തനിക്കെതിരെ ഉയർന്ന ലൈംഗിക ആരോപണത്തിൽ നടി നടി ദിവ്യ ഗോപിനാഥിനോട് മാപ്പ് അപേക്ഷിച്ച് നടൻ അലൻസിയർ ലോപ്പസ്. സിനിമാ ചിത്രീകരണത്തിനിടെ അലൻസിയർ തന്നെ ലൈംഗികച്ചുവയോടെ സമീപിച്ചെന്ന് തുറന്നു പറഞ്ഞ നടി അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ പരാതി കൊടുത്തിരുന്നു. എന്നാൽ പരാതി കൊടുത്ത് ഒരു വർഷമായിട്ടും കാര്യമായ പുരോഗതിയൊന്നും ഉണ്ടായില്ല. അലൻസിയർ പരസ്യമായി മാപ്പു പറയണമെന്ന ആവശ്യത്തിൽ ദിവ്യ ഉറച്ചു നിന്നതോടെ അലൻസിയർ പരസ്യമായി മാപ്പു പറയുകയായിരുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു മാപ്പുപറച്ചിൽ.
ആരോപണങ്ങളെ തുടർന്ന് അപ്രഖ്യാപിത വിലക്ക് താൻ നേരിടുകയാണെന്നും സിനിമയിൽ നിന്ന് അവസരങ്ങൾ കുറഞ്ഞതായും അലൻസിയർ തുറന്നു പറഞ്ഞിരുന്നു. എന്‍റെ തെറ്റിന് ക്ഷമ ചോദിക്കുന്നു. ദിവ്യയോട് മാത്രമല്ല എന്‍റെ പ്രവൃത്തി മൂലം മുറിവേറ്റ എല്ലാ സഹപ്രവര്‍ത്തകരോടും ക്ഷമ ചോദിക്കുന്നതായും അലന്‍സിയര്‍ പറഞ്ഞു. ഞാനൊരു വിശുദ്ധനല്ല. തെറ്റുകള്‍ പറ്റുന്ന സാധാരണക്കാരനായ മനുഷ്യനാണ്. തെറ്റ് അംഗീകരിക്കുകയും ചെയ്തുപോയ പ്രവൃത്തിയിൽ പശ്ചാത്തപിക്കുകയും ചെയ്യാനാണ് ഇനി കഴിയുകയെന്നും അലൻസിയർ പറഞ്ഞു. ഇത് ദിവ്യയോട് മാത്രമല്ലെന്നും, താൻ മൂലം മുറവേറ്റ എല്ലാവരോടുമായാണ് മാപ്പ് ചോദിക്കുന്നതെന്നും അലൻസിയർ കൂട്ടിച്ചേർത്തു.
തന്റെ പ്രവൃത്തികള്‍ ദിവ്യയെ വേദനിപ്പിച്ചെന്ന് തിരിച്ചറിഞ്ഞതോടെ വ്യക്തിപരമായി ദിവ്യയോട് താൻ ക്ഷമ ചോദിച്ചിരുന്നുവെന്നും എന്നാല്‍ പരസ്യമായി ക്ഷമ പറയണമെന്ന് ദിവ്യ ആവശ്യപ്പെടുകയായിരുന്നുവെന്നും അലൻസിയർ പറഞ്ഞു. മീ ടു സിനിമ മേഖലയിൽ വൻ ചലനം സൃഷ്ടിച്ചു കൊണ്ടിരുന്ന സമയത്തായിരുന്നു നടൻ അലൻസിയറിനെതിരെ നടി ദിവ്യ ഗോപിനാഥ് രംഗത്തെത്തിയത്. ആഭാസം സിനിമയുടെ സെറ്റിൽവെച്ച് അലൻസിയർ മോശമായി പെരുമാറിയെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. ദിവ്യയെ പിന്തുണച്ച് അന്ന് ആ സെറ്റിലുളളവരും സിനിമ പ്രവർത്തകരും രംഗത്തെത്തിയിരുന്നു.
എറണാകുളം സൗത്ത് റയില്‍വെ സ്റ്റേഷനു സമീപം ബഹുനിലക്കെട്ടിടത്തിന് തീപിടിച്ചു. 18 അഗ്നിശമനസേനാ യൂണിറ്റുകള്‍ എത്തി . സമീപത്തെ കെട്ടിടങ്ങളിലേക്ക് തീപടരാതിരിക്കാന്‍ ശ്രമം തുടരുന്നു. വൈദ്യുതിബന്ധം വിച്ഛേദിച്ചു. കെട്ടിടത്തില്‍ ചെറിയ സ്ഫോടനങ്ങളും ഉണ്ടായി. ആറുനിലയിലുള്ള കെട്ടിടത്തില്‍ ചെരുപ്പുഗോഡൗണും ഉൾപ്പെടുന്നു. രണ്ടുമണിക്കൂറായിട്ടും തീ നിയന്ത്രിക്കാനാവുന്നില്ല. സമീപത്തെ കെട്ടിടങ്ങളിലും ഫ്ലാറ്റുകളിലും ഉള്ളവരെ ഒഴിപ്പിച്ചു. കെട്ടിടത്തിനുള്ളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നില്ലെന്നാണ് പ്രാഥമിക വിവരം. കനത്ത പുക രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നു.
രണ്ടുമണിക്കൂറായിട്ടും തീ നിയന്ത്രിക്കാനാവുന്നില്ല. നാവികസേനയുടെ സഹായം തേടി.സമീപത്തെ കെട്ടിടങ്ങളിലും ഫ്ലാറ്റുകളിലും ഉള്ളവരെ ഒഴിപ്പിച്ചു. കെട്ടിടത്തിനുള്ളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നില്ലെന്നാണ് പ്രാഥമിക വിവരം. കനത്ത പുക രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നു. കെട്ടിടത്തിനുള്ളിൽ ചെറുസ്ഫോടനങ്ങളും ഉണ്ടായി. റബറിനു തീപിടിച്ചത് അണയ്ക്കാനാകുന്നില്ല. തീവ്രഗന്ധവും അനുഭവപ്പെടുന്നു. വൈദ്യുതി ഷോർട് സർക്യൂട്ടാണു കാരണമെന്നു പ്രാഥമിക നിഗമനം.
സ്കൂൾ വിദ്യാർഥിയായിരിക്കെ രണ്ടു കൂട്ടുകാരികൾക്കൊപ്പം ഐഎസിൽ ചേരാൻ സിറിയയിലേക്കു പോയ ബ്രിട്ടീഷ് യുവതി ഷെമീമ ബീഗത്തിന്റെ പൗരത്വം ബ്രിട്ടൻ റദ്ദാക്കി. ഹോം സെക്രട്ടറി സാജിദ് ജാവേദിന്റെ പ്രത്യേക നിർദേശപ്രകാരമാണു നടപടി. ഭീകരസംഘടനയെ പിന്തുണച്ചവരാണ് നിങ്ങളെങ്കിൽ നിങ്ങളുടെ തിരിച്ചു വരവിനെ തടയാൻ മടിക്കില്ലെന്ന് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സാജിദ് ജാവിദ് നേരത്തെ തന്നെ മുന്നറിയിപ്പു നൽകിയിരുന്നു. സിറിയയിലെ അഭയാർഥി ക്യാംപിൽ കഴിഞ്ഞ ശനിയാഴ്ച ഐഎസ് ഭീകരന്റെ മൂന്നാമത്തെ കുഞ്ഞിനു ജന്മം നൽകിയ ഷെമീമ ബീഗം കുഞ്ഞിനെ സുരക്ഷിതമായി വളർത്താനായിരുന്നു ബ്രിട്ടനിലേക്കു മടങ്ങിയെത്താൻ ആഗ്രഹം പ്രകടിപ്പിച്ചത്. ഇതിനെതിരെ ശക്തമായ ജനവികാരം ഉയർന്നതോടെയാണ് ഇരട്ട പൗരത്വമുള്ള ഷെമീമയുടെ ബ്രിട്ടിഷ് പൗരത്വം റദ്ദാക്കാൻ ഹോം ഓഫിസ് തീരുമാനിച്ചത്.
1981ലെ ബ്രിട്ടിഷ് നാഷനാലിറ്റി ആക്ടിൽ ഹോം സെക്രട്ടറിക്ക് അനുവദിച്ചിട്ടുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണു നടപടി. പൊതു താൽപര്യത്തിന് അനിവാര്യമെന്നു കണ്ടെത്തിയാൽ ഒരാളുടെ പൗരത്വം റദ്ദാക്കാൻ നാഷനാലിറ്റി ആക്ടിൽ ഹോം സെക്രട്ടറിക്ക് അധികാരമുണ്ട്. ഇതിലൂടെ ഒരു വ്യക്തിക്ക് എവിടെയെങ്കിലും താമസിക്കാനുള്ള അവകാശം നിഷേധിക്കപ്പെടാൻ പാടില്ലെന്നു ഉറപ്പു വരുത്തണമെന്ന് മാത്രം. ബംഗ്ലദേശിൽനിന്നും ബ്രിട്ടനിലേക്ക് കുടിയേറിയ കുടുംബത്തിൽപ്പെട്ട ഷെമീമയ്ക്ക് ഇരട്ട പൗരത്വമുണ്ട്. എന്നാൽ തനിക്ക് ബംഗ്ലാദേശ് പാസ്പോർട്ട് ഇല്ലെന്നും താൻ ഇതുവരെ ബംഗ്ലാദേശിൽ പോയിട്ടില്ലെന്നും ഷെമീമ മാധ്യമങ്ങളോട് പറഞ്ഞു. ഷെമീമയുടെ പൗരത്വം തിരിച്ചെടുക്കുന്നതായി കാണിച്ചുള്ള ഹോം ഓഫിസിന്റെ കത്ത് ഇന്നലെയാണ് ഈസ്റ്റ് ലണ്ടനിലുള്ള അവരുടെ മാതാവിനു ലഭിച്ചത്. ഹോം സെക്രട്ടറിയുടെ പ്രത്യേക തീരുമാനപ്രകാരമുള്ള നടപടിയാണിതെന്നു കത്തിൽ വിവരിക്കുന്നു. തീരുമാനം മകളെ അറിയിക്കാനും അമ്മയോടു കത്തിൽ ആവശ്യപ്പെടുന്നുണ്ട്. പൗരത്വം റദ്ദാക്കിയ നടപടി ചോദ്യം ചെയ്യാൻ ഷെമീമയ്ക്ക് അധികാരമുണ്ടെന്നും കത്തിൽ വിവരിക്കുന്നു.
ശാന്തവും സ്വസ്ഥവുമായ ഒരു ജീവിതം തന്റെ കുഞ്ഞ് അർഹിക്കുന്നുണ്ടെന്നും ബ്രിട്ടനിലേയ്ക്ക് മടങ്ങുക തന്നെ ചെയ്യുമെന്നും ഷെമീമ പറഞ്ഞിരുന്നു. ഒപ്പം കടന്ന കൂട്ടുകാരികളിൽ ഒരാൾ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. മറ്റൊരാളെ കുറിച്ച് വിവരങ്ങൾ ഒന്നും തന്നെയില്ല. ഐഎസ് ചേർന്നതിലും ആ ആശയങ്ങളെ പിന്തുണച്ചതിലും തെല്ലും ഖേദമില്ലെന്നും കുഞ്ഞിനെ ഓർത്ത് മാത്രമാണ് നാട്ടിലേയ്ക്ക് മടങ്ങാൻ ആഗ്രഹിക്കുന്നതെന്നായിരുന്നു ഷെമീമ ബീഗം പറഞ്ഞിരുന്നത്. 2015ൽ പതിനഞ്ചു വയസ് മാത്രം പ്രായമുളളപ്പോഴാണ് ഷെമീമ ബീഗം മറ്റു രണ്ടു കൂട്ടുകാരികൾക്കൊപ്പം ഈസ്റ്റ് ലണ്ടനിൽ നിന്നും സിറിയയിലേക്ക് കടന്നത്. ബെത്നൾ ഗ്രീൻ അക്കാദമി സ്കൂളിലെ വിദ്യാർഥികളായിരുന്ന ഷെമീമ ബീഗവും അമീറ അബേസും ഖദീജ സുൽത്താന എന്ന മറ്റൊരു വിദ്യാർഥിക്കൊപ്പമാണ് സിറിയയിലേക്ക് പുറപ്പെട്ടത്. തുർക്കി അതിർത്തി കടന്നാണ് സിറിയയിൽ എത്തിയത്.
റാഖയില്‍ എത്തിയപ്പോള്‍ ഐഎസ് വധുക്കളാവാന്‍ എത്തിയവര്‍ക്കൊപ്പം ഒരുമിച്ചാണ് താമസിച്ചിരുന്നത്. പത്തു ദിവസത്തിനുശേഷം ഇസ്ലാമിലേക്ക് മതംമാറിയ ഒരു ഡച്ചുകാരനെ തനിക്ക് വരനായി ലഭിച്ചെന്നും, പിന്നീട് ഇയാള്‍ക്കൊപ്പമാണ് താമസിച്ചതെന്നും ഇവര്‍ അറിയിച്ചു. സിറിയന്‍ പോരാളികള്‍ക്കു മുന്നില്‍ ഇവരുടെ ഭര്‍ത്താവ് കീഴടങ്ങി. ഐഎസിന്റെ അവസാന താവളമായ ബാഗൂസിൽ നിന്ന് രണ്ടാഴ്ച മുൻപ് രക്ഷപ്പെട്ട് എത്തിയതാണ് തങ്ങളെന്നും ഷെമീമ പറയുന്നു. ഇപ്പോള്‍ വടക്കന്‍ സിറിയയിലെ അഭയാര്‍ത്ഥി ക്യാമ്പിലാണ് അവര്‍.പൂർണ ഗർഭിണിയായിരുന്ന ഷെമീമ ബീഗം കുഞ്ഞിനെ പ്രസവിക്കാനായി ബ്രിട്ടനിലേക്കു മടങ്ങിയെത്തണമെന്നു കഴിഞ്ഞയാഴ്ച ആഗ്രഹം പ്രകടിപ്പിച്ചപ്പോഴേ ഇതു തടയാൻ മടിക്കില്ലെന്ന് ഹോം സെക്രട്ടറി മുന്നറിയിപ്പു നൽകിയിരുന്നു. പിന്നീടു രണ്ടു ദിവസങ്ങൾക്കകം അഭയാർഥി ക്യാംപിൽ വച്ച് കുഞ്ഞിനു ജന്മം നൽകിയ ഷെമീമ മകനെ ഇസ്‌ലാമിൽതന്നെ വളർത്തുമെന്നും ഐഎസിന്റെ ചെയ്തികളെ തള്ളിപ്പറയാൻ ഒരുക്കമല്ലെന്നും രാജ്യാന്തര മാധ്യമങ്ങളോട് വെളിപ്പെടുത്തുകയും ചെയ്തു. യുകെയിലേക്കു മടങ്ങിയെത്താൻ അനുവദിച്ചാൽ ജയിലിൽ പോകാൻ പോലും തനിക്കു മടിയില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു. ബ്രിട്ടൻ ഐഎസിനു നേരേ നടത്തിയ ആക്രമണങ്ങൾക്കുള്ള പ്രതികാരമായിരുന്നു മാഞ്ചസ്റ്റർ അരീനയിൽ നടത്തിയ സ്ഫോടനമെന്നും അവർ അഭിമുഖത്തിൽ വെളിപ്പെടുത്തി. ഇതിനു തൊട്ടുപിന്നാലെയാണു പൗരത്വം റദ്ദാക്കുന്ന കടുത്ത നടപടിയിലേക്ക് ബ്രിട്ടൻ കടന്നത്.
കാസര്‍ഗോഡ്: പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അതിദാരുണമായി കൊല്ലപ്പെട്ട സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് സിപിഎം ലോക്കല്‍ കമ്മറ്റിയംഗം പീതാംബരനാണെന്ന് കുറ്റസമ്മതം. വ്യക്തി വൈരാഗ്യം മൂലമാണ് ഇരുവരെയും കൊലപ്പെടുത്തിയതെന്നാണ് പോലീസിന് മൊഴി ലഭിച്ചിരിക്കുന്നത്. എന്നാല്‍ ഇക്കാര്യങ്ങള്‍ പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. പീതാംബരന്‍ നേരിട്ട് കൊലപാതകത്തില്‍ പങ്കെടുത്തതായിട്ടാണ് മൊഴി ലഭിച്ചിരിക്കുന്നത്. കസ്റ്റഡിയിലുള്ള പീതാംബരന്റെ സുഹൃത്തുക്കളെയും ചോദ്യം ചെയ്തുവരികയാണ്. ഇവരും സമാന മൊഴിയാണ് നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
തലയോട് പിളര്‍ന്ന് തലച്ചോര്‍ പുറത്തുവന്ന നിലയിലായിരുന്നു കൃപേഷിന്റെ മൃതദേഹം കണ്ടെത്തിയത്. ഈ ആക്രമണം നടത്തിയത് പീതാംബരനാണെന്നാണ് മൊഴി ലഭിച്ചിരിക്കുന്നത്. രക്ഷപ്പെടാന്‍ ശ്രമിച്ച കൃപേഷിനെ പിന്നില്‍ നിന്ന് പീതാംബരന്‍ വടിവാള്‍ ഉപയോഗിച്ച് വെട്ടി വീഴ്ത്തുകയായിരുന്നു. കൃപേഷിന്റെ തലോട്ടി തകര്‍ന്ന് തല്‍ക്ഷണം മരണം സംഭവിക്കുകയും ചെയ്തു. വടിവാളും ഇരുമ്പുദണ്ഡും ഉപയോഗിച്ചായിരുന്നു കൃപേഷിനെയും ശരത്തിനെയും ആക്രമിച്ചത്. പ്രതികള്‍ എല്ലാവരും ആക്രമണം നടത്തുന്ന സമയത്ത് ലഹരി ഉപയോഗിച്ചിരുന്നതായും മൊഴി നല്‍കിയിട്ടുണ്ട്.
കൃപേഷും ശരത് ലാലും ചേര്‍ന്ന് പീതാംബരനെ ആക്രമിച്ചതായി നേരത്തെ കേസ് നിലവിലുണ്ട്. തന്നെ ആക്രമിച്ച വിഷയത്തില്‍ പാര്‍ട്ടിയില്‍ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടാകാത്തത് പ്രതിയെ പ്രകോപിപ്പിച്ചു. ലോക്കല്‍ കമ്മിറ്റി അംഗമെന്ന പരിഗണന പോലും ലഭിക്കാതെ വന്നതോടെ തിരിച്ചടിക്കാന്‍ തീരുമാനിച്ചതെന്നും പീതാംബരന്റെ മൊഴിയില്‍ പറയുന്നു. പീതാംബരനെ കൂടാതെ ആറ് സുഹൃത്തുക്കളും സംഭവത്തില്‍ പങ്കാളികളാണ്. ഇവരാണ് കൊലപാതകം ആസൂത്രണം ചെയ്തത്. പീതാംബരനെ ആക്രമിച്ച കേസില്‍ കഴിഞ്ഞ ഫെബ്രുവരി എട്ടിനാണ് ശരത് ലാല്‍ ജാമ്യത്തില്‍ ഇറങ്ങിയത്.
സംഭവത്തില്‍ കൃപേഷ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുക്കണമെന്ന പീതാംബരന്റെ ആവശ്യം പോലീസ് തള്ളിയിരുന്നു. സംഭവം നടക്കുന്ന സമയത്ത് കൃപേഷ് മറ്റൊരു സ്ഥലത്തായിരുന്നുവെന്ന് പോലീസിന് തെളിവ് ലഭിച്ചതോടെയാണ് പീതാംബരന്റെ ആവശ്യം പോലീസ് തള്ളിയത്. അതേസമയം പീതാംബരന്‍ സ്വയം കുറ്റം ഏറ്റെടുക്കുകയാണെന്നാണ് വിവരം. പോലീസ് ഇയാളുടെ മൊഴി പൂര്‍ണമായും വിശ്വസിച്ചിട്ടില്ല.
ഏഷ്യാനെറ്റ് റിപ്പോർട്ടർ ടീവി പ്രസാദിന് നേരെ ആണ് സിപിഎം കൈനകരി ലോക്കൽ കമ്മറ്റി സെക്രട്ടറി കെ എസ് അനിൽകുമാർ ആണ് സോഷ്യൽ മീഡിയ വഴി പരനാറി പ്രയോഗം നടത്തിയത്. കുട്ടനാടിന്റെയും ആലപ്പുഴയിലെ പൊതു സാമൂഹ്യ പ്രശ്നങ്ങളിൽ തുടർച്ചയായി മാധ്യമങ്ങളിലൂടെ ജനശ്രദ്ധ ആകര്ഷിപ്പിക്കുകയും നാട്ടുകാരുടെ പ്രശംസ നേടിയ യുവ മാധ്യമ പ്രവർത്തകനാണ് പ്രസാദ്. തോമസ് ചാണ്ടിയും ലൈയ്ക് പാലസ് റിസോർട്ടുമായുള്ള ബന്ധത്തിൽ നിരന്തരം മാധ്യമങ്ങളിലൂടെ പൊതുസമൂഹത്തിന്റെ മുൻപിലും എത്തിച്ചതും തുടർന്ന് വന്ന തിരമാലയിൽ സ്വന്തം മന്ത്രി പദം വരെ നഷ്ടപ്പെട്ട പ്രശനങ്ങളില്ലേക്ക് ആയ സംഭവത്തിലൂടെ ടിവി പ്രസാദ് സുപരിചിതൻ ആയത്. അന്ന് മുതലേ എൽഡിഫ് കാരുടെ കണ്ണിലെ കരടാണ് പ്രസാദ്. സിപിമ്മിലെ വിഭാഗിയത റിപ്പോർട്ട് ചെയ്തതാണ് നിലവിൽ പ്രശ്ങ്ങൾക്കു തുടക്കം എന്ന് പ്രസാദ് തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ വെളിപ്പെടുത്തുന്നു.
പോസ്റ്റിന്റെ പൂർണ്ണ രൂപം
സിപിഎമ്മിൻ്റെ കൈനകരി നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ വാക്കുകളാണിത്. സിപിഎമ്മിലെ വിഭാഗീയ റിപ്പോർട്ട് ചെയ്തപ്പോൾ ഒരു പാർട്ടി സഖാവിനുണ്ടായ അരിശമല്ലിത്. ആലപ്പുഴയിൽ പ്രളയദുരന്തം അനുഭവിച്ച് വീട് മുഴുവനായും തകർന്ന് പട്ടികയിൽ പോലുമില്ലാതെ ഷീറ്റ് വലിച്ച് കെട്ടി അതിൻ്റെ കീഴിൽ കിടന്നുറങ്ങേണ്ടി വരുന്ന പാവങ്ങളുടെ ജീവിതം വാർത്തയാക്കിയപ്പോഴുള്ള പ്രതികരണം. സിപിഎമ്മും ഇടതുസർക്കാരും പ്രളയബാധിതർക്കൊപ്പം തന്നെയാണ്. പോരായ്മകൾ ചൂണ്ടിക്കാണിക്കും. ഇനിയും. സഹായം കിട്ടാത്ത പാവങ്ങളെ കണ്ടെത്തി സർക്കാർ ശ്രദ്ധയിൽ കൊണ്ടുവരിക എന്നത് അത്ര മോശം കാര്യമായി എനിക്കോ ഏഷ്യാനെറ്റ് ന്യൂസിനോ തോന്നിയിട്ടില്ല. സർക്കാരിനും സിപിഎമ്മിനും ഈ ഇടപെടൽ തെറ്റാണെന്ന് പറയാനാവില്ല. ഈ വാർത്ത കാണുന്ന ആർക്കും ഇത് സിപിഎമ്മിനെ തകർക്കാനുള്ള ഉദ്ദേശം വെച്ചുള്ളതാണെന്ന് ചിന്തിക്കാൻ പോലും ആകില്ല. സർക്കാർ പണം ആവശ്യത്തിന് കൊടുക്കാൻ തയ്യാറായിട്ടും അത് ജനങ്ങളിലേക്ക് എത്തിക്കാത്ത ഉദ്യോഗസ്ഥ സംവിധാനത്തെയാണ് ഞാനും എൻ്റെ സ്ഥാപനവും തുറന്ന് കാണിക്കാൻ ശ്രമിച്ചത്. ‘താനൊക്കെ എത്ര ശ്രമിച്ചാലും കൈനകരിയിലെ ചെങ്കൊടിയെ താഴ്ത്താൻ കഴിയില്ല’ എന്നത് കൊണ്ട് ഈ ലോക്കൽ കമ്മിറ്റി സെക്രട്ടറി ഉദ്ദേശിക്കുന്നതെന്താണ്. ഇത് എന്ത് രാഷ്ട്രീയ ബോധമാണ്. ഞാനും എന്നെ പോലെ പതിനായിരങ്ങൾ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സിപിഎമ്മിൻ്റെ ലോക്കൽ കമ്മിറ്റി സെക്രട്ടറി പറയേണ്ട വാക്കുകളാണോ ഇത്. കൈനകരിയിലെ ബഹുഭൂരിപക്ഷം വരുന്ന പാവങ്ങളിൽ നിന്ന് വ്യത്യസ്ഥമായി മികച്ച ജീവിതം നയിക്കുന്ന താങ്കൾക്ക് കുട്ടനാട്ടിലെ പാവങ്ങളുടെ ജീവിതത്തെക്കുറിച്ച് അറിയില്ല എന്ന് കണ്ണൂരുകാരനായ എനിക്ക് പറയേണ്ടി വരുന്നതിൽ സങ്കടമുണ്ട്. കുട്ടനാട്ടിലെ ഈ ദുരിതം ചെങ്കൊടി പ്രസ്ഥാനം ഉണ്ടാക്കിയതാണെന്ന് അർത്ഥം വരുന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ മാന്യമല്ലാത്ത ഭാഷയിൽ പറയുന്ന താങ്കൾ സിപിഎമ്മിൻ്റെ ലോക്കൽ സെക്രട്ടറിയാണെന്ന് അറിയുന്നതിൽ വലിയ സങ്കടമുണ്ട്. തിരുത്തേണ്ടവർ തിരുത്തുമെന്ന് പ്രതീക്ഷിക്കാം. ഒരു കാര്യം കൂടി, നമ്മുടെ വാർത്ത പൂർണ്ണമായും ശരിയാണെന്ന് തിരിച്ചറിഞ്ഞ് ജില്ലാ ഭരണകൂടം നടപടിയെടുത്ത് തുടങ്ങിയ വിവരവും കൂട്ടിച്ചേർക്കട്ടേ..
ഇന്ത്യന്‍ സിനിമാ രംഗത്തെ ഞെട്ടിച്ച മീ ടൂ വെളിപ്പെടുത്തലുകളിലൊന്നായിരുന്നു ഗായകന്‍ കാര്‍ത്തിക്കിനെതിരെ വന്നത്. ഗായിക ചിന്‍മയി ശ്രീപദയാണ് കാര്‍ത്തിക്കിനെതിരേ ലൈംഗികാരോപണവുമായി രംഗത്തു വന്നത്. കാര്‍ത്തിക്കിനെതിരേയുള്ള മീ ടൂ ക്യാമ്പെയ്‌നില്‍ തന്നോടൊപ്പം പേരു വെളിപ്പെടുത്താത്ത പല പെണ്‍കുട്ടികളും ചേരുമെന്നും ചിന്‍മയി ട്വിറ്ററില്‍ കുറിച്ചു.
ആരോപണങ്ങള്‍ ഉയര്‍ന്ന് മൂന്ന് മാസത്തോളം പ്രതികരിക്കാതിരുന്ന കാര്‍ത്തിക് ഇപ്പോള്‍ മൗനം വെടിഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ്. ട്വിറ്ററിലൂടെയാണ് കാര്‍ത്തിക് വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നത്. കശ്മീരില്‍ വീരമൃത്യു വരിച്ച സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് ആദരമര്‍പ്പിച്ചാണ് കാര്‍ത്തിക് തന്റെ പ്രസ്താവന തുടങ്ങുന്നത്.
ഒരുപാടു ആരോപണങ്ങളും വിവാദങ്ങളും ട്വിറ്ററില്‍ ഞാന്‍ കണ്ടു. എന്റെ മനസാക്ഷിയെ തൊട്ടു ഞാന്‍ പറയുന്നു, ഞാന്‍ ആരെയും വേദനിപ്പിച്ചിട്ടില്ല. ഒരു വ്യക്തിയെയും അയാളുടെ അനുമതി അവഗണിച്ചുകൊണ്ട് ഉപദ്രവിച്ചിട്ടില്ല. എന്റെ പ്രവര്‍ത്തികള്‍ മൂലം ആര്‍ക്കെങ്കിലും ബുദ്ധിമുട്ടുകള്‍ നേരിട്ടിട്ടുണ്ടെങ്കില്‍ ദയവായി മുന്നോട്ട് വരണം. ഒരാളുടെ പ്രവര്‍ത്തിയുടെ അനന്തരഫലം അനുഭവിക്കേണ്ടതാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഞാന്‍ മീടുവിനെ പൂര്‍ണമായും പിന്തുണയ്ക്കുന്നു. പരാതിക്കാരിയുടെ ദുഃഖത്തില്‍ സത്യമുണ്ടെങ്കില്‍ ഞാന്‍ മാപ്പു പറയാന്‍ തയ്യാറാണ്, അതിനേക്കളുപരി നിയമനടപടികള്‍ നേരിടാനും തയ്യാറാണ്. കാരണം ആരുടേയും ജീവിതത്തില്‍ ഒരു കയ്പ്പേറിയ അനുഭവം സമ്മാനിക്കാന്‍ ഞാന്‍ താല്പര്യപ്പെടുന്നില്ല.
എന്റെ അച്ഛന്‍ ഏതാനും മാസങ്ങളായി ഗുരുതരമായ രോഗാവസ്ഥയുമായി പോരാടുകയാണ്. അച്ഛന്റെ ആരോഗ്യത്തിനും രോഗമുക്തിക്കുമായി പ്രാര്‍ത്ഥിക്കണമെന്ന് ആരാധകരോടും സുഹൃത്തുക്കളോടും അപേക്ഷിക്കുകയാണ്. കാര്‍ത്തിക്കിന്റെ കുറിപ്പില്‍ പറയുന്നു

മുന്‍ മന്ത്രിയും എന്‍.സി.പി നേതാവുമായ തോമസ് ചാണ്ടിയുടെ ആലപ്പുഴയിലെ ലേക്പാലസ് റിസോര്‍ട്ടിന് നഗരസഭ കനത്ത പിഴ ചുമത്തി. പിഴയായി 2.73 കോടി രൂപ അടച്ചില്ലെങ്കില്‍ റിസോര്‍ട്ട് പൊളിച്ച് കളയുന്നതടക്കമുള്ള നടപടികളിലേക്ക് പോകുമെന്ന് നഗരസഭാ സെക്രട്ടറി റിസോര്‍ട്ട് അധികൃതശര അറിയിച്ചിരിക്കുന്നത്.
ലേക് പാലസ് റിസോര്‍ട്ടിലെ 32 കെട്ടിടങ്ങള്‍ അനധികൃതമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതില്‍ പത്ത് കൂറ്റന്‍ കെട്ടിടങ്ങള്‍ കെട്ടിട നമ്പര്‍ പോലുമില്ലാതെയാണ് 2012 മുതല്‍ പ്രവര്‍ത്തിക്കുന്നത്. കെട്ടിടങ്ങള്‍ അനധികൃതമാണെന്ന് ലേക് പാലസ് റിസോര്‍ട്ട് അധികൃതര്‍ സമ്മതിച്ചിരുന്നു.
15 ദിവസത്തിനകം പൊളിച്ചുകളയുമെന്ന നഗരസഭയുടെ നോട്ടീസിന് പിന്നാലെ നിര്‍മ്മാണം ക്രമവല്‍കരിച്ച് കിട്ടാന്‍ റിസോര്‍ട്ട് കമ്പനി അപേക്ഷ നല്‍കി. ഇതിനെ തുടര്‍ന്നാണ് ഇത്രയും കാലത്തെ ഇരട്ടി നികുതിയായ 2.73 കോടി രൂപ നഗരസഭ പിഴയായി ചുമത്തിയത്. നടപടിക്ക് ആലപ്പുഴ നഗരസഭാ കൗണ്‍സില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്.
ബ്രിട്ടനിൽ പ്രതിപക്ഷ പാർട്ടിയായ ലേബർ പാർട്ടിയിൽ പൊട്ടിത്തെറിയെ തുടർന്ന് ഏഴ് എംപി മാർ രാജിവെച്ചു. നേതൃത്വത്തിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയാണ് എംപിമാർ രാജി വെച്ചത്. നിലവിലെ രീതി മാറ്റാന്‍ ജെറമി കോര്‍ബിന്‍ തയ്യാറാകണമെന്നും അല്ലെങ്കില്‍ പാര്‍ട്ടി പിളരുമെന്നും ഡെപ്യൂട്ടി ലീഡര്‍ ടോം വാട്സണ്‍ മുന്നറിയിപ്പ് നല്‍കി.
ബ്രെക്സിറ്റ് വിഷയത്തിലും യഹൂദരോടുള്ള നിലപാടുകളിലും പാര്‍ട്ടി നേതാവ് ജെര്‍മി കോര്‍ബിന്റെ ആശയങ്ങളുമായി യോജിക്കാന്‍ കഴിയുന്നില്ലെന്നും പാര്‍ട്ടിയുടെ അടിസ്ഥാന ആശയങ്ങളില്‍ നിന്ന് കോര്‍ബിന്‍ അകലുന്നതായും അംഗങ്ങള്‍ പറയുന്നു.ബ്രെക്സിറ്റില്‍ വീണ്ടും ജനഹിത പരിശോധന വേണമെന്നാണ് ഇവരുടെ ആവശ്യം.
ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന പാര്‍ട്ടിയുടെ നിലപാട് ശക്തമായ രീതിയില്‍ അവതരിപ്പിക്കാന്‍ കോര്‍ബിന് കഴിഞ്ഞില്ലെന്നും എംപിമാര്‍ ചൂണ്ടിക്കാട്ടി. പാര്‍ട്ടിയെ രക്ഷിക്കാന്‍ എല്ലാവിധ ശ്രമങ്ങളും നടത്തിയെന്നും എന്നാല്‍ സാധിച്ചില്ലെന്നും അവര്‍ പറഞ്ഞു.
പാര്‍ട്ടിയില്‍ നിന്ന് കൂടുതല്‍ പേര്‍ തങ്ങളൊടൊപ്പം ചേരുമെന്നാണ് പുറത്ത് പോയവരുടെ പ്രതീക്ഷ. പുതിയ പാര്‍ട്ടി രൂപീകരിക്കില്ലെന്നും പാര്‍ലമെന്റില്‍ സ്വതന്ത്രമായ സംഘമായി പ്രവര്‍ത്തിക്കുമെന്നും അവര്‍ പറഞ്ഞു.
അതേസമയം , എംപിമാരുടെ തീരുമാനം ദൌര്‍ഭാഗ്യകരമാണെന്ന് കോര്‍ബിന്‍ പ്രതികരിച്ചു. ലേബര്‍ പാര്‍ട്ടിയില്‍ ജനങ്ങള്‍ വലിയ വിശ്വാസം സൂക്ഷിച്ചിട്ടുണ്ടെന്നും അത് മനസിലാക്കാന്‍ പലര്‍ക്കും കഴിയാതെ പോയെന്നും അദ്ദേഹം പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട കേസില്‍ പല താരങ്ങളും ദിലീപിനെ പിന്തുണച്ചിരുന്നു. അതിലൊരാളായിരുന്നു തെസ്‌നി ഖാന്‍. പിന്തുണച്ചതിന് തെസ്‌നി ഖാന് നേരെ വിമര്‍ശനങ്ങളുടെ പൊങ്കാല തന്നെയുണ്ടായിരുന്നു. ഏറെ വിവാദങ്ങളും സൃഷ്ടിച്ചിരുന്നു.
ഇപ്പോഴും തെസ്‌നി ഖാന്‍ ദിലീപിനെ പിന്തുണയ്ക്കുകയാണ്. അതിനു കാരണവുമുണ്ട്. സഹപ്രവര്‍ത്തകനും സുഹൃത്തുമായ ദിലീപിനെ, ഒരുപാട് വര്‍ഷങ്ങളായി അറിയാമെന്നും അദ്ദേഹം അങ്ങനെയൊരു കുറ്റകൃത്യം ചെയ്യില്ലെന്ന് ഉറപ്പുണ്ടെന്നും തെസ്നി പറയുന്നു. സത്യം പുറത്തു വരുന്നത് വരെ ദിലീപിനെ കുറ്റപ്പെടുത്തരുതെന്നും തെസ്നി ആവശ്യപ്പെട്ടു.
ആക്രമിക്കപ്പെട്ട നടിയെ തനിക്ക് അറിയാമെന്നും തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നും തെസ്നി പറഞ്ഞു. അമ്മ ഷോയില്‍ ആരെയും കളിയാക്കിയിട്ടില്ലെന്നും വിമര്‍ശിക്കുന്നവര്‍ അത് ഒന്നുകൂടി കണ്ടു നോക്കണമെന്നും തെസ്നി ആവശ്യപ്പെട്ടു.
കോട്ടയം നഗരമധ്യത്തില്‍ വന്‍ അഗ്നിബാധ.വൈകിട്ട് അഞ്ചേകാലോടെയാണ് കോട്ടയം തിരുനക്കര മൈതാനത്തിന് എതിര്‍വശത്തുള്ള ഇലക്ട്രോണിക് ഉത്പന്ന സ്ഥാപനത്തില്‍ ആദ്യം തീ പിടുത്തമുണ്ടായത്. എസിയിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നുണ്ടായ തീ കെട്ടിടത്തിന് മുകളില്‍ കൂട്ടിയിട്ട തെര്‍മോകോളിലേക്ക് പടര്‍ന്ന് ആളി കത്തി. പിന്നീട് സമീപത്തെ ചെരുപ്പുകടയിലേക്ക് മോട്ടോര്‍ വില്‍പ്പന സ്ഥാപനത്തിലേക്കും തീ പടര്‍ന്നതോടെ നഗരം പുകച്ചുരുളുകളില്‍ മുങ്ങി. മേല്‍ക്കൂരയില്‍ നിന്നും പുക ഉയരുന്നത് കണ്ട യാത്രക്കാരാണ് വിവരം അഗ്‌നി രക്ഷാ സേനാ അധികൃതരെ അറിയിച്ചത്.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ഏഴ് അഗ്‌നിശമനയൂണിറ്റുകള്‍ ഒരു മണിക്കൂര്‍ പ്രയത്‌നിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ലക്ഷങ്ങള്‍ വിലയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും കത്തി നശിച്ചിട്ടുണ്ട്. നാശനഷ്ടത്തിന്റെ കണക്ക് വ്യക്തമായിട്ടില്ല. അപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ റോഡരികില്‍ തടിച്ച് കുടിയതിനാല്‍ എം സി റോഡില്‍ ഗതാഗതം തടസപ്പെട്ടു. തുടര്‍ന്ന് വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടു.