പാക്കിസ്ഥാനിൽ തടവിലായ ഇന്ത്യൻ വൈമാനികന് നല്ല സ്വീകരണം നൽകുമെന്ന് ട്വീറ്റ് ചെയ്ത പാക് നടി വീണമാലിക്കിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം. വീണ മാലിക്കിന് അതേ നാണയത്തിൽ മറുപടിയുമായി ബോളിവുഡ് നടി സ്വര ഭാസ്കർ രംഗത്തെത്തുകയും ചെയ്തു. വീണ ജി ഇത് തീര്‍ത്തും ലജ്ജാകരമാണ്.. നിങ്ങളുടെ രോഗാതുരമായ മനസ്സാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഞങ്ങളുടെ ഓഫീസര്‍ ധീരനാണ്. ചോദ്യം ചെയ്യുമ്പോള്‍ ഒരു മേജര്‍ പുലര്‍ത്തേണ്ട സാമാന്യമര്യാദയെങ്കിലും സ്വീകരിച്ചു കൂടെയെന്നും സ്വര ചോദിച്ചു. ഇന്ത്യ– പാക് നടിമാരുടെ ഏറ്റുമുട്ടലിൽ ആരാധകരും അണിച്ചേർന്നതോടെ സമൂഹമാധ്യമങ്ങൾ യുദ്ധക്കളമായി മാറുകയും ചെയ്തു. വീണയുടെ നടപടി ബുദ്ധിശൂന്യതയും സംസ്കാര ഇല്ലായ്മയുമാണ് കാണിക്കുന്നതെന്നും സമൂഹമാധ്യമങ്ങൾ വിമർശനം ഉയർത്തുകയും ചെയ്തു.
വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ മോചിപ്പിക്കണമെന്ന് ഇന്ത്യ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. അഭിനന്ദന് നയതന്ത്രസഹായം ലഭ്യമാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം അഭിനന്ദന്‍ വര്‍ത്തമാനെ മുന്‍നിര്‍ത്തി പാക്കിസ്ഥാന്‍ വിലപേശലിന് നീങ്ങുകയാണെന്ന സൂചനകളും പുറത്തുവന്നു.
ആദ്യം സംഘര്‍ഷസാഹചര്യത്തിന് അയവുണ്ടാകണമെന്നും പൈലറ്റിന്റെ മോചനം പിന്നീട് ചര്‍ച്ച ചെയ്യാമെന്നും പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി വ്യക്തമാക്കി. സ്ഥിതിഗതികള്‍ രൂക്ഷമായി തുടരുന്നതിനിടെ കേന്ദ്രമന്ത്രിസഭയുടെ നിര്‍ണായക യോഗം വൈകിട്ട് പ്രധാനമന്ത്ര നരേന്ദ്ര മോദിയുടെ വസതിയില്‍ ചേരും. അതിനിടെ നിയന്ത്രണരേഖയില്‍ പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘനം തുടരുകയാണ്. പൂഞ്ച് മേഖലയിലാണ് ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക് വെടിവയ്പ്പുണ്ടായത്. ഇന്നലെയും പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് പ്രകോപനം ഉണ്ടായിരുന്നു. രാവിലെ ആറിന് തുടങ്ങിയ വെടിവയ്പ് ഒരുമണിക്കൂര്‍ നീണ്ടു. സംജോത എക്സ്പ്രസ് സര്‍വീസ് നിര്‍ത്തിയെന്ന് പാക് റയില്‍വേ അറിയിച്ചു.
പ്രകോപനം അവസാനിപ്പിച്ച് ഇന്ത്യയും പാകിസ്താനും സമാധാനം പുനഃസ്ഥാപിക്കണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. നിയന്ത്രണരേഖ ലംഘിച്ച് പ്രകോപനം നടത്തുന്നത് ഇന്ത്യയും പാകിസ്താനും അവസാനിപ്പിക്കണമെന്നും സംയമനം പാലിക്കണമെന്നും ആവശ്യപ്പെട്ട് ബ്രിട്ടണ്‍. ഇന്ത്യയ്ക്കും പാകിസ്താനും ഇടയില്‍ സംഘര്‍ഷം അയവില്ലാതെ തുടരുന്നതില്‍ ആശങ്കയുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ പറഞ്ഞു. ഇരുരാജ്യങ്ങളുമായി തങ്ങള്‍ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ചര്‍ച്ചകളിലൂടെയും നയതന്ത്ര മാര്‍ഗത്തിലൂടെയും മേഖലയിലെ സമാധാനം ഉറപ്പാക്കണമെന്ന് തെരേസ മേ ആവശ്യപ്പെട്ടു. ബ്രിട്ടീഷ് പൗരന്‍മാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട് മേഖലയിലെ സ്ഥിതിഗതികള്‍ സൂക്ഷ്മതയോടെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും തെരേസ മേ പറഞ്ഞു.
അതേസമയം ഇപ്പോഴും വെടിവയ്പ്പ് തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെയും പാകിസ്താന്റെ ഭാഗത്തുനിന്ന് വലിയ രീതിയിലുള്ള പ്രകോപനം ഉണ്ടായിരുന്നു. തുടര്‍ന്നാണ് പാക് വിമാനങ്ങള്‍ വ്യോമാതിര്‍ത്തി ലംഘിച്ചത്. വൈകുന്നേരത്തോടെ കൃഷ്ണഗട്ടിയിലടക്കം 12 ഇടങ്ങളില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചു. ഇന്ത്യയുടെ പരമാധികാരവും ദേശീയ സുരക്ഷയും കാത്തുസൂക്ഷിക്കാനുള്ള അവകാശം രാജ്യത്തിനുണ്ടെന്നും അതുകൊണ്ട് ഏത് തരത്തിലുള്ള നടപടിയ്ക്കും അവകാശമുണ്ടെന്നും കഴിഞ്ഞ ദിവസം പാക് ആക്ടിംഗ് ഹൈക്കമ്മീഷണറെ വിളിച്ച് ഇന്ത്യ അറിയിച്ചിരുന്നു. ഇതോടെ വലിയ രീതിയിലുള്ള സന്നാഹങ്ങളാണ് പാകിസ്താന്‍ അതിര്‍ത്തിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സിയാല്‍കോട്ട് ഉള്‍പ്പെടയെുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ സൈനിക വാഹനങ്ങളും യുദ്ധ ടാങ്കുകളും എത്തിച്ച് പാകിസ്താന്‍ സന്നാഹങ്ങള്‍ കൂട്ടുന്നുണ്ടെന്നാണ് വ്യക്തമാകുന്നത്. കറാച്ചി മേഖലയില്‍ യുദ്ധവിമാനങ്ങള്‍ പറക്കുന്നുണ്ട്. നിരീക്ഷണപറക്കലാണെന്നാണ് പാക് വിശദീകരണം. അതേസമയം ഇന്ത്യയും അതീവ ജാഗ്രതയിലാണ്.
യുദ്ധസമാന സാഹചര്യത്തിലും കരുതലോടെയും സംയമനത്തോടെയുമാണ് ഇന്ത്യയുടെ നീക്കം. സൈനികനടപടിയായി കാണേണ്ടെന്നു പലവട്ടം ആവര്‍ത്തിക്കുകയും ചെയ്തു. അതേസമയം, പാകിസ്താന്‍ പ്രത്യാക്രമണം നടത്തിയതു സേനാ പോസ്റ്റുകള്‍ ലക്ഷ്യമിട്ടാണെന്നതു സൈനിക നീക്കമായി കാണണമെന്നാണ് ഇന്ത്യയുടെ പക്ഷം. മിഗ് വിമാനത്തിന്റെ പൈലറ്റായ വിങ് കമാന്‍ഡറെ സുരക്ഷിതനായി വിട്ടുകിട്ടണമെന്ന ഉറച്ച നിലപാട് സ്വീകരിക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ രാജ്യാന്തര ഉടമ്ബടിക്ക് അനുസൃതമായി പ്രവര്‍ത്തിക്കാന്‍ പാകിസ്താന്‍ വിസമ്മതിച്ചാല്‍ സാഹചര്യം കൂടുതല്‍ വഷളാകും. അതിനിടയില്‍ പാക് പിടിയിലായ പൈലറ്റ് അഭിനന്ദ് വര്‍ദ്ധമാനെ സുരക്ഷിതമായി തിരികെയെത്തിക്കാന്‍ ഇന്ത്യ ശ്രമം തുടങ്ങി. പ്രകോപനം അവസാനിപ്പിച്ച് സമാധാനം പുനഃസ്ഥാപിക്കണമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി നിര്‍ദേശിച്ചു. ഇതിനു മുന്‍പ് ചൈനയും അമേരിക്കയും ഇന്ത്യയോടും പാകിസ്താനോടും സംയമനം പാലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു
കപ്പ ബിരിയാണിയില്‍ ഇറച്ചിയില്ലെന്ന് പറഞ്ഞ് ഹോട്ടലില്‍ പൊരിഞ്ഞ തല്ല്. ഹോട്ടല് ജീവനക്കാരുമായിട്ടാണ് തര്‍ക്കം നടന്നത്. തര്‍ക്കം പിന്നീട് കൈയ്യാങ്കളിയിലേക്കെത്തി. കൈയ്യാങ്കളിയില്‍ തലയടിച്ച് വീണ് ഒരാള്‍ മരിച്ചു. കണ്ണൂര്‍ ബ്ലാത്തൂര്‍ സ്വദേശി വലിയവളപ്പില്‍ വീട്ടില്‍ ഹനീഫ് (50) ആണ് മരിച്ചത്.
സംഭവത്തെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരായ വടകര നവാസ് (39), മഞ്ചേരി സ്വദേശി ഹബീബ് റഹ്മാന്‍ (24), പൂവാട്ടുപറമ്പ് സ്വദേശികളായ മുഹമ്മദ് ബഷീര്‍ (48), അബ്ദുല്‍ റഷീദ് (46) എന്നിവരെ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ 10-ാം തീയതി കോഴിക്കോട് മാവൂര്‍റോഡില്‍ പുതിയ സ്റ്റാന്‍ഡിനു സമീപത്തെ ഹോട്ടലിലാണ് സംഭവം. ഹനീഫും സുഹൃത്തുക്കളായ കൊട്ടിയൂര്‍ സ്വദേശി പ്ലാച്ചിമല വീട്ടില്‍ ജോസഫ്, പൂവാട്ടുപറമ്പ് കല്ലേരി സ്വദേശി രവി എന്നിവര്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തി. ഇവര്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കപ്പ ബിരിയാണിയായിരുന്നു ഓര്‍ഡര്‍ ചെയ്തത്.
എന്നാല്‍ കഴിക്കാന്‍ വാങ്ങിയ കപ്പബിരിയാണിയില്‍ ഇറച്ചിയില്ലെന്നു പറഞ്ഞ് ഹനീഫും കൂട്ടുകാരും ഹോട്ടല്‍ ജീവനക്കാരുമായി തര്‍ക്കമായി. ഹോട്ടല്‍ ഉടമയായ ബഷീര്‍ സമാധാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
തര്‍ക്കത്തിനിടെ ഹനീഫ ഹോട്ടല്‍ ജീവനക്കാരിലൊരാളുടെ മുഖത്ത് തുപ്പി. ഇതോടെ പ്രശ്നം വഷളായി. ഹനീഫിനെയും കൂട്ടുകാരെയും ഹോട്ടലില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. എന്നാല്‍ ഇവര്‍ ബഷീറിനെയും ജീവനക്കാരെയും വെല്ലുവിളിച്ചു. തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ ഇവരെ മര്‍ദ്ദിച്ചു. ജീവനക്കാര്‍ പിടിച്ചു തള്ളിയപ്പോള്‍ തലയടിച്ചു വീണ് ഹനീഫിനു പരുക്കേറ്റു. നട്ടെല്ലിനും പരിക്കേറ്റ ഹനീഫിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മറ്റുള്ളവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ചികിത്സയിലായിരുന്ന ഹനീഫ് പിന്നീട് മരിക്കുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് ഒളിവില്‍പോയ പ്രതികള്‍ക്കായി കസബ സിഐ ആര്‍. ഹരിപ്രസാദും സൗത്ത് എസി എ.ജെ.ബാബുവിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്‌ക്വാഡും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
ന്യൂഡല്‍ഹി: സിയാല്‍കോട്ടില്‍ പാകിസ്ഥാന്‍ യുദ്ധസാഹചര്യത്തിന് സമാനമായ സൈനിക വിന്യാസം നടത്തുന്നതായി റിപ്പോര്‍ട്ട്. പാക് അധീന കാശ്മീരില്‍ മിക്ക പ്രദേശങ്ങളിലും ടാങ്കറുകളും അത്യാധുനിക സൈനിക വാഹനങ്ങളും പാകിസ്ഥാന്‍ എത്തിച്ചതായിട്ടാണ് സൂചന. അതേസമയം നിയന്ത്രണരേഖയില്‍ സൈനിക പോസ്റ്റുകള്‍ക്കെതിരെ പാക് ഷെല്ലാക്രമണം തുടരുന്നു. കാശ്മീരിലെ പൂഞ്ച് മേഖലയില്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാകിസ്ഥാന്‍ വെടിയുതിര്‍ത്തിരിക്കുന്നത്.
സൈന്യം ശക്തമായ തിരിച്ചടി നല്‍കുന്നുണ്ട്. പ്രകോപനപരമായ പാക് നീക്കങ്ങള്‍ യാതൊരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും ശക്തമായ തിരിച്ചടി നല്‍കുമെന്നും സൈന്യം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്നലെ നിയന്ത്രണ രേഖയില്‍ ആക്രമണം നടത്തിയ പാക് സൈനിക പോസ്റ്റുകള്‍ ഇന്ത്യ തകര്‍ത്തിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ കൃഷ്ണഗട്ടിയിലടക്കം 12 ഇടങ്ങളില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. പിന്നാലെയാണ് വ്യോമാതിര്‍ത്തി ലംഘിച്ച് പാക് പോര്‍വിമാനങ്ങളെത്തിയത്.
പാകിസ്ഥാന്‍ സൈന്യം അതീവ ജാഗ്രതയിലാണെന്നാണ് വിവരം. കറാച്ചി, ഇസ്ലാലാമബാദ് തുടങ്ങിയ തന്ത്രപ്രധാന മേഖലകളില്‍ യുദ്ധവിമാനങ്ങള്‍ പറക്കുന്നുണ്ട്. നിരീക്ഷണ പറക്കലാണ് വ്യോമസേന നടത്തുന്നതെന്നാണ് പാക് അധികൃതരുടെ വിശദീകരണം. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോഡി സൈനിക മേധാവികളുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. അതിശക്തമായ തിരിച്ചടിക്കാനാണ് ഇന്ത്യയുടെ പദ്ധതിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിര്‍ത്തിയില്‍ കൂടുതല്‍ സൈന്യത്തെ ഇന്ത്യ ഉടന്‍ വിന്യസിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് അധികാരത്തിലേറാനായി തന്നെ കൊണ്ട് ചെയ്യിപ്പിച്ച നുണയുടെയും ചതിയുടെയും വഞ്ചനയുടെയും കഥകൾ വെളിപ്പെടുത്തി ട്രമ്പിനൊപ്പം ദീർഘകാലം അഭിഭാഷകനായി പ്രവർത്തിച്ച മിഷേൽ കോഹൻ രംഗത്ത്. “ചോർന്ന വിക്കി ലീക്സ് ഇമൈലുകളെ കുറിച്ച് ട്രംപിന് നേരത്തെ തന്നെ അറിയാമായിരുന്നു. എന്നിട്ട് മാധ്യമങ്ങളുടെ മുന്നിൽ നാടകം കളിച്ചു, എന്നെകൊണ്ട് കള്ളം പറയിച്ചു. 2016 ലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ കൊടുമ്പിരികൊണ്ടിരിക്കുമ്പോൾ റഷ്യയുമായി യാതൊരു വിധ ബിസ്സിനസ്സിനും താല്പര്യമില്ലെന്ന നട്ടാൽക്കുരുക്കാത്ത നുണ ഇന്നാട്ടിലെ പൗരന്മാരോട് ട്രംപ് എന്നെക്കൊണ്ട് പറയിപ്പിച്ചു. പല കാലങ്ങളായി പല സ്ത്രീകളെയും ലൈംഗികമായി ചൂഷണം ചെയ്തിട്ട് അതൊക്കെ തേച്ച്മാച്ച് കളയാൻ അനധികൃതമായി കുറെ പണം വാരി വിതറി…..” ട്രംപിനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് കോഹൻ ഉന്നയിക്കുന്നത്.
“വംശീയ വെറികൊണ്ട് നടക്കുന്നയാൾ”,” ചതിയൻ”, “ആളുകളെ വഞ്ചിച്ചു പണമുണ്ടാക്കുന്നവൻ” എന്നൊക്കെയാണ് കോഹൻ ട്രംപിനെ വിശേഷിപ്പിക്കുന്നത്. ഉത്തര കൊറിയൻ നേതാവ് കിം ജോംഗ് ഉന്നുമായി ആണവ ഉടമ്പടികളെക്കുറിച്ച് ചർച്ച ചെയ്യാൻ ട്രംപ് ഇന്നലെ വിയറ്റ്നാമിലെത്തിയ നേരത്ത് കൊഹാനെ പരാമർശിച്ച് കൊണ്ട് ട്വീറ്റ് ചെയ്തിരുന്നു. ചില ലൈംഗികാരോപണങ്ങൾ ഒതുക്കി തീർക്കാനായി അനധികൃതമായി പൈസകൊടുത്ത കേസിലും മറ്റുമായി കോഹൻ മെയ് മാസം മുതൽ മൂന്നു വര്‍ഷം തടവ് ശിക്ഷ അനുഭവിക്കാനിരിക്കെയാണ് ഈ നിർണ്ണായക വെളിപ്പെടുത്തൽ നടത്തിയത്. ഹൌസ് ഓഫ് റെപ്രസന്ററ്റിവ് ഓവർസൈറ്റ് കമ്മറ്റിയിൽ നടത്തിയ ഒരു ടെസ്റ്റിമോണയിലാണ് കോഹൻ ഇതെല്ലം തുറന്ന് പറഞ്ഞത്.
റഷ്യയുമായി ബന്ധപ്പെടുത്തി ട്രംപ് വിശാലമായ പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നു. അതിന്റെ വിവരങ്ങൾ എല്ലാം അറിയുന്ന എന്റെ മുഖത്തു നോക്കി റഷ്യയുമായി യാതൊരു ഇടപാടും നമുക്കില്ല, അങ്ങനെ വേണം ഇവിടുത്തെ ജനത്തെ അറിയിക്കാൻ എന്നാണ് ട്രംപ് പറഞ്ഞത്. ന്യൂ യോർക്കിലെ ഫെഡറൽ പ്രോസിക്യൂട്ടർസ് ട്രംപ് കൂടി ഉൾപ്പെടുന്ന ഇപ്പോൾ പുറത്ത് പറയാൻ പറ്റാത്ത ഒരു കേസിനെക്കുറിച്ചുള്ള അന്വേഷണങ്ങളിലാണെന്നും കോഹന്റെ സംസാരത്തിൽ സൂചനകളുണ്ട്.
‘എനിക്കുപറ്റിയത് പോലൊരു അബദ്ധമൊന്നും നിങ്ങൾക്കാർക്കും പറ്റരുതേയെന്ന് ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. ആ ഒരൊറ്റ അബദ്ധത്തിന് ഞാൻ വലിയ വില കൊടുക്കേണ്ടി വന്നു, ഞാൻ മാത്രമല്ല എന്റെ കുടുംബം മുഴുവനും അതിന്റെ പിഴ ഒടുക്കി, ഇനിയും അനുഭവിക്കാനിരിക്കുന്നു” ട്രംപിന്റെ കൂട്ടാളിയായി ഒപ്പം നിന്നത് പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട്, അത്യധികം നിരാശ്ശയോടെയാണ് കോഹൻ സംസാരിച്ചത്. ഒബാമയുടെ ജന്മസ്ഥലത്തെ ചൊല്ലി കോഹൻ അത്യധികം വംശീയമായ സിദ്ധാന്തങ്ങൾ മെനഞ്ഞെന്നും ട്രംപ് അസ്സൽ ഒരു വംശീയവാദിയാണെന്നും അദ്ദേഹത്തിന്റെ മനസ്സുനിറയെ വംശീയ വെറിയാണെന്നും കോഹൻ ആരോപിച്ചു. 2020 ൽ ട്രംപ് പൊതുതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ അത്രയെളുപ്പം അധികാരകൈമാറ്റം ഉണ്ടാകില്ലെന്ന് ട്രംപിനെ ദീർഘ കാലമായി അറിയാവുന്ന കോഹൻ പ്രവചിക്കുന്നുമുണ്ട്.
ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ റൺമഴ പെയ്യിച്ച് ആടിത്തിമിർത്ത ഗ്ലെൻ മാക്സ്‍വെല്ലിന്റെ സെഞ്ചുറി മികവിൽ ഇന്ത്യയ്ക്കെതിരായ രണ്ടാം ട്വന്റി20യിലും ഓസ്ട്രേലിയയ്ക്ക് തകർപ്പൻ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 190 റൺസാണെടുത്തത്. മറുപടി ബാറ്റിങ്ങിൽ മാക്സ്‌വെൽ തകർത്തടിച്ചതോടെ ഓസീസ് രണ്ടു പന്തു ശേഷിക്കെ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. വിജയം ഏഴു വിക്കറ്റിന്. ഇതോടെ രണ്ടു മൽസരങ്ങളടങ്ങിയ പരമ്പരയും അവർ 2–0ന് സ്വന്തമാക്കി. 11 വർഷത്തിനുശേഷമാണ് ഇന്ത്യ ഓസീസിനോട് ദ്വിരാഷ്ട്ര ട്വന്റി20 പരമ്പര അടിയറവു വയ്ക്കുന്നത്.
രാജ്യാന്തര ട്വന്റി20യിലെ മൂന്നാം സെഞ്ചുറിയുമായി മിന്നിത്തിളങ്ങിയ മാക്സ്‌വെൽ 55 പന്തിൽ ഏഴു ബൗണ്ടറിയും ഒൻപതു സിക്സും സഹിതം 113 റൺസുമായി പുറത്താകാതെ നിന്നു. പീറ്റർ ഹാൻഡ്സ്കോംബ് 18 പന്തിൽ ഒരു ബൗണ്ടറി സഹിതം 20 റൺസെടുത്ത് മാക്സ്‌വെല്ലിന് കൂട്ടുനിന്നു. പിരിയാത്ത നാലാം വിക്കറ്റിൽ മാക്സ്‍വെൽ – ഹാൻഡ്സ്കോംബ് സഖ്യം 52 പന്തിൽ 99 റൺസാണ് കൂട്ടിച്ചേർത്തത്.
ഓപ്പണർ ഡാർസി ഷോർട്ട് (28 പന്തിൽ 40), മാർക്കസ് സ്റ്റോയ്നിസ് (11 പന്തിൽ ഏഴ്), ആരോൺ ഫിഞ്ച് (ഏഴു പന്തിൽ എട്ട്) എന്നിവരാണ് ഓസീസ് നിരയിൽ പുറത്തായത്. ഒരു ഘട്ടത്തിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 22 റൺസ് എന്ന നിലയിൽ പതറിയ ഓസീസിനെ മൂന്നാം വിക്കറ്റിൽ ഡാർസി ഷോർട്ടിനൊപ്പവും (73), പിരിയാത്ത നാലാം വിക്കറ്റിൽ ഹാൻഡ്സ്കോംബിനൊപ്പവും (99) അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്താണ് മാക്സ്‌വെൽ കരകയറ്റിയത്. മാക്സ്‍വെൽ തന്നെ കളിയിലെ കേമൻ.
നാല് ഓവറിൽ 30 റൺസ് വഴങ്ങിയ ജസ്പ്രീത് ബുമ്രയാണ് ഇന്ത്യൻ ബോളർമാരിൽ കുറച്ചു ‘തല്ലുവാങ്ങി’യത്. വിജയ് ശങ്കർ നാല് ഓവറിൽ 38 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. യുസ്‌വേന്ദ്ര ചാഹൽ നാല് ഓവറിൽ 47 റൺസും ക്രുനാൽ പാണ്ഡ്യ 33 റൺസും സിദ്ധാർഥ് കൗൾ 3.4 ഓവറിൽ 45 റൺസും വിട്ടുകൊടുത്തു
മരിച്ചവരെ പുനരുജ്ജീവിപ്പിക്കുമെന്ന് സ്വയം അവകാശപ്പെട്ടെത്തിയ പുരോഹിതനെതിരെ വ്യാപക പ്രതിഷേധം. ദക്ഷിണാഫ്രിക്കയിൽനിന്നുള്ള സ്വയം പ്രഖ്യാപിത പുരോഹിതനായ അൽഫ് ലുക്കൗ ആണ് മരിച്ചവരെ ഉയർത്തെഴുന്നേൽപ്പിക്കുമെന്ന അവകാശവാദവുമായി എത്തിയത്. ഇതിനായി ഒരു വ്യാജ ശവസംസ്ക്കാര ചടങ്ങും ലുക്കൗ സംഘടിപ്പിച്ചിരുന്നു.
ശവപ്പെട്ടിയില്‍ കിടക്കുന്ന മൃതദേഹത്തോട് ‘എഴുന്നേല്‍ക്കു’ എന്ന് ലുക്കൗ ഉച്ചത്തില്‍ പറയുകയും മരിച്ചയാള്‍ പതുക്കെ എഴുന്നേല്‍ക്കുകയും ചെയ്തു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പല കോണുകളിൽ നിന്നും വിമർശനമുയർന്നു.
ലുക്കൗവിന്റെ വ്യാജ ശവസംസ്ക്കാര ചടങ്ങും ഉയർത്തെഴുന്നേൽപ്പും ദക്ഷിണാഫ്രിക്കയിൽ വലിയ ചർച്ചയാവുകയാണിപ്പോൾ.പുരോഹിതന്മാരടക്കം ഇതിനെതിരെ പ്രതിഷേധിച്ചു. ലുക്കൗവിനെതിരെ ഉയര്‍ത്തെഴുന്നേല്‍പ്പ് സ്റ്റണ്ട് എന്ന പേരില്‍ ക്യാമ്പയിന്‍ ആരംഭിച്ചിരിക്കുകയാണ് ജനങ്ങൾ. ട്രോളൻമാരും ഇയാൾക്കെതിരെ രംഗത്തു വന്നു. ശവസംസ്ക്കാര ചടങ്ങും അതിൽ കിടക്കുന്നയാളെ അടക്കം ലുക്കൗ കെട്ടിചമച്ചതാണെന്ന് ആളുകൾ ആരോപിച്ചു. ഇത്തരത്തിലുള്ള അത്ഭുതങ്ങളൊന്നും ഒരിക്കലും നടക്കില്ല.
ലുക്കൗയും സഹപ്രവർത്തകരും പണത്തിനായി ജനങ്ങളെ കമ്പിളിപ്പിക്കുകയാണെന്ന് സാംസ്കാരിക സംരക്ഷണ കമ്മീഷൻ (സി ആർ ആർ റൈറ്റ്സ് കമ്മീഷൻ) പറഞ്ഞു.
ശവസംസ്‌കാര ചടങ്ങും അതില്‍ കിടക്കുന്നയാളെയും ലുക്കൗ കെട്ടിച്ചമച്ചതാണെന്ന വിമര്‍ശനം ശരിവെയ്ക്കുന്ന വെളിപ്പെടുത്തലാണ് ശവസംസ്‌കാര ചടങ്ങ് നടത്തിയ കമ്പനി നടത്തിയത്. ശവപ്പെട്ടിയില്‍ കിടക്കുന്നയാളെയടക്കം ലുക്കൗവിന്റെ നിര്‍ദേശ പ്രകാരം ഒരുക്കിയതാണെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. കമ്പനിയുടെ സല്‍പ്പേരിന് കോട്ടം തട്ടിയെന്നാരോപിച്ച് ലുക്കൗവിനെതിരെ കമ്പനി അധികൃതര്‍ നിയമ നടപടിക്ക് ഒരുങ്ങുന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
The food clearly slaps different after being resurrected.😂😂 #ResurrectionChallenge pic.twitter.com/5U4uaWiutL
— Pootie Tang (@Mdudemeister) February 25, 2019
വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ശേഷം നടന്‍ ജഗതി ശ്രീകുമാര്‍ കാമറയ്ക്കു മുമ്പില്‍ ഇതുവരെ അഭിനേതാവായി എത്തിയിട്ടില്ല. ഏഴു വര്‍ഷത്തെ ഇടവേള. സംസാര ശേഷി വീണ്ടെടുക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. പക്ഷേ, ചുറ്റും നടക്കുന്ന കാര്യങ്ങള്‍ മനസിലാക്കി തുടങ്ങി. ആളുകളെ തിരിച്ചറിയാനും കൈ വീശി പ്രതികരിക്കാനും കഴിയുന്നുണ്ട്. ആരോഗ്യം പൂര്‍വസ്ഥിതിയില്‍ വീണ്ടെടുക്കാന്‍ ജഗതിക്ക് ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്യിപ്പിക്കണമെന്നായിരുന്നു ഡോക്ടര്‍മാരുടെ ഉപദേശം. സിനിമയെ ജീവനുതുല്യം സ്നേഹിക്കുന്ന ജഗതിയെ അങ്ങനെ വീണ്ടും കാമറയ്ക്കു മുമ്പില്‍ എത്തിക്കാനായിരുന്നു കുടുംബാംഗങ്ങളുടെ ശ്രമം. മകന്‍ രാജ് കുമാര്‍ തുടങ്ങിയ പുതിയ സംരംഭത്തിന്‍റെ പേരില്‍ തന്നെയായി മടങ്ങിവരവ്. ജഗതി ശ്രീകുമാര്‍ എന്‍റര്‍ടെയ്ന്‍മെന്‍റ് എന്ന പേരില്‍ പരസ്യ ചിത്ര നിര്‍മാണ കമ്പനി മകന്‍ രാജ് കുമാര്‍ തുടങ്ങി. ആദ്യ പരസ്യം അതിരപ്പിള്ളി സില്‍വര്‍
സ്റ്റോം വാട്ടര്‍ തീം പാര്‍ക്കിന്‍റേതായിരുന്നു. ജഗതിയെ കാമറയില്‍ പകര്‍ത്തി നടന്‍ മനോജ് കെ ജയന്‍ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു. വെള്ളിത്തിരയില്‍ ചിരിയുടെ മാലപടക്കം തീര്‍ത്ത ജഗതിയെ തിരിച്ചു കിട്ടാന്‍ മലയാളികള്‍ ഇനിയും കാത്തിരിക്കണം. പക്ഷേ, ജഗതിയെ സ്ക്രീനില്‍ വീണ്ടും കാണാന്‍ കാത്തിരിക്കുന്ന ആരാധകരെ കോരിത്തരിപ്പിക്കുന്ന നിമിഷമായിരുന്നു അതിരപ്പിള്ളിയില്‍ അരങ്ങേറിയത്. സ്വിച്ച് ഓണ്‍ കര്‍മത്തിന് ആരെ ക്ഷണിക്കുമെന്ന് ചര്‍ച്ച ചെയ്തു. ഒരുപാട് പേരുമായി ജഗതി ശ്രീകുമാറിന് ആത്മബന്ധമുണ്ട്. പക്ഷേ, ഏറ്റവും ഇഷ്ടപ്പെട്ട നടന്‍ മനോജ് കെ ജയനാണ്. അങ്ങനെയാണ് മനോജ് കെ ജയനെ ചടങ്ങിന് ക്ഷണിച്ചതെന്ന് മകള്‍ പാര്‍വതി ഷോണ്‍ വ്യക്തമാക്കി. മനോജ് കെ ജയന്‍ കാമറ ചലിപ്പിച്ചപ്പോള്‍ കാമറയിലേക്ക് നോക്കി ജഗതി കൈ വീശി.
കൂടുതല്‍ ഷോട്ടുകള്‍ അടുത്ത ദിവസം അതിരപ്പിള്ളിയില്‍ ചിത്രീകരിക്കും. കാലില്‍ തൊട്ടു വന്ദിച്ച ശേഷമാണ് മനോജ് കെ ജയന്‍ ഉദ്ഘാടന ചടങ്ങിലേക്ക് കടന്നത്. വിദേശ പര്യടനത്തിനിടെ മലയാളി അടുത്തോടി വന്ന് ജഗതി ഇനി മടങ്ങി വരുമോയെന്ന് ആകാംക്ഷയോടെ ചോദിച്ച കാര്യം മനോജ് കെ. ജയന്‍ ഓര്‍ത്തെടുത്തു. ആ ആരാധകന്‍റെ കണ്ണുകള്‍ ആ ചോദ്യത്തോടൊപ്പം നിറഞ്ഞിരുന്നു. ഇങ്ങനെ, നിരവധി ആരാധകര്‍ ജഗതിയുടെ മടങ്ങി വരവും പ്രതീക്ഷിച്ച് ഇരിക്കുന്നതായി മനോജ് കെ ജയന്‍ പറഞ്ഞു. പേരക്കുട്ടികള്‍ക്കൊപ്പമാണ് ജഗതി ചടങ്ങിന് എത്തിയത്.
അബുദബിയില്‍ നടക്കുന്ന ഇസ്്്ലാമികരാജ്യങ്ങളുടെ കൂട്ടായ്മയില്‍ പങ്കെടുക്കാനായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇന്ന് പുറപ്പെടും. ഒ.ഐ.സി സമ്മേളനത്തില്‍ ഇന്ത്യന്‍ നിലപാട് നിര്‍ണായകമാണ്. സമ്മേളനത്തില്‍ ഇന്ത്യയെ വിശിഷ്ടാതിഥിയാക്കിയതില്‍ പ്രതിഷേധിച്ച് പാക്കിസ്ഥാന്‍ സമ്മേളനം ബഹിഷ്കരിച്ചിട്ടിുണ്ട്.
ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വിശിഷ്ടാതിഥിയായി എത്തുന്നതിനാലാണ് പാക്ക് പിന്‍മാറ്റം. അബുദാബിയില്‍ വെള്ളി, ശനി ദിവസങ്ങളിലാണ് സമ്മേളനം. ഇന്ത്യയെ ഒഴിവാക്കണമെന്ന പാക് ആവശ്യം യു.എ.ഇ അംഗീകരിച്ചിരുന്നില്ല.
പാകിസ്താനിലേക്കുള്ള മുഴുവന്‍ വിമാന സര്‍വീസുകളും ഖത്തര്‍ എയര്‍വേയ്‌സും ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും നിര്‍ത്തിവെച്ചു. പാകിസ്താന്‍ വഴിയുള്ള വ്യോമപാത അടച്ചതിനെ തുടര്‍ന്നാണ് നടപടി.
യാത്രക്കാരുടെയും വിമാനങ്ങളുടെയും സുരക്ഷ മുന്‍ നിര്‍ത്തിയാണ് ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെയും ഖത്തര്‍ എയര്‍വേയ്‌സിന്റെയും നടപടി. ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ പാകിസ്താനിലേക്കുള്ള മുഴുവന്‍ സര്‍വീസുകളും നിര്‍ത്തിവെക്കുന്നതായാണ് അറിയിപ്പ്. ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വെബ്‌സൈറ്റില്‍ ഫ്‌ലൈറ്റ് അലേര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
കറാച്ചി, പെഷവാര്‍, ലാഹോര്‍, ഫൈസലാബാദ്, മുള്‍ട്ടാന്‍, സിയാല്‍കോട്ട് എന്നിവിടങ്ങളിലേക്കാണ് നിലവില്‍ ഖത്തറില്‍ നിന്നും സര്‍വീസുകളുള്ളത്. തങ്ങളുടെ മേഖല വഴിയുള്ള വ്യോമപാത പാകിസ്താന്‍ അടച്ചതിനെ തുടര്‍ന്നാണ് ഖത്തര്‍ എയര്‍വേയ്‌സിന്റെ നടപടി.