ലണ്ടൻ: ലോകത്താകമാനം മീ ടു ക്യാമ്പയിൽ ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഞെട്ടിക്കുന്ന വാർത്തയാണ് ബ്രിട്ടീനിൽനിന്നും പുറത്തുവരുന്നത്. പ്രമുഖ വ്യവസായിക്കെതിരെ ലൈംഗിക അതിക്രമം റിപ്പോർട്ട് ചെയ്ത് പത്രത്തിനെതിരെ നടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ബ്രിട്ടീഷ് കോടതി. വ്യവസായിക്കെതിരെ യുവതി ആരോപിച്ച മീ ടൂ, പത്രം റിപ്പോർട്ട് ചെയ്തത് നിയമ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി നടപടി.
എട്ട് മാസങ്ങൾക്ക് മുമ്പാണ് ബ്രിട്ടീഷ് ഡെയ്ലി ടെലഗ്രാഫ് പത്രം ലൈംഗിക അതിക്രമത്തിനെതിരെ സംഘടിപ്പിക്കുന്ന മീ ടു ക്യാമ്പയിൻ റിപ്പോർട്ട് ചെയ്യുന്നത്. ബ്രിട്ടനിലെ പ്രമുഖ വ്യവസായിക്കെതിരെ മീ ടു ക്യാമ്പയിനിന്റെ ഭാഗമായി യുവതി ഉയർത്തിയ ലൈംഗിക ആരോപണമാണ് പത്രത്തിൽ അച്ചടിച്ച് വന്നത്.
എന്നാൽ കുറ്റാരോപിതന്‍റെ പേര് വെളിപ്പെടുത്തിയെന്ന് കാട്ടി ഇംഗ്ലണ്ടിലെയും വെയിൽസിലെയും ഉന്നത ജഡ്ജിമാർ പത്രത്തിനെതിരെ നടപടിയെടുത്തു. ആരോപണ വിധേയനായ വ്യക്തിയുടെ പേരോ കമ്പിനിയുടെ പേരോ പത്രം വെളിപ്പെടുത്താൻ പാടില്ലെന്ന് കോടതി ഉത്തരവിട്ടു. ഇതോടെ മീ ടൂ ക്യാമ്പയിനെ തുർന്നുള്ള മുഴുവൻ റിപ്പോർട്ടുകളും കുറ്റാരോപിതന്‍റെ പേര് വെളിപ്പെടുത്താതെ പ്രസിദ്ധീകരിക്കേണ്ടിവരും.
അഞ്ചോളം യുവതികളാണ് വ്യാവസായിക്കെതിരെ മീ ടു ആരോപണവുമായി രംഗത്തെത്തിയത്. എന്നാൽ ആരോപണം വെളിപ്പെടുത്തില്ലെന്ന് സമ്മതിച്ച് യുവതികൾ ഒപ്പിട്ട കരാറുകളും ഇതിന് പകരമായി യുവതികൾ കൈ പറ്റിയ പ്രതിഫലം സംബന്ധിച്ച രേഖകളും വ്യവസായി കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. അതിനാൽ ഈ കരാറുകൾ ലംഘിച്ച് പത്രം വാർത്ത റിപ്പോർട്ട് ചെയ്തത് നിയമലംഘനമാണെന്നും കോടതി ചൂണ്ടികാട്ടി.
കോടതി വിധിയിൽ പത്രം ഒട്ടും തൃപ്തരല്ല. 43 കോടിയോളം രൂപ അഭിഭാഷകർക്ക് വാഗ്ദാനം ചെയ്താണ് കുറ്റാരോപിതനായ വ്യക്തി അനുകൂല വിധി നേടിയതെന്ന് പത്രാധിപർ ആരോപിച്ചു. വിധി തികച്ചും അന്യായമാണ്. പത്രം ബിസിനസ്സ്കാരനുമായി ഒരു കരാറിലും ഒപ്പുവച്ചിട്ടില്ല. വസ്തുതകൾ പ്രസിദ്ധീകരിക്കുക എന്നത് പൊതു താല്പര്യമാണ്. അത് ഒരാൾക്കതിരെ ആരേങ്കിലും നൽകുന്ന പരാതിയുടേയോ റിപ്പേർട്ടിന്റെയോ അടിസ്ഥാനത്തിൽ മാത്രമല്ലെന്നും ടെലഗ്രാഫ് പത്രാധിപർ വ്യക്തമാക്കുന്നു.
തുടർന്ന് ബുധനാഴ്ച്ച ഇറക്കിയ പത്രത്തിൽ കോടതി വിധിക്കെതിരെ പത്രാധിപർ തുറന്നടിച്ചു. “ബ്രിട്ടനിലെ മീ ടൂ വിവാദം പുറത്തുകൊണ്ടുവരാൻ കഴിയാത്തതാണ്,” എന്ന തലക്കെട്ടോടു കൂടിയാണ് അന്ന് പത്രം പ്രസിദ്ധീകരിച്ചത്.
“ബിസിനസുകാരനെതിരേ ചുമത്തിയ കുറ്റത്തോടെ, മുതലാളിമാർ ജീവനക്കാരായ യുവതിക്കൾക്കെതിരെ നടത്തുന്ന ലൈംഗികാതിക്രമങ്ങൾ വെളിപ്പെടുത്തുന്നത് ശക്തമാകും. വെളിപ്പെടുത്തലുകൾ നടത്താതിരിക്കുന്നതിനായി കരാറിൽ ഒപ്പുവയ്ക്കുന്നത് മോശം പെരുമാറ്റം ഒളിച്ചുവയ്ക്കുന്നതിനും വിമർശനങ്ങളിൽ നിന്നു ഒഴിഞ്ഞുമാറുന്നതിനും സഹായിക്കുമെന്നും ലേഖനത്തിൽ പറയുന്നു.
നടി മഞ്ജുവാര്യരുടെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായിരുന്നു സല്ലാപം എന്ന സിനിമ. നായികാവേഷത്തിൽ രാധയെന്ന നാടൻപെൺകുട്ടിയായി തിളങ്ങിയ മഞ്ജുവിന് പിന്നീട് സിനിമ ലോകം വച്ചുനീട്ടിയത് ഒട്ടേറെ സുന്ദരവേഷങ്ങളായിരുന്നു. എന്നാൽ, ലോഹിതദാസിന്റെ സല്ലാപത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് നടി ആനിയെ ആയിരുന്നുവെന്ന് ലോഹിതദാസിന്റെ ഭാര്യ സിന്ധുവിന്റെ വെളിപ്പെടുത്തൽ. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.
‘നടിയുടെ രംഗപ്രവേശം ആണ് അവരുടെ ഭാവി തീരുമാനിക്കുന്നത്. സല്ലാപത്തിൽ ആദ്യം പരിഗണിച്ചിരുന്നത് ആനിയെ ആയിരുന്നു. കിരീടം ഉണ്ണിയാണ് ആനിയെ തീരുമാനിക്കുന്നത്. എന്നാൽ പിന്നീട് സാർ(ലോഹിതദാസ്) പറഞ്ഞു, ‘അത്രയും സൗന്ദര്യം ഉള്ള കുട്ടി വേണ്ട. ഇത്രയും കളർ വേണ്ട നമുക്കൊരു നാടൻ പെൺകുട്ടി മതി’. അങ്ങനെയാണ് മഞ്ജുവിലേക്കെത്തുന്നത്. തൂവൽക്കൊട്ടാരത്തിൽ മഞ്ജു അഭിനയിക്കണമെന്നത് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. മഞ്ജു എന്നും ബഹുമാനുമുള്ള കുട്ടിയായിരുന്നു. നടിയെ നമ്മൾ ആദരിക്കുന്നത് അവരുടെ പെരുമാറ്റവും സ്വഭാവവും കാണുമ്പോഴാണ്. സാറിന്റെ നായികമാരിൽ മഞ്ജുവിനോടാണ് എനിക്ക് ബഹുമാനം.’–സിന്ധു പറഞ്ഞു.
ഭരതം, ഹിസ് ഹൈനസ് അബ്ദുള്ള എന്നീ സിനിമകളിലെ തിലകന്റെ വേഷം നെടുമുടി വേണു തട്ടിയെടുത്തു എന്ന ആരോപണം തെറ്റാണെന്നും സിന്ധു വെളിപ്പെടുത്തി. ‘തിലകന്റെ വേഷം നെടുമുടി വേണു തട്ടിയെടുത്തിട്ടില്ല. ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ നെടുമുടിയെ മനസ്സില്‍ കണ്ടു തന്നെയാണ് ലോഹിത ദാസ് എഴുതിയത്. താരങ്ങളെ നിശ്ചയിക്കുന്നതില്‍ ലോഹിതദാസ് ഇടപെടുമായിരുന്നു. തിലകന് ചേരുന്ന വേഷം മാത്രമേ അദ്ദേഹത്തിന് നല്‍കൂ എന്ന് ലോഹിതദാസിന് വാശിയുണ്ടായിരുന്നു. 1987, 88, 89 വര്‍ഷങ്ങളില്‍ തിലകന് സംസ്ഥാന പുരസ്‌കാരം കിട്ടിയിരുന്നു. അതെല്ലാം തന്നെ ലോഹിതദാസിന്റെ ചിത്രങ്ങള്‍ക്കായിരുന്നു. നെടുമുടി വേണു ആ വേഷം തട്ടിയെടുത്തു എന്നത് തിലകന്റെ തോന്നല്‍ മാത്രമായിരുന്നു’.
ലോഹിതദാസിന്റെ യഥാർഥ ജീവിതത്തേയും തനിയാവർത്തനം എന്ന ചിത്രം പിടിച്ചു കുലുക്കിയിരുന്നുവെന്ന് സിന്ധു പറഞ്ഞു.
‘മമ്മൂട്ടിയെ നായകനാക്കി തനിയാവർത്തനം ചെയ്തുകഴിഞ്ഞ ശേഷം അദ്ദേഹത്തിന് പനി വരുമ്പോൾ പിച്ചുംപേയും പറയുമായിരുന്നു. ‘ബാലേട്ടൻ (മമ്മൂട്ടിയുടെ കഥാപാത്രം) പാവമായിരുന്നു, പതിനായിരം രൂപക്ക് വേണ്ടി ബാഗ് കൊണ്ടുപോയി’ എന്നൊക്കെ പറയും. കുറച്ച് കാലം ഞാനും വല്ലാത്ത അവസ്ഥയിൽ ആയിപ്പോയിരുന്നു’.
‘മലയാളസിനിമയിൽ ലോഹിതദാസിന് കുറച്ച് പ്രശ്നങ്ങളുണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ മരണശേഷം അവരെല്ലാം ഇവിടെയുള്ള കാര്യങ്ങൾ തിരക്കാറുണ്ട്. ഒറ്റയ്ക്ക് നിൽക്കുമ്പോൾ വേരിന് ശക്തിയുണ്ടാകുമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. താങ്ങാൻ ആളുണ്ടാകുമ്പോള്‍ ശക്തി ക്ഷയിക്കുകയാണ് ചെയ്യുക. എന്റെ ഏറ്റവും വലിയ സമ്പാദ്യം ഈ ഏകാകന്തതയാണ്. സാറിന്റെ അവസാന പത്തുദിവസം എന്റെ കൂടെയായിരുന്നു. ഞങ്ങൾ ഒരുമിച്ച് ഇരുന്ന് അവസാനം കണ്ട സിനിമ വെങ്കലം ആണ്.’
‘മോഹന്‍ലാലിനും മമ്മൂട്ടിക്കുമെല്ലാം സ്‌നേഹമുണ്ട്. ദിലീപിന്റെ കരിയറില്‍ തന്നെ ബ്രേക്കായ സിനിമയായിരുന്നു സല്ലാപം. ദിലീപ് പലപ്പോഴും വന്നിട്ടുണ്ട്. പിന്നെ അവരൊക്കെ തിരക്കുള്ള നടന്മാരല്ലേ. ലോഹിതദാസും അങ്ങോട്ടും പോയിട്ടുണ്ടാകില്ല. അതിനെ വൈകാരികമായി കാണാന്‍ ആഗ്രഹിക്കുന്നില്ല.’
‘തന്റെ കഥാപാത്രങ്ങള്‍ക്ക് ചേരുന്നവരെ നോക്കിയാണ് അദ്ദേഹം അഭിനേതാക്കളെ നിശ്ചയിച്ചത്. അമരത്തില്‍ മമ്മൂട്ടിയെ നിശ്ചയിച്ചതു പോലെയാണ് കിരീടത്തില്‍ മോഹന്‍ലാലിനെ നിശ്ചയിച്ചത്. പ്രേക്ഷകര്‍ക്ക് വേണ്ടിയാണ് ലോഹിതദാസ് നിലനിന്നത്. അവര്‍ക്കായി തന്റെ സിനിമകള്‍ ഒരുക്കി. അതിന് വേണ്ടി കഥാപാത്രങ്ങളെ ഉപയോഗിക്കുകയാണ് അദ്ദേഹം ചെയ്തത്. ആരില്‍ നിന്നും ഒരു നന്ദിയും അദ്ദേഹം പ്രതീക്ഷിച്ചിട്ടില്ല’.–സിന്ധു പറഞ്ഞു.
താമരശേരിയിൽ ഏഴ്മാസം പ്രയമുള്ള കുഞ്ഞിനെ പിതൃസഹോദരി കിണറ്റിലെറിഞ്ഞ് കൊന്നത് െഞട്ടലോടെയാണ് കേരളക്കര കേട്ടത്. മൂന്നു മാസമായി കൊലപാതകത്തിനുള്ള അവസരം നോക്കുകയായിരുന്നുവെന്നും ജസീല പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നു.കുടുംബത്തിൽ ഭർത്താവും മാതാവുമൊക്കെ തന്നോട് കാട്ടിയ അവഗണനയാണ് ഇൗ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് ജസീല പറയുന്നു.
ഭര്‍ത്താവ് വിദേശത്തായതിനാല്‍ അദ്ദേഹം നാട്ടിലെത്തുമ്പോള്‍ മാത്രമാണു ജസീല കാരാടിയിലെ ഭര്‍തൃവീട്ടിലേക്കെത്തിയിരുന്നത്. മറ്റുള്ള സമയങ്ങളില്‍ ഈങ്ങാപ്പുഴയിലെ സ്വന്തം വീട്ടില്‍ത്തന്നെയായിരുന്നു അവര്‍ കഴിഞ്ഞിരുന്നത്. മറ്റുള്ളവരോടു സ്നേഹത്തോടെയുള്ള പെരുമാറ്റമായിരുന്നു ജസീലയുടേത്. എന്നാല്‍ തന്നെക്കാള്‍ കുടുംബത്തില്‍ കൂടുതല്‍ പരിഗണന അനുജന്റെ ഭാര്യയ്ക്കു കിട്ടുന്നുവെന്ന തോന്നലാണു ശത്രുതയ്ക്കിടയാക്കിയത്.
കുടുംബവുമൊത്തുള്ള യാത്രയ്ക്കു കഴിയാതിരിക്കുക, അനുജനും ഭാര്യയും ബന്ധുവീടുകളിലേക്കു പോകുമ്പോള്‍ പതിവായി ഭര്‍ത്താവിനോടു പരിഭവം പറയുക തുടങ്ങിയ നിസാര കാര്യങ്ങളില്‍നിന്നാണ് ഷമീനയോടുള്ള വിരോധമായി മാറിയത്. മൂന്നാമത്തെ കുഞ്ഞ് ജനിച്ചതോടെ പക കുഞ്ഞിന് നേര്‍ക്കായി. എങ്ങനെയെങ്കിലും കുഞ്ഞിനെ വകവരുത്തി ഷമീനയോടുള്ള വിദ്വേഷം തീര്‍ക്കുക മാത്രമായി ജസീലയുടെ ലക്ഷ്യം. കൊലപാതകം നടക്കുന്ന ദിവസം മാതാവിനും ബന്ധുക്കള്‍ക്കുമൊപ്പം ഷമീന പുറത്തേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു. അവരെത്തുന്നതിന് മുന്‍പായിരുന്നു സകലതും നടന്നത്.
കുഞ്ഞിനെ കയ്യില്‍ കിട്ടിയാല്‍ സ്വന്തം മാതാവിനേക്കാള്‍ കരുതലുണ്ടെന്നു മറ്റുള്ളവര്‍ക്കു തോന്നുന്ന തരത്തിലായിരുന്നു ജസീലയുടെ സ്നേഹാഭിനയം. ബന്ധുക്കളെ അസൂയപ്പെടുത്തുന്ന തരത്തിലുള്ള ലാളനയാണ് കുഞ്ഞിനു നൽകിയിരുന്നത്.
ഉറങ്ങിക്കിടക്കുമ്പോള്‍ തലയണ അമര്‍ത്തി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്താനായിരുന്നു ആദ്യ പദ്ധതി. പിന്നീടു കുളിപ്പിക്കുന്നതിനിടെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊലപ്പെടുത്താന്‍ നോക്കി. അപ്പോഴെല്ലാം കുഞ്ഞിന്റെ മാതാവിന്റെ സാന്നിധ്യം തടസമായി. പുറത്തു പോയി വന്നോളൂ ഞാന്‍ കുഞ്ഞിനെ നോക്കിക്കോളാമെന്നു ജസീല പലതവണ പറഞ്ഞു നോക്കിയെങ്കിലും അക്കാര്യത്തില്‍ ഷമീനയ്ക്കു താല്‍പര്യമുണ്ടായിരുന്നില്ല. കവര്‍ച്ചാശ്രമത്തിനിടെ കുഞ്ഞിനെ ആരോ തട്ടിക്കൊണ്ടുപോയെന്നാണു വരുത്തിത്തീര്‍ക്കാനായിരുന്നു കൊലപാതകത്തിനു മുന്നോടിയായുള്ള പദ്ധതി.
ആദ്യമേ സംശയത്തിന്റെ മുനയെത്തിയതു ജസീലയുടെ നേര്‍ക്ക് തന്നെയായിരുന്നു. എന്നാല്‍ കുടുംബാംഗങ്ങള്‍ക്കു യാതൊരു സംശയവമുണ്ടായിരുന്നില്ല. വീട്ടില്‍ മറ്റാരുടെയെങ്കിലും വരവു പതിവായിരുന്നോ. ആരെങ്കിലുമായി വിദ്വേഷമുണ്ടായിരുന്നോ മോഷണശ്രമമെന്തെങ്കിലും നടന്നിട്ടുണ്ടോ എന്ന കാര്യങ്ങളും പരിശോധിച്ചു. കുഞ്ഞിന്റെ കൈയ്യിലും കഴുത്തിലും കാലിലുമുണ്ടായിരുന്ന സ്വര്‍ണമൊന്നും നഷ്ടപ്പെടാതിരുന്നതു കവര്‍ച്ചയല്ലെന്ന് ഉറപ്പിക്കാനായി. ആദ്യദിവസം ബന്ധുക്കളോട് കാര്യമായൊന്നും പൊലീസ് ചോദിച്ചിരുന്നില്ല. എന്നാല്‍ ജസീല പറഞ്ഞ മൊഴിയിലെ വൈരുദ്ധ്യങ്ങളെത്തുടര്‍ന്നുള്ള പൊലീസ് നിരീക്ഷണമാണു യഥാര്‍ഥ പ്രതിയിലേക്കെത്തിയത്.
വെള്ളം കോരാനെത്തിയപ്പോഴാണു കുഞ്ഞിനെ മരിച്ചനിലയില്‍ കണ്ടെന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ കിണറ്റില്‍ കുഞ്ഞുണ്ടെന്ന് അറിഞ്ഞിട്ടും മാതാവിനോടൊപ്പം തിരച്ചിലില്‍ കൂടിയതെന്തിനാണെന്ന സംശയം ബാക്കിയായി. അങ്ങനെയെങ്കില്‍ ബന്ധുക്കളെ വിവരമറിയിക്കാനും ശ്രമിക്കേണ്ടിയിരുന്നതല്ലേ. കുഞ്ഞിനെ കിണറ്റില്‍നിന്നു പുറത്തെടുക്കും വരെ കരച്ചിലോടെ നിന്നിരുന്ന ജസീല പിന്നീടു യാതൊരു ഭാവവും കൂടാതെ മറ്റു കാര്യങ്ങളിലേക്കു മാറിയതാണു സംശയത്തിനിടയാക്കിയത്. ബന്ധുക്കളില്‍ രണ്ടുപേരെ നിരീക്ഷണത്തിനു പൊലീസ് ഏര്‍പ്പെടുത്തുകയും ചെയ്തു.
ആദ്യം കരഞ്ഞു പ്രതികരിച്ച ജസീല പിന്നീടു സന്തോഷത്തോടെ പെരുമാറുന്നതു ശ്രദ്ധിച്ചു. വീട്ടിലെത്തുന്നവരോടു ചിരിച്ചു കൊണ്ടു പെരുമാറുന്നു. ഭക്ഷണം വിളമ്പുന്നു. രണ്ടാംദിവസത്തെ ചോദ്യം ചെയ്യലിലാണു കാര്യങ്ങള്‍ക്കു വ്യക്തത വന്നത്. പൊലീസ് മൊഴി രേഖപ്പെടുത്തുമ്പോള്‍ ഒരിക്കല്‍പ്പോലും കരഞ്ഞുകൊണ്ടല്ലാതെ ജസീല മറുപടി നല്‍കിയിരുന്നില്ല. കുഞ്ഞിനെ ആരോ ഒരാള്‍ എടുത്തുകൊണ്ടുപോകുന്നതായി കണ്ടുവെന്നായിരുന്നു ജസീലയുടെ ആദ്യത്തെ മൊഴി. ചിലപ്പോള്‍ നായ്ക്കള്‍ കൊണ്ടിട്ടതാകാമെന്നും കവര്‍ച്ചയ്ക്കായി ആരെങ്കിലും വന്നപ്പോള്‍ കുട്ടിയെ കിണറ്റിലെറിഞ്ഞെന്നും വരെ പറഞ്ഞുനോക്കി. നിങ്ങള്‍ സംഭവിച്ചതു പറയൂ. അല്ലെങ്കില്‍ നുണപരിശോധനയെന്ന പൊലീസിന്റെ മുന്നറിയിപ്പിലാണു ജസീല വീണത്. പിന്നീട് അവര്‍ക്ക് പറയാതിരിക്കാന്‍ തരമുണ്ടായില്ല. കുറ്റമേല്‍ക്കുകയായിരുന്നു.
ഷമീന കുഞ്ഞിനെ തൊട്ടിലില്‍ ഉറക്കിക്കിടത്തിയ ശേഷം തുണി അലക്കാന്‍ പോകുന്നതു ജസീല ശ്രദ്ധിച്ചു. പിന്നീടു കുളിമുറിയില്‍ കയറിയെന്ന് ഉറപ്പായപ്പോള്‍ പുറത്തിറങ്ങി പരിസരം നിരീക്ഷിച്ചു. വേഗത്തില്‍ കുഞ്ഞിനെയെടുത്തു കിണറ്റിലേക്കിട്ടു. ഒന്നും സംഭവിക്കാത്ത മട്ടില്‍ വീണ്ടും അടുക്കള ജോലിയില്‍ തുടര്‍ന്നു. ഷമീന തിരിച്ചെത്തി കുഞ്ഞിനെക്കാണാനില്ലെന്ന് അറിയിച്ചപ്പോള്‍ അയ്യോ എന്ന് ഉറക്കെവിളിച്ച് പൊട്ടിക്കരഞ്ഞ് ആദ്യം അന്വേഷണത്തിനു പുറത്തിറങ്ങിയതും ജസീലയായിരുന്നു.
മാതാവിനോടുള്ള വിദ്വേഷമാണു കുഞ്ഞിനെ കിണറ്റിലെറിയാന്‍ തോന്നിയത് എന്നതു മാത്രം പൊലീസ് മുഖവിലയ്ക്കെടുക്കുന്നില്ല. ജസീലയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണത്തിനുള്ള സാധ്യത തേടുകയാണു പൊലീസ്. സംഭവത്തില്‍ മറ്റാരുടെയെങ്കിലും പ്രേരണയുണ്ടോ, എന്തായിരുന്നു യഥാര്‍ഥ ഉദ്ദേശം തുടങ്ങിയ കാര്യങ്ങളില്‍ കൃത്യമായ പരിശോധനയുണ്ടാകുമെന്നു താമരശേരി ഡിവൈഎസ്പി വ്യക്തമാക്കി.
മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ അവസാനഘട്ട ചിത്രീകരണം ലക്ഷദ്വീപില്‍. ചിത്രത്തിലെ ഫൈറ്റ് സീനാകും ലക്ഷദ്വീപില്‍ ചിത്രീകരിക്കുക എന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന. ചിത്രീകരണത്തിന്റെ ഭാഗമായി സംവിധായകന്‍ പൃഥ്വിരാജ് ലക്ഷദ്വീപിലെത്തി. ലക്ഷദ്വീപിലെ മിനിക്കോയില്‍ നിന്നുള്ള പൃഥ്വിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
പൃഥ്വിരാജിന്റെ സംവിധാനത്തില്‍ വലിയ മുതല്‍ മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്. തിരുവനന്തപുരം, വാഗമണ്‍, വണ്ടിപ്പെരിയാര്‍, എറണാകുളം, ബംഗലൂരു, ദുബായ്, ലക്ഷദ്വീപ് തുടങ്ങിയ സ്ഥലങ്ങളാണ് സിനിമയുടെ ലൊക്കേഷനുകള്‍. 5000 ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെയും നൂറു കണത്തിന് കാറുകളെയും ഉള്‍ക്കൊള്ളുന്ന മെഗാ മാസ് രംഗത്തിന്റെ ഷൂട്ടിങ്ങ് കഴിഞ്ഞ മാസം തിരവനന്തപുരത്ത് നടന്നിരുന്നു. രണ്ടരക്കോടി രൂപയാണ് ഈ രംഗത്തിന് മാത്രമുള്ള ചെലവെന്നാണ് സിനിമയോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഈ രംഗം സിനിമയിലെ ഏറ്റവും വഴിത്തിരിവാകുന്ന സീനുകളില്‍ ഒന്നാണിത്.
ലൂസിഫറില്‍ വില്ലന്‍ വേഷത്തിലെത്തുന്നത് ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയിയാണ്. യുവനായകന്‍ ടോവിനോ തോമസും ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യും. വില്ലന്‍ സിനിമക്ക് ശേഷം മോഹന്‍ലാലിന്റെ നായികയായി മഞ്ജു വാര്യരെത്തുന്ന ചിത്രം കൂടിയാണിത്. വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന് വേണ്ടി കാസ്റ്റ് ചെയ്തിരിക്കുന്നത് വലിയ താരനിരയെ തന്നെയാണ്
മുരളി ഗോപി തിരക്കഥ രചിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സുജിത്ത് വാസുദേവാണ്. പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുത്താവുന്ന സിനിമയുടെ സംഗീതം ദീപക് ദേവ് ആണ്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മോഹന്‍ലാല്‍ നായകനായി താന്‍ സിനിമ സംവിധാനം ചെയ്യുന്നുവെന്ന് പൃഥ്വിരാജ് പ്രഖ്യാപിച്ചത്. സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആ ചിത്രം ഇരുവരുടെയും തിരക്കുകള്‍ കാരണം നീണ്ട് പോകുകയായിരുന്നു.
കൊച്ചി: ശബരിമലയില്‍ ദര്‍ശനത്തിന് ശ്രമിച്ച് വിവാദത്തിലായ ബി എസ് എന്‍ എല്‍ ജീവനക്കാരി രഹ്ന ഫാത്തിമയുടെ വീട് ആക്രമിച്ച സംഭവത്തില്‍ ബിജെപി നേതാവ‌് അറസ‌്റ്റില്‍. ബിജെപി കടവന്ത്ര ഏരിയ പ്രസിഡന്റ് വിദ്യാമന്ദിര്‍ റോഡ് ബാവന്‍സ് പുലിമുറ്റത്ത് പറമ്പ് വീട്ടില്‍ പി എ ബിജു (47) ആണ് എറണാകുളം സൗത്ത് പൊലീസിന്റെ പിടിയിലായത്.
സ്‌കൂട്ടറിലെത്തിയ രണ്ടംഗ സംഘം തിരിച്ചറിയാതിരിക്കാന്‍ ഹെല്‍മെറ്റ് ധരിച്ചാണ് ക്വാര്‍ട്ടേഴ്‌സ് വളപ്പില്‍ പ്രവേശിച്ചത്. കല്ലും വടികളും ഉപയോഗിച്ചായിരുന്നു ആക്രമണം. ജനല്‍ച്ചില്ലുകളും ചെടിച്ചട്ടികളും അടിച്ചുതകര്‍ക്കുകയും വരാന്തയില്‍ ഉണ്ടായിരുന്ന കസേരകളും വ്യായാമത്തിനുള്ള സൈക്കിളും തുണിത്തരങ്ങളും ചെരിപ്പുകളും നശിപ്പിക്കുകയും ചെയ‌്തു.
കേസ‌് രജിസ‌്റ്റര്‍ ചെയ‌്ത‌് അന്വേഷണം ആരംഭിച്ച പൊലീസ‌് ചോദ്യംചെയ്യാന്‍ ചില ബിജെപി പ്രവര്‍ത്തകരെ വിളിച്ചുവരുത്തിയതോടെ ബിജു കീഴടങ്ങുകയായിരുന്നു. പ്രതികള്‍ സഞ്ചരിച്ച സ്‌കൂട്ടറും ബിജു ധരിച്ചിരുന്ന ഹെല്‍മെറ്റും കണ്ടെടുത്തു. ബിജെപി പ്രവര്‍ത്തകനായ അജീഷാണ് ആക്രമണത്തിനു ഒപ്പമുണ്ടായിരുന്നതെന്ന് ഇയാള്‍ സമ്മതിച്ചു. അജീഷിനുവേണ്ടി പൊലീസ‌് തെരച്ചില്‍ തുടങ്ങി. ഒക്ടോബര്‍ 19 ന് രഹ്ന ഫാത്തിമ ശബരിമല ദര്‍ശനത്തിന് പോയ ദിവസം രാവിലെയാണ് ആക്രമണം നടന്നത്.
ന്യൂഡൽഹി: സിബിഐ ഡയറക്ടറായിരുന്ന അലോക് വർമയുടെ വീടിന് മുന്നിൽനിന്നും നാല് പേരെ പിടികൂടി. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട നാല് പേരെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയത്. ഇതിൽ രണ്ട് പേർ ഐബി ഉദ്യോഗസ്ഥരാണെന്ന് സൂചനയുണ്ട്.
പോലീസ് ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഡൽഹിയിലെ അലോക് വർമയുടെ അക്ബർ റോഡിലെ ഒൗദ്യോഗിക വസതിക്ക് മുന്നിൽനിന്നുമാണ് ഇവരെ പിടികൂടിയത്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസമാണ് അലോക് വർമയെ സിബിഐ ഡയറക്ടർ സ്ഥാനത്തുനിന്നു നീക്കിയത്.
വിഴിഞ്ഞം ചൊവ്വരയില്‍ സ്കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞു. പട്ടം താണുപിള്ള മെമ്മോറിയല്‍ സ്കൂള്‍ ബസാണ് അപകടത്തില്‍പെട്ടത് . ബസ് തലകീഴായി മറിഞ്ഞു. നിരവധി കുട്ടികള്‍ക്ക് പരുക്കുണ്ട്. ഇരുപതോളം കുട്ടികളാണ് ബസിലുണ്ടായിരുന്നത്. ആരുടേയും പരുക്ക് ഗുരുതരമല്ലെന്നാണ് സൂചന. ഒരു വാഹനത്തിനു മാത്രം സഞ്ചരിക്കാവുന്ന ഇടുങ്ങിയ വഴിയിലൂടെയായിരുന്നു ബസ് പോയത്. റോഡിൽ നിന്നും തെന്നി കനാലിലേക്ക് മറിയുകയായിരുന്നു. കുട്ടികളുടെ കരച്ചിൽ കേട്ട് നാട്ടുകാർ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. നാട്ടുകാർ തന്നെയാണ് പരുക്കേറ്റ കുട്ടികളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സവർണ അവർണ വേർതിരിവുണ്ടാക്കി രാഷ്ട്രീയ നേട്ടം കൊയ്യാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതെന്ന് അയ്യപ്പ ധർമസേന നേതാവ് രാഹുൽ ഈശ്വർ. മുഖ്യമന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കും. മുഖ്യമന്ത്രിയിൽ നിന്ന് ഉണ്ടാകരുതാത്ത പ്രസ്താവനയാണ് പിണറായി നടത്തിയത്. എന്തുവില കൊടുത്തും ശബരിമലയിലെ യുവതീപ്രവേശം തടയുമെന്നും രാഹുൽ ഈശ്വർ വ്യക്തമാക്കി. യുവതീ പ്രവേശം തടയാൻ വേണ്ടി വന്നാൽ ക്ഷേത്രം അശുദ്ധമാക്കി നട അടയ്ക്കുമെന്നും രാഹുൽ ഈശ്വർ കൊച്ചിയിൽ പറഞ്ഞു.
ശബരിമലയിൽ യുവതീ പ്രവേശമുണ്ടായാൽ രക്തംവീഴ്ത്തി അശുദ്ധമാക്കാൻ തയാറായി 20 പേർ നിന്നിരുന്നെന്നു വെളിപ്പെടുത്തൽ. കയ്യിൽ സ്വയം മുറിവേൽപിച്ച് രക്തം വീഴ്ത്താനായിരുന്നു പദ്ധതി. മാധ്യമ പ്രവർത്തകരുമായി സംസാരിക്കുന്നതിനിടെ അയ്യപ്പ ധർമ സേന പ്രസിഡന്റ് രാഹുൽ ഈശ്വറിന്റേതാണ് ഈ വെളിപ്പെടുത്തൽ. ഇതായിരുന്നു ഞങ്ങളുടെ പ്ലാൻ ബി. സർക്കാരിനു മാത്രമല്ല, ഞങ്ങൾക്കും വേണമല്ലോ പ്ലാൻ ബിയും സിയും.
ശബരിമല അയ്യപ്പശാസ്താവിന്റെ സന്നിധി രക്തം വീണോ മൂത്രം വീണോ അശുദ്ധമായാൽ മൂന്നു ദിവസം നട അടച്ചിടുന്നതിന് ആരുടെയും അനുവാദം ആവശ്യമില്ല. നട തുറക്കണം എന്നു പറയാൻ ആർക്കും അധികാരവുമില്ല. ഈ സാധ്യത പരിഗണിച്ചായിരുന്നു ഇങ്ങനെ ഒരു സംഘം തയാറായി നിന്നത്. വരും ദിവസങ്ങളിലും നട തുറക്കുമ്പോൾ ഈ സംഘം രംഗത്തുണ്ടായിരിക്കുമെന്നും രാഹുൽ ഈശ്വർ പറഞ്ഞു.
ശബരിമലയുടെ ഉടമാവകാശം തന്ത്രിക്കല്ലെന്നു മുഖ്യമന്ത്രി പറഞ്ഞത് ശരിയാണ്. പക്ഷേ, അത് ദേവസ്വം ബോർഡിനോ സർക്കാരിനൊ അല്ല. അയ്യപ്പനാണ് ശബരിമലയുടെ ഉടമ. സുപ്രീം കോടതി റിവ്യൂ പരിഗണിക്കുന്നതിന് സ്വീകരിച്ച സാഹചര്യത്തിൽ തീരുമാനം ഉണ്ടാകുന്നതു വരെ ശബരിമലയിൽ ഭക്തരല്ലാത്തവരെ കയറ്റുന്നതിനു ശ്രമിക്കരുത്. രാഹുൽ ഈശ്വരിനോ തന്ത്രിക്കോ മുഖ്യമന്ത്രിക്കോ ശ്രീധനം കിട്ടിയതല്ല ശബരിമല.ശബരിമലയിൽ യുവതീ പ്രവേശമുണ്ടായാൽ രക്തംവീഴ്ത്തി അശുദ്ധമാക്കാൻ തയാറായി നിന്ന് 20 പേരെ താൻ തടയുകയാണ് ചെയ്തത്. കരുണാകരന് ശേഷം കേരളം കണ്ട ശക്തനായ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. ശക്തനായ മുഖ്യമന്ത്രി സ്വാമി അയ്യപ്പനു മുന്നിലാണ് പിണറായി തോറ്റത് അതുകൊണ്ട് ഈഗോ ആവശ്യമില്ല.പിണറായിയുടെ പരാജയം മറച്ചുവെക്കാനാണ് അദ്ദേഹം വളരെ പ്രകോപനപരമായി സംസാരിക്കുന്നത്.
ജാതിയുടെ പേരിൽ വേർതിരിക്കാനാണ് ശ്രമം. സവർണ അവർണ പോര് ഉണ്ടാക്കാൻ ഒരു മുഖ്യമന്ത്രി കൂട്ടുനിൽക്കരുത്. സുപ്രീം കോടതി അനുകൂല വിധി നൽകിയില്ലെങ്കിലും ആചാര സംരക്ഷണത്തിനായി മുന്നോട്ടു പോകുന്നതിനാണു ഭക്തരുടെ തീരുമാനം. യുവതീ പ്രവേശത്തെ ഭരണഘടന അനുവദിക്കുന്ന മാർഗങ്ങളുപയോഗിച്ച് ഏതു വിധേനയും തടയുമെന്നും രാഹുൽ ഈശ്വർ പറഞ്ഞു.
കൊച്ചി: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാനാകില്ലെന്ന് ആരോപിച്ച് നടന്ന പ്രക്ഷോഭത്തില്‍ അക്രമം നടത്തിയവര്‍ക്കെതിരെ പോലീസ് നടപടി ആരംഭിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 150 ലധികം പേരെയാണ് പോലീസ് രണ്ട് ദിവസത്തിനുള്ളില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. ശബരിമലയില്‍ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 200ലധികം പേര്‍ക്കെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പമ്പയിലും പരിസര പ്രദേശങ്ങളിലും നടന്ന അക്രമ സംഭവങ്ങളില്‍ 43 കെ.എസ്.ആര്‍.ടി.സി ബസുകളും നിരവധി പോലീസ് വാഹനങ്ങളും തകര്‍ക്കപ്പെട്ടിരുന്നു.
എറണാകുളം റൂറലില്‍ 75 പേരെയും തൃപ്പൂണിത്തുറയില്‍ 51 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പത്തനംതിട്ട, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ച് പ്രക്ഷോഭം നടത്തിയവരും ഹര്‍ത്താലില്‍ വിവിധയിടങ്ങളില്‍ പ്രക്ഷോഭം സംഘടിപ്പിച്ചവരും അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടും. വഴിതടയല്‍, പോലീസുമായി സംഘര്‍ഷത്തിലേര്‍പ്പെടുക, പൊതുമുതല്‍ നശിപ്പിക്കുക തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
വനിതാ മാധ്യമ പ്രവര്‍ത്തകരെ അക്രമിച്ചവര്‍ക്കെതിരെയും കടുത്ത നടപടിയുണ്ടായേക്കുന്നാണ് റിപ്പോര്‍ട്ടുകള്‍. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പിടിയിലായേക്കും. ഹര്‍ത്താല്‍ ദിനത്തിലുണ്ടായി അക്രമസംഭവങ്ങളിലും നടപടിയുണ്ടാകും. ലുക്ക്ഔട്ട് നോട്ടീസ് പുറത്തുവിട്ടതിന് പിന്നാലെ നിരവധി പേര്‍ ഒളിവില്‍ പോയതായും സൂചനയുണ്ട്. പോലീസുകാര്‍ക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ വിദ്വേശ പ്രചാരണം നടത്തിയവര്‍ക്കെതിരെയും നിയമ നടപടി ആരംഭിച്ചിട്ടുണ്ട്.
യുവതികള്‍ ശബരിമലയില്‍ പ്രവേശിക്കുന്നതിനെതിരെ നിലയ്ക്കലും പമ്പയിലും അടക്കം അക്രമം നടത്തിയവരെ തിരിച്ചറിയുന്നതിന് 210 പേരുടെ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. ശബരിമലയില്‍ നടതുറന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ അക്രമ സംഭവങ്ങളില്‍ പോലീസ് കാര്യമായി കേസുകള്‍ എടുത്തിരുന്നില്ല. ഇപ്പോഴാണ് അക്രമ സംഭവങ്ങളില്‍ പങ്കാളിയായിരുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി ഇവരുടെ ഫോട്ടോകള്‍ ശേഖരിച്ചിരിക്കുന്നത്. ചിത്രത്തിലുള്ളവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9497990030 അല്ലെങ്കില്‍ 9497990033 എന്ന നമ്പറിലോ Email ID :[email protected] എന്ന ഐ.ഡിയിലേക്കോ മെയില്‍ ചെയ്യണമെന്ന് പൊലീസ് അറിയിച്ചു.
ഏഴ് ആല്‍ബങ്ങളിലായാണ് 210 പേരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. അക്രമകാരികള്‍ക്കെതിരായി ഇരുപതോളം കേസുകള്‍ എടുത്തിട്ടുണ്ടെന്നാണ് സൂചന. സംഘംചേര്‍ന്നുള്ള ആക്രമണം, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങി ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്താവുന്നവ അടക്കമുള്ള വകുപ്പുകള്‍ ഇവര്‍ക്കെതിരെ ചുമത്തിയേക്കുമെന്നാണ് അറിയുന്നത്. കൂടാതെ കെഎസ്ആര്‍ടിസി ബസുകള്‍ നശിപ്പിക്കല്‍, എസ്പിയുടെ വാഹനം അടക്കം പോലീസ് വാഹനങ്ങള്‍ നശിപ്പിക്കല്‍, വനിതാ മാധ്യമപ്രവര്‍ത്തകരെയും മറ്റുള്ളവരെയും ആക്രമിക്കല്‍ തുടങ്ങിയവയും ഇവര്‍ക്കെതിരെ ചുമത്തും. സന്നിധാനത്ത് സ്ത്രീകളെ തടഞ്ഞവര്‍ക്കെതിരെയും കേസെടുക്കുന്നുണ്ട്. ഇതിനായി പത്തനംതിട്ട പോലീസ് ശബരിമലയില്‍ ക്യാമ്പ് ചെയ്ത് നടപടി സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.
വിവിധ ജില്ലകളില്‍നിന്നുള്ള മൂവായിരത്തോളം പേരാണ് ശബരിമലയിലെത്തി അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നാണ് സൂചന. അതിനാല്‍ ഇപ്പോള്‍ ശേഖരിച്ചിട്ടുള്ള ചിത്രങ്ങള്‍ വിവിധ ജില്ലകളിലെ പോലീസിന് അയച്ചുകൊടുത്തിട്ടുണ്ട്. അതേസമയം ശബരിമലയിലേക്ക് വരുന്ന തീര്‍ത്ഥാടകര്‍ക്ക് ഒരു ദിവസത്തിനുള്ളില്‍ താമസമുറികള്‍ അനുവദിക്കരുതെന്ന് പൊലീസ് സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. പൊലീസ് ഉന്നതതലയോഗം സര്‍ക്കാരിന് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം സമര്‍പ്പിച്ചു.