Latest News

കൊറോണ ഭീതിയിലാണ് ലോകം. നൂറിലധികം രാജ്യങ്ങളില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കനത്ത ജാഗ്രതയിലാണ് ലോകം. കൊവിഡ് 19 ലോകവ്യാപകമായി പടരുന്നതിന്റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്തണമെന്ന് നിര്‍ദ്ദേശം. മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപെയാണ് ബിസിസിഐയോട് ഇക്കാര്യം ആവശ്യപ്പെട്ടത്.

ഐപിഎല്‍ മാറ്റിവയ്ക്കാന്‍ തയാറാകുന്നതാണ് ഉചിതമെന്നും അല്ലെങ്കില്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടത്തണമെന്നുമാണ് മഹാരാഷ്ട്ര ആരോഗ്യമന്ത്രി ആവശ്യപ്പെട്ടത്. എന്നാല്‍ ഈ വിഷയത്തില്‍ ബിസിസിഐ മാര്‍ച്ച് 14 ശനിയാഴ്ച തീരുമാനമെടുക്കുമെന്നാണ് സൂചന.

മാര്‍ച്ച് 14-ന് ഐപിഎല്‍ ഗവേണിംഗ് ബോഡി മീറ്റിംഗ് ഉണ്ട്. മീറ്റിംഗില്‍ ഐപിഎല്‍ മത്സരങ്ങള്‍ എങ്ങനെ നടത്തണം എന്നതിനെപ്പറ്റി കൃത്യമായ തീരുമാനം ഉണ്ടാകും.

അതേസമയം ഐപിഎല്‍ മാറ്റിവയ്ക്കില്ലെന്ന് നേരത്തെ ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി പറഞ്ഞിരുന്നു. എപിഎല്ലുമായി ബന്ധപ്പെട്ട ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ച് 29 നാണ് ഐപിഎല്‍ ആരംഭിക്കുക. നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലാണ് ഉദ്ഘാടന മത്സരം.

മലയാള സിനിമയിലെ ഏറ്റവും വലിയ ചിത്രമായ, മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ടിലൊരുങ്ങിയ മരക്കാർ അറബിക്കടലിന്റെ സിംഹമെന്ന സിനിമ ഇന്ന് ഇന്ത്യൻ സിനിമാ ലോകം തന്നെ ഏറെ കാത്തിരിക്കുന്ന ഒരു ബ്രഹ്മാണ്ഡ ചിത്രമാണ്. ഈ മാസം ഇരുപത്തിയാറിനാണ് റിലീസ് പ്രഖ്യാപിച്ചിരുന്നത് എങ്കിലും ലോകം മുഴുവൻ കൊറോണ പടരുന്ന സാഹചര്യത്തിൽ ചിത്രത്തിന്റെ റിലീസ് നീട്ടിയിരിക്കുകയാണ്. മാർച്ച് ആറാം തീയതി മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്കു ഭാഷകളിൽ റിലീസ് ചെയ്ത ഈ ചിത്രത്തിന്റെ ട്രൈലെർ ഇപ്പോഴും ഇന്ത്യ മുഴുവൻ ട്രെൻഡിങ്ങാണ്. ഈ അഞ്ചു ഭാഷകളിലുമായി ഏകദേശം ഒരു കോടി ഇരുപതു ലക്ഷത്തിനടുത്തു കാഴ്ചക്കാരാണ് കേവലമഞ്ചു ദിവസം കൊണ്ടീ ചിത്രത്തിന്റെ ട്രൈലെർ കണ്ടത്. മലയാള സിനിമയിലിത് സർവകാല റെക്കോർഡാണ്. ഇപ്പോഴിതാ ചിത്രത്തിലെ നായകൻ മോഹൻലാൽ മരക്കാരിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ഏറെ ശ്രദ്ധ നേടുകയാണ്. മലയാളത്തിന്റെ ബാഹുബലി എന്ന് മരക്കാരിനെ പറയരുത് എന്നും, കാരണം ബാഹുബലി ഭാവന മാത്രമുപയോഗിച്ചു അമർ ചിത്ര കഥ പോലെ ഒരുക്കിയ ഒരു ചിത്രമാണെന്നും മോഹൻലാൽ പറയുന്നു.

എന്നാൽ മരക്കാർ എന്നത് ഒരു ചരിത്ര കഥാപാത്രത്തെ കുറിച്ച് ലഭ്യമായ വിവരങ്ങളും അതോടൊപ്പം കുറച്ചു സിനിമാറ്റിക്കായ കാര്യങ്ങളും ചേർത്ത്, വളരെ റിയലിസ്റ്റിക്കായി ഒരുക്കിയ ഒരു ഇമോഷണൽ പാട്രിയോട്ടിക് ചിത്രമാണെന്നും മോഹൻലാൽ പറയുന്നു. ഈ വരുന്ന മാർച്ച് 19 നു മരക്കാരിന്റെ ഒരു സ്പെഷ്യൽ സ്ക്രീനിംഗ് ഇന്ത്യൻ നേവി ഒഫീഷ്യൽസിനു മുന്നിൽ നടത്തുമെന്നും ഈ ചിത്രം അവർക്കു ഇഷ്ട്ടപ്പെട്ടാൽ ഇന്ത്യൻ നേവിക്കുള്ള സമർപ്പണമായി അവതരിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്നും മോഹൻലാൽ പറയുന്നു. ഇന്ത്യൻ ചരിത്രത്തിലെ ആദ്യത്തെ നാവിക തലവനായിരുന്ന ആളാണ് കുഞ്ഞാലി മരക്കാർ.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ഒരുക്കുന്ന ചിത്രങ്ങൾ സിനിമ പ്രേമികൾക്ക് എന്നും ഒരു മിനിമം ഗാരന്റീ നൽകാറുണ്ട്. നരസിംഹം എന്ന ചിത്രത്തിലൂടെയാണ് ആശിർവാദ് എന്ന നിർമ്മാണ കമ്പനി ആരംഭിക്കുന്നത്. 20 വർഷങ്ങൾ പൂർത്തിയാകുമ്പോൾ ഒരുപാട് സൂപ്പർഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിക്കുന്ന കാര്യത്തിൽ ഇവർ മുൻപന്തിയിൽ തന്നെയുണ്ട്. ആശിർവാദ് സിനിമാസിന്റെ 25 മത്തെ ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. മലയാളത്തിലെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം റിലീസിനായി ഒരുങ്ങുകയാണ്. ഇന്ത്യയിലെ തന്നെ മുൻനിര താരങ്ങൾ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ഏറെ നാളുകൾക്ക് ശേഷം പ്രിയദർശൻ- മോഹൻലാൽ കൂട്ടുകെട്ട് ഒന്നിക്കുമ്പോൾ ഒരു ദൃശ്യ വിരുന്ന് തന്നെയാണ് ആരാധകരും സിനിമ പ്രേമികളും പ്രതീക്ഷിക്കുന്നത്.

മലയാള സിനിമ പ്രേക്ഷകർ ലാൽസാറിനും പ്രിയൻചേട്ടനും ആശിർവാദ് സിനിമാസിനും സമ്മാനിച്ച സ്നേഹത്തിന്റെ പ്രതിഫലമാണ് മരക്കാർ അറബിക്കടലിന്റെ സിംഹമെന്ന് ആന്റണി പെരുമ്പാവൂർ അടുത്തിടെ ഒരു അഭിമുഖത്തിൽ സൂചിപ്പിക്കുകയുണ്ടായി. മോഹൻലാൽ ചിത്രങ്ങൾ മാത്രം ചെയുന്ന കമ്പിനി എന്ന നിലയിൽ ഒരു പ്രത്യേക സ്നേഹം പ്രേക്ഷകർക്ക് തങ്ങളോട് ഉണ്ടെന്ന് ആന്റണി വ്യക്തമാക്കി. നിർമ്മിച്ച ഭൂരിഭാഗം ചിത്രങ്ങൾ വിജയത്തിലേക്ക് എത്തിക്കാൻ പ്രേക്ഷകരാണ് സഹായിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 20 വർഷം കഴിഞ്ഞെങ്കിലും ഓരോ ചിത്രവും നിർമ്മിക്കുമ്പോൾ ഒരുപാട് ടെൻഷൻ ഉണ്ടെന്നും എല്ലാ ചിത്രങ്ങളും സൂപ്പർഹിറ്റ് ആകാൻ ആഗ്രഹിക്കുന്നുമില്ല എന്നും അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. മലയാള സിനിമയ്ക്ക് സ്വപ്നം കാണാൻ പറ്റാത്ത ബഡ്ജറ്റിൽ മരക്കാർ ഒരുക്കിയതിനെ കുറിച്ചു ചോദിച്ചപ്പോൾ ചിത്രത്തിന്റെ ഒരാഴ്ച ഷൂട്ടിങ്ങിന് ചിലവഴിച്ച കാശ് കൊണ്ട് മലയാളത്തിൽ ഒരു സിനിമ എടുക്കാൻ സാധിക്കും എന്ന മറുപടിയാണ് ആന്റണി നൽകിയത്. ഈ ചിത്രത്തിന്റെ ഭാഗമായി ഇന്ത്യയിലെ അറിയപ്പെടുന്ന താരങ്ങളുടെയും ടെക്‌നീഷ്യൻന്മാരുടെ സ്വപ്നങ്ങൾക്ക് ഒപ്പമാണ് താൻ ചേരുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി ∙ കോവിഡ് 19 രോഗത്തെ മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതിനു പിന്നാലെ ശക്തമായ നടപടികളുമായി ഇന്ത്യയും. ഏപ്രിൽ 15 വരെ ഇന്ത്യയിലേക്ക് വീസ ലഭിക്കില്ല. നയതന്ത്രം, ഔദ്യോഗികം, യുഎൻ അടക്കമുള്ള രാജ്യാന്തര ഏജൻസികൾ, തൊഴിൽ, പ്രോജക്ട് വീസകൾ ഒഴികെയുള്ളവയ്ക്കാണ് നിയന്ത്രണം. മറ്റെല്ലാ വീസകളും നാളെ മുതൽ മരവിപ്പിക്കും. ഒസിഐ (ഓവർസീസ് സിറ്റിസൻ ഓഫ് ഇന്ത്യ) കാർഡുള്ളവർക്കു വീസയില്ലാതെ യാത്ര ചെയ്യാനുള്ള സൗകര്യം ഏപ്രിൽ 15 വരെ മരവിപ്പിച്ചു. അടിയന്തരാവശ്യങ്ങൾക്ക് ഇന്ത്യയിലേക്കു വരേണ്ട വിദേശികൾ അതതിടത്തെ ഇന്ത്യൻ നയതന്ത്ര കാര്യാലയവുമായി ബന്ധപ്പെടണം. നയതന്ത്ര വീസകള്‍ ഒഴികെയുള്ള എല്ലാ വീസകളും ഏപ്രില്‍ 15 വരെ സസ്‌പെന്‍ഡ് ചെയ്യാന്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിതല സമിതിയാണു തീരുമാനിച്ചത്.

ചൈന, ഇറ്റലി, ഇറാന്‍, റിപ്പബ്ലിക് ഓഫ് കൊറിയ, ഫ്രാന്‍സ്, സ്‌പെയിന്‍, ജര്‍മനി എന്നീ രാജ്യങ്ങളില്‍നിന്ന് വരുന്നവരോ ഈ രാജ്യങ്ങള്‍ സന്ദര്‍ശിച്ചവരോ ആയ ഇന്ത്യക്കാര്‍ അടക്കമുള്ളവര്‍ രാജ്യത്തെത്തിയാല്‍ 14 ദിവസത്തേക്ക് ക്വാറന്റൈന്‍ ചെയ്യും. വിദേശികള്‍ക്ക് അതിര്‍ത്തികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ക്ക് ഇറ്റലിയില്‍ പരിശോധന നടത്തുന്നതിനുള്ള സൗകര്യമൊരുക്കും. പരിശോധനാഫലം നെഗറ്റീവായാല്‍ യാത്രാനുമതി നല്‍കും. ഇന്ത്യയിലെത്തിയശേഷം 14 ദിവസം ക്വാറന്റൈന്‍ ചെയ്യാനും യോഗം തീരുമാനിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ വിമാനത്താവളങ്ങള്‍ കുവൈത്ത് അടച്ചു; രണ്ടാഴ്ചത്തേക്ക് പൊതുഅവധി പ്രഖ്യാപിച്ചു. ഇറ്റലിയിലെ ഇന്ത്യൻ എംബസി താൽക്കാലികമായി അടച്ചു. അറിയിപ്പുകൾ എംബസിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ നൽകുമെന്ന് അധികൃതർ അറിയിച്ചു.

ആശങ്കപ്പെടുത്തുന്ന വിധത്തിൽ കൊറോണ വൈറസ് പരക്കുന്നതും അതിന്റെ തീവ്രതയേറിയതുമാണു മഹാമാരിയായി പ്രഖ്യാപിക്കാനുള്ള ഒരു കാരണം. വൈറസിനെ തടയാനുള്ള പ്രവർത്തനങ്ങൾ പല രാജ്യങ്ങളും കാര്യക്ഷമമായി നടപ്പാക്കാത്തതും പ്രഖ്യാപനത്തിനു പിന്നിലുണ്ടെന്ന് ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അദാനം ഗെബ്രയേസസ് പറഞ്ഞു. ഇക്കഴിഞ്ഞ ജനുവരി 30ന് കൊറോണയെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചതിനു ശേഷമുള്ള ഡബ്ല്യുഎച്ച്ഒയുടെ നിർണായക നീക്കമാണിത്. ഇപ്പോൾ 114 രാജ്യങ്ങളിലായി 1.18 ലക്ഷത്തിലേറെ പേർക്ക് രോഗം ബാധിച്ചുകഴിഞ്ഞു. മാർച്ച് 11 വരെ 4291 പേർ മരിച്ചു. ഈ സംഖ്യ ഇനിയും ഉയരുമെന്ന് ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കുന്നു.

ബെര്‍ലിന്‍: ജര്‍മന്‍ ജനതയുടെ എഴുപത് ശതമാനത്തേയും കൊറോണ വൈറസ് ബാധിക്കാനുള്ള സാധ്യതയുണ്ടെന്ന് ചാന്‍സലര്‍ ആംഗേല മെര്‍ക്കല്‍. രോഗവ്യാപനം തടയുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ആംഗേല മെര്‍ക്കല്‍ പറഞ്ഞു. നിലവില്‍ കൊറോണഭീഷണിയെ പ്രതിരോധിക്കുക എന്നതാണ് മുന്നിലുള്ളതെന്നും അവര്‍ അറിയിച്ചു. ബുധനാഴ്ചയാണ് മെര്‍ക്കല്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

കൊറോണബാധയുയര്‍ത്തുന്ന ആശങ്ക വലുതാണന്നും എന്നാല്‍ അതിന്റെ വ്യാപ്തി അളക്കാന്‍ ഇപ്പോള്‍ സാധ്യമല്ലെന്നും മെര്‍ക്കല്‍ പറഞ്ഞു.കൊറോണയ്‌ക്കെതിരെ വാക്‌സിനോ ചികിത്സയോ നിലവിലില്ലാത്തതും വൈറസ് വ്യാപനം നിയന്ത്രണാതീതമായതിനാലും ജനതയുടെ 60-70 ശതമാനത്തോളം പേര്‍ക്ക് വൈറസ് ബാധയുണ്ടാവാനുള്ള സാധ്യത വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നതായി മെര്‍ക്കല്‍ വ്യക്തമാക്കി.

വൈറസ് പടരുന്നത് നിയന്ത്രിക്കാന്‍ ലോകം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മെര്‍ക്കല്‍ കൂട്ടിച്ചേര്‍ത്തു. എല്ലാ ജര്‍മന്‍പൗരരും വ്യക്തിശുചിത്വം നിര്‍ബന്ധമായും പാലിക്കണമെന്നും രോഗവ്യാപനം പ്രതിരോധിക്കാന്‍ സഹകരിക്കണമെന്നും മെര്‍ക്കല്‍ ആവശ്യപ്പെട്ടു. കൊറോണബാധ രാജ്യത്തിന്റെ സമ്പദ്ഘടനയെ ഏതുവിധത്തില്‍ ബാധിക്കുമെന്നതിനെ കുറിച്ച് വ്യക്തമായ ധാരണ നിലവില്‍ ലഭ്യമല്ലെങ്കിലും രോഗത്തെ പ്രതിരോധിക്കുകയാണ് പ്രധാനമെന്ന് മെര്‍ക്കല്‍ വ്യക്തമാക്കി.

എന്നാല്‍ മെര്‍ക്കലിന്റെ ഈ പ്രസ്താവന ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിക്കുമെന്ന് ചെക്ക് പ്രധാനമന്ത്രി ആന്‍ഡ്രജ് ബാബിസ് രൂക്ഷമായി വിമര്‍ശിച്ചു. കൊറോണ ബാധയെ തുടര്‍ന്ന് മൂന്ന് പേര്‍ മരിച്ചതായി ജര്‍മനി സ്ഥിരീകരിച്ചിരുന്നു. 1567 പേര്‍ക്ക് വൈറസ് ബാധയുള്ളതായാണ് റിപ്പോര്‍ട്ട്. ജര്‍മന്‍ പാര്‍ലമെന്റംഗത്തിന് കൊറോണ വൈറസ് ബാധയുള്ളതായി ബുധനാഴ്ച സ്ഥിരീകരിച്ചിരുന്നു.

ഇറ്റലിയിൽ വ്യാപിച്ചു കൊണ്ടിരിക്കുന്ന കൊറോണ വൈറസ് പ്രൊഫഷണൽ ഫുട്ബോൾ താരങ്ങളിലും എത്തിയിരിക്കുകയാണ്. യുവന്റസിന്റെ സെന്റർ ബാക്കായ ഡാനിയെലെ റുഗാനിയ്ക്ക് കൊറൊണ സ്ഥിതീകരിച്ചിരിക്കുകയാണ് ഇപ്പോൾ. അദ്ദേഹത്തിന് നടത്തിയ ടെസ്റ്റിൽ കൊറൊണ പോസിറ്റീവ് ആണ് റിസൾട്ട് എന്ന് ഡോക്ടർമാർ അറിയിച്ചു. താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണ് എങ്കിലും ഈ പരിശോധന ഫലം ഫുട്ബോൾ ലോകമാകെ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.

രണ്ട് ദിവസം മുമ്പ് നടന്ന ഇന്റർ മിലാൻ യുവന്റസ് മത്സരത്തിന്റെ ഭാഗമായിരുന്നു റുഗാനി. താരം മത്സര ശേഷം യുവന്റസ് ടീമിനൊത്തുള്ള ചിത്രങ്ങളും പങ്കുവെച്ചിരുന്നു. താരവുമായി അടിത്ത് ഇടപെട്ടതു കൊണ്ട് യുവന്റ്സ് ടീമിൽ ഇനിയും കൊറൊണ ടെസ്റ്റുകൾ പോസിറ്റീവ് ആകാൻ സാധ്യതയുണ്ട് എന്ന് വിദഗ്ദ്ധർ പറയുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോ അടക്കമുള്ള മുഴുവൻ യുവന്റസ് ടീമും 14 ദിവസത്തേക്ക് ഐസൊലേഷനിൽ കഴിയണം എന്ന് നിർദേശം നൽകിയിരിക്കുകയാണ്.

ഫുട്ബോൾ ക്ലബുകളുടെ പരിശീലനം അടക്കം എല്ലാ പരുപാടികളും ഇപ്പോൾ ഇറ്റലിയിൽ നിരോധിച്ചിരിക്കുകയാണ്. യുവന്റസ് മാത്രമല്ല ഇന്റർ മിലാൻ താരങ്ങളോടും ഐസൊലേഷനിൽ കഴിയാൻ നിർദേശം നൽകിയിട്ടുണ്ട്.

ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ മീഡിയാ മാനിയ ആണെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വിമര്‍ശിച്ച് സംഗീതജ്ഞന്‍ ഷാന്‍ റഹ്മാന്‍. കേരളം അതീവ ജാഗ്രതയോടും കൃത്യതയോടെയും നീങ്ങുമ്പോള്‍ നിയമസഭയില്‍ പ്രതിപക്ഷ ഉണ്ടാക്കിയ നാടകത്തെ പൊളിച്ചടുക്കിയാണ് ഷാനിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ആരോഗ്യ മന്ത്രിയുടെ പ്രസംഗങ്ങളെ ചൂഷണം ചെയ്ത് അവര്‍ നിലവാരമില്ലാത്ത നാടകം കളിക്കുകയാണെന്ന് ഷാന്‍ പറഞ്ഞു. സംസ്ഥാനത്ത് നിപ്പ വൈറസ് റിപ്പോര്‍ട്ട് ചെയ്ത സമയത്ത് നിങ്ങള്‍ മാളങ്ങളില്‍ ഒളിച്ചപ്പോഴും അതിനെതിരെ ധീരമായി പൊരുതി വിജയം കൈവരിച്ച ആരോഗ്യമന്ത്രിയാണ് കെ കെ ശൈലജ എന്ന് ഷാന്‍ റഹ്മാന്‍ കുറിച്ചു.

ഷാനിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

ലോകാരോഗ്യ സംഘടന കൊറോണ വൈറസിനെ ലോകമെമ്പാടും വ്യാപിക്കുന്ന രോഗമായി പ്രഖ്യാപിച്ചിരിക്കുന്നു. വൈറസിനെ പ്രതിരോധിക്കാന്‍ സ്വീകരിക്കുന്ന മാര്‍ഗങ്ങളെക്കുറിച്ച് അധികാരികളില്‍ നിന്നും വിവരങ്ങള്‍ അറിയുവാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. ആരോഗ്യ മന്ത്രിക്ക് മീഡിയ മാനിയ ആണെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് ആരോപിച്ചു. പബ്ലിസിറ്റി നേടാന്‍ വേണ്ടി മന്ത്രി തുടരെ തുടരെ പ്രസ് കോണ്‍ഫറന്‍സ് വിളിക്കുന്നു എന്നും അദ്ദേഹം പറയുന്നു.

പ്രിയപ്പെട്ട സര്‍, നിപ്പ വൈറസ് കാലത്ത് നിങ്ങള്‍ ഓരോരുത്തരും പലയിടങ്ങളില്‍ മാളങ്ങളില്‍ പോയി ഒളിച്ചപ്പോള്‍ ആരോഗ്യ മന്ത്രിയും സംഘവും നിപ്പ വൈറസിനെ നേരിട്ടു. അത്തരം വലിയ പ്രതിസന്ധികളില്‍ പോലും നമ്മള്‍ വിജയിച്ചു. കാരണം വളരെ കഴിവും പ്രാപ്തിയുമുള്ള ആരോഗ്യമന്ത്രിയാണ് കേരളത്തിന്റേത്. തന്റെ ആളുകളെ സേവിക്കാനും പരിചരിക്കാനുമായി രാപകല്‍ വ്യത്യാസമില്ലാതെ അവര്‍ അധ്വാനിക്കുന്നു. ജനങ്ങള്‍ക്കു വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാകുന്നു.

ലോകം മുഴുവന്‍ നമ്മുടെ നാടിനെ ഉറ്റു നോക്കുന്നു. ലോകം നമ്മില്‍ നിന്നു പഠിക്കുന്നു. നിങ്ങള്‍ക്കിതൊന്നും സഹിക്കില്ല എന്നെനിക്കറിയാം. കാരണം ഇവയൊക്കെ കാണുമ്‌ബോള്‍ നിങ്ങള്‍ക്ക് പൊതുജന ശ്രദ്ധ നഷ്ടപ്പെടുകയാണ്. ഒരിക്കലും ജനശ്രദ്ധ ആഗ്രഹിക്കാത്ത ഒരാളിലേക്കാണ് ഇപ്പോള്‍ എല്ലാവരുടെയും ശ്രദ്ധ. ഷൈലജ മാഡം സധൈര്യം അവരുടെ കടമ ചെയ്യുന്നു.

പ്രതിപക്ഷത്തെക്കുറിച്ചോര്‍ക്കുമ്‌ബോള്‍ നാണക്കേട് തോന്നുന്നു. എല്ലാവരും ഒരുമിച്ചു നില്‍ക്കുമ്പോഴും ഷൈലജ മാഡം നടത്തുന്ന ആത്മസമര്‍പ്പണത്തെയും പ്രസംഗങ്ങളെയും ചൂഷണം ചെയ്ത് നിലവാരമില്ലാത്ത നാടകങ്ങളാണ് നിങ്ങള്‍ നടത്തുന്നത്. കഷ്ടം തോന്നുന്നു. ഷൈലജ മാഡം പറഞ്ഞതു പോലെ ‘ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ട്’.

ജര്‍മ്മനിയില്‍ 70 ശതമാനം പേര്‍ക്കും (മൂന്നില്‍ രണ്ട്) കൊറോണ വൈറസ് ബാധിച്ചേക്കാമെന്ന് ചാന്‍സിലര്‍ ആഞ്ജല മെര്‍ക്കല്‍. ആവശ്യമായ നടപടികളെല്ലാം സ്വീകരിക്കുമെന്ന് മെര്‍ക്കല്‍ വ്യക്തമാക്കി. പ്രതിസന്ധി എവിടെച്ചെന്ന് അവസാനിക്കുമെന്ന് അറിയില്ല. എന്നാല്‍ ഇത് വലിയ റിസ്‌കാണ്. വൈറസ് എത്തുമ്പോള്‍ ജനങ്ങള്‍ക്ക് മതിയായ പ്രതിരോധ സംവിധനങ്ങള്‍ ഇല്ലാതിരിക്കുകയും വാക്‌സിനേഷനും ചികിത്സയും ഇല്ലാതിരിക്കുകയും ചെയ്യുന്ന പക്ഷം 60-70 പേര്‍ക്കൊക്കെ വൈറസ് ബാധിക്കാം – മെർക്കൽ പറഞ്ഞു. അതേസമയം മെര്‍ക്കല്‍ ഭീതി പരത്തുകയാണ് എന്ന് കുറ്റപ്പെടുത്തി, രൂക്ഷവിമര്‍ശനവുമായി ചെക്ക് റിപ്പബ്ലിക്ക് പ്രധാനമന്ത്രി ആന്ദ്രെ ബാബിസ് പറഞ്ഞു.

ജര്‍മ്മനി ഇതുവരെ മൂന്ന് കൊറോണ മരണങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ 1567 കൊറോണ കേസുകളാണ് ജര്‍മ്മനിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ജര്‍മ്മന്‍ എംപിമാര്‍ക്ക് കൊറോണ പോസിറ്റീവ് ആയി കണ്ടെത്തിയിട്ടുണ്ട്. തങ്ങളുടെ ഒരു എംപിയെ ക്വാറന്റൈന്‍ ചെയ്തതായി ലിബറല്‍ ഫ്രീ ഡെമോക്റ്റാറ്റിക്ക് പാര്‍ട്ടി അറിയിച്ചു. ഒരു രാജ്യമെന്ന രീതിയില്‍ സാധ്യമായതെന്തും ചെയ്യുമെന്നും മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും മെര്‍ക്കല്‍ പറഞ്ഞു.

കൊറോണ ഭീതി നിലനില്‍ക്കെ ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനം ഇന്ന് നടക്കും.ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാലയില്‍ ഉച്ചയ്ക്ക് 1.30നാണ് മത്സരം.സ്റ്റേഡിയത്തിലേക്ക് കാണികള്‍ക്ക് പ്രവേശനമുണ്ടാകില്ല. അടച്ചിട്ട സ്റ്റേഡിയത്തില്‍ മത്സരം നടത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് ബിസിസിഐ നല്‍കുന്ന വിവരം.

ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ശിഖര്‍ ധവാന്‍ എന്നീ താരങ്ങള്‍ പരുക്കില്‍ നിന്ന് മുക്തരായി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.

ശിഖര്‍ ധവാനൊപ്പം മനീഷ് പാണ്ഡെ ഇന്ത്യന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നതെന്നാണ് സൂചന. റിഷഭ് പന്ത് ടീമിലുണ്ടെങ്കിലും വിക്കറ്റ് കീപ്പറുടെ റോളില്‍ കെ.എല്‍.രാഹുല്‍ തുടരാനാണ് സാധ്യത. ജസ്പ്രീത് ബുംറയ്ക്കും ഭുവനേശ്വറിനുമൊപ്പം നവ്ദീപ് സെയ്‌നിയും പേസ് ഡിപ്പാര്‍ട്‌മെന്റിലെത്തും. യുസ്വേന്ദ്ര ചാഹലോ കുല്‍ദീപ് യാദവിനോ ആയിരിക്കും സ്പിന്‍ ചുമതല.

തമിഴ് നടന്‍ വിജയ്‌യുടെ വസതിയില്‍ വീണ്ടും ആദായനികുതി വകുപ്പിന്റെ പരിശോധന. വീടിനടുത്തുള്ള ഓഫീസിലും പരിശോധന നടത്തുന്നുണ്ട്. ചെന്നൈയിലെ പനയൂരിലെ വീട്ടിലാണ് റെയ്ഡ്. ഫെബ്രുവരി 5 ന് വിജയ്‌യുടെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു.

വിജയ്‌യുടെ ഏറ്റവും പുതിയ സിനിമയായ ‘മാസ്റ്റേഴ്സി’ന്റെ നിര്‍മാതാവ് ലളിത് കുമാറിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം ആദായനികുതിവകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് വിജയ്‌യുടെ വീട്ടില്‍ റെയ്ഡ് നടത്തുന്നത്.

സിനിമയുമായി ബന്ധപ്പെട്ട് വിജയ്യുടെ വസതിയ്ക്ക് തൊട്ടടുത്തുള്ള ഓഫീസിലെ രേഖകള്‍ ആണ് ഇപ്പോള്‍ ആദായനികുതിവകുപ്പ് പരിശോധിക്കുന്നത്.

അന്തരിച്ച പ്രമുഖ നടന്‍ തിലകന്റെ മകന്‍ ഷാജി തിലകന്‍ അന്തരിച്ചു. സീരിയല്‍ നടനാണ് ഷാജി തിലകന്‍. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചാലക്കുടി എലിഞ്ഞിപ്ര കടുങ്ങാടായിരുന്നു താമസം.

തൊണ്ണൂറുകളുടെ അവസാനത്തില്‍ സാഗര ചരിതം എന്ന സീരിയലില്‍ ചെറിയ വേഷം ചെയ്താണ് ഷാജി തുടക്കം കുറിച്ചത്. എന്നാല്‍, ആ പരമ്പര പുറത്തുവന്നിരുന്നില്ലെന്ന് ഗണേഷ് ഓലിക്കര പറയുന്നു. 2014ല്‍ അനിയത്തി എന്ന പരമ്പരയില്‍ ഒരു വില്ലന്‍ വേഷം ചെയ്താണ് ശ്രദ്ധേയമായത്. ആ വേഷം കുടുംബപ്രേക്ഷകര്‍ ഇന്നും ഓര്‍ത്തുവെക്കുന്നു.

എന്നാല്‍ അഭിനയത്തില്‍ ഷമ്മി തിലകനെ പോലെ മികവ് തെളിയിക്കാന്‍ ഷാജിക്ക് കഴിഞ്ഞിട്ടില്ല. സീരിയലുകളില്‍ ചില വേഷങ്ങള്‍ ചെയ്തു.

Copyright © . All rights reserved