സുപ്രസിദ്ധ സീരീയല്‍ താരം അരുവിക്കര ശിവക്ഷേത്രം പനപ്പള്ളി കുഴിവിളാകത്ത് വീട്ടില്‍ ശബരിനാഥ് (49) ഹൃദയാഘാതം മൂലം മരിച്ചു. ഇന്നലെ രാത്രി നഗരത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൈകിട്ട് അരുവിക്കരയില്‍ ഷട്ടില്‍ കളിക്കുകയായിരുന്നു.ഇതിനിടയില്‍ കുഴഞ്ഞ് വീണു. മൂക്കില്‍ നിന്നുംചോര വാര്‍ന്ന ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സ്‌ഥീകരിച്ചു.
15 വര്‍ഷമായി സീരീയില്‍ രംഗത്ത് സജീവമാണ്. പാടാത്ത പൈങ്കിളി , സ്വാമി അയ്യപ്പന്‍, നിലവിളക്ക്, സാഗരം സാക്ഷി, പ്രണയിനി തുടങ്ങിയ സീരിയലുകളില്‍ പ്രധാനവേഷങ്ങളില്‍ എത്തി.സാഗരം സാക്ഷി സീരിയലിന്റെ നിര്‍മാതാക്കളില്‍ ഒരാളായിരുന്നു. സീരിയല്‍ താരങ്ങളുടെ സംഘടന ആത്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു.
അപ്രതീക്ഷിതമായാണ് ശബരീനാഥ് അഭിനയ രംഗത്തേക്ക് എത്തിയത്. മിന്നുകെട്ടെന്ന സീരിയലിന്റെ ലൊക്കേഷനില്‍ ചിത്രീകരണം നടക്കുമ്ബോള്‍ ശബരിയുമുണ്ടായിരുന്നു. ഒരു താരം വരാതിരുന്നതോടെ പകരക്കാരനായി ശബരിയും അഭിനയിക്കുകയായിരുന്നു. അങ്ങനെയാണ് അഭിനയജീവിതം തുടങ്ങുന്നത്. പിന്നീട് നിരവധി പരമ്ബരകളിലെ അവസരം അദ്ദേഹത്തെ തേടിയെത്തുകയായിരുന്നു. അവതരിപ്പിച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്കെല്ലാം പരിചിതനായി മാറുകയായിരുന്നു ശബരി.
അതേസമയം ശബരി നാഥിന്റെ വിയോഗം താങ്ങാനാകാതെ നടുങ്ങിയിരിക്കുകയാണ് സഹതാരങ്ങൾ. ശബരിയുടെ അകാല വിയോഗത്തില്‍ സീരിയല്‍ ലോകം ഒന്നടങ്കം ഞെട്ടലിലാണ്. തങ്ങളുടെ ദുഃഖം അവര്‍ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ കോറിയിടുകയാണ്..
താരങ്ങളെല്ലാമായി അടുത്ത സൗഹൃദമാണ് ശബരീനാഥിനുണ്ടായിരുന്നത്. പ്രിയപ്പെട്ട ശബരി ഇനിയില്ലെന്നറിഞ്ഞതിന്റെ നടുക്കത്തിലാണ് പലരും. കിഷോര്‍ സത്യ, സാജന്‍ സൂര്യ, ഫസല്‍ റാഫി, ഉമ നായര്‍, ശരത് തുടങ്ങിയവരെല്ലാം ആശുപത്രിയിലേക്ക് എത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ താരങ്ങളെല്ലാം ശബരിക്ക് ആദരാഞ്ജലി നേര്‍ന്നെത്തിയിട്ടുണ്ട്. ഇപ്പോഴും വിശ്വസിക്കാനാവുന്നില്ലെന്ന് പറഞ്ഞായിരുന്നു ഷിജു എത്തിയത്.
പ്രിയപ്പെട്ട സുഹൃത്തിനു ആദരാഞ്ജലികള്‍ വിശ്വസിക്കാന്‍ പറ്റുന്നില്ല, പറയാന്‍ വാക്കുകളില്ല, ഇത്രേയുമേ ഉള്ളു മനുഷ്യനെന്നായിരുന്നു ജയന്‍ കുറിച്ചത്. നഷ്ടം, ആദരാഞ്ജലികളെന്നായിരുന്നു ഷാനവാസ് കുറിച്ചത്. ശബരിചേട്ടന് ആദരാഞ്ജലികളെന്നായിരുന്നു വിവേക് ഗോപന്‍ കുറിച്ചത്. നിരവധി പേരാണ് ശബരിയുടെ വിയോഗത്തെക്കുറിച്ച് വേദനയോടെ പ്രതികരിച്ചിട്ടുള്ളത്. താരങ്ങളുടെ പോസ്റ്റുകള്‍ക്ക് കീഴിലെല്ലാം കമന്റുകളുമായി ആരാധകരും എത്തിയിരുന്നു. വിശ്വസിക്കാനാവുന്നില്ലെന്നും, വല്ലാത്തൊരു പോക്കായിപ്പോയെന്നുമൊക്കെയായിരുന്നു ആരാധകര്‍ പറഞ്ഞത്.
ശബരിയെക്കുറിച്ചുള്ള ഓര്‍മ്മകളും സൗഹൃദത്തെക്കുറിച്ചുമൊക്കെ മനോജ് നായർ പറഞ്ഞതിങ്ങനെയായിരുന്നു… ഇന്നലെ രാത്രി ഏതാനും മണിക്കൂര്‍ എനിക്ക് സമനില തെറ്റിയ അവസ്ഥയായിരുന്നു. എന്‍റെ ശബരി ഈ ലോകം വിട്ടു പോയെന്ന് ആരൊക്കെയോ പുലമ്ബുന്ന പോലെ. ഒന്നും എനിക്ക് മനസ്സിലാവുന്നില്ല. ഒരിക്കലും ഉള്‍കൊള്ളാന്‍ കഴിയുന്നില്ല… ഈ നിമിഷം പോലും. തിരുവനന്തപുരത്ത് നമ്മുടെ സീരിയല്‍ സഹപ്രവര്‍ത്തകര്‍ക്ക്എന്തെങ്കിലും ആപത്തോ അപകടമോ അറിഞ്ഞാല്‍ .ഞാന്‍ ആദ്യം വിളിക്കുന്നത് നിന്നെയാ… നീ അതിന്‍്റെ കാര്യങ്ങളൊക്കെ വിശദമായി എന്നെ അറിയിക്കും… ഇന്നലെ രാത്രിയും നിന്നെ തന്നെയാ ഞാന്‍ ആദ്യം വിളിച്ചത്.
മനോജേട്ടാ, ഞാനിവിടെ തന്നെയുണ്ട് .. എനിക്കൊരു പ്രശ്നവുമില്ല… ആരാ ഇത് പറഞ്ഞത്” എന്ന വാക്കു കേള്‍ക്കാന്‍. പക്ഷെ നീ ഫോണ്‍ എടുത്തില്ല .എന്നേക്കാള്‍ പ്രായം കുറഞ്ഞ നിനക്ക് എന്‍്റെ ഫേസ്ബുക്ക് പേജില്‍ പരേതന്മാര്‍ക്ക് നല്കുന്ന “വാക്കുകള്‍” ചാര്‍ത്താന്‍ ഞാന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല. കാരണം നീയെന്‍്റെ ഹൃദയത്തില്‍ നിറഞ്ഞ പുഞ്ചിരിയോടെ ജീവനോടെ … ചൈതന്യത്തോടെ ഇപ്പോഴും ഉണ്ട്.അതു കൊണ്ട് …” വിട … ആദരാഞ്ജലി… പ്രണാമം. ഇതൊന്നും നീയെന്നില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കേണ്ട.ഞാന്‍ തരില്ല. നിന്നോട് അങ്ങിനെ മാത്രമേ എനിക്കിനി “പ്രതികാരം” ചെയ്യാന്‍ കഴിയൂ ശബരിയെന്നും മനോജ് നായര്‍ കുറിച്ചു.
വക്കീല്‍ വേഷത്തില്‍ അഭിനയിക്കണമെന്നായിരുന്നു ശബരി ആഗ്രഹിച്ചത്. നായകനായാലും സഹനടനായാലും തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങളെ അങ്ങേയറ്റം മനോഹരമാക്കാറുണ്ട് അദ്ദേഹം. ഈ മേഖലയിലേക്ക് എത്തിയില്ലായിരുന്നുവെങ്കില്‍ കംപ്യൂട്ടര്‍ വിദഗ്ധനായി താന്‍ തുടര്‍ന്നേനെയെന്നായിരുന്നു താരം പറഞ്ഞത്. ടെക്‌നോപാര്‍ക്കില്‍ ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു താരം അഭിനയ രംഗത്തേക്ക് എത്തിയത്.
ബാലഭാസ്കറിന്റെ മരണത്തിൽ സ്വർണ്ണക്കള്ളക്കടത്തു സംഘത്തിലെ പലപ്രമുഖരുമായും പങ്കുണ്ട് എന്ന് അന്വേഷണ സംഘത്തിന് സംശയം ഉദിച്ച മുതൽ കേസിൽ നിലവലിൽ നടന്ന അന്വേഷണ രീതിയുൾപ്പടെ പുനപരിശോധിക്കുകയാണ് അന്വേഷണ സംഘം.ബാലഭാസ്കറിന്റെ മരണത്തിൽ അസ്വാഭാവികമെന്നു തോന്നുന്ന പല ഘടകങ്ങളും ഉണ്ടായിരുന്നു .ബാലഭാസ്കർ കുടുംബസമേതം സഞ്ചരിച്ചിരുന്ന കാർ ആക്രമിക്കപ്പെടുന്നത് താൻ കണ്ടിരുന്നു എന്ന് ആവർത്തിച്ചു വ്യക്തമാക്കിയ കലാഭവൻ സോബിയുടെ മൊഴി സി ബി ഐ ക്ക് കോടതിയിൽ നിന്നും നുണപരിശോധന നടത്താനുള്ള അനുമതി ലഭിക്കുന്നതിന് വഴിയൊരുക്കി .കള്ളക്കടത്തു കേസിൽ പ്രകാശ് തമ്പിയും വിഷ്ണു സോമസുന്ദരവും പിടിയിലായതോടെ സോബിയുടെ മൊഴിക്ക് ആധികാരികത ഏറി വരികയായിരുന്നു .
അപ്രതീക്ഷിതമായി പലരും ഇപ്പോൾ കേസിൽ പിടിക്കപ്പെടുമോ എന്ന അവസ്ഥയിലാണുള്ളത് .സംഗീത സംവിധായകന്‍ സ്റ്റീഫന്‍ ദേവസിയെ ഇന്ന് ചോദ്യം ചെയ്യാൻ ഇരിക്കെ ദുരൂഹതയുടെ ഇതുവരെ കാണാത്ത ചുരുളുകൾ അഴിയുകയാണ് എന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത് .. ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ടാണ് സ്റ്റീഫന്‍ ദേവസിയെ സിബിഐ ചോദ്യം ചെയ്യുന്നത്. ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ സ്റ്റീഫന്‍ ദേവസിയ്ക്കും പങ്കുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇതേ തുടര്‍ന്നാണ് ഇദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് മാനേജർമാരായ വിഷ്ണു സോമസുന്ദരം, പ്രകാശൻ തമ്പി, ഡ്രൈവർ അർജുൻ, കലാഭവൻ സോബി എന്നിവരുടെ നുണപരിശോധന നടത്താൻ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി സി.ബി.ഐ.ക്ക് അനുമതി നൽകിയതോടെ ബാലഭാസ്കറിന്റെ കുടുംബാംഗങ്ങൾ വലിയ ആശ്വാസത്തിലാണ്.
നാലുപേരെയും നുണപരിശോധനയ്ക്കു വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ. ഹർജി നൽകിയിരുന്നു. കോടതി ബുധനാഴ്ച നാലുപേരെയും വിളിച്ചുവരുത്തിയിരുന്നു. നാലുപേരോടും നുണപരിശോധനയ്ക്കു വിധേയരാകാൻ സമ്മതമാണെന്ന പത്രം എഴുതിനൽകാൻ മജിസ്‌ട്രേറ്റ് ആവശ്യപ്പെട്ടു. നാലുപേരും സമ്മതപത്രം എഴുതി നൽകിയതിനെത്തുടർന്ന് കോടതി അനുമതി നൽകി.ക്രൈം ബ്രാഞ്ചിന്റെ നിഗമനത്തിൽ വിശ്വാസ്യത ഇല്ല എന്നും ഇതിൽ പുനരന്വേഷണം അനിവാര്യമാണ് എന്നും ആവശ്യപ്പെട്ട് ബാലഭാസ്കറിന്റെ പിതാവ് ഉണ്ണിയാണ് ആദ്യം രംഗത്തുവന്നത്. പ്രകാശൻ തമ്പിയും വിഷ്ണു സോമസുന്ദരവും സ്വർണക്കടത്ത് കേസിൽ പിന്നീട് പിടിയിലായിരുന്നു.
കാർ അപകടത്തിൽ പെടുന്നതിനുമുൻപ് ആക്രമിക്കപ്പെടുന്നത് താൻ കണ്ടെന്ന് കലാഭവൻ സോബി വെളിപ്പെടുത്തുകയായിരുന്നു. തുടർന്നാണ് സി.ബി.ഐ. അന്വേഷണം. കള്ളക്കടത്തിലും, സാമ്പത്തിക ഇടപാടുകളിലും ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വിഷ്ണുവും പ്രകാശ് തമ്പിയും ചേര്‍ന്ന് ബാലഭാസ്‌കറിനെ അപകടപ്പെടുത്തിയെന്നാണ് ബന്ധുക്കളുടെ ആരോപണം. അപകടപ്പെടുത്താനുള്ള ഗൂഢാലോചനയില്‍ സ്റ്റീഫന്‍ ദേവസിയ്ക്കും പങ്കുള്ളതായും ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്റ്റീഫന്‍ ദേവസിയെ അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. ബാലഭാസ്‌കറിന്റെ അടുത്ത സുഹൃത്തു കൂടിയാണ് സ്റ്റീഫന്‍ ദേവസി.എന്നാൽ പണത്തിനു മുന്നിൽ പരുന്തും പറക്കില്ല എന്നത് ശരിവയ്ക്കുന്ന തരത്തിൽ കൂട്ടുകാർ ഇദ്ദേഹത്തെ കരുതിക്കൂട്ടി ചതിച്ചു എന്നാണ് പിതാവായ ഉണ്ണി ഉറച്ചു വിശ്വസിക്കുന്നത് .
നിയമ സഭയിലെ അൻപത് വർഷങ്ങൾ പൂർത്തിയാക്കിയ ഉമ്മൻ ചാണ്ടിയോട് ചോദ്യം ചോദിച്ചും വിയോജിപ്പ് അറിയിച്ചും മലയാളത്തിന്റെ പ്രിയ നടൻമാർ. നിയമസഭാ സാമാജികനായ ഉമ്മന്‍ ചാണ്ടിയുടെ പൊതു പ്രവർത്തന ജീവിതത്തിന്റെ അൻപത് വർഷങ്ങൾ പൂർത്തിയാക്കുമ്പോൾ ലാലേട്ടന് ചോദിക്കാൻ ഒരേയൊരു ചോദ്യമാണ് ഉള്ളത്.
“ഏതു പ്രതിസന്ധികളെയും ചിരിയോടെ നേരിടുന്ന ഉമ്മൻചാണ്ടിയെന്ന നേതാവ്, തളര്‍ന്നുപോയ, കരകയറാന്‍ പ്രയാസപ്പെട്ട ജീവിത നിമിഷം ഏതാണ്”? എന്നായിരുന്നു മോഹൻലാലിന്റെ ചോദ്യം.
“തെറ്റ് ചെയ്‌തെങ്കില്‍ ഒരു ദോഷവും സംഭവിക്കില്ല; തെറ്റ് ചെയ്താല്‍ അതിന്റെ ദോഷവും കിട്ടും. പ്രതിസന്ധി വരുമ്പോഴൊക്കെ ഇതോര്‍ക്കും. പ്രസംഗത്തില്‍ ഒരുവാചകം ശരിയായില്ലെന്ന് തോന്നിയാല്‍ അതു പോലും പിന്നീട് അലട്ടും. പക്ഷേ, ചെയ്യാത്ത കാര്യങ്ങളെക്കുറിച്ച് രൂക്ഷ വിമര്‍ശനം വന്നാലും വിഷമമില്ല. അത് പറഞ്ഞയാള്‍ക്കേ ബാാധകമാവൂ എന്ന് കരുതും’, ലാലേട്ടന്റെ ചോദ്യത്തിന് ഉമ്മന്‍ ചാണ്ടി മറുപടി നൽകി.
അതെ സമയം രഷ്ട്രീയപരമായ എതിർപ്പുകൾ ഉണ്ടെങ്കിലും ഉമ്മൻ ചാണ്ടിയുമായി വ്യക്തിപരമായി സൗഹൃദവും സ്നേഹവും കത്ത് സൂക്ഷിക്കുന്ന ആളാണ് മമ്മൂട്ടി.
“കേരളം കണ്ടു നിന്ന വളര്‍ച്ചയാണ് ഉമ്മന്‍ ചാണ്ടിയുടേത്. ഞാന്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ത്തന്നെ ഉമ്മന്‍ ചാണ്ടി നിയമസഭയിലുണ്ട്. ഉമ്മന്‍ ചാണ്ടിയെന്ന ഭരണാധികാരിയെ വിലയിരുത്താന്‍ ഞാന്‍ ആളല്ല. എന്നാല്‍ ഉമ്മന്‍ചാണ്ടി എന്ന സുഹൃത്തിനെ ഞാന്‍ അങ്ങേയറ്റം ബഹുമാനിക്കുന്നു.” മലയാള മനോരമക്ക് നൽകിയ അഭിമുഖത്തിൽ മമ്മൂട്ടി പറയുന്നു. ഉമ്മൻചാണ്ടിയുടെ സാധാരണത്വവും എത്ര തിരക്കുണ്ടെങ്കിലും തിരിച്ചുവിളിക്കാൻ സമയം കണ്ടെത്തുകയും ചെയ്യുന്ന ഉമ്മൻ ചാണ്ടിയെ തനിക്കു ഇഷ്ടമാണ് എന്നും മമ്മൂട്ടി വ്യക്തമാക്കുന്നു. എന്നാൽ ഉമ്മൻചാണ്ടിയുമായി തനിക്കുള്ള ഏക വിയോജിപ്പിനെ കുറിച്ചും മമ്മൂക്ക പറഞ്ഞു. ‘സ്വന്തം ആരോഗ്യം നോക്കാതെയുള്ള അദ്ദേഹത്തിന്റെ രീതികളോടാണ് തനിക്ക് വിയോജിപ്പുള്ളതെന്നാണ് മമ്മൂട്ടി പറഞ്ഞത്.
ഒരേ മണ്ഡലത്തിൽ നിന്നു തന്നെ ആവർത്തിച്ച് തിരഞ്ഞെടുക്കപ്പെട്ട് നിയമ സഭയിലെത്തിയ നേതാവാണ് ഉമ്മന്‍ ചാണ്ടി.
കൊച്ചി∙ എൻഐഎ മൂർഷിദാബാദിലും കൊച്ചിയിലുമായി പിടികൂടിയ പ്രതികൾ എല്ലാവരും താമസിച്ചിരുന്നത് വേറെ വേറെ ഇടങ്ങളിൽ. കേരളത്തിൽ പിടിയിലായ മൂന്നു പേർ മൂന്നു സ്ഥലങ്ങളിൽ താമസിച്ചപ്പോൾ മൂർഷിദാബാദിൽ അറസ്റ്റിലായത് ആറിടങ്ങളിൽ നിന്നാണ്. സാധാരണക്കാരെ പോലെ താമസിച്ച് ജോലി ചെയ്ത് ഭീകര പ്രവർത്തനങ്ങളിൽ പങ്കാളികളാകുകയായിരുന്നു ഇവരെന്നാണ് വ്യക്തമാകുന്നത്. ആർക്കും സംശയം തോന്നാതിരിക്കാനാണ് ഇവർ സാധാരണ ജോലികളിൽ ഏർപ്പെട്ടിരുന്നത്. എന്നാൽ സ്ഥിരമായി ഒരു ജോലിക്കും ഇവർ പോയിരുന്നില്ല എന്നും വ്യക്തമാകുന്നുണ്ട്.
പ്രതികൾ പരസ്പരം ബന്ധപ്പെട്ടിരുന്നു എന്നതു സംബന്ധിച്ച് എൻഐഎ അന്വേഷണ സംഘത്തിന് കൃത്യമായ വിവരം ലഭിച്ചിരുന്നു. പ്രതികളിൽ നിന്ന് അന്വേഷണ സംഘം കണ്ടെത്തിയ നാടൻ തോക്ക് ഉൾപ്പടെയുള്ള ആയുധങ്ങൾ സ്വയരക്ഷയ്ക്കായി കരുതിയതാണ് എന്നാണ് വിലയിരുത്തൽ. പെട്ടെന്ന് പൊലീസിൽ നിന്നൊ മറ്റേതെങ്കിലും ഏജൻസികളിൽ നിന്നൊ ഒരു ആക്രമണമുണ്ടായാൽ കരുതൽ എന്ന നിലയിലാണ് ഇവർ ഇത് കരുതിയിരുന്നത്. എന്നാൽ അർധരാത്രിയിൽ ഒരു തിരച്ചിൽ ഇവർ പ്രതീക്ഷിച്ചിരുന്നില്ല എന്നത് തീവ്രവാദി സംഘത്തിന് തിരിച്ചടിയാകുകയായിരുന്നു.
രാജ്യത്ത് അൽഖായിദ തീവ്രവാദ പ്രവർത്തനം നടത്താൻ ലക്ഷ്യമിടുന്നതായി ഈ മാസം ആദ്യമാണ് എൻഐഎയ്ക്ക് വിവരം ലഭിക്കുന്നത്. ഇതു സംബന്ധിച്ച് ഡൽഹിയിൽ കേസ് റജിസ്റ്ററും ചെയ്തിരുന്നു. തുടർന്ന് കഴിഞ്ഞ എട്ടു ദിവസമായി പ്രതികളെ അന്വേഷണ സംഘം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയായിരുന്നു. ഇവരിൽ ചിലർ ഡൽഹിയിലേയ്ക്ക് യാത്ര ചെയ്യാൻ തയാറെടുക്കുന്നതിനിടെയാണ് നടപടിയുണ്ടായത്. ഇന്നു പുലർച്ചെ രണ്ടു മണിയോടെയായിരുന്നു എൻഐഎയുടെ നീക്കം. രാജ്യത്ത് 12 കേന്ദ്രങ്ങളിൽ ഒരേ സമയമായിരുന്നു പരിശോധനകളും അറസ്റ്റ് നടപടികളും. 15 മിനിറ്റ് മാത്രം നീണ്ട നടപടിക്കുള്ളിൽ പാതാളത്തു നിന്ന് പ്രതിയെ പിടികൂടിയെന്നാണ് ഇവിടെ താമസിച്ചിരുന്ന മറ്റുള്ളവർ വ്യക്തമാക്കുന്നത്. അഞ്ചു പേർ താമസിച്ചിരുന്ന വീട്ടിൽ നിന്ന് കൃത്യമായ പ്രതിയിലേയ്ക്ക് അന്വേഷണ സംഘം എത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
പിടിയിലായ അൽഖായിദ തീവ്രവാദികൾ പദ്ധതിയിട്ടത് കേരളത്തിൽ നിന്ന് പണം സ്വരൂപിച്ച് കശ്മീരിൽ എത്തിക്കലായിരുന്നു എന്നാണ് വിവരം. കശ്മീരിൽ നിന്ന് ആയുധങ്ങൾ വാങ്ങുന്നതിന് പണം കണ്ടെത്തുകയായിരുന്നു പ്രതികൾ ലക്ഷ്യമിട്ടതെന്നാണ് വ്യക്തമാകുന്നത്. ഡൽഹിയിൽ ഉൾപ്പടെ രാജ്യത്തെ വൻ നഗരങ്ങളിൽ ആക്രമണങ്ങൾ നടത്തുന്നതിനാണ് സംഘം പദ്ധതിയിട്ടതെന്നാണ് വിവരം. ഒരു ഘട്ടത്തിൽ കേരളത്തിൽ നാവിക സേനാ ആസ്ഥാനത്തും കപ്പൽ നിർമാണ ശാലയിലും ആക്രമണം നടത്തുന്നതിന് പദ്ധതിയിട്ടിരുന്നു എന്ന വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. എന്നാൽ ഡൽഹിയിലാണ് ആദ്യ ആക്രമണം ലക്ഷ്യമിട്ടതെന്നും വിവരം പുറത്തു വന്നിട്ടുണ്ട്.
പ്രതി പാതാളത്ത് താമസിച്ചിരുന്ന വീട്ടിൽ ഇയാൾ എത്തിയത് ലോക്ഡൗൺ സമയത്താണെന്നാണ് വ്യക്തമാകുന്നത്. നേരത്തെ 25 പേർ വരെ താമസിച്ചിരുന്ന വീട്ടിൽ മൂന്നു പേർ മാത്രമാണ് കുറച്ചു നാളായി ഉണ്ടായിരുന്നത്. ഇതിനിടെ തൊഴിലാളികളെ വിതരണം ചെയ്യുന്ന ഏജന്റ് ചോദിച്ചത് അനുസരിച്ചാണ് ഇയാളെ ഇവിടെ താമസിപ്പിച്ചതെന്ന് വീടിന്റെ ഉടമ നാസർ പറഞ്ഞു. യാഥാർഥ രേഖകൾ ഉൾപ്പടെ നൽകിയ ശേഷമാണ് ഇവിടെ താമസിപ്പിച്ചത്. പരിശോധന നടത്താൻ എൻഐഎ എത്തിയപ്പോൾ വിളിപ്പിച്ചിരുന്നു. അവരോട് കാര്യങ്ങൾ വിശദീകരിക്കുകയും രേഖകൾ കൈമാറുകയും ചെയ്തിരുന്നു. ഇപ്പോൾ പിടിയിലായ മൂർഷിദ് ഹസൻ എന്നയാൾ എല്ലാ പണിക്കും പോയിരുന്നു എന്നാണ് വ്യക്തമായിരുന്നത്. താൻ വാടകയ്ക്ക് നൽകിയിട്ടുള്ള ചായക്കടയിലും ജോലി ചെയ്തിട്ടുണ്ടെന്നും നാസർ പറഞ്ഞു.
മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് ഭാവന.ഒട്ടേറെ മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയം പിടിച്ചുപറ്റിയ നടി. സൂപ്പർ താരങ്ങളുടെയെല്ലാം നായികയായി ഭാവന ഇതിനോടകം അഭിനയിച്ചുകഴിഞ്ഞു.സിനിമാ ത്തിരക്കുകൾക്കിടെയിലും സോഷ്യൽ മീഡിയയിലും സജീവമാകാറുണ്ട് ഭാവന.
ഇപ്പോലിതാ സോഷ്യൽമീഡിയയിൽ ചർച്ചയായി നടി ഭാവനയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്.
മറ്റൊരാൾക്ക് നിങ്ങൾ വരുത്തിയ നഷ്ടം അതേകാര്യം അനുഭവിക്കുന്നത് വരെ നിങ്ങൾക്ക് ഒരിക്കലും മനസിലാവില്ല,അതിനാണ് ഞാനിവിടെയുള്ളത്-കർമ്മ, എന്നാണ് ഭാവനയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിലുള്ളത്.
ഗായികമാരായ സിതാരയും സയനോരയും ഉൾപ്പെടെ ഭാവനയുടെ സുഹൃത്തുക്കൾ പോസ്റ്റിന് പിന്തുണയുമായി എത്തിയിട്ടുണ്ട്.
പിന്നാലെ കേസിൽ നടൻ സിദ്ദിഖും ഭാമയും കൂറുമാറിയതിന്റെ പശ്ചാത്തലത്തിൽ പരസ്യ പ്രതികരണവുമായി നടിമാരായ രമ്യാ നമ്പീശനും റിമ കല്ലിങ്കലും ആഷിഖ് അബുവും രംഗത്ത് എത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇരുവരും പ്രതികരണം നടത്തിയത്.
രമ്യയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ ആയിരുന്നു
സത്യം വേദനിപ്പിക്കും, എന്നാൽ ചതി? നമുക്കൊപ്പം പോരാട്ടത്തിലുണ്ടെന്ന് വിശ്വസിക്കുന്ന ഒരാളുടെ നിറം മാറുമ്പോൾ അതിയായ വേദന തോന്നുന്നു
കൂറുമാറി എതിരാകുന്ന ദൃക്സാക്ഷികളെക്കുറിച്ച് ഞാൻ കേട്ടിട്ടുണ്ട് പക്ഷേ അതിജീവിത അവരുടെ അടുപ്പക്കാരിയാകുമ്പോൾ എങ്ങനെ ചതിക്കാൻ തോന്നുന്നു. ഈ പോരാട്ടം യാഥാർഥമാണ്, സത്യം ജയിക്കും.
അതിജീവിതയ്ക്ക് വേണ്ടിയും എല്ലാ സ്ത്രീകൾക്ക് വേണ്ടിയും പോരാട്ടം തുടരും.. അവൾക്കൊപ്പമെന്ന് രമ്യ ഫേസ്ബുക്കിൽ കുറിച്ചു.
കൂറുമാറിയ നടീനടന്മാരെ പേരെടുത്ത് വിമര്‍ശിച്ചായിരുന്നു റിമയുടെ ഫേസ്ബുക്ക് പോസ്റ്റ്.
ഇടവേള ബാബു, ബിന്ദു പണിക്കര്‍, സിദ്ധിഖ്, ഭാമ എന്നിവരെ പേരെടുത്ത് വിമര്‍ശിച്ചായിരുന്നു റിമയുടെ പോസ്റ്റ്.
ഏറ്റവും കൂടുതല്‍ സഹായം ആവശ്യമുള്ള അവസാന സമയത്ത് ചില സഹപ്രവര്‍ത്തകര്‍ അവള്‍ക്കെതിരെ തിരിഞ്ഞത് കടുത്ത ദുഃഖമുണ്ടാക്കുന്നതാണെന്ന് റിമ പ്രതികരിച്ചു.
ഇപ്പോള്‍ കൂറുമാറിയ സ്ത്രീകളും സിനിമാ വ്യവസായത്തിന്റെ അധികാര ശ്രേണിയില്‍ യാതൊരു സ്ഥാനവുമില്ലാത്ത ഇരകളാണ്. എന്നിട്ടുപോലും അതെന്നെ വല്ലാതെ വേദനിപ്പിക്കുന്നുവെന്നും .ഇതുവരെ ഇടവേള ബാബു, ബിന്ദു പണിക്കര്‍, സിദ്ദിഖ്, ഭാമ എന്നിവരാണ് കൂറുമാറിയവര്‍. കേട്ടത് സത്യമാണെങ്കില്‍ എന്തൊരു നാണക്കേടാണിത്’-റിമ വ്യക്തമാക്കുന്നു.
ആഷിഖ് അബുവിന്റെ പോസ്റ്റ്..
തലമുതിർന്ന നടനും നായികനടിയും കൂറുമാറിയതിൽ അതിശയമില്ല. നടന്ന ക്രൂരതക്ക് അനൂകൂല നിലപാട് സ്വീകരിക്കുന്നതിലൂടെ ധാർമികമായി ഇവരും കുറ്റകൃത്യങ്ങളുടെ അനൂകൂലികളായി മാറുകയാണ്.
ഇനിയും അനുകൂലികൾ ഒളിഞ്ഞും തെളിഞ്ഞും അണിചേരും. നിയമസംവിധാനത്തെ, പൊതുജനങ്ങളെയൊക്കെ എല്ലാകാലത്തേക്കും കബളിപ്പിക്കാമെന്ന് ഇവർ കരുതുന്നു. ഈ കേസിന്റെ വിധിയെന്താണെങ്കിലും, അവസാന നിയമസംവിധാനങ്ങളുടെ വാതിലുകൾ അടയുന്നതുവരെ ഇരക്കൊപ്പം ഉണ്ടാകും.
#അവൾക്കൊപ്പംമാത്രം
നടിയെ ആക്രമിച്ച കേസില്‍ വിചാരണ തുടരുകയാണ്. നടന്‍ ദിലീപ് കേസിലെ പ്രതിയാണ്. ദിലീപിനെതിരെയുള്ള മൊഴിയാണ് ഭാമ, സിദ്ദീഖ്, ഇടവേള ബാബു, ബിന്ദു പണിക്കര്‍ എന്നിവര്‍ മാറ്റിപ്പറഞ്ഞത്.
ആലപ്പുഴ ആറാട്ടുപുഴയിൽ വഴിത്തർക്കത്തെ തുടർന്ന് സംഘർഷം. പെരുമ്പള്ളി മുറിയിൽ കൊച്ചുവീട്ടിൽ രേഖ, മക്കളായ ആതിര പൂജ എന്നിർവർക്ക് സംഘർഷത്തിൽ പരിക്കേറ്റു. തൃക്കുന്നപ്പുഴ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
കൂട്ടത്തല്ലിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഭിന്നശേഷിക്കാരിയായ രേഖയ്ക്കും കുടുംബത്തിനും പഞ്ചായത്ത് അനുവദിച്ച വഴി അയൽവാസികൾ മതിൽ കെട്ടി അടക്കാൻ ശ്രമിച്ചു. ഇത് ചോദ്യം ചെയ്തതിനെ തുടർന്നാണ് രേഖയ്ക്കും, മക്കളായ ആതിര പൂജ എന്നിവർക്കും മർദ്ദനം ഏറ്റുവാങ്ങേണ്ടി വന്നതെന്നാണ് വനിത സെല്ലിന് നൽകിയ പരാതിയിൽ പറയുന്നത്.
പോലീസ് എത്തിയാണ് സംഘർഷം അവസാനിപ്പിച്ചത്. ഏറെ നാളായി ഇരുകൂട്ടരും തമ്മിൽ വാഴിത്തർക്കം നിലനിന്നിരുന്നതായി പോലീസ് പറഞ്ഞു. സ്ത്രീകൾക്കെതിരെയുള്ള അതിക്രമം ഉൾപ്പടെയുള്ള വകുപ്പുകളുടെ അടിസ്ഥാനത്തിൽ തൃക്കുന്നപ്പുഴ പോലീസ് കേസ് എടുത്തു.
കോവിഡ് നമ്മുടെ പല മുന്‍ദ്ധാരണകളെയും വിശ്വാസങ്ങളെയും മാറ്റിമറിക്കുന്ന കാഴ്ചയാണ് ലോകത്തിന്റെ വിവിധ കോണില്‍നിന്നും നമുക്ക് കാണാന്‍ കഴിഞ്ഞത്.മനുഷ്യന്‍ കോവിഡ് ഒരുക്കിയ ജീവിത സാഹചര്യത്തിനനുസരിച്ച് മാറിക്കഴിഞ്ഞു .എങ്കിലും ഇപ്പോഴും ആ മാറ്റം ഉള്‍കൊള്ളാത്തവരും കുറച്ചൊക്കെ നമുക്കിടയില്‍ ഉണ്ട്. കോട്ടയത്ത് അത്തരത്തില്‍ ഒരു കാഴ്ചയ്ക്കും കേരളം സാക്ഷ്യം വഹിച്ചു. കോവിഡ് ബാധിച്ചു മരിച്ച വ്യക്തിയുടെ മൃതദേഹം പൊതുശ്മശാനത്തില്‍ സംസ്‌കരിക്കാന്‍ എത്തിച്ചപ്പോള്‍ അത് തടയുന്നതും നമ്മള്‍ കണ്ടതാണ്. പക്ഷെ, ചില മാറ്റങ്ങള്‍..അത് ചരിത്രമാകുകയാണ്.. ആ ചരിത്രത്തിനു തുടക്കം കുറിച്ചത് ആലപ്പുഴയിലെ സെന്റ് അഗസ്റ്റിന്‍സ് പള്ളിയാണ് .
സെന്റ് അഗസ്റ്റിന്‍സ് പള്ളി സെമിത്തേരിയും അവിടെ ചിതയിലെരിഞ്ഞ ത്രേസ്യാമ്മയും ചരിത്രത്തിന്റെ ഭാഗമാകുകയാണ്… കോവിഡ് ബാധിച്ച് മരിച്ച മാരാരിക്കുളം വടക്ക് പഞ്ചായത്ത് 14ാം വാര്‍ഡില്‍ കാനാശേരില്‍ ത്രേസ്യാമ്മയുടെ മൃതദേഹമാണ് മാരാരിക്കുളം സെന്റ് അഗസ്റ്റിന്‍സ് പള്ളി സെമിത്തേരിയില്‍ 6 വൈദികരുടെ സാന്നിധ്യത്തില്‍ ദഹിപ്പിച്ചത്. ത്രേസ്യാമ്മയ്ക്ക് മരണ ശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിച്ച് പള്ളി സെമിത്തേരിയില്‍ തന്നെ ദഹിപ്പിച്ച്, ഭസ്മം അടക്കം ചെയ്യാനുള്ള ആലപ്പുഴ രൂപതയുടെ തീരുമാനത്തെ തുടര്‍ന്ന് ആദ്യം ദഹിപ്പിച്ചത് ത്രേസ്യാമ്മയുടെ മൃതദേഹമാണ്. കഴിഞ്ഞയാഴ്ച മരിച്ച കാട്ടൂര്‍ സ്വദേശിനി മറിയാമ്മയുടെ സംസ്‌കാരവും ഇതിനു ശേഷം കാട്ടൂര്‍ സെന്റ് മൈക്കിള്‍സ് പള്ളിയില്‍ സമാനമായ ചടങ്ങുകളോടെ നടന്നു. കോവിഡ് ബാധിച്ച് മരിച്ച മറിയാമ്മയുടെ മൃതദേഹം ആരോഗ്യവകുപ്പിന് വിട്ടുകൊടുത്ത് ബന്ധുക്കള്‍ കത്തു നല്‍കിയത്, പള്ളിയില്‍ അടക്കം ചെയ്യുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കു വഴി തെളിച്ചിരുന്നു. തുടര്‍ന്നാണ് രൂപതാ നേതൃത്വം ഇടപെട്ടത്.
മാരാരിക്കുളം വടക്ക് പഞ്ചായത്തിന്റെയും പള്ളി വികാരിയുടെയും സമ്മതവും ആരോഗ്യവകുപ്പ് നിരീക്ഷണവും ഉറപ്പാക്കി നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് ഇന്നലെ ത്രേസ്യാമ്മയുടെ മൃതദേഹം പഞ്ചായത്ത് അംഗം ഇ.വി.രാജുവിന് വിട്ടുകൊടുത്തത്. ഇവരുടെ ബന്ധുക്കളെല്ലാം ക്വാറന്റീനിലായതിനാല്‍ ആര്‍ക്കും ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല.
ആംബുലന്‍സില്‍ പള്ളിയില്‍ എത്തിച്ച മൃതദേഹം സെമിത്തേരിക്കു നടുവില്‍ തയാറാക്കിയ ചിതയില്‍ വച്ചു. പള്ളി വികാരി ഫാ.ബര്‍ണാര്‍ഡ് പണിക്കവീട്ടില്‍, അസിസ്റ്റന്റ് വികാരി യേശുദാസ് അറയ്ക്കല്‍, ആലപ്പുഴ രൂപത ടാസ്‌ക് ഫോഴ്‌സ് അംഗങ്ങളായ വൈദികര്‍ ഫാ.ക്രിസ്റ്റഫര്‍ എം.അര്‍ഥശേരില്‍, ഫാ.സാംസണ്‍ ആഞ്ഞിലിപറമ്പില്‍, ഫാ.ഫ്രാന്‍സീസ് കൊടിയനാട്, ഫാ.ജൂഡോ മൂപ്പശേരില്‍ എന്നിവര്‍ പ്രാര്‍ഥന ചൊല്ലി.
ആലപ്പുഴ രൂപത പ്രത്യേകം രൂപപ്പെടുത്തിയ പ്രാര്‍ഥനയാണ് നടത്തിയത്. കെഎല്‍സിഎ ആലപ്പുഴ രൂപത ജനറല്‍ സെക്രട്ടറി ഇ.വി.രാജു ചിതയ്ക്ക് തീ കൊളുത്തി. പിപിഇ കിറ്റ് ധരിച്ച് പഞ്ചായത്ത് അംഗവും ആരോഗ്യപ്രവര്‍ത്തകരും പഞ്ചായത്ത് പ്രസിഡന്റും ഉണ്ടായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ഡി.പ്രിയേഷ്‌കുമാര്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരായ ജോസ് ഏബ്രഹാം, ആര്‍.എന്‍.പ്രശാന്ത്, എം.വിധീഷ് എന്നിവരും പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
താല്‍പര്യപ്പെടുന്ന കത്തോലിക്കാ സഭാംഗങ്ങള്‍ക്കു ശവദാഹം അനുവദിക്കാമെന്നു വ്യക്തമാക്കി 2016 ല്‍ വത്തിക്കാന്‍ പത്രക്കുറിപ്പ് പുറത്തിറക്കിയിരുന്നു. മൃതദേഹ സംസ്‌കാരമാണു സഭ പിന്തുടരുന്നതും പ്രോല്‍സാഹിപ്പിക്കുന്നതും. എന്നാല്‍, മൃതദേഹം ദഹിപ്പിക്കുന്നതിനോടു വിരോധമില്ലെന്നും അതു വിശ്വാസത്തിന് എതിരല്ലെന്നും വിശ്വാസ തിരുസംഘം പ്രീഫെക്ട് കര്‍ദിനാള്‍ ജെറാഡ് മുള്ളറുടെ വിശദീകരണത്തില്‍ പറഞ്ഞു.
ശവദാഹം ആഗ്രഹിക്കുന്നവര്‍ക്കു സംസ്‌കാരശുശ്രൂഷകള്‍ നിഷേധിക്കരുതെന്നു കാനോനിക നിയമത്തില്‍ 1983ല്‍ സഭ വ്യക്തമാക്കിയിരുന്നു. 1990ല്‍ പൗരസ്ത്യ സഭകള്‍ക്കായുള്ള കാനോനിക നിയമത്തിലും ഇതു വ്യക്തമാക്കി. മരിക്കുന്ന വ്യക്തി അന്തിമവിധിവേളയില്‍ പുനരുത്ഥാനം ചെയ്യുമെന്ന കത്തോലിക്കാ വിശ്വാസത്തിന് എതിരല്ല മൃതദേഹം ദഹിപ്പിക്കുന്നത്.
സെമിത്തേരിയില്‍ മൃതദേഹം അടക്കം ചെയ്യുന്നതാണു നൂറ്റാണ്ടുകളായി കത്തോലിക്കാ സംസ്‌കാരരീതി. എന്നാല്‍, സാമ്പത്തികമോ സാമൂഹികമോ പ്രാദേശികമോ ആയ കാരണങ്ങളാല്‍ ശവദാഹം വേണമെന്നുണ്ടെങ്കില്‍ ക്രിസ്തീയ വിശ്വാസത്തിന് എതിരാവില്ല. സംസ്‌കാരശുശ്രൂഷകള്‍ക്കു ശേഷമാവണം ശവദാഹം. ശവദാഹത്തിനുശേഷം ചാരം സെമിത്തേരിയിലോ പള്ളിയിലോ ഇതിനുവേണ്ടി പ്രത്യേകം തയാറാക്കിയ സ്ഥലത്തോ സൂക്ഷിക്കണം.
കൊല്‍ക്കത്തയിലെ ചേരികളിലെ വിദ്യാഭ്യാസ പ്രവര്‍ത്തനം വഴി ശ്രദ്ധേയനായ മലയാളി വൈദികന്‍ ഫാ. എ.സി. ജോസ് അയ്മനത്തിലിന്റെ മൃതദേഹം സലേഷ്യന്‍ സന്യാസ സഭ കഴിഞ്ഞയാഴ്ച അവിടെ ദഹിപ്പിക്കുകയായിരുന്നു. കോവിഡ് ബാധിച്ചാണ് ഫാ. ജോസ് (73) മരിച്ചത്.
മൃതദേഹം ദഹിപ്പിക്കാന്‍ അനുവദിക്കണമെന്ന് വത്തിക്കാനില്‍ നിന്നു പ്രത്യേക അനുവാദം വാങ്ങിയിരുന്ന കൊല്ലം രൂപതയിലെ വിശ്വാസി 2006ല്‍ മരിച്ചപ്പോള്‍ പൊതുശ്മശാനത്തില്‍ ദഹിപ്പിച്ച ശേഷം ഭസ്മം സെമിത്തേരിയില്‍ അടക്കം ചെയ്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
2007 ഓഗസ്റ്റില്‍ അന്തരിച്ച സിജിഎച്ച് എര്‍ത് ഗ്രൂപ്പ് ചെയര്‍മാന്‍ ഡൊമിനിക് ജോസഫിന്റെ മൃതദേഹം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം കൊച്ചി രവിപുരം ശ്മശാനത്തിലാണ് സംസ്‌കരിച്ചത്. സിറോ മലബാര്‍ സഭയില്‍ മൃതദേഹം ദഹിപ്പിച്ച ആദ്യ സംഭവമായിരുന്നു അത്.
കോവിഡ് സാഹചര്യത്തില്‍ ആവശ്യമെങ്കില്‍ മൃതശരീരം ദഹിപ്പിക്കാന്‍ അനുമതി നല്‍കാമെന്ന നിലപാടാണ് സിറോ മലബാര്‍ സഭയിലെ എറണാകുളം അങ്കമാലി അതിരൂപതയുടേത്.
വിദേശത്തു മരിക്കുന്ന യാക്കോബായ സഭാ വിശ്വാസികളുടെ മൃതദേഹം അവിടെ ദഹിപ്പിച്ച ശേഷം ഭൗതികാവശിഷ്ടം നാട്ടില്‍ കൊണ്ടുവന്നു സെമിത്തേരിയില്‍ സംസ്‌കരിക്കാന്‍ യാക്കോബായ സഭ അനുമതി നല്‍കിയിട്ടുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ഇത്തരമൊരു സാഹചര്യത്തെക്കുറിച്ച് ആലോചിച്ചിട്ടില്ല.
മാര്‍ത്തോമ്മാ സഭയിലെ വൈദികരുടെ മൃതദേഹം ദഹിപ്പിക്കാന്‍ സഭയുടെ എപ്പിസ്‌കോപ്പല്‍ സിനഡ് 2016ല്‍ അനുവാദം നല്‍കിയിരുന്നു. വൈദികന്റെ അപേക്ഷ പ്രകാരം വൈദ്യുതി ശ്മശാനങ്ങളിലോ അല്ലാതെയോ മൃതദേഹം ദഹിപ്പിക്കുന്നതിന് മെത്രാപ്പൊലീത്തയ്‌ക്കോ ഭദ്രാസന എപ്പിസ്‌കോപ്പയ്‌ക്കോ അനുവാദം നല്‍കാമെന്ന് അന്നു പുറത്തിറക്കിയ കല്‍പനയില്‍ പറയുന്നു.
‘നിലവിലെ സാഹചര്യത്തില്‍ സാധാരണ മൃതസംസ്‌കാര കര്‍മം സെമിത്തേരികളില്‍ പ്രയാസമായതിനാല്‍ സര്‍ക്കാര്‍ നടപടികള്‍ക്കു ശേഷം അതത് ഇടവക സെമിത്തേരികളില്‍ മൃതദേഹം ദഹിപ്പിക്കല്‍ വഴി സംസ്‌കരിക്കും. ഇടവക കമ്മിറ്റി, വികാരി, ഇടവകയിലെ സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണത്തിലൂടെ മൊബൈല്‍ ക്രിമേഷന്‍ യൂണിറ്റുകളെ മുന്‍കൂട്ടി സംഘടിപ്പിച്ച് മുന്നൊരുക്കം നടത്തും.
കോവിഡ് ബാധിച്ചു മരിച്ച സഭാംഗങ്ങളെ സെമിത്തേരിയില്‍ ദഹിപ്പിക്കാനും ഭസ്മം അടക്കം ചെയ്യാനുമുള്ള ആലപ്പുഴ രൂപതയുടെ പ്രഖ്യാപനം ലോകം കേട്ട ഏറ്റവും മാനവികമായ പ്രഖ്യാപനമാണെന്നു മന്ത്രി ജി.സുധാകരന്‍ അഭിപ്രായപ്പെട്ടു . സ്വന്തം വീട്ടുകാരോ നാട്ടുകാരോ രോഗം മൂലം മരിക്കുമ്പോള്‍ സംസ്‌കരിക്കാന്‍ അനുവദിക്കാതെ മനുഷ്യത്വരഹിതമായി തടസ്സപ്പെടുത്തുന്ന സാഹചര്യത്തിലാണ് ആലപ്പുഴ ബിഷപ്പിന്റെ പ്രഖ്യാപനമെന്നും അദ്ദേഹത്തോട് നാട് കടപ്പെട്ടിരിക്കുന്നെന്നും മന്ത്രി പറഞ്ഞു.
വനം വകുപ്പ് സ്ഥാപിച്ച ക്യാമറ നശിപ്പിച്ചെന്ന് ആരോപിച്ച് വനപാലകർ കസ്റ്റഡിയിൽ എടുത്ത യുവാവിന്റെ മൃതദേഹം കിണറ്റിൽ. സംഭവത്തെ തുടർന്ന് വനപാലകരെ നാട്ടുകാർ തടഞ്ഞു വച്ചു. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുന്നു. ചിറ്റാർ കുടപ്പന പടിഞ്ഞാറെചരുവിൽ പരേതനായ പാപ്പിയുടെ മകൻ ടി.ടി.മത്തായിയുടെ(പൊന്നുമോൻ –40) മൃതദേഹമാണ് വീടിനോടു ചേർന്ന കിണറ്റിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ടാണ് സംഭവം.
ഉന്നത ഉദ്യോഗസ്ഥർ എത്തിയ ശേഷം കിണറ്റിൽ നിന്ന് മൃതദേഹം എടുത്താൽ മതിയെന്ന നിലപാടിൽ നാട്ടുകാർ പ്രതിഷേധവുമായി രാത്രി വൈകിയും സ്ഥലത്ത് സംഘടിച്ചിരിക്കുകയാണ്. കുടപ്പനയിൽ വീടിനോടു ചേർന്ന് ഫാം നടത്തുകയായിരുന്നു മത്തായി. ആബുലൻസ്, ക്രെയിൻ എന്നിവ വാടകയ്ക്കു കൊടുക്കുന്ന സ്ഥാപനവുമുണ്ട്. അരിയ്ക്കക്കാവ് തടി ഡിപ്പോയ്ക്കു സമീപം വാടകയ്ക്കാണ് കുടുംബസമേതം താമസം.
കുടപ്പനയിൽ വനംവകുപ്പ് സ്ഥാപിച്ച ക്യാമറ മത്തായി കേടുവരുത്തിയെന്നാരോപിച്ച് ഇന്നലെ വൈകിട്ടാണ് ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ മത്തായിയെ വീട്ടിൽ നിന്ന് കസ്റ്റഡിൽ എടുത്തത്. തെളിവെടുപ്പുമായി ബന്ധപ്പെട്ട് 7 അംഗം വനപാലക സംഘം വീട്ടിൽ എത്തിയപ്പോൾ ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മത്തായി കിണറ്റിൽ വീഴുകയായിരുന്നെന്നാണ് വനപാലകർ പറയുന്നത്.
എന്നാൽ സംഭവം നടന്ന് ഏറെ സമയത്തിനു ശേഷമാണ് കിണറ്റിൽ വീണ കാര്യം വനപാലകർ സമീപവാസികളോടു പറഞ്ഞതത്രെ. നാട്ടുകാർ എത്തിയപ്പോൾ മത്തായിയുടെ മൃതദേഹമാണ് കാണുന്നത്. നാട്ടുകാർ സംഘടിച്ച് വനപാലകരുടെ വാഹനം തടഞ്ഞുവച്ചു. സന്ധ്യയായപ്പോൾ വനപാലകർ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ഇതിനിടെ സീതത്തോട്ടിൽ നിന്ന് അഗ്നിരക്ഷാ സേനയുടെ യൂണിറ്റ് എത്തി മൃതദേഹം പുറത്തെടുക്കാൻ ശ്രമിച്ചത് നാട്ടുകാർ തടഞ്ഞു.
ആർഡിഒ എത്തിയ ശേഷം മൃതദേഹം പുറത്തെടുത്താൽ മതിയെന്ന നിലപാടിലാണ് നാട്ടുകാർ. മർദിച്ച് അവശനാക്കിയ ശേഷം കിണറ്റിൽ തള്ളിയെന്നാണ് കുടുംബാംഗങ്ങളുടെ ആരോപണം. ആൾമറയുള്ള കിണറ്റിൽ തനിയെ വീഴില്ലെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്. സംഭവം അറിഞ്ഞ് കെ.യു.ജനീഷ്കുമാർ എംഎൽഎയും പത്തനംതിട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഉന്നത പൊലീസ് സംഘവും സ്ഥലത്ത് എത്തി.
രാത്രി തന്നെ മൃതദേഹം കിണറ്റിൽ നിന്ന് എടുക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. മണിയാർ ഹൈസ്കൂൾ ജീവനക്കാരി ഷീബയാണ് ഭാര്യ. മക്കൾ.സോന, ഡോണ. കടുവ നിരീക്ഷണവുമായി ബന്ധപ്പെട്ട് കുടപ്പനയിൽ സ്ഥാപിച്ച ക്യാമറയിലെ മെമ്മറി കാർഡ് മത്തായി എടുത്തതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിൽ എടുത്തതെന്ന് റാന്നി ഡിഎഫ്ഒ എം. ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. മറിച്ചുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അറിയിച്ചു.
49കാരി ഫ്ളാറ്റിലെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയിൽ. യെലഹങ്ക ന്യൂടൗണിലെ സ്വകാര്യ ഫ്ളാറ്റ് സമുച്ചയത്തില്‍ താമസിക്കുന്ന ഗൗരി നാഗരാജിന്റെ മൃതദേഹമാണ് ഇതേ ഫ്ളാറ്റിലെ വാട്ടര്‍ ടാങ്കില്‍ നിന്ന് കണ്ടെത്തിയത്. ജൂലായ് 24 മുതല്‍ ഗൗരിയെ കാണാനില്ലെന്ന് ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഫ്ളാറ്റിലെ വെള്ളത്തിന് ദുര്‍ഗന്ധം അനുഭവപ്പെട്ടതോടെ ചില അന്തേവാസികള്‍ പ്ലംബറോട് വാട്ടര്‍ ടാങ്ക് പരിശോധിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് പ്ലംബര്‍ ടാങ്ക് തുറന്ന് പരിശോധിച്ചപ്പോഴാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടത്.
ഗൗരി നാഗരാജ് വാട്ടര്‍ ടാങ്കില്‍ ചാടി ജീവനൊടുക്കിയെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇവരുടെ ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തു. റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായിരുന്ന ഇവര്‍ ചില സാമ്പത്തിക പ്രശ്നങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു. ജയസൂര്യ ഡെവലപ്പേഴ്സ് എന്ന സ്ഥാപനം മുഖേന പുരയിടം വാങ്ങി നല്‍കാമെന്ന് പറഞ്ഞ് ഗൗരി ഒട്ടേറേ പേരില്‍ നിന്ന് പണം വാങ്ങിയിരുന്നു.
എന്നാല്‍ ഈ സ്ഥാപനം പണം വാങ്ങിയ ശേഷം ഇടപാടുകാര്‍ക്ക് സ്ഥലം നല്‍കിയില്ല. ഇതേത്തുടര്‍ന്ന് ഉപഭോക്താക്കള്‍ ഗൗരിക്കെതിരേ തിരിഞ്ഞു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യാക്കുറിപ്പിലെ പരാമര്‍ശങ്ങളെ തുടര്‍ന്ന് ജയസൂര്യ ഡെവലപ്പേഴ്സ് ഉടമകളായ ഗോപി, ഭാര്‍ഗവ, ദേവരാജപ്പ എന്നിവര്‍ക്കെതിരേ പൊലീസ് കേസെടുത്തു.
ദുബായ് ∙ ദുബായിൽ മലയാളി യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട ഭര്‍ത്താവ് യുഗേഷ് അപ്പീൽ കോടതിയെ സമീപിച്ചു. കൊല്ലം തിരുമുല്ലാവാരം പുന്നത്തല അനുഗ്രഹയിൽ ചന്ദ്രശേഖരൻ നായരുടെ മകൾ സി. വിദ്യാ ചന്ദ്രനെ (40) കൊലപ്പെടുത്തിയ ഭർത്താവ് തിരുവനന്തപുരം നേമം സ്വദേശി യുഗേഷി (43)ന് ജീവപര്യന്തം (25 വർഷം) തടവും തുടർന്ന് നാടുകടത്തലുമായിരുന്നു ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് ക്രിമിനൽ കോടതി കഴിഞ്ഞ ദിവസം വിധിച്ചത്. ഇത് ചോദ്യം ചെയ്താണ് മേൽക്കോടതിയെ സമീപിക്കുന്നത്. കേസിന്റെ പുനർവിചാരണ ഒാഗസ്റ്റ് 20ന് ആരംഭിക്കുമെന്ന് പ്രതിഭാഗം നിയമ പ്രതിനിധി അഡ്വ.മീരാ അലി ജല്ലാഫ് അറിയിച്ചു.
2019 സെപ്തംബർ 9നായിരുന്നു കേസിനാസ്പദമായ സംഭവം. ഒാണമാഘോഷിക്കാൻ വിദ്യ നാട്ടിലേയ്ക്ക് പുറപ്പെടാനിരിക്കെയായിരുന്നു കൊല. സംഭവ ദിവസം രാവിലെ അൽഖൂസിലെ കമ്പനി ഒാഫീസിലെത്തിയ യുഗേഷ് വിദ്യയെ പാർക്കിങ്ങിലിയേക്ക് വിളിച്ചുകൊണ്ടുപോവുകയും ഇരുവരും തമ്മിൽ വാക്കു തർക്കമുണ്ടാവുകയും ചെയ്തു. മാനേജരുടെ മുൻപിൽ വിദ്യയെ യുഗേഷ് ആലിംഗനം ചെയ്തത് സംബന്ധിച്ചായിരുന്നു തർക്കം. തുടർന്ന് യുഗേഷ് വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച കത്തിയെടുത്ത് മൂന്ന് പ്രാവശ്യം വിദ്യയെ കുത്തുകയായിരുന്നു. സംഭവ സ്ഥലത്ത് തന്നെ വിദ്യ മരിച്ചു. കൊലപാതകത്തിനു ശേഷം കടന്നുകളഞ്ഞ പ്രതിയെ മണിക്കൂറുകൾക്കകം ജബൽ അലിയിൽ നിന്ന് പൊലീസ് പിടികൂടി. മൃതദേഹത്തിനടുത്ത് നിന്ന് കുത്താനുപയോഗിച്ച കത്തിയും കണ്ടെടുത്തു.
16 വർഷം മുൻപ് വിവാഹിതരായ ഇരുവരും തമ്മിൽ ആദ്യകാലം മുതലേ സ്വരച്ചേർച്ചയിലായിരുന്നില്ല. യുഗേഷ് വിദ്യയെ പലതും പറഞ്ഞ് പീഡിപ്പിക്കുമായിരുന്നു. രണ്ട് പെൺമക്കളോടും സ്നേഹത്തോടെ പെരുമാറിയിരുന്നില്ല. ഭാര്യയെ സംശയമുണ്ടായിരുന്നതാണ് ഇവരുടെ ദാമ്പത്യം തകരാനും ഒടുവിൽ കൊലപാതകത്തിൽ കലാശിക്കാനും കാരണമായത്. കൊലയ്ക്ക് 11 മാസം മുൻപായിരുന്നു വിദ്യ ജോലി ലഭിച്ച് യുഎഇയിലെത്തിയത്.
ഭർത്താവിന്റെ പിന്തുണയില്ലാത്തതിനാൽ വിവിധ ആവശ്യങ്ങൾക്കായി നാട്ടിലെ ബാങ്കിൽ നിന്നെടുത്ത 10 ലക്ഷം രൂപ തിരിച്ചടക്കാനാണ് ദുബായിൽ ജോലിക്ക് ശ്രമിച്ചത്. ഇടയ്ക്ക് ഒരു മാസത്തെ അവധിക്ക് നാട്ടിൽ പോയിരുന്നു. മക്കളായ ശ്രദ്ധ, വരദ എന്നിവരുടെ സ്കൂള്‍ സംബന്ധമായ കാര്യങ്ങൾക്കാണ് പോയത്. കൊലയ്ക്ക് ഒരു മാസം മുൻപാണ് യുഗേഷ് ദുബായിലെത്തിയത്. ഇത് വിദ്യക്ക് അറിയാമായിരുന്നു. നേരത്തെ ഒന്നിലേറെ പ്രാവശ്യം പ്രതി വിദ്യയെ തേടി അവർ ജോലി ചെയ്യുന്ന ഒാഫീസിലെത്തിയിരുന്നു.
വിദ്യ ജോലി ചെയ്യുന്ന കമ്പനി ഉടമയായ തമിഴ്നാട്ടുകാരനായിരുന്നു കേസിലെ ഒന്നാം സാക്ഷി. ഇദ്ദേഹത്തെ കോടതി വിസ്തരിച്ചിരുന്നു. ഫെബ്രുവരി 13നായിരുന്നു വിചാരണ ആരംഭിച്ചത്. രണ്ട് അന്വേഷണ ഉദ്യോഗസ്ഥരെയും വിസ്തരിച്ചു.