ഭീകരബന്ധം ആരോപിക്കപ്പെടുന്ന തിരുവനന്തപുരം സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ സ്വർണക്കടത്തു സംഘം ചതിയിൽപ്പെടുത്തിയെന്നു സംശയം. എൻഐഎയുടെ മാരത്തൺ ചോദ്യം ചെയ്യലിനിടയിൽ ശിവശങ്കർ നടത്തിയ തുറന്നു പറച്ചിലുകളാണ് ഇൗ സൂചന നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ സ്വപ്ന, സന്ദീപ്, സരിത് എന്നിവരെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.
ശിവശങ്കറിന്റെ മൊഴികളുടെ അടിസ്ഥാനത്തിൽ ചില കൺസൽറ്റൻസി സ്ഥാപനങ്ങളിലേക്കും അന്വേഷണത്തിന്റെ മുന നീങ്ങിയേക്കും. സ്വപ്നയുടെ കുടുംബവുമായി ശിവശങ്കറിനുള്ള ബന്ധം മുതലെടുക്കാൻ കേസിലെ മുഖ്യപ്രതിയായ റമീസ് അടക്കമുള്ളവർ തന്ത്രം മെനഞ്ഞു. സ്വപ്നയുടെ വീട്ടിൽ പ്രതികൾ ഒരുക്കിയ പാർട്ടിക്കിടയിൽ ശിവശങ്കറിനു മദ്യത്തിൽ ലഹരി കലർത്തി നൽകിയതായും സൂചന.
ഇത്തരം പാർട്ടികൾ ശിവശങ്കറുമായി അടുക്കാൻ സരിത്തും സന്ദീപും ഉപയോഗപ്പെടുത്തി. പാർട്ടികൾക്കിടയിൽ ശിവശങ്കറിനെ പുകഴ്ത്തിപ്പറഞ്ഞു വശത്താക്കി. ഇത്തരം പാർട്ടികൾക്കിടയിൽ സംഭവിച്ച പലകാര്യങ്ങളും ശിവശങ്കറിനു കൃത്യമായി ഓർമിക്കാൻ കഴിയുന്നില്ല. അന്വേഷണ സംഘത്തിന്റെ സംശയത്തെ സാധൂകരിക്കുന്ന മൊഴികൾ സ്വപ്നയുടെ അയൽവാസികളും അന്വേഷണ സംഘത്തിനു നൽകിയിട്ടുണ്ട്.
കുടുംബവീട്ടിൽ നിന്നു മാറി ഫ്ലാറ്റിൽ താമസിക്കാൻ ഇടയായ സാഹചര്യം വിശ്വസനീയമായ രീതിയിൽ അന്വേഷണ സംഘത്തോടു വിവരിക്കാൻ ശിവശങ്കറിനു കഴിഞ്ഞിട്ടുണ്ട്. ശിവശങ്കറിന്റെ ജീവിത സാഹചര്യങ്ങളും താൽപര്യങ്ങളും പ്രതികൾ മുതലെടുത്തതായി ചില സഹപ്രവർത്തകരും അടുത്ത സുഹൃത്തുക്കളും മൊഴി നൽകി.
ശിവശങ്കറിനു പ്രതികളുമായുള്ള ബന്ധം സംബന്ധിച്ച് ഇത്തരമൊരു തുറന്നു പറച്ചിൽ അന്വേഷണ സംഘം പ്രതീക്ഷിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ ഒരു തവണ കസ്റ്റഡിയിൽ ചോദ്യംചെയ്യൽ പൂർത്തിയാക്കി റിമാൻഡ് ചെയ്ത സ്വപ്ന, സന്ദീപ്, സരിത്ത് എന്നിവരെ അന്വേഷണ സംഘം വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ്. പ്രതികൾക്കെതിരെ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമപ്രകാരം (യുഎപിഎ) കേസുള്ളതിനാൽ വീണ്ടും ചോദ്യം ചെയ്യാൻ നിയമതടസ്സമില്ല.
ഐശ്വര്യ ലക്ഷ്മി.എസ്സ്.
മിഴിയിണകൾ തഴുകിവരും
സന്ധ്യാരാഗങ്ങളിൽ
ചേർന്നമരുന്നു ചരൽപാതയും മൗനവും.
ഓലഞ്ഞാലിയോടല്ലലു പാടുന്നു ചാരെ പടിക്കെട്ടകലെ ചെമ്പോത്തും.
കാതിലരികെ മായും ഓർമ്മകളായ് നീയും.
മറയത്തു നീ കൊരുത്തിട്ടോരു വാക്കുകളൊക്കെയും
ചിലമ്പുന്നു അകലെ.
വറ്റിപ്പോയോരു കുളത്തിലാണ്ട നിന്നോർമ്മകളൊക്കെയും ഇടവപ്പാതിയിലാകെ ഇടമുറിയാതെ പെയ്തൊഴുകുന്നു മനമാകെ.
സന്ധ്യക്കു മീതെ തിരിതെളിയും അസ്ഥിത്തറയിലുണ്ടൊരു കാലത്തിൻ സ്മരണയിന്നോളം.
കൂടെയുണ്ടിന്നോളമെന്നു പറയാതെ പറയും വേനലിൽ തളരാത്തൊരാ തുളസിയും.
നെറ്റിത്തടത്തിലണിയും ചന്ദനം ചൊല്ലുമാ കുളിരോർമ്മകൾ മായ്ക്കുവാനാവതില്ലൊരുനാളും .
അകലുവതാണിന്നേറെ നല്ലതുവെന്നാലും
ഒരുപിടി ചിതാഭസ്മമായി മാറിയാലും അടരരുതൊരുനാളും
മനസ്സിൽ നിന്നായ്.

ഐശ്വര്യ ലക്ഷ്മി.എസ്സ്.
സ്വദേശം പത്തനംതിട്ട ജില്ലയിലെ കുന്നന്താനം. തിരുവല്ലമാക്ഫാസ്റ്റ് കോളേജിലെ അവസാനവർഷ എം.സി.എ വിദ്യാർഥിനി ആണ് .അച്ഛൻ ശശിധരകൈമൾ.അമ്മ ഇന്ദു കുമാരി. ഇമെയിൽ: [email protected]
ആലപ്പുഴ: കോവിഡിന്റെ അതിരൂക്ഷമായ കെടുതി അനുഭവിക്കുന്ന ആലപ്പുഴയുടെ തീര പ്രദേശങ്ങളില്‍ ചരിത്ര ദൗത്യമേറ്റെടുത്ത് ആലപ്പുഴ രൂപത.
മാരാരിക്കുളം സെന്റ് അഗസ്‌റ്റിന്‍സ് പള്ളി ഇടവകയില്‍ കോവിഡ് ബാധിച്ച് മരണമടഞ്ഞ ത്രേസ്യാമ്മ സെബാസ്‌റ്റ്യന്‍ (62), കാട്ടൂര്‍ സെന്റ് മൈക്കിള്‍സ് ഫെറോന ഇടവകയില്‍ എട്ട് ദിവസങ്ങള്‍ക്ക് മുമ്പ് കോവിഡ് ബാധിച്ച് മരിച്ച മറിയാമ്മയുടെയും മൃതദേഹങ്ങള്‍ വിവിധ സെമിത്തേരിയില്‍ ചിത കൂട്ടി ദഹിപ്പിച്ച ശേഷം ചിതാഭസ്‌മം മണ്‍കുടത്തിലാക്കി ആദരവോടെ അടക്കം ചെയ്‌തു. ജില്ലയില്‍ കോവിഡ് ബാധിച്ച് മരണമടഞ്ഞവരെ അവരുടെ തന്നെ ഇടവക സെമിത്തേരികളില്‍ മൃതദേഹം ദഹിപ്പിക്കല്‍ വഴി സംസ്‌കരിക്കാന്‍ കത്തോലിക്കാ സഭ ആലപ്പുഴ രൂപതയാണ് തീരുമാനമെടുത്തത്. നിലവിലെ സാഹചര്യത്തില്‍ സാധാരണ മൃതസംസ്‌കാര കര്‍മം സെമിത്തേരികളില്‍ ഏറെ പ്രയാസമായതിനാലാണ് ദഹിപ്പിക്കല്‍ വഴി സംസ്‌കരിക്കാനും ചിതാഭസ്‌മം സെമിത്തേരിയില്‍ അടക്കം ചെയ്യാനും രൂപത തീരുമാനിച്ചത്. രൂപതാ പ്രദേശത്ത് കോവിഡ് മരണം ഉണ്ടായ സാഹചര്യത്തില്‍ കലക്‌ടറും ആരോഗ്യ പ്രവര്‍ത്തകരും രൂപത അധികൃതരുമായി ചര്‍ച്ച നടത്തിയതിനെത്തുടര്‍ന്ന് രൂപതാ അധികൃതരുടെ യോഗം ചേര്‍ന്നിരുന്നു. രൂപതാ കണ്‍സള്‍ട്ടേഴ്‌സിന്റെയും ഫൊറോന വികാരിമാരുടെയും യവജനഅല്‌മായസമൂഹിക സേവന വിഭാഗം ഡയറക്‌ടര്‍മാരുടെയും സംയുക്‌ത യോഗത്തിന്റെ തീരുമാനപ്രകാരമാണ് പുതിയ നടപടിക്രമങ്ങളെന്ന് ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പില്‍ പുറത്തിറക്കിയ നിര്‍ദ്ദേശത്തില്‍ പറയുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് മൃതദേഹങ്ങള്‍ ദഹിപ്പിക്കാന്‍ ജില്ലാ ഭരണകൂടവും ആരോഗ്യപ്രവര്‍ത്തകരും അതത് ഇടവകകള്‍ക്ക് എല്ലാ സഹായങ്ങളും നല്‍കും. ആലപ്പുഴ രൂപതയുടെത് മാതൃകാപരമായ പ്രവൃത്തിയാണെന്ന് കലക്‌ടര്‍ എ. അലക്‌സാണ്ടര്‍ പറഞ്ഞു.
അമേരിക്കയിലെ മയാമി കോറല്‍ സ്പ്രിങ്സില്‍ മലയാളി നഴ്സ് കുത്തേറ്റുമരിച്ചു. ബ്രൊവാർഡ് ഹെൽത്ത് ഹോസ്പിറ്റലിൽ നഴ്‌സായ എറണാകുളം പിറവം മരങ്ങാട്ടില്‍ മെറിൻ ജോയിയെയാണ് കുത്തിവീഴ്ത്തിയശേഷം കാർ കയറ്റി കൊന്നത്. കൊലയ്ക്കുശേഷം സ്വയം കുത്തിമുറിവേല്‍പിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച ഭര്‍ത്താവ് ഫിലിപ് മാത്യു പൊലീസ് പിടിയിലായി.
മെറിന്‍ ജോലി ചെയ്തുമടങ്ങുമ്പോള്‍ വൈകിട്ട് ഏഴുമണിയോടെ കാര്‍ പാര്‍കിങ് ഇടത്താണ് കൊല നടന്നത്. കാറിലെത്തിയ ഫിലിപ് മാത്യു മെറിനെ നിരവധി തവണ കുത്തിമുറിേവല്‍പിച്ചശേഷം കാറിടിപ്പിച്ചെന്ന് പൊലീസ് പറഞ്ഞു. മെറിനെ പൊലീസ് ഉടന്‍തന്നെ പൊംപാനോ ബീച്ചിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭര്‍ത്താവ് ഫിലിപ് മാത്യു എന്നു വിളിക്കുന്ന നെവിന്‍ കാറോടിച്ച് സ്ഥലത്തുനിന്ന് പോവുകയും ചെയ്തു. നെവിനെ പിന്നീട് സ്വയം കുത്തിമുറിവേല്‍പിച്ച നിലയില്‍ പിന്നീട് ഹോട്ടല്‍ മുറിയില്‍ നിന്ന് പൊലീസ് പിടികൂടി.
മിഷിഗണിലെ വിക്സനില്‍ ജോലിയുള്ള നെവിന്‍ ഇന്നലെ കോറല്‍ സ്പ്രിങ്സില്‍ എത്തി ഹോട്ടലില്‍ താമസിക്കുകയായിരുന്നു. കഴിഞ്ഞ ഡിസംബറിൽ നാട്ടില്‍ വെച്ച് ഇരുവരും തമ്മില്‍ വഴക്കുണ്ടാക്കുകയും നെവിൻ ഭാര്യയെയും കുഞ്ഞിനെയും കൂട്ടാതെ അമേരിക്കയിലേക്ക് മടങ്ങുകയും ചെയ്തു. കുഞ്ഞിനെ നാട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം ആക്കിയ മെറിന്‍ പിന്നീട് ജോലിയില്‍ പ്രവേശിച്ചു. ബ്രൊവാര്‍ഡ് ആശുപത്രിയിലെ ജോലി രാജി വച്ച് മറ്റൊരു ആശുപത്രിയില്‍ ചേരാനിരിക്കെയാണ് ആക്രമണം. വെളിയനാട് സ്വദേശിയാണ് നെവിനും ചികില്‍സയിലാണ്. നെവിനെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി.
സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ.
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ ഭാരതത്തിലെ ആദ്യ വിശുദ്ധ
വി. അല്‍ഫോന്‍സാമ്മയുടെ തിരുന്നാള്‍ ആഘോഷിച്ചു. അല്‍ഫോന്‍സാമ്മയുടെ നാമഥേയത്തിലുള്ള പ്രസ്റ്റണ്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ആഘോഷമായ ദിവ്യബലിയര്‍പ്പിച്ചു. കോവിഡ് 19 തുമായി ബന്ധപ്പെട്ട് ഗവണ്‍മെന്റിന്റെ നിയ്മങ്ങള്‍ കൃത്യമായി പാലിച്ച് ഓണ്‍ലൈനിലാണ് ദിവ്യബലിയര്‍പ്പിച്ചത്.
ദിവ്യബലിയില്‍ അഭിവന്ദ്യ പിതാവ് വിശ്വാസികള്‍ക്കായി സന്ദേശം നല്‍കി.
അല്‍ഫോന്‍സാമ്മയെ നയിച്ച പ്രചോദനം ജ്ഞാനത്തിന്റെ പ്രവര്‍ത്തിയാണ്. കൊറോണാ കാലം അല്‍ഫോന്‍സാമ്മയുടെ ജീവിതവുമായി ബന്ധപ്പെട്ടതാണ്. അല്‍ഫോന്‍സാമ്മയുടെ മൃതസംസ്‌കാരം അത്ഭുത വിഷയമായിരുന്നു. സന്തോഷത്തോടെ അത് നമുക്ക് സ്വീകരിക്കാം. ജനിച്ച ദിവസം മുതല്‍ കുര്‍ബാനയായി മാറിയവളാണ് അല്‍ഫോന്‍സാമ്മ. നമ്മുടെ ജീവിതവും അങ്ങെനെയാവണം. എല്ലാവരും മാറണം. ഞാനും മാറണം. അഭിവന്ദ്യ പിതാവ് തന്റെ സന്ദേശത്തില്‍ പറഞ്ഞു.
അഭിവന്ദ്യ പിതാവ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തന്റെ താമസം ബര്‍മ്മിംഗ്ഹാമിലേയ്ക്ക് മാറ്റുകയാണ്. രൂപതയുടെ നടുഭാഗം എന്ന നിലയില്‍ ബര്‍മ്മിംഗ്ഹാമാണ് രൂപതയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സുഗമമാണെന്ന് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത ഔദ്യോഗീകമായി അറിയ്ച്ചു. ബര്‍മ്മിംഗ്ഹാമിലെ സെന്റ് ബെന്‍ഡിക്ട് സാല്‍ട്‌ലിയിലാവും ഇനി മുതല്‍ പിതാവ് താമസിക്കുക. ഔദ്യോഗിക കാര്യങ്ങള്‍ക്ക് മാത്രമേ ഇനി മുതല്‍ രൂപതാദ്ധ്യക്ഷന്‍ കത്തീഡ്രല്‍ ദേവാലയത്തിലെത്തുകയുള്ളൂ.
വി. അല്‍ഫോന്‍സാമ്മയുടെ തിരുന്നാള്‍ മംഗളങ്ങള്‍ എല്ലാവര്‍ക്കും നേര്‍ന്ന് കൊണ്ട് ആഘോഷമായ ദിവ്യബലി അവസാനിച്ചു.
വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുന്നാള്‍ ദിവസം ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അര്‍പ്പിച്ച ആഘോഷമായ ദിവ്യബലിയും സന്ദേശവും കാണാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.
സംസ്ഥാനത്ത് കോവിഡ് ആശങ്ക വർദ്ധിക്കുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചത് 1167 പേർക്ക്. 888 പേർക്ക് സമ്പർക്കത്തിലൂടെ രോഗം. 679 പേർക്ക് രോഗമുക്തി.
ഇന്നത്തെ രോഗബാധ ജില്ല തിരിച്ച്
തിരുവനന്തപുരം – 227
കൊല്ലം – 95
ആലപ്പുഴ – 84
പത്തനംതിട്ട – 63
കോട്ടയം – 118
ഇടുക്കി -7
എറണാകുളം – 70
തൃശൂർ – 109
പാലക്കാട് -84
മലപ്പുറം – 112
കണ്ണൂർ – 43
കോഴിക്കോട് – 67
വയനാട് – 53
കാസർഗോഡ് – 38
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗിയുടെ കൂട്ടിരിപ്പുകാരിക്ക് കൊവിഡ്; 50-ഓളം ഡോക്ടര്‍മാര്‍ നിരീക്ഷണത്തില്‍
ആശുപത്രിയിലെ ഗൈനക്കോളജി വാര്‍ഡിലെ ഒരാള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.
ഇതോടെ 13 പേര്‍ക്കാണ് വാര്‍ഡില്‍ കൊവിഡ് സ്ഥിരീകരിച്ചത്.
കൊവിഡ് സ്ഥിരീകരിച്ചിരുന്ന ആളുടെ അടുത്ത കിടക്കയിലെ രോഗിയുടെ കൂട്ടിരിപ്പുകാരിക്കാണ് ഇപ്പോള്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
130 ആരോഗ്യപ്രവര്‍ത്തകരും നിലവിൽ ഇവിടെ നിരീക്ഷണത്തിലാണ്. ഇതിൽ 50 ഡോക്ടര്‍മാരും ഉൾപ്പെടുന്നു.. കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ കൂട്ടിരിപ്പുകാര്‍, രോഗികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കും. 500 പേരുടെ സ്രവസാമ്പിളാണ് പരിശോധനയ്ക്ക് വിധേയമാക്കുക…
കോട്ടയം ജില്ലയില്‍ 67 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. ഇതോടെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് ചികിത്സയിലുള്ള കോട്ടയം ജില്ലക്കാരുടെ എണ്ണം 396 ആയി.
പായിപ്പാട് ഗ്രാമപഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് സമ്പര്‍ക്കം മുഖേനയുള്ള രോഗ ബാധ സ്ഥിരീകരിച്ചത്. ഇവിടെനിന്നുള്ള 12 പേരുടെ പരിശോധനാ ഫലം പോസിറ്റീവായി.
ഏറ്റുമാനൂര്‍ മേഖലയില്‍ വ്യാപകമായി കോവിഡ് പരിശോധന നടത്തും
ആന്റിജന്‍ പരിശോധനയില്‍ 45 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിക്കപ്പെട്ട ഏറ്റുമാനൂര്‍ ക്ലസ്റ്ററില്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വ്യാപകമായി രോഗപരിശോധന നടത്താന്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രി പി. തിലോത്തമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗം തീരുമാനിച്ചു.
ഏറ്റുമാനൂര്‍ മാര്‍ക്കറ്റില്‍ തിങ്കളാഴ്ച്ച നടത്തിയ ആന്റിജന്‍ പരിശോധനാ ഫലം ആശങ്കാജനകമാണെന്നു ചൂണ്ടിക്കാട്ടിയ മന്ത്രി രോഗവ്യാപ്തി കൃത്യമായി വിലയിരുത്തുന്നതിന് സത്വര നടപടികള്‍ സ്വീരിക്കണമെന്ന് നിര്‍ദേശിച്ചു. മറ്റു മേഖലകളില്‍നിന്ന് വ്യത്യസ്തമായി ഏറ്റുമാനൂര്‍ ക്ലസ്റ്ററില്‍ രോഗം സ്ഥീരീകരിക്കപ്പെട്ടവരില്‍ ഭൂരിഭാഗം പേര്‍ക്കും കോവിഡ് ലക്ഷണങ്ങളില്ലാത്തതിനാല്‍ പ്രത്യേക ജാഗ്രത അനിവാര്യമാണ്.
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നിലവിലുള്ള പരിശോധനാ സംവിധാനം കൂടുതല്‍ വികേന്ദ്രീകരിക്കും. തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വ്യാപകമായി ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍ പരിശോധനകള്‍ നടത്തണം. രോഗവ്യാപ്തി വിലയിരുത്തിയശേഷം ആവശ്യമെങ്കില്‍ പ്രാദേശിക തലത്തിലോ ജില്ലാതലത്തിലോ ലോക് ഡൗണ്‍ പോലെയുള്ള നിയന്ത്രണ നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.
ഏറ്റുമാനൂര്‍ ക്ലസ്റ്റര്‍ മേഖലയിലെ എല്ലാ വാര്‍ഡുതല സമിതികളും സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് അതീവ ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ടതാണ്. രോഗം സ്ഥിരീകരിച്ച പലര്‍ക്കും കോവിഡ് ലക്ഷണങ്ങള്‍ ഇല്ലാതിരുന്നത് കണക്കിലെടുത്ത് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്ന മുറയ്ക്ക് മുന്‍കരുതലുകള്‍ സ്വീകരിച്ച് പരിശോധനയ്ക്ക് ആളുകളെ എത്തിക്കുന്നതിനും നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന മേഖലയില്‍ അവശ്യ വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുന്നതിനും ഉള്‍പ്പെടെ വാര്‍ഡ്തല സമിതിയുടെ ഇടപെടല്‍ അനിവാര്യമാണ്.
ഏറ്റുമാനൂര്‍ പച്ചക്കറി മാര്‍ക്കറ്റില്‍ തിങ്കളാഴ്ച്ച ആന്റിജന്‍ പരിശോധനയ്ക്ക് വിധേയരായ 67 പേരില്‍ 45 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഏറ്റുമാനൂര്‍ കേന്ദ്രീകരിച്ച് ജില്ലാ കളക്ടര്‍ പ്രത്യേക കോവിഡ് ക്ലസ്റ്റര്‍ പ്രഖ്യാപിച്ചിരുന്നു. ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയില്‍ നിലവില്‍ കണ്ടെയ്ന്‍മെന്റ് സോണുകളായ 4, 27 വാര്‍ഡുകള്‍ ഒഴികെയുള്ള എല്ലാ വാര്‍ഡുകളും കാണക്കാരി, മാഞ്ഞൂര്‍, അയര്‍ക്കുന്നം, അതിരമ്പുഴ ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളും ഉള്‍പ്പെടുന്നതാണ് ക്ലസ്റ്റര്‍.
ഓണ്‍ലൈന്‍ യോഗത്തില്‍ ഏറ്റുമാനൂരിലും ജില്ലയില്‍ പൊതുവിലുമുള്ള സാഹചര്യം ജില്ലാ കളക്ടര്‍ എം. അഞ്ജന വിശദീകരിച്ചു. സുരേഷ് കുറുപ്പ് എം.എല്‍.എ, ജില്ലാ പോലീസ് മേധാവി ജി. ജയദേവ്, മുനിസിപ്പല്‍ ചെയര്‍മാന്‍ ബിജു കൂമ്പിക്കല്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബിനു ജോണ്‍, വിവിധ വകുപ്പുകളുടെ മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഏറ്റുമാനൂരിൽ പച്ചക്കറി മാർക്കറ്റിൻ്റെ ലൈസൻസ് നൽകാലികമായി റദ്ദുചെയ്തു.
പേരൂർ റോഡിലെ പച്ചക്കറി മാർക്കറ്റിൻ്റെ ലൈസൻസാണ് നഗരസഭ റദ്ദാക്കിയത്.
കൊവിഡ് മാനദണ്ഡം പാലിക്കാത്തതിനും രോഗവ്യാപനം മറച്ചു വച്ചതിനുമാണ് നടപടി സ്വീകരിച്ചത്
റിയാദ് : സൗദി അറേബ്യയിലെ അല്‍ ഖസീം ഉനൈസ കിംഗ് സഊദ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായിരുന്ന ലിന്റു ലിസാ ജോര്‍ജ്ജ് (31) നിര്യാതയായി. ചൊവ്വ പുലര്‍ച്ചെയോടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. ചങ്ങനാശ്ശേരി കുമരന്‍കേരി ചക്കുകുളം വീട്ടില്‍ പൗലോസ് വര്‍ഗ്ഗീസ് ലിസമ്മ ജോര്‍ജ്- ദമ്പതികളുടെ മകളാണ് .
കഴിഞ്ഞ ഒരു വര്‍ഷം മുമ്പാണ് വിവാഹിതയായത്. ഭര്‍ത്താവ് ബിബിന്‍ കുര്യാക്കോസ് അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ആന്റ് റിസേര്‍ച്ച് സെന്റര്‍ ഹോസ്പിറ്റലില്‍ നഴ്‌സാണ്.
2015 ഫെബ്രുവരി മുതല്‍ സൗദിയില്‍ ജോലി ചെയ്തുവരുന്ന ലിന്റു ലിസ കഴിഞ്ഞവര്‍ഷം ജൂലൈയിലാണ് അവസാനമായി അവധി കഴിഞ്ഞ് നാട്ടില്‍നിന്ന് തിരികെയെത്തിയത്. മൃതദേഹം നാട്ടിലെത്തിക്കാനുളള നടപടികള്‍ സ്വീകരിച്ചു വരുന്നു.
ഒരാഴ്ചയ്ക്കുള്ളില്‍ അയർലണ്ട് തലസ്ഥാനമായ ഡബ്ലിന്‍ തെരുവില്‍ ഭവനരഹിതരായി മരിച്ചുവീണത് അഞ്ച് പേര്‍.വീടില്ലാത്തവരെ സഹായിക്കുന്നതിനായി പ്രവര്‍ത്തിച്ചിരുന്ന ഡബ്ലിന്‍ ലോര്‍ഡ് മേയര്‍ ഫോറം നിര്‍ത്തലാക്കിയതാണ് ഇവര്‍ തെരുവില്‍ മരിക്കാന്‍ കാരണമായതെന്ന് ഇന്നര്‍ സിറ്റി ഹെല്‍പ്പിംഗ് ഹോംലെസ് ചാരിറ്റി ചൂണ്ടിക്കാട്ടി.വളരെ ദു:ഖമുണ്ടാക്കുന്നതാണ് ഈ മരണങ്ങള്‍. ഇതില്‍ മൂന്ന് മരണങ്ങള്‍ക്ക് സംബന്ധിച്ച് ഗാര്‍ഡ അന്വേഷണം ആവശ്യമാണെന്നും ചാരിറ്റി സംഘടന കൂട്ടിച്ചേര്‍ത്തു.
ഭവനരഹിതരായ ആളുകള്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കേണ്ടതുണ്ടെന്ന് ഐസിഎച്ച്എച്ച്സിഇഒ ആന്റണി ഫ്ലിന്‍ പറഞ്ഞു.ഇതിനായി ഭവനരഹിതരുടെ ഫോറം പുനരുജ്ജീവിപ്പിക്കണമെന്ന് മേയര്‍ പ്രഭുവിനോട് ആവശ്യപ്പെട്ടു.ഈ മരണങ്ങള്‍ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടോ എന്നത് സംശയകരമാണ്. അതിനാല്‍
കഴിഞ്ഞ മാസത്തെ മരണങ്ങള്‍ സംബന്ധിച്ച് ഡിആര്‍എച്ച്ഇ (ഡബ്ലിന്‍ റീജിയന്‍ ഹോംലെസ് എക്സിക്യൂട്ടീവ്) റിപ്പോര്‍ട്ട് നല്‍കണമെന്ന് ചാരിറ്റി അഭ്യര്‍ത്ഥിച്ചു.
മരിച്ചവരോടും അവരുടെ കുടുംബങ്ങളോടും ഡബ്ലിന്‍ മേയര്‍ ഹേസല്‍ ചു അനുഭാവം അറിയിച്ചു.ഭവനരഹിതരെ സഹായിക്കുന്നതിന് ഒരു ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുമെന്നും മേയര്‍ ട്വിറ്ററില്‍ പറഞ്ഞു.
കോവിഡ് രോഗബാധ വ്യാപകമായതോടെ സംരക്ഷണത്തിലാക്കിയ ആയിരക്കണക്കിന് ഭവന രഹിതര്‍ക്ക് തുടര്‍ പിന്തുണ നല്കാനാവാഞ്ഞതാണ് ദുരിതത്തിന് കാരണമെന്ന് കരുതപ്പെടുന്നു.
ബ്രിട്ടനില്‍ ആദ്യമായി വളര്‍ത്തുപൂച്ചയ്ക്കു കോവിഡ് സ്ഥിരീകരിച്ചു. തെക്കന്‍ ഇംഗ്ലണ്ടിലെ പൂച്ചയ്ക്ക് ഉടമയില്‍നിന്നാണു രോഗം പകര്‍ന്നതെന്നാണു കരുതുന്നത്. ഇതോടെ വളര്‍ത്തുമൃഗങ്ങളെ ഉമ്മ വയ്ക്കരുതെന്നും ഭക്ഷണം പങ്കുവച്ചു കഴിക്കരുതെന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കി. ഗ്ലാസ്‌ഗോ സെന്റര്‍ ഫോന്‍ വൈറസ് റിസര്‍ച്ചില്‍ ജൂണില്‍ നടന്ന പരിശോധനയില്‍ പൂച്ചയ്ക്ക് കൊറോണ ബാധ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ആനിമല്‍ പ്ലാന്റ് ഹെല്‍ത്ത് ലബോറട്ടറിയില്‍ നടന്ന വിശദപരിശോധനയില്‍ കഴിഞ്ഞയാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്.
ആറു വയസ്സുള്ള പൂച്ചയ്ക്ക് ചെറിയ രോഗലക്ഷണങ്ങള്‍ മാത്രമാണു പ്രകടമായത്. ചെറിയ ശ്വാസംമുട്ടലും മൂക്കൊലിപ്പും ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഇതു ഭേദമായെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതോടെ പൂച്ചകളെ വളര്‍ത്തുന്നവര്‍ അതീവജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കി. ശ്വാസകോശസംബന്ധമായ രോഗമുള്ളവര്‍ പൂച്ചകളെ കൈകാര്യം ചെയ്യുന്നതിനു മുന്‍പ് കൈകള്‍ കഴുകി വൃത്തിയാക്കണം. ഒരേ കിടക്കയില്‍ പൂച്ചയെ ഒപ്പം കിടത്തി ഉറക്കരുത്. ആഹാരം പൂച്ചകളുമായി പങ്കിടരുതെന്നും ഗ്ലാസ്‌ഗോ സര്‍വകലാശാലയിലെ വൈറോളജി പ്രഫ. മാര്‍ഗരറ്റ് ഹൊസി മുന്നറിയിപ്പു നല്‍കി. ലോകത്ത് ഇതുവരെ വളരെ കുറച്ചു പൂച്ചകള്‍ക്കു മാത്രമേ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളു. മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്കു വൈറസ് പകരുന്നതിനെക്കുറിച്ച് തെളിവുകളൊന്നും ലഭിച്ചിട്ടുമില്ല.
ഉത്തര കൊറിയ ഭരണാധികാരി കിം ജോങ് ഉന്നിന്റെ പുറത്തുവന്ന പുതിയ ചിത്രം ഇപ്പോൾ വലിയ ചർച്ചയാവുകയാണ്. അദ്ദേഹത്തിന് ചുറ്റും തോക്കുമായി നിൽക്കുന്ന പട്ടാളക്കാർ. ഒരു ‘ഡോണിനെ’ പോലെ വലിയ കസേരയിൽ ചിരിച്ചുകാെണ്ടിരിക്കുന്ന കിം. ചുറ്റും നിൽക്കുന്ന പട്ടാളക്കാരുടെ കയ്യിലെ പിസ്റ്റലാണ് ചിത്രത്തെ വൈറലാക്കിയത്. ഇതൊരു സമ്മാനമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
1953ൽ അവസാനിച്ച ഇരുകൊറിയകളും തമ്മിലുള്ള യുദ്ധത്തിന്റെ 67-ാം വാർഷികദിനാഘോഷത്തിലാണ് പട്ടാള ജനറലുമാർക്ക് ഓരോ ‘മൗണ്ട് പേയ്ക്തു’ (Mt Paektu) പിസ്റ്റലുകൾ അദ്ദേഹം സമ്മാനിച്ചത്. വലിയ അംഗീകാരമായിട്ടാണ് ഈ സമ്മാനത്തെ പട്ടാളക്കാർ കാണുന്നത്. പ്രാണൻ വെടിഞ്ഞും കിമ്മിനെ സംരക്ഷിക്കും എന്ന് അദ്ദേഹത്തിന് മുന്നിൽ പ്രതിജ്ഞ ചെയ്ത സൈനിക ഓഫീസർമാർ അദ്ദേഹത്തോടൊപ്പം തോക്കുകൾ ചൂണ്ടി നിന്നശേഷം എടുത്ത ചിത്രമാണ് ഇപ്പോൾ പുറത്തുവന്നത്.
സമ്മാനമായി നൽകിയ തോക്കുകളിൽ കിം ജോങ് ഉന്നിന്റെ കയ്യൊപ്പുണ്ട്. രാജ്യത്തോടും കൊറിയൻ കമ്മ്യൂണിസ്റ്റ് പാർട്ടിയോടും അചഞ്ചലമായ കൂറ് കാത്തു സൂക്ഷിക്കണമെന്നാണ് തോക്കുകൾ സമ്മാനിച്ച് കൊണ്ട് കിം ഓഫീസർമാർക്ക് നൽകിയ നിർദേശം