Latest News

മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം അലിസ്റ്റയര്‍ കുക്കിന് നൈറ്റ്ഹുഡ്. ഈ നേട്ടം സ്വന്തമാക്കുന്ന പതിനൊന്നാമത്തെ ഇംഗ്ലീഷ് ക്രിക്കറ്റ് താരമാണ് കുക്ക്.
1990ല്‍ കീവീസ് താരം സര്‍ റിച്ചാര്‍ഡ് ഹഡ്ലീ ഈ നേട്ടം കൈവരിച്ചിരുന്നു, ഹഡ്ലിക്ക് ശേഷമാണ് കുക്കുനെ തേടി നൈറ്റ്ഹുഡ് എത്തുന്നത്. 2018ല്‍ ഓവലില്‍ ഇന്ത്യയ്ക്കെതിരെ സെഞ്ചുറി നേടിയാണ് കുക്ക് ടെസ്റ്റില്‍ നിന്നും വിരമിക്കുന്നത്. എസ്‌ക്സുമായി മൂന്ന് വര്‍ഷത്തെ കരാറിലേര്‍പ്പെട്ട് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ തുടരുകയാണ് കുക്ക്. ക്രിക്കറ്റ് താരമായിരിക്കെ തന്നെ നൈറ്റ്ഹുഡ് ലഭിക്കുന്ന താരമെന്ന നേട്ടവും കുക്കിന് സ്വന്തമായിരിക്കുകയാണ്.

England Cricket

@englandcricket

161 Test matches
12,472 Test runs
33 Test centuries
1 SIR Alastair Cook 🎖

1,065 people are talking about this

പേരിന് മുന്‍പ് സര്‍ എന്ന് വരുന്നതിനെ കുറിച്ച് ചിന്തിക്കുവാന്‍ പോലുമാവുന്നില്ലെന്നായിരുന്നു കുക്കിന്റെ പ്രതികരണം. ആയിരക്കണക്കിന് ആളുകളുടെ മുന്നില്‍ ഞാന്‍ ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. പക്ഷേ ഈ ചടങ്ങില്‍ നടന്നു വന്ന് മുട്ടുകുത്തി നില്‍ക്കുക എന്ന ചിന്ത തന്നെ എന്നെ അസ്വസ്ഥമാക്കി. വിചിത്രമായിരുന്നു അത്. ഇതുവരെ പേരിനൊപ്പം ഇല്ലാതിരുന്ന ഒന്ന് ഇപ്പോള്‍ വരുന്നു. ജീവീതത്തില്‍ ഒരിക്കലും അതിനോട് ഇണങ്ങാന്‍ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ലെന്നും കുക്ക് പറഞ്ഞു.

Embedded video

Sky Sports Cricket

@SkyCricket

Arise, Sir Alastair! 🏅

Former England batsman Alastair Cook receives his knighthood from the Queen at Buckingham Palace

👉 http://skysports.tv/FAkxe7 

253 people are talking about this

ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ചുറികള്‍ നേടിയ താരമാണ് കുക്ക്(33). ഇംഗ്ലണ്ടിന് വേണ്ടി കൂടുതല്‍ ടെസ്റ്റുകള്‍ കളിച്ചിരിക്കുന്ന താരവും കുക്ക് തന്നെ(161). ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ ലീഡിങ് റണ്‍ സ്‌കോററും കുക്കാണ്(12,742). ഇംഗ്ലണ്ടിന് വേണ്ടി ഏറ്റവും കൂടുതല്‍ ക്യാച്ചുകളും വന്നിരിക്കുന്നത് കുക്കിന്റെ കൈകളിലേക്കാണ്(175). ഇംഗ്ലണ്ടിനെ ഏറ്റവും കൂടുതല്‍ ജയങ്ങളിലേക്കെത്തിച്ച നായകനും ഇദ്ദേഹം തന്നെയാണ്(59).2007ല്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം സര്‍ ഇയാന്‍ ബോതത്തിന് നൈറ്റ്ഹുഡ് ലഭിച്ചതിന് ശേഷം ഇത് ആദ്യമായിട്ടാണ് മറ്റൊരു ഇംഗ്ലണ്ട് ക്രിക്കറ്റ് താരത്തിന് ലഭിക്കുന്നത്.

ചൈനയിലെ ഹന്‍ഡാന്‍ സിറ്റിയില്‍ നടന്ന ഒരു സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ഞെട്ടലുളവാക്കുന്നു.കാറുമായി ബന്ധിപ്പിച്ച ടയറില്‍ മകനെ ഇരുത്തി റോഡില്‍ കൂടി പിതാവ് കാര്‍ ഓടിച്ചു പോകുകയായിരുന്നു.  ചൈനീസ് സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ വെയ്‌ബോയിലാണ് പ്രചരിച്ചത്.

വീഡിയോ വൈറലായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ പിതാവാണ് ഇത്തരമൊരു പ്രവൃത്തി ചെയ്തതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്.  കുട്ടിയുമായി പിതാവ് സാഹസിക യാത്ര നടത്തിയപ്പോള്‍ റോഡില്‍ മറ്റ് വാഹനങ്ങള്‍ ഇല്ലായിരുന്നത് വലിയ അപകടമൊഴിവാക്കാനായി. തായാലും ഇയാള്‍ക്കെതിരെ പോലീസ് നിയമനടപടി സ്വീകരിച്ചിട്ടുണ്ട്.

ബഹ്‌റൈനിൽ ജോലി ചെയ്ത വരികയായിരുന്ന പ്രവാസി മലയാളിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മൂന്ന്​ മാസങ്ങള്‍ക്ക് ​മുന്‍പ് ബഹ്‌റൈനിലെത്തിയ മാഹി സ്വദേശിയായ പൈങ്കുവില്‍ പ്രണവി​ (24) നെയാണ്​ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്​.

റിഫയില്‍ സ്വകാര്യ കമ്പനിയില്‍ ഇലക്​ട്രിക്കല്‍ എഞ്ചിനീയറായാണ്​ ഇയാൾ ജോലി ചെയ്​തിരുന്നത്​. ചൊവ്വാഴ്​ച പകല്‍ 11.30 വരെ ഇയ്യാള്‍ ഓഫീസില്‍ ജോലി ചെയ്​തിരുന്നതായി സുഹൃത്തുക്കൾ പറയപ്പെടുന്നു. പിതാവ്​ പവിത്രന്‍. മാതാവ്​: ഷൈജ. സഹോദരി: റിവിഷ.

ഇദ്ദേഹത്തിന്റെ മൃതദേഹം സൽമാനിയ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്​. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള ശ്രമം പുരോഗമിക്കുകയാണ്​. ഈ വർഷം തുടങ്ങിയതിനുശേഷം ഇതുവരെയായി ജീവനൊടുക്കുന്ന പത്താമത്തെ ഇന്ത്യൻ പ്രവാസിയാണ്​ പ്രണവ്​.

 

അതിര്‍ത്തി സംഘര്‍ഷഭരിതമായ സാഹചര്യത്തില്‍ സുരക്ഷ ശക്തമാക്കി രാജ്യം. ഒന്‍പത് വിമാനത്താവളങ്ങള്‍ അടച്ചിട്ടു. ജമ്മു,ഹിമാചല്‍,പഞ്ചാബ്,ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളാണ് സര്‍വീസ് നിര്‍ത്തിവെച്ചത്. മൂന്ന് മാസത്തേക്ക് 60 സര്‍വീസുകളാണ് നിര്‍ത്തിവെച്ചത്. സുരക്ഷാ കാരണങ്ങളാല്‍ വ്യോമ മേഖല അടച്ചു. അതിര്‍ത്തി പ്രദേശങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശവും നല്‍കി.

പാകിസ്ഥാന്‍ വ്യോമപാത ഒഴിവാക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ഗള്‍ഫിലേക്കും മറ്റും പാകിസ്ഥാന്‍ വ്യോമപാത ഉപയോഗിച്ചിരുന്നു.

അതേസമയം, ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്ന് ചൈന ആവശ്യപ്പെട്ടു. ഇന്ത്യയുടെ ഭാഗത്തുനിന്ന് ശക്തമായ പ്രതികരണം നേരിട്ടതിനാല്‍ പാകിസ്ഥാനും പ്രകോപനം തുടരുകയാണ്. പാകിസ്ഥാനില്‍ അഞ്ച് വിമാനത്താവളങ്ങള്‍ അടച്ചിട്ടു. ലാഹോര്‍, മുള്‍ട്ടാന്‍, ഫൈസലാബാദ്, സിയാല്‍കോട്ട്, ഇസ്ലാമാബാദ് എന്നീ വിമാനത്താവളങ്ങളാണ് പാക്കിസ്ഥാന്‍ അടച്ചത്.

ഈ വിമാനത്താവളങ്ങളില്‍ നിന്നുള്ള അന്താരാഷ്ട്ര, ആഭ്യന്തര സര്‍വീസുകളെല്ലാം റദ്ദാക്കി. ആളുകളെയും പൂര്‍ണമായി ഒഴിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ന്യൂഡല്‍ഹി: ഇന്ത്യ പാക്കിസ്ഥാനില്‍ നടത്തിയ മിസൈലാക്രമണത്തിനു ചുക്കാന്‍ പിടച്ചത് മലയാളി ഉദ്യോഗസ്ഥന്‍. ചെങ്ങന്നൂര്‍ പാണ്ടനാട് വന്മഴിയില്‍ കുടുംബാംഗമായ എയര്‍ മാര്‍ഷല്‍ സി. ഹരികുമാര്‍ (എയര്‍ ഓഫിസര്‍ കമാന്‍ഡിങ് ഇന്‍ ചീഫ്) നേതൃത്വം നല്‍കുന്ന പടിഞ്ഞാറന്‍ വ്യോമ കമാന്‍ഡ് ആണ് ആക്രമണത്തിന്റെ സമഗ്ര പദ്ധതി തയാറാക്കിയത്.

വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ്. ധനോവയുമായി നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷമാണ് സൂക്ഷ്മ മിസൈലാക്രമണം നടത്താന്‍ കെല്‍പുള്ള സ്‌ട്രൈക്ക് പൈലറ്റുമാരെ നിയോഗിച്ചത്. തിരിച്ചടിക്കു കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ പിന്തുണ അറിയിച്ചതിനു പിന്നാലെ ഹരികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇതിനായി ഒരുക്കം ആരംഭിച്ചിരുന്നു. കണ്ണൂര്‍ കാടാച്ചിറ സ്വദേശി എയര്‍ മാര്‍ഷല്‍ രഘുനാഥ് നമ്ബ്യാര്‍ നേതൃത്വം നല്‍കുന്ന കിഴക്കന്‍ കമാന്‍ഡിനാണ് ചൈന, ഭൂട്ടാന്‍, നേപ്പാള്‍, മ്യാന്‍മര്‍, ബംഗ്ലദേശ് എന്നിവയുമായുള്ള 6300 കിലോമീറ്റര്‍ അതിര്‍ത്തിയുടെ വ്യോമസുരക്ഷാ ചുമതല.

Image result for kerala state film award

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളില്‍ മിന്നിത്തിളങ്ങി സുഡാനി ഫ്രം നൈജീരിയ. ക്യാപ്ടന്‍ , ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്കാരം ലഭിച്ച ജയസൂര്യയൊക്കൊപ്പം സുഡാനിയിലെ ക്ലബ് മാനേജരെ അവതരിപ്പിച്ച സൗബിന്‍ ഷാഹിറും ഇതേ പുരസ്കാരം പങ്കിട്ടു. ചോല, ഒരുകുപ്രസിദ്ധ പയ്യന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് നിമിഷ സജയന്‍ മികച്ച നടിയ്ക്കുള്ള പുരസ്കാരം നേടി. മികച്ച നവഗാത സംവിധായകനുള്ള അവാര്‍ഡ് ഉള്‍പ്പടെ അഞ്ചു പുരസ്കാരങ്ങളാണ് സുഡാനി നേടിയത്. ഒരു ഞായറാഴ്ച ഒരുക്കിയ ശ്യാമപ്രസാദാണ് മികച്ച സംവിധായകന്‍ . സി.ഷെരീഫ് നിര്‍മിച്ച് സംവിധാനം ചെയ്ത കാന്തന്‍– ദി ലവര്‍ ഒാഫ് കളര്‍ മികച്ച ചിത്രമായി.

ജോസഫിലെയും ചോലയിലെയും അഭിനയത്തിന് ജോജു ജോര്‍ജ് മികച്ച സ്വഭാവ നടനായി . സുഡാനിയിലെ അമ്മമാരായ സാവിത്രീ ശ്രീധരനും, സരസ ബാലുശേരിയും മികച്ച സ്വഭാവനടിക്കുള്ള അവാര്‍ഡ് പങ്കിട്ടു. വിജയ് യേശുദാസ് ഗായകനും ശ്രേയാ ഘോഷാല്‍ ഗായികയുമാണ്. കാര്‍ബണിലെ ഗാനങ്ങളൊരുക്കിയ വിശാല്‍ ഭരദ്വാജാണ് സംഗീത സംവിധായകന്‍. ആമിയിലൂടെ ബിജിബാല്‍ പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരം നേടി. മന്ത്രി എ.കെ. ബാലന്‍ തിരുവനന്തപുരത്ത് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സാങ്കേതിക രംഗത്തെ പുരസ്കാരങ്ങള്‍ ഉള്‍പ്പടെ കാര്‍ബണ്‍ ആറ് അവാര്‍ഡുകള്‍ നേടി.

ശ്രീനഗര്‍: അതിര്‍ത്തിയില്‍ യുദ്ധസമാന സാഹചര്യമെന്ന് റിപ്പോര്‍ട്ടുകള്‍. പലയിടങ്ങളിലും പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ ഷെല്ലാക്രമണം നടത്തി. നൗഷേര, അഖ്നൂര്‍, കൃഷ്ണ ഘാട്ടി സെക്ടറുകളിലാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍ പ്രകോപനം സൃഷ്ടിച്ചിരിക്കുന്നത്. നേരത്തെ ഗുജറാത്ത് അതിര്‍ത്തി പ്രദേശത്ത് വെച്ച് നേരത്തെ പാക് ഡ്രോണ്‍ ഇന്ത്യ വെടിവെച്ചിട്ടിരുന്നു. പാകിസ്ഥാന്‍ പ്രകോപനം തുടരുകയാണെങ്കില്‍ ശക്തമായ തിരിച്ചടി നല്‍കുമെന്നാണ് സൈനിക വൃത്തങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പ്.

കഴിഞ്ഞ ദിവസം രാത്രി മുതലുണ്ടായ ഷെല്ലാക്രമണത്തെ പ്രതിരോധിച്ച ഇന്ത്യ ഇന്ന് രാവിലെ നടത്തിയ തിരിച്ചടിയില്‍ അഞ്ച് പാക് സൈനിക പോസ്റ്റുകള്‍ തകര്‍ത്തിട്ടുണ്ട്. ഷോപ്പിയാനിലുണ്ടായ സൈനിക നീക്കത്തില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടതായിട്ടാണ് വിവരം. ഷോപ്പിയാനില്‍ ഭീകരര്‍ ഒളിച്ചിരുന്ന കെട്ടിടം സൈന്യം വളഞ്ഞിരിക്കുകയാണ്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്ക് ആരംഭിച്ച ഏറ്റുമുട്ടല്‍ എട്ട് മണി വരെ നീണ്ടു. സമീപ പ്രദേശങ്ങളില്‍ കൂടുതല്‍ തീവ്രവാദികള്‍ ഒളിഞ്ഞിരിക്കുന്നതായിട്ടാണ് വിവരം.

ഇന്ത്യ നടത്തിയ ആക്രമണത്തിന് തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് അനുമതി നല്‍കിയതായി നേരത്തെ പാക് ഭരണകൂടം വെളിപ്പെടുത്തിയിരുന്നു. ഉചിതമായ സമയത്ത് ഇന്ത്യക്ക് മറുപടി നല്‍കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഇസ്ലാമാബാദില്‍ നടന്ന ഉന്നതതല യോഗത്തിനു ശേഷമാണ് ഇമ്രാന്‍ ഖാന്‍ ഇക്കാര്യം അറിയിച്ചത്. ഇന്ത്യക്കെതിരെ തിരിച്ചടിക്കാന്‍ പാക് സൈന്യത്തിന് അവകാശമുണ്ടെന്നും ഇമ്രാന്‍ഖാന്‍ പറഞ്ഞു.

ബാലാകോട്ട്, മുസാഫറാബാദ്, ചകോതി എന്നിവിടങ്ങളിലെ ഭീകര പരിശീലന ക്യാംപുകളിലാണ് 1000 കിലോയോളം സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് ഇന്ത്യയുടെ മിറാഷ് യുദ്ധവിമാനങ്ങള്‍ കഴിഞ്ഞ ദിവസം ആക്രമണം നടത്തിയത്. മുസാഫറാബാദിന് 24 കിലോമീറ്റര്‍ വടക്കു പടിഞ്ഞാറ് ബാലാകോട്ടില്‍ പുലര്‍ച്ചെ 3.45നും 3.53നും ഇടയിലാണ് ആക്രമണം. ഇതിന് പിന്നാലെ അതിര്‍ത്തി പ്രദേശങ്ങളില്‍ ഇന്ത്യ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പാക് സൈനിക നീക്കമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

പ്രതിരോധ മേഖലയിലെ ഏറ്റവും വലിയ ആയുധമായ ആളില്ലാ വിമാനങ്ങള്‍ ഇന്ത്യക്ക് നല്‍കാന്‍ സജ്ജമാണെന്ന് ഇസ്രയേല്‍ അറിയിച്ചു. ഇന്ത്യക്ക് വേണ്ട 50 ഹെറോണ്‍ ഡ്രോണുകള്‍ (ആളില്ലാ വിമാനങ്ങള്‍) നല്‍കുമെന്ന് ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേല്‍ എയ്‌റോസ്‌പേസ് ഇന്‍ഡസ്ട്രീസാണ് ഹെറോണ്‍ ഡ്രോണുകള്‍ നിര്‍മിക്കുന്നത്. നിരീക്ഷിക്കാനും ആക്രമിക്കാനും ശേഷിയുള്ള ഡ്രോണുകളാണ് ഹെറോണ്‍. 50 കോടി ഡോളറിന്റെ ഡ്രോണുകളാണ് ഇന്ത്യ വാങ്ങുന്നത്. 35,000 അടി ഉയരത്തില്‍ വരെ പറന്ന് ആക്രമണം നടത്താനും നിരീക്ഷിച്ച് കൃത്യമായ ലക്ഷ്യത്തിലേക്ക് എത്താനും ഹെറോണിന് സാധിക്കും.
470 കിലോഗ്രാം ആയുധങ്ങള്‍ വരെ വഹിക്കാന്‍ ശേഷിയുള്ള ഹെറോണ്‍ ഡ്രോണ്‍ 350 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കും. അതിര്‍ത്തി കടന്ന് ആക്രമണം നടത്തി തിരിച്ചുവരാന്‍ വരെ ശേഷിയുള്ളതാണ് ഹെറോണ്‍. ഡ്രോണിന്റെ നീളം 8.5 മീറ്ററും വിങ്‌സ്പാന്‍ 16.6 മീറ്ററുമാണ്.
ഇസ്രയേല്‍ വ്യോമസേനയുടെ ഏറ്റവും വലിയ ആയുധങ്ങളിലൊന്നാണ് ഹെറോണ്‍. ഫ്രാന്‍സ്, തുര്‍ക്കി, ഓസ്‌ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളും ഹെറോണ്‍ ഉപയോഗിക്കുന്നുണ്ട്. ഭീകരരുടെ താവളം കണ്ടെത്തി ആക്രമണം നടത്താന്‍ ഹെറോണിന് സാധിക്കും. സ്ഥലവും പ്രദേശത്തെ സംഭവികാസങ്ങളും എല്ലാം ആളില്ലാ വിമാനങ്ങള്‍ തല്‍സമയം പകര്‍ത്തി കമാന്‍ഡകോളുടെ കേന്ദ്രത്തിലേക്ക് എത്തിച്ചുക്കൊടുക്കും.
ഇതിനാല്‍ തന്നെ ഭീകരര്‍ക്കെതിരെ കൃത്യമായി തിരിച്ചടിക്കാന്‍ കമാന്‍ഡോകള്‍ക്ക് കഴിയും. ഭീകരരുടെ നീക്കങ്ങള്‍ മുന്‍കൂട്ടി കണ്ടെത്താന്‍ ഹെറോണ്‍ ടെക്‌നോളജിക്ക് സാധിക്കുന്നതിനാല്‍ തന്ത്രപരമായി മിഷന്‍ നടത്താനാകും. ഏതു ഇരുട്ടിലും വ്യക്തമായ വിവരങ്ങള്‍ കണ്ടെത്താന്‍ കഴിയുന്ന സാങ്കേതിക സംവിധാനങ്ങളുള്ള ഡ്രോണുകള്‍ കമാന്‍ഡോകള്‍ക്ക് വലിയ സഹായമായാണ്.
പത്താന്‍കോട്ട് വ്യോമത്താവളം ആക്രമിക്കാനെത്തിയ ഭീകരരുടെ നീക്കത്തെ കുറിച്ചും വ്യക്തമായ വിവരങ്ങള്‍ ആളില്ലാ വിമാനങ്ങള്‍ നല്‍കിയിരുന്നു. ഇരുട്ടില്‍ മനുഷ്യന്റെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ ശേഷിയുള്ളതാണ് ഇസ്രായേല്‍ നിര്‍മിത ഹെറോണ്‍ ആളില്ലാ വിമാനങ്ങള്‍.

പുല്‍വാമ ഭീകരാക്രമണത്തില്‍ ശക്തമായി തിരിച്ചടിച്ച് ഇന്ത്യ. അതിര്‍ത്തിക്കപ്പുറത്തെ ഭീകര ക്യാമ്പുകള്‍ പൂര്‍ണമായും ഇന്ത്യ തകര്‍ത്തു. 300 ഓളം ഭീകരര്‍ കൊല്ലപ്പെട്ടെന്നാണ് കരുതുന്നത്. ജെയ്‌ഷേ ക്യാമ്പുകളാണ് തകര്‍ത്തതെന്നാണ് പറയുന്നത്. 12 മിറാഷ് യുദ്ധവിമാനങ്ങളാണ് യുദ്ധത്തില്‍ പങ്കെടുത്തത്.പുലര്‍ച്ചെ 3 :30 നാണ് ആക്രമണം നടന്നതെന്ന് റിപ്പോര്‍ട്ട് ചെയ്തു.1000 കിലോ ബോംബുകള്‍ ക്യാമ്ബുകള്‍ക്ക് നേരെ വര്‍ഷിച്ചു. വ്യോമസേനാ ഉദ്ധരിച്ച വിവരങ്ങള്‍ പുറത്തുവിട്ടത് എഎന്‍ഐ യാണ്.

അതേസമയം ഇന്ത്യ അതിര്‍ത്തി കടന്ന് ബോംബ് വര്‍ഷിച്ചതായി പാക് സൈനിക വക്താവിന്റെ ട്വിറ്റര്‍ സന്ദേശം വന്നതിനു പിന്നാലെ പുല്‍ വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനും,ജയ്‌ഷെ മുഹമ്മദ് തലവനുമായ മസൂദ് അസറിനെ സുരക്ഷിത താവളത്തിലേയ്ക്ക് പാകിസ്ഥാന്‍ മാറ്റി. റാവല്പിണ്ടിയിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അസറിനെ ബഹാവല്പൂരിലെ കോട്ട്ഖനി മേഖലയിലേക്കാണ് മാറ്റിയത്.

അസറിന് 120 ഓളം പട്ടാളക്കാരുടെ സുരക്ഷയും പാകിസ്ഥാന്‍ ഒരുക്കിയിട്ടുണ്ട്. ഇതിനിടെ ഇന്ത്യയുടെ ആക്രമണങ്ങളില്‍ പാക് അധീന കശ്മീരിലെ ഭീകര ക്യാമ്ബുകള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്. 12 മിറാഷ് യുദ്ധവിമാനങ്ങളാണ് ആക്രമണങ്ങളില്‍ പങ്കെടുത്തതെന്നും,1000 കിലോ ബോംബുകളാണ് വര്‍ഷിച്ചതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ അതിര്‍ത്തി കടന്നതായി പാകിസ്ഥാന്‍ സൈനിക വക്താവ് ആസിഫ് ഗഫൂര്‍ ട്വീറ്റ് ചെയ്തിരുന്നു.

മുസാഫര്‍ബാദിനടുത്ത് ബലാകോട്ടില്‍ ഇന്ത്യ ബോംബ് വര്‍ഷിച്ചെന്നും ആസിഫ് ഗഫൂര്‍ പ്രസ്താവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജെയ്‌ഷെ ഭീകരനെ സുരക്ഷിതമായി മാറ്റിയത്. ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം നിയന്ത്രണം ഏറ്റെടുത്തുവെന്ന അവകാശവാദം കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ തള്ളിയിരുന്നു. അതേസമയം ഇന്ത്യന്‍ വ്യോമ സേനാ വിമാനങ്ങള്‍ അതിര്‍ത്തി കടന്ന് ആക്രമണം നടത്തിയെന്ന് പാക് സൈന്യം ആരോപിച്ചു. എന്നാല്‍ ഇക്കാര്യം ഇന്ത്യ സ്ഥിരീകരിച്ചിട്ടില്ല. മുസഫര്‍ബാദ് സെക്ടറില്‍ നിന്നാണ് വിമാനങ്ങള്‍ പാക് അതിര്‍ത്തി ലംഘിച്ചെത്തിയതെന്നും തങ്ങളുടെ സൈനികരുടെ സമയോചിത ഇടപെടല്‍ ഇന്ത്യന്‍ നീക്കത്തെ രാജയപ്പെടുത്തുകയായിരുന്നുവെന്നും പാക് സേനാ വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ വ്യക്തമാക്കി.

പാക് അധിനിവേശ കാശ്മീരിലെ ജെയ്‌ഷെ മുഹമ്മദ് ക്യാമ്ബുകളാണ് ഇന്ത്യന്‍ വ്യോമസേന തകര്‍ത്തതെന്നാണ് വ്യക്തമാകുന്നത്. ആക്രമണത്തിന് പോയ വിമാനങ്ങള്‍ ഒരു കേടുപാടും കൂടാതെ തിരിച്ചെത്തുകയും ചെയ്തു. പുല്‍വാമയിലെ ഭീകരാക്രണത്തിന് ഇന്ത്യ നല്‍കിയ തിരിച്ചടിയാണ് ഇത്. വലിയ നാശനഷ്ടങ്ങള്‍ ഇന്ത്യ പാക്കിസ്ഥാനില്‍ ഉണ്ടാക്കിയെന്നാണ് സൂചന. വരും ദിനങ്ങളിലും ഇത് തുടരും. മിറാഷ് യുദ്ധ വിമാനങ്ങളാണ് ആക്രമണത്തില്‍ പങ്കെടുത്തത്.

ഇസ്ലാമാബാദില്‍ ഇമ്രാന്‍ ഖാന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിന് ശേഷം ഇന്ത്യക്കെതിരെ തിരിച്ചടിക്കാന്‍ പാക് സൈന്യത്തിന് സമ്ബൂര്‍ണ അനുമതി നല്‍കി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പാകിസ്ഥാന്‍ സൈന്യത്തിന് ഇന്ത്യക്കെതിരെ തിരിച്ചടിക്കാന്‍ എല്ലാ അവകാശവുമുണ്ടെന്ന് ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കിയത്. ഉചിതമായ സമയത്ത് ഇന്ത്യക്ക് മറുപടി നല്‍കുമെന്നും ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി.

അതിര്‍ത്തി ലംഘിച്ച്‌ പറന്നെത്തി ആക്രമിച്ച ഇന്ത്യയുടെ നടപടിക്ക് ഒരു ന്യായീകരണവുമില്ലെന്ന് ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി. പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്ഥാന് ഒരു പങ്കുമില്ല. അത്തരം ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്. തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ് ഇന്ത്യന്‍ ഭരണകൂടത്തിന്‍റെ ഈ നടപടിയെന്നും ഇമ്രാന്‍ ഖാന്‍ ആരോപിച്ചു. അടിയന്തരസാഹചര്യം കണക്കിലെടുത്ത് നാളെ പാകിസ്ഥാന്‍ ദേശീയ അസംബ്ലി ചേരും. നിലവിലെ സ്ഥിതി ചര്‍ച്ച ചെയ്ത് മുന്നോട്ടുള്ള നടപടികളെക്കുറിച്ച്‌ അസംബ്ലി തീരുമാനമെടുക്കും.

ആക്രമണത്തില്‍ നിരവധി ഭീകരര്‍ മരിച്ചെന്ന ഇന്ത്യയുടെ അവകാശവാദം കള്ളമെന്ന് പാകിസ്ഥാന്‍ അവകാശപ്പെടുന്നു. ആക്രമണം നടന്നെന്ന് ഇന്ത്യ അവകാശപ്പെടുന്ന ഇടത്തേക്ക് ദേശീയ, അന്താരാഷ്ട്ര മാധ്യമങ്ങളുടെ പ്രതിനിധികളെ അയക്കും. ആക്രമണം നടത്തിയെന്ന ഇന്ത്യയുടെ വാദം നുണയാണെന്ന് തെളിയിക്കുമെന്നാണ് പാകിസ്ഥാന്‍ പറയുന്നത് .ഏത് സാഹചര്യത്തെയും നേരിടാന്‍ ഒരുങ്ങിയിരിക്കണമെന്ന് ഇമ്രാന്‍ ഖാന്‍ രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. പാകിസ്ഥാന്‍ സൈന്യം ഇന്ത്യന്‍ ആക്രമണത്തെ നേരിട്ടെന്നും അതിന് സൈന്യത്തെ അഭിനന്ദിക്കുന്നുവെന്നും ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി

നേരത്തെ കരസേനയായിരുന്നു പാക്കിസ്ഥാനില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയത്. ഉറിയിലെ ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇത്. എന്നാല്‍ പുല്‍വാമയിലെ ആക്രമണത്തിന് തിരിച്ചടി നല്‍കാന്‍ വ്യോമസേനയെയാണ് ഇന്ത്യ നിയോഗിച്ചത്. അതീവ രഹസ്യമായിട്ടായിരുന്നു നീക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും കാര്യങ്ങള്‍ വിലയിരുത്തി. കൃത്യമായ രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ആ്ക്രമണം. പാക് അധിനിവേശ കാശ്മീരിലെ ജെയ്‌ഷെ ഭീകരക്യാമ്ബ് പൂര്‍ണ്ണമായും ഇന്ത്യ തകര്‍ത്തു. പാക് അധിനിവേശ കാശ്മീരിലെ ഭീകര കേ്ന്ദ്രങ്ങള്‍ ഇനിയും ആക്രമിക്കുമെന്ന സൂചനയാണ് ഇന്ത്യന്‍ സൈന്യം നല്‍കുന്നത്.

ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് സ്‌കൂളില്‍ അധ്യാപകന്റെ ക്രൂര മര്‍ദ്ദനം. തലയ്ക്കും തോളിനും അടക്കം ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിയെ വായില്‍ നിന്ന് ചോര വന്നിട്ടും അധ്യാപകര്‍ ആശുപത്രിയില്‍ എത്തിക്കാനോ വീട്ടില്‍ അറിയിക്കാനോ തയ്യാറായില്ല. ചാവക്കാട് തിരുവളയന്നൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് സംഭവം.

ക്ലാസിലെ ഗ്രൂപ്പ് ഫോട്ടോയില്‍ നിന്ന രീതി ശരിയായില്ലെന്ന് ആരോപിച്ചാണ് ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ സംസ്‌കൃതം അധ്യാപകന്‍ അനൂപ് ക്രൂരമായി മര്‍ദ്ധിച്ചത്. മുഖത്ത് അടിയേറ്റ കുട്ടിയുടെ വായില്‍ നിന്നും മുക്കില്‍ നിന്നും രക്തം വരുന്നത് ഇപ്പോഴും തുടരുകയാണ്. കഴുത്തിലും മുതുകിലും കൈ കൊണ്ടുള്ള ഇടിയേറ്റ കുട്ടിക്ക് ഇപ്പോഴും പരസഹായം ഇല്ലാതെ നടക്കാന്‍ കഴിയുന്നില്ല. കുട്ടിയെ സ്‌കൂളിലെ പാര്‍ക്കിങ് ഏരിയയില്‍ വെച്ച് അനൂപ് മര്‍ദ്ദിക്കുന്നത് കണ്ട നാട്ടുകാരാണ് ഇയാളെ പിന്തിരിപ്പിച്ചത്.

സ്‌കൂളിലെ സ്ഥിരം പ്രശ്‌നക്കാരനും കുട്ടികളെ ഇതിന് മുമ്പും ക്രൂരമായി മര്‍ദ്ദിച്ചിട്ടുള്ള വ്യക്തിയാണ് അനൂപ് എന്ന് സ്‌കൂളിലെ മറ്റു രക്ഷകര്‍ത്താക്കളും പറയുന്നു. ലഹരിക്ക് അടിമയായ ഇയാള്‍ ക്ലാസില്‍ വരുന്നത് പലപ്പോഴും ലഹരി ഉപയോഗിച്ച ശേഷം ആണെന്നും കുട്ടികള്‍ പറയുന്നു .

പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും മറ്റൊരു കുട്ടിക്കും ഇത്തരം ഒരവസ്ഥ ഇനി ഉണ്ടാകരുത് എന്നും മര്‍ദ്ധനമേറ്റ കുട്ടിയുടെ അച്ഛന്‍ പറഞ്ഞു.
ഇതിന് മുന്‍പും ഇതേ തരത്തില്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിക്കുന്ന അനൂപ് ഈ സംഭവത്തിന് ശേഷം ഒളിവിലാണ് എന്നാണ് പോലീസ് പറയുന്നത്

RECENT POSTS
Copyright © . All rights reserved