തിരുവനന്തപുരം ∙ മാധ്യമ പ്രവർത്തകയെ വീട്ടില്‍ കയറി ആക്രമിച്ചെന്ന പരാതിയില്‍ തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി എം.രാധാകൃഷ്ണനെ പ്രസ് ക്ലബിൽ നിന്നു സസ്െപൻഡ് ചെയ്തു. പ്രാഥമിക അംഗത്വത്തിൽ നിന്നും സെക്രട്ടറി സ്ഥാനത്തു നിന്നുമാണ് സസ്പെൻഷൻ.
രാധാകൃഷ്ണനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് നെറ്റ് വർക്ക് ഓഫ് വിമൻ ഇൻ മീഡിയയുടെ നേതൃത്വത്തിൽ പ്രസ് ക്ലബ്ബിലേക്ക് വനിതാ മാധ്യമ പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തിയതിനു പിന്നാലെയാണ് നടപടി.
സദാചാര ആക്രമണം പ്രമേയമാക്കിയ ‘ഇഷ്ക്’ സിനിമയുടെ അണിയറ പ്രവർത്തകരും ഫിലിം ഫെസ്റ്റിവലിനെത്തിയവരും പ്രതിഷേധത്തിൽ പങ്കെടുത്തു. ശനിയാഴ്ച രാത്രി, ആൺ സുഹൃത്ത് വീട്ടിലെത്തിയതിനെ ചോദ്യം ചെയ്ത് സഹപ്രവർത്തകയുടെ വീട്ടിൽക്കയറി രാധാകൃഷ്ണൻ ആക്രമണം നടത്തിയെന്നാണ് പരാതി.
ടൗണ്‍ സ്‌ക്വയറില്‍ കഴിഞ്ഞ വാരം ആരംഭിച്ച ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയറിനെതിരെ തലശ്ശേരി അതിരൂപതയുടെ പ്രതിഷേധം. ഇന്ന് രാവിലെ മേള നടക്കുന്ന സ്ഥലത്തേക്ക് പ്രതിഷേധപ്രകടവുമായെത്തിയ സംഘം ബുക്ക് ഫെയര്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഏറെ നേരത്തെ സംഘര്‍ഷാവസ്ഥയെത്തുടര്‍ന്ന് പ്രതിസന്ധിയിലായതോടെ ബുക്ക് ഫെയര്‍ താത്കാലികമായി അവസാനിപ്പിക്കേണ്ടി വന്നു.
സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥ കര്‍ത്താവിന്‍റെ നാമത്തില്‍ പ്രസിദ്ധീകരിച്ചതില്‍ പ്രകോപിതരായാണ് തലശ്ശേരി അതിരൂപതയുടെ നേതൃത്വത്തിലുള്ള സംഘം പ്രതിഷേധവുമായി രംഗത്തുവന്നത്. പുസ്തകം പുറത്തുവന്നതിനു പിന്നാലെ സിസ്റ്റര്‍ ലൂസി കളപ്പുരക്കെതിരെയും പ്രതിഷേധപ്രകടനങ്ങള്‍ നടന്നിരുന്നു.
പുസ്തകത്തിന്റെ അച്ചടിയും വിതരണവും തടയണമെന്നാവശ്യപ്പെട്ട് എസ്.എം.ഐ സന്യാസിനിസഭാംഗമായ സിസ്റ്റര്‍ ലിസിയ ജോസഫ് ഹൈക്കോടതിയില്‍ കഴിഞ്ഞ ദിവസം സമര്‍പ്പിച്ച ഹര്‍ജി തള്ളിയിരുന്നു. പുസ്തകത്തിന്റെ ഉള്ളടക്കത്തില്‍ ആക്ഷേപമുണ്ടെങ്കില്‍ പൊലീസില്‍ പരാതിപ്പെടാമെന്നും നടപടിയുണ്ടായില്ലെങ്കില്‍ മജിസ്‌ട്രേറ്റിനെ സമീപിക്കാമെന്നും വ്യക്തമാക്കിയാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്.
ചങ്ങനാശേരി: ഡോക്ടേഴ്സ് ടവറിൽ പ്രവർത്തിക്കുന്ന സമരിറ്റൻ മെഡിക്കൽ സെന്ററിൽ മുട്ടുമാറ്റി വെയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി നടന്നതിന് പിന്നാലെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഡയാലിസിസ് യൂണിറ്റ് ആരംഭിച്ചു.ചെയർമാൻ സാമുവൽ ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ചങ്ങനാശേരി മുൻസിപ്പൽ ഉപാധ്യക്ഷ അംബികാ വിജയൻ ഉദ്ഘാടനം ചെയ്തു. കാരുണ്യ ദീപം പദ്ധതിയുടെ ഉദ്ഘാടനം ഷെമീഷ് ഖാൻ മൗലവിയും മുൻസിപ്പൽ ആരോഗ്യ ക്ഷേമ സ്ഥിരം സമിതി അധ്യക്ഷൻ സജി തോമസ് സ്വിച്ച് ഓൺ കർമ്മവും നിർവഹിച്ചു.

പ്രസിദ്ധ നെഫ്രോജിസ്റ്റ് ഡോ.സതീഷ് ബാലകൃഷ്ണന്റെയും പ്രഗത്ഭരായ ടെക്നീഷ്യൻമാരുടെയും നേതൃത്വത്തിലാണ് ഡയാലിസിസ് നടത്തുന്നത്. ഹാജി ഹലീൽ റഹ്മാൻ, ഹനീഫാ കുട്ടി, എൻ ഹബീബ് ,സുജിത് എ.എം എന്നിവർ പ്രസംഗിച്ചു.
അർഹത തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി എത്തുന അർഹരായ ഒരു വ്യക്കരോഗിക്ക് പ്രതിമാസം സൗജന്യമായി കാരുണ്യം പദ്ധതിയിലൂടെ ഡയാലിസിസ് ചെയ്തു കൊടുക്കുമെന്ന് ചെയർമാൻ ഡോ.സാമുവൽ ജോർജ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക .7559097071
രാജ്യത്തെ ഞെട്ടിച്ച നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റാന്‍ തയാറെടുപ്പുകൾ തുടങ്ങിയതായി സൂചന. പ്രതികളെ അടുത്തയാഴ്ച തൂക്കിലേറ്റുമെന്നാണ് റിപ്പോർട്ടുകൾ. ഇതിനായി 10 തൂക്കുകയറുകൾ തയാറാക്കാൻ ബിഹാറിലെ ബുക്സാർ ജില്ലാ ജയിലിന് നിർദേശം നൽകി.
ഈ ആഴ്ച അവസാനത്തോടെ തൂക്കുകയർ തയാറാക്കി നൽകാനാണ് നിർദേശം നൽകിയിരിക്കുന്നത്. തൂക്കുകയറുകൾ നിർമിക്കുന്നതിന് പേരുകേട്ട ജയിലാണ് ബുക്സാറിലേത്. പാര്‍ലമെന്റ് ആക്രമണ കേസിലെ പ്രതി അഫ്സൽ ഗുരുവിനെ തൂക്കിലേറ്റാൻ കയർ നിർമിച്ചത് ഇവിടെനിന്നുമാണ്.
കേസില്‍ വധ ശിക്ഷ കാത്ത് കഴിയുന്ന നാല് പ്രതികള്‍ തിഹാര്‍ ജയിലിലാണുള്ളത്. വധശിക്ഷയ്ക്കെതിരേ നൽകിയ ദയാഹർജി പിൻവലിക്കുന്നതായി കേസിലെ പ്രതി വിനയ് ശർമ കഴിഞ്ഞ ദിവസം രാഷ്ട്രപതിക്ക് അയച്ച കത്തിൽ വ്യക്തമാക്കിയിരുന്നു.
ലോകത്തെ ഏറ്റവും പ്രായ കുറഞ്ഞ പ്രധാനമന്ത്രി ഫിന്‍ലാന്റ്ക്കാർക്ക് സ്വന്തം. നിലവിലെ പ്രധാനമന്ത്രി ആന്റി റിന്നെ രാജിവച്ചിരുന്നു. ഗതാഗത മന്ത്രികൂടിയായ 34കാരി സന്നയെ പ്രധാനമന്ത്രിയാക്കാന്‍ ഭരണകക്ഷിയായ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി തീരുമാനിച്ചിരിക്കുകയാണ്. സാന്ന മരിന്‍ അധികാരമേല്‍ക്കുന്നതോടെ അവര്‍ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാകും .
തപാല്‍ പണിമുടക്ക് കൈകാര്യം ചെയ്തതിലെ വീഴ്ചയാണ് ആന്റി റിന്നെയ്ക്കു സ്ഥാനം നഷ്ടപ്പെടാന്‍ കാരണം. അഞ്ചു പാര്‍ട്ടികള്‍ ഒരുമിച്ചാണ് ഫിന്‍ലാന്‍ഡില്‍ ഭരണം നടത്തുന്നത്. ‘ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാന്‍ ഇനിയുമൊരുപാട് കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്ന്’ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട സന്ന പറയുകയുണ്ടായി.
സംസ്ഥാന ജൂനിയർ കായിക മേളയ്ക്കിടെ ഹാമർ തലയി ൽ വീണു മരിച്ച അഫീലിന്റെ അമ്മ ഡാർളിക്കും അച്ഛൻ ജോൺസണും ഈ സങ്കടക്കടലിലും ചിലതു പറയാനുണ്ട്.
‘‘നേരത്തേയുണരാൻ അലാറം വച്ചിട്ടൊക്കെ കിടക്കുമെങ്കിലും ഒടുവിൽ ഞാൻ ചെന്നു വിളിക്കണം.’’ഡാർളി ഓർമകളിലേക്കു മടങ്ങുകയാണ്. ‘‘ഇക്കിളി കൂട്ടിയിട്ടാണ് വിളിച്ചെഴുന്നേൽപിക്കുക. അതവന് ഇഷ്ടമായിരുന്നു. ചിരിച്ചു കൊണ്ടെഴുന്നേറ്റു വരും. വെന്റിലേറ്ററിൽ കിടക്കുന്ന സമയത്തും ഞാനങ്ങനെ ചെയ്തു നോക്കിയെങ്കിലും അവനെഴുന്നേറ്റില്ല. പുലർച്ചെ മൂന്നുമണിക്ക് ശരീരം തുടപ്പിക്കാൻ കയറുമ്പോൾ ചേട്ടായി അവനെ കളിപ്പിക്കാൻ നോക്കും. ‘നീ എന്താ, ഇവിടെ ഇങ്ങനെ കിടക്കുന്നെ, എഴുന്നേറ്റു വന്നേ…’ പക്ഷേ, ഞങ്ങളുടെ വിളിയൊന്നും അവൻ കേട്ടതേയില്ല.
തലേന്ന് സ്കൂളിൽ നിന്നു വന്നപ്പോഴേ മോൻ പറഞ്ഞിരുന്നു.‘അമ്മേ നാളെ അത്‌ലറ്റിക് മീറ്റിന് വൊളന്റിയറായി ചെല്ലാൻ പി.ടി സാർ പറഞ്ഞിട്ടുണ്ട്. കോട്ടയത്തു നടന്ന ഫുട്ബോൾ ടീം സെലക്‌ഷൻ ക്യാംപിൽ പോയ കുട്ടികളെയാണ് വൊളണ്ടിയറായി തിരഞ്ഞെടുത്തിരിക്കുന്നത്’. കാര്യങ്ങളെല്ലാം ഞാൻ വിശദമായി ചോദിച്ചറിഞ്ഞു. പിറ്റേന്ന് അവനിറങ്ങാൻ നേരത്ത് വീണ്ടും ചോദിച്ചു. ‘നിങ്ങൾക്ക് തിരിച്ചറിയൽ കാർഡൊന്നും തന്നിട്ടില്ലേ?’ ‘ഇല്ല അമ്മേ, സ്കൂളീന്നുള്ള ലിസ്റ്റിൽ പേരുണ്ടല്ലോ’ എന്നായിരുന്നു മറുപടി. ‘നിങ്ങളെയെങ്ങനെ തിരിച്ചറിയും, സ്കൂളിന്റെ തിരിച്ചറിയൽ കാർഡെങ്കിലും കയ്യിൽ പിടിക്ക്’ എന്നു പറഞ്ഞ് അതെടുത്തു കൊടുത്തത് ഞാനാണ്. അവനത്രയും ആഗ്രഹിച്ച് പോകുന്നതല്ലേ, തിരിച്ചറിഞ്ഞില്ലെന്നു പറഞ്ഞ് തിരിച്ചു പോരേണ്ടി വന്നാൽ വിഷമമാകില്ലേ എന്നായിരുന്നു ഞാൻ ചിന്തിച്ചത്.
പറമ്പിൽ പണി ചെയ്തു നിൽക്കുമ്പോഴായിരുന്നു അവന്റെ കൂട്ടുകാരുടെ വിളി വന്നത്. ‘അഫീലിനു നെറ്റിയിൽ ചെറിയൊരു പരുക്കു പറ്റി. പാലാ ജനറൽ ഹോസ്പിറ്റലിലേക്ക് കൊണ്ടു പോകുന്നു’ ഞങ്ങൾ വേഗം പണിസ്ഥലത്തു നിന്നു വന്ന് ഡ്രസ്സ് മാറി പുറപ്പെട്ടു. വണ്ടിയിലിരിക്കുമ്പോൾ വീണ്ടും ഫോൺ വന്നു. ‘കോട്ടയം മെഡിക്കൽ കോളജിലേക്കു വന്നാൽ മതി. ആരെയെങ്കിലും കൂടെ കൂട്ടണം.’ ഗുരുതരമല്ലെന്നു തോന്നി ആരെയും അറിയിച്ചിട്ടുണ്ടായിരുന്നില്ല. ഇതു കേട്ടപ്പോൾ ഞങ്ങൾ ഭയന്നുപോയി. വേഗം ജോൺസന്റെ അനിയനെ വിളിച്ചു.
ഞങ്ങൾ മോനെ കാണുമ്പോൾ ഇടതു കണ്ണ് ചുവന്നു പുറത്തേക്കു തള്ളി വീഴാറായി നിൽക്കുകയായിരുന്നു.വേറെയെന്തെങ്കിലും പരുക്കുണ്ടോയെന്നു നോക്കാൻ ശ്രമിക്കുമ്പോഴേക്കും അവിടെ നിന്നു വേഗം അവനെ കൊണ്ടുപോയി. തലയോട്ടി പൊട്ടി തലച്ചോർ ഉള്ളിലേക്ക് അമർന്നിരിക്കുന്ന നിലയിലായിരുന്നു. അന്നു തന്നെ തലയിൽ ഒാപ്പറേഷൻ ചെയ്തു. പിന്നീട് 17 ദിവസം മോൻ വെന്റിലേറ്ററിൽ കിടന്നു. ഒരിക്കൽ ജോൺസൺ കയറിയപ്പോൾ കൈ ചെറുതായി അനക്കിയെന്നു പറഞ്ഞു. അതു ഹൈ ഡോസ് മരുന്നു ചെല്ലുന്നതു കൊണ്ടാണ് എന്നു ഡോക്ടർ പറഞ്ഞു. പേടിക്കേണ്ട, ഞങ്ങളിവിടെയുണ്ട് കേട്ടോ എന്ന് പല തവണ പറഞ്ഞത് അവൻ കേട്ടിട്ടുണ്ടാകുമോ ആവോ?’’
കരച്ചിൽ മറയ്ക്കാൻ മുഖം കുനിച്ചിരുന്ന അഫീലിന്റെ അച്ഛൻ ജോൺസൺ പതിയെ മുഖമുയർത്തി. ‘‘കുടുംബത്തീന്ന് ഭാഗം കിട്ടിയ പറമ്പിൽ ഒരു കിലോമീറ്റർ കുത്തനെയുള്ള കയറ്റമാണ്. അവന് ഒന്നര വയസ്സുള്ളപ്പോഴാണ് അവിടെ ഒരു കുടിലു കെട്ടി ഞങ്ങൾ താമസം തുടങ്ങുന്നത്. കുടിക്കാനും പാചകം ചെയ്യാനുമുള്ള വെള്ളം തലച്ചുമടായി താഴെനിന്നു കൊണ്ടുപോണം. കുഞ്ഞിന് ഓടി കളിക്കാൻ മുറ്റമുള്ള ഒരു വീടിന് എത്ര കൊതിച്ചിട്ടുണ്ടെന്നോ?
ഇപ്പോഴത്തെ വീടു പണിയുന്ന സമയത്ത് അവൻ എൽകെ ജിയിലാണ്. തൊഴിലുറപ്പു പണി കഴിഞ്ഞു വന്ന് രാത്രി കല്ലും കട്ടയും മണലും ചുമന്നു കൊണ്ടു വരുമ്പോൾ ആരും പറയാതെ അവനും തലയിൽ ഓരോ കട്ട വച്ച് കൊണ്ടു വരും. എല്ലാ പണിക്കും ഞങ്ങളുടെയൊപ്പം കൂടും. മൂന്നു മാസം മുൻപ് ഈ വീട് മുഴുവൻ പെയിന്റ് ചെയ്തത് ഞങ്ങൾ മൂന്നുപേരും കൂടിയാണ്. എന്നാലും എന്തിനാണ് അവനിത്ര വേഗം പോയത്?’
മുംബൈ: ഐപിഎല്ലിന്റെ അടുത്ത സീസണിനു മുന്നോടിയായി നടക്കാനിരിക്കുന്ന താരലേലത്തിനു രജിസ്റ്റര്‍ ചെയ്ത കളിക്കാരുടെ ലിസ്റ്റ് പുറത്തുവിട്ടു. ഡിസംബര്‍ 19ന് കൊല്‍ക്കത്തയിലാണ് ലേലം നടക്കുന്നത്. ഇതാദ്യമായാണ് കൊല്‍ക്കത്ത ഐപിഎല്ലിന്റെ ലേലത്തിനു ആതിഥേയത്വം വഹിക്കുന്നത്.
പുതിയ സീസണില്‍ തങ്ങള്‍ നിലനിര്‍ത്തുന്ന കളിക്കാരുടെ ലിസ്റ്റ് എട്ടു ഫ്രാഞ്ചൈസികളും നേരത്തേ കൈമാറിയിരുന്നു. ഒഴിവാക്കപ്പെട്ട താരങ്ങളും പുതുതായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കളിക്കാരുമായിരിക്കും ഇത്തവണ ലേലത്തിനുണ്ടാവുക. ലേലത്തിനു സ്ഥിരമായി ചുക്കാന്‍ പിടിക്കുന്ന ഹ്യുഗ് എഡ്മിയെഡസ് തന്നെയായിരിക്കും ഇത്തവണയും നടപടി ക്രമങ്ങള്‍ നിയന്ത്രിക്കുക.
971 താരങ്ങള്‍
വിവിധ രാജ്യങ്ങളില്‍ നിന്നായി 971 താരങ്ങളാണ് ലേലത്തിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവരില്‍ 713 പേര്‍ ഇന്ത്യയില്‍ നിന്നുള്ള കളിക്കാരാണെങ്കില്‍ 258 പേര്‍ വിദേശ താരങ്ങളാണ്. 713 ഇന്ത്യന്‍ താരങ്ങളില്‍ 19 പേര്‍ മാത്രമേ ഒരു തവണയെങ്കിലും ദേശീയ ടീമിനായി കളിച്ചിട്ടുള്ളൂ. ശേഷിച്ച 634 പേരും ഇന്ത്യന്‍ കുപ്പായമണിഞ്ഞിട്ടില്ല.
അതേസമയം, 258 വിദേശതാരങ്ങളില്‍ 196 പേര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിച്ചിട്ടുണ്ട്. ശേഷിച്ച 60 പേര്‍ക്കു രാജ്യത്തിനായി അരങ്ങേറാനായിട്ടില്ല. രണ്ടു അസോസിയേറ്റ് താരങ്ങളും ലേലത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ ഒരാള്‍ അമേരിക്കയില്‍ നിന്നുള്ള താരമാണ്.
ലേലത്തില്‍ ഏതൊക്കെ കളിക്കാരെയാണ് തങ്ങള്‍ക്കു ആവശ്യമെന്നു എട്ടു ഫ്രാഞ്ചൈസികളും ചുരുക്കപട്ടിക സമര്‍പ്പിക്കേണ്ടതുണ്ട്. ഡിസംബര്‍ ഒമ്പതിന് വൈകീട്ട് അഞ്ചു മണിക്കു മുമ്പായി ഫ്രാഞ്ചൈസികള്‍ ഈ ലിസ്റ്റ് നല്‍കണം.
ഒരു ഫ്രാഞ്ചൈസിക്കു പരമാവധി നിര്‍ത്താവുന്ന കളിക്കാരുടെ എണ്ണം 25 ആണ്. എട്ടു ഫ്രാഞ്ചൈസികള്‍ക്കും കൂടി 73 താരങ്ങളെ മാത്രമേ വരാനിരിക്കുന്ന ലേലത്തില്‍ വാങ്ങാന്‍ സാധിക്കുകയുള്ളൂ. ഇവരില്‍ 29 പേര്‍ വിദേശ കളിക്കാരുമായിരിക്കണം.
ദക്ഷിണാഫ്രിക്കയും ഓസീസിനും ഇഞ്ചോടിഞ്ച്
വിദേശ താരങ്ങളില്‍ ഏറ്റവുമധികം പേര്‍ ലേലത്തിന് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ഓസ്‌ട്രേലിയയില്‍ നിന്നാണ്. 55 താരങ്ങളാണ് ഐപിഎല്ലില്‍ അവസരം മോഹിച്ച് രംഗത്തുള്ളത്. 54 കളിക്കാരുമായി ദക്ഷിണാഫ്രിക്ക തൊട്ടുതാഴെയുണ്ട്.
ശ്രീലങ്കയില്‍ നിന്നും 39ഉം വെസ്റ്റ് ഇന്‍ഡീസില്‍ നിന്നും 34ഉം താരങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. ന്യൂസിലാന്‍ഡ് (24), ഇംഗ്ലണ്ട് (22), അഫ്ഗാനിസ്താന്‍ (19), ബംഗ്ലാദേശ് (6), സിംബാബ്‌വെ (3), ഹോളണ്ട് (1), അമേരിക്ക (1) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
വില കൂടിയ താരങ്ങള്‍
ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്കാണ് ലേലത്തില്‍ ഏറ്റവുമധികം അടിസ്ഥാന വിലയുള്ളത്. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്ലും വെടിക്കെട്ട് ഓപ്പണര്‍ ക്രിസ് ലിന്നുമെല്ലാം ഇക്കൂട്ടത്തിലുണ്ട്.
ഇവരെക്കൂടാതെ ഓസീസ് പേസര്‍മാരായ പാറ്റ് കമ്മിന്‍സ്, ജോഷ് ഹാസ്ലല്‍വുഡ്, ഓള്‍റൗണ്ടര്‍ മിച്ചെല്‍ മാര്‍ഷ് എന്നിവരുടെയും അടിസ്ഥാന വില രണ്ടു കോടിയാണ്. ദക്ഷിണാഫ്രിക്കയുടെ ഡെയ്ല്‍ സ്റ്റെയ്ന്‍, ശ്രീലങ്കയുടെ ആഞ്ചലോ മാത്യൂസ് എന്നിവര്‍ക്കു 1.5 കോടി അടിസ്ഥാന വിലയുണ്ട്. റോബിന്‍ ഉത്തപ്പയാണ് ഇക്കൂട്ടത്തിലെ ഏക ഇന്ത്യന്‍ താരം.
അടുത്തിടെ മലയാള സിനിമയില്‍ ലഹരിയുടെ സ്വാധീനം വര്‍ദ്ധിക്കുന്നുവെന്നും സിനിമാസെറ്റുകളില്‍ ലഹരി പരിശോധന നടത്തണമെന്നും നിര്‍മ്മാതാക്കളുടെ സംഘടന ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ പല നടന്‍മാരും ഇതിനോട് പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. നടന്‍ മഹേഷാണ് ഇപ്പോള്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. മലയാള സിനിമയില്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവരുണ്ടെന്ന് നടന്‍ മഹേഷ് പറഞ്ഞു. ഷൈന്‍ നിഗത്തെ സിനിമയില്‍ നിന്ന് വിലക്കുന്നതുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിലാണ് നിര്‍മ്മാതാക്കളുടെ പരാമര്‍ശമുണ്ടായത്.
സിനിമയില്‍ ലഹരി ഉപയോഗിക്കുന്നവരുണ്ട്. പക്ഷേ എല്ലാവരും അങ്ങനെയാണെന്ന് പറയാനാവില്ല. ദുല്‍ഖറും കുഞ്ചാക്കോ ബോബനും ആസിഫ് അലിയൊന്നും അങ്ങനെയുള്ളവരല്ലെന്നും മഹേഷ് പറഞ്ഞു. 10 ശതമാനം യുവനടന്മാരെങ്കിലും ലഹരി ഉപയോഗിക്കുന്നുണ്ട്. അത് ഇല്ലാതാകണം. സിനിമാ മേഖല മുഴുവനായി ഇതിന്റെ പേരില്‍ പഴി കേള്‍ക്കുകയാണെന്നും മഹേഷ് പറഞ്ഞു. യുവനടന്‍മാരുടെ കാരവനുകളില്‍ ലഹരിയുണ്ടെന്നും മഹേഷ് വ്യക്തമാക്കി.
ഷെയിന്‍ നിഗം ഒരു കുഴപ്പക്കാരനാണെന്ന് തോന്നുന്നില്ല. പ്രായത്തിന്റെതായ പ്രശ്‌നങ്ങളുണ്ടാകാം. അല്ലെങ്കില്‍ അവന്‍ കൊച്ചി ഭാഷയില്‍ പറയുമ്പോള്‍ കേള്‍ക്കുന്നവര്‍ക്ക് അത്ര സുഖകരമായി തോന്നാത്തതാകാം. പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുകയാണ് വേണ്ടതെന്നും എസിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മഹേഷ് പറഞ്ഞു.
വിവാദങ്ങൾക്കിടെ അവാർഡിന്റെ തിളക്കത്തിൽ നടൻ ഷെയിൻ നിഗം. ബിഹൈൻഡ്‌വുഡ്സിന്റെ മികച്ച നടനുള്ള പ്രത്യേക പരാമർശത്തിനുള്ള പുരസ്കാരം ഷെയിൻ ഏറ്റുവാങ്ങി. തമിഴ് നടൻ ശിവകാർത്തികേയനിൽ നിന്ന് അവാർഡ് സ്വീകരിച്ച ഷെയ്ൻ തമിഴ് പാട്ട് പാടിയും പ്രസംഗിച്ചും സദസ്സിനെ കയ്യടിച്ചു. നിറഞ്ഞ കയ്യടികളോടെയാണ് ഷെയ്നെ സദസ്സ് സ്വീകരിച്ചത്.
”എന്റെ ഉമ്മക്കും സഹോദരിമാർക്കുമായി ഈ അവാർഡ് സമർപ്പിക്കുന്നു. എനിക്കൊപ്പം നിന്നതിന്, തോറ്റുകൊടുക്കാത്തതിന് ഞാൻ എന്നോട് തന്നെ നന്ദി പറയുന്നു. നിങ്ങള്‍ എന്താകണം എന്ന് ആദ്യം തീരുമാനിക്കേണ്ടത് നിങ്ങളാണ്. നിങ്ങളുടെ ആഗ്രഹം നടത്തിത്തരാൻ ഈ ലോകം മുഴുവൻ നിങ്ങൾക്കൊപ്പം നിൽക്കും.
”ഇത് സ്നേഹമാണ്. നമ്മൾ സംസാരിക്കുമ്പോള്‍, നടക്കുമ്പോൾ, അഭിനയിക്കുമ്പോൾ അങ്ങനെ എന്തുചെയ്യുമ്പോഴും പ്രണയത്തോടെ ചെയ്യുക. പ്രണയമുണ്ടെങ്കിൽ അതീ ലോകം കാണും. തമിഴ് അത്ര വശമില്ല, പക്ഷേ ഒന്ന് ശ്രമിച്ചുനോക്കാമെന്ന് കരുതി.
”എ ആർ റഹ്മാൻ ഒരിക്കൽ പറഞ്ഞു, ‘എല്ലാ പുകഴും ഒരുവൻ ഒരുവൻക്ക്’ എന്ന്. അത് ഞാനിവിടെയും പറയുന്നു. സച്ചിൻ ടെന്‍ഡുൽക്കർ ഒരിക്കൽ പറഞ്ഞു, ഇത് ഒന്നിന്റെയും അവസാനമല്ല, ഇവിടെ എന്റെ ജീവിതം തുടങ്ങുകയാണെന്ന്”- ഷെയ്ൻ പറഞ്ഞു.
അവതാരകർ ആവശ്യപ്പെട്ടതനുസരിച്ച് തമിഴ് പാട്ടും പാടിയ ശേഷമാണ് ഷെയ്ൻ വേദി വിട്ടത്. നിറഞ്ഞ കയ്യടികളോടെയാണ് ഷെയ്നെ വേദിസ്വീകരിച്ചത്.
വലയിൽ കുടുങ്ങിയ മത്സ്യത്തെ കണ്ട് അന്തം വിട്ട് മത്സ്യ തൊഴിലാളികൾ. 3 കിലോ തൂക്കം, ഒന്നരയടിയോളം നീളം, മുള്ളൻ പന്നിയുടെ മുള്ളു പോലെ ശരീരമാസകലം കൂർത്ത മുള്ളുകൾ, അതിലും കൂർത്ത പല്ലുകൾ എന്നിവയാണ് വലയിൽ കുടുങ്ങിയ മീനിന്റെ ശരീര ഘടന. ഇത്തരത്തിലൊരു മത്സ്യത്തെ തങ്ങൾ ഇതുവരെ കണ്ടിട്ടില്ലെന്ന് മത്സ്യ തൊഴിലാളികളായ സുരേന്ദ്രൻ, വേണു, ഉദയൻ എന്നിവർ പറഞ്ഞു.
പുഞ്ചാവി കടപ്പുറത്ത് നിന്നു മീൻ പിടിക്കാൻ പോയതായിരുന്നു ഇവർ. പരീക്ഷണാർഥം മീനിന്റെ വായിലിട്ടു കൊടുത്ത സാധനങ്ങൾ നിമിഷങ്ങൾക്കകം ഇതു കടിച്ചു മുറിച്ചു കളയും ചെയ്തു. ഭക്ഷ്യയോഗ്യമാണോയെന്ന് അറിയാത്തതിനാൽ മീനിനെ കടലിലേക്ക് തിരികെ വിടുകയായിരുന്നുവെന്നും മത്സ്യ തൊഴിലാളികൾ പറഞ്ഞു.