 ടീസ്പൂൺ മഞ്ഞൾ പൊടി
3 ടീസ്പൂൺ മുളകുപൊടി
1 ടീസ്പൂൺ കുരുമുളക് പൊടി
1 ടേബിൾസ്പൂൺമല്ലിപൊടി
1 ടേബിൾസ്പൂൺഇഞ്ചി
1 ടേബിൾസ്പൂൺ വെളുത്തുള്ളി
4 പച്ച മുളക്
2 തക്കാളി
3 കുടംപുളി
കറിവേപ്പില
ആവശ്യത്തിന് ഉപ്പ്
എണ്ണ ആവശ്യത്തിന്
1 നാരങ്ങാ നീര്
1 ടേബിൾസ്പൂൺ കടുക്
1 ടേബിൾസ്പൂൺ ഉലുവ
ആദ്യമായി വറ്റ തിരുമ്മി വയ്ക്കാം അതിനായി ഒരു ടീസ്പൂൺ മഞ്ഞൾപൊടിയും രണ്ടു ടീസ്പൂൺ മുളകുപൊടിയും ഒരു ടീസ്പൂൺ കുരുമുളക് പൊടിയും ഒരു നാരങ്ങാ നീരും ഉപ്പും അല്പം എണ്ണയും ഒഴിച്ചു മിക്സ് ചെയ്ത് വറ്റയിൽ തിരുമ്മി വയ്ക്കാം
കുറച്ചു സമയത്തിനു ശേഷം പാൻ ചുടാക്കി വറ്റ വറുത്തെടുക്കാം.
പിന്നീട് അതേ പാനിൽ ഒരു ടീസ്പൂൺ കടുക് പൊട്ടിച്ച് അത് പൊട്ടി വരുമ്പോ ഒരു ടീസ്പൂൺ ഉലുവയും ഇട്ടു പൊട്ടി വരുമ്പോൾ കറിവേപ്പില ഇടുക. അതിലേയ്ക്ക് ചെറുതാക്കി അരിഞ്ഞു വച്ച ഒരു ടേബിൾ സ്പൂൺ ഇഞ്ചിയും ഒരു ടേബിൾ സ്പൂൺ വെളുത്തുള്ളിയും ചെറുതായി അരിഞ്ഞ 4 പച്ചമുളകും ഇട്ടു വാടി വരുമ്പോൾ സവോളയും ഇടുക. അത് വാടി വരുമ്പോൾ ഒരു ടീസ്പൂൺ മഞ്ഞൾ പൊടിയും ഒരു ടീസ്പൂൺ മുളകുപൊടിയും ഒരു ടേബിൾ സ്പൂൺ മല്ലിപൊടിയും ഇട്ട് പച്ച ചുവ മാറി വരുമ്പോൾ ചെറുതായി അരിഞ്ഞ തക്കാളി ഇട്ട് നല്ല പേസ്റ്റ് രൂപത്തിൽ ആകുമ്പോൾ കുടംപുളി ഇട്ട് പറ്റിച്ച് അതിൽ തേങ്ങാപാൽ ഒഴിച്ചു തിക്കാക്കി മാറ്റി വയ്ക്കുക.
അലുമിനിയം ഫോയിലിൽ ഒരു ബട്ടർ പേപ്പറും വച്ച് അതിലേക്കു ഉണ്ടാക്കി വച്ച പകുതി മസാല ഇട്ട് അതിനു മുകളിൽ മീൻ വച്ച് ബാക്കി ഉള്ള മസാല അതിനു മുകളിൽ തേച്ച് വീഡിയോയിൽ കണുന്നതുപോലെ പൊതിഞ്ഞെടുക്കുക. പിന്നീട് ഓവനിൽ ആണെകിൽ 150°c ചൂടാക്കിയ ഓവനിൽ 20 മിനിറ്റു കുക്ക് ചെയ്ത് തിരിച്ചിട്ട് അടുത്ത സൈഡും കുക്ക് ആക്കിയെടുക്കാം. അപ്പോൾ കുടംപുളിയും തേങ്ങാപ്പാലും ഉള്ളിൽ കയറി സ്വാദിഷ്ടമാകും. ഇനി ഓവനില്ലെങ്കിൽ പാനിൽ തന്നെ അതികം ചൂടില്ലാതെ രണ്ടുസൈഡും തിരിച്ചും മറിച്ചുമിട്ട് കുക്ക് ചെയ്തെടുക്കാം.
മറ്റുപല നാടൻ വിഭവങ്ങളുടെയും വീഡിയോ ഉള്ള നോബിസ് കിച്ചൻ എന്ന എൻറെ യൂട്യൂബ് ചാനലിൽ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും ഷെയറുചെയ്യാനും മറക്കരുതേ……
ഈസി കുക്കിങ്ങിൽ പുതിയ ഒരു വിഭവുമായി അടുത്ത ആഴ്ച വീണ്ടും കാണാം .
നോബി ജെയിംസ്
യുകെ മലയാളികൾക്ക് സുപരിചിതനായ പ്രമുഖ ഷെഫായ നോബി ജെയിംസാണ് മലയാളം യുകെയിൽ എല്ലാ ശനിയാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈസി കുക്കിംഗ് എന്ന പാചക പംക്തിയുടെ റെസിപ്പി തയ്യാറാക്കുന്നത്. ഇന്ത്യയിലും, ഗൾഫ് രാജ്യങ്ങളിലും, പല മുൻനിര സ്ഥാപനങ്ങളിലും ചീഫ് ഷെഫായി പ്രവർത്തിച്ചിട്ടുള്ള നോബി ഇപ്പോൾ യുകെയിൽ സ്വകാര്യമേഖലയിലുള്ള പ്രമുഖ റസിഡൻഷ്യൽ സ്കൂളായ നോർത്ത് യോർക്ക്ഷെയറിലെ ഐസഗാർത്തിൽ കേറ്ററിംഗ് മാനേജരായിസേവനമനുഷ്ഠിക്കുന്നു.
പ്രശാന്ത് അലക്സാണ്ടർ
റോഡിന്റെ ഈ വശത്തുനിന്നും ,ദാ… ആ കാണുന്ന തോട്ടത്തിനു കുറുകെ വീട്ടിലേക്ക് ഒരു പാലം പണിയണം “..
മുതിർന്നു കഴിഞ്ഞാൽ ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യങ്ങളുടെ ലിസ്റ്റിലേക്ക് ഈ തീരുമാനം കൂടി ഞാൻ ചേർത്തു.അങ്ങനെയൊരു തീരുമാനമെടുക്കാൻ കാരണം ഉണ്ട് .ഇവിടെ നിന്നും നോക്കിയാൽ വീട് കാണാം, പക്ഷേ മെറ്റില് പാകിയ റോഡിലൂടെ അര കിലോമീറ്റർ നടന്ന് ഇടത്തോട്ട് ഒരു വലിയ വളവ് തിരിഞ്ഞ് വീണ്ടും അത്രയും തന്നെ നടന്നാലേ വീട്ടിൽ ചെന്ന് കയറാൻ പറ്റൂ.എന്തിനാണോ ഈ വളവുകൾ ഉണ്ടാക്കിയത് ? വളവുകൾ ചുറ്റി എത്ര സമയമാണ് വെറുതെ പോകുന്നത്? എത്ര പേരാണ് വളവുകളിൽ മരിക്കുന്നത് ?
പാലം വന്നാൽ ഷോർട്ട് കട്ട് ആയി .
ഞാൻ ഷിബുവിനെ നോക്കി…
കുത്തിയിരുന്ന് പഠിച്ചു നല്ല മാർക്ക് വാങ്ങുന്ന കുട്ടികളെ കാണുമ്പോൾ എല്ലാ വിഷയത്തിനും തോൽക്കുന്നവന്റെ മുഖത്ത് വരുന്ന ഒരു ഇതില്ലേ.. അതേ ഭാവം അവന്റെ മുഖത്ത്..
എങ്ങനെ ഉണ്ടാകാതെ ഇരിക്കും..? ഇത്രയും കാലം ഇതിലെ നടന്നിട്ടും ഇങ്ങനെ ഒരു ഐഡിയ അവനു തോന്നിയില്ലല്ലോ.നാട്ടിലെ ആർക്കെങ്കിലും തോന്നിയോ ..? ഗൾഫിൽ നിന്ന് വന്ന് രണ്ടുനില വീട് വെച്ച് നാട്ടുകാരുടെ മുമ്പിൽ പ്രമാണിയായി വിലസുന്ന അച്ഛന് തോന്നിയോ..? ഇല്ലല്ലോ..? ദീർഘവീക്ഷണം വേണം ..ശക്തൻ തമ്പുരാനെ ഒക്കെ പോലെ..അച്ഛന് അതില്ല.. അല്ലെങ്കിൽ പിന്നെ, അവിടുത്തെ ജോലി ഉപേക്ഷിച്ച്, ഒരു നല്ല റോഡോ, കറന്റിന് വോൾട്ടേജോ ഗ്രെയിൻസ് ഇല്ലാതെ ടിവിയോ കാണാൻ പറ്റാത്ത ഈ നാട്ടിലേക്ക് തിരിച്ചു വരുമോ..? ശരിയാണ് അമ്മ പറയുന്നത്.. പക്ഷേ അച്ഛന് ഇല്ലാത്തത് എനിക്കുണ്ട്..ഈ ഒമ്പതാം ക്ലാസുകാരന്..
ഞാൻ പാലം പണിയും.. എന്റെയും ജാസ്മിന്റെയും മക്കൾ അതിലൂടെ നടന്ന് ബുദ്ധിമുട്ടില്ലാതെ സ്കൂളിൽ പോകും.. എന്നെപ്പറ്റി ഓർത്ത് എന്റെ മക്കൾ അഭിമാനപുളകിതരാകും..
ഹൗ..!!
ഷിബുവിന് എന്നോട് തോന്നിയത് എനിക്ക് എന്നോട് തന്നെ തോന്നി ..
“ഏതു ജാസ്മിനാടാ സോണറ്റേ..?ഞങ്ങളുടെ ക്ലാസ്സിലെ കൊച്ചോ..??”
ഷിബുവിന്റെ ചോദ്യം കേട്ട് ഞാനൊന്നു ഞെട്ടി.
എന്നുപറഞ്ഞാൽ ,ഞായറാഴ്ച വൈകിട്ട് ദൂരദർശനിൽ കണ്ട ഭാർഗവി നിലയത്തിൽ മധു ഞെട്ടിയ പോലെ ഒന്നും അല്ല .
പരീക്ഷയ്ക്ക് തകൃതിയായി കോപ്പിയടിച്ചു കൊണ്ടിരിക്കുമ്പോൾ ക്ലാസിലുള്ള ടീച്ചർ നമ്മളുടെ മുഖത്തേക്കൊന്നു സൂക്ഷിച്ചു നോക്കിയാൽ മുഖത്തു വരുത്താതെ ഉള്ളിൽ മാത്രം ഉണ്ടാകുന്ന ഒരു ഞെട്ടൽ ഇല്ലേ -ഏതാണ്ട് അതുപോലെ ഒന്ന്..
കാരണം ഉണ്ട്..
കണ്ണും കണ്ണും ഒരായിരം കഥകൾ പറഞ്ഞിട്ടുണ്ട് എന്നല്ലാതെ ഞാനും ജാസ്മിനും ഇതുവരെ പരസ്പരം മിണ്ടിയിട്ടില്ല.. എന്നാലും ഭയങ്കര ഇഷ്ടമാണ്..
സ്കൂളിന്റെ പടവുകൾ കയറി വന്നാൽ അവൾ ആദ്യം നോക്കുക ഞാൻ സ്ഥിരമായി നിൽക്കുന്നിടത്തേക്ക് ആയിരിക്കും..ഒരിക്കൽ ഞാൻ സ്ഥാനം മാറിനിന്ന് അവളെ ഒന്ന് പരീക്ഷിച്ചു.. അവൾ എന്നെ കാണാതെ ചുറ്റിനും കണ്ണോടിച്ച് അവസാനം എന്നെ കണ്ടെത്തി ..ആശങ്ക നിറഞ്ഞ ആ മുഖം ആശ്വാസം നിറഞ്ഞ ഒരു പുഞ്ചിരിയായി മാറുന്നത് ഞാൻ കണ്ടു..എന്റെ മുഖത്തെ വിജയ ഭാവം അവളും.. ആ ഭാവങ്ങൾക്ക് പിറന്ന കള്ളച്ചിരിയിൽ നിന്നാണ് ഞങ്ങൾ ലൈൻ ആണെന്ന് ഞങ്ങൾ ഉറപ്പിച്ചത് ..
ആരും കാണാതെ ക്ലാസ് മുറിയിലെ മേശയിലും, കുമ്മായം പൂശിയ ഭിത്തികളിലും, ഞാൻ, കോമ്പസ്സിന്റെ അറ്റം കൊണ്ട് ലൗ ചിഹ്നത്തിന് ഉള്ളിൽ എസ് ജെ എന്ന് എഴുതി വച്ചിട്ടുണ്ട് . അത് ഞങ്ങളുടെ പേരാണെന്ന് ഞങ്ങൾക്ക് അല്ലാതെ ആർക്കും അറിയില്ലല്ലോ.. ആരും അറിയണ്ട.. എങ്ങനെയെങ്കിലും ആരെങ്കിലും ഇതറിഞ്ഞ് ടീച്ചർമാരുടെ ചെവിയിൽ എത്തിച്ചാൽ പിന്നെ പറയണ്ട, വീട്ടുകാർ അറിയും, അവളെ തല്ലും, എനിക്കും കിട്ടും,ചിലപ്പോൾ അവളെ ഈ സ്കൂളിൽ നിന്ന് തന്നെ മാറ്റു. ‘അയ്യോ’… ഇപ്രാവശ്യം മധുവിനെ പോലെ തന്നെ ഞാൻ ഞെട്ടി.
അത് ഷിബു കണ്ടു എന്ന് തോന്നുന്നു. അതോ ഇല്ലേ..? ശ്ശേ..ആ ക്‌ണാപ്പന്റെ കോങ്കണ്ണ് കാരണം ഒന്നും ക്ലിയർ ആകുന്നില്ല. ഈ കോങ്കണ്ണ് ഉള്ളവരുടെ കാഴ്ച എങ്ങനെ ആയിരിക്കും..?കൃഷ്ണമണി രണ്ടും മൂക്കിൻ തുമ്പത്ത് ആക്കി നമ്മൾ നോക്കുമ്പോൾ എല്ലാം രണ്ടായിട്ട് ആണ് കാണുക.പക്ഷേ ഇവന്റെ കൃഷ്ണമണി രണ്ടും രണ്ടു വശത്തേക്കാണ് .അപ്പോൾ സാധാരണ മനുഷ്യർക്ക് കാണാൻ കഴിയുന്നതിനേക്കാൾ കൂടുതൽ കാണാൻ പറ്റുമോ ..?
ചോക്രകണ്ണൻ ..
ആ കണ്ണുകൾ അവന് നൽകിയ വിളിപ്പേരാണ്.. അത് ലോപിപ്പിച്ചു പലരും അവനെ കണ്ണാ എന്നാണ് ഇപ്പോൾ വിളിക്കുന്നത് ..ഞാൻ പക്ഷേ അവനെ ഇരട്ടപ്പേര് വിളിക്കാറില്ല. വിളിച്ചാൽ അവൻ എന്നെ തിരിച്ചു ‘ബണ്ണേ’ന്ന് വിളിക്കുമെന്ന് പേടിച്ചിട്ടൊന്നുമല്ല .
അതിപ്പം അവൻ വിളിച്ചാലും ഇല്ലേലും കാണുന്നവൻ ഒക്കെ വിളിക്കും. മോഹൻലാലിന്റെ അങ്കിൾ ബൺ ഇറങ്ങിയതിനു ശേഷം ആണ് എന്റെ പേര് നവീകരിക്കപ്പെട്ടത്. അതുവരെ പരമ്പരാഗതമായി തടിയൻമാരെ വിളിക്കുന്ന പേരായിരുന്നു എനിക്ക് – പൊണ്ണൻ .
ഞാനും ഷിബുവും ടൗണിൽ ബസ്സിറങ്ങി സ്കൂളിലേക്ക് നടക്കുമ്പോൾ കണ്ണോ-പൊണ്ണോ എന്ന് ഈണത്തിൽ വിളി ഉയരും.കണ്ണൻ ‘കാ’ മാറ്റി ‘കു’ ആക്കി തിരിച്ചു വിളിക്കും.ഞാൻ അതിനൊന്നും പ്രതികരിക്കാറില്ല. നല്ല തെറി ഒക്കെ എനിക്ക് അറിയാം. പക്ഷെ വിളിക്കില്ല.
ചെറിയ ഒരു കാരണം ഉണ്ട്.
പണ്ട് പൊടിമില്ല് നടത്തുന്ന ചാക്കോ ചേട്ടന്റെ മോൻ ഷിനോയിയുടെ(സൺഡേ സ്കൂളിലെ ക്ലാസ്സ്മേറ്റ് ) വീട്ടിൽ അവന്റെയും പെങ്ങൾ മാരുടെയും കൂടെ ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്നപ്പോൾ കള്ളക്കളി കളിച്ച ഷിനോയിയെ അറിയാവുന്ന മുഴുവൻ തെറിയും വിളിച്ചു, സ്റ്റമ്പായി വെച്ചിരുന്ന കപ്പത്തണ്ടും ചവിട്ടി ഒടിച്ചു ഞാൻ വീട്ടിലേക്ക് പോന്നു .
വൈകുന്നേരം കവലയിൽ നിന്നും പപ്പാ വീട്ടിൽ വന്നു കയറിയത് ഒരു വലിയ വെള്ള പേപ്പറും കയ്യിൽ പിടിച്ചു കൊണ്ടാണ്. അതിൽ ഞാൻ ഷിനോയിയെ വിളിച്ച തെറി എല്ലാം വിശദമായി എഴുതിയിട്ടുണ്ട്.
അന്ന് പപ്പാ സച്ചിനും ,ഞാൻ ബോളും ആയിമാറി. ഇനിയൊരിക്കലും ചീത്ത വാക്കുകൾ പറയില്ല എന്ന് മാതാവിനെ ചൊല്ലി സത്യം ചെയ്തതിനുശേഷമാണ് ബൗണ്ടറിക്ക് വെളിയിൽ നിന്ന് എനിക്ക് വീട്ടിനുള്ളിലേക്ക് കയറാൻ അനുവാദം കിട്ടിയത് ..
“എടചെക്കാ…ഞങ്ങളുടെ ക്ലാസ്സിലെ ജാസ്മിൻ ആണോന്ന്..”?ഷിബു ചിന്തയിൽ നിന്ന് എന്നെ തോണ്ടി വിളിച്ചു ..
“ങേ.. നിങ്ങളുടെ ക്ലാസിൽ ജാസ്മിൻ ഉണ്ടോ..”? ഏതാ അവൾ..”?
ഷിബുവും ഒൻപതിൽ തന്നെയാണ്, പക്ഷേ മലയാളം മീഡിയം .
”എടചെക്കാ…. മറ്റേ ആ പെണ്ണ് .. ഏറു പന്ത് കളിച്ചപ്പോൾ നിന്റെ ഏറു കയ്യിൽ കൊണ്ട് ചോറ്റുപാത്രം വേസ്റ്റ് കുഴിയിലേക്ക് വീണു പോയില്ലേ..? ലവൾ..ടീച്ചറിനോട് പറയാതിരിക്കാൻ നീ നീളമുള്ള ഒരു കമ്പിട്ടു കുറെ തോണ്ടി കളിച്ചായിരുന്നല്ലോ” ..
“ഓ ..അവളുടെ പേര് ജാസ്മിൻന്നാണോ”..? ഞാൻ ആശ്ചര്യ ഭാവേന ചോദിച്ചു ..
“അതല്ലേടാ ..ഇത് 8 A യിലെ ജാസ്മിൻ”…കള്ള നാണത്തോടെ ഞാൻ പറഞ്ഞു .
“8 Aയിലോ “..?
എ ഡിവിഷനിലെ കുട്ടികളെ ഒന്നും കണ്ണന് അത്ര പിടിയില്ല. കാരണം, ഞങ്ങളുടെ സ്കൂളിൽ എ ഡിവിഷൻ ഇംഗ്ലീഷ് മീഡിയവും ബാക്കി b മുതൽ E,F വരെ മലയാളവും ആണ് .എണ്ണത്തിൽ ഞങ്ങൾ ‘A’കാർ ന്യൂനപക്ഷം ആണെങ്കിലും സ്റ്റാറ്റസിൽ ഞങ്ങൾ ഉന്നതർ ആണ്. ഭയങ്കര പഠിത്തക്കാരാണ് ഞങ്ങൾ എന്നാണ് പൊതുവേ ഒരു വെയ്പ്പ് ..എന്നാലും വല്ലപ്പോഴുമൊക്കെ ആരെങ്കിലുമൊക്കെ തോക്കും. അങ്ങനെ ഏതെങ്കിലും ഒരുത്തൻ തോറ്റാൽ
…ഹൗ …!!
ഈ തോൽക്കുന്ന കാര്യം പറയുമ്പോൾ എന്താ പുല്ലിംഗം മാത്രം വരുന്നത്..!!? പെൺപിള്ളാരും തോറ്റിട്ടുണ്ടല്ലോ.. ആൺപിള്ളേര് തോറ്റാൽ ഉഴപ്പ് കൊണ്ട് പെൺകുട്ടികൾ തോറ്റാൽ മൊണ്ണ ആയതുകൊണ്ട്, എന്നും പറയാറുണ്ട്..ഓരോ മുൻവിധികൾ..അല്ലേ.. ?
ഏതായാലും, പറഞ്ഞുവന്നത് എന്താണെന്നുവച്ചാൽ, ഇംഗ്ലീഷ് മീഡിയത്തിൽ നിന്ന് ഒരുത്തനോ ഒരുത്തിയോ തോറ്റാൽ മലയാളം മീഡിയത്തിലേക്ക് തരംതാഴ്ത്തുകയോ(അങ്ങനയെ ഞങ്ങൾ പറയൂ) ടിസി കൊടുത്ത് വിടുകയോ ചെയ്യും..
അടുത്ത വർഷം മുതൽ പത്താം ക്ലാസ് വരെ ഓൾ പാസ് കൊടുക്കും എന്നു പറയുന്നത് കേട്ടു.. അല്ലെങ്കിൽ മലയാളം മീഡിയത്തിൽ എട്ടിലും ഒൻപതിലും പഠിക്കുന്ന പലരും അടുത്ത അസംബ്ലി ഇലക്ഷന് വോട്ട് ചെയ്യും.
“8 A യിലോ..? അത് ഏതവൾ”..? കണ്ണൻറെ പൂരികം പൊങ്ങി.
” എടാ ആ ചുവന്ന BSA SLRൽ വരുന്ന കൊച്ച്.
‘ ചുവന്ന’ എന്ന് എടുത്തു പറഞ്ഞത് എന്നാത്തിനാണെന്ന് അറിയാമോ..?കാരണം ഉണ്ട്,പറയാം..
കള്ളം പറയുമ്പോൾ ചെറിയ കാര്യങ്ങൾ എടുത്തു പറഞ്ഞാൽ അതിന്റെ വിശ്വാസ്യത കൂടും. ആ കള്ളത്തിൽ കുറച്ച് സത്യം ഉണ്ടാവുകയും വേണം. ചുവന്ന കളറിൽ അല്ലാതെ ഞാൻ BSA SLR കണ്ടിട്ടേയില്ല.വേറെ കളറിൽ ഉണ്ടോ ആവോ ..?
“അല്ലെങ്കിൽ തന്നെ മലയാളം മീഡിയത്തിൽ വന്ന് ലൈൻ അടിക്കേണ്ട ഗതികേട് ഒന്നും എനിക്കില്ല ”
ഇപ്പറഞ്ഞത് പഴുതടച്ച ന്യായം.
മലയാളം മീഡിയത്തിലെ പയ്യന്മാർ ഇംഗ്ലീഷ് മീഡിയത്തിലെ പെൺപിള്ളേരെ ലൈൻ അടിക്കാറുണ്ട് .അവിടെ പെൺകുട്ടികൾ ന്യൂനപക്ഷം ആണല്ലോ.പക്ഷെ ഞങ്ങൾ ആണുങ്ങൾ തിരിച്ചു മലയാളം മീഡിയത്തിൽ ചെന്ന് പ്രേമിക്കാൻ നോക്കിയാൽ മലയാളത്തിലെ ചെക്കന്മാർ പിടിച്ചു നല്ല ഇടി തരും.പൊതുവേ ഇടി എനിക്ക് അത്ര ഇഷ്ടമില്ലാത്തതുകൊണ്ട് ആ സാഹസത്തിനു മുതിരില്ല എന്ന് കണ്ണന് അറിയാം .
കണ്ണൻ കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടിയില്ല.
തലയിൽ കൊളുത്തി പുറം വഴി തൂക്കിയിട്ടിരുന്ന പുസ്തകസഞ്ചി എടുത്തു കറക്കി അവൻ തറയിൽ വച്ചു .നീളൻ ജുബ്ബ ധരിച്ച സാഹിത്യകാരന്മാർ തൂക്കിയിട്ടു നടക്കുന്നതു പോലത്തെ ഒരു സഞ്ചിയിൽ ആണ് അവൻ പുസ്തകം കൊണ്ടുവരുന്നത് ..രാവിലെ പോകുമ്പോൾ സഞ്ചിയുടെ വായ ഒരു വലിയ സേഫ്റ്റിപിൻ കൊണ്ട് അടച്ചു വച്ചിട്ടുണ്ടാവും. നിക്കറിന്റെ സിബ്ബ് ഇരിക്കുന്ന ഭാഗത്ത് മറ്റൊരു സേഫ്റ്റിപിൻ. ആ പിൻ അഴിച്ചെടുത്ത് കടിച്ചു പിടിച്ച് അവൻ വട്ടക്കാടിന്റെ മറവിലേക്ക് നീങ്ങി നിന്നു.
ശർർർ…..
ഇലകളെ ലക്ഷ്യമാക്കി അവൻ മൂത്ര ഗൺ ചീറ്റിച്ചു..
“എടാ ഞാൻ നിൻറെ ആത്മാർത്ഥ സുഹൃത്താണോ..?
കടിച്ചുപിടിച്ച സേഫ്റ്റി പിന്നിന്റെയും പല്ലിന്റെയും വിടവിലൂടെ കണ്ണന്റെ ശബ്ദം.
സത്യം പറഞ്ഞാൽ അവനു വിഷമമാകും. കള്ളം പറഞ്ഞാൽ അവൻ ആ ചീറ്റുന്ന മൂത്രത്തിൽ തൊട്ടു സത്യം ചെയ്യാൻ പറഞ്ഞാലോ ..?
സത്യസന്ധത തെളിയിക്കാൻ അങ്ങനെ ചില ഏർപ്പാടുകൾ ഞങ്ങൾ സ്കൂൾ പിള്ളേരുടെ ഇടയിൽ ഉണ്ട് ..ഏതായാലും അവൻ അത് ഒഴിച്ച് തീർക്കട്ടെ.. എന്നിട്ട് പറയുന്നതാണ് ബുദ്ധി..
“പറയെടാ”
കണ്ണൻ വായിൽനിന്നും പിൻ എടുത്ത് നിക്കറിൽ കുത്തി.
” നീ എന്താ അങ്ങനെ ചോദിച്ചത്
..?
പെട്ട് പോകുന്ന അവസരങ്ങളിൽ മറുചോദ്യം ചോദിക്കുകയാ ബുദ്ധി.അപ്പോൾ സത്യവും പറയേണ്ട കള്ളവും പറയണ്ട.
“എന്നിട്ട് നീ എന്നോട് ഇതുവരെയും പറഞ്ഞില്ലല്ലോ”..?
” അതല്ലേ ഇപ്പോ പറഞ്ഞത് ..”
“അതങ്ങ് ഉഗാണ്ടേ പോയി പറഞ്ഞാ മതി. ഇത് നീ അബദ്ധത്തിൽ പറഞ്ഞതാ”.. അവന്റെ സ്വരത്തിൽ ചെറിയ വിഷമം ഉണ്ട് .
“നമ്മൾ സ്നേഹിക്കുന്ന പോലെ തന്നെ തിരിച്ചും ഉണ്ടാവണമെന്നില്ല ഷിബു”…
ആ ഡയലോഗ് ഞാൻ മനസ്സിൽ തന്നെ ഒട്ടിച്ചു വെച്ചു .അവനെ കൂടുതൽ വേദനിപ്പിക്കണ്ട..
“ഞാൻ എല്ലാ കാര്യങ്ങളും നിന്നോട് പറയാറുള്ള അല്ലേ” ..പറ ..”??
അതെ ശരിയാണ് ..
പയ്‌ലോൺ ചേട്ടൻ പാട്ടത്തിനെടുത്ത തെങ്ങിൻതോപ്പിൽ കയറി കല്ലെറിഞ്ഞു തേങ്ങ ഇട്ടതും, ലീലാമ്മ ആൻറിയുടെ പറമ്പിൽ വെളുപ്പിനെ പോയി പുളി പെറുക്കി കൊണ്ട് പോയതും, ശശി പാപ്പാൻ കാണാതെ ആനയുടെ പള്ളയ്ക്ക് അറ്റം കൂർപ്പിച്ച മുള കൊണ്ട് എറിഞ്ഞതും,പെണ്ണുങ്ങളുടെ കുളിക്കടവിൽ ചേമ്പിൻ കാടുകളുടെ പിന്നിൽ ഒളിച്ചിരുന്ന് കുളിസീൻ കണ്ടതും,
അവന്റെ അപ്പന്റെ പോക്കറ്റിൽ നിന്ന് ബീഡി കട്ടെടുത്തു കൊണ്ടുവന്നു, റബ്ബർ പുരയിൽ ആരും കാണാതെ, ഞങ്ങൾ പുകയൂതി വിട്ട് കൊച്ചുപുസ്തകം വായിച്ചതും അങ്ങനെ പുറത്തറിഞ്ഞാൽ തല പോകുന്ന എത്ര കേസുകെട്ടുകൾ ആണ് അവൻ എന്നോട് പറഞ്ഞിട്ടുള്ളതും ഞങ്ങളൊരുമിച്ച് ചെയ്തിട്ടുള്ളതും .
ഇതൊക്കെ ആണെങ്കിലും എനിക്ക് അവനോട് ഒരു ആത്മാർത്ഥ സുഹൃത്തിനോട് എന്നപോലെ ഒന്നും തോന്നിയിട്ടില്ല ..
“ഇവനോട് ഒന്നും വലിയ കൂട്ട് വേണ്ട” എന്ന് അമ്മ വർഷങ്ങൾക്ക് മുന്നേ പറഞ്ഞിട്ടുണ്ട്.അവന്റെ അപ്പൻ ദിവാകരൻ ഞങ്ങളുടെ പറമ്പിൽ പണിക്ക് വരുന്നതാ.കൂട്ടു കൂടുമ്പോൾ നിലയും വിലയും ഒന്നും നോക്കണ്ട എങ്കിലും ആത്മാർത്ഥ സുഹൃത്ത് ഒക്കെ ആക്കുമ്പോൾ അതു പോരല്ലോ.. അതൊക്കെ ഈ അല്പ ബുദ്ധിയോട് പറഞ്ഞിട്ടു കാര്യമുണ്ടോ ..?ഇരുവശത്തേക്കും കാണാവുന്ന കണ്ണുണ്ടായിട്ടും കാര്യമില്ല..ചൊക്രകണ്ണൻ ..
“ഇനി ഞാൻ നിന്നോട് ഒന്നും പറയേംല്ല ഒന്നിനും നിന്റെ കൂടെ വരികേം ഇല്ല”.
കണ്ണൻ തറപ്പിച്ചു പറഞ്ഞു ..
ഇതാണ് മനുഷ്യന്മാരുടെ കുഴപ്പം… ഒന്നു പറഞ്ഞാൽ രണ്ടിന് പ്രതികാരം ചെയ്യും ആത്മാർത്ഥ സുഹൃത്തായി കണ്ടിരുന്നെങ്കിൽ അവനെന്നോട് ക്ഷമിച്ചാൽ പോരായിരുന്നോ …?
എത്ര ആത്മാർത്ഥത പറഞ്ഞാലും എല്ലാത്തിനും കണക്കുണ്ട്. ഭൂമിയുടെ സ്പന്ദനം കണക്കിലാണ് എന്നു പറഞ്ഞ ചാക്കോ മാഷ് ഒരു തത്വജ്ഞാനി തന്നെ.
ഇവന്റെ കൂട്ടില്ലെങ്കിൽ സ്കൂളിൽ പ്രശ്നമില്ല, ഇംഗ്ലീഷ് മീഡിയത്തിൽ വേറെ ഫ്രണ്ട്സ് ഉണ്ട്. പക്ഷേ നാട്ടിൽ.. ഇവിടെ എനിക്ക് മറ്റാരോടും വലിയ അടുപ്പം ഇല്ല .ഒറ്റപ്പെടാൻ സാധ്യതയുണ്ട്. മാത്രമല്ല,എനിക്ക് വേണ്ട ചില അവശ്യവസ്തുക്കളുടെ സപ്ലൈയും നിലയ്ക്കും .തൽക്കാലം ഇവനെ പിണക്കുന്നത് ബുദ്ധിയല്ല.
തുലാമഴ മേഘങ്ങൾ ഉരുണ്ടുകൂടി വരുന്നു. മലയാളമാസം നോക്കിയാണ് ഭൂമി ചരിക്കുന്നത് എന്ന് തോന്നിപ്പോകും. എന്തൊരു കൃത്യത ആണ് എല്ലാവർഷവും.
കരിമേഘങ്ങൾ തൊട്ട അന്തരീക്ഷം ഇരുണ്ടു തുടങ്ങി ,ഓന്തിനെപ്പോലെ .
“നീ പിണങ്ങാതെ ..ഒക്കെ വിശദമായി നാളെ പറയാം .. മഴ ഇപ്പോ പെയ്യും ,നീ വിട്ടോ ”
ഇത്രയും ഒറ്റശ്വാസത്തിൽ അവന്റെ ചെവിയിൽ പറഞ്ഞു ആശ്വസിപ്പിച്ചു ഞാൻ ഗേറ്റ് തുറന്ന് വീട്ടിലേക്ക് ഓടി..
എനിക്ക് അവനോട് വലിയ അടുപ്പം ഉണ്ട് എന്ന് തോന്നിപ്പിക്കാൻ ആണ് ഞാൻ ഇത്രയും അവന്റെ ചെവിയിൽ തന്നെ പറഞ്ഞത് ..
മുന്നറിയിപ്പില്ലാതെ ആകാശത്ത് ഒരു കതിന പൊട്ടി…
സഞ്ചി വലിച്ചു തലയിൽ വച്ച് അവൻ ഓടി..
മഴ തൊടും മുമ്പ് വീടെത്താൻ അവന് കഴിയുമെന്നു തോന്നുന്നില്ല. എത്തിയിട്ടും കാര്യമില്ല ,ആ വീടിനുള്ളിൽ കുട നിവർത്തി പിടിച്ചിരുന്നാലും നനയും ..
‘അവന് ഒരു നല്ല വീട് പണിതു കൊടുക്കണം’.
വലുതാകുമ്പോൾ ചെയ്യേണ്ട കാര്യങ്ങളുടെ ലിസ്റ്റിലേക്ക് അതും കൂടി ഞാൻ ചേർത്തു .
വീശിയടിച്ച കാറ്റിനൊപ്പം മഴയും ചീറിപ്പാഞ്ഞ് എത്തി ..
ഒരു നല്ല മഴ കിട്ടിയിട്ട് ഇപ്പോൾ എത്രനാളായി..?
മനുഷ്യൻ ഉയർത്തി വിടുന്ന പുക കണ്ണു മറച്ചത് കൊണ്ടോ എന്തോ ഭൂമി ഇപ്പോൾ കലണ്ടർ നോക്കാറില്ല എന്നു തോന്നുന്നു..
ഗ്രാമം ആയതു കൊണ്ടും ചുറ്റും മരങ്ങൾ ഉള്ളത് കൊണ്ടും ചൂടിന് ആശ്വാസം ഉണ്ടാകും എന്ന് കരുതിയത് തെറ്റി..
AC ഇല്ലാതെ പറ്റില്ല.
സ്ഥലം മാറ്റം നാട്ടിലേക്കായത് കൊണ്ട് വാടക ലാഭം ഉണ്ടല്ലോ,അത് AC യിലേക്ക് വകമാറ്റാം..ഒരെണ്ണം അമ്മയുടെ റൂമിലും വെക്കാം..എന്നാലും ഇത്രയും കാലം അമ്മ എങ്ങനെ ഈ ചൂടത്ത് കിടന്നു..?അമ്മയ്ക്ക് ശീലമായിക്കാണും..
“ഈ വീട് പൊളിച്ചു പണിയുകയെ നിവൃത്തി ഉള്ളു. നമുക്ക് നല്ലൊരു വീട് വാടകയ്ക്ക് നോക്കണം” മഞ്ജു അഭിപ്രായപ്പെട്ടു.
എന്റെ കണ്ണിൽ അല്ലറ ചില്ലറ റിപ്പയർ വർക്കുകൾ മാത്രയെ കാണുന്നുള്ളൂ.
അവിടെ ആണ് പൊളിച്ചു പണിയാൻ ഭാര്യ പറയുന്നത്.
“പിള്ളേർക്ക് ആകെ ബുദ്ധിമുട്ടാകും.ഒന്നിനും ഒരു സൗകര്യം ഇല്ല”.അവൾ തീരുമാനം എടുത്തു കഴിഞ്ഞു..
പിള്ളേര് കുറച്ചു ബുദ്ധിമുട്ടൊക്കെ അറിഞ്ഞു വേണ്ടേ വളരാൻ.
ഞാനൊക്കെ പണ്ട് അരണ്ട വെളിച്ചത്തിൽ ഇരുന്ന് പഠിച്ച്, രാവിലെ എണീറ്റു ഇവിടുന്ന് നടന്ന് ആ വലിയ വളവ് തിരിഞ്ഞു പിന്നെയും നടന്നു ടൗണിൽ എത്തി, അവിടുന്ന് ആൾക്കൂട്ടത്തിനിടയിൽ തിക്കി ഞെരുങ്ങി ബസ്സിൽ കയറി ആണ് സ്കൂളിൽ പൊയ്ക്കോണ്ടിരുന്നത്. ഇന്നിപ്പോൾ സ്കൂൾ ബസ് വീട്ടുമുറ്റത്ത് എത്തും. ഇൻവേർട്ടർ ഉള്ളത് കൊണ്ട് കറന്റും പോവുകയില്ല.റോഡ് ഒക്കെ ടാറിട്ടു വെടിപ്പായി. ആ വളവിപ്പോഴും അങ്ങനെ തന്നെ.പാലം പണിയുന്ന കാര്യം, വലുതായപ്പോൾ, ഞാൻ അങ്ങ് മറന്നു പോയി
“എന്താ ആലോചിക്കുന്നത്..”?
“ഒന്നുമില്ല”
“എന്നാൽ ചെയ്യാനുള്ളതൊക്കെ ചെയ്ത് തീർക്ക്,പെട്ടെന്ന് ഇറങ്ങണം.പോകുന്ന വഴി എനിക്ക് ചില കാര്യങ്ങൾ ഉണ്ട്”.
“ഉം..ആയിക്കോട്ട്”..
ഞാൻ ഗേറ്റ് കടന്ന് അകത്തേക്ക് നടന്നു..
പണ്ട് മഴയ്ക്ക് മുൻപേ വീട്ടിലേക്ക് ഓടിയ ഷിബു പിന്നെ സ്കൂളിൽ വന്നില്ല. അന്നത്തെ കാറ്റിൽ നില തെറ്റി വീണ പ്ലാവ് അവനെ കട്ടിലിലാക്കി.കട്ടിൽ എന്നൊക്കെ പറയുന്നത് ആർഭാടം ആകും.
ആശുപത്രിയിൽ നിന്ന് വീട്ടിലെ തറയിലേക്ക് അവനെ കൊണ്ടുവന്നപ്പോൾ ഞാൻ ഒന്ന് പോയി കണ്ടു.അവന്റെ ആത്മാർത്ഥ സുഹൃത്ത് അവനെ കാണാൻ എത്തിയത് അവനു സന്തോഷം ആയി . സമയം കിട്ടുമ്പോഴൊക്കെ വരാം എന്ന് ഞാൻ അവന്റെ കയ്യിൽ പിടിച്ചു പറഞ്ഞു. പിന്നീട് പത്താം ക്ലാസും കോളേജിലും ഒക്കെ ആയിട്ടുള്ള തിരക്കുകൾ കാരണം അങ്ങോട്ട് ഞാൻ പോയിട്ടില്ല.
ചികിത്സകൾ അവനെ എഴുന്നേല്പിച്ചു നടത്തി.ജീവിതത്തോട് അവൻ പോരാടി. കുറെ കാലം കഴിഞ്ഞു സുഹൃത്തുക്കളുമായി ചേർന്ന് ഒരു ബിസിനസ് തുടങ്ങി. അത് പച്ച പിടിച്ചപ്പോൾ അവർ അവനെ ഒഴിവാക്കി. അതിന്റെ വിഷമത്തിൽ അവൻ വീട്ടിന് പുറകിലെ മാവിൽ തൂങ്ങി ചത്തു. എന്നാലും തളർന്നു വീണിടത്ത് നിന്നും തിരിച്ചു വന്നവൻ എന്തിന് ആത്മഹത്യ ചെയ്തു എന്ന് എല്ലാവരും ഓർത്തു..
സുഹൃത്തുക്കൾ അവന് അത്രയ്ക്ക് പ്രിയപ്പെട്ടതായിരുന്നു..
തിരികെ പോരുമ്പോൾ ആ വീട് ഞാൻ കണ്ടു. പഴയത് പോലെ തന്നെ. പുറകിലത്തെ മാവ് എന്നെ എന്തോ ഓർമ്മിപ്പിക്കാൻ ശ്രമിക്കുന്നത് പോലെ ചില്ലകൾ വീശിയാട്ടി..
പ്രശാന്ത് അലക്സാണ്ടർ
പത്തനംതിട്ടയിലെ മല്ലപ്പള്ളി സ്വദേശി . ചലച്ചിത്രനടൻ , 2002 മുതൽ ടെലിവിഷൻ – ചലചിത്ര മേഖലയിൽ സജീവമാണ് .തിരുവല്ലയിലെ മാർത്തോമ കോളേജിലും തുടർന്ന് കൊടൈക്കനാൽ ക്രിസ്ത്യൻ കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി.ഭാര്യ ഷീബ തിരുവല്ല മാർത്തോമ കോളേജിൽ അധ്യാപികയാണ് . രക്ഷിത്, മന്നവ് എന്നിവരാണ് മക്കൾ.
ഒരുപിടി നല്ല ചിത്രങ്ങളിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
ഉടൻ പുറത്തിറങ്ങാനുള്ള ചിത്രമായ ഓപ്പറേഷൻ ജാവയിലെ പ്രകടനത്തിനായി പ്രേക്ഷകർ കാത്തിരിക്കുന്നു.
മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹ’ത്തിലെ ആദ്യ ഗാനം പുറത്ത്. കെ.എസ് ചിത്ര ആലപിച്ച ” കുഞ്ഞു കുഞ്ഞാലിക്ക് ഒന്നുറങ്ങേണം” എന്ന ഗാനത്തിന്റെ ലിറക്കല്‍ വീഡിയോയാണ് എത്തിയിരിക്കുന്നത്. താരാട്ട് പാട്ടായി ഒരുക്കിയ ഗാനം അഞ്ചു ഭാഷകളിലായാണ് പുറത്തിറങ്ങിയിരിക്കുന്നത്.
റോണി റാഫേല്‍ സംഗീതം ഒരുക്കിയ ഗാനം ചിത്രയ്ക്ക് പുറമേ ശ്രേയ ഘോഷാല്‍, എം.ജി ശ്രീകുമാര്‍, വിനീത് ശ്രീനിവാസന്‍ എന്നിവരാണ് ആലപിച്ചിരിക്കുന്നത്. സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രമാണ് മരക്കാര്‍. മലയാളത്തിലെ ഏറ്റവും വലിയ സിനിമയെന്ന വിശേഷണത്തോടെയാണ് മരക്കാര്‍ എത്തുന്നത്.
പ്രണവ് മോഹന്‍ലാല്‍, പ്രഭു, അര്‍ജുന്‍, ഫാസില്‍, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ഹരീഷ് പേരടി തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 26ന് റിലീസ് ചെയ്യാനിരുന്ന ചിത്രം കോവിഡ് പ്രതിസന്ധികളെ തുടര്‍ന്ന് മാറ്റി വയ്ക്കുകയായിരുന്നു. തിയേറ്ററുകള്‍ പ്രദര്‍ശനം ആരംഭിച്ച പശ്ചാത്തലത്തില്‍ ഈ വര്‍ഷം മാര്‍ച്ച് 26ന് ചിത്രം റിലീസിന് എത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഉടന്‍ എത്തില്ല എന്ന റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്.