മരിയ ഷറപ്പോവ ടെന്നീസില്‍നിന്നു വിരമിച്ചു. തോളിനേറ്റ പരുക്കിൽ ഫോമില്ലാതെ വലഞ്ഞതിനെത്തുടര്‍ന്നാണ് ഷറപ്പോവ വിരമിക്കല്‍ പ്രഖ്യാപിച്ചത്.ഫോമില്ലായ്മ കാരണം മുന്‍ലോക ഒന്നാം നമ്പര്‍ താരം റാങ്കില്‍ ഏറെ പിന്നോക്കം പോയിരുന്നു. 32-ാം വയസിലാണ് ഷറപ്പോവ വിരമിക്കുന്നത്. ” ടെന്നീസ്, ഞാന്‍ ഗുഡ് ബൈ പറയുന്നു,” അവര്‍ വാനിറ്റിഫെയര്‍ ഡോട്ട് കോമില്‍ എഴുതി.
2004-ല്‍ വിംബിള്‍ഡണ്‍ വിജയിച്ച അവര്‍ പിന്നീട് ഫ്രഞ്ച് ഓപ്പണും യുഎസ് ഓപ്പണും ഓസ്‌ട്രേലിയന്‍ ഓപ്പണും വിജയിച്ച് കരിയര്‍ ഗ്രാന്റ്സ്ലാം തികച്ചിരുന്നു.2016-ല്‍ ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട ഷറപ്പോവയ്ക്ക് 15 മാസത്തെ വിലക്ക് ലഭിച്ചിരുന്നു. സസ്‌പെന്‍ഷനുശേഷം ഷറപ്പോവയ്ക്ക് ഒരു പ്രധാനപ്പെട്ട ക്വാര്‍ട്ടര്‍ ഫൈനലില്‍ മാത്രമേ പ്രവേശിക്കാനായുള്ളൂ.
ഉത്തര്‍പ്രദേശില്‍ ആം ആദ്മി പാര്‍ട്ടി നേതാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാര്‍ട്ടിയുടെ ഉത്തര്‍ പ്രദേശിന്റെ ചുമതലയുണ്ടായിരുന്ന മുരാരി ലാല്‍ ജെയിനെയാണ് തിങ്കളാഴ്ച ലളിത്പൂരിന് സമീപം ഒരു പാലത്തിനു താഴെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുരാരി ലാലിന്റെ ബാഗും മൃതദേഹത്തിനു സമീപം ഉണ്ടായിരുന്നു.
അപകടത്തെ തുടര്‍ന്നാണ് മുരാരി ലാല്‍ മരിച്ചതെന്ന് പറഞ്ഞ പൊലീസ് എങ്ങനെയാണ് അപകടം നടന്നതെന്ന് വ്യക്തമായിട്ടില്ലെന്നും പറയുന്നു. ഒരു യോഗത്തില്‍ പങ്കെടുക്കാനായാണ് മുരാരി ലാല്‍ ലഖ്‌നൗവിലെത്തിയത്. തുടര്‍ന്ന് ഞായറാഴ്ച രാത്രി പുഷ്പക് എക്‌സ്പ്രസ് ട്രെയിനില്‍ ലളിത്പൂരിലേക്ക് യാത്ര തിരിച്ചിരുന്നു.മുരാരി ലാല്‍ ഒറ്റയ്ക്കാണ് യാത്ര ചെയ്തിരുന്നത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ വ്യക്തമാക്കി.
കടപ്പാട് : ഡോ. ആസാദ്
മോദി അമിത് ഷാ സര്‍ക്കാറിന്റെയും ദില്ലി പൊലീസിന്റെയും നിഷ്ക്രിയത്വത്തെ തുറന്നു കാട്ടി വിമര്‍ശിച്ച ദില്ലി ഹൈക്കോടതിയിലെ ജസ്റ്റിസ് മുരളീധറിനെ മണിക്കൂറുകള്‍ക്കകം സ്ഥലംമാറ്റി ഉത്തരവിറങ്ങി.
പ്രവര്‍ത്തിക്കാന്‍ പൊലീസ് മുകളില്‍നിന്നുള്ള ഉത്തരവു കാത്തിരുന്നു എന്നേ ജസ്റ്റിസ് മുരളീധരന്‍ പറഞ്ഞുള്ളു. പ്രവര്‍ത്തിക്കരുതെന്ന ഉത്തരവു കിട്ടിക്കാണും എന്ന് സംശയിച്ചിട്ടില്ല. പക്ഷെ വാസ്തവം അതാണെന്ന് വ്യക്തം. പൊലീസിനു പ്രവര്‍ത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കിയ ജഡ്ജിയെത്തന്നെ സ്ഥലംമാറ്റി കേന്ദ്ര സര്‍ക്കാര്‍ നിലപാടു പുറത്തുവിടുകയാണ്.
കൊളീജിയം നേരത്തേ പുറപ്പെടുവിച്ച ശുപാര്‍ശ പ്രകാരമാണ് സ്ഥലംമാറ്റമെന്നു വാദിക്കാം. ഫെബ്രുവരി 12നു വന്ന ശുപാര്‍ശ നടപ്പാക്കാന്‍ ഇന്നലെവരെ ധൃതിയില്ലായിരുന്നു. ഫെബ്രുവരി 26ന് ഒരു ദിവസത്തില്‍ മൂന്ന് ഉത്തരവുകളാണ് ദില്ലി കലാപത്തെക്കുറിച്ചുണ്ടായത്. ആ സിറ്റിംഗ് തുടങ്ങിയതാവട്ടെ അര്‍ദ്ധരാത്രി ഒരുമണിക്കും. പൊലീസും സര്‍ക്കാറും ഗുജറാത്തു വംശഹത്യാ കാലത്തും ബാബറിമസ്ജിദ് തകര്‍ക്കുന്ന നേരത്തുമെന്നപോലെ നിഷ്ക്രിയമായി നോക്കി നില്‍ക്കുകയായിരുന്നു. പരാതി കിട്ടിയപ്പോള്‍ പക്ഷെ, ദില്ലി ഹൈക്കോടതി ഉണര്‍ന്നു പ്രവര്‍ത്തിച്ചു. ഈ ഉണര്‍വ്വ് കേന്ദ്ര സര്‍ക്കാറിന് ഒട്ടും ബോധിച്ചിട്ടില്ല. മുരളീധറിനെ തിരക്കിട്ട് രാത്രിതന്നെ സ്ഥലം മാറ്റിയത് ജുഡീഷ്യറിയിലെ സര്‍ക്കാര്‍ ഇടപെടലാണ്.
അക്രമം അടിച്ചമര്‍ത്താന്‍ പൊലീസ് ശ്രമിച്ചില്ലെന്നു മാത്രമല്ല, അക്രമത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാനും പൊലീസ് സഹായിച്ചില്ല. ഈ സാഹചര്യമാണ് അഡ്വ. സുരൂര്‍ മന്ദറിനെ ഹൈക്കോടതിയെ സമീപിക്കാന്‍ പ്രേരിപ്പിച്ചത്. മുരളീധറിന്റെ വീടു കോടതിയായി. അക്രമത്തില്‍ പരിക്കേറ്റവരെ സുരക്ഷിതമായി ആശുപത്രിയിലെത്തിക്കാന്‍ ജസ്റ്റിസ് മുരളീധര്‍ പൊലീസിന് ഉത്തരവു നല്‍കി. തിങ്കളാഴ്ച്ച വൈകീട്ടു മുതല്‍ പൊലീസ് സഹായത്തിനു വിളിച്ചുകൊണ്ടിരുന്നെങ്കിലും സഹായം ലഭിച്ചിരുന്നില്ല. പിന്നീട് മുരളീധറിന്റെ വിധിയെ തുടര്‍ന്നു സഹായമെത്തിക്കാന്‍ പൊലീസ് നിര്‍ബന്ധിതമാവുകയായിരുന്നു.
ഇത്തരം സാഹചര്യങ്ങളില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ പൊലീസിന് ആരുടെയും ഉത്തരവ് ആവശ്യമില്ല. പ്രവര്‍ത്തിക്കാതിരിക്കാനാണ് ഉത്തരവു വേണ്ടത്. അങ്ങനെയൊരു ഉത്തരവു ദില്ലി പൊലീസിനു നല്‍കിയത് ആരെന്നത് ആഭ്യന്തര മന്ത്രി അമിത് ഷായാണ് പറയേണ്ടത്. ഗുജറാത്ത് വംശഹത്യാകാലത്ത് അത്തരം ഉത്തരവുകള്‍ ഉണ്ടായിരുന്നതായി പൊലീസ് മേധാവികള്‍തന്നെ വെളിപ്പെടുത്തിയിട്ടുണ്ടല്ലോ.
അപ്പോള്‍ തങ്ങളുടെ താല്‍പ്പര്യം മറികടന്നു വിധി പ്രഖ്യാപിച്ച ജസ്റ്റിസ് മുരളീധറിനോട് ആര്‍ എസ് എസിനും ബിജെപിക്കും മോദി അമിത് ഷാ സര്‍ക്കാറിനും ക്ഷമിക്കാനാവില്ല. നഗരം കത്തിയെരിയുമ്പോഴും അതിനു ആഹ്വാനവും നേതൃത്വവും നല്‍കിയവര്‍ക്കെതിരെ കേസ് എടുക്കാത്തതെന്ത് എന്നാണ് കോടതി ചോദിച്ചത്. പ്രകോപന പ്രസംഗങ്ങളൊന്നും കേട്ടില്ല എന്നു വാദിച്ചു കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറിനെയും ലോകസഭാംഗം പര്‍വേഷ് വര്‍മയെയും കപില്‍ മിശ്രയെയും രക്ഷിക്കാന്‍ ശ്രമിച്ച പൊലീസിനും സോളിസിറ്റര്‍ ജനറലിനും കോടതിയില്‍ പ്രസംഗം കേള്‍പ്പിക്കാനും ജസ്റ്റിസ് മുരളീധര്‍ തയ്യാറായി. പ്രകോപന പ്രസംഗങ്ങള്‍ക്ക് കേസെടുക്കണമെന്ന് അദ്ദേഹം ഉത്തരവിട്ടു.
ഇതില്‍പ്പരം ക്ഷീണം അമിത് ഷായ്ക്ക് വരാനില്ല. മുമ്പു കോടതികളെ വരച്ച വരയില്‍ നിര്‍ത്താന്‍ പലമട്ട് ദുഷ്കര്‍മ്മങ്ങള്‍ ചെയ്തതൊന്നും ദില്ലി ഹൈക്കോടതിയിലെ ജസ്റ്റിസ് മുരളീധറിന്റെ മുന്നില്‍ ചെലവായില്ല. കുനിയാനും വണങ്ങാനും തയ്യാറല്ലാത്തവരെ എങ്ങനെ പാഠം പഠിപ്പിക്കണമെന്ന് ഫാഷിസ്റ്റ് ഭരണകൂടത്തിനറിയാം. ഭരണഘടനയെ മാനിക്കാത്തവര്‍ നിയമ വ്യവസ്ഥയെ മാനിക്കുമോ? മുരളീധറിനെ രാത്രിതന്നെ സ്ഥലം മാറ്റി മോദി അമിത് ഷാ കൂട്ടുകെട്ട് അതിന്റെ ജനാധിപത്യ വിരുദ്ധതയും വംശഹത്യാ വാസനയും ഒരിക്കല്‍കൂടി തുറന്നുകാട്ടുന്നു.
ദില്ലി പൊലീസില്‍നിന്നു ഭേദപ്പെട്ട പൊലീസ് കേരളത്തിലുള്‍പ്പെടെ രാജ്യത്തെങ്ങും കാണാനിടയില്ല. പൊലീസ് കാത്തിരിക്കുന്നത് കേന്ദ്ര ഉത്തരവുകളാണ്. പഴയ ഫെഡറല്‍ ജനാധിപത്യ മര്യാദകളുടെ കാലമൊക്കെ കഴിഞ്ഞിട്ടുണ്ട്. കേന്ദ്രീകൃതാധികാരത്തിന്റെ വിളംബരങ്ങളാണ് എങ്ങും കേള്‍ക്കുന്നത്. അതിനാല്‍ ”അതങ്ങു ദില്ലിയിലല്ലേ” എന്ന ആശ്വാസമൊന്നും വേണ്ട. ഏതു നേരത്തും അപകടപ്പെടാവുന്ന സമാധാനവും സുരക്ഷിതത്വവുമാണ് നാം അനുഭവിക്കുന്നത്. അലന്റെയും താഹയുടെയും യുഎപിഎ അറസ്റ്റ് അതു നമ്മോടു പറഞ്ഞു കഴിഞ്ഞു.
പൗരത്വരജിസ്റ്ററില്‍ പേരു വരാന്‍ ആളുകള്‍ ജീവിച്ചിരിക്കണം. വംശഹത്യാരാഷ്ട്രീയം ശുദ്ധീകരിച്ചെടുക്കുന്ന ഇന്ത്യയില്‍ പൗരത്വത്തെപ്പറ്റി ഖേദിക്കാന്‍ ആരൊക്കെ ബാക്കി കാണും? ഫാഷിസം വന്നെത്തിയില്ല എന്നു പ്രബന്ധം അവതരിപ്പിക്കുന്നവര്‍ ഇവിടെയൊക്കെത്തന്നെ ഉണ്ടല്ലോ അല്ലേ?
അമേരിക്കൻ സംസ്ഥാനങ്ങളിൽ ഒന്നായ വിസ്‌കോന്‍സിനിനെ മിൽവാക്കി നഗരത്തിലുണ്ടായ വെടിവെപ്പിൽ അഞ്ച് മരണം. മോൾസൺ കോഴ്‌സ് സമുച്ചയത്തിലായിരുന്നു വെടിവെപ്പ്. മോൾസൺ കോഴ്‌സ് സമുച്ചയത്തിലെ അഞ്ച് ജീവനക്കാരാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്.
മിൽവാക്കി സ്വദേശിയായ 51 കാരനാണ് അക്രമി. ഇയാള്‍ പിന്നീട് സ്വയം വെടിവെച്ച് മരിച്ചു. ‘അഞ്ചുപേരും നമ്മളെപോലെ രാവിലെ ജോലിക്ക് പോയതായിരുന്നു. വൈകുന്നേരം എത്രയും നേരത്തെ അവരവരുടെ കുടുംബങ്ങളില്‍ മടങ്ങിയെത്തണം എന്നായിരിക്കും അവരുടേയും ആഗ്രഹിച്ചിട്ടുണ്ടാവുക. ഇങ്ങനെയൊരു ദുരന്തം ആരും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല’. മിൽവാക്കി മേയർ ടോം ബാരറ്റ് പറഞ്ഞു.
അക്രമിയുടെ ലക്ഷ്യം എന്തായിരുന്നുവെന്ന് ഇതുവരെ വ്യക്തമല്ല. കൊറോണ വൈറസുമായി ബന്ധപ്പെട്ട വിഷയം സംസാരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍വെച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെടിവെയ്പില്‍ അനുശോചനം അറിയിച്ചു.
കോർപ്പറേറ്റ് ഓഫീസുകളും മദ്യനിർമ്മാണ സൗകര്യങ്ങളും ഉൾക്കൊള്ളുന്ന വിശാലമായ ഒരു സമുച്ചയത്തിലാണ് വെടിവയ്പ്പ് നടന്നത്. ഈ സമുച്ചയത്തിൽ 600 പേരെങ്കിലും ജോലിചെയ്യുന്നുണ്ട്. മോൾസൺ കോഴ്‌സിന്റെ ഭാഗമായ മില്ലർ ബ്രൂവിംഗ് കമ്പനിയുടെ പേരിനോട് ചേര്‍ന്നാണ് പ്രദേശത്തെ മിൽവാക്കിയെന്നു വിളിക്കുന്നത്. അക്രമി ഒരു മദ്യനിര്‍മ്മാണ തൊഴിലാളിയാണ്. ‘നിർഭാഗ്യവശാൽ, ഈ ദാരുണമായ സംഭവത്തിൽ ഞങ്ങളുടെ കുടുംബത്തിലെ അഞ്ച് അംഗങ്ങളെ ഞങ്ങൾക്ക് നഷ്ടപ്പെട്ടുവെന്ന്’ മോൾസൺ കോഴ്‌സ് സിഇഒ ഗാവിൻ ഹാറ്റേഴ്‌സ്ലി പറഞ്ഞു. എല്ലാവര്‍ക്കും യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നതിനായി ഞങ്ങള്‍ മദ്യശാല താല്‍ക്കാലികമായി ഒരാഴ്ചത്തേക്ക് അടച്ചിടുകയാണെന്നും അദ്ദേഹം പറഞ്ഞു.
വടക്കുകിഴക്കൻ ഡൽഹിയിൽ വർഗീയ കലാപം നടക്കുന്നതിനിടെ സ്കൂളിൽ പരീക്ഷയ്ക്ക് പോയ വിദ്യാർത്ഥിനിയെ കാണാനില്ലെന്ന് പരാതി. ഖജൂരി ഖാസ് മേഖലയിൽ നിന്നാണ് 13 വയസ്സുള്ള കുട്ടിയെ കാണാതായത്. എട്ടാംതരത്തിൽ പഠിക്കുന്ന കുട്ടി സോണിയ വിഹാറിലാണ് തന്റെ മാതാപിതാക്കൾക്കൊപ്പം താമസിച്ചു വന്നിരുന്നത്.
തിങ്കളാഴ്ച രാവിലെയാണ് കുട്ടി സ്കൂളിലേക്ക് പോയത്. വീട്ടിൽ നിന്നും 4.5 കിലോമീറ്റർ അകലെയാണ് സ്കൂൾ. 5.20ന് കുട്ടിയെ സ്കൂളിൽ നിന്ന് വിളിക്കാൻ താൻ എത്തേണ്ടതായിരുന്നെന്നും വഴിയിൽ കലാപത്തിനിടയിൽ കുടുങ്ങുകയായിരുന്നെന്നും കുട്ടിയുടെ പിതാവ് പറയുന്നു. ഒരു റെഡി മെയ്ഡ് തുണിക്കട നടത്തിവരികയാണ് ഇദ്ദേഹം.
ആളുകളെ കാണാതായ നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. മൗജ്പൂരിലെ വിജയ് പാർക്കിനടുത്ത് താമസിക്കുകയായിരുന്ന തന്റെ രണ്ട് മക്കളെ രണ്ടുദിവസമായി കാണാനില്ലെന്ന് 70കാരനാ. മൊഹമ്മദ് സാബിർ പരാതി നൽകിയിട്ടുണ്ട്. ഇവരുടെ വീട് അക്രമികൾ വളഞ്ഞതായി ഫോൺ ചെയ്ത് പറഞ്ഞിരുന്നതായി സാബിർ പറയുന്നു. പിന്നീട് ഇവരെക്കുറിച്ച് ഒരു വിവരവുമില്ല.
നടി ആക്രമിക്കപ്പെട്ട കേസില്‍ മൊഴി നല്‍കാന്‍ നടി മഞ്ജു വാര്യര്‍ കോടതിയിലെത്തി. 11 മണിക്കാണ് സാക്ഷിവിസ്താരം തുടങ്ങുക. അഞ്ചുവര്‍ഷം മുന്‍പ് ദിലീപില്‍ നിന്ന് വിവാഹമോചനം നേടിയ അതേ കോടതിയിലാണ് ദിലീപുമായി ബന്ധപ്പെട്ട ഈ കേസില്‍ മൊഴി നല്‍കാന്‍ മഞ്ജു എത്തിയിരിക്കുന്നത്.
കൊച്ചി കലൂരിലെ പ്രത്യേക സിബിഐ കോടതി മുറിയിലാണ് മഞ്ജു എത്തിയത്. വനിതാ ജഡ്ജി ഹണി എം വര്‍ഗീസിനെയാണ് വിചാരണയ്ക്കായി നിയോഗിച്ചത്. മഞ്ജു മാത്രമല്ല ഇന്ന് ബിന്ദു പണിക്കറിനെയും സിദ്ധിഖിനെയും വിസ്തരിക്കും.
ഗീതു മോഹന്‍ദാസ്, സംയുക്ത വര്‍മ്മ, ശ്രീകുമാര്‍ മേനോന്‍ എന്നിവരുടെ വിസ്താരം അടുത്ത ദിവസങ്ങളില്‍ നടക്കുന്നതാണ്. നടിയെ ആക്രമിച്ച കേസില്‍ മഞ്ജുവിന്റെ മൊഴി ദിലീപിന് തലവേദനയാകുമോ എന്ന് ഇന്ന് അറിയാം. പ്രധാന സാക്ഷിയാണ് മഞ്ജു. കേസില്‍ ഗൂഢാലോചന ഉണ്ടെന്ന് പരസ്യമായി പറഞ്ഞയാളാണ് മഞ്ജു.
കഴുത്തിൽ കുരുക്കിട്ട്, സുഹൃത്തായ യുവതിയെ വിഡിയോ കോളിലൂടെ കാട്ടിയ ശേഷം യുവാവ് ജീവനൊടുക്കി. ആലപ്പുഴ ആലിശേരി വാർഡ് കമ്പിവളപ്പിൽ ഷംസുദീന്റെ മകൻ ബാദുഷയാണ് (24) മരിച്ചത്. ഇന്നലെ പുലർച്ചെ രണ്ടിന് പൂച്ചമുക്ക് ഭാഗത്തുള്ള ലോഡ്ജിലായിരുന്നു സംഭവം.
ചങ്ങനാശേരിയിലെ ജ്യൂസ് കടയിലെ ജീവനക്കാരനാണ്. ചൊവ്വാഴ്ച രാത്രിയിൽ ജോലിക്കു ശേഷം 12ന് മുറിയിൽ എത്തിയ ബാദുഷ സുഹൃത്തായ യുവതിയുമായി ഫോണിൽ സംസാരിച്ചിരുന്നു. ഇതിനിടയിൽ വിഡിയോ കോളിൽ എത്തി താൻ മരിക്കാൻ പോകുന്നു എന്നറിയിച്ച് കഴുത്തിൽ കുരുക്കിടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
യുവതി ഉടൻ തന്നെ ബാദുഷ ജോലി ചെയ്യുന്ന കടയുടെ ഉടമയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇന്നലെ രാവിലെ കടയുടമ യുവതിയെ തിരിച്ചു വിളിച്ചപ്പോഴാണു സംഭവം അറിഞ്ഞത്. തുടർന്ന് ലോഡ്ജിലെത്തി ജനലിലൂടെ നോക്കിയപ്പോഴാണ് ബാദുഷയെ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്.
വാതിൽ ഉള്ളിൽ നിന്ന് പൂട്ടിയ നിലയിലായിരുന്നു. പൊലീസ് എത്തി വാതിൽ തകർത്ത് ഉള്ളിൽ കടന്നാണ് മൃതദേഹം താഴെ ഇറക്കിയത്. ബാദുഷ ഭാര്യയുമായി പിണങ്ങിക്കഴിയുകയാണ്. ഇതിനിടയിലാണ് യുവതിയുമായി സൗഹൃദത്തിലായത്. ഈ യുവതിയുമായുള്ള സൗന്ദര്യപ്പിണക്കമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്.
ബാദുഷയുടെ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. വിഡിയോ ദൃശ്യങ്ങൾ സംബന്ധിച്ച് ശാസ്ത്രീയമായ പരിശോധന ആവശ്യമാണെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ആലപ്പുഴ കിഴക്കേ ജുമാ മസ്ജിദിൽ കബറടക്കി. മാതാവ്: മുംതാസ്.
വർഗീയ വിദ്വേഷം പരത്തുന്ന തരത്തില്‍ ഫേസ്ബുക്കിൽ വീഡിയോയിട്ട യുവാവ് പോലീസ് അറസ്റ്റിൽ. അഗളി കള്ളമല സ്വദേശി ശ്രീജിത്ത് രവീന്ദ്രനെ(24)യാണ് അഗളി പോലീസ് അറസ്റ്റ് ചെയ്തത്.
മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചുവെന്ന കുറ്റത്തിനാണ് അറസ്റ്റ്. ഡിവൈഎഫ്ഐയുടെ പരാതിയിലാണ് നടപടി. സംഭവത്തിൽ കേരള പോലീസ് മീഡിയ സെന്ററിന്റെ ഫേസ്ബുക്ക് പേജിൽ ട്രോള്‍ വീഡിയോ പങ്കുവച്ചിട്ടുണ്ട്.
വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചിരുന്നു.
നവമാധ്യമങ്ങളിലൂടെ ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ തയാറാക്കുകയോ ഫോര്‍വേഡ് ചെയ്യുകയോ ചെയ്യുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കുന്നതാണ്.
സമൂഹ മാധ്യമങ്ങളിലൂടെയുള്ള എല്ലാ സന്ദേശങ്ങളും പൊലീസിന്റെ നിരീക്ഷണത്തിലായിരിക്കുമെന്നും ബെഹ്റ അറിയിച്ചിരുന്നു.
നടി രമ്യ നമ്ബീശന്‍ സംവിധായനം ചെയ്ത ഹ്രസ്വചിത്രം അണ്‍ഹൈഡ് റിലീസ് ചെയ്തു. മഞ്ജു വാര്യര്‍, വിജയ് സേതുപതി, കാര്‍ത്തിക് സുബ്ബരാജ് എന്നിവര്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് വിഡിയോ ചിത്രം പുറത്തുവിട്ടത്. സ്ത്രീ പുരുഷ സമത്വം എന്തെന്ന് പറയാനാണ് മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിലൂടെ ശ്രമിക്കുന്നത്. രമ്യ നമ്ബീശനും, ശ്രിത ശിവദാസുമാണ് ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്.
ബദ്രി വെങ്കടേഷ് ആണ് സംഭാഷണം രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം നീല്‍ ഡിക്കുണ. സംഗീതം രാഹുല്‍ സുബ്രമണ്യന്‍. രമ്യ അടുത്തിടെ സ്വന്തമായി യൂട്യൂബ് ചാനല്‍ തുടങ്ങിയിരുന്നു. രമ്യ നമ്ബീശന്‍ എന്‍കോര്‍ എന്ന ചാനല്‍ ഏറെ സ്വീകരിക്കപ്പെട്ടു. അതിനുപിന്നാലെയാണ് രമ്യ സംവിധാനരംഗത്തേക്കും കാലെടുത്തുവച്ചിരിക്കുന്നത്.
ഓസ്‌ട്രേലിയയുടെ ക്രിക്കറ്റ് താരം ഗ്ലെന്‍ മാക്‌സ്‌വെല്‍ വിവാഹിതനാകുന്നു. ഇന്ത്യന്‍ വംശജയായ വിനി രാമനാണ് വധു. തമിഴ്‌നാട്ടില്‍ വേരുകളുള്ള വിനി ജനിച്ചതും വളര്‍ന്നതും ഓസ്‌ട്രേലിയയിലാണ്.ഓസ്‌ട്രേലിയയില്‍ ഫാര്‍മസിസ്റ്റാണ് വിനി.
വിനിയോടൊപ്പമുള്ള ചിത്രത്തോടൊപ്പം വിവാഹ വാര്‍ത്ത മാക്‌സ്‌വെല്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ആരാധകരെ അറിയിച്ചു. മാക്‌സ്‌വെല്‍ അണിയിച്ച മോതിരം കാണിച്ചാണ് വിനി സെല്‍ഫിയില്‍ പോസ് ചെയ്തത്. വിനിയും ഈ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ഒരാഴ്ച്ച മുമ്പ് മാക്‌സി തന്നെ പ്രൊപ്പോസ് ചെയ്‌തെന്നും യെസ് എന്ന് ഉത്തരം നല്‍കിയെന്നും വിനി ചിത്രത്തോടൊപ്പമുള്ള കുറിപ്പില്‍ പറയുന്നു. ഒരാഴ്ച്ച മുമ്പ് കഴിഞ്ഞിട്ട് ഞങ്ങള്‍ ഇപ്പോഴാണല്ലോ അറിഞ്ഞത് എന്നായിരുന്നു മാക്‌സ്‌വെല്ലിന്റ ഐ.പി.എല്‍ ടീമായ കിങ്‌സ് ഇലവന്‍ പഞ്ചാബ് ഇതിന് നല്‍കിയ കമന്റ്.
രണ്ടു വര്‍ഷത്തോളമായി ഇരുവരും പ്രണയത്തിലാണ്. ബിഗ് ബാഷ് ലീഗിലെ ടീമായ മെല്‍ബണ്‍ സ്റ്റാര്‍സിന്റെ പരിപാടിക്കിടെയാണ് വിനിയും മാക്‌സ്‌വെല്ലും കണ്ടുമുട്ടിയത്. നേരത്തെ ഓസീസ് താരം ഷോണ്‍ ടെയ്റ്റും ഇന്ത്യന്‍ വംശജയെ വിവാഹം ചെയ്തിരുന്നു. ഐ.പി.എല്‍ പാര്‍ട്ടിക്കിടെ കണ്ടുമുട്ടിയ മാഷൂം സിന്‍ഹയെ 2014ലാണ് ടൈറ്റ് ജീവിതസഖിയാക്കിയത്.