Latest News

ന്യൂഡല്‍ഹി: ഏഴ് വയസുള്ള ആണ്‍കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കേസിനുള്ളിലാക്കി ഒരു മാസത്തോളം വീട്ടില്‍ സൂക്ഷിച്ച യുവാവ് പിടിയില്‍. സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന അവ്‌ദേശ് ശാക്യ എന്ന യുവാവാണ് അറസ്റ്റിലായത്. ഇയാള്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥന്‍ കരണ്‍ സിങ്ങിന്റെ മകന്‍ ആശിഷിനെയാണ് കൊലപ്പെടുത്തിയത്. ഡല്‍ഹിയിലെ സ്വരൂപ് നഗറിലാണ് സംഭവം.

മൂന്ന് വര്‍ഷമായി ഇയാള്‍ ഇവിടെ വാടകയ്ക്ക് താമസിച്ചു വരികയാണ്. കഴിഞ്ഞ മാസം ആറാം തിയതിയാണ് മകനെ കാണാനില്ലെന്ന് കരണ്‍ സിങ് പോലീസില്‍ പരാതി നല്‍കുന്നത്. അന്വേഷണം ആരംഭിച്ചെങ്കിലും കുട്ടിയെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. കുട്ടിയെ കാണാതായ സംഭവത്തില്‍ പരാതി നല്‍കാന്‍ കരണ്‍ സിങിനോടൊപ്പം അവ്‌ദേശ് പോലീസ് സ്റ്റേഷനില്‍ പോവുകയും ചെയ്തിരുന്നു.

ഇതിനിടെ അവ്‌ദേശ് താമസിച്ചിരുന്ന വീട്ടില്‍ നിന്ന് ദുര്‍ഗന്ധം ഉയര്‍ന്നു. അയല്‍ക്കാര്‍ ഇതേക്കുറിച്ച് പറഞ്ഞപ്പോള്‍ എലി ചത്തുചീഞ്ഞതാണെന്ന് മറുപടിയാണ് ഇയാള്‍ നല്‍കിയത്. പോലീസിന്റെ സാന്നിധ്യമുണ്ടായിരുന്നതിനാല്‍ സ്യുട്ട്‌കേസിലുണ്ടായിരുന്ന മൃതദേഹം ഇയാള്‍ക്ക് മറവ് ചെയ്യാനും കഴിഞ്ഞില്ല. പിന്നീട് പോലീസ് ചോദ്യം ചെയ്തപ്പോളാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്.

ഇതില്‍ ദേഷ്യം തോന്നിയ താന്‍ കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് അവ്‌ദേശ് നല്‍കിയ മൊഴി. ഉത്തര്‍ പ്രദേശ് സ്വദേശിയായ ഇയാള്‍ സിവില്‍ സര്‍വീസ് പരീക്ഷയുടെ പ്രിലിമിനറി മൂന്ന് തവണയും മെയിന്‍ പരീക്ഷ രണ്ട് തവണയും എഴുതിയിട്ടുണ്ട്.

റായ്പൂര്‍: വരന്‍ സഞ്ചരിച്ച കാര്‍ ആളുകള്‍ക്കിടയിലേക്ക് പാഞ്ഞു കയറി 25 ഓളം പേര്‍ക്ക് പരിക്ക്. പരിക്ക് പറ്റിയ 9 പേരുടെ നില ഗുരുതരമാണ്. ചത്തീസ്ഗഢിലെ ജഞ്ച്ഗിര്‍ ചമ്പ ജില്ലയില്‍ തിങ്കളാഴ്ച്ച രാത്രിയാണ് സംഭവം. ഉത്തരേന്ത്യന്‍ വിവാഹങ്ങളില്‍ വരനെ സ്വീകരിക്കുന്ന ചടങ്ങ് വലിയ ആഘോഷമാണ്. നിരവധി പേരാണ് ഈ ചടങ്ങിനായി എത്തുക. വരനെ സ്വീകരിക്കുന്ന ചടങ്ങിനിടെയായിരുന്നു കാര്‍ ആളുകള്‍ക്കിടയിലേക്ക് പാഞ്ഞ് കയറിയത്.

വരനെ വഹിച്ചുകൊണ്ടുള്ള സ്‌കോര്‍പിയോ വിവാഹം ആഘോഷിച്ചു കൊണ്ടിരുന്നവര്‍ക്കൊപ്പം പതുക്കെയാണ് സഞ്ചരിച്ചിരുന്നത്. സംഗീതത്തിന്റെ അകമ്പടിയോടെ നിരവധി പേരാണ് വരന്റെ വാഹനത്തോടപ്പം നടന്നു നീങ്ങിയിരുന്നത്. എന്നാല്‍ പെട്ടന്ന് വാഹനത്തിന്റെ വേഗം കൂടുകയും ആളുകള്‍ക്കിടയിലേക്ക് പാഞ്ഞു കയറുകയുമായിരുന്നു.

അപകടം സംഭവിച്ചയുടന്‍ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ബ്രേക്ക് എന്നു കരുതി ആക്സിലറേറ്ററില്‍ കാലമര്‍ന്നതാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. മുന്നോട്ടെടത്ത കാര്‍ ഉടന്‍ തന്നെ പുറകോട്ടെടുത്തത് അപകടത്തിന്റെ തീവ്രത വര്‍ധിപ്പിച്ചു. പുറകോട്ടെടുത്തപ്പോള്‍ പിന്നിലുണ്ടായിരുന്നവര്‍ അപകടത്തില്‍പ്പെട്ടു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

റഷ്യയില്‍ കോപ്പര്‍ പൈറേറ്റ്‌സ് അയിരിനുവേണ്ടി ഭൂഗര്‍ഭ ശാസ്ത്രജ്ഞര്‍ നടത്തിയ തിരച്ചിലിനിടയില്‍ വന്‍ സ്വര്‍ണശേഖരം കണ്ടെത്തി. 900 ടണ്‍ വരുന്ന സ്വര്‍ണത്തിന്റയും, വെള്ളിയുടെയും വന്‍ നിക്ഷേപങ്ങളാണ് കണ്ടെത്തിയത്.

റഷ്യന്‍ സര്‍ക്കാരിന്റെ പര്യവേഷണ കമ്പനിയായ റോസെഗോയാണ് റിപ്പബ്ലിക് ഓഫ് ബഷ്‌കര്‍താനില്‍ നിന്ന് വന്‍ നിക്ഷേപം കണ്ടെത്തിയത്. 28 സ്‌ക്വയര്‍ കിലോമീറ്റര്‍ ചുറ്റളവിലാണ് കോപ്പര്‍ പൈറേറ്റ്‌സിനായി ഖനനം നടത്തിയിരുന്നത്. ഭൂഗര്‍ഭ ശാസ്ത്രജ്ഞര്‍ ഇതിനായി കുഴിക്കുന്നതിനിടയിലാണ് 346-510 അടി താഴ്ചയില്‍ നിന്നും കോപ്പര്‍ പൈറേറ്റ്‌സ്, സിങ്ക് നിക്ഷേപവും സ്വര്‍ണം, വെള്ളി നിക്ഷേപവും ശ്രദ്ധയില്‍ പെട്ടത്.

ഏകദേശം 87 ടണ്‍ സ്വര്‍ണ നിക്ഷേപവും 787 ടണ്‍ വെള്ളി നിക്ഷേപവും ഇവിടെയുണ്ടെന്നാണ് നിഗമനം. ഇതോടൊപ്പം 5,38,000 ടണ്‍ കോപ്പര്‍ പൈറേറ്റ്‌സും 9,06,000 സിങ്ക് നിക്ഷേപവും ഇവിടെയുണ്ട്.

ഇന്ത്യയില്‍  രാജസ്ഥാനില്‍ ഭൂമിക്കടിയില്‍ വന്‍ സ്വര്‍ണ്ണ നിക്ഷേപം കണ്ടെത്തിയതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. 11 കോടി ടണ്ണിലേറെ സ്വര്‍ണ്ണ നിക്ഷേപം രാജസ്ഥാനില്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.

വാട്‌സാപ്പിലൂടെ ഇനി മുതല്‍ പണവും അയക്കാം. പണം ചാറ്റ് രൂപത്തില്‍ കൈമാറുന്ന സേവനം ഇന്ത്യയില്‍ ലഭ്യമായിത്തുടങ്ങി. രാജ്യത്ത് ഐസിഐസിഐ ബാങ്കുമായി ചേര്‍ന്നാണ് ഈ സേവനം വാട്‌സാപ് അവതരിപ്പിച്ചിരിക്കുന്നത്.

നിലവില്‍ ഇന്‍വൈറ്റ് ചെയ്യുന്നവര്‍ക്ക് മാത്രമായി ഈ സൗകര്യം പരിമിതപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം വാട്‌സാപ്പിന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ ആയിരിക്കണം നിങ്ങളുടെയും പണം സ്വീകരിക്കുന്ന ആളുടെയും ഗാഡ്ജറ്റില്‍ ഉണ്ടായിരിക്കേണ്ടത്.

ഒരിക്കല്‍ അക്കൗണ്ട് വാട്‌സാപ്പുമായി ബന്ധപ്പെടുത്തിയാല്‍ ചാറ്റിലൂടെ പണം അയക്കുന്നത് വളരെയെളുപ്പമാണ്. യുപിഐ എന്ന സേവനമുപയോഗിച്ചാണ് വാട്‌സാപ്പ് വഴിയുള്ള പണമിടപാട് എന്നതിനാല്‍ ഓരോ തവണ പണമയക്കുമ്പോഴും എം.പിന്‍ നല്‍കേണ്ടതാണ്. നേരത്തെ യുപിഐ സേവനം ആക്ടിവേറ്റ് ചെയ്തവര്‍ക്ക് നിങ്ങളുടെ മൊബൈല്‍ നമ്പറുമായി ലിങ്ക് ചെയ്തിരിക്കുന്ന ബാങ്ക് അക്കൗണ്ട് തെരഞ്ഞെടുത്ത് എം.പിന്‍ ഉപയോഗിച്ച് ഇടപാട് നടത്താനാകും.

സാധാരണ ഒരാളുമായി നാം ചാറ്റ് ചെയ്യുന്നതിനായി നാം ചാറ്റ് വിന്‍ഡോ തുറക്കുമ്പോള്‍ അയാള്‍ക്ക് ചിത്രങ്ങളോ , വീഡിയോകളോ പോലുള്ള മറ്റേതെകിലും ഉള്ളടക്കങ്ങള്‍ അയക്കാന്‍ വേണ്ടി അമര്‍ത്തുന്ന ക്ലിപ് അടയാളത്തിലുള്ള അറ്റാച്ച് ബട്ടണ്‍ ടാപ്പ് ചെയ്യുമ്പോള്‍ ഈ സേവനം എനേബിള്‍ ചെയ്തിട്ടുള്ള വാട്‌സാപ്പ് അക്കൗണ്ടുകളില്‍ പുതുതായി ‘പേയ്‌മെന്റ്’ എന്നൊരു ഐക്കണ്‍ കൂടി കാണാനാകും. ഈ ഐക്കണ്‍ അമര്‍ത്തി അയക്കേണ്ട തുക രേഖപ്പെടുത്തിയ ശേഷം എം.പിന്‍ കൂടി നല്‍കിയാല്‍ ഇടപാട് പൂര്‍ണ്ണമായി.

വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് പണം അയക്കാനുള്ള സൗകര്യം നിലവില്‍ ഇല്ല. എന്തായാലും ഗൂഗിള്‍ അവതരിപ്പിച്ച തേസില്‍ നിന്നും വ്യത്യസ്തമായി കൈകാര്യം ചെയ്യാനുള്ള എളുപ്പം കൊണ്ട് ഡിജിറ്റല്‍ പേയ്‌മെന്റ് ലോകത്ത് മറ്റൊരു വിപ്ലവമാകും വാട്‌സാപ്പ് വഴിയുള്ള ഈ പണമിടപാട് സംവിധാനം.

മട്ടന്നൂരിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബിനതിരെ സിപിഎം പ്രവർത്തകർ കൊലവിളി മുഴക്കുന്ന വീഡിയോ പുറത്ത്. രണ്ടാഴ്ച മുൻപ് സിപിഎം പ്രവർത്തകർ എടയന്നൂരിൽ നടത്തിയ പ്രകടനത്തിലാണ് ശുഹൈബിന്‍റെ ദിവസങ്ങൾ എണ്ണപ്പെട്ടു തുടങ്ങിയെന്ന തരത്തിൽ വധ ഭീഷണി മുഴക്കിക്കൊണ്ടുളള മുദ്രാവാക്യങ്ങൾ ഉയർന്നത്.

മട്ടന്നൂര്‍ ഏരിയയിലെ സിപിഎമ്മിന്‍റെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തിരുന്നു. സിഐടിയു പ്രവര്‍ത്തകരെ തടഞ്ഞു വയ്ക്കുകയും ഓഫീസ് ആക്രമിക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ചാണ് സിപിഎം പ്രതിഷേധ പ്രകടനം നടത്തിയത്.

എടയന്നൂരില്‍ സിഐടിയുവും യൂത്ത് കോണ്‍ഗ്രസും തമ്മിൽ ഉടലെടുത്ത രാഷ്ട്രീയ പ്രശ്നങ്ങളുടെ തുടർച്ചയെന്നോണം ഇരു പാര്‍ട്ടികളുടെയും ഓഫീസ് ആക്രമിക്കുകയും ചെയ്തിരുന്നു. സിപിഎം -കോൺഗ്രസ് സംഘർഷത്തിൽ ശുഹൈബ് പൊലീസ് കസ്റ്റഡിയിലാകുകയും 14 ദിവസം റിമാന്‍ഡില്‍ കഴിയുകയും ചെയ്തിരുന്നു. ജയിലിൽനിന്നും പുറത്തിറങ്ങി അധിക ദിവസം കഴിയും മുൻപേയാണ് ശുഹൈബ് കൊല്ലപ്പെട്ടത്.

എടയന്നൂരിൽ വച്ചായിരുന്നു ഇന്നലെ രാത്രി എസ്.പി.ശുഹൈബിന് നേരെ ആക്രമണം ഉണ്ടായത്. തൈരൂരിലെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് പുറത്തിറങ്ങുന്നതിനിടെ രാത്രി 10.45 ഓടെയാണ് സംഭവം. അക്രമികൾ ശുഹൈബിന് നേരേ ബോംബെറിഞ്ഞശേഷം ശേഷം വെട്ടുകയായിരുന്നു. വെട്ടേറ്റു പരുക്കുകളോടെ ശുഹൈബിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷയ്ക്കു ശേഷം കോഴിക്കോട്ടേയ്ക്കു കൊണ്ടുപോയെങ്കിലും മരിക്കുകയായിരുന്നു.

 വിഡിയോ കടപ്പാട്: മാതൃഭൂമി ന്യൂസ്

 

കോഴിക്കോട്: ഇനി ജന്മദിനവും വിവാഹവാര്‍ഷികദിനവും കോഴിക്കോട്ടെ പൊലീസുകാര്‍ക്ക് വീട്ടുകാരോടപ്പം ആഘോഷമാക്കാം. ജന്മദിനത്തിലും വിവാഹ വാര്‍ഷിക ദിനത്തിലും പൊലീസുകാര്‍ക്ക് അവധി നല്‍കി ചരിത്രത്തില്‍ ഇടം പിടിച്ചിരിക്കുകയാണ് കോഴിക്കോട് സിറ്റി പൊലീസ്. മാനസികസംഘര്‍ഷം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

പുതിയ ഉത്തരവ് കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണര്‍ കാളിരാജ് എസ്. മഹേഷ്‌കുമാര്‍ തിങ്കളാഴ്ച പുറപ്പെടുവിച്ചു. പൊലീസുകാരുടെ ജന്മദിനവും വിവാഹദിനവും ശേഖരിച്ച ശേഷം പുതിയ ഉത്തരവ് നിലവില്‍ വരും. പൊലീസ് സേനാംഗങ്ങള്‍ക്ക് നിലവില്‍ കാഷ്വല്‍, മെഡിക്കല്‍ അവധികള്‍ ഉള്‍പ്പെടെ ഒട്ടേറെ അവധികളുണ്ട്. ഇവയില്‍ പലതും പൊലീസുകാര്‍ക്ക് എടുക്കാന്‍ കഴിയാറില്ലെന്നതാണ് വാസ്തവം. ഗുരുതര ക്രമസമാധാന പ്രശ്‌നം ഒന്നുമില്ലെങ്കില്‍ പുതിയ ഉത്തരവ് പ്രകാരമുള്ള അവധി അനുവദിക്കണമെന്നാണ് നിര്‍ദേശം.

മാനസിക പിരിമുറക്കവും കുടുംബ ജീവിതത്തിലെ പ്രശ്‌നങ്ങളുമെല്ലാം പൊലീസുകാരെ സമ്മര്‍ദ്ദത്തിലാക്കുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പ്രത്യേക അവധി ദിവസങ്ങള്‍ അനുവദിക്കാന്‍ കാരണം. നേരത്തെ ഇതു സംബന്ധിച്ച് കേരള പോലീസ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കമ്മിഷണര്‍ക്ക് നിവേദനം നല്‍കിയിരുന്നു. പുതിയ ഉത്തരവ് നിലവില്‍ വന്നതോടെ ഇത്തരത്തില്‍ പ്രത്യേക അവധി നല്‍കുന്ന സംസ്ഥാനത്തെ ആദ്യ ജില്ലയായി കോഴിക്കോട് മാറി.

അഡാറ് ലവ് എന്ന ചിത്രത്തിലെ പുറത്തിറങ്ങിയ ആദ്യ ഗാനത്തിലൂടെ പ്രശസ്തിയാര്‍ജിച്ച പ്രിയ പി വാര്യര്‍ക്ക് സെലിബ്രിറ്റി ഗ്രൂമിങ് ടിപ്പുകള്‍ നല്‍കിയ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍. ശ്രീഹരി ശ്രീധരന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത സെലിബ്രിറ്റി ഗ്രൂമിങ് ടിപ്പുകളാണ് വൈറലായിരിക്കുന്നത്. അഭിമുഖങ്ങളില്‍ നിന്നും പ്രധാനമായി നേരിടേണ്ടി വരുന്ന ചോദ്യങ്ങളും അതിനുത്തരവുമാണ് പോസ്റ്റില്‍ പറയുന്നത്. സൂപ്പര്‍ താരങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് സൂക്ഷിച്ചേ ഉത്തരം നല്‍കാവൂ എന്ന് ഹാസ്യ രൂപത്തില്‍ ശ്രീഹരി ശ്രീധരന്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം;

പ്രിയ പി. വാര്യര്‍ക്കുള്ള സെലിബ്രിറ്റി ഗ്രൂമിങ് ടിപ്പുകള്‍.

ശ്രീമതി പ്രിയ ഇപ്പോള്‍ ഓവര്‍നൈറ്റ് ഇന്റര്‍നെറ്റ് സെന്‍സേഷന്‍ ആയിരിക്കുക ആണല്ലോ. ‘വനിതാലക്ഷ്മി’ മാഗസീന്‍ കാര്‍ ഇതിനോടകം തന്നെ ഇന്റര്‍വ്യൂ ബുക്ക് ചെയ്തിരിക്കും എന്ന് കരുതുന്നു. സിമ്പിളായി എങ്ങിനെ ഇത്തരം ഇന്റര്‍വ്യൂകള്‍ കൈകാര്യം ചെയ്യണം എന്ന് ടിപ്പ് പങ്കു വെയ്ക്കുന്നു.

?? എക്പക്റ്റഡ് ചോദ്യം ഒന്ന് : ‘ ഫേസ്ബുക്കിലും യൂട്യൂബിലും ഇപ്പോള്‍ മൊത്തം പ്രിയ ആണല്ലോ. വീഡിയോ ഇത്ര ഹിറ്റാകുമെന്ന് കരുതിയിരുന്നോ?’

കൂട്ടത്തില്‍ ഉത്തരം പറയാന്‍ ഏറ്റവും എളുപ്പമുള്ള ചോദ്യം ഇതാണ്. ‘ഒട്ടും പ്രതീക്ഷിച്ചില്ല’, ‘എല്ലാം ദൈവാനുഗ്രഹം’ ഈ രണ്ട് കീവേഡുകള്‍ ഉള്ള ഒന്നോ രണ്ടോ സെന്റന്‍സ് പറയുക. എല്ലാം സേയ്ഫാണ്.

??എ.ചോ.രണ്ട് : ‘എങ്ങനെയുണ്ടായിരുന്നു ആദ്യ സിനിമയുടെ ഷൂട്ടിങ് അനുഭവം?’

ഇതിന് സൂക്ഷിച്ചേ മറുപടി പറയാവൂ. ഷൂട്ടിങ് സ്ഥലത്ത് നല്ല കൊതുകായിരുന്നു. സെറ്റിലെ ബിരിയാണി മോശം. ഷോട്ടിനു വെയ്റ്റ് ചെയതപ്പോള്‍ ബോറഡിച്ചു ചത്തു എന്ന കാര്യങ്ങള്‍ മിണ്ടുകയേ അരുത്. ‘ഭയങ്കര ഫണ്‍ ആയിരുന്നു’, ‘ഷൂട്ടിങ് കഴിയും വരെ എല്ലാവരും ഒരു ഫാമിലി പോലെ ആയിരുന്നു’, ‘ശരിക്കുള്ള ഒരു ക്യാമ്പസില്‍ ജീവിക്കുന്ന പോലെ ആയിരുന്നു’ , ‘എല്ലാവരും നല്ല പോലെ എഞ്ചോയ് ചെയ്തു’, ‘ടെന്‍ഷന്‍ ഉണ്ടായിരുന്നു. പക്ഷെ ആദ്യഷോട്ട് തന്നെ സംവിധായകന്‍ ഓകെ പറഞ്ഞപ്പോള്‍ ശ്വാസം നേരെ വീണു.’ ഇതൊക്കെ തരാതരം പോലെ ചേര്‍ത്തു പറയുക.

??എ.ചോ.മൂന്ന് : ആരാണ് പ്രിയയെ സപ്പോര്‍ട്ട് ചെയ്യുന്നത്.

ഇതും എളുപ്പമുള്ള ചോദ്യമാണ്. അച്ഛന്‍, അമ്മ, ഫ്രണ്ട്‌സ്, ദൈവം , ലാലേട്ടന്‍, മമ്മൂക്ക, സംവിധായകന്‍ എന്നീ ഓര്‍ഡറില്‍ പറയുക. അനിയനാണ് എന്റെ ഏറ്റവും വലിയ ക്രിട്ടിക് എന്ന് പറയാന്‍ മറക്കരുത്.

??എ.ചോ. നാല് : ‘മമ്മൂക്കയുടെ നായികയായി അഭിനയിക്കാന്‍ അവസരം കിട്ടിയാല്‍ സ്വീകരിക്കുമോ?’

വെരി ഡേഞ്ചറസ് ക്വസ്റ്റ്യന്‍. സൂക്ഷിച്ചേ അഭിപ്രായം പറയാവൂ. സത്യം ഒരിക്കലും പറയരുത്. സ്വന്തം അഭിപ്രായം പറയുകയേ ചെയ്യരുത്. പകരം താഴെ എഴുതിയത് ബൈഹാര്‍ട്ട് ചെയ്ത് വെച്ചേക്കുക. അതേ പടി പറയുക.

‘അയ്യോ ഞാന്‍ അത്രയ്ക്ക് വലിയ താരം ഒന്നും അല്ല കെട്ടോ. മമ്മൂക്കയെപ്പോലെ ഒരു ജീനിയസിന്റെ നായിക ആയി അഭിനയിക്കാന്‍ ആര്‍ക്കാണ് ആഗ്രഹമില്ലാതിരിക്കുക. വിളിച്ചാല്‍ തീര്‍ച്ചയായും പോകും.

??എ.ചോ. അഞ്ച് : ‘ മമ്മൂക്കയെ ആണോ ലാലേട്ടനെ ആണോ കൂടുതല്‍ ഇഷ്ടം’

പെട്ട്. പണി മില്‍ക്കും വെള്ളത്തില്‍ കിട്ടി എന്ന് കൂട്ടിയാല്‍ മതി. ഇതിനു ശരിയുത്തരം ഇല്ല.എനിക്ക് ടൊവീനോയെ ആണ് കൂടുതല്‍ ഇഷ്ടം എന്ന സത്യം ഒന്നും നാവില്‍ നിന്ന് വീഴരുത്. ഇതിന്റെയും ഉത്തരം ബൈഹാര്‍ട്ടാക്കുക.

‘രണ്ട് പേരും ആക്റ്റിങ് ജീനിയസുകള്‍ ആണ്. മലയാളികളുടെ മഹാഭാഗ്യമാണ് അവരെപ്പോലെ ഉള്ള ആക്‌റ്റേഴ്‌സ് ഇവിടെ ഉണ്ടായത്. എന്റെ ക്ലാസില്‍ പഠിച്ചിരുന്ന നോര്‍ത്ത് ഇന്ത്യയില്‍ നിന്ന് വന്നിരുന്ന കുട്ടികളൊക്കെ ഇക്കായുടെയും ഏട്ടന്റെയും ഫാന്‍ ആയിരുന്നു. ഹോളിവുഡ് ആക്‌റ്റേഴ്‌സ് പോലും അഭിനയത്തില്‍ നമ്മുടെ ലാലേട്ടന്റെയോ മമ്മൂക്കയുടെയോ അടുത്തെത്തുമോ?

??എ.ചോ.ആറ് : ‘ തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നും ധാരാളംഅവസരങ്ങള്‍ വരുന്നുണ്ടാകുമല്ലോ’

ഒറ്റ നോട്ടത്തില്‍ വലിയ പ്രശ്‌നം ഇല്ലാത്ത ചോദ്യം എന്ന് തോന്നുമെങ്കിലും സൂക്ഷിച്ചേ മറുപടി പറയാവൂ. സ്വഭാവശുദ്ധിയെ കൂടെയാണ് ഉന്നംവെയ്ക്കുന്നത്. മലയാളികളെ പിണക്കാതിരിക്കാനും ശ്രദ്ധിക്കണം.

‘ചില ഓഫറുകള്‍ ഒക്കെ വന്നിരുന്നു. ഒന്നും ഇത് വരെ ആക്‌സ്പറ്റ് ചെയ്തിട്ടില്ല. നമുക്ക് കംഫര്‍ട്ടബിള്‍ ആയ റോള്‍ ആണെങ്കില്‍ മാത്രമേ അഭിനയിക്കൂ. ചെറുതാണെങ്കിലും അഭിനയപ്രാധാന്യമുള്ള റോളാണെങ്കില്‍ സ്വീകരിക്കും. മലയാളത്തില്‍ ആണ് നല്ല സ്ത്രീ കഥാപാത്രങ്ങള്‍ ഉണ്ടാകുന്നത്. അത് കൊണ്ട് കൂടുതല്‍ ശ്രദ്ധ മലയാളത്തില്‍ തന്നെ ആയിരിക്കും. എന്നാലും നല്ല റോളുകള്‍ കിട്ടിയാല്‍ എല്ലാ ഭാഷയിലും അഭിനയിക്കാം.

??എ.ചോ.ഏഴ്: ‘ വിജയ് സിനിമയില്‍ നിന്നും ഓഫറുണ്ടെന്ന് കേട്ടല്ലോ’

ആരും ഒന്നും കേട്ടിട്ടില്ല. ചുമ്മാ തള്ളുന്നതാണ്. എന്ന് കരുതി ഡിനൈ ചെയ്യണ്ട.

‘ജീവിതത്തില്‍ ഒന്നും പ്ലാന്‍ ചെയ്തിട്ടല്ല സംഭവിച്ചത്. എനിക്ക് വേണ്ടതെല്ലാം ദൈവം തരുമെന്ന പൂര്‍ണബോധ്യം ഉണ്ട്. എല്ലാം വരുന്നത് പോലെ നേരിടാന്‍ തയ്യാറാണ്. എല്ലാ ഫ്രീഫവും തന്നാണ് അച്ഛനും അമ്മയും വളര്‍ത്തിയത്. എന്റെ ഒരാഗ്രഹത്തിനുംഅവര്‍ നോ പറഞ്ഞിട്ടില്ല. വിജയ് സാര്‍ എത്ര ഗ്രേറ്റ് ആക്റ്ററാണ്. പക്ഷെ ഒട്ടും ജാഡയില്ല. റോളിന്റെ കാര്യം ഒന്നും തീരുമാനിച്ചിട്ടില്ല.

??എ.ചോ എട്ട്: ‘ ആരെയെങ്കിലും പ്രണയിക്കുന്നുണ്ടോ?’

ഒരുപാട് തരത്തില്‍ ഉത്തരം പറയാവുന്ന ചോദ്യമാണ്. ‘കോളേജില്‍ പഠിക്കുമ്പോള്‍ ഒന്ന് രണ്ട് പേരോട് ഇഷ്ടം തോന്നിയിരുന്നു. ഒക്കെ വണ്‍ വേ ആണ് കെട്ടോ’ ആ ഒരു ലൈന്‍ പിടിക്കുന്നതാണ് സേഫ്. ‘എന്നെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരാള്‍ വന്നാല്‍ പ്രേമിക്കുന്ന കാര്യം ആലോചിക്കും’ എന്ന് കൂടെ ചേര്‍ത്താല്‍ തെറ്റില്ല.

??എ.ചോ.ഒമ്പത് :’എന്തൊക്കെയാണ് പ്രിയയുടെ ഹോബീസ്’

ഇത് തകര്‍ക്കാന്‍ പറ്റിയ ചോദ്യമാണ്. ഡാന്‍സാണ് എന്റെ ഏറ്റവും വലിയ പാഷന്‍ എന്ന് തട്ടിയേക്കണം. സിനിമയേക്കാള്‍ ഇഷ്ടം ഡാന്‍സാണ് എന്ന് പറയാന്‍ മറക്കരുത്. പിന്നെ ഉറക്കം, സ്റ്റാമ്പ് കളക്ഷന്‍, ക്രിക്കറ്റ് അങ്ങനെ തരം പോലെ എന്താന്നച്ചാല്‍ പറയാം.
?
അപ്പൊ സര്‍വമംഗളാനു ഭവന്തു

എതിര്‍ താരത്തെ വെടിവച്ച് കൊല്ലാന്‍ ശ്രമിച്ച ഫുട്ബോള്‍ താരത്തെ പൊലീസ് അറസ്റ്റ് ചെയ്തു. സെന്റ് എലോയ് താരം അക്സലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബറോക് താരം സ്ലിമൈനിനെയാണ് അക്സല്‍ വെടിവച്ച് കൊല്ലാന്‍ ശ്രമിച്ചത്.

സ്ലിമൈന്‍ ഫൗള്‍ ചെയ്തതിനെ കളിക്കളത്തില്‍ ചോദ്യം ചെയ്ത അക്സലിന് റഫറി ചുവപ്പു കാര്‍ഡ് കാണിച്ച് പുറത്തേക്ക് അയച്ചതിന് പിന്നാലെയാണ് മൈതാനത്ത് നാടകീയമായ സംഭവം നടന്നത്. പുറത്തേക്ക് പോയ 27കാരനായ താരം കൈത്തോക്കുമായാണ് തിരികെ വന്നത്. തുടര്‍ന്ന് ബറോക് താരത്തിന്റെ നെറ്റിയിലേക്ക് തോക്കു ചൂണ്ടി ട്രിഗറ്‍ വലിക്കാന്‍ കാത്തു നിന്നു. എന്നാല്‍ സഹതാരങ്ങള്‍ ഇടപെട്ട് അക്സലിനെ പിടിച്ചു മാറ്റുകയായിരുന്നു. ഇരുവരും തമ്മില്‍ മുമ്പ് പ്രശ്നങ്ങളൊന്നും ഇല്ലെന്നും താരത്തെ ഇത്രമേല്‍ പ്രകോപിപ്പിച്ചതിന്റെ കാരണം അറിയില്ലെന്നും സെന്റ് ഐലോയ് മാനേജര്‍ പറഞ്ഞു.

തുടര്‍ന്ന് അക്സലിനെ മൈതാനത്തിന് പുറത്തെത്തിച്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ പൊലീസിന് കൈമാറി. കോടതിയില്‍ ഹാജരാക്കിയ ഫുട്ബോള്‍ താരത്തിന് നാല് മാസം ശിക്ഷ വിധിച്ചു. അതേസമയം ആയുധം നല്‍കിയ കുറ്റത്തിന് അക്സലിന്റെ സഹോദരന്‍ ഹെന്‍‍റിക്ക് മൂന്ന് മാസം തടവും ലഭിച്ചു. എന്നാല്‍ സംഭവത്തില്‍ മറ്റൊരു വിശദീകരണമാണ് സഹോദരങ്ങള്‍ നല്‍കിയതെന്ന് ഫ്രാന്‍സ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

താന്‍ ചൂണ്ടിയത് തോക്ക് അല്ലെന്നും ഇരുമ്പ് കമ്പി മാത്രമായിരുന്നു എന്നുമാണ് അക്സല്‍ കോടതിയില്‍ പറഞ്ഞത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രാദേശിക ഫുട്ബോള്‍ അധികാരികള്‍ അറിയിച്ചു. തുടര്‍ന്ന് ഫുട്ബോള്‍ മൈതാനങ്ങളില്‍ സുരക്ഷ വര്‍ധിപ്പിക്കാനും ധാരണയായി.

കൊച്ചി : കൊച്ചിയിലെ കപ്പല്‍ ശാലയില്‍ അറ്റകുറ്റപ്പണിയ്ക്കായി കൊണ്ടുവന്ന കപ്പലിനുള്ളില്‍ പൊട്ടിത്തെറി. അപകടത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. ഇതില്‍ രണ്ടു ​​പേര്‍ മലയാളികളാണ്. കോട്ടയം സ്വദേശി ജിബിന്‍, വൈപ്പില്‍ സ്വദേശി റംഷാദ് എന്നിവരാണ് മരിച്ച മലയാളികള്‍. 13 പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. പരിക്കേറ്റവരും മലയാളികളാണെന്നാണ് ലഭിക്കുന്ന വിവരം.

കപ്പലിനുള്ളിലെ വെള്ള ടാങ്കര്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. ഇന്ന് കപ്പല്‍ശാല അവധി ആയതിനാല്‍ കപ്പലില്‍ എത്രപേര്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തമല്ല. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി.

മുംബൈയില്‍ നിന്നുള്ള 46 വര്‍ഷം പഴക്കമുള്ള സാഗര്‍ഭൂഷണ്‍ എന്ന കപ്പലാണ് ഇത്. കപ്പലിനുള്ളിലെ തീ ഇനിയും അണയ്ക്കാനായിട്ടില്ല. രണ്ടു പേര്‍ ഇപ്പോഴും കപ്പലില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പൊള്ളലേറ്റവരില്‍ ചിലരുടെ നില അതീവ ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ ഇടയുണ്ട്.

 

തപാലിലൂടെ ലഭിച്ച കത്തിനുള്ളിലെ പൊടി ശ്വസിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മരുമകള്‍ വെനീസ ട്രംപ് ആശുപത്രിയില്‍. ട്രംപിന്റെ മകന്റെ വിലാസത്തി്ല്‍ വന്ന കത്തിനുള്ളിലെ വിഷപ്പൊടി എന്ന് സംശയിക്കുന്ന ഒരു വെളുത്ത പൊടി ശരീരത്തില്‍ വീണതോടെയാണ് വെനീസയ്ക്ക് ശാരീരിക ആസ്വാസ്ഥ്യം ഉണ്ടായത്. വെനീസയുടെ കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ട്രംപിന്റെ മൂത്തമകന്‍ ജൂനിയര്‍ ഡൊണാള്‍ഡിന്റെ ഭാര്യയാണ് വെനീസ.

ന്യൂയോര്‍ക്കിലെ മാന്‍ഹട്ടനിലുള്ള വസതിയിലാണ് ട്രെംപിന്റെ മകനും കുടുംബവും താമസിക്കുന്നത്. ഈ വിലാസത്തിലേക്ക് വന്ന കത്ത് തുറന്ന നോക്കിയപ്പോള്‍ കത്തിനുള്ളില്‍ ഉണ്ടായിരുന്ന വെളുത്ത പൊടി വെനീസയുടെ ശരീരത്തിലേക്ക് വീണു. ഇതോടെ വെനീസയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകളുണ്ടാവുകയും ഉടന്‍ തന്നെ വനീസ എമര്‍ജന്‍സി നമ്പറില്‍ വിളിച്ച് ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. ന്യൂയോര്‍ക്ക് പൊലീസ് വക്താവ് കാര്‍ലോസ് നീവെസ് ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. അതേസമയം പരിശോധനിയല്‍ പൊടി അപകട സാധ്യതയുള്ളതല്ലെന്ന് കണ്ടെത്തി. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ സംഭവത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ഭയാനകമായ സ്ഥിതിവിശേഷത്തില്‍ വെനീസയും തന്റെ കുഞ്ഞുങ്ങളും സുഖം പ്രാപിച്ചെന്ന് ജൂനിയര്‍ ഡൊണാള്‍ഡ് ട്രംപ് ട്വീറ്റിലൂടെ അറിയിച്ചു. സംഭവത്തില്‍ ട്രംപ് ഓര്‍ഗനൈസേഷന്‍ പ്രതികരിച്ചിട്ടില്ല. എന്ത് പൊടിയാണ് കത്തിലുണ്ടായിരുന്നതെന്ന കാര്യത്തിലും വ്യക്തതയില്ല.

ന്യൂയോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഇന്റലിജന്‍സ് വിഭാഗം സംഭവത്തില്‍ അന്വേഷണം തുടങ്ങി. സംഭവത്തെ അതീവ ഗൗരവത്തോടെയാണ് യുഎസ് സുരക്ഷാ ഏജന്‍സികള്‍ കാണുന്നത്.

Copyright © . All rights reserved