കൊച്ചി ∙ കൂടത്തായി കൊലപാതക പരമ്പരയിൽ പുതിയ വെളിപ്പെടുത്തലുമായി റോയിയുടെയും ജോളിയുടെയും മകന് റോമോ റോയ്. ജോളിയും റോയ് തോമസും തമ്മില്‍ കലഹമുണ്ടായിരുന്നുവെന്ന ഷാജുവിന്റെ ആരോപണം തെറ്റാണ്. അച്ഛനും അമ്മയും തമ്മില്‍ വഴക്കുണ്ടായിരുന്നില്ല. അച്ഛന് കടുത്ത മദ്യപാനിയാണെന്ന ഷാജുവിന്റെ ആരോപണവും ശരിയല്ല. അച്ഛനൊപ്പം ഒരിക്കല്‍ പോലും സഞ്ചരിക്കാത്ത ഒരാള്‍ക്ക് അദ്ദേഹം മദ്യപാനിയാണെന്ന് എങ്ങനെ പറയാന്‍ സാധിക്കുമെന്നും റോമോ ചോദിച്ചു.
രണ്ടാനച്ഛന് എന്ന നിലയില്‍ ഷാജു ഒരു പരിഗണനയും നല്‍കിയിട്ടില്ല. ഒരു കാര്യത്തിലും ഇടപെട്ടിട്ടില്ല. വീട്ടില്‍ വരും, പോകും. ഷാജുവിനെക്കൊണ്ട് ഒരു ഉപകാരവും ഉണ്ടാകില്ലെന്ന് അറിയാമായിരുന്നു. നിരപരാധിയാണെന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണു ഷാജു നടത്തുന്നത്. വീട്ടില്‍ നിന്നും സാധനങ്ങള്‍ മാറ്റിയതില്‍ സംശയമുണ്ട്. ഷാജു തെറ്റിനെ മറച്ചു പിടിക്കാന്‍ ശ്രമിക്കുന്നു.
സിലിയുടെ മരണം, കൊലപാതകമാണെന്നു ഭര്‍ത്താവ് ഷാജുവിനു നേരത്തേ അറിയാമായിരുന്നു. അമ്മയും രണ്ടാനച്ഛനും ഇക്കാര്യം സംസാരിച്ചിരുന്നു. രണ്ട് വയസുകാരിയായ മകള്‍ മരിച്ച സംഭവത്തിലും അയാള്‍ക്കു ദുഃഖമുണ്ടായിരുന്നില്ല. അച്ഛനുണ്ടായിരുന്നപ്പോള്‍ വീട്ടില്‍ വന്നിട്ടില്ലെന്ന ഷാജുവിന്റെ ആരോപണം തെറ്റാണ്. അമ്മയും മുത്തച്ഛന് ടോം തോമസുമായി നല്ല ബന്ധമായിരുന്നു. ഇരുവരും തമ്മില്‍ എന്തെങ്കിലും പ്രശ്നമുണ്ടായിരുന്നതായി തോന്നിയില്ല.
അമ്മയ്ക്ക് ഒറ്റയ്ക്കു കുറ്റകൃത്യം ചെയ്യാന്‍ സാധിക്കുമെന്നു കരുതുന്നില്ല. അമ്മയെ സംശയിക്കേണ്ട സാഹചര്യമില്ലായിരുന്നു. കാര്യങ്ങള്‍ മികച്ച രീതിയില്‍ കൊണ്ടുപോകുന്ന ആളെ എന്തിനു സംശയിക്കണം? എന്തൊക്കെയോ തെളിയാന്‍ ഉണ്ടെന്നാണു കരുതുന്നത്. അച്ഛന് ഞങ്ങളെ പുറത്തേക്കു കൊണ്ടുപോകുമായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം അമ്മയ്ക്കു സംരക്ഷണമാകട്ടെ എന്നു കരുതിയാണു രണ്ടാനച്ഛനെ കൂട്ടാൻ സമ്മതിച്ചത്.
ക്രൈംബ്രാഞ്ച് അമ്മയെ ചോദ്യം ചെയ്യാന്‍ കൊണ്ടുപോയപ്പോള്‍ സിനിമയ്ക്കു പോയ ആളാണു ഷാജു. കൊലപാതകത്തില്‍ രണ്ടാനച്ഛനു പങ്കുണ്ടോ എന്ന കാര്യത്തില്‍ സംശയിക്കുന്നുണ്ട്. മരിക്കുന്നതിനു തലേദിവസം സന്തോഷത്തോടെ അച്ഛന് റോയി വന്ന് സംസാരിച്ചിരുന്നു. പിറ്റേ ദിവസം രാവിലെ ഉണരുമ്പോള്‍ വീട്ടില്‍ പന്തൽ കെട്ടുന്നതാണു കാണുന്നത്. സ്വസ്ഥമായി ജീവിച്ച കുടുംബമായിരുന്നു ഞങ്ങളുടേത്– റോമോ പറഞ്ഞു.
ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ ജിയോളജിസ്റ്റ്, ജിയോ ഫിസിസിസ്റ്റ്, കെമിസ്റ്റ് തസ്തികയിലും സെൻട്രൽ ഗ്രൗണ്ട് വാട്ടർബോർഡിൽ ജൂനിയർ ഹൈഡ്രോജിയോളജിസ്റ്റ് തസ്തികയിലുമായി 102 ഒഴിവുകളിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു.
കംബൈൻഡ് ജിയോ സയന്റിസ്റ്റ് പരീക്ഷ 2020 മുഖേനയാണ് തിരഞ്ഞെടുപ്പ്. പ്രിലിമിനറി പരീക്ഷ 2020 ജനുവരി 19നു നടത്തും. ജൂൺ 27, 28 തീയതികളിലാകും മെയിൻ പരീക്ഷ. ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം വരാം.
ഓൺലൈൻ വഴി മാത്രമാണ് അപേക്ഷ സ്വീകരിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 15.
ഓൺലൈൻ അപേക്ഷ പിൻവലിക്കാനും അവസരമുണ്ട്.
തസ്തിക, ഒഴിവ്, യോഗ്യത തുടങ്ങിയ വിവരങ്ങൾ ചുരുക്കത്തിൽ ചുവടെ.
കാറ്റഗറി–1 (ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, മിനിസ്ട്രി ഓഫ് മൈൻസ്)
1. ജിയോളജിസ്റ്റ്, ഗ്രൂപ്പ് –എ: 79 ഒഴിവ്.
2. ജിയോഫിസിസിസ്റ്റ് ഗ്രൂപ്പ് –എ: 5 ഒഴിവ്.
3. കെമിസ്റ്റ്, ഗ്രൂപ്പ്–എ: 15 ഒഴിവ്.
കാറ്റഗറി–2 (സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡ്, മിനിസ്ട്രി ഓഫ് വാട്ടർ റിസോഴ്സസ്)
1. ജൂനിയർ ഹൈഡ്രോജിയോളജിസ്റ്റ് (സയന്റിസ്റ്റ് ബി) ഗ്രൂപ്പ് എ: 3 ഒഴിവ്.
പ്രായം: ജിയോളജിസ്റ്റ്, ജിയോഫിസിസ്റ്റ്, കെമിസ്റ്റ്: 21–32 വയസ്സ്. 1988 ജനുവരി രണ്ടിനു മുൻപോ 1999 ജനുവരി ഒന്നിനു ശേഷമോ ജനിച്ചവരാകരുത്.
ജൂനിയർ ഹൈഡ്രോജിയോളജിസ്റ്റ്: 21–35 വയസ്സ്. 1985 ജനുവരി രണ്ടിനു മുൻപോ 1999 ജനുവരി ഒന്നിനു ശേഷമോ ജനിച്ചവരാകരുത്.
2020 ജനുവരി ഒന്ന് അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. എസ്സി/ എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും വികലാംഗർക്കു പത്തും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവ്. മറ്റ് യോഗ്യരായവർക്കും നിയമാനുസൃത ഇളവു ലഭിക്കും.
യോഗ്യത തസ്തിക തിരിച്ചു ചുവടെ.
ജിയോളജിസ്റ്റ്: ജിയോളജിക്കൽ സയൻസ്/ ജിയോളജി/ അപ്ലൈഡ് ജിയോളജി/ ജിയോ എക്സ്പ്ലൊറേഷൻ/ മിനറൽ എക്സ്പ്ലൊറേഷൻ/ എൻജിനീയറിങ് ജിയോളജി/ മറൈൻ ജിയോളജി/ എർത് സയൻസ് ആൻഡ് റിസോഴ്സ് മാനേജ്മെന്റ്/ ഓഷ്യനോഗ്രഫി ആൻഡ് കോസ്റ്റൽ ഏരിയാസ് സ്റ്റഡീസ്/ പെട്രോളിയം ജിയോ സയൻസസ്/ പെട്രോളിയം എക്സ്പ്ലൊറേഷൻ/ ജിയോകെമിസ്ട്രി/ ജിയോളജിക്കൽ ടെക്നോളജി/ ജിയോഫിസിക്കൽ ടെക്നോളജിയിൽ പിജി ബിരുദം.
ജിയോഫിസിസിസ്റ്റ്: ഫിസിക്സ്/ അപ്ലൈഡ് ഫിസിക്സ്/ ജിയോഫിസിക്സ്/ അപ്ലൈഡ് ജിയോഫിസിക്സ്/ മറൈൻ ജിയോഫിസിക്സ് എംഎസ്സിഅല്ലെങ്കിൽ ഇന്റഗ്രേറ്റഡ് എംഎസ്സി (എക്സ്പ്ലൊറേഷൻ ജിയോഫിസിക്സ്) അല്ലെങ്കിൽ എംഎസ്സി (ടെക്) (അപ്ലൈഡ് ജിയോഫിസിക്സ്).
കെമിസ്റ്റ്: കെമിസ്ട്രി/ അപ്ലൈഡ് കെമിസ്ട്രി/ അനലിറ്റിക്കൽ കെമിസ്ട്രിയിൽ എംഎസ്സി.ജൂനിയർ ഹൈഡ്രോജിയോളജിസ്റ്റ്: ജിയോളജി/ അപ്ലൈഡ് ജിയോളജി/ മറൈൻ ജിയോളജിയിൽ പിജി ബിരുദം/ പിജി ഡിപ്ലോമ (കുറഞ്ഞത് രണ്ടു വർഷം). അല്ലെങ്കിൽ ഹൈഡ്രോജിയോളജിയിൽ പിജി ബിരുദം/ പിജി ഡിപ്ലോമ (കുറഞ്ഞത് രണ്ടു വർഷം).
മേൽപ്പറഞ്ഞ രണ്ടു കാറ്റഗറിയിലും പൊതുയോഗ്യത നേടിയവർക്കു രണ്ടു തസ്തികയിലേക്കും അപേക്ഷിക്കാം. അവസാനവർഷ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ഇവർ നിശ്ചിത തീയതിക്കകം യോഗ്യത നേടണം.
തിരഞ്ഞെടുപ്പ്: ജനുവരി 19നു രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ പ്രിലിമിനറി പരീക്ഷ നടക്കും. തിരുവനന്തപുരത്ത് പരീക്ഷാകേന്ദ്രമുണ്ട്. ചെന്നൈയും ബെംഗളൂരുവുമാണ് കേരളത്തിനു തൊട്ടടുത്ത കേന്ദ്രങ്ങൾ. മെയിൻ പരീക്ഷയ്ക്കു ചെന്നൈയാണ് അടുത്തുള്ള കേന്ദ്രം. 400 മാർക്കിന്റേതാണു പ്രിലിമിനറി പരീക്ഷ. മെയിൻ പരീക്ഷ 600 മാർക്കിന്റേതാണ്.
രണ്ടാംഘട്ടമായ പഴ്സനാലിറ്റി ടെസ്റ്റിന് പരമാവധി മാർക്ക് 200. പരീക്ഷ സംബന്ധിച്ച വിശദവിവരങ്ങളും വിശദമായ സിലബസും വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷാഫീസ്: 200 രൂപ. വിസാ/ മാസ്റ്റർ/റുപേ/ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് മുഖേനയും എസ്ബിഐ നെറ്റ് ബാങ്കിങ് സൗകര്യം ഉപയോഗിച്ചും ഫീസടയ്ക്കാവുന്നതാണ്. ഏതെങ്കിലും എസ്ബിഐ ശാഖയിൽ നേരിട്ടും ഫീസ് അടയ്ക്കാം. സ്ത്രീകൾക്കും പട്ടികജാതി/ വർഗക്കാർക്കും വികലാംഗർക്കും ഫീസില്ല. നേരിട്ട് പണമടയ്ക്കുന്നവർ ഒക്ടോബർ 14 നകം തന്നെ ഫീസ് അടയ്ക്കണം.
അപേക്ഷിക്കേണ്ട വിധം: www.upsconline.nic.in എന്ന വെബ്സൈറ്റ് മുഖേന ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.
വിശദവിവരങ്ങൾക്ക്: www.upsc.gov.in.
ജീവിതസാഹചര്യങ്ങളില്‍ പുതിയ കാലത്തു സംഭവിച്ചിരിക്കുന്ന മാറ്റങ്ങള്‍ ഏറെ ഗുണപ്രദമെങ്കിലും അവ സ്ത്രീകളെ ജോലി ചെയ്യുന്നതില്‍നിന്നു പിന്നോട്ടുവലിക്കുന്നതായി വ്യക്തമാക്കുന്ന പഠനങ്ങളും പുറത്ത്. ഒരു കാലത്ത് സ്വപ്നം കാണാന്‍പോലും കഴിയാതിരുന്ന മാറ്റങ്ങളും പുതുമകളുമാണ് ഇന്നു ലോകത്ത്. മിക്ക കുടുംബങ്ങളിലെയും വീടുകളിലെയും സാഹചര്യവും മാറി. മധ്യവര്‍ഗ കുടുംബങ്ങള്‍ പോലും ആഗ്രഹത്തിനൊത്ത് എന്തും നേടാവുന്ന സമ്പദ് സമൃദ്ധി നേടിക്കഴിഞ്ഞിരിക്കുന്നു. മികച്ച ശമ്പളം, അത്യാവശ്യ സമ്പാദ്യം, ആഡംബര സൗകര്യങ്ങള്‍ എന്നിവയെല്ലാം ജീവിതം സ്വപ്നസമാനമാക്കിയിരിക്കുന്നു. പക്ഷേ, ഇതിനൊപ്പം തന്നെ ജോലിക്കു പോകാന്‍ മടി കാണിക്കുന്ന സ്ത്രീകളുടെ എണ്ണം കൂടുകയാണത്രേ.
വീടും ഓഫിസും ഒരുമിച്ചു മാനേജ് ചെയ്യാന്‍ കഴിയാത്തതാണ് പല സ്ത്രീകളും ഇന്നു നേരിടുന്ന പ്രധാന പ്രശ്നമെന്നാണ് പഠനം വ്യക്തമാക്കുന്നത്. പക്ഷേ, പഴയ കാലത്തെ സ്ത്രീകള്‍ ഇത്തരം പ്രതിസന്ധികളെ ധീരതയോടെ നേരിട്ടവരാണ്. കുട്ടികളെ നോക്കാനുള്ള ഡേ കെയർ സംവിധാനങ്ങള്‍ പോലും വ്യാപകമല്ലാതിരുന്ന കാലത്തും സ്ത്രീകള്‍ ജോലിക്കു പോയിട്ടുണ്ട്. ഇന്ന് എല്ലാ സൗകര്യങ്ങളുമുണ്ടെങ്കിലും സ്ട്രെസ് മറികടക്കാനാകാതെ വീട്ടില്‍തന്നെ ഒതുങ്ങിക്കൂടുന്ന സ്ത്രീകളുടെ എണ്ണം കൂടുന്നു.
ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണം ഇന്ന് മുമ്പെന്നത്തേക്കാളും കൂടുതലാണ്. പക്ഷേ, വിവാഹിതരായ സ്ത്രീകളാണ് വീട്ടിലിരിക്കാന്‍ താല്പര്യപ്പെടുന്നത്. ഒരുകാലത്ത് സ്ത്രീകള്‍ കൂടി പുറത്തു ജോലിക്കു പോയിരുന്നില്ലെങ്കില്‍ കുടുംബം മുന്നോട്ടുകൊണ്ടുപോകാനുള്ള ഗതിയില്ലാത്ത അവസ്ഥയുണ്ടായിരുന്നു. ഇന്നാകട്ടെ, കുടുംബത്തില്‍ ആവശ്യത്തിനു വരുമാനമുള്ളതുകൊണ്ട് ജോലിക്കു പോകേണ്ടെന്ന് ചില സ്ത്രീകളെങ്കിലും ചിന്തിക്കുന്നു. സാമ്പത്തിക അഭിവൃദ്ധി കൊണ്ടുവന്ന മാറ്റാമാണിത്.
വിവാഹിതയായി, ഒരു കുട്ടിയുണ്ടായതിനുശേഷം ജോലി രാജി വയ്ക്കുന്ന സ്ത്രീകളുമുണ്ട്. നിലവിലുള്ള ജോലി രാജി വച്ചാല്‍തന്നെ പിന്നീട് വേറെ ജോലി കിട്ടുമെന്ന ആശ്വാസത്തിലാണ് പലരും ഇതു ചെയ്യുന്നതെങ്കിലും പിന്നീട് ജോലിക്കുപോകാന്‍ ചിലരെങ്കിലും തയ്യാറാകുന്നില്ല. വീട്ടുകാര്യങ്ങളുമായി ഒതുങ്ങിക്കൂടുന്ന സ്ത്രീകള്‍ക്കും ഇന്ന് ഒട്ടേറെ അവസരങ്ങളുണ്ട്. സ്കൂളില്‍ പിടിഎ യോഗങ്ങള്‍ക്കു പോകാം. സിനിമയോ സംഗീതമോ ആസ്വദിക്കാം. ഇഷ്ടപ്പെട്ടരീതിയില്‍ ഒഴിവുവേളകള്‍ ചെലവഴിക്കാം. സമൂഹത്തിലെ ഏറ്റവും പുതിയ മാറ്റങ്ങളുമായി വേഗം പരിചയപ്പെടാം. ഇവയെല്ലാം ജോലി ചെയ്യുകയും വീട്ടുകാര്യം കഷ്ടപ്പെട്ടു നോക്കുകയും ചെയ്യുന്നവര്‍ക്ക് വേഗത്തില്‍ ആര്‍ജിക്കാന്‍ കഴിയാത്ത ഗുണങ്ങളാണ്.
ജോലിക്കു പോകുന്ന സ്ത്രീകളായിരുന്നു ഒരുകാലത്ത് ഫാഷനെങ്കില്‍ പുതിയ കാലത്ത് ജോലിയുണ്ടായിട്ടും വേണ്ടന്നുവച്ച് വീട്ടിലിരിക്കുന്ന സ്ത്രീകളാണ് ഫാഷന്‍. മികച്ച ജീവിതം അത്തരക്കാരുടേതാണെന്നാണ് അവര്‍ വാദിക്കുന്നതും തെളിയിക്കുന്നതും. പക്ഷേ, നോട്ടുനിരോധനം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളും വര്‍ധിപ്പിച്ച നികുതികളും കുടുംബങ്ങളുടെ ഭാരം ഇരട്ടിയാക്കിയിട്ടുണ്ട്. കുട്ടികള്‍ വലുതാകുന്നതോടെ അവരുടെ ചെലവുകള്‍ വര്‍ധിക്കുകയാണ്. ക്രമമായി കൂടിക്കൊണ്ടിരുന്ന സമ്പത്തിന് ഒരു ഘട്ടത്തില്‍ ഇടിവു സംഭവിക്കുന്നതോടെ പെട്ടെന്നൊരു പ്രതിസന്ധിയിലേക്ക് കുടുംബങ്ങള്‍ വഴുതിവീഴുന്നു. അപ്പോഴായായിരിക്കും സ്ത്രീകള്‍ കൂടി ജോലി ചെയ്യാതിരുന്നതിന്റെ പരിണതഫലങ്ങള്‍ പല കുടുംബങ്ങളും തിരിച്ചറിയുന്നത്. പണത്തിനുള്ള ആവശ്യം നിരന്തരമായി കൂടുക്കൊണ്ടിരിക്കുന്നതിനാല് ഏതുകാലത്തും സ്ത്രീകളും പുരുഷന്മാരും ജോലി ചെയ്യുന്നതുതന്നെയായിരിക്കും കുടുംബ ഭദ്രതയ്ക്കു നല്ലത്.
അമ്മയുടെ മര്‍ദ്ദനമേറ്റ് നാലുവയസുകാരിക്ക് ദാരുണാന്ത്യം. കൊല്ലം പാരിപ്പള്ളിയിലാണ് അതിദാരുണമായ സംഭവം നടന്നത്. പാരിപ്പള്ളി സ്വദേശി ദീപുവിന്റെ മകള്‍ ദിയയാണ് മരിച്ചത്.
പനിയുണ്ടായിരുന്നിട്ടുംആഹാരം കഴിക്കാത്തതിനാലാണ് കുട്ടിയെ മര്‍ദ്ദിച്ചതെന്നാണ് അമ്മ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. കുട്ടിയുടെ അമ്മ കഴക്കൂട്ടം പൊലീസിന്റെ കസ്റ്റഡിയിലാണ്. കുട്ടിയുടെ കാലിലടക്കം മര്‍ദ്ദനമേറ്റ പാടുകളുണ്ടെന്നാണ് പൊലീസ് പറയുന്നത്. അടി കിട്ടിയതിന്റെ പാടുകളാണ് ദേഹത്തുണ്ടായിരുന്നത്. ആഹാരം കഴിക്കാത്തതിന്റെ പേരില്‍ കമ്പ് വച്ച് അടിച്ചുവെന്നാണ് കുട്ടിയുടെ അമ്മ ബന്ധുക്കളോടും പൊലീസിനോടും പറഞ്ഞിരിക്കുന്നത്. ഇതാണോ മരണകാരണം എന്നത് പൊലീസ് പരിശോധിച്ച് വരികയാണ്.
പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുഞ്ഞിന്റെ നില വഷളായതിനെത്തുടര്‍ന്ന് തിരുവനന്തപുരം കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവിടെ വച്ചാണ് കുഞ്ഞ് മരിച്ചത്. കുട്ടിയുടെ മരണവിവരമറിഞ്ഞ് അച്ഛന് ദീപു ബോധരഹിതനായി വീണു. കുഴഞ്ഞു വീണ ദീപുവിനെ ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അച്ഛനും അമ്മയും ചേര്‍ന്ന് തന്നെയാണ് കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുവന്നതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. കൂടെ ഇളയ കുഞ്ഞുമുണ്ടായിരുന്നു. രണ്ടാമത്തെ കുഞ്ഞിന് രണ്ട് വയസ്സ് മാത്രമേ പ്രായമുള്ളൂ. മൂത്ത കുഞ്ഞാണ് മരിച്ചത്.
വെള്ളച്ചാട്ടത്തില്‍ വീണ ആനക്കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച കാട്ടാനക്കൂട്ടത്തിന് ദാരുണാന്ത്യം. തായ്ലന്ഡിലെ ഖായോ യൈ നാഷണല്‍ പാര്‍ക്കിലാണ് ഈ ദാരുണ സംഭവം ഉണ്ടായത്.
ഹവ് നാരോക് (നരകത്തിലെ വെള്ളച്ചാട്ടം) വെള്ളച്ചാട്ടത്തിലാണ് കാട്ടാന കുട്ടി കാല് വഴുതി വീണത്. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് ആനകള്‍ പിന്നാലെ വീണു. ഇവരെ രക്ഷിക്കാന്‍ ശ്രമിച്ച മറ്റ് ആനകളും വെള്ളച്ചാട്ടത്തിലേക്ക് വീണു.കാട്ടാനകള്‍ ഏറെ നേരം രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇവരെ കരക്ക് കയറ്റാന്‍ അധികൃതര്‍ ശ്രമിച്ചെങ്കിലും വഴുക്കുന്ന പാറ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി.
പുലര്‍ച്ചെ ആനകളുടെ ഭയാനകമായ കരച്ചില് കേട്ടാണ് അധികൃതര്‍ എത്തിയത്. മൂന്ന് വയസ്സ് പ്രായമുള്ള കാട്ടാനക്കുട്ടിയുടെ ജഡം ആദ്യം കണ്ടെത്തി. സമീപത്ത്നിന്ന് മറ്റ് ആനകളുടെയും ജഡം ലഭിച്ചെന്ന് അധികൃതര്‍ വ്യക്തമാക്കി. രാത്രിയില്‍ പെരുമഴ പെയ്തതാകാം അപകടത്തിന് കാരണമെന്ന് അധികൃതര്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനായി വെള്ളച്ചാട്ടത്തിലേക്കുള്ള സന്ദര്‍ശനം നിര്‍ത്തിവെച്ചു.
എറണാകുളം മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി സി.ജി. രാജഗോപാലിന്റെ വീട്ടിലെ ഫ്യൂസ് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ ഊരി കൊണ്ടുപോയി. പ്രചാരണത്തിനിടെ ഉച്ചയ്ക്ക് വീട്ടിലെത്തി കുളിച്ച ശേഷം ഷർട്ട് തേക്കാനെടുത്തപ്പോഴാണ് വീട്ടിൽ വൈദ്യുതി ഇല്ലെന്ന വിവരം ശ്രദ്ധയിൽ പെട്ടത്. അടുത്ത വീട്ടിൽ അന്വേഷിച്ചപ്പോൾ അവിടെ വൈദ്യുതിയുണ്ട്. പിന്നീട് അന്വേഷിച്ചപ്പോഴാണ് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരെത്തി ഫ്യൂസ് ഊരികൊണ്ടു പോയതായി അറിഞ്ഞത്. 759 രൂപയുടെ വൈദ്യുതി ബിൽ അടയ്ക്കാത്തതാണ് കാരണം.
വാടക വീടായതിനാൽ ഉടമസ്ഥന്റെ പേരിലാണ് ബിൽ വരുന്നത്. അതിനാൽ അവിടുത്തെ താമസക്കാരനെ ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞതുമില്ല. പിന്നീട് ബിൽ അടച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ ഫ്യൂസ് തിരികെ നൽകി.
സാധാരണ മുൻകൂറായി പണം അടയ്ക്കാറാണ് പതിവെന്ന് രാജഗോപാൽ പറഞ്ഞു. ഇത്തവണ അത് മറന്നു. ഇതാണ് ആശയകുഴപ്പം ഉണ്ടാക്കിയതെന്നും കൃത്യമായി ഉത്തരവാദിത്വം നിർവഹിച്ച ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നതായും രാജഗോപാൽ പറഞ്ഞു.
മരടിലെ ഫ്ലാറ്റുകൾ പൊളിക്കാനുള്ള സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാനുള്ള തുടർ നടപടികൾ ചർച്ച ചെയ്യാൻ ഇന്ന് അടിയന്തിര ഉന്നതതല യോഗം. ഉച്ചക്ക് പന്ത്രണ്ടു മണിക്ക് കൊച്ചിയിലാണ് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ യോഗം നടക്കുക. യോഗത്തിൽ ജില്ല കളക്ടർ, പൊളിക്കൽ ചുമതലയുള്ള സബ്കളക്ടർ സ്നേഹിൽ കുമാർ സിംഗ് എന്നിവരും പങ്കെടുക്കും. ഫ്ലാറ്റുകൾ പൊളിക്കുന്ന സമയത്ത് സമീപത്ത് താമസിക്കുന്നവരെ ഒഴിപ്പിക്കുന്നതും ഫ്ലാറ്റ് ഒഴിഞ്ഞവരുടെ പുനരധിവാസവുമായിരിക്കും യോഗത്തിൽ പ്രധാന വിഷയമാവുകയെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഫ്ലാറ്റ് ഒഴിഞ്ഞവരുടെ പുനരധിവാസം സംബന്ധിച്ച കാര്യങ്ങളും പൊളിക്കാൻ കമ്പനിയെ തെരഞ്ഞെടുക്കുന്നതിലും ചർച്ചകൾ ഉണ്ടാകും. അതേസമയം, ഒഴിഞ്ഞു പോയ മുഴുവൻ പേരും ഇത് സംബന്ധിച്ച രേഖകൾ കൈപ്പറ്റാത്തിനാൽ നഷ്ടപരിഹാരം ലഭ്യമാക്കുന്ന നടപടികൾ സങ്കീർണമാകുകയാണ്. ശരിയായ ഉടമസ്ഥാവകാശ രേഖകളില്ലാതെ 140 അപ്പാർട്മെന്റുകൾ ഉള്ളതായാണ് വിലയിരുത്തൽ. 4 ഫ്ലാറ്റ് സമുച്ചയങ്ങളിലായി 326 അപ്പാർട്മെന്റുകൾ ഉള്ള മരടിൽ വിൽക്കാതെ ബിൽഡർമാരുടെ കൈവശമുള്ളവ ഉൾപ്പെടെയുള്ളവയാണിത്. ഷ്ടപരിഹാരം നൽകുന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഇതുവരെ നഗരസഭക്ക് സമർപ്പിക്കാനായിട്ടില്ല. എന്നാൽ അടുത്ത ദിവസം തന്നെ റിപ്പോർട്ട് സമർപ്പിക്കുമെന്ന് നഗരസഭ അധികൃതർ പറയുന്നു.
അതിനിടെ, ഫ്ലാറ്റ് പൊളിക്കൽ സംബന്ധിച്ച കെഎംആർഎൽ, പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് ഓർഗനൈസേഷൻ (പെസോ), മലിനീകരണ നിയന്ത്രണ ബോർഡ്, പൊതുമരാമത്ത് വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവരിൽ നിന്നുള്ള വിദഗ്ധർ ഉൾപ്പെട്ട സാങ്കേതിക സമിതിയുടെ റിപ്പോർട്ട് നാളെ സംസ്ഥാന സർക്കാരിനു കൈമാറും. ഇതോടൊപ്പം ഫ്ലാറ്റുകൾ പൊളിക്കാൻ താൽപര്യപത്രം നൽകിയ 6 കമ്പനികളുടെ പ്രതിനിധികളുമായി സബ് കലക്ടർ സ്നേഹിൽ കുമാറും സമിതി അംഗങ്ങളും കൂടിക്കാഴ്ച നടത്തി. പൊളിക്കുന്ന രീതി, സാങ്കേതികവിദ്യ, അനുഭവ സമ്പത്ത് തുടങ്ങിയവ വിലയിരുത്താനായിരുന്നു കൂടിക്കാഴ്ച.
ആലുവയില്‍ സമീപകാലത്തുണ്ടായ ദുരൂഹമരണങ്ങള്‍ ചേര്‍ത്തുവച്ച് പൊലീസ് അന്വേഷണം. കഴിഞ്ഞയാഴ്ച യുവതീയുവാക്കളെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന് ഫെബ്രുവരിയില്‍ യുവതിയുടെ മൃതദേഹം പെരിയാറില്‍ കണ്ടെത്തിയതുമായി ബന്ധമുണ്ടോ എന്നാണ് പരിശോധിക്കുന്നത്. രണ്ടിനുമിടയില്‍ പൊതുവായ ചില ഘടകങ്ങളുണ്ടെന്നാണ് നിഗമനം.
ആലുവ തോട്ടക്കാട്ടുകരയിലെ ഫ്ളാറ്റില്‍ കഴുത്തില്‍ കുരുക്കിട്ട് മരിച്ച നിലയില്‍ കണ്ടെത്തിയ രമേശ്, മോനിഷ എന്നിവര്‍ ഏതാണ്ട് ആറു മാസത്തിലേറെയായി ഒരുമിച്ചായിരുന്നു താമസം. ഇത് വ്യക്തമാക്കുംവിധം ഈ പരിസരങ്ങളില്‍ നിന്നുള്ള ഇത്തരം വീഡിയോകള്‍ അടക്കം തെളിവുകള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. അവിവാഹിതനായ രമേശിന്റെ സ്ഥലം വടക്കാഞ്ചേരിയാണ്, വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ മോനിഷയുടെ സ്വദേശം തൃശൂരും. ചില പരസ്യചിത്രങ്ങളുടെ നിര്‍മാണമാണ് എന്നാണ് ഫ്ളാറ്റ് വാടകക്ക് എടുക്കുമ്പോള്‍ പറഞ്ഞിരുന്നത്. എന്നാല്‍ ആത്മഹത്യക്കുള്ള കാരണം വ്യക്തമല്ല.
അതുകൊണ്ട് തന്നെ കൂടുതല്‍ അന്വേഷണത്തിലാണ് പൊലീസ്. മോനിഷയുടെ ഫോണില്‍ ബന്ധപ്പെട്ടിരുന്ന ഒട്ടേറെ പുരുഷ സുഹൃത്തുക്കളെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നുണ്ട്. ഇതിനൊപ്പമാണ് എട്ടുമാസം മുന്‍പ് പെരിയാറില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ കേസുമായി ബന്ധപ്പെടുത്തി അന്വേഷിക്കുന്നത്. ആളെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. എന്നാല്‍ ഏറെക്കുറെ സമാനമായ വിധത്തില്‍ പുറത്തറിയാത്ത വിധം ചില ഇടപാടുകളില്‍ ഏര്‍പ്പെട്ടിരുന്നതായാണ് സംശയം. കാണാതായി ഇത്ര നാളായിട്ടും അന്വേഷിച്ച് ആരും വരാത്തതും പരാതിയൊന്നും ഉണ്ടാകാത്തതും ഇതു കൊണ്ടൊക്കെയാണ് എന്നാണ് നിഗമനം. പെരിയാറിന്റെ തീരത്തെ വിന്‍സെന്‍ഷ്യന്‍ ആശ്രമത്തോട് ചേര്‍ന്ന കടവില്‍ നിന്ന് ഈ മൃതദേഹം കണ്ടെത്തുമ്പോള്‍ ഇപ്പോള്‍ മരിച്ച രമേശും മോനിഷയും ആലുവയില്‍ പെരിയാറിന്റെ തീരത്ത് ഒരു വീട്ടിലായിരുന്നു താമസം.
ഇതിന് തൊട്ടടുത്ത ദിവസങ്ങളില്‍ അവര്‍ താമസം മാറിയാണ് ഒടുവില്‍ താമസിച്ച ഫ്ളാറ്റില്‍ എത്തിയത്. വെള്ളത്തില്‍ പൊങ്ങുമ്പോള്‍ യുവതിയുടെ മൃതദേഹം പൊതിഞ്ഞിരുന്ന ബ്ലാങ്കറ്റ് കളമശേരിയിലെ കടയില്‍ നിന്ന് വാങ്ങിയത് ഒരു പുരുഷനും സ്ത്രീയും ചേര്‍ന്നാണെന്ന് കണ്ടെത്തിയിരുന്നു. ഇവരെ നേരത്തെ തിരിച്ചറിഞ്ഞതായി പൊലീസ് പറയുന്നുണ്ടെങ്കിലും പുതിയ സാഹചര്യത്തില്‍ ഇതടക്കം കാര്യങ്ങള്‍ പരിശോധിക്കുന്നതായാണ് സൂചന.
ശ്രീ അഖിൽ മുരളിയുടെ “നിഴൽക്കുപ്പായം “കവിതാ സമാഹാരത്തിന്റെ പ്രകാശനം തിരുവനന്തപുരം പ്രെസ്സ് ക്ലബ് വെച്ച് നോവലിസ്റ്റും കഥാകൃത്തുമായ ഡോ: ജോർജ് ഓണക്കൂർ നിർവഹിച്ചു. പ്രശസ്ത കവി ആറ്റിങ്ങൽ സി ദിവാകരൻ പുസ്തകം ഏറ്റുവാങ്ങി. മാക്ഫാസ്റ് കോളേജ് പ്രിൻസിപ്പൽ ആയ ഫാദർ ഡോ .ചെറിയാൻ ജെ കോട്ടയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രൊഫ :ടിജി തോമസ് സ്വാഗതം ആശംസിച്ചു.
മഹാഭാരതകഥയെ ഓർമിപ്പിക്കുന്ന ചില മിത്തുകൾ അഖിലിന്റെ കവിതയിൽ കാണാൻ സാധിക്കുമെന്ന് ഡോ . ജോർജ് ഓണക്കൂർ പറയുകയുണ്ടായി. മലയാള സാഹിത്യ ശാഖയിൽ പുതു ശൈലിയുടെ ഉടമയാണ് ശ്രീ അഖിൽ മുരളി. സമൂഹത്തെക്കുറിച്ചും സമൂഹത്തിലെ മനുഷ്യനുൾപ്പെടെയുള്ള ജീവജാലങ്ങളെക്കുറിച്ചും തന്റെ കവിതയിലൂടെ വർണ്ണിക്കാൻ അഖിൽ മറന്നില്ല. ധ്യാനധന്യമായ ഒരു മനസ്സിൽ നിന്ന് കവിഞ്ഞൊഴുകുന്ന വികാരങ്ങളുടെ തിരനോട്ടമാണ് കവിതയെങ്കിൽ ഈ പുസ്തകത്തിലെ ആദ്യ കവിതയായ വഴിത്താര മുതൽ അവസാന കവിതയായ ജീവിത വേഷങ്ങൾ വരെ ഈ പ്രസ്താവന ശരിവെയ്ക്കുന്നവയാണെന്ന് ശ്രീ ഏഴാച്ചേരി രാമചന്ദ്രൻ പറയുകയുണ്ടായി. തുടർന്ന് ഡോ :വി ആയിഷ, സന്തോഷ് കല്ലറ, രാധാകൃഷ്ണൻ തുടങ്ങിയർ ആശംസകൾ അറിയിച്ചു.
കോഴിക്കോട് ജില്ലാ ജയിലില്‍ ജോളി പ്രത്യേക നിരീക്ഷണത്തില്‍. ഇന്നലെ ഉറങ്ങിയിട്ടില്ലെന്നും മാനസികാസ്വസ്ഥത പ്രകടിപ്പിക്കുന്നതായും ജയില്‍ ജീവനക്കാര്‍ പറഞ്ഞു. ഇന്നലെ രാത്രി 12.15ഒാടെയാണ് ജോളിയെ ജയിൽ എത്തിച്ചത്. വലിയ രീതിയിൽ മാനസികാസ്വസ്ഥത പ്രകടിപ്പിക്കുന്നതായി ജയിൽ അധികൃതര്‍ അറിയിച്ചു.
കൂടത്തായി കൊലപാതകപരമ്പര നടന്ന പൊന്നാമറ്റം വീട്ടില്‍ നിന്ന് മുഖ്യപ്രതി ജോളിയുടെ ഭര്‍ത്താവ് ഷാജു സാധനങ്ങള്‍ മാറ്റി. ഇന്നലെ വൈകിട്ടാണ് ഓട്ടോറിക്ഷയില്‍ ചാക്കുകെട്ട് കൊണ്ടുപോയത്. സാധനങ്ങൾ കൊണ്ടുപോകാൻ വലിയ വണ്ടി വേണമെന്നും ഏത് വീടാണെന്ന് ചോദിച്ചപ്പോൾ പ്രശ്നമുള്ള വീടാണന്നും ഷാജു പറഞ്ഞതായി ഓട്ടോ ഡ്രൈവര്‍ മനോരമന്യൂസിനോട് വെളിപ്പെടുത്തി. ചാക്കിൽ പുസ്തകങ്ങളെന്നും ഷാജു പറഞ്ഞു.
ജോളി താമസിച്ചിരുന്ന പൊന്നാമറ്റം വീട് പൊലീസ് വീട് പൂട്ടി മുദ്ര വച്ചിരുന്നു. പ്രതികളോ സഹായികളോ തെളിവുനശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന ആശങ്കയിലാണ് അടിയന്തരമായി വീട് സീല്‍ ചെയ്തത്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ രേഖകള്‍ കണ്ടെത്താന്‍ പൊലീസ് ശ്രമം തുടരുകയാണ്. മുഖ്യപ്രതി ജോളിയുമായി ബന്ധമുള്ള മൂന്നുപേരെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും.
രണ്ട് പ്രാദേശിക രാഷ്ട്രീയനേതാക്കളേയും ഒരു ബിഎസ്എന്‍എല്‍ ജീവനക്കാരനേയുമാണ് വിളിപ്പിച്ചത്. ഇവരെക്കൂടാതെ പത്തിലധികം പേര് നിരീക്ഷണത്തിലാണ്. കേസില്‍ ഇതുവരെ 212 പേരെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്തിട്ടുണ്ട്. കോടതി റിമാന്‍ഡ് ചെയ്ത ജോളിയേയും മറ്റ് രണ്ടുപ്രതികളേയും കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പൊലീസ് നല്കിയ അപേക്ഷ കോടതി ബുധനാഴ്ച പരിഗണിക്കും.