Latest News

ഉയർന്ന വിവാദങ്ങൾക്കും അവഹേളനങ്ങൾക്കും വിരാമമിട്ട് ഗായിക അഭയ ഹിരൺമയി. സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള ബന്ധത്തെച്ചൊല്ലിയുള്ള വിവാദങ്ങൾക്കാണ് പ്രണയദിനത്തോടനുബന്ധിച്ച് താരം മറുപടി നൽകിയിരിക്കുന്നത്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അഭയയുടെ മറുപടി. ഗോപി സുന്ദറിനൊപ്പമുള്ള ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.

‘2008മുതൽ 2019 വരെ ഞങ്ങളൊരുമിച്ച് പൊതുവേദികളിലെത്തിയിട്ടുണ്ടെങ്കിലും ഇതുവരെ പ്രണയത്തെ കുറിച്ച് തുറന്നുപറഞ്ഞിട്ടില്ല. അതെ ‍ഞാൻ വിവാഹിതനായ ഒരാളുമായി പ്രണയത്തിലാണ്. അദ്ദേഹവുമായി കഴിഞ്ഞ എട്ടുവർഷമായി ഞാൻ ജീവിക്കുന്നു. ഞാൻ മുൻപ് വിവാഹം കഴിച്ചിട്ടില്ല. ഞങ്ങൾ തമ്മിൽ 12 വയസിന്റെ വ്യത്യാസമുണ്ട്. അതെ അദ്ദേഹത്തിന് മുന്നിൽ ഞാൻ തീരെ ചെറുതാണ്. ഇങ്ങനെ പല വ്യത്യാസങ്ങളുണ്ടെങ്കിലും ഞങ്ങൾ സന്തോഷത്തോടെയാണ് ജീവിക്കുന്നത്. മഞ്ഞപ്പത്രങ്ങൾക്ക് എന്നെ കീപ്പെന്നോ കാമുകിയെന്നോ കുലസ്ത്രീയെന്നോ വിളിക്കാം.

ഒരു കുടുംബം നശിപ്പിച്ചവളെന്നും വിളിക്കാം. ഒളിച്ചോട്ടങ്ങൾ മടുത്തു. ഇനിയും പേടിച്ച് ജീവിക്കാൻ വയ്യ. അതുകൊണ്ട് ഇൗ കുറിപ്പ് ഗോപി സുന്ദറിന്റെ ഒൗദ്യോഗിക പേജിലും പോസ്റ്റ് ചെയ്യുന്നുണ്ട്. പൊങ്കാലകൾക്ക് സ്വാഗതം. ആറ്റുകാൽ പൊങ്കാലയല്ലേ.. എല്ലാവർക്കും പ്രാർഥിക്കാം.’ അഭയ ഫെയ്സ്ബുക്കിൽ കുറിച്ചു.

മുൻപ് അഭയുമായുള്ള ചിത്രം പങ്കുവച്ചപ്പോൾ ഗോപി സുന്ദറിനെ പരിഹസിച്ച് ഭാര്യ പ്രിയ രംഗത്തെത്തിയിരുന്നു. ചിലർ ചില കാര്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വളച്ചൊടിക്കുന്നത് ഇങ്ങനെയാണ്. ഇത് സത്യമാണോ എന്നറിയില്ല. എന്തായാലും ഇക്കാര്യം ഇതുവരെ കോടതിയിൽ അറിയിച്ചിട്ടില്ല. എങ്കിലും ചിലരെ ഇത്രയും വർഷം കൂടെ നിർത്തിയതിന് അഭിനന്ദനങ്ങൾ’ പ്രിയ അന്നുകുറിച്ചിരുന്നു. ഇതേ തുടർന്ന് ഗോപി സുന്ദറും അഭയയും തമ്മിലുള്ള ബന്ധം വലിയ ചർച്ചയായിരുന്നു. ഇതേ തുടർന്നാണ് ഇപ്പോൾ താരത്തിന്റെ വിശദീകരണം.

തിരുവനന്തപുരം തൊളിക്കോട് മുന്‍ ഇമാം ഷെഫീഖ് അല്‍ ഖാസിമി പീഡിപ്പിച്ചെന്ന് പെണ്‍കുട്ടിയുടെ മൊഴി. ശിശുക്ഷേമസമിതി നടത്തിയ കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടി ഷെഫീഖ് അല്‍ ഖാസിമി പീഡിപ്പിച്ചത് വ്യക്തമാക്കിയത്. ഇമാമായിരുന്ന ഖാസിമി ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ടുപോയത് മനപ്പൂര്‍വമെന്നും പെണ്‍കുട്ടി വ്യക്തമാക്കി. പീഡനം നടന്നത് വൈദ്യ പരിശോധനയില്‍ സ്ഥിരീകരിച്ചു. റിപ്പോര്‍ട്ടും മൊഴിയും ശിശുക്ഷേമസമിതിപൊലീസിന് കൈമാറി. പെണ്‍കുട്ടിയുടെ രഹസ്യമൊഴി ഉടന്‍ രേഖപ്പെടുത്തും .

കുട്ടിയെ എത്രയും വേഗം ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റുമെന്ന് ചൈല്‍ഡ് ലൈന്‍ അറിയിച്ചു. എന്നാല്‍ ഈ നീക്കത്തിനെതിരെ കുട്ടിയുടെ വീട്ടുകാര്‍ വിസമ്മതിക്കുകയാണെന്നും അവര്‍ പറഞ്ഞു. കുട്ടിയുടെ വീട്ടുകാരുടെ എതിര്‍പ്പ് ഈ അവസരത്തില്‍ കാര്യമാക്കുന്നില്ലെന്നും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പറയുന്നു.

കഴിഞ്ഞ ദിവസം ഇയാള്‍ വാഹനത്തില്‍ പെണ്‍കുട്ടിയെ വനത്തില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു ആരോപണം. സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ആയ പെണ്‍കുട്ടിയെ കാറില്‍ കയറ്റി വനമേഖലയിലേയ്ക്ക് കൊണ്ടു പോകുകയായിരുന്നു. ഇവിടെ സംശയാസ്പദമായ സാഹചര്യത്തില്‍ കാര്‍ കണ്ടതിനെ തുടര്‍ന്ന് തൊഴിലുറപ്പ് തൊഴിലാളി സ്ത്രീകള്‍ വാഹനം തടഞ്ഞുവച്ചുവെങ്കിലും ഇയാള്‍ വിദ്യാര്‍ത്ഥിയുമായി കടന്നുകളഞ്ഞു.

തുടര്‍ന്ന് വിവരം പള്ളിക്കാരെ അറിയിക്കുകയായിരുന്നു. വനപ്രദേശത്തിന് സമീപത്ത് ഇന്നോവയിലാണ് ഷഫീഖ് അല്‍ ഖാസിമിയും പെണ്‍കുട്ടിയും എത്തിയത്. യൂണിഫോമായിരുന്നു കുട്ടി ധരിച്ചിരുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് അവിടെയെത്തി ആ കുട്ടി ആരാണെന്ന് ചോദിച്ചപ്പോള്‍, ഭാര്യ എന്നായിരുന്നു ഇയാള്‍ മറുപടി പറഞ്ഞത്.

തുടര്‍ന്ന് വീണ്ടും ചോദ്യം ചെയ്തപ്പോള്‍ ഇമാം വണ്ടിയെടുത്ത് പോവുകയായിരുന്നു. പള്ളികമ്മിറ്റി നടത്തിയ പ്രാഥമിക അന്വേഷണത്തെ തുടര്‍ന്നാണ് ഇയാളെ പുറത്താക്കിയത്. നേരത്തേ ആറ്റിങ്ങലിന് സമീപമുള്ള പ്രമുഖ പള്ളി ഉള്‍പ്പെടെയുള്ള പള്ളികളില്‍ ഇയാള്‍ ചീഫ് ഇമാമായി പ്രവര്‍ത്തിച്ചിരുന്നു.

 

അഞ്ചുവര്‍ഷം മുമ്പ് നടന്ന ഒരു സംവാദം. പങ്കെടുക്കുന്നത് ആ വര്‍ഷം സിവില്‍ സര്‍വീസ് പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ ഡോ. രേണുരാജും കോളജ് വിദ്യാര്‍ഥികളും. പതിവുചോദ്യങ്ങള്‍ക്കിടെ അപ്രതീക്ഷിതമായ ഒരു ചോദ്യം രേണുവിനോട്. ദീര്‍ഘദൃഷ്ടിയുള്ള ചോദ്യം. ഔദ്യോഗിക ജീവിതത്തില്‍ രാഷ്ട്രീയം, പണം, അധികാരം തുടങ്ങിയവയുടെ സ്വാധീനമുണ്ടായാല്‍ എന്തു ചെയ്യും? ചോദ്യം കേട്ടു പതറിയില്ല ഐഎഎസുകാരി. രണ്ടാമതൊന്ന് ആലോചിക്കുകയും ചെയ്തില്ല ഡോക്ടര്‍ കൂടിയായ ആ ചെറുപ്പക്കാരി. സൗമ്യമെങ്കിലും ദൃഡമായ സ്വരത്തില്‍ രേണു പറഞ്ഞു:
‘പണമാണു ജീവിതത്തിലെ ലക്ഷ്യമെങ്കില്‍ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്നതായിരുന്നു കൂടുതല്‍ ലാഭകരം. സിസ്റ്റത്തിനൊപ്പം നില്‍ക്കുകയും വ്യക്തിപരമായ ആദര്‍ശങ്ങളില്‍ നിന്നു വ്യതിചലിക്കാതിരിക്കുകയുമാണ് എന്റെ മുന്നിലുള്ള വെല്ലുവിളി. ഒരു ദിവസം കൊണ്ടു സമൂഹത്തെ മാറ്റിമറിക്കാം എന്ന അതിമോഹമൊന്നുമില്ല. ഒരു കാര്യം എനിക്കുറപ്പിച്ചു പറയാനാകും, ന്യായമായ ആവശ്യവുമായി എന്റെ മുന്നില്‍ എത്തുന്ന ഒരു സാധാരണക്കാരനും അനാവശ്യമായി ഒരു തവണ കൂടി എന്റെ മുന്നില്‍ വരേണ്ടി വരില്ല.
അഞ്ചുവര്‍ഷത്തിനുശേഷവും പ്രസക്തമാണ് രേണുവിന്റെ വാക്കുകള്‍; പ്രത്യേകിച്ചും ദേവികുളത്തെ വിവാദസംഭവങ്ങളുടെ പശ്ഛാത്തലത്തില്‍. ഒരു ചെറുപ്പക്കാരിയുടെ ആവേശപ്രകടനം മാത്രമായിരുന്നില്ല ആ വാക്കുകള്‍ എന്ന് ഇന്നു വ്യക്തമാകുന്നു. തെറ്റിനെ എതിര്‍ക്കുകയും നീതിക്കുവേണ്ടി നിലകൊള്ളുകയും പ്രത്യാഘാതങ്ങള്‍ ചിന്തിക്കാതെ ശരിയ്‌ക്കൊപ്പം നിലയുറപ്പിക്കുകയും ചെയ്ത ഒരു വ്യക്തിയുടെ ആദര്‍ശധീരത. പഠിച്ചിറങ്ങിയകാലത്തെ അതേ തീപ്പൊരിയാണ് താനിന്നും എന്നവര്‍ ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുന്നു.
അപമാനവും ഭീഷണിയും ആക്ഷേപവും ഉണ്ടായാലും സത്യം വിജയിക്കുമെന്നും ആദര്‍ശം തിരിച്ചറിയപ്പെടുമെന്നും. അധികാരസ്ഥാനത്ത് അവരോധിക്കപ്പെട്ടാല്‍ വെറും പാവകളും ഏറാന്‍മൂളികളും മാത്രമാണ് ഉദ്യോഗസ്ഥര്‍ എന്ന പഴമൊഴിയെക്കൂടി തെറ്റിക്കുകയാണ് ഡോ.രേണുരാജ് എന്ന യുവ വനിതാ ഐഎഎസുകാരി. അവര്‍ മാത്രമല്ല, പാര്‍ട്ടി ഓഫിസിലെ റെയ്ഡിലൂടെ ഭരണപക്ഷ പാര്‍ട്ടിയുടെ അപ്രീതിക്കുമുന്നിലും കൂസാതെ നിന്ന ഐപിഎസുകാരി ചൈത്ര തെരേസ മാത്യുവും ആദര്‍ശം തങ്ങള്‍ക്ക് ഷോകേസിലെ ട്രോഫി മാത്രമല്ലെന്ന് അടുത്തിടെ തെളിയിച്ചിരുന്നു. ഇപ്പോഴിതാ രേണുവും. ഈ യുവപോരാളികള്‍, വനിതകള്‍ തെളിയിക്കുകയാണ് ആദര്‍ശധീരത സമൂഹത്തില്‍നിന്ന് പൂര്‍ണമായും കുറ്റിയറ്റുപോയിട്ടില്ലെന്ന്. പ്രതീക്ഷയ്ക്ക് ഇനിയും വകയുണ്ടെന്ന്. പുതിയ തലമുറയിലെ ഭരണ വര്‍ഗ ഉദ്യോഗസ്ഥരിലും നട്ടെല്ലുള്ളവരുണ്ടെന്ന്.
സബ് കലക്ടര്‍മാരെ നിലം തൊടാന്‍ അനുവദിക്കാറില്ലാത്തതില്‍ കുപ്രശസ്തി നേടിയ സ്ഥലമാണ് ഇടുക്കി. കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ ഇവിടെ വന്നുപോയത് 14 സബ് കലക്ടര്‍മാര്‍. ഏറ്റവുമൊടുവില്‍ വി.ആര്‍. പ്രേംകുമാറിനെ മാറ്റിയപ്പോഴാണ് ഡോ. രേണു രാജ് പുതിയ സബ് കലക്ടറായി കഴിഞ്ഞവര്‍ഷം നവംബറില്‍ എത്തിയത്. ഭൂമി കയ്യേറ്റങ്ങളും അവയ്‌ക്കെതിരായ നിലപാടുകളുമാണ് ഉദ്യോഗസ്ഥരുടെ കസേരയിളക്കുന്നത്. ദേവികുളത്തെയും മൂന്നാറിലെയും മറ്റും കയ്യേറ്റക്കാര്‍ക്കെതിരെ നിലപാടെടുത്താല്‍, ഭൂമാഫിയയ്ക്കുമെതിരെ നടപടിയെടുത്താല്‍ രാഷ്ട്രീയക്കാര്‍ അവര്‍ക്കു സമ്മാനിക്കും സ്ഥാനചലനം എന്ന പ്രതിഫലം. അഞ്ചു ദിവസം മാത്രം സബ് കലക്ടറായി ഇരുന്നവര്‍ പോലുമുണ്ടായിട്ടുണ്ട് ഇടുക്കിയില്‍ എന്നോര്‍ക്കുക.

ആലുവയില്‍ പുതപ്പില്‍ പൊതിഞ്ഞ് നിലയില്‍ കണ്ടെത്തിയ മൃതദേഹം സ്ത്രീയുടെയാണെന്ന് തിരിച്ചറിഞ്ഞതിന് പുറമെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ചൊവ്വാഴ്ച രാത്രിയിലാണ് യൂസികോളേജിന് സമീപമുള്ള കുളിക്കടവില്‍ തൂണിയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. 30 വയസിന് മുകളില്‍ പ്രായം തോന്നിക്കുന്ന് യുവതിയെ കൊല ചെയ്ത ശേഷം കുളിക്കടവില്‍ തള്ളുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം. വായില്‍ തുണിതിരുകിയാണ് കൊലയെന്നാണ് സംശയം. കൊല്ലപ്പെട്ട് സമയത്ത് യുവതി ധരിച്ചിരുന്നത് മുട്ടിന് താഴെ ഇറക്കമുള്ള പാന്റും ചുരിദാര്‍ ടോപ്പുമാണ്.

കാല് മടക്കിയ ശേഷം മൃതദ്ദേഹം പുതപ്പ് കൊണ്ട് പൊതിഞ്ഞ് പുറമേ കയര്‍കൊണ്ട് വരിഞ്ഞുമുറുക്കിയനിലയിലാണ്. യുവതിയെ കൊലപ്പെടുത്തി തുണിയില്‍പ്പൊതിഞ്ഞ് മൃതശരീരം കല്ലുകെട്ടി താഴ്തിയിരിക്കാം എന്നും കെട്ട് വിട്ടതിനെത്തുടര്‍ന്ന് മൃതദ്ദേഹം ഒഴുകിയെത്തിയതാവാമെന്നുമാണ് പോലീസിന്റെ കണക്കുകൂട്ടല്‍. 30 വയസ്സു തോന്നിക്കുന്ന ഇതര സംസ്ഥാന യുവതിയാണു മരിച്ചതെന്നും കൊലപാതക സൂചനകൾ ലഭിച്ചതായും പൊലീസ് പറഞ്ഞു.

ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതാകുമെന്നാണു നിഗമനം. രാവിലെ ഒൻപതോടെ കരയ്ക്കെത്തിച്ച മൃതദേഹം 12 മണിയോടെ പോസ്റ്റ്‌മോർട്ടത്തിനു കളമശ്ശേരി മെഡിക്കൽ കോളജിലേയ്ക്ക് അയച്ചു. ചൊവ്വാഴ്ച രാത്രിയോടെ മൃതദേഹം ആലുവ യുസി കോളജിന് സമീപം കടൂപ്പാടത്തെ വിൻസെൻഷ്യൻ വിദ്യാഭവൻ സെമിനാരിയുടെ കടവിനോട് ചേർന്നുള്ള ഭാഗത്താണു കണ്ടെത്തിയത്. വെള്ളത്തിൽ മുങ്ങിയ നിലയിലായിരുന്നു. പുറത്തെടുത്തപ്പോഴാണു യുവതിയുടേതാണെന്നു തിരിച്ചറിഞ്ഞത്. രണ്ടുദിവസം പഴക്കം തോന്നുന്ന ശരീരം അഴുകിത്തുടങ്ങി. പച്ചനിറമുള്ള ട്രാക്ക് സ്യൂട്ടും കടും നീല ബനിയനുമാണു മൃതദേഹത്തിലെ വേഷം. പുതപ്പിനുള്ളിൽനിന്ന് അഴുകിയ കൈ പുറത്തേക്കു തള്ളി നിന്നിരുന്നു. സമീപ ദിവസങ്ങളിൽ കാണാതായവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നീങ്ങുന്നത്.

ശരീരം കെട്ടിത്താഴ്ത്താൻ ഉപയോഗിച്ച കല്ലിന് 40 കിലോ ഭാരമുണ്ട്. കല്ലിനൊപ്പം കോൺക്രീറ്റിന്റെ ഭാഗങ്ങളുമുണ്ട്. ഇത് എവിടെനിന്നോ പൊളിച്ചുനീക്കിയതിന്റെ അവശിഷ്ടമെന്നാണു നിഗമനം. ഇത്ര വലിയ കല്ല് കെട്ടിയിട്ടും മൃതദേഹം വെള്ളത്തിനു മീതെ പൊങ്ങിയതു ശക്തമായ അടിയൊഴുക്കിലാണെന്നു കരുതുന്നു. കരയോടുചേർന്ന് അടിഞ്ഞുകൂടിക്കിടന്ന ചെടികളുടെ കൊമ്പിൽ മൃതദേഹം കുടുങ്ങുകയായിരുന്നു. ഒൻപതു മണിയോടെയാണു മൃതദേഹം പുറത്തെടുത്തത്. 10 മണിയോടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയെങ്കിലും റൂറൽ എസ്പി വരാൻ വൈകിയത് ആശുപത്രിയിലേക്ക് എത്തിക്കുന്നതിനു താമസമുണ്ടാക്കി. അഴുകിത്തുടങ്ങിയ മൃതദേഹം വെള്ളത്തിൽനിന്നു പുറത്തെടുത്തു കഴിഞ്ഞാൽ ഇരട്ടിവേഗത്തിൽ നശിക്കുമെന്നിരിക്കെ പോസ്റ്റ്‌മോർട്ടത്തിൽ കിട്ടാനിടയുള്ള തെളിവുകളെ ബാധിച്ചേക്കാം.

മൂന്നാര്‍-മാട്ടുപ്പെട്ടി റോഡില്‍ കെഎഫ്ഡിസി ഉദ്യാനത്തിനു സമീപം ഞായറാഴ്ചയായിരുന്നു അപകടം. പരുക്കേറ്റ ജയശ്രീ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്തു. ചലച്ചിത്ര താരം ജയശ്രീ ശിവദാസിന് മൂന്നാറില്‍ വച്ചായിരുന്നു വാഹനാപകടത്തില്‍ പരിക്കേറ്റത്. കാറിലേക്കു കയറാന്‍ ശ്രമിക്കുന്നതിനിടയിൽ പിന്നില്‍ നിന്നു വന്ന ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു.1948 കാലം പറഞ്ഞത്, നിത്യഹരിത നായകന്‍ എന്നീ സിനിമകളില്‍ നായികയായും ആക്ഷന്‍ ഹീറോ ബിജു ഉള്‍പ്പെടെ ഇരുപതോളം സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങളിലും ജയശ്രീ അഭിനയിച്ചിട്ടുണ്ട്.

കായിക ദിനത്തോടനുബന്ധിച്ചു കമ്പനി സംഘടിപ്പിച്ച സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ പങ്കെടുത്തതായിരുന്നു കൊല്ലം മയ്യനാട് സ്വദേശിയായ അലോഷ്യസ് വില്‍സണ്‍.കളിയില്‍ ഗോള്‍കീപ്പറായിരുന്ന വില്‍സണ്‍ പാഞ്ഞു വരുന്ന പന്തിനെ തലകൊണ്ട് തടുക്കുവാനായി ഉയര്‍ന്നു പൊങ്ങവേയാണ് ബാലന്‍സ് തെറ്റി നെഞ്ചിടിച്ചു താഴെ വീണത്.

ബാഹ്യമായ പരുക്കുകള്‍ ഇല്ലെങ്കിലും ശക്തമായ നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആംബുലന്‍സിന്റെ സഹായത്തില്‍ ആശുപത്രിയിലേക്ക് കൊണ്ട് പോയത്. എന്നാല്‍ വഴിയില്‍ വച്ച് തന്നെ മരണപ്പെടുകയായിരുന്നുവെന്ന് കൂടെയുണ്ടായിരുന്ന സഹപ്രവര്‍ത്തകര്‍ പറഞ്ഞു. ഭൗതിക ശരീരം താമസ സ്ഥലമായ മുംബൈയിലേക്ക് കൊണ്ട് വരും.

ഭാര്യയും രണ്ടു പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും അടങ്ങുന്നതാണ് വില്‍സന്റെ മുംബൈയിലെ കുടുംബം. ഇവര്‍ മുംബൈയില്‍ കാന്തിവിലിയിലാണ് താമസം. 37 വയസ്സാണ് പ്രായം.

വാഹനാപകടത്തില്‍ മരിച്ചുവെന്ന് സോഷ്യല്‍മീഡിയ വിധിയെ‍ഴുതിയ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്ന ജീവനോടെ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടു. താന്‍ മരിച്ചിട്ടില്ലെന്നും ദേവകൃപയാല്‍ സുഖമായിരിക്കുന്നുവെന്നും റെയ്ന പറഞ്ഞു. സുരേഷ് റെയ്ന വാഹനാപകടത്തില്‍പ്പെട്ടെന്ന് വ്യാജവാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പരന്നിരുന്നു. പിന്നീട് ഗുരുതരമായി പരിക്കേറ്റ അദ്ദേഹം മരണത്തിന് കീ‍ഴടങ്ങിയെന്നും പ്രചാരണമുണ്ടായി.

യുട്യൂബില്‍ റെയ്ന മരിച്ചതായി വിഡിയോകളും പ്രചരിച്ചിരുന്നു. താരങ്ങളോടൊപ്പമുളള റെയ്നയുടെ ചില ചിത്രങ്ങളും വ്യാജവാര്‍ത്തയുടെ വിശ്വാസ്യതയ്ക്കായി മോര്‍ഫിംഗ് ചെയ്ത് ഉപയോഗിക്കുകയും ചെയ്തു. ഇതോടെയാണ് റെയ്ന നേരിട്ട് പ്രതികരിച്ചത്.
ഒരു കാറപകടത്തില്‍ എനിക്ക് പരിക്കേറ്റതായി ക‍ഴിഞ്ഞ കുറച്ചു ദിവസങ്ങളായി വ്യാജപ്രചരണം ശക്തമാകുന്നുണ്ട്.

ഈ തട്ടിപ്പ് വാര്‍ത്ത നിമിത്തം എന്‍റ കുടുംബവും സുഹൃത്തുക്കളും ആകെ അസ്വസ്ഥമാണ്. ഇത്തരം വാര്‍ത്തകള്‍ ദയവ് ചെയ്ത് അവഗണിക്കുക. ദൈവത്തിന്‍റെ കൃപയാല്‍ സുഖമായിരിക്കുന്നു. വ്യാജപ്രചരണം നടത്തിയ യുട്യൂബ് ചാനലുകളുടെ കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ശക്തമായ നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു-റെയ്ന ട്വിറ്ററില്‍ കുറിച്ചു.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ പുതിയ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനായി കളിക്കാന്‍ ഒരുങ്ങുന്പോ‍ഴാണ് വ്യാജ മരണ വാര്‍ത്ത പ്രചരിച്ചത്.

കരിമ്പുലിയെ കണ്ടെത്തിയ സന്തോഷത്തിൽ കെനിയൻ വന്യജീവി ഗവേഷകര്‍. നൂറു കൊല്ലത്തെ കാലയളവിൽ ആഫ്രിക്കൻ വനാന്തരങ്ങളിൽ ഇത് ആദ്യമായാണ് കരിമ്പുലി മനുഷ്യന്റെ കാഴ്ചയിൽപ്പെടുന്നത്. ഫോട്ടോഗ്രാഫറും ജൈവശാസ്ത്രജ്ഞനുമായ വില്‍ ബുറാര്‍ദ് ലൂകസ് ആണ് കരിമ്പുലിയുടെ ചിത്രങ്ങള്‍ തന്റെ വെബ്‌സൈറ്റിലൂടെ പുറത്തു വിട്ടത്.

ചിത്രങ്ങള്‍ പകര്‍ത്താനായി വില്ലും കൂട്ടരും പല സ്ഥലങ്ങളിലായി ക്യാമറകള്‍ സ്ഥാപിച്ചിരുന്നു.അതിലൊരു ക്യാമറയ്ക്ക് മുമ്പിൽ അപ്രതീക്ഷിതമായി വന്നു പെടുകയായിരുന്നു കരിമ്പുലി.
സാധാരണ പുലികളുടെ വര്‍ഗത്തില്‍ പെടുന്നവയാണ് കരിമ്പുലികളും. ശരീരത്തില്‍ പുള്ളികള്‍ സൃഷ്ടിക്കുന്ന കറുപ്പുനിറം അധികമായി തീരുമ്പോഴാണ് കരിമ്പുലിയാവുന്നത്. ഏഷ്യന്‍ കാടുകളിലാണ് സാധാരണയായി കരിമ്പുലികള്‍ കാണപ്പെടുന്നത്.

ആഫ്രിക്കന്‍ വനങ്ങളില്‍ കരിമ്പുലിയെ കണ്ടെത്തിയത് അപ്രതീക്ഷിതവും ആശ്ചര്യജനകവുമായി.1909 ന് ശേഷം കെനിയയില്‍ ആദ്യമായാണ് കരിമ്പുലിയെ കണ്ടെത്തുന്നതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

പതിറ്റാണ്ടുകള്‍ നീണ്ട പിണക്കം അവസാനിപ്പിച്ച് സംവിധായകന്‍ വിനയനും നടന്‍ മോഹന്‍ലാലും ഒരുമിക്കുന്നു. മോഹന്‍ലാലുമായി ചേര്‍ന്ന് ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യാന്‍ പോകുകയാണെന്ന് വിനയന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ഇന്ന് രാവിലെ മോഹന്‍ലാലുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം തീരുമാനമായത്. മാര്‍ച്ച് അവസാന വാരം ചിത്രീകരണം തുടങ്ങുന്ന സിനിമയ്ക്ക് ശേഷം മോഹന്‍ലാല്‍ ചിത്രത്തിന്റെ എഴുത്തു ജോലികളിലേക്ക് കടക്കുമെന്നും വിനയന്‍ അറിയിച്ചു.

വിനയന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

ഇന്നു രാവിലെ ശ്രീ മോഹൻലാലുമായി കുറേ നേരം സംസാരിച്ചിരുന്നു..
വളരെ പോസിറ്റീവായ ഒരു ചർച്ചയായിരുന്നു അത്..
ശ്രീ മോഹൻലാലും ഞാനും ചേർന്ന ഒരു സിനിമ ഉണ്ടാകാൻ പോകുന്നു എന്ന സന്തോഷകരമായ വാർത്ത സഹൃദയരായ എല്ലാ സിനിമാ സ്നേഹികളെയും എൻെറ പ്രിയ സുഹൃത്തുക്കളെയും.. സ്നേഹപുർവ്വം അറിയിച്ചു കൊള്ളട്ടെ… കഥയേപ്പറ്റിയുള്ള അവസാന തീരുമാനം ആയിട്ടില്ല..
ഏതായാലും മാർച്ച് അവസാനവാരം ഷൂട്ടിംഗ് തുടങ്ങുന്ന എൻെറ പുതിയ ചിത്രത്തിനു ശേഷം ഈ ചിത്രത്തിൻെ പേപ്പർ ജോലികൾ ആരംഭിക്കും..
വലിയ ക്യാൻവാസിൽ കഥ പറയുന്ന ബൃഹുത്തായ ഒരു ചിത്രമായിരിക്കും അത്.. ഏവരുടേയും സ്നേഹവും സഹകരണവും പ്രതീക്ഷിക്കുന്നു…

സിനിമയിലെ സംഘടനാ പ്രശ്‌നങ്ങളില്‍ എക്കാലവും മോഹന്‍ലാലിന്റെ കടുത്ത വിമര്‍ശകനായിരുന്നു വിനയന്‍. തിലകനെ അമ്മയില്‍ നിന്ന് പുറത്തക്കിയതുമായി ബന്ധപ്പെട്ട് മോഹന്‍ലാലിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. വിനയന്‍. സൂപ്പര്‍ താരങ്ങള്‍ക്കെതിരായ വിമര്‍ശനത്തില്‍ മമ്മുട്ടിയേയും വിനയന്‍ വിമര്‍ശിക്കാന്‍ വിനയന്‍ മടിച്ചിട്ടില്ല.

ഡല്‍ഹിയില്‍ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച കൊച്ചി ചേരാനല്ലൂര്‍ സ്വദേശികളായ അമ്മയ്ക്കും രണ്ട് മക്കള്‍ക്കും ജന്മനാടിന്റെ അന്ത്യാഞ്ജലി. ചേരാനല്ലൂര്‍ പനേലില്‍ നളിനിയമ്മയുടേയും മകന്‍ വിദ്യാസാഗറിന്റേയും സംസ്കാരം ഉച്ചയ്ക്ക് 1.30ന് വീട്ടുവളപ്പില്‍ നടക്കും. മകള്‍ ജയശ്രീയുടെ മൃതദേഹം വൈകിട്ട് നാലിന് ചോറ്റാനിക്കരയില്‍ വീട്ടുവളപ്പിലും സംസ്കരിക്കും. ബന്ധുക്കളും, നാട്ടുകാരും, ജനപ്രതിനിധികളുമടക്കം നൂറ് കണക്കിന് ആളുകളാണ് മൂവര്‍ക്കും ആദരാഞ്ജലി അര്‍പ്പിക്കാനായെത്തിയത്.

കൃത്യം ഒരാഴ്ച മുന്‍പാണ് നളനിയമ്മയും മക്കളും ബന്ധുക്കളുമടങ്ങുന്ന 13 അംഗ സംഘം ബന്ധുവിന്റെ വിവാഹത്തില്‍ സംബന്ധിക്കാന്‍ കളിചിരികളോടെ ഇതേ വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറന്നത്. പക്ഷേ എല്ലാ സന്തോഷവും കെടുത്തി കളഞ്ഞു കഴിഞ്ഞ പുലര്‍ച്ചെ ഉറക്കത്തിനിടയില്‍ ഹോട്ടല്‍ മുറി വിഴുങ്ങിയ അഗ്നിനാളങ്ങള്‍. എയര്‍ ഇന്ത്യ വിമാനത്തിലാണ് അമ്മയുടെയും മക്കളുടേയും മൃതഹേദങ്ങള്‍ രാവിലെ എട്ടരയോടെ നെടുമ്പാശേരിയിലെത്തിച്ചത്.

ഹൈബി ഈഡന്‍ എംഎല്‍എ അടക്കമുള്ളവര്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു. തുടര്‍ന്ന് മൂന്ന് മൃതദേഹങ്ങളും ചേരാനല്ലൂരിലെ തറവാട് വീട്ടിലേക്ക് കൊണ്ടുപോയി. വീട്ടുമുറ്റത്ത് പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ബന്ധുക്കള്‍ക്ക് പുറമേ നാട്ടുകാരുടേയും വലിയ പ്രവാഹമായിരുന്നു.

11 മണിയോടെയാണ് ഇവര്‍ക്കൊപ്പം ഡല്‍ഹിയില്‍ ഉണ്ടായിരുന്ന മറ്റ് കുടുംബാംഗങ്ങള്‍ മടങ്ങിയെത്തിയത്. ഹോട്ടലിലെ തീപിടിത്തതില്‍ നിന്ന് ്പരുക്കേല്‍ക്കാതെ ഇവരെല്ലാം രക്ഷപ്പെട്ടിരുന്നു. നളനിയമ്മയും കുടുംബവും താമസിച്ചിരുന്ന ഡല്‍ഹി കരോള്‍ബാഗിലെ ഹോട്ടലില്‍ ഇന്നലെ പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. വിനോദസഞ്ചാരത്തിനായി ഹരിദ്വാറിലേക്ക് പോകാനിരിക്കെയായിരുന്നു ദാരുണ ദുരന്തം.

Copyright © . All rights reserved