Latest News

കൊറോണ വൈറസ് പകര്‍ച്ചയുടെ സാഹചര്യത്തില്‍ ജനങ്ങള്‍ നേരിടാനിരുന്ന വലിയൊരു പ്രതിസന്ധിയാണ് വിവിധ ലോണുകളുടെ അടവുകള്‍. സ്വകാര്യ മേഖലയില്‍ തൊഴിലെടുക്കുന്നവരും അന്നന്ന് തൊഴിലെടുത്ത് ജീവിക്കുന്നവരുമായ നിരവധി പേര്‍ ഈ പ്രശ്നം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെ കഴിഞ്ഞദിവസം ധനമന്ത്രാലയത്തിലെ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെക്രട്ടറി ദേബാശിഷ് പാണ്ഡ ഈ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി റിസര്‍വ് ബാങ്കിന് കത്തെഴുതുകയുണ്ടായി. കുറച്ചു മാസങ്ങള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിക്കണമെന്നായിരുന്നു ആവശ്യം. ഇഎംഐകള്‍, വായ്പകളുടെ തിരിച്ചടവുകള്‍ എന്നിവ പിരിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തി വെക്കണമെന്നും, കിട്ടാക്കടം സംബന്ധിച്ചുള്ള ചട്ടങ്ങളില്‍ ഇളവ് വേണമെന്നും കത്ത് വ്യക്തമാക്കി.

ഈ പ്രശ്നത്തിനുള്ള പരിഹാരമാണ് ഇന്നുണ്ടായിരിക്കുന്നത്. മൂന്ന് മാസത്തെ മോറട്ടോറിയം ഇഎംഐകള്‍, വായ്പകളുടെ തിരിച്ചടവുകള്‍ എന്നിവയ്ക്ക് നല്‍കിയിരിക്കുകയാണ്.അടവില്‍ വീഴ്ച വരുത്തുന്നവര്‍ നേരിടുന്ന വലിയ പ്രശ്നം ക്രെഡിറ്റ് റേറ്റിങ്ങില്‍ ഇടിവ് വരും എന്നതാണ്. ഇത് ഭാവിയില്‍ വലിയ പ്രശ്നങ്ങളിലേക്ക് വായ്പാ ഉപയോക്താക്കളെ നയിക്കും. ഈ പ്രശ്നത്തിനും പരിഹാരം നല്‍കിയിട്ടുണ്ട്. ഈ മൂന്ന് മാസങ്ങളിലെ വീഴ്ച ക്രെഡിറ്റ് റേറ്റിങ്ങിനെ ബാധിക്കില്ലെന്നാണ് തീരുമാനം. സാധാരണ ഇത്തരം വീഴ്ചകള്‍ പലിശനിരക്ക് ഉയര്‍ത്താറുണ്ട്. കൂടാതെ, വായ്പയെടുക്കുമ്പോള്‍ ഇരുകക്ഷികളും ഏര്‍പ്പെട്ടിട്ടുള്ള കരാറില്‍ നിന്നും വ്യത്യസ്തമായ ഏതെങ്കിലും അധിക ചാര്‍ജുകള്‍ ഈ മോറട്ടോറിയത്തിന്റെ കാലയളവിലെ വീഴ്ചകള്‍ക്ക് ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇത് ബാങ്കുകളുടെ തീരുമാനത്തെക്കൂടി ആശ്രയിച്ചിരിക്കുന്ന കാര്യമാണ്.

അതെസമയം ഇത് റിസര്‍വ്വ് ബാങ്കിന്റെ പ്രസ്താവനയെ ആശ്രയിച്ചുള്ള അനുമാനങ്ങളാണ്. ഇതില്‍ മാറ്റം വരാനിടയുണ്ട്. ബാങ്കുകള്‍ ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതിന്റെ രീതിയനുസരിച്ചുള്ള മാറ്റങ്ങളാണുണ്ടാവുക. മോറട്ടോറിയം നടപ്പാക്കാന്‍ ബാങ്കുകള്‍ക്ക് അനുമതി നല്‍കുക മാത്രമാണ് റിസര്‍വ് ബാങ്ക് ചെയ്തിട്ടുള്ളത്. എങ്കിലും പൊതുവില്‍ ഈ കാലയളവിലെ തിരിച്ചടവില്‍ വരുന്ന വീഴ്ചകള്‍ ഉപയോക്താക്കള്‍ക്ക് പ്രശ്നമുണ്ടാക്കില്ല. വായ്പകള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള പലിശ ഈ മോറട്ടോറിയ കാലയളവില്‍ ഈടാക്കുമോയെന്ന കാര്യത്തില്‍ വ്യക്തത വരാനുണ്ട്. ചെറിയ തോതിലുള്ള ഒരു പരിശയ്ക്ക് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.ബാങ്കിന്റെ ആസ്തിബാധ്യതകളെ മോശമായി ബാധിക്കാത്ത വിധത്തില്‍ മോറട്ടോറിയം നടപ്പാക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോകമാകെ നിശ്ചലമായതോടെ, ഇംഗ്ലണ്ടിലുള്ള ഭാര്യയുടെയും മക്കളുടെയും അടുത്തെത്താൻ പണത്തിനായി പുതിയൊരു ആശയം കണ്ടെത്തി മുൻ ന്യൂസീലൻഡ് താരം. 2005–2009 കാലഘട്ടത്തിൽ ന്യൂസീലൻഡ് ജഴ്സിയിൽ കളിച്ചിരുന്ന നീൽ ഒബ്രീനാണ് കുടുംബത്തിന്റെ അടുത്തെത്താൻ വിമാന ടിക്കറ്റിന് പണം േതടി പുതിയൊരു തന്ത്രം പയറ്റുന്നത്. കൊറോണ വൈറസ് വ്യാപനത്തിനിടെ ന്യൂസീലൻഡിൽ കുടുങ്ങിപ്പോയ ഒബ്രീന്, വിമാനങ്ങൾ റദ്ദാക്കിയതോടെ നാട്ടിലേക്കു തിരികെ പോകാൻ കഴിഞ്ഞിരുന്നില്ല. ഇതിനിടെ കയ്യിലുള്ള പണവും തീർന്നതോടെയാണ് ഇംഗ്ലണ്ടിലേക്കു മടങ്ങാൻ ‘ക്രൗഡ് ഫണ്ടിങ്’ എന്ന മാർഗം തേടുന്നത്.

ആരാധകരുമായി സ്കൈപ്പിലൂടെയോ മറ്റു വിഡിയോ കോൾ സംവിധാനങ്ങളിലൂടെയോ സംവദിക്കാം, പണം തന്നാൽ മതിയെന്നാണ് ഒബ്രീൻ പറയുന്നത്. ഇതല്ലാതെ നാട്ടിലേക്കു മടങ്ങാൻ പണം കണ്ടെത്താൻ വേറെ വഴിയില്ലെന്നും ഒബ്രീൻ പറയുന്നു. 2005–2009 കാലഘട്ടത്തിൽ ന്യൂസീലൻഡിനായി 22 ടെസ്റ്റും 10 ഏകദിനവും നാലു ട്വന്റി20 മത്സരങ്ങളും കളിച്ച താരമാണ് ഒബ്രീൻ. ഒബ്രീന്റെ ട്വീറ്റിൽനിന്ന്:

‘ഓകെ, ഇംഗ്ലണ്ടിലേക്കു മടങ്ങാൻ വിമാന ടിക്കറ്റിന് പണം കണ്ടെത്തുന്നതിന് പുതിയൊരു വഴി തേടുന്നു. ഇതാണ് ആശയം. ക്രിക്കറ്റ്, രാഷ്ട്രീയം, സോസേജ്, മാനസികാരോഗ്യം, സച്ചിൻ തുടങ്ങി ഏതു വിഷയത്തെക്കുറിച്ചും ഞാനുമായി 20 മിനിറ്റ് സ്കൈപ്പ്/വിഡിയോ കോൾ ചെയ്യാൻ അവസരം. എനിക്ക് ചെറിയ രീതിയിൽ പണം നൽകാൻ സന്നദ്ധതയുള്ള ആർക്കെങ്കിലും ഈ ആശയത്തിൽ താൽപര്യമുണ്ടെങ്കിൽ മെസേജ് അയയ്ക്കൂ’ – ഒബ്രീൻ എഴുതി.

∙ ഒബ്രീൻ കുടുങ്ങിയതെങ്ങനെ?

വിരമിച്ചശേഷം ഭാര്യയും മക്കളുമൊത്ത് യുകെയിൽ സ്ഥിരതാമസമാക്കിയ ഒബ്രീൻ, മാനസികാരോഗ്യവുമായി ബന്ധപ്പെട്ട ചികിത്സയ്ക്കായാണ് ഏതാനും ദിവസം മുൻപ് ന്യൂസീലൻഡിലെത്തിയത്. ലോകവ്യാപകമായി കോവിഡ് ഭീതി പടർന്നുപിടിച്ചതോടെ യുകെയിലേക്കു മടങ്ങാൻ ഉദ്ദേശിച്ചതിലും നേരത്തെ ഒബ്രീൻ ടിക്കറ്റും ബുക്കു ചെയ്തു. പക്ഷേ, മൂന്നു തവണ ടിക്കറ്റ് ബുക്കു ചെയ്തെങ്കിലും ആ വിമാനങ്ങളെല്ലാം റദ്ദാക്കപ്പെട്ടു. ഇതോടെ ന്യൂസീലൻഡിൽ കുടുങ്ങിയ അവസ്ഥയിലായി താരം.

യുകെയിൽ വൈറസ് പടർന്നുപിടിച്ചതോടെ രോഗിയായ ഭാര്യയെ ചൊല്ലിയാണ് ഒബ്രീന്റെ ആശങ്ക. ഇക്കാര്യം അദ്ദേഹം വെളിപ്പെടുത്തുകയും ചെയ്തു. മക്കൾ രണ്ടുപേരും തീരെ ചെറുപ്പമാണ്. ഒപ്പമുള്ള അമ്മയ്ക്കാണെങ്കിൽ വയസ്സ് 80 കഴിഞ്ഞു. ശ്വാസകോശ സംബന്ധമായ അസുഖമുള്ള ഭാര്യ റോസിക്ക് ഇപ്പോഴത്തെ സാഹചര്യത്തിൽ കോവിഡ് ബാധിക്കാനുള്ള സാധ്യത വളരെക്കൂടുതലാണെന്നാണ് ഒബ്രീന്റെ വിഷമം. ഈ സമയത്ത് അവൾക്ക് ആശ്വാസമേകേണ്ട തനിക്ക് കൂടെ നിൽക്കാൻ പറ്റിയില്ലെന്നും അദ്ദേഹം വിലപിക്കുന്നു.

‘ഈ വൈറസിന് അവളുടെ ജീവനെടുക്കാനാകും. രണ്ടു കൊച്ചു കുട്ടികളും 80 വയസ്സ് പിന്നിട്ട അമ്മയുമൊത്ത് അവൾ എങ്ങനെ പിടിച്ചുനിൽക്കുമെന്നാണ് എന്റെ ആശങ്ക. ഒപ്പം നിന്ന് അവളുടെ വിഷമം പങ്കുവയ്ക്കേണ്ട ആളാണ് ഞാൻ. ഇപ്പോഴത്തെ സാഹചര്യത്തിൽ അവളുടെ വിഷമം കൂട്ടാൻ മാത്രമേ എന്നേക്കൊണ്ടു പറ്റുന്നുള്ളൂ’ – ഒബ്രീൻ പറഞ്ഞു.

മനുഷ്യനും മൃഗവും പക്ഷിയുമെല്ലാം ചേർന്ന വിചിത്രരൂപിയായ ഒരു ജീവി ഇറ്റലിയിലെ ഒരു പള്ളിമിനാരത്തിൽ പിടിച്ചു കയറുന്ന വിഡിയോ ഇപ്പോൾ ലോകമെങ്ങും ഭീതിവിടർത്തി കറങ്ങിനടക്കുകയാണ്. പള്ളിയുടെ തൊട്ടടുത്തുള്ള കെട്ടിടത്തിന്റെ ജനാലയിൽനിന്നു മൊബൈൽ ഫോണിൽ ചിത്രീകരിച്ചതെന്നു തോന്നിക്കുന്നതാണ് വിഡിയോ. ഭീമാകാരമായ ചിറകുകളാണു ജീവിക്കുള്ളത്. അല്ലെങ്കിൽത്തന്നെ, കോവിഡ് ഭീതിയിൽ കഴിയുന്ന നാട്ടിൽ കൂടുതൽ പേടി പരത്തുകയാണ് ഇത്തരം വിഡിയോകൾ പ്രചരിപ്പിക്കുന്നവരുടെ ലക്ഷ്യം.

വിദേശത്ത് ഈ വിഡിയോ പ്രചരിക്കുന്നത്, ‘എന്തെല്ലാം ദുരന്തങ്ങളാണ് ഒരേസമയം നമ്മെ തേടിയെത്തുന്നത്’ എന്ന അടിക്കുറിപ്പോടെ ആണെങ്കിൽ, ഇന്ത്യയിൽ സംഗതിയുടെ പോക്ക് വേറെ തലത്തിലാണ്. ഒരു മതത്തിനുമേൽ മറ്റൊരു മതം നടത്തുന്ന ആക്രമണം എന്നാണ് ഇവിടത്തെ വിശദീകരണം. സത്യത്തിൽ, നിക്കരാഗ്വേയിലെ ജെജെപിഡി എന്ന ഗ്രാഫിക് ഡിസൈനിങ് സ്ഥാപനം കംപ്യൂട്ടറിൽ സ്പെഷൽ ഇഫക്ട്സ് ഉപയോഗിച്ചു സൃഷ്ടിച്ചതാണ് ഈ വിഡിയോ.

ചൈനയിൽ നിന്നു സമാനമായ മറ്റൊരു വിഡിയോ ഈയിടെ വന്നിരുന്നു. ‍ഡ്രാഗൺ പോലുള്ള ഭീകരൻ ആകാശത്തേക്കു പറന്നകന്ന് ഇല്ലാതാകുന്നതാണു വിഡിയോയിൽ. കൊറോണ വൈറസ് ചൈനയെ വിട്ടു പോകുന്നതാണ് എന്നായിരുന്നു വിശദീകരണം. വൈറസ് ബാധ ചൈനയിൽ ഏതാണ്ട് ഇല്ലാതായി എന്നതു വസ്തുതയാണ്. എന്നാൽ, വിഡിയോയിൽ പറന്നുപോകുന്നത് വൈറസുമല്ല, ഡ്രാഗണുമല്ല. വിഡിയോ ഗ്രാഫിക്സ് ആണ്! ഇതുപോലുള്ള വിഡിയോകൾ ഇനിയും നമ്മുടെ ഫോണുകളിലെത്തും. ദയവായി വിശ്വസിക്കരുത്, ഫോർവേഡ് ചെയ്യരുത്.

ഇടുക്കി ജില്ലയിലെ കോവിഡ്–19 സ്ഥിരീകരിച്ച ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതാവ് കേരളം ചുറ്റിയതായി രേഖകൾ. സംസ്ഥാനത്തെ മുതിർന്ന രണ്ടു കോൺഗ്രസ് നേതാക്കളുമൊത്ത് മന്ത്രിമാരെയും എംഎൽഎമാരെയും വകുപ്പു സെക്രട്ടറിമാരെയും കാണാ‍ൻ പോയി. നിയമസഭാ മന്ദിരത്തിലും നിയമസഭാ ഹോസ്റ്റലിലും എത്തി.

എവിടെനിന്നാണു കോൺഗ്രസ് നേതാവിന് രോഗം ബാധിച്ചത് എന്ന് ഇപ്പോഴും വ്യക്തമല്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. പൊതുപ്രവർത്തകൻ എന്ന നിലയിൽ ഗൾഫിൽ നിന്നു വന്നവരുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്നും ആരോഗ്യ വകുപ്പ് അന്വേഷിക്കുന്നുണ്ട്. സജീവമായി പൊതുരംഗത്തുള്ള ആളായതിനാൽ നേതാക്കന്മാരും പ്രവർത്തകരും മറ്റുമായി ഇദ്ദേഹം ബന്ധപ്പെട്ടിരുന്നു. ഇക്കാരണത്താൽ ഇദ്ദേഹത്തിന്റെ വിശദമായ യാത്രാവഴി തയാറാക്കുന്നത് ക്ലേശകരമാണെന്ന് ഇടുക്കി കലക്ടർ എച്ച്. ദിനേശൻ പറഞ്ഞു. എങ്കിലും ലഭ്യമായ വിവരങ്ങൾ വച്ച് സഞ്ചാരപഥം ഇന്നു പ്രസിദ്ധപ്പെടുത്തും.

ഇടുക്കി ജില്ലയുടെ ആസ്ഥാനമായ ചെറുതോണിയിലാണ് നേതാവ് താമസിക്കുന്നത്. ഒരു ഡസനിലേറെ പോഷക സംഘടനകളുടെ നേതാവാണ്. സംസ്ഥാനത്തിനകത്തും പുറത്തും നിരന്തരം യാത്ര ചെയ്യുന്ന ആളുമാണ്. കഴിഞ്ഞ മാസം 13 ന് കാസർകോട്ട് എത്തി ഏകാധ്യാപകരുടെ സംസ്ഥാന ജാഥയിൽ പങ്കെടുത്തു. ജാഥ മറയൂർ ചെറുവാട് ആദിവാസി കുടിയിലാണ് ആരംഭിച്ചത്. ഏകാധ്യാപകരും കുട്ടികളും ഉൾപ്പെടെ നൂറിലധികം പേർ പങ്കെടുത്തിരുന്നു. നേതാക്കന്മാരുടെയും മറ്റും വീടുകളിലും ഇദ്ദേഹം സന്ദർശനം നടത്തിയിരുന്നു.

കോവിഡ്–19 സ്ഥിരീകരിച്ച സാഹചര്യത്തിൽ കോൺഗ്രസ് നേതാവിനെ തൊടുപുഴയിലെ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. ഭാര്യയും മക്കളും മകന്റെ ഭാര്യയും ഉൾപ്പെടെയുള്ളവർ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിൽ വീട്ടിലാണ്. നേതാവുമായി അടുത്തിടപഴകിയവരോട് വീട്ടുനിരീക്ഷണത്തിലാകാൻ നിർദേശിച്ചതായും കലക്ടർ പറഞ്ഞു. ഇദ്ദേഹം മാർച്ച് 13നും 20നും ഇടയ്ക്ക് പാലക്കാട്, ഷോളയാർ, മറയൂർ, മൂന്നാർ, പെരുമ്പാവൂർ, ആലുവ, മാവേലിക്കര, തിരുവനന്തപുരം നിയമസഭാ മന്ദിരം എന്നിവിടങ്ങളിൽ എത്തിയിരുന്നതായി കലക്ടർ അറിയിച്ചു.

കോൺഗ്രസ് നേതാവിനു കൂടി കോവിഡ്–19 സ്ഥിരീകരിച്ചതോടെ ഇതുവരെ 3 പേർക്കാണ് ഇടുക്കി ജില്ലയിൽ രോഗം ബാധിച്ചതായി കണ്ടെത്തിയത്. ഇടുക്കി ജില്ലയിൽ കോവിഡ് ബാധിക്കുന്ന ആദ്യ തദ്ദേശീയനാണ് ഇദ്ദേഹം. മൂന്നാറിലെത്തിയ ബ്രിട്ടിഷ് പൗരന് രോഗം സ്ഥിരീകരിച്ചത് കഴിഞ്ഞയാഴ്ചയായിരുന്നു. ദുബായിൽ നിന്നെത്തിയ തൊടുപുഴ കുമാരമംഗലം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചത് ബുധനാഴ്ച.

നേതാവിന്റെ യാത്രകളെക്കുറിച്ച് ജില്ലാ ഭരണകൂടത്തിനു ലഭിച്ച വിവരങ്ങൾ.

മാർച്ച് 7 : പാലക്കാട് സന്ദർശനം

മാർച്ച് 8 :അട്ടപ്പാടിയിലും ഷോളയാറിലും എത്തി. പെരുമ്പാവൂരിൽ താമസിച്ചു

മാർച്ച് 9 : രാവിലെ തൊടുപുഴയിൽ മടങ്ങിയെത്തി. പാർട്ടി യോഗങ്ങളിൽ പങ്കെടുത്തു.

മാർച്ച് 10 : ആലുവയിലേക്കു കാറിൽ പുറപ്പെട്ടു. ആലുവയിൽ നിന്ന് മാവേലി എക്സ്പ്രസിൽ തിരുവനന്തപുരത്തേക്കു പോയി.

മാർച്ച് 11 : കോൺഗ്രസിന്റെ രണ്ടു സംസ്ഥാന നേതാക്കളെ കണ്ടു. ഒരു നേതാവിനെയും കൂട്ടി സെക്രട്ടേറിയറ്റിൽ എത്തി മന്ത്രിമാരെ കണ്ടു നിവേദനം നൽകി. വകുപ്പു സെക്രട്ടറിമാരെ കണ്ടു. എംഎൽഎ ഹോസ്റ്റലിലെത്തി.

മാർച്ച് 12 : മൂന്നാറിൽ പാർട്ടിയുടെ പോഷക സംഘടനയുടെ യോഗത്തിൽ പങ്കെടുത്തു. ഇതിനു ശേഷം മറയൂരിലേക്കു പോയി. ഏകാധ്യാപകരുടെ സത്യഗ്രഹ സമരത്തിൽ പങ്കെടുത്തു. മൂന്നാർ ടാറ്റാ ടീ ആശുപത്രിയിലെത്തി.

മാർച്ച് 13: പനി ബാധിച്ചു. വൈകിട്ട് ചെറുതോണിയിലെ വീട്ടിൽ തിരിച്ചെത്തി. മസ്ജിദിൽ പോയി.

മാർച്ച് 14: രാവിലെ തൊടുപുഴയിലെത്തി. കെപിസിസി ഭാരവാഹിയുമായി ചർച്ച നടത്തി. പനി കൂടിയതോടെ ഇടുക്കി ജില്ലാ ആശുപത്രിയിലെത്തി. പിന്നീടുള്ള ദിവസങ്ങളിൽ വീട്ടിൽ വിശ്രമിച്ചു.

മാർച്ച് 20 : മസ്ജിദിൽ പോയി.

മാർച്ച് 23: പനി മാറാത്തതിനെ തുടർന്നു വീണ്ടും ജില്ലാ ആശുപത്രിയിലെത്തി ഡോക്ടറെ കണ്ടു. സ്രവം പരിശോധനയ്ക്കു നൽകി.

കോവിഡിന്റെ തിരക്കിനിടയിലും ഇരിങ്ങാലക്കുട ആലീസ് കൊലക്കേസിന്റെ അന്വേഷണം ഊര്‍ജിതമായി തുടരുന്നു. കൊല നടന്ന് നാലു മാസം പിന്നിട്ടിട്ടും കൊലയാളി ഇപ്പോഴും കാണാമറയത്തു തന്നെ തുടരുന്നു. സ്വര്‍ണം തട്ടിയെടുക്കാന്‍ പട്ടാപകല്‍ വീട്ടമ്മയെ കഴുത്തറുത്ത് കൊന്ന ആളെ തിരിച്ചറിയാന്‍ ഇരിങ്ങാലക്കുട പൊലീസിന്റെ അന്വേഷണം തുടരുകയാണ്. ഇരിങ്ങാലക്കുട സ്വദേശിയായ ആലീസ് കൊല്ലപ്പെട്ടത് നവംബര്‍ പതിനാലിനായിരുന്നു. ഭര്‍ത്താവു മരിച്ച ശേഷം വീട്ടില്‍ തനിച്ചായിരുന്നു ആലീസിന്റെ താമസം. രാത്രികാലങ്ങളില്‍ അയല്‍വാസിയായ സ്ത്രീ കൂട്ടിനു വരും.

രാവിലെ പള്ളിയില്‍ കുര്‍ബാനയ്ക്കു പോയ ശേഷം പിന്നെ, ആലീസ് പുറത്തു പോകാറില്ല. രാവിലെ പത്തിനും പന്ത്രണ്ടിനും മധ്യേയായിരുന്നു കൊലപാതകം. ഈ സമയം വീടിന്റെ പരിസരത്ത് ആകെ കണ്ടിട്ടുള്ളത് കര്‍ട്ടന്‍ പണിക്കാരെ മാത്രം. മറ്റാരേയും അയല്‍വാസികള്‍ കണ്ടിട്ടില്ല. കൊലയാളിയെക്കുറിച്ച് യാതൊരു സൂചനകളും ലഭിച്ചതുമില്ല. ഏതൊരു കുറ്റകൃത്യം നടന്ന സ്ഥലത്തും കുറ്റവാളി തെളിവുകള്‍ അവശേഷിച്ചു പോകുമെന്നാണ് പൊലീസിന്റെ പതിവു കണക്കുക്കൂട്ടല്‍. ഇക്കാര്യത്തില്‍ അങ്ങനെയൊരു തെളിവു കിട്ടിയതാകട്ടെ ഒരു ന്യൂസ് പേപ്പറിന്റെ കഷണം.

ആയുധം പൊതിഞ്ഞു കൊണ്ടുവന്നത് ഈ പേപ്പറിലാെണന്ന് സംശയിച്ചു. ന്യൂസ് പേപ്പറിന്റെ പിന്നാലെ പൊലീസ് പോയെങ്കിലും തുമ്പൊന്നും കിട്ടിയില്ല. സൈബര്‍ സെല്ലിന്റെ സഹായവും തേടി. മൂന്നു ലക്ഷം ഫോണ്‍ കോളുകള്‍ പരിശോധിച്ചു. എന്നിട്ടും പിടികിട്ടിയില്ല. ഏറ്റവും ഒടുവില്‍ ആലീസിന്റെ മൃതദേഹത്തിനരികില്‍ നിന്ന് ഒരു മുടിനാരു കിട്ടി. ഇത് കൊലയാളിയുടേതാണെന്ന സംശയത്തില്‍ ഡി.എന്‍.എ. പരിശോധന നടത്തി വരുന്നു. സംശയമുള്ളവരുടെ ഡി.എന്‍.എയുമായി ഒത്തു വരുന്നുണ്ടോെയന്നാണ് പൊലീസ് പരിശോധിക്കുന്നത്. കൊലയാളിയെ കണ്ടെത്താന്‍ ആവുന്നത്ര പരിശ്രമിക്കുന്നുണ്ടെങ്കിലും അന്വേഷണം ഇനിയും ലക്ഷ്യത്തില്‍ എത്തിയിട്ടില്ല.

മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്‌. കുന്നംകുളം തൂവാനൂര്‍ സ്വദേശി സനോജ് (35) ആണ് ആത്മഹത്യ ചെയ്തത്. മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് രണ്ട് ദിവസമായി സനോജ് അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവെന്നും ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു.

മദ്യം ലഭിക്കാത്തതിനെ തുടര്‍ന്നാണ് സനോജിന്റെ ആത്മഹത്യ എന്നാണ് ബന്ധുക്കളും മൊഴി നല്‍കിയിരിക്കുന്നത്. പോലീസ് എഫ്‌ഐആര്‍ എടുത്തതും ഈ മൊഴിയെ ആധാരമാക്കിയാണ്. സനോജ് അവിവാഹിതനാണ്.

ലോകത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 23000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിൽ അമേരിക്കയിൽ പതിനയ്യായിരത്തിലേറെ പേർക്ക് പുതുതായി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ചൈനയെയും പിന്തള്ളി കൊവിഡ് രോഗികളുടെ എണ്ണത്തിൽ അമേരിക്ക ഒന്നാമതെത്തി. വൈറസ് ബാധിച്ച് മരിച്ചവരിൽ മൂന്നിലൊന്ന് മരണവും സംഭവിച്ചത് ഇറ്റലിയിലാണ്. അമേരിക്കയിൽ കൊവിഡ് മരണം 1046 ആയി.

ഇറ്റലിയിൽ ഇന്ന് മാത്രം 662 ആളുകൾ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ഇറ്റലിയിൽ കൊവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 8000 കടന്നു. ഇന്ന് മരണസംഖ്യയിൽ കുത്തനെയുള്ള വർധനവാണ് ഉണ്ടായത്. അമേരിക്കയിൽ സ്ഥിതി ഗുരുതരമായി തുടരുന്നത് ലോകരാഷ്ട്രങ്ങൾക്കെല്ലാം വെല്ലുവിളിയായി. ജർമ്മനി, ഫ്രാൻസ്, ഇറാൻ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിലും രോഗവ്യാപനം തുടരുകയാണ്. ചൈനയിൽ ഇന്നലെ രോഗം സ്ഥിരീകരിച്ച 67 പേരും വിദേശത്ത് നിന്നെത്തിയവരാണ്.

ഹംഗറിയിൽ 37കാരനായ ബ്രിട്ടീഷ് നയതന്ത്ര പ്രതിനിധി കൊവിഡ് ബാധിച്ച് മരിച്ചു. വത്തിക്കാനിൽ ഫ്രാൻസിസ് മാർപ്പാപ്പയുടെ വസതിയിൽ താമസിക്കുന്ന ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്തുള്ള അമേരിക്കൻ സൈനികർക്ക് 60 ദിവസത്തേക്ക് യാത്രാനിയന്ത്രണം ഏർപ്പെടുത്തി. അടച്ചുപൂട്ടൽ സമയം കൂടുതൽ ആരോഗ്യപ്രവർത്തകരെ ആവശ്യമായ പരിശീലനം നൽകി നിയോഗിക്കാൻ ഉപയോഗിക്കാമെന്ന് ലോകാരോഗ്യ സംഘടന നിർദേശിച്ചു.

കൊവിഡ് മാനവരാശിക്ക് തന്നെ ഭീഷണിയാണെന്നും ഒറ്റക്കെട്ടായി ചെറുക്കണമെന്നും ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടിട്ടുണ്ട്. റഷ്യ അന്താരാഷ്ട്ര വിമാന സർവീസുകൾ എല്ലാം നിർത്തി. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ വിദേശയാത്ര നടത്തരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സ്പെയിനിൽ 24 മണിക്കൂറിനിടെ 7,457 പേർ രോഗികളായി. മരിച്ചവരുടെ എണ്ണത്തിൽ ചൈനയെയും മറികടന്നു. ആകെ മരണം 3647 ആയി. രാജ്യത്തെ അടിയന്തരാവസ്ഥ ഏപ്രിൽ 12 വരെ നീട്ടി.

 

കൊവിഡ് നിരീക്ഷണത്തിലായിരുന്ന കൊല്ലം സബ് കളക്ടർ അനുപം മിശ്ര മുങ്ങി. ആരോഗ്യ വകുപ്പ് അധികൃതർ ഫോണിൽ ബന്ധപ്പെട്ടപ്പോൾ കാൺപൂരിലാണെന്നായിരുന്നു പ്രതികരണം. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ സബ് കളക്ടർ ഈ മാസം 19 മുതൽ ഔദ്യോഗിക വസതിയിൽ നിരീക്ഷണത്തിലായിരുന്നു.

ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ വസതിയിലെത്തിയപ്പോൾ അനുപം മിശ്ര അവിടെയുണ്ടായിരുന്നില്ല. യുവ ഐഎഎസ് ഉദ്യോഗസ്ഥന്റേത് നടപടി ദൂഷ്യവും ഗുരുതരമായ ചട്ടലംഘനവുമാണെന്ന് ആരോപണമുയർന്നു കഴിഞ്ഞു. 2016 ബാച്ച് ഉദ്യോഗസ്ഥനായ അനുപം മിശ്ര ഉത്തർപ്രദേശുകാരനാണ്.

ഓഗസ്റ്റലാണ് സബ് കലക്ടറായി കൊല്ലത്ത് എത്തിയത്. സമീപകാലത്തായിരുന്നു ഇദ്ദേഹത്തിന്റെ വിവാഹം. വിദേശത്തെ മധുവിധു കഴിഞ്ഞ് അടുത്തിടെയാണ് ഇയാള്‍ ജോലിയില്‍ പ്രവേശിക്കാനായി തിരിച്ചെത്തിയത്. വിദേശത്തുനിന്നെത്തിയതിനാല്‍ ക്വാറന്റൈനില്‍ പോകാന്‍ കലക്ടര്‍ തന്നെയാണ് ഇദ്ദേഹത്തോട് പറഞ്ഞത്. ഔദ്യോഗിക വീട്ടില്‍ ക്വാറൈന്റിനിലായിരുന്നു സബ് കലക്ടര്‍.

കുറച്ചുദിവസങ്ങളായി ആളനക്കം ഒന്നുമില്ലാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ കലക്ടറെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കലക്ടര്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ബംഗളൂരുവില്‍ ആണെന്നായിരുന്നു മറുപടി. എന്നാല്‍ പൊലീസ് ട്രൈസ് ചെയ്തപ്പോള്‍ കാന്‍പൂരിലാണെന്നാണ് മനസിലാക്കാന്‍ കഴിഞ്ഞതെന്ന് കലക്ടര്‍ പറഞ്ഞു. ഇക്കാര്യം സര്‍ക്കാരില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

പ്രധാനമന്ത്രി നരേന്ദ്രമോദി 21 ദിവസം ലോക് ഡൗൺ പ്രഖ്യാപിച്ചിട്ട് രണ്ടുദിവസം പിന്നിട്ടിരിക്കുന്നു. ലോകമെങ്ങും 90 രാജ്യങ്ങളിലായി 1 കോടികണക്കിന് ജനങ്ങളാണ് രോഗം പടരാതിരിക്കാൻ വീടുകളിൽ തന്നെ കഴിയുന്നത്. ഈ അവസരത്തിലാണ് ലോകമെമ്പാടുമുള്ള പത്ര മാധ്യമങ്ങളുടെ അച്ചടിയും വിതരണവും സജീവ ചർച്ചയാകുന്നത്. ന്യൂസ് പേപ്പറുകൾ കൊറോണ വൈറസ് വാഹകരും അല്ലെന്നുമുള്ള ചർച്ചകൾ പത്രമാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളും പൊടിപൊടിക്കുകയാണ്. ചെമ്പിൽ 4 മണിക്കൂറും, കാർഡ് ബോർഡിൽ 1 ദിവസവും, പ്ലാസ്റ്റിക്കിൽ 3 ദിവസവും കൊറോണാ വൈറസിന് അതിജീവിക്കാമെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. രാവിലെ വീട്ടുപടിക്കൽ വരുന്ന പത്രക്കടലാസിലൂടെ വൈറസ് പകരും എന്ന രീതിയിലുള്ള സമൂഹമാധ്യമ പ്രചാരണത്തെ നേരിടാൻ ഒട്ടുമിക്ക അച്ചടി മാധ്യമങ്ങളും വാർത്തകൾ നൽകുകയും വീഡിയോകൾ പുറത്തിറക്കുകയും ചെയ്തിരുന്നു.

പത്രക്കടലാസ് കൊറോണ വൈറസ് പടരാൻ സഹായിക്കുമോ എന്നുള്ള കാര്യം ശാസ്ത്രം തെളിയിക്കട്ടെ. പക്ഷേ മലയാളം യുകെ ചർച്ചയാക്കുന്നത് അതീവ ഗുരുതരാവസ്ഥയിൽ വാർത്താ ശേഖരണം, അച്ചടി, പത്ര വിതരണം തുടങ്ങി മാധ്യമരംഗത്ത് ജോലി എടുക്കേണ്ടി വരുന്ന മനുഷ സഹോദരങ്ങളെക്കുറിച്ചാണ്. മാധ്യമ രംഗത്തെ മത്സരത്തിന്റെ ഭാഗമായി മുക്കിനും മൂലയിലും ഓടിനടന്ന് സെൻസിറ്റീവായ വാർത്തകൾ കണ്ടെത്തേണ്ടി വരുന്ന മാധ്യമ   സുഹൃത്തുക്കൾ. പുറത്തുപറയാൻ പറ്റാത്ത ഈ വൈഷമ്യമാണ് പല പത്രപ്രവർത്തക സുഹൃത്തുക്കളും മലയാളം യുകെയുമായി പങ്കു വച്ചിരിക്കുന്നത് . ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്നത് പത്രവിതരണ ക്കാരാണ്. രാവിലെ എത്തുന്ന പത്രക്കെട്ടുകൾ പലപ്പോഴും ബസ്റ്റാൻഡ് പോലുള്ള വൃത്തിഹീനമായ സ്ഥലങ്ങളിൽ കൂട്ടം കൂടിയിരുന്ന് തരംതിരിച്ച് ലക്ഷോപലക്ഷം വീടുകളിൽ എത്തിക്കുമ്പോൾ എങ്ങനെ അവരും അവരുടെ കുടുംബാംഗങ്ങളും രോഗ സാഹചര്യങ്ങളിൽ നിന്ന് മുക്തരാണെന്ന്  പറയാൻ സാധിക്കും? ഒന്നിൽ കൂടുതൽ വായനക്കാരുടെ ശ്വാസ നിശ്വാസങ്ങൾ ഏറ്റുവാങ്ങിയ പത്രക്കടലാസ് രോഗമുക്തമാണോ?

എല്ലാ ദൃശ്യമാധ്യമങ്ങൾക്കും തന്നെ ഓൺലൈൻ ന്യൂസ് പോർട്ടലുകളും ന്യൂസ് ചാനലുകളും ഉണ്ട്. ലോക് ഡൗൺ പീരിഡിലെങ്കിലും വാർത്തകളും വിശേഷങ്ങളുമായി ജനങ്ങൾ ന്യൂസ് പോർട്ടലുകളെ ആശ്രയിക്കട്ടെ. നിർദേശങ്ങൾ പാലിക്കൂ നിങ്ങളെയും കുടുംബത്തെയും രക്ഷിക്കൂ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത് പത്രപ്രവർത്തകരെയും, പത്ര വിതരണക്കാരെയും, മാധ്യമ രംഗത്ത് ജോലി ചെയ്യുന്ന എല്ലാവരെയും കൂടി ഉദ്ദേശിച്ചാണ് എന്ന് മറക്കാതിരിക്കുക. ലോക് ഡൗൺ പീരിഡിൽ അച്ചടിമാധ്യമങ്ങൾ ഇല്ലെങ്കിലും വാർത്തകൾ ജനങ്ങളിലേക്ക് എത്തിച്ചേരും.

കാസർഗോഡ്: ഒരുപാട് കഷ്ടപ്പെട്ടാണ് കേരളത്തിലെ വിദ്യാർത്ഥികളുടെ വിദ്യാഭ്യസം ഓരോ കുടുംബവും പൂർത്തിയാക്കുന്നത്. വലുതാവുമ്പോൾ സ്വന്തം കാലിൽ നിൽക്കുവാൻ പ്രാപ്തമാക്കാൻ അക്ഷീണം പണിയെടുക്കുന്ന നല്ലൊരു ശതമാനം ജനങ്ങൾ കേരളത്തിൽ ഉണ്ട്. മുണ്ടു മുറുക്കിയുടുത്തു, ലോണെടുത്തു കുട്ടികളെ പഠിപ്പിക്കുന്നു. പഠിപ്പു കഴിഞ്ഞാൽ ഒരു നല്ല ജോലി എന്നതാണ് അവരുടെ സ്വപനം. പക്ഷെ അതിലേക്കുള്ള യാത്ര പലപ്പോഴും വളരെ കഠിനമുള്ളതാണ്. പെൺകുട്ടികളെ നഴ്സിങ്ങിന് വിടുന്നത് തന്നെ ഒരു ജോലി ഉറപ്പുള്ളതുകൊണ്ടും വിദേശങ്ങളിൽ അവസരം നേടാം എന്ന് പ്രതീക്ഷയും കൊണ്ടാണ്. സർക്കാർ ജോലി എന്നത് പലപ്പോഴും ഒരു ലോട്ടറിയുടെ രൂപത്തിലാണ്.. കിട്ടിയാൽ കിട്ടി എന്ന് മാത്രം..

അങ്ങനെ നഴ്സിംഗ് പഠിച്ചതിനു ശേഷം ദിവസകരാറിൽ ജോലി ചെയ്‌തിരുന്ന അഞ്ചു ദേവസ്യയുടെ ഫേസ്ബുക് പോസ്റ്റ് ആരുടേയും വായിച്ചാൽ സാധാരണ മനുഷ്യരുടെ കണ്ണ് നിറയും.. അത്രയധികം സെൻസേഷണൽ ആയിട്ടാണ് അഞ്ചു തന്റെ ജീവിത യാഥാർത്യം തുറന്നെഴുതിയിരിക്കുന്നത്… പോസ്റ്റ് ചെയ്‌തു വെറും പത്തുമണിക്കൂറിൽ 4500 രിൽ പരം കമെന്റുകളും 1500 റിൽ പരം ഷെയറുകളുമാണ് വന്നിട്ടുള്ളത്..

കുറിപ്പ് വായിക്കാം

മാര്‍ച്ച് 21
ദിവസകരാറില്‍ കാസര്‍ഗോഡ് ജനറല്‍ ഹോസ്പിറ്റലില്‍ ജോലി എടുത്തിട്ട് 1 വര്‍ഷമാകുന്നു. ഇന്ന് ടെര്‍മിനേഷന്‍. പാക്ക് അപ്പ് ചെയ്ത് വീട്ടിലേക്ക് ഇനി എന്ത് എന്ന് വിഷമിച്ചിരിക്കുമ്പോഴാണ് മാര്‍ച്ച് 22 dmo ഓഫീസില്‍ നിന്നും വിളിക്കുന്നത് corona എന്ന മഹാമാരിയെ പിടിച്ചുകെട്ടാന്‍ 3 മാസത്തേക്ക് സ്റ്റാഫിനെ നിയമിക്കുന്നുണ്ട് താല്പര്യമുണ്ടെങ്കില്‍ പിറ്റേന്ന് വന്നു ഓര്‍ഡര്‍ സ്വീകരിക്കണം ഒട്ടും ആലോചിക്കേണ്ടി വന്നില്ല യെസ് പറയാന്‍. വീട്ടുകാരുടെ സപ്പോര്‍ട്ട് പിന്നെ ജോലിയുടെ അത്യാവശ്യം 23 നു വന്നു ഓര്‍ഡര്‍ സ്വീകരിച്ചു 24 നു വീണ്ടും ജനറല്‍ ഹോസ്പിറ്റലില്‍ ഡ്യൂട്ടിയില്‍ പ്രവേശിച്ചു.

മുന്‍പ് തന്നെ കൊറോണ ക്ലാസ്സ് ലഭിച്ചിരുന്നത് കൊണ്ട് അന്ന് തന്നെ 12 to 5 ഷിഫ്റ്റില്‍ പേ വാര്‍ഡ് ഐസൊലേഷനില്‍ എന്റെ കൂടെ ഷീന എന്ന ചേച്ചിയും ചെറിയൊരു പേടിയുണ്ടെങ്കിലും മനസ്സിന് ധൈര്യം കൊടുത്ത് പ്രാര്‍ത്ഥിച്ചു ജോലിയിലേക്ക്. ഇടയ്ക്കിടെ ഉള്ള വെള്ളം കുടി ഇല്ലാത്തതും വൈകുന്നേരത്തെ ചായകുടിയും ഒക്കെ ഗോവിന്ദ. അതൊക്കെ സഹിക്കാം ഈ ചൂട് കാലത്ത് ഈ മൂടിക്കെട്ടിയ ഡ്രെസ്സിനുള്ളില്‍ വെന്തുരുകി തളര്‍ന്നു പോകുന്നത് പോലെ. എന്റെ ഡ്യൂട്ടി തുടങ്ങിയതേ ഉള്ളു. തളരരുത് രാമന്‍ കുട്ടി തളരരുത് ഈ മഹാമാരിയെ തുടച് നീക്കാന്‍ മുന്നോട്ട് പോയെ മതിയാകു. എന്റെ സഹപ്രവര്‍ത്തകര്‍ മേലുദ്യോഗസ്ഥര്‍ എല്ലാവരും നല്ല സപ്പോര്‍ട്ട് ആണ്. ബുദ്ധിമുട്ടുകള്‍ ഉണ്ട് എങ്കിലും നമുക്ക് അതിജീവിചേ മതിയാവു. നിപ്പയെ അതിജീവിച്ച പോലെ 2വട്ടം പ്രളയത്തെ അതിജീവിച്ച പോലെ ഈ കൊറോണ വൈറസിനെയും തുരത്തിയോടിച് നമ്മള്‍ അതിജീവിക്കും.. ഞങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി കൂടെ ഉണ്ടാവും നിങ്ങള്‍ വീട്ടിലിരുന്ന് ഞങ്ങളോട് സഹകരിക്കുക. മാലാഖ എന്നൊരു ലേബല്‍ വേണ്ട സീസണല്‍ മാലാഖ ആയിപോകുന്നുണ്ടോന്നൊരു സംശയം. ഇനിയും ഞങ്ങളുടെ വിഷമതകള്‍ മനസ്സിലാക്കി ഞങ്ങളെ മനുഷ്യരായി കണ്ടാല്‍ മതി എന്നൊരു പ്രാര്‍ത്ഥന മാത്രേ ഉള്ളൂ….
*നമ്മള്‍ അതിജീവിക്കും*
# break the chain
?? അഞ്ചു ദേവസ്യ

[ot-video][/ot-video]

Copyright © . All rights reserved