എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ കഴിയുന്ന ബിനീഷ് കോടിയേരിയെ കാണാനെത്തിയ സഹോദരന്‍ ബിനോയ് കോടിയേരിയെ മടക്കി അയച്ചു. അഭിഭാഷകരുമൊത്ത് ബംഗളുരുവിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തി അരമണിക്കൂറിലധികം സമയം ചിലവഴിച്ചെങ്കിലും ഇ.ഡി ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല. കസ്റ്റഡിയിലുള്ളയാളെ കാണിക്കാന്‍ നിയമപരമായി വ്യവസ്ഥയില്ലെന്നും തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കുമ്പോള്‍ കണ്ട് സംസാരിക്കുന്നതിന് എതിര്‍പ്പില്ലെന്നും ഉദ്യോഗസ്ഥര്‍ തീര്‍ത്തുപറഞ്ഞതോടെ ബിനോയ് മടങ്ങി. തിരിച്ചിറങ്ങുന്നതിനിടെ ഒന്നും പറയാനില്ലെന്നായിരുന്നു അഭിഭാഷകരുടെ പ്രതികരണം. രാവിലെ ബിനോയ് കോടിയേരി ഇ.ഡി ഓഫീസിലെത്തി ബിനീഷിനുള്ള വസ്ത്രങ്ങള്‍ ഉദ്യോഗസ്ഥര്‍ക്കു ൈകമാറിയിരുന്നു.
ലഹരിമരുന്ന് ഇടപാടുകാരന്‍ അനൂപ് മുഹമ്മദ് ബിനീഷ് കോടിയേരിയുടെ ബെനാമിയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അനൂപിന്റെ അക്കൗണ്ടുകള്‍ വഴി ബിനീഷ് കള്ളപ്പണം വെളിപ്പിച്ചു. ബംഗളൂരുവിലെ അനൂപിന്റെ ഇടപാടുകള്‍ നിയന്ത്രിച്ചിരുന്നത് ബിനീഷാണെന്നും ഇ.ഡി കണ്ടെത്തി. ബിനീഷ് കോടിയേരി തന്റെ ബോസാണെന്ന് അനൂപ് മൊഴിനല്‍കിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
സംസ്ഥാന രാഷ്ട്രീയത്തെ ഇളക്കി മറിക്കുന്ന വെളിപെടുത്തലാണ് എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് നടത്തിയിരിക്കുന്നത്. റിമാന്‍ഡ് റിപ്പോര്‍ട്ടിലും അറസ്റ്റ് സംബന്ധിച്ചുള്ള വാര്‍ത്ത കുറിപ്പിലുമാണ് ബിനീഷ് കോടിയേരിക്കെതിരെയുള്ള ആരോപണങ്ങള്‍ അക്കമിട്ടു നിരത്തുന്നത്. ഓഗസ്റ്റ് 22ന് ലഹരി ഗുളികളുമായി അറസ്റ്റ് ചെയ്ത കൊച്ചി വെണ്ണല സ്വദേശി അനൂപ് മുഹമ്മദ് ബിനീഷിന്റെ ബെനാമിയാണ്. അനൂപിനെ വച്ചാണ് ബിനീഷ് ബംഗളുരുവിലെ ഇടപാടുകള്‍ നിയന്ത്രിച്ചിരുന്നത്. കേരളത്തിലിരുന്ന് വിവിധ അക്കൗണ്ടുകള്‍ നിന്ന് അനൂപിന്റെ അക്കൗണ്ടുകളിലേക്കു കണക്കില്‍പെടാത്ത പണം അയച്ചിട്ടുണ്ട്.ഇക്കാര്യം ബിനീഷ് സമ്മതിച്ചെന്നും ഇ.ഡി അവകാശപെടുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ മൂന്ന്, നാലു വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മൂന്നുമുതല്‍ ഏഴു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിത്.
ഇരുവരും തമ്മിലുള്ള ഇടപാടുകള്‍ വൃക്തമായി വിശദീകരിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ഇന്നലെ ഉച്ചയോടെ അറസ്റ്റ് ചെയ്തതെന്നാണ് ഇ.ഡിയുടെ വിശദീകരണം. കൂടാതെ നേരത്തെ നല്‍കിയ മൊഴികളിലെ വൈരുധ്യങ്ങളും അറസ്റ്റിലേക്ക് കാര്യങ്ങളെത്തിച്ചു.
കമ്മനഹള്ളിയിലെ ഹോട്ടല്‍ അടക്കമുള്ളവ, ബെനാമി പേരിലുള്ളതാണെന്ന് അനൂപ് സമ്മതിച്ചെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ബിനീഷ് കോടിയേരി ബോസാണെന്നും ബോസിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് അനൂപിന്റെ മറ്റൊരു മൊഴി. അനൂപിന് പണം അയച്ചത് സമ്മതിക്കുന്ന ബിനീഷ് കള്ളപണത്തെ കുറിച്ചുള്ള വിവരങ്ങള്‍ വെളിപെടുത്താന്‍ തയാറാകുന്നില്ല.അന്വേഷണ സംഘവുമായി സഹകരിക്കുന്നില്ലെന്നും സിറ്റി സിവില്‍ ആന്‍്ഡ് സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ബിനീഷിനെ രണ്ടാം ദിവസവും ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി രാത്രി വില്‍സണ്‍ ഗാര്‍ഡന്‍ പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിലേക്കു മാറ്റും.
പടിഞ്ഞാറന്‍ തുര്‍ക്കിയെ പിടിച്ചുകുലുക്കി വന്‍ഭൂകമ്പം. റിക്ടര്‍ സ്കെയില്‍ ഏഴ് തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം ഏജീയന്‍ കടലിലാണ്. തുര്‍ക്കിയുടെ പടിഞ്ഞാറന്‍ തീരമേഖലയില്‍ ഭൂകമ്പം വന്‍നാശമുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇസ്മീര്‍ നഗരത്തില്‍ ബഹുനിലക്കെട്ടിടങ്ങളടക്കം ഒട്ടേറെ കെട്ടിടങ്ങള്‍ നിലംപൊത്തി. ആള്‍നാശം ഉണ്ടായിട്ടുണ്ടെന്ന സൂചനകളാണ് വരുന്നത്. ഏജീയന്‍ കടലിലെ ഗ്രീക്ക് ദ്വീപായ സാമൊസില്‍ സൂനാമി മുന്നറിയിപ്പ് പുറപ്പടുവിച്ചിട്ടുണ്ട് .
ഇസ്മിര്‍ നഗര തീരത്ത് നിന്ന് 16 കിലോമീറ്റര്‍ താഴ്ചയില്‍ 17 കിലോമീറ്റര്‍ അകലെയാണ് പ്രഭവകേന്ദ്രം. ഭൂകമ്പം ഉണ്ടായത് 10 കിലോമീറ്റര്‍ താഴ്ചയിലാണെന്നും പ്രഭവകേന്ദ്രം തുര്‍ക്കിയുടെ തീരത്ത് നിന്ന് 33.5 കിലോമീറ്റര്‍ അകലെയാണെന്നും യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.
മലിനജലം ഒഴിക്കിവിടുന്നത് ചോദ്യം ചെയ്തതിന് യുവതിയെ കുത്തി കൊലപ്പെടുത്തി അയൽവാസിയുടെ കണ്ണില്ലാത്ത ക്രൂരത. വീടിന് മുന്നിലൂടെ മലിന ജലം ഒഴുക്കുന്നത് ചോദ്യം ചെയ്ത ഉളിയക്കോവിൽ സ്വദേശി അഭിരാമിയെയാണ് അയൽവാസി ഉമേഷ് ബാബു കുത്തിക്കൊലപ്പെടുത്തിയത്. കൊല്ലത്താണ് നാടിനെ നടുക്കിയസംഭവം അരങ്ങേറിയത്. പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയായിരുന്നു ഇയാൾ കൃത്യം നടത്തിയത്.
ആക്രമണത്തെത്തുടർന്ന് പരിക്കേറ്റ പ്രതിയെയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെൺകുട്ടിയുടെ അമ്മ ലീനയ്ക്കും പരിക്കേറ്റു. ഇവരും ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു കൊലപാതകം.
ഉമേഷ് ബാബുവിന്റെ വീട്ടിൽ നിന്നുളള മലിന ജലം അഭിരാമിയുടെ വീടിന് മുന്നിൽ കൂടി ഒഴുക്കുന്നുവെന്നതിനെ ചൊല്ലി നേരത്തേയും തർക്കമുണ്ടായിരുന്നു എന്നാണ് സൂച. ഇക്കാര്യത്തിലെ തർക്കം രൂക്ഷമായതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
വിഷയത്തിൽ കൊല്ലം ഈസ്റ്റ് പോലീസ് നേരത്തെ കേസ് എടുക്കുകയും ഇരുകൂട്ടരെയും സ്റ്റേഷനിൽ വിളിപ്പിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. എന്നാൽ മലിനജലം ഒഴുക്കുന്നതിനെ ചൊല്ലി ഇന്നലെ വീണ്ടും വാക്കേറ്റമുണ്ടായി. ശേഷം രാത്രി വൈകി കത്തിയുമായി എത്തിയ ഉമേഷ് യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറി കൊലപാതകം നടത്തുകയായിരുന്നു. കുത്തേറ്റ അഭിരാമി തത്ക്ഷണം മരിച്ചു. നാൽപത്തിരണ്ടുകാരനായ ഉമേഷ്, ഭാര്യ പ്രസന്ന, മകൾ സൗമ്യ എന്നിവർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
മലയാളി യുവാവ് കാനഡയില്‍ മരിച്ചു. കൊണ്ടോട്ടി ഒഴുരിനടുത്തുള്ള വളയക്കുത്ത്, താമസിക്കുന്ന തലാപ്പില്‍ത്തൊടിക ത്വല്‍ഹത്ത് മഹമൂദ് ആണു കാനഡയില്‍ മരിച്ചത്. ഇരുപത്തിനാല് വയസ്സായിരുന്നു. മസ്തിഷ്‌ക്കാഘാതത്തെ തുടര്‍ന്നായിരുന്നു മരണം.
രണ്ടര വര്‍ഷമായി കനഡയില്‍ താമസിക്കുകയാണ് ത്വല്‍ഹത്ത്. ഹാലി ഫാക്‌സ് പ്രവിശ്യയിലാണ് ജോലി ചെയ്യുന്നത്. മസ്തിഷ്‌ക്കാഘാതത്തെ തുടര്‍ന്നായിരുന്നു മരണം സംഭവിച്ചത്. ത്വല്‍ഹത്തിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പരേതനായ തലാപ്പില്‍ത്തൊടിക അബൂബക്കര്‍ ഹാജിയുടെയും സി.പി അസ്മാബിയുടെയും മകനാണ്. ബദറുന്നീസ, റഹനാസ്, ജാസ്മിന്‍, സഫീറ (ടീച്ചര്‍, ജി എം എല്‍ പി എസ് കുട്ടശ്ശേരിക്കുളമ്പ), ജമാല്‍ അന്‍സാരി (ജിദ്ദ) എന്നിവര്‍ സഹോദരങ്ങളാണ്.
ഹോളിവുഡ് സുന്ദരി സ്‌കാര്‍ലെറ്റ് ജൊഹാന്‍സണ്‍ വിവാഹിതയായി. കൊമേഡിയനായ കോളിന്‍ ജോസ്റ്റ് ആണ് വരന്‍. കോളിന്റെ ആദ്യ വിവാഹവും മുപ്പത്തിയഞ്ചുകാരിയായ സ്‌കാര്‍ലെറ്റിന്റെ മൂന്നാം വിവാഹവുമാണിത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലാണ് വിവാഹം നടന്നത്.
കഴിഞ്ഞ മെയ് മാസത്തിലാണ് ഇവരുടെ വിവാഹ നിശ്ചയം നടന്നത്. രണ്ട് വര്‍ഷമായി ഇരുവരും പ്രണയത്തിലാണ്. 2017 ലാണ് കോളിന്‍ ജോസ്റ്റിനൊപ്പം സ്‌കാര്‍ലെറ്റ് ആദ്യമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്.
ഹോളിവുഡ് താരം റിയാന്‍ റെയ്‌നോള്‍ഡ്‌സാണ് സ്‌കാര്‍ലെറ്റിന്റെ ആദ്യ ഭര്‍ത്താവ്. 2008-ല്‍ വിവാഹിതരായ ഇവര്‍ 2010 ലാണ് വേര്‍പിരിഞ്ഞത്. പിന്നീട് ഫ്രഞ്ച് ബിസിനസ്സുകാരനായ റൊമെയ്ന്‍ ഡ്യൂറിക്കിനെ വിവാഹം ചെയ്ത സ്‌കാര്‍ലെറ്റ് 2017 ല്‍ വിവാഹമോചിതയായി. ഇതില്‍ ആറ് വയസ്സുള്ള ഒരു മകളുമുണ്ട്. മാര്‍വെലിന്റെ ബ്ലാക്ക് വിഡോ ആണ് സ്‌കാര്‍ലെറ്റിന്റെ റിലീസ് കാത്തിരിക്കുന്ന ചിത്രം. കൊവിഡിനെ തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് അടുത്ത വര്‍ഷത്തേക്ക് മാറ്റിയിരിക്കുകയാണ്.
കൊവിഡ് രോഗവുമായി ബന്ധപ്പെട്ട പഠനങ്ങൾ ശൈശവ ദശയിൽ നിൽക്കവെ രോഗം തലച്ചോറിനേയും ബാധിക്കുമെന്ന പുതിയ പഠന റിപ്പോർട്ടുകൾ പുറത്ത്. കൊവിഡ് ബാധിതരായ മൂന്നിലൊന്ന് പേർക്കും തലച്ചോറിന്റെ മുൻഭാഗത്ത് ചെറിയ തോതിൽ തകരാറുകൾ ഉണ്ടാവുന്നതായാണ് പഠനം സൂചിപ്പിക്കുന്നത്. കൊവിഡ് നാഡീസംബന്ധമായ തകരാറുകൾക്ക് കാരണമാകുന്നെന്ന സംശയങ്ങൾ ദുരീകരിക്കുന്നതാണ് ഈ പഠനം.
കൊവിഡ് ബാധിതരിൽ അപസ്മാരത്തിന് സമാനമായ ലക്ഷണങ്ങളുള്ളവർ, സംസാരത്തിന് ബുദ്ധിമുട്ടനുഭവപ്പെടുന്നവർ, മയക്കത്തിൽ നിന്നെഴുന്നേൽക്കാൻ ബുദ്ധിമുട്ടനുഭവപ്പെടുന്നവർ എന്നിവർക്ക് ഇഇജി പരിശോധന നടത്തണമെന്നും ഗവേഷകർ ശുപാർശ ചെയ്യുന്നു.
ഈ വിഷയത്തിൽ 80ഓളം പഠനങ്ങളാണ് യൂറോപ്യൻ ജോണൽ ഓഫ് എപിലെപ്‌സിയിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 600ഓളം രോഗികൾക്ക് ഈ രീതിയിൽ തലച്ചോറിന് തകരാർ സംഭവിച്ചതായി കണ്ടെത്തിയെന്ന് യുഎസിലെ ബെയ്‌ലർ കോളേജ് ഓഫ് മെഡിസിനിലെ ന്യൂറോളജി അസിസ്റ്റന്റ് പ്രൊഫസർ സുൽഫി ഹനീഫ് പറഞ്ഞു. നേരത്തേയും പഠനം നടത്തിയിരുന്നുവെങ്കിലും സ്ഥിരീകരിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ പുതിയ പരിശോധനയിൽ ഇക്കാര്യം സ്ഥിരീകരിക്കാൻ സാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. രോഗം ബാധിക്കുന്നവരിൽ മൂന്നിലൊന്ന് സ്ത്രീകളും മൂന്നിൽ രണ്ട് പുരുഷന്മാരുമാണ്. ഇവരുടെ ശരാശരി പ്രായം 61 ആണെന്നും ഡോ.ഹനീഫ് പറഞ്ഞു.
തലച്ചോറിന്റെ മുൻഭാഗങ്ങളിൽ പ്രതികരണം കുറയുന്നതുപോലുള്ള ലക്ഷണങ്ങളാണ് രോഗികളിൽ എഠുത്ത ഇഇജിയിൽ പൊതുവിൽ കാണാൻ കഴിയുന്നത്. തലച്ചോറിന്റെ മുൻഭാഗം വൈറസ് ശരീരത്തിൽ പ്രവേശിക്കുന്ന ഭാഗവുമായി ബന്ധപ്പെട്ട് കിടക്കുന്നതിനാലാകാം വൈറസ് തലച്ചോറിനെ ഇത്തരത്തിൽ ബാധിക്കുന്നതെന്ന് പഠനം സൂചിപ്പിക്കുന്നു.
കൊവിഡ് തലച്ചോറിനെ നേരിട്ട് ബാധിക്കുന്നില്ലെങ്കിലും ഓക്‌സിജൻ തോതിലുണ്ടാവുന്ന മാറ്റങ്ങൾ, കൊവിഡ് അനുബന്ധ ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ, അല്ലെങ്കിൽ മറ്റേതെങ്കിലും കൊവിഡ് പാർശ്വഫലങ്ങൾ എന്നിവയും തലച്ചോറിലെ തകരാറിനെ സ്വാധീനിച്ചേക്കാം. ഈ വിഷയത്തിൽ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിമാനാപകടമായ കരിപ്പൂർ വിമാനാപകടത്തിൽ 660 കോടി രൂപയുടെ നഷ്ടപരിഹാരത്തിന് തീരുമാനമായി. ഇന്ത്യൻ ഏവിയേഷൻ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന ഇൻഷുറൻസ് ക്ലെയിം തുകയാണ് ഇത്. വിവിധ ഇൻഷുറൻസ് കമ്പനികളുടെ കൂട്ടായ്മയാണ് എയർ ഇന്ത്യയ്ക്ക് ഇൻഷുറൻസ് തുക നൽകേണ്ടത്.
ഇന്ത്യൻ ഇൻഷുറൻസ് കമ്പനികളും, ആഗോള ഇൻഷുറൻസ് കമ്പനികളും ചേർന്നാണ് 660 കോടി രൂപ നൽകുക. 378.83 കോടി രൂപ വിമാനത്തിനുണ്ടായ നഷ്ടം നികത്താനും, 282.49 കോടി രൂപ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകാനുമാണ് ഉപയോഗിക്കുക.
പൊതുമേഖലാ സ്ഥാപനമായ ന്യൂ ഇന്ത്യാ ഇൻഷൂറൻസ് കമ്പനിയാണ് വിമാനത്തിന്റെ പ്രാഥമിക ഇൻഷൂറർ. ക്ലെയിമിന്റെ ഭൂരിഭാഗവും വഹിക്കുന്നത് ആഗോള ഇൻഷൂറൻസ് കമ്പനിയാണ്. യാത്രക്കാർക്ക് നൽകേണ്ട പ്രാഥമിക നഷ്ടപരിഹാരമെന്ന നിലയ്ക്ക് മൂന്നര കോടി ന്യൂ ഇന്ത്യാ ഇൻഷൂറൻസ് നൽകിയിട്ടുണ്ട്. ബാക്കി തുക വിശദാംശങ്ങൾ പരിശോധിച്ച ശേഷം നൽകും.
ഈ വർഷം ഓഗസ്റ്റ് ഏഴിനാണ് കരിപ്പൂരിൽ ലാൻഡിങ്ങിനിടെ വിമാനം റൺവേയിൽ നിന്നും തെന്നിനീങ്ങി താഴേക്ക് പതിച്ച് അപകടം ഉണ്ടായത്. 21 പേർക്ക് അപകടത്തിൽ ജീവൻ നഷ്ടമായി. നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കും സംഘത്തിനും ഹൈക്കോടതിയുടെ പരോക്ഷ വിമര്‍ശനം. സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള വീഡിയോ പങ്കുവെച്ച വിജയ് പി നായരെ കൈയ്യേറ്റെ ചെയ്ത കേസില്‍ ഭാഗ്യലക്ഷ്മിയുടെയും കൂട്ടരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരോക്ഷ വിമര്‍ശനം.
എന്തു സന്ദേശമാണ് നിങ്ങളുടെ പ്രവര്‍ത്തി സമൂഹത്തിന് നല്‍കുക എന്ന് കോടതി ചോദിച്ചു. നിയമവ്യവസ്ഥയില്‍ വിശ്വാസമില്ലാത്തതിനാലാണോ നിയമം കയ്യിലെടുത്തത് എന്നും കോടതി ആരാഞ്ഞു. ഒരാളെ വീട്ടില്‍ക്കയറി പെരുമാറുകയും സാധനങ്ങള്‍ എടുത്തു കൊണ്ടുപോകുകയും ചെയ്യുന്നത് മോഷണമല്ലേ എന്നും കോടതി ചോദിച്ചു.
മാറ്റത്തിനുവേണ്ടി ഇറങ്ങുന്നവര്‍ പ്രത്യാഘാതങ്ങള്‍ അനുഭവിക്കാനും തയാറാവണം എന്നും കോടതി പറഞ്ഞു. എന്നാല്‍ തന്റെ പ്രവര്‍ത്തി സമൂഹത്തിനു തെറ്റായ സന്ദേശം നല്‍കില്ലെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ മറുപടി. ഭാഗ്യലക്ഷ്മി, ദിയ സന, ലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി പറയാനിരിക്കെയാണ് വിജയ് പി നായര്‍ കോടതിയെ സമീപിച്ചത്.
തന്റെ ഭാഗം കൂടി കേട്ട ശേഷമേ വിധി പറയാവൂ എന്നായിരുന്നു വിജയ് പി നായരുടെ ആവശ്യം. തന്റെ അനുമതിയില്ലാതെ മുറിയില്‍ കയറി സാധനങ്ങള്‍ എടുത്തു കൊണ്ടു പോയതായും അടിച്ചതായും ശരീരത്ത് ചൊറിയണം ഇടുകയും ചെയ്തതായും വിജയ് പി നായര്‍ പറഞ്ഞു.
ഭാഗ്യലക്ഷ്മിക്കും കൂട്ടര്‍ക്കും മുന്‍കൂര്‍ജാമ്യം നല്‍കരുതെന്നും വിജയ് പി.നായര്‍ ആവശ്യപ്പെട്ടു. മുന്‍കൂട്ടി ആസൂത്രണം ചെയ്തതായിരുന്നു ആക്രമണമെന്ന വാദത്തെ ഭാഗ്യലക്ഷ്മിയുടെ അഭിഭാഷകന്‍ എതിര്‍ത്തു. തെളിവു നശിപ്പിക്കാതിരിക്കാന്‍ പൊലീസില്‍ കൊടുക്കാനാണ് ലാപ്‌ടോപ്പും ഫോണും എടുത്തു കൊണ്ടു പോയതെന്ന് ഭാഗ്യലക്ഷ്മി കോടതിയെ അറിയിച്ചു.
തെളിവ് നശിപ്പിക്കാതിരിക്കാനാണ് എങ്കില്‍ എന്തിനാണ് തന്നെക്കൊണ്ട് വിഡിയോ ഡിലീറ്റ് ചെയ്യിച്ചത് എന്നായിരുന്നു വിജയ് ചോദിച്ചത്. കേസില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് പൊലീസും കോടതിയെ അറിയിച്ചു. കേസില്‍ വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റി വച്ചിരിക്കുകയാണ്.
റിയാദ്∙ സൗദിയിൽ പ്രവാസി തൊഴിലാളികളും തൊഴിലുടമയും തമ്മിലെ ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സ്‌പോൺസർഷിപ്(കഫാലത്ത്) സംവിധാനം എടുത്ത് കളയുന്നുവെന്ന് വീണ്ടും റിപ്പോർട്ട്. മാനവ വിഭവശേഷി വികസന മന്ത്രാലയം ഇതു സംബന്ധിച്ച് ഉത്തരവിറക്കാൻ പോകുന്നു എന്നതാണ് വാർത്ത. പകരം തൊഴിലുടമയും പ്രവാസിയും തമ്മിൽ പ്രത്യേക തൊഴിൽ കരാർ ഏർപ്പെടുത്തി നിയന്ത്രിക്കുമെന്നും പറയുന്നു.
ഈ കൊല്ലം ഫെബ്രുവരി 3 ന് ഇങ്ങനെയൊരു വാർത്ത ഒരു ഓൺലൈൻ മാധ്യമത്തെ ഉദ്ധരിച്ച് പ്രചരിച്ചിരുന്നു. ഇത്തരം തീരുമാനങ്ങൾ ഔദ്യോഗിക വൃത്തങ്ങളിലൂടെ അറിയിക്കുമെന്നായിരുന്നു അധികൃതർ അന്ന് പ്രതികരിച്ചത്. ഇതേ വാർത്ത തന്നെയാണ് വീണ്ടും പ്രചാരം നേടിയിട്ടുള്ളത്. 2021 ആദ്യ പകുതിയിൽ ഇത് യാഥാർഥ്യമാകുമെന്നാണ് റിപ്പോർട്ട് പറയുന്നത്. സ്‌പോൺസർഷിപ്പ് സംവിധാനം അവസാനിപ്പിക്കുന്നതോടെ സൗദിയിൽ കഴിയുന്ന ഒരു കോടിയിലേറെയുള്ള പ്രവാസികൾക്കാണ് അതിന്റെ പ്രയോജനം ലഭിക്കുക.വിനോദം, ഭവനം സ്വന്തമാക്കാൻ തുടങ്ങി പ്രവാസികളുടെ ജീവിത നിലവാരം ഉയർത്തുന്നതുമായി ബന്ധപ്പെട്ടാണ് തീരുമാനം.
ബുധനാഴ്ച പ്രഖ്യാപിക്കാനിരുന്നതാണെന്നും എന്നാൽ രാജ്യാന്തര മാധ്യമ പ്രതിനിധികളെ കൂടി ഉൾപ്പെടുത്തി വിപുലമായ സമ്മേളനത്തിൽ പുറത്തുവിടാനാണ് പദ്ധതിയെന്നും റിപ്പോർട്ടിൽ പറയുന്നു. വിഷൻ 2030 ഭാഗമാണ് പരിഷ്കരണം. ഇത് പ്രാബല്യത്തിൽ വരുന്നതോടെ പ്രവാസിക്ക് രാജ്യത്തിന് പുറത്ത് കടക്കാനും മടങ്ങി വരാനും സ്വദേശി പൗരന്റെ അനുമതിയോ അംഗീകാരമോ വേണ്ടി വരില്ല. തൊഴിലുടമയുടെ സമ്മതമില്ലാതെ ഫൈനൽ എക്സിറ്റ് നേടാനും ആകും. റിക്രൂട്ട്മെന്റും തുടർന്നുള്ള അവകാശങ്ങളും തൊഴിൽ കരാറിൽ പറഞ്ഞത് പ്രകാരമാണ് ലഭ്യമാകുക. 2019 മേയ് മാസത്തിലാണ് വിദേശികൾക്ക് പ്രത്യേക അവകാശങ്ങൾ അനുവദിച്ച് നൽകുന്ന പ്രിവിലേജ് ഇഖാമ പ്രാബല്യത്തിൽ വന്നത്.
സമ്പദ് വ്യവ്യസ്ഥയുടെ വൈവിധ്യവൽക്കരണവും മറ്റു വാണിജ്യ ലക്ഷ്യങ്ങളും മുന്നിൽ കണ്ട് നടപ്പാക്കിയ പദ്ധതിക്ക് വൻ പ്രതികരണമാണ് ലഭിച്ചത്. ഇതിന്റെ അടുത്ത ഘട്ടമായാണ് സ്‌പോൺസർഷിപ്പ് എടുത്തുകളയുന്നതിലൂടെ ലക്ഷ്യം വെക്കുന്നത്. തൊഴിൽ നിയന്ത്രണങ്ങളും സംവിധാനങ്ങളും ഭേദഗതി ചെയ്യുന്നതിലൂടെ പ്രവാസി തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള കരാർ ബന്ധം മെച്ചപ്പെടുത്തുന്നതിനാണ് പ്രധാനമായും ഇത് നടപ്പാക്കുന്നത് എന്നാണ് വിശദീകരണം.
ഇതു തൊഴിൽ വിപണിയെ ഉത്തേജിപ്പിക്കുകയും കൂടുതൽ വൈദഗ്ധ്യമുള്ളവരെ ആകർഷിക്കുകയും ചെയ്യും. ഒപ്പം ആരോഗ്യകരമായ മത്സരശേഷി വളർത്തുന്നതിനും ഉപകരിക്കും. പ്രവാസികളുടെ സംതൃപ്തി ഉയർത്തുക, തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുക, തൊഴിൽ വിപണിയിൽ അവരുടെ ഉൽപാദനക്ഷമത കൂടുക, ആഗോള പ്രതിഭകളെ ആകർഷിക്കുക എന്നിവയും പുതിയ രീതിയിലൂടെ ഉന്നം വയ്ക്കുന്നു. തൊഴിൽ മേഖലയിൽ നിലനിന്നിരുന്ന ചൂഷണവും തൊഴിലാളികളുടെ അവകാശങ്ങൾ പരിമിതപ്പെടുത്തുന്ന രീതികളും മനുഷ്യക്കടത്ത് ഉൾപ്പടെയുള്ള കുറ്റകൃത്യങ്ങളും സ്പോണ്‍സർഷിപ്പിന്റെ മറവിൽ നടന്നിരുന്നു. പലപ്പോഴും സ്‌പോൺസർഷിപ്പ് ദുരുപയോഗം ചെയ്യപ്പെട്ടു. ഇത്തരം സാഹചര്യങ്ങളെ ഇല്ലായ്മ ചെയ്യുകയും കൂടി ലക്ഷ്യമുണ്ട്.
നിലവിലെ സ്‌പോൺസർഷിപ്പ് സംവിധാനം പലരും വ്യക്തി താൽപര്യത്തിനാണ് ഉപയോഗപ്പെടുത്തിയതെന്ന് ആക്ഷേപമുണ്ട്. ഇത് തൊഴിലില്ലായ്മ നിരക്കിനെയും രാജ്യത്തിന്റെ പ്രതിഛായയെയും നന്നായി ബാധിച്ചിട്ടുണ്ട്. സ്പോൺസർഷിപ്പ് സമ്പ്രദായത്തിലെ അപാകതകൾ ധാരാളമുണ്ടായിരുന്നു. തൊഴിൽ തർക്കങ്ങളും നിരവധി റിപ്പോർട്ട് ചെയ്യപ്പെട്ടു. 1952 മുതലാണ് രാജ്യത്ത് സ്‌പോൺസർഷിപ്പ് സമ്പ്രദായം നടപ്പാക്കിത്തുടങ്ങിയത്.
ഇരു കക്ഷികൾക്കുമിടയിൽ നിലനിൽക്കേണ്ട ബന്ധങ്ങളെ ചൊല്ലിയുള്ള നിരവധി മാറ്റങ്ങളിലൂടെ ഈ സമ്പ്രദായം വിവിധ ഘട്ടങ്ങളിൽ പരിഷ്കരിച്ചു. സ്പോൺസർക്ക് കീഴിൽ തൊഴിലെടുക്കുന്ന ജീവനക്കാരന് രാജ്യം വിടാനോ മറ്റു തൊഴിൽ സ്ഥാപനത്തിലേക്ക് മാറാനോ നിലവിൽ ഈ സംവിധാനത്തിൽ കഴിയില്ല. സർക്കാറുമായുള്ള മിക്ക ഇടപാടുകളും സ്പോൺസർ മുഖേനയാണ് നടക്കേണ്ടത്. ഇത്തരം നൂലാമാലകളും നിയന്ത്രണങ്ങളുമാണ് സ്‌പോൺസർഷിപ്പ് സംവിധാനം എടുത്ത് കളയുന്നതിലൂടെ ഇല്ലാതാകുന്നത്.
അതേസമയം ഇത്തരം നീക്കങ്ങളെക്കുറിച്ച് ഔദ്യോഗിക വിശദീകരണങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. അതുകൊണ്ടു തന്നെ ഇത്തരമൊരു രീതി നടപ്പാക്കപ്പെട്ടാൽ പ്രവാസികളെ അത് ഏതു രീതിയിൽ ബാധിക്കുമെന്നു പറയാനുമാകില്ല.
ഡബ്ലിൻ ∙ ഇന്ത്യക്കാരിയെയും രണ്ടു മക്കളെയും അയർലൻഡ് ബാലന്റീറിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടരുന്നു. ഇവർ കൊല്ലപ്പെട്ടതാണെന്നു സംശയമുണ്ടെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയശേഷമേ വ്യക്തത വരൂ എന്നാണ് അധികൃതരുടെ നിലപാട്. ബെംഗളൂരുവിൽനിന്നുള്ള സീമ ബാനു (37), മകള്‍ അസ്‌ഫിറ റിസ (11), മകന്‍ ഫൈസാൻ സയീദ് (6) എന്നിവരാണു മരിച്ചത്.
കൊലപാതകമെന്നാണു പ്രാഥമിക നിഗമനമെന്നും പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായിട്ടില്ലെന്നും ഉടൻ റിപ്പോർട്ട് കിട്ടുമെന്നും അയർലൻഡ് പൊലീസായ ഗാർഡ വൃത്തങ്ങൾ സൂചിപ്പിച്ചു. ‘ദുരൂഹം’ എന്ന വിഭാഗത്തിലാണു മൂന്നു പേരുടെയും മരണത്തെ പൊലീസ് ഉൾപ്പെടുത്തിയിരിക്കുന്നത്. സീമയ്ക്കു ഭർത്താവിൽനിന്നു ക്രൂരമായ പീഡനമാണ് അനുഭവിക്കേണ്ടി വന്നതെന്ന് ആരോപണമുണ്ട്. ദിവസങ്ങൾക്കു മുൻപു നടന്ന മരണം ഇക്കഴിഞ്ഞ ബുധനാഴ്ചയാണു ഗാർഡ അറിയുന്നത്. ഏതാനും മാസങ്ങൾക്കു മുൻപാണു സീമയും കുട്ടികളും ഇവിടെ താമസമാക്കിയത്.
ബാലിന്റീര്‍ എജ്യുക്കേറ്റ് ടുഗെദര്‍ നാഷനല്‍ സ്‌കൂളിലാണു കുട്ടികളെ ചേർത്തിരുന്നത്. ഏതാനും ദിവസമായി വീട്ടുകാരുടെ ശബ്ദമൊന്നും കേൾക്കാതിരുന്ന അയൽക്കാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കുട്ടികളുടെയും സീമയുടെയും മൃതദേഹങ്ങൾ വെവ്വേറെ മുറികളിലാണു കിടന്നിരുന്നത്. ഭർത്താവാണോ മറ്റാരെങ്കിലുമാണോ കൃത്യം ചെയ്തതെന്ന് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.